ശീഈകള്‍
ഇസ്‌ലാമിക ചരിത്രത്തിലും രാഷ്ട്രീയ–മതചിന്തകളിലും നിര്‍ണായക സ്ഥാനമുള്ള ഒരു വിഭാഗമാണ് ശീഈകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിയോഗത്തിനു ശേഷമുള്ള നേതൃത്വ പ്രശ്‌നത്തില്‍ നിന്നാണ് ശീഈ പ്രസ്ഥാനം ഉദയം ചെയ്തത്. നബി(സ്വ)യുടെ കുടുംബമായ അഹ്‌ലുല്‍ ബൈത്തിനാണ് മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം അര്‍ഹമെന്ന വിശ്വാസമാണ് ശീഈ ചിന്തയുടെ കേന്ദ്രബിന്ദു. പ്രത്യേകിച്ച് അലി(റ)യും അദ്ദേഹത്തിന്റെ വംശപരമ്പരയുമാണ് ഇമാമത്വത്തിന് യോഗ്യരെന്ന നിലപാട് ശീഈകളെ മറ്റു മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഇമാമത്വം മതപരവും ആത്മീയവുമായ ദൈവനിയുക്ത സ്ഥാനമാണെന്ന വിശ്വാസം ശീഈ വിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണ്. ഇന്ന് ഇറാന്‍, ഇറാഖ്, അസര്‍ബൈജാന്‍, ലെബനന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ശീഈ സമൂഹം ശക്തമായ സാന്നിധ്യമുള്ളവരാണ്.
തന്നെ സന്ദര്‍ശിക്കാനെത്തിയ അബ്ദുല്ലാഹിബ്‌നു സബഇെന ആകാംക്ഷയോടെയാണ് അലി(റ) വരവേറ്റത്. കണ്ടപാടെ ഇബ്‌നു സബഅ് പറഞ്ഞു. ‘അങ്ങ് അദ്ദേഹമാണ്’. ‘ആര്?’-അലി ചോദിച്ചു. ‘അല്ലാഹു തന്നെ’; സബഇന്റെ മറുപടി അലി(റ)യെ കോപാകുലനാക്കിയത് സ്വാഭാവികമായിരുന്നു. ഒരുവേള നിയന്ത്രണം വിട്ട അലി(റ), ഈ വാദത്തിന്റെ പ്രചാരകര്‍ക്ക് അഗ്നി ശിക്ഷ വിധിച്ചു. അതോടെ ഇബ്‌നുസബഉം കൂട്ടരും ആര്‍ത്തു വിളിച്ചു. ‘ഇപ്പോള്‍ ഉറപ്പായി, അങ്ങ് അല്ലാഹു തന്നെ’. നബി കുടുംബത്തോടുള്ള അഗാധമായ പ്രേമത്തിന്റെയും അലി അനുഭാവത്തിന്റെയും, മുഖം മൂടിയണിഞ്ഞെത്തിയ അബ്ദുല്ലാഹിബ്‌നു സബഇന്റെ കപട മുഖം തിരിച്ചറിഞ്ഞ അലി(റ) അയാളെ മദാഇനിലേക്ക് നാടുകടത്തി.
ശീആ അഥവാ ശീഅത്തു അലി രംഗപ്രവേശം ചെയ്യുകയായിരുന്നു. മുസ്്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി മുതലെടുക്കുകയെന്ന ഹീന പദ്ധതിയുള്ള ഇബ്‌നു സബഇലൂടെ, നബിതിരുമേനിക്കു ശേഷം ഖലീഫയാകേണ്ടത് അഹ്‌ലുബൈത്തില്‍പെട്ട അലി(റ)യായിരുന്നു എന്ന വാദവുമായാണ് ശീആ വിഭാഗം ഉദയം ചെയ്യുന്നത്.
