ഫിത്വര്‍ സകാത്ത്
റമദാന്‍വ്രതം അവസാനിക്കുന്നതോടുകൂടി, പെരുന്നാള്‍ ദിവസത്തേക്കുള്ള ഭക്ഷണം കഴിച്ചു മിച്ചമുള്ള എല്ലാ മുസ്‌ലിങ്ങള്‍ക്കും നിര്‍ബന്ധമായ ദാനമാണ് ഫിത്വര്‍ സകാത്ത്. സാധാരണ സകാത്തില്‍ നിന്ന് വ്യത്യസ്തമായി ഈ സകാത്തിന്, നിസാബ് പൂര്‍ത്തിയാവുക, വര്‍ഷം തികയുക, ആവശ്യങ്ങള്‍ കഴിച്ചു ബാക്കിയുണ്ടാവുക എന്ന നിബന്ധനകളൊന്നും ബാധകമല്ല. പെരുന്നാള്‍ ദിവസത്തേക്കുള്ള ഭക്ഷണത്തിനു നീക്കിവെച്ചു ബാക്കിയുണ്ടാവണം എന്നുമാത്രം.
എന്താണ് നല്‍കേണ്ടത്?, നല്‍കേണ്ട സമയം, ഐച്ഛിക ദാനധര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍, സ്വദഖയുടെ ശ്രേഷ്ടതകള്‍, യാചന തുടങ്ങിയ വിഷയങ്ങളും തുടര്‍ന്ന് വായിക്കാം
അബൂസഈദില്‍ഖുദ്‌രി (റ) പറയുന്നു: ”മുസ്ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവരുടെമേലും ഒരു സ്വാഅ് കാരക്ക അല്ലെങ്കില്‍ ഒരു സ്വാഅ് യവം (ബാര്‍ലി) ഫിത്വര്‍ സക്കാത്ത് നല്‍കല്‍ നബി(സ) നിര്‍ബന്ധമാക്കിയിരിക്കുന്നു” (ബുഖാരി) 1
പ്രവാചകന്‍(സ) പറയുന്നു; ”ഫിത്വര്‍ സകാത്ത് നോമ്പുകാരനില്‍ സംഭവിച്ചേക്കാനിടയുള്ള അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നുമുള്ള ശുദ്ധീകരണവും ദരിദ്രര്‍ക്കുള്ള ഭക്ഷണവുമാണ്”(നൂറുന്‍ അലദ്ദര്‍ബ്) 2. മറ്റു ചില റിപ്പോര്‍ട്ടുകളില്‍ പെരുന്നാള്‍ ദിവസമെങ്കിലും യാചനയില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടാന്‍ വേണ്ടിയും കൂടിയാണ്; എന്നും കാണാവുന്നതാണ്.
പെരുന്നാള്‍ ദിവസം യാചിക്കാതിരിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ഫിത്വര്‍ സകാത്തിന് വേണ്ടി ജനങ്ങള്‍ പെരുന്നാള്‍ തലേന്ന് തെണ്ടി നടക്കുന്ന ഒരു ദുരവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. സംഘടിത ഫിത്വര്‍ സകാത്തിന്റെ ആവിര്‍ഭാവത്തോടെ ഇത് ഏതാണ്ട് കുറഞ്ഞിട്ടുണ്ട്. എങ്കിലും ആ ദുരവസ്ഥ പലയിടത്തും തുടരുന്നുണ്ട്. ഈ കാര്യത്തില്‍ ഇനിയും ഏറെ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.
എന്താണ് നല്‍കേണ്ടത്?
നബി(സ്വ)യും സ്വഹാബികളും ഗോതമ്പ്, മുന്തിരി, ഈത്തപ്പഴം, പാല്‍ക്കട്ടി എന്നിവയൊക്കെ ഫിത്വര്‍ സക്കാത്തായി നല്‍കിയിരുന്നതിനാല്‍ നാട്ടിലെ പ്രധാന ഭക്ഷണ സാധനങ്ങളാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഭക്ഷണസാധനം വാങ്ങിക്കൊടുക്കാന്‍ വിശ്വസ്തരായ വ്യക്തികളെയോ സകാത്ത് കമ്മിറ്റികളെയോ ഉത്തരവാദപ്പെടുത്തി ഭക്ഷണ വസ്തുവിന്റെ വില ഫിത്വറ് സകാത്തായി നല്‍കാവുന്നതാണ്. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് നാട്ടിലെ മുഖ്യആഹാര വസ്തുക്കളായിരിക്കണം കമ്മിറ്റികളോ ഉത്തര വാദപ്പെട്ടവരോ വാങ്ങിക്കൊടുക്കേണ്ടത്. കാരണം നബി(സ്വ) അന്നാട്ടിലെ പ്രധാന ഭക്ഷണവസ്തു ക്കളായിരുന്നു ഫിത്വര്‍ സകാത്തായി നല്‍കിയിരുന്നത് .
