ഖുല്‍അ്
ഖുല്‍അ് ഇസ്ലാമിക നിയമത്തില്‍ സ്ത്രീയ്ക്ക് അനുവദിച്ചിരിക്കുന്ന ഒരു നിയമപരമായ വിവാഹമോചന മാർഗമാണ്. ഫസ്ഖ്, ഈലാഅ്, ദ്വിഹാര്‍, ലിആന്‍ തുടങ്ങിയ മറ്റ് വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, മുത്വലാഖും ചടങ്ങു നില്‍ക്കലും (ഇദ്ദ) സംബന്ധിച്ച നിയമങ്ങള്‍, വിവാഹമോചിതയായ സ്ത്രീയുടെയും സന്താനങ്ങളുടെയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നല്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ ലേഖനം വിശദമായി അവതരിപ്പിക്കുന്നത്. നീതിയും മാന്യതയും സംരക്ഷിക്കുന്നതില്‍ ഇസ്ലാമിക വിവാഹമോചന സംവിധാനങ്ങളുടെ പ്രാധാന്യവും ഇതിലൂടെ വ്യക്തമാക്കുന്നു.
വിവാഹമോചനം ചെയ്യേണ്ട അവകാശം ഭര്‍ത്താവിനുള്ളതാണ്. എന്നാല്‍ വിവാഹമോചനത്തിലേ ക്കെത്തിച്ചേരുന്ന പ്രശ്നങ്ങള്‍ പല തരത്തിലും ഉണ്ടാവാം. വിവാഹമോചനം തേടാന്‍ ഇസ്ലാം സ്ത്രീക്കും അനുവാദം നല്‍കുന്നുണ്ട്. അത് രണ്ടു വിധത്തിലാണ്. ഖുല്‍അ്, ഫസ്ഖ് എന്നിവയാണവ. ദമ്പതിമാര്‍ക്കിടയില്‍ ഉള്ള പിണക്കം മൂര്‍ച്ഛിച്ച് ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ ഭാര്യ ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടാവുകയും ഭര്‍ത്താവിനെ വെറുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാം. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുനല്‍കി ത്വലാഖ് വാങ്ങുന്ന രീതിക്കാണ് ഖുല്‍അ് എന്ന് പറയുന്നത്. മഹ്ര് ആയി നല്കിയതും അതല്ലാതെ നല്കിയതുമായവ തിരിച്ച് നല്‍കണമെന്നതാണ് ഖുല്‍ഇനുള്ള നിബന്ധന. ഇങ്ങനെ തിരിച്ചുകൊടുക്കുന്ന സമ്പത്തിന് മോചനത്തുക(ഫിദാഅ്) എന്നാണ് പറയുന്നത്. അല്ലാഹു പറയുന്നു: ”അങ്ങനെ അവര്‍ (ദമ്പതികള്‍) അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുവാന്‍ കഴിയുകയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള് വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം തേടുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിമയപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള് ആര് ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍” (2:229).
ത്വലാഖിനെപ്പോലെ അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ലാത്തതാണ്. വേര്‍പിരിയാന്‍ മതിയായ കാരണം ഇല്ലാതിരിക്കുകയും ഭര്‍ത്താവില്‍ ദുര്‍നടപ്പ് കാണാതിരിക്കുകയുമാണെങ്കില്‍ വിവാഹമോചനത്തിന് ഭാര്യ ധൃതികാണിക്കുന്നത് നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞിരിക്കുന്നു. ‘ന്യായമായ കഷ്ടതകളില്ലാതെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം നിഷിദ്ധമാണ് (സുനനു അബീദാവൂദ്) 1. സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. താന്‍ നല്കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്.
ഇത്തരം വിവാഹമോചനങ്ങള്‍ പ്രവാചകന്റെ കാലത്ത് നടന്നിട്ടുണ്ട്. ഇബ്നു അബ്ബാസി(റ) പറയുന്നു: സാബിതുബ്നു ഖയ്സിന്റെ ഭാര്യ പ്രവാചകന്റെ അടുത്തുവന്ന് പറഞ്ഞു. പ്രവാചകരേ, അദ്ദേഹത്തിന്റെ സ്വഭാവത്തെയും മതത്തെയും ഞാന്‍ ദുഷിച്ചു പറയുന്നില്ല. എന്നാല്‍ ഇസ്ലാമില്‍ അവിശ്വാസം വന്നുഭവിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ നബി(സ്വ) ചോദിച്ചു. അദ്ദേഹത്തിന്റെ തോട്ടം നീ തിരിച്ചുകോടുക്കുമോ? അവള് പറഞ്ഞു. കൊടുക്കാം. അപ്പോള്‍ നബി(സ്വ) അദ്ദേഹത്തോടു പറഞ്ഞു. ”തോട്ടം സ്വീകരിച്ച് അവളെ മോചിപ്പിക്കുക” (ബുഖാരി) 2
എന്നാല്‍ താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുല്‍അ് ചെയ്യുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. താന്‍ നല്കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. ഖുര്‍ആന്‍ ഈ സമ്പ്രദായത്തെ ശക്തിയായി വിലക്കി. ‘നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്’ (4:19).