അന്ധമായ അലി ഭ്രമം
അലി(റ)യെ മഹത്വപ്പെടുത്താന്‍ ഈ വിഭാഗം ഇസ്‌ലാമിന്റെ അടിവേരറുക്കുന്ന വാദങ്ങള്‍ പ്രചരിപ്പിച്ചു. ‘അലിക്ക് ഗൈബ് അറിയാം, അലിയ്യില്‍ ദൈവികാംശമുണ്ട്, അലിക്ക് മരണമില്ല, മരിച്ചാല്‍ തന്നെ അവസാന നാളില്‍ തിരിച്ചു വരും, അലിയാണ് സ്വര്‍ഗത്തിലെ അത്യുന്നതന്‍, അലിയെ വെറുക്കുന്നവര്‍ അല്ലാഹുവിനെയും വെറുക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ), എന്നിവര്‍ക്ക് ബൈഅത്ത് ചെയ്തവര്‍ പിഴച്ചവരും അലിക്ക് ഖിലാഫത്ത് നിഷേധിച്ചവര്‍ കാഫിറുകളുമാണ്’. ഇങ്ങനെ പോകുന്നു ഇവരുടെ പിഴച്ച വാദങ്ങള്‍. ഭ്രമം മൂത്ത് ചിലര്‍ അലി ദൈവമാണെന്നുപോലും ആവേശം കൊണ്ടു.
ഖിലാഫത്ത് വിഷയത്തില്‍ പ്രത്യേക വീക്ഷണം തന്നെയുണ്ടായിരുന്നു ശീആ വിഭാഗത്തിന്. അമവീ ഭരണത്തെ അട്ടിമറിക്കാന്‍ പലകുറി ശ്രമച്ചെങ്കിലും, അമവികള്‍ക്ക് ശേഷം അബ്ബാസികള്‍ ഭരണം പിടിച്ചത് ശിആക്കളെ നിരാശരാക്കി.
ഇമാമുമാര്‍ ദിവ്യന്‍മാര്‍
ഇവരുടെ നേതാക്കള്‍ ‘ഇമാം’ എന്ന പേരില്‍ അറിയപ്പെടുന്നു. അവരെ ദിവ്യന്‍മാരായി കാണാനും അപ്രകാരം അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചു. അതിനായി തിരുമേനിയിലേക്ക് ചേര്‍ത്തിപ്പറഞ്ഞ് ആയിരക്കണക്കിന് ‘ഹദീസുകള്‍’ അവര്‍ സ്വയം നിര്‍മിച്ചു. ശീആക്കളുടെ ‘ബുഖാരി’യെന്ന പേരില്‍ അറിയപ്പെടുന്ന ‘കുലൈനി’യിലെ ഒരു ‘ഹദീസ്’ഇങ്ങനെയാണ്. ‘പാപങ്ങളില്‍ നിന്ന് പരിശുദ്ധനും അത്യുന്നതനുമാണ് ഇമാം. ഇമാമുമാര്‍ക്ക് എന്തെങ്കിലും അറിയണമെന്ന് തോന്നുന്ന നിമിഷം അല്ലാഹു അത് അറിയിച്ചു കൊടുക്കും. ഇഷ്ടപ്രകാരമേ അവര്‍ മരിക്കുകയുള്ളൂ’.
ശീആ ഇമാം ജഅ്ഫറുസ്സ്വാദിഖ് പറയുന്നു: ‘നമ്മെ ആര്‍ അനുസരിച്ചുവോ അവര്‍ അല്ലാഹുവിനെ അനുസരിച്ചു. നമ്മെ എതിര്‍ക്കുന്നവര്‍ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തു’.
ഇമാം സങ്കല്‍പം ഇവരുടെ അടിസ്ഥാന സിദ്ധാന്തമാണ്. ഇമാമുമാരെ അംഗീകരിക്കലും അവരില്‍ വിശ്വസിക്കലും ഈമാനിന്റെ ഭാഗം തന്നെയാണെന്നും നബി(സ്വ)ക്കുശേഷം ഇമാം പദവിയിലെത്തിയത് അലി(റ)യാണെന്നും ഇവര്‍ പറയുന്നു. രാഷ്ട്രീയവും മതപരവുമായ അധികാരം ഇമാമില്‍ നിക്ഷിപ്തമാണത്രേ. അതേസമയം, ശീആക്കള്‍ ഒരു കക്ഷിയായി നിലവില്‍ വന്നത് കര്‍ബല സംഭവത്തിനു ശേഷമാണ്.
