യൗവന കാലത്ത് തന്നെ ഏകാന്തവാസം ശീലമാക്കിയിരുന്ന അൽ അമീൻ എന്ന മുഹമ്മദ്, മക്കയിലെ നൂർ പർവ്വതത്തിലെ ഹിറാ ഗുഹയിൽ കഴിയവെ ജിബിരീൽ എന്ന മലക്ക് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും “നീ വായിക്കുക” എന്നു തുടങ്ങുന്ന 5 ദൈവവചനങ്ങൾ ഓതി കേൾപ്പിക്കുകയും ചെയ്തതോടുകൂടിയാണ് ഖുര്‍ആനിന്റെ അവതരണം തുടക്കം കുറിക്കുന്നത്. നാൽപതാം വയസ്സിലെ അപ്രതീക്ഷിത സംഭവത്തിൽ ഭയചകിതനായ മുഹമ്മദ് ഭാര്യയുടെ നിർദേശാനുസരണം വറക്കത്ത് ഇബ്നു നൗഫൽ എന്ന പണ്ഡിതനെ സമീപിച്ചപ്പോൾ ഇത് വരാനിരിക്കുന്ന പ്രവാചകനാണെന്ന് വറക്കത്ത് അറിയിക്കുകയും ചെയ്തു. ഖുർആനിൻറെ അവതരണത്തോടുകൂടിയാണ് മുഹമ്മദ് റസൂലുള്ളാഹി(സ്വ) ആയി മാറുന്നത്. തുടർന്നുള്ള 23 വർഷങ്ങൾക്കിടയിൽ വ്യത്യസ്ത സന്ദർഭങ്ങളിലായി ജിബിരീൽ ദിവ്യ ബോധനത്തിലൂടെ (വഹിയ് ) പ്രവാചകന് നൽകിയ ദിവ്യവചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ.
മൂന്ന് ഘട്ടങ്ങളാണ് ഖുർആൻ അവതരണത്തിനുള്ളത് . ആദ്യം അല്ലാഹുവിന്റെ തീരുമാനങ്ങൾ രേഖപ്പെടുത്തിയ സുരക്ഷിത ഫലകത്തിലേക്ക്. (ലൗഹുൽ മഹഫൂദ്) അവിടെനിന്നും ഒന്നാം ആകാശത്തിലെ ബൈത്തുൽ ഇസ്സയിലേക്ക്. അവസാനമായി ജിബിരീൽ മുഖേന മുഹമ്മദ് നബിയിലേക്ക് . ഖുർആൻ മുഹമ്മദ് നബിക്ക് ഗ്രന്ഥരൂപത്തിൽ ഒന്നിച്ചു ലഭിച്ചതല്ല. അദ്ദേഹത്തിൻറെ 23 വർഷക്കാലത്തെ ജീവിതത്തിനിടയിൽ വ്യത്യസ്ത സന്ദർഭങ്ങളിലായിട്ടാണ് ഖുർആൻ ലഭിച്ചത് . ഒരു സമൂഹത്തിൻറെ സമൂല പരിവർത്തനം ലക്ഷ്യമാക്കി അതിനനുഗുണമായിട്ടാണ് ഖുർആൻ അവതരിച്ചത്. പ്രബോധിത സമൂഹമായ അറേബ്യൻ ജനതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഖുർആൻ പലപ്പോഴും സംസാരിക്കുന്നത് . അതുകൊണ്ടുതന്നെ ചോദ്യങ്ങൾക്കുള്ള മറുപടിയും പ്രശ്നപരിഹാരങ്ങളും അതിൽ കാണാം. സാമൂഹ്യ പശ്ചാത്തലമെന്നുമില്ലാതെ ഖുർആൻ വചനങ്ങൾ അവതരിച്ചത് പോലെ തന്നെ പ്രവാചകനെ ഗുണദോഷിച്ചുകൊണ്ടും അക്കാലത്തെ ചില സംഭവങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കിക്കൊണ്ടും വചനങ്ങൾ അവതരിച്ചിട്ടുണ്ട്. ഖുർആൻ എന്ന പേര് മുഹമ്മദ് നബി നൽകിയതല്ല. ആ പേര് നൽകിയതും അല്ലാഹു തന്നെയാണ് . ഖുർആൻ എന്ന പേരിനു പുറമെ അൽ കിതാബ് , അൽ ഫുർഖാൻ, അൽ മുബീൻ തുടങ്ങിയ 50ലേറെ പേരുകൾ ഖുർആനിന് വേറെയുമുണ്ട്.
അല്ലാഹു മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി എത്തിച്ചു കൊടുക്കുകയായിരുന്നില്ല. ഒരു പ്രത്യേക തരത്തിലാണ് അതിന്റെ അവതാരണം അല്ലാഹു നിര്‍വഹിച്ചത്. തുടക്കം ഇങ്ങനെയായിരുന്നു.