ഖുല്‍അ് ചെയ്യുന്നവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് പാര്‍പ്പിടത്തിനോ ചെലവിനോ അവകാശമില്ല. അവളെ തിരിച്ചെടുക്കാവുന്നതുമല്ല. ഫിദ്യ നല്കുമ്പോള് ഭര്‍ത്താവ് ആദ്യം നല്‍കിയതില്‍ കൂടുതല്‍ നല്‍കാവുന്നതാണ്. ഖുല്‍അ് ആര്‍ത്തവകാലത്തും അല്ലാത്തപ്പോഴും നടത്താവുന്നതാണ്.
ഫസ്ഖ്
ഭാഷാപരമായി ‘ഫസ്ഖ്’ എന്നതിന്റെ അര്‍ഥം ദുര്‍ബലപ്പെടുത്തുക എന്നതാണ്. നിലവില്‍ വന്ന ഉടമ്പടിയോ കരാറോ ദുര്‍ബലപ്പെടുത്തുകയോ അങ്ങനെയൊന്ന് നിലവില്‍ വന്നിട്ടേയില്ല എന്ന് കണക്കാക്കുകയോ ചെയ്യുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ ഫസ്ഖ് എന്ന് പറയുന്നത്.
‘ഫസ്ഖ്’ എന്ന രീതിയിലൂടെ വിവാഹബന്ധത്തില്‍ നിന്ന് മോചനം നേടുന്നത് മൂന്നു വിധത്തിലാണ്. ഒന്ന്, ദമ്പതികള്‍ മുലകുടി ബന്ധത്താലോ മറ്റോ പരസ്പരം വിവാഹബന്ധം നിഷിദ്ധമായവരാണ് എന്ന് തെളിയുന്നതോടെ വിവാഹബന്ധം ദുര്‍ബലപ്പെടും. പ്രായപൂര്‍ത്തിയാവാത്തവരെ വലിയ്യുകള്‍ നികാഹ് ചെയ്തുകൊടുക്കുകയും പ്രായപൂര്‍ത്തിയായശേഷം അവള്‍ക്ക് അയാളുമായി വിവാഹബന്ധം വേര്‍പെടുത്തണമെന്ന് തോന്നുകയും ചെയ്താല്‍ ആ ബന്ധം മുറിക്കാവുന്നതാണ്.
ദമ്പതിമാരില്‍ ഒരാള്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയാലും വിവാഹബന്ധം ദുര്‍ബലപ്പെടുന്നതാണ്. ബഹുദൈവവിശ്വാസികളായ ദമ്പതിമാരില്‍ ഒരാള്‍ ഇസ്ലാം സ്വീകരിച്ചാലും വിവാഹബന്ധം ദുര്‍ബലപ്പെടും. രണ്ടുപേരും ഒന്നിച്ച് ഇസ്ലാം മതം സ്വീകരിച്ചാല്‍ ആദ്യവിവാഹത്തില്‍ തുടര്‍ന്നുപോകാം. ദമ്പതിമാര്‍ വേദക്കാരാവുകയും ഭര്‍ത്താവ് മാത്രം ഇസ്ലാം സ്വീകരിക്കുകയും ചെയ്താല്‍ വേദക്കാരിയായിക്കൊണ്ടുതന്നെ ഭാര്യയെ നിലനിര്‍ത്താം. കാരണം മുസ്ലിംകള്ക്ക് വേദക്കാരെ വിവാഹം ചെയ്യാവുന്നതാണ്. ഭര്‍ത്താവ് അജ്ഞാത കേന്ദ്രത്തിലാവുകയോ അദ്ദേഹത്തില്‍ നിന്ന് ദീര്‍ഘകാലം ചെലവിനുള്ള വക ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ സ്ത്രീക്ക് അവകാശമുണ്ട്.
ഷണ്ഡനായ ഒരാള്‍ സന്താനലബ്ധി അസാധ്യമായ ന്യൂനത മറച്ചുവെച്ച് വിവാഹം ചെയ്താലും, സന്മാര്‍ഗിയാണെന്ന ഭാവത്തില്‍ വിവാഹം ചെയ്ത പുരുഷന് ദുര്‍നടപ്പും ഗുരുതരമായ പെരുമാറ്റ ദൂഷ്യവും പ്രകടിപ്പിക്കുകയും ചെയ്താലും ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്കുണ്ട്. കോടതി മുഖേനയാണ് ഇത്തരം ഫസ്ഖ് സാധുവാകുന്നത്. ഏകപക്ഷീയമായ ഫസ്ഖിലൂടെയും അതിനു മുന്നോടിയായി പത്രമാധ്യമങ്ങളിലൂടെയുള്ള ഫസ്ഖ് പരസ്യത്തിലൂടെയും മറ്റും വിവാഹമോചനം നേടാമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇങ്ങനെ നീതിന്യായ കോടതികളെ സമീപിക്കാതെ ഏകപക്ഷീയമായി ഫസ്ഖിലൂടെ വിവാഹമോചനം നടത്തി പുനര്‍വിവാഹിതയാവുന്ന സ്ത്രീയും അവളുടെ രണ്ടാം ഭര്‍ത്താവും പുനര്‍വിവാഹത്തിന് കാര്‍മികത്വം വഹിച്ചുവരുമൊക്കെ നിയമത്തിനു മുന്നില്‍ കുറ്റക്കാരാകുന്നു.
ഇന്ത്യയിലെ നിലവിലുള്ള മുസ്ലിം വിവാഹ ആക്ട് പ്രകാരം മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് കോടതി മുഖേന വിവാഹമോചനം ലഭിക്കുന്നതിന് ന്യായമായ ചില കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇങ്ങനെ സംഗ്രഹിക്കാം.
- നാലോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയ്ക്ക് യാതൊരു അറിവുമില്ലാതിരിക്കുക.
- രണ്ടോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവ് ഭാര്യയ്ക്ക് ചെലവിന് നല്കാതിരിക്കുകയോ ഭാര്യയെ മനഃപൂര്‍വം അവഗണിക്കുകയോ ചെയ്യുക.
- ഏഴു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഭര്‍ത്താവിനെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുക.
- ശരിയായ കാരണങ്ങളില്ലാതെ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം ഭാര്യയോടുള്ള ദാമ്പത്യ ബാധ്യത ഭര്‍ത്താവ് നിര്‍വഹിക്കാതിരിക്കുക.
- വിവാഹസമയത്തും പിന്നീടും ഭര്‍ത്താവ് ഷണ്ഡന് ആയിരിക്കുക.
- രണ്ടോ അതിലധികമോ വര്‍ഷം ഭര്‍ത്താവ് സ്ഥിരബുദ്ധിയില്ലാത്തവനോ ഗുരുതരമായ ലൈംഗിക രോഗിയോ കുഷ്ഠരോഗിയോ ആവുക.
- ഭാര്യയോട് സ്ഥിരമായി ക്രൂരത കാണിക്കുക.
- ദുര്‍മാര്‍ഗികളായ സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ സഹവാസം.
- അധാര്‍മിക ജീവിതത്തിന് ഭാര്യയെ പ്രേരിപ്പിക്കുക.
- ഭാര്യയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ സ്വത്തുക്കളിന്മേലുള്ള അവരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുകയോ ഇത്തരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവരുടെ നിയമപരമായ അവകാശത്തെ തടയുകയോ ചെയ്യുക.
- വിശ്വാസപരവും മതപരവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഭാര്യയെ തടയുക.
- ഒന്നിലധികം ഭാര്യമാരുള്ള ഭര്ത്താക്കന്മാര് എല്ലാ ഭാര്യമാരോടും തുല്യമായി പെരുമാറാതിരിക്കുക
തുടങ്ങിയ കാരണങ്ങളാല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആഗ്രഹിച്ച് ബന്ധപ്പെട്ട സിവില്‍ കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്യാം. തദടിസ്ഥാനത്തില്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിന് കോടതി നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി തെളിവെടുത്ത് വിവാഹമോചനമനുവദിച്ച് വിധിപറയുക എന്നതാണ് ചട്ടം.
നിയമാനുസൃതമായ വേര്പാടിന് ‘ഫസ്ഖ്’ നടത്തിക്കൂടാത്തതാകുന്നു എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം അതില്‍ സ്ത്രീയെ ബുദ്ധിമുട്ടിക്കുകയെന്ന പ്രശ്നമുദിക്കുന്നില്ല. വിദ്യ നേടാനുള്ള യാത്ര, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിനുള്ള യാത്ര, ജീവിതമാര്‍ഗം തേടിക്കൊണ്ടുള്ള യാത്ര എന്നിവയെല്ലാം സ്വീകാര്യമായ യാത്രകളും വേര്പാടുകളുമായിട്ടാണ് പരിഗണിക്കുന്നത്.
ഭര്‍ത്താവ് വളരെ കാലം അകന്നുനിന്ന ശേഷമാണ് ‘ഫസ്ഖ്’ ചെയ്യുന്നതെങ്കിലും മൂന്ന് ആര്‍ത്തവ ശുദ്ധിയുടെ കാലഘട്ടം ഇദ്ദ അനുഷ്ഠിക്കല്‍ അനിവാര്യമാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. പ്രമുഖ പണ്ഡിതനായ ഇബ്നുഹസം(റ) എഴുതുന്നു: ഫസ്ഖിന്റെ ഒരു രൂപത്തിലും ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഫസ്ഖിനെ ത്വലാഖിനോട് തുലനപ്പെടുത്തുന്നത് ഒരിക്കലും അനുവദനീയമല്ല (മുഹല്ലാ) 3
ഈലാഅ്
ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ പിണക്കമുണ്ടാവുകയും ഭാര്യയോടുള്ള അനിഷ്ടത്താല്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയില്ലെന്ന് ശപഥം ചെയ്തുവിട്ടുനില്ക്കുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് ‘ഈലാഅ്’ എന്ന് പറയുന്നത്. ഇപ്രകാരം വിട്ടുനില്‍ക്കാന്‍ അനുവദിക്കപ്പട്ട സമയപരിധി നാലുമാസമാണ്. നാലു മാസത്തിനകം ഭാര്യയുടെ അടുത്തേക്കുചെന്ന് ഭാര്യയായി നിലനിര്‍ത്തിക്കൊണ്ട് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാം. നാലുമാസം പൂര്‍ത്തിയായാല്‍ ഭാര്യയായി നിലനിര്‍ത്തിക്കൊണ്ട് അവളുമായി ലൈംഗിക വേഴ്ചയില്ലാതെ മാറിനില്ക്കാന് പാടില്ല. ഭാര്യയായി സ്വീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ ത്വലാഖ് ചെയ്തു തിരിച്ചയക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസംവരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ ശപഥംവിട്ട് ദാമ്പത്യത്തിലേക്ക് മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കു ന്നവനും കരുണാനിധിയുമത്രെ. ഇനി അവര്‍ വിവാഹമോചനം ചെയ്യാന്‍ തന്നെ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോ? അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ(2:226, 227).
