ഫാത്വിമീ ഭരണാധികാരികള്‍
ഫാത്വിമീ ഭരണാധികാരികള്‍ ഇസ്ലാമിക ചരിത്രത്തിൽ പ്രത്യേക രാഷ്ട്രീയ–മതപരമായ അടയാളം പതിപ്പിച്ച ഭരണനേതൃത്വങ്ങളായിരുന്നു. വടക്കേ ആഫ്രിക്കയിൽ ആരംഭിച്ച് ഈജിപ്തിനെ ആസ്ഥാനമാക്കി വ്യാപിച്ച ഫാത്വിമീ ഖിലാഫത്ത്, ഭരണസംവിധാനം, ദഅ്വ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ–സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി. ഓരോ ഫാത്വിമീ ഭരണാധികാരന്റെയും ഭരണശൈലിയും തീരുമാനങ്ങളും ഖിലാഫത്തിന്റെ ശക്തിയെയും ദൗര്‍ബല്യത്തെയും നേരിട്ട് ബാധിച്ച കാലഘട്ടമാണിത്. ഫാത്വിമി ഖിലാഫത്തിന്റെ ഉയര്‍ച്ച മുതല്‍ അന്ത്യംവരെ മനസ്സിലാക്കാന്‍ ഭരണാധികാരികളുടെ പഠനം അനിവാര്യമാണ്.
അബൂതമീം അല്‍മുഇസ്സ്
ഉബൈദുല്ലയുടെ പിന്‍ഗാമിയായത് മകന് അബൂ ഖാസിമായിരുന്നു. കടുത്ത ശീഈ പക്ഷ പാതിയായ ഇദ്ദേഹം സുന്നികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. 12 വര്‍ഷത്തെ ഭരണത്തിനു ശേഷം പുത്രന് അബൂ ദ്വാഹിര്‍ ഇസ്മാഈലിനെ അനന്തരഗാമിയാക്കി അദ്ദേഹം വിടവാങ്ങി.
ധൈര്യശാലിയും മികച്ച വാഗ്മിയുമായിരുന്ന അബൂദ്വാഹിര്‍ (മന്‍സൂര്‍ എന്നായിരുന്നു സ്ഥാനപ്പേര്) ആഭ്യന്തര കലാപങ്ങള്‍ ഒതുക്കി. മധ്യധരണ്യാഴിയിലെ മികച്ച ശക്തിയായി ഫാത്വിമികള്‍ വളര്‍ന്നു. ഖര്‍മത്തുകള്‍ അപഹരിച്ച് ഒളിപ്പിച്ചു വെച്ച ഹജറുല്‍ അസ്വദ് അവരില്‍ നിന്ന് തിരിച്ചു വാങ്ങിയത് ഇദ്ദേഹമായിരുന്നു. ക്രി. വ. 952ല്‍ (ഹി. 341) നിര്യാതനായി. ഏഴു വര്‍ഷക്കാലമാണ് അദ്ദേഹം ഭരിച്ചത്.
ഫാത്വിമികളില്‍ പ്രതാപിയായ അല്‍ മുഇസ്സു ലിദീനില്ലാഹ് ആണ് പിന്നീട് ഇമാമായി വന്നത്(ക്രി. 952-915). ഭാഷാനിപുണനും രാജ്യതന്ത്രജ്ഞനും ജനകീയനുമായ മുഇസ്സ് 24 വര്‍ഷത്തെ ഭരണത്തി ലൂടെ ചരിത്രത്തില്‍ തന്റെ പേര് അനശ്വരമാക്കി.
വിശ്വപ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വകലാശാല, അസ്ഹര്‍ പള്ളി, അവ തലയുയര്‍ത്തി നില്ക്കുന്ന കൈറോ (അല്‍ ഖാഹിറ) നഗരം എന്നിവയെല്ലാം പണിതത് അല്‍ മുഇസ്സാണ്. അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകൈയുമായിരുന്ന സേനാനായകന് ജൗഹര്‍ സിഖ്ലി(സിസിലി)യാണ് ഇതിന് നേതൃത്വം നല്‍കിയത്. മുഇസ്സ് തന്റെ തലസ്ഥാനം കൈറോവിലേക്ക് മാറ്റുകയും ചെയ്തു; ഹി. 362 റമദാന് 15ന്.
