മലക്കുകളിലുള്ള വിശ്വാസം
പ്രപഞ്ചത്തിൽ വൈവിധ്യമേറിയ പല സൃഷ്ടികളുമുണ്ട്. മനുഷ്യന്റെ ദൃശ്യപ്രപഞ്ചത്തിനപ്പുറത്ത് ജീവിക്കുന്നവരും പ്രകാശത്തിൽ നിന്ന് സൃഷ്‌ടിക്കപ്പെട്ടവരുമാണ് മലക്കുകൾ. അദൃശ്യപ്രപഞ്ചവുമായി ബന്ധപ്പെട്ടവരായതിനാൽ ഖുർആനിലും ഹദീസിലും പ്രസ്‌താവിക്കപ്പെട്ട കാര്യങ്ങളിലൂടെയാണ് മലക്കുകളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. അവയിൽ പ്രസ്‌താവിച്ചതിൽ കൂടുതലായി മലക്കുകളെ കുറിച്ച് മനുഷ്യന് കണ്ടെത്താനോ അറിയാനോ സാധ്യമല്ല. ഒരാൾ വിശ്വാസിയാവാൻ നിർബന്ധമായും അംഗീകരിക്കേണ്ട, വിശ്വസിക്കേണ്ട ആറു കാര്യങ്ങളിൽ ഒന്നാണ് ‘മലക്കുകളിലുള്ള വിശ്വാസം’.
മലക്കുകളിലുള്ള വിശ്വാസം ഒരാൾക്ക് എങ്ങനെ ഗുണകരമാവുന്നു, മലക്കുകളുടെ സൃഷ്‌ടിപ്പുമായി ബന്ധപ്പെട്ട് ഖുർആനിലും ഹദീസുകളിലും വന്നിട്ടുള്ള വിശദാംശങ്ങൾ, മലക്കുകളുടെ പ്രകൃതിയും ദൗത്യവും, അവരുടെ ആരാധനാ മന്ദിരം തുടങ്ങി മലക്കുകളെ കുറിച്ച വിവരങ്ങൾ പ്രമാണബദ്ധമായി മനസ്സിലാക്കാൻ ഈ ലേഖനം ഉപകരിക്കും. മലക്കുകള്‍: വിശ്വാസത്തിന്റെ പ്രാധാന്യം, മലക്കുകളുടെ സൃഷ്ടിപ്പ്, മലക്കുകളുടെ പ്രകൃതി, ബൈത്തുല്‍ മഅ്മൂര്‍, മലഉല്‍ അഅ്‌ലാ തുടങ്ങിയ ഭാഗങ്ങളാണ് ഇതിൽ ഉൾക്കൊള്ളുന്നത്.
വിശ്വാസ കാര്യങ്ങളില്‍ (ഈമാന്‍ കാര്യങ്ങളില്‍) രണ്ടാമത്തേതാണ് മലക്കുകളിലുള്ള വിശ്വാസം. വഹ്‌യി(ദിവ്യബോധനം)ലൂടെ ലഭിച്ചതാണ് മലക്കുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും. അതിനാല്‍ മലക്കുകളുടെ അസ്തിത്വം ആരെങ്കിലും നിഷേധിച്ചാല്‍ അത് വഹ്‌യിന്റെയും പ്രവാചകത്വത്തിന്റെയും നിഷേധമാണ്. അല്ലാഹുവിലും പരലോകത്തിലുള്ള വിശ്വാസത്തോടൊപ്പമാണ് മലക്കുകളിലുള്ള വിശ്വാസത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
‘എന്നാല്‍ അല്ലാഹുവിലും പരലോകത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും ……..’ (2:177)
മലക്കുകളെ സംബന്ധിച്ച് നമുക്ക് ലഭിച്ച അറിവുകള്‍ വളരെ പരിമിതമാണ്. മനുഷ്യ ചിന്തയുടെ പരിധിക്കും വിജ്ഞാനത്തിന്റെ അതിര്‍ത്തിക്കുമപ്പുറത്താണ് അത്. വഹ്‌യിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബി(സ്വ)യുടെ വചനങ്ങളില്‍ നിന്നും വ്യക്തമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.
