ആചാരങ്ങള്‍
ഇതര മതങ്ങളിലേതു പോലെ ആചാരങ്ങള്‍ എന്നത് ഇസ്‌ലാമില്‍ പ്രസക്തമല്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് മുസ്‌ലിംകളുടെ ജീവിതപ്പാത കാണിച്ചു തരുന്നത്. ഇവ രണ്ടുമാണ് അടിസ്ഥാന പ്രമാണങ്ങള്‍. പ്രമാണവിരുദ്ധമല്ലാത്ത നാട്ടാചാരങ്ങള്‍ മുസ്‌ലിംകള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഉര്‍ഫ് എന്നാണ് ഇതറിയപ്പെടുന്നത്. ആചാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുമ്പോള്‍ അവ മാമൂലുകളായി മാറുന്നു. മാമൂലുകള്‍ സംസ്‌കാരത്തെ തന്നെ മാറ്റിമറിക്കുന്നു.
വാസ്തുശാസ്ത്രവും ഇസ്‌ലാമും
സൂര്യന്‍, ജലം, വായു ഇവയുടെ ചലനത്തെ ആസ്പദമാക്കിയിട്ടുള്ള ശാസ്ത്ര ശാഖയായ ‘വാസ്തുശാസ്ത്ര’ത്തോടുള്ള ഇസ്‌ലാമിന്റ സമീപനമെന്താണ് ?
ഉ: ‘വാസ്തുശാസ്ത്രം’ എന്ന പദപ്രയോഗം തന്നെ ശരിയല്ല. ‘വാസ്തു ഐതിഹ്യം’ എന്നായിരിക്കും ശരിയായ പദപ്രയോഗം. ഭൗതിക വസ്തുക്കളെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലത്തോടെ മനുഷ്യര്‍ നേടിയ അറിവുകള്‍ മാത്രമേ ശാസ്ത്രത്തിന്റെ പരിധിയില്‍ വരികയുള്ളൂ. ഭൂമിശാസ്തവും ഗോളശാസ്ത്രവും ഭൂഗര്‍ഭശാസ്ത്രവും ഭൗതികശാസ്ത്ര ശാഖകളാണ്. എന്നാല്‍ ജ്യോതിഷവും ജോത്‌സ്യവും വാസ്തുതത്ത്വങ്ങളും അതില്‍പ്പെട്ടതല്ല. ഒരു സ്ഥലത്ത് ഏത് പ്ലാനനുസരിച്ച് വീട് ഉണ്ടാക്കുന്നതാണ് എല്ലാ മുറികളിലും സൂര്യപ്രകാശവും വായുവും ലഭ്യമാകാന്‍ നല്ലതെന്ന് ഒരു എഞ്ചിനീയറോടോ ആര്‍കിടെക്റ്റിനോടോ ചോദിച്ച് ഉറപ്പു വരുത്താവുന്നതാണ്. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത സംബന്ധിച്ച് ജിയോളജിസ്റ്റിന്റെ ഉപദേശവും തേടാവുന്നതാണ്.
ഹൈന്ദവ ‘മിത്തു’കളിലൊന്നാണ് വാസ്തു. ഓരോ സ്ഥലത്തും ‘വാസ്തുപുരുഷന്‍’ എന്നൊരു അദൃശ്യ അസ്തിത്വത്തിന്റെ സാന്നിധ്യമുണ്ടെന്ന അന്ധവിശ്വാസമാണ് ഈ മിത്തിന്റെ അടിത്തറ. ‘വാസ്തുവിദഗ്ധ’ന്റെ മാര്‍ഗനിര്‍ദേശ പ്രകാരം പണിത വീട്ടില്‍ ഐശ്വരവും സൗഖ്യവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതിന് ഭൗതിക ശാസ്ത്രത്തിന്റെയോ മതത്തിന്റെയോ യാതൊരു പിന്‍ബലവുമില്ല. അത് അന്ധവിശ്വാസം മാത്രമാകുന്നു.