മക്കക്കാര്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നു വിളിച്ചിരുന്ന നാല്‍പതുകാരനായ മുഹമ്മദ് മക്കയിലെ നൂര്‍ പര്‍വ്വതത്തിലെ ഹിറാ ഗുഹയില്‍ ഏകാന്തനായി കഴിയുകയായിരുന്നു. ഏകാന്തതയില്‍ കഴിയല്‍ മുഹമ്മദിന്റെ ഒരു ശീലമാകുന്നു. ഹിറാഗുഹയില്‍ ഏകാന്തനായിരിക്കെ ഒരു ദിവസം ജിബ്‌രീല്‍ മലക്ക് മനുഷ്യരൂപത്തില്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് നീ വായിക്കൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു. എനിക്ക് വായിക്കാനറിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തെ അണച്ചുകൂട്ടി ഒന്നമര്‍ത്തി. എന്നിട്ട് വായിക്കാനാവശ്യപ്പെട്ടു. മുഹമ്മദ് മറുപടി ആവര്‍ത്തിച്ചു. മൂന്നു പ്രാവശ്യം ഇങ്ങനെയുണ്ടായി. ജിബ്‌രീല്‍ അല്ലാഹുവിന്റെ വചനങ്ങള്‍ അദ്ദേഹത്തിന് പാരായണം ചെയ്തു കൊടുത്തു. ‘അലഖ്’ എന്ന അധ്യായത്തിലെ ആദ്യത്തെ അഞ്ചുവചനങ്ങളായിരുന്നു അവ. ”സൃഷ്ടിച്ച നിന്റെ രക്ഷകന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഭ്രൂണത്തില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (96:1-5). മുഹമ്മദിന് നാല്പത് വയസ്സായ സന്ദര്‍ഭത്തിലാണ് ഈ സംഭവം.
ഇത്രയും പാരായണം ചെയ്തു കേള്‍പ്പിച്ച ശേഷം മലക്ക് അപ്രത്യക്ഷനായി. ചകിതനായ മുഹമ്മദ് വീട്ടിലേക്കോടി. ഭാര്യ ഖദീജയോട് പുതപ്പിട്ട് മൂടാന്‍ ആവശ്യപ്പെട്ടു. അവര്‍ ഭര്‍ത്താവിനെ പുതപ്പിച്ചു. ഉറങ്ങി ഉണര്‍ന്നപ്പോള്‍ ആശ്വാസം. അദ്ദേഹം സംഭവിച്ചതെല്ലാം ഖദീജയെ കേള്‍പ്പിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും കൈവെടിയുകയില്ല. താങ്കള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നു, വിഷമതകള്‍ സഹിക്കുന്നു, നിരാലംബര്‍ക്ക് അവലംബമായിത്തീരുന്നു, അതിഥികളെ സത്ക്കരിക്കുന്നു, കാല വിപത്തുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു”.
പിന്നീട് ഖദീജ അദ്ദേഹത്തെയും കൂട്ടി വറഖകത്തുബ്‌നു നൗഫലിന്റെ അടുത്തേക്ക് പോയി. അദ്ദേഹം ക്രിസ്തുമത വിശ്വാസിയും പണ്ഡിതനുമായിരുന്നു. വറഖത് ഹിബ്രു ഭാഷയിലേക്ക് വേദഗ്രന്ഥം പകര്‍ത്തിയെഴുതിയിട്ടുണ്ട്. കാഴ്ച നഷ്ടപ്പെട്ട, വയോധികനായ അദ്ദേഹത്തോട് ഖദീജ പറഞ്ഞു. എന്റെ പിതൃവ്യ പുത്രാ. നിങ്ങളുടെ സഹോദര പുത്രന്‍ പറയുന്നത് കേള്‍ക്കൂ. വറകഖത്ത് ചോദിച്ചു. ‘സഹോദര പുത്രാ. എന്തുണ്ടായി’? പ്രവാചകന്‍ സംഭവങ്ങളെല്ലാം വിവരിച്ചു. ഇതുകേട്ട വറഖത്ത് പറഞ്ഞു. ”അത് മൂസാ(അ)യുടെ അടുത്തേക്ക് അല്ലാഹു അയച്ച ജിബ്‌രീലാകുന്നു. നിന്നെ നിന്റെ ജനത പുറത്താക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍, ഞാനന്നൊരു യുവാവായിരുന്നെങ്കില്‍!” അപ്പോള്‍ മുഹമ്മദ് ചോദിച്ചു. ”അവരെന്നെ പുറത്താക്കുമോ?” അദ്ദേഹം പറഞ്ഞു. ”അതേ പുറത്താക്കും നീ കൊണ്ടു വന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍പ്പു നേരിട്ടുണ്ട്. അന്നു ഞാനുണ്ടായിരുന്നാല്‍ ശക്തമായി നിന്നെ പിന്തുണക്കും”. പക്ഷേ താമസിയാതെ വറഖത്ത് മരണപ്പെട്ടു (ഫത്ഹുല്‍ബാരി) .
മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരണത്തിന്റെ ആദ്യാനുഭവം ഇങ്ങനെയായിരുന്നു. ഇതോടെ മുഹമ്മദുല്‍ അമീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ) ആവുകയായിരുന്നു. പിന്നീട് കുറച്ചു കാലത്തേക്ക് ദിവ്യവചനങ്ങളൊന്നുമിറങ്ങിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പ്രവാചകന്‍ മക്കയിലൂടെ നടക്കുമ്പോള്‍ ആകാശത്തുനിന്നുമൊരു ശബ്ദംകേട്ടു. നോക്കിയപ്പോള്‍ ഹിറാഗുഹയില്‍ കണ്ട മലക്ക്! പ്രവാചകന്‍ ചകിതനായി വീട്ടിലേക്ക് കുതിച്ചു. പുതപ്പിട്ടു മൂടാന്‍ ഖദീജയോടാവശ്യപ്പെട്ടു. ഉടനെ ദിവ്യവചനങ്ങളവതരിച്ചു. ‘ഹേ. പുതച്ചുമൂടിയവനേ. എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കൂ. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുക. നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക. പാപം വെടിയുക” (74:1-5).