നല്‍കേണ്ട സമയം
പ്രവാചകന്‍ (സ്വ) പറഞ്ഞു : ‘വല്ലവരും (പെരുന്നാള്‍) നമസ്‌കാരത്തിനു മുമ്പ് അത് വിതരണം ചെയ്താല്‍ അത് ഫിത്വര്‍ സകാത്തായി എന്നാല്‍ നമസ്‌കാരത്തിന് ശേഷം വല്ലവനും നല്‍കുകയാണെങ്കില്‍ അത് കേവലം ഒരു ദാനമായി മാത്രമേ പരിഗണിക്കുകയുള്ളൂ (അബൂദാവുദ്) 3.
ഫിത്വര്‍ സകാത്ത് പാവപ്പെട്ടവര്‍ക്ക് പെരുന്നാളാവശ്യത്തിന്ന് ഉപകാരപ്പെടത്തക്കവിധം പെരുന്നാളിന്ന് ഒന്നോരണ്ടോ ദിവസം മുമ്പ് തന്നെ വിതരണം ചെയ്യാവുന്നതാണ്. അര്‍ഹതപ്പെട്ടവരുടെ വീടുകളിലേക്ക് എത്തിക്കുവാന്‍ അത് ആവശ്യമാണുതാനും റമദാനിലെ ഏതു ദിവസവും അത് നല്‍കാ മെന്നകാര്യം ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്) 4. ഇബ്‌നുഉമര്‍(റ) പറയുന്നു: ”അവര്‍(സ്വഹാബികള്‍) ഫിത്വര്‍ സകാത്ത് പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്യാറുണ്ടായിരുന്നു” (ബുഖാരി) 5.
മറ്റു സകാത്തുപോലെത്തന്നെ ഫിത്വര്‍ സകാത്തും സംഘടിതമായിത്തന്നെയായിരുന്നു നബിയുടേയും സ്വഹാബത്തിന്റെയും പൂര്‍വ്വികരായ ഇമാമുകളുടേയും കാലഘട്ടത്തില്‍ വിതരണം ചെയ്തിരുന്നത്. വ്യക്തികള്‍ നേരിട്ട്‌വിതരണം ചെയ്യുന്ന സമ്പ്രദായം പതിവുണ്ടായിരുന്നില്ല.
അബൂഹുറയ്‌റ(റ) പറയുന്നു: ”റമദാനിലെ സകാത്ത് (ഫിത്വര്‍ സകാത്ത്) സൂക്ഷിക്കുവാന്‍ നബി(സ്വ) എന്നെ ചുമതലപ്പെടുത്തി”.
അബൂഹുറയ്‌റ(റ)വിനെ ഫിത്വര്‍സകാത്ത് സൂക്ഷിക്കാന്‍ ചുമതലഏല്‍പ്പിച്ചിരുന്നു എന്നതില്‍ നിന്നുതന്നെ അത് നേരത്തെ സംഭരിച്ചിരുന്നുഎന്നും, ഫിത്വര്‍ സകാത്തും വ്യക്തികള്‍ നേരിട്ട് നല്‍കലായിരുന്നില്ല ഇസ്ലാമിന്റെ ആദ്യകാലത്ത് നടപ്പിലുണ്ടായിരുന്ന രീതിഎന്നും മനസ്സിലാക്കാം. അതിനാല്‍ മറ്റുസകാത്തുകളെപ്പോലെ ഫിത്വര്‍ സകാത്തും സംഘടിതമായാണ് നല്‍കേണ്ടത്.
