ഖിബ്‌ല
ഖിബ്‌ലയെ അഭിമുഖീകരിക്കുക എന്നത് നമസ്കാരം സ്വീകാര്യമാകാൻ അനിവാര്യമായ നിബന്ധനകളിൽ ഒന്നാണ്. ഇന്നത്തെ സുഊദി അറേബ്യയിലെ മക്ക പട്ടണത്തിലെ കഅ്ബ എന്ന പള്ളിയാണ് ഖിബ്‌ല. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ആരാധനാലയമാണ് ഇത്. മുൻ പ്രവാചകന്മാരിൽ പലരുടെയും ഖിബ്‌ല ഫലസ്തീനിലെ മസ്ജിദുൽ അഖ്സ ആയിരുന്നു. മുഹമ്മദ് നബി (സ്വ)യും ആദ്യകാലത്ത് ഇതുതന്നെയാണ് ഖിബ്‌ലയാക്കിയിരുന്നത്. പിന്നീട് അല്ലാഹു ഇത് കഅബയിലേക്ക് പുനർനിർണയിച്ചു.
നമസ്കാരവുമായി ഏറെ ബന്ധപ്പെട്ട ഈ കാര്യം, എങ്ങനെ തിരിഞ്ഞു നിൽക്കണം ഖിബ്‌ല നോക്കേണ്ടതില്ലാത്ത സന്ദർഭങ്ങൾ വാഹനങ്ങളിൽ നമസ്കാരം എന്നീ ഉപ ശീർഷകങ്ങളിലൂടെ ഇവിടെ വിശദീകരിക്കുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തുള്ള ആളുകള്‍ നമസ്‌കരിക്കുമ്പോഴും എല്ലാവരും ഒരൊറ്റ കേന്ദ്രത്തിലേക്കാണ് തിരിഞ്ഞു നില്‍ക്കേണ്ടത്. ആ കേന്ദ്രം സുഊദി അറേബ്യയിലെ മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅ്ബാ മന്ദിരമാണ്. ഇതിന് ഖിബ്‌ല എന്നു പറയുന്നു. ഖിബ്‌ല എന്ന പദത്തിനര്‍ഥം ഉന്നം, തിരിഞ്ഞുനില്‍ക്കേണ്ട ഭാഗം, ലക്ഷ്യം വെക്കുന്ന കേന്ദ്രം എന്നൊക്കെയാണ്. ഏതൊരു സമൂഹത്തിന്റെയും സുഭദ്രമായ നിലനില്‍പ്പിന്, ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. വ്യക്തമായ പ്രമാണം, അനുകരണീയനായ നേതാവ്, പൊതുവായ ഒരു സംസ്‌കാരിക കേന്ദ്രം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയത്രെ. ഭാഷാപരവും നാഗരികവുമായ വൈജാത്യങ്ങള്‍ മേല്‍പറഞ്ഞ പൊതു ഐക്യ ഘടകങ്ങളിലൂടെ ഇല്ലാതാവുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രമാണവും മുഹമ്മദ് നബി(സ്വ) അനുകരണീയ മാതൃകയുമാണ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്‌ലിമിന്റെയും ആരാധനാ രൂപങ്ങളും പ്രാര്‍ഥനാ വചനങ്ങളും ഒന്നുതന്നെ. മറ്റു ചില മതങ്ങളില്‍ കാണുന്നതുപോലെ പ്രാദേശികമായ ആരാധനാ മൂര്‍ത്തികളോ ആരാധനാ രീതികളോ ഇല്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഒരേ ദിക്കിലേക്ക് തിരിഞ്ഞു നില്‍ക്കുകപോലും ചെയ്യുന്ന അതുല്യമായ ഐക്യം. ആ കേന്ദ്രമാണ് മക്കയിലെ കഅ്ബ. അതത്രെ മുസ്‌ലിംകളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രവും.