പിന്നീട് തുടര്‍ച്ചയായി ദിവ്യബോധനം (വഹ്‌യ്) ലഭിച്ചുകൊണ്ടിരുന്നു. സന്ദര്‍ഭാനുസരണം ദീര്‍ഘവും ഹ്രസ്വവുമായി വചനങ്ങളും അധ്യായങ്ങളും അവതരിച്ചു. പ്രവാചക വിയോഗം വരെയുള്ള 23 വര്‍ഷക്കാലയളവില്‍ അവതരിച്ച ഈ ദിവ്യവചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആനിന്റെ അവതാരണ ഘട്ടങ്ങള്‍
ഖുര്‍ആന്‍ മൂന്നു ഘട്ടങ്ങളിലായാണ് അല്ലാഹു അവതരിച്ചതെന്ന് പണ്ഡിതലോകം അഭിപ്രായപ്പെടുന്നു. അല്ലാഹുവിന്റെ എല്ലാവിധ തീരുമാനങ്ങളും വിധികളും രേഖപ്പെടുത്തുന്ന സുരക്ഷിത ഫലകത്തിലേക്ക് (ലൗഹുല്‍ മഹ്ഫൂദ്വ്) ഉള്ള അവതാരണമാകുന്നു ഒന്നാമത്തെ ഘട്ടം. അല്ലാഹു പറയുന്നു: ”അല്ല, അത് മഹത്വമേറിയ ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്” (85-21.22). ‘അല്ല, അത് മഹത്ത്വമേറിയ ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്’‘ (85-21.22). ”തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്” (56:77,78).
ലൗഹുല്‍ മഹ്ഫൂദ്വിനെക്കുറിച്ച് ഇമാം റാസിയുടെ വിശദീകരണം ഇപ്രകാരം വായിക്കാം: അല്ലാഹുവിന്റെ വിധികളും തീരുമാനങ്ങളും രേഖപ്പെടുത്തിയ രേഖയാണത്. അതുകൊണ്ടാണ് ഖുര്‍ആന്‍ അതിലേക്ക് ആദ്യം ഇറക്കപ്പെട്ടത്. ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അതിലുണ്ട്. സംഭവിക്കാനുള്ള സകലതിനെ കുറിച്ചും പറയുന്ന, സാക്ഷിയും ദൈവികാധികാരത്തിന്റെ മഹത്വമെന്തെന്നു വെളിപ്പെടുത്തുന്ന വേദിയുമാണത്. (തഫ്‌സീറുറാസി) .
ലൗഹുല്‍ മഹ്ഫൂദ്വില്‍ നിന്ന് തുടര്‍ന്ന് ഖുര്‍ആന്‍ മുഴുവനായി ഒന്നാം ആകാശത്തിലുള്ള ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിച്ചു. ഇതാണ് ഖുര്‍ആന്‍ അവതാരണത്തിന്റെ രണ്ടാം ഘട്ടം. ഇതാകുന്നു റമദാനിലെ വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദറില്‍ സംഭവിച്ചതെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”ഖുര്‍ആന്‍ ലൈലത്തുല്‍ ഖദ്‌റില്‍ ഒന്നാം ആകാശത്തിലേക്കിറക്കപ്പെട്ടു. പിന്നീട് ഇരുപത് കൊല്ലങ്ങളിലായി ഇറക്കപ്പെട്ടു”. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു: ”നീ ജനങ്ങള്‍ക്ക് സാവകാശം ഓതിക്കൊടുക്കുവാനായി ഖുര്‍ആനിനെ നാം പലഭാഗങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു” (17:106).
ബൈത്തുല്‍ ഇസ്സയില്‍നിന്ന് ഘട്ടം ഘട്ടമായി ജിബ്‌രീല്‍(അ) മുഹമ്മദ് നബി(സ്വ)ക്ക് എത്തിച്ചുകൊടുത്തു. ഇതാകുന്നു ഖുര്‍ആന്‍ അവതാരണത്തിന്റെ അവസാന ഘട്ടം.
ബൈത്തുല്‍ ഇസ്സ
സമീപസ്ഥമായിട്ടുള്ള വാനലോകത്തിലെ ഒരു ഭവനമാണ് ബൈത്തുല്‍ ഇസ്സ. ത്വബ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു: ‘എല്ലാ ആകാശങ്ങളിലും കഅ്ബയ്ക്കു സമാനമായ ഭവനമുണ്ട്. ഏഴാമത്തെ ആകാശത്തുള്ള ഭവനത്തിന്റെ പേരാണ് ബൈത്തുല്‍ മഅ്മൂര്‍. ഏറ്റവും സമീപസ്ഥമായിട്ടുള്ള ആകാശത്തിലെ ഭവനമാണ് ബൈത്തുല്‍ ഇസ്സ’.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ഏറ്റവും അടുത്തുള്ള വാനലോകത്തിലെ ബൈത്തുല്‍ ഇസ്സ എന്ന ഭവനത്തിലാണ് വിശുദ്ധ ഖുര്‍ആനാകുന്ന ഉദ്‌ബോധനം സൂക്ഷിക്കപ്പെട്ടത്. (ഫത്ഹുല്‍ ബാരി) .
