പരലോക വിശ്വാസം
ഇസ്‌ലാമിലെ മൗലികമായ വിശ്വാസങ്ങളിൽ ഏറെ പ്രധാനപ്പെട്ടവയാണ് ദൈവവിശ്വാസം, പരലോക വിശ്വാസം, പ്രവാചക ദൗത്യത്തിലുള്ള വിശ്വാസം എന്നിവ. ഈ ഐഹിക ജീവിതം കേവലം ഒരു താത്‌കാലിക പരീക്ഷണം മാത്രമാണ്. മരണശേഷം മറ്റൊരു ജീവിതമുണ്ട്. അവിടെ താൻ ഭൂ ജീവിതത്തിൽ ചെയ്ത എല്ലാ കാര്യങ്ങൾക്കും അല്ലാഹുവിൻ്റെ മുമ്പിൽ വിചാരണ ചെയ്യപ്പെട്ട് അതിനനുസരിച്ച് രക്ഷാ ശിക്ഷകളുടെ ഭാഗമായി സ്വർഗ്ഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കപ്പെടും. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പരലോക വിശ്വാസം.
മനുഷ്യന്റെ കർമ്മങ്ങൾക്ക് ഈ ലോകത്തിനപ്പുറം പ്രതിഫലം നൽകപ്പെടുമെന്ന കാര്യത്തിൽ ലോകത്തിലെ മിക്ക മതങ്ങളും ഏകാഭിപ്രായക്കാരാണ്. എന്നിരുന്നാലും, അതിന്റെ രൂപത്തിലും ഭാവത്തിലും വൈരുദ്ധ്യങ്ങളുണ്ട്. ആരുടെയും ഇടപെടലുകൾ സാധ്യമല്ലാത്ത, സ്രഷ്ടാവിൻറെ മാത്രം നിയന്ത്രണത്തിൽ നടക്കുന്ന, സമ്പൂർണ കർമഫലം നല്കപ്പെടുന്ന, നിഷ്കൃഷ്ടമായ നീതി നടപ്പാക്കപ്പെടുന്ന പരലോകത്തെയാണ് പരിചയപ്പെടുത്തുന്നത്.
പരലോകയാത്രയുടെ തുടക്കമായ, ജനിച്ചവരെല്ലാം അനുഭവിക്കേണ്ട മരണം എന്ന്, എപ്പോൾ, എവിടെ, എങ്ങനെ. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഇത്തരം കാര്യങ്ങൾക്കെല്ലാം ദൈവിക അധ്യാപനങ്ങളേ ആശ്രയമായുള്ളൂ. ഇതര മതങ്ങളിലെ പരലോക വിശ്വാസം, മരണം, മരണചിന്ത, ചീത്ത മരണം, ഉറക്കവും മരണവും തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് പ്രാമാണികമായി ഇവിടെ വിശദീകരിക്കുന്നുണ്ട്.
ഇസ്‌ലാമില്‍ ദൈവവിശ്വാസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസമാണ് ലോകാന്ത്യത്തിലും പരലോകത്തിലുമുള്ള വിശ്വാസം. ഇസ്‌ലാം പഠിപ്പിക്കുന്ന ജീവിത വീക്ഷണ പ്രകാരം ജീവിതത്തിന് ലക്ഷ്യബോധം നല്‍കുന്നത് പരലോക വിശ്വാസമാണ്. മനുഷ്യന്‍ ജീവിക്കുന്നത് തന്നെയും പരലോകത്തെ ശാശ്വത ജീവിതവിജയത്തിന് വേണ്ടിയാണ്. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും മനുഷ്യനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനാണ്. തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം), ആഖിറത്ത് (പരലോക വിശ്വാസം), രിസാലത്ത് (പ്രവാചകദൗത്യം) എന്നീ മൂന്ന് മൗലിക പ്രധാനമായ വിഷയങ്ങളുടെ പ്രബോധനമാണ് പ്രവാചകന്മാരിലൂടെ നിര്‍വ്വഹിച്ചത്. വിശുദ്ധ ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളും ഈ മൂന്ന് മൗലിക വിഷയങ്ങളിലൂന്നിയുള്ളതാണ്.
മറ്റൊരു പ്രപഞ്ചത്തെയോ ലോകത്തെയോ കുറിച്ചുള്ള കേവല വിശ്വാസമോ വിവരണമോ അല്ല പരലോകത്തെക്കുറിച്ചുള്ള പരികല്പന. മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസമാണത്. വ്യക്തികള്‍ എന്ന നിലക്ക് ജനിച്ചു മരണപ്പെട്ട് പോകുന്ന ഓരോരുത്തര്‍ക്കും മരണാനന്തരം നേരിടേണ്ടുന്ന താല്കാലിക ജീവിതവും ഭൂമിയുടെ അന്ത്യത്തിന് ശേഷം മനുഷ്യ വര്‍ഗത്തിന്റെ ആരംഭംതൊട്ട് അതിന്റെ അന്ത്യംവരെ ജനിച്ചു ജീവിച്ച മനുഷ്യര്‍ക്ക് ഒന്നിച്ച് അഭിമുഖീകരിക്കേണ്ടുന്ന ശാശ്വത ജീവിതവും പരലോക വിശ്വാസത്തിന്റെ ഭാഗമാണ്. മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ ഒരുമിച്ചുചേരല്‍, പ്രപഞ്ചനാഥന്റെ ദര്‍ശനം, വിചാരണ, രക്ഷാശിക്ഷകളുടെ നിര്‍ണയം, സ്വര്‍ഗം, നരകം എന്നിവയുടെ അഭിമുഖീകരണം എന്നിവയും അതിന്റെ ഭാഗമാണ്. ഇവയാണ് ഓരോ ഘട്ടത്തിലുമായി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍. ഈ വിഷയങ്ങളുമായിട്ടെല്ലാം ബന്ധപ്പെടുത്തി പരലോകത്തെക്കുറിച്ചുള്ള വിവരണം പരിശുദ്ധ ഖുര്‍ആനില്‍ കാണാം.
ഇതരമതങ്ങളിലെ പരലോക വിശ്വാസം
പ്രപഞ്ചത്തിന് ഒരു കര്‍ത്താവുണ്ട് എന്ന് ലോകത്തിലെ എല്ലാ മതങ്ങളും അംഗീകരിക്കുന്നതു പോലെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഈ ജീവിതത്തിനപ്പുറം പ്രതിഫലം നല്‍കപ്പെടുമെന്ന കാര്യത്തിലും മതങ്ങള്‍ പൊതുവെ ഏകാഭിപ്രായക്കാരാണ്. അതിന്റെ രൂപത്തിലും ഭാവത്തിലും തികച്ചും വൈരുധ്യമുണ്ടാവാമെങ്കിലും അടിസ്ഥാന വിശ്വാസം സര്‍വാംഗീകൃതമാണ്.
ഹൈന്ദവധര്‍മത്തില്‍ പരലോകവിശ്വാസം പല തരത്തിലാണ്. മരിച്ചവരുടെ ആത്മാക്കള്‍ യമനോടൊത്ത് ജീവിച്ചിരിക്കുന്നുവെന്ന് ഋഗ്വേദം പറയുന്നു. ഉപനിഷത്തുകളിലാവട്ടെ പുനര്‍ജന്‍മ സിദ്ധാന്തമാണുള്ളത്. ജന്‍മങ്ങളുടെ ചക്രത്തില്‍ ബന്ധിതമാണ് ആത്മാവ് എന്നാണതിന്റെ അടിസ്ഥാനാശയം. ആത്മാക്കള്‍ സൃഷ്ടിക്കപ്പെടുന്നില്ല, ശരീരം മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. പുനര്‍ജന്‍മത്തിലെ കര്‍മമനുസരിച്ചാണ് ആത്മാവിന് ശരീരം ലഭിക്കുന്നത്. ധര്‍മം പാലിച്ചവര്‍ക്ക് കൂടുതല്‍ നല്ല ശരീരവും ഇല്ലെങ്കില്‍ അധമശരീരവും ലഭിക്കുമത്രേ. ഈ പുനര്‍ജന്‍മ സിദ്ധാന്തം ജാതീയതയ്ക്ക് മതപരമായ അടിത്തറ നേടിക്കൊടുത്തു. ഉത്തമജന്‍മം ബ്രാഹ്‌മണരുടേതും അധമജന്‍മം ശൂദ്രരുടേതാണെന്നും കണക്കാക്കപ്പെട്ടു. ജന്‍മം കൊണ്ട്തന്നെ സുകൃതനോ പാപിയോ ആകുന്നവര്‍. ഇസ്‌ലാമാകട്ടെ ജന്‍മം കൊണ്ട് ഒരാള്‍ ഉത്തമനോ അധമനോ ആകുന്നില്ല; അയാളുടെ കര്‍മഫലങ്ങളാണ് ജയത്തിന്റെയും ശിക്ഷയുടെയും മാനദണ്ഡമെന്ന് പഠിപ്പിക്കുന്നു.
