നേര്‍ച്ച ഇസ്‌ലാമിൽ
ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധനകളുടെ ഒരു ഇനമാണ് നേർച്ച. ഒരു വ്യക്തി നിർബന്ധമില്ലാത്ത ഒരു പുണ്യകർമത്തെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് സ്വയം നിർബന്ധമായി പ്രതിജ്ഞ ചെയ്യുന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന നേർച്ച എന്ന ആരാധനാ കർമം. നേര്‍ച്ച ഇസ്‌ലാമിൽ, അനുവദിക്കപ്പെട്ട നേർച്ച, നിരോധിക്കപ്പെട്ട നേർച്ച തുടങ്ങിയവ ഇവിടെ വിശദമായി വായിക്കാം.
നിര്‍ബന്ധമില്ലാത്ത വല്ല പുണ്യകര്‍മവും ചെയ്തുകൊള്ളാമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നതിനാണ് നേര്‍ച്ച (നദ്ര്‍) എന്നു പറയുന്നത്. നേര്‍ച്ച എന്നതിന്റെ നിര്‍വചനം ‘മഹല്ലി’യില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ”ശറഇല്‍ നേര്‍ച്ചയെന്നാല്‍ നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമാക്കലാകുന്നു. നേര്‍ച്ച മതപരമായ പുണ്യകര്‍മമായതിനാല്‍ പുണ്യകര്‍മത്തില്‍ മാത്രമേ അത് സഹീഹാവുകയുള്ളൂ.(റൂഹുല്‍ ബയാന്‍) 1. നേര്‍ച്ച ആരാധനയുടെ ഇനത്തില്‍പ്പെട്ടതാണ്. അത് കൊണ്ട് നേര്‍ച്ചകളെല്ലാം അല്ലാഹുവിന് മാത്രമേ പാടുള്ളൂ. പുണ്യകരമായ കാര്യം ചെയ്യുമെന്ന് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നു. നബി(സ്വ) പറഞ്ഞു. ”ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കാന്‍ (അനുസരണത്തിന്റെ ഇനത്തില്‍പ്പെട്ട വല്ലതും ചെയ്യാന്‍) നേര്‍ച്ചയാക്കിയാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചുകൊള്ളട്ടെ. ആരെങ്കിലും അവനോട് അനുസരണക്കേട് കാണിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അവന്‍ അവനോട് അനുസരണക്കേട് കാണിക്കുകയുമരുത്” (ബുഖാരി) 2.
സ്വര്‍ഗീയാനുഭൂതികള്‍ ലഭിക്കുന്ന പുണ്യവാന്മാരുടെ സ്വഭാവമായി വിശുദ്ധഖുര്‍ആനില്‍ അല്ലാഹുപറയുന്നു: ”നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്ത് പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും”(76:7) നേര്‍ച്ച നേരണമെന്ന് അല്ലാഹുവോ അവന്റെ റസൂലോ കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ പേരില്‍ മാത്രമേ നേര്‍ച്ച പാടുള്ളൂവെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു ലക്ഷ്യത്തോടു കൂടി സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ ഒരാള്‍ നേര്‍ച്ച നേര്‍ന്നാല്‍ അത് പൂര്‍ത്തീകരിക്കല്‍ അയാളുടെ ബാധ്യതയായി മാറുന്നു. തഫ്‌സീര്‍ ഖുര്‍ത്വുബിയില്‍ നേര്‍ച്ചയുടെ നിര്‍വചനവുമായി ബന്ധപ്പെടുത്തി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നേര്‍ച്ചയുടെ നിര്‍വചനം ഇപ്രകാരം പറഞ്ഞുകൊള്ളുക. നേര്‍ച്ച എന്നത് പ്രായപൂര്‍ത്തിയായ ഒരാള്‍ തന്റെ ശരീരത്തിന്റെ മേല്‍ പുണ്യകര്‍മങ്ങളില്‍ നിന്ന് നിര്‍ബന്ധമാക്കലാണ്. അവന്‍ സ്വയം നിര്‍ബന്ധമാക്കാത്ത പക്ഷം അത് നിര്‍ബന്ധമാവുകയില്ല (ഖുര്‍ത്വുബി) 3.
