പാടില്ലാത്ത കച്ചവടങ്ങള്‍
പാടില്ലാത്ത കച്ചവടങ്ങള്‍ ഏതൊക്കെയാണ്? മദ്യം, മയക്കുമരുന്നുകള്‍, ശവം, പന്നി, രക്തം, നായ, കൗതുകജീവികള് എന്നിവയുടെ കച്ചവടം ഇസ്ലാമില്‍ എന്തുകൊണ്ട് നിരോധിക്കപ്പെട്ടിരിക്കുന്നു? ഹാനികരമായതും നിഷിദ്ധ ഉപയോഗത്തിനുള്ളതുമായ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയുടെ കച്ചവടത്തിന് എന്താണ് നിയമസ്ഥിതി? അവയവക്കച്ചവടവും കൃത്രിമ അവയവങ്ങളും സംബന്ധിച്ച് ഇസ്ലാമിക നിയമങ്ങള്‍ എന്താണ് വ്യക്തമാക്കുന്നത്? ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഈ വിഷയങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്.
മാനവികതയ്ക്കും ധാര്‍മികതയ്ക്കും നിരക്കാത്ത ചില വസ്തുക്കളുടെ കച്ചവടം ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ഇതിനു പ്രത്യക്ഷമായ യുക്തി തിരയുന്നതിനുമുമ്പ് മനുഷ്യര്‍ക്ക് കച്ചവടം അനുവദനീയമാക്കിയ സ്രഷ്ടാവാണ് ഇവ വിലക്കിയതെന്നും അതില്‍ മനുഷ്യവര്‍ഗത്തിന് ഗുണം മാത്രമേ ഉണ്ടാകൂ എന്നും സംശയരഹിതമായി വിശ്വസിക്കുകയാണ് സത്യവിശ്വാസത്തിന്റെ മൂല്യം.
മദ്യം, മയക്കുമരുന്ന്
ലഹരികളുടെ അടിമകളാണ് ആധുനിക മനുഷ്യന്. അനുവദനീയമായ കാര്യങ്ങള്‍ പോലും ലഹരിയായി പടര്‍ന്നുകയറി നിഷിദ്ധതയിലെത്തുന്നതാണ് സാമൂഹിക കാഴ്ച. കളിയും വിനോദവും ഭക്ഷണവും വസ്ത്രവും ആത്മീയതയുമെല്ലാം ഇങ്ങനെ ലഹരിയായി നിഷിദ്ധതയുടെ പരിധിയിലെത്തിയിട്ടുണ്ട്. ഇസ്ലാം മനുഷ്യജീവിതത്തിന് തെരഞ്ഞെടുത്തു നല്‍കുന്നത് മധ്യമ രീതിയും നിലപാടുകളുമാണ്. ജീര്‍ണതയും തീവ്രതയും വിശ്വാസത്തിലും ആചാരത്തിലും ജീവിത വൃത്തികളിലും ഇസ്ലാം അനുവദിക്കുന്നില്ല. ”അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി’‘(2:143). അതുകൊണ്ടുതന്നെ ആശയാര്‍ഥത്തിലുള്ള എല്ലാ ലഹരികളും നിഷിദ്ധമാണ്.