ഏറ്റവും അടുത്തുള്ള ആകാശത്തിലെ ബൈത്തുല്‍ ഇസ്സയില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നിച്ച് സൂക്ഷിക്കപ്പെട്ടു. പിന്നീട് ജിബ്‌രീല്‍(അ) നബിക്ക് അല്‍പാല്‍പമായി ഇറക്കിക്കൊടുത്തു.(അല്‍ ഇത്ഖാന്‍-സുയൂത്വി) .
അബീശൈബ(റ)വില്‍ നിന്ന് നിവേദനം: ജിബ്‌രീലിന്റെ അരികിലേക്ക് ലൈലത്തുല്‍ ഖദ്‌റില്‍ (നിര്‍ണായക രാത്രി) ഒന്നിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ അത് ബൈത്തുല്‍ ഇസ്സയാകുന്ന ഭവനത്തില്‍ സൂക്ഷിച്ചു. പിന്നീട് അവിടെ നിന്ന് അല്പാല്പമായി നബി(സ്വ) അവതരിപ്പിച്ച് കൊടുക്കുകയുണ്ടായി (ഫത്ഹുല്‍ബാരി) .
വിശുദ്ധ ഖുര്‍ആനിന്റെ അവതരണം ലൗഹുല്‍ മഹഫൂളില്‍ (സംരക്ഷിത ഫലകം) നിന്ന് ഏറ്റവും അടുത്ത വാനലോകത്തിലെ ഭവനമായ ബൈത്തുല്‍ ഇസ്സയിലേക്ക് ഒന്നിച്ചായിരുന്നു എന്ന കാര്യത്തില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.(ഇബ്‌നുകസീര്‍) .
ചുരുക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തിന് മൂന്ന് പ്രധാന ഘട്ടങ്ങള്‍ ഉണ്ടെന്ന് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. ഖുര്‍ആനിനെ സംരക്ഷിത ഫലകം (ലൗഹുല്‍ മഹ്ഫൂള്) ത്തില്‍ ആക്കി എന്നത് പ്രഥമ ഘട്ടമാണ്.
അല്ലാഹു പറയുന്നു: ‘അല്ലാ, മഹത്വമേറിയത് ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്’ (85:21,22).
സംരക്ഷിത ഫലക(ലൗഹുല്‍ മഹ്ഫൂള്)ത്തില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി ഒന്നാം ആകാശത്തുള്ള ബൈത്തുല്‍ ഇസ്സയിലേക്ക അവതരിപ്പിച്ചു. ഇതാണ് ഖുര്‍ആന്‍ അവതരണത്തിന്റെ രണ്ടാം ഘട്ടം. ഈ അവതരണം റമദാനിലെ അനുഗൃഹീത രാത്രിയായ ലൈലത്തുല്‍ ഖദ്‌റിലാണ് ഉണ്ടായത്.
മൂന്നാമതായി ബൈത്തുല്‍ ഇസ്സയില്‍ നിന്ന് ഘട്ടംഘട്ടമായി മുഹമ്മദ് നബി(സ്വ)യുടെ മനസ്സിലേക്ക് ഇറക്കപ്പെട്ടു. അതാണത്രേ ഖുര്‍ആന്‍ അവതരണത്തിന്റെ അവസാന ഘട്ടം.
ഖുര്‍ആന്‍ അവതരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നാം ആകാശത്തിലെ ഭവനമാണ് ബൈത്തുല്‍ ഇസ്സ.
ലൗഹുല്‍ മഹ്ഫൂദ്
അല്ലാഹുവിങ്കല്‍ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാന രേഖയാണ് ലൗഹല്‍ മഹ്ഫൂദ്. സുരക്ഷിത ഫലകം എന്ന് അതിന് അര്‍ഥം പറയാം. ആകാശഭൂമിയിലുളളതെല്ലാം ഓരോ വസ്തുവിന്റെയും ഭൂതവര്‍ത്തമാന ഭാവി കാര്യങ്ങള്‍ ഉള്‍പ്പടെ സര്‍വ്വതിനെക്കുറിച്ചും സസൂക്ഷ്മം ജ്ഞാനമുള്ള അല്ലാഹുവിന്റെയടുക്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട ജ്ഞാനരേഖയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഫലകത്തില്‍ യാതൊന്നും വര്‍ധിപ്പിക്കുവാനോ, കുറക്കാനോ ആര്‍ക്കും കഴിയാത്തവിധം ഭദ്രവും സുരക്ഷിതവുമായി നിലനില്‍ക്കുന്നു.
ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എവിടെയാണ്, അതിന്റെ സ്വഭാവമെന്താണ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ കഴിയുന്നതല്ല. അല്ലാഹുവും റസൂലും അറിയിച്ചുതന്നത് അതേപ്രകാരം ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ഖുര്‍ആനടക്കം അല്ലാഹു ആ ജ്ഞാന രേഖയില്‍ പലതും രേഖപ്പെടുത്തിവെച്ചിരിക്കുന്നു. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ആര്‍ക്കും അതിനെപ്പറ്റി അറിയുന്നതല്ല എന്നും നമുക്ക് ഗ്രഹിക്കാം.
