ഉസ്മാനുബ്നു അഫ്ഫാന്‍(റ)
കണക്കറ്റ സമ്പത്ത് ബാക്കിവെച്ച് അഫ്ഫാനുബ്നു അബില്‍ ആസ്വ് മരണമടഞ്ഞു. നല്ലവനായ പുത്രന് ആ സമ്പത്തുമായി പിതാവിന്റെ പാത പിന്തുടര്ന്നു, കച്ചവടവഴിയില്‍ ധനം സമ്പാദിച്ചു കൂട്ടിയ അവനെ ഖുറൈശികള്‍ സ്നേഹത്തോടെ വിളിച്ചു ‘ഉസ്മാന് അല്‍ ഗനിയ്യ്’ (ധനാഢ്യനായ ഉസ്മാന്). ദയ, വിനയം, ലജ്ജ, സൗന്ദര്യം എന്നീ ഗുണങ്ങള്‍ക്കെല്ലാം അലങ്കാരമായി സമ്പത്തും ഒത്തുവന്നപ്പോള്‍ ഉസ്മാന് മക്കക്കാരുടെ സ്നേഹഭാജനമായി. കുട്ടികളുമായി സല്ലപിക്കുന്ന ഉമ്മമാര് അവരോട് വാത്സ്യലത്തോടെ പറഞ്ഞു: നിന്നെ ഞാന്‍ സ്നേഹിക്കുന്നു, ഖുറൈശികള്‍ ഉസ്മാനെ സ്നഹിക്കുന്നതു പോലെ.

പതിവുപോലെ കച്ചവട സംഘവുമായി സിറിയയിലേക്കു പോയ ഉസ്മാന് അപ്രതീക്ഷിത ലാഭവുമായാണ് മടങ്ങിയത്. യാത്രക്കിടെ രാത്രിയില്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. കൂടാരത്തിനു പുറത്ത് ആകാശം നോക്കിക്കിടന്ന ഉസ്മാന് താരഗണങ്ങള്‍ ചിരി തൂകി നില്ക്കുന്ന ഗഗനചാരുത ആസ്വദിക്കവെ ഒരശരീരി മുഴങ്ങി. ”മയങ്ങിക്കിടക്കുന്നവനേ, ഉണരുക. മക്കയില്‍ അഹ്മദ് എന്ന പേരില്‍ ഒരു പ്രവാചകന് രംഗപ്രവേശം ചെയ്തിരിക്കുന്നു.” ഉസ്മാന് ചുറ്റും നോക്കി. ആരെയും കണ്ടില്ല.
മക്കയിലെത്തിയ അദ്ദേഹം വിസ്മയം കൊണ്ടു. മക്കക്കാരുടെ പ്രിയതോഴന് മുഹമ്മദ് പ്രവാചകത്വം അവകാശപ്പെടുന്നു. വിഗ്രഹങ്ങളെയും ജാഹിലിയ്യ നടപ്പുരീതികളെയും മനസ്സുകൊണ്ട് വെറുത്തിരുന്ന ഉസ്മാന് ആശയക്കുഴപ്പത്തിലായി. സുഹൃത്തും വ്യപാരിയുമായ അബൂബക്റിനെ കണ്ടു. അദ്ദേഹം മുസ്ലിമായിരുന്നു. അബൂബക്ര് കാര്യങ്ങള്‍ ഉസ്മാനെ ബോധ്യപ്പെടുത്തി. പിന്നെ കാത്തുനിന്നില്ല. മറ്റൊരു സുഹൃത്ത് ത്വല്‍ഹത്തുബ്നു ഉബൈദില്ലയെയും കൂട്ടി മൂവരും തിരുനബിയെ പോയിക്കണ്ടു.
ദൂതരുടെ വിശദീകരണെം കൂടി കേട്ടതോടെ ഉസ്മാന്റെ മനസ്സ് പൂര്‍ണമായും മാറിയിരുന്നു. അഞ്ചാമനായി അദ്ദേഹം ഇസ്ലാമിലെത്തി.
ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശത്തില്‍ ക്രിസ്തുവര്‍ഷം 576ല്‍ ഉസ്മാന് ജനിച്ചു. പിതാവ് അഫ്ഫാനുബ്നു അബ്ദില്‍ ആസ്വ്. മാതാവ് ഹാശിം കുടുംബത്തിലെ തിരുനബിയുടെ പിതൃസഹോദരി കൂടിയായ അര്‍വ. മുസ്ലിമാകുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചു. അതില്‍ എട്ടുമക്കള്‍. ജന്‍ദബിന്റെ പുത്രി ഉമ്മു അംറില്‍ അംറ്, ഖാലിദ്, അബാന്‍, ഉമര്‍, മര്‍യം എന്നിവരും വലീദിന്റെ പുത്രി ഫാത്തിമയില്‍ വലീദ്, സൈദ്, ഉമ്മുസൈദ് എന്നിവരും.
ഇസ്ലാമില്‍ വന്നതിനുശേഷം പ്രവാചക പുത്രിയായ റുഖിയ്യയെയും അവരുടെ മരണശേഷം ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തു. ഈ അപൂര്‍വ ഭാഗ്യം അദ്ദേഹത്തിനു സമ്മാനിച്ച വിളിപ്പേരാണ് ‘ദുന്നൂറൈന്‍’ (ഇരട്ട പ്രകാശമുള്ളവന്)എന്നത്. റുഖിയ്യയില്‍ അബ്ദുല്ല എന്ന മകനും ജനിച്ചു. നാഇല, ഉമ്മുല്‍ബനീന്‍ എന്നീ പത്നിമാരും ഖലീഫയായിരിക്കെ അദ്ദേഹത്തിനുണ്ടാ യിയുന്നു. നാഇലയില്‍ ആഇശയെന്ന മകളും.
പീഡനങ്ങളും ഹിജ്റയും
ഉമയ്യ കുടുംബത്തിന് കനത്ത ആഘാതമായി ഉസ്മാന്റെ മനംമാറ്റം. ഖുറൈശികളുടെ സ്നേഹഭാജനം അതോടെ അവര്‍ക്ക് ശത്രുവുമായി. അബൂസുഫ്യാനു തന്നെയായിരുന്നു കടുത്ത വൈരം. അയാള്‍ ഉസ്മാന്റെ പിതൃവ്യന് കൂടിയായ ഹകമുബ്നു അബില്‍ ആസ്വിനെ ആവേശം കൊള്ളിച്ചു; ഉസ്മാനെ പിന്തിരിപ്പിക്കാന്. ഹകം ചങ്ങലയില്‍ ബന്ധിച്ച് ഇരുട്ടു മുറിയിലടച്ചു, സഹോദര പുത്രനെ.
”പൂര്‍വികരുടെ മതംവെടിഞ്ഞ് പുതിയൊരു മതം വേണ്ട നിനക്ക്. ദൈവം സത്യം, ഈ മതം ഉപേക്ഷിച്ചില്ലെങ്കില്‍ രക്ഷപ്പെടില്ല നീ”. അയാള്‍ മുന്നറിയിപ്പു നല്കി. എന്നാല്‍ തരിമ്പും ഭയപ്പെട്ടില്ല ഉസ്മാന്(റ). ചങ്ങലകളെ അവഗണിച്ച ആ ഖുറൈശി സുന്ദരന്‍ പിതൃവ്യനോട് തുറന്നു പറഞ്ഞു: ”സത്യമതത്തിന്റെ മധുരം ഞാന്‍ നുണഞ്ഞു കഴിഞ്ഞു. അല്ലാഹു സത്യം, ഇത് ഉപേക്ഷിക്കുന്ന പ്രശ്നമില്ല.”
മാതാവ് ഉര്‍വയുടെ പിന്തുണയും ലഭിച്ചു. ഹകം ഉസ്മാനെ പാട്ടിനു വിട്ടു. എന്നാല്‍ ഇതര മുസ്ലിംകളെ, പ്രത്യേകിച്ച് യാസിര്‍ കുടുംബം ഉള്‍പെടെയുള്ള അടിമകളെ നെഞ്ചുരുകുന്ന പീഡനങ്ങളാല്‍ ഖുറൈശികള്‍ പരീക്ഷിച്ചു. ഇതിന് നേതൃത്വം നല്കിയവരില് പലരും ഉസ്മാന്(റ)ന്റെ കുടുംബമായ ഉമയ്യക്കാരും. ലോലഹൃദയനായ ഉസ്മാന് ഇത് സഹിക്കാനാവു മായിരുന്നില്ല. ഈ വേളയിലാണ് പ്രവാചക പുത്രി റുഖിയ്യയെ അദ്ദേഹം വിവാഹം കഴിച്ചത്. ഇതും ഉമയ്യക്കാരെ വിറളി പിടിപ്പിച്ചു.
നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷത്തില്‍, സഹികെട്ടപ്പോള്‍ തിരുനബി ഹിജ്റക്ക് അനുവാദം നല്കി . രണ്ട് കപ്പലുകളിലായി അബ്സീനിയായിലേക്ക്(ഇന്നത്തെ എത്യോപ്യ) പോയ പലായന സംഘ ത്തില്‍ ഉസ്മാനുബ്നു അഫ്ഫാനും ഭാര്യ റുഖിയ്യയുമുണ്ടായിരുന്നു. അങ്ങനെ ഇസ്ലാമില്‍ ഹിജ്റ പോയ പ്രഥമ കുടുംബമായി ഉസ്മാന്റേത്.
മക്കയില്‍ നിന്നറിഞ്ഞ തെറ്റായ വാര്‍ത്തയെ തുടര്‍ന്ന് അവര്‍ അബ്സീനിയയില്‍ നിന്ന് ഒരിക്കല്‍ മടങ്ങി. എന്നാല്‍ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ അങ്ങോട്ടുതന്നെ തിരിച്ചു. മദീന ഹിജ്റയിലും മൂന്നാമത്തെ സംഘത്തില്‍ ഉസ്മാനും കുടുംബവുമുണ്ടായിരുന്നു.
കച്ചവടത്തില്‍ നിപുണനായിരുന്ന അബൂഅബ്ദില്ല(മകന് അബ്ദുല്ലയിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരുന്ന നാമം) മദീനയില്‍ അന്‍സ്വാരികളുടെ സഹായം നിരസിച്ചു. പകരം വ്യപാരം നടത്തി. വന്‍ ലാഭം നേടിയതോടെ മദീനയിലും സമ്പന്നനായി ജീവിക്കുകയും മുസ്ലിംകളെ സഹായിക്കുകയും ചെയ്തു. വെള്ള ക്ഷാമം പരിഹരിക്കാന്‍, ജൂതന്റെ പക്കലുണ്ടായിരുന്ന റൂമാ കിണര്‍ അദ്ദേഹം 20,000 വെള്ളിനാണയം നല്കി വാങ്ങി മുസ്ലിംകള്ക്ക് ദാനം ചെയ്തു. തബൂക്ക് യുദ്ധവേളയില്‍ സൈനിക ഫണ്ടിലേക്ക് നല്‍കിയത് 940 ഒട്ടകങ്ങളെയും 60 കുതിരകളെയും 10000 സ്വര്‍ണനാണ യവും! ഇത് വാങ്ങി തിരുനബി പറഞ്ഞു: ”രഹസ്യമായും പരസ്യമായും അന്ത്യദിനം വരെ ചെയ്യുന്നതെല്ലാം അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതരട്ടെ”.
ഉസ്മാനും(റ) തിരുദൂതരും
സമ്പന്നനും ഉമയ്യ കുടുംബാംഗവുമായ ഉസ്മാന്റെ ഇസ്ലാം പ്രവേശം നബി(സ്വ)യെ അങ്ങേയറ്റം സന്തോഷിപ്പിച്ചിരുന്നു. മകള്‍ റുഖിയ്യയെ അദ്ദേഹത്തിന് ഇണയാക്കി നല്‍കിയതോടെ ആ ബന്ധം സുദൃഢവുമായി.
ഭയഭക്തി, ആരാധനാനിഷ്ഠ, ലജ്ജാശീലം, ദാനധര്‍മം എന്നിവയില്‍ ഉസ്മാന്(റ) മുന്നിട്ടുനിന്നു. ഈ പ്രത്യേകത തിരുനബി തിരിച്ചറിയുകയും അത് ഇസ്ലാമിക സമൂഹത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉസ്മാനെ തിരുനബി സൈനികനേതൃത്വം ഏല്പിച്ചിട്ടില്ല; എന്നാല്‍ പലപ്പോഴും മദീനയില്‍ നബി(സ)യുടെ പ്രതിനിധിയാക്കി.