ജൈനമതക്കാരും പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നു. ശ്രീബുദ്ധന്റെ അധ്യാപനങ്ങള്‍ ഇവ്വിഷയകമായി വ്യക്തമായിട്ടില്ലെങ്കിലും പില്‍കാലത്ത് എഴുതപ്പെട്ട സദുപദേശങ്ങളാണുള്ളത്. മഹായാന ബുദ്ധമതത്തില്‍ ഈശ്വരനും സ്വര്‍ഗവും നരകവും ഉണ്ടെന്ന് ഡോ: രാധാകൃഷ്ണന്‍ എഴുതുന്നു (ഭാരതീയദര്‍ശനം). ആദിപാപത്തില്‍ വിശ്വസിച്ചിരുന്നവരാണ് ക്രിസ്ത്യാനികള്‍. ആദമിന്റെ പാപം നിമിത്തം ഒരോ മനുഷ്യരും പാപിയായി ജനിക്കുന്നുവെന്നതാണ് ആ സങ്കല്‍പം. അതില്‍ നിന്നുള്ള മോചനവും മോക്ഷലബ്ധിയുമായാണ് ക്രിസ്തു കുരിശിലേറിയതെന്ന് വിശ്വസിക്കുന്നു.
ഇങ്ങനെ പലതരത്തില്‍ വികലവും വികൃതവും ആണെങ്കിലും മനുഷ്യന് ഈ ലോകജീവിതത്തില്‍ ചെയ്ത കര്‍മത്തിന് അര്‍ഹമായ പ്രതിഫലം ഉണ്ടാവണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതാണ് പരലോകം. ഇസ്‌ലാം അത് യുക്തിഭദ്രമായി വരച്ചു കാണിക്കുന്നു.
മരണം
ഭൗതിക ജഡവും അഭൗതികാത്മവും ചേര്‍ന്ന ഒരു സൃഷ്ടിയാണ് മനുഷ്യന്‍. ഇവരണ്ടും തമ്മില്‍ ഒരുതരത്തിലുള്ള വേര്‍പാടാണ് മരണം. അത് സംഭവിക്കുന്നതോടുകൂടി ശരീരപ്രധാനമായ ഐഹികജീവിതത്തില്‍നിന്നും അവന്‍ വിടവാങ്ങുന്നു. ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ മനുഷ്യരും മരണം രുചിക്കുകതന്നെ ചെയ്യും’ (3:185). ‘ആസ്വദിക്കു’മെന്നുള്ള ഖുര്‍ആനിക പ്രയോഗം ഏറെ ശ്രദ്ധേയമാണ്. ആസ്വാദനം പലവിധത്തിലാകാവുന്നതാണ്. വിശ്വാസികള്‍ക്ക് മരണം ഹൃദ്യവും ആസ്വാദ്യകരവുമായിരിക്കുമ്പോള്‍ അവിശ്വാസികള്‍ക്കത് ഭീതിജനകവും കയ്‌പേറിയതുമായ അനുഭവമായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിര്‍ണിതമായ ഐഹികജീവിതത്തില്‍നിന്ന് ഓരോ മനുഷ്യനും നിശ്ചയിക്കപ്പെട്ട അവധി എത്തിയാല്‍ ഭൗതിക ജഡത്തില്‍നിന്ന് ആത്മാവിനെ പിടിച്ചെടുക്കാന്‍ അല്ലാഹു മലക്കുകളെ ഏല്‍പ്പിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു. ”പറയുക: നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതാണ്’‘(32:11). ‘അല്ലാഹു തന്റെ ദാസന്മാരുടെമേല്‍ പരമാധികാരമുള്ളവനാണ്. നിങ്ങളുടെ മേല്‍ അവന്‍ കാവല്‍ക്കാരെ അയക്കുന്നു. അങ്ങനെ നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാരായ മലക്കുകള്‍ അവനെ പൂര്‍ണമായി ഏറ്റെടുക്കുന്നു. അക്കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല” (6:61).