മുടിയുടെ തൂക്കത്തില്‍ സ്വര്‍ണം
നവജാത ശിശുവിന്റെ മുടി കളയലിനോടനുബന്ധിച്ച് സുന്നത്തായ ബലിദാനം മിക്ക മുസ്‌ലിംകളും നിര്‍വഹിച്ചു വരുന്നു. പ്രസ്തുത മുടി തൂക്കിക്കണക്കാക്കി ആ തൂക്കത്തിന്റെയത്ര സ്വര്‍ണമോ അതിന്റെ മൂല്യത്തിനൊത്ത ദാനമോ കൊടുത്തിരിക്കണമെന്നത് നബിചര്യയിലുണ്ടോ?
ഉ: മുടിയുടെ തൂക്കത്തിന് തുല്യം സ്വര്‍ണം ദാനം ചെയ്യാന്‍ നബിചര്യയില്‍ തെളിവൊന്നും ഇല്ല. എന്നാല്‍ ഒരു പേരക്കുട്ടി ജനിച്ച സന്ദര്‍ഭത്തില്‍ കുട്ടിയുടെ മുടിയുടെ തൂക്കത്തില്‍ വെള്ളി ദാനം ചെയ്യാന്‍ നബി(സ്വ) മകള്‍ ഫാത്വിമയോട് കല്പിച്ചുവെന്നും മകള്‍ അപ്രകാരം ചെയ്തുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത് പ്രാമാണികമായ ഹദീസല്ല. അതിനാല്‍ ഈ പ്രവൃത്തി സുന്നത്താണെന്ന് പറയാവുന്നതല്ല.
ഖുര്‍ആന്‍ ഓതി ഹദ്‌യ നല്‍കല്‍
മുസ്‌ലിംകളുടെ പല പരിപാടികളിലും തുടക്കത്തില്‍ ദുആ നടത്തുന്നതിന്റെ മുന്നോടിയായി ഫാത്തിഹയും മറ്റും ഓതി മറ്റുള്ളവര്‍ക്ക് ഹദ്‌യ ചെയ്യുന്നതായി കാണുന്നു. ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ കൂലി കിട്ടുമോ ?
ഉ: നബി(സ്വ) ജീവിച്ചിരിക്കേ അനുചരന്‍മാരില്‍ പലരും മരിച്ചു പോയിട്ടുണ്ടല്ലോ. അവരില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കലെങ്കിലും അദ്ദേഹം ഖുര്‍ആന്‍ ഓതി അതിന്റെ പ്രതിഫലം അവര്‍ക്ക് ഹദ്‌യ ചെയ്തതായി അഥവാ ആ പ്രതിഫലം അവര്‍ക്ക് നല്‍കണമേ എന്ന് അള്ളാഹുവോട് പ്രാര്‍ഥിച്ചതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. പ്രവാചക ശ്രേഷ്ഠനും ആദര്‍ശ പിതാവുമായ ഇബ്രാഹീം നബി(അ)ക്കോ മൂസാ നബി(അ)ക്കോ മറ്റോ ഇതു പോലെ മുഹമ്മദ് നബി(സ്വ) ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്തതായും കാണുന്നില്ല. ഇന്ന് ചില ആളുകള്‍ ചെയ്യുന്നതുപോലെയുള്ള ‘ഇലാഹളറത്തിന്നബിയ്യി-അല്‍ ഫാതിഹ’ എന്ന് പറഞ്ഞു കൊണ്ട് ഫാതിഹയും മറ്റും ഓതി അതിന്റെ പ്രതിഫലം മരിച്ചു പോയ മഹാന്‍മാരുടെ സന്നിധിയില്‍ എത്തിച്ചു കൊടുക്കണമെന്ന് അല്ലാഹുവോട് ആവശ്യപ്പെടുന്ന സമ്പ്രദായം സ്വഹാബികളുടെ കാലത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലോ ചരിത്ര ഗ്രന്ഥങ്ങളിലോ കാണുന്നില്ല.
ഇശാ നമസ്‌കാരത്തിനു മുമ്പ് ഉറങ്ങല്‍
ഇശാ നമസ്‌കാരത്തിലെ മുമ്പായി ഉറങ്ങല്‍ വിരോധമാണോ?
