സുന്നത്ത് നമസ്‌കാരങ്ങള്‍
സുന്നത്ത് നമസ്‌കാരങ്ങള്‍ ഒരു അടിമ തൻറെ രക്ഷിതാവായ അല്ലാഹുവിനെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ആരാധനയാണ്. അവനോടുള്ള നന്ദി സൂചകമായി നിർവഹിക്കുന്ന ഈ ഐഛിക നമസ്കാരം അല്ലാഹുവിൽ നിന്ന് വലിയ പ്രതിഫലം നേടാനും ഉപകരിക്കും . നബി(സ്വ)യുടെ മാതൃകയുള്ള ഇത്തരം പ്രധാന സുന്നത്തു നമസ്കാരങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുറിച്ച വിശദമായ പഠനമാണ് ചുവടെയുള്ള ഉപശീർഷകങ്ങളിൽ വിശദീകരിക്കുന്നത്.
ഫര്‍ദുകള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്തു നമസ്‌കാരം, സ്വുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നമസ്കാരം, ദുഹ്‌റിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്കാരം, മഗ്‌രിബിന്റെ സുന്നത്ത് നമസ്കാരം, ഇശാഇനു ശേഷമുള്ള സുന്നത്ത് നമസ്കാരം, അസ്വ്‌റിന്റെ സുന്നത്ത് നമസ്കാരം, ഖിയാമുല്ലൈല്‍, രാത്രി നമസ്കാരത്തിന്റെ വിവിധ പേരുകള്‍, തഹജ്ജുദ്, തറാവീഹ്, വിത്ര്‍, രാത്രി നമസ്കാരത്തിന്റെ റക്അത്തുകള്‍, രാത്രി നമസ്കാരത്തിന്റെ റക്അത്തുകള്‍-വിവിധ വീക്ഷണങ്ങള്‍
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനാ കര്‍മമാണ് നമസ്‌കാരം. എന്നാല്‍ മുസ്‌ലിമായ ഒരാള്‍ നിര്‍ബന്ധമായും (ഫര്‍ദ്) ദിനംപ്രതി നമസ്‌കരിക്കേണ്ടത് അഞ്ചു പ്രാവശ്യമാണ്. മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് അയക്കുമ്പോള്‍ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ”താങ്കള്‍ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് അല്ലാഹുവല്ലാതെ ആരാധ്യനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നുമു ള്ള കാര്യത്തിലേക്കാണ്. അത് അവര്‍ അംഗീകരിച്ചാല്‍ ഒരു ദിവസത്തില്‍ അല്ലാഹു അവര്‍ക്ക് അഞ്ചു പ്രാവശ്യം നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പറയുക.” ( ബുഖാരി) 1
എന്നാല്‍ ഈ പ്രധാന ആരാധന അധികമായി നിര്‍വഹിക്കുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍ അല്ലാഹുവിനോട് ഏറെ അടുക്കാന്‍ ആഗ്രഹിക്കുന്ന അടിമക്ക് ഐഛികമായി നിര്‍വഹിക്കാന്‍ മറ്റു ചില നമസ്‌കാരങ്ങള്‍ അവന്‍ അനുവദിച്ചിട്ടുണ്ട്. ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുന്നതോടൊപ്പം അതിന്റെ മുമ്പോ പിമ്പോ സൗകര്യപ്രദമായ വിധത്തില്‍ നിര്‍വഹിക്കുന്ന സുന്നത്തു നമസ്‌കാരങ്ങള്‍ ഇതില്‍പെട്ടതാണ്. ഫര്‍ദ് നമസ്‌കാരങ്ങളില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാനും വിചാരണ വേളയില്‍ തുലാസ് ഘനം തൂങ്ങാനും അതുപകരിക്കും. ഇതു കൂടാതെയും തഹജ്ജുദ്, തഹിയ്യത് തുടങ്ങിയ വളരെ പ്രധാനപ്പെട്ട സുന്നത്തു നമസ്‌കാരങ്ങളുണ്ട്. നമസ്‌കാരം അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്നു കരുതി നബി(സ)യുടെ മാതൃകയില്ലാതെ എപ്പോഴും എത്രയും നമസ്‌കരിക്കാന്‍ പാടില്ല.
”അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: നമ്മുടെ നാഥന്‍ അവന്റെ മലക്കുകളോട് പറയും- അവനാ ണ് കൂടുതല്‍ അറിയുന്നവന്‍- എന്റെ അടിമയുടെ നമസ്‌കാരത്തെ നിങ്ങള്‍ വീക്ഷിക്കുവിന്‍; അവനത് പൂര്‍ത്തിയാക്കിയിട്ടുണ്ടോ അതോ കുറവു വരുത്തിയിട്ടുണ്ടോയെന്ന്. അത് പൂര്‍ണമാണെങ്കില്‍ അവന്ന് അത് പൂര്‍ണമായി രേഖപ്പെടുത്തപ്പെടും. അതില്‍ അവന്‍ വല്ല കുറവും വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലാഹു പറയും: എന്റെ അടിമ വല്ല സുന്നത്തുകളും നിര്‍വഹിച്ചിട്ടുണ്ടോയെന്ന് നിങ്ങള്‍ നോക്കുവിന്‍. അവന്ന് സുന്നത്തുകളു ണ്ടെങ്കില്‍ അല്ലാഹു പറയും: സുന്നത്തു കാരണത്താല്‍ എന്റെ അടിമയുടെ ഫര്‍ദ് നമസ്‌കാരത്തെ നിങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തുവിന്‍. പിന്നീട് അതനുസരിച്ചായിരിക്കും അവന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക” (അബൂദാവൂദ്) 2.
”തലമുടി പാറിപ്പറന്നുകൊണ്ട് നജ്ദ് ദേശക്കാരനായ ഒരാള്‍ നബി(സ്വ)യുടെ അടുത്തു വന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മുഴക്കം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്; പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അങ്ങനെ നബിയുടെ അടുത്തെത്തിയപ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് അദ്ദേഹം ചോദിക്കുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘രാപ്പകലുകളിലായി അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാണ്.’ അദ്ദേഹം ചോദിച്ചു: ‘വേറെ വല്ലതും നിര്‍ബന്ധമുണ്ടോ?’ നബി(സ്വ) പറഞ്ഞു: ‘ഇല്ല; സുന്നത്തായി നീ നമസ്‌കരിക്കുന്നതൊഴികെ” (മുസ്‌ലിം) 3).
”റബീഅ: പറയുന്നു: നബി(സ്വ) എന്നോട് പറഞ്ഞു: ”ചോദിക്കൂ.” ഞാന്‍ പറഞ്ഞു: ‘അങ്ങയോടൊപ്പം സ്വര്‍ഗ പ്രവേശം ഞാന്‍ ചോദിക്കുന്നു.” അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”മറ്റെന്തെങ്കിലും ചോദിക്കൂ.” അപ്പോള്‍ ഞാന്‍ പറഞ്ഞു: ”അതുതന്നെയാണ് ഞാന്‍ ചോദിക്കുന്നത്.” നബി(സ്വ) പറഞ്ഞു: ‘എങ്കില്‍ ധാരാളം നമസ്‌കരിച്ചു കൊണ്ട് എന്നെ നീ സഹായിക്കൂ” (മുസ്‌ലിം) 4).
സുന്നത്തു നമസ്‌കാരങ്ങള്‍ കഴിയുന്നതും വീടുകളില്‍ വച്ചാണ് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ വച്ച് ഫര്‍ദ് നമസ്‌കരിച്ചതിനുശേഷം വീട്ടിലെത്തുമ്പോഴേക്ക് അത് നിര്‍വഹിക്കാതിരിക്കുന്ന സാധ്യത കാണുന്നപക്ഷം പള്ളിയില്‍ വച്ച് തന്നെ അത് നിര്‍വഹിക്കുകയാണ് നല്ലത്.
”ജാബിര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: നിങ്ങള്‍ പള്ളിയില്‍ വച്ച് നമസ്‌കരിക്കുന്ന പക്ഷം തന്റെ വീട്ടിനും നമസ്‌കാരത്തിന്റെ ഒരു പങ്ക് നല്കുക. തീര്‍ച്ചയായും വീട്ടില്‍ വച്ച് നമസ്‌കരിക്കുന്നതിന്റെ പേരില്‍ അല്ലാഹു ഗുണം ചെയ്യുന്നതാണ്” (മുസ്‌ലിം) 5).
”അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിരിക്കുന്നു; നിങ്ങളുടെ നമസ്‌കാരങ്ങ ളില്‍ നിന്ന് കുറച്ച് ഭാഗം നിങ്ങളുടെ വീടുകളിലാക്കുക. വീടുകളെ നിങ്ങള്‍ ഖബ്‌റിടങ്ങളാക്കരുത്.” (ബുഖാരി) 6.
ഫര്‍ദുകള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്തു നമസ്‌കാരം
സുന്നത്തു നമസ്‌കാരങ്ങള്‍ എണ്ണം നിര്‍ണയിക്കാതെയും സമയം നിര്‍ണയിക്കാതെയും എത്രയും നമസ്‌കരിക്കാം. എന്നാല്‍ നബി(സ്വ) ഓരോ ഫര്‍ദ് നമസ്‌കാരത്തിന്റെയും മുമ്പും ശേഷവും പതിവായി നിര്‍വഹിച്ചുപോന്നവയ്ക്ക് പ്രാധാന്യമുണ്ട്. അവ പ്രധാനമായി 10 റക്അത്താണ്. സ്വുബ്ഹിന്റെ മുമ്പ് രണ്ട്, ദ്വുഹ്‌റിന്റെ മുമ്പും ശേഷവും രണ്ടു വീതം, മഗ്‌രിബിനു ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്. ഈ പത്തു റക്അത്ത് നമസ്‌കാരങ്ങള്‍ റവാതിബുകള്‍ എന്നറിയപ്പെടുന്നു.
സ്വുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നമസ്കാരം
വളരെ പ്രാധാന്യമുള്ളത്. ഒരിക്കലും പ്രവാചകന്‍ അതില്‍ ഉപേക്ഷ വരുത്തിയിട്ടില്ല; യാത്രയില്‍ പോലും. നബി(സ്വ) പറഞ്ഞു: ”അതു രണ്ടും ഭൗതികലോകം മുഴുവന്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്” (മുസ്‌ലിം) 7).
”അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ശത്രുസേനയുടെ കുതിരപ്പട നിങ്ങളെ തുരത്തുകയാണെങ്കില്‍പോലും സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് നിങ്ങള്‍ ഉപേക്ഷിക്കരുത്” (അഹ്‌മദ്) 8
ആഇശ(റ) പറയുന്നു: ”പ്രഭാതനമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്തിന്റെ കാര്യത്തില്‍ നബി(സ്വ) ശ്രദ്ധചെലുത്തിയതുപോലെ മറ്റൊരു സുന്നത്ത് നമസ്‌കാരത്തിലും ശ്രദ്ധ ചെലുത്തിയിരുന്നില്ല” (ബുഖാരി) 9.
ഈ നമസ്‌കാരം വളരെ ലഘുവായും വേഗത്തിലും നബി(സ്വ) നമസ്‌കരിച്ചിരുന്നു. ആഇശ(റ) പറയുന്നു: ”നബി(സ്വ) പ്രഭാതത്തിനു മുമ്പുള്ള രണ്ടു റക്അത്ത് ലഘുവാക്കിയിരുന്നു. അദ്ദേഹം സൂറത്തുല്‍ ഫാതിഹ ഓതിയോ ഇല്ലയോ എന്ന് ഞാന്‍ സംശയിച്ചുപോകുംവിധം.”(ബുഖാരി) 10.
ഈ നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ ഫാതിഹയ്ക്കുശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും ഓതണം. ഇബ്‌നുഉമര്‍(റ) പറയുന്നു: ”പ്രഭാതത്തിലെ സുന്നത്തു നമസ്‌കാരത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂനും ‘ഖുല്‍ ഹുവല്ലാഹു അഹദും’ നബി(സ്വ) ഓതിയിരുന്നു. അവ പതുക്കെയാണ് ഓതിയിരുന്നത്” (അഹ്‌മദ്) 11.
ഈ രണ്ടു റക്അത്ത് നമസ്‌കരിച്ചുകഴിഞ്ഞാല്‍ സ്വുബ്ഹ് നമസ്‌കരിക്കുന്നതുവരെ നബി(സ്വ) വലതുവശത്തേക്ക് ചെരിഞ്ഞു കിടക്കുമായിരുന്നു.
ഈ കിടത്തം വീട്ടില്‍വെച്ച് സുന്നത്തു നമസ്‌കരിക്കുന്നവര്‍ക്കേ ബാധകമുള്ളൂവെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. നബി(സ്വ) വീട്ടില്‍വെച്ചേ ഈ സുന്നത്ത് നമസ്‌കരിച്ചിട്ടുള്ളൂവെന്നതാണ് ആ അഭിപ്രായത്തിന് നിദാനം. അതുതന്നെയാണ് ശരിയും.
ഈ രണ്ടു റക്അത്ത് സുന്നത്ത് സ്വുബ്ഹ് നമസ്‌കാരത്തിനു മുമ്പ് നമസ്‌കരിക്കാന്‍ കഴിയാതെപോയവര്‍ക്ക് സ്വുബ്ഹ് നമസ്‌കാരാനന്തരം നമസ്‌കരിക്കാവുന്നതാണ്.
ദുഹ്‌റിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്കാരം
ഇബ്‌നു ഉമര്‍(റ) പറയുന്നു: ”നബി (സ്വ)യില്‍നിന്ന് പത്തു റക്അത്ത് ഞാന്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. ദുഹ്‌റിനു മുമ്പും ശേഷവും രണ്ടുവീതം, മഗ്‌രിബിനുശേഷം വീട്ടില്‍വെച്ച് രണ്ട്, ഇശാഇനുശേഷം വീട്ടില്‍വെച്ച് രണ്ട്, സ്വുബ്ഹിനു മുമ്പ് രണ്ട്” (ബുഖാരി) 12.
ചിലപ്പോള്‍ ദ്വുഹ്‌റിനു മുമ്പ് നാലും ശേഷം രണ്ടും റക്അത്തുകള്‍ നബി(സ്വ) നമസ്‌കരിക്കാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശഖീഖി(റ) പറയുന്നു: ”ആഇശ(റ)യോട് നബി(സ്വ)യുടെ നമസ്‌കാരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: നബി(സ്വ) എന്റെ വീട്ടില്‍ വെച്ച് ദുഹറിനു മുമ്പ് നാലും പിന്നീട് പള്ളിയില്‍ പോയി തിരിച്ചു വന്ന ശേഷം രണ്ടു റക്അതും നമസ്‌കരിക്കരിച്ചു” (മുസ്‌ലിം) 13).
മറ്റുചിലപ്പോള്‍ ദ്വുഹ്‌റിനു ശേഷവും പ്രവാചകന്‍ നാലു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.
മഗ്‌രിബിന്റെ സുന്നത്ത് നമസ്കാരം
മഗ്‌രിബിനുശേഷം രണ്ടു റക്അത്ത് സ്ഥിരപ്പെട്ടതായുണ്ട്. പതിവാക്കാത്ത രൂപത്തില്‍ മഗ്‌രിബിനു മുമ്പും രണ്ടു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.
അബ്ദുല്ലാഹിബ്‌നു മുഗഫ്ഫലില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”മഗ്‌രിബിനു മുമ്പ് നിങ്ങള്‍ നമസ്‌കരിക്കുക. മഗ്‌രിബിനുമുമ്പ് നിങ്ങള്‍ നമസ്‌കരിക്കുക. മൂന്നാമതായി അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍. ജനങ്ങള്‍ അത് സുന്നത്തായി സ്വീകരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍” (ബുഖാരി) 14.
അനസ്(റ) പറയുന്നു: ”സൂര്യാസ്തമനത്തിനുശേഷം ഞങ്ങള്‍ രണ്ടു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. ഞങ്ങളങ്ങനെ ചെയ്യുന്നത് നബി(സ്വ) കാണാറുണ്ടായിരുന്നു. ഞങ്ങളോടത് ചെയ്യാന്‍ കല്‍പ്പിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല” (മുസ്‌ലിം) 15).
ഇശാഇനു ശേഷമുള്ള സുന്നത്ത് നമസ്കാരം
അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരിച്ച ഹദീസ് മുകളില്‍ കൊടുത്തിട്ടുണ്ട്.
അസ്വ്‌റിന്റെ സുന്നത്ത് നമസ്കാരം
അസ്വ്‌റിനു മുമ്പ് നാലു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്. മുമ്പ് പറഞ്ഞ നമസ്‌കാരങ്ങളുടെ അത്ര പ്രാധാന്യം ഇതിനില്ല. ”അസ്വ്‌റിനു മുമ്പ് നാലു റക്അത്ത് നമസ്‌കരിച്ചവന് അല്ലാഹു കാരുണ്യം ചെയ്യട്ടെ” (അബൂദാവൂദ്) 16.
