അനുഷ്ഠാനങ്ങള്‍-ഹജ്ജ്
അനുഷ്ഠാനങ്ങള്‍-ഹജ്ജ്: വിശ്വാസമെന്ന പോലെ അനുഷ്ഠാനവും ഇസ്‌ലാമിന്റെ മൗലികഘടകമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അവയോരോന്നിന്റെയും വിശദാംശങ്ങള്‍ വേറെയുമുണ്ട്. ജീവിതത്തില്‍ ഇവ പഠിച്ചു പോരുമ്പോള്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണങ്ങള്‍ ഉദ്ദരിച്ചു കൊണ്ട് നല്കിയ മറുപടികളും വിശദീകരണങ്ങളുമാണ് ഇവിടെയുള്ളത്.
ഹജ്ജിന് പോകുന്നതിന് മുമ്പുള്ള ഉംറ
ഹജ്ജിന് പോകുന്നതിന് മുമ്പായി ഉംറ നിര്‍വഹിക്കുന്നതിന് മതപരമായി വല്ല വിലക്കുമുണ്ടോ? ഉംറ നിര്‍വഹിച്ച ഒരാള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കല്‍ നിര്‍ബ്ബന്ധമായി വരുമോ ?
ഉ: ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് നബി(സ്വ)യും സ്വഹാബികളും ഉംറ നിര്‍വഹിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ ഉംറതുല്‍ ഖദ്വാഅ് എന്ന പേരില്‍ അറിയപ്പെടുന്നു. ഒരാള്‍ ഉംറ നിര്‍വഹിച്ചു എന്നതുകൊണ്ടു മാത്രം അയാള്‍ക്ക് ഹജ്ജ് നിര്‍ബ്ബന്ധമാകുന്നി
ല്ല. ഹജജിന്റെ സമയത്ത് മക്കയിലെത്താന്‍ ശാരീരികമായും സാമ്പത്തികമായും സാങ്കേതികമായും സൗകര്യം ലഭിക്കുന്നവര്‍ക്കാണ് ഹജ്ജു നിര്‍ബ്ബന്ധമാകുന്നത്. ഏതെങ്കിലും വിധത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ച ആള്‍ക്ക് അതു മൂലം ഹജ്ജ് നിര്‍ബ്ബന്ധമായിത്തീരുമെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല.
സംസം വെള്ളം
സംസം വെള്ളം എന്തുദ്ദേശിച്ചു കുടിക്കുന്നുവോ അതു ലഭിക്കുമെന്ന് ഹദീസിലുണ്ട്. ഇത് ശരിയാണോ? സംസം വെള്ളം കുടിക്കുന്നതിന്റെ മര്യാദകളെന്തൊക്കെയാണ് ?
ഉ: ‘സംസം എന്തിനു വേണ്ടി കുടിച്ചുവോ അത് നിറവേറും’ എന്ന ആശയം ഉള്‍കൊള്ളുന്ന ഒരു നബി വചനം ഒന്നിലേറെ നിവേദക പരമ്പര വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു പരമ്പര പ്രബലമാണെന്ന് ചില ഹദീസ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരു പരമ്പരയിലെ ഒരു റിപ്പോര്‍ട്ടറായ സുവൈദുബ്‌നു സഈദ് വിമര്‍ശന വിധേയനായിട്ടുണ്ട്. സംസം നല്ല ഭക്ഷ്യവസ്തുവും രോഗശമനിയുമാണെന്ന് നബി(സ്വ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസമിന്റെ മഹത്വം ചൂണ്ടിക്കാണിച്ചു കൊണ്ട്, അത് ജിബ്‌രീല്‍(അ) കുഴിച്ചതും ഇസ്മാഈല്‍(അ)ന് കുടിക്കാന്‍ നല്‍കപ്പെട്ടതുമാണെന്ന് നബി(സ്വ) പറഞ്ഞതായി ദാറുഖുത്‌നി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിന്നു കൊണ്ടാണ് നബി(സ്വ) സംസം കുടിച്ചതെന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സംസം കുടിക്കാന്‍ വേണ്ടി നബി(സ്വ) തലപ്പാവോ തൊപ്പിയോ അഴിച്ചുവെച്ചുവെന്നോ കുടിക്കുമ്പോള്‍ ഖിബ്‌ലക്ക് മുന്നിട്ടുവെന്നോ സ്വഹീഹായ ഹദീസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍
അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുന്നതും ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്നതും ശിര്‍ക്ക്. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും കഅ്ബയെ ത്വവാഫ് ചെയ്യുന്നതും തൗഹീദ്. ഈ വ്യത്യാസം എന്തുകൊണ്ട്? ഇലാഹാക്കിയാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നതിന്ന് ചിലര്‍ ഇതു തെളിവാക്കുന്നത് ശരിയാണോ?
