വിവാഹകര്‍മം
വിവാഹകര്‍മം ഇസ്‌ലാമിക സാമൂഹികക്രമത്തിലെ വിശുദ്ധവും ഉത്തരവാദിത്വപരവുമായ ഒരു സ്ഥാപനമാണ്. രക്ഷിതാവിന്റെ പങ്ക്, സ്ത്രീയുടെ അവകാശങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ട ഉദ്‌ബോധനങ്ങൾ, വിവാഹസത്കാരത്തിന്റെ മാന്യത, വിവാഹവും ആഘോഷവും പാലിക്കേണ്ട ഇസ്‌ലാമിക പരിധികൾ എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. അതോടൊപ്പം വരന്റെ കടമകളും വധുവിന്റെ കടമകളും എന്തെല്ലാമാണെന്നും, വിവാഹത്തിൽ ലാളിത്യവും ലളിതത്വവും എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും ഈ ലേഖനം വിശദമായി വിശദീകരിക്കുന്നു.
ഏറെ പവിത്രമാണ് ഇസ്‌ലാം. ലളിതമാണ് വിവാഹച്ചടങ്ങ്. സ്ത്രീയും പുരുഷനും പരസ്പരം തൃപ്തിപ്പെടുന്നതോടുകൂടി വിവാഹത്തിന് കളമൊരുങ്ങുന്നു. വിശ്വാസികളും വിശ്വസ്തരുമായ രണ്ടു സാക്ഷികളുടെ മുന്‍പാകെയാവണം വിവാഹം. സ്ത്രീയുടെ രക്ഷിതാവ്(വലിയ്യ്) ഇന്ന സ്ത്രീയെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുന്നു അല്ലെങ്കില്‍ വിവാഹം ചെയ്തു തരുന്നു എന്ന് പറയുകയും ‘ഞാന്‍ അത് അംഗീകരിച്ചു’ എന്ന് വരന്‍ പറയുകയും ചെയ്യുന്നതോടു കൂടി വിവാഹബന്ധം സ്ഥാപിതമാകുന്നു. ഈ കര്‍മത്തിന് നിഖാഹ് എന്നും പറയുന്നു. നിഖാഹ് ഹമയത്തു തന്നെ വരന്‍ വിവാഹമൂല്യം(മഹ്ര്‍) നല്കുകയാണുത്തമം. വിവാഹകര്‍മം നടക്കുന്നതിന് മുമ്പ് വൈവാഹിക ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും സാന്ദര്‍ഭികമായ സാരോപദേശം നല്‍കുന്നത് അഭിലഷണീയമാണ്.
വലിയ്യിനോ വരനോ സംസാരശേഷി ഇല്ലെങ്കില്‍ അത് ധ്വനിപ്പിക്കുന്ന വിധത്തില്‍ ആംഗ്യം കാണിച്ചാല്‍ മതിയാകുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹകര്‍മം അവസാനിച്ചാല്‍ വധൂവരന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കല്‍ പ്രവാചകചര്യയില്‍പ്പെട്ടതാണ്. അബൂഹുറയ്‌റ(റ) പറയുന്നു: ഒരുപുരുഷന്‍ വിവാഹം ചെയ്തുകഴിഞ്ഞാല്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞിരുന്നു. ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നിനക്ക് അവന്‍ അനുഗ്രഹം ചൊരിയട്ടെ. നന്മയില്‍ നിങ്ങള്‍ രണ്ടുപേരെയും അവന്‍ കൂട്ടിയിണക്കട്ടെ (സുനനു അബീദാവൂദ്) 1
മനുഷ്യജീവിതത്തിലെ ഏറെ സന്തോഷമുളവാക്കുന്ന അതിപ്രധാന സംഭവമെന്ന നിലയ്ക്ക് വിവാഹാഘോഷത്തില്‍ ബന്ധുമിത്രാദികളെയും സ്‌നേഹിതന്‍മാരെയും ക്ഷണിക്കുന്നതും അനുവദനീയമായ വിനോദങ്ങളിലേര്‍പ്പെടുന്നതും നല്ലതാണ്.
ആളുകളെല്ലാം സമ്മേളിക്കുന്ന പൊതുവേദിയില്‍ ആയിരിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പള്ളിയിലായിരിക്കണമെന്ന് നിര്‍ദേശിച്ചത്. മാനസിക ഉല്ലാസത്തിനായി നിഷിദ്ധമല്ലാത്ത രൂപത്തില്‍ ഗാനാലാപനം അനുവദനീയമാണ്. വിവാഹാനന്തരം വരന്‍ ബന്ധുമിത്രാദികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്‍കുന്നത് (വലീമ) പ്രവാചകചര്യയില്‍പ്പെട്ടതാണ്. വിവാഹസദ്യക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കുകയും വേണം. ഇതൊക്കെ ഇസ്‌ലാം അനുവദിച്ച മിതമായ രൂപത്തില്‍ നിര്‍വഹിച്ച് വിവാഹത്തിന്റെ പവിത്രതയും ലാളിത്യവും കാത്തുസൂക്ഷിക്കാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്.
രക്ഷിതാവ്
വധുവിന്റെ സംരക്ഷണം നിര്‍വഹിച്ചുവരുന്ന ഏറ്റവും അടുത്ത ബന്ധുവിെനയാണ് രക്ഷാധികാരി അഥവാ വലിയ്യ് എന്ന് പറയുന്നത്. ഇസ്‌ലാമിലെ നിയമപ്രകാരം പെണ്‍കുട്ടിയെ വലിയ്യ് വിവാഹം ചെയ്തു കൊടുക്കുകയാണ് വേണ്ടത്. നിയമാനുസൃതമായി ഒരു വലിയ്യിന്റെ സമ്മതത്തോടെയല്ലാതെ വിവാഹം സാധുവാകുകയില്ല. അല്ലാഹു നിര്‍ദേശിക്കുന്നു. ‘അപ്പോള്‍ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തു കൊള്ളുക‘ (4:25).
വധുവിന്റെ രക്ഷാധികാരിയില്‍ നിന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ താന്‍ അവളെ ഏറ്റെടുത്തിരിക്കുന്നു എന്ന് വരന്‍ പ്രസ്താവിക്കുന്നതോടുകൂടിയാണ് വിവാഹം നടക്കുന്നത്. നബി(സ്വ) പറഞ്ഞു: നീതിമാന്മാരായ രണ്ട് സാക്ഷികളോരക്ഷാധികാരിയോകൂടാതെ വിവാഹമില്ല. അതുകൂടാതെയുള്ള വിവാഹം ദുര്‍ബലമാണ് (ഇര്‍വാഉല്‍ ഗലീല്‍) 2 നിയമാനുസൃതമായി രക്ഷാധികാരിയാവാന്‍ ഉള്ള മുന്‍ഗണനാക്രമം പിതാവ്, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ എന്നിങ്ങനെയാണ്. സ്ത്രീയുമായി ഏറ്റവും അടുത്തവരുണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവളുടെ രