പ്രധാന മലക്കുകളും ചുമതലകളും
അല്ലാഹുവിന്റെ പ്രത്യേക സൃഷ്‌ടികളായ മലക്കുകൾ മനുഷ്യരിൽ നിന്നും ഏറെ ഭിന്നരാണ്. അവരുടെ പ്രകൃതി തന്നെ അല്ലാഹുവിൻറെ കല്പനകൾ ധിക്കരിക്കാൻ കഴിയാത്ത,. അവനുള്ള അനുസരണവും ഭക്തിയും ആരാധനയുമാണ്. അതിനാൽ തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അവർ വീഴ്‌ച വരുത്തുന്നില്ല. വിവിധ ചുമതലകൾ എൽപ്പിക്കപ്പെട്ട മലക്കുകളെ കുറിച്ച് ഖുർആനിലും ഹദീസുകളിലും പരാമർശങ്ങൾ കാണാം. ജിബ്‌രീല്‍, മീകാഈല്‍, മലക്കുല്‍ മൗത്ത്, ഇസ്‌റാഫീല്‍, മുന്‍കര്‍, നകീര്‍ ,റൂഹ് ഊതുന്ന മലക്ക്, ബര്‍സഖിലെ മലക്കുകള്‍, നരക കാവല്‍ക്കാരായ മലക്കുകൾ, സ്വര്‍ഗവാസികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മലക്കുകൾ, വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മലക്കുകൾ, മനുഷ്യരെ സംരക്ഷിക്കുന്ന മലക്കുകൾ, കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകൾ, അല്ലാഹുവിന്റെ സിംഹാസനം ചുമക്കുന്ന മലക്കുകൾ തുടങ്ങി പ്രധാന മലക്കുകളും ചുമതലകളും സംബന്ധിച്ച് ഈ ലേഖനത്തിൽ വായിക്കാം.
ആത്മീയ ലോകത്തും ഭൗതിക ലോകത്തും ഒട്ടേറെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനാണ് അല്ലാഹു മലക്കുകളെ സൃഷ്ടിച്ചത്. മനുഷ്യജീവിതവും പ്രകൃതിയുമായി ശക്തമായ ബന്ധവും ആ ചുമതലകള്‍ക്കുണ്ട്. മലക്കുകളില്‍ അര്‍പ്പിതമായ ചുമതലകള്‍ വസ്തുനിഷ്ഠവും വിശദവുമായി നമുക്ക് പഠിപ്പിക്കപ്പെട്ടിട്ടില്ല. മലക്കുകള്‍ നിര്‍വ്വഹിച്ചുവരുന്ന ചുമതലകളില്‍ ചിലത് വിശുദ്ധ ഖുര്‍ആനിലും നബി(സ്വ) വചനങ്ങളിലും കാണാന്‍ കഴിയും. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ മലക്കുകളുടെ രൂപഭാവങ്ങളും സ്വഭാവ വിശേഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കോ ഗവേഷണത്തിനോ യാതൊരു പഴുതുമില്ല. മലക്കുകളുടെ എണ്ണമോ പേരുകളോ അല്ലാഹുവും അവന്റെ റസൂലും അറിയിച്ചുതന്നത് മാത്രമേ നമുക്ക് അറിവുള്ളൂ.
അല്ലാഹു പറയുന്നു: ‘നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല‘ (74:31).
ജിബ്‌രീല്‍ جِبْرِيل
അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രവാചകന്മാര്‍ക്ക് എത്തിക്കുന്ന ദൂതനായും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടം വഹിക്കുന്ന നേതാവായുമുള്ള മലക്കാണ് ജിബ്‌രീല്‍(അ). ജിബ്‌രീലിന് വിശ്വസ്തനായ ആത്മാവ് (റൂഹുല്‍ അമീന്‍), പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദുസ്) എന്നെല്ലാം അല്ലാഹു വിശേഷണ നാമങ്ങള്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും സര്‍വ്വലോക രക്ഷിതാവിന്റെയടുക്കല്‍ നിന്ന് അവതീര്‍ണ്ണമായതാണിത്. വിശ്വസ്തനായ ആത്മാവാണ് അതുമായി താങ്കളുടെ ഹൃദയത്തില്‍ ഇറങ്ങിവന്നത്. താങ്കള്‍ മുന്നറിയിപ്പുകാരില്‍ പെടുന്നതിന് വേണ്ടിത്തന്നെയാണ‘ (26:192-194).
‘താങ്കളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള സത്യവുമായി പരിശുദ്ധാത്മാവ് തന്നെയാണ് ഈ ഗ്രന്ഥവും കൊണ്ടുവന്നതെന്ന് താങ്കള്‍ പറയുക’ (16:102).
ജിബ്‌രീല്‍(അ) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(സ്വ)യുടെ സമീപത്തെത്തിയ സന്ദര്‍ഭത്തെ സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇങ്ങനെ വായിക്കാം:
‘അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഉദ്‌ബോധനം മാത്രമാകുന്നു. അദ്ദേഹത്തെ അത് പഠിപ്പിച്ചിട്ടുള്ളത് ഏറെ കരുത്തനാണ്. അതേ, പ്രബലമായ ഒരു ശക്തി. അങ്ങനെ അദ്ദേഹം സാക്ഷാല്‍ രൂപത്തില്‍ നിലകൊണ്ടു. അത്യുന്നതമായ ചക്രവാളത്തില്‍. പിന്നെ അദ്ദേഹം അടുത്തുവന്നു. കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ട് വില്ലുകളുടെ അകലത്തിലോ, അതിനേക്കാള്‍ അടുത്തോ ആയി. അപ്പോള്‍ അല്ലാഹു തന്റെ ദാസന് നല്‌കേണ്ട സന്ദേശം അദ്ദേഹം ബോധനം നല്‍കി’ (53:3-10).
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയത് റമദാനിലാണ്. തുടര്‍ന്ന് ഓരോ റമദാനിലും അത് വരെ അവതരിച്ച സൂറത്തുകള്‍ നബി(സ്വ)യെക്കൊണ്ട് ജിബ്‌രീല്‍ ഓതിക്കുകയും ജിബ്‌രീല്‍ അംഗീകരിക്കുകയും ചെയ്തിരുന്നതായി അനേകം ഹദീസുകളില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. വഹ്‌യ് ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍ ശക്തിയായി ഭയന്ന മുഹമ്മദ് നബി(സ്വ)യെ സാന്ത്വനിപ്പിച്ചുകൊണ്ട് പുരോഹിത പ്രമുഖനും ഖദീജ(റ)യുടെ ബന്ധുവുമായ വറകത്ത് ബ്‌നു നൗഫല്‍ ജിബ്‌രീലിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.
മൂസാ നബിയുടെ അടുക്കല്‍ അല്ലാഹു അയച്ച അതേ ‘നാമൂസ്’ തന്നെയാണ് നിന്റെയടുക്കല്‍ വന്നതും. ജിബ്‌രീല്‍ എന്ന മലക്കിനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം നടത്തിയിട്ടുള്ളത്.
അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ രൂപവും അതോരോന്നിന്റെയും സമയത്തിന്റെ ആദ്യവും അവസാനവും പഠിപ്പിക്കാന്‍ വേണ്ടി ജിബ്‌രീല്‍(അ) കഅ്ബയുടെ അടുക്കല്‍ രണ്ടു തവണ നബി(സ്വ)ക്ക് ഇമാമായി നമസ്‌കരിക്കുകയുണ്ടായി (അബീദാവൂദ്) 1.
ഒരിക്കല്‍ നബി(സ്വ)ക്ക് അസുഖം ബാധിച്ചപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിന്റെ നാമത്തില്‍ നബി(സ്വ)ക്ക് വേണ്ടി മന്ത്രിച്ച സംഭവവും ഹദീസുകളില്‍ വന്നിട്ടുണ്ട്. (മുസ്‌ലിം) 2).
ഇസ്‌റാഅ്, മിഅ്‌റാജ് യാത്രയില്‍ ജിബ്‌രീലി(അ)ന്റെ കൂടെയാണ് നബി(സ്വ) പോയത്
മീകാഈല്‍ مِيكَائِيل
മീക്കാഈല്‍(അ) എന്ന മലക്കിന്റെ നാമം വിശുദ്ധ ഖുര്‍ആനില്‍ ജിബ്‌രീല്‍ മലക്കിനോട് ചേര്‍ത്തികൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ആരെങ്കിലും അല്ലാഹുവിനെയും അവന്റെ മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്‌രീലിന്റെയും മീകാഈലിന്റെയുമെല്ലാം ശത്രുവാണെങ്കില്‍ ആ നിഷേധികളുടെ ശത്രു തന്നെയാകുന്നു അല്ലാഹു‘(2:98).
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ജിബിരീല്‍ റസൂലിന് വഹ്‌യ് എത്തിക്കുന്നത് എന്ന് പറഞ്ഞ് ജൂതന്മാര്‍ ജിബ്‌രീലിനോട് ശത്രുത പ്രകടിപ്പിച്ചതിന് യാതൊരടിസ്ഥാനവുമില്ല.
ഒരിക്കല്‍ അബൂസലമ(റ) പ്രവാചക പത്‌നി ആഇശ(റ)യോട് നബി(സ്വ) രാത്രി നമസ്‌കാരം ആരംഭിച്ചിരുന്നത് ഏതൊരു പ്രാര്‍ഥനയോടു കൂടിയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ‘ജിബ്‌രീലിന്റെയും, മീക്കാഈലിന്റെയും, ഇസ്‌റാഫീലിന്റെയും നാഥനായ അല്ലാഹുവേ, ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവും അദൃശ്യവും അറിയുന്നവനുമായ (അല്ലാഹുവേ) നിന്റെ അടിമകള്‍ ഭിന്നിച്ച കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നവന്‍ നീയാണ്. അവര്‍ ഭിന്നതയില്‍ പെട്ടു പോയ വിഷയത്തില്‍ എന്നെ നീ നേര്‍മാര്‍ഗത്തിലാക്കിത്തരേണമേ. നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍ മാര്‍ഗത്തിലാക്കുമല്ലോ (മുസ്‌ലിം) 3).
മീക്കാഈല്‍ എന്ന മലക്ക് ഭൂമുഖത്ത് ജീവിതത്തിനാധാരമായ മഴയും സസ്യജാലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇബ്‌നുകസീര്‍ അദ്ദേഹത്തിന്റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നു (1:59) 4.
മലക്കുല്‍ മൗത്ത് مَلَكُ الْمَوْت
ഓരോ മനുഷ്യനും ഈ ഭൂമിയിലെ ജീവിതത്തിന് നിശ്ചയിക്കപ്പെട്ട അവധി എത്തിയാല്‍, അല്ലാഹു അവരുടെ ആത്മാവിനെ പിടികൂടുന്നു. ആത്മാവിനെ പിടികൂടാനുള്ള ചുമതല അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്നത് മലക്കുല്‍ മൗത്തിനെയാണ്. വിശുദ്ധ ഖുര്‍ആനില്‍ മലക്കുല്‍ മൗത്ത് എന്നാണ് ആ മലക്കിനെ പരിചയപ്പെടുത്തിയത്. മലക്കുല്‍ മൗത്ത് എന്നത് മലക്കിന്റെ പേരാണോ ദൗത്യമാണോ എന്നതില്‍ ഭിന്ന വീക്ഷണങ്ങളു്. എന്നാല്‍ അസ്‌റാഈല്‍ എന്ന പേര് ഖുര്‍ആനിലോ, സ്വീകാര്യമായ ഹദീസിലോ വന്നിട്ടില്ല.
അല്ലാഹു പറയുന്നു: ‘നബിയേ പറയുക, നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്’ (32:11).
അനേകം മലക്കുകളുടെ സാന്നിധ്യം ഓരോരുത്തരുടേയും മരണ വേളയില്‍ അനുഭവപ്പെടുന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സത്യവിശ്വാസികള്‍ക്ക് മരണം ആനന്ദകരമായ അനുഭവമാകുന്നതും, സത്യനിഷേധികള്‍ക്ക് അത് ഹീനവും ഭയാനകവുമാക്കിത്തീര്‍ക്കുന്നതും, മലക്കുകളുടെ സാന്നിധ്യം തന്നെയാണ്. ര് അവസ്ഥകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.
‘അവിശ്വാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആത്മാവുകളെ ഊരിയെടുക്കുന്നവ സത്യം. സത്യവിശ്വാസികളുടെ ആത്മാവുകളെ മൃദുലമായി പുറത്തെടുക്കുന്നവ സത്യം. ഊക്കോടെ ഒഴുകി വരുന്നവ സത്യം, എന്നിട്ടു മുന്നോട്ട് കുതിച്ചുപോകുന്നവയും കാര്യം നിയന്ത്രിക്കുന്നവയും സത്യം’ (79:1-5).
സദ്‌വൃത്തരായ ആളുകളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന വേളയില്‍ മലക്കുകള്‍ അവര്‍ക്ക് സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത നല്‍കും. സത്യനിഷേധികള്‍ മരണത്തെ അഭിമുഖീകരിക്കുന്ന രംഗം അല്ലാഹു വിശദീകരിക്കുന്നു: ‘സത്യം നിഷേധിച്ചവരെ മലക്കുകള്‍ മരിപ്പിക്കുന്ന രംഗം താങ്കളെങ്ങാനും കിരുന്നെങ്കില്‍! അവരുടെ മുഖങ്ങളിലും പിറകു വശങ്ങളിലും അടിച്ചുകൊ് അവരോട് പറയും കത്തിയാളുന്ന നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊിരിക്കുക‘ (8:50).
ആത്മാവ് പിടിക്കുന്നതിനെ മലക്കുല്‍ മൗത്തിലേക്കും (32:11), മലക്കുകളിലേക്കും (6:61), അല്ലാഹുവിലേക്കും (39:42) ചേര്‍ത്തുകൊു ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടു്. അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മറ്റു മലക്കുകളുടെ സഹകരണത്തോടെ ചുമതലപ്പെടുത്തപ്പെട്ട മലക്ക് ആ കാര്യം നിര്‍വ്വഹിക്കുന്നുവെന്നാണ് ഇതിന്റെ വിവക്ഷ.
ഇസ്‌റാഫീല്‍ إِسْرَافِيل
കാഹളത്തില്‍ ഊതുന്ന ജോലി നിര്‍വ്വഹിക്കുന്നത് ഇസ്‌റാഫീല്‍ എന്ന മലക്കാണ്. ഇക്കാര്യം ഹദീസുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും. (അല്‍ബിദായ വന്നിഹായ) രണ്ടു തവണയാണ് കാഹളത്തിലൂത്ത് നടക്കുന്നതെന്ന്, ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. ഒന്നാമത്തെ ഊത്തോടെ ആകശഭൂമിയിലുള്ളവരെല്ലാം ചലനമറ്റവരാകും. തുടര്‍ന്ന് രണ്ടാമത്തെ ഊത്തോടെ അവരെല്ലാം ഖബ്‌റുകളില്‍ നിന്ന് എഴുന്നേറ്റു വരുന്നു.
അല്ലാഹു പറയുന്നു: ‘കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് മറ്റൊരിക്കല്‍ കൂടി കാഹളത്തില്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു’ (39:68).
അബൂസഈദുല്‍ ഖുദ്‌രി(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: എനിക്ക് എങ്ങനെയാണ് സുഖലോലുപനായി കഴിച്ചുകൂട്ടാനാവുന്നത്? കാഹളത്തില്‍ ഊതുന്ന മലക്ക് അത് വായില്‍ പിടിച്ച് നെറ്റി ചുളിച്ച് ചെവി കൂര്‍പ്പിച്ച് ഊതാനുള്ള കല്‍പ്പനയെത്തിയാല്‍ ഊതാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍! (തിര്‍മിദി) 5.
മുന്‍കര്‍, നകീര്‍ مُنْكَر, نَكِير
മരണത്തോട് കൂടി തുടങ്ങുകയും, പുനരുത്ഥാനത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഖബ്ര്‍ അല്ലെങ്കില്‍ ബര്‍സഖ് ജീവിതത്തില്‍ മനുഷ്യന്‍ ചില ചോദ്യങ്ങളെ നേരിടേണ്ടിവരികയും നന്മ-തിന്മകള്‍ക്കനുസരിച്ച് ചില രക്ഷാ-ശിക്ഷകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇവിടെ ചോദ്യം ചെയ്യാനായി രണ്ട് മലക്കുകള്‍ വരുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്. (ബുഖാരി) 6. ഈ മലക്കുകളുടെ പേര് മുന്‍കര്‍ എന്നും നകീര്‍ എന്നും ആണെന്നും അവര്‍ കറുത്ത നീലവര്‍ണമുള്ളവരായിരിക്കുമെന്നും തിര്‍മിദിയുടെ ഒരു റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു (തിര്‍മിദി) 7.
ഖബ്‌റിലെ ചോദ്യത്തെക്കുറിച്ച് വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: ഖബറടക്കിയ ഉടനെ രണ്ട് മലക്കുകള്‍ വന്ന് ഇരിക്കുന്നു. എന്നിട്ടവര്‍ ചോദിക്കും, നിന്റെ റബ്ബ് ആരാണ്? നിന്റെ മതമേതാണ്? നിന്റെ നബിയാരാണ്? ഇതാണ് വിശ്വാസി അനുഭവിക്കുന്ന അവസാനത്തെ പരീക്ഷണം. അവന്‍ മറുപടി പറയും: ‘എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ മതം ഇസ്‌ലാം. എന്റെ നബി മുഹമ്മദ്(സ്വ).’ അപ്പോള്‍ ആകാശത്തുനിന്ന് വിളിച്ചുപറയപ്പെടും, എന്റെ ദാസന്‍ സത്യം പറഞ്ഞിരിക്കുന്നു. അവിശ്വാസിയെ-ദുര്‍മാര്‍ഗിയെക്കുറിച്ച് അവിടുന്ന് പറഞ്ഞു. രണ്ടു മലക്കുകള്‍ വന്നിരുന്ന് അവനോട് ചോദിക്കും നിന്റെ റബ്ബ് ആരാണ്? അവന്‍ പറയും ഹാഹ്…ഹാഹ് എനിക്കറിയില്ല. പിന്നെ അവനോട് ചോദിക്കും നിന്റെ മതമേതാണ്? അവന്‍ പറയും ഹാഹ്…ഹാഹ് എനിക്കറിയില്ല. പിന്നെയും അവര്‍ രണ്ടുപേരും അവനോട് ചോദിക്കും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച് എന്തുപറയുന്നു? അപ്പോള്‍ അവന് അദ്ദേഹത്തിന്റെ പേര് പറയാനറിയില്ല. മുഹമ്മദ് എന്ന് അവരോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും ഹാഹ്…ഹാഹ് എനിക്കറിയില്ല. അതോടെ ആകാശത്തുനിന്നും വിളംബരമുണ്ടാകുന്നു. എന്റെ അടിമയുടെ വാക്കുകള്‍ അസത്യമാണ് (അഹ്‌മദ്) 8.