അല്ലാഹുവിന്റെ പേരിലുള്ള നേര്‍ച്ച
അല്ലാഹു അനുവദിച്ച ഒരു പുണ്യകര്‍മം ചെയ്യുമെന്ന് നേര്‍ച്ച നേരുന്നതോടു കൂടി അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അത് പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ആ നേര്‍ച്ച അല്ലാഹുവിന്റെ പേരില്‍ മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. കാരണം നേര്‍ച്ച ഒരു ആരാധനയാണ്. അത് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അത്‌കൊണ്ട് അല്ലാഹു അല്ലാത്തവരുടെ പ്രീതി ആഗ്രഹിച്ച് അല്ലാഹു അല്ലാത്തവരുടെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥനകളും നേര്‍ച്ചകളും വഴിപാടുകളും അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കും കുഫ്‌റും ആണെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു: ‘പറയുക, നിശ്ചയമായും എന്റെ നമസ്‌കാരവും എന്റെ ആരാധനയും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന്ന് പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ അല്ലാഹുവിന് കീഴൊതുങ്ങിയവരില്‍ ഒന്നാമനാണ്’ (6:162.163).
ഇംറാന്റെ ഭാര്യക്ക് മക്കള്‍ ജനിച്ചിരുന്നില്ല. ഒരു കുട്ടിക്ക് വേണ്ടി അവര്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഗര്‍ഭിണിയായപ്പോള്‍ ശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുഖദ്ദസിലെ പരിചരണത്തിനും അവിടെ ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിനും വേണ്ടി നേര്‍ച്ചയാക്കി. ബൈത്തുല്‍ മുഖദ്ദസിലെ ശുശ്രൂഷക്ക് വേണ്ടി ആണ്‍കുട്ടികളെ വഴിപാടാക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പ്രസവിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം നേര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രസവിച്ചപ്പോള്‍ കുട്ടി പെണ്ണായിരുന്നു. എങ്കിലും പിശാചിന്റെ ഉപദ്രവം ഇല്ലാതിരിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ച് കുട്ടിയെ(മര്‍യം) പള്ളിയുടെ പരിപാലനത്തിനായി വിട്ടുകൊടുത്തുകൊണ്ട് നേര്‍ച്ച പൂര്‍ത്തിയാക്കി. പ്രസ്തുത സംഭവം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു. ” ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. എന്റെ രക്ഷിതാവേ, നിശ്ചയമായും എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ, നിശ്ചയമായും നീ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു കുടുതല്‍ അറിയുന്നവനാണു താനും. ആണ് പെണ്ണിനെപ്പോലെ അല്ലല്ലോ. ഞാന്‍ അവള്‍ക്ക് മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അവള്‍ക്കും അവളുടെ സന്തതികള്‍ക്കും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു‘(3:35,36).
ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായ മര്‍യം(അ) പ്രസവ വേദന വന്നപ്പോള്‍ അല്ലാഹു അവരെ ആശ്വസിപ്പിക്കുന്നു. ‘അപ്പോള്‍ താഴ്ഭാഗത്തു നിന്ന് അവളോട് വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈന്തപ്പന നിന്റെ അടുക്കലേക്ക് പിടിച്ചു കുലുക്കിക്കൊള്ളുക, അത് നിനക്ക് പഴുത്ത് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരും. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ക്കുകയും ചെയ്യുക. ഇനി നീ വല്ല മനുഷ്യരെയും കാണുന്നപക്ഷം അവരോട് ഇങ്ങനെ പറഞ്ഞേക്കുക. പരമകാരുണികനു വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കുന്നു. അതിനാല്‍ ഇന്നു ഞാന്‍ അരോടും സംസാരിക്കുകയില്ല’ (19: 24-26).
