കച്ചവടത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍
കച്ചവടത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണ്? അളവും തൂക്കവും ശരിയായി പാലിക്കപ്പെടുന്നുണ്ടോ, വില്‍ക്കുന്ന വസ്തുക്കളിലെ ന്യൂനതകള്‍ മറച്ചുവെയ്ക്കപ്പെടുന്നുണ്ടോ, പരസ്യങ്ങള്‍ വഞ്ചനരഹിതമാണോ, സമ്മര്‍ദം ചെലുത്തിയുള്ള കച്ചവടം അനുവദനീയമാണോ, സത്യംചെയ്യല്‍ കച്ചവടത്തില്‍ എത്രമാത്രം ബാധകമാണ് തുടങ്ങിയ കാര്യങ്ങള്‍ ഇസ്ലാമിക നിയമങ്ങളില്‍ വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി വ്യാപാരത്തില്‍ പാലിക്കേണ്ട നൈതികവും നിയമപരവുമായ നിര്‍ദേശങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്.
അല്ലാഹു അനുവദിച്ച ഒരു ജീവിതോപാധിയാണ് കച്ചവടം. സമ്പത്തിന്റെ വിനിമയ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ബിസിനസ്. കാലം മാറുന്നതിനനു സരിച്ച് സമ്പദ്ഘടനയില്‍ മാറ്റം വരുന്നതു പോലെത്തന്നെ ‘കച്ചവടം’ എന്ന സാമ്പത്തിക വിനിമയ പ്രക്രിയയിലും വമ്പിച്ച മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമികമായി ചിന്തിക്കുമ്പോള്‍ നബി(സ്വ)യുടെ കാലത്തുണ്ടായിരുന്ന കച്ചവടരീതി ഇന്നില്ല. ഇന്ന് നിലവിലുള്ള രീതികളും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മുന്‍കാല കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യാത്തവയാണ്. പക്ഷേ, നബി(സ്വ) പഠിപ്പിച്ച അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഏതുസാഹചര്യത്തിലും കാത്തുസൂക്ഷിക്കപ്പെ ടേണ്ടതുണ്ട്. കാരണ മൂല്യങ്ങള്‍ കാലഹരണപ്പെടില്ല. കാലപകര്‍ച്ചയില്‍ മാറ്റവും വരില്ല. ആയതിനാല്‍ കച്ചവടരംഗത്തും സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു നീങ്ങാവൂ.
അളവും തൂക്കവും
കച്ചവടം അനുവദനീയവും നിഷിദ്ധവുമാക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അളവുതൂക്കങ്ങള്‍. ഇസ്ലാം അനുവദിച്ച വസ്തുക്കള്‍ പോലും ക്രയവിക്രയം ചെയ്യുമ്പോള്‍ അളവില്‍ കൃത്രിമം കാണിക്കുന്നത് അവയെ നിഷിദ്ധവും ആ വരുമാനം പാപവുമാക്കി ത്തീര്‍ക്കും. വളരെ ഗൗരവത്തോടെയാണ് അളവു തൂക്കത്തിന്റെ കൃത്യതയെ കുറിച്ച് അല്ലാഹു ഉണര്‍ത്തുന്നത്. ”നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം”(6:152). ”എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്’‘(17:35).
ശുഐബ് നബി(അ)യുടെ സമൂഹത്തിന്റെ വിശ്വാസ വൈകല്യത്തോടൊപ്പം ദൈവികശിക്ഷക്ക് അവരെ പാത്രമാക്കിയ ഗുരുതരപാപം അളവുതൂക്കങ്ങളിലെ കൃത്രിമങ്ങളായിരുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പ്രഥമ ബാധ്യത ഓര്‍മപ്പെടുത്തിയ ശേഷം അദ്ദേഹം ജനങ്ങളെ ബോധവത്കരിച്ചത് ഈ തിന്മയെക്കുറിച്ചായിരുന്നു. ”എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്. അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായി ട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്ക്കാര നൊന്നുമല്ല’‘(11:85,86).