മറുപടി: സ്വഹീഹുല്‍ ബുഖാരിയില്‍ ഇശാ നമസ്‌കാരത്തിന് മുമ്പ് ഉറങ്ങല്‍ വെറുക്കപ്പെട്ടതാണ് എന്ന് പറയുന്ന ഒരു അധ്യായം കാണാം. ശേഷം ഉദ്ധരിക്കുന്ന ഹദീസ് കാണുക. അബൂബക്കര്‍(റ) പറയുന്നു: ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങുന്നതും അതിനുശേഷം വര്‍ത്തമാനം പറയുന്നതും നബി(സ്വ) വെറുത്തിരുന്നു. (ബുഖാരി, ഹദീസ് നമ്പര്‍ 567) ഉറക്കം കീഴ്‌പെടുത്തിയാല്‍ ഇശാക്ക് മുമ്പ് ഉറങ്ങല്‍ എന്നൊരു അധ്യായവും ശേഷം ബുഖാരിയില്‍ കാണാം. സ്വഹാബിമാര്‍ ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങിയ ധാരാളം സംഭവങ്ങള്‍ ശേഷം ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ചുരുക്കത്തില്‍ ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങുന്നതിനു വിരോധമില്ല. ഇശാ നമസ്‌കാരത്തിന്ന് പ്രതിബന്ധമാകുമെന്ന് വിചാരിച്ചാണ് നബി(സ്വ) അതിനെ നിരുത്‌സാഹപ്പെടുത്തിയത്. ഇതു തന്നെ ഇശാ നമസ്‌കാരത്തിന്റെ സമയമായിക്കഴിഞ്ഞാല്‍ മാത്രമാണ്. സമയമാകുന്നതിന്റെ മുമ്പ് ഉറങ്ങല്‍ കറാഹത്തുപോലും ഇല്ലെന്നാണ് പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ത്വഹാവി(റ) പോലെയുള്ളവര്‍ പറയുന്നത്.
ബറാഅത്ത് രാവ്
‘നിശ്ചയം നാം വിശുദ്ധ ഗ്രന്ഥം ഇറക്കിയത് അനുഗൃഹീത രാത്രിയിലാകുന്നു’വെന്ന ഖുര്‍ആന്‍ സൂക്തത്തിന് ഇമാം ഇക്‌രിമ(റ)യെ പോലുള്ള തഫ്‌സീര്‍ വ്യാഖ്യാതാക്കള്‍ ബറാഅത്ത് രാവാണ് അതു കൊണ്ട് വിവക്ഷ എന്ന് അഭിപ്രായപ്പെട്ടത് ഈ രാത്രിയുടെ മഹത്വത്തെ വിളിച്ചോതുന്നു. അന്നത്തെ രാത്രി ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ട് അള്ളാഹുവിനെ ധ്യാനിക്കുന്നവര്‍ക്ക് അവ അള്ളാഹു നിറവേറ്റിക്കൊടുക്കുമെന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം തിര്‍മിദി, ബൈഹഖീ, ത്വബ്‌റാനീ, ബസ്സാര്‍, ഹസന്‍ ബസ്വരി തുടങ്ങിയവര്‍ ഇതു സംബന്ധമായി ഹദീസ് ഉദ്ധരിച്ച പണ്ഡിതന്‍മാരാണ്.
ഈ വിവരണത്തിന്റെ യാഥാര്‍ഥ്യമെന്ത്?
ഉ: പ്രശസ്തരായ നൂറുക്കണക്കിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്‍മാരും കര്‍മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ളത് സൂറത്തുദ്ദുഖാനിലെ ലൈലത്തുന്‍ മുബാറക എന്ന് പറഞ്ഞതും സൂറത്തുല്‍ ഖദ്‌റില്‍ ലൈലത്തുന്‍ ഖദ്ര്‍ എന്ന് പറഞ്ഞതും ഒരേ രാത്രി യെക്കുറിച്ച് തന്നെയാണ് എന്നത്രെ. ഖുര്‍ആന്‍ വ്യാഖ്യാതാവായ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ല്യാരും ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയത്. കേരളത്തിലെ പൂര്‍വിക പണ്ഡിതന്‍മാരില്‍ പ്രമുഖനായ സൈനുദ്ദീന്‍ മഖ്ദൂം, അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ്ര ഫത്ഹുല്‍ മുഈനില്‍ ബറാത്ത് രാവില്‍ പ്രത്യേകമായ മതാനുഷ്ഠാനങ്ങളൊന്നും അനുശാസിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റപ്പെട്ട അഭിപ്രായങ്ങളും വിശ്വാസ്യതയില്ലാത്തവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും പരിഗണിക്കാതിരിക്കുക എന്നതാണ് എക്കാലത്തും ആര്‍ജ്ജവമുള്ള പണ്ഡിതന്‍മാര്‍ സ്വീകരിച്ചു പോന്ന നിലപാട്. ഖുര്‍ആന്‍ അവതരിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയിലല്ല റമദാനിലെ ലൈലത്തുല്‍ ഖദ്‌റിലാണ് എന്നു വ്യക്തമാക്കിയ ധാരാളം പണ്ഡിതന്‍മാരുടെ കൂട്ടത്തില്‍ ശാഫീ മദ്ഹബുകാരായ കുറേ പേരുമുണ്ട്. ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിച്ച് ബറാഅത്ത് എന്ന അനാചാരത്തെ ന്യായീകരിക്കുന്നത് സത്യസന്ധമായ നിലപാടല്ല. ഈ ഹദീസുകളൊക്കെ കണ്ട പണ്ഡിതന്‍മാര്‍ തന്നെയാണ് അവ പ്രാമാണികമല്ലെന്ന് മനസ്സിലാക്കി ശഅ്ബാന്‍ പതിനഞ്ചിലെ പ്രത്യേക ആചാരങ്ങള്‍ക്ക് തെളിവില്ലെന്ന് രേഖപ്പെടുത്തിയത്.