ഉള്‍പിരിവുകള്‍
ശീആക്കള്‍ക്കിടയിലെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും എണ്ണമറ്റതാണ്. ഖുര്‍ആനിനെ അംഗീകരിക്കുകയും ഹദീസിനെ നിരാകരിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ നെടുകയും കുറുകെയും പിളര്‍ന്നത്. സ്വഹാബികളെ ആരെയും അംഗീകരിക്കാത്തതിനാല്‍ അവരുടെ ഹദീസുകളും ഇവര്‍ നിരാകരിച്ചു. പകരം ഹദീസുകള്‍ സ്വയം കെട്ടിച്ചമയ്ക്കുകയും മത സിദ്ധാന്തങ്ങള്‍ യഥേഷ്ടം ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പ്രവണത അങ്ങേയറ്റത്തെ പ്രതിസന്ധയിലേക്കാണ് തള്ളിവിട്ടത്.
ജഅ്ഫറുസ്സ്വാദിഖിന്റെ മകന്‍ ഇസ്മാഈലിനെ അംഗീകരിച്ചവരോധിച്ചവരാണ് ശീആക്കളിലെ പ്രമുഖ വിഭാഗമായ ഇസ്മാഈലിയ്യ. ഇമാമിനെ അറിയാതെ ആരെങ്കിലും മരിച്ചാല്‍ അത് ജാഹിലിയ്യാ മരണമാണെന്ന് വിധിച്ച ഇസ്മാഈലികള്‍, ഇമാമിലൂടെ ആത്മീയ സിദ്ധികള്‍ കൈവരിച്ചവര്‍ക്ക് നമസ്‌കാരാദി ആരാധനകള്‍ ബാധകമല്ലെന്നും വാദിച്ചു. ഇവരില്‍ ഉപവിഭാഗങ്ങള്‍ അനവധിയാണ്.
പന്ത്രണ്ട് ഇമാമുമാരില്‍ വിശ്വസിക്കുന്ന ഇസ്‌നാ അശ്‌രിയ്യ, ഹുസൈന്റെ പൗത്രന്‍ സൈദിന്റെ പേരിലുള്ള സൈദിയ്യ, പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കൈസാനിയ്യ, നബി പുത്രി ഫാത്വിമയുടെ മക്കള്‍ക്ക് മാത്രമേ ഇമാം പദവി നല്‍കാവു എന്ന വാദിക്കുന്ന ഫാത്വിമിയ്യ തുടങ്ങിയവയും എടുത്തു പറയാവുന്ന വിഭാഗങ്ങളാണ്.
യഹൂദ, ക്രൈസ്തവ, ഹൈന്ദവ സിദ്ധാന്തങ്ങള്‍ ഇസ്‌ലാമില്‍ കടത്തിക്കൂട്ടി മുസ്‌ലിംകളെ തകര്‍ക്കുകയെന്ന സ്വന്തം താല്പര്യങ്ങള്‍ അഹ്‌ലുബൈത്തിനോടുള്ള അനുരാഗത്തിന്റെ മറവില്‍ നടപ്പാക്കിയവരാണ് ശിആക്കള്‍ എന്ന് അഹ്‌മദ് അമീന്‍ നിരീക്ഷിക്കുന്നുണ്ട്
മുഅ്തസില
ബസ്വറയിലെ മസ്ജിദില്‍ അന്നും ഹസന്‍ ബസ്വരി(റ)യുടെ വിജ്ഞാന സദസ്സ് തുടങ്ങി. വിജ്ഞാന വിരുന്നിനെത്തിയ ശിഷ്യരോട് പതിഞ്ഞ സ്വരത്തില്‍ ബസ്വരി(റ) സംസാരിക്കവെയായിരുന്നു ആ ചോദ്യം ഉയര്‍ന്നത്. ”മഹാപാപം ചെയ്യുന്നവരുടെ കാര്യത്തില്‍ യഥാര്‍ഥ വിധി എന്താണ്?’ കാഫിറുകളാണ് അവരെന്ന് ഒരു വിഭാഗം, പാപങ്ങള്‍ വിശ്വാസത്തിന് ദോഷം ചെയ്യുകയില്ലെന്നും പാപം ചെയ്യുന്നവരുടെ വിധി പരലോകത്തെ വിചാരണ വേളയില്‍ തീരുമാനിക്കട്ടെയെന്നും രണ്ടാമതൊരു കൂട്ടര്‍. ഇതില്‍ ഏതാണാവോ ശരി?”.