മലക്കുകളിലുള്ള വിശ്വാസം എന്ന് പറയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
- മലക്കുകള്‍ അഭൗതിക സൃഷ്ടികളും അവരുടെ ലോകം നമുക്ക് അജ്ഞാതവുമായതിനാല്‍ (ഗൈബ്) അവരുണ്ട് എന്ന വിശ്വാസത്തിന് പ്രഥമപ്രാധാന്യമുണ്ട്.
- മലക്കുകള്‍ ആരാണെന്നും എങ്ങനെയുള്ളവരാണെന്നും അല്ലാഹുവും അവന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ റസൂല്‍(സ്വ)യും പഠിപ്പിച്ചു തരുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക. അവര്‍ അല്ലാഹുവിന്റെ പരമ വിശുദ്ധരായ സൃഷ്ടികളാണ്. പാപസുരക്ഷിതരും, അല്ലാഹുവിന്റെ കല്‍പനകളെ യഥാവിധി അംഗീകരിക്കുന്നവരും യാതൊരു ധിക്കാരവും കാണിക്കാത്തവരുമാണ്.
- മലക്കുകള്‍ക്ക് എന്ത് ചുമതലയാണോ അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്നത് അത് ഏറ്റവും സൂക്ഷ്മവും കൃത്യവുമായി അവര്‍ നിര്‍വ്വഹിക്കുന്നു. അല്ലാഹുവിനെ ആരാധിച്ചും സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ചും അവനെ അങ്ങേയറ്റം ഭയപ്പെട്ടും കഴിയുന്നവരാണവര്‍.
- അല്ലാഹുവിന്റെ അധികാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും യാതൊരുവിധ പങ്കും അവര്‍ക്കില്ല. അല്ലാഹുവിന്റെ അടിമകള്‍ എന്ന വിശേഷണമല്ലാതെ അവര്‍ക്ക് നല്‍കപ്പെടാന്‍ പാടില്ല.
- അല്ലാഹുവിന് മാത്രം അര്‍പ്പിക്കപ്പെടേണ്ടുന്ന ഒരു ആരാധനയും മലക്കുകള്‍ക്ക് നല്‍കിക്കൂടാ. മലക്കുകളോട് പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ നേരുന്നതും അവരുടെ പേരില്‍ പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ സ്ഥാപിച്ച് പൂജാവഴിപാടുകള്‍ ചെയ്യുന്നതും വ്യക്തമായ ബഹുദൈവാരാധനയാണ്.
- സ്വന്തമായി തീരുമാനങ്ങളെടുക്കാനോ മറ്റു സൃഷ്ടികളുടെ പ്രാര്‍ഥനകേട്ട് ഉത്തരം ചെയ്യാനോ, അല്ലാഹുവിന്റെ തീരുമാനങ്ങള്‍ മറികടക്കാനോ അവര്‍ക്ക് സാധ്യമല്ല.
- മലക്കുകളെ അല്ലാഹുവിന്റെ സന്താനങ്ങളായി വിശേഷിപ്പിക്കുന്നതും മഹാ പാപമാണ്.
- പേര് പറയപ്പെട്ടവരെന്നോ പറയപ്പെടാത്തവരെന്നോ വ്യത്യാസം കൂടാതെ വിശദാംശങ്ങള്‍ അറിയിക്കപ്പെട്ടവരും അല്ലാത്തവരുമായ എല്ലാ മലക്കുകളിലും സമ്പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസമാകുന്നത്.
അല്ലാഹു പറയുന്നു. ‘തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍ പ്രവാചകന്‍ വിശ്വസിച്ചിരിക്കുന്നു, സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിച്ചവരാണ്. ഞങ്ങള്‍ അവന്റെ ദൂതന്മാര്‍ക്കിടയില്‍ ഒരു വിവേചനവും പുലര്‍ത്തുന്നവരല്ല എന്ന് പ്രഖ്യാപിച്ചവരാണവര്‍. ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ, നിന്നിലേക്ക് തന്നെയാണ് മടക്കം’ (2:285)’. - മലക്കുകളുമായി മറ്റാരെക്കാളും ആത്മബന്ധവും സൗഹൃദവും പുലര്‍ത്താന്‍ അവസരം ലഭിച്ചവര്‍ പ്രവാചകന്മാരാണ്. അവര്‍ക്കും മലക്കുകളെ കാണുവാന്‍ കഴിഞ്ഞിട്ടില്ല.
