അനുഷ്ഠാനങ്ങള്‍-സകാത്ത്
അനുഷ്ഠാനങ്ങള്‍-സകാത്ത്: വിശ്വാസമെന്ന പോലെ അനുഷ്ഠാനവും ഇസ്‌ലാമിന്റെ മൗലികഘടകമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അവയോരോന്നിന്റെയും വിശദാംശങ്ങള്‍ വേറെയുമുണ്ട്. ജീവിതത്തില്‍ ഇവ പഠിച്ചു പോരുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് നല്കിയ മറുപടികളും വിശദീകരണങ്ങളുമാണ് ഇവിടെയുള്ളത്.
മുന്‍കൂര്‍ സകാത്ത്
ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പു തന്നെ അതു നല്‍കാമോ ?
ഉ:സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂര്‍ നല്‍കാന്‍ അബ്ബാസ്(റ)ന് നബി(സ്വ) അനുവാദം നല്‍കിയതായി അലി(റ)ല്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സകാത്ത് അമുസ്‌ലിംകള്‍ക്ക്
സകാത്തിലെ ധനം അമുസ്‌ലിംകള്‍ക്ക് നല്കാമോ?
മറുപടി: അള്ളാഹു സകാത്തിലെ അവകാശികളില്‍ ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഹൃദയം ഇണക്കപ്പെട്ടവര്‍ (വല്‍ മുഅല്ലഫതി ഖുലൂബുഹും) ഈ ആയത്തിന് നല്കുന്ന വ്യാഖ്യാനം താഴെ ഉദ്ധരിക്കാം.
ഹൃദയം ഇണക്കപ്പെട്ടവര്‍. ഈ വകുപ്പില്‍ ഒന്നിലധികം തരക്കാര്‍ ഉള്‍പ്പെടുന്നു.
ഒരു തരക്കാര്‍: ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു. ഹുനെനിലെ ഗനീമത്ത് സ്വത്തുകളില്‍ നിന്ന് സ്വഫ്‌വാനുബ്‌നു ഉമയ്യ(റ)ക്ക് നബി(സ്വ) ഒരു വലിയ തുക നല്കുകയുണ്ടായ സംഭവം ഇതിനൊരുദാഹരണമാണ്. മക്കാ വിജയത്തെ തുടര്‍ന്ന് അനേകമാളുകള്‍ വന്ന് ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍ സ്വന്തം കാര്യത്തില്‍ ആലോചിക്കുവാന്‍ തനിക്ക് അല്പകാലം ഒഴിവു നല്കണമെന്ന് നബി(സ്വ)യോട് പറഞ്ഞ് ഒഴിവായ ഒരു ഖുറൈശി പ്രമാണിയായിരുന്നു സ്വഫ്‌വാന്‍. മുശ്‌രിക്കായി കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്. ഹുനൈനിലെ ദിവസം എനിക്കു റസൂല്‍(സ്വ) തരുവാന്‍ തുടങ്ങുമ്പോള്‍ അവിടുന്ന് എനിക്ക് ജനങ്ങളില്‍ വെച്ച് ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങനെ തന്നുതന്ന് മനുഷ്യരില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളായിത്തീര്‍ന്നു. സ്വഫ്‌വാന്‍ പിന്നീട് ഇസ്‌ലാമിനെ അംഗീകരിച്ചു നല്ല നിലയിലായി തീരുകയും ചെയ്തു.
മറ്റൊരു തരക്കാര്‍: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കുവാന്‍ ഇത് സഹായകമായിരിക്കും. മക്കാവിജയത്തില്‍ പുതുതായി വിശ്വസിച്ച പലര്‍ക്കും ഹുനൈനില്‍ വെച്ച് വലിയ തുകകള്‍ നബി(സ്വ) നല്കുകയുണ്ടായി.
മൂന്നാമതൊരു തരക്കാര്‍: ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമായിത്തീരുമെന്നോ അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ വല്ലവരില്‍ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാന്‍ ഉപകരിക്കുമെന്നോ കാണപ്പെടുന്നവര്‍. ഇവരും ഈ കൂട്ടരില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ഇസ്‌ലാമിനു വിജയം കൈവന്നു കഴിഞ്ഞതിനുശേഷം മേല്‍വിവരിച്ച എല്ലാ തരക്കാര്‍ക്കും സകാത്തില്‍ നിന്നു നല്‍കപ്പെടാമോ, എന്നതില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയിലുണ്ട്. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അധികാരസ്ഥന്‍മാര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായ അഭിപ്രായം. (വിശുദ്ധ ഖുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി. വാ 2 പേ 1320-1321).
മുഹിയുദ്ദീന്‍ ശെഖ്(റ) എഴുതുന്നു: ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അമുസ്‌ലിംകളില്‍ പെട്ട ചിലരാണ്. അവര്‍ക്ക് ധനം നല്‍കിയവര്‍ മുസ്‌ലിമാകാന്‍ സാധ്യതയുണ്ട്. മുസ്‌ലിംകളെ ഉപദ്രവിക്കുന്നതില്‍ നിന്നും അവര്‍ പിന്തിരിയും (ഗുന്‍യാത്ത് 15). മുസ്‌ലിംകളുമായി ശത്രുതയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത അമുസ്‌ലിംകള്‍ക്കും സാമ്പത്തിക സഹായം നല്കിയാല്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അമുസ്‌ലിംകള്‍ക്കും സകാത്തിന്റെ ധനത്തില്‍ നിന്ന് നല്കാമെന്ന് വ്യക്തമായി.