ശിഷ്യന്റെ ചോദ്യം ഗുരുവിനെ ആലോചനയിലാക്കവെ, ശിഷ്യരില്‍ നിന്ന് ഉത്തരവുമായി ഒരാള്‍ എഴുന്നേറ്റു. വാസ്വിലുബ്‌നു അത്വാഅ്. അയാള്‍ പറഞ്ഞു: ‘വന്‍പാപം ചെയ്യുന്നവരുടെ വിധി ഇതിന് രണ്ടിനുമിടയിലാണ്. അവര്‍ മുഅ്മിനോ കാഫിറോ അല്ല’.
ഇത് കേട്ട ഹസന്‍ ബസ്വരി ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി പറഞ്ഞു. ‘വാസ്വില്‍ പുറത്തുപോകൂ. ആ സദസ്സില്‍ നിന്ന് വേറിട്ടുപോയ വാസ്വില്‍ അതേ പള്ളിയില്‍ സ്വന്തമായി മറ്റൊരു വിജ്ഞാന സദസ്സ് തുടങ്ങി. അദ്ദേഹത്തോടൊപ്പം കൂടിയവരാണ്. പിന്നീട് മുഅ്തസിലികള്‍ (വേറിട്ടു പോയവര്‍) എന്നറിയപ്പെട്ടത്.
മത വിഷയങ്ങളില്‍ സ്വീകരിച്ച യുക്തിനിഷ്ഠ കാരണം സമുദായത്തിന്റെ പൊതുധാരയില്‍ ഒറ്റപ്പെട്ടുപോയവര്‍ എന്ന അര്‍ഥത്തിലാണ് ഈ പേര്‍ വന്നതെന്നും അഭിപ്രായമുണ്ട്. അലി(റ), മുആവിയ(റ) എന്നിവര്‍ക്കിടയിലുണ്ടായ അഭിപ്രായ വൈജാത്യങ്ങളില്‍, ഒരാളുടെയും പക്ഷം ചേരാതിരുന്നതുമൂലമാണ് ഈ പേര്‍ വന്നതെന്നും നിരീക്ഷണമുണ്ട്.
സാഹചര്യം
മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ദാരുണാന്ത്യത്തോടെ മുസ്‌ലിം സമൂഹത്തില്‍ ഛിദ്രതയുണ്ടായി. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ സംഭവിച്ചു. ആഭ്യന്തര കലാപങ്ങളുണ്ടായി. നൂറുകണക്കിന് വിശ്വാസികളാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാവരും സ്വഹാബിമാരോ താബിഉകളോ ആയിരുന്നു. ഈ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ, അലി(റ), ആഇശ(റ), ത്വല്‍ഹ(റ), സുബൈര്‍(റ), മുആവിയ(റ), തുടങ്ങിയവരും. അപ്പോള്‍ കൊന്നവരോ, കൊല്ലാന്‍ നേതൃത്വം നല്‍കിയവരോ പാപികളാണോ? കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണോ? ഏതെങ്കിലും ഒരു വിഭാഗം തെറ്റുകാരാവുമെന്നതില്‍ സന്ദേഹമില്ല.
