അശ്അരിയ്യ സരണി
അശ്അരിയ്യ സരണി ഇസ്‌ലാമിക വിശ്വാസശാസ്ത്രത്തില്‍ (ഇല്‍മുല്‍ കലാം) രൂപം കൊണ്ട പ്രധാനമായൊരു ദാര്‍ശനിക–ആഖീദാ പാഠശാലയാണ്. ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (റ) യുടെ ചിന്തകളിലാണ് ഈ സരണിയുടെ അടിസ്ഥാനം. ഖുര്‍ആനും സുന്നത്തും മുഖ്യാധാരമാക്കി, ബുദ്ധിശാസ്ത്രത്തെ (അഖ്‌ല്‍) അതിന്റെ പരിധിയില്‍ ഉപയോഗിച്ചാണ് അശ്അരിയ്യ സരണി വിശ്വാസപ്രശ്നങ്ങളെ വിശദീകരിക്കുന്നത്. അത്തരം സമന്വയപരമായ സമീപനം വഴിയാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പ്രധാന വിശ്വാസധാരകളിലൊന്നായി അശ്അരിയ്യ സരണി വളര്‍ന്നത്.
ദൈവത്തിന്റെ ഗുണങ്ങള്‍, ഖദറും സ്വതന്ത്ര ഇച്ഛയും, ഖുര്‍ആന്റെ സൃഷ്ടിത്വം തുടങ്ങിയ വിഷയങ്ങളില്‍ അശ്അരിയ്യര്‍ സ്വീകരിച്ച മിതമായ നിലപാടുകള്‍ ഇസ്‌ലാമിക ചിന്തയെ ശക്തമായി സ്വാധീനിച്ചു. സുന്നി ലോകത്തിലെ നിരവധി പ്രമുഖ പണ്ഡിതന്മാരും സ്ഥാപനങ്ങളും അശ്അരിയ്യ സരണിയെ പിന്തുടര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ആഖീദാ ചരിത്രത്തില്‍ അശ്അരിയ്യ സരണിക്ക് അപൂര്‍വ്വമായ പ്രാധാന്യമുണ്ട്.
ഒരു ദിവസം ബസ്വറയിലെ പള്ളിയില്‍ വെച്ച് അബുല്‍ ഹസന്‍ അശ്അരി ഒരു പ്രഖ്യാപനം നടത്തി. ”എന്നെ അറിഞ്ഞിട്ടുള്ളവര്‍ക്ക് ഞാനാരാണെന്നറിയാം, അറിയാത്തവര്‍ക്കായി എന്നെ പരിചയപ്പെടുത്താം. ഞാന്‍ അബുല്‍ഹസന്‍ അലി. ഇസ്മാഈലുല്‍ അശ്അരിയുടെ മകന്‍. പ്രമുഖ സ്വഹാബി അശ്അരിയുടെ പിന്‍മുറക്കാരന്‍. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും, പരലോകത്ത് വെച്ച് വിശ്വാസികള്‍ അല്ലാഹുവിനെ കാണുകയില്ലെന്നും എനിക്ക് വാദമുണ്ടായിരുന്നു. എന്നാല്‍ ഞാനിതാ പശ്ചാത്തപിച്ച് മടങ്ങിക്കഴിഞ്ഞു. ഞാനതില്‍ നിന്ന് പിന്‍മാറുകയും ചെയ്യുന്നു”.
മുഅ്തസിലികളുടെ വിചിത്രവാദങ്ങള്‍ കൈയൊഴിഞ്ഞ്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഋജു പാതയിലൂടെ പഠനവുമായി മുന്നോട്ടുപോയി അഹ്‌ലുസ്സുന്നത്തിന് പുതിയ സരണി കാണിച്ചുകൊടുത്ത മഹാനാണ് അബുല്‍ഹസനില്‍ അശ്അരി. ഇദ്ദേഹമാണ് അല്‍ അശ്അരിയ്യ സരണിയുടെ സ്ഥാപകന്‍.