മറുപടി: മുസ്‌ലിമായുള്ള ഒരാള്‍ വിഗ്രഹത്തെ ഇലാഹാക്കാതെ നന്‍മയും തിന്‍മയും മാത്രം പ്രതീക്ഷിച്ചു കൊണ്ട് ചുംബിച്ചാല്‍ അത് ശിര്‍ക്കാവുകയില്ലെന്നും ക്ഷേത്രത്തെ ഈ ഉദ്ദേശ്യത്തോടെ കൂടി പ്രദക്ഷിണം ചെയ്താല്‍ അതും ശിര്‍ക്കാവുകയില്ലെന്നും പറയാന്‍ കഴിയില്ല. മേല്‍പറഞ്ഞ വാദപ്രകാരം ഈ ചുംബനവും പ്രദക്ഷിണവും ശിര്‍ക്കാവുകയില്ല. പൊതുജനങ്ങള്‍ ഇപ്പോള്‍തന്നെ ഏകദേശം ഇപ്രകാരമെല്ലാം ചെയ്യുന്നുമുണ്ട്. മുസ്‌ലിംകള്‍ തുലാഭാരം നടത്തിയതും മറ്റും നാം പത്രത്തിലൂടെ വായിച്ചതാണ്. ക്ഷേത്രത്തിലെ വരുമാനത്തില്‍ ഇത്തരക്കാരുടെ പങ്കുമുണ്ട്.
അമുസ്‌ലിംകള്‍ വിഗ്രഹത്തെ ചുംബിക്കുമ്പോള്‍ അതിനെ പ്രതിനിധാനം ചെയ്യുന്ന മഹാന്‍മാരില്‍ നിന്നും വ്യക്തികളില്‍ നിന്നും നന്‍മ പ്രതീക്ഷിക്കുന്നു. തിന്‍മയെ പ്രതിരോധിക്കുവാന്‍ ആഗ്രഹിക്കുന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ആ കല്ലില്‍ നിന്ന് അദൃശ്യമാര്‍ഗത്തിലൂടെ നന്‍മയും തിന്‍മയും പ്രതീക്ഷിക്കുന്നില്ല. അപ്രകാരം പ്രതീക്ഷിച്ചാല്‍ അതു ശിര്‍ക്കും കുഫ്‌റും തന്നെയാണ്. ഇതാണ് ഖലീഫ ഉമര്‍(റ) വ്യക്തമാക്കിയത് (ബുഖാരി).
അല്ലാഹു കൊടുത്ത കഴിവിന്റെ അടിസ്ഥാനത്തില്‍ ഹജറുല്‍ അസ്‌വദ് നന്‍മ ചെയ്തു തരികയും തിന്‍മയെ തടുക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചാലും അത് ശിര്‍ക്കു തന്നെയാണ്. മക്കയിലെ മുശ്‌രിക്കുകള്‍ വിഗ്രഹങ്ങള്‍ക്ക് സ്വയം കഴിവുണ്ടെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അവരില്‍ ശിര്‍ക്ക് വന്നു. മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്ന സന്ദര്‍ഭത്തില്‍ അവയുമായി ബന്ധമുള്ള ഇബ്‌റാഹീം നബി(അ)യില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മ പ്രതീക്ഷിക്കുകയോ തിന്‍മയെ തടുക്കുവാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ അവ സഹായിക്കുമെന്ന വിശ്വാസത്തോടെയോ അല്ല. കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അതു പുതുക്കി പണിത ഇബ്‌റാഹീം നബിയില്‍ നിന്നോ ഇസ്മാഈല്‍ നബി(അ)യില്‍ നിന്നോ നന്‍മയും തിന്‍മയും പ്രതീക്ഷീക്കുന്നില്ല. വല്ലവരും അപ്രകാരം പ്രതീക്ഷിച്ചാല്‍ അവന്‍ ചെയ്യുന്നതും ശിര്‍ക്കു തന്നെ.