നിരന്തരമായ ഉദ്ബോധനങ്ങള്‍ നല്‍കിയിട്ടും അക്രമത്തില്‍ ശഠിച്ചു നിന്ന ആ സമൂഹത്തിന് എന്താണ് സംഭവിച്ചത് എന്നും ഖുര്‍ആന്‍ പറഞ്ഞു തന്നു. ”നമ്മുടെ കല്പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (സ്ഥലം ശൂന്യമായി) ശ്രദ്ധിക്കുക: ഥമൂദ് നശിച്ചത് പോലെതന്നെ മദ്യനിന്നും നാശം”(11:94,95).
അളവുതൂക്ക മേഖലയിലെ അനാശാസ്യരീതികളെ കുറിച്ച് ഖുര്‍ആന്‍ വീണ്ടും താക്കീതുചെയ്തിട്ടുണ്ട്. ”അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? അതേ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം’‘(83:1-6).
വിശുദ്ധ ഖുര്‍ആനും നബിചര്യയും ഇത്രയും വലിയ അക്രമമായി കണ്ട അളവുതൂക്കച്ചതികള്‍ പക്ഷേ മുസ്ലിംകള്‍ക്കിടയിലും നിര്‍ബാധം നടക്കുന്നു എന്നത് ഖേദകരമാണ്.
ന്യൂനതയുള്ളത്
ചരക്കുകള്‍ ന്യൂനത മറച്ചുവെച്ചുകൊണ്ട് വില്പന നടത്തുന്നത് ചതിയാണ്. ഇസ്ലാം ഇത് നിരോധിച്ചു. എന്നാല്‍ ന്യൂനതകള്‍ പറഞ്ഞുകൊടുത്തതിനു ശേഷം കച്ചവടം ചെയ്യുന്നത് അനുവദനീയമാകും.
ഉഖ്ബതു ബ്നു ആമിര്‍(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. തന്റെ സഹോദരന് ന്യൂനതയുള്ള സാധനങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാതെ കച്ചവടം ചെയ്യല്‍ അനുവദനീയമല്ല (ഇബ്നു മാജ) 1
ന്യൂനത വ്യക്തമാക്കാതെ വില്പന നടത്തിയാല്‍ വാങ്ങിയ ആള്‍ക്ക് അത് തിരിച്ചുകൊടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അയാള്‍ അത് വിട്ടുവീഴ്ച ചെയ്താല്‍ കച്ചവടം സാധുവാകും.
അംറ്(റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്നു ഉമര്‍(റ) ആ ഒട്ടകത്തെ അതിന്റെ ഒരു പങ്കുകാരില്‍ നിന്ന് വിലക്ക് വാങ്ങി. വില്പന നടത്തിയവന് തന്റെ പങ്കുകാരന്റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വില്പന നടത്തി. നീ ആര്‍ക്കാണ് അതിനെ വിറ്റതെന്ന് സ്നേഹിതന് ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാള്‍ മറുപടി പറഞ്ഞു. സ്നേഹിതന് പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്നു ഉമര്‍(റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്നു ഉമര്‍(റ)ന്റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്റെ പങ്കുകാരന് താങ്കള്‍ക്ക് വിറ്റത്. അതിന്റെ രോഗത്തെക്കുറിച്ച് അയാള്‍ താങ്കളെ ഉണര്‍ത്തിയിട്ടില്ല. എങ്കില്‍ നീയതിനെ കൊണ്ട് പോയ്ക്കൊള്ളുകയെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഇബ്നു ഉമര്‍(റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി(സ്വ)യുടെ വിധിയിന്മേല് ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു (ബുഖാരി) 2
കാണാത്ത ന്യൂനതയില്‍ നിന്ന് ഉത്തരവാദിത്തം ഒഴിവാണെന്ന് വിറ്റയാള്‍ പ്രഖ്യാപിച്ചാലും വസ്തു ലഭിച്ച ശേഷം കാണുന്ന ന്യൂനതകളില്‍ നിന്ന്, കച്ചവടസ്വാതന്ത്ര്യം അവസാനിക്കുന്നത് വരെ അഥവാ, സ്ഥലത്തു നിന്ന് പിരിയുകയോ നിശ്ചയിച്ച അവധി അവസാനിക്കുകയോ ചെയ്യുന്നതുവരെ അയാള്‍ മുക്തനാവുകയില്ല. എന്നാല്‍ പിന്നീടുണ്ടാകുന്ന ന്യൂനതകള്‍ക്ക്, പ്രത്യേക കരാറുണ്ടെങ്കിലല്ലാതെ അയാള്‍ ഉത്തരവാദിയായിരിക്കുന്നതല്ല. കേടായ കോഴിമുട്ട, പാല് തുടങ്ങിയവ ഇങ്ങനെ മാറ്റി നല്കാന് വിക്രേതാവ് ബാധ്യസ്ഥനാണ്. ഇവ കേടായിരുന്നു എന്നു തെളിയിക്കണമെന്നല്ലാതെ വസ്തുക്കള്‍ പ്രയോജന രഹിതമായതിനാല്‍ തിരിച്ചു നല്കണമെന്നില്ല. വിക്രേതാവിന് താന്‍ വാങ്ങിയ വ്യക്തിയെ ബോധിപ്പിക്കാനോ മറ്റോ ഇവയുടെ അവശിഷ്ടം, പാല് പാക്കറ്റിന്റെ കവര്‍ തുടങ്ങിയവ ആവശ്യമുണ്ടെങ്കില്‍ അതു നല്‍കേണ്ടതുണ്ട്.