ലഹരിയോടുള്ള വിരോധം അതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളിലേക്കും ഇസ്ലാം ബാധകമാക്കിയിട്ടുണ്ട്. മദ്യപാനം, മദ്യപാനത്തിനും നിര്‍മാണത്തിനും വിപണനത്തിനും ഉപയോഗിക്കുന്ന പ്രത്യേക പാത്രങ്ങള്‍, മദ്യസദസ്സുകള്‍, വാങ്ങുന്നവന്, വില്ക്കുന്നവന്, വാങ്ങിക്കൊടുക്കുന്നവന്‍, സൗകര്യം ചെയ്തുകൊടുക്കുന്നവന്‍, ചെത്തുന്നവന്, തൊഴിലെടുക്കുന്നവന്, ആ വരുമാനം സ്വീകരിക്കുന്നവന് തുടങ്ങിയവരെല്ലാം ഈ നിരോധത്തിന്റെ പരിധിയിലാണ്. ചരിത്രാതീത കാലം മുതല്‍ മനുഷ്യനെ മനോരോഗിയാക്കാനായി സമൂഹം ഉപയോഗിച്ചുവരുന്ന ഈ വശീകരണ വസ്തുവിനെ പരമാവധി സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനായി മനുഷ്യപ്രകൃതമറിയുന്ന കാരുണ്യവാനായ സ്രഷ്ടാവിന്റെ കരുതലുകളാണിവ. ദൈവവിശ്വാസത്തിലധിഷ്ഠിതമായ എല്ലാ മത സംസ്കാരങ്ങളും മദ്യത്തെ പാപപാനീയമായി പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്ലാമിനോളം കാര്‍ക്കശ്യം അവിടങ്ങളിലൊന്നും ദൃശ്യമല്ല. പില്കാലത്ത് വന്ന ചില മതമേലധ്യക്ഷന്മാരും പുരോഹിതന്മാരുമെല്ലാം അതില്‍ മദ്യത്തെ ദിവ്യമെന്നും അശുദ്ധമെന്നും വേര്‍തിരിച്ച് വെള്ളം ചേര്‍ത്തുപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുസ്ലിം സമൂഹം നൂറുക്കണക്കിന് കക്ഷികളും വിഭാഗങ്ങളുമായി വേര്‍പിരിയുകയും അഭിപ്രായവ്യത്യാസങ്ങള്‍ ആദര്‍ശ അടിത്തറയെപോലും ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മദ്യം അനുവദനീയമാണെന്നു പറഞ്ഞ മുസ്ലിം വിഭാഗങ്ങളുണ്ടായിട്ടില്ല.
അതിനാല്‍ സത്യവിശ്വാസികള്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു മേഖലയിലും തൊഴില്‍ചെയ്യുകയോ സഹകാരികളാവുകയോ ചെയ്യരുത്. മദ്യനിര്‍മാണത്തിന് മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കാനോ അവയുടെ ഏജന്റാകാനോ അവനു പാടില്ല. അനുവദനീയമായ കച്ചവടം നടക്കണമെങ്കില്‍ ഇത്തരം വസ്തുക്കള്‍ കൂടി ചരക്കുകളില്‍ ഉണ്ടാകണമെന്നു വന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹ പ്രതീക്ഷയില്‍ അതു ഒഴിവാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. മദ്യം അനുവദനീയമായി കരുതുന്ന ഭൂരിപക്ഷം അധിവസിക്കുന്ന നാട്ടില്‍ അത്തരക്കാര്‍ക്ക് വില്‍ക്കുന്നതും സമ്മാനമായി നല്‍കുന്നതും വാങ്ങിക്കൊടുക്കുന്നതും കുറ്റകരം തന്നെയാണ്. പട്ടാളത്തില്‍ നിന്നും മറ്റും ലഭിക്കുന്ന മദ്യവിഹിതം വാങ്ങി അത് ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാനോ തൊഴിലാളികളെ സന്തോഷിപ്പിക്കാനായി സമ്മാനിക്കാനോ കുടിക്കുന്നവര്‍ക്ക് കമ്പനിയായി കൂട്ടിരിപ്പുകാരാകാനോ ഒന്നും വിശ്വാസിക്ക് പാടില്ല.
പുകയിലയും വെറ്റിലയും മറ്റും പല ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെങ്കിലും ആധുനിക മുസ്ലിം പണ്ഡിതലോകം നിഷിദ്ധമെന്നു വിധിയെഴുതിയ പുകവലിക്കും ലഹരിയുള്ള പാന്‍പരാഗുകള്‍ക്കുമൊക്കെയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇവയുടെ കൃഷിയും നിഷിദ്ധമാണ്.
