ജനാസ നമസ്‌കാരത്തിന്റെ രൂപം
ജനാസ നമസ്‌കാരത്തിന്റെ രൂപം എന്ന ഈ അധ്യായത്തിൽ കൈഉയര്‍ത്തല്‍, ഫാതിഹ, സ്വലാത്ത്, മയ്യിത്തിനായുള്ള പ്രാര്‍ഥനകള്‍, ശിശുവിന്നായുള്ള പ്രാര്‍ഥന, വിരമിക്കല്‍, ജനാസ നമസ്‌കാരത്തില്‍ ഇമാം നില്‍ക്കേണ്ടത്, ജമാഅത്തായി നമസ്‌കരിക്കല്‍, ഒന്നലധികം മയ്യിത്തുകള്‍, സ്ത്രീകളുടെ നമസ്‌കാരം എന്നീ ശീർഷകങ്ങളിലൂടെ നബി(സ്വ) പഠിപ്പിച്ച രൂപത്തിൽ എങ്ങനെ മയ്യിത്ത് നമസ്കരിക്കാം എന്നും അനുബന്ധ വിഷയങ്ങളും കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ഇതര നമസ്‌കാരങ്ങള്‍പോലെ ജനാസ നമസ്‌കാരത്തിനും ശുചിത്വം, അശുദ്ധിയില്ലാതിരിക്കുക, ഖിബ്‌ലയെ അഭിമുഖീകരിക്കുക, നഗ്നതമറയ്ക്കുക, നിയ്യത്ത് ഉണ്ടായിരിക്കുക, കഴിവുള്ളവന്‍ നില്‍ക്കുക തുടങ്ങിയവയൊക്കെ പാലിക്കേണ്ടതാണ്. കാരണം നമസ്‌കാരം (സ്വലാത്ത്) എന്ന പദം കൊണ്ടാണ് ഇതിനെ ഖുര്‍ആനിലും നബിവചനങ്ങളിലും പരിചയപ്പെടുത്തിയിട്ടുള്ളത്.
മറ്റു നമസ്‌കാരങ്ങള്‍ പോലെ ഇതില്‍ റുകൂഅ്, സുജൂദ് എന്നിവ ഇല്ല. നിന്നുകൊണ്ടാണ് ഇത് നിര്‍വഹിക്കേണ്ടത്. ഈ നമസ്‌കാരം ഒറ്റക്കും കൂട്ടമായും (ജമാഅത്ത്) നിര്‍വഹിക്കാം. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഈ നമസ്‌കാരം പുണ്യകരമാണ്. പല ജമാഅത്തുകളായി നമസ്‌കരിക്കുന്നതിനും തെറ്റില്ല. പ്രാരംഭ തക്ബീറുകളടക്കം നാലുതക്ബീറുകളാണ് ജനാസ നമസ്‌കാരത്തില്‍ ചൊല്ലേണ്ടത്. ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ ”നബി(സ്വ) നജ്ജാശിക്ക്‌വേണ്ടി നമസ്‌കരിച്ചപ്പോള്‍ നാല് തക്ബീറുകള്‍ ചൊല്ലി” എന്ന് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഉഖ്ബത്തുബ്‌നു ആമിര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂഹുറയ്‌റ, ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയവരുടെ നിവേദനങ്ങളിലും നാല് തക്ബീറുകള്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അധിക റിപ്പോര്‍ട്ടുകളിലുള്ളതും അതാണ് 1.
എന്നാല്‍ തക്ബീറുകള്‍ അഞ്ചോ ആറോ ആവുന്നത് നിഷിദ്ധമാവുന്നില്ല. ചിലസന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ അങ്ങനെ ചൊല്ലിയതായി റിപ്പോര്‍ട്ടുണ്ട്. ”നബി(സ്വ) അഞ്ചു തക്ബീറുകള്‍ ചൊല്ലിയിരുന്നു” (മുസ്‌ലിം) 2). സൈദുബ്‌നു അര്‍കം നാല് തക്ബീറുകളാണ് ചൊല്ലാറുണ്ടായിരുന്നത്. ഒരിക്കല്‍ അദ്ദേഹം അഞ്ച് തക്ബീര്‍ചൊല്ലി. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നബി(സ്വ) അഞ്ച് തക്ബീറും ചൊല്ലിയിരുന്നു” (തുര്‍മുദി) 3 നാലും അഞ്ചും തക്ബീറുകളുടെ ഹദീസുകള്‍ സ്വഹീഹായി വന്നതിനങന്റ അഞ്ച് തക്ബീര്‍ചൊല്ലി നമസ്‌കരിച്ചാല്‍ അത് സാധുവാണെന്ന അഭിപ്രായത്തിനാണ് ഇമാം നവവി മുന്‍ഗണന നല്‍കിയിട്ടുള്ളത് (ശറഹുല്‍മുഹദ്ദബ്) 4.