പരസ്യം
ഒരാള്‍ ചരക്കിന്റെ ഗുണഗണങ്ങള്‍ പറയുന്നതും പരസ്യപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍ ഇല്ലാത്ത ഗുണങ്ങള്‍ പറയാനും ന്യൂനത മറച്ചുവെയ്ക്കാനും വേണ്ടി പരസ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപഭോക്താക്കളെ അന്യായമായ വാങ്ങലുകാരാക്കാന് വേണ്ടി വ്യാമോഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നും മറ്റു നിഷിദ്ധമായ പരസ്യ രൂപങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കേണ്ടതുണ്ട്. തുണിഷോപ്പുകളിലും മറ്റും സ്ത്രീ ഹോള്‍ഡിംഗുകള്‍ ഉപയോഗിക്കുക, സ്ത്രീപുരുഷ നഗ്നത പ്രദര്‍ശിപ്പിക്കുന്ന മോഡലുകളെയും മറ്റും ഉപയോഗിക്കുക എന്നിവ പാടില്ലാത്തതാണ്.
രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന് പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുക'(തിര്‍മിദി) 3
സമ്മര്‍ദ കച്ചവടം
ഇടപാടുകള്‍ സ്വതന്ത്രമായിരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. അതിനാല്‍ തന്നെ നിര്‍ബന്ധിതമായ നിലയില്‍ നടക്കുന്ന കച്ചവടങ്ങള്‍ സാധുവല്ല. ഒരു വ്യക്തിയെ തന്റെ കൈയിലുള്ള ചരക്ക് വില്ക്കുവാനോ ഏതെങ്കിലും ഒരു വസ്തു വാങ്ങാനോ നിര്‍ബന്ധിക്കാന്‍ പാടില്ല. അങ്ങനെ നടക്കുന്ന കച്ചവടങ്ങള്‍ ദുര്‍ബലമാണ്. ഇത്തരം സാഹചര്യങ്ങള്‍ ചൂഷണം ചെയ്യാനും പാടില്ല. നബി(സ്വ) പറഞ്ഞു, എന്റെ സമുദായത്തിന് അല്ലാഹു കുറ്റം ഒഴിവാക്കിക്കൊടുത്തിരിക്കുന്നു(ഇബ്നു മാജ) 4
തന്റെ കടം വീട്ടുക, നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ചെലവുകള്‍ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി തന്റെ വസ്തു വില്‍ക്കാനോ ഒരു വസ്തു വാങ്ങാനോ ഒരു വ്യക്തിയെ നിര്‍ബന്ധിക്കുന്നത് അനുവദനീയമാണ്. മുആദുബ്നു ജബല്‍(റ)വിന്റെ സ്വത്ത് ഇങ്ങനെ നബി(സ്വ) വില്‍ക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിനായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
പാപ്പറായി പ്രഖ്യാപിക്കപ്പെട്ടവന്റെ സ്വത്ത് വില്‍ക്കുന്നതും കോടതി ന്യായമായ കാരണത്താല്‍ ലേലത്തിനു വെച്ച സ്വത്ത് വാങ്ങുന്നതുമെല്ലാം അനുവദനീയമാണ്. എന്നാല്‍ കടത്തിന്റെ പേരിലും മറ്റും പണയം വെച്ച വസ്തുക്കള്‍ വില്ക്കുമ്പോള് കടം കഴിഞ്ഞുള്ള തുക അധമര്ണന് അവകാശപ്പെട്ടതാണ്. താന്‍ ലേലത്തില്‍ വാങ്ങിയതാണെങ്കിലും പുണ്യകര്‍മം എന്ന നിലയില്‍ ചരക്കിന് മാര്‍ക്കറ്റു വില നിശ്ചയിച്ച് തന്റെ അധ്വാനക്കൂലിയോ മറ്റോ മാത്രം സ്വീകരിച്ച് ബാക്കി ഉടമയ്ക്കു നല്‍കാനാണ് ശ്രമിക്കേണ്ടത്.