എന്റെ സമുദായം മദ്യപാനികളാകുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ലെന്നും ലഹരി ഇരുനൂറു പേരുകളില്‍ അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുമെന്നുമുള്ള നബി(സ്വ)യുടെ മുന്നറിയിപ്പുകളില്‍ വിശ്വാസികള്‍ ജാഗ്രത്താകേണ്ടതുണ്ട്. ചില ജംഗ് ഫുഡ്സ്, സോഫ്റ്റ് ഡ്രിംഗ്സ്, ഐസ്ക്രീം, ചോക്ലേറ്റ്, ച്യൂയിംഗം തുടങ്ങി നമ്മുടെ പുതിയ ജീവിതശൈലീ ഭക്ഷണങ്ങളിലും ടാല്‍കം പൗഡറുകള്‍, സുഗന്ധങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയിലും ചെറുതും വലുതുമായ തോതില്‍ ലഹരിയുത്പാദിപ്പിക്കുന്ന വസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിയമം മൂലം നിരോധിക്കേണ്ട പലതും ചില പഴുതുകളിലൂടെയും കുതന്ത്രങ്ങളിലൂടെയും രക്ഷപ്പെടുകയാണ്. വലിയ അളവില്‍ ലഹരിയുണ്ടാക്കുന്നവയുടെ ചെറിയ അളവും നിഷിദ്ധമാണെന്നാണ് ഇസ്ലാമികാധ്യാപനം എന്നോര്‍ക്കുക. ഇവയൊക്കെ ലഹരി എന്ന കുറ്റത്തിനു പുറമെ ആരോഗ്യക്ഷതം വരുത്തുന്നതിനും ധൂര്‍ത്തിനുമെല്ലാമുള്ള കുറ്റങ്ങള്‍ക്ക് കൂടി കാരണമാകുമെന്നത് നിഷിദ്ധതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
ചില ക്രീമുകള്‍, തുള്ളിമരുന്നുകള്‍, ഗുളികകള്‍, സിറപ്പുകള്‍ എന്നിവ ലഹരിക്കായി ദുരുപയോഗിക്കുന്നുണ്ട്. നേര്‍ക്കുനേരെ മദ്യം സേവിക്കാന്‍ സാങ്കേതിക തടസ്സങ്ങളുള്ള കുട്ടികളും യുവാക്കളുമാണ് ഇതിലൂടെ ലഹരിയുടെ ചതിക്കുഴിയില്‍ ചാടുന്നതില്‍ ഭൂരിഭാഗവുമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വില്ക്കാന് പാടില്ലാത്ത ഇവ, ഈ മേഖലയുമായി ബന്ധപ്പെട്ട മുസ്ലിംകള് വിവേചനമില്ലാതെ ലാഭമോഹത്തില്‍ മാത്രമായി കൈകാര്യം ചെയ്യാന്‍ പാടില്ല.
ശവം, പന്നി, രക്തം, നായ, കൗതുക ജീവികള്‍
ശവം, പന്നി, രക്തം എന്നിവ ഇസ്ലാം മാലിന്യങ്ങളായി കാണുന്നു. ഇവ ഭക്ഷ്യപേയങ്ങളായി ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: മക്കാവിജയ വര്‍ഷം മക്കയില്‍ വെച്ച് നബി(സ്വ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടു. നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വില്‍ക്കുന്നത് അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? കപ്പലിന്റെ പുറത്തു പൂശാന്‍ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്റെ പുറത്തു തേക്കാറുണ്ട്. വിളക്കു കത്തിക്കാറുണ്ട് എന്ന് ചിലര്‍ ഉണര്‍ത്തി. നബി(സ്വ) അരുളി: അതും ഹറാമാണ്. ശേഷം നബി(സ്വ) തുടര്‍ന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോള്‍ അതവര് ഉരുക്കി വിറ്റിട്ട് അതിന്റെ വില തിന്നു (ബുഖാരി) 1
എന്നാല്‍ മത്സ്യം, വെട്ടുകിളി എന്നിവ ചത്താലും ഭക്ഷ്യയോഗ്യമാണ്. ഇവ കച്ചവടം ചെയ്യുന്നതു അനുവദനീയമാണ്. ശവത്തിന്റെ തോല് ഊറക്കിട്ടാല്‍ ഉപയോഗിക്കാമെന്നും നെയ്യ് ഭക്ഷണത്തിന്റെ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാമെന്നും നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഭക്ഷണാവശ്യത്തിനല്ലാതെ ശവത്തിന്റെ, രോമം, അസ്ഥി, നഖം തുടങ്ങിയ പ്രയോജനകരമായ ഭാഗങ്ങള്‍ ഉപയോഗിക്കാമെന്നും കച്ചവടം ചെയ്യാവുന്നതാണെന്നുമാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ ഇതു കച്ചവടത്തിനു തെളിവല്ലെന്നും ഉപയോഗം മാത്രമാണ് അനുവദിക്കുന്നതെന്നുമാണ് മേലെ പരാമര്‍ശിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.
