വഹ്‌യ്
വിവിധ സമയങ്ങളിലായി മനുഷ്യരിലേക്ക് അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഈ പ്രവാചകന്മാർക്ക് ജനങ്ങളിലേക്ക് നൽകുവാനുള്ള സത്യസന്ദേശം ബോധനമായി അല്ലാഹു നൽകുകയാണ് ചെയ്‍തത്. പ്രവാചകന്മാർക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന ഈ മാർഗത്തെയാണ് ‘വഹ്‌യ്’ എന്ന സാങ്കേതിക പദം കൊണ്ട് അർഥമാക്കുന്നത്.
വഹ്‌യിന്റെ മൂന്ന് രീതികളെക്കുറിച്ച് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഭാഷാപരവും സാങ്കേതികവുമായ വഹ്‌യിന്റെ അർഥങ്ങൾ, വഹ്‌യിന്റെ രൂപങ്ങൾ, ഖുർആനിലും പ്രവാചക വചനങ്ങളിലും പ്രതിപാദിച്ച വഹ്‌യുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവാചകൻ മുഹമ്മദ് നബിക്ക് വഹ്‌യ് ലഭിക്കാൻ ആരംഭിച്ച സംഭവം എന്നിവ ഈ ലേഖനത്തിൽ വായിക്കാം.
പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് ഖുര്‍ആന്‍ വഹ്‌യ് (ദിവ്യബോധനം) എന്നാണ് പറഞ്ഞിട്ടുള്ളത്. ഭാഷയില്‍ വഹ്‌യിന്ന് പരോക്ഷമായി അറിയിക്കല്‍ എന്നാണര്‍ത്ഥം. അയക്കല്‍, തോന്നിക്കല്‍, ആജ്ഞ, ആംഗ്യം, സൂചന എന്നിവയ്ക്കും വഹ്‌യ് എന്ന് പറയും. സാങ്കേതികമായി ഈ പദം അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിനാണ് പ്രയോഗിക്കുന്നത്. കൂടുണ്ടാക്കാനും, ഭക്ഷണം സംഭരിക്കാനും തൊഴില്‍വിഭജനം നടത്താനുമൊക്കെ തേനീച്ചയില്‍ അന്തര്‍ലീനമായ ആന്തര പ്രേരണയെ അല്ലാഹു നല്‍കിയ വഹ്‌യായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.
‘നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ബോധനം നല്‍കി: മലകളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വീടുകളിലും നീ കൂടുണ്ടാക്കുക‘ (16:68). ജന്തു ജാലങ്ങള്‍ക്കുള്ള ജന്‍മ ബോധം (Instinet) ഒരുതരം വഹ്‌യ് ആണെന്നര്‍ത്ഥം.
അല്ലാഹു തന്റെ അഭീഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ഉത്തമദാസന്മാര്‍ക്കാണ് വഹ്‌യ് നല്‍കുന്നത്. വ്യക്തികളുടെ പരിശ്രമത്തിനോ കഴിവിനോ അതില്‍ യാതൊരു പങ്കുമില്ല. വഹ്‌യ് ഇന്ദ്രിയാതീതവും അതിസൂക്ഷ്മവുമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ ഭാവനകള്‍ക്കും ചിന്തകള്‍ക്കുമതീതമായിട്ടുള്ള കാര്യമായതിനാല്‍ വഹ്‌യുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭൗതികചിന്തയുടെ വീക്ഷണകോണിലൂടെ നോക്കികാണുന്നത് യുക്തിസഹമല്ല. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം മാത്രമാണ് ഈ വിഷയകമായി നമുക്ക് അവലംബനീയമായ ജ്ഞാനസ്രോതസ്സ്. ദിവ്യസന്ദേശങ്ങള്‍ ഭൂമിയിലെ മനുഷ്യരായ പ്രവാചകന്മാര്‍ക്ക് എത്തിക്കുന്ന ദൗത്യവും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടവും ജിബ്‌രീല്‍(അ) എന്ന മലക്കിനാണ്. റൂഹുല്‍ഖുദുസ്, അര്‍റൂഹുല്‍ അമീന്‍ എന്നീ പേരുകളില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിന്റ ജിബ്‌രീല്‍(അ) എന്ന മലക്കിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.
വഹ്‌യിന്റെ രൂപങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) രീതികളെ ഇപ്രകാരം വിവരിക്കുന്നു: ‘അല്ലാഹു ഒരാളോടും നേരിട്ടു സംസാരിക്കില്ല. ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ചു കൊണ്ടോ അല്ലാതെ. അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് ആ ദൂതന്‍ ബോധനം നല്‍കുന്നു. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു’ (42:51).