ഒന്നാമത്തെ തക്ബീറിന്നു ശേഷം ഫാതിഹ സൂറത്തും രണ്ടാമത്തെ തക്ബീറിനു ശേഷം നബിയുടെ പേരിലുള്ള സ്വലാത്തും ചൊല്ലുക. മൂന്നും നാലും തക്ബീറിനു ശേഷം മരണപ്പെട്ടവനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് നിര്‍വഹിക്കേണ്ടത്. ഇതെല്ലാം പതുക്കെ നിര്‍വഹിച്ചാല്‍ മതി. ശേഷം വലത്, ഇടതു ഭാഗങ്ങളിലേക്ക് മുഖം തിരിച്ച് സലാം പറയുന്നതോടെ നമസ്‌കാരം അവസാനിക്കും. ഓരോ തക്ബീറും ചുമല്‍ വരെ കൈപ്പടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാവണം. ശേഷം കൈകള്‍ നെഞ്ചത്ത് വെക്കണം. ഈ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രാബല്യമുള്ളത്.
കൈഉയര്‍ത്തല്‍, ഫാതിഹ, സ്വലാത്ത്
കൈ ഉയര്‍ത്തല്‍
ജനാസ നമസ്‌കാരത്തില്‍ ആദ്യത്തെ തക്ബീറില്‍ കൈ ഉയര്‍ത്തേണ്ടതാണ്. ശേഷമുള്ള തക്ബീറുകളില്‍ കൈ ഉയര്‍ത്തുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്. ”ഈ വിഷയകമായി ഒന്നും സ്വഹീഹായി വന്നിട്ടില്ല. എന്നാല്‍ ജനാസ നമസ്‌കാരത്തിന്റെ മുഴുവന്‍ തക്ബീറുകളിലും കൈ ഉയര്‍ത്താറുണ്ടായിരുന്നുവെന്ന് പ്രസ്തുത ഹദീസിന്റെ റിപ്പോര്‍ട്ടറായ ഇബ്‌നു അബ്ബാസില്‍ നിന്ന് പ്രബലമായ വന്നിട്ടുണ്ട്” (തല്‍ഖീസ്വ്) 5) ത്വബ്‌റാനിയുടെ റിപ്പോര്‍ട്ടില്‍ ഇത് നബി(സ്വ)യിലേക്ക് ചേര്‍ത്തു ഉദ്ധരിക്കുന്നുണ്ട്. ഇപ്രകാരം ഉമറുബ്‌നു അബ്ദില്‍അസീസ് ചെയ്തിരുന്നതായി ബുഖാരിയും ഇബ്‌നുല്‍ മുസ്വയ്യിബ്, ഉര്‍വ എന്നിവര്‍ ചെയ്തതായി ഇമാം ശാഫിഈയും ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെ ജനാസ നമസ്‌കാരത്തിന്റെ മുഴുവന്‍ തക്ബീറിലും കൈ ഉയര്‍ത്തേണ്ടതാണെന്ന് വരച്ചുകാട്ടുന്നു.
ഫാതിഹ
ആദ്യത്തെ തക്ബീറിന്നുശേഷം ഫാതിഹ സൂറത്ത് ഓതേണ്ടതാണ്. ബുഖാരി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ”അദ്ദേഹം ഒരു ജനാസക്ക് വേണ്ടി നമസ്‌കരിച്ചപ്പോള്‍ ഫാതിഹ ഉറക്കെ ഓതി. ഇത് നബിചര്യയാണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനിപ്രകാരം ചെയ്തതെന്ന് അദ്ദേഹം പറയുകയുമുണ്ടായി.”
അബൂഉമാമയില്‍ നിന്ന് നസാഈ ഉദ്ധരിക്കുന്നു. ”ജനാസ നമസ്‌കാരത്തില്‍ സുന്നത്ത് (നബിചര്യ) ഇപ്ര കാരമാണ്. ഒന്നാമത്തെ തക്ബീറില്‍ ശബ്ദംതാഴ്ത്തി ഫാതിഹ ഓതുക. ശേഷം മൂന്ന് തക്ബീറുകള്‍ ചൊല്ലുക. അവസാനത്തേതില്‍ സലാം പറയുക.” ഇതിന്റെ പരമ്പര ബുഖാരി-മുസ്‌ലിമിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് സ്വീകാര്യമാണെന്ന് നവവി പറഞ്ഞു (ശറഹുല്‍മുഹദ്ദബ്) 6. ഇതിന്റെ പരമ്പര സ്വഹീഹാണെന്നും സ്വ ഹാബികള്‍ ‘സുന്നത്ത്’ എന്നു പറഞ്ഞാല്‍ അത് നബിചര്യയാണെന്നതില്‍ ‘ഇജ്മാഉ’ണ്ടെന്നും ഫത്ഹുല്‍ബാരിയില്‍ പറഞ്ഞിരിക്കുന്നു.