രക്തം കച്ചവടം ചെയ്യാന്‍ പാടില്ല. രക്തം വിറ്റ വില നബി(സ്വ) നിരോധിച്ചിരിക്കുന്നു (ബുഖാരി) 2 ഇത് മനുഷ്യരക്തമായാലും നിഷിദ്ധമാണ്. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ രക്തം വാങ്ങുന്നത് വിലക്കപ്പെട്ടിട്ടില്ല. മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും മഹത്വം ഉദ്ഘോഷിക്കാനാണ് ഇവയുടെ വില്പന ഇസ്ലാം നിരോധിക്കുന്നത്. അതിനാല്‍ അവശ്യസന്ദര്‍ഭങ്ങളില്‍ അത് പ്രതിഫലം വാങ്ങാതെ ദാനം ചെയ്യുന്നത് പുണ്യകര്‍മമാണ്. ഇതുമായി ബന്ധപ്പെട്ട് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ശരിയല്ല. ഉടുമ്പിന്റെത് പോലെ അന്ധവിശ്വാസാധിഷ്ഠിതമായ രക്തപാനവും വില്പനയുമെല്ലാം ഈ നിരോധപരിധിയില്‍ വരും.
ഇസ്ലാമിന്റെ വൃത്തി വീക്ഷണവുമായി ബന്ധപ്പെട്ട് അകറ്റി നിര്‍ത്തേണ്ട മൃഗങ്ങളാണ് നായകള്‍. എന്നാല്‍ മക്കളെയും മനുഷ്യബന്ധങ്ങളെയും ബാധ്യതയായി കാണുന്ന ആധുനിക സമൂഹത്തിന്റെ കണ്മണികളാണ് അവ. യജമാനന്മാരുടെ കിടപ്പിലും നടപ്പിലുമെല്ലാം സര്‍വസ്വതന്ത്രമായി വിഹരിക്കാനും വസിയ്യത്തുകളില്‍ പോലും ഇടം നേടാനും ‘ഭാഗ്യം’ സിദ്ധിച്ച ശ്വാനലോകത്ത് അവയുടെ പരിപാലനവും പ്രദര്‍ശനവും വില്പനയുമെല്ലാം വലിയ വരുമാനമാര്‍ഗമാണ്. വീടും ഭക്ഷണവും വസ്ത്രവും ചമയങ്ങളും ശുചീകരണ വസ്തുക്കളുമെല്ലാം ഉള്‍പെടുന്ന ഏറെ ലാഭകരവും തൊഴില്‍ സാധ്യതയുള്ളതുമായ ഈ മേഖല പക്ഷേ വിശ്വാസികള്‍ വര്‍ജിക്കേണ്ടതാണ്. വേട്ട, കാവല്‍ പോലെ പ്രയോജനകരമായ അത്യാവശ്യങ്ങള്‍ക്കല്ലാതെ അവയെ വളര്‍ത്തുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. പൂച്ചക്കുഞ്ഞ് മുതല്‍ ആനക്കുട്ടി വലുപ്പത്തിലും പ്രകൃതത്തിലുമുള്ള ഇന്നത്തെ നായശ്രേണി ഇങ്ങനെ കാവലും വേട്ടയും ലക്ഷ്യമാക്കി വളര്‍ത്തപ്പെടുന്നതല്ല. ധൂര്‍ത്തും പൊങ്ങച്ചവും മാത്രമാണ് ലക്ഷ്യം. അതിനാല്‍ തന്നെ ഇവയെ പോറ്റുന്നതും പ്രദര്‍ശിപ്പിക്കുന്നതും ക്രയവിക്രയങ്ങളും നിഷിദ്ധമാണ്.