- ഉപരിലോക വാസികളായ മലക്കുകളുമായി ബന്ധം സ്ഥാപിക്കാനും അവിടത്തെ വിവരങ്ങള്‍ കട്ടുകേള്‍ക്കാനും പിശാചുക്കള്‍ ശ്രമിച്ചപ്പോള്‍ അല്ലാഹു അവിടെ സുരക്ഷാ സംവിധാനവും പ്രതിരോധവും ഏര്‍പ്പെടുത്തി. അങ്ങോട്ട് ആര്‍ക്കും കടന്നുചെല്ലാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമാക്കി.
മലക്കുകള്‍: വിശ്വാസത്തിന്റെ പ്രാധാന്യം
പരിശുദ്ധരും ആദരണീയരുമായ മലക്കുകളിലുള്ള വിശ്വാസത്താല്‍ സത്യവിശ്വാസി നേടുന്ന ഗുണങ്ങള്‍ മലക്കുകളിലുള്ള ദൃഢവിശ്വാസത്തിന്റെ അനിവാര്യതയെയാണ് ബോധ്യപ്പെടുത്തുന്നത്.
- മലക്കുകളില്‍ വിശ്വസിച്ചാല്‍ അവരെ സൃഷ്ടിച്ച മഹാനും ഉന്നതനുമായ സ്രഷ്ടാവിന്റെ കഴിവും അധികാരവും മനസ്സിലാക്കുവാന്‍ സാധിക്കുന്നു. സൃഷ്ടികളുടെ മഹത്വങ്ങള്‍ സ്രഷ്ടാവിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.
- മനുഷ്യരുടെ നന്മകള്‍ക്ക് വേണ്ട സംരക്ഷണവും മറ്റും മലക്കുകളിലൂടെ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ അവന്‍ അല്ലാഹുവിന് നന്ദി ചെയ്യാന്‍ തയ്യാറാകുന്നു.
- അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസവും പാരത്രിക ജീവിതത്തിലുള്ള വിശ്വാസവും പൂര്‍ണമാകുന്നത്, അല്ലാഹുവിന്റെ ആദരണീയ സൃഷ്ടികളായ മലക്കുകളിലുള്ള ദൃഢവിശ്വാസത്തിന്റെ പൂര്‍ത്തീകരണം കൊണ്ട് മാത്രമാണ്.
അല്ലാഹു പറയുന്നു. ‘സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ചു പോയിരിക്കുന്നു’ (4:136).
വഹ്‌യ് എത്തിക്കല്‍, മനുഷ്യരെ മരിപ്പിക്കല്‍, മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കല്‍, മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കല്‍, രേഖപ്പെടുത്തല്‍, മനുഷ്യരില്‍ അല്ലാഹുവിന്റെ ശിക്ഷ നടപ്പാക്കല്‍, മനുഷ്യര്‍ക്ക് കരുണ ചൊരിയല്‍, കാഹളത്തില്‍ ഊതല്‍ എന്നിവയൊക്കെ അല്ലാഹു മലക്കുകളാകുന്ന ദൂതന്മാരിലൂടെയാണ് നടപ്പിലാക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് മലക്കുകളിലുള്ള വിശ്വാസം പരമ പ്രധാനം തന്നെയാണ്.
മലക്കുകളുടെ സൃഷ്ടിപ്പ്
മനുഷ്യന്റെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത അഭൗതിക സൃഷ്ടികളായ മലക്കുകളുടെ രൂപവും പ്രകൃതിയും നമുക്ക് അജ്ഞാതമാണ്. അതിനാല്‍ അദൃശ്യരായ ഈ സൃഷ്ടികളെപ്പറ്റി അല്ലാഹുവും റസൂലും(സ്വ) പറഞ്ഞുതന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കാനേ നമുക്ക് കഴിയുകയുള്ളൂ. മലക്കുകള്‍ ചിറകുകളുള്ള ഒരുതരം അദൃശ്യ സൃഷ്ടികളാണെന്ന് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.