എല്ലാവര്‍ക്കും തിരിഞ്ഞു നില്‍ക്കാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയതാകട്ടെ ലോകത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയവും. അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനം മക്കയിലെ കഅ്ബയത്രെ. ”ജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനം ബക്കയിലുള്ളതത്രെ”(3:96) (കഅ്ബ) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നബി(സ്വ) മദീനയില്‍ എത്തിയശേഷം ഖുബായിലും മദീനയിലും പള്ളികള്‍ സ്ഥാപിക്കുകയും നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യകാലത്ത് ഒരു താത്കാലിക നടപടി എന്ന നിലക്ക് ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വയിലേക്കായിരുന്നു നമസ്‌കാരത്തില്‍ തിരിഞ്ഞു നിന്നിരുന്നത്. പിന്നീട് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹു കല്പിച്ചു.
”നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. നിശ്ചയമായും നീ തൃപ്തിപ്പെടുന്ന ഒരു ഖിബ്‌ലയിലേക്ക് നാം ഇതാ നിന്നെ തിരിക്കുന്നു. അതുകൊണ്ട് നീ നിന്റെ മുഖത്തെ ആദരണീയമായ മസ്ജിദുല്‍ഹറാമിന്റെ നേര്‍ക്കു തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങള്‍ അതിന്റെ ഭാഗത്തേക്ക് തിരിച്ചുകൊള്ളണം. ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാണെന്ന്, വേദം നല്‍കപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും അറിയാം. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല’‘ (2:144).
അനസ്(റ) പറയുന്നു. റസൂല്‍ (സ്വ) മദീനയില്‍ വന്ന ഉടനെ അന്‍സ്വാറുകളില്‍ പെട്ട തന്റെ പിതാമഹന്‍മാരുടെയോ മാതുലന്‍മാരുടെയോ അടുത്താണ് ഇറങ്ങിയത്. അദ്ദേഹം പതിനാറു മാസമോ പതിനേഴു മാസമോ ബൈതുല്‍ മുഖദ്ദസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയുണ്ടായി. തന്റെ തിരിയല്‍ കഅ്ബാ മന്ദിരത്തിന്റെ ഭാഗത്തേക്കാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു (ബുഖാരി) 1.
കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട് അദ്ദേഹം ആദ്യമായി നമസ്‌കരിച്ചത് അസ്വ്‌റായിരുന്നു. അദ്ദേഹത്തോടൊപ്പം കുറെ ആളുകള്‍ നമസ്‌കരിച്ചു. അനന്തരം അദ്ദേഹത്തോടൊപ്പം നമസ്‌കരിച്ചവരില്‍ പെട്ട ഒരാള്‍ ഒരു പള്ളിക്കാരുടെ അടുത്തുകൂടെ പോയി. അവര്‍ റുകൂഇലായിരുന്നു. അയാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘ഞാന്‍ റസൂലി(സ്വ)ന്റെ കൂടെ മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്നു നമസ്‌കരിച്ചിരിക്കുന്നു. ഇത് അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ ഉടനെ അവര്‍ അതേ നിലയില്‍തന്നെ മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞു (ബുഖാരി) 1. പ്രസ്തുത പള്ളി, മസ്ജിദുല്‍ ഖിബ്‌ലതൈനി എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു. നബി(സ്വ) ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിച്ചിരുന്നത് ജൂതന്മാരെയും വേദക്കാരെയും സംതൃപ്തരാക്കിയിരുന്നു. എന്നാല്‍ നബി(സ്വ) അവിടുത്തെ മുഖം കഅ്ബയുടെ ഭാഗത്തേക്ക് തിരിച്ചപ്പോള്‍ അവര്‍ അതിനെ വെറുക്കുകയാണുണ്ടായത്” (ബുഖാരി) 2.
ഒരു പള്ളിക്കാര്‍ (അഹ്‌ലുല്‍മസ്ജിദ്) എന്ന് സൂചിപ്പിച്ചത് ഖുബാ പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റിയാണെന്ന് ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെട്ട മറ്റു ഹദീസുകളില്‍ വന്നിരിക്കുന്നു (ബുഖാരി) 3.
നബി(സ്വ) അരുളിയതായി അബൂഹുറയ്‌റ(റ) പറയുന്നു: ”നീ നമസ്‌കാരത്തിനൊരുങ്ങിയാല്‍ ശരിയായ രീതിയില്‍ വുദൂചെയ്യുക. പിന്നെ ഖിബ്‌ലയെ അഭിമുഖീകരിച്ചുകൊണ്ട് തക്ബീര്‍ ചൊല്ലി (നമസ്‌കാരത്തില്‍ പ്രവേശിക്കുക)” (മുസ്‌ലിം) 4). ഖിബ്‌ലയെ അഭിമുഖീകരിക്കല്‍ വുദൂ പോലെത്തന്നെ നമസ്‌കാരത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമാണ് (ശര്‍ത്വുസ്സലാത്ത്) എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
എങ്ങനെ തിരിഞ്ഞു നില്‍ക്കണം
കഅ്ബ ഒരു ചെറിയ കെട്ടിടമാണ്. അതിന്നകത്ത് പ്രത്യേകിച്ച് ഒന്നുമില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ നിര്‍മിച്ച ഒരു മന്ദിരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓരോ മനുഷ്യനും ഈ ചെറിയ കെട്ടിടത്തിന്റെ നേര്‍ക്കുതന്നെ കൃത്യമായി തിരിഞ്ഞു നില്‍ക്കുക എന്നത് പ്രയാസമായിരിക്കും. അതിനാല്‍ കഅ്ബയുടെ അഥവാ മക്കയുടെയും ഹറമിന്റെയും ഭാഗത്തേക്ക് തിരിഞ്ഞു നിന്നാല്‍ മതി. നബിചര്യയില്‍ നിന്നും സ്വഹാബികളുടെ ജീവിതക്രമത്തില്‍ നിന്നും മനസ്സിലാകുന്നത് അപ്രകാരമാകുന്നു.
ആയത്തില്‍ പറഞ്ഞ ശത്വ്‌റുല്‍ മസ്ജിദ് എന്നതിന് മസ്ജിദുല്‍ ഹറാമിന്റെ ഭാഗം, അര്‍ധാംശം എന്നൊക്കെയാണര്‍ഥം. ഹദീസുകളില്‍ ഖിബ്‌ല, നഹ്‌വ തുടങ്ങിയ പദ പ്രയോഗങ്ങളാണുള്ളത്. ഭാഗം എന്നാണിവയ്ക്ക് അര്‍ഥം. ഖിബ്‌ല മാറ്റിയ അറിയിപ്പു കിട്ടിയപ്പോള്‍ സ്വഹാബികള്‍ മദീനയില്‍ നിന്നും മക്കയുടെ ഭാഗത്തേക്ക് (തെക്ക്) തിരിഞ്ഞു എന്നല്ലാതെ സൂക്ഷ്മമായി കഅ്ബയുടെ നേര്‍ക്ക്തന്നെ തിരിയണമെന്ന് നിഷ്‌കര്‍ഷിച്ചതായി കാണുന്നില്ല. നബി(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ മദീനയില്‍ നിന്ന് വളരെ കൃത്യമായി കഅ്ബയുടെ നേര്‍ക്ക്തന്നെ തിരിയണമെന്ന് നിഷ്‌കര്‍ഷിച്ചതായും കാണുന്നില്ല. പ്രസ്തുത കാലഘട്ടത്തില്‍ മദീനയില്‍ നിന്ന് വളരെ കൃത്യമായി കഅ്ബയുടെ സ്ഥാനം നിര്‍ണയിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെ ശ്രമിക്കണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുമില്ല.
”ഓരോ ജന വിഭാഗത്തിനും ഓരോദിക്കുണ്ട്. അവര്‍ അങ്ങോട്ട് തിരിയുകയും ചെയ്യുന്നു” (2:148) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വിശദീകരിച്ചിട്ടുണ്ട് (മജ്മൂഅ് ഫതാവാ) 5.
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഇപ്രകാരമാണ്: കഅ്ബയുടെ അടുത്ത പ്രദേശത്താണെങ്കില്‍ നേരെ കഅ്ബയിലേക്ക് തന്നെ തിരിഞ്ഞു നമസ്‌കരിക്കണം. ദൂരെ പോകുന്തോറും കഅ്ബ സ്ഥിതിചെയ്യുന്ന ദിക്ക് ലക്ഷ്യമായി തിരിഞ്ഞുനിന്നാലും മതി. ഉദാഹരണത്തിന് ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്താണു സുഊദി അറേബ്യ സ്ഥിതി ചെയ്യുന്നത്. കേരളക്കാരെ സംബന്ധിച്ചിടത്തോളം നേരെ പടിഞ്ഞാറു ഭാഗത്തുനിന്ന് അല്‍പം വടക്കോട്ട് തിരിഞ്ഞു നിന്നാല്‍ മക്കയുടെ നേരെയാകും. വളരെ നേരിയ വ്യത്യാസംമൂലം നമസ്‌കാരത്തിന് ദോഷം വരികയില്ല.
അബൂഹുറയ്‌റ(റ) പറയുന്നു: ”കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ളത് ഖിബ്‌ല ആകുന്നു എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു.”( ഇബ്‌നി മാജ) 6. മക്കയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മദീനക്കാരോടാണീ പറഞ്ഞത്. അതായത് അവിടെ നിന്ന് കഅ്ബയുടെ ഭാഗമായ തെക്കോട്ട് ഏതു നിലയില്‍ തിരിഞ്ഞാലും ഖിബ്‌ലയായി എന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഇന്ത്യക്കാര്‍ പടിഞ്ഞാറോട്ടും ആഫ്രിക്കക്കാര്‍ കിഴക്കോട്ടും യൂറോപ്പിലുള്ളവര്‍ തെക്കോട്ടും തിരിഞ്ഞു നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ്. തുര്‍മുദിയില്‍ ഇങ്ങനെ കാണാം: ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ”നീ ഖിബ്‌ലയുടെ നേരെ തിരിയുകയാണങ്കില്‍ പടിഞ്ഞാറ് നിന്റെ വലതുഭാഗത്തും കിഴക്ക് നിന്റെ ഇടതുഭാഗത്തും ആക്കിയാല്‍ അതു രണ്ടിന്റെയും ഇടയിലുള്ളത് ഖിബ്‌ലയാണ്.” അതു വിശദീകരച്ചുകൊണ്ട് തുഹ്ഫത്തുല്‍ അഹ്‌വദിയില്‍ ഇങ്ങനെ കാണാം: അസ്‌റം പറയുന്നു: ”(കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ളത് മദീനക്കാര്‍ക്ക് ഖിബ്‌ലയാണ് എന്ന ഹദീസിനെപ്പറ്റി) അഹ്‌മദുബ്‌നു ഹമ്പലിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതു (മദീനക്കാര്‍ക്കു മാത്രമല്ല) എല്ലാ നാട്ടിനും ബാധകമാണ്. മക്കയില്‍ കഅ്ബയുടെ സമീപത്താകുമ്പോള്‍ ഒഴികെ. ആ സന്ദര്‍ഭത്തില്‍ കഅ്ബ വിട്ട് അല്‍പമെങ്കിലും തെറ്റിയാല്‍ ഖിബ്‌ലയെ വിട്ടുകളഞ്ഞു.” (തുഹ്ഫതുല്‍ അഹ്‌വദി) 7.
ഖിബ്‌ല നോക്കേണ്ടതില്ലാത്ത സന്ദര്‍ഭങ്ങള്‍
നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് അനുപേക്ഷണീയമായ കാര്യങ്ങളിലൊന്നാണ് ഖിബ്‌ലക്ക് നേരെ തിരിഞ്ഞുനില്‍ക്കല്‍. എന്നാല്‍ ഭയംമൂലം ഖിബ്‌ല ശ്രദ്ധിക്കാന്‍ സാധിക്കാതിരിക്കുകയോ ഖിബ്‌ല മനസ്സിലാകാതിരിക്കുകയോ ചെയ്താല്‍ ഖിബ്‌ലയ്ക്ക് നേരെ തിരിഞ്ഞുനിന്നില്ലെങ്കിലും നമസ്‌കാരത്തിന് ദോഷംവരില്ല. അതുപോലെത്തന്നെ വാഹനത്തിലായിരിക്കെ അസൗകര്യം നേരിട്ടാലും ഖിബ്‌ല നോക്കാതെ നമസ്‌കരിക്കാം.