ഇസ്ലാം വ്യക്തിയെക്കാള്‍ സമൂഹത്തിന് പ്രാധാന്യം നല്കുന്നു. അതിനാല്‍ വഴി, ജലാശയം തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ക്കു വേണ്ടിയും കൊള്ളക്കൊടുക്കകള്‍ക്കായി നിര്ബന്ധിക്കാവുന്നതാണ്.
സത്യംചെയ്യല്‍
ഒരു മുസ്ലിമിന് അല്ലാഹുവിന്റെ പേരില്‍ മാത്രമേ ആണയിടാന്‍ പാടുള്ളൂ. അതു തന്നെ നിര്‍ബന്ധിത സാഹചര്യത്തിലേ പാടുള്ളൂ എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. സത്യം ചെയ്യുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം ലംഘിക്കുന്നവന് പ്രായശ്ചിത്തവും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. മൂന്നു ദിവസം നോമ്പെടുക്കുകയോ പത്ത് അഗതികള്‍ക്ക് വസ്ത്രമോ ഭക്ഷണമോ നല്‍കുകയുമാണ് ഇതിനുള്ള പ്രായശ്ചിത്തം. അതുകൊണ്ടു തന്നെ കച്ചവടത്തിലും സത്യം ചെയ്യല്‍ പരമാവധി കുറയ്ക്കാന്‍ നബി(സ്വ) ഉണര്‍ത്തുന്നു. അസുഖദാതുല് അന്‍സാരി(റ) പറയുന്നു: നബി(സ്വ) അരുളി: കച്ചവടത്തില്‍ സത്യം ചെയ്യുന്നതിന്റെ ആധിക്യം നിങ്ങള്‍ സൂക്ഷിക്കണം. എന്തെന്നാല്‍ അത് ചരക്ക് ചെലവാക്കുകയും പിന്നീട് അനുഗ്രഹം നഷിപ്പിക്കുകയും ചെയ്യും (ബുഖാരി 5, മുസ്ലിം 6)
കച്ചവട രംഗത്ത് ഏറെ ഉപയോഗപ്പെടുത്തുന്നതാണ് സത്യങ്ങളും ആണയിടലുകളുമെന്നതിനാലാകാം ഈ വിഷയത്തില്‍ നബി(സ്വ)യില്‍ നിന്ന് ധാരാളമായി മുന്നറിയിപ്പുകള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. വിശ്വാസികളായ കച്ചവടക്കാരെങ്കിലും ഈ വചനങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍!.
രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന് പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മിദി) 3
ഇബ്നു മസ്ഊദ്(റ) പറയുന്നു: നബി(സ്വ)പറഞ്ഞു. ആരെങ്കിലും സത്യം ചെയ്യുകയും മറ്റൊരു മുസ്ലിമിന്റെ ധനം അപഹരിക്കാന്‍ വേണ്ടി അതില്‍ അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു കോപിഷ്ഠനായാണ് അവനെ കണ്ടുമുട്ടുക (അല്‍ ഇസ്വാബ) 7
അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മൂന്നു വിഭാഗം ആളുകള്‍. അല്ലാഹു അവരോട് അന്ത്യനാളില്‍ സംസാരിക്കുകയില്ല, കാരുണ്യത്തോടെ അവരിലേക്ക് തിരിഞ്ഞുനോക്കില്ല, സംസ്കരിക്കുകയുമില്ല. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. പരാജിതരും നഷ്ടകാരികളുമായ ആ വിഭാഗം ആരാണെന്ന് പ്രവാചകനോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വസ്ത്രം താഴ്ത്തിയിടുന്നവന്, ഉപകാരങ്ങള്‍ എടുത്തുപറയുന്നവന്‍, വ്യാജസത്യം ചെയ്തു ചരക്ക് വിറ്റഴിക്കുന്നവന്‍ (അബൂദാവൂദ്) 8
അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) പറയുന്നു: ഒരു മനുഷ്യന് തന്റെ ചരക്ക് അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ച് മുസ്ലിംകളില് പെട്ട ഒരു മനുഷ്യന് അതു സ്വീകരിക്കുവാന്‍ വേണ്ടി താന്‍ അതിന്ന് നല്‍കാത്ത വില നല്‍കിയിട്ടുണ്ടെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന് അവര്‍ക്ക് വിശുദ്ധി നല്കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കു ന്നതുമാണ് (ബുഖാരി) 9.
വിപണിയുടെ സാഹചര്യങ്ങളാണ് ലാഭനഷ്ടങ്ങള്‍ തീരുമാനിക്കുക എന്ന പ്രകൃതി തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം ഊന്നുന്നത് എന്നതിനാല്‍, ഒരു വസ്തുവിന് എത്ര ശതമാനം വരെ ലാഭം വാങ്ങാമെന്ന് ഇസ്ലാം നിര്‍ണയിച്ചിട്ടില്ല. ഒരു ദീനാറുമായി ആടിനെ വാങ്ങാന്‍ നബി അയച്ച സഹാബി ആ ദീനാര്കൊണ്ട് രണ്ട് ആടുകളെ വാങ്ങുകയും ഒന്നിനെ വിറ്റ് ഒരു ദീനാറും ആടുമായി മടങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അനുഗ്രഹമുണ്ടാകാനായി നബി(സ്വ) പ്രാര്‍ഥിക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ സന്ദര്‍ഭവും സാഹചര്യവും നോക്കി ഈമാനുള്ള മനസ്സാണ് ലാഭം മിതമാണോ അമിതമാണോ എന്ന് തീരുമാനിക്കേണ്ടത്. ക്ഷാമകാലത്ത് മദീന ചന്തയിലെത്തിയ ചരക്കിന് നാലിരട്ടി വരെ ലാഭം നല്കാന് കച്ചവടക്കാര്‍ തയ്യാറായപ്പോള്‍, അല്ലാഹു പത്തിരട്ടി തരുമെന്നു പറഞ്ഞ അബ്ദുര്‍റഹ്മാനുബ്നു ഔഫെന്ന സമ്പന്നനായ കച്ചവടക്കാരനാണ് നമ്മുടെ പൂര്വഗാമിയെന്നോര്ക്കുക.
References- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 755, ഹദീസ് 2246[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 62, ഹദീസ് 2099[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 507, ഹദീസ് 1210[↩][↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 659, ഹദീസ് 2045[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 60, ഹദീസ് 2087[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 56, ഹദീസ് 1607[↩]
- അല്‍ ഇസ്വാബ ഫീ തംയീസിസ്സ്വഹാബ, ഇബ്നു ഹജറുല്‍ അസ്ഖലാനീ, വാള്യം 05, പേജ് 205[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 100, ഹദീസ് 4087[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 950, ഹദീസ് 2530
ലാഭം
കച്ചവടം ലാഭപ്രതീക്ഷയില്‍ നിര്‍വഹിക്കുന്നതാണ്. ഇത് ഇസ്ലാം അനുവദനീയമാക്കിയതുമാണ്. എന്നാല്‍ വസ്തുവിന് അമിതവില ഈടാക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കി. ഇബ്നു ഉമര്‍(റ) പറയുന്നു: ചരക്കിന് വില കൂടുതല്‍ വാങ്ങുന്നത് (കൊള്ള ലാഭത്തെ) നബി(സ്വ) വിരോധിച്ചിരിക്കുന്നു (ബുഖാരി) ((സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 755, ഹദീസ് 2043[↩]