നേര്‍ച്ച അല്ലാഹുവിന്റെ പേരില്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി ആകാമെന്നും നേര്‍ച്ച നിറവേറ്റുക എന്നത് അത് നേര്‍ന്ന വ്യക്തിയുടെ മേല്‍ നിര്‍ബന്ധമാണ് എന്നും മനസ്സിലാക്കാം.
നിരോധിക്കപ്പെട്ട നേര്‍ച്ച
ഇബ്‌നു ഉമര്‍(റ) പറയുന്നു: നേര്‍ച്ച നേരുന്നത് നബി(സ്വ) വിരോധിച്ചിട്ടുണ്ട്. തീര്‍ച്ചയായും അത് യാതൊരു കാര്യത്തേയും തടഞ്ഞുവെക്കുകയില്ല. പിശുക്കന്റെ പണം പുറത്തു ചാടിക്കുക മാത്രമാണ് അത് ചെയ്യുന്നത്. (ബുഖാരി) 4. ഉദ്ദിഷ്ട കാര്യം സാധിച്ചു കിട്ടാന്‍ വേണ്ടി നേര്‍ച്ച നേരുക എന്ന സമ്പ്രദായം റസൂല്‍(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. കാരണം അല്ലാഹുവിന്റെ തീരുമാനത്തെ മാറ്റുവാനോ തിരുത്തുവാനോ നേര്‍ച്ച കൊണ്ട് പറ്റുകയില്ല. ധനം ചെലവഴിക്കുവാന്‍ മടിയുള്ളവര്‍ ദാനംചെയ്യല്‍ നിര്‍ബന്ധമായിത്തീരുമെന്നതാണ് നേര്‍ച്ചയുടെ പ്രയോജനം. നിബന്ധന വെച്ചുകൊണ്ട് നടത്തുന്ന നേര്‍ച്ചയാണ് റസൂല്‍(സ്വ) ഇവിടെ വിരോധിച്ചിരിക്കുന്നത്. ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉപരിസൂചിത ഹദീസിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ”നേര്‍ച്ചയെ എന്തെങ്കിലും ഉപകാരം ലഭിക്കാനോ എന്തെങ്കിലും ഉപദ്രവം നീക്കാനോ വേണ്ടി ബന്ധിപ്പിക്കലാണ് ജനങ്ങളുടെ പതിവ്. അതുകൊണ്ടാണ് ആ നേര്‍ച്ച നിരോധിക്കപ്പെട്ടത്. (ഫത്ഹുല്‍ബാരി) 5. ഒരാളുടെ അസുഖം അല്ലാഹു ഭേദപ്പെടുത്തിയാല്‍ ഈ രൂപത്തില്‍ ദാനം ചെയ്യാന്‍ നേര്‍ച്ചയാക്കുന്നത് അനഭിലഷണീയവും വെറുക്കപ്പെട്ടതുമാണ്. പ്രസ്തുത പുണ്യകര്‍മം ലക്ഷ്യപ്രാപ്തിക്കവന്‍ നേര്‍ന്നപ്പോള്‍ അവന് അല്ലാഹുവിന്റെ സാമിപ്യം പ്രാപിക്കുകയെന്ന ഉദ്ദേശ്യമില്ലെന്ന് വ്യക്തമാണ്. (ഫത്ഹുല്‍ബാരി) 6. അല്ലാഹുവിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചെയ്യുന്ന നേര്‍ച്ച ദുനിയാവിലെ ആഗ്രഹസഫലീകരണവുമായി ബന്ധിപ്പിച്ചാല്‍ അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക എന്ന തത്വം നഷ്ടപ്പെടുന്നതിനാല്‍ തന്നെ ആ നേര്‍ച്ച ഇസ്‌ലാം അനുവദിക്കുന്നില്ല.