ശീഈ ആശയ പ്രചാരണത്തിന് അമിതമായ പ്രാധാന്യം നല്കി. അതിനായി കവികളെയും പണ്ഡിതരെയും രംഗത്തിറക്കി. നബി(സ്വ), അലി, ഫാത്വിമ, ഹസന്, ഹുസൈന്(റ) എന്നിവരുടെ ജന്മദിനങ്ങള് കൊണ്ടാടിയതും ആദ്യം ഫാത്വിമികളാണ്. മുഹര്‍റം പത്ത് ആഘോഷ ദിനമാക്കി. ഫാതിമി ഇമാമുകളുടെ (ഖലീഫമാരുടെ) സൗഭാഗ്യത്തിനായി മിമ്പറില്‍ നിന്ന് പ്രാര്‍ഥിക്കുന്ന സമ്പ്രദായവും തുടങ്ങി. ഈജിപ്തിനു പുറമെ, ഹിജാസ്, സിറിയ എന്നിവയും ഇക്കാലത്ത് ഫാത്വിമി ഭരണത്തിന് കീഴിലായി.
രണ്ട് വ്യാഴവട്ടം രാജ്യം ഭരിച്ച അല്‍ മുഇസ്സ് ഹി. 365 (ക്രി. 975) ല്‍ നിര്യാതനായി. അസീസ് ബില്ലയാണ് പിന്നീട് ഇമാം ആയത്.
അല്‍ അസീസ് ബില്ലാഹ്
അല്‍ മുഇസ്സിന്റെ പുത്രനും പിന്‍ഗാമിയും(ക്രി. 975-996). അബൂ മന്‍സൂര്‍ നിസാര്‍ അല്‍ അസീസ് ബില്ലാഹ് എന്ന് പൂര്‍ണനാമം. ഫാത്വിമീ ഖിലാഫത്ത് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് അസീസിന്റെ ഭരണകാലത്താണ്. പടിഞ്ഞാറു അത്ലാന്റിക് സമുദ്രം മുതല്‍ അറേബ്യ വരെയും ഏഷ്യാമൈനര്‍ മുതല്‍ നുബാ വരെയും. അബ്ബാസികളുടെ ദുര്‍ബലതയില്‍ ഇറാഖ്, യമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെല്ലാം ഫാത്വിമികള്‍ പിടിച്ചത് ഇക്കാലത്താണ്.
ശീഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതേ സമയം, അല്‍ അസ്ഹറിനെ ഒരു ശീഈ പഠനകേന്ദ്രമെന്നതില്‍ നിന്നും മാറ്റിയെടുത്ത് സര്‍വ്വകലാശാലയാക്കി മാറ്റിയത് ഇദ്ദേഹമാണ്. സൈന്യം, നിയമം തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലും മന്ത്രി പദവികളിലും ശീഈകളെ തന്നെ നിയമിച്ചു. ക്രൈസ്തവ-ജൂതമതങ്ങളോട് ഉദാരവും സഹിഷ്ണതാപരവുമായ സമീപനമാണ് സ്വീകരിച്ചത്.
ഒരു റഷ്യക്കാരിയടക്കം രണ്ടു ക്രൈസ്തവ വനിതകളെ വിവാഹം ചെയ്തു. ജൂത നേതാവ് മുനിശ്ശായെ സിറിയയിലെ കുഞ്ചികസ്ഥാനത്ത് അവരോധിച്ചിരുന്നു. മത ന്യൂനപക്ഷങ്ങളോട് ഉദാരനയം സ്വീകരിച്ചു.
അല്‍ അസീസ് ബില്ലാഹ് ക്രി. 996ല്‍ (ഹി. 386) നിര്യാതനായി
അല്‍ ഹാകിം ബിഅംരില്ലാഹ്
അല്‍അസീസ് മരിക്കുമ്പോള്‍ മകന് അല്‍ഹാകിമിന് പ്രായം പതിനൊന്ന് വയസ്സാണ്. ഗുരുനാഥന് ബര്‍ജുവാന്‍ അല്‍ ഖാദിമിന്റെ സഹായത്താല്‍ ഹാകിം കിരീടമണിയുകയും ഭരണം നടത്തുകയും ചെയ്തു(ക്രി. 996-1020).