ബദ്ര് യുദ്ധത്തിനു പോകുമ്പോള്‍ മദീനയുടെ ചുമതല നബി(സ്വ) ഉസ്മാന്(റ)ന് നല്കി. ഗത്വ്ഫാന്‍, ദാതുര്റിഖാഅ് പടനീക്ക വേളകളിലും മദീനയുടെ ഉത്തരവാദിത്തം ഏല്പിച്ചതും ഇദ്ദേഹത്തെ തന്നെയായിരുന്നു. ഹുദൈബിയാ സന്ധിക്കുമുമ്പ് മക്കയിലേക്ക് ചര്‍ച്ചക്ക് നിയോഗി ച്ചതും ഉസ്മാനെന്ന ഉമയ്യ കുടുംബാംഗത്തെത്തന്നെ.
ബദ്ര് ഒഴികെയുള്ള പ്രധാന യുദ്ധങ്ങളിലെല്ലാം ഉസ്മാന്(റ) പങ്കെടുത്തു. ഉഹ്ദില്‍ തിരുനബി മരിച്ചുവെന്ന പ്രചാരണത്തില്‍ വീണ ഉസ്മാന്(റ) കളം വിട്ട് ഓടിയിരുന്നു. പിന്നീട് തിരിച്ചുവന്നു. (ഇവര്‍ക്ക് പിന്നീട് അല്ലാഹു പൊറുത്തുകൊടുത്തു. ആലുഇംറാന് 155). എന്നാല്‍ ഹുനൈന്‍ പടക്കളത്തില്‍ മുസ്ലിം സേന ചിതറി ഓടിയപ്പോള്‍ തിരുനബിയുടെ ചാരത്ത് പ്രതിരോധ കവചമായി ഇദ്ദേഹമുണ്ടായിരുന്നു.
ഹിജ്റ ഒമ്പതില്‍ ഹജ്ജ് നിര്‍ബന്ധമാക്കി. നബി(സ്വ) പ്രിയമിത്രം അബൂബക്റി(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹജ്ജിനയച്ചിരുന്നു. ഇവരിലൊരാള്‍ ഉസ്മാനാ(റ)യിരുന്നു. ചരിത്രത്തില്‍ ഖ്യാതി നേടിയ ബൈഅത്തുരിദ്വാന്‍ ഉസ്മാനു(റ) വേണ്ടിയായിരുന്നുവല്ലോ. ആ പശ്ചാത്തലമിങ്ങനെ:
ഉംറക്കു പുറപ്പെട്ട മുസ്ലിംകളെ ഖുറൈശികള്‍ തടഞ്ഞു. യുദ്ധസമാനമായ ഒരു സാഹചര്യം നിലനിന്നപ്പോള്‍ ഖുറൈശികളുമായി ചര്‍ച്ച നടത്താന്‍ ദൂതര്‍ ഉസ്മാനെ(റ) നിയോഗിക്കു കയായിരുന്നു. മക്കയിലെത്തിയ ഉസ്മാന് മടങ്ങാന്‍ വൈകിയതിനാല്‍ അദ്ദേഹത്തെ ഖുറൈശികള്‍ വധിച്ചു എന്ന കിംവദന്തി പരന്നു. ഇത് അങ്ങേയറ്റത്തെ വിഷമമുണ്ടാക്കി തിരുനബിക്ക്. അങ്ങനെയാണ് ഒരു വൃക്ഷത്തണലില്‍ സംഗമിച്ച് മുസ്ലിംകള് ദൂതരോട് ഉടമ്പടി നടത്തിയത്; ഉസ്മാന്റെ ഘാതകരോട് യുദ്ധം ചെയ്യുമെന്ന്. എന്നാല്‍ ഉടമ്പടിക്കു പിന്നാലെ സുഹൈലുബ്നു അംറിന്റെ കൂടെ ഉസ്മാന് തിരിച്ചെത്തുകയായിരുന്നു.
”എല്ലാ നബിമാര്‍ക്കും സ്വര്‍ഗത്തില്‍ ഒരു സതീര്ഥ്യനുണ്ടാവും. എന്റെ സതീര്ഥ്യന് ഉസ്മാനാണ്” തിരുനബിയുടെ സാക്ഷ്യം മതി അബൂഅബ്ദില്ലയുടെ മഹത്വമറിയാന്‍.
