സമ്മാനങ്ങളും ഇനാമും
സമ്മാനങ്ങളും ഇനാമും ഇസ്‌ലാമിക ധനകാര്യക്രമത്തില്‍ ഉടമസ്ഥതയും വിനിയോഗവും സംബന്ധിച്ച പ്രത്യേക നിയമങ്ങള്‍ ഉള്ള വിഷയങ്ങളാണ്. നിധി, ഖനിജങ്ങള്‍, കണ്ടുകിട്ടിയ വസ്തുക്കള്‍ എന്നിവയുടെ നിയമപരമായ നില, ദാനംയും ഇഷ്ടദാനവും സംബന്ധിച്ച ഇസ്‌ലാമിക വ്യവസ്ഥകള്‍, ദാനത്തിന് നല്‍കിയിരിക്കുന്ന മുന്‍ഗണനകളും സാമൂഹികപ്രാധാന്യവും എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി വിഷയത്തെ നിയമപരവും സാമൂഹികവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
സാമൂഹിക ജിവിതത്തിനെ മധുരമാക്കുന്നതും പ്രതീക്ഷാനിര്‍ഭരമാക്കുന്നതുമാണ് സമ്മാനങ്ങളും ഇനാമുകളും. ഇത് നല്കുന്നതും വാങ്ങുന്നതും ഇസ്‌ലാം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സകാത്തും ദാനവും സ്വീകരിക്കാന്‍ നബി(സ്വ)ക്ക് പാടില്ലായിരുന്നുവെങ്കിലും അദ്ദേഹം സമ്മാനങ്ങള്‍ വാങ്ങുകയും നല്കുകയും ചെയ്തിരുന്നു. സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന സമ്മാനങ്ങള്‍ പരസ്പരം നല്കാനും അദ്ദേഹം നിര്‍ദേശിച്ചു. ‘നിങ്ങള്‍ സമ്മാനങ്ങള്‍ നല്കുക, സ്‌നേഹിക്കുന്നവരാകും’. യാതൊരു തരം പ്രത്യുപകാരങ്ങളും പ്രതീക്ഷിക്കാത്ത ഈ സ്‌നേഹസമ്മാനങ്ങള്‍ ആര്‍ക്കും സ്വീകരിക്കുകയും നല്കുകയുമാകാം.സമ്മാനങ്ങള്‍ക്ക് പ്രത്യുപകാരം പ്രതീക്ഷിക്കാന്‍ പാടില്ലെങ്കിലും തിരിച്ചും സമ്മാനങ്ങള്‍ നല്കുന്നത് നല്ലതാണ്. അപ്പോഴാണല്ലോ സ്‌നേഹബന്ധം സുദൃഢമാവുക. നബി(സ്വ) അങ്ങനെ നല്കാറുണ്ടായിരുന്നു (ബുഖാരി) 1 എത്ര നിസ്സാരമായ സമ്മാനത്തെയും അവഗണിക്കരുതെന്നും ആട്ടിന്‍ കുളമ്പിനാണു ക്ഷണിച്ചതെങ്കിലും ഞാന്‍ പങ്കെടുക്കുമെന്നും നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
വിപണിയുമായി ബന്ധപ്പെട്ട് ഇന്ന് നാട്ടില്‍ ചില സമ്മാനരീതികള്‍ നിലവിലുണ്ട്. ഒരു വസ്തു വാങ്ങുമ്പോള്‍ അതോടൊന്നിച്ചോ അല്ലെങ്കില്‍ മൊത്തം വാങ്ങിയ സാധനങ്ങള്‍ക്കനുസരിച്ചോ കമ്പനി നല്കുന്ന സമ്മാനങ്ങളാണത്. ഇത് അനുവദനീയ വസ്തുക്കളാണെങ്കില്‍ വാങ്ങുന്നത് തെറ്റല്ല. എന്നാല്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങുന്ന പ്രവണതയ്ക്ക് ഈ സമ്മാന പ്രതീക്ഷ കാരണമാകുമെന്നതിനാല്‍ അത് അഭികാമ്യമല്ലെന്നാണ് ആധുനികരായ പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. നാം വാങ്ങുന്ന വസ്തുവിന്റെ കൂടെ സമ്മാനം ലഭിച്ചാല്‍ സ്വീകരിക്കുന്നത് അനുവദനീയമാണെന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്.