ചെലവ് കഴിച്ച് സകാത്ത് നല്കല്‍
എന്താണ് ചെലവഴിക്കേണ്ടതെന്ന് അവര്‍നിന്നോട് ചോദിക്കുന്നു. നീ പറയുക: ‘ആവശ്യം കഴിച്ച് ബാക്കിയുള്ളത്’ (സൂറ: അല്‍ബഖറ: 219) ചെലവ് കഴിച്ച് സകാത്ത് നല്‍കിയാല്‍ മതി എന്നതിന് ഈ സൂക്തം തെളിവാണോ?
മറുപടി: തെളിവല്ല. തെളിവാണെങ്കില്‍ കര്‍ഷകനും ഒരു വര്‍ഷത്തെ ചെലവ് കഴിച്ചിട്ട് സകാത്ത് നല്‍കിയാല്‍ മതിയെന്ന് പറയേണ്ടിവരും. കാരണം ഈ ചോദിച്ചവരുടെ കൂട്ടത്തില്‍ കര്‍ഷകരും ഉണ്ടായിരുന്നു. സൂക്തത്തില്‍ കര്‍ഷകനെ അല്ലാഹു ഒഴിവാക്കുന്നുമില്ല. ഇസ്‌ലാമിന്റെ ആരംഭ കാലത്ത് മുസ്‌ലിംകളുടെ നിലനില്‍പിന്റെ പ്രശ്‌നമുണ്ടായിരുന്നു. നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നകാലം. അതിനാല്‍ സകാത്ത് കൊടുത്ത് ശുദ്ധിയാക്കിയ ധനം ദിവസചെലവ് കഴിച്ച് ബാക്കിയുള്ളതെല്ലാം യുദ്ധത്തിലേക്കും മറ്റും ചെലവ് ചെയ്യുവാന്‍ കല്പിക്കപ്പെട്ടു. എന്താണ് ബാക്കിയാക്കിയതെന്ന് നബി(സ്വ) ചോദിക്കുമ്പോള്‍ അവര്‍ക്കുള്ള മറുപടി അല്ലാഹുവിനെയും ദൂതനെയും എന്നായിരുന്നു. നബി(സ്വ) എന്നിട്ടും അതിനെ വിരോധിച്ചില്ല. ഇന്നും മുസ്‌ലിംകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നം ഉണ്ടായാല്‍ ധനം മുഴുവന്‍ ഈ സൂക്തത്തില്‍ പറഞ്ഞതുപോലെ ചെലവ് ചെയ്യണം. സകാത്ത് മാത്രം നല്‍കികൊണ്ട് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ‘അഫ്‌വ്’ എന്നാണ് അല്ലാഹു സൂക്തത്തില്‍ പ്രയോഗിക്കുന്നതും. ഇതിലെ ശരിയായ അര്‍ഥം ഏതു സാധനത്തിന്റെയും നല്ല ഭാഗം എന്നാണ്. അതായത് നാം ചെലവ് ചെയ്യേണ്ടത് നമുക്ക് ഏറ്റവും നല്ലതും ആവശ്യമുള്ളതുമായിരിക്കണം. ഒരു വര്‍ഷം തിന്നു സുഖിച്ച ശേഷം ബാക്കി നല്‍കിയാല്‍ മതിയാവുകയില്ല.
ഐശ്വര്യവാനായി ചെലവ് ചെയ്യല്‍
ഏറ്റവും നല്ല ദാനധര്‍മം ഐശ്വര്യവാനായിക്കൊണ്ട് ചെലവ് ചെയ്യുന്നതാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടോ?
മറുപടി: ഉണ്ട്. ഇതിലെ അര്‍ഥം സകാത്ത് ഒരു വര്‍ഷത്തെ ചെലവ് കഴിച്ച് നല്‍കുക എന്നതാണെങ്കില്‍ കര്‍ഷകനും ഇതു ബാധകമാണെന്ന് പറയേണ്ടിവരും. കാരണം നബി(സ്വ) ഇതു കര്‍ഷകരായ അന്‍സാരികളെയും കൂടി അഭിമുഖീകരിച്ച് പറഞ്ഞതാണ്. കച്ചവടക്കാരായ മുഹാജിറുകളോട് മാത്രം പറഞ്ഞതല്ല. കൂടാതെ ഹദീസിന്റെ ബാക്കി ഭാഗങ്ങള്‍ തന്നെ ഇതു സകാത്തിനെ സംബന്ധിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയുന്നു. നീ ചെലവ് നല്‍കുവാന്‍ ബാധ്യസ്ഥരായവരെകൊണ്ടും നിന്റെ കുടുംബത്തെകൊണ്ടും നീ ആരംഭിക്കുക എന്നതാണ് ബാക്കി ഭാഗം. അതിന്നും പുറമെ ഐശ്വര്യം എന്നതിന്റെ വിവക്ഷ മാനസികമായ സംതൃപ്തിയുമാണ്. സ്വന്തം ആവശ്യങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ചെലവ് ചെയ്യുന്നവരാണ് മുസ്‌ലിംകള്‍ എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ മുസ്‌ലിംകളെ വിശേഷിപ്പിച്ചു കൊണ്ടു പറയുന്നത്.
യുക്തിയുടെയും നീതിയുടെയും തുലാസില്‍
ഒരു വ്യക്തി തന്റെ ഒരു വര്‍ഷത്തെ ജീവിതച്ചെലവ് കഴിഞ്ഞശേഷം ബാക്കിയുണ്ടെങ്കില്‍ ആ ബാക്കി സംഖ്യക്ക് സകാത്ത് നല്‍കിയാല്‍ മതിയെന്ന് ചിലര്‍ എഴുതിയതായും പ്രസംഗിക്കുന്നതായും അറിയുവാന്‍ സാധിച്ചു. ഈ അഭിപ്രായം ശരിയാണോ? നാം ഭക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ധനമാണോ സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടത്? അതല്ല നാം ഒരു വര്‍ഷക്കാലത്തോളം തിന്നുകയും ഉപയോഗിക്കുകയും ചെയ്തശേഷം ബാക്കിയാകുന്ന സമ്പത്തിനാണോ സകാത്ത് നല്‍കി ശുദ്ധിയാക്കേണ്ടത്?