ഈ പ്രശ്‌നം, മുസ്‌ലിം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അന്നത്തെ പ്രബല വിഭാഗങ്ങളായ ഖവാരിജുകള്‍ വാദിച്ചത് ഇങ്ങനെയാണ്. ‘കൊലപാതകം മഹാപാപമാണ്. അതിനാല്‍ കൊലനടത്തിയവര്‍ കാഫിറുകളാണ്’. അതേസമയം അവര്‍ ഫാസിഖ് മാത്രമേ ആവുന്നുള്ളൂ എന്നും മതത്തില്‍ നിന്ന് പുറത്തുപോവില്ലെന്നുമാണ് സമൂഹം വിധി കല്പിച്ചത്. ഇത് രണ്ടിനുമിടയില്‍ നിന്ന് മുഅ്തസിലികളുടെ നിലപാട് ഇങ്ങനെയായിരുന്നു.
‘മനുഷ്യന്റെ പ്രവൃത്തികള്‍ അവന്റെ സൃഷ്ടിയാണ്. നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും ലഭിക്കും. പാപം ചെയ്യുന്നവന്‍ വിശ്വാസിയല്ല, എന്നാല്‍ അവിശ്വാസിയുമല്ല. ഇത് രണ്ടിനുമിടയിലുള്ള സ്ഥാനമാണവന്’.
മുഅ്തസിലികളുടെ വിശ്വാസം
പ്രമാണത്തേക്കാള്‍ പ്രാധാന്യം ഇവര്‍ ബുദ്ധിക്കു നല്‍കുന്നു. ഫിലോസഫിയുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചവര്‍ക്ക് ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മുഅ്തസിലികള്‍ മറുപടി നല്‍കി. അല്ലാഹുവിനെ കേള്‍ക്കുന്നവന്‍, അറിയുന്നവന്‍ എന്നിങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ ഈ ഗുണങ്ങള്‍ അവന് കല്പിക്കുന്നത് തൗഹീദിന് വിരുദ്ധമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. മതം കല്പിച്ചതുകൊണ്ടല്ല ഒരു കാര്യം നന്മയാകുന്നത്. മറിച്ച് നന്മ-തിന്മകള്‍ ബുദ്ധികൊണ്ട് തിരിച്ചറിയുകയാണ് വേണ്ടത് തുടങ്ങിയ വിശ്വാസവും ഇവര്‍ വെച്ചു പുലര്‍ത്തുന്നു.
അഹ്‌ലുസ്സുന്നയും മുഅ്തസിലികളും
ദൈവത്തിന്റെ ഗുണഗണങ്ങള്‍, ദൈവത്തെ പരലോകത്തുവെച്ച് കാണല്‍, ദൈവിക വാഗ്ദാനങ്ങളും താക്കീതുകളും, ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, ദൈവിക ഇച്ഛ എന്നിങ്ങനെ അടിസ്ഥാന വിശ്വാസ വിഷയങ്ങളില്‍ തന്നെയും അഹ്‌ലുസ്സുന്നയുമായി മുഅ്തസിലികള്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.
അബ്ബാസിയ കാലം, പൊതുവില്‍ മുഅ്തസിലികളുടെ പ്രഭാവ കാലമായിരുന്നു. ഹിജ്‌റ 216 ല്‍ മഅ്മൂന്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തു. തര്‍ക്കശാസ്ത്രത്തിന്റെ കടിഞ്ഞാണ്‍ രണ്ട് നൂറ്റാണ്ടുകാലം മുഅ്തസിലികളുടെ കൈകളിലായിരുന്നെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
അല്‍ ജബ്‌രിയ്യ
മൈതാന മധ്യത്തിലെ ഒരു കടലാസുകഷ്ണം കിഴക്കോട്ട് കാറ്റടിച്ചാല്‍ കിഴക്കോട്ട് പറക്കും. കാറ്റ് ദിശമാറിയാലോ? കടലാസു കഷ്ണത്തിന്റെ ദിശയും മാറും. ഇതു പോലെയാണ് മനുഷ്യന്‍.