മലക്കുകള്‍ മനുഷ്യന്റെ ശരീരത്തില്‍നിന്ന് ആത്മാവിനെ പിടിച്ചെടുക്കുന്നതോടുകൂടി ഭൗതിക ജഡത്തില്‍നിന്നും ആത്മാവ് വേര്‍പെട്ട് കഴിഞ്ഞു. ആ വേര്‍പാടാണ് മരണം. മരണത്തോടുകൂടി ശരീരം അതുവരെ വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിത്വം നഷ്ടപ്പെട്ട് നാശമടയാന്‍ തുടങ്ങുകയും ആത്മാവ് ഐഹിക ജീവിതത്തില്‍ നേടിയെടുത്ത അതിന്റെ പൂര്‍ണവ്യക്തിത്വത്തോടുകൂടിയ ആത്മ പ്രധാനമായ ബര്‍സഖ് ലോകത്തേക്ക്, അഥവാ മരണാനന്തര ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. മരണം എന്ന് പറയുന്ന ഈ പ്രതിഭാസം ആത്മാവിനെ വിശുദ്ധമാക്കിയവനെ സംബന്ധിച്ചിടത്തോളം ആനന്ദകരവും ആത്മാവിനെ മലിനപ്പെടുത്തിയവനെ സംബന്ധിച്ചിടത്തോളം ദു:ഖകരവുമായിരിക്കും.
മരണചിന്ത
നശ്വരമായ ഐഹിക ജീവിതത്തിലെ ആഹ്ലാദത്തിമിര്‍പ്പും സുഖാനുഭൂതികളുമെല്ലാം ഞൊടിയിടയില്‍ നിലച്ചുപോകുന്ന സന്ദര്‍ഭമാണ് മരണം. മനുഷ്യന്‍ ഏറ്റവുമധികം നിസ്സഹായനാവുന്ന ഒരവസരവുമാണത്. എപ്പോള്‍, എവിടെവെച്ച്, ഏത് വിധേന സംഭവിക്കുമെന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആ അവസ്ഥ ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ടതാണ്. ഏത് നിമിഷവും മരണം വന്നണയുമെന്ന ചിന്തയുണ്ടായാല്‍ ജീവിതം സൂക്ഷ്മതയോടെയും ദൈവസ്മരണ നിലനിര്‍ത്തിയും മുന്നോട്ട് പോകും. നബി(സ്വ) ഇബ്‌നു ഉമറി(റ)നെ ഒരിക്കല്‍ ഉപദേശിച്ചത് ഇങ്ങനെയാണ്. ‘നീ ഇഹലോകത്ത് ഒരു പരദേശിയെപ്പോലെയാവുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ, പുലര്‍ന്നാല്‍ അസ്തമിക്കുമെന്നോ അസ്തമിച്ചാല്‍ പുലരുമെന്നോ നീ കാത്തിരിക്കരുത്’ (ബുഖാരി) 1. സുഖലോലുപതയില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് മരണസ്മരണ മുന്നറിയിപ്പാണ്. നബി(സ്വ) പറഞ്ഞു. ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന മരണത്തെക്കുറിച്ചുള്ള സ്മരണ നിങ്ങള്‍ വര്‍ധിപ്പിക്കുക. കാരണം ജീവിത പ്രയാസങ്ങളുണ്ടാകുമ്പോള്‍ മരണത്തെ ഓര്‍ക്കുന്നവന് അത് വിശാലത നല്‍കും. വിശാലതയില്‍ നിന്ന് അത് ഒതുക്കവും നല്‍കും. (തിര്‍മിദി) 2
മരണസ്മരണ നിലനിര്‍ത്താനും പരലോക ചിന്തയുണര്‍ത്താനും വേണ്ടിയാണ് നബി(സ്വ) ഖബ്ര്‍ സന്ദര്‍ശിക്കുന്നത് സുന്നത്തായി പഠിപ്പിച്ചുതന്നിട്ടുള്ളത്. ഖബ്‌റില്‍ ഉള്ള മയ്യിത്തിന്റെ നന്മക്കും രക്ഷക്കും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതോടൊപ്പം ഖബറിടം സന്ദര്‍ശിക്കുന്ന വ്യക്തിക്ക് താനും മണ്ണോടു ചേരേണ്ടവനും ഖബ്‌റില്‍ ഏകനായി കഴിച്ചുകൂട്ടേണ്ടവനുമാണെന്ന ചിന്തയുണ്ടാക്കാന്‍ ഖബ്ര്‍ സന്ദര്‍ശനം കാരണമാകുന്നു.