ഐഹിക ജീവിതത്തിലെ ആഗ്രഹ സഫലീകരണത്തിനായി അല്ലാഹുവിന്റെയടുക്കല്‍ സാമീപ്യമുള്ളവര്‍ എന്ന വിശ്വാസം വെച്ചുപുലര്‍ത്തി, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വലിയ്യുകളുടെ പേരില്‍ നേരിട്ട് നടത്തുന്ന നേര്‍ച്ചകള്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലും (ശിര്‍ക്ക്) കുഫ്‌റും ആണെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് മഹാന്മാരെ ഇടയാളന്മാരാക്കി നടത്തുന്ന തരത്തിലുള്ള നേര്‍ച്ച നിരോധിക്കപ്പട്ടതാണ്. അഭൗതിക മാര്‍ഗത്തിലൂടെ ഉപകാരം നല്‍കാനും ഉപദ്രവത്തെ തടുക്കാനും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്നിരിക്കെ ഈ ഒരു ഉദ്ദേശ്യത്തോടു കൂടി ആഗ്രഹസഫലീകരണം ലക്ഷ്യമാക്കി അല്ലാഹുവിന്റെ പേരില്‍ നേര്‍ച്ച നേരല്‍ പോലും റസൂല്‍(സ്വ) നിരോധിച്ചിട്ടുണ്ട്. ഇബ്‌നുഹജര്‍ ഹൈത്തമി(റ) ഉദ്ധരിക്കുന്നു. ”നിശ്ചയം നേര്‍ച്ച ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കാന്‍ ഉദ്ദേശിച്ചു. ഖബ്‌റിന്റെയോ ഖബ്‌റാളിയുടെയോ സാമീപ്യം ഉദ്ദേശിച്ചു. ആ മഖ്ബറയിലേക്ക് ചേര്‍ക്കപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിച്ചു. എന്നാല്‍ ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും അനുവദനീയമല്ല. കാരണം ഈ നേര്‍ച്ച കൊണ്ട് അല്ലാഹുവിന്റെ സാമീപ്യമല്ല അവര്‍ ഉദ്ദേശിക്കുന്നത്. സാധാരണ മിക്ക നേര്‍ച്ചകളും ഇതുപോലെ നിരോധിച്ച ഗണത്തില്‍പ്പെടുന്നു.
ഇബ്‌നുഹജര്‍ ഹൈത്തമി(റ) തന്നെ വീണ്ടും ഉദ്ധരിക്കുന്നു. ”നേര്‍ച്ച കൊണ്ട് ഖബ്‌റില്‍ കിടക്കുന്നവനിലേക്ക് സാമീപ്യത്തെ ഉദ്ദേശിച്ചാല്‍ നേര്‍ച്ച നിഷ്ഫലമാണ്. കാരണം പുണ്യകര്‍മം കൊണ്ടു അല്ലാഹുവിലേക്ക് മാത്രമേ സാമീപ്യത്തെ ഉദ്ദേശിക്കാന്‍ പാടുള്ളൂ. അവന്റെ സൃഷ്ടികളിലേക്കല്ലയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അല്‍ ഫതാവാ അല്‍ ഫിഖ്ഹിയ്യ) 7. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”(5:35). അല്ലാഹു പറയുന്നു: ‘നബിയേ, പറയുക. അല്ലഹുവിന് പുറമെ നിങ്ങള്‍ ദൈവങ്ങളെന്നു വാദിച്ചു പോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. ആരെയാണോ അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നത് അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതേ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ അപ്രകാരം തേടുന്നു. അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ ഭയപ്പെടേണ്ടതുതന്നെയാകുന്നു’ (17:56,57).