ഒരാള്‍ ഒരു പ്രവൃത്തി ചെയ്തു എന്നു പറയുന്നത് തികച്ചും ആലങ്കാരികം മാത്രമാണ്. വെള്ളം ഒഴുകി, മരം പുഷ്പിച്ചു, സൂര്യന്‍ ഉദിച്ചു എന്നൊക്കെ പറയുന്നതുപോലെ. അതായത്, മനുഷ്യന്‍ സ്വതന്ത്രനല്ല. അവന്‍ നിര്‍ബന്ധിതനാണ്. ഇതായിരുന്നു ജബ്‌രിയ വിഭാഗത്തിന്റെ വാദം.
മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. അവന് സ്വന്തമായി ഒന്നും ചെയ്യാനുമാവില്ല. മനുഷ്യന്റെ കൈയിലൂടെ അല്ലാഹുവാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വന്‍പാപങ്ങള്‍ ചെയ്യുന്നവരെ നാം എങ്ങനെ കാഫിറാക്കും? അത് ചെയ്യിക്കുന്നത് അല്ലാഹുവല്ലേ? ജബ്‌രിയ്യാക്കള്‍ ചോദിക്കുന്നു. സമര്‍ഖന്ദ് സ്വദേശിയായ ജഹ്‌മുബ്‌നു സ്വഫ്‌വാനാണ് ഇത്തരമൊരു വാദം അവതരിപ്പിച്ചത്. അതിനാല്‍ ഇദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തി ജഹ്‌മിയ്യ എന്നും ഈ വിഭാഗം അറിയപ്പെട്ടു.
വിശ്വാസം
ദൈവത്തിന്റെ അറിവ് അനാദിയല്ല. ആദിയുള്ളതും പുതിയതുമാണ്. അവന്റെ അറിവ് വസ്തുക്കളിലാണ് സംഭവിക്കുന്നത്. അവന്റെ സത്തയിലല്ല. സ്വര്‍ഗവും നരകവും ശാശ്വതമല്ല. സ്വര്‍ഗവാസികള്‍ പ്രവേശിക്കുന്നതോടെ സ്വര്‍ഗവും നരകവാസികളുടെ പ്രവേശത്തോടെ നരകവും ഇല്ലാതാവും. ഇങ്ങനെ പോകുന്നു ഇവരുടെ വിശ്വാസം.
അറിവാണ് വിശ്വാസത്തിന്റെ ആധാരം, ശഹാദത്ത് ചൊല്ലലല്ല. ദൈവത്തെ അറിഞ്ഞ ഒരാള്‍ പിന്നീട് നിഷേധിച്ചാലും അവിശ്വാസിയാവുകയില്ലെന്നും നിഷേധിച്ചതുകൊണ്ട് ജ്ഞാനം ഇല്ലാതാവുന്നില്ലെന്നും മുഅ്തസില വിഭാഗം വാദിക്കുന്നുണ്ട്. ഖുര്‍ആനിന് ശേഷം രണ്ടാം പ്രമാണമായംഗീകരിക്കേണ്ടത് ഇജ്മാഇനെയായിരിക്കണമെന്ന വാദവും ഇവര്‍ മുന്നോട്ടുവെക്കുന്നു.
പരലോകത്തു വെച്ച് ദൈവത്തെ കാണാനാവില്ല, ഖുര്‍ആന്‍ സൃഷ്ടിയാണ്, ജ്ഞാനം ബുദ്ധിയിലൂടെ നേടാനാവും എന്നിങ്ങനെയുള്ള വാദങ്ങളില്‍ മുഅ്തസിലികളുടെ കൂടെയാണ് ജബ്‌രിയ്യ വിഭാഗവും.
എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടം ലഭിക്കുന്നതില്‍ പരാജയപ്പെട്ട ഈ ചിന്താധാരക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല.