നല്ല മരണം
‘ലാഇലാഹ ഇല്ലല്ലാഹ്‘ എന്ന പരിശുദ്ധ വാക്യം പൂര്‍ണമായും ഉള്‍ക്കൊണ്ട് ജീവിക്കുകയും ഇസ്‌ലാമിനെ ദീനായി അംഗീകരിച്ച് പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ക്കനുസരിച്ച് മതവിശ്വാസത്തോടുകൂടി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്ത മനുഷ്യന്റെ ആത്മാവാണ് നഫ്‌സുന്‍ത്വയ്യിബ (പരിശുദ്ധാത്മാവ്). മരണാനന്തര ജീവിതത്തെക്കുറിച്ച് ദൃഢമായി വിശ്വസിക്കുന്നതിനാല്‍ തെല്ലും ഭയാശങ്കകളില്ലതെ തികഞ്ഞ മനഃസമാധാനത്തോടെയാണ് എല്ലാറ്റിനേയും നേരിടാന്‍ പരിശുദ്ധാത്മാവ് ഒരുങ്ങുക. ഈ അവസ്ഥ പരിഗണിച്ച് നഫ്‌സുന്‍ മുത്വ്മഇന്ന (സമാധാനചിത്തയായ ആത്മാവ്) എന്ന വിശേഷണമാണ് ഖുര്‍ആന്‍ അതിന്ന് നല്‍കിയിട്ടുള്ളത്. മരണത്തിന്റെ മലക്കുകള്‍ പരിശുദ്ധാത്മാവിനെ അല്ലാഹുവിങ്കലേക്കുള്ള മടക്കയാത്രയ്ക്കായി ക്ഷണിക്കുന്നു. കാണുന്ന മാത്രയില്‍ സ്‌നേഹാദരങ്ങളോട്കൂടി അഭിവാദനര്‍പ്പിച്ച് അസ്സലാമു അലൈക്കും (സമാധാനാശംസകള്‍) നേരികയും സ്വര്‍ഗത്തെ സംബന്ധിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു. ശേഷം ബഹുമാനപൂര്‍വം വരവേറ്റ് ബര്‍സഖീ ലോകത്തേക്ക് അകമ്പടി സേവിക്കുന്നു. ഇതാണ് നല്ല മരണം. അല്ലാതെ, ബാഹ്യമായ അടയാളങ്ങള്‍ ആത്യന്തികമായി മരണത്തിന്റെ നന്മതിന്മകള്‍ തീരുമാനിക്കാന്‍ മാനദണ്ഡമാക്കാവതല്ല. അതിനാലാണ് ചീത്ത മരണമെന്ന് തോന്നിയേക്കാവുന്ന പല രോഗ, അപകട മരണങ്ങളെയും മുഹമ്മദ് നബി(സ്വ) രക്തസാക്ഷ്യമായി പരിചയപ്പെടുത്തിയത്.