ക്രി.വ. 985ല്‍ ജനിച്ച ഹാകിമിന്റെ മുഴുവന്‍ പേര് അബൂ അലി മന്‍സൂര്‍ അല്‍ ഹാകിം ബി അംരില്ല എന്നാണ്. പ്രായപൂര്‍ത്തിയായതോടെ ഭരണം സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി. കടുത്ത ശീഈ പക്ഷപാതിത്വം തുടര്‍ന്നു. സുന്നികളെയും അന്യ മതക്കാരെയും ഇതിന്റെ പേരില്‍ പീഡിപ്പിച്ചു.
എന്നാല്‍, മത വിരുദ്ധമായ തിന്മകള്ക്കും അരാജകത്വത്തിനുമെതിരെ കടുത്ത നിലപാടെടുത്തു ഹാകിം. സംഗീത സായാഹ്നങ്ങളും രാത്രികാല ക്ലബുകളും മദ്യം വിളമ്പലും സ്ത്രീ-പുരുഷ സമ്പര്‍ക്കവും ഈജിപ്തിനെ അസ്വസ്ഥമാക്കും വിധം പടര്‍ന്നിരുന്നു. ഇത് നിരോധിക്കുകയും രാത്രികളില്‍ ഹാകിം തന്നെ നിരീക്ഷണത്തിനിറങ്ങുകയും ചെയ്തു. കിറുക്കനായ ഭരണാധികാരി, പണ്ഡിത മൂഢന് എന്നീ വിശേഷണങ്ങളിലറിയപ്പെടുന്നുണ്ട്.
രണ്ടു പ്രധാന വിഡ്ഢിത്തങ്ങള്‍ അദ്ദേഹം ചെയ്തതായും ചരിത്രകാരന്മാര് നിരീക്ഷിക്കുന്നു. മുന്തിരി വാറ്റി മദ്യമാക്കുന്നത് തടയാന്‍ മുന്തിരി കൃഷി തന്നെ നിരോധിച്ചതാണ് ഒരു വിഡ്ഢിത്തം.
സ്ത്രീകള്‍ രാത്രി പുറത്തിറങ്ങിയിരുന്നതു തടയാന്‍ വേണ്ടി ചെരുപ്പു കുത്തികളെ നാടുകടത്തിയതാണ് രണ്ടാമത്തേത്. ചെരുപ്പില്ലെങ്കില്‍ സ്ത്രീകള്‍ പുറത്തിറങ്ങില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍!
പണ്ഡിതന്മാര്ക്ക് ഗവേഷണത്തിനായി ‘ദാറുല്‍ ഹിക്മ’ സ്ഥാപിച്ചു. അവര്‍ക്ക് മികച്ച വേതനം നല്കി. ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചു. അതേസമയം, നിസ്സാര കാരണങ്ങള്‍ക്കും ചിലപ്പോള്‍ അകാരണമായും പല പണ്ഡിതന്മാരേയും കൊന്നിട്ടുണ്ട്. ശാസ്ത്രജ്ഞനായ ഇബ്നുല്‍ ഹൈസമിന്റെ സിദ്ധാന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കി, അല്‍ അസ്ഹര്‍ സര്‍വകലാശാല വികസിപ്പിച്ചു എന്നിങ്ങനെയുള്ളവ ഹാകിമിന്റെ കാലത്തെ മികവുറ്റതാക്കി.
ഇതിനിടെ താന്‍ ‘ദൈവാവതാര’മാണെന്ന വാദവുമായി ഹാകിം രംഗത്തുവന്നു. അത് അംഗീകരിച്ചവരാണ് ദ്രൂസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ദ്രൂസുകള്‍ ഈ വാദം പിന്നീട് കൈയൊഴിക്കുകയും മുസ്ലിംകളുടെ പൊതുധാരയില്‍ ചേരുകയുമുണ്ടായിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുണ്ടായ കലാപത്തെത്തുടര്‍ന്നാണ് ക്രി. 1020ല്‍ (ഹി. 411) അല്‍ ഹാകിമിന്റെ മരണം.