ഫര്‍ദ് നമസ്‌കരിച്ച സ്ഥലത്തുനിന്ന് അല്പം മുന്നോട്ടോ പിന്നോട്ടോ ഇടത്തോട്ടോ വലത്തോട്ടോ മാറിനിന്നാണ് സുന്നത്തു നമസ്‌കരിക്കേണ്ടതെന്ന് അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീസില്‍നിന്ന് ഗ്രഹിക്കാം.
ഖിയാമുല്ലൈല്‍
ഇശാ നമസ്‌കാരാനന്തരം സ്വുബ്ഹിന്റെ മുമ്പായി നമസ്‌കരിക്കേണ്ട സുന്നത്തു നമസ്‌കാരമാണ് ഖിയാമുല്ലൈല്‍ അഥവാ രാത്രി നമസ്‌കാരം. ഫര്‍ദ് കഴിഞ്ഞാല്‍ ഏറ്റവുമേറെ പ്രതിഫലമുള്ള നമസ്‌കാരമാണ് ഖിയാമുല്ലൈല്‍. ഇത് ആദ്യകാലത്ത് നിര്‍ബന്ധമായിരുന്നുവെന്നും പിന്നീട് നബി(സ്വ)ക്ക് മാത്രം നിര്‍ബന്ധവും മറ്റുള്ളവര്‍ക്ക് ഐഛികവുമായി നിശ്ചയിക്കപ്പെട്ടുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിന്റെ മഹത്വവും പ്രതിഫലവും റസൂലില്‍ നിന്നും മനസ്സിലാക്കിയ സഹാബികള്‍ ഈ നമസ്‌കാരം പതിവാക്കാനും ദീര്‍ഘനേരം നിര്‍വഹിക്കാനും മത്സരിച്ചത് കാണാം. പിന്നീട് അവര്‍ക്ക് തന്നെ പ്രയാസമായേക്കാവുന്ന വിധം അവര്‍ അതില്‍ താല്‍പര്യം അധികരിപ്പിച്ചപ്പോള്‍, അത്രത്തോളം അത് നിര്‍വഹിക്കേണ്ടതില്ലെന്ന് സൂറത്തു മുസ്സമ്മിലിലൂടെ അല്ലാഹു അവരെ ആശ്വസിപ്പിച്ചു.
”നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും പകുതിയും മൂന്നിലൊന്നുമൊക്കെ നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റു ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊണ്ട് നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയുംചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു ” (73:20).
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റ റക്അത്തുകളായിട്ടാണ് അത് നിര്‍വഹിക്കേണ്ടത്. രണ്ടു റക്അത്തോ നാലു റക്അത്തോ കഴിഞ്ഞ് സലാം വീട്ടാം. അവസാനം ഒരു റക്അത്തായിട്ടോ മൂന്നു റക്അത്തായിട്ടോ നമസ്‌കരിക്കാം. വിത്ര്‍ നബി(സ്വ) പതിവാക്കിയിരുന്നു. അതില്‍ വീഴ്ച വരുത്തിയിരുന്നില്ല.
അലി(റ) പറയുന്നു: ”ഫര്‍ദ് നമസ്‌കാരം പോലെ വിത്ര്‍ നിര്‍ബന്ധമില്ല. എങ്കിലും അല്ലാഹുവിന്റെ റസൂല്‍(സ്വ) വിത്ര്‍ നമസ്‌കരിച്ചിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഒറ്റയായി നമസ്‌കരിക്കുവിന്‍; കാരണം, അല്ലാഹു ‘ഒറ്റ’യാകുന്നു. ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.” (അഹ്‌മദ്) 17.
ഉറങ്ങിയെണീറ്റ് രാത്രിയുടെ അന്ത്യയാമത്തില്‍ നമസ്‌കരിക്കുന്നതാണ് ഉത്തമം. എന്നാല്‍ രാത്രി എഴുന്നേല്‍ക്കുകയില്ലെന്ന് തോന്നുന്നവന് നേരത്തെ നമസ്‌കരിക്കാം. ജാബിര്‍(റ) പറയുന്നു: ”നബി(സ്വ) പറഞ്ഞു: രാത്രിയുടെ അവസാനത്തില്‍ ഉണരുകയില്ലെന്നു കരുതുന്നവര്‍ രാത്രിയുടെ ആദ്യത്തില്‍ വിത്ര്‍ നമസ്‌കരിക്കട്ടെ. അവസാനഭാഗത്തിലെ നമസ്‌കാരത്തിന് മലക്കുകളുടെ സാന്നിധ്യമുണ്ട്. ആ സമയത്തെ നമസ്‌കാരമാണ് ശ്രേഷ്ഠമായത്” (മുസ്‌ലിം) 18
”രാത്രി നമസ്‌കാരം ഈരണ്ട് റക്അത്താണ്. പ്രഭാതമാകുന്നുവെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്തുകൊണ്ട് ഒറ്റയാക്കുക” എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ രണ്ട് റക്അത്ത് കഴിഞ്ഞാല്‍ സലാം വീട്ടി അവസാനം ഒരു റക്അത്തായി നമസ്‌കരിക്കാം. നാലു റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയതായും എട്ടു റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പ്രവാചകന് പ്രായം വരികയും തടി കൂടുകയും ചെയ്തപ്പോള്‍ ഏഴു റക്അത്ത് നമസ്‌കരിച്ചതായും ആറാമത്തെ റക്അത്തില്‍ സലാം വീട്ടി പിന്നെ ഒരു റക്അത്ത് നമസ്‌കരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനൊന്നില്‍ കൂടുതലായി പ്രവാചകന്‍ നമസ്‌കരിച്ചിട്ടില്ല. ചില റിപ്പോര്‍ട്ടുകളില്‍ പതിമൂന്ന് റക്അത്ത് നമസ്‌കരിച്ചുവെന്ന് കാണപ്പെടുന്നുണ്ട്. അത് സ്വുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് ഉള്‍പ്പെടെയാണെന്നാണ് ഹദീസ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.
വിത്ര്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തില്‍ റസൂല്‍(സ്വ) മൂന്നുതവണ സുബ്ഹാനല്‍ മലികുല്‍ ഖുദ്ദൂസ് എന്ന് ചൊല്ലാറുണ്ടായിരുന്നു (നസാഈ) 19
ദാറഖുത്‌നിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് ഇപ്രകാരം നബി(സ്വ) പറഞ്ഞിരുന്നുവെന്നുണ്ട്: റബ്ബുല്‍ മലാഇകതി വര്‍റൂഹ്(81). (ദാറുഖുത്വ്‌നീ) 20.
വിത്‌റിനു ശേഷം നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുമ്മ ഇന്നീ അഊദു ബിരിളാക മിന്‍ സുഖ്ത്വിക വബിമുആഫാതിക മിന്‍ ഉഖൂബതിക്, വ അഊദുബിക മിന്‍ക ലാ ഉഹ്‌സ്വീ സനാഅ അലയ്ക അന്‍ത കമാ അസ്‌നയ്ത അലാ നഫ്‌സിക(82) (അല്ലാഹുവേ, നിന്റെ കോപത്തില്‍ നിന്ന് നിന്റെ തൃപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നിന്റെ ശിക്ഷയില്‍ നിന്ന് നിന്റെ മാപ്പിലും, നിന്നില്‍ നിന്ന് നിന്നിലേക്കുതന്നെ ഞാന്‍ അഭയം തേടുന്നു. നിന്നെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ എത്രയെന്ന് നിജപ്പെടുത്താനെനിക്ക് കഴിയില്ലതന്നെ. നീ, നിന്നെ നീ തന്നെ പുകഴ്തിയതു പോലെയാണ്).