‘ഭയഭക്തിയോടും സൂക്ഷ്മതയോടും കൂടി ജീവിക്കുന്നവര്‍ക്ക് ഇങ്ങനെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്. നല്ലവരായിരിക്കെ മലക്കുകള്‍ അവരുടെ ആത്മാക്കളെ ഏറ്റെടുക്കുന്നു. മലക്കുകള്‍ പറയും: നിങ്ങള്‍ക്ക് സമാധാനം, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ‘(16:31, 32) തുടര്‍ന്ന് അല്ലാഹുവിങ്കല്‍ നിന്നുള്ള മറ്റൊരു സന്ദേശവും അവര്‍ക്ക് നല്‍കുന്നു.
”ശാന്തി നേടിയ ആത്മാവേ, നിന്റെ നാഥനിലേക്ക് തിരിച്ചു ചെല്ലുക. തൃപ്തിപ്പെട്ടു കൊണ്ടും തൃപ്തി നേടിക്കൊണ്ടും എന്റെ നല്ല അടിമകളുടെ കൂട്ടത്തില്‍ പ്രവേശിച്ചോളൂ. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ’ (89:27-30).
ചീത്ത മരണം
അഹങ്കാരം, ഗര്‍വ്, ദേഹേഛ തുടങ്ങിയ ദുര്‍വികാരങ്ങള്‍ കൊണ്ട് ശുദ്ധപ്രകൃതിയെ മലിനപ്പെടുത്തി താന്തോന്നികളും ദൈവനിഷേധികളുമായി ജീവിച്ചവരുടെ ആത്മാവ് ആണ് മ്ലേഛാത്മാവ് (നഫ്‌സുന്‍ ഖബീസ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയുഷ്‌കാലമത്രയും ദുഷ്‌കൃത്യങ്ങളില്‍ കഴിച്ചുകൂട്ടിയ ഇവര്‍ മരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ദുഷ്‌കൃത്യങ്ങളെ കുറിച്ചുള്ള ഓര്‍മ മരണത്തില്‍നിന്ന് വിരണ്ടോടാന്‍ അവരെ പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു ‘പറയുക ഹേ, ജൂതരായി ചമഞ്ഞവരേ, അല്ലാഹുവിന്റെ ഔലിയാക്കള്‍ (ഇഷ്ടജനങ്ങള്‍) മനുഷ്യരില്‍ ഞങ്ങള്‍ മാത്രമാണ് എന്ന് നിങ്ങള്‍ വാദിക്കുന്നുണ്ടെങ്കില്‍, അവരൊരിക്കലും അതു ആഗ്രഹിക്കുകയില്ല, അവര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി. അക്രമികളെ നന്നായി അറിയുന്നവനാണ് അല്ലാഹു.
ആത്മാവിനെ മലിനമാക്കിയവര്‍ മരണത്തെ സ്വാഗതം ചെയ്യാന്‍ സന്നദ്ധരല്ല എന്ന് അല്ലാഹു സൂചിപ്പിക്കുന്നു. ‘പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്’(62:8). മരണത്തെ ഭയപ്പെടുകയും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കെ മരണം അവനെ പെട്ടെന്ന് പിടികൂടുകയും ചെയ്യുന്നു. ഐഹിക ജീവിതവുമായി വേര്‍പെടുകയാണെന്ന് ഉറപ്പിച്ച് കാലുകള്‍ തമ്മില്‍ കെട്ടിപ്പിണയുകയും പ്രയാസത്തിന് മേല്‍ പ്രയാസത്തോടെ നാഥന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. മലക്കുകളെ കാണുമ്പോഴേക്കും വിഹ്വലതയോടെ ശരീരത്തിന്റെ ഉള്‍ഭാഗത്തേക്ക് പിന്‍വലിയുന്ന മ്ലേഛാത്മാവിന്റെ വിലാപം ഇങ്ങനെയാണ്: ‘നാഥാ കുറഞ്ഞ അവധിക്ക് ഒന്നു പിന്തിച്ചുതരാമോ, ഞാന്‍ ദാനധര്‍മങ്ങള്‍ ചെയ്തുകൊള്ളാം. സജ്ജനങ്ങളില്‍ ചേരുകയും ചെയ്യാം’ (63:10). പക്ഷേ അത് അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വെറുംവാക്ക് മാത്രമാണെന്ന് അല്ലാഹു പറയുന്നു (23:100).