നബിയുടെ ജന്‍മദിനം
മുഹമ്മദ് നബി(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണെന്ന് പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ ?
ഉ: ഇല്ല. നബി(സ്വ) ജനിച്ചത് ഒരു തിങ്കളാഴ്ച്ചയാണെന്ന് മാത്രമേ വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ജനിച്ച വര്‍ഷം, മാസം, തീയ്യതി എന്നീ കാര്യങ്ങളൊന്നും പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല.
നബി(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസത്തിലാണെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്ന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ ”അല്‍ ബിദായവന്നിഹായ” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനിച്ച മാസത്തിന്റെ കാര്യത്തില്‍ യോജിക്കുന്നവര്‍ തന്നെ തീയ്യതിയുടെ കാര്യത്തില്‍ വിയോജിച്ചിരിക്കുന്നു.
ഇബ്‌നു അബ്ദില്‍ ബര്‍റ്, വാഖിദി എന്നിവരുടെ അഭിപ്രായത്തില്‍ അത് മൂന്നാം തീയ്യതിയാണ്. ഇബ്‌നു ഹസമ്, മാലിക്, ഉഖൈല്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീയ്യതി എട്ടാണ്. ഈ അഭിപ്രായത്തിന് പലരും മുന്‍ഗണന നല്‍കിയിട്ടുണ്ട്. റബീഉല്‍ അവ്വല്‍ 10ന് നബി(സ്വ) ജനിച്ചു വെന്നാണ് ഇബ്‌നു ദഹിയ്യ, ഇബ്‌നു അസാകിര്‍ എന്നിവര്‍ രേഖപ്പെടുത്തിയത്. ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീശൈബ എന്നിവര്‍ രേഖപ്പെടുത്തിയ തീയ്യതി പന്ത്രണ്ടാണ്.
ആനക്കലഹ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ പതിനെട്ടാം തീയ്യതി തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന് ജാബിര്‍, ഇബ്‌നു അബ്ബാസ്(റ) എന്നീ സ്വഹാബിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതാണ് ഭൂരിപക്ഷം സ്വീകരിക്കുന്ന പ്രസിദ്ധമായ അഭിപ്രായമെന്ന് ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
രാത്രിയില്‍ വീട് അടിച്ചുവാരല്‍
ഞാന്‍ ഒരു എല്‍പി സ്‌കൂള്‍ അധ്യാപികയാണ്. സ്‌കൂള്‍ കുറെ ദൂരമായതിനാല്‍ എന്നും അതിരാവിലെ തന്നെ പുറപ്പെടും. അതിനാല്‍ രാത്രി മടങ്ങിയെത്തിയതിനു ശേഷമാണ് വീട്ടിലെ പണികള്‍ പലതും നിര്‍വഹിക്കുന്നത്. എന്നാല്‍ രാത്രിയില്‍ വീട് അടിച്ചുവാരാന്‍പാടില്ലെന്ന് എന്റെ ഭര്‍തൃമാതാവ് പറയുന്നു. ഇതു ശരിയാണോ? ഇസ്‌ലാമില്‍ ഇങ്ങനെ വല്ല വിധിയുമുണ്ടോ?