ഐച്ഛിക ദാനധര്‍മങ്ങള്‍
നിര്‍ബന്ധദാനമായ സകാത്തിന് പുറമെ ഐച്ഛിക ദാനധര്‍മങ്ങള്‍ (സ്വദഖ) നല്‍കാന്‍ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സമ്പത്ത് അല്ലാഹുവിന്റേതാണ് അവനാണത് നല്‍കുന്നതും തടയുന്നതും. അല്ലാഹു നല്‍കുന്ന ആ സമ്പത്ത്, അവന്റെ മാര്‍ഗത്തില്‍, അവന്റെ പ്രതിഫലം ആഗ്രഹിച്ചു ചെലവഴിക്കണം. ഖുര്‍ആന്‍ പറയുന്നു: ”വിശ്വാസികളായ എന്റെ ദാസന്‍മാരോട് പറയുക: യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി അവര്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയ ധനത്തില്‍ നിന്ന്, രഹസ്യമായും പരസ്യമായും അവര്‍ ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ” (14:31).
മനുഷ്യരുടെ നിലനില്പിന് ആധാരമാണ് ധനമെന്നും അത് അനുവദനീയമായ മാര്‍ഗത്തിലൂടെ വേണം സമ്പാദിക്കാനെന്നും അത് ധൂര്‍ത്തടിച്ച് കളയുകയോ ചെലവഴിക്കാതെ പിശുക്കി സൂക്ഷിച്ച് വെക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം കര്‍ശനമായി പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”നിന്റെ കൈ നീ പിരടിയിലേക്ക് കെട്ടിവെക്കരുത്. അത് മുഴുവനായങ്ങ് നിവര്‍ത്തിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടി വരും”(17:29)
പരമകാരുണികനായ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത്, ”ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരി ക്കുന്നവരുമാകുന്നു അവര്‍”(25:67).
ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹു മനുഷ്യര്‍ക്ക് ഒരു പരീക്ഷണമാക്കിയിട്ടുള്ള ധനം അവര്‍ എങ്ങനെ സമ്പാദിക്കുന്നു എന്നും എങ്ങനെ ചെലവഴിക്കുന്നു എന്നും പരലോകത്തുവെച്ച് വിചാരണ ചെയ്യുന്നതാണെന്നും പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. അവിടുന്നു പറയുന്നു: ”അഞ്ച് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാതെ പുനരുത്ഥാന നാളില്‍ മനുഷ്യന്റെ കാലുകള്‍ തന്റെ റബ്ബിന്റെ അടുക്കല്‍ നിന്ന് മുന്നോട്ടു നീങ്ങുകയില്ല. ആയുസ്സ് എന്തില്‍ വിനിയോഗിച്ചു? യുവത്വം എന്തില്‍ ഉപയോഗപ്പെടുത്തി? സമ്പ ത്ത് എവിടെനിന്ന് എങ്ങനെ സമ്പാദിച്ചു? എന്തില്‍ ചെലവഴിച്ചു? പഠിച്ചതുകൊണ്ട് എന്ത് പ്രവര്‍ത്തിച്ചു?” (തിര്‍മിദി) 6.
രഹസ്യമായും പരസ്യമായും ദാനധര്‍മങ്ങള്‍ നല്കുന്നവര്‍ക്കുള്ള നേട്ടങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു: ”രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കു ന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല” (2:274).
ദാനധര്‍മം മൂലം അല്ലാഹുവിന്റെ തൃപ്തിക്കു പാത്രീഭൂതരായിത്തീരും. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യും”(2:195).
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന് കടംകൊടുക്കുന്നതായിട്ടാണ് ഉപമിച്ചിട്ടുള്ളത്. ”അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകം ഇരട്ടിയായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും” (2:245)
ദാനധര്‍മങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു നമുക്ക് പ്രവാചക(സ്വ)ന്റെ വചനങ്ങളിലും കാണാം. അവിടുന്നു പറഞ്ഞു: മുകളിലുള്ള കൈയാകുന്നു താഴെയുള്ള കൈയിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയ്യാണ് വാങ്ങുന്ന കൈയ്യിനേക്കാള്‍ ഉത്തമം), നീ നിര്‍ബന്ധമായും ചെലവ് ചെയ്യേണ്ടവരില്‍ നിന്ന് ആദ്യം തുടങ്ങുക. ഏറ്റവും ഉത്തമമായ ധര്‍മം ധന്യാവസ്ഥയിലുള്ളത് തന്നെയാണ്. ചാരിത്ര്യം കാത്ത്‌സൂക്ഷിക്കുന്നവനെ അല്ലാഹു വിശുദ്ധനാക്കും. സംതൃപ്തി പ്രകടിപ്പിക്കുന്നവനെ അല്ലാഹു സംതൃപ്തനാക്കും (ബുഖാരി) 7.
ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും സ്വഹാബികളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഉള്ളതില്‍നിന്ന് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ പതിവ്. ഒരിക്കല്‍ സ്വദഖ നല്‍കാനുള്ള പ്രവാചകന്റെ ആഹ്വാനം കേട്ട ഉമര്‍(റ) അബൂബക്ര്‍(റ)വിനേക്കാളും തനിക്കു ഇത്തവണ ദാനം നല്‍കണമെന്ന് കരുതി തന്റെ സ്വത്തിന്റെ പകുതിയും പ്രവാചകന് നല്‍കി. തുടര്‍ന്ന് അബൂബക്ര്‍(റ) വന്നു. തന്റെ ദാനവും പ്രവാ ചകന് നല്‍കി. അപ്പോള്‍ പ്രവാചകന്‍ (സ്വ) ചോദിച്ചു: താങ്കള്‍ താങ്കളുടെ കുടുംബത്തിന് എന്താണ് കരുതിവെച്ചതു. അദ്ദേഹം പറഞ്ഞു: അല്ലാഹുവെയും അവന്റെ റസൂലിനെയും, ഇതായിരുന്നു സ്വഹാബികളുടെ ദാനധര്‍മരീതി.(തിർമുദീ) 8
ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു നബി(സ്വ). ആരെങ്കിലും വല്ലതും ചോദിച്ചുവന്നാല്‍ എന്തെ ങ്കിലും കൊടുക്കാതെ പ്രവാചകന്‍ തിരിച്ചയാക്കാറുണ്ടായിരുന്നില്ല. റമദാനില്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമായിരുന്നു. ഇബ്നു അബ്ബാസ് (റ) പറയുന്നു: ”നബി(സ്വ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്രീല്‍വന്നു കാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു” (ബുഖാരി) 9.
ജാബിര്‍(റ) പറയുന്നു: നബി(സ്വ)യോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചിട്ട് അവിടുന്ന് ഇല്ല എന്നു പറഞ്ഞിട്ടില്ല (മുസ്‌ലിം) 10.
ദാനധര്‍മങ്ങള്‍ നല്‍കാതെ പിശുക്കുകാണിച്ചാല്‍ അവര്‍ക്കു പരലോകത്തു മാത്രമല്ല ശിക്ഷ ലഭിക്കുക. മറിച്ച്, ഇഹലോകത്ത് അവന്റെ ജീവിതം ഞെരുക്കമുള്ളതും കുടുസ്സായതുമായിരിക്കും. അല്ലാഹു പറയുന്നു: ”എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്” (92: 8-10).
ദാനധര്‍മ്മങ്ങള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചാവുക
ഏതൊരു കര്‍മവും അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലാര്‍ഹമായിത്തീരുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ആ പ്രവര്‍ത്തി ചെയ്യുമ്പോഴാണ് സ്വദഖയുടെ കാര്യത്തില്‍ പ്രത്യകിച്ചും. അല്ലാഹു പറയുന്നു: ”അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലത് എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്കു വേണ്ടിത്തന്നെയാണ്. അല്ലാഹുവിന്റെ പ്രീതിതേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങള്‍ ഒട്ടും അനീതിക്കിരയാവുകയില്ല”(2: 272).
2. രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം
അല്ലാഹു പറയുന്നു: ”നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു”(2: 271).
3. നല്ല വസ്തുവാണ് ചെലവഴിക്കേണ്ടത്
അല്ലാഹു പറയുന്നു: ”വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉത്പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ ദാനം ചെയ്യുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക”(2:267).
4. ഇഷ്ടപ്പെട്ട വസ്തു ധര്‍മം ചെയ്യുന്നതാണ് ഏറെ പുണ്യകരം
അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത്‌വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തുചെലവഴിക്കുന്നതായാലും തീര്‍ച്ചയാ യും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു” (3:92).