അബുല്‍ ഹസന് അദ്വാഹിര്‍
ഫാത്വിമി ഖിലാഫത്തിലെ ഏഴാമന്. അല്‍ഹാകിമിന്റെ മകന്. അബുല്‍ ഹസന് അദ്വാഹിര്‍ എന്നാണ് പേര്. പതിനാറാം വയസ്സിലാണ് ഭരണമേറ്റത്(ക്രി. 1020-1035). പിതൃ സഹോദരി സുത്വ് അല്‍മുല്‍ക് ആണ് ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അബുല്‍ ഹാകിമിനെ (സഹോദരനെ) വധിച്ചതിനു പിന്നില്‍ ഇവരാണെന്ന് ശ്രുതിയുണ്ടായിരുന്നു. ഇവര്‍ക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നു. പക്ഷേ വേതന വര്‍ധനവിലൂടെ സുത്വ് അല്‍മുല്‍ക് സൈന്യത്തെ പ്രീണിപ്പിച്ചിരുന്നതിനാല്‍ പ്രതിഷേധം ഏശിയില്ല.
പിതാവില്‍ നിന്ന് വ്യത്യസ്തനായി മതനിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കാണിച്ചില്ല. സ്ത്രീകള്‍, നിശാക്ലബ്ബുകള്‍ എന്നീ കാര്യങ്ങളില്‍ അയഞ്ഞ നിലപാടാ യിരുന്നു.
ബൈസന്ത്യക്കാരോട് കൂടുതല്‍ അടുത്തു. കര്‍ഷക ക്ഷേമത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. 16 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ക്രി. 1035 (ഹി. 427)ല്‍ നിര്യാതനായി.
അല്‍ മുസ്തന്‍സ്വിര്‍ ബില്ലാഹ്
ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച ഖലീഫയെന്ന ഖ്യാതിയും ഫാത്വിമി ഖിലാഫത്തിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടെന്ന അപഖ്യാതിയും കേട്ട ഭരണാധികാരി (ക്രി. 1035-1094). ഖിലാഫത്തില്‍ നിന്ന് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുറത്തു ചാടിയതും റൊട്ടിക്കഷ്ണത്തിന് 25 ദിനാര്‍ നല്‍കേണ്ടവിധം സമ്പദ്രംഗം ആടിയുലഞ്ഞതും മുന്‍തന്‍സ്വിറിന്റെ വാഴ്ചക്കാ ലത്താണ്.
അബുല്ഹസന് ദ്വാഹിറിന്റെ മകന്. ക്രി. 1029 ല്‍ ജനനം. മആദ് അബൂ തമീം യഥാര്‍ഥ നാമം. 7-10 വയസ്സില്‍ ഖിലാഫത്ത് ഏറ്റു. മാതാവാണ് നിയന്ത്രിച്ചിരുന്നത്. ഇവരുടെ മുന്‍ യജമാനനായ ജൂതന് ഭരണത്തില്‍ നിര്‍ണായക പദവി വഹിച്ചു.
ഫാത്വിമീ ഖിലാഫത്തിന്റെ തകര്‍ച്ചയുടെ തുടക്കമായി. സിറിയ കൈവിട്ടു പോയി. ഫലസ്തീനില്‍ കലാപം തുടങ്ങി. ആഫ്രിക്കയില്‍ സാമന്തന്മാര് കപ്പം നിഷേധിച്ചു. ചിലര്‍ പഴയ അബ്ബാസി ഖിലാഫത്തിനു കീഴിലേക്ക് മടങ്ങി. ക്രൈസ്തവര്‍ സിസിലി തിരിച്ചു പിടിച്ചു. ഫാത്വിമി ഭരണം ഈജിപ്തിലും പരിസരത്തും മാത്രമായി ചുരുങ്ങി. ഇതിനിടെ നൈല്‍ താഴ്വരയില് പട്ടിണിയും പകര്‍ച്ച വ്യാധികളും പരന്നു. അന്നത്തിനും ഔഷധത്തിനുമായി അവര്‍ അലഞ്ഞു.
ഒടുവില്‍ അല്‍ മുസ്തന്‍സ്വിര്‍ അധികാരം മന്ത്രി ബദ്ര് ജമാലിക്കു നല്കി. ഇതോടെ ഖലീഫ പാവയും മന്ത്രി രാജാവുമായി. ഗൂഢാലോചനകളുടെ കേന്ദ്രമായി കൊട്ടാരം മാറി. സൈന്യത്തിലെ സുഡാനികള്‍, ബര്‍ബറുകള്‍, തുര്‍ക്കികള്‍, പേര്‍ഷ്യക്കാര്‍ എന്നീ വംശജര്‍ നടത്തിയ അധികാര വടംവലികള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു. വൈകാതെ മന്ത്രി ജമാലി മരിച്ചു. ക്രി. 1094 (ഹി. 484)ല്‍ മുസ്തന്‍സ്വിറും അന്ത്യയാത്രയായി.
