പ്രവാചകന്മാരിലുള്ള വിശ്വാസം
ഇസ്‌ലാമിലെ ആറ് അടിസ്ഥാന വിശ്വാസങ്ങളിൽ നാലാമത്തേതാണ് പ്രവാചകന്മാരിലുള്ള വിശ്വാസം. ദൈവ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ സമയങ്ങളിലായി അല്ലാഹു മനുഷ്യരിൽ നിന്ന് തന്നെ ദൂതന്മാരെ തെരഞ്ഞെടുക്കുകയും അവർ ദൈവ സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഈ വിശ്വാസം. ദൈവ ദൂതരിലും അവരുടെ ദൗത്യത്തിലും അവിശ്വസിക്കുന്നത് സത്യനിഷേധമായാണ് ഖുർആൻ പഠിപ്പിക്കുന്നത്. നബി, റസൂല്‍, നബിയും റസൂലും, പ്രവാചകന്മാരുടെ എണ്ണം, മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകന്‍, പ്രവാചകന്‍മാരാണെന്ന് കരുതപ്പെടുന്നവര്‍, ദുല്‍ഖര്‍നൈന്‍, തുബ്ബഅ്, ഖദിര്‍ എന്നീ ഭാഗങ്ങൾ ഈ ലേഖനത്തിൽ വായിക്കാം.
ദൈവികസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി അല്ലാഹു തെരഞ്ഞെടുത്തയച്ച ദൂതന്മാരായ പ്രവാചകന്മാരിലുള്ള വിശ്വാസം ഇസ്‌ലാമിലെ മൗലിക വിശ്വാസങ്ങളില്‍ ഒന്നാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു‘ (4:136).
ഈമാന്‍ കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിന്റെ ആറു അടിസ്ഥാന വിശ്വാസങ്ങളില്‍ നാലാമതായി ഇത് എണ്ണപ്പെടുന്നു. പ്രവാചകന്മാരിലുള്ള വിശ്വാസം അഞ്ച് കാര്യങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്.
- പ്രവാചകന്മാരിലുള്ള രിസാലത്ത് (ദൗത്യസന്ദേശം) അല്ലാഹുവില്‍ നിന്ന് തന്നെയാണെന്നുള്ള സത്യം വിശ്വസിക്കുക. ദൂതന്മാരെയും ഗ്രന്ഥങ്ങളെയും വിശ്വസിച്ച് അംഗീകരിക്കാത്തവര്‍ അല്ലാഹുവെ വേണ്ടവിധം കണക്കാക്കാത്തവരാണെന്ന് ഖുര്‍ആന്‍ പറയുന്നു.
‘ഒരു മനുഷ്യന് അല്ലാഹു യാതൊന്നും അവതരിപ്പിച്ചു കൊടുത്തിട്ടില്ല’ എന്ന് അവര്‍ വാദിച്ചത് അല്ലാഹുവിനെ യഥാവിധി വിലയിരുത്തിക്കൊണ്ടല്ല’ (6:91). - എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കുക. ചില പ്രവാചകന്മാരില്‍ വിശ്വസിക്കുകയും മറ്റുചിലരെ നിഷേധിക്കുകയും ചെയ്യുന്നത് സമ്പൂര്‍ണ്ണ നിഷേധമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
‘അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥ സത്യനിഷേധികള്‍’ (4:150, 151). - പ്രവാചകന്മാരില്‍ നിന്ന് സ്വീകാര്യമായ വിധം റിപ്പോര്‍ട്ട് വന്നിട്ടുള്ള കാര്യങ്ങള്‍ നാം സത്യപ്പെടുത്തുക.
നബിയേ പറയുക, അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ഖൂര്‍ആനിലും) ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യ്അഖൂബ്, യ്അഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ദിവ്യസന്ദേശം) ഈസാക്കും മൂസാക്കും(അ) മറ്റു പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ടവരാണ്. - പ്രവാചകന്മാരിലെ അവസാനത്തെ കണ്ണിയായ, സര്‍വ്വ മനുഷ്യരിലേക്കും നിയോഗിതനായിട്ടുള്ള മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന വിശ്വാസം അംഗീകരിക്കണമെന്നും ശരീഅത്തിന്റെ കാര്യത്തില്‍ തിരുദൂതരെ വിധികര്‍ത്താവായി സ്വീകരിക്കണമെന്നും അല്ലാഹു കല്പിക്കുന്നു.