ഈലാഇന്റെ കാലാവധി കഴിയുകയും തീരുമാനത്തില്‍ നിന്ന് ഭര്‍ത്താവ് മടങ്ങാതിരിക്കുകയും സത്യം ചെയ്തതില്‍ ഉറച്ചുനില്ക്കുകയുമാണെങ്കില് തന്റെ അവകാശത്തില്‍ അലംഭാവം കാണിച്ചതിന്റെ ഫലമായി ഭാര്യയ്ക്ക് വിവാഹമോചിതയാകാം. ജഡ്ജിയുടെ തീരുമാനം കൂടാതെ കാലാവധി തീര്‍ന്നാല്‍ അവള് വിവാഹമോചിതയായിത്തീരുമെന്ന അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. സമയപരിധി അവസാനിച്ചാല്‍ ജഡ്ജിയുടെ മുമ്പില്‍ പ്രശ്നമവതരിപ്പിച്ച് പുനരാലോചനയിലൂടെ ഇഷ്ടമാണെങ്കില്‍ സ്വീകരിക്കാ നും ഇഷ്ടമില്ലെങ്കില്‍ തിരസ്കരിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
ജാഹിലിയ്യാ കാലഘട്ടത്തില്‍ ദീര്‍ഘനാള്‍ ഈലാഅ് നടത്തി സ്ത്രീകളെ വിഷമിപ്പിക്കാറുണ്ടായിരുന്നു. ആ സമ്പ്രദായം നിര്‍ത്തലാക്കി നാലുമാസം പൂര്‍ത്തിയായാല്‍ ഒന്നുകില്‍ തിരിച്ചുചെല്ലുക അല്ലെങ്കില്‍ വിവാഹമോചനം നടത്തുക എന്ന പരിധി ഇസ്ലാം നിശ്ചയിച്ചു. സ്ത്രീയുടെ അവകാശസംരക്ഷണം ഇസ്ലാമിന്റെ നയമാണ്.
ദ്വിഹാര്‍
ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധമായ ഒരു സമ്പ്രദായമാണ് ദ്വിഹാര്‍. ഭര്‍ത്താവ് ഭാര്യയോട് ‘എനിക്ക് നീ എന്റെ മാതാവിന്റെ മുതുകുപോലെയാണ്’ എന്നു പറഞ്ഞ് അവളുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നതിനാണ് ദ്വിഹാര്‍ എന്ന് പറയുന്നത്. ഇസ്ലാം ‘ദ്വിഹാര്‍’ എന്ന സമ്പ്രദായത്തെ നിരോധിച്ചു. അതിന് ചില ശിക്ഷാവിധികള്‍ നിശ്ചയിക്കുകയും ചെയ്തു.
ഭാര്യയെ മാതാവായി പ്രഖ്യാപിക്കുന്ന ദ്വിഹാറോടുകൂടി അക്കാലത്ത് വിവാഹബന്ധം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. ഇസ്ലാമിക സമൂഹത്തിലും നാലുപേരുടെ ഭാഗത്തുനിന്ന് ഈ അത്യാചാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ഏറെ പ്രസിദ്ധമായത് ഔസുബ്നുസ്വാമിതിന്റെതാണ്. ഉബാദതുബ്നുസ്വാമിതിന്റെ സഹോദരനായ അദ്ദേഹം പ്രായാധിക്യത്തില്‍ വലിയ മുന്‍കോപിയായി മാറി. അദ്ദേഹത്തിന്റെ ഭാര്യ ഖസ്റജ് ഗോത്രക്കാരി ഖൗലയായിരുന്നു. സഅ്ലബയുടെ മകളായ ഖൗലയോട് ഔസുബ്നുസ്വാമിത് കോപാകുലനായിട്ട് ദ്വിഹാര്‍ ചെയ്തുവെന്ന് പറഞ്ഞു. വളരെയധികം ദു:ഖത്തോടെ ഖൗല പ്രവാചകനെ സമീപിച്ച് പ്രശ്നമവതരിപ്പിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെയും മക്കളുടെയും ജീവിതം തകരുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും പോംവഴി പറഞ്ഞുതരാമോ എന്ന് അന്വേഷിച്ചു. പ്രവാചകന് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ എനിക്ക് അല്ലാഹുവിന്റെ വിധിയൊന്നും വന്നുകിട്ടിയിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് (നസാഈ) 4.
ഇതുകേട്ടപ്പോള്‍ ഖൗലയുടെ പ്രയാസം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ തന്റെയും മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകരാതിരിക്കാന്‍ സഹായിക്കണമെന്ന് കേണപേക്ഷിച്ചു. പ്രവാചകന്(സ്വ) താന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോള്‍ തന്നെ തിരുനബിയില്‍ ദിവ്യബോധനത്തിന്റെ അടയാളങ്ങള്‍ പ്രകടമായി. അങ്ങനെ 58ാം അധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അവതീര്‍ണമായി. ‘തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേട്ടു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ അബദ്ധമാകുന്നു ചെയ്യുന്നത്. അവര്‍(ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവളുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പു നല്കുന്നവനും പൊറുക്കുന്നവനുമാണ് (58:1,2).