ഇബ്‌നു ഉമര്‍(റ) പറയുന്നു: ”ഭയത്തിന്റെ സമയത്തുള്ള നമസ്‌കാരത്തെപ്പറ്റി അദ്ദേഹത്തോടു (ഇബ്‌നു ഉമര്‍) ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അതിന്റെ സ്വഭാവം വിവരിച്ചതിനുശേഷം ഇങ്ങനെ പറയാറുണ്ട്: അതിനെക്കാള്‍ ശക്തിയായ ഭയമുണ്ടായാല്‍ കാല്‍നടയായി പാദങ്ങളിന്‍മേല്‍ നിന്നുകൊണ്ടോ വാഹനത്തിന്‍മേലായോ ഖിബ്‌ലയുടെ നേരെ തിരിഞ്ഞിട്ടോ അതിന്നു നേരെ തിരിയാതെയോ അവര്‍ക്ക് നമസ്‌കരിക്കാം (ബുഖാരി) 8.
എതെങ്കിലും സാഹചര്യത്തില്‍ ഖിബ്‌ലയുടെ ദിക്ക് മനസ്സിലാകാത്ത സന്ദര്‍ഭത്തില്‍ സാധ്യമായ രീതിയില്‍ നമസ്‌കരിക്കാം. ഖിബ്‌ലയുടെ ദിശ തെറ്റി നമസ്‌കാരം നിര്‍വഹിക്കുകയും ഉടനെത്തന്നെ ബോധ്യപ്പെടുകയും ചെയ്താലും മടക്കി നമസ്‌കരിക്കേണ്ടതില്ല. മുആദ്(റ) പറയുന്നു: ”ഞങ്ങള്‍ മേഘാവൃതമായ ഒരു ദിവസം യാത്രാവേളയില്‍ പ്രവാചകന്റെ കൂടെ ഖിബ്‌ലയുടെ ഭാഗത്തേക്കല്ലാതെ തിരിഞ്ഞു നിന്നു നമസ്‌കരിക്കാനിടയായി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: റസൂലേ നാം നമസ്‌കരിച്ചത് ഖിബ്‌ലയുടെ നേരെയല്ലല്ലോ? അദ്ദേഹം പ്രതിവചിച്ചു (സാരമില്ല). നിങ്ങളുടെ നമസ്‌കാരം അതിന്റെ മുറപ്രകാരംതന്നെ അല്ലാഹുവിങ്കലെത്തിയിരിക്കുന്നു” (ത്വബ്‌റാനി, ഉദ്ധരണം: നൈലുല്‍ ഔത്വാര്‍) 9.
നമസ്‌കാരം ഖിബ്‌ലക്ക് അഭിമുഖമായിരിക്കാന്‍ കഴിയുന്നിടത്തോളം ശ്രദ്ധിക്കണം. ആധുനിക കാലഘട്ടത്തില്‍ ഖിബ്‌ലകണ്ടുപിടിക്കാന്‍ ഉപകരണങ്ങളും മറ്റും ലഭ്യമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഖിബ്‌ല എവിടെയാണെന്ന് മനസ്സിലാക്കാം.
വാഹനങ്ങളിലെ നമസ്‌കാരം
ആരാധനാ കര്‍മങ്ങളില്‍ നിരവധി ഇളവുകള്‍ അല്ലാഹു അനുവദിച്ച ഒരു സന്ദര്‍ഭമാണല്ലോ യാത്ര. യാത്രാവേളകളില്‍ മിക്കവാറും നാം വാഹനത്തിലായിരിക്കും. വാഹനങ്ങളിലായിരിക്കെ നമസ്‌കരിക്കേണ്ടി വരുമ്പോള്‍ ഖിബ്‌ലക്കു നേരെ തിരിഞ്ഞു നില്‍ക്കുക എന്നത് ചിലപ്പോള്‍ പ്രയാസകരമോ അസാധ്യമോ ആയിരിക്കും.