ഉസ്മാൻ (റ ) ഖലീഫാ പദവിയിലേക്ക്
ഉമറുബ്നുല്‍ ഖത്താബ്(റ) മരിക്കുമ്പോള്‍ തന്റെ പിന്‍ഗാമിയെ നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. പകരം ആറംഗ സമിതിയെ നിശ്ചയിച്ചു, ഉസ്മാന്, അലി, അബ്ദുറഹ്മാനുബ്നു ഔഫ്, സുബൈറുബ്നുല് അവ്വാം, ത്വല്‍ഹത്തുബ്നു ഉബൈദില്ല, സഅദ്ബ്നു അബീ വഖ്ഖാസ്(റ), അബ്ദുല്ലാഹിബ്നു ഉമര്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
ഇവര്‍ യോഗം ചേര്‍ന്നു. സുബൈര്‍, അലി, അബ്ദുറഹ്മാന്, ഉസ്മാന് എന്നിവര്‍ ഖലീഫ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടു. അബ്ദുറഹ്മാനുബ്നു ഔഫ് സ്വയം പിന്‍വാങ്ങി. ഉസ്മാനും അലിയും അവശേഷിച്ചു. രണ്ടുപേരും തിരുനബിയുടെ മരുമക്കള്‍, ഖുറൈശി ഗോത്രക്കാര്‍, മുഹാജിറുകള്‍.
ഖലീഫയെ തെരഞ്ഞെടുക്കേണ്ട ബാധ്യത ഇബ്നു ഔഫിനായി. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച നടത്തി. അഭിപ്രായം സ്വരൂപിച്ചു. അനുവദിച്ച മൂന്നുദിവസം കഴിഞ്ഞു. അടുത്ത പ്രഭാതത്തില്‍, അഥവാ ഹിജ്റ 23 ദുല്‍ഹിജ്ജ 29ലെ സുബ്ഹ് നമസ്കാരം കഴിഞ്ഞ് ഉബ്നു ഔഫ് എഴുന്നേറ്റു നിന്നു. പ്രമുഖരെല്ലാം പള്ളിയിലുണ്ട്. അദ്ദേഹം അലിയെ വിളിച്ചു. കൈപിടിച്ചു. ”അല്ലാഹുവിന്റെ ഗ്രന്ഥത്തിനും പ്രവാചകചര്യക്കും അനുസൃതമായി പ്രവര്‍ത്തിക്കും എന്ന് താങ്കള്‍ ഉറപ്പു തരുമോ?” ഇബ്നു ഔഫ് ചോദിച്ചു.
”എന്റെ അറിവും കഴിവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും”. അലിയുടെ മറുപടി. അദ്ദേഹം അലിയുടെ കൈവിട്ട് ഉസ്മാനെ(റ) വിളിച്ചു. ഇതേ ചോദ്യം ആവര്‍ത്തിച്ചു. ”തീര്‍ച്ചയായും”. ഉസ്മാന്റെ മറുപടി അങ്ങനെയായിരുന്നു. ഇബ്നു ഔഫ് കൈകള്‍ മേലോട്ടുയര്ത്തിപ്പറഞ്ഞു: ”അല്ലാഹുവേ, നീ സാക്ഷി”.
അങ്ങനെ 70കാരനായ ഉസ്മാനുബ്നു അഫ്ഫാന്‍ മൂന്നാമത്തെ ഖലീഫയായി. അലി(റ) ഉള്‍പ്പെടെയുള്ളവര്‍ പുതിയ ഖലീഫക്ക് ബൈഅത്തു ചെയ്തു.
ഉമറി(റ)ന്റെ മരണത്തോടെ ഇസ്ലാമിന്റെ പതനം തുടങ്ങിയെന്ന പ്രചാരണത്തിന് ശക്തമായ മറുപടി നല്കാന് ഉസ്മാന്(റ) തയ്യാറെടുത്തു.
നീതി മുസ്ലിംകളുടെയും അമുസ്ലിംകളുടെയും കാര്യത്തില്‍ ഭിന്നമാക്കാന്‍ പാടില്ല, ശത്രുവാണെങ്കില്‍ പോലും കരാര്‍ ലംഘനം പാടില്ല, സത്യവും വിശ്വസ്തതയും കൈവിടരുത്, അധികാരമേറ്റ ഉസ്മാന്(റ) ഗവര്‍ണര്‍മാര്‍ക്കയച്ച കത്തില്‍ തന്റെ നയം വ്യക്തമാക്കിയതി ങ്ങനെയായിരുന്നു.