കച്ചവടസ്ഥാപനങ്ങളും കമ്പനികളുമായി ബന്ധപ്പെട്ട മറ്റൊരുതരം സമ്മാനം നറുക്കെടുപ്പിലൂടെയാണ്. ചിലതില്‍ നിശ്ചിത സംഖ്യയ്ക്ക് ചരക്കുകള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ചെറുതെങ്കിലും സമ്മാനം നല്കും. എന്നാല്‍ മറ്റു ചിലതില്‍ ഏതാനും ബംബര്‍ സമ്മാനങ്ങള്‍ മാത്രമേ ഉണ്ടാകൂ. നറുക്കെടുപ്പില്‍ പങ്കെടുത്ത പതിനായിരങ്ങളില്‍ നിന്ന് അഞ്ചോപത്തോ പേര്‍ക്ക് ഈ വലിയ സമ്മാനങ്ങള്‍ ലഭിക്കും. ഇവയുടെ സാധ്യതയെക്കുറിച്ച് പണ്ഡിതലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇങ്ങനെ സമ്മാന പ്രഖ്യാപനം നടത്തുന്നത് മുസ്‌ലിംകള്‍ക്ക് യോജിച്ചതല്ലെന്നും ഇത് മാര്‍ക്കറ്റില്‍ അധാര്‍മികമായ മത്സരങ്ങളുണ്ടാക്കുകയും ജനങ്ങളെ അനാവശ്യമായ ഉപഭോഗസംസ്‌കാരത്തിലെത്തിക്കുകയും ചെയ്യുമെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ബംബര്‍ സമ്മാന രീതി ഭാഗ്യക്കുറിയാണെന്നും അത് ചൂതില്‍ പെടുന്നതാണോ എന്ന് സംശയിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇത് കച്ചവട തന്ത്രമാണെന്നും ഇതില്‍ തങ്ങള്‍ക്കു ലഭിക്കുന്ന ലാഭവിഹിതമാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളുമായി പങ്കുവെക്കുന്നതെന്നും ഇത് മാന്യമായ വിലയില്‍ വസ്തുക്കള്‍ കൈപ്പറ്റാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്കുമെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ ഏതെങ്കിലും സമ്മാനത്തിനുവേണ്ടി ഉപഭോക്താക്കള്‍ പ്രത്യേകം പണം നല്‌കേണ്ടി വരികയോ ചരക്കിന്റെ ഗുണത്തിലോ അളവിലോ കൃത്രിമങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അനുവദനീയമാണ്. ബംബര്‍ സമ്മാനങ്ങളും ഈ അര്‍ഥത്തില്‍ ഉപഭോക്താവിന് പ്രത്യേകം നഷ്ടം വരുത്തുന്നില്ല. ലോട്ടറി പോലെ അവന്‍ ഇവിടെ പണം മുടക്കുന്നില്ല. അയാള്‍ക്ക് ആ സമ്മാനം കിട്ടിയില്ലെങ്കിലും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല എന്നെല്ലാമണവരുടെ വാദം.
വിശ്വാസികളായ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ സൂക്ഷമ്തപാലിക്കുന്നതാണ് നല്ലത്.
ഉപഭോക്താക്കള്‍ തങ്ങളുടെ സമ്മാന ടാര്‍ജറ്റ് തികക്കാന്‍ വേണ്ടിയോ സമ്മാനം ലഭിക്കാനായി ഉദ്ദേശിച്ചോ വസ്തുക്കള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആയിരം രൂപക്ക് ചരക്കുകള്‍ വാങ്ങിയാല്‍ പാരിതോഷികമായി നല്കപ്പെടുന്ന വസ്തു എന്താണ് എന്ന് വ്യക്തമാക്കുന്നതാണ് ഉത്തമം. ഷോടതിക്ക് സമാനമാകുന്ന പാരിതോഷിക പ്രഖ്യാപനങ്ങള്‍ അഭികാമ്യമല്ല. ഇത്തരം ഇനാം പ്രതീക്ഷിച്ച് ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടാനും പാടില്ലാത്തതാണ്. എന്നാല്‍ തനിക്കുവേണ്ട സാധനം വാങ്ങിയതോടൊപ്പം ലഭിക്കുന്ന കൂപ്പണ്‍ പ്രകാരം പാരിതോഷികം ലഭിച്ചാല്‍ സ്വീകരിക്കാവുന്നതാണ്.
മറ്റൊരിനം സമ്മാനമുണ്ട്. ഏതെങ്കിലും പ്രത്യേക ഉദ്യോഗങ്ങളിലും പദവികളിലുമിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ഗുണഭോക്താക്കളും മറ്റും നല്കുന്ന സമ്മാനമാണിത്. ഇത് പലപ്പോഴും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ സമ്മാനം നല്കുന്നവരോട് പ്രത്യേക മമതതോന്നാനും അനര്‍ഹമായ ഇളവുകള്‍ നല്കാനുമെല്ലാം കാരണമായേക്കുമെന്നതിനാല്‍ ഇങ്ങനെയുള്ള സമ്മാനങ്ങള്‍ നല്കാതിരിക്കാനും വാങ്ങാതിരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭൗതികനിയമവും ഇങ്ങനെത്തന്നെയാണ്.
നബി(സ്വ) അയച്ച സകാത്ത് ഉദ്യോഗസ്ഥന്ന് നാട്ടുകാര്‍ ചില സമ്മാനങ്ങള്‍ കൊടുത്തു. താങ്കള്‍ വീട്ടിലിരുന്നാല്‍ ഇത് ലഭിക്കുമായിരുന്നോ എന്നായിരുന്നു ഇതറിഞ്ഞ നബി(സ്വ) അദ്ദേഹത്തോട് രൂക്ഷമായി പ്രതികരിച്ചത്. ഉമര്‍(റ)വിന്റെ ഭാര്യക്ക് റോമന്‍ രാജ്ഞി സുഗന്ധവും ആഭരണവും കൊടുത്തയച്ചപ്പോള്‍ ആഭരണങ്ങള്‍ പൊതുഖജനാവിലടക്കാനും സുഗന്ധത്തിന് വിലയൊടുക്കി ഉപയോഗിക്കാനുമായിരുന്നു അദ്ദേഹം അവരോട് നിര്‍ദേശിച്ചത്. ഇങ്ങനെ അധികാരികള്‍ തമ്മില്‍ സമ്മാനം മാറല്‍ പതിവുള്ളതാണ് എന്നു പറഞ്ഞവരോട് ‘ഖത്താബിന്റെ മകന്‍ ഉമറിന്റെ ഭാര്യയും അവരും തമ്മിലെന്ത് ബന്ധമാണുള്ളത്’ എന്നായിരുന്നു മറുചോദ്യം.
പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നല്കാമെന്ന് വാഗ്ദാനംചെയ്യുന്ന ഒരുതരം സമ്മാനമാണ് ഇനാം. അളവുപാത്രം കണ്ടെത്തുന്നവര്‍ക്ക് ഒരു ഒട്ടകച്ചുമട് ധാന്യം നല്കാമെന്ന് യൂസുഫ് നബി(അ)യുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇതിന് ഉദാഹരണമായി പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ഇത് അനുവദനീയമാണ്. ഇതില്‍ ആരെങ്കിലും പ്രത്യേകം ചൂഷണം ചെയ്യപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നില്ല. വ്യക്തികളും സര്‍ക്കാരും സംഘടനകളുമെല്ലാം ചില കാര്യങ്ങള്‍ നിര്‍വഹിച്ചു കിട്ടാനായി ഇങ്ങനെ ഇനാമുകള്‍ പ്രഖ്യാപിക്കാറുണ്ട്. സാധാരണ നിലയില്‍ പ്രവര്‍ത്തനത്തിനുമുമ്പേ പാരിതോഷികം നിശ്ചയിക്കപ്പെട്ടിരിക്കും.
സ്തുത്യര്‍ഹസേവനത്തിനുള്ള അവര്‍ഡുകളും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവുകളും മത്സരജേതാക്കള്‍ക്ക് നല്കുന്ന സമ്മാനവുമൊക്കെ ഈ ഇനത്തില്‍ പെടും. ഇനാം ഒരു വാഗ്ദാനമാണ്. അത് പാലിക്കല്‍ നിര്‍ബന്ധമാണ്. സാധാരണ കച്ചവടം പോലെ ഇവിടെ രണ്ടു പേരും ഹാജരാകണമെന്നില്ല. ഇനാം പ്രഖ്യാപിക്കപ്പെട്ടതറിഞ്ഞ ആര്‍ക്കും നിര്‍ദേശിക്കപ്പെട്ട പ്രവര്‍ത്തനം നിര്‍വഹിക്കാവുന്നതാണ്. അത് ആദ്യം നിര്‍വഹിച്ചവനോ അതുപോലെ ഇനാം പ്രഖ്യാപിച്ച വ്യക്തിവെച്ച നിബന്ധനയനുസരിച്ചോ ആയിരിക്കും പാരിതോഷികം നല്കുക. പ്രഖ്യാപിച്ച ഇനാം പിന്‍വലിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഏകപക്ഷീയമായി അത് പിന്‍വലിക്കാന്‍ പാടില്ലാത്തതാണ്.
എല്ലാ വിധ സമ്മാനങ്ങളും ഇനാമുകളും മൂല്യമുള്ളതും ഇസ്‌ലാം നിഷിദ്ധമാക്കാത്തതുമായിരിക്കണം. ധൂര്‍ത്ത്, പൊങ്ങച്ചം എന്നിവയില്ലാത്തതുമായിരിക്കണം. അത്തരം സമ്മാനങ്ങളേ വാങ്ങാനും നല്കാനും പാടുള്ളൂ. വിവാഹാവസരങ്ങളിലും ഗൃഹപ്രവേശത്തിനുമെല്ലാം ലഭിക്കുന്ന സമ്മാനങ്ങളെയും ഈ മാനദണ്ഡപ്രകാരം തന്നെയാണ് സമീപിക്കേണ്ടത്.
നിധി, ഖനിജങ്ങള്‍
പൂര്‍വികന്മാര്‍ ഉപേക്ഷിച്ചുപോയതോ പിന്‍ഗാമികള്‍ക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചുവെച്ചതോ ആയ വസ്തുക്കളില്‍ നിന്ന് അപ്രതീക്ഷിതമായി കണ്ടുകിട്ടുന്ന മൂല്യമുള്ള സാധനങ്ങളാണ് നിധി എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒരാള്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നോ വസ്തുക്കളില്‍ നിന്നോ ഇത്തരം വസ്തുക്കള്‍ കിട്ടിയാല്‍ ഇരുപതു ശതമാനം സകാത്ത് നല്കണം. മറ്റൊരാളുടെ ഉടമയിലുള്ള സ്ഥലത്തുനിന്നോ വസ്തുവില്‍ നിന്നോ ആണ് നിധി ലഭിച്ചതെങ്കില്‍ അത് നികുതി കിഴിച്ച് ബാക്കി അയാള്‍ക്ക് നല്‌കേണ്ടതാണ്. പൊതു സ്ഥലത്തുനിന്നു ലഭിച്ചത് പൂര്‍ണമായും സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.