ക്വബ്‌റിലെ ചോദ്യോത്തര വേളയില്‍ മരിച്ചവര്‍ക്ക് പുറത്തു നിന്ന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഒരു ദുഷിച്ച സമ്പ്രദായം ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. ഇതിന് പ്രാമാണികമായ തെളിവുകളൊന്നുമില്ല.
റൂഹ് ഊതുന്ന മലക്ക്
ഗര്‍ഭാശയത്തില്‍ വെച്ച് മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമദശയില്‍ റൂഹ് (ആത്മാവ്) ഊതുന്ന കാര്യം നിര്‍വ്വഹിക്കുന്നത് ഒരു മലക്കാണ്. പ്രസ്തുത മലക്കിന്റെ പേര് ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെയുള്ള ഒരു ഊത്തിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
‘താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനാകുന്നു അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ വംശപരമ്പരയെ നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്ന് അവന്‍ ഉാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉാക്കിത്തരുകയും ചെയ്തു. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ (32:7-9).
ഇതിന് പുറമെ, ഗര്‍ഭാശയത്തില്‍ വെച്ച് നടക്കുന്ന സൃഷ്ടിപ്പിന്റെ വിവിധദശകളിലും മലക്കിന്റെ സാന്നിധ്യമുള്ളതായി നബി(സ്വ) അറിയിക്കുന്നു. ഭക്ഷണം, ആയുസ്സ് തുടങ്ങിയ കാര്യങ്ങളുടെ തീരുമാനം അല്ലാഹുവിന്റെ കല്‍പ്പനാനുസൃതം രേഖപ്പെടുത്തുന്നതും മലക്കുകളത്രെ (ബുഖാരി) 9.
ബര്‍സഖിലെ മലക്കുകള്‍
മരണ ശേഷം ബര്‍സഖിയായ ജീവിതത്തിലേക്ക് മനുഷ്യന്‍ പ്രവേശിക്കുന്നതോടു കൂടി മുന്‍കര്‍, നകീര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് മലക്കുകള്‍ വരുമെന്നും ചോദ്യം ചെയ്യുമെന്നും സ്വഹീഹായ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
‘നിങ്ങളിലാരെങ്കിലും മരിക്കുകയാണെങ്കില്‍ അവന് നിശ്ചയിക്കപ്പെട്ട ഇരിപ്പിടം ഓരോ ദിവസവും രാവിലെയും വൈകുന്നേരവും അവന് കാണിക്കപ്പെടുന്നു. അവന്‍ സ്വര്‍ഗ്ഗാവകാശിയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ഇരിപ്പിടവും, നരകാവകാശിയാണെങ്കില്‍ നരകത്തിലെ ഇരിപ്പിടവുമാണ് കാണിക്കപ്പെടുക. നിനക്ക് കിട്ടാന്‍ പോകുന്ന ഇരിപ്പിടം ഇതാ എന്നവനോട് പറയപ്പെടുകയും ചെയ്യും, നിന്നെ അല്ലാഹു ഖിയാമത്ത് നാളില്‍ പുനരുജ്ജീവിപ്പിക്കുന്നതുവരെ ഈ പ്രക്രിയ തുടരുന്നതാണ് (ബുഖാരി) 10.
നരക കാവല്‍ക്കാരായ മലക്കുകൾ
നരക കാവലും ശിക്ഷകള്‍ നടപ്പില്‍ വരുത്തലുമെല്ലാം നിര്‍വ്വഹിക്കുന്നത് മലക്കുകളാണ്. ക്രൂരരും പരുഷ സ്വഭാവികളുമായ മലക്കുകളാണ് നരകത്തിന്റെ കാവല്‍ക്കാര്‍. അല്ലാഹു പറയുന്നു: ‘എന്താണ് സഖര്‍ എന്ന് താങ്കള്‍ക്കറിയാമോ? യാതൊന്നും അത് അവശേഷിപ്പിക്കുകയില്ല, ഒന്നും വിട്ടുകളയുകയുമില്ല. തൊലി കരിച്ചുകളയും. പത്തൊമ്പത് മേല്‍നോട്ടക്കാരാണ് അതിനുള്ളത്. മലക്കുകളെ മാത്രമാണ് നരകത്തിന്റെ കാവല്‍ക്കാരായി നാം ഏര്‍പ്പെടുത്തിയിട്ടുള്ളത്’ (74:27-31).