ഇലാഹാക്കുക എന്ന ഉദ്ദേശ്യം ഉണ്ടായാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നത് ധാരണപ്പിശകാണ്. പരിശുദ്ധ ഖുര്‍ആനും നബിചര്യയും ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സംഗതികളും അവന്റെ മാത്രം സ്വഭാവഗുണങ്ങളും മറ്റുള്ളവര്‍ക്ക് അര്‍പ്പിച്ചാല്‍ ഇലാഹാക്കുക എന്ന ഉദ്ദ്യേശ്യമില്ലെങ്കിലും ഇലാഹാക്കലും ശിര്‍ക്കും അവിടെ സംഭവിക്കുന്നു. പലിശ ലാഭമാണെന്ന് വിചാരിച്ച് ഭക്ഷിച്ചാലും അതു പലിശയും കുറ്റവുമാണ്. കള്ള് ബിസ്മി ചൊല്ലിയും തേന്‍കുടിക്കുകയാണെന്ന് വിചാരിച്ചും കുടിച്ചാലും നിഷിദ്ധം തന്നെയാണ്. ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ താന്‍ ബന്ധപ്പെടുന്നത് തന്റെ ഭാര്യയുമായിട്ടല്ല അന്യസ്ത്രീയുമായിട്ടാണ് എന്ന അറിവ് അയാള്‍ക്ക് ഉണ്ടായാല്‍ തന്നെ അത് വ്യഭിചാരമാണ്. വ്യഭിചരിക്കുകയാണ് എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും ശരി. ഇതു പോലെ മരണപ്പെട്ടുപോയ മഹാന്‍മാരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ താന്‍ അല്ലാഹുവിനെയല്ല വിളിച്ച് സഹായം തേടുന്നത് (ഇസ്തിഗാസ ചെയ്യുന്നത്) പ്രത്യുത അവന്നു പുറമെയുള്ള മഹാന്‍മാരെയും മഹതിയെയുമാണെന്ന അറിവ് ഉണ്ടായാല്‍ തന്നെ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാകുന്നതാണ്. ഇലാഹാക്കുകയാണ് എന്ന വിചാരമോ താന്‍ വിളിച്ചു തേടുന്നത് ശിര്‍ക്കാണെന്ന അറിവോ ഉണ്ടാവണമെന്നില്ല. ഇത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ പ്രബോധനം അവന്ന് എത്തിയിരിക്കണം. അല്ലെങ്കില്‍ പ്രബോധനം ലഭിക്കുവാനുള്ള സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കണം.
ആഭരണം വിറ്റ് ഉംറക്ക് പോകല്‍
ഞാന്‍ 30 വയസ്സുള്ള ഒരു മാതാവാണ്. എനിക്ക് ഉംറ നിര്‍വഹിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട്. എന്റെ പക്കലുള്ള ആഭരണം വിറ്റ് ഉംറയ്ക്കുപോകാന്‍ പറ്റുമോ? 25 പവന്‍ സ്വര്‍ണമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ അതിന്റെ സകാത്ത് എത്രയാണ്?
മറുപടി: നിങ്ങളുടെയും കുടുംബത്തിലെയും ഭക്ഷണത്തിന്ന് ഈ ആഭരണങ്ങള്‍ വീതിക്കല്‍ നിര്‍ബന്ധമായ സാഹചര്യം ഇപ്പോള്‍ ഇല്ലെങ്കില്‍ ആഭരണം വിറ്റ് ഉംറക്ക് പോകുന്നതിന്നു വിരോധമില്ല. നിങ്ങള്‍ക്ക് ഉംറയുടെ പുണ്യം ലഭിക്കുകയും ചെയ്യും. പത്തര പവന്റെ താഴെയാണ് ആഭരണമെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 25 പവന്‍ ഉണ്ടായാല്‍ 25 പവനും സകാത്ത് നിര്‍ബന്ധമായി നല്‍കണം. ഓരോ വര്‍ഷവും അതിന്റെ വില കണക്കാക്കി രണ്ടര ശതമാനം നല്‍കുക. ആഭരണത്തില്‍ നിന്നു തന്നെ നല്‌കേണ്ടതില്ല. പൈസയായി നല്‍കിയാലും മതി.
ആര്‍ത്തവകാരിയും ത്വവാഫും
ആര്‍ത്തവകാരികള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ ഇളവ് ലഭിക്കുമോ?