അല്‍ ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എന്ന പ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ വന്നത് ഒരിടത്ത് മാത്രമാണ്. ‘പക്ഷേ, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സുരക്ഷിതമായ ഒരുഫലകത്തിലാണ് അതുള്ളത്.’ (85:21,22) വിശുദ്ധ ഖുര്‍ആനാകുന്ന ദൈവിക വചനം അന്തിമ വേദഗ്രന്ഥമാണ്. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗമാവുന്ന രൂപത്തില്‍ അക്ഷരത്തിലോ, ആശയത്തിലോ യാതൊരു മാറ്റത്തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കും. അതിന്റെ സംരക്ഷണം അവന്‍ തന്നെ ഏറ്റെടുത്തതാണ്. അല്ലാഹു പറയുന്നു: ‘നിശ്ചയമായും നാം തന്നെയാണ് ഈ ഖുര്‍ആനിനെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്തുകൊള്ളാം’ (15:9).
അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പടെ അവന്റെ സൃഷ്ടികളായ മനുഷ്യരുടെ ഭൂതഭാവിവര്‍ത്തമാന കാര്യങ്ങളും, മുഴുവന്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമായ രേഖയില്‍ എഴുതിസൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അവിടെയൊന്നും ആ രേഖക്ക് ലൗഹുല്‍ മഹ്ഫൂള് എന്ന പേര് പറയപ്പെട്ടിട്ടില്ലെങ്കിലും ജ്ഞാന രേഖയാണ് ഉദ്ദേശ്യമെന്ന് ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അല്‍ കിതാബ്, അല്‍ ഇമാമുല്‍ മുബീന്‍, ഉമ്മുല്‍ കിതാബ് തുടങ്ങിയ പദങ്ങളിലൂടെയാണ് ചില സൂറത്തുകളില്‍ അതിനെ പരിചയപ്പെടുത്തിയത്: ‘നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളത് ഒക്കെയും അറിയുന്നുവെന്ന്? നിശ്ചയമായും അത് ഒരു ഗ്രന്ഥത്തില്‍ ഉണ്ട്. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്’ (22:70).
‘ഭൂമിയിലോ നിങ്ങളില്‍ തന്നെയോ ഒരാപത്തും വന്നുഭവിക്കുന്നില്ല; നാം അത് മുന്‍പു തന്നെ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. നിശ്ചയം, അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാണ്’ (57:22).
‘നിശ്ചയമായും നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തു വെച്ചിട്ടുള്ളതും അവരുടെ പ്രവര്‍ത്തന ഫലങ്ങളും നാം എഴുതി വെക്കുകയും ചെയ്യുന്നു. എല്ലാ കാര്യവുംതന്നെ ഒരു സ്പഷ്ടമായ രേഖയില്‍ നാം സൂക്ഷിച്ചു വെക്കുകയും ചെയ്തിരിക്കുന്നു’ (36:12).
നന്മയും തിന്മയുമായി മനുഷ്യന്‍ ചെയ്യുന്ന സകല കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏട് (കര്‍മങ്ങളുടെ രേഖ) വിചാരണയുടെ മുന്നോടിയായി ഓരോരുത്തര്‍ക്കും നല്‍കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്. ഇതിനുപുറമെ മനുഷ്യ കര്‍മങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതാണ് ഇമാമുന്‍ മുബീന്‍ (സ്പഷ്ടമായ രേഖ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഏടുകള്‍(സുബുര്‍) എന്ന് വിശുദ്ധ ഖുര്‍ആനില്‍ ലൗഹുല്‍ മഹ്ഫൂളിനെ ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിച്ചതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ‘അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും രേഖകളിലുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു’ (54:52,53).
അല്ലാഹുവിന് എല്ലാറ്റിനെക്കുറിച്ചും പൂര്‍വ്വനിശ്ചയമുള്ളതുകൊണ്ട് അവന്റെയടുക്കല്‍ ഒരു സുരക്ഷിത ഫലകത്തില്‍ അവയൊക്കെ എഴുതിവച്ചിരിക്കുന്നുവെന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. നബി(സ്വ)യില്‍ നിന്ന് ഇംറാന്ബ്‌നു ഹുസൈനിന്റെ ദീര്‍ഘമായ ഹദീസില്‍ നിന്ന്: ‘അല്ലാഹുവാണ് അന്നുള്ളത്. അവനൊഴികെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേല്‍ ആയിരുന്നു. മൂലഗ്രന്ഥത്തില്‍ എല്ലാം അവന്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. (പിന്നീട്) അവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു.’ (അഹ്‌മദ്) .
ഇവിടെ ‘അദ്ദിക്ര്‍’ (മൂലഗ്രന്ഥം) എന്ന് പരാമര്‍ശിച്ചത് സൂറത്തുല്‍ ബുറൂജ് 22-മത്തെ സൂക്തത്തില്‍ പരാമര്‍ശിച്ച ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) ആണെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ വിശദീകരിക്കുന്നു.
വഹ്‌യ്
പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് ഖുര്‍ആന്‍ വഹ്‌യ് (ദിവ്യബോധനം) എന്നാണ് പറഞ്ഞിട്ടുള്ളത്. ഭാഷയില്‍ വഹ്‌യിന്ന് പരോക്ഷമായി അറിയിക്കല്‍ എന്നാണര്‍ത്ഥം. അയക്കല്‍, തോന്നിക്കല്‍, ആജ്ഞ, ആംഗ്യം, സൂചന എന്നിവയ്ക്കും വഹ്‌യ് എന്ന് പറയും. സാങ്കേതികമായി ഈ പദം അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിനാണ് പ്രയോഗിക്കുന്നത്. കൂടുണ്ടാക്കാനും, ഭക്ഷണം സംഭരിക്കാനും തൊഴില്‍വിഭജനം നടത്താനുമൊക്കെ തേനീച്ചയില്‍ അന്തര്‍ലീനമായ ആന്തര പ്രേരണയെ അല്ലാഹു നല്‍കിയ വഹ്‌യായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.