രാത്രി നമസ്കാരത്തിന്റെ വിവിധ പേരുകള്‍
തറാവീഹ്, തഹജ്ജുദ്, വിത്ര്‍, ഖിയാമു റമദാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ഖിയാമുല്ലൈല്‍ എന്ന നമസ്‌കാരം തന്നെയാണെന്ന് സൂക്ഷ്മ ജ്ഞാനികളായ ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സമയം, കാലം, റക്അത്തിന്റെ എണ്ണം ഒറ്റയാക്കല്‍ എന്നിവ പരിഗണിച്ച് വിവിധ പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം. ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഓരോ വിഷയത്തിന്റെയും തലക്കെട്ടുകള്‍ക്ക് ചുവടെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ ഒന്നു തന്നെയാണെന്ന് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകും. ശൈഖ് ഉബൈദുല്ലാഹില്‍ മുബാറക്പൂരി എഴുതുന്നു:
”തറാവീഹ്, ഖിയാമു റമദാന്‍, രാത്രി നമസ്‌കാരം, തഹജ്ജുദ് നമസ്‌കാരം എന്നിവയെല്ലാം ഒന്നുതന്നെ. ഒരേ നമസ്‌കാരത്തിന്റെ പേരാണിത്. റമദാനില്‍ തഹജ്ജുദ് എന്ന പേരില്‍ തറാവീഹ് അല്ലാത്ത ഒരു നമസ്‌കാരമില്ല. കാരണം സ്വഹീഹായതോ ദുര്‍ബലമായതോ ആയ ഒരു ഹദീസില്‍ നബി(സ്വ) റമദാനിലെ രാത്രികളില്‍ തറാവീഹ്, തഹജ്ജുദ് എന്നിങ്ങനെ രണ്ടു നമസ്‌കാരം നിര്‍വഹിച്ചതായി വന്നിട്ടില്ല. അപ്പോള്‍ തഹജ്ജുദായി മറ്റു മാസങ്ങളില്‍ നിര്‍വഹിക്കുന്നത് തന്നെയാണ് റമദാന്‍ മാസത്തില്‍ തറാവീഹ് ആയി നമസ്‌കരിക്കുന്നത്. അബൂദര്‍റിന്റെ ഹദീസില്‍നിന്ന് വ്യക്തമാകുന്നത് അങ്ങനെയാണ്. ഹനഫീ പണ്ഡിതനായ ശൈഖ് അന്‍വര്‍ഷാ കശ്മീരി തന്റെ ഫൈദുല്‍ബാരിയില്‍ എഴുതുന്നു: ”തറാവീഹും രാത്രി നമസ്‌കാരവും എന്റെ അഭിപ്രായത്തില്‍ ഒന്നു തന്നെയാണ്; അവയുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും.”(ഫൈദുല്‍ ബാരി) 21.
‘റമദാന്‍ മാസത്തിലെ അവസാന പത്തില്‍ നബി(സ്വ) ആരാധനയ്ക്കായി പ്രത്യേകം ഒരുങ്ങുമെന്നും പത്‌നി മാരെ വിളിച്ചുണര്‍ത്തുമെന്നും’ ഉദ്ധരിക്കപ്പെട്ട ഹദീസ് വിവരിച്ചുകൊണ്ട് ഹനഫീ പണ്ഡിതനായ ബദ്‌റുദ്ദീന്‍ അല്‍ഐനി പറയുന്നു: ”അതായത് നമസ്‌കാരത്തിലെ റക്അത്തും സുജൂദും റുകൂഉം ദീര്‍ഘിപ്പിക്കും. റക്അ ത്തിന്റെ എണ്ണം വര്‍ധിപ്പിക്കുകയില്ല.” (ഉംദതുല്‍ ഖാരിഅ്) 22
തഹജ്ജുദ്
രാത്രി ഉറങ്ങിക്കഴിഞ്ഞതിനു ശേഷം എഴുന്നേറ്റ് നമസ്‌കരിക്കുന്നതിന് തഹജ്ജുദ് അഥവാ ഉറക്കമിളച്ച രാത്രി നമസ്‌കാരം എന്നുപറയുന്നു. വിത്ര്‍ നമസ്‌കാരം തന്നെയാണിത്. ഉറക്കത്തിനു ശേഷമായതുകൊണ്ട് തഹജ്ജുദ് എന്നും റക്ത്തുകളുടെ എണ്ണം ഒറ്റയാക്കി അവസാനിപ്പിക്കുന്നതുകൊണ്ട് വിത്ര്‍ എന്നും പറയുന്നുവെന്നു മാത്രം. ‘തഹജ്ജുദാ’യി നമസ്‌കരിച്ചാല്‍ രണ്ടു പ്രതിഫലവുമായി. ഈ നമസ്‌കാരം നബി(സ്വ)ക്ക് നിര്‍ബന്ധമായിരുന്നു. അവിടുന്ന് രാത്രിയുടെ പകുതിയിലേറെ സമയം തഹജ്ജുദ് നമസ്‌കരിച്ചിരുന്നു. ദീര്‍ഘമായി നിന്നതിനാല്‍ അവിടുത്തെ രണ്ടു പാദങ്ങള്‍ നീരെടുത്തു വണ്ണംവെച്ചിരുന്നു. പ്രവാചകന്റെ ഈ സ്ഥിതി കണ്ട് ആഇശ(റ) ചോദിക്കുകയുണ്ടായി: ”അങ്ങയുടെ കഴിഞ്ഞതും വരാനുള്ളതുമായ പാപങ്ങള്‍ മുഴുവന്‍ അല്ലാഹു പൊറുത്തുതന്നതല്ലേ; പിന്നെ എന്തിനാണിങ്ങനെ ക്ലേശിക്കുന്നത്?” അതിനു നബി(സ്വ) പറഞ്ഞ മറുപടി: ”ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമ ആകേണ്ടയോ” എന്നായിരുന്നു. (ബുഖാരി) 23.
നബി(സ്വ)ക്ക് തഹജ്ജുദ് നമസ്‌കാരം നിര്‍ബന്ധമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു: ‘രാത്രിയില്‍നിന്ന് നീ ഉറക്കമുണര്‍ന്ന് ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുക. അത് നിനക്ക് കൂടുതലായുള്ള പുണ്യകര്‍മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം.” (വി.ഖു. 17:79)
”മൂടിപ്പുതച്ചവനേ, രാത്രി അല്പസമയമൊഴികെ എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക. രാത്രിയുടെ പകുതി. അല്ലെങ്കില്‍ അതില്‍നിന്ന് അല്പം കുറച്ചുകൊള്ളുക. അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ധിപ്പിച്ചുകൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക’‘ (73:1-4).
സ്വര്‍ഗാവകാശികളായ സത്യവിശ്വാസികളെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: ”രാത്രി അല്പം മാത്രമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു” (51: 17, 18).
”തങ്ങളുടെ രക്ഷിതാവിന് പ്രണാമം അര്‍പ്പിച്ചുക്കൊണ്ടും നമസ്‌കരിച്ചു കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാണ് അവര്‍’‘ (25: 64).
”ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും” (32: 16).
നബി(സ്വ) പറഞ്ഞു: ”മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എങ്കില്‍ സ്വര്‍ഗത്തില്‍ സമാധാനപൂര്‍വം പ്രവേശിക്കാം” (തിര്‍മിദി) 24.
തറാവീഹ്
റമദാന്‍ മാസത്തില്‍ നമസ്‌കരിക്കുന്ന വിത്‌റിനെ തറാവീഹ് എന്നും പറഞ്ഞുവരുന്നു. ഇശാ നമസ്‌കാരാനന്തരം ജമാഅത്തായി നമസ്‌കരിക്കുന്ന ഒരു സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. ഖിയാമു റമദാന്‍ എന്നും ഇതിനെക്കുറിച്ച് പറയാറുണ്ട്. ‘വിശ്രമവേളകള്‍’ എന്നാണ് തറാവീഹ് എന്ന പദത്തിന്റെ അര്‍ഥം. രണ്ടു റക്അത്ത് കഴിഞ്ഞാല്‍ അല്ലെങ്കില്‍ നാല് റക്അത്ത് കഴിഞ്ഞാല്‍ കുറച്ചുസമയം വിശ്രമിക്കുന്നതുകൊണ്ടാണ് ‘തറാവീഹ്’ എന്ന പേര് ഇതിനു ലഭിച്ചത്. റമദാന്‍ മാസത്തില്‍ ഇത് പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. മറ്റു മാസങ്ങളില്‍ ജമാഅത്തായി ഇത് നിര്‍വഹിക്കുന്നതിന് നബിചര്യയില്‍ തെളിവില്ല.