മറുപടി: ശരിയല്ല. ഇസ്‌ലാമില്‍ ഇങ്ങനെ ഒരു വിധിയുമില്ല. ഇത് അന്ധവിശ്വാസമാണ്. ഈ ചോദ്യത്തിന്ന് മറ്റൊരു തലത്തില്‍ കൂടി മറുപടി പറയേണ്ടതുണ്ട്. അതായത് നിങ്ങള്‍ തന്നെ വീട്ടില്‍ തിരിച്ചുവന്ന് ജോലിയെല്ലാം നിര്‍വഹിക്കേണ്ടതായ ഒരു സാഹചര്യം ഇസ്‌ലാം നിങ്ങളുടെ മേല്‍ നിര്‍ബന്ധിക്കുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ്വ) വീട്ടില്‍ പ്രവേശിച്ചാല്‍ അടുക്കള ജോലിയില്‍ ഏര്‍പ്പെടുമായിരുന്നു (ബുഖാരി). അടിച്ചുവാരുക, ആടിനെ കറക്കുക, വെള്ളം കോരുക മുതലായ ജോലികള്‍ നബി(സ്വ) ചെയ്തിരുന്നുവെന്ന് ഹദീസില്‍ വിവരിക്കുന്നതു കാണാം. അബുദ്ദര്‍ദാഅ്(റ) എന്ന സ്വഹാബി അടുക്കളപ്പണികള്‍ ചെയ്തിരുന്നു. അടുക്കളജോലി ചെയ്യല്‍ ഇസ്‌ലാം സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കുന്നില്ല. അവളത് നിര്‍വഹിക്കല്‍ പുണ്യകര്‍മം മാത്രമാണെന്ന് പ്രസിദ്ധ മുസ്‌ലിം പണ്ഡിതനായ ഇമാം നവവി(റ) ശര്‍ഹു മുസ്‌ലിമില്‍ എഴുതുന്നതു കാണാം.
ഉമ്മറപ്പടിയും പിശാചും
ഉമ്മറപ്പടി പിശാചിന്റെ സ്ഥാനത്താണെന്നും അവിടെ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുതെന്നും പറയുന്നത് കേള്‍ക്കാറുണ്ട്. ഇത് സത്യമാണോ. തെളിവെന്ത്?
മറുപടി: ഉമ്മറപ്പടിയെല്ലാം മനുഷ്യന്‍ വാതിലുകള്‍ക്ക് ഉണ്ടാക്കിയതാണ്. ഇപ്പോള്‍ വാതിലുകള്‍ക്ക് ഉമ്മറപ്പടി തന്നെ കാണാന്‍ സാധ്യമല്ല. ഉമ്മറപ്പടി പിശാചിലെ സ്ഥാനത്താണെന്ന് അല്ലാഹുവോ അവന്റെ ദൂതനോ പഠിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മനസ്സാണ് പിശാചിലെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. പിശാച് അവിടെ കയറി ഇരിക്കുന്നതിനെതിരായി നാം ജാഗ്രത പുലര്‍ത്തുക.
മഗ്‌രിബിന്റെ സമയത്ത് ഉറങ്ങല്‍
മഗ്‌രിബിന്റെ സമയത്ത് കിടക്കരുതെന്നും ആ സമയത്ത് മയ്യിത്ത് പോലും എണീറ്റിരിക്കുന്ന സമയമാണെന്നും പറയുന്നത് സത്യമാണോ?. ആണെങ്കില്‍ ഇതിനുള്ള തെളിവെന്ത്, വിശദീകരിക്കാമോ?