അല്ലാഹു പറയുന്നു: ‘ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന് സ്തുതി. മലക്കുകളെ ദൂതന്മാരാക്കിയവനാണവന്‍. രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ളവരാണവര്‍. സൃഷ്ടിയിലവന്‍ ഉദ്ദേശിക്കുന്നവിധം വര്‍ധിപ്പിക്കുകയും ചെയ്യും. നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ’ (35:1)
ഇബ്‌നു മസ്ഊദ്(റ) പറയുന്നു. നബി(സ്വ) ജിബ്‌രീലിനെ(അ) സാക്ഷാല്‍ രൂപത്തില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് 600 (അറുന്നൂറ്) ചിറകുകളുണ്ടായിരുന്നു (ബുഖാരി) 1.
ആഇശ(റ) പറയുന്നു: നബി(സ്വ) ഇപ്രകാരം വിശദീകരിക്കുന്നു. ‘മലക്കുകളെ പ്രകാശത്തില്‍ നിന്നും ജിന്നുകളെ ശുദ്ധമായ അഗ്നിനാളങ്ങളില്‍ നിന്നും മനുഷ്യനെ നിങ്ങള്‍ക്ക് പറഞ്ഞുതന്നതില്‍ (കളിമണ്ണില്‍) നിന്നും സൃഷ്ടിച്ചിരിക്കുന്നു’ (മുസ്‌ലിം) 2).
അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളും അതിശക്തരുമായ മലക്കുകള്‍ അവരുടെ പദവികളില്‍ വ്യത്യാസമുള്ളവരാണ്. മലക്കുകളുടെ തലവനും അല്ലാഹുവുമായി ഏറെ സമീപസ്ഥനും ഉന്നതസ്ഥാനീയനും ജിബ്‌രീല്‍(അ) ആണ്. അദ്ദേഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ശദീദുല്‍ ഖുവാ (53:5) എന്നാണ്. അതി ശക്തന്‍ എന്നര്‍ഥം. മലക്കുകളെ, അവരുടെ സാക്ഷാല്‍ രൂപത്തില്‍ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുകയില്ല. മുഹമ്മദ്(സ്വ) മുഅ്ജിസത്ത് എന്ന നിലയില്‍ ജിബ്‌രീല്‍ എന്ന മലക്കിനെ യഥാര്‍ഥവും സമ്പൂര്‍ണ്ണവുമായ ആകാരത്തില്‍ രണ്ടു തവണ കണ്ടതായി വിശുദ്ധ ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. ഭീമാകാരനായി രണ്ടുതവണ പ്രത്യക്ഷപ്പെട്ടപ്പോഴും താന്‍ ശക്തിയായി ഭയപ്പെട്ടിട്ടുണ്ടെന്ന് നബി(സ്വ) വ്യക്തമാക്കുകയുണ്ടായി.
മസ്‌റൂഖ്(റ) പറയുന്നു: ‘ഞാന്‍ പ്രവാചക പത്‌നി ആഇശ(റ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, സൂറത്തുനജ്മ് 13-ാം വക്യത്തിലും സൂറത്തു തക്‌വീര്‍ 23-ാം വാക്യത്തിലും പരാമര്‍ശിക്കപ്പെട്ടത് ആരെപ്പറ്റിയാണെന്ന് നിങ്ങളെനിക്ക് അറിയിച്ചു തന്നാലും, ആഇശ(റ) പറഞ്ഞു: ഇതേപ്പറ്റി റസൂലിനോട് ആദ്യമായി ചോദിച്ചത് ഞാനാണ്. അദ്ദേഹം പറഞ്ഞു. അത് ജിബ്‌രീലാണ്. അദ്ദേഹം സൃഷ്ടിക്കപ്പെട്ട രൂപത്തില്‍ ഈ രണ്ടു തവണയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ജിബ്‌രീല്‍ ആകാശത്തില്‍ നിന്ന് ഇറങ്ങിവരുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകാര വലിപ്പം ആകാശഭൂമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു (മുസ്‌ലിം) 3).