ഫാത്വിമീ ഖിലാഫത്ത് പിന്നെയും ആറരപ്പതിറ്റാണ്ട് നീണ്ടു നിന്നെങ്കിലും തകര്‍ച്ചയുടെ ആരംഭം മുസ്തന്‍സ്വിര്‍ കുറിച്ചു കഴിഞ്ഞിരുന്നു.
ഫാത്വിമി ഖിലാഫത്തിന്റെ അന്ത്യം
അല്‍ മുസ്തന്‍സ്വിറിന് ശേഷം ഫാത്വിമീ ഭരണം തകര്‍ച്ചയിലേക്ക് മുഖം കുത്തുകയായിരുന്നു. മുക്കാല്‍ നൂറ്റാണ്ട് (ക്രി. 1094-1171) പിന്നെയും ആ ഭരണം നീണ്ടെങ്കിലും അതിനിടെ ആറു ഖലീഫമാരാണ് ഭരണത്തിലിരുന്നത്. അവരുടെ പേരും വയസ്സും ഭരണകാലവും ചുവടെ.
1. അല്‍ മുസ്തഅ്ലി അബുല്‍ഖാസിം അഹ്മദ്, അഞ്ച് വയസ്സ്, ക്രി. 1094-1101 (ഹി. 487-495).
2. അല്‍ ആമിര്‍ അബൂഅലി അല്‍ മന്‍സ്വൂര്‍, ക്രി. 1101-1130 (ഹി. 495-524).
3. അല്‍ ഹാഫിദ്വ് അബൂമയ്മൂന്‍ അബ്ദുല്‍ മജീദ് ക്രി. 1130-1149 (ഹി. 524-544).
4. അദ്വാഫിര്‍ അബുല്‍ മന്‍സൂര്‍ ഇസ്മാഈല്‍ ക്രി. 1149-1154 (ഹി. 544-549).
5. അല്‍ഫാഇസ് അബുല്‍ ഖാസിം ഈസാ, നാലു വയസ്സ്, ക്രി. 1154-1160 (ഹി. 549-555).
6. അല്‍ ആദ്വിദ് അബൂ മുഹമ്മദ് അബ്ദുല്ല, ഒന്‍പത് വയസ്സ്, ക്രി. 1160-1171 (ഹി. 555-567).
അല്‍ മുസ്തന്‍സ്വിറിന്റെ കാലത്ത് ഭരണച്ചുമതല മന്ത്രി ഖദ്ര് ജമാലിക്ക് കൈമാറിയിരുന്നു. ഇത് തുടര്‍ന്ന് പോരുകയും ജമാലിയുടെ മക്കള്‍ ഇതിന്റെ പിന്തുടര്‍ച്ചക്കാരാവുകയും ചെയ്തു. ഈ മന്ത്രിമാരാണ് നാലും ഒമ്പതും വയസ്സുള്ള ഖലീഫമാരുടെ മക്കളെ ഖിലാഫത്തില്‍ വാഴിച്ചത്. അവര്‍ക്ക് അധികാരം വാഴാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. ഫാത്വിമീ ഖിലാഫത്ത് തകര്‍ന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ.
ഫാത്വിമീ ഭരണകാലത്ത് ഈജിപ്തും സിറിയയും വിജ്ഞാനം, കല, സാഹിത്യം, ശാസ്ത്രം എന്നീ രംഗങ്ങളില്‍ പ്രശോഭിതമായി. ചിത്രപ്പണികള്‍, നെയ്ത്ത്, ലോഹ വ്യവസായം എന്നിവയിലൂടെ നാഗരിക മുന്നേറ്റവും സാധ്യമായി.
സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ നൈലിന്റെ തീരത്ത് കെയ്റോ നഗരം തലയുയര്‍ത്തി നില്ക്കുന്നതും വിജ്ഞാനങ്ങളുടെ പ്രഭ ചൊരിഞ്ഞ് അല്‍ അസ്ഹര്‍ സര്‍വകലാശാല വിളക്കുമാടമായി പരിലസിക്കുന്നതും ഫാത്വിമീ ഭരണത്തിന്റെ അനശ്വര സ്മൃതിയുണര് ത്തുന്നതു തന്നെ.