‘നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ബോധനം നല്‍കി: മലകളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വീടുകളിലും നീ കൂടുണ്ടാക്കുക‘ (16:68). ജന്തു ജാലങ്ങള്‍ക്കുള്ള ജന്‍മ ബോധം (Instinet) ഒരുതരം വഹ്‌യ് ആണെന്നര്‍ത്ഥം.
അല്ലാഹു തന്റെ അഭീഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ഉത്തമദാസന്മാര്‍ക്കാണ് വഹ്‌യ് നല്‍കുന്നത്. വ്യക്തികളുടെ പരിശ്രമത്തിനോ കഴിവിനോ അതില്‍ യാതൊരു പങ്കുമില്ല. വഹ്‌യ് ഇന്ദ്രിയാതീതവും അതിസൂക്ഷ്മവുമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ ഭാവനകള്‍ക്കും ചിന്തകള്‍ക്കുമതീതമായിട്ടുള്ള കാര്യമായതിനാല്‍ വഹ്‌യുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭൗതികചിന്തയുടെ വീക്ഷണകോണിലൂടെ നോക്കികാണുന്നത് യുക്തിസഹമല്ല. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം മാത്രമാണ് ഈ വിഷയകമായി നമുക്ക് അവലംബനീയമായ ജ്ഞാനസ്രോതസ്സ്. ദിവ്യസന്ദേശങ്ങള്‍ ഭൂമിയിലെ മനുഷ്യരായ പ്രവാചകന്മാര്‍ക്ക് എത്തിക്കുന്ന ദൗത്യവും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടവും ജിബ്‌രീല്‍(അ) എന്ന മലക്കിനാണ്. റൂഹുല്‍ഖുദുസ്, അര്‍റൂഹുല്‍ അമീന്‍ എന്നീ പേരുകളില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിന്റ ജിബ്‌രീല്‍(അ) എന്ന മലക്കിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ലഭിച്ച പശ്ചാത്തലങ്ങള്‍
മുഹമ്മദ് നബി(സ്വ)ക്ക് ഒന്നിച്ചു ലഭിച്ച ഗ്രന്ഥമല്ല ഖുര്‍ആന്‍. ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് ഖുര്‍ആന്‍ അദ്ദേഹത്തിനു ലഭിച്ചത്. ഒരു സമൂഹത്തിന്റെ വിശ്വാസ, സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനത്തിനനുഗുണമായാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതുതന്നെയാണ് ഖുര്‍ആന്‍ കൊണ്ടുള്ള ലക്ഷ്യവും. അറേബ്യന്‍ ജനതയില്‍ ആദ്യമായി ഈ ലക്ഷ്യം ആവിഷ്‌കരിക്കുമ്പോള്‍ സ്വാഭാവികമായും ആ ജനതയുടെ പശ്ചാത്തലത്തില്‍ നിന്നു വേണം വേദഗ്രന്ഥം സംസാരിക്കാന്‍. അതുകൊണ്ടു തന്നെ ഖുര്‍ആനിന്റെ പ്രതിപാദനങ്ങളില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തല്‍ തുടങ്ങിയ വ്യത്യസ്ത പശ്ചാത്തലങ്ങളുണ്ടായിരുന്നു.
ചോദ്യങ്ങള്‍ക്കുളള മറുപടി
ചോദ്യങ്ങള്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ചോദ്യങ്ങള്‍ക്കുദാഹരണം. ”അനാഥകളെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അവര്‍ക്ക് നന്മവരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ” (2:220).
സത്യനിഷേധികളുടെ ചോദ്യത്തിനൊരു ഉദാഹരണം, ”അവന്‍ നിന്നോട് ദുല്‍ഖര്‍നൈനിയെ പറ്റി ചോദിക്കുന്നു. നീ പറയുക. അദ്ദേഹത്തെ പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരാം”(18:83).
ചോദിച്ചറിയാനും ചോദ്യം ചെയ്യാനും ഉത്തരം മുട്ടിക്കാനും ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയ്‌ക്കെല്ലാം ഉത്തരങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബിക്ക് സ്വന്തമായി മറുപടി പറയാന്‍ കഴിയുന്നവയായിരുന്നില്ല ആ ചോദ്യങ്ങള്‍.