ഈ വചനം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹത്ത്(റ) അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ എന്ന തോട്ടമായിരുന്നു. അത് അദ്ദേഹം ദാനമായി നല്‍കി. അപ്പോള്‍, നബി(സ്വ) പറഞ്ഞു: ‘അത് ലാഭകരമായ ധനം, ലാഭകരമായ ധനം’ അപ്രകാരം ഉമര്‍(റ)ന് അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍വെച്ച്: കൂടുതല്‍ വിലപ്പെട്ടത് ഖൈബറിലെ ‘ഗനീമത്ത്’ ഭാഗിച്ചപ്പോള്‍ കിട്ടിയ ഓഹരിയായ ഒരു തോട്ടമായിരുന്നു. നബി(സ്വ)യോട് ആലോചിച്ചശേഷം അത് അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖഫ് ആയി പ്രഖ്യാപിച്ചു. ഇബ്നു ഉമര്‍(റ) തനിക്ക് കൂടുതല്‍ പ്രിയങ്കരമായ സ്വത്തായികണ്ട റോമാക്കാരിയായ തന്റെ ഒരു അടിമസ്ത്രീയാണ് അദ്ദേഹം അവളെ സ്വതന്ത്രയാക്കിവിട്ടു. സൈദുബ്‌നു ഹാരിസ(റ)യുടെസ്വത്തുക്കളില്‍ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ടത് അദ്ദേഹത്തിന്റെ കുതിരയായിരുന്നു. അതിനെ അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മമായി നബി(സ്വ)ക്കു നല്‍കി. ഇപ്രകാരം സ്വഹാബികള്‍ തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വത്തുക്കള്‍ ധര്‍മമായി നല്‍കിയാണ് പുണ്യം കരസ്ഥമാക്കിയത്.
5. സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക
അല്ലാഹു പറയുന്നു: ‘സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. സത്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു”(3:134).
6. അര്‍ഹരായ ആളുകളെ കണ്ടെത്തി കൊടുക്കുക
അല്ലാഹു പറയുന്നു: ”ഭൂമിയില്‍സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി ചെലവഴിക്കുക. അറിവില്ലാത്തവന്‍ അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. എത്ര നിങ്ങള്‍ ചെലവഴിച്ചാലും അല്ലാഹു അത് നല്ലത്‌പോലെ അറിയുന്നവനാണ്”(2:273).
7. ധാനധര്‍മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത്
ധാനധര്‍മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായതു ഏതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) തിരുമേനി മറുപടി നല്‍കി: ”നീ ദാരിദ്ര്യത്തെ പേടിച്ചും, ധനത്തിനു മോഹിച്ചും കൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോള്‍ ദാനധര്‍മം ചെയ്യലാണ്. ഏറ്റവും ഉത്തമമായത് ജീവന്‍ തൊണ്ടക്കു ഴിയിലെത്തുന്നതുവരേക്കും നീട്ടിവെക്കരുത്, ആ അവസരത്തില്‍ നീ പറഞ്ഞേക്കും: ‘ഇന്ന ആള്‍ക്കു ഇത്ര, ഇന്നആള്‍ക്കു ഇത്ര’ എന്ന്. അപ്പോഴാകട്ടെ, അതുഇന്ന ആള്‍ക്ക് (അവകാശികള്‍ക്ക്) ആയിക്കഴിയുകയും ചെയ്തിരിക്കും”(ബുഖാരി) 11.
ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍
അല്ലാഹു പറയുന്നു: വിശ്വാസികളേ, കൊടുത്തത് എടുത്തുപറഞ്ഞ്‌കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസ മുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല (2:264).
ഈ സൂക്തത്തില്‍ നിന്ന് ദാനധര്‍മങ്ങളെ മൂന്നു കാര്യങ്ങള്‍ നിഷ്ഫലമാക്കുമെന്നു കാണാവു ന്നതാണ്.
1) ധര്‍മം നല്‍കിയ കാര്യംഎടുത്തു പറയുക.
2) ധര്‍മം നല്‍കിയ വ്യക്തിയെ അതിന്റെപേരില്‍ പ്രവൃത്തിയാലോ വാക്കാലോ പ്രയാസപ്പെടുത്തുക.
3) അന്യരെ കാണിക്കുവാനും അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തോടെയും ധര്‍മം നല്‍കുക.
അതിനാല്‍ അല്ലാഹുവിങ്കല്‍നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ധര്‍മം ചെയ്യുന്ന ഒരാള്‍ ഈ മൂന്നുകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്.
ആര്‍ക്കാണ് നല്‍കേണ്ടത് ?