സ്വലാത്ത്
രണ്ടാം തക്ബീറിന്‌ശേഷം സ്വലാത്ത് ചൊല്ലേണ്ടതാണ്. സഈദുബ്‌നു മുസ്വയ്യിബ്(റ) പറഞ്ഞു: ജനാസ നമസ്‌കാരത്തില്‍ സുന്നത്ത് (ചര്യ) ഫാതിഹ ഓതുകയും നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ശേഷം വിര മിക്കുവോളം മയ്യിത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയുമാകുന്നു. ഖിറാഅത്ത് ഒരു തവണ മാത്രം. അനന്തരം സലാം ചൊല്ലുക. ഇപ്രകാരം അബൂഉമാമയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇത് രണ്ടിന്റെയും പരമ്പര സ്വഹീഹാണെന്ന് ഇബ്‌നുഹജര്‍ വ്യക്തമാക്കി (ഫത്ഹുല്‍ബാരി) 7. സ്വലാത്ത് ചൊല്ലേണ്ടത് ഏത് തക്ബീറിന് ശേഷമാണെന്ന് വ്യക്തമായി വന്നിട്ടില്ലെങ്കിലും ”ഒന്നാമത്തേതില്‍ ഫാതിഹ ഓതണമെന്ന് പറയുകയും ശേഷം സ്വലാത്ത് ചൊല്ലുകയും വേണം” എന്ന് നിര്‍ദേശിച്ചതില്‍നിന്ന് സ്വലാത്ത് രണ്ടാമത്തേതിന് ശേഷമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇപ്രകാരമാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. മറ്റുള്ള നമസ്‌കാരത്തില്‍ തശഹ്ഹുദിനുശേഷം ചൊല്ലേണ്ട സ്വലാത്ത് തന്നെയാണ് ഇവിടെയും വേണ്ടത്.
മയ്യിത്തിനായുള്ള പ്രാര്‍ഥനകള്‍
മയ്യിത്ത് നമസ്‌കാരത്തില്‍ മൂന്നാമത്തെ തക്ബീറിനുശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കണം. ”നിങ്ങള്‍ മയ്യിത്തിന്റെ പേരില്‍ നമസ്‌കരിക്കുമ്പോള്‍ മയ്യിത്തിന് വേണ്ടി നിഷ്‌കളങ്കമായി പ്രാര്‍ഥിക്കുക.”
നബി(സ്വ) ജനാസനമസ്‌കാരത്തില്‍ വിവിധ പ്രാര്‍ഥനകള്‍ ചൊല്ലിയതായി സ്വീകാര്യമായ റിപ്പോര്‍ട്ടുകളില്‍ വന്നിരിക്കുന്നു. അതില്‍ ഏത്പ്രാര്‍ഥനയും സൗകര്യപൂര്‍വം ചൊല്ലാവുന്നതാണ്.
ഔഫുബുനു മാലികില്‍നിന്ന് മുസ്‌ലിമും നസാഈയും നിവേദനം ചെയ്യുന്നു: ”ഒരു ജനാസ നമസ്‌കാരത്തില്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിച്ചു:
അല്ലാഹുമ്മഗ്ഫിര്‍ ലഹു വര്‍ഹംഹു വ ആഫിഹി വഗ്ഫു അന്‍ഹു, വ അക്‌രിം നുസുലഹു, വവസ്സിഅ#് മദ്ഖലഹു, വഗ്‌സില്‍ഹു ബില്‍മാഇ വ സ്സല്‍ജി വല്‍ബറദി, വ വനഖ്ഖിഹി മിനല്‍ഖത്വായാ കമാ നഖ്‌ഖൈത സ്സൗബല്‍ അബ്‌യദ മിനദ്ദനസ്, വ അബ്ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി, വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി, വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി, വ അദ്ഖില്‍ഹുല്‍ ജന്നത, വഖിഹി ഫിത്‌നതല്‍ ഖബ്‌രി വ അദാബന്നാര്‍(59) (അല്ലാഹുവേ, അദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും മാപ്പുകൊടുക്കുകയും സൗഖ്യം നല്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ ആതിഥ്യം ആദരപൂര്‍വമാക്കേണമേ. പ്രവേശനസ്ഥലം വിശാലമാക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവകൊണ്ട് കഴുകേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുചീകരിക്കുന്നത് പോലെ ഇദ്ദേഹത്തെ പാപങ്ങളില്‍ നിന്ന് ശുചിയാക്കേണമേ. ഇദ്ദേഹത്തിന്റെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമകുടുംബവും ഇണയേക്കാള്‍ ഉത്തമമായ ഇണയെയും അദ്ദേഹത്തിന് നീ നല്‌കേണമേ ഖബ്‌റിലെ ദുരിതത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും നീ അദ്ദേഹത്തെ സംരക്ഷിക്കേണമേ). (മുസ്‌ലിം) 8)
ഔഫ് പറഞ്ഞു: നബിയുടെ ഈ ദുആ കേട്ടപ്പോള്‍ ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയി.. അസ്വ്ഹാബുസ്സുനന്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) പ്രാര്‍ഥിച്ചു: 8).