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്റെ പുണ്യകര്‍മങ്ങളില്‍ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത് (ബുഖാരി) 3
അബൂമസ്ഊദ്(റ) പറയുന്നു: നായയെ വിറ്റു കിട്ടുന്ന വില, വ്യഭിചാരിക്കും പ്രശ്നക്കാരനും കിട്ടുന്ന പ്രതിഫലം ഇവ നബി(സ്വ) നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി) 4
എന്നാല്‍ അന്യായമായി നായയെ ഉപദ്രവിക്കാനോ കൊല്ലാനോ ഇസ്ലാം അനുവദിക്കുന്നില്ല താനും. വേട്ടയ്ക്കോ കാവലിനോ പരിശീലനം നല്കപ്പെട്ട നായകളെ കച്ചവടം ചെയ്യാമെന്നും പാടില്ലെന്നുമായി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇവ രണ്ടിലും കച്ചവടം ആകാമെന്നാണ് സയ്യിദ് സാബിഖും മറ്റും അഭിപ്രായപ്പെട്ടിരിക്കുന്നത്(ഫിഖുഹുസ്സുന്ന) 5 ഇങ്ങനെ വളര്‍ത്തല്‍ അനുവദനീയമായ നായകള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്നതും അനുവദനീയമാകും.
കൗതുക ജീവികളായ പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ പ്രധാന കച്ചവടമാണ്. ഇത്തരം ജീവികളെ വളര്‍ത്താന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ വിവിധ വീക്ഷണങ്ങളുണ്ട്. അതടിസ്ഥാനമാക്കിയാണ് അതിന്റെ കച്ചവടവും സാധുവാണോ എന്ന് തീരുമാനിക്കപ്പെടുക. കിളിക്കുഞ്ഞുങ്ങളെ സമ്മാനിച്ച അനുചരനോട് തള്ളക്കിളി ഇവയെ തെരയുന്നുണ്ടാകുമെന്നു പറഞ്ഞ് അവയെ എടുത്ത സ്ഥലത്ത് തിരിച്ചുവെക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ജീവികളെ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
പരിശീലനത്തിലൂടെ നമുക്കിടയില്‍ ഇണങ്ങി ജീവിക്കാനും തുറന്നിട്ടാല്‍ പോലും പുറത്തുപോകാതെ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കാനും താത്പര്യമുള്ളവയാണെങ്കില്‍, വീട്ടുമൃഗങ്ങളെയും പക്ഷികളെയും പോലെ ഇവയെ വളര്‍ത്താമെന്നാണ് മറ്റൊരഭിപ്രായമുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൗതുകം മാത്രം പ്രയോജനമായ ഇവയുടെ വിലയും പരിചരണചെലവുമെല്ലാം ധൂര്‍ത്തിന്റെയോ ദുര്‍വ്യയത്തിന്റെയോ വകുപ്പില്‍ പെടുന്നുണ്ടോ എന്നാണ്. ആ നിലയിലായാല്‍ അവ വാങ്ങുന്നതും വില്‍ക്കുന്നതും പോറ്റുന്നതുമെല്ലാം നിഷിദ്ധമാകുമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല.
ഹാനികരമായതും നിഷിദ്ധഉപയോഗത്തിനുള്ളതും മാലിന്യങ്ങളും
ആത്യന്തികമായി മനുഷ്യന് ഹാനികരമാകുന്ന വസ്തുക്കളുടെ വിപണനം നിഷിദ്ധമാണ്. ഇത് പക്ഷേ ആപേക്ഷികമായും കാലികമായും തീരുമാനിക്കപ്പെടേണ്ടതാണ്. അല്ലാഹു നേര്‍ക്കുനേരെ നിഷിദ്ധമാക്കിയിട്ടില്ലാത്തതും പ്രത്യക്ഷത്തില്‍ അനുവദിച്ചതുമായ കാര്യങ്ങള്‍ കച്ചവടംചെയ്യുന്നത് അനുവദനീയമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആധുനിക മനുഷ്യര്‍ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളും താത്കാലിക പ്രയോജനങ്ങള്‍ നല്കുമ്പോള് അവയെല്ലാം മനുഷ്യമനസ്സ്, ശരീരം, മറ്റു ജീവജാലങ്ങള്‍, പ്രകൃതി തുടങ്ങിയവക്കെല്ലാം അപകടകരമാണെന്ന് വിദഗ്ധന്മാര് മുന്നറിയിപ്പു നല്കുന്നു. ഇത് ജീവിതത്തിന്റെ അനിവാര്യവും ആഡംബരവുമായ എല്ലാ മേഖലകളിലും പലപ്പോഴും തിരിച്ചറിയാനും തുടച്ചു നീക്കാനും പോലും കഴിയാത്തവിധം ലയിച്ചു ചേര്‍ന്നിരിക്കുന്നു. വിഷാംശമുള്ള ഭക്ഷണങ്ങളാണ് ഇന്ന് ലഭിക്കുന്നതില്‍ കൂടുതലും. വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം മിക്കതും അപകടകരമാണ്. ഇവിടെ സത്യവിശ്വാസിക്ക് ഏതെല്ലാം വസ്തുക്കള്‍ ഉപയോഗിക്കാനും കച്ചവടംചെയ്യാനും പറ്റുമെന്നത് ഭക്തിയുള്ള മനസ്സും സന്ദര്‍ഭത്തിന്റെ തേട്ടവുമനുസരിച്ച് തീരുമാനിക്കേണ്ടതാണ്.