ഉസ്മാൻ (റ )ന്റെ കാലത്തെ ഇസ്ലാമിക ഖിലാഫത്തിന്റെ വ്യാപനം
ഉമറി(റ)ന്റെ മരണം ചില അയല്‍ രാജ്യങ്ങള്‍ക്കും സമാധാന സന്ധിയില്‍ കഴിഞ്ഞിരുന്നവര്‍ക്കും ധൈര്യം പകര്‍ന്നപ്പോള്‍ അവര്‍ ഇസ്ലാമിനെതിരെ പടനീക്കമാരംഭിച്ചു. എന്നാല്‍ ഉസ്മാന്(റ) ധീരമായാണ് പ്രതികരിച്ചത്.
അര്‍മീനിയയും അസര്ബീജാനുമാണ് ആദ്യം ആക്രമണത്തിനൊരുങ്ങിയത്. എന്നാല്‍ കൂഫ ഗവര്‍ണര്‍ വലീദ് പാത്രിയാര്‍ക്കീസ് മോറിയാന്റെ വന്‍പടയെ തുരത്തി. അലക്സാണ്ട്രിയ തിരിച്ചുപിടിക്കാന്‍ റോമക്കാരും ഒരുങ്ങി. വന്‍ കപ്പല്‍പ്പടയുമായി വന്ന കോണ്സ്റ്റന്റൈന് മോഹങ്ങളെ പക്ഷേ, ഈജിപ്ത് ഗവര്‍ണര്‍ അംറുബ്നുല്‍ ആസ്വ്(റ) തകര്‍ത്തുവിട്ടു.
ഇതിനിടെ, മുസ്ലിംകളുടെ ആദ്യ നാവികപ്പടയും ഉസ്മാന്റെ(റ) കാലത്ത് നിലവില്‍ വന്നു. സിറിയ ഗവര്‍ണര്‍ മുആവിയയാണ് സൈപ്രസ്സിലേക്കു കപ്പല്‍പ്പടയെ നിയോഗിച്ചത്.
മൊറോക്കോ കീഴടക്കാനെത്തിയ അബ്ദുല്ലാഹിബ്നു അബിസ്സര്ഹിനെയും കോണ്സ്റ്റന്റൈന് നേരിട്ടു. ഇവിടെയും മുആവിയയുടെ നാവികപ്പട സഹായത്തിനെത്തി. വിജയം സ്വന്തമായപ്പോള്‍ മധ്യധരണ്യാഴി ഇസ്ലാമിക ഖിലാഫത്തിനു കീഴിലായി.
ഈജിപ്ത്, സുഡാന്, റഷ്യ, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളിലെ കൂടുതല്‍ പ്രദേശങ്ങള്‍ മുസ്ലിംകളുടെ കീഴിലായത് ഉസ്മാന്റെ ഖിലാഫത്തിലാണ്. സ്പെയിനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാം കടന്നുചെന്നതും ഇക്കാലത്താണ്.
ഉസ്മാൻ (റ )ന്റെ ഭരണം
ഉമര്‍(റ) കര്‍ശനക്കാരനായിരുന്നു. അത് എല്ലാ രംഗത്തും അദ്ദേഹം പാലിച്ചു. എന്നാല്‍ ഉസ്മാന്(റ) ഉദാരനും സമ്പന്നനുമായിരുന്നു. അത് അദ്ദേഹത്തിന്റെ നയങ്ങളിലും ഏറെക്കുറെ നിഴലിച്ചു. നാട്ടില്‍ സമൃദ്ധിയുണ്ടായി. ജീവിതനിലവാരം ഉയര്‍ന്നു. പലപ്പോഴും ആഡംബരത്തിനിത് വഴിയൊരുക്കു കയും ചെയ്തു. ഇതിനെതിരെ അബൂദര്‍റുല്‍ ഗിഫാരി(റ)യെപ്പോലുള്ളവര്‍ രംഗത്തു വന്നെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞില്ല.