നബി(സ്വ) കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ജമാഅത്തായി ഇത് നിര്‍വഹിച്ചത്. പിന്നീട് വീട്ടില്‍വെച്ച് തനിയെ നമസ്‌കരിച്ചു. ഫര്‍ദായി നിശ്ചയിക്കപ്പെടുമോ എന്ന ആശങ്ക നിമിത്തമാണ് ജമാഅത്തായി നമസ്‌കരിക്കുന്ന പതിവ് നബി(സ) ഉപേക്ഷിച്ചത്. പിന്നീട് അബൂബക്‌റി(റ)ന്റെ ഖിലാഫത്ത് കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിലെ ആദ്യകാലത്തും ആ സ്ഥിതി തുടര്‍ന്നു. ഒരിക്കല്‍ ഉമര്‍(റ) പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും കൊച്ചുസംഘങ്ങളായും നമസ്‌കരിക്കുന്നതു കണ്ടു. അപ്പോള്‍ ഉബയ്യുബ്‌നു കഅ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തില്‍ ജമാഅത്തായി അത് നിര്‍വഹിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
തറാവീഹ് പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതാണ് ശ്രേഷ്ഠമെന്ന് ഇമാം അഹ്‌മദ്, ശാഫിഈ, അബൂഹനീഫ എന്നിവരും മാലികികളിലെ ഒരു പക്ഷവും അഭിപ്രായപ്പെടുന്നു. സംഘമായി നമസ്‌കരിക്കല്‍ ‘ഫര്‍ദ് കിഫായ’ (സാമൂഹിക ബാധ്യത) ആണെന്ന് ത്വഹാവി (ഹനഫീ പണ്ഡിതന്‍) അഭിപ്രായപ്പെടുന്നു. എന്നാല്‍ തനിയെ നമസ്‌കരിക്കലാണ് ശ്രേഷ്ഠമെന്ന് വലിയൊരു പക്ഷം പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. (ഫത്ഹുല്‍ബാരി) 25.
സംഘമായി നമസ്‌കരിക്കാമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിക്കുന്നു: ”ആഇശ(റ) പറയുകയാണ്: നബി(സ്വ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. ഒരു വിഭാഗം ജനങ്ങളും നബിയുടെ കൂടെ നമസ്‌കരിച്ചു. രണ്ടാം ദിവസവും നബി(സ്വ) നമസ്‌കരിച്ചു. അപ്പോള്‍ ജനങ്ങള്‍ കൂടി. മൂന്നാം ദിവസമോ നാലാം ദിവസമോ ജനങ്ങള്‍ ഒരുമിച്ചുകൂടി. പക്ഷേ അന്ന് നബി(സ്വ) നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പുറപ്പെട്ടില്ല. നേരം പുലര്‍ന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ചെയ്തത് ഞാന്‍ കണ്ടിരുന്നു. നിങ്ങള്‍ക്ക് ഈ നമസ്‌കാരം നിര്‍ബന്ധമായിത്തീരുമോയെന്ന ഭയം മാത്രമാണ് നിങ്ങളുടെ അടുത്തേക്ക് വരുന്നതില്‍ നിന്ന് എന്നെ തടഞ്ഞത്. അത് റമദ്വാന്‍ മാസത്തിലായിരുന്നു” (ബുഖാരി) 26.
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പില്‍ക്കാലത്ത് ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചത്.
തറാവീഹ് വീട്ടില്‍വെച്ച് നമസ്‌കരിക്കലാണ് ശ്രേഷ്ഠമെന്ന് അഭിപ്രായപ്പെടുന്നവര്‍ താഴെ പറയുന്ന ഹദീസ് തെളിവായി സ്വീകരിക്കുന്നു. ”നിങ്ങളുടെ ഭവനങ്ങളില്‍ വെച്ച് നിങ്ങള്‍ നമസ്‌കരിക്കുക. ഒരാള്‍ നിര്‍ബന്ധ നമസ്‌കാരം ഒഴികെയുള്ളത് തന്റെ വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതാണ് ഉത്തമം” (ബുഖാരി) 27.
വിത്‌റ് നമസ്‌കാരത്തിനു പുറമെ റമദാനില്‍ മാത്രമുള്ള ഒരു നമസ്‌കാരമാണ് തറാവീഹ് എന്ന ധാരണ തികച്ചും തെറ്റാണ്. തറാവീഹ് എന്ന പദപ്രയോഗംപോലും നബി(സ്വ)യുടെ കാലത്ത് ഇല്ല. ദീര്‍ഘമായ നമസ്‌കാരവും ഇടയ്ക്ക് വിശ്രമവും ആയതിനാല്‍, പില്ക്കാല പണ്ഡിതന്മാര്‍ നല്കിയ പേരാണ് തറാവീഹ്.
നബി(സ്വ) ഈ നമസ്‌കാരം പതിനൊന്ന് റക്ത്തില്‍ കൂടുതല്‍ റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്‌കരിച്ചിരുന്നില്ല എന്ന് ആഇശ(റ) പറയുന്നു (മുസ്‌ലിം) 28).
വിത്ര്‍
ഖിയാമല്ലൈലിന് പറയുന്ന മറ്റൊരു പേരാണ് വിത്ര്‍. ഈ നമസ്‌കാരം ഒന്നു മുതല്‍ പതിനൊന്നു വരെ റക്അത്തുകള്‍ നമസ്‌കരിക്കാം. അവസാനിപ്പിക്കേണ്ടത് ഒറ്റയായിക്കൊണ്ടാണ്. അതിനാല്‍ ഇതിന് വിതര്‍ അഥവാ ഒറ്റ യായത് എന്ന് പേരു ലഭിച്ചു. അവസാനത്തിലെ മൂന്നു റക്അത്താണ് വിത്ര്‍ എന്നും അതു കൂടാതെ രണ്ടു വീതം നമസ്‌കരിക്കുന്നതിനെല്ലാം തറാവീഹ്, ഖിയാമുല്ലൈല്‍ എന്നിങ്ങനെ പറയുന്ന വേറെ നമസ്‌കരാമാണെ ന്നുമുള്ള ധാരണ ശരിയല്ല. ഒരു റക്അത്ത് നമസ്‌കരിച്ചാലും അഞ്ചു റക്അത്തു നമസ്‌കരിച്ചാലുമെല്ലാം മൊത്തത്തില്‍ അതിന് വിത്ര്‍ എന്നു പറയാവുന്നതാണ്.
എന്നാല്‍ രാത്രി നമസ്‌കരാത്തിലെ അവസാന മൂന്നു റക്അത്തുകളില്‍ ചില പ്രത്യേക സൂറത്തുകളായിരുന്നു നബി(സ) സ്ഥിരമായി പാരായണം ചെയ്യാറുണ്ടായിരുന്നത് എന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അഅ്‌ലാ, കാഫിറൂന്‍, ഇഖ്‌ലാസ് എന്നീ സൂറത്തുകളാണ് അവ. അവസാന റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസിനു പുറമെ ഫലഖ്, നാസ് (മുഅവ്വിദതാന്‍) സൂറത്തുകള്‍ കൂടി പാരായണം ചെയ്യുന്നതിന് പ്രബലമായ തെളിവുകളില്ല.
അവസാന മൂന്നു റക്അത്തുകള്‍ ഒന്നിച്ച് നമസ്‌കരിക്കുകയല്ല, രണ്ടു റക്അത്ത് കഴിഞ്ഞ് സലാം വീട്ടി മൂന്നാം റക്അത്ത് ഒറ്റക്ക് നമസ്‌കരിക്കുക എന്നതാണ് നബിചര്യ.
രാത്രി നമസ്കാരത്തിന്റെ റക്അത്തുകള്‍
തഹജ്ജുദ്, വിത്‌റ്, ക്വിയാമുല്ലൈല്‍, തറാവീഹ് എന്നെല്ലാം പറയപ്പെടുന്നത് ഒരേ നമസ്‌കാരത്തിനാണ്. അത് പതിനൊന്ന് റക്അത്തായിട്ടാണ് നബി(സ്വ) നമസ്‌കരിച്ചത്. ”സലമത്തുബ്‌നു അബ്ദിര്‍റഹ്‌മാന്‍ ആഇശ(റ)യോട് ചോദിച്ചു: ‘റമദാന്‍ മാസത്തില്‍ നബി(സ്വ)യുടെ നമസ്‌കാരം എപ്രകാരമായിരുന്നു?’ അവര്‍ പറഞ്ഞു: ‘റസൂല്‍ (സ്വ) റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്നു റക്അത്തില്‍ വര്‍ധിപ്പിച്ചിട്ടില്ല. അദ്ദേഹം നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയോ ദൈര്‍ഘ്യമോ എത്രയെന്ന് എന്നോട് ചോദിക്കേണ്ട. പിന്നീട് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയും ദൈര്‍ഘ്യവും എത്രയെന്ന് എന്നോട് ചോദിക്കേണ്ട. പിന്നെ മൂന്ന് റക്അത്ത് നമസ്‌കരിക്കും.’ ആഇശ(റ) പറയുകയാണ്: ‘ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, വിത്ര്‍ നമസ്‌കരിക്കുംമുമ്പെ അവിടുന്ന് ഉറങ്ങുകയാണോ?’ പ്രവാചകന്‍ പറഞ്ഞു: ‘ആഇശാ, എന്റെ രണ്ടു കണ്ണുകള്‍ ഉറങ്ങിയാലും എന്റെ മനസ്സ് ഉറങ്ങുകയില്ല.” (മുസ്‌ലിം) 28).