പ്രശ്‌ന പരിഹാരം
സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടും വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇസ്‌ലാമിലെ പൊതുനിയമങ്ങള്‍ക്ക് ചില ഭേദഗതികളോ ഇളവുകളോ ആവശ്യമായിവരും. ഉദാഹരണമായി അംഗശുദ്ധീകരണത്തിന് വെള്ളം വേണമെന്നാണ് പൊതുനിയമം. എന്നാല്‍ വെളളം ലഭ്യമല്ലാതായാല്‍ മണ്ണുകൊണ്ട് തയമ്മും ചെയ്യാം. ഈ ഇളവ് മുന്‍കൂട്ടി പ്രഖ്യാപിച്ചില്ല. അത്തരമൊരു സാഹചര്യം വന്നപ്പോഴാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. നബിയുടെ കൂടെയുള്ള ഒരു യാത്രയില്‍ ആയിശാ(റ)യുടെ മാല വീണു പോയി. അതു തിരയാന്‍ വേണ്ടി നിന്നതുകൊണ്ട് പ്രവാചകനും അനുയായികള്‍ക്കും നമസ്‌കാരത്തിന് വുദൂചെയ്യാന്‍ വെള്ളമുള്ള സ്ഥലത്തേക്കെത്താന്‍ കഴിഞ്ഞില്ല. തന്നിമിത്തം വുദൂവില്ലാതെ നമസ്‌കരിക്കേണ്ടിവന്നു. ഈ സന്ദര്‍ഭത്തില്‍ പ്രശ്‌നത്തിനുള്ള പരിഹാരമായി ഈ വചനമിറങ്ങി. ‘നിങ്ങള്‍ രോഗികളോ യാത്രയിലോ ആയിരിക്കുകയോ നിങ്ങള്‍ മലമൂത്ര വിസര്‍ജന സ്ഥലത്തുനിന്ന് വരികയോ സ്ത്രീകളുമായി ബന്ധപ്പെടുകയോ ചെയ്തു. എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടാതെ വന്നാല്‍ നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ ലക്ഷ്യം വെക്കുക അഥവാ തയമ്മും ചെയ്യുക (4:43).
പ്രവാചകനെ ഗുണദോഷിക്കുന്നു
നബി(സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ മാനുഷിക ചെറിയ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ തിരുത്തുവാന്‍ വേണ്ടി ഖുര്‍ആന്‍ വചനങ്ങളിറങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഒരിക്കല്‍ ബഹുദൈവ വിശ്വാസികളായ ഉന്നതരായ ഒരു സംഘത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു പ്രവാചകന്‍. അതിനിടയില്‍ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം അവിടെവന്ന് മത കാര്യങ്ങള്‍ പഠിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടു. പക്ഷേ നബി(സ്വ) അപ്പോള്‍ ഉമ്മുമക്തൂമിനെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു. പൗര പ്രമുഖരായ അവര്‍ ഇസ്‌ലാം സ്വീകരിച്ചാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. പക്ഷേ അല്ലാഹു അദ്ദേഹത്തെ തിരുത്തിക്കൊണ്ട് എണ്‍പതാം അധ്യായത്തിലെ ആദ്യ പത്തു വചനങ്ങള്‍ അവതരിപ്പിച്ചു. ”അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു. നബിയേ, നിനക്കെന്തറിയാം? അയാള്‍ ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ’. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? എന്നാല്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു.”
സംഭവങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുക
മുസ്‌ലിം സമൂഹത്തില്‍ പ്രവാചക കാലത്തുണ്ടായ ചില സംഭവങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കി സംശയങ്ങള്‍ അകറ്റാന്‍ വേണ്ടിയും ഖുര്‍ആന്‍ വചനങ്ങളിറങ്ങിയിട്ടുണ്ട്. പ്രവാചകപത്‌നി ആയിശ(റ)യ്‌ക്കെതിരെയുണ്ടായ അപവാദ പ്രചാരണവും കോലാഹലങ്ങളും അവസാനിച്ചത് അല്ലാഹു ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിച്ചതോടു കൂടിയായിരുന്നു. അതാണ് സൂറത്തു നൂറിലെ 11-ാം വചനം. ‘തീര്‍ച്ചയായും ആകള്ള വാര്‍ത്തയും കൊണ്ടുവന്നവര്‍ നിങ്ങളില്‍ നിന്നുളള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്നു നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും അവന്‍ സമ്പാദിച്ച പാപം ഉണ്ടാകുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവനാണ് ഭയങ്കര ശിക്ഷയുള്ളത് (24:11).
പശ്ചാത്തലമില്ലാതെ
സാമൂഹ്യ പ്രേരണയോ ജനങ്ങളുടെ ആവശ്യപ്പെടലോ ഇല്ലാതെ തന്നെയാണ് ഖുര്‍ആനിലെ ഭൂരിഭാഗം വചനങ്ങളും അല്ലാഹു ഇറക്കിയിട്ടുള്ളത്.
ഖുർആനിന്റെ നാമങ്ങളും വിശേഷണങ്ങളും
ഖുര്‍ആനിന് ആ പേര് നല്‍കിയത് അല്ലാഹു തന്നെയാണ്. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ അതിന് അമ്പതിലേറെ നാമങ്ങളും വിശേഷണങ്ങളും വിവിധ ഘട്ടങ്ങളില്‍ അല്ലാഹു ഉപയോഗിച്ചിട്ടുണ്ട്. അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം അബ്ദുര്‍റഹ്‌മാനുബ്‌നു അബീബക്ര്‍ അസ്സുയൂഥി ഈ നാമങ്ങളും അവ പ്രതിപാദിച്ച ആയത്തുകളും വിവരിച്ചിട്ടുണ്ട്. ആ പേരുകളും അവയുടെ അര്‍ഥവും ചേര്‍ക്കുന്നു.