നന്മയെക്കാള് അതിന്റെ തിന്മ മുന്‍കടന്നതാകരുത് എന്നതാണ് ഇസ്ലാമിന്റെ പൊതുനിയമം. മദ്യനിരോധവുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോള്‍ അതിന്റെ ഗുണങ്ങള്‍ സൂചിപ്പിച്ച ഖുര്‍ആന്‍ പക്ഷേ അത് പാടെ നിരോധിച്ചു. പിന്നീട് അത് മരുന്നായി ഉപയോഗിക്കാറുണ്ടെന്നുണര്‍ത്തിയപ്പോള്‍ അല്ലാഹു നിഷിദ്ധമാക്കിയത് മരുന്നല്ല എന്ന് കട്ടായം പറയുകയായിരുന്നു നബി(സ്വ) ചെയ്തത്. ജംഗ് ഫുഡ്സ്, ആഡംബര വാഹനങ്ങള്‍, രാസവളങ്ങള്‍, രാസകീടനാശിനികള്‍, നിര്‍ണിത മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുക, വിപണനംചെയ്യുക തുടങ്ങിയ മേഖലകളില്‍ നിന്നും കഴിവിന്റെ പരമാവധി മാറി നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത്. ഇവയുടെയെല്ലാം ലഭ്യതയാണല്ലോ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. നാം മാത്രം മാറി നിന്നാല്‍ ഇതൊന്നും അവസാനിക്കുകയില്ലെങ്കിലും കഴിയുന്നതുപോലെ സൂക്ഷ്മത പുലര്‍ത്താന്‍ ബാധ്യതപ്പെട്ടവരാണ് മുസ്ലിംകള്. കച്ചവടവും വ്യാപാരവുമെല്ലാം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം.
ചരക്ക് നല്ലതാവുകയും നല്ല ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാവുകയും ചെയ്യുന്നതോടൊപ്പം അറിഞ്ഞുകൊണ്ട് അത് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി വില്പന നടത്താന്‍ പാടില്ലാത്തതാണ്. സ്ഫോടക വസ്തു നിര്‍മാണ ആവശ്യങ്ങള്‍ക്കു വേണ്ടി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ അത് മനുഷ്യഹത്യക്കുപയോഗിക്കാനാണെന്നു മനസ്സിലായാല്‍ കച്ചവടം നിഷിദ്ധമാണ്. മുന്തിരി മദ്യനിര്‍മാതാവിന് വില്‍ക്കുന്നതും ഇതുപോലെ വിരോധിക്കപ്പെടും. പുണ്യത്തിലും ഭക്തിയിലും ആരുമായും പരസ്പരം സഹകരിക്കാനും കുറ്റത്തിലും ശത്രുതയിലും ആരോടും സഹകരിക്കാതിരിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനംചെയ്യുന്നത് (5:2).