നാലു റക്അത്ത് കഴിഞ്ഞാല്‍ കുറഞ്ഞ സമയം ‘മയങ്ങാ’റുണ്ടായിരുന്നു പ്രവാചകന്‍. അതിനാലാണ് വിത്ര്‍ നമസ്‌കരിക്കും മുമ്പെ ഉറങ്ങുകയാണോയെന്ന് ചോദിച്ചത്.
സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം പതിമൂന്ന് റക്അത്ത് നബി(സ്വ) നമസ്‌കരിച്ചിരുന്നുവെന്ന് ആഇശ(റ)യില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. ”ഉര്‍വത്തുബ്‌നു സുബൈറി(റ)നോട് ആഇശ(റ) പറയുകയുണ്ടായി: പ്രഭാത നമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.” (മുസ്‌ലിം) 29).
വിത്‌റ് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണത്തില്‍ ഭിന്നവീക്ഷണങ്ങള്‍ ഉള്ളവരുണ്ട്. പല കര്‍മശാസ്ത്ര പണ്ഡിതന്മാരും തറാവീഹ് ഇരുപത് റക്അത്തും പുറമെ വിത്‌റും നമസ്‌കരിക്കണമെന്നും ചിലര്‍ അതിലേറെയാണെന്നും അഭിപ്രായപ്പെടുകയും തദടിസ്ഥാനത്തില്‍ പല നാടുകളിലും മുസ്‌ലിംകള്‍ തറാവീഹ് നമസ്‌കരിച്ചുവരികയും ചെയ്യുന്നു.
എന്നാല്‍ നബി(സ)യുടെ ചര്യയെ അവലംബിക്കുന്നവരും സൂക്ഷ്മത പുലര്‍ത്തുന്നവരും കൃത്യമായ ഹദീസ് വ്യക്തമാക്കുന്ന വിധത്തില്‍, പരമാവധി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കുകയാണ് വേണ്ടത്. അതില്‍ ഓരോ റക്അത്തിലും നിര്‍ത്തം, റുകൂഅ്, സുജൂദ് എന്നിവ ദീര്‍ഘിപ്പിച്ച് സുന്നത്ത് പിന്‍പറ്റുകയും പ്രതിഫലം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
രാത്രി നമസ്കാരത്തിന്റെ റക്അത്തുകള്‍-വിവിധ വീക്ഷണങ്ങള്‍
രാത്രി നമസ്‌കാരത്തിന്റെ (തറാവീഹ്) എണ്ണത്തെപ്പറ്റി മൂന്ന് അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്.
- പതിനൊന്ന് റക്അത്ത്. ഹദീസ് പണ്ഡിതന്മാരും സൂക്ഷ്മജ്ഞാനികളുമാണ് ഈ അഭിപ്രായക്കാര്‍.
- ഇരുപത് റക്അത്ത് തറാവീഹും പുറമെ വിത്‌റും. ശാഫിഈ, അബൂഹനീഫ, അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരുടെ അഭിപ്രായം.
- മുപ്പത്താറ് റക്അത്തും പുറമെ വിത്‌റും. ഇമാം മാലികിന്റെ അഭിപ്രായം.
ഒന്നാമത്തെ അഭിപ്രായക്കാരുടെ തെളിവ്:
ആഇശ(റ) പറയുന്നു: ”നബി(സ്വ) റമദാന്‍ മാസത്തിലോ അല്ലാത്തപ്പോഴോ പതിനൊന്നു റക്അത്തില്‍ കൂടുതല്‍ നമസ്‌കരിച്ചിട്ടില്ല. അവിടുന്ന് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയെക്കുറിച്ചോ ദൈര്‍ഘ്യത്തെ ക്കുറിച്ചോ നീ ചോദിക്കരുത്. പിന്നീട് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ നീ ചോദിക്കരുത്. പിന്നീട് മൂന്നു റക്അത്ത് നമസ്‌കരിക്കും” (ബുഖാരി) 30.
ജാബിര്‍(റ) പറയുന്നു: ”നബി(സ്വ) ഞങ്ങളുമായി റമദാന്‍ മാസത്തില്‍ എട്ടു റക്അത്ത് നമസ്‌കരിച്ചു. (ഇബ്‌നുഹിബ്ബാന്‍) 31. പിന്നീട് വിത്‌റും നമസ്‌കരിച്ചു.” ഇതിന്റെ നിവേദക പരമ്പരയിലെ ഈസബ്‌നു ജാരിയ എന്ന വ്യക്തി വിശ്വാസയോഗ്യ നാണെന്ന് ഇബ്‌നുഹിബ്ബാനും ബലഹീനനാണെന്ന് ഇബ്‌നു മഈനും അഭിപ്രായപ്പെട്ടിരിക്കുന്നു. (മജ്മഉ സ്സവാഇദ്) 32. ഇമാം ദഹബി(റ), ഈ ഹദീസ് മധ്യനിലവാരം പുലര്‍ത്തുന്നതാണെന്ന് പറയുന്നു (മീസാന്‍) 33.
ഇരുപത് റക്അത്തുകാരുടെ തെളിവുകള്‍
നബി(സ്വ) ഇരുപത് റക്അത്ത് നമസ്‌കരിച്ചുവെന്ന ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ഈ അഭിപ്രായത്തിന് നിദാനം.
ഈ ഹദീസ് പ്രമാണയോഗ്യമല്ല. ഈ ഹദീസിന്റെ പരമ്പരയിലെ അബൂശൈബ അസ്വീകാര്യനായതിനാല്‍ ഈ ഹദീസ് സ്വീകാര്യമല്ലെന്ന് സൈലഗി പറയുന്നു. അബൂശൈബ അയോഗ്യനാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. തന്നെയുമല്ല, ആഇശ(റ)യുടെ ഏറ്റവും സ്വഹീഹായ ഹദീസിന്ന് വിരുദ്ധവുമാണിത്. ഹൈസമി പറയുന്നു: ത്വബ്‌റാനിയുടെ കബീറിലും ഔസത്തിലും ഈ ഹദീസുണ്ട്. അബൂശൈബ എന്ന വ്യക്തി ഇതിന്റെ പരമ്പരയിലുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. ഇബ്‌നുഹജറില്‍ അസ്ഖലാനി അബൂശൈബ അസ്വീകാര്യ നാണെന്നും ഇബ്‌നുഹുമാം അദ്ദേഹം ദുര്‍ബലനാണെന്നും അഭിപ്രായപ്പെടുന്നു. അബൂശൈബ ദുര്‍ബലനാ ണെന്ന് ഇമാം ബൈഹഖിയും പറയുന്നു. അനഭിമതനായ അബൂശൈബയുടെ റിപ്പോര്‍ട്ടുകളില്‍ പെട്ടതാണിതെന്നാണ് മീസാനില്‍ ഹാഫിദുദ്ദഹബി രേഖപ്പെടുത്തിയത്.
സ്വഹാബിമാരിലേക്ക് ചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍:
”സാഇബുബ്‌നു യസീദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇരുപത് റക്അത്ത് നമസ്‌കരിച്ചിരുന്നു വെന്നുണ്ട്.” അതുപോലെ അബൂഅബ്ദില്ലാ ഹുസൈനുബ്‌നു ഫന്‍ജവൈഹി മുഖേന ഇമാം ബൈഹഖി ഉദ്ധരിച്ച ഒരു ഹദീസിലും ഇരുപത് റക്അത്ത് നമസ്‌കരിച്ചുവെന്നുണ്ട്.
ഈ രണ്ട് റിപ്പോര്‍ട്ടുകളുടെ നിവേദക പരമ്പരയെ നിരൂപണം ചെയ്ത ‘മിര്‍ഖാത്തുല്‍ മഫാത്തീഹി’ന്റെ കര്‍ത്താവ് പറയുന്നു: ഈ പരമ്പരകളില്‍ ഹുസൈനുബ്‌നു ഫന്‍ജവൈഹി, അബൂഉസ്മാന്‍ അംറുബ്‌നു അബ്ദില്ലാഹില്‍ ബസ്വരി എന്നിവരുണ്ട്. ഇവര്‍ രണ്ടുപേരും ആരാണെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല.