മറുപടി: അല്ലാഹു പറയുന്നു: ”രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. (30 : 23) പരിശുദ്ധ ഖുര്‍ആനില്‍ രാത്രിയിലും പകലിലും ഉറങ്ങാമെന്ന് പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു സമയത്ത് ഉറങ്ങുവാന്‍ പാടില്ലെന്ന് പറയുന്നില്ല. ആരാധനകള്‍ നിര്‍വഹിക്കുവാന്‍ പറയുന്ന സന്ദര്‍ഭങ്ങളില്‍ (ഉദാ: ജുമുഅ നമസ്‌കാരം, അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍) ഉറങ്ങുന്നതും ജീവിത പുരോഗതിക്ക് തടസ്സമാകുന്ന നിലക്ക് ഉറങ്ങുന്നതുമാണ് പരിശുദ്ധഖുര്‍ആന്‍ വിരോധിക്കുന്നത്. ഇതുപോലെ പ്രവാചകന്റെ ഹദീസുകളിലും ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് ഉറങ്ങുന്നതിനെ വിരോധിക്കുന്നില്ല. പരിശുദ്ധഖുര്‍ആന്‍ വിരോധിച്ച രീതിയില്‍ ഉറങ്ങുന്നതിനെയാണ് വിരോധിക്കുന്നത്. ആഇശ(റ)യില്‍ നിന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഇപ്രകാരം ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു. വല്ലവനും അസ്‌റിനു ശേഷം ഉറങ്ങിയാല്‍ അവന്റെ ബുദ്ധി റാഞ്ചി എടുക്കപ്പെടും. അപ്പോള്‍ അവന്‍ ആക്ഷേപിക്കേണ്ടതില്ല; അവന്റെ സ്വന്തം ശരീരത്തെയല്ലാതെ. (ഇബ്‌നു ഹിബ്ബാന്‍) ഈ ഹദീസ് ഇബ്‌നുഹിബ്ബാന്‍ തന്നെ ദുര്‍ബലമാണെന്ന് പറയുന്നു. ഇതിന്റെ പരമ്പരയില്‍ ഖാലിദ്ബ്‌നു ഖാസിം എന്ന മനുഷ്യനുണ്ട്. ഇയാള്‍ വളരെയധികം നുണ പറയുന്നവനും ഹദീസുകള്‍ സ്വയം നിര്‍മിച്ചുണ്ടാക്കുന്നവനുമാണ്. ഇബ്‌നുജൗസി(റ) പറയുന്നു: ഈ ഹദീസ് മനുഷ്യ നിര്‍മിതമാണ്. ഖാലിദ് വളരെയധികം കളവ് പറയുന്നവനാണ്. (മൗളൂആത്ത്:369) ഇമാം സുയൂഥി(റ)യും ഈ ഹദീസ് മനുഷ്യനിര്‍മിതമാണെന്ന് പറയുന്നു. (അല്ലആലി: 2150) എന്നാല്‍ മഗ്‌രിബിന്റെ സമയത്ത് കിടക്കരുതെന്നും ആ സമയത്ത് മയ്യിത്തുപോലും എണീറ്റിരിക്കുന്ന സമയമാണെന്നും പറയുന്ന ഒരു റിപ്പോര്‍ട്ടുമില്ല. ഇതെല്ലാം മനുഷ്യര്‍ക്കിടയില്‍ കടന്നു കൂടിയ അന്ധവിശ്വാസങ്ങളാണ്. പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. മനുഷ്യന്റെ ശരീരമെല്ലാം മരണശേഷം എണീറ്റിരിക്കാന്‍ അവശേഷിച്ചിരിക്കുകയില്ല. മണ്ണുമായി ലയിക്കുകയാണത്. ചിലത് അവശേഷിച്ചിരിക്കാം. എന്നാല്‍ അന്ത്യദിനത്തില്‍ അവയും മണ്ണുമായി ലയിച്ച് ചേരുന്നു. ശേഷം അല്ലാഹു അവയെ വീണ്ടും സൃഷ്ടിച്ച് ആത്മാവ് അതിലേക്ക് ഊതുന്ന സന്ദര്‍ഭത്തിലാണ് എണീറ്റിരിക്കുന്നത്. മഗ്‌രിബിന്റെ സമയത്തെല്ലാം ശരീരത്തെ അല്ലാഹു പുതിയയതായി സൃഷ്ടിക്കുകയും ആത്മാവിനെ അതിലേക്ക് എണീറ്റിരിക്കുവാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നില്ല.
കൂമന്റെ മൂളല്‍
കൂമന്‍ മൂളിയാല്‍ കുടുംബത്തിലോ മറ്റോ മരണം സംഭവിക്കുമെന്നും കൂമന്‍ ശകുനപ്പിഴയാണെന്നും ആളുകള്‍ പറഞ്ഞു കേള്‍ക്കുന്നു. മതപ്രസംഗത്തില്‍നിന്ന് കേട്ടതാണ് ഇക്കാര്യം എന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ?