മൂന്ന് വിധത്തിലൂടെ അല്ലാഹു മനുഷ്യര്‍ക്ക് ദിവ്യസന്ദേശമെത്തിക്കുമെന്ന് ഉപരിസൂചിത ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നു.
- മനുഷ്യമനസ്സിലേക്കുള്ള വഹ്‌യ് (ഉദ്‌ബോധനം)
ഉണര്‍വിലോ ഉറക്കിലോ ഇത് ലഭിക്കുന്നു. സ്വപ്‌നദര്‍ശനം വഹ്‌യിന്റെ ഭാഗമാകുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപുത്രനെ ബലിയറുക്കുന്നതിനുള്ള ആജ്ഞ സ്വപ്‌നത്തിലൂടെ ദിവ്യസന്ദേശമായി നല്‍കപ്പെടുകയായിരുന്നു. അദ്ദേഹം പുത്രനെ വിളിച്ച് പ്രസ്തുത കാര്യം പറയുന്നത് ഇപ്രകാരമാണ്.
‘അദ്ദേഹം പറഞ്ഞു: മോനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതിനാല്‍ നോക്കൂ, നിന്റെ അഭിപ്രായമെന്താണ്? ‘(37:102).
സ്വപ്‌നങ്ങള്‍ മൂന്നുതരത്തിലാണ്. ഒന്ന്) സ്വാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദത്താല്‍ അബോധമനസ്സിലുണ്ടാകുന്ന പ്രതിധ്വനികളില്‍ നിന്ന് രൂപമെടുക്കുന്ന ദര്‍ശനം. രണ്ട്) പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് ഉളവാകുന്ന ദര്‍ശനം. മൂന്ന്) അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യമായ സന്തോഷ വാര്‍ത്തയ്ക്ക് സാക്ഷ്യം വഹിക്കുന്ന ദര്‍ശനം.മൂന്നാമത് പറഞ്ഞ, സദ്‌വൃത്തന്മാര്‍ക്ക് ദൈവത്തിങ്കല്‍ നിന്ന് ലഭിക്കുന്ന സുവാര്‍ത്തകളടങ്ങിയിട്ടുള്ള ശുദ്ധസ്വപ്‌നം വ്യാജമല്ല. നബി(സ്വ) പറഞ്ഞു. എനിക്ക് ശേഷം മുബശ്ശിറാത്ത് (സന്തോഷ സൂചനകള്‍) അല്ലാതെ ‘നുബുവ്വത്ത്’ ഇല്ല. അല്ലാഹുവിന്റെ റസൂലേ, എന്താണ് മുബശ്ശിറാത്ത്? അവിടുന്ന് അരുളി: നല്ല സ്വപ്‌നങ്ങള്‍ (അഹ്‌മദ്). 1. നബി(സ്വ) അരുളി. സുഹൃത്തായ മനുഷ്യന്‍ കാണുന്ന സ്വപ്‌നം പ്രവാചകത്വത്തിന്റെ 46ല്‍ ഒരംശമാണ്. (ബുഖാരി) 2 - ഒരു മറയ്ക്ക് പിന്നില്‍ നിന്നുള്ള സംസാരത്തിന്റെ രീതിയില്‍
മൂസാനബി(അ)ക്ക് അല്ലാഹുവിനെ കാണാതെ ദൈവ ഭാഷണം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അങ്ങനെ മൂസാ ആ അവധി പൂര്‍ത്തിയാക്കി. തന്റെ കുടുംബത്തെയും കൊണ്ട് യാത്ര തിരിച്ചു. അപ്പോള്‍ ആ പര്‍വതത്തിന്റെ ഭാഗത്തു നിന്ന് അദ്ദേഹം തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: ‘നില്‍ക്കൂ, ഞാന്‍ തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ?’ അങ്ങനെ അദ്ദേഹം അതിനടുത്ത് എത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്തുള്ള ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹം ഒരശരീരി കേട്ടു. മൂസാ ,തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു’ (28:29,30). - ഒരു മലക്കിനെ (ദൂതനെ) അയച്ചുകൊണ്ടുള്ള ദിവ്യബോധനം
മുന്‍ പ്രവാചകന്‍മാര്‍ക്കും ഇപ്രകാരം സന്ദേശം നല്‍കിയിട്ടുണ്ട്. ലൂത്‌നബി(അ)യുടെ അടുക്കല്‍ ദുര്‍മാര്‍ഗികള്‍ക്കുള്ള ശിക്ഷയുടെ സന്ദേശവുമായി വന്ന മലക്കുകളെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനില്‍ ഇപ്രകാരം കാണാം. ‘അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്’ (11:81).