വഹ്‌യും കൊണ്ടുള്ള ജിബ്‌രീല്‍(അ)ന്റെ ആഗമനം നബി(സ്വ)ക്ക് ശാരീരികമായി അതീവ അസ്വസ്ഥതകളുണ്ടാക്കിയിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു. ‘ആഇിശ(റ) പറഞ്ഞു. അദ്ദേഹത്തിന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കെ നല്ല തണുപ്പുള്ള ദിവസമാണെങ്കിലും അവിടത്തെ നെറ്റിയില്‍ നിന്ന് വിയര്‍പ്പൊഴുകുന്നതും അദ്ദേഹം ഞെരുക്കം അനുഭവിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് (ബുഖാരി) 4.
മലക്കുകളുടെ പ്രകൃതി
അല്ലാഹു, അവന്റെ സൃഷ്ടികളായ മലക്കുകള്‍ക്കോ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ നല്‍കിയ പ്രകൃതിയില്‍ സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്താന്‍ അവര്‍ക്കാര്‍ക്കും സാധ്യമല്ല. അല്ലാഹുവിന് മാത്രമേ അതിന് സാധിക്കുകയുള്ളൂ.
മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതായി വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ‘നമ്മുടെ ദൂതന്മാര്‍ ഇബ്‌റാഹിമിന്റെ (അ) അടുത്ത് സന്തോഷവാര്‍ത്തയുമായി വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം അദ്ദേഹം പ്രതിവചിച്ചു: ‘സലാം’. ഒട്ടും വൈകാതെ അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടു വന്നു’ (11:69).
ഇതുപോലെ ലൂത്വ് നബി(അ), മര്‍യം(അ) എന്നിവരുടെ അടുത്ത് മനുഷ്യ രൂപത്തില്‍ മലക്കുകള്‍ വന്നവിവരം വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട് (19:17).
നബി(സ്വ) രണ്ട് പ്രാവശ്യം 600 ചിറകുകളോട് കൂടി സാക്ഷാല്‍ രൂപത്തില്‍ ജിബ്‌രീലിനെ കണ്ടപ്പോള്‍ താന്‍ പേടിച്ച് നടുങ്ങി നിലത്തുവീഴാന്‍ പോയതായി അവിടുന്ന് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകള്‍ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പൈടുന്ന പക്ഷം അത് മനുഷ്യ പ്രകൃതിക്ക് താങ്ങാന്‍ കഴിയാത്ത കാഴ്ചയായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
നബി(സ്വ)യും സ്വഹാബിമാരും മനുഷ്യരൂപത്തില്‍ വന്ന ജിബ്‌രീലിനെ കണ്ടിട്ടുണ്ടെന്ന് സ്ഥിരപ്പെട്ട ഹദീസില്‍ നിന്ന് വ്യക്തമാകുന്നു.
ഉമര്‍(റ) പറയുന്നു: ഞങ്ങള്‍ ഒരു ദിവസം റസൂലിന്റെ സദസ്സില്‍ ഇരിക്കുമ്പോള്‍ തൂവെള്ള വസ്ത്രം ധരിച്ച കറുത്ത മുടിയുള്ള ഒരാള്‍ വന്നു. അയാളില്‍ യാത്രയുടെ ലക്ഷണമൊന്നും കണ്ടില്ല. ഞങ്ങളാരും അദ്ദേഹത്തെ അറിയുകയില്ല. അദ്ദേഹം നബി(സ്വ)യുടെ മുന്നില്‍ തന്റെ രണ്ട് കാല്‍മുട്ടും നബി(സ്വ)യുടെ കാല്‍മുട്ടിനോട് ചേര്‍ത്തിരുന്നു. എന്നിട്ടദ്ദേഹം പറഞ്ഞു മുഹമ്മദേ, ഇസ്‌ലാമിനെപ്പറ്റി എനിക്ക് പറഞ്ഞുതരൂ. നബി(സ്വ) വിവരണങ്ങള്‍ നല്‍കി. എന്നിട്ട് അദ്ദേഹം പോയപ്പോള്‍ നബി(സ്വ) ചോദിച്ചു ഉമര്‍, താങ്കള്‍ക്ക് ആ ചോദ്യകര്‍ത്താവ് ആരാണെന്നറിയാമോ? ഉമര്‍(റ) പറഞ്ഞു, അല്ലാഹുവിനും റസൂലിനുമറിയാം. നബി(സ്വ) പറഞ്ഞു. അത് ജിബ്‌രീല്‍(അ) നിങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ് (മുസ്‌ലിം) 5).