അല്ലാഹുമ്മഗ്ഫിര്‍ ലി ഹയ്യിനാ വ മയ്യിതിനാ വ സഗീരിനാ വ കബീരിനാ വദകരിനാ വ ഉന്‍സാനാ വ ശാഹിദിനാ വ ഗാഇബിനാ, അല്ലാഹുമ്മ മന്‍ അഹ്‌യയ്തഹു മിന്നാ ഫ അഹ്‌യിഹി അലല്‍ ഈമാന്‍, വമന്‍ തവഫ്ഫയ്തഹു മിന്നാ ഫ തവഫ്ഫിഹു അലല്‍ ഇസ്‌ലാം(60) (അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷനും സ്ത്രീക്കും ഹാജറുള്ളവനും ഇല്ലാത്തവന്നും നീ പൊറുത്തുതരേണമേ. അല്ലാഹുവേ, നീ ഞങ്ങളില്‍ ആരെ ജീവിപ്പിക്കുന്നുവോ, അവനെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ആരെ മരിപ്പിക്കുന്നുവോ അവനെ വിശ്വാസത്തോടുകൂടി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങള്‍ക്ക് നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിനുശേഷം നീ ഞങ്ങളെ വഴിതെറ്റിക്കുകയും ചെയ്യരുതേ). ഹാകിം അബൂഅബ്ദില്ല പറഞ്ഞു: ”ഇത് ബുഖാരിയുടെയും മുസ്‌ലിമിന്റെയും നിബന്ധനയനുസരിച്ച് സ്വഹീഹാണ്.(അല്‍ മുസ്തദ്‌റകു ലില്‍ ഹാകിം) 9.
മരിച്ച വ്യക്തിയുടെയും പിതാവിന്റെയും പേരുപറഞ്ഞുകൊണ്ട് പ്രാര്‍ഥിക്കാവുന്നതാണ്. വാസ്വിലത്തുബ്‌നുല്‍ അസ്ഖയില്‍നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു: ഒരു ജനാസക്ക്‌വേണ്ടി നമസ്‌കരിക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടു:
”അല്ലാഹുവേ, ഇന്നവന്റെ മകന്‍ ഇന്നവന്‍ നിന്റെ അധീനത്തിലും നിന്റെ സംരക്ഷണത്തിലുമാണ്. അതിനാല്‍ നരകശിക്ഷയില്‍ നിന്നും ഖബ്‌റിലെ ദുരിതത്തില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ. സ്‌തോത്രത്തിനും കാര്യനിര്‍വഹണത്തിനും അര്‍ഹനാണല്ലോ നീ. അല്ലാഹുവേ, നീ അവന് കരുണ ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യേണമേ. നീ അധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണല്ലോ.”(അബൂദാവൂദ്) 10.
നാലാം തക്ബീറിന് ശേഷവും മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കാവുന്നതാണ്.
ഇമാം നവവിയും ഇമാം ശൗകാനിയും പറഞ്ഞപോലെ ഈ പ്രാര്‍ഥനകള്‍ക്ക് പ്രത്യേക സ്ഥാനനിര്‍ണയം വന്നിട്ടില്ല. മൂന്നും നാലും തക്ബീറുകളില്‍ സൗകര്യമനുസരിച്ച് ചൊല്ലാവുന്നതാണ്. എന്നാല്‍ നാലാം തക്ബീറില്‍ ഹ്രസ്വമായ പ്രാര്‍ഥനകള്‍ ചൊല്ലിവരുന്നുണ്ട്. ഈ പതിവിന് വിപരീതമായി നാലാമത്തേതിലും ദുആ ദീര്‍ഘിപ്പിക്കണമെന്ന അഭിപ്രായമാണ് മുന്‍ഗണനാര്‍ഹമായതെന്ന് രിയാദുസ്സ്വാലിഹീനില്‍ പറഞ്ഞിട്ടുണ്ട്.