ദ്വിഹാര്‍ നടത്തിയാല്‍ പിന്നീട് സ്ത്രീയെ തിരിച്ചെടുത്ത് അവളുമായിട്ടുള്ള ശാരീരികബന്ധം പുലര്‍ത്തുന്നതിന് മുമ്പെ പ്രായശ്ചിത്തം നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നു. അതിന് മുമ്പ് ലൈംഗിക ബന്ധം പാടില്ല. അല്ലാഹു പറയുന്നു: ‘തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി ഒരടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും അടിമയെ ലഭിക്കാത്തപക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ടു മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിനും അല്ലാഹുവിന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് (58:3,4).
വൃദ്ധനായ ഔസുബ്നുസ്വാമിതിന് അടിമയെ മോചിപ്പിക്കാനും നോമ്പനുഷ്ഠിക്കാനും സാധ്യമല്ല. നന്നേ സാധുവായ അദ്ദേഹം എങ്ങനെ അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യുമെന്ന് ഖൗല വിഷമത്തോടെ നബി(സ്വ)യോട് ചോദിച്ചു. ആ സമയത്ത് ഒരു വട്ടി ഈത്തപ്പഴം അവര്‍ക്ക് ലഭിച്ചു. അവര്‍ ചോദിച്ചു. ഞാന്‍ ഇത് മുഖേന അദ്ദേഹത്തെ സഹായിക്കട്ടെയോ? നബി(സ്വ) പറഞ്ഞു. നല്ലത്. അദ്ദേഹത്തിനുവേണ്ടി അറുപത് സാധുവിനെ ഭക്ഷിപ്പിക്കുക. എന്നിട്ട് നിന്റെ ഭര്‍ത്താവിന്റെയടുത്തേക്ക് തിരിച്ചുപോവുക.
ഈ സൂക്തങ്ങളിലൂടെ അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന ദുരാചാരത്തിന് അറുതിവരുത്തി. ഇങ്ങനെ പറയുന്നത് ഗുരുതരമായ തെറ്റായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ ഇടപെടലിന് ഇടയാക്കിയ ആലവാതിക്കാരിയെന്ന നിലയില്‍ ഖൗല ശ്രദ്ധേയയായി. ദൈവവിധി ചോദിച്ചുവാങ്ങിയവള്‍ എന്ന മഹത്വം അവര്‍ക്ക് ലഭിച്ചു.
അസാധാരണമായ ലൈംഗികാസക്തിയുള്ള സലമതുബ്നു സഖര്‍ റമദാന്റെ പകല്‍ വേളയില്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ സമീപിച്ചുപോയേക്കുമെന്ന് ആശങ്കയാല്‍ റമദാന് കഴിയുന്നതുവരെ ഭാര്യയെ ദ്വിഹാര്‍ ചെയ്തുവെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് പാലിക്കാന്‍ കഴിഞ്ഞില്ല. പ്രായശ്ചിത്തത്തിന് മുമ്പെ ഭാര്യയുമായി ബന്ധപ്പെട്ടു. ഈ വിവരം അദ്ദേഹം പ്രവാചകനെ ധരിപ്പിച്ചു. പ്രായശ്ചിത്തം നല്കാന് അദ്ദേഹത്തിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ബനൂസുറയ്ഖ് ഗോത്രത്തില്‍ ചെന്ന് സ്വദഖ വാങ്ങി അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യാനും ശേഷിച്ചത് അദ്ദേഹത്തോടും ഭാര്യയോടും ഭക്ഷിച്ചുകൊള്ളാനും പ്രവാചകന് നിര്‍ദേശിച്ചു. നബി(സ്വ)യുടെ ഈ നിര്‍ദേശത്തില്‍ എളുപ്പവും വിശാലതയും ഞാന്‍ കണ്ടുവെന്ന് അദ്ദേഹം പറയുകയും ചെയ്തു. അതിഗുരുതരമായ പാപമായിട്ടാണ് അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന വിവാഹമോചനരീതിയെ ഖുര്‍ആന്‍ കണ്ടിട്ടുള്ളത്. അത് കൊണ്ടാണ് അതിന് പ്രായശ്ചിത്തം നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുള്ളത്. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ദ്വിഹാറിന് പ്രായശ്ചിത്തം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ഈ ഹീനവൃത്തി തുടച്ചുമാറ്റാന്‍ ഖുര്‍ആനിന്റെ പ്രഖ്യാപനത്തിന് സാധിച്ചു.