വഹ്‌യ് പ്രവാചക വചനങ്ങളില്‍
നബി(സ്വ)ക്ക് ലഭിച്ചിരുന്ന വഹ്‌യിന്റെ പ്രാരംഭഘട്ടത്തില്‍ അതിന്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നുവെന്ന് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഹാരിഥ്ബ്‌നുഹിശാം നബിയോട് ചോദിച്ചു. എങ്ങനെയാണ് അങ്ങേക്ക് വഹ്‌യ് ലഭിക്കുന്നത്? നബി(സ്വ) പറഞ്ഞു. ചിലപ്പോള്‍ മണിനാദം പോലെയാണ് അതുണ്ടാവുക. എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമുള്ളത് അതാണ്. അതങ്ങനെ അവസാനിക്കും. അപ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. അറ്റു ചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയുംചെയ്യും. ആഇശ(റ) പറയുന്നു. കഠിന ശൈത്യമുള്ള ദിവസത്തില്‍ തിരുമേനിക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് അവിടുന്ന് വിരമിച്ച് കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാകും(ബുഖാരി) 3.
വഹ്‌യിന്റെ ആരംഭം
വഹ്‌യിന്റെ ആരംഭഘട്ടത്തെകുറിച്ച് ആഇശ(റ) പറയുന്നു: നബിക്ക് വഹ്‌യുകളുടെ ആരംഭം ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നങ്ങളൊക്കെ പ്രഭാതോദയം പോലെ പുലരുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഏകാന്തത ഇഷ്ടമായിത്തുടങ്ങി. ഹിറാ ഗുഹയില്‍ അദ്ദേഹം തനിച്ചിരിക്കുമായിരുന്നു. അങ്ങനെ കുടുംബത്തിലേക്ക് വരാതെ ഒട്ടേറെ രാത്രികള്‍ അദ്ദേഹം ആരാധനയില്‍ മുഴുകി കഴിയും. അതിനുള്ള ആഹാരവുമായാണ് പോകുക. (തിരൂമ്പോള്‍) ഖദീജയുടെ അടുക്കല്‍ വന്ന് പാഥേയമൊരുക്കി തിരിച്ചുപോകും. ഹിറാ ഗുഹയിലായിരിക്കെ അദ്ദേഹത്തിന് സത്യം (വഹ്‌യ്) വന്നെത്തുംവരെ ഇത് തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് മലക്ക് – ജിബ്‌രീല്‍ വന്ന് വായിക്കുക എന്നാവശ്യപ്പെട്ടു. നബി ‘എനിക്ക് വായിക്കാനറിയില്ല’ എന്ന് മറുപടി നല്‍കി. നബി(സ്വ) പറയുന്നു. അങ്ങനെ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. ഞാന്‍ പ്രയാസപ്പെടുവോളം. പിന്നീട് പിടിവിട്ട് ‘വായിക്കുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് വായിക്കാനറിയില്ല’ (നബി പറയുന്നു) അങ്ങനെ മലക്ക് എന്നെ പിന്നെയും പിടിച്ച് ഞാന്‍ പ്രയാസപ്പെടുവോളം ശക്തിയായി ആശ്ലേഷിച്ചു. ശേഷം മൂന്നാമതും എന്നെ ശക്തിയായി ആശ്ലേഷിച്ചു. പിന്നെ പിടിവിട്ടുകൊണ്ട് പറഞ്ഞു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അിറയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു (96:1-5).