നമസ്‌കാരത്തിലെ പ്രാര്‍ഥനാവചനങ്ങള്‍ സ്വയം നിര്‍മിക്കുകയോ നിര്‍മിതമായവ ചൊല്ലുകയോ ചെയ്യുന്നത് ഉപേക്ഷിക്കേണ്ടതാണ്. ഇമാം ശൗകാനി പറയുന്നു: ”കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ധാരാളം ദുആകള്‍ പറയുന്നുണ്ട്: അതില്‍ നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടാത്തവയുമുണ്ട്. നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടുവന്നത് സ്വീകരിക്കുന്നതാണ് ഉത്തമം (നൈലുല്‍ ഔത്വാര്‍) 11.
മയ്യിത്തിന്റെ ലിംഗവ്യത്യാസമനുസരിച്ച് സര്‍വനാമങ്ങള്‍ മാറ്റേണ്ടതില്ല. മയ്യിത്ത് എന്ന ഉദ്ദേശ്യത്തില്‍ സ്ത്രീക്കും പുരുഷനും ‘ഹു’ എന്ന സര്‍വനാമം ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ചിലസന്ദര്‍ഭങ്ങളില്‍ ‘ഹാ’ എന്ന സ്ത്രീ നാമവും ‘ഹു’ എന്ന പുല്ലിംഗ സര്‍വനാമത്തോടൊപ്പം ഉപേയാഗിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് അബൂദാ വൂദ് ഹസനായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു:
”അല്ലാഹുവേ, നീയാണ് ഇതിന്റെ നാഥന്‍, നീയാണ് ഇതിനെ സൃഷ്ടിച്ചത്. നീയാണ് ഇതിന് ഇസ്‌ലാമിലേക്ക് മാര്‍ഗ ദര്‍ശനം നല്കിയത്. നീയാണ് ഇതിന്റെ ആത്മാവിനെ പിടിച്ചത്. ഇതിന്റെ രഹസ്യവും പരസ്യവും കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ഞങ്ങളിതാ ഇദ്ദേഹത്തിന്‌വേണ്ടി ശിപാര്‍ശകരായി വന്നിരിക്കുന്നു. നീ ഇദ്ദേഹത്തിന് പൊറുത്തുകൊടുത്താലും.”(അബൂദാവൂദ്) 12.
ശിശുവിന്നായുള്ള പ്രാര്‍ഥന
മൃതിയടഞ്ഞത് ശിശുവാണെങ്കില്‍ നമസ്‌കാരത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കേണ്ടതാണ്:
”അല്ലാഹുവേ, ഇവനെ ഇവന്റെ മാതാപിതാക്കള്‍ക്ക് പൂര്‍വസുകൃതവും മുന്‍ഗാമിയും നിക്ഷേപവും ഉപദേശവും ഗുണപാഠവും ശിപാര്‍ശകനും ആക്കേണമേ. അവരുടെ ഹൃദയത്തില്‍ നീ ക്ഷമ ചൊരിയേണമേ. ഇവന് ശേഷം അവരെ നീ നാശത്തിലാക്കരുതേ, അവന്റെ പേരിലുള്ള പ്രതിഫലം നീ അവര്‍ക്ക് നിഷേധിക്കുകയും ചെയ്യരുതേ.” (നസാഈ, ബുഖാരി തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ സംയോജിപ്പിച്ചത്).
വിരമിക്കല്‍
സലാം പറഞ്ഞുകൊണ്ടാണ് മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് വിരമിക്കേണ്ടതെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയില്ല. എന്നാല്‍ ഒന്നു മതിയെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. സാധാരണ നമസ്‌കാരങ്ങള്‍ക്കെല്ലാം രണ്ടു സലാ മാണല്ലോ. അതില്‍നിന്ന് വ്യത്യസ്തമായി ഒരു സലാം മാത്രമാണെങ്കില്‍ അത് പ്രത്യേകം ഉദ്ധരിക്കപ്പെടേണ്ടതാണ്. ജനാസ നമസ്‌കാരത്തിന്റെ രൂപം പറയുന്ന ചില ഹദീസുകളില്‍ രണ്ടു സലാം വന്നിട്ടുമുണ്ട്. ഇബ്‌നു മസ്ഊദ് പറഞ്ഞു: ”മൂന്നു കാര്യങ്ങള്‍ നബി (സ്വ) ചെയ്യാറുണ്ടായിരുന്നു. അത് ജനങ്ങള്‍ ഉപേക്ഷിക്കുന്നു.