അല്‍ മുര്‍ജിഅ
അലിയുടെ എതിരാളികളെല്ലാം പാപികളും മതഭ്രഷ്ടരുമാണെന്നാണ് ശീഅ വിഭാഗത്തിന്റെ വാദം. കലാപകാരികളായതിനാല്‍ അലി-മുആവിയ പക്ഷങ്ങള്‍ രണ്ടും പാപികളാണെന്ന് ഖവാരിജു വിഭാഗവും വാദിക്കുന്നു. പാപികള്‍ ഇസ്‌ലാമിനും കുഫ്‌റിനും ഇടയിലുളള സ്ഥാനത്താണെന്ന് മുഅ്തസിലി വിഭാഗവും. പാപികള്‍ ഫാസിഖ് (ദുര്‍മാര്‍ഗി) മാത്രമാണെന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്. കുഴഞ്ഞുമറിഞ്ഞ ഈ ആശയ വൈവിധ്യങ്ങള്‍ക്കിടയില്‍ മിതവാദികളെന്നോണം രംഗത്തുവന്ന വിഭാഗമാണ് മുര്‍ജിഅകള്‍.
അല്ലാഹുവിന്റെ ഏകത്വവും പ്രവാചക ദൗത്യവും അംഗീകരിക്കുന്നവരെല്ലാം വിശ്വാസികള്‍ തന്നെയാണെന്നായിരുന്നു മുര്‍ജിഅയുടെ വാദം. വന്‍ പാപങ്ങള്‍ ചെയ്യുന്നവരെ കാഫിറോ ഫാസിഖോ മുര്‍ത്തദ്ദോ ആയി വിധി പറയേണ്ടതില്ല. അവന്റെ കാര്യത്തില്‍ പരലോകത്തെ ദൈവവിധിക്കായി കാത്തിരിക്കുക. തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് ദൈവത്തിന്റെ മാപ്പ് ലഭിച്ചേക്കാമല്ലോ. ‘നീട്ടിവെക്കുക’, ‘പ്രതീക്ഷയുണര്‍ത്തുക’ എന്നെല്ലാമാണ് മുര്‍ജിഅ എന്ന അറബി വാക്കിന്റെ ആശയം.
ഹിജ്‌റ ഒന്നാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ ദമസ്‌ക്കസിലാണ് ഈ പ്രസ്ഥാനം രൂപംകൊള്ളുന്നത്. അമവികളുടെ ആസ്ഥാനമായിരുന്നു ദമസ്‌ക്കസ്. ഈ പ്രസ്ഥാനത്തിന്റെ ആചാര്യരിലൊരാളായ യൂനുസുബ്‌നു ഔന്‍ അന്നുമൈരി ഈമാനിനെ വിശദീകരിച്ചതിങ്ങനെയാണ:്
”ദൈവജ്ഞാനവും അവന് കീഴ്‌പ്പെടലും അവനോട് അഹങ്കാരം കാണിക്കാതിരിക്കലും അവനെ മനസ്സാ സ്‌നേഹിക്കലുമാണ് ഈമാന്‍”
‘അനുസരണത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്ന കര്‍മാനുഷ്ഠാനങ്ങള്‍ ഈമാനില്‍പെടുന്നില്ല. അനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുന്നതുവഴി ഈമാനിന് ദോഷവും സംഭവിക്കുകയില്ല. അതിന്റെ പേരില്‍ ശിക്ഷയുണ്ടാവില്ല. എന്നാല്‍ ഈമാന്‍ ദൃഢമായിരിക്കുകയും വേണം’. ചിന്താധാര ഇങ്ങനെ പോകുന്നു.
മഹാപാപികള്‍ നരകവാസത്തില്‍ ശാശ്വതരാവുക എന്നത് അനീതിയാണ്. ഈമാന്‍ വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഈ വിഭാഗം വച്ചു പുലര്‍ത്തുന്നു.