”യസീദുബ്‌നു റൂമാന്‍ പറയുന്നു: ഉമറി(റ)ന്റെ കാലത്ത് ജനങ്ങള്‍ ഇരുപത്തിമൂന്ന് റക്അത്ത് നമസ്‌കരി ക്കാറുണ്ടായിരുന്നു.” ഹദീസിന്റെ സാങ്കേതിക നിയമപ്രകാരം ഈ റിപ്പോര്‍ട്ട് ‘മുന്‍ഖത്തിഅ്’ ആകുന്നു. അതായത് യസീദുബ്‌നു റൂമാന്‍ ഉമറി(റ)നെ കണ്ടിട്ടില്ല. ഹിജ്‌റ 130ലാണ് യസീദിന്റെ മരണം. പ്രായക്കൂടുതലുളള ഇബ്‌നുസുബൈര്‍, അനസ്, സ്വാലിഹുബ്‌നു അബ്ദില്ല എന്നീ സ്വഹാബിമാരെ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. ആ നിലക്ക് യസീദിന് ഇപ്രകാരം ഉദ്ധരിക്കാന്‍ നിര്‍വാഹമില്ല.
”ഉമര്‍(റ) ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ഇരുപത് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു.” ഇതിന്റെ നിവേദക പരമ്പരയിലെ യഹ്‌യബ്‌നു സഈദ് ഉമറുബ്‌നുല്‍ ഖത്വാബിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, സ്വഹാബിമാരില്‍ അനസി(റ)ല്‍ നിന്നല്ലാതെ ഹദീസുകളൊന്നും ഉദ്ധരിച്ചിട്ടുമില്ല (ഫതാവല്‍ കുബ്‌റാ) 34
”ഉബയ്യുബ്‌നു കഅ്ബ്(റ) മദീനയില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ഇരുപത് റക്അത്ത് നമസ്‌കരിക്കാ റുണ്ടായിരുന്നു. മൂന്നു റക്അത്ത് വിത്‌റാക്കിയും നമസ്‌കരിക്കും.
ഈ റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പരയിലെ അബ്ദുല്‍അസീസുബ്‌നു റഫീഅ് ഉബയ്യി(റ)നെ കണ്ടിട്ടില്ല. ഉബയ്യ്(റ) മരണപ്പെട്ടത് ഹിജ്‌റ 32ലും അബ്ദുല്‍അസീസ് മരണപ്പെട്ടത് ഹിജ്‌റ 130ലുമാണ്.
”ഇബ്‌നു മസ്ഊദ്(റ) ഇരുപത് റക്അത്തും (തറാവീഹ്) മൂന്നു റക്അത്തും (വിത്ര്‍) നമസ്‌കരിക്കാറു ണ്ടായിരുന്നു.”
ഈ കാര്യം ഉദ്ധരിക്കുന്ന അഅ്മശ് ഇബ്‌നുമസ്ഊദിനെ കണ്ടിട്ടില്ല.
”അലി(റ) ഒരാളോട് അഞ്ച് വിശ്രമവേളകളിലായി ഇരുപത് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു.” ഇത് നിവേദനം ചെയ്യുന്ന ബൈഹഖി തന്നെ പറയുന്നു: ”ഈ നിവേദനത്തിന് ദുര്‍ബലതയുണ്ട്. നിവേദക പരമ്പരയിലെ അബുല്‍ഹസന്‍ അജ്ഞാതനാണെന്ന് തഖ്‌രീസില്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നു.”(ബൈഹഖീ) 35
ഇതുപോലെ ഇരുപത് റക്അത്ത് തറാവീഹ് നമസ്‌കരിച്ചിരുന്നുവെന്ന് ഉദ്ധരിക്കുന്ന വേറെയും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാം പലവിധ ന്യൂനതകളുള്ളവര്‍ ഉദ്ധരിച്ചവയാണ്.
ഉമറുബ്‌നുല്‍ ഖത്വാബ് ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നമസ്‌കാരം ഇരുപതായിരുന്നുവെന്നാണ് ഏറെ പറഞ്ഞുകേള്‍ക്കാറുള്ളത്. യസീദുബ്‌നു റൂമാനിന്റെ ‘മുന്‍ഖത്വിഅ്’ ആയ മേലുദ്ധരിച്ച ഒറ്റ റിപ്പോര്‍ട്ട് മാത്രമാണതിന് തെളിവ്. ആ റിപ്പോര്‍ട്ട് ഹദീസ് നിദാന ശാസ്ത്ര(ഉസൂലുല്‍ ഹദീസ്)പ്രകാരം സ്വീകാര്യമല്ല. വാസ്തവത്തില്‍ ഉബയ്യുബ്‌നു കഅ്ബ് നമസ്‌കരിച്ചത് പതിനൊന്നു റക്അത്തു മാത്രമാണെന്ന് ഇമാം മാലിക് തന്റെ മുവത്വയില്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്. ”സാഇബുബ്‌നു യസീദ് (റ) പറയുന്നു: ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഉബയ്യുബ്‌നു കഅ്ബിനോടും തമീമുദ്ദൈരിയോടും
ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു. നൂറുക്കണക്കിന് ആയത്തുകളുള്ള സൂറത്തുകളായിരുന്നു ഖാരിഅ് (ഇമാം) ഓതിയിരുന്നത്. അങ്ങനെ ദീര്‍ഘമായി നിന്ന് ക്ഷീണിച്ചതിനാല്‍ വടികളില്‍ ഞങ്ങള്‍ ഊന്നിനില്ക്കാറുണ്ടായിരുന്നു. പുലരിയോടടുത്ത സമയത്തായിരുന്നു ഞങ്ങള്‍ പിരിഞ്ഞു പോകാറുണ്ടായിരുന്നത്.”36
ഇതേ റിപ്പോര്‍ട്ട് സഈദുബ്‌നു മന്‍സ്വൂര്‍ തന്റെ സുനനില്‍, സാഇബുബ്‌നു യസീദില്‍നിന്ന് മുഹമ്മദുബ്‌നു യൂസുഫും അദ്ദേഹത്തില്‍നിന്ന് അബ്ദുല്‍അസീസുബ്‌നു മുഹമ്മദും വഴി ഉദ്ധരിച്ചിട്ടുണ്ട്.
പരമ്പരയിലെ മുഹമ്മദുബ്‌നു യൂസുഫ് സാഇബുബ്‌നു യസീദിന്റെ സഹോദരീ പുത്രനാണ്. അദ്ദേഹം വിശ്വസ്തനായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ്. ഇമാം മാലികിന്റെ ഗുരുനാഥനാണ്. ഹിജ്‌റ 140കളിലാണ് മരണപ്പെട്ടത്. ഇമാം ബുഖാരിയും മുസ്‌ലിമും അദ്ദേഹം സ്വീകാര്യനാണെന്ന് പറഞ്ഞിട്ടുണ്ട്. സാഇബുബ്‌നു യസീദാവട്ടെ സ്വഹാബിയാണ്. കുട്ടിയായിരുന്നപ്പോള്‍ നബി(സ്വ)യോടൊപ്പം ഹജ്ജ് ചെയ്തിട്ടുണ്ട്. ഈ ഹദീസ് ആഇശ(റ)യും ജാബിറും(റ) ഉദ്ധരിച്ച ഹദീസുകളോട് യോജിച്ചിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥത്തില്‍ ഉമര്‍(റ) രണ്ടു സ്വഹാബിമാരോട് കല്പിച്ചതും പതിനൊന്ന് റക്അത്ത് നമസ്‌കാരത്തിന് നേതൃത്വം നല്കാന്‍ തന്നെയാണെന്ന് വ്യക്തം.