മറുപടി: പ്രമാണങ്ങളുടെയും ബുദ്ധിയുടെയും നീതിയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായ ഒരു പ്രശ്‌നമാണിത്. വിശുദ്ധ ഖുര്‍ആന്‍, നാം ഭക്ഷിക്കുന്ന ധനത്തെ സകാത്ത് കൊടുത്ത് ശുദ്ധിയാക്കുവാനാണ് നിര്‍ദേശിക്കുന്നത്. അതായത് ഒരു മുസ്‌ലിം തന്റെ വയറ്റിലേക്ക് ഇറക്കുന്ന ഭക്ഷണം സകാത്ത് നല്‍കി ശുദ്ധീകരിച്ചതായിരിക്കണം. ഒരു വര്‍ഷത്തെ ജീവിതച്ചെലവ് കഴിച്ച് സകാത്ത് നല്‍കിയാല്‍ മതി എന്നു പറയുന്ന പക്ഷം നാം ഭക്ഷിക്കുന്ന ധനം സകാത്ത് നല്‍കി ശുദ്ധിയാക്കേണ്ടതില്ല. പ്രത്യുത ഒരു വര്‍ഷം ഭക്ഷിച്ചശേഷം വല്ലതും ബാക്കി ഉണ്ടെങ്കില്‍ അതിനെയാണ് സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടതെന്നാണ് സ്ഥിരപ്പെടുക. ഒരു കര്‍ഷകന്‍ ഭക്ഷിക്കുന്നതു തന്നെയാണ് സകാത്ത് നല്‍കി ശുദ്ധീകരിക്കേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥന്‍മാരും ശമ്പളക്കാരും വ്യാപാരി വ്യവസായികളും, തൊഴിലാളികളും ഒരു വര്‍ഷക്കാലം ഭക്ഷിച്ച ശേഷമുണ്ടാകുന്നതിനെയാണ് സകാത്ത് കൊടുത്ത് ശുദ്ധിയാക്കേണ്ടതെന്നാണ് ചിലരുടെ പക്ഷം. ഇതു ശരിയായ വിധിയല്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു നിങ്ങള്‍ക്ക് ഉപജീവനം നല്‍കിയതില്‍നിന്ന് അനുവദനീയവും ശുദ്ധിയുള്ളതും ആയത് നിങ്ങള്‍ തിന്നുവിന്‍” (5 : 88, 2 : 168). നാം നമ്മുടെ സമ്പത്തില്‍ നിന്ന് തിന്നു തീര്‍ക്കുന്നതിന്നു മുമ്പു തന്നെ അനുവദനീയവും ശുദ്ധീകരിച്ചതുമാക്കിയിരിക്കണമെന്ന് അല്ലാഹു ഇവിടെ ഉണര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആനില്‍ വീണ്ടും ഉണര്‍ത്തുന്നു: ”അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളൂവിന്‍. അതിലെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍” (6 : 141). വയറ്റിലേക്ക് ഇറക്കുന്നതിന്റെ മുമ്പ് തന്നെ ധനം കരസ്ഥമാക്കുന്ന സന്ദര്‍ഭത്തില്‍ സകാത്ത് നല്‍കി ശുദ്ധീകരിക്കുവാനാണ് അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം തിന്നശേഷം ബാക്കി ഉണ്ടാകുന്നതിന്ന് സകാത്ത് നല്‍കുവാനല്ല. അത് 6 ക്വിന്റല്‍ ഉണ്ടാവുകയും വേണമെന്നും അല്ലാഹു കല്‍പിക്കുന്നില്ല. ”അല്ലയോ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ലതില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍” (2:267).
ഇസ്‌ലാം അനുവദിച്ച ഉദ്യോഗങ്ങളിലൂടെയും തൊഴിലിലൂടെയും വ്യവസായങ്ങളിലൂടെയും കച്ചവടത്തിലൂടെയും സമ്പാദിച്ച ധനത്തിന്ന് സകാത്ത് നല്‍കുവാനാണ് അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം തിന്ന് ബാക്കിയാകുന്നതിന്‍ സകാത്ത് നല്‍കുവാനല്ല. അതുപോലെ ഭൂമിയില്‍നിന്ന് പുറത്തു വരുന്ന കൃഷികള്‍ക്ക് സകാത്ത് നല്‍കുവാനും കല്‍പിക്കുന്നു. ഒരു വര്‍ഷം തിന്ന ശേഷം ഉണ്ടാകുന്നതിന്‍ സകാത്ത് നല്‍കുവാനല്ല.