ലിആന്‍
നാലു ദൃക്സാക്ഷികള്‍ ഇല്ലാതെ ഒരാളുടെ മേല്‍ വ്യഭിചാരം ആരോപിക്കരുത് എന്നാണ് ഇസ്ലാമിക നിയമം. തെളിവുകൂടാതെ, വ്യഭിചാരോപണം പരസ്യപ്പെടുത്തിയവരെ എണ്‍പത് അടി അടിക്കണമെന്നും അല്ലാഹു പ്രസ്താവിക്കുന്നു. എന്നാല്‍ ഭാര്യ വ്യഭിചരിക്കുന്നത് കണ്ടാല്‍ ഭര്‍ത്താവിന് ആ കുറ്റം പരസ്യപ്പെടുത്താതിരിക്കാന്‍ സാധ്യമല്ല. അതിന് സാക്ഷികള്‍ ഉണ്ടാവണമെന്നില്ല. മറ്റൊരാളുമായി കിടപ്പറ പങ്കിട്ട ഭാര്യയുമായി ജീവിതം മുന്നോട്ടുപോകലും അസാധ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ നാലുസാക്ഷികള്‍ ഇല്ലെങ്കിലും താന്‍ കണ്ട കാര്യം സത്യമാണെന്ന് അല്ലാഹുവിന്റെ പേരില്‍ നാലുതവണ സത്യം ചെയ്യണമെന്നതാണ് മതവിധി. ഈ അവസരത്തില്‍ കുറ്റം നിഷേധിക്കാനാണവള്‍ ഒരുങ്ങുന്നതെങ്കില്‍ അപ്രകാരം ഞാന്‍ ചെയ്തിട്ടില്ലായെന്നും അയാള്‍ കളവാണ് പറയുന്നതെന്നും അല്ലാഹുവിന്റെ പേരില്‍ അവള് നാലു പ്രാവശ്യം സത്യം ചെയ്യണം. അങ്ങനെ രണ്ടുപേരും സത്യം ചെയ്തുകഴിഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തണം. ഇനി അവള് കുറ്റം സമ്മതിക്കുകയാണെങ്കില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ അവള്‍ക്ക് നല്‍കുകയും വേണം. ‘ഞാന്‍ പറയുന്നത് കളവാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്നില്‍ ഉണ്ടാവട്ടെ’ എന്ന ശാപവാക്ക് ഇരുവരും പറയുന്നതിനാലാണ് ‘ലിആന്‍’ എന്ന് ഇതിന് പേരു വന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഈ നിയമം വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”തങ്ങളുടെ ഭാര്യമാരുടെ മേല്‍(വ്യഭിചാരം) ആരോപിക്കുകയും അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും ഞാന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലുപ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് പറയുകയും വേണം. തീര്‍ച്ചയായും അവന് കളവുപറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള് നാലുപ്രാവശ്യം സാക്ഷ്യം വഹിക്കുന്നപക്ഷം അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അഞ്ചാമതായി, അവന് സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് പറയുകയും വേണം” (24:6-9).
ശാപവാക്കുകള്‍ ഇരവരും പറഞ്ഞുകഴിഞ്ഞാല്‍ രണ്ടുപേരും വേര്‍പിരിയണം. അവര്‍ പ്രസവിച്ച് കുഞ്ഞുണ്ടായാല്‍ കുഞ്ഞ് അവളുടേതായിരിക്കും. അവളുടെ അനന്തരസ്വത്തിന് ഈ കുഞ്ഞ് അവകാശിയായിരിക്കും. ലിആന്‍ സംഭവിക്കന്നതോടുകൂടി അത് ബാഇനായ(മടക്കിയെടുക്കാന്‍ പറ്റാത്ത) ത്വലാഖാണെന്നാണ് അബൂഹനീഫ(റ) പറയുന്നത്.
മുത്വലാഖും ചടങ്ങു നില്‍ക്കലും
അനിവാര്യ സാഹചര്യത്തില്‍ മാത്രം അനുവദിക്കപ്പെട്ട കാര്യമായിട്ടാണ് വിവാഹമോചനത്തെ (ത്വലാഖ്) ഇസ്ലാം പരിഗണിക്കുന്നത്.
മൂന്നു പ്രാവശ്യമായി മൂന്ന് വിവാഹമോചനം നടത്തുന്ന ക്രമമാണ് ഇതിന് ഇസ്ലാം നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രാവശ്യവും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധിയുടെ ഘട്ടത്തില്‍ ത്വലാഖ് ചെയ്യാവുന്നതാണ്. പിന്നീടവളെ ഇദ്ദ കഴിയാനായി വിടേണ്ടതും ഇദ്ദയുടെ കാലപരിധിയില്‍ അവളെ സ്വീകരിക്കാനുദ്ദേശിച്ചാല്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. ഇദ്ദയുടെ കാലം കഴിയുന്നതുവരെ അവളെ തിരികെ എടുത്തില്ലെങ്കില്‍ പുതിയ വിവാഹത്തിലൂടെ അവളെ സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ വേണ്ടിവന്നാല്‍ ഒരിക്കല്‍ കൂടി അവളെ വിവാഹമോചനംചെയ്യുകയും തിരിച്ചെടുക്കുകയുംചെയ്യാം. മൂന്നാം തവണ വിവാഹമോചനം നടന്നാല്‍ മറ്റൊരാളുമായി സ്വാഭാവികമായ വിവാഹം നടന്ന് അയാളില്‍ നിന്നും വിവാഹമോചനം സംഭവിക്കണം. എങ്കില്‍ മാത്രമേ ആദ്യഭര്‍ത്താവിന് അവളെ വേള്‍ക്കാന്‍ പറ്റൂ. ഇതാണ് വിവാഹമോചന പ്രക്രിയ.