നബി(സ്വ)യുടെ കാലത്ത് ആധുനികരീതിയിലുള്ള വാഹനങ്ങളുണ്ടായിരുന്നില്ല. ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളാണ് അന്നത്തെ വാഹനം. നബി(സ്വ) വാഹനത്തിലിരുന്നുകൊണ്ട് തന്നെ നമസ്‌കരിച്ചതായി നിരവധി ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയില്ല. ഖിബ്‌ലയില്‍ നിന്ന് തെറ്റാതെ സൂക്ഷിക്കാനും സാധ്യമല്ലല്ലോ.
ഇബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്റെ വാഹനത്തിനു മേല്‍ അതു തിരിഞ്ഞ ഭാഗത്തേക്ക് നമസ്‌കരിക്കാറുണ്ടായിരുന്നു. ‘നിങ്ങള്‍ എവിടേക്ക് തിരിഞ്ഞുവോ അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്’ എന്നര്‍ഥമുള്ള ആയത്ത് അവതരിച്ചത് ഇക്കാര്യത്തിലാണ് (അഹ്‌മദ്) 10.
യഅ്‌ലബ്‌നു മുര്‍റ(റ) പറയുന്നു: നബി(സ്വ)യും സ്വഹാബികളും ഒരു ഇടുങ്ങിയ സ്ഥലത്തെത്തി. നബി(സ്വ) വാഹനത്തിന്മേലായിരുന്നു. മേല്‍ഭാഗത്ത് മഴയും താഴെ നനവുമായിരുന്നു. അപ്പോഴാണ് നമസ്‌കാര സമയമായത്. നബി(സ്വ)യുടെ നിര്‍ദേശമനുസരിച്ച് ബാങ്ക് വിളിക്കുന്ന ആള്‍ അത് നിര്‍വഹിച്ചു. ഇഖാമത്തും വിളിച്ചു. അനന്തരം റസൂല്‍(സ്വ) തന്റെ വാഹനത്തിന്‍മേല്‍ തന്നെ മുന്നോട്ടു വന്നു അവരെയുംകൂട്ടി നമസ്‌കരിച്ചു. സുജൂദിന് റുകൂഇനെക്കാള്‍ താഴ്ന്ന നിലയില്‍ ആംഗ്യം കാണിച്ചുകൊണ്ടാണ് നബി(സ്വ) നമസ്‌കരിച്ചത് (അഹ്‌മദ്) 11.
ജാബിര്‍(റ) പറയുന്നു: ”നബി(സ്വ) തന്റെ വാഹനത്തിന്മേലായി എല്ലാ ഭാഗത്തേക്കും തിരിഞ്ഞ് സുന്നത്ത് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സുജൂദിന് റുകൂഇനേക്കാള്‍ താഴ്ന്ന നിലയില്‍ ആംഗ്യം കാണിക്കുമായിരുന്നു” (അഹ്‌മദ്) 12.
അനസുബ്‌നു മാലിക്(റ) പറയുന്നു: ”റസൂല്‍(സ്വ) അവിടുത്തെ വാഹനത്തിന്മേല്‍ വച്ച് സുന്നത്ത് നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ ഖിബ്‌ലയുടെ നേരെ തിരിഞ്ഞ് നമസ്‌കാരത്തില്‍ പ്രവേശിക്കുന്ന തക്ബീര്‍ ചൊല്ലും. പിന്നെ തന്റെ വാഹനത്തെ വിടുകയും അതു തന്നെയുംകൊണ്ട് തിരിഞ്ഞ് പോകുന്ന ഭാഗത്തേക്ക് നമസ്‌കരിക്കുകയും ചെയ്യും” (അഹ്‌മദ്) 13.