അല്ലാഹു പറയുന്നു: ‘അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ട തെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു’(2:215). സകാത്തിന്റെ അവകാശികളെ എണ്ണിയപ്പോള്‍ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സ്വദഖയുടെ അവകാശികളെപ്പറ്റി പറഞ്ഞപ്പോള്‍ അല്ലാഹു ആദ്യം എണ്ണിയത് മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയുമാണ്. അതിനാല്‍ ദാനധര്‍മങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയാല്‍ ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഒന്ന് സ്വദഖ നല്കിയതിന്റെയും മറ്റൊന്ന് കുടുംബ ബന്ധം ചേര്‍ത്തതിന്റെയും പ്രതിഫലം.
സ്വദഖയുടെ ശ്രേഷ്ഠതകള്‍
1. പാപങ്ങള്‍ മായ്ക്കപ്പെടും: അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടംകൊടുക്കുന്നപക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവുമധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു”(64:17).
2. ധനം വര്‍ധിപ്പിക്കുന്നു: അല്ലാഹു പറയുന്നു: ‘‘ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍”(30:39).
3. ഉപജീവനം വിശാലമാകും: അല്ലാഹു പറയുന്നു: ”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശി ക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ” (34:39).
4. മരണത്തോടെ മുറിഞ്ഞ് പോകാത്ത കര്‍മം: നബി(സ്വ) പറഞ്ഞു: ‘ഒരു മനുഷ്യന്‍ മരിച്ചു കഴി ഞ്ഞാല്‍ മൂന്ന് കാര്യങ്ങളല്ലാത്ത മറ്റ് കര്‍മ്മങ്ങളെല്ലാം മുറിഞ്ഞ് പോകുന്നതാണ്. നില നില്‍ക്കുന്ന സ്വദഖകള്‍, ഉപകാരപ്പെടുന്ന വിജ്ഞാനങ്ങള്‍, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താ നങ്ങള്‍ എന്നിവയാണത്’ (മുസ്‌ലിം) 12).
5. നരകമോചനം ലഭിക്കും: അദിയ്യ്(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു കാരക്കയുടെ കഷ്ണ മെങ്കിലും ദാനം ചെയ്ത് നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവിന്‍ (ബുഖാരി) 13.
6. പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും: ഉഖ്ബതുബ്‌നു ആമിര്‍ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലാ യിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്നത് വരെ. അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത്‌വരെ (അഹ്‌മദ്) 14.
7. എഴുന്നൂറ് ഇരട്ടി പ്രതിഫലം ലഭിക്കും: അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്ന വനുമാണ്’(2:261).
8. സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു: നബി(സ്വ) പറഞ്ഞു: ‘നിസ്‌കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്‌കാരത്തിന്റെ കവാടത്തില്‍ നിന്നും വിളിക്ക പ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്റെ കവാടത്തിലൂടെയും സ്വദഖ നല്‍കി യവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍കവാട ത്തിലൂടെയാണ് വിളിക്കപ്പെടുക'(ബുഖാരി) 15.
9. മലക്കുകള്‍ പ്രാര്‍ഥിക്കും: അബൂഹുറയ്‌റ (റ) നിവേദനം: നബി(സ്വ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ ഇപ്രകാരം പ്രാര്‍ഥിക്കും. അല്ലാഹുവേ, ദാനധര്‍മ്മം ചെയ്യു ന്നവന് നീ പകരം നല്‍കേണമേ. മറ്റേ മലക്ക് പ്രാര്‍ഥിക്കും. അല്ലാഹുവേ, പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ (ബുഖാരി) 16.
10. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നു: അല്ലാഹു പറയുന്നു: ‘എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഉത്തമമായതിനെ അംഗീകരിക്കുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ് (92:5-7).
11. ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കുന്നു: നബി(സ്വ) പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും (ബൈഹഖി) 17
12. ദുര്‍മരണത്തെ തടുക്കും: പ്രവാചകന്‍ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും (തിര്‍മുദി) 18.
അല്ലാഹു മനുഷ്യന് നല്‍കിയ ഒരു വലിയ പരീക്ഷണമാണ് സമ്പത്ത്. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുക’ (8:28). അതിനാല്‍ ആ സമ്പത്ത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു വിധേയമായി സമ്പാദിക്കുകയും അത നുസരിച്ചുതന്നെ ചെലവഴിക്കുകയും ചെയ്താല്‍ അതവന് ഇഹപര വിജയത്തിന് കാരണമായിത്തിരു ന്നതാണ്. എന്നാല്‍ ധനം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു വിരുദ്ധമായി സമ്പാദിക്കുകയും ചെലവഴിക്കുകയാണെങ്കില്‍ അതവന്റെ ഇഹപര ജീവിതത്തിന്റെ തീരാനാശത്തിനും കാരണമായി ത്തീരുകയും ചെയ്യും.