1. അല്‍കിതാബ് (الْكِتَاب) ആ ഗ്രന്ഥം
2. അല്‍മുബീന്‍ (الْمُبِين) സുവ്യക്തമായത്
3. അല്‍ ഖുര്‍ആന്‍ (الْقُرْآن) പാരായണം ചെയ്യപ്പെടുന്നത്
4. അല്‍കരീം (الْكَرِيم) ആദരണീയം
5. അല്‍കലാം (الْكَلَام) വചനം
6. അല്‍ബുര്‍ഹാന്‍ (الْبُرْهَان) തെളിവ്
7. അന്നൂര്‍ (النُّور) പ്രകാശം
8. അല്‍ഹുദാ (الْهُدَى) മാര്‍ഗദര്‍ശനം
9. അര്‍റഹ്‌മ (الرَّحْمَة) കാരുണ്യം
10. അല്‍ഫുര്‍ഖാന്‍ (الْفُرْقَان) സത്യാസത്യവിവേചകം
11. അശ്ശിഫാഅ് (الشِّفَاء) ശമനം
12. അല്‍മൗഇദ്വ് (الْمَوْعِظَة) ഉപദേശം നല്‍കുന്നത്
13. അദ്ദിക്ര്‍ (الذِّكْر) ഓര്‍മിപ്പിക്കല്‍
14. അല്‍മുബാറക് (الْمُبَارَك) അനുഗൃഹീതം
15. അല്‍അലി (الْعَلِي) ഉന്നതം
16. അല്‍ഹിക്മ (الْحِكْمَة) തത്ത്വജ്ഞാനം
17. അല്‍ഹകീം (الْحَكِيم) തത്ത്വസമ്പൂര്‍ണം
18. അല്‍മുഹൈമിന്‍ (الْمُهَيْمِن) മേല്‍നോട്ടം വഹിക്കുന്ന
19. അല്‍മുസ്വദ്ദിഖ് (الْمُصَدِّق) സത്യപ്പെടുത്തുന്നത്
20. അല്‍ഹബ്ല്‍ (الْحَبْل) പാര്‍ശ്വം
21. അസ്സ്വിറാതുല്‍മുസ്തഖീം (الصِّرَاط الْمُسْتَقِيم) നേര്‍വഴി
22. അല്‍ഖയ്യിം (الْقَيِّم) അതിശക്തം
23. അല്‍ ഖൗലുല്‍ഫദ്ല്‍ (الْقَوْل الْفَضْل) ശ്രേഷ്ഠവചനം
24. അന്നബഉല്‍ അദ്വീം (الْخَبَر الْعَظِيم) മഹത്തായ വാര്‍ത്ത
25. അഹ്‌സനുല്‍ഹദീസ് (أَحْسَن الْحَدِيث) ഏറ്റവും നല്ല വചനം
26. അല്‍മസാനീ (الْمَثَانِي) ആവര്‍ത്തിതവചനങ്ങള്‍
27. അല്‍മുതശാബിഹ് (الْمُتَشَابِه) പരസ്പരസദൃശം
28. അത്തന്‍സീല്‍ (التَّنْزِيل) അവതീര്‍ണം
29. അര്‍റൂഹ് (الرُّوح) ആത്മാവ്
30. അല്‍അറബി (الْعَرَبِي) അറബിയിലുള്ളത്
31. അല്‍ബസ്വാഇര്‍ (الْبَصَائِر) ഉള്‍ക്കാഴ്ച നല്‍കുന്ന
32. അല്‍ബയാന്‍ (الْبَيَان) വിവരണം
33. അല്‍ഇല്‍മ് (الْعِلْم) ജ്ഞാനം
34. അല്‍ഹഖ് (الْحَق) സത്യം
35. അല്‍ഹാദീ (الْهَادِي) മാര്‍ഗദര്‍ശകം
36. അല്‍അജബ് (الْعَجَب) ആശ്ചര്യം
37. അത്തദ്കിറ (التَّذْكِير) ഓര്‍മിപ്പിക്കല്‍
38. ഉര്‍വതുല്‍വുസ്ഖാ (عُرْوَة الْوُثْقَى) ബലിഷ്ഠപാര്‍ശ്വം
39. അസ്സ്വിദ്ഖ് (الصِّدْق) സത്യം
40. അല്‍അദ്ല്‍ (الْعَدْل) നീതി
41. അല്‍അംറ് (الْأَمْر) കല്പന
42. അല്‍മുനാദീ (الْمُنَادِي) വിളംബരം ചെയ്യുന്ന
43. അല്‍ബുശ്‌റാ (الْبُشْرَى) സന്തോഷം നല്‍കുന്നത്
44. അല്‍മജീദ് (الْمَجِيد) ശ്രേഷ്ഠമായത്
45. അസ്സബൂര്‍ (الصَّبُور) കീര്‍ത്തനം
46. അല്‍ബശീര്‍ (الْبَشِير) സന്തോഷമറിയിക്കുന്നത്
47. അല്‍അസീസ് (الْعَزِيز പ്രഭാവമുള്ളത്
48. അല്‍ബലാഗ് (الْبَلَاغ) സന്ദേശം
49. അല്‍ഖസ്വസ്വ് (الْقَصَص) കഥപറയുന്നത്
50. അസ്സ്വുഹുഫ് (الصُّحُف) ഏടുകള്‍
51. അല്‍മുകര്‍റമ (الْمُكَرَّم) ആദരണീയം
52. അല്‍മര്‍ഫൂഅഃ (الْمَرْفُوع) ഔന്നത്യമേറിയത്
53. അല്‍മുതഹ്ഹറഃ (الْمُطَهَّر) പരിശുദ്ധമാക്കപ്പെട്ടത്
54. അല്‍വഹ്‌യ് (الْوَحْي) ദിവ്യസന്ദേശം
References