എന്നാല്‍ ഈ മൂന്ന് വിവാഹമോചനവും ഒന്നിച്ച് നടത്തുകയും ഒരുമിച്ചു പറയുകയും ചെയ്യുന്ന ഒരു സമ്പ്രദായം മുത്വലാഖ് എന്ന പേരില്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. ഇത് അല്ലാഹു നിശ്ചയിച്ച നിയമത്തിന് വിരുദ്ധമാണ്. മുത്വലാഖിലൂടെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ് ചെയ്യുന്നത്. മൂന്ന് ത്വലാഖ് ഒരു പ്രാവശ്യം തന്നെ ചൊല്ലുന്ന രീതിയെ ഇസ്ലാം അംഗീകരിക്കുന്നില്ലയെന്ന് റസൂല്‍(സ്വ) നമ്മെ പഠിപ്പിക്കുന്നു. മഹ്മൂദ്ബ്നു ലബീദുല്‍ അന്‍സാരി(റ) പറയുന്നു: ഒരു മനുഷ്യന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയ വിവരം നബി(സ്വ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ്വ) കോപിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് പറഞ്ഞു. മനുഷ്യര്‍ അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ? ഞാന്‍ അവരില്‍ ഉണ്ടായിരിക്കെത്തന്നെ! (സാദുല്‍മആദ്) 5
ഇതു കേള്‍ക്കാനിടയായ ഒരാള്‍ ഇത്രവരെ ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അയാളെ കൊല്ലട്ടെയോ? (അല്‍മുഹല്ല ) 6. അവിവേകത്താല്‍ ഒരാള്‍ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ തന്നെ അത് മൂന്നായി ഇസ്ലാം പരിഗണിക്കുന്നില്ല. ഒരു വിവാഹമോചനമായിട്ടാണ് കണക്കാക്കുന്നത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: റുകാന എന്ന വ്യക്തി തന്റെ ഭാര്യയെ ഒറ്റയിരുപ്പില്‍ തന്നെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലി. ശേഷം അവളുടെ വിഷയത്തില്‍ വളരെയധികം ദു:ഖം പ്രകടിപ്പിച്ചു. ”നീ മൂന്ന് ത്വലാഖ് എപ്രകാരമാണ് ചൊല്ലിയതെ”ന്ന് നബി(സ്വ) അയാളോട് ചോദിച്ചു. ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ഒരുമിച്ച് ചൊല്ലി എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ നബി(സ്വ) പ്രത്യുത്തരം നല്കി. ”എങ്കില്‍ അത് ഒന്ന് മാത്രമാണ്”. നീ ഉദ്ദേശിക്കുന്നുവങ്കില്‍ അവളെ മടക്കിയെടുക്കാം. നീ അവളെ മടക്കിയെടുക്കുക (അബൂദാവൂദ്) 7
പുരുഷന്റെ വൈകാരിക പിരിമുറുക്കങ്ങള്‍ക്കനുസൃതമായി ഭാര്യയോടുള്ള ഈര്‍ഷ്യ കാരണം മൂന്നു ത്വലാഖും ഒറ്റയടിക്ക് പ്രഖ്യാപിക്കുന്ന രീതി മുസ്ലിം സമൂഹത്തില്‍ നടമാടുന്നതിനാല്‍ ഇസ്ലാമിന്റെ വിമര്‍ശകര്‍ മുത്വലാഖ് മതത്തില്‍ സാധുതയുള്ളതാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. മധ്യസ്ഥന്മാരോ ത്വലാഖിന്റെ ക്രമമോ ഇല്ലാതെ, സ്ത്രീ ആര്‍ത്തവകാരിയാണോ അല്ലേ എന്നുപോലും ചിന്തിക്കാതെ പുരുഷന് കേവലം വികാരത്തിനടിമപ്പെട്ട് നീ മോചിതയാണ്, നിന്നെ മൊഴിചൊല്ലി എന്നുപറഞ്ഞുകൊണ്ട് അവളെ വേര്‍പിരിക്കുന്ന രീതി ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. സ്ത്രീയുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഇത്തരം വിവാഹമോചന രീതികളെ നബി(സ്വ)യും അനുചരരും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നബി(സ്വ)യുടെയും അബൂബക്റി(റ)ന്റെയും കാലത്തും ഉമറി(റ)ന്റെ ഭരണകാലത്ത് രണ്ടു വര്‍ഷവും ഒന്നിച്ച് ചൊല്ലുന്ന മൂന്ന് ത്വലാഖുകള്‍ ഒരു ത്വലാഖ് മാത്രമായിട്ടാണ് പരിഗണിച്ചിരുന്നത്.