ഉപര്യുക്ത ഹദീസുകളില്‍നിന്ന് നമുക്ക് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്: നബി(സ്വ) യാത്രയിലായിരിക്കെ വാഹനപ്പുറത്ത് വച്ച് നമസ്‌കരിച്ചിരുന്നു. രണ്ട്: ഫര്‍ദ് നമസ്‌കാരവും സുന്നത്ത് നമസ്‌കാരവും ഇങ്ങനെ നിര്‍വഹിക്കാം. മൂന്ന്: യാത്രാസംഘത്തിന് വാഹനത്തില്‍ വച്ച് തന്നെ ജമാഅത്തായി (സംഘം) നമസ്‌കരിക്കാം. നാല്: സ്വന്തം നിയന്ത്രണത്തിലുള്ള വാഹനമാണെങ്കില്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ ഖിബ്‌ല ശ്രദ്ധിക്കുന്നത് നല്ലതാണ്. പിന്നെ വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞാല്‍മതി. അഞ്ച്: ഇങ്ങനെ പോകുമ്പോള്‍ ഖിബ്‌ല, നമസ്‌കരിക്കുന്നവന്റെ പിന്‍ഭാഗത്തായാലും വിരോധമില്ല. ആറ്: വാഹനത്തില്‍ വച്ച് നമസ്‌കരിക്കുമ്പോള്‍ റുകൂഅ്, സുജൂദ് തുടങ്ങിയവ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസമായതിനാല്‍ ആംഗ്യം കാണിച്ചാല്‍ മതിയാകുന്നതാണ്.
ഇക്കാലത്ത് ബസ്സ്, തീവണ്ടി, കപ്പല്‍, വിമാനം തുടങ്ങിയ വാഹനങ്ങളില്‍ ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് നബി(സ്വ) കാണിച്ചുതന്ന ഈ ഇളവുകള്‍ സ്വീകരിച്ചുകൊണ്ട് നമസ്‌കാരം കൃത്യസമയത്ത്തന്നെ നിര്‍വഹിക്കാനാകും. എന്നാല്‍ സമുദായം ഈ കാര്യങ്ങള്‍ വേണ്ടതുപോലെ ഗ്രഹിക്കാത്തതിനാല്‍ പലരും യാത്രയില്‍ നമസ്‌കാരംതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണുകാണുന്നത്.
നമസ്‌കാര സ്ഥലങ്ങള്‍
നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്കാവശ്യമായ കാര്യങ്ങളില്‍ പ്രധാനമാണ് നമസ്‌കാരസ്ഥലം, അഥവാ പള്ളി. എന്നാല്‍ നമസ്‌കരിക്കാന്‍ സമയമായാല്‍ പള്ളിയില്‍ മാത്രമേ അത് നിര്‍വ്വഹിക്കാന്‍ പാടുള്ളൂ എന്നില്ല. ഭൂമിയില്‍ വൃത്തിയുള്ള ഏതുസ്ഥലത്തും നമസ്‌കരിക്കാം.
മറ്റു പ്രവാചകന്മാര്‍ക്കു ലഭിച്ചിട്ടില്ലാത്ത ചില അനുഗ്രഹങ്ങള്‍ അല്ലാഹു തനിക്ക് നല്‍കിയിട്ടുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അവയിലൊന്ന് ഭൂമിയിലെവിടെ വച്ചും നമസ്‌കരിക്കാനുള്ള അനുവാദമാണ്. റസൂല്‍(സ്വ) അരുളിയതായി ജാബിര്‍(റ) പറയുന്നു: ”ഭൂമി എനിക്ക് ശുചീകരണത്തിന്നുപയുക്തമായും നമസ്‌കാരസ്ഥലമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏതൊരു മനുഷ്യനു നമസ്‌കാര സമയം വന്നെത്തിയോ അയാള്‍ അതു വന്നെത്തിയ സ്ഥലത്തുവച്ചു നമസ്‌കരിച്ചു കൊള്ളട്ടെ” (ബുഖാരി) 14.
നമസ്‌കാരത്തിനു പള്ളി അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല; അന്യ നാട്ടിലോ യാത്രയിലോ പ്രത്യേകിച്ചും. ഭൂമിയില്‍ എവിടെ വച്ചും നിര്‍വഹിക്കാം. ചില പ്രത്യേക സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് പ്രവാചകന്‍(സ്വ) വിലക്കിയിട്ടുണ്ട്. നബി(സ്വ) അരുളിയതായി അബൂസഈദ്(റ) ഉദ്ധരിക്കുന്നു: ”ഭൂമി മുഴുവനും നമസ്‌കാര സ്ഥലമാകുന്നു; ശ്മശാനവും കുളിമുറിയും ഒഴികെ.”(ഇബ്നു ഹിബ്ബാൻ) 15.