ഖനിജങ്ങളായ ഇന്ധനങ്ങള്‍, ലോഹങ്ങള്‍ എന്നിവക്ക് അഞ്ചിലൊന്ന് സകാത്ത് കൊടുക്കണം. എന്നാല്‍ മുത്ത്, പവിഴം പോലെ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്നതിന് സകാത്തില്ല. ഇതേ പോലെ ഉടമപ്പെടുത്തുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ഖനികളും ഖനിജങ്ങളും സ്വകാര്യസ്വത്തായാല്‍ സാമ്പത്തിക അസമത്വം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും പൊതു സമൂഹത്തിന് ലഭിക്കേണ്ട വസ്തു ചില വ്യക്തികളില്‍ പരിമിതമായി പോകുമെന്നതിനാലും അത് സ്വകാര്യസ്വത്താക്കാതെ രാഷ്ട്രത്തിന്റെ പൊതു ഉടമസ്ഥതയിലാണ് വേണ്ടത് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഉപ്പു തടാകം പാട്ടത്തിനെടുത്ത വ്യക്തിയില്‍ നിന്ന് നബി(സ്വ) അത് തിരിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്).
കണ്ടുകിട്ടിയ വസ്തു
അസാധാരണ സാഹചര്യത്തിലും സ്ഥലത്തും ഉടമയില്ലാത്ത നിലയില്‍ കാണപ്പെടുന്ന വ്യക്തിയോ വസ്തുവോ ആണ് കളഞ്ഞുകിട്ടിയത്, വീണുകിട്ടിയത് എന്നീ സംജ്ഞകളില്‍ ഉള്‍പ്പെടുന്നത്. സമൂഹ നന്മ, പരോപകാരം എന്നീ നിലകളില്‍ ഇങ്ങനെ കാണപ്പെടുന്നവ എടുക്കുന്നത് നല്ലതാണ്. സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാവണം. അത് അവിടെ തന്നെ ഉപേക്ഷിച്ചാല്‍ നശിച്ചുപോവുകയോ മറ്റുള്ളവര്‍ കൈക്കലാക്കുകയോ ഉടമ കാണാത്തവിധം അകന്നുപോവുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് എടുക്കല്‍ നിര്‍ബന്ധമാണ്. ഉപകാരപ്രദമായ ഒന്നും ബോധപൂര്‍വം നാശത്തിനു വിട്ടുകൊടുക്കാന്‍ പാടില്ലെന്നതാണ് ഇതിന്റെ തത്ത്വം.
കുട്ടികള്‍, ബുദ്ധി നഷ്ടപ്പെട്ടവര്‍, മനോരോഗികള്‍ എന്നിവരെ കണ്ടെത്തിയാല്‍ കണ്ടെത്തിയ വ്യക്തിക്ക് അവരെ പുണ്യം പ്രതീക്ഷിച്ച് സംരക്ഷിക്കാവുന്നതാണ്. അയാള്‍ക്കതിനുള്ള സാമ്പത്തിക ശേഷിയും സൗകര്യവുമില്ലെങ്കില്‍ സര്‍ക്കാരിന് ഏല്പിച്ചു കൊടുക്കുകയോ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരോ മറ്റു ശേഷിയുള്ളവരോ അയാളെ സഹായിക്കുകയോ വേണം. കുറ്റവാളിയോ നല്ല സംസ്‌കാരമില്ലാത്തവനോ ആണ് ഇവരെ കണ്ടെത്തിയത് എങ്കില്‍ ഇവര്‍ ദുരപയോഗപ്പെടുത്തപ്പെടുകയോ ചീത്ത സംസ്‌കാരം പഠിപ്പിക്കപ്പെടുകയോ ചെയ്യാമെന്നതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതാണ്. ഇവരുടെ രക്ഷിതാക്കള്‍ വന്നാല്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചേല്പിക്കേണ്ടതാണ്. ഒന്നിലേറെ പേര്‍ അവകാശവാദമുന്നയിച്ചാല്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാവിനെ തീരുമാനിക്കേണ്ടതാണ്. ഇത്തരം വ്യക്തികള്‍ അനന്തരസ്വത്ത് വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവരെ കണ്ടെത്തിയവന്‍ അതിന്റെ അവകാശിയാവുകയില്ല. അവര്‍ക്ക് നിശ്ചിത അനന്തരാവകാശികളില്ലെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കണം.