ഇസ്ലാമിക ഭരണപ്രദേശം വികസിച്ചപ്പോള്‍ മുസ്ലിംകളും അവിടങ്ങളില്‍ വ്യാപിച്ചു. സ്വാഭാവികമായി ഉണ്ടായ ഭാഷാവൈവിധ്യങ്ങളും ഭാഷാഭേദങ്ങളും ഖുര്‍ആന്‍ പാരായണത്തില്‍ പ്രതിഫലിക്കുകയും പലരും പലരൂപത്തില്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അബൂബക്ര്(റ)ന്റെ കാലത്ത് ഗ്രന്ഥരൂപത്തിലാക്കി സൂക്ഷിച്ച മുസ്വ്ഹഫ് ഖുര്‍ആന്‍ മന:പാഠമാക്കിയവരെ വിളിച്ചു കൂട്ടി പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു. അതിന്റെ ഏഴുപകര്പ്പുകള് തയ്യാറാക്കി. അവയോരോന്നും മക്ക, സിറിയ, യമന്‍, ബഹ്റൈന്‍, ബസ്വറ, കൂഫ, മദീന എന്നിവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തു.
മുസ്ലിം സമൂഹത്തില്‍ ശൈഥില്യം സൃഷ്ടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ചില തത്പര കക്ഷികള്‍ ഖലീഫക്കെതിരെ ഉപജാപങ്ങളുമായി രംഗത്തിറങ്ങി. ബന്ധുക്കളെ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിച്ചു, ഉമറി(റ)ന്റെ ഘാതകരെ കൊന്ന പുത്രന് ഉബൈദുല്ലയെ വെറുതെ വിട്ടു, ജുമുഅക്ക് രണ്ടു ബാങ്ക് ഏര്‍പ്പെടുത്തി, കുതിരക്ക് സകാത്ത് ചുമത്തി, സകാത്ത് സംഘടിതമല്ലാതെ വിതരണം ചെയ്യാന്‍ അനുവദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഖലീഫക്കെതിരെ അവര്‍ ഉന്നയിച്ചു.
ഉസ്മാന്(റ) വധിക്കപ്പെടുന്നു
കലാപകാരികളാല്‍ കൊല്ലപ്പെടുകയായിരുന്നു വിനയം മുദ്രയാക്കിയ ഉസ്മാന്(റ). ഈജിപ്ത്, കൂഫ, ബസ്വറ എന്നിവിടങ്ങളിലെ ചിലരാണ് ആരോപണങ്ങളുമായി ഉസ്മാനെ(റ)തിരെ കലാപത്തിനിറങ്ങിയത്. ഇവര്‍ ഹജ്ജിനെന്ന പേരില്‍ ആയുധങ്ങളുമായി മദീനയിലെത്തുകയും ഖലീഫ ഉസ്മാന്(റ) രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കലാപകാരികളുടെ ആരോപണങ്ങള്‍ക്ക് ഉസ്മാന്(റ) അക്കമിട്ട് മറുപടി നല്കി. അലി(റ), ത്വല്‍ഹ(റ), സുബൈര്‍(റ), പ്രവാചക പത്നിമാര്‍ എന്നിവരെല്ലാം നാടുകളിലേക്ക് തിരിച്ചുപോകാന്‍ അവരോടാവശ്യപ്പെട്ടു. ഇതിനിടെ, ഖലീഫയുടേതായി ഒരു വ്യാജ കത്തും പ്രചരിപ്പിക്കപ്പെട്ടു. കലാപകാരികളില്‍ ചിലരെ വധിക്കാന്‍ നിര്‍ദേശം നല്കുന്ന കത്തായിരുന്നു അത്. ആ കത്ത് താനയച്ചതല്ലെന്ന് ഖലീഫ തീര്‍ത്തുപറഞ്ഞു. വിശ്വസിക്കാന്‍ കൂട്ടാക്കാത്ത കുഴപ്പക്കാര്‍ ഖലീഫയുടെ വീടു വളഞ്ഞു.
അവരെ തുരത്തിയോടിക്കാന്‍ പലരും അനുവാദം ചോദിച്ചെങ്കിലും മദീനയില്‍ രക്തം വീഴ്ത്താന്‍ ഖലീഫ അനുമതി നല്‍കിയില്ല. അങ്ങനെ, 40 ദിവസം പിന്നിട്ട ഉപരോധം ആ ഹീന കൃത്യത്തോടെ അവസാനിച്ചു. ഹിജ്റ 35 ദുല്‍ഹിജ്ജ 18 വെള്ളി (ക്രി.വ. 856 ജൂലൈ 17), കലാപകാരികള്‍ വീട്ടില്‍കയറി, ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന ഉസ്മാനെ(റ) വെട്ടിക്കൊല്ലുകയാ യിരുന്നു.
12 വര്‍ഷമാണ് ഉസ്മാന് ഭരണം നടത്തിയത്.