മേല്‍സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം അബൂ ഹനീഫ(റ) കൃഷിയുടെ ഉത്പാദനം വളരെ തുച്ഛമായതാണെങ്കില്‍ പോലും അതിനെ സകാത്ത് നല്‍കി ശുദ്ധിയാക്കുവാന്‍ കല്‍പിക്കുന്നു. പ്രഗല്‍ഭ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇബ്‌നു അബ്ബാസിന്റെ(റ) ശിഷ്യനുമായ ഇമാം മുജാഹിദും ഇപ്രകാരം പറയുന്നു. ഇബ്രാഹീമുന്നഖ്ഈ(റ), ഹി: 160ല്‍ മരണപ്പെട്ട അഹ്‌മദ്(റ), നബിചര്യ ക്രോഡീകരിക്കുവാന്‍ ആദ്യമായി രംഗത്തു വന്ന ഖലീഫാ ഉമറുബ്‌നു അബ്ദില്‍ അസീസും(റ) ഇബ്‌നു ഉമറി(റ)നെ കാണുകയും ഹി: 50ല്‍ ജനിച്ച് 123ല്‍ മരണപ്പെടുകയും ചെയ്ത ഇമാം സുഹ്‌രി(റ)യും (ഹദീസ് പണ്ഡിതന്‍മാരുടെ ഇമാം എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.) ഇരുനൂറിലധികം സ്വഹാബിമാരെ കണ്ടു മതം ഗ്രഹിച്ച അത്വാഅ്ബ്‌നു അബീറവാഹ(റ)യും ഉത്പാദനം തുച്ഛമാണെങ്കില്‍ അത് വയറ്റിലേക്ക് ഇറക്കുന്നതിന്റെ മുമ്പായി സകാത്ത് നല്‍കുവാന്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇസ്‌ലാം നീതിയുടെ മതമാണ്. പ്രായോഗിക മതമാണ്. അതിനാല്‍ സകാത്തില്‍നിന്നും ജീവിത ചെലവായി ഒഴിവാക്കപ്പെടുന്ന ധനം എല്ലാവര്‍ക്കും (കര്‍ഷകന്‍ഉള്‍പ്പടെ) ഇസ്‌ലാം തന്നെ നിര്‍ണയിച്ചു തരുന്നുണ്ട്. സകാത്ത് നിര്‍ബന്ധമാക്കുവാന്‍ ഇസ്‌ലാം നിശ്ചയിച്ച നിസ്വാബിലെ താഴെയുള്ളതാണ് ജീവിതച്ചെലവിന്ന് ഇസ്‌ലാം കാണുന്നത്. നിസ്വാബ് പൂര്‍ത്തിയായാല്‍ സകാത്ത് കൊടുക്കണം. സകാത്ത് കൊടുത്തു എന്നത് അവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയില്ല. കാരണം തുച്ഛമായ വിഹിതമാണ് സകാത്തായി നല്‍കുവാന്‍ പറയുന്നത്.
ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹില്‍ബാലിഗ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ജീവിതച്ചെലവിനെ ഇപ്രകാരമാണ് വ്യാഖ്യാനിക്കുന്നത്. അദ്ദേഹം എഴുതുന്നു: ഞാന്‍ പറയുന്നു: ”ധാന്യങ്ങള്‍ക്കും പഴങ്ങള്‍ക്കും 300 സ്വാഅ് നിസ്വാബ് നിശ്ചയിച്ചത് ഒരു കുടുംബത്തിന്‍ ഒരു വര്‍ഷത്തേക്കുള്ള ചുരുങ്ങിയ ജീവിതച്ചെലവിനു അത് മതിയാകുമെന്നതിനാലാണ്. വെള്ളിയുടെ നിസ്വാബ് 590 ഗ്രാം നിര്‍ണയിച്ചത് ഒരു കൊല്ലത്തെ ജീവിതച്ചെലവിനു ചുരുങ്ങിയ നിലക്ക് അതു മതിയാകും എന്നത് കൊണ്ടാണ്’ (ഹുജ്ജുതുല്ലാഹില്‍ബാലിഗ: 243). ഈ വിവരണമാണ് ഏറ്റവും യോജിച്ചത്.
ഫിഫിത്വർ സകാത്ത്
ഫിത്വർ സക്കാത്ത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത്? ഇത് നിര്‍ബന്ധമാണോ?
മറുപടി: റമദാന്‍ മാസത്തില്‍ ഇസ്‌ലാം പുണ്യകര്‍മം ആക്കിയ ഒരു ദാനധര്‍മമാണ് ഇത്. ധനത്തെ പരിഗണിച്ചല്ല പ്രത്യുത വ്യക്തികളുടെ എണ്ണത്തെ പരിഗണിച്ചാണ് ഈ ധര്‍മം നല്‌കേണ്ടത്. നമ്മുടെ ശരീരത്തിനുള്ള ദാനധര്‍മമാണിത്. ഇതുകൊണ്ടാണ് സക്കാത്തുല്‍ ഫിത്വ്‌റ് എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്. ഒരു കോടീശ്വരനായ വ്യക്തിക്ക് രണ്ടു സന്താനങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ അവര്‍ക്കുള്ളതു നല്കിയാല്‍ മതി. എന്നാല്‍ അയാളുടെ അത്ര സമ്പത്തില്ലാത്ത മറ്റൊരു വ്യക്തിക്ക് പത്ത് സന്താനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ പേരില്‍ എല്ലാം തന്നെ ഈ ധര്‍മം നല്കണം. അപ്പോള്‍ ഈ വ്യക്തിക്കായിരിക്കും ആദ്യ വ്യക്തിയെക്കാള്‍ കൂടുതല്‍ നല്‌കേണ്ടി വരിക. സാധാരണ സക്കാത്തില്‍ ആദ്യ വ്യക്തിയും. കാരണം സാധാരണ സക്കാത്തു ധനത്തിനുള്ള സക്കാത്താണ്. ധനം കൂടുതലുള്ളത് ആദ്യത്തെ വ്യക്തിക്കാണല്ലോ.