ഇങ്ങനെ കളഞ്ഞു കിട്ടുന്നത് ജീവികളോ മറ്റുവസ്തുക്കളോ ആണെങ്കില്‍ അവയുടെ തരം, ഇനം, രൂപം, അളവ്, പൊതി തുടങ്ങി തിരിച്ചറിയാനും മൂല്യനിര്‍ണയം നടത്താനും പറ്റിയ കാര്യങ്ങളെല്ലാം മനസ്സിലാക്കിവെക്കണം. ശേഷം തനിക്ക് കഴിയാവുന്ന വിധത്തില്‍ ഉടമയെ കണ്ടെത്താനായി ആത്മാര്‍ഥമായി അന്വേഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുക (ബുഖാരി) 2
ഇതിനിടയില്‍ തന്റേതല്ലാത്ത കാരണത്താല്‍ അതു നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താല്‍ കണ്ടെടുത്തവന് ഉത്തരവാദിത്വമില്ല. ഈ കാലയളവില്‍ അതിന്റെ സൂക്ഷിപ്പിനും മറ്റുമായി വന്നചെലവുകള്‍ ഉടമയില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. ഒരു വര്‍ഷം വരെ കാത്തിരുന്നിട്ടും ഉടമയെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വന്തമായി ഉപയോഗിക്കുകയോ ദാനമായി നല്കുകയോ ചെയ്യാം (ബുഖാരി) 3 അതിനുഷേശം ഉടമ വന്നാല്‍ തിരിച്ചുകൊടുക്കാനോ പകരം കൊടുക്കാനോ ബാധ്യതയില്ല. അങ്ങാടികളില്‍ നിന്നോ വഴികളില്‍ നിന്നോ ലഭിക്കുന്ന നിസ്സാരവസ്തുക്കള്‍ ഇങ്ങനെ ഒരു വര്‍ഷം വരെ പരസ്യപ്പെടുത്തേണ്ടതില്ല. ഉടമ അന്വേഷിച്ചേക്കാനിടയുള്ളവ ഏതാനും ദിവസം പരസ്യപ്പെടുത്തിയതിനു ശേഷം സ്വയം ഉപയോഗിക്കുകയോ ദാനമായി നല്കുകയോ ചെയ്യാവുന്നതാണ്. വിജനമായ സ്ഥലത്തു നിന്ന് കണ്ടെത്തുന്ന വിലപിടിച്ച വസ്തുക്കള്‍ക്ക് ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിധിയായി പരിഗണിച്ച് അഞ്ചിലൊന്ന് സകാത്തായി നല്കി ബാക്കി അയാള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ പെട്ടെന്നു നശിച്ചുപോകുന്ന ഭക്ഷ്യവസ്തുക്കളാണെങ്കില്‍ അത് പരസ്യപ്പെടുത്തുകയോ കാത്തിരിക്കുകയോ വേണ്ടതില്ല. ഉപയോഗിക്കാവുന്നതാണ് (ബുഖാരി) 4 റോഡില്‍ വീണു കിടക്കുന്ന പഴം അടുത്ത പറമ്പിലെ മരത്തില്‍ നിന്നുള്ളതാണെന്നും ഉടമക്കത് ലഭിക്കുമെന്നും ഉറപ്പുണ്ടെങ്കില്‍ അത് എടുക്കാന്‍ പാടില്ല.
ആട്, മുയല്‍ പോലുള്ള ചെറുമൃഗങ്ങളെയാണ് ലഭിക്കുന്നതെങ്കിലും ഇതുപോലെ പരസ്യപ്പെടുത്തി സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യാവുന്നതാണ്. ശേഷം ഉടമ വന്നാല്‍ ചെലവു കഴിച്ച് മുതല്‍ തിരിച്ചുകൊടുക്കണം (ബുഖാരി) 5
ഒട്ടകം പോലെ വൈകിയാലും തെരഞ്ഞു നടന്ന് അപകടമില്ലാതെ യജമാനനെ കണ്ടെത്തുന്ന മൃഗങ്ങളാണെങ്കില്‍ അവയെ സ്വതന്ത്രമായി വിട്ടേക്കാവുന്നതാണ് (ബുഖാരി) 6 അപകടപ്പെടുന്ന സാഹചര്യത്തില്‍ അവയെയും ഏറ്റെടുക്കണം.
ഹറമില്‍ കണ്ടുകിട്ടുന്ന വസ്തുക്കള്‍ പരസ്യപ്പെടുത്താനല്ലാതെ എടുക്കാന്‍ പാടില്ലെന്ന് നബി(സ്വ) പ്രത്യേകം വിലക്കിയിട്ടുണ്ട്. നാം സൂക്ഷിച്ച വസ്തുവിന്റെ പ്രയോജനങ്ങളില്‍ നിന്ന് സൂക്ഷിപ്പ് ചെലവിനുള്ളതും അധ്വാനത്തിനു തുല്യമായതും എടുക്കാവുന്നതാണ്. കണ്ടുകിട്ടിയ വസ്തു തിരിച്ചേല്‍പിക്കുമ്പോള്‍ ഉടമ സംതൃപ്തിയോടെ നല്കുന്ന ഇനാമുകള്‍ സ്വീകരിക്കാവുന്നതാണ്.
ഇന്നത്തെ കാലത്ത് ഇവയെല്ലാം സൂക്ഷിക്കാനും സംരക്ഷിക്കാനും ഉടമകളിലേക്ക് തിരിച്ചെത്തിക്കാനുമെല്ലാം സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ഏറെ സൗകര്യങ്ങളുള്ള സ്ഥിതിക്ക് അത്തരം കേന്ദ്രങ്ങളിലെത്തിച്ചാലും നമ്മുടെ ഉത്തരവാദിത്തം അവസാനിക്കും. ബോധപൂര്‍വമല്ലെങ്കിലും മറ്റുള്ളവരുടെ സ്വത്ത്, കാരക്കക്കുരുവിന്റെ പാടയും അളവിലെങ്കിലും സ്വയം അനുഭവിക്കാതിരിക്കലാണ് ഉത്തമം എന്ന ബോധത്തോടെ വേണം ഇതെല്ലാം കൈകാര്യം ചെയ്യാന്‍.