മലക്കുകള്‍ അവരോട് കല്‍പ്പിക്കുന്നതെല്ലാം പ്രവര്‍ത്തിക്കുകയല്ലാതെ ആ കല്‍പ്പന ധിക്കരിക്കാനോ അതില്‍ ഏതെങ്കിലും തരത്തില്‍ നീക്കുപോക്ക് നടത്താനോ യഥേഷ്ടം അവരുടെ പ്രകൃതി മാറ്റുവാനോ അവര്‍ക്ക് സാധ്യമല്ല.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. മനുഷ്യരും കല്ലുകളുമാണ് അതിലെ ഇന്ധനം. അതിന്റെ മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകള്‍ ഉണ്ടായിരിക്കും. അല്ലാഹുവിന്റെ കല്പനകള്‍ അവര്‍ ഒട്ടും ലംഘിക്കുകയില്ല. അവരോട് കല്പിക്കുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നതുമാണ്’ (66:6).
‘എല്ലാ ജീവജാലങ്ങളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവയില്‍ ഉദരത്തിന്‍മേല്‍ ഇഴയുന്നവയുണ്ട്‘ (24:45).
ബൈത്തുല്‍ മഅ്മൂര്‍
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്വൂറില്‍ നാലാമത്തെ സൂക്തത്തില്‍ അല്ലാഹു ബൈത്തുല്‍ മഅ്മൂറിനെ സത്യം ചെയ്തുകൊണ്ട് പറയുന്നു: നിത്യം പേരുമാറ്റപ്പെടുന്നതും ഉപയോഗിക്കപ്പെട്ടു വരുന്നതുമായ മന്ദിരം (അല്‍ബൈത്തുല്‍ മഅ്മൂര്‍) തന്നെയാണ് സത്യം. ഇത് വിശുദ്ധ കഅ്ബയെയാണ് കുറിക്കുന്നത്. അനേകം പേര്‍ നിത്യവും ത്വവാഫ്, നമസ്‌കാരം തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ക്കായി ആ വിശുദ്ധ ഭവനത്തില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെ സ്ഥാപന കാലം മുതല്‍ ഏറ്റക്കുറവോട് കൂടിയാണെങ്കിലും ആ നില തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
അല്‍ബൈത്തുല്‍ മഅ്മൂര്‍ എന്ന പേരില്‍ മലക്കുകള്‍ നിത്യവും ആരാധന നട ത്തിക്കൊണ്ടിരിക്കുന്ന ഒരു മന്ദിരം ആകാശത്ത് സ്ഥിതി ചെയ്യുന്നതായി പല നബി വചനങ്ങളിലും വന്നിട്ടുണ്ട്. അതാണ് ഇവിടെയും ഉദ്ദേശ്യമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മിഅ്‌റാജി(റസൂലിന്റെ വാനയാത്ര)ന്റെ ഹദീസില്‍ നബി(സ്വ) ഇപ്രകാരം പ്രസ്താവിക്കുന്നു.
‘പിന്നീട് എന്നെ ബൈത്തുല്‍ മഅ്മൂറിലേക്ക് ഉയര്‍ത്തപ്പെട്ടു നോക്കുമ്പോള്‍ അതില്‍ ദിനംപ്രതി എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അവര്‍ അതില്‍ നിന്ന് മടങ്ങി വരുന്നതല്ല’ (ബുഖാരി) 6.