നരകത്തിലെ കൊടും ശിക്ഷ സഹിക്കാനാവാതെ വിലപിച്ചുകൊണ്ടിരിക്കുന്നവര്‍ നരകത്തിന്റെ കാവല്‍ക്കാരനായ മാലിക് എന്ന മലക്കിനെ സമീപിക്കുന്ന രംഗം ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘അവരതാ വിളിച്ചുകേഴുന്നു, ഓ മാലിക്, അങ്ങയുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് മരണം വിധിക്കട്ടെ. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ ആ ശിക്ഷയില്‍ കഴിച്ചുകൂട്ടേണ്ടവര്‍ തന്നെയാണ്‘ (43:77).
പരലോകത്ത്, നരകം എഴുപതിനായിരം കടിഞ്ഞാണുകളിലായിരിക്കും കൊണ്ടുവരിക. ഓരോ കടിഞ്ഞാണും പിടിച്ചുവലിക്കാന്‍ എഴുപതിനായിരം മലക്കുകളായിരിക്കും (മുസ്‌ലിം) 11). നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളെ വിശുദ്ധ ഖുര്‍ആന്‍ (96:18) മല്ലന്മാര്‍, ശക്തന്മാര്‍ എന്നര്‍ത്ഥം വരുന്ന സബാനിയ്യ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇവര്‍ നരകത്തിന്റെ കാവല്‍ക്കാരാണെന്ന് ഹാഫിള് ഇബ്‌നു കസീര്‍(റ) പറയുന്നു (അല്‍ ബിദായ വന്നിഹായ) 12.
സ്വര്‍ഗവാസികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മലക്കുകൾ
സ്വര്‍ഗത്തിലെത്തുന്നവരെ സന്തോഷവാര്‍ത്തകളറിയിച്ചും ശുഭാശംസകള്‍ നേര്‍ന്നും സ്വാഗതം ചെയ്യുന്നത് മലക്കുകള്‍ തന്നെയാണ്.
‘സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കന്‍മാരിലും ഇണകളിലും സന്തതികളിലും പെട്ട സദ്‌വൃത്തരും അതില്‍ പ്രവേശിക്കും. എല്ലാ കവാടങ്ങളിലൂടെയും മലക്കുകള്‍ അവരുടെ അടുക്കല്‍ പ്രവേശിച്ചുകൊണ്ട് പറയും. നിങ്ങള്‍ ക്ഷമ കൈകൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. ആ അന്തിമഗൃഹം എത്ര നല്ലത്! (13:23,24).
അനസ്ബ്‌നു മാലിക്(റ) പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ സ്വര്‍ഗ്ഗ കവാടത്തില്‍ വരും. എന്നിട്ട് തുറക്കാനാവശ്യപ്പെടും, കാവല്‍ക്കാരന്‍ ചോദിക്കും നീ ആരാണ്? അപ്പോള്‍ ഞാന്‍ പറയും, മുഹമ്മദ്. അപ്പോള്‍ മലക്ക് പറയും. താങ്കള്‍ക്ക് വേണ്ടിയാണ്-താങ്കള്‍ക്ക് മുമ്പ് ആര്‍ക്ക് വേണ്ടിയും തുറക്കാതിരിക്കാനാണ് എന്നോട് കല്‍പ്പിച്ചിരിക്കുന്നത് (മുസ്‌ലിം) 13).
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍ ഏതു മലക്കാണെന്ന് ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. സ്വര്‍ഗവാസികളോട് മലക്കുകള്‍ നടത്തുന്ന മറ്റൊരു അഭിവാദ്യവാക്യം ഇപ്രകാരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
‘തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനകളെ അനുസരിച്ച് ജീവിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്ത് വരുമ്പോള്‍ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയിലായിരിക്കും. അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളായി നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക’ (39:73).
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ മലക്കിന്റെ പേര് രിദ്വ്‌വാന്‍ എന്നാണെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ) 14.
സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ടെന്നും, ഓരോ കവാടത്തിലൂടെയും അതില്‍ പ്രവേശിക്കുന്നവരെ മലക്കുകള്‍ സ്വാഗതമോതി സ്വീകരിച്ചുകൊണ്ടിരിക്കുമെന്നും ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നുണ്ട്.
വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മലക്കുകൾ
വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നത് മലക്കുകളുടെ പ്രവര്‍ത്തനമായി ഖുര്‍ആന്‍ വിവരിക്കുന്നു: ‘അധികാരപീഠം ചുമക്കുന്നവരും അതിന്റെ ചുറ്റിലും ഉള്ളവരും തങ്ങളുടെ നാഥനെ സ്തുതികീര്‍ത്തനം ചെയ്യുന്നു. അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളുടെ പാപമോചനത്തിന് വേണ്ടി അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: നാഥാ നിന്റെ അനുഗ്രഹവും അറിവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുംവിധം പ്രവിശാലം തന്നെ. അതിനാല്‍ ഖേദിച്ചു മടങ്ങുകയും നിന്റെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയും നരക ശിക്ഷയില്‍ നിന്ന് അവരെ കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ നാഥാ, അവരെയും അവരുടെ സദ്‌വൃത്തരായ പിതാക്കള്‍, ഇണകള്‍, സന്തതികള്‍ എന്നിവരെയും അവരോട് വാഗ്ദാനം ചെയ്ത അനശ്വര സ്വര്‍ഗ്ഗത്തില്‍ നീ പ്രവേശിപ്പിക്കേണമേ. നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും. തിന്മകളില്‍ നിന്ന് നീ അവരെ തടുക്കേണമേ. ആ ദിനത്തിലെ തിന്മകളില്‍ നിന്ന് ഏതൊരാള്‍ക്ക് നീ സംരക്ഷണം നല്‍കുന്നുവോ അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാണ് മഹത്തായ വിജയം’ (40:7-9).
അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള സഹായവും വിജയവും ബദ്‌റിലെ വിശ്വാസികള്‍ക്കുണ്ടായതിനെ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: ‘നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം ആവശ്യപ്പെട്ട സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെ അയച്ചുകൊണ്ടിരിക്കുന്ന ആയിരം മലക്കുകളെക്കൊണ്ട് നിങ്ങളെ സഹായിക്കുന്നവന്‍ തന്നെയാണ് ഞാന്‍ എന്നത്രെ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കിയത്’ (8:9).
ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ വന്ന് ഇപ്രകാരം പ്രാര്‍ഥിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഒരാള്‍ പറയും. അല്ലാഹുവേ, പിശുക്ക് കാണിക്കുന്നവന് നീ നാശം നല്‍കേണമേ, മറ്റൊരു മലക്ക് പറയും ചെലവഴിക്കുന്നവന് അല്ലാഹുവേ നീ പകരം നല്‍കേണമേ (ബുഖാരി) 15.
സത്യവിശ്വാസികളുടെ നമസ്‌കാരവേളകളിലും ജുമുഅകളിലുമെല്ലാം മലക്കുകളുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. റസൂല്‍(സ്വ) പറഞ്ഞു: ഇമാം ആമീന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയുക. മലക്കുകളും ആമീന്‍ പറയുന്നതാണ്. ഇമാം ആമീന്‍ എന്ന് പറയുമ്പോള്‍ മലക്കുകളുടെ ആമീന്‍ ചൊല്ലലുമായി ആരുടെയെങ്കിലും ആമീന്‍ ഒത്തുവന്നാല്‍ അവന്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും (ബുഖാരി) 16.
മലക്കുകളുടെ അനുഗ്രഹ പ്രാര്‍ഥനക്ക് അര്‍ഹരാകുന്ന പ്രധാനപ്പെട്ടൊരു വിഭാഗമാണ് വിജ്ഞാന സമ്പാദനത്തിനും വിജ്ഞാന വിതരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. നബി(സ്വ) പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. വിജ്ഞാനം നേടുന്നവര്‍ക്ക് മീതെ മലക്കുകള്‍ ചിറകു വിരിക്കും. അവരുടെ പ്രവര്‍ത്തനത്തിലുള്ള സംതൃപ്തിയാണ് കാരണം (തിര്‍മിദി) 17.
മനുഷ്യരെ സംരക്ഷിക്കുന്ന മലക്കുകൾ
മനുഷ്യരുടെ സംരക്ഷണത്തിന് അല്ലാഹു മലക്കുകളെ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാവുന്നു. അല്ലാഹു പറയുന്നു: ‘മനുഷ്യന്ന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട്, അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിക്കുന്ന മലക്കുകള്‍ ഉണ്ട്’ (13:11).