ആത്മാവിനെ മ്ലേഛമാക്കി സ്വയം അക്രമികളായിത്തീര്‍ന്ന കുറ്റവാളികളായ മനുഷ്യരോട് മലക്കുകള്‍ ഗര്‍ജ്ജിക്കുന്നു ‘ആ അക്രമികള്‍ മരണവെപ്രാളത്തില്‍ ആയിരിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞു കൊണ്ടിരുന്നതിന്റേയും അവന്റെ ദൃഷ്ടാന്തങ്ങളെ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റേയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് എന്ന് മലക്കുകള്‍ പറയും: ‘നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു തന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല’ (6:93).
അവിശ്വാസികളുടെ ഇടയില്‍ ജീവിച്ച് സ്വന്തത്തോട് ‘അന്യായം” പ്രവര്‍ത്തിച്ച മ്ലേഛാത്മാക്കളെ അല്ലാഹു മരണവേളയില്‍ പിടിച്ചെടുക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യവും അവരുടെ മറുപടിയും ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ‘സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും ‘ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. മലക്കുകള്‍ ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശംവിട്ട് എവിടെയെങ്കിലും പലായനം ചെയ്യാമായിരുന്നില്ലേ? എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതത്രെ ചീത്ത സങ്കേതം’ (4:97). അല്ലാഹു വീണ്ടും ചോദിക്കും: ‘അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്തവരേക്കാള്‍ കടുത്ത അക്രമി ആരാണ്? അല്ലാഹുവിന്റെ വിധിയനുസരിച്ച് തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്ക് ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും. അല്ലാഹു പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ നിങ്ങളും പ്രവേശിച്ചുകൊള്ളുക’ (7:37, 38).
‘മലക്കുകള്‍ അവരുടെ മുഖങ്ങളിലും പിന്‍ഭാഗങ്ങളിലും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി?’ (47:27).
വിയര്‍പ്പില്‍ കുളിച്ചു കൊണ്ടുള്ള മ്ലേഛാത്മാവിനെ പുറത്തെടുക്കുമ്പോള്‍ ആകാശഭൂമികള്‍ക്കിടയിലും ആകാശങ്ങളിലുമുള്ള എല്ലാ മലക്കുകളും അതിനെ ശപിക്കുകയും ആകാശകവാടങ്ങളെല്ലാം ബന്ധിക്കപ്പെടുകയും ഓരോ കവാടത്തിലുള്ള മലക്കുകള്‍ അതിനെ ഇങ്ങോട്ടടുപ്പിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് എന്ന് ഹദീസില്‍ നിന്ന് വ്യക്തമാവുന്നു (അഹ്‌മദ്) 3. ഇങ്ങനെ തിന്മകളില്‍ ജീവിച്ച് അവസാന നിമിഷം വരെ ദൈവകാരുണ്യമായ പാപമോചനത്തിന് അര്‍ഹതയില്ലാതെയുള്ള അന്ത്യമാണ് ചീത്തമരണം.
ഉറക്കവും മരണവും
മനുഷ്യനെപ്പറ്റിപറയുമ്പോള്‍ റൂഹ്, നഫ്‌സ്, ഖല്‍ബ്, ജിസ്മ് എന്നീ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും കാണാം. ജിസ്മ് (ശരീരം) ഒഴിച്ചുള്ള ഒന്നിനെക്കുറിച്ചും സൂക്ഷ്മവിവരങ്ങള്‍ ഇല്ല എന്നതാണ് സത്യം. റൂഹ് എന്ന വാക്കിന് ആത്മാവ്, ജീവന്‍ എന്നെല്ലാം അര്‍ഥം കല്പിക്കുന്നുണ്ട്. റൂഹിനെ സംബന്ധിച്ച വിഖമായ അറിവ് മനുഷ്യര്‍ക്ക് ലഭ്യമാകുകയില്ല എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ‘ആത്മാവ് എന്റെ രക്ഷിതാവിന്റെ വരുതിയില്‍പ്പെട്ടതാകുന്നു. അറിവില്‍നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല’ (17:85).
മനുഷ്യാസ്തിത്വം, മനുഷ്യശരീരം, ബോധമനസ്സ് എന്നീ അര്‍ഥങ്ങളില്‍ നഫ്‌സ് എന്ന പദം ഖുര്‍ആനിലും ഹദീസിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖല്‍ബ് എന്ന പദത്തിന് ഹൃദയം എന്ന് തര്‍ജമ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും സത്യാസത്യവിവേചനം നടത്തുന്ന മനസ്സ് എന്ന അര്‍ഥത്തിലാണ് ഖല്‍ബ് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചിട്ടുള്ളതെന്ന് സന്ദര്‍ഭങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
റൂഹ് എന്ന പദം ഖുര്‍ആനില്‍ 19 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. നഫ്‌സിനെ ഉറക്കുവേളയില്‍ മലക്കുകള്‍ ഏറ്റെടുക്കുമെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. ഉറക്കത്തെ ‘‘അല്ലാഹു ആത്മാക്കളെ മരണവേളയില്‍ പൂര്‍ണമായി ഏറ്റെടുക്കുന്നു. മരിച്ചിട്ടില്ലാത്ത ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നു. എന്നിട്ട് മരണം വിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവയ്ക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിതസമയം വരെ വിട്ടയക്കുകയുംചെയ്യുന്നു. ചിന്തിക്കുന്നവര്‍ക്ക് അതില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്’(39:42). ഉറക്കവും മരണവും തമ്മില്‍ സാരമായ സാദൃശ്യമുണ്ട്. അതുകൊണ്ടാണ് ഉറക്കത്തിനും മരണത്തിനും ഉറക്കമെന്ന് ഖുര്‍ആനിലും ഹദീസിലും ധാരാളമായി പ്രയോഗിച്ചിട്ടുള്ളത്.
ഉറങ്ങാന്‍ കിടക്കുംമുമ്പ് നമുക്ക് മരണത്തിന്റെ ഓര്‍മയുണ്ടാക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ റസൂല്‍ (സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ‘ബിസ്മികല്ലാഹുമ്മ അമൂതു വ അഹ്‌യാ’ (നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയുംചെയ്യുന്നു) എന്ന് ചൊല്ലേണ്ടതാണ് (ബുഖാരി) 4. ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ പ്രാര്‍ഥിക്കാന്‍ റസൂല്‍(സ്വ) പഠിപ്പിച്ച മറ്റൊരു പ്രാര്‍ഥനയിലും ഇതേആശയം ഉള്‍കൊണ്ടിട്ടുണ്ട്. ”അല്ലാഹുവേ, ഉറക്കത്തില്‍ നീ ഏറ്റെടുത്ത എന്റെ ആത്മാവിനെ തിരിച്ചയക്കാതെ അവിടെതന്നെ പിടിച്ചുനിര്‍ത്തുകയാണെങ്കില്‍ നിന്റെ കരുണ അതിനുണ്ടായിരിക്കേണമേ, ഇനി തിരിച്ചയക്കുകയാണെങ്കിലോ നിന്റെ നല്ല അടിമകള്‍ക്ക് നീ നല്‍കുന്ന എല്ലാ സംരക്ഷണങ്ങളും നല്‍കുകയുംചെയ്യേണമേ.” ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ നബി(സ്വ) പഠിപ്പിച്ച് തന്ന പ്രാര്‍ഥനയിലും ഉറക്കം ഒരുതരം മരണമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ”നമ്മെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിന് എല്ലാസ്തുതിയും. ഈ എഴുന്നേല്‍പ്പും അവങ്കലേക്കുതന്നെ” എന്ന്‌ചൊല്ലി, ഉറക്കമാകുന്ന മരണത്തില്‍നിന്ന് വീണ്ടും ഒരുജീവിതം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ച്‌കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കണമെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത് (ബുഖാരി) 5.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 2358, ഹദീസ് 6053[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 348, ഹദീസ് 2460[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 42, പേജ് 15, ഹദീസ് 25090[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2330, ഹദീസ് 5965[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2329, ഹദീസ് 5961[↩]