മറുപടി: അദൃശ്യമാര്‍ഗത്തിലൂടെ വ്യക്തി, വസ്തു, സ്ഥലം, സമയം, ജീവികള്‍ മുതലായവയില്‍നിന്ന് തിന്‍മ ഭയപ്പെടുന്നതിന്നാണ് ശകുനം എന്ന് പറയുക. നഹ്‌സ് എന്നും ഇതിനു പറയും. അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രമേ തിന്‍മ വരികയുള്ളൂ. (അഅ്‌റാഫ്:131) ഇതു തന്നെ മനുഷ്യന്റെ കര്‍മഫലമായിട്ടാണെന്നും പരിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. (ഇസ്‌റാഅ്, യാസീന്‍) ശകുനത്തിലുള്ള വിശ്വാസം ശിര്‍ക്കാണെന്ന് നബി(സ്വ) പറയുന്നു. (അബൂദാവൂദ്, ബുഖാരി).
നബി(സ്വ) അരുളി: ഇസ്‌ലാമില്‍ ‘ഹാമതി’ലുള്ള വിശ്വാസം ഇല്ല. (ബുഖാരി, മുസ്‌ലിം) ഹാമത് എന്നത് കൂമന്‍ പോലെയുള്ള ഒരു പക്ഷിയാണ്. കൂമനും ഉദ്ദേശിക്കപ്പെടുന്നു. ഈ പക്ഷി വീട്ടിലെ മുകളില്‍ ഇരുന്ന് കരഞ്ഞാല്‍ ആ വീട്ടില്‍ മരണം ഉണ്ടാകുമെന്ന് ജാഹിലിയ്യാ കാലത്തു ജീവിച്ചിരുന്നവര്‍ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം ശിര്‍ക്കാണെന്ന് നബി(സ്വ) പ്രഖ്യാപിക്കുകയാണ്. (ശര്‍ഹു മുസ്‌ലിം: 14215)
അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവിനെ മാത്രം ഭയപ്പെടുക എന്നത് തൗഹീദിന്റെ ഒരു പ്രധാന വശമാണ്. ഇതുകൊണ്ടാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിച്ച ഉടനെ അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുകയെന്ന് ഖുര്‍ആനില്‍ പ്രസ്താവിക്കുന്നത്. കൂമന്‍ തലക്കു കൊത്തുമോ എന്ന് ഭയപ്പെടുന്നതിന്നു വിരോധമില്ല. കാരണം ഇത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള ഭയമല്ല. എന്നാല്‍ അതിലെ ശബ്ദത്തെ ഭയപ്പെടലും ശകുനപ്പിഴയായി ദര്‍ശിക്കലും അദൃശ്യമായ മാര്‍ഗത്തില്‍ അതിനെ ഭയപ്പെടലാണ്. ഇതു അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. സത്യവിശ്വാസികളെ സംബന്ധിച്ച് ഖുര്‍ആന്‍ വിവരിക്കുമ്പോള്‍ അവര്‍ അദൃശ്യത്തിലൂടെ അവരുടെ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നവരാണെന്ന് ധാരാളം സൂക്തങ്ങളിലൂടെ പ്രഖ്യാപിക്കുന്നത് കാണാം. ശകുനം എന്തെങ്കിലും ഉദ്ദേശിച്ചതില്‍ നിന്നോ യാത്രയില്‍നിന്നോ പിന്തിരിപ്പിച്ചാല്‍ ആ മനുഷ്യന്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തുവെന്നും നബി(സ്വ) പ്രസ്താവിക്കുകയുണ്ടായി. ശകുനത്തില്‍ വിശ്വസിക്കുന്നവര്‍ ജീവിതവിജയം കരസ്ഥമാക്കുകയില്ലെന്ന് തിരുമേനി(സ്വ) ഉണര്‍ത്തി. ഇസ്‌ലാമിന്റെ ഏകദെവവിശ്വാസം മനുഷ്യര്‍ക്കു നിര്‍ഭയത്വം ഉണ്ടാക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് ഇത്തരത്തിലുള്ള ഭയത്തില്‍ നിന്നാണ്. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ നാം അല്ലാഹുവിനെ മാത്രം ഭയപ്പെട്ടാല്‍ മതി.