‘‘ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണെ സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും നീ വിധി കല്പിച്ചതിനെപ്പറ്റി അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി അനുസരിക്കുകയും ചെയ്യുന്നത്‌വരെ അവര്‍ വിശ്വാസികളാവുകയില്ല’ (4:65). - അല്ലാഹുവിന്റെ സന്ദേശങ്ങള്‍ വീഴ്ചവരുത്താതെ പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു എന്ന വിശ്വാസം. പുതുനിര്‍മിതങ്ങളായ (ബിദ്അത്) വിശ്വാസങ്ങളോ പ്രവര്‍ത്തനങ്ങളോ ശരിവെക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഈ വിശ്വാസത്തെ നിരാകരിക്കുന്നു; ഒരു പക്ഷേ അറിയാതെയാണെങ്കിലും. അന്ത്യ പ്രവ0ചകനെ അംഗീകരിക്കുന്നതുപോലെ പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാതെ മറ്റെല്ലാ പ്രവാചകന്മാരെയും അംഗീകരിക്കല്‍ അനിവാര്യമാണ്. അന്ത്യപ്രവാചകന്റെ സുന്നത്തിനെ സംബന്ധിച്ച് അല്ലാഹു ഇപ്രകാരം എടുത്തു പറയുന്നു:
‘തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാര്‍ക്കിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട്’ (2:285).
എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണമെന്നതുപോലെ എല്ലാ പ്രവാചകാധ്യാപനത്തിന്റേയും സാരാംശം അംഗീകരിക്കാനും മനുഷ്യര്‍ ബാധ്യസ്ഥരാണ്. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരേയും ആദരവോടെ കാണേണ്ടതുണ്ട്. ചിലര്‍ക്ക് ചിലരേക്കാള്‍ സ്ഥാനമാനങ്ങളുണ്ടെങ്കിലും അവരെല്ലാം സ്മരണീയരും ആദരണീയരുമാണ് (4:163, 165).
അതാതു കാലഘട്ടങ്ങളിലെ ജനത അവരോടൊപ്പമുള്ള പ്രവാചകനെ പിന്തുടരണമെന്നത് ദൈവിക നിയമമാണ്. അതല്ലെങ്കില്‍ അവര്‍ വിട്ടേച്ചുപോയ മാതൃക മറ്റൊരു നടപടിക്രമം വരുന്നതുവരെ അവര്‍ പിന്തുടരണം. പിന്നീട് അന്ത്യപ്രവാചകന്റെ ആഗമനം വിളിച്ചറിയിച്ചുകൊണ്ട് മനുഷ്യനോട് അല്ലാഹു ഇപ്രകാരമരുളി.
”ജനങ്ങളേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ഒരു ദൂതന്‍ സമാഗതനായിരിക്കുന്നു. അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുക, അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ; ആകാശ ഭൂമികളിലുള്ളതെല്ലാം തന്നെ അല്ലാഹുവിന്നുള്ളതാകുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‘ (4:170).
നബി
ദൈവികസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി അല്ലാഹു തെരഞ്ഞെടുത്തയക്കുന്ന ദൂതന്മാരാണ് പ്രവാചകന്മാര്‍. ഈ ദൂതന്മാരെ, നബിമാര്‍ എന്നു വിളിക്കുന്നു. നബി എന്ന പദം നിഷ്പന്നമായത് വാര്‍ത്ത എന്നര്‍ത്ഥമുള്ള നബഅ് എന്ന പദത്തില്‍ നിന്നാണ് (ലിസാനുല്‍അറബ്) 1.
അല്ലാഹു പറയുന്നു: ‘എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? ആ മഹത്തായ വൃത്താന്തത്തെപ്പറ്റിയാണത്’ (78:1,2). അല്ലാഹുവിങ്കല്‍ നിന്ന് വൃത്താന്തങ്ങള്‍ അറിയിക്കപ്പെട്ട ആള്‍ നബി അഥവാ ദൂതന്‍ എന്ന് വിളിക്കപ്പെടുന്നു. അല്ലാഹുവില്‍ നിന്നുള്ള വാര്‍ത്തകള്‍ നബിക്ക് വഹ്‌യ് (ദിവ്യബോധനം) ആയി നല്‍കും. അല്ലാഹു പറയുന്നു: അവര്‍ (നബിയുടെ ഭാര്യ) അവിടുത്തോട് ചോദിച്ചു ‘താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചുതന്നത്? നബി(സ്വ) പറഞ്ഞു: ‘സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്’ (66:3). ‘നബഅ്’ (വൃത്താന്തം) എന്നതിന്റെ ക്രിയാരൂപമായ ‘നബ്ബഅ’ വിവരമറിയിക്കുക എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ”ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ അറിയിക്കുക”(15:49).