”നമസ്‌കാരത്തില്‍ സലാം പറയുന്നതുപോലെ ജനാസ നമസ്‌കാരത്തിലും സലാം പറയുകയാണ് അതിലൊന്ന്.” (ബൈഹഖി) 13 നബി(സ്വ) നമസ്‌കാരത്തില്‍ രണ്ടു സലാം ചൊല്ലാറുണ്ടായിരുന്നുവെന്ന് ഇബ്‌നുമസ്ഊദില്‍ നിന്ന് തന്നെ മസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്.
നബി(സ്വ) ഒരു സലാം മാത്രം പറഞ്ഞു എന്നൊരു ഹദീസ് ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്‌മദ് ഇതെക്കുറിച്ച് പറഞ്ഞു: ”എന്റെ അഭിപ്രായത്തില്‍ ഈ ഹദീസ് നിര്‍മിതമാണ്. ഖലാല്‍ ഇത് പറഞ്ഞിട്ടുണ്ട്” (സാദുല്‍മആദ്) 14.
ജനാസ നമസ്‌കാരത്തില്‍ ഇമാം നില്‍ക്കേണ്ടത്
ജനാസ നമസ്‌കരിക്കുമ്പോള്‍ ഇമാം എവിടെ നില്ക്കണമെന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. സ്ത്രീ പുരുഷ ഭേദമനുസരിച്ച് മയ്യിത്തിന്റെ തല, നെഞ്ച്, മധ്യഭാഗം എന്നിവക്ക് നേരെയാണ് നില്‍ക്കേണ്ടതെന്നാണ് ചിലരുടെ പക്ഷം. പ്രവാചകന്റെ പ്രത്യേക നിര്‍ദേശമില്ലാത്തതിനാല്‍ എവിടെയുമാകാം എന്നാണ് ചിലരുടെ വീക്ഷണം. എന്നാല്‍ പുരുഷനാണെങ്കില്‍ തലയുടെ ഭാഗത്തും സ്ത്രീയാണെങ്കില്‍ മധ്യഭാഗത്തും നില്ക്കണമെന്നാണ് ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നത്. ഇതാണ് ശാഫിഈയുടെ അഭിപ്രായവും.
സമുറത്തുബ്‌നു ജുന്‍ദുബില്‍നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ”പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞ ഒരു സ്ത്രീക്ക്‌വേണ്ടി നബിയുടെ പിന്നില്‍നിന്ന് ഞാന്‍ നമസ്‌കരിച്ചു. അപ്പോള്‍ ജനാസയുടെ മധ്യഭാഗത്താണ് നബി(സ്വ) നിന്നത്.” അബൂഗാലിബില്‍ ബയ്യാത്തില്‍ നിന്ന് തിര്‍മിദിയും അബൂദാവൂദും നിവേദനം ചെയ്യുന്നു: ”ഞാന്‍ അനസിന്റെകൂടെ ഒരു ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. അദ്ദേഹം പുരുഷനുവേണ്ടി നമസ്‌കരിച്ചപ്പോള്‍ തലയുടെനേരെ നിന്നു. അത്‌കൊണ്ടുപോയശേഷം ഒരു സ്ത്രീയുടെ മയ്യിത്ത് കൊണ്ടുവന്നു. അതിന് നമസ്‌കരിച്ചപ്പോള്‍ അദ്ദേഹം മധ്യഭാഗത്ത് നിന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അലാഉബ്‌നു സിയാദില്‍ അലവി ചോദിച്ചു: ”അബൂഹംസേ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി താങ്കള്‍ സ്ഥാനവ്യത്യാസം വരുത്തി നിന്നത് പോലെയാണോ നബി(സ്വ) നിന്നിരുന്നത്?” അദ്ദേഹം പറഞ്ഞു: ”അതെ.” ഈ ഹദീസ് തിര്‍മിദി ഹസനാണെന്ന് പറയുകയും ശൗകാനി ഇതിന്റെ പരമ്പര വിശ്വസ്തരുടേതാണെന്ന് പറയുകയും ചെയ്തിരിക്കുന്നു (നൈലുല്‍ ഔതാര്‍) 15.
ജമാഅത്തായി നമസ്‌കരിക്കല്‍
മയ്യിത്ത് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ വീടിനേക്കാള്‍ മൈതാനമാണുത്തമമെന്ന് ഇസ്സബുനു അബ്ദുസ്സലാം ഫത്‌വ നല്കിയിട്ടുണ്ട്. ആഇശ(റ)യില്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ”നൂറാളുകളുള്ള ഒരു മുസ്‌ലിം സമൂഹം ഒരു മയ്യിത്തിന് വേണ്ടി ശിപാര്‍ശചെയ്തുകൊണ്ട് നമസ്‌കരിച്ചാല്‍ അത് സ്വീകരിക്കപ്പെടാതിരിക്കില്ല.”(മുസ്‌ലിം) 16).