ദാനം, ഇഷ്ടദാനം
മാനവികതയുടെ ഏറ്റവും ഉദാത്തമൂല്യമാണ് സാമൂഹികത. സാമൂഹികതയുടെ അടിത്തറയാണ് ഇടപാടുകള്‍. ഇടപാടുകളില്‍ ഏറ്റവും മഹത്തായതാണ് തന്റെ കൈവശമുള്ളതും അപരന് ഉപകരിക്കുന്നതുമായ എന്തും യാതൊരു ഭൗതിക പ്രതിഫലേഛയുമില്ലാതെ വിട്ടുകൊടുക്കുക എന്നത്. ഇതാണ് ദാനത്തിന്റെ വിവക്ഷ. ഇത് സ്ഥൂലവും സൂക്ഷ്മവുമായ വസ്തുക്കളോ പ്രവര്‍ത്തനങ്ങളോ പെരുമാറ്റമോ സ്വഭാവമോ എന്തുമാകാം. ഉപദേശവും പുഞ്ചിരിയും അഭിവാദ്യവും പാര്‍ശ്വവത്കൃതനെ പരിഗണിക്കുന്നതും രോഗിയെ സന്ദര്‍ശിക്കുന്നതും തൊഴിലാളിയെ സഹായിക്കുന്നതും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും ജന്തുസ്‌നേഹവും എല്ലാം ദാനമാണ്. ഈ പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളുടെയും നന്മലക്ഷ്യമാക്കി പ്രതിഫലേഛയില്ലാതെ ഒരു മനുഷ്യന്‍ നടത്തുന്ന ഇടപാടുകളെല്ലാം വിശാലാര്‍ഥത്തില്‍ ദാനമാണ്. പരസ്പരമുള്ള ഈ വിനിമയങ്ങളാണ് മനുഷ്യനെ സാമൂഹികജീവിയാക്കി നിര്‍ത്തുന്നതും അവന്റെ സാമൂഹികജീവിതം ലളിതമാക്കുന്നതും.
ഇസ്‌ലാമിക ദര്‍ശനം ദാനങ്ങളെ നിര്‍ബന്ധം, ഐഛികം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. സകാത്ത്, അത്യാവശ്യ സാഹചര്യങ്ങളിലെ ചെലവുകള്‍, നേര്‍ച്ചകള്‍ എന്നിവ നിര്‍ബന്ധമാണ്. ഇവയ്ക്ക് നിശ്ചിത ഇനങ്ങളും പരിധികളും അവസരങ്ങളും അളവുകളുമുണ്ട്. എന്നാല്‍ ഐഛികമായ ദാനം ഏറെ വിശാലവും ദാതാവിന്റെ ദൈവഭക്തിയുടെയും നന്ദിയുടെയും തോതനുസരിച്ച് വികസിക്കുന്നതുമാണ്. ഇതിന് മഹത്തായ പുണ്യമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെയും മുഹമ്മദ് നബി(സ്വ)യുടെയും ധാരാളം വചനങ്ങളിലൂടെ ഇതിന്റെ പ്രാധാന്യവും പുണ്യവും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഭൂമിയില്‍ മനുഷ്യരടക്കം സര്‍വജീവജാലങ്ങളും ജീവിതവിഭവങ്ങളുടെ ലഭ്യതയില്‍ തുല്യരായിട്ടല്ല വിന്യസിക്കപ്പെട്ടതെന്നതിനാല്‍ വിവേചനശേഷിയുള്ള മനുഷ്യര്‍ ഇവര്‍ക്കിടയിലെ ദുര്‍ബലരെ കണ്ടെത്തി സഹായിക്കേണ്ടതുണ്ടെന്നതിനാലാണ് ഇസ്‌ലാം ദാനത്തിന് ഇത്രത്തോളം പ്രാധാന്യം നല്കുന്നത്. വിഭവങ്ങള്‍ വാരിപ്പുണരാനുള്ള മനുഷ്യന്റെ മനസ്സിനെ, പങ്കുവയ്ക്കാനുള്ള വിശാലതയിലേക്ക് പരിവര്‍ത്തിപ്പിക്കുക എളുപ്പമല്ല. ഏതെങ്കിലും സര്‍ക്കാര്‍ നിയമങ്ങള്‍കൊണ്ടോ ശിക്ഷാമുറകള്‍കൊണ്ടോ ഇത് നടക്കുമായിരുന്നെങ്കില്‍ ആധുനിക രാഷ്ട്രങ്ങളില്‍ ഒരു ദരിദ്രന്‍ പോലും അവശേഷിക്കുമായിരുന്നില്ല. കര്‍ശന നിയമങ്ങളിലൂടെ ഉള്ളവനെ ഇല്ലാത്തവനു നേരെ ദയയുള്ളവനാക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പാവപ്പെട്ടവന്നു ന്യായമായി കിട്ടേണ്ടത് പിടിച്ചെടുക്കാന്‍ പോലും സാധിക്കാതെ നിയമപീഠം ധനികരുടെ കുതന്ത്രങ്ങള്‍ക്കു മുമ്പില്‍ പരാജയപ്പെടുകയാണ്. അതുകൊണ്ടു തന്നെയാണ് പ്രപഞ്ച സ്രഷ്ടാവ് മഹത്തായ പുണ്യം വാഗ്ദാനം ചെയ്ത് ഇതിലേക്ക് മനുഷ്യരെ പ്രലോഭിപ്പിക്കുന്നത്.
”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്ക പ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”(64:16). എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും ഒരു സമൂഹമെന്ന നിലക്ക് ലോകാടിസ്ഥാനത്തില്‍ സഹജീവികള്‍ക്ക് നേരെ കൈനീട്ടിപ്പിടിച്ച ഒരു ജനത കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളോളം ഉയര്‍ന്നിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.