ഫിത്വർ സക്കാത്ത് നിര്‍ബന്ധം ആണോ അല്ലയോ എന്ന പ്രശ്‌നത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇബ്രാഹിമ്ബ്‌നു ഇല്ലിയ്യ, അസ്വമ്മ്, മാലികീ മദ്ഹബിലെ അശ്ഹബ് പോലെയുള്ള പില്ക്കാല പണ്ഡിതന്‍മാര്‍, ദാവൂദ്, ശാഫിഈ മദ്ഹബിലെ ഇബ്‌നുലുബാന പോലെയുള്ളവര്‍ പറയുന്നത് ഇത് ധനത്തിലെ സകാത്ത് നിര്‍ബന്ധമാക്കുന്നതിനു മുമ്പായിരുന്നു നിര്‍ബന്ധമാക്കിയിരുന്നത്. ശേഷം സുന്നത്താക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെടുന്നു. (മുഗ്‌നി 2645, നെലുല്‍ ഔത്വാര്‍ 4250). ശാഫിഈ മദ്ഹബിലെ ഇബ്‌നു ലുബാന്റെ അഭിപ്രായം നിര്‍ബന്ധമില്ലെന്നാണെന്ന് ഫത്ഹുല്‍ മുഈനിലും ഉദ്ധരിക്കുന്നു. (പേജ് 215 പരിഭാഷ, പുത്തൂര്‍ ഫൈസി). ഇമാം നസ്സാഈയും മറ്റും ഖൈസ്ബ്‌നു സഅ്ദില്‍ നിന്ന് ഉദ്ധരിക്കുന്ന താഴെ പറയുന്ന ഹദീസ് ആണ് ഇവര്‍ തെളിവ് പിടിക്കുന്നത്. അദ്ദേഹം പറയുന്നു.
‘നബി(സ്വ) സകാത്തുല്‍ ഫിത്വര്‍ ധനത്തിന്റെ സക്കാത്തു നിര്‍ബന്ധമാക്കുന്നതിന്റെ മുമ്പാണ് നിര്‍ബന്ധമാക്കിയിരുന്നത്. ധനത്തിന്റെ സകാത്ത് നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ്വ) തങ്ങളോട് ഈ സകാത്ത് നല്കുവാന്‍ കല്പിക്കുകയോ വിരോധിക്കുകയോ ചെയ്തിരുന്നില്ല. ഞങ്ങള്‍ അത് നല്കാറുണ്ടെന്ന് മാത്രം. (നസ്സാഈ). ഫറള് (നിര്‍ബന്ധമാക്കി) എന്ന പദത്തെ ഇവര്‍ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കുന്നു. ധനത്തിലെ സകാത്ത് നിര്‍ബന്ധമാകുന്നതിന്നു മുമ്പത്തെ സ്ഥിതി വിവരിച്ചതാണ്. 2. ഒരു സ്വാഅ് വീതം കണക്കാക്കി എന്നതാണ് ഈ പദത്തിലെ അര്‍ഥം.
എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും ഇമാമുകളുടെയും അഭിപ്രായം ധനത്തിലെ സകാത്ത് നിര്‍ബന്ധമാക്കിയ ശേഷവും ഈ സകാത്ത് നിര്‍ബന്ധമാണെന്നതാണ്. മുകളില്‍ പറഞ്ഞ നസാഈ ഉദ്ധരിച്ച ഖൈസി(റ)ന്റെ ഹദീസ് ദുര്‍ബലമാണെന്നും ഇവര്‍ പറയുന്നു.
പരിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലം ഈ സകാത്ത് നിര്‍ബന്ധമാണെന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനാണ്. 87:14,15 ലെ ‘നിശ്ചയമായും സംശുദ്ധമായും തന്റെ നാഥന്റെ നാമത്തെ അനുസ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിച്ചു’ എന്ന പ്രസ്താവന ഫിത്‌റ് സക്കാത്തിനെ സംബന്ധിച്ചാണെന്ന് ഇബ്‌നു ഉമര്‍ (റ), ഇബ്‌നുസിറിന്‍(റ), മുതലായവര്‍ അഭിപ്രായപ്പെടുന്നു. അബൂസഈദുല്‍ ഖുദ്‌രി(റ)യും ഇക്‌രിമ(റ)യും ഇപ്രകാരം തന്നെ ആയത്തിനെ വ്യാഖ്യാനിക്കുന്നു. മാത്രമല്ല ധനത്തിന്റെ സകാത്ത് ഈ സകാത്തിന്റെ നിര്‍ബന്ധത്തെ ദുര്‍ബലപ്പെടുത്തേണ്ടതായ അനിവാര്യതയും ഉത്ഭവിക്കുന്നില്ല. കാരണം ഇത് ശരീരത്തിന്റെ സകാത്താണ്.
ഫിത്വർ സകാത്തിലെ യുക്തി
ഫിത്വർ സകാത്തിലടങ്ങിയ യുക്തി എന്താണ്?
മറുപടി: ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും നോമ്പുകാരനെ സംസ്‌കരിക്കുവാനും ദരിദ്രര്‍ക്ക് ഭക്ഷണം എന്ന നിലയ്ക്കും നബി(സ്വ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു (അബൂദാവൂദ്), ഇബ്‌നുമാജ, ഹാക്കിം മുതലായവരും ഈ ഹദീസ് നിവേദനം ചെയ്യുന്നു. പെരുന്നാള്‍ ദിവസം മനുഷ്യര്‍ തെണ്ടി നടക്കുന്നതില്‍ നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്‍മാരാക്കുവിന്‍ എന്ന് നബി(സ്വ) പ്രസ്താവിച്ചതായും ഉദ്ധരിക്കപ്പെടുന്നു. (ബൈഹഖി, ദാറുഖുത്‌നി).
നിര്‍ബന്ധം ആര്‍ക്കൊക്കെ
ആര്‍ക്കൊക്കെ ഫിത്വർ സകാത്ത് നിര്‍ബന്ധമാവും?