മറുപടി: ഒരു സാഹചര്യത്തിലും ആര്‍ത്തവകാരികള്‍ക്ക് കഅ്ബ ത്വവാഫ് ചെയ്യുവാന്‍ അനുമതിയില്ല. ഏതുതരം ത്വവാഫ് ആയിരുന്നാലും ഹജ്ജിന്റെ റുക്‌നായ ത്വവാഫുല്‍ ഇഫാള നിര്‍വഹിക്കുന്നതിന്റെ മുമ്പായി ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെ അവര്‍ പ്രതീക്ഷിച്ചിരിക്കണം. ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യണം. യാതൊരു നിര്‍ബ്ബന്ധാവസ്ഥയിലും ആര്‍ത്തവത്തോടു കൂടി ത്വവാഫ് ചെയ്യുവാന്‍ പാടില്ലെന്ന് ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ തന്നെ കാണാവുന്നതാണ്. മറ്റുള്ള ത്വവാഫുകള്‍ ആണെങ്കില്‍ അത് ചെയ്യാതെ അവള്‍ക്ക് നാട്ടിലേക്ക് പുറപ്പെടാം. ഇതല്ലാതെ ആര്‍ത്തവത്തോടുകൂടി യാതൊരു സാഹചര്യത്തിലും കഅ്ബയെ ത്വവാഫ് ചെയ്യുവാന്‍ പാടില്ല. നമസ്‌കാരം, നോമ്പ് പോലെ തന്നെയാണ് ഈ വിഷയവും. ആര്‍ത്തവകാരിയായി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന നിര്‍ബ്ബന്ധാവസ്ഥയില്ല. എന്നാല്‍ രക്തസ്രാവമുള്ള സ്ത്രീയാണെങ്കില്‍ സാധാരണ സ്ത്രീയുടെ വിധിതന്നെയാണ് അവള്‍ക്കുള്ളതും. ഏതു ത്വവാഫും അവള്‍ക്ക് നിര്‍വ്വഹിക്കാം. ആര്‍ത്തവം ഇല്ലാതിരിക്കുന്നതിനുള്ള മരുന്ന് അവള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
മറ്റുള്ളവര്‍ക്കു വേണ്ടി ഹജ്ജു ചെയ്യല്‍
മാതാപിതാക്കള്‍ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഒരാള്‍ ഹജ്ജു ചെയ്യുന്നത് സ്വീകാര്യമാവുമോ?
മറുപടി: മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാമെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. മരണപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി മയ്യിത്തു നമസ്‌കാരം നിര്‍വ്വഹിക്കാമെന്നും ഖുര്‍ആന്‍ പറയുന്നു. ഒരാള്‍ക്ക് നന്‍മ ലഭിക്കുവാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നത് ഖുര്‍ആനിന്റെ ഒരു മൗലിക സിദ്ധാന്തമല്ല. എന്നാല്‍ ഒരാള്‍ക്ക് അവകാശപ്പെടാന്‍ അനുവാദമുള്ളത് അവന്‍ പ്രവര്‍ത്തിച്ചത് മാത്രമാണ്. അതുപോലെ അല്ലാഹു ഒരാള്‍ക്ക് പ്രതിഫലം നല്കുമെന്ന് വാഗ്ദാനം ചെയ്തത് അവന്‍ പ്രവര്‍ത്തിച്ചതിന്നു മാത്രമാണ്. ഇതാണ് മൗലിക സിദ്ധാന്തം.
മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുവാന്‍ അനുവദിച്ചതു നമുക്ക് ചെയ്യാവുന്നതാണ്. ചെയ്താല്‍ നമുക്ക് പ്രതിഫലം അനിവാര്യമല്ല. ചോദിക്കുവാന്‍ അവകാശപ്പെട്ടതുമല്ല. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് പ്രതിഫലം നല്കിയാല്‍ അത് അനുഭവിക്കാമെന്നു മാത്രം. പ്രാര്‍ഥന, മയ്യിത്തു നമസ്‌കാരം, ഹജ്ജ്, ഉംറ മുതലായവ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാമെന്ന് തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഈ വിഷയത്തില്‍ തുലനപ്പെടുത്തല്‍ (ഖിയാസ്) പാടില്ല. എന്താണോ ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ളത് അത് ചെയ്യുവാന്‍ മാത്രമാണ് ഈ വിഷയത്തില്‍ നമുക്ക് സ്വാതന്ത്ര്യമുള്ളത്.