അവര്‍ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ. അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു (17:57). പ്രവാചകന്മാര്‍ക്കും പുണ്യവാളന്മാര്‍ക്കും മറ്റു മരണപ്പെട്ടവര്‍ക്കും ജീവിച്ചിരിക്കുന്ന സജ്ജനങ്ങള്‍ക്കും അര്‍പ്പിക്കുന്ന നേര്‍ച്ച നിഷ്ഫലവും നിഷിദ്ധവുമാണ്. കാരണം നേര്‍ച്ച ആരാധനയാകുന്നു.
ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കാവതല്ല. ബുലൂഗുല്‍ മറാമിന്റെ വ്യാഖ്യാനത്തില്‍ പ്രസിദ്ധ പണ്ഡിതനായ ഇമാം സന്‍ആനി(റ) രേഖപ്പെടുത്തുന്നു. ”മരണപ്പെട്ടവരുടെ പേരിലുള്ള ശ്മശാനഘോഷ യാത്രകളും ശ്മശാനത്തില്‍ വെച്ചുള്ള ഇക്കാലത്തെ നേര്‍ച്ചകളും നിഷിദ്ധമാണ്. ഖബ്‌റിലുള്ളവന്‍ രോഗിയെ സുഖപ്പെടുത്തുകയും വേദനയനുഭവിക്കുന്നവനെ ആശ്വസിപ്പിക്കുകയും നന്മ പ്രദാനം ചെയ്യുകയും ഉപകാരം കൊണ്ടുവരികയും ഉപദ്രവത്തെ തടുക്കുകയും ചെയ്യുമെന്നാണ് നേര്‍ച്ച നേരുന്നവര്‍ വിശ്വസിക്കുന്നത്. ഇതുതന്നെയാണ് ബിംബാരാധകരും ചെയ്തിരുന്നത്. കാലം മുന്നോട്ട് പോയപ്പോള്‍ മരണമടഞ്ഞവരുടെ പേരിലുള്ള നേര്‍ച്ചകള്‍ സ്വീകരിക്കുന്നവര്‍ക്ക് വേണ്ടി കൊടി കെട്ടി ശ്മശാനസ്ഥലത്തേക്ക് വരുന്നവര്‍ക്ക് വേണ്ടി സദ്യ വിളമ്പി കേമമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനും തുടങ്ങി (സുബുലസ്സലാം) 8.
References
- റൂഹുല്‍ ബയാന്‍, ഇസ്മാഈല്‍ ഹഖ്ഖി ബ്‌നു മുസ്ത്വഫല്‍ഇസ്താന്‍ബൂളി, ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്, വാള്യം 10, പേജ്: 264[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 8, പേജ് 142[↩]
- തഫ്‌സീറുല്‍ ഖുര്‍ത്വുബി, അബൂഅബ്ദില്ല മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു അബീബക്ര്‍, ദാറുല്‍ കുതുബുല്‍ മിസ്വ്‌രിയ്യ, രണ്ടാം പതിപ്പ്, വാള്യം 19, പേജ്: 127[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 8, പേജ് 141.[↩]
- ഫത്ഹുല്‍ ബാരി, ഇബ്‌നു ഹജറുല്‍ അഗ്ഖലാനി, വാള്യം 11, പേജ്: 577[↩]
- ഫത്ഹുല്‍ ബാരി, ഇബ്‌നു ഹജറുല്‍ അഗ്ഖലാനി, വാള്യം 11, പേജ്: 578[↩]
- അല്‍ ഫതാവാ അല്‍ കുബ്‌റാ അല്‍ ഫിഖ്ഹിയ്യ, ഇബ്‌നു ഹജറുല്‍ ഹൈതമീ, അല്‍ മക്തബതുല്‍ ഇസ്‌ലാമിയ്യ, വാള്യം 04, പേജ് 256[↩]
- സുബുലുസ്സലാം, മുഹമ്മദ് ബ്‌നു ഇസ്മാഈലിബ്‌നി സ്വാലിഹ് അസ്സ്വന്‍ആനി, ദാറുല്‍ ഹദീസ്, വാള്യം 02, പേജ്: 558[↩]