മറുപടി: ഈ പ്രശ്‌നത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ ഭിന്നവീക്ഷണങ്ങള്‍ കാണാം. ഇമാം അബുഹനീഫ(റ) പറയുന്നത് ധനത്തിന്റെ നിസ്വാബ് (590 ഗ്രാം വെള്ളി) കൈവശമുള്ളവന്‍ മാത്രമേ ഫിത്വർ സകാത്ത് നിര്‍ബന്ധമാവുകയുള്ളൂവെന്നാണ്. ചെറിയ പെരുന്നാള്‍ ദിവസത്തേക്കാവശ്യമായ ചിലവുകള്‍ കഴിച്ച് ധനം മിച്ചം ഉള്ളവരെല്ലാം ഇത് കൊടുക്കണമെന്ന് മറ്റുള്ളവരും അഭിപ്രായപ്പെടുന്നു. ഈ രണ്ടു അഭിപ്രായത്തോടും പരിപൂര്‍ണമായി യോജിക്കുവാന്‍ സാധ്യമല്ല. കാരണം ഒരു മനുഷ്യന്‍ തന്റെ സമ്പത്തിലെ തോത് അനുസരിച്ചല്ല ഈ സകാത്ത് നല്‍കേണ്ടത്. പുറമെ നോമ്പ് കാലത്ത് ഉണ്ടാകുന്ന അനാവശ്യമായ സംഗതികളില്‍ നിന്ന് ശരീരത്തെ ശുദ്ധീകരിക്കലും ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നു. അതിനാല്‍ വീട്ടിലെ ഓരോ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് ഓരോ സ്വാഅ് വീതമോ ഇതിന്‍ സാധ്യമല്ലെങ്കില്‍ അര സ്വാഅ് വീതമോ നല്കുവാന്‍ സാധിക്കുന്നവര്‍ എല്ലാം തന്നെ ഈ സകാത്ത് നല്കുക.
റമദാനില്‍ മരണപ്പെട്ടവന്റെയും ശവ്വാലില്‍ ജനിച്ചകുട്ടിയുടെയും ഫിത്വർ സകാത്ത്
റമളാന്‍ അവസാനത്തില്‍ മരിച്ചവര്‍ക്ക് നാം ഫിത്വര്‍ സകാത്ത് നല്‌കേണ്ടതുണ്ടോ? ശവ്വാല്‍ മാസപ്പിറവി കണ്ട ഉടനെ പിറന്ന കുഞ്ഞിനു വേണ്ടി ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ?
മറുപടി: റമദാനിലെ അവസാനത്തെ അസ്തമയത്തിനു മുമ്പ് ജനിക്കുന്ന കുട്ടിക്കും വിവാഹം ചെയ്ത ഭാര്യക്കും അസ്തമയാനന്തരം മരിച്ച കുട്ടി, ഭാര്യ എന്നിവര്‍ക്കും ഫിത്വർ സകാത്ത് കൊടുക്കേണ്ടതാണ്. അസ്തമയത്തിനു ശേഷം ജനിച്ചവര്‍ക്കും വിവാഹം ചെയ്ത ഭാര്യക്കും ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടതില്ല. ഇതാണ് ശാഫിഈ, ഹമ്പലീ മദ്ഹബ്. എന്നാല്‍ പെരുന്നാള്‍ ദിവസത്തിലെ പ്രഭാതം ഉദിക്കുന്നതിന്റെ മുമ്പ് ജനിച്ചവര്‍ക്ക് ഫിത്വർ സകാത്ത് നല്കണം. പെരുന്നാള്‍ ദിവസത്തെ പ്രഭാതത്തിലെ ഉദയമാണ് മാനദണ്ഡം. ഇപ്രകാരം ഇമാം ലെസ്, അബൂസൗറ്, അബൂഹനീഫ, ഇമാം മാലിക് മുതലായവര്‍ പറയുന്നു. (മുഗ്‌നി 2667). ഇതില്‍ ഏറ്റവും ശരിയായ അഭിപ്രായം ആദ്യത്തെതാണ്. ഫിത്വ്ര്‍ എന്നതിന്ന് നോമ്പ് മുറിക്കുക എന്നര്‍ഥമുണ്ട്. ഈ സകാത്തിനെ അതിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് ആദ്യത്തെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ ഖണ്ഡിതമായി യാതൊന്നും വന്നിട്ടില്ല. ഖുര്‍ആനിലെ സൂചനയും ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.
ഭ്രാന്തന്‍മാരുടെ ഫിത്വർ സകാത്ത്
ഭ്രാന്തന്‍മാര്‍ക്കുവേണ്ടി ഫിത്വര്‍ സകാത്ത് നല്‌കേണ്ടതുണ്ടോ?
മറുപടി: അവന്ന് ചിലവ് കൊടുക്കുവാന്‍ ബാധ്യസ്ഥനായവന്‍ നല്‌കേണ്ടതുണ്ട്. നബി(സ്വ) ആണിന്റെയും പെണ്ണിന്റെയും കുട്ടിയുടെയും വലിയവന്റെയും പേരില്‍ ഫിത്വര്‍ സകാത്ത് നല്കണമെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട എല്ലാവരുടെയും പേരില്‍ എന്ന് തുടര്‍ന്ന് പറയുന്നതായി കാണാം. ബുദ്ധിയില്ലാത്ത കുട്ടിയുടെ പേരില്‍ പോലും ഫിത്വര്‍ സകാത്ത് നല്കണമെന്ന് പറയുമ്പോള്‍ ഭ്രാന്തന്‍മാരെ ഒഴിവാക്കുവാന്‍ തെളിവ് കാണുന്നില്ല.
കുട്ടികള്‍ക്ക് ഫിത്വർ സകാത്ത് കൊടുക്കുന്നതിന്റെ യുക്തി
പാപങ്ങള്‍ കഴുകിക്കളയാനും നോമ്പിലെ വീഴ്ചകള്‍ പരിഹരിക്കപ്പെടാനും മാത്രമാണ് ഫിത്വർ സകാത്തെന്ന വാദം ശരിയാണോ? ആണെങ്കില്‍ കൊച്ചുകുട്ടികള്‍ക്കും മറ്റും കൊടുക്കുന്നതിലെ യുക്തിയെന്താണ്?