നബി(സ്വ) പറഞ്ഞു: ഒരു കൂട്ടം മലക്കുകള്‍ രാത്രിയിലും ഒരു കൂട്ടം മലക്കുകള്‍ പകലിലുമായി നിങ്ങളെ തുടര്‍ന്നുകൊണ്ടിരിക്കും. സുബ്ഹ് നമസ്‌കാരത്തിലും അസ്വ്ര്‍ നമസ്‌കാരത്തിലുമായി അവര്‍ ഒരുമിച്ചുചേരും രാത്രി കൂടിയവര്‍ കയറിച്ചെല്ലുമ്പോള്‍ അല്ലാഹു-അവന്‍ നിങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നവനാണെനന്നിരിക്കെത്തന്നെ-അവരോട് ചോദിക്കും എന്റെ അടിയാന്മാരെ നിങ്ങള്‍ വിട്ടുപോന്നത് എങ്ങനെയാണ്? അവര്‍ പറയും: ഞങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നത് അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഞങ്ങള്‍ അവരെ വിട്ടുപോന്നതും അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് (ബുഖാരി) 18.
കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകൾ
മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുക എന്ന ഉത്തരവാദിത്വം വളരെ കൃത്യമായി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മലക്കുകള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു:
‘വലതുഭാഗത്തും, ഇടതുഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ എല്ലാം ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്റെയടുത്ത്, തയ്യാറായി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവന്‍ ഒരു വാക്കും ഉച്ചരിക്കുന്നില്ല’ (50:17,18).
‘തീര്‍ച്ചയായും നിങ്ങള്‍ക്ക് മേല്‍നോട്ടക്കാര്‍ ഉണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു’ (82:10-12).
റഖീബ്, അതീദ് എന്നിവ രണ്ട് മലക്കുകളുടെ പേരായി ചിലര്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നാണ് ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ പറയുന്നത്. റഖീബ്, അതീദ് എന്നത് രണ്ട് മലക്കുകളുടെ പേരാണെന്ന് പറയുന്നത് ശരിയല്ല. കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്ന രണ്ട് മലക്കുകളുടെ വിശേഷണമാണത് (ആലമുല്‍ മലാഇകത്തില്‍ അബ്‌റാര്‍) 19.
അല്ലാഹുവിന്റെ സിംഹാസനം ചുമക്കുന്ന മലക്കുകൾ
അല്ലാഹു പറയുന്നു: ‘മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. അവരുടെ മീതെ നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അന്ന് എട്ടു പേര്‍ വഹിക്കുന്നതാണ്’ (69:17).
ഇവിടെ എട്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് എട്ട് മലക്കുകള്‍ വഹിക്കുമെന്നും എട്ട് വിഭാഗം മലക്കുകള്‍ ആണെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ദൈവിക സിംഹാസനം മലക്കുകളാണ് വഹിക്കുക എന്നകാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു: ‘മലക്കുകള്‍, തങ്ങളുടൈ രക്ഷിതാവിനെ സ്തുതിച്ചും കീര്‍ത്തനം ചെയ്തും സിംഹാസനത്തിന്റെ ചുറ്റും അണിനിരന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി കല്‍പ്പിക്കപ്പെടും. ‘ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി’ എന്ന് പറയപ്പെടുകയും ചെയ്യും‘ (39:75).
References
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 107, ഹദീസ് 393[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1718, ഹദീസ് 40 (2186[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 534, ഹദീസ് 200 (770[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്‌നു ഉമറുബ്‌നു കസീര്‍ (ഇബ്‌നു ക്‌സീര്‍), ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്, വാള്യം 17, പേജ് 147[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 372, ഹദീസ് 3243[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 90, ഹദീസ് 1338[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 375, ഹദീസ് 1071[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 44, പേജ് 494[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 133, ഹദീസ് 3333[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 117, ഹദീസ് 6569[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2184, ഹദീസ് 29 (2842[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്‌നു ഉമറുബ്‌നു കസീര്‍ (ഇബ്‌നു ക്‌സീര്‍), ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്, വാള്യം 01, പേജ് 50[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 188, ഹദീസ് 333 (197[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്‌നു ഉമറുബ്‌നു കസീര്‍ (ഇബ്‌നു ക്‌സീര്‍), ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്, വാള്യം 09, പേജ് 373[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 115, ഹദീസ് 1442[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 85, ഹദീസ് 6402[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 48, ഹദീസ് 2682[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 113, ഹദീസ് 3223[↩]
- ആലമുല്‍ മലാഇകതില്‍ അബ്‌റാര്‍, ഉമറുബ്‌നു സുലൈമാനുബ്‌നു അബ്ദില്ല അല്‍ അശ്‌വര്‍ അല്‍ ഉതൈബീ, മക്തബതുല്‍ ഫലാഹ്, കുവൈത്ത്, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 18[↩]