ചിന്തകളുടെയും പഠനങ്ങളുടെയും വസന്തമായിരുന്നു അബ്ബാസി ഭരണകാലം. അക്കാലത്ത് ക്രി.വ. 873ലാണ് അശ്അരി ജനിക്കുന്നത്. മുഅ്തസിലികള്‍ തിളങ്ങിനില്‍ക്കുന്ന കാലമായിരുന്നു അത്. അബ്ബാസി ഭരണത്തില്‍ അവര്‍ക്കായിരുന്നു മിക്കപ്പോഴും മേധാവിത്വം. മുഅ്തസിലീ ആചാര്യന്‍, അല്‍(ജുബ്ബാഇ)യുടെ ശിഷ്യത്വം സ്വീകരിച്ച അബുല്‍ഹസന്‍ വളര്‍ന്നത് മുഅ്തസിലീ ആശയത്തിന്റെ തണലിലായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് അതിലെ അപകടം ബോധ്യപ്പെട്ടത്. പശ്ചാത്തപിച്ച് മടങ്ങിയ അദ്ദേഹം പുതിയ ചിന്താ സരണിക്ക് ബീജാവാപം നല്‍കുകയായിരുന്നു.
‘ഖുര്‍ആന്‍ സൃഷ്ടിയാണ്, തിന്മ ദൈവത്തില്‍ നിന്നല്ല, സത്യവിശ്വാസികള്‍ പരലോകത്തുവെച്ച് അല്ലാഹുവിനെ കാണില്ല’ തുടങ്ങിയ മുഅ്തസിലീ വാദങ്ങളെ പ്രാമാണികമായി അദ്ദേഹം ഖണ്ഡിച്ചു. അല്ലാഹുവിന്റെ ഗുണങ്ങള്‍ (സ്വിഫാത്ത്) അവന്റെ സത്ത (ദാത്ത്)യോടൊപ്പം തന്നെയാണ്. വചനം അവന്റെ ഗുണമാണല്ലോ. അപ്പോള്‍ വചനമാകുന്ന ഖുര്‍ആന്‍ അനാദിയാണ്. അതേസമയം ഖുര്‍ആനിന്റെ പദങ്ങളും അക്ഷരങ്ങളും അനാദിയല്ലതാനും. ഇതായിരുന്നു അശ്അരിക്ക് പറയാനുണ്ടായിരുന്നത്.
അല്ലാഹുവിന്റെ ഇച്ഛയില്ലാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. എന്നിരിക്കെ നന്മ അല്ലാഹുവില്‍ നിന്നും തിന്മ മറ്റുള്ളവരില്‍ നിന്നും എന്ന് എങ്ങനെ പറയാനാകും എന്നായിരുന്നു അശ്അരിയുടെ പ്രധാന ചോദ്യം.
അസ്തിത്വമുള്ള എല്ലാം പരലോകത്ത് കാണപ്പെടും. അല്ലാഹുവിനും അസ്ത്വിത്വമുണ്ടല്ലോ. ഖുര്‍ആനും (അല്‍ഖിയാമ, 22, 23) സുന്നത്തും ഉദ്ധരിച്ച് മുഅ്തസിലികളുടെ ദൈവദര്‍ശന നിഷേധ വാദങ്ങളും അദ്ദേഹം ഖണ്ഡിച്ചു.
അശ്അരിയ്യയുടെ സിദ്ധാന്തങ്ങള്‍
ഈമാന്‍, ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലാണ്. വാക്കും കര്‍മവും അതിന്റെ പിന്നാലെ വരേണ്ടവയാണ്. ഈമാന്‍ പൂര്‍ണമായിക്കഴിഞ്ഞാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കാതെ മരിച്ചാല്‍ പോലും അവന്‍ മുഅ്മിനാണ്.
പാപത്തെക്കുറിച്ച് അശ്അരിയുടെ പക്ഷം: പാപിയുടെ കാര്യം തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. മനുഷ്യന്‍ ഒന്നുകില്‍ മുസ്‌ലിം അല്ലെങ്കില്‍ കാഫിര്‍. ഇതിനിടയില്‍ ഒരു സ്ഥാനമില്ല. അങ്ങനെയൊന്നുണ്ട് എന്നായിരുന്നു മുഅ്തസിലീ സിദ്ധാന്തം.
അനിതീ, അക്രമം എന്നിവ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാവതല്ല. അവന്‍ സര്‍വാധിപതിയാണ്. അവകാശവും അധികാരവുമില്ലാത്തത് ചെയ്താണല്ലോ അനിതീയും അക്രമവും ആയിത്തീരുന്നത്.