ദാനം കൊടുക്കാനുള്ള ഉദ്‌ബോധനങ്ങള്‍ ആവേശമായ മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാര്‍ ചോദിച്ചു ഞങ്ങള്‍ എന്താണ് കൊടുക്കുക. ”എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു’‘(2:219). ദാനധര്‍മത്തിന് ഇത്രത്തോളം വിശാലത നല്കിയ മതദര്‍ശനവും തത്വശാസ്ത്രവും ഇല്ല. ‘മനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ക്ക്, ‘വിഭവവര്‍ധനയിലല്ല, മാനസിക തൃപ്തിയിലാണ് സമൃദ്ധിയെന്ന’ പ്രവാചക വചനത്തിനു മുമ്പില്‍ ശതമാനകണക്കുകള്‍ വേണ്ട. അത്യാവശ്യത്തിന്റെ പരിധി നിര്‍ണയങ്ങള്‍ വേണ്ട. ദരിദ്രമായിരുന്ന ആ സമൂഹം ആവുന്നത്ര കൊടുത്തുകൊണ്ടിരുന്നു. കൊടുക്കാനായി അധ്വാനിച്ചവരും കൊടുക്കാനില്ലാത്തതില്‍ കരഞ്ഞവരുമായ സമൂഹമായിരുന്നു റസൂലിന്റെ സഹചാരികള്‍. പണം വളര്‍ത്താനുള്ള ലളിതമാര്‍ഗമാണ് പലിശ എന്ന ചൂഷണമാര്‍ഗത്തെ ഇസ്‌ലാം എത്ര മനോഹരമായാണ് പ്രതിരോധിച്ചത്. ‘‘ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍”(2:276). ‘‘ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്നപക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍’‘(30:39).
ദാനത്തിന്റെ പ്രതിഫലം സന്ദര്‍ഭവും സാഹചര്യവും ആവശ്യപ്പെടുന്നതുനുസരിച്ചും അത് നിര്‍വഹിക്കുന്നവന്റെ മാനസികാവസ്ഥക്കൊത്തുമാണ് നിശ്ചയിക്കപ്പെടുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ കര്‍മമേതാണ് എന്ന ചോദ്യത്തിനും ഏറ്റവും ഉത്തമമായ ദാനമേതാണ് എന്ന ചോദ്യത്തിനുമെല്ലാം റസൂല്‍(സ്വ) വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ നല്കിയതില്‍ നിന്ന് ഇതാണ് മനസ്സിലാക്കേണ്ടത്. സംഖ്യയുടെ ഭൗതികമൂല്യമല്ല അല്ലാഹു നോക്കുന്നത്; മനുഷ്യരുടെ മനസ്സാണ്.
ദാനം ഇസ്‌ലാമികമായി അനുവദനീയമായ സമ്പാദ്യമാര്‍ഗവും ദരിദ്രന്റെ അവകാശവുമാണ്.പക്ഷേ, പ്രവാചകന്റെ തലമുറ അത് ചൂഷണം ചെയ്തില്ല. ദാനം സ്വീകരിക്കാതിരിക്കാനും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവര്‍ അറിയാതിരിക്കാനുമായിരുന്നു അവര്‍ ശ്രമിച്ചത്. ”ഭൂമിയില്‍സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി ചെലവഴിക്കുക. അറിവില്ലാത്തവന്‍ അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. എത്ര നിങ്ങള്‍ ചെലവഴിച്ചാലും അല്ലാഹു അത് നല്ലത്‌പോലെ അറിയുന്നവനാണ്’‘(2:273). അതുകൊണ്ടാണ് അര്‍ഹരെ കണ്ടെത്തി നല്കുന്ന ദാനത്തിന് റസൂല്‍(സ്വ) ഇരട്ടി പുണ്യം വാഗ്ദാനംചെയ്തത്.
പേരുപോലെ തന്നെ ഒരു വ്യക്തി തന്റെ ഇഛയ്ക്കനുസരിച്ച് തനിക്കിഷ്ടപ്പെട്ട വ്യക്തിക്ക് തന്റെ ധനം ദാനമായി നല്കുന്നതാണ് ഇഷ്ടദാനം. ഹദിയ്യ, ഹിബ എന്ന വാക്കുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സമ്മാനം, ദാനം, വസ്വിയ്യത്, വഖ്ഫ് തുടങ്ങിയവയെല്ലാം സന്ദര്‍ഭാനുസരണം ഇഷ്ടദാനം എന്ന വകുപ്പില്‍ വരും. സാധാരണ നിലയില്‍ സമ്മാനം എന്ന അര്‍ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. പ്രയോജനകരമായ ഏതു കാര്യവും ഉപകരാപ്രദമായ മാര്‍ഗത്തില്‍ നല്കാവുന്നതാണ്. നിഷിദ്ധമായ വസ്തുക്കളോ നിഷിദ്ധമായ കാര്യങ്ങള്‍ക്കോ ഇഷ്ടദാനമായി നല്കാന്‍ പാടില്ല. മക്കള്‍ക്കും മറ്റും ഇങ്ങനെ ദാനം ചെയ്യുമ്പോള്‍ നീതി പാലിക്കേണ്ടതുണ്ട്. സമ്മാനം എന്ന രൂപത്തിാലയതിനാല്‍ ഇത് സമ്പന്നര്‍ക്കും നല്കാവുന്നതാണ്. ജീവിച്ചിരിക്കുന്ന കാലത്താണ് ഇത് നിര്‍വഹിക്കുന്നത് എന്നതിനാല്‍ തന്റെ മുഴുവന്‍ സ്വത്തും ഇങ്ങനെ നല്കാമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലും സ്വന്തം അനന്തരാവകാശികളെയും മറ്റും ദാരിദ്ര്യത്തില്‍ വിടുന്നതിലേറെ നല്ലത് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ് എന്ന നബി(സ്വ)യുടെ വചനം ഇവിടെയും ബാധകമാണ്.