ഉമര്‍(റ) ഇപ്രകാരം ചെയ്യാന്‍ കല്പിച്ച സംഭവം ഇമാം ബുഖാരിയും ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസില്‍ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒന്നും തന്നെയില്ല. അതിപ്രകാരമാണ്: ”അബ്ദുര്‍റഹ്‌മാനിബ്‌നു അബ്ദില്‍ഖാരിഅ് പറയുന്നു: ഒരു റമദാനില്‍ ഞാന്‍ ഉമറി(റ)ന്റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ അവിടെ ജനങ്ങള്‍ അസംഘടിതരായി വെവ്വേറെ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ തനിയെ. ചിലര്‍ കൊച്ചു സംഘങ്ങളായി ഒരു ഇമാമിനോടൊപ്പം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഇവരെ ഒരു ഇമാമിന്റെ കീഴില്‍ ഒന്നിപ്പിച്ചാല്‍ അതായിരിക്കും ഏറ്റവും ഉത്തമം. തുടര്‍ന്ന് അദ്ദേഹം അങ്ങനെ തീരുമാനി ക്കുകയും ഉബയ്യുബ്‌നുകഅ്ബി(റ)ന്റെ നേതൃത്വത്തില്‍ അവരെ ഒന്നിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പുറപ്പെട്ടു. അവര്‍ ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ രീതി നല്ലത് തന്നെ. അവര്‍ നമസ്‌കരിക്കാതെ ഉറങ്ങുന്ന സമയമാണ് അവര്‍ നമസ്‌ക രിക്കുന്ന സമയത്തേക്കാള്‍ ഉത്തമം. രാത്രിയുടെ അവസാന ഭാഗത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ജനങ്ങള്‍ (അധികവും) രാത്രിയുടെ ആദ്യഭാഗത്തിലായിരുന്നു നമസ്‌കരിച്ചിരുന്നത്.
ഇമാം ബുഖാരി ആഇശ(റ)യില്‍ നിന്ന് നബി(സ്വ)യുടെ നടപടി പതിനൊന്ന് റക്അത്താണെന്ന് ഉദ്ധരിച്ചിട്ടുണ്ട്. 37 അതല്ലാതെ ഇരുപത് റക്അത്തിന്റെ ഒറ്റ റിപ്പോര്‍ട്ടും ബുഖാരിയിലില്ല. അതിനാല്‍ ഉമറി(റ)ന്റെ നടപടി പതിനൊന്ന് റക്അത്താണെന്ന് ബോധ്യമായതുകൊണ്ടായിരിക്കാം റക്അത്തിന്റെ എണ്ണം പറയാതെ ഈ സംഭവം മാത്രം ബുഖാരി ഉദ്ധരിച്ചത്.
മാലികി(റ)ന്റെ അഭിപ്രായം 36 റക്അത്ത്
ഇമാം മാലികിന്റെ അഭിപ്രായമാണിത്. ഹിജ്‌റ 100നു ശേഷമുണ്ടായ നടപടിയാണിത്. ഇമാം മാലിക് പറയുന്നു: ”തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല. അത് നമസ്‌കരിക്കുന്നവന്റെ ഉത്സാഹത്തിനനുസരിച്ച് ദീര്‍ഘിപ്പിക്കാം.”
നാല്പത്തൊന്ന് റക്അത്ത് (വിത്ര്‍ അടക്കം) നമസ്‌കരിച്ചതായി തിര്‍മിദിയുടെ ഒരു റിപ്പോര്‍ട്ടിലുണ്ട്. അസ്‌വദുബ്‌നു യസീദില്‍നിന്ന് ഇബ്‌നു അബ്ദില്‍ ബര്‍റ് ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ നാല്പത് റക്അത്ത് തറാവീഹും ഏഴു റക്അത്ത് വിത്‌റും നമസ്‌കരിച്ചതായി കാണാം.
മക്കക്കാര്‍ ഈരണ്ടു റക്അത്ത് കഴിഞ്ഞാല്‍ കഅ്ബയെ ത്വവാഫ് ചെയ്യാറുണ്ടായിരുന്നുവെന്നും അതിന്ന വസരമില്ലാത്ത മദീനക്കാര്‍ ത്വവാഫിനു പകരം നാലു റക്അത്ത് കൂടുതല്‍ നമസ്‌കരിച്ചിരുന്നുവെന്നും അങ്ങനെ റക്അത്തിന്റെ എണ്ണം കൂടിയതാണെന്നും ഇമാം നവവിയും മറ്റും പറഞ്ഞിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്) 38.
നബി(സ്വ) കാണിച്ചുതന്ന മാതൃക ഒഴിവാക്കിയപ്പോഴാണ് ഇത്തരം വ്യത്യസ്ത രീതികള്‍ തറാവീഹില്‍ കാണ പ്പെട്ടത്. അതിനാല്‍ മുഹദ്ദിസുകള്‍ വ്യക്തമാക്കിയതുപോലെ പതിനൊന്ന് റക്അത്ത് നമസ്‌കരിക്കലാണ് നബിചര്യയോട് യോജിച്ചത്.
സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം പതിമൂന്ന് റക്അത്ത് നബി(സ്വ) നമസ്‌കരിച്ചിരുന്നുവെന്ന് ആഇശ(റ)യില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. ”ഉര്‍വത്തുബ്‌നു സുബൈറി(റ)നോട് ആഇശ(റ) പറയുകയുണ്ടായി: പ്രഭാത നമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.” (മുസ്‌ലിം) 39
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 544, ഹദീസ് 1425[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 229, ഹദീസ് 864[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 40, ഹദീസ് 8 (11[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 353, ഹദീസ് 226 (489[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 539, ഹദീസ് 210 (778[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 94, ഹദീസ് 432[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 502, ഹദീസ് 97 (725[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 144, ഹദീസ് 9253[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 57, ഹദീസ് 1169[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 57, ഹദീസ് 1171[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 186, ഹദീസ് 5691[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 58, ഹദീസ് 1180[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 504, ഹദീസ് 105 (730[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 112, ഹദീസ് 7368[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 573, ഹദീസ് 302 (836[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 23, ഹദീസ് 1271[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 109, ഹദീസ് 1227[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 174, ഹദീസ് 755[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 250, ഹദീസ് 1752[↩]
- സുനനുദ്ദാറുഖുത്വ്‌നീ, അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറബ്‌നി അഹമദ് ബ്‌നി മഹ്ദിയ്യിബ്‌നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 355, ഹദീസ് 1660[↩]
- ഫൈദുല്‍ ബാരി അലാ സ്വഹീഹില്‍ ബുഖാരി, (അമാലീ) മുഹമ്മദ് അന്‍വര്‍ഷാഹ് അല്‍ കശ്മീരി, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 567, ഹദീസ് 16[↩]
- ഉംദത്തുല്‍ ഖാരി ശറഹു സ്വഹീഹില്‍ ബുഖാരി, ബദ്‌റുദ്ദീന്‍ അബൂ മുഹമ്മദ്, മഹ്‌മൂദ് ബ്‌നു അഹ്‌മദ് അല്‍ഐനീ, ദാറു ഇഹ്‌യാഇത്തുറാസില്‍ അറബീ, ബൈറൂത്ത്, വാള്യം 07, ഹദീസ് 715661[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 135, ഹദീസ് 4837[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 233, ഹദീസ് 2485[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 04, പേജ്: 252[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 50, ഹദീസ് 1129[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 95, ഹദീസ് 7290[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 509, ഹദീസ് 125 (738[↩][↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 509, ഹദീസ് 124 (737[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 45, ഹദീസ് 2013[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 169, ഹദീസ് 2409[↩]
- മജ്മഉസ്സവാഇദ് വ മന്‍ബഉല്‍ ഫവാഇദ്, അബുല്‍ ഹസന്‍ നൂറുദ്ദീന്‍ അലിയ്യുബ്‌നു അബീബക്ര്‍ അല്‍ ഹൈസമി, മക്തബതുല്‍ ഖുദ്‌സി, കെയ്‌റോ, വാള്യം 03, പേജ് 72[↩]
- മീസാനുല്‍ ഇഅ്തിദാല്‍ ഫീനഖ്ദിര്‍റിജാല്‍, ശംസുദ്ദീന്‍ അബൂ അബ്ദില്ല മാഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു ഉസ്മാന്‍ അദ്ദഹബീ, ദാറുല്‍ മഅ്‌രിഫ ലിത്ത്വിബാഅതി വന്നശ്ര്‍, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 311[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 119[↩]
- അസ്സുനനുസ്സുഗ്‌റാ ലില്‍ ബൈഹഖീ, അബൂബക്ര്‍ അല്‍ ബൈഹഖീ, ജാമിഅത്തു ദിറാസാത്തുല്‍ ഇസ്‌ലാമിയ്യ, കറാച്ചി, ഒന്നാം പതിപ്പ്, 1989, വാള്യം 02, പേജ് 699, ഹദീസ് 4621[↩]
- അല്‍ മുവത്വ, ഇമാം മാലിക്, ദാറു ഇഹ്‌യാഉ ത്തുറാസില്‍ അറബീ, ബെയ്‌റൂത്ത്, 1985, വാള്യം 02, പേജ് 158, ഹദീസ് 379[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 708, ഹദീസ് 1909[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 33[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 166, ഹദീസ് 737[↩]