ഖലീഫമാര്‍ നാലുപേരും ശ്രേഷ്ഠരാണ്, സ്വഹാബിമാര്‍ക്കിടയില്‍ നടന്ന യുദ്ധത്തിന്റെ പേരില്‍ അവരെ പഴിക്കരുത്. യുദ്ധം അവരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. ഇജ്തിഹാദ് തെറ്റിയാലും പ്രതിഫലമുണ്ടല്ലോ. അധികാരം ശരിയാംവിധം പ്രയോഗിക്കുന്ന ആര്‍ക്കും ഭരണാധികാരിയാവാം. ഭരണാധിപന് അപ്രമാദിത്വമില്ല. വലിയ്യുകള്‍ക്കു കറാമത്തുണ്ടാവാം. എന്നാല്‍ എത്ര വലിയ വലിയ്യായാലും അവര്‍ മതനിയമങ്ങള്‍ കൃത്യമായി പാലിച്ചേ പറ്റൂ. മുഅ്ജിസത്തുണ്ടായിട്ടും നബിമാര്‍ മതനിയമങ്ങള്‍ പാലിക്കാതിരുന്നിട്ടില്ലല്ലോ എന്നിങ്ങനെയുള്ള മിതത്വം പ്രകടമാകുന്ന സിദ്ധാന്തങ്ങളാണ് അശ്അരികള്‍ മുന്നോട്ടുവെച്ചത്.
അല്ലാഹു സിംഹാസനത്തിലുള്ളവനാണ്. അവന്റെ സിംഹാസനാരോഹണം അനിഷേധ്യ വസ്തുതയുമാണ്. എന്നാല്‍ അതെങ്ങനെയെന്നത് അജ്ഞാതവുമാണ്. അവന് കൈകളും കണ്ണുകളും മുഖവും ഉണ്ട്. അശ്അരി സമര്‍ഥിക്കുന്നു.
എന്നാല്‍ ചില നവീന വാദങ്ങളും ഇവര്‍ മുന്നോട്ടുവച്ചു. ‘മനുഷ്യന്ന് സ്വന്തമായി കഴിവുകളില്ല, അതാത് സമയത്ത് അല്ലാഹു കഴിവുകള്‍ നല്‍കുകയാണ്’. ഇതായിരുന്നു അതിലൊന്ന്. ഒരാള്‍ ഒരു തടി മുറിക്കുന്നുവെന്നിരിക്കട്ടെ അയാള്‍ ബലം പ്രയോഗിക്കുന്നു. എന്നാല്‍ മുറിക്കല്‍ സംഭവിപ്പിക്കുന്നത് അല്ലാഹുവാണ്. അല്ലാതെ അവന്റെ ശേഷിയല്ല.
സകല കഴിവും അല്ലാഹുവിനാണ്. മറ്റാര്‍ക്കും ഒരു കഴിവുമില്ല എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കാര്യകാരണ ബന്ധങ്ങളെയും അശ്അരികള്‍ നിഷേധിച്ചു. കാരണം മൂലം കാര്യം സംഭവിച്ചു എന്നുപറഞ്ഞാല്‍ അത് കാരണത്തില്‍ ദിവ്യത്വം ആരോപിക്കലാണെന്നു പോലും ഇവര്‍ വാദിച്ചു.
അശ്അരി പണ്ഡിത പ്രമുഖര്‍
വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക വിശ്വാസത്തെ വ്യാഖ്യാനിച്ച അശ്അരിയ്യ സരണയില്‍ വിശ്രുതരായ പണ്ഡിത വരേണ്യരുണ്ടായിട്ടുണ്ട്.
അബൂജഅ്ഫര്‍ അത്ത്വാഹാവീ, ഇമാം ശഹറസ്താനീ, അബൂ ഇസ്ഹാഖ് അശ്ശീറാസി, പ്രമുഖ മുഹദ്ദിസുകളായ ഇമാം ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഇമാം ബയ്ഹഖി, പ്രമുഖ ദൈവ ശാസ്ത്രജ്ഞരായ ഖാദീ ബാഖില്ലാനി, ഇമാം ഗസ്സാലീ, ഇമാം നവവീ, ജലാലുദ്ദീന്‍ സുയൂത്വീ, പ്രമുഖ ഖുര്‍ആന്‍-ഹദീസ് പണ്ഡിതന്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങി ആധുനിക കാലത്തെ പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവി വരെയുള്ള ദാര്‍ശനികരും തത്ത്വചിന്തകരും ഈ സരണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്.
ഇതില്‍ പലരും മതത്തെയും ശാസ്ത്രത്തെയും സംയോജിപ്പിച്ചു. ചിലര്‍ അശ്അരിയ്യത്തും സൂഫിസവും സമന്വയിപ്പിച്ചു. മറ്റു ചിലര്‍ ആധുനികതയിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്തുവെച്ചു. വേറെ ചിലര്‍ പുതിയ വിഷയങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.