വിശ്വാസം കടുത്ത പരീക്ഷണത്തിന് വിധേയമാകുന്നതാണ് ബിസിനസ് രംഗം. ലാഭക്കണ്ണുകളില്‍ വശീകരിക്കപ്പെടാതെയും നഷ്ടഭയങ്ങളില്‍ പതറാതെയും പിടിച്ചു നില്ക്കണമെങ്കില് ശക്തമായ വിശ്വാസം വേണ്ടിവരും. എല്ലാവരും നിര്‍വഹിക്കുന്നു എന്നതോ തലമുറകളായി തുടര്‍ന്നു വരുന്നു എന്നതോ നടപ്പിലാക്കുക പ്രയാസമാണ് എന്നതോ തെറ്റ് ശരിയാക്കുകയില്ല. സ്വര്‍ഗത്തില്‍ പ്രവാചകന്മാര്ക്കൊപ്പം സ്ഥാനം ലഭിക്കുന്ന സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന് എന്ന് നബി(സ്വ) വാഗ്ദാനം നല്‍കുന്നത് അളവിലും തൂക്കത്തിലും കൃത്യത പുലര്‍ത്തുന്നവനെ കുറിച്ചു മാത്രമല്ല; സംശയാസ്പദമായ എല്ലാ കച്ചവടങ്ങളില്‍ നിന്നും ഉറപ്പുള്ളതിലേക്ക് മാറുന്നവനെ കൂടിയാണ്. മൂന്നു വചനങ്ങള്‍ ശ്രദ്ധിക്കുക.
പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായ തുമായ നീചവൃത്തികളും, അധര്‍മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ് (7:33).
നുഅ്മാന്(റ) പറയുന്നു: തിരുമേനി(സ്വ)ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സദൃശമായ ചില കാര്യങ്ങള്‍ ഉണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അത് ഗ്രഹിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ ഇത്തരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തെയും അഭിമാനത്തെയും കാത്ത് സംരക്ഷിച്ചു. എന്നാല്‍ വല്ലവനും സദൃശ്യമായ കാര്യങ്ങളില്‍ വീണുപോയാല്‍ അവന്റെ സ്ഥിതി, നിരോധിത മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്കാലികളെ മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവ അതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവിന്‍ എല്ലാ രാജാക്കന്മാര്ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന് നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട് അതു നന്നായാല്‍ മനുഷ്യ ശരീരം മുഴുവന്‍ നന്നായി അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചത് തന്നെ. അറിയുക അതത്രെ ഹൃദയം (ബുഖാരി) (( സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 20, ഹദീസ് 52 )0
ഇസ്ലാം മാലിന്യമായി കാണുന്ന ജന്തുവിസര്‍ജ്യങ്ങള്‍ വളത്തിനും ഇന്ധനത്തിനുമെല്ലാമായി ഉപയോഗം അനുവദനീയമായതിനാല്‍ അതിന്റെ കച്ചവടവും അനുവദനീയമാണ്. നാം മാലിന്യമായി പരിഗണിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റു അജൈവ മാലിന്യങ്ങളും മാലിന്യമല്ല, സമ്പത്താണെന്നാണ് ആധുനിക കാഴ്ചപ്പാട്. ഇസ്ലാമും ഇവയെ നിരുപാധികം മാലിന്യമായി പരിഗണിക്കുന്നില്ല. അതിനാല്‍ ഇത്തരം വസ്തുക്കളുടെ ക്രയവിക്രയവും അനുവദനീയമാണ്.
അവയവക്കച്ചവടവും കൃത്രിമ അവയവങ്ങളും
മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഇസ്ലാമിന്റെ നിരോധന പരിധിയില്‍ വരുന്നതാണ്. ഇസ്ലാം മനുഷ്യനെ ആദരിച്ചിരിക്കുന്നു. ശവമായാല്‍ പോലും ആദരവ് പാലിക്കപ്പെടേണ്ടതാണ്. ജനാസ സംസ്കരണത്തിന്റെ അനുഷ്ഠാന ഭാഗങ്ങളും മറ്റും ഇതിനു തെളിവാണ്. ശരീരാംശം മുറിച്ചുമാറ്റിയാലും അതിനെ നമസ്കരാമല്ലാത്ത കാര്യങ്ങളെല്ലാം നിര്‍വഹിച്ച് പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്ന് നിര്‍ദേശിക്കപ്പെട്ടതും ഇതുതന്നെയാണ് കുറിക്കുന്നത്. അക്രമത്താല്‍ അവയവങ്ങള്‍ മുറിക്കുന്നവന്റെ അതേ അവയവം മുറിച്ചെടുക്കണമെന്ന ഇസ്ലാമിലെ പ്രതിക്രിയാ നിയമവും യുദ്ധഭൂമിയിലെ ശത്രുവിന്റെ ജഡം പോലും അംഗഛേദം വരുത്തി വികൃതമാക്കാന്‍ പാടില്ലെന്നതും കര്‍ശന കല്പനയാണ്.