യാചന
ഏതൊരു സമൂഹത്തിനും വ്യക്തിക്കും ദുഷ്‌കീര്‍ത്തിയുണ്ടാക്കുന്നതാണ് യാചന. അത് അവരുടെ അന്തസ്സ് താഴ്ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യരെ അവരുടെ സ്രഷ്ടാവ് ശ്രേഷ്ഠതയുള്ളവരും ആദരിക്കപ്പെടുന്നവരുമായാണ് സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപ ജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു” (17:70).
ഇസ്ലാം യാചനയെ അങ്ങേയറ്റം വെറുക്കുകയും വളരെ ശക്തമായ നിലയില്‍ നിരുത്സാഹപ്പെടു ത്തുകയും ചെയ്യുന്നു. അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് പറ യുന്നു. ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജനങ്ങളുടെ ഇടയില്‍ നിരന്തരം യാചിച്ചു കൊണ്ടിരുന്നാല്‍ പുനരുത്ഥാന നാളില്‍ അയാള്‍ മാംസമില്ലാത്ത മുഖവുമായി വരുന്നതാണ്”(ബുഖാരി) 19
ദരിദ്രരാണെങ്കിലും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കാതെ മാന്യമായി കഴിയുകയാണ് വേണ്ടത് എന്നും അത്തരം ആളുകളെ കണ്ടെത്തി അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി നിങ്ങള്‍ ചെലവ് ചെയ്യുക. അവരെപ്പറ്റി അറിവില്ലാത്തവന്‍ അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.
ഇസ്ലാം യാചനയെ നിരുത്സാഹപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ അത്യാവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇബ്നു മുഖരിക് അല്‍ ഹില്ലാലി പറയുന്നു: മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കാന്‍ പ്രവാചകന്‍ (സ്വ) അനുവാദം നല്‍കുന്നുള്ളൂ.
- രണ്ടു പേര്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി കടബാധ്യത ഏറ്റെടുത്ത വ്യക്തി – ആ കടബാധ്യത തീരുന്നതുവരെ.
- പ്രകൃതി ദുരന്തത്തില്‍ സ്വത്ത് നഷ്ടപ്പെട്ടവര്‍-അവര്‍ക്ക് അവരുടെ ജീവിതോപാധി ലഭിക്കുന്നത് വരെ മറ്റുള്ളവരോട് സഹായം തേടുന്നതില്‍ വിരോധമില്ല.
- ദാരിദ്ര്യം മൂലം വളരെയേറെ പ്രയാസപ്പെടുന്നവര്‍. അവര്‍ ദരിദ്രരാണെന്ന് മൂന്ന് പേരുടെ സാക്ഷ്യമുണ്ടായിരിക്കണം ഇവര്‍ക്കും സ്വന്തമായി ഉപജീവനത്തിനു ആവശ്യമായത് ലഭിക്കുന്നതുവരെ മറ്റുള്ളവരോട് സഹായം ചോദിക്കാവുന്നതാണ്.
ഈ ഗണത്തില്‍ പെടുന്നവരല്ലാത്തവര്‍ക്കു മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 132, ഹദീസ് 1512[↩]
- നൂറുന്‍ അലദ്ദര്‍ദബ്, അബ്ദുല്‍ അസീസ് ബനൂ അബ്ദില്ലാഹിബ്‌നു ബാസ്, വാള്യം 15, പേജ് 271[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 25, ഹദീസ് 1609[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 06, പേജ് 128[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 131[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 612, ഹദീസ് 2416[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 73, ഹദീസ് 35[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 255,256, ഹദീസ് 4007[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 188, ഹദീസ് 3554[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 13, ഹദീസ് 6034[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 110, ഹദീസ് 1419[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 73, ഹദീസ് 14 (1631[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 109, ഹദീസ് 1417[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 28, പേജ് 568, ഹദീസ് 17333[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 25, ഹദീസ് 1897[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 115, ഹദീസ് 1442[↩]
- ശുഅബുല്‍ ഈമാന്‍, ബൈഹഖീ, വാള്യം 05, പേജ് 49, ഹദീസ് 3076[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 43, ഹദീസ് 664[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 536, ഹദീസ് 1405[↩]