ഒറ്റയ്ക്ക് നമസ്‌കരിച്ചാലും ബാധ്യതതീരും. നബി(സ്വ)യുടെ ജനാസയ്ക്ക് അപ്രകാരമായിരുന്നു നമസ്‌കരിക്കപ്പെട്ടത്.
ഇമാം ആരാവണം?
മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്കാന്‍ കൂടുതല്‍ അവകാശപ്പെട്ടവര്‍ ഏറ്റവും അടുത്ത ബന്ധുക്കളാണ്. ഈ അഭിപ്രായമാണ് പണ്ഡിതന്മാരില്‍ അധികപക്ഷത്തിന്റേതും. എന്നാല്‍ ഗവര്‍ണറുണ്ടെങ്കില്‍ അദ്ദേഹത്തിന് പ്രഥമസ്ഥാനം നല്കണമെന്ന് അബൂഹനീഫയും മരണമടഞ്ഞയാള്‍ ഒരു വ്യക്തിക്ക് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ പ്രഥമസ്ഥാനം അയാള്‍ക്കാണെന്ന് മാലിക്കികളും അഭിപ്രായപ്പെടുന്നു. ”ഹസന്‍(റ) മരിച്ചപ്പോള്‍ ഹുസൈന്‍(റ) മദീനയിലെ ഗവര്‍ണറായ സഈദിനോട് നേതൃത്വം നല്കാനാവശ്യപ്പെടുകയും ഇത് സുന്നത്താണെന്ന് പറയുകയുംചെയ്തു”വെന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഹാഫിദ്വ് പറഞ്ഞിട്ടുണ്ട്” (അത്തല്‍ഖീസ്വ്) 17.
എന്നാല്‍ അവകാശികള്‍ക്ക് മറ്റൊരാളെ ഏല്പിക്കുന്നതിന് കുറ്റമില്ല. അപ്പോള്‍ വസ്വിയ്യത്ത് ചെയ്തവരുണ്ടെങ്കില്‍ അവരാണ് മുന്‍ഗണനാര്‍ഹര്‍. അബൂബക്‌റിന്റെ വസ്വിയ്യത്തു പ്രകാരം ഉമറും അദ്ദേഹത്തിന്റെ വസ്വിയ്യത്തു പ്രകാരം സുഹൈബും ആഇശയുടെ വസ്വിയ്യത്തു അനുസരിച്ച് അബൂഹുറയ്‌റയും നമസ്‌കരിച്ചുവെന്നത് ഇവിടെ ശ്രദ്ധേയമാണ്.
മറ്റു നമസ്‌കാരങ്ങളിലെ ക്രമംപോലെ, മയ്യിത്തുമായി ഒരേ സ്ഥാനബന്ധമുള്ള അവകാശികള്‍ അധികം പേരുണ്ടായാല്‍ പ്രായം, പാണ്ഡിത്യം തുടങ്ങിയവ പരിഗണിക്കപ്പെടേണ്ടതാണ്.
ഒന്നലധികം മയ്യിത്തുകള്‍
മയ്യിത്ത് ഒന്നിലധികമുണ്ടെങ്കില്‍ എല്ലാവര്‍ക്കുംകൂടി ഒരു നമസ്‌കാരം മതിയാകുന്നതാണ്. മുഴുവന്‍ ജനാസയും ഇമാമിന്റെയും ഖിബ്‌ലയുടെയും ഇടയില്‍ വെക്കേണ്ടതാണ്. ഇമാമിന്റെ സമീപത്തായി പുരുഷന്മാരുടെയും ഖിബ്‌ലയോടടുത്ത് വനിതകളുടെയും ജനാസകള്‍വെക്കണം.
അമ്മാര്‍(റ) പറഞ്ഞു: അലിയുടെ മകളും ഉമറിന്റെ ഭാര്യയുമായ ഉമ്മുകുല്‍സൂമും അവരുടെ മകന്‍ സൈദും മരിച്ചപ്പോള്‍ ജനാസകൊണ്ടുവന്നു. ഇമാമിന്റെ അടുത്ത് കുട്ടിയെയും അതിന്റെ പിന്നില്‍ ഖിബ്‌ലയുടെ അടുത്തായി സ്ത്രീയെയുംവെച്ചു. ഞാനതിനെ വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയില്‍ അബൂസഈദ്, ഇബ്‌നുഅബ്ബാസ്, അബൂഖതാദ, അബൂഹുറയ്‌റ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ”ഇപ്രകാരമാണ് സുന്നത്ത്” (അബൂദാവൂദ്) 18 ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞിട്ടുണ്ട്.).