ആരോഗ്യം വലിയ ആശങ്കയും ചികിത്സ വന്‍ സാധ്യതയും പുറത്തെടുത്ത ഇക്കാലത്ത് രോഗഗ്രസ്ഥമായ ചില അവയവങ്ങള്‍ക്കുപകരം മറ്റൊരാളുടെ ‘എക്സ്ട്രാ’ അവയവം ഉപയോഗിച്ച് പരിഹാരം കാണാന്‍ കഴിയുന്നു. കരള്‍, കിഡ്നി, മജ്ജ തുടങ്ങിയ ചില ഭാഗങ്ങളാണ് ജീവിനുള്ളവരില്‍ നിന്ന് ഇങ്ങനെ മാറ്റിവെക്കാന്‍ ഉപയോഗിക്കുന്നത്.
മനുഷ്യോപകാരപ്രദമായ ഒരു കാര്യത്തെയും ഇസ്ലാം തടയുകയില്ല. എന്നുമാത്രമല്ല, പരോപകാരം അത് വളരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുണ്ട്. ”ഒരാളുടെ ജീവന് വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു”(5: 32). തങ്ങള്‍ക്ക് പ്രയാസമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകുന്നവരാണ് വിജയം പ്രാപിച്ചവര്‍ (59:9). ഈ ലോകത്ത് ഒരാളുടെ പ്രയാസം ദൂരീകരിക്കുന്നവന് പരലോകത്ത് അല്ലാഹു പ്രയാസങ്ങളില്‍ നിന്ന് മോചനം നല്‍കുമെന്ന് നബി(സ്വ)യും പഠിപ്പിക്കുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍, മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ഒരാളുടെ അവയവം അവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല എന്നും, മറ്റൊരാള്‍ക്ക് അതിലേറെ പ്രയോജനക രാവുമെന്നും ഉറപ്പുള്ള സാഹചര്യത്തില്‍ നല്‍കുന്നത് ഇസ്ലാം വിലക്കുന്നില്ല. എന്നാല്‍ അത് യാതൊരു കാരണവശാലും പ്രതിഫലം നിശ്ചയിച്ച ഇടപാടാകാന്‍ പാടില്ല. മനുഷ്യ ശരീരം ചരക്കല്ല എന്നതാണ് ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ മഹത്തായ മാനവികതയില്‍ നിന്നല്ലാതെ ലാഭമോഹത്തിന്റെ വാണിജ്യ താല്പര്യമാകരുത്, പരമകാരുണ്യകന് ദാനമായി തന്ന ശരീരാവയവങ്ങള്‍ ദാനം ചെയ്യേണ്ടത്. എന്നാല്‍ അവയവങ്ങള്‍ എടുക്കാനും സൂക്ഷിക്കാനും മാറ്റി വെക്കാനും മറ്റുമുള്ള ചെലവുകള്‍ അതാതു കക്ഷികള്‍ക്ക് വഹിക്കാവുന്നതാണ്. അവയവ ദാതാക്കള്‍ അതിന്റെ പേരില്‍ സമ്മാനങ്ങളോ ചെലവുകളോ കൈപ്പറ്റാത്തതാണ് നല്ലത്. രക്തദാനത്തിന്റെ വിധി തന്നെയാണ് ഇവിടെയും ബാധകമാവുക.
പ്രതിരൂപ നിര്‍മാണത്തിന്റെ നിഷിദ്ധതയില്‍ ഉള്‍പെടുത്തി ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടുള്ള കൃത്രിമ അവയവ ബിസിനസും പ്ലാസ്റ്റിക് സര്‍ജറി മേഖലയിലെ വരുമാനവും നിഷിദ്ധമാക്കേണ്ടതില്ല. സാഹചര്യങ്ങളുടെ അനിവാര്യതയില്‍ ഇവയെല്ലാം സാധുവാണ്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 84, ഹദീസ് 2236[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 166, ഹദീസ് 5945[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 130, ഹദീസ് 3324[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 61, ഹദീസ് 5346[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 55[↩]