നബി(സ്വ) പറഞ്ഞതായി അബൂമര്‍സദ്(റ) ഉദ്ധരിക്കുന്നു: ”നിങ്ങള്‍ ഖബ്‌റുകള്‍ക്കുമേല്‍ നമസ്‌കരിക്കരുത്, ഖബ്‌റുകളിന്മേല്‍ ഇരിക്കുകയുമരുത്.”(മുസ്‌ലിം) 16).
വൃത്തികേടുകള്‍ പരിഗണിച്ചായിരിക്കാം കുളിമുറിയില്‍ നമസ്‌കരിക്കരുത് എന്നു പറഞ്ഞത്. അറവുസ്ഥലവും ഒട്ടകപ്പന്തിയും നമസ്‌കരിക്കാനുപയോഗിക്കരുത് എന്നു പറഞ്ഞതും അങ്ങനെത്തന്നെ. മറ്റു സമുദായങ്ങളുടെ ആചാരങ്ങളോട് സാദൃശ്യവും ഖബ്‌റാളികളോടുള്ള അമിതാദരവുമൂലം ശിര്‍ക്കും ഉണ്ടായിത്തീരരുത് എന്ന നിഷ്‌കര്‍ഷമൂലമായിരിക്കാം ഖബ്‌റുകള്‍ക്കുമേല്‍ നമസ്‌കരിക്കുന്നത് നബി(സ്വ) വിലക്കിയത്. ഖബ്‌റുകള്‍ കെട്ടിപ്പൊക്കി പള്ളിയാക്കുന്നതും പള്ളിയുടെ മുന്‍ഭാഗത്തു തന്നെ കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ സ്ഥാപിക്കുന്നതും മുസ്‌ലിം സമൂഹം സഗൗരവം ശ്രദ്ധിക്കണം. വിവരമില്ലാത്ത ചിലര്‍ അങ്ങനെ ചെയ്യുമ്പോള്‍ പണ്ഡിതന്മാര്‍ അതു തടഞ്ഞേ പറ്റൂ. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ ദൈവകോപത്തിന്നിരയാകാനുള്ള ഒരു കാരണം ഇതായിരുന്നു.
ആഇശ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ”ജൂതരുടെയും ക്രൈസ്തവരുടെയും മേല്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ അവര്‍ ആരാധനാലയങ്ങളാക്കിത്തീര്‍ത്തു. അവര്‍ ചെയ്യുന്നതുപോലെ ചെയ്യുന്നതിനെ പറ്റി താക്കീതു ചെയ്യുകയാണ് നബി(സ്വ)”(ബുഖാരി) 17.
ഇപ്രകാരം, പ്രത്യേകമായി നിരോധിക്കപ്പെട്ടതല്ലാത്ത ഏതുസ്ഥലത്തു വച്ചും മുസ്‌ലിംകള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാം.
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 17, ഹദീസ് 40[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 23, ഹദീസ് 40[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 21, ഹദീസ് 4488[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 298, ഹദീസ് 46 (397[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 193[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 240, ഹദീസ് 1011[↩]
- തുഹ്ഫത്തുല്‍ അഹ്‌വദീ, അബുല്‍ അലാ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ബ്‌നു അബ്ദുറഹീം അല്‍ മുബാറക്ഫൂരി, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ-ബൈറൂത്ത്, വാള്യം 02, പേജ് 266-268[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 31, ഹദീസ് 4535[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 02, പേജ്: 194[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 48, ഹദീസ് 5001[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 112, ഹദീസ് 17572[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 22, പേജ് 61, ഹദീസ് 14156[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 20, പേജ് 377, ഹദീസ് 13109[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 95, ഹദീസ് 438[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 590, ഹദീസ് 5870[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 668, ഹദീസ് 98 (972[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 11, ഹദീസ് 4443[↩]