ഇബ്‌നുഉമര്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ഒമ്പത് ജനാസക്ക്‌വേണ്ടി നമസ്‌കരിച്ചപ്പോള്‍ പുരുഷന്മാരെ ഇമാമിന്റെ അരികിലും സ്ത്രീകളെ അതിന് പിന്നിലുംവെച്ചു. അവരെ ഒരൊറ്റ അണിയാക്കി (ബൈഹഖി) 19.
ഒരുമിച്ച് നമസ്‌കരിക്കുമ്പോള്‍ ഇമാമിന്റെ അടുത്ത് പുരുഷന്മാരും അവര്‍ക്ക് പിന്നില്‍ കുട്ടികളും അതിനും പിന്നിലായി സ്ത്രീകളും എന്ന ക്രമത്തിലാണ് മയ്യിത്ത് വെക്കേണ്ടതെന്ന് മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളുടെ നമസ്‌കാരം
ജനാസ നമസ്‌കാരത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും പങ്കെടുക്കേണ്ടതാണ്; ബന്ധുക്കളുടെ ജനാസയില്‍ പ്രത്യേകിച്ചും. സ്വഹാബി വനിതകള്‍ അന്യ ജനാസക്കും നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് നമസ്‌കരിക്കാനായി സഅ്ദുബ്‌നു അബീവഖാസിന്റെ മയ്യിത്ത് പള്ളിയില്‍ വരുത്തിയ സംഭവം പ്രസിദ്ധമാണ്.
നബി(സ്വ) നിര്യാതനായപ്പോള്‍ ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും ശേഷം കുട്ടികളും നമസ്‌കരിച്ചുവെന്നത് സുവിദിതമാണല്ലോ. എന്നാല്‍ ആവശ്യമാണെങ്കില്‍ പുരുഷന്മാര്‍ മയ്യിത്ത് നമസ്‌കരിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാവുന്നതാണ്. സഅദ്ബ്‌നു അബീവഖാസ് (റ)ന്റെ മയ്യിത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രവാചകന്റെ ഭാര്യമാര്‍ മയ്യിത്ത് നമസ്‌കരിച്ചതിനു ശേഷമാണ് സഅദ്(റ) ന്റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടു പോയതും പുരുഷന്മാര്‍ നമസ്‌കരിച്ചതും. (മുസ്‌ലിം). കൂടാതെ മയ്യിത്ത് നമസ്‌കാരം നടക്കുമ്പോള്‍ സ്ത്രീകള്‍ക്കും ആ ജമാഅത്തില്‍ പങ്കെടുക്കാം. (മുസ്‌ലിം) 20. അബൂത്വല്‍ഹയുടെ കുട്ടിക്ക്‌വേണ്ടി നബി(സ്വ) നമസ്‌കരിച്ചപ്പോള്‍ നബി(സ്വ)യുടെ പിന്നില്‍ അബൂത്വല്‍ഹയും അദ്ദേഹത്തിന്റെ പിറകില്‍ ഉമ്മുസുലൈമും പങ്കെടുത്തു (അഹ്‌മദ്) 21.
സ്ത്രീകള്‍ ജമാഅത്തായി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതാണ് സലഫുകളുടെ മാതൃക. ഇമാം നവവി പറയുന്നു: ”മറ്റു നമസ്‌കാരങ്ങളിലെപ്പോലെ സ്ത്രീകള്‍ക്ക് ജമാഅത്ത് സുന്നത്താണ്. ഹസനുബ്‌നു സ്വാലിഹ്, സുഫ്‌യാനുസ്സൗരി, അഹ്‌മദ്, ഹനഫികള്‍ തുടങ്ങിയ സലഫുകള്‍ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്” (ശറഹുല്‍മുഹദ്ദബ്) 22.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 51, ഹദീസ് 3879[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 56, ഹദീസ് 72 (957[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 334, ഹദീസ് 1023[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 230[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 290, ഹദീസ് 78 (808[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 233[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 203, 204[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 59, ഹദീസ് 85 (963[↩][↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 511, ഹദീസ് 1326[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 189, ഹദീസ് 3202[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 78[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 188, ഹദീസ് 3200[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 04, പേജ് 71, ഹദീസ് 6989[↩]
- സാദുല്‍ മആദി ഫീ ഹദ്‌യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്‌നു അബീബക്ര്‍ ബ്‌നു അയ്യൂബി ബ്‌നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്‌നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്‌ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 655, 656[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 81, ഹദീസ് 1435[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 52, ഹദീസ് 58 (947[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 331[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 183, ഹദീസ് 3193[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 04, പേജ് 52, ഹദീസ് 6919[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 62, ഹദീസ് 973[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 20, പേജ് 466, ഹദീസ് 1327[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 215[↩]