‘ഇബ്‌റാഹീമിന്റെ അതിഥികളെപ്പറ്റിയും നീ അവരെ അറിയിക്കുക‘ (15:51).
നുബൂവ്വത്ത് എന്ന പദം നബ്‌വത്ത് എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണെന്ന് ഭാഷാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സാധാരണയില്‍നിന്ന് ഉന്നതമായത്, ഭൂമിയില്‍ നിന്നുയര്‍ന്ന സ്ഥലം എന്നീ അര്‍ത്ഥങ്ങള്‍ക്കെല്ലാം ‘നബ്‌വത്ത്’ എന്ന് പ്രയോഗിക്കും. പ്രവാചകത്വം (നുബൂവ്വത്ത്) എന്ന ഉയര്‍ന്ന പദവി വഹിക്കുന്നതുവഴി നബിമാര്‍ സാധാരണ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരാണ്.
റസൂല്‍
റസൂല്‍ എന്ന പദത്തിനര്‍ത്ഥം അയക്കപ്പെട്ടയാള്‍, നിയുക്തന്‍, ദൂതന്‍ എന്നെല്ലാമാണ്. സബഇലെ രാജ്ഞിയുടെ വാക്കുകള്‍ ഉദ്ധരിക്കവെ സുലൈമാന്‍ നബി(അ)യുടെ അടുത്തേക്ക് ദൂതന്മാരെ അയച്ച കാര്യം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
‘ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയക്കുന്നു. എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാം’ (27:35).
ഏതെങ്കിലും ഒരു സമൂഹത്തിന് ദൈവിക സന്ദേശങ്ങള്‍ നല്കാനായി അല്ലാഹു തെരഞ്ഞെടുത്ത് നിയോഗിച്ച നബിയെയാണ് റസൂല്‍ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. റസൂലുമാര്‍ അല്ലാഹു നിയോഗിച്ച പ്രത്യേക ദൂതന്മാരാണ്. അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തവര്‍ എന്ന നിലക്ക് റസൂലുമാര്‍ക്ക് (അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്) ആദരണീയ സ്ഥാനവും പദവിയുമുണ്ട്. ദൈവികസന്ദേശങ്ങളുടെ പ്രബോധനവും പ്രചാരണവും നിര്‍വ്വഹിക്കാന്‍ റസൂലുമാര്‍ (ദൂതന്മാര്‍) ഒരു പരമ്പരപോലെ അയക്കപ്പെടുകയായിരുന്നു. അല്ലാഹു പറയുന്നു: ‘പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു‘ (23:44).
ദൂതന്മാരുടെ ശൃംഖലയാണ് വ്യത്യസ്തകാലങ്ങളില്‍, ഭിന്ന ദേശങ്ങളില്‍ ദൈവികസന്ദേശം പ്രബോധനം ചെയ്തത്. പ്രവാചകന്മാരുടെ നിയോഗം തുടരെത്തുടരെ സംഭവിച്ചപ്പോഴാണ് ദൗത്യനിര്‍വ്വഹണം ഭിന്നകാലഘട്ടങ്ങളില്‍ സാധ്യമായത്. തുടരെത്തുടരെ വരുന്നത് എന്നര്‍ത്ഥത്തില്‍ ‘റസല്‍’ എന്ന വാക്ക് പ്രയോഗിക്കാറുണ്ട്. ജാഅതില്‍ ഇബ്‌ലു റസലാ (ഒട്ടകങ്ങള്‍ ഓരോന്നോരോന്നായിവന്നു) എന്ന ഒരു പ്രയോഗം അറബിയിലുണ്ട്.
സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും (ബശീര്‍) നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരുമായിട്ടാണ് (നദീര്‍) ഈ ദൂതന്മാരെ നിയോഗിച്ചത്. സന്തോഷവാര്‍ത്തയും (തബ്ശീര്‍) താക്കീതും (ഇന്‍ദാറും) ആണ് പ്രബോധന ദൗത്യത്തിന്റെ കാതല്‍. മുഹമ്മദ് നബി(സ്വ)യെ ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിച്ചതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു. ”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്’ (34:28).