മറുപടി: ശരിയല്ല. നബിചര്യയില്‍ ദരിദ്രന്‍മാര്‍ക്ക് ഭക്ഷണമാണെന്നും പറയുന്നു. ഇതു ധനത്തിന്റെ പരിഗണനയുടെ അടിസ്ഥാനത്തിലുള്ള സകാത്ത് അല്ലാത്തതിനാല്‍ അംഗങ്ങളെ പരിഗണിച്ചുകൊണ്ട് നല്കുവാന്‍ പറയുന്നു. കുട്ടികളെയും മറ്റും പരിഗണിക്കണമെന്ന് പറയുന്നതു കുറെയെങ്കിലും ധാന്യം പിരിഞ്ഞുകിട്ടുവാന്‍ വേണ്ടിയാവാം. കൂടാതെ കുട്ടികള്‍ അനുഗ്രഹമാണല്ലോ. കുട്ടിക്കു വേണ്ടി രക്ഷിതാവാണല്ലോ സകാത്ത് നല്‌കേണ്ടത്.
മാസപ്പിറവിക്കു മുന്നെ ഫിത്വർ സകാത്ത് നല്കല്‍
മാസപ്പിറവി കാണുന്നതിനുമുമ്പ് ഫിത്വര്‍ സകാത്ത് കൊടുക്കുന്നതിന്‍ വിരോധമുണ്ടോ?
മറുപടി: വിരോധമില്ല. നാല് മദ്ഹബിലെ ഇമാമുകളും മാസപ്പിറവിക്ക് മുമ്പ് തന്നെ നല്‍കാമെന്ന് പറയുന്നു. ഇമാം അബൂഹനീഫ (റ): റമളാന്‍ മാസത്തിന്റെ മുമ്പ് തന്നെ നല്കാം. ഇമാം മാലിക്(റ): പെരുന്നാളിലെ ഒരു ദിവസമോ രണ്ടുദിവസം മുമ്പുതന്നെ നല്കാം, രണ്ടു ദിവസത്തിന്റെ മുമ്പ് നല്കുവാന്‍ പാടില്ല. ഇമാം ശാഫിഈ(റ): റമളാനിലെ ഏതു ദിവസത്തിലും ഫിത്വര്‍ സകാത്ത് നല്കാം. റമാളാനിന്റെ മുമ്പ് പാടില്ലെന്ന് മാത്രം.
ഇമാം അഹമ്മദ്(റ): പെരുന്നാളിന്റെ ഒരു ദിവസമോ രണ്ടുദിവസമോ മുമ്പ് തന്നെ നല്കാം. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും പ്രബലമായതു ഇമാം മാലികിന്റെയും ഇമാം അഹ്‌മദിന്റെയും അഭിപ്രായമാണ്. പ്രവാചകന്റെ കാലത്തു പെരുന്നാളിന്റെ മുമ്പ്തന്നെ ഫിത്വ്ര്‍ സകാത്ത് ശേഖരിച്ച് കൂട്ടി പെരുന്നാളിലെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സ്വഹാബിവര്യന്‍മാര്‍ അതു വിതരണം ചെയ്തതു ഹദീസില്‍ കാണാവുന്നതാണ് (ബുഖാരി).
ഫിത്വർ സകാത്തിന്റെ അവകാശികള്‍
ധനത്തിലെ സകാത്തിലെ അവകാശികളായ എട്ടുവിഭാഗങ്ങളിലേക്ക് ഫിത്വര്‍ സകാത്ത് വിതരണം ചെയ്യുവാന്‍ പറ്റുമോ? ദരിദ്രന്‍മാരില്‍ മാത്രം ഇതിലെ അവകാശം പരിമിതമാണോ?
മറുപടി: പരിമിതമല്ല. നാലു മദ്ഹബിന്റെ ഇമാമുകളും ഫിത്വ്ര്‍ സകാത്തും ധനത്തിന്റെ സകാത്തിന്റെ എട്ടു വിഭാഗങ്ങളിലും ചെലവ് ചെയ്യാമെന്ന് പറയുന്നു. പൂര്‍വിക പണ്ഡിതന്‍മാരില്‍ ഏതെങ്കിലും ഒരു പണ്ഡിതന്‍ ഇതു നിഷിദ്ധമാണെന്ന് പ്രസ്താവിച്ചതു കണ്ടിട്ടില്ല. ഇബ്‌നു ഖുദാമ(റ) എഴുതുന്നു. ഫിത്വര്‍ സകാത്ത് ധനത്തിലെ സകാത്തിലെ അവകാശികളായ എട്ടുവിഭാഗത്തിലേക്ക് നല്കല്‍ അനുവദനീയമാണ്. കാരണം സകാത്തുല്‍ ഫിത്വ്‌റും സകാത്തു തന്നെയാണ്. അതിനാല്‍ ഇതിലെയും ചെലവ് ചെയ്യുന്ന മാര്‍ഗങ്ങള്‍ ഒന്നുതന്നെയാണ്. ”തീര്‍ച്ചയായും (നിര്‍ബന്ധം) ദാനധര്‍മങ്ങള്‍” എന്ന് അല്ലാഹു പറഞ്ഞ ആയത്തിന്റെ പരിധിയില്‍ ഫിത്വ്ര്‍ സകാത്തും ഉള്‍പ്പെടുന്നതാണ്. (മുഗ്‌നി 2690). സുബുലുസ്സലാമില്‍ എഴുതുന്നു. സകാത്തിലെ എട്ടു വിഭാഗങ്ങളിലും ഫിത്വര്‍ സകാത്ത് വിതരണം ചെയ്യാം. ദരിദ്രന്‍മാര്‍ക്ക് ഭക്ഷണമാണെന്ന് നബി(സ്വ) പറഞ്ഞത് ഒരിക്കലും ഇവരില്‍ തന്നെ ഇതിനെ പ്രത്യേകമാക്കുന്നില്ല. ധനത്തിന്റെ സകാത്തിനെ സംബന്ധിച്ചും നബി(സ്വ) ഇപ്രകാരം പറയുകയുണ്ടായി. അവകാശികളില്‍ നിന്ന് സ്വീകരിച്ച് ദരിദ്രരിലേക്ക് അത് വിതരണം ചെയ്യുമെന്ന് നബി(സ്വ)യില്‍ നിന്ന് മുആദ് ഉദ്ധരിക്കുന്ന ഹദീസില്‍ ധനത്തിന്റെ സകാത്തിനെ സംബന്ധിച്ചും പ്രസ്താവിച്ചതു കാണാം. (സുബുലുസ്സലാം 2200).