വിവാഹമോചനം നിയന്ത്രിക്കാനും സ്ത്രീകളെ പരിധിയില്ലാതെ വിവാഹമോചനം ചെയ്ത് അവളോട് അനീതി കാണിക്കപ്പെടാതിരിക്കാനും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനുംവേണ്ടി ഇസ്ലാം നിശ്ചയിച്ച വ്യവസ്ഥയാണ് മൂന്നുതവണയായുള്ള വിവാഹമോചന രീതി. എന്നാല്‍ ഇത് ലംഘിച്ച് മൂന്നുത്വലാഖും ഒന്നിച്ച് ചൊല്ലി പിന്നീട് ഖേദിക്കുന്നവര്‍ പരിഹാരമായി കൊണ്ടുവന്ന കുറുക്കു വഴിയാണ് ചടങ്ങ് വിവാഹം എന്ന ദുരാചാരം. അഥവാ ഒരു സ്ത്രീയെ മൂന്നാമതും വിവാഹമോചനംചെയ്തവന്ന് അതേ സ്ത്രീയെ പിന്നീട് വിവാഹം കഴിക്കണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും മോചനം നടത്തുകയും വേണം. ഇത് ആദ്യ വിവാഹവും മോചനവുംപോലെ ക്രമപ്രവൃദ്ധമായി നടക്കേണ്ടതാണ്. ഇതിന് ചിലപ്പോള്‍ നീണ്ട കാലമെടുക്കും. അല്ലെങ്കില്‍ നടന്നില്ല എന്നു വന്നേക്കും. കര്‍ശനമായ ഇസ്ലാമിക നിലപാട് മിറകടക്കാനായി അന്നോ പിറ്റേന്നോ തന്നെ വിവാഹമോചനം നടത്തിത്തരണം എന്ന വ്യവസ്ഥയോടെ ഒരു പുരുഷനെക്കൊണ്ട് ആ സ്ത്രീയെ വിവാഹം കഴിപ്പിക്കുന്നതാണ് ചടങ്ങുവിവാഹത്തിന്റെ പൊരുള്‍. വിവാഹമോചനത്തിന് ഇസ്ലാം നിശ്ചയിച്ച ക്രമവും വ്യവസ്ഥയും പാലിക്കാത്തത് കൊണ്ടുണ്ടായിത്തീര്‍ന്ന ഈ ദുരാചാരം അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. നബി(സ്വ) അരുളി: ചടങ്ങുനില്ക്കുന്നവനെയും നിര്‍ത്തുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു (സുനനുത്തിര്‍മിദി) 8
വിവാഹമോചിതയും സന്താനങ്ങളും
വിവാഹമോചിത രണ്ട് അവസ്ഥകളില്‍ ഏതെങ്കിലുമൊന്നിനേയായിരിക്കും ഭാവിജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒന്ന്, പുനര്‍വിവാഹത്തിന് സാധ്യതയില്ലാതെ ജീവിക്കുക. രണ്ട്, പുനര്‍വിവാഹത്തിന് വഴിയൊരുക്കുക. വിവാഹമോചിത പുനര്‍വിവാഹം ചെയ്യപ്പെടാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ കുട്ടികളെ മാതാവിന്റെ അടുത്തുതന്നെ താമസിപ്പിക്കുകയും പിതാവ് അവര്‍ക്ക് ചെലവ് നല്‍കുകയും വേണം. പ്രായപൂര്‍ത്തിയെത്തുന്നതുവരെ മാതാവിന്റെ കൂടെത്തന്നെയാണ് കുട്ടികള്‍ താമസിക്കേണ്ടത്. മാതാവില്‍ നിന്ന് കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ പിതാവിന് അവകാശമില്ല.
പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് രക്ഷിതാവിനെ തെരഞ്ഞെടുക്കുവാനുള്ള അവകാശം ഇസ്ലാം നല്കുന്നു. മാതാവിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പ്രായപൂര്ത്തിയെത്തിയശേഷവും മാതാവിന്റെ കൂടെ താമസിക്കണം. പിതാവിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പിതാവിന്റെ കൂടെ ജീവിക്കാം. തെരഞ്ഞെടുക്കാന്‍ ഏറ്റവും അവകാശപ്പെട്ടത് മാതാവാണ്. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: ഒരു സ്ത്രീ നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, എന്റെ ഈ മകന് എന്റെ അടിവയര്‍ ഒരു സംരക്ഷണപാത്രമായിരുന്നു. എന്റെ മുലകള്‍ അവന്ന് പാനപാത്രമായിരുന്നു. എന്റെ മടിത്തട്ട് അവന് മെത്തയായിരുന്നു. ഇപ്പോള്‍ അവന്റെ പിതാവ് ഇവനെ എന്നില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ പുനര്‍വിവാഹം ചെയ്യുന്നതുവരെ നിനക്കാണ് അവന്റെ അവകാശം (സുനനു അബീദാവൂദ്) 9
വിവാഹമോചിത പുനര്‍വിവാഹം ചെയ്യപ്പെട്ടാലും കുട്ടിയെ മാതാവിന്റെ കൂടെ താമസിപ്പിച്ച് പിതാവ് ചെലവ് കൊടുക്കണമെന്നാണ് ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കിത്തരുന്നത്. വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവരെക്കുറിച്ച് പ്രതിപാദിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ”നിങ്ങളുടെ ഭാര്യമാര്‍ക്ക് പിറന്ന നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും വിവാഹം കഴിക്കുന്നത് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു” (4:23).
ഭാര്യയ്ക്ക് മറ്റൊരു ഭര്‍ത്താവില്‍ ജനിച്ച പുത്രിമാര്‍ നമ്മുടെ സംരക്ഷണത്തില്‍ അല്ലെങ്കിലും വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അപ്പോള്‍ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരെന്ന് ഖുര്‍ആന്‍ പറഞ്ഞത് മാതാവ് പുനര്‍വിവാഹം ചെയ്താലും കുട്ടികള്‍ അവളുടെകൂടെത്തന്നെ ജീവിക്കുന്നതാണ് കുട്ടികളുടെ സുരക്ഷിത ജീവിതത്തിന് നല്ലത് എന്ന് ഉണര്‍ത്താനാണ്.
References- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 235, ഹദീസ് 2226[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2021, ഹദീസ് 4971[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്നു അഹ്മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, വാള്യം 09, പേജ് 357[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 730, ഹദീസ് 3237[↩]
- സാദുല്‍ മആദി ഫീ ഹദ്യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്നു അബീബക്ര് ബ്നു അയ്യൂബി ബ്നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 05, പേജ് 316[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്നു അഹ്മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, വാള്യം 09, പേജ് 386[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 231, ഹദീസ് 2206[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 419, ഹദീസ് 1119[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 251, ഹദീസ് 2276[↩]