നബി, റസൂല്‍ എന്നീ പദങ്ങളുടെ നേര്‍ക്കുനേരെയുള്ള ആശയമല്ല പ്രവാചകന്‍ എന്നത്. പ്രവാചകന്‍ എന്ന മലയാള പദത്തിന്റെ ആശയം വിസ്തരിച്ചു പറയുന്നവന്‍, ദീര്‍ഘദര്‍ശി എന്നെല്ലാമാണ്. ഭാവി പ്രവചനം നടത്തുന്നയാള്‍ എന്നും പറയാം. അല്ലാഹുവില്‍ നിന്ന് ലഭ്യമായ അറിവനുസരിച്ച് വരാനിരിക്കുന്ന ലോകത്തെപ്പറ്റി (പരലോകം) വിവരമറിയിക്കുവാന്‍ നിയുക്തനായവന്‍ എന്ന അര്‍ഥത്തിലായിരിക്കാം ആ പ്രയോഗത്തിന് പ്രചാരം വന്നുഭവിച്ചത്. അല്ലാതെ ഭാവികാര്യങ്ങള്‍ പ്രവചിക്കുന്നയാള്‍ എന്നര്‍ഥത്തിലല്ല റസൂലിന് പ്രവാചകന്‍ എന്ന് മൊഴിമാറ്റം നടത്തുന്നത്.
ചരിത്രകാരന്മാരും മതപണ്ഡിതന്മാരുമായ ഇബ്‌നുഖല്‍ദൂന്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുതലായവരൊക്കെ സൂഫിസത്തിന്റെ പദനിഷ്പത്തിയുമായി ബന്ധപ്പെട്ട് ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തെയാണ് ശരിവെക്കുന്നത്.
നബിയും റസൂലും
നബിയും റസൂലും തമ്മില്‍ അന്തരമുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണമുണ്ട്. അല്ലാഹു പറയുന്നു: ‘നിനക്ക് മുമ്പ് ഏതൊരു റസൂലിനെയും നബിയെയും നാം അയച്ചിട്ടില്ല; അദ്ദേഹം ഓതികേള്‍പ്പിക്കുന്ന കാര്യത്തില്‍ പിശാച് ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ പിശാചാന്റെ ഇടപെടലുകള്‍ അല്ലാഹു മായ്ച്ചുകളയും‘ (22:52).
ഈ സൂക്തത്തില്‍ നബിയെയും റസൂലിനെയും വെവ്വേറെ പരാമര്‍ശിച്ചിരിക്കുന്നു. ചില ദൂതന്മാരെപ്പറ്റി അവര്‍ക്ക് നുബൂവ്വത്തും (പ്രവാചകത്വവും) രിസാലത്തും (ദൈവികദൗത്യവും) നല്‍കിയതായും പറയുന്നുണ്ട്. മൂസാ നബിയുമായി ബന്ധപ്പെട്ട് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക: ”വേദഗ്രന്ഥത്തില്‍ മൂസാനബിയെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു’ (19:51).
ഇത്തരം പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ റസൂല്‍ എന്നങന്റ ദിവ്യബോധനം ലഭിക്കുകയും അവ പ്രചരിപ്പിക്കാന്‍ കല്പിക്കപ്പെടുകയുംചെയ്തിരിക്കുന്ന ദൂതനാണ്. എന്നാല്‍ നബി എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത് ദിവ്യബോധനം ലഭിച്ചിരിക്കുമെങ്കിലും പ്രബോധനംചെയ്യാന്‍ കല്പന ലഭിച്ചിട്ടുണ്ടാകണമെന്നില്ല എന്ന് പൂര്‍വ്വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായപ്രകാരം എല്ലാ റസൂലും നബിയായിരിക്കും. എല്ലാ നബിയും റസൂലായിരിക്കില്ല. (ശറഹുല്‍ അഖീദത്തിത്തഹാവിയ്യ) 2.
തഫ്‌സീറുല്‍ ആലൂസിയില്‍ പറയുന്നത് ഇപ്രകാരമാണ്. ”പുതിയ ശറഉമായി നിയുക്തനായ ദൂതനാണ് റസൂല്‍. നബിയാകട്ടെ തന്റെ മുന്‍ഗാമിയുടെ ശറഇന്റെ പ്രചാരകനാണ് 3.