ഇതര മതസ്ഥര്‍ക്ക് ഫിത്വർ സകാത്ത് നല്കല്‍
അമുസ്‌ലിംകള്‍ക്ക് ഫിത്വര്‍ സകാത്ത് നല്കാമോ?
മറുപടി: മുസ്‌ലിംകളില്‍ പെട്ട ദരിദ്രന്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനു കൂടുതല്‍ പ്രാധാന്യം കല്പിക്കണം. അമുസ്‌ലിംകള്‍ക്ക് നല്കുന്നതിന്ന് വിരോധമില്ല. പ്രവര്‍ത്തകന്‍മാരായി അവരെയും നിശ്ചയിക്കാമെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ പോലും കാണാവുന്നതാണ്. ഇമാം അബൂഹനീഫ(റ) അമുസ്‌ലിംകള്‍ക്ക് ഫിത്വ്ര്‍ സകാത്ത് നല്കാമെന്ന് അഭിപ്രായപ്പെടുന്നു. അംറ് ബ്‌നു മൈമൂന്‍(റ) ഇബ്‌നുശര്‍ജ്ജീല്‍(റ) മുതലായവര്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്ക് ഫിത്വര്‍ സകാത്ത് നല്കിയിരുന്നു. (ശര്‍ഹു മുഹദ്ദബ് 6142). (മുഗ്‌നി 269). നമ്മോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത അമുസ്‌ലിംകള്‍ക്ക് നന്‍മ ചെയ്തുകൊടുക്കാമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ദാനധര്‍മം അവര്‍ക്ക് നല്കിയാലും പ്രതിഫലം ലഭിക്കുമെന്നും പ്രഖ്യാപിക്കുന്നു.
സംഘടിതമായി ഫിത്വർ സകാത്ത് നല്കല്‍
ഫിത്വർ സകാത്തിന്റെ വിതരണം സംഘടിതമായി നടത്താമോ?
മറുപടി: സംഘടിതമായിട്ടാണ് സകാത്ത് വിതരണം നടക്കേണ്ടത്. അബൂഹുറയ്‌റ(റ) പറയുന്നു: റമദാനിലെ സകാത്ത് സൂക്ഷിക്കുവാന്‍ വേണ്ടി നബി(സ്വ) എന്നെ അധികാരപ്പെടുത്തി (ബുഖാരി). ഇബ്‌നു ഹജര്‍(റ) എഴുതുന്നു. പെരുന്നാളിന്റെ രാത്രിക്കു മുമ്പുതന്നെ ഫിത്വർ സകാത്തു ശേഖരിക്കാമെന്നും ചിലരെ അതു സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനും ഏല്പിക്കാമെന്നു ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. (ഫത്ഹുല്‍ബാരി 4450). ഇബ്‌നു ഉമര്‍(റ) ഫിത്വർ സകാത്തു അതു പിരിച്ചെടുക്കുവാന്‍ വരുന്നവര്‍ക്കാണ് നല്കാറുണ്ടായിരുന്നത്. ഞാന്‍ ദരിദ്രനാണ് എനിക്ക് ഫിത്വർ സകാത്തു തരണമെന്നു പറഞ്ഞു വരുന്നവര്‍ക്ക് നല്കാറില്ല (ബുഖാരി). സകാത്ത് വിതരണം ചെയ്യുന്ന വകുപ്പിലേക്കെല്ലാം തന്നെ ഫിത്വർ സകാത്തും വിതരണം ചെയ്യണമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു (അല്‍ ഉമ്മ് 259). അപ്പോള്‍ ഫിത്വർ സകാത്തിനും അതു ശേഖരിക്കുന്നവരും അവകാശിക്ക് എത്തിച്ചുകൊടുക്കുന്നവരും ഉണ്ടാകുമെന്ന് ഇമാം ശാഫിഈ(റ) വ്യക്തമാക്കി. ഉംദയില്‍ എഴുതുന്നു. ഒരു സംഘം ആളുകള്‍ അവരുടെ ഫിത്വർ സകാത്തിനെ ശേഖരിക്കുകയും കൂട്ടിക്കലര്‍ത്തുകയും മറ്റുള്ളവരുടെ അനുവാദപ്രകാരം എല്ലാവരും കൂടിയോ അവരില്‍ ഒരു വ്യക്തിയോ വിതരണം നടത്തുകയും ചെയ്യുന്നപക്ഷം അത് അനുവദനീയമാകുന്നു (ഉംദ പേ.57).
ഫിത്വർ സകാത്തിന്റെ അവസാന സമയം
ഫിത്വർ സകാത്തിലെ അവസാനത്തെ സമയം ഏതുവരെയാണ്?
മറുപടി: ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന്റെ മുമ്പായി ദരിദ്രന്‍മാര്‍ക്കുള്ള അവകാശം നല്കുവാന്‍ നബി (സ്വ) കല്പിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