മലഉല്‍ അഅ്‌ലാ
വിശുദ്ധ ഖുര്‍ആനില്‍ മലക്കുകളെപ്പറ്റി വന്ന ഒരു പരാമര്‍ശമാണ് ‘അല്‍ മലഉല്‍ അഅ്‌ലാ’. അല്‍ മലഉല്‍ അഅ്‌ലാ എന്ന വാക്കിന്റെ അര്‍ഥം ഉന്നത സമൂഹം എന്നാണ്. മലഉല്‍ അഅ്‌ലാ എന്നത് മലക്കുകള്‍ക്ക് പൊതുവില്‍ പറയപ്പെടുന്ന പേരാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മലക്കുകളില്‍ തന്നെ പ്രത്യേക വിഭാഗത്തിന് മാത്രമേ ആ പേര് പറയപ്പെടുന്നുള്ളൂ എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരും ഉണ്ട്. വാനലോകത്തുള്ള മലക്കുകളെക്കുറിച്ച് തന്നെയാണ് വിശുദ്ധ ഖുര്‍ആനില്‍ മലഉല്‍ അഅ്‌ലാ എന്ന പ്രയോഗം നടത്തിയിട്ടുള്ളത് എന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു.
സൂറത്തുസ്സ്വാദില്‍ നരകവാസികള്‍ തമ്മില്‍ നടക്കുന്ന വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷം പ്രവാചകന്‍(സ)യോട് പറയാന്‍ വേണ്ടി അല്ലാഹു കല്‍പ്പിക്കുന്നു: ‘അത്യുന്നത സമൂഹം സംവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഞാന്‍ വ്യക്തമായൊരു മുന്നറിയിപ്പുകാരന്‍ എന്ന നിലയില്‍ മാത്രമാണ് എനിക്ക് അതിനെക്കുറിച്ച് ദിവ്യബോധനം നല്‍കപ്പെടുന്നത’ (38:69-70).
ആദം(അ)മിനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ മലക്കുകള്‍ അതിന് പറഞ്ഞ മറുപടി (2:30) യാണ് വിവാദം എന്നതുകൊണ്ടുള്ള വിവക്ഷ. അപ്പോള്‍ ‘മലഉല്‍ അഅ്‌ലാ’ എന്നതുകൊണ്ട് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നത് വാനലോകത്തുള്ള മലക്കുകള്‍ ആണ് എന്ന് വളരെ വ്യക്തമാണ്.
‘മലക്കുകളുടെ അത്യുന്നതസഭയില്‍ നിന്ന് വല്ലതും കട്ടുകേള്‍ക്കുവാന്‍ ആ പിശാചുക്കള്‍ക്കാവില്ല. നാനാഭാഗത്തു നിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുണ്ട്’ (37:8-10)
മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളുടെ ഉന്നത സമൂഹമാണെന്ന് ഉപരി സൂചിത സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു.
മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശം മലക്കുകള്‍ തന്നെയാണെന്ന് ഹദീസുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു (തിര്‍മിദി) 7. ഇവിടെ മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച മലക്കുകള്‍ ആണെന്ന് മുബാറക് ഫൂരി 8 തന്റെ വിശദീകരണത്തില്‍ പറയുന്നത് സൂറത്തുല്‍ സ്വാദിലെ 6-ാമത്തെ സൂക്തത്തില്‍ മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് ഇബ്‌നുജരീര്‍ ത്വബ്‌രി 9, ഇബ്‌നു അബ്ബാസ്, ഖആദ തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
References
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 141, ഹദീസ് 4856[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2294, ഹദീസ് 60 (2996[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 159, ഹദീസ് 287 (177[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 06, ഹദീസ് 02[↩]
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 36, ഹദീസ് 1 (8[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 109, ഹദീസ് 3207[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 366, ഹദീസ് 3233[↩]
- തുഹ്ഫത്തുല്‍ അഹ്‌വദീ, അബുല്‍ അലാ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബ്‌നു അബ്ദുറഹീം അല്‍ മുബാറക്ഫൂരി, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ-ബൈറൂത്ത്, വാള്യം 09, പേജ് 74[↩]
- തഫ്‌സീറു ബ്‌നി ജരീര്‍, വാള്യം 01, പേജ് 476, ഹദീസ് 13461[↩]