റസൂലും നബിയും തമ്മില്‍ ശ്രദ്ധേയമായ അന്തരമുള്ളതായി ഖുര്‍ആനില്‍നിന്നും വ്യക്തമല്ല. പ്രമുഖരായ പൂര്‍വ്വപണ്ഡിതന്മാര്‍ അപ്രകാരം പഠിപ്പിച്ചുതന്നിട്ടുമില്ല.
പ്രവാചകന്മാരുടെ എണ്ണം
നിയുക്തരായ പ്രവാചകന്മാരുടെ എണ്ണത്തെക്കുറിച്ച് ഖണ്ഡിതമായി വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ പ്രാമാണിക ഗ്രന്ഥങ്ങളിലോ പ്രസ്താവിച്ചിട്ടില്ല. ഖുര്‍ആനിലും ഹദീസിലും കുറെ പ്രവാചകന്മാരെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഏതാനും പേരുടെ ചരിത്രവും നമുക്ക് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു: ‘‘നിനക്ക് മുമ്പ് നാം വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും വിവരിച്ചു തന്നിട്ടില്ലാത്ത ദൂതന്മാരെയും നാം നിയോഗിച്ചിട്ടുണ്ട്’ (4:164).
”ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല” (35:24).
അബൂദര്‍റ്(റ) നബി(സ്വ)യോട് മുര്‍സലുകള്‍ (ദൂതന്മാര്‍) എത്ര എന്ന് ചോദിച്ചപ്പോള്‍ നബി(സ്വ) എണ്ണം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെങ്കിലും അവ പ്രബലമല്ല. നൂഹ് നബി(അ)യുടെ ജനത, ആദ്, ഥമൂദ് വിഭാഗങ്ങള്‍ അവര്‍ക്ക് ശേഷമുണ്ടായിരുന്നവര്‍ തുടങ്ങിയവരുടെ വൃത്താന്തം നിങ്ങള്‍ക്കും വന്നെത്തിയില്ലേ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ആയത്തില്‍ (ഇബ്‌റാഹീം:9) അവര്‍ക്കുശേഷമുണ്ടായിരുന്നവര്‍ എന്ന് പറഞ്ഞതിനുശേഷം അല്ലാഹുവല്ലാതെ (മറ്റാരും) അവരെക്കുറിച്ച് കൃത്യമായി അറിയുകയില്ല എന്നു പറയുന്നത് കാണാം. മനുഷ്യകുലത്തിലെ ഇന്നോളമുള്ള ജനതതികളെക്കുറിച്ചു സൂക്ഷ്മജ്ഞാനം (അവയുടെയും അവര്‍ക്ക് വന്ന പ്രവാചകരുടെയും എണ്ണം, അവരുടെ കാലം തുടങ്ങിയകാര്യങ്ങള്‍) അല്ലാഹുവിനെ ഉള്ളൂ എന്ന് ഈ വചനം വ്യക്തമാക്കുന്നു.
എല്ലാ സമുഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്.
അല്ലാഹു പറയുന്നു: ‘ഒരു ദൂതനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നതല്ല’ (17:15)
ഏതൊരു സമൂഹത്തിനും അല്ലാഹു ശിക്ഷയുടെ നടപടിക്രമം സ്വീകരിക്കുന്നത് അവരിലേക്ക് രക്ഷാശിക്ഷകളുടെ മാര്‍ഗം വെളിപ്പെടുത്തിക്കൊടുക്കുന്ന പ്രവാചകന്മാരുടെ നിയോഗങ്ങള്‍ക്ക്‌ശേഷമാണ്. പ്രവാചകന്മാരുടെ ഉദ്‌ബോധനത്താല്‍ രക്ഷയുടെ മാര്‍ഗം സ്വീകരിക്കാന്‍ അവസരമുണ്ടായിട്ടും അതിനെ തൃണവല്‍ഗണിച്ച് തിന്മയുടെ വഴി തിരഞ്ഞെടുത്ത അഹങ്കാരികള്‍ക്കാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക എന്ന് അല്ലാഹു പഠിപ്പിക്കുന്നു: ‘ഒരു ദൂതനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നതല്ല’ (17:15)
മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകന്‍
പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണി മുഹമ്മദ് നബി(സ്വ)യാണ്. അല്ലാഹു പറയുന്നു: ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’ (33:40). താന്‍ അന്തിമ പ്രവാചകനാണെന്ന് ഒരു ഉപമയിലൂടെ നബി(സ്വ) തന്നെ നമുക്ക് വിശദീകരിച്ചു തന്നതാണ്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍(സ്വ) പറഞ്ഞു. എന്റെയും മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെയും ഉപമയിതാ. ഒരാള്‍ ഒരു ഭവനം നിര്‍മ്മിച്ചു. അതിനെ അയാള്‍ നന്നാക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു. എങ്കിലും ഒരു കോണില്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞു കിടന്നിരുന്നു. ആളുകള്‍ ആ വീട് ചുറ്റിനടന്ന് കാണുകയും ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ഇവിടെ ഒരു ഇഷ്ടികകൂടി വെച്ചിരുന്നെങ്കില്‍! എന്നിങ്ങനെ പറയുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ഞാനാണ് ആ ഇഷ്ടിക. അന്തിമ പ്രവാചകനാണ് ഞാന്‍ (ബുഖാരി) 4.