ഉടനെ നബി(സ്വ) പേടിച്ചുവിറയ്ക്കുന്ന ഹൃദയത്തോടെ ഈ സൂക്തങ്ങളുമായി ഖദീജബിന്‍ത് ഖുവൈലിദിന്റെ അടുക്കല്‍ ചെന്നു. അദ്ദേഹമപ്പോള്‍ പറഞ്ഞു. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ, അവരദ്ദേഹത്തെ പുതപ്പിച്ചു. ഭയം അദ്ദേഹത്തില്‍നിന്ന് വിട്ടു മാറിയപ്പോള്‍ നബി സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ)യെ ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു. എനിക്കെന്തെങ്കിലും ബാധിച്ചോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി. ഖദീജ(റ) പറഞ്ഞു. ഇല്ല അല്ലാഹുവാണ്, അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് (അവകാശങ്ങള്‍) നേടിക്കൊടുക്കുന്നു. അതിഥികളെ സര്‍ക്കരിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നു. പിന്നീടവര്‍ നബിയെയും കൂട്ടി തന്റെ പിതൃവ്യപുത്രന്‍ വറകത്ബ്‌നുനൗഫലിബ്‌ന് അസദ്ബ്‌നു അബ്ദുല്‍ ഉസ്സയെ സമീപിച്ചു. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്താനിയായിരുന്നു. അദ്ദേഹത്തിന് ഹിബ്രു എഴുത്ത് അറിയാമായിരുന്നു. അന്ധനായ പടുവൃദ്ധനായി കഴിഞ്ഞിരുന്ന അദ്ദേഹത്തോട് ഖദീജ(റ) പറഞ്ഞു. പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേള്‍ക്കുക, വറഖ ചോദിച്ചു നീ കണ്ടെതെന്താണ്? കണ്ട വിശേഷങ്ങളെല്ലാം നബി(സ) പറഞ്ഞു. വറഖ പ്രതിവചിച്ചു. മൂസാ(അ) യുടെ അടുത്തേക്ക് അല്ലാഹു അയച്ച രഹസ്യ സൂക്ഷിപ്പുകാരന്‍ (ജിബ്‌രീല്‍) ആണത് (താങ്കള്‍ പ്രവാചകാനാവുമ്പോള്‍) ഞാനൊരു യുവാവായിരുന്നെങ്കില്‍? താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നു. ഉടനെ നബി ചോദിച്ചു. അവരെന്നെ പുറത്താക്കുമെന്നോ? വറഖ അതെ താങ്കള്‍ കൊണ്ടുവന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളില്‍ ഞാനുണ്ടെങ്കില്‍ സുശക്തമായ പിന്‍ബലം നല്‍കി സഹായിക്കും. ഏറെ കഴിയുംമുമ്പേ വറഖ മരണമടഞ്ഞു. കുറച്ച് കാലത്തേക്ക് വഹ്‌യും നിലച്ചു.(ബുഖാരി) 4
പിന്നീട് മൂന്ന് വര്‍ഷത്തോളം (വഹ്‌യ്) നിലച്ചപ്പോള്‍ വന്ന ഇടവേളയെ ഫത്‌റത്തുല്‍ വഹ്‌യ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജാബിര്‍ബ്‌നു അബ്ദുല്ലാഹിന്‍ അന്‍സാരിയില്‍ നിന്ന് ഉദ്ധരിക്കുന്നു. വഹ്‌യ് നിലച്ച ഘട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു. നബി(സ്വ)യെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്നൊരു ശബ്ദം കേട്ടു. മേലോട്ടു കണ്ണുയര്‍ത്തിയപ്പോള്‍ കണ്ടത് നേരത്തെ ഹിറായില്‍ വന്ന മലക്ക് (ജിബ്‌രീല്‍) ആകാശ ഭൂമികള്‍ക്കിടയില്‍ ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്നതാണ്. ഞാന്‍ പേടിച്ചുപോയി. വീട്ടിലേക്ക് മടങ്ങി. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ എന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. പുതച്ചുമൂടിയവനേ, എഴുന്നേല്‍ക്കുക, ജനത്തിന് മുന്നറിയിപ്പ് നല്‍കുക, നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക, നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക, അഴുക്കുകളില്‍നിന്ന് അകന്നുനില്‍ക്കുക.
പിന്നീട് വഹ്‌യ് ചൂടു പിടിക്കുകയായിരുന്നു. അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ വേളയില്‍ നബി(സ്വ) വളരെയധികം ക്ലേശം സഹിച്ച് അത് മന:പാഠമാക്കാന്‍ ചുണ്ടുകള്‍ ചലിപ്പിക്കുമായിരുന്നു. അപ്പോഴാണ് ഖുര്‍ആന്‍ പെട്ടെന്ന് മന:പാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും ഓതിത്തരലും നമ്മുടെ ബാധ്യതയാണ്. അങ്ങനെ നാം ഓതിതന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക. തുടര്‍ന്നുള്ള അതിന്റ വിശദീകരണവും നമ്മുടെ ചുമതലതന്നെയാണ് എന്ന ഖുര്‍ആന്‍ സൂക്തം (75:16-19) അവതരിച്ചത്.
References
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 41, പേജ് 443, ഹദീസ് 24976[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2563, ഹദീസ് 6586[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 06, ഹദീസ് 02[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 07, ഹദീസ് 03[↩]