ദാനം ഇസ്‌ലാമിക മുന്‍ഗണനകള്‍
- സ്വന്തം ജീവിതത്തിന്റെയും താന്‍ പുലര്‍ത്തേണ്ടവരുടെയും അത്യാവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളതില്‍ നിന്നാണ് ദാനംചെയ്യേണ്ടത് (2:219).
- മക്കളെ യാചകരാക്കി വിടുന്നവിധം ദാനംചെയ്യരുതെന്ന് നബി(സ്വ) പറയുന്നു.
- ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാവിക്കുവേണ്ടി ഒന്നും കരുതിവെക്കാതെ ദാനംചെയ്യേണ്ടി വരും. അബൂബക്ര്‍(റ) തബൂക്ക് യുദ്ധഫണ്ടിലേക്ക് തന്റെ മുഴു സമ്പാദ്യവും ദാനം ചെയ്തു.
- ഏറ്റവും ഇഷ്ടപ്പെട്ടതാണ് ദാനം ചെയ്യേണ്ടത്. അതിലാണ് പുണ്യം ലഭിക്കുക എന്ന് ഖുര്‍ആന്‍ (3:92).
- നിഷിദ്ധവസ്തുക്കള്‍ ദാനം നല്കാന്‍ പാടില്ല. അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ.
- തനിക്ക് ആവശ്യമുണ്ടായിരിക്കെ നല്കുന്ന ദാനമാണ് ഏറ്റവും പ്രതിഫലാര്‍ഹമായത്. ഖുര്‍ആന്‍(59:9).
- കുടുംബത്തിന് നല്കുന്ന ചെലവുകള്‍ ദാനമാണ്.
- ബന്ധുക്കള്‍ക്ക് നല്കുന്ന ദാനത്തിന് ഇരട്ടി പുണ്യമുണ്ട്.
- ദാനങ്ങളില്‍ ആദ്യ പരിഗണന കുടുംബത്തിനാണ്.
- രഹസ്യമായി ചെയ്യുന്നതാണ് ഏറെ പുണ്യം.
- ദാനം പരസ്യമാക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പുണ്യമാകും.
- അര്‍ഹരെ കണ്ടെത്തി കൊടുക്കുന്നതാണ് കൂടുതല്‍ പ്രതിഫലാര്‍ഹം.
- ചോദിച്ചു വരുന്നവരെ വെറുതെ മടക്കരുത്.
- നന്മയില്‍ മാത്രമേ ദാനം ചെയ്യാവൂ.
- അനുവദനീയവും പ്രയോജനകരമവുമായ വസ്തുക്കളേ ദാനം ചെയ്യാവൂ
- പച്ചക്കരളുള്ള ഏതു ജീവിക്കു ചെയ്യുന്ന നന്മയും ദാനമാണ്.
- അത്യാവശ്യക്കാര്‍ ഉണ്ടായിരിക്കെ മിച്ചം വെയ്ക്കാന്‍ പാടില്ല.
- മോശമായത് ദാനത്തിനായി മാറ്റിവെക്കരുത്.
- ദാനത്തിലൂടെ ഭൗതിക പ്രതിഫലം പ്രതീക്ഷിക്കരുത്.
- ദാനം എടുത്തു പറയുന്നതും വാങ്ങിയവനെ ഉപദ്രവിക്കുന്നതും കുറ്റകരമാണ്.
- എത്ര ചെറുതും വലുതും ദാനം ചെയ്യാം.
- നിസ്സാരദാനവും തട്ടിക്കളയരുത്.
- ദാനം എഴുനൂറിരട്ടി വരെ പ്രതിഫലത്തിന് കാരണമാകും.
- സാമൂഹിക വിഷയങ്ങളിലും ദാനം ചെയ്യാവുന്നതാണ്.
- പ്രഥമ പരിഗണന ഭക്ഷണത്തിനാണ്.
- ദാനം പാപങ്ങള്‍ മായ്ക്കും.
- ദാനം പരലോകത്ത് ശിപാര്‍ശകനാകും.
- പ്രകടനപരമായ ദാനത്തിന്റെ ഫലം നരകശിക്ഷയാണ്.
- ദാനം സ്വീകരിക്കുന്നവന്റെ അഭിമാനം പ്രധാനമാണ്.
- ദാനം സ്വീകരിക്കാം. കൊടുക്കുന്ന കൈയാണ് ഉത്തമം.
- ദാനം ഔദാര്യമല്ല, നമ്മുടെ പരലോക രക്ഷയാണ്.
- ലുബ്ധും ലുബ്ധിനുള്ള ഉപദേശവും കുറ്റകരമാണ്, (ഖുര്‍ആന്‍4:37).
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 913, ഹദീസ് 2445[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 46, ഹദീസ് 91[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 836, ഹദീസ് 2243[↩]
- സ്വഹീഹുൽ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈൽ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 857, ഹദീസ് 2299[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 859, ഹദീസ് 2306[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 855, ഹദീസ് 2295[↩]