സൂറത്തു നജ്മില്‍ 1 മുതല്‍ 12 വരെ സൂക്തങ്ങളില്‍ ദിവ്യസന്ദേശം നല്‍കപ്പെടുന്ന നബി(സ്വ)യുടെ അത്യുന്നത പദവിയെ മനോഹരമായി വിവരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ദൈവിക മാര്‍ഗ ദര്‍ശനത്തിന്റെ പൊന്‍വെളിച്ചം ലോകത്ത് പ്രചരിപ്പിച്ചത് നബി(സ്വ)യുടെ പരിശുദ്ധ പ്രകൃതിയാകുന്ന സ്ഫടികത്തിലൂടെയാണ്. അതുകൊണ്ട് നബിയെ അഭിമുഖീകരിച്ച് അല്ലാഹു പറയുന്നത് കാണാം.
പ്രവാചകന്‍മാരാണെന്ന് കരുതപ്പെടുന്നവര്‍
അല്ലാഹു മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശനത്തിനായി നിയോഗിച്ച ദൂതന്‍മാരെപ്പറ്റി വിശുദ്ധ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നു. എന്നാല്‍ അവരില്‍ ഇരുപത്തിയഞ്ച് പേരുടെ വിവരങ്ങള്‍ മാത്രമേ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളൂ. വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ട ചില മഹാന്‍മാര്‍ വേറെയുമുണ്ട്. അവരില്‍ ചിലര്‍ നബിമാര്‍ തന്നെയാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദുല്‍ഖര്‍നൈന്‍, തുബ്ബഅ് എന്നീ ചക്രവര്‍ത്തിമാരും തത്ത്വജ്ഞാനിയായ ലുഖ്മാനും അവരില്‍പ്പെടുന്നു. മൂസാനബിക്ക് ചില പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കിയ ഒരാള്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മഹാന്റെ പേര് ഖദിര്‍ ആണെന്ന് ഹദീസിലും പരാമര്‍ശമുണ്ട്. എന്നാല്‍ ഇവര്‍ നബിമാരാണെന്ന് വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പറഞ്ഞിട്ടില്ല.
ദുല്‍ഖര്‍നൈന്‍
ദുല്‍ഖര്‍നൈന്‍ എന്ന വാക്കിന്റെ അര്‍ത്ഥം രണ്ടുനൂറ്റാണ്ട് ജീവിച്ചവന്‍, രണ്ടു കൊമ്പുള്ളവന്‍ എന്നൊക്കെയാണ്. വിശുദ്ധ ഖുര്‍ആനില്‍ പതിനെട്ടാം അധ്യായമായ സൂറത്തുല്‍ കഫ്ഫിലെ എണ്‍പത്തിമൂന്നുമുതലുള്ള സൂക്തങ്ങളില്‍ ‘ദുല്‍ഖര്‍നൈന്‍’ കഥ വിവരിക്കുന്നു. അല്ലാഹു പറയുന്നു: ‘ദുല്‍ഖര്‍നൈനിനെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു, പറയുക: അദ്ദേഹത്തെക്കുറിച്ച് ഒരു വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കാം. തീര്‍ച്ചയായും നാം ഭൂമിയില്‍ അദ്ദേഹത്തിന് സ്വാധീനം നല്‍കി. സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അതനുസരിച്ച് അദ്ദേഹം പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ചു. അങ്ങനെ അദ്ദേഹം സൂര്യാസ്തമയ സ്ഥാനത്ത് എത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നീ ഇവരെ ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ല നില ഉണ്ടാക്കിത്തീര്‍ക്കുക’ (18:83-86).
ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുല്‍ഖര്‍നൈന്‍ ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. അദ്ദേഹം ആരായിരുന്നു, കാലവും രാജ്യവും ഏതായിരുന്നു എന്നീകാര്യങ്ങളൊന്നും ഖുര്‍ആനിലോ ഹിദീസിലോ വ്യക്തമായി പ്രസ്താവിച്ചിട്ടുമില്ല. ഇത് ഒരു വ്യക്തിനാമമല്ല അപരനാമമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും ചരിത്രകാരന്മാരിലും ഒരുവിഭാഗം അഭിപ്രായപ്പെടുന്നത് ഇദ്ദേഹം റോമാക്കാരനായ ഫിലിപ്പു മകന്‍ അലക്‌സാണ്ടര്‍ രാജാവാകുന്നുവെന്നാണ്. മാസിഡോണിയയിലെ രാജാവായിരുന്നു, പുരാതന അറബി ഗോത്രമായ ഹിംയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രിശ് മകന്‍ അബൂകര്‍ബൂ എന്ന രാജാവാണ്. മിദിയായും പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്നിങ്ങനെയെല്ലാം അഭിപ്രായപ്പെട്ടവരുമുണ്ട്. സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിച്ച ബല്‍ഖീസ് രാജ്ഞിയും സൂറതുല്‍ കഫ്ഫില്‍ പ്രസ്താവിച്ച ദുല്‍ഖര്‍നൈനിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ഇതിനെയൊന്നും ബലപ്പെടുത്തുന്ന പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെടുന്നില്ല.
ഖുര്‍ആനില്‍ പറഞ്ഞ ദുല്‍ഖര്‍നൈന്‍ ഒരു സത്യവിശ്വാസിയും നീതിമാനും സല്‍കര്‍മ്മിയും ആയിരുന്നുവെന്ന് വ്യക്തമാണ്. ദുല്‍ഖര്‍നൈന്‍ എന്നതുകൊണ്ടുദ്ദേശിച്ചത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് അഭിപ്രായപ്പെടാന്‍ ഖുര്‍ആനില്‍ നിന്നുള്ള പ്രസ്തുത തെളിവിന്റെ അടിസ്ഥാനത്തില്‍ ന്യായമില്ല. ഹേ, ദുല്‍ഖര്‍നൈന്‍ എന്നിങ്ങനെ അദ്ദേഹത്തെ വിളിച്ചു അല്ലാഹു പറയുന്നത് കാണുമ്പോള്‍ അദ്ദേഹം ഒരു പ്രവാചകനും കൂടിയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുന്‍ഗാമികളില്‍ ചിലര്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ദുല്‍ഖര്‍നൈനി ഒരു പ്രവാചകനായിരുന്നില്ല എന്നതാണ്. ഇമാം റാസി(റ) ദുല്‍ഖര്‍നൈനി പ്രവാചകനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫത്ഹുല്‍ബാരി) 5.
തുബ്ബഅ്
തുബ്ബഇനെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു. ”ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്റെ ജനതയും അവര്‍ക്ക് മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നതുതന്നെ’ (44:37).
ഈജിപ്തിലെ ഖിബ്തി രാജാക്കള്‍ക്ക് ഫിര്‍ഔന്‍മാര്‍ എന്ന് പറയപ്പെടുന്നത്‌പോലെ യമനിലെ ഒരു പുരാതന രാജകുടുംബത്തിന് തുബ്ബഉകള്‍ എന്ന് പറയപ്പെടുന്നു. ക്രിസ്തുവിന് 115 കൊല്ലം മുമ്പ് മുതല്‍ ക്രിസ്താബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും ഇവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഉപരിസൂചിത സൂക്തത്തില്‍ പരാമര്‍ശിച്ച ‘തുബ്ബഅ്’ ഒരു സല്‍പുരുഷനായിരുന്നു. അദ്ദേഹം സത്യവിഖാസത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു.
പക്ഷേ, അദ്ദേഹത്തിന്റെ ജനത വഴി പിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ പേര് അബുകര്‍ബ് എന്ന അസ്അദ് എന്നാണറിയപ്പെടുന്നത്. ആഇശ(റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
ദുല്‍കര്‍നൈന്‍ പ്രവാചകനായിരുന്നോ അല്ലേ എന്നും തുബ്ബഅ് ശപിക്കപ്പെട്ടയാളായിരുന്നോ എന്നും തനിക്കറിയില്ലെന്ന് നബി(സ്വ) പറഞ്ഞു. ഇത് ഹാകിമും ബയ്ഹഖിയും ഉദ്ധരിക്കുന്നുണ്ട് (സ്വഹിഹുല്‍ ജാമിഇസ്സഗീര്‍) 6.
വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍നൈനി അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്ന മിക്ക രാജ്യങ്ങളിലും സ്വാധീനമുണ്ടായിരുന്ന പ്രതാപശാലിയായ ഒരു മഹാരാജാവും സല്‍പുരുഷനുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുഅഅ്‌ലം.
ഖദിര്‍
വിശുദ്ധ ഖുര്‍ആനില്‍ ഖദിറുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇപ്രകാരമാണ്. ‘അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ഒരു ദാസനെ കണ്ടെത്തി. അദ്ദേഹത്തിന് നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്’ (18:65).
അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം വിജ്ഞാനം തേടി മൂസാനബി(അ)യും സഹയാത്രികനും ഖദിറി (അ)ന്റെ അടുത്തേക്കാണ് പോയത്. നമ്മുടെ ദാസന്‍ എന്നു പറഞ്ഞത് ഖദിറിനെ ഉദ്ദേശിച്ചാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു (ബുഖാരി). ഖദിര്‍ ഒരു നബിയായിരുന്നുവെന്ന് ഖണ്ഡിതമായി പ്രസ്താവിക്കത്തക്ക തെളിവുകളൊന്നുമില്ല. എങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നതില്‍നിന്നും അദ്ദേഹം ഒരു നബിയായിരുന്നുവെന്ന് മനസ്സിലാക്കാം. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും അതാകുന്നു. നമ്മുടെ അടിയാന്മാരില്‍പ്പെട്ട ഒരടിയന്‍ എന്നും നമ്മുടെ അടുക്കല്‍നിന്നും നാം അദ്ദേഹത്തിന് ഒരു പ്രത്യേക ജ്ഞാനം പഠിപ്പിച്ചിരിക്കുന്നു എന്നും അല്ലാഹു അദ്ദേഹത്തെപ്പറ്റി പറയുന്നു. ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായത്തിന് ചെയ്തതല്ല എന്ന് അദ്ദേഹം മൂസാനബി(അ)യോട് പറഞ്ഞതായി 82ാം വചനത്തിലും കാണാം. ഇതില്‍നിന്നെല്ലാം അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ഖദിറിന് ദിവ്യസന്ദേശം ലഭിച്ചിരുന്നുവെന്ന പരാമര്‍ശവും പിന്നീട് മൂസാനബി(അ) ഇദ്ദേഹത്തെ അനുഗമിച്ച കാര്യവും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതുമൊക്കെ ഖദിര്‍ പ്രവാചകനായിരുന്നുവെന്നതിലേക്ക് ശക്തമായ സൂചന നല്‍കുന്നു.
”മൂസാ(അ) അദ്ദേഹത്തോട് പറഞ്ഞു. താങ്കള്‍ പഠിപ്പിക്കപ്പെട്ട സന്മാര്‍ഗ ജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചു തരാനായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ? അദ്ദേഹം പറഞ്ഞു, താങ്കള്‍ക്ക് ഒരിക്കലും എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കുകയില്ല. താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാവും? മൂസാ(അ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല. അദ്ദേഹം പറഞ്ഞു: താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം യാതൊരു കാര്യത്തെപ്പറ്റിയും എന്നോട് ചോദിക്കരുത്; അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്ക് പറഞ്ഞുതരുന്നതു വരെ’ (18:66-70).
References- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്‌നു മുകര്‍റമുബ്‌നു അലി അബ്ദുല്‍ ഫദ്ല്‍ ജമാലുദ്ദീന്‍ ഇബ്‌നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 162[↩]
- ശറഹു അഖീദത്തി ത്ത്വഹാവിയ, ഇബ്‌നു അബില്‍ ഇസ്, അല്‍ ഔഖാഫുസ്സഊദിയ്യ, പേജ് 117[↩]
- തഫ്‌സീറുല്‍ ആലൂസിയ്യ് (റൂഹുല്‍ മആനി ഫീ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം), മഹ്ൂദ് അല്‍ ആലുസിയ്യ്, ദാറുല്‍ ഇഹ്‌യാ അത്തുറാസല്‍ അറബി, ഇറാഖ്, വാള്യം 09, പേജ് 165[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 40, ഹദീസ് 74[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 06, പേജ്: 382[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 08, പേജ് 570, ഹദീസ് 17595[↩]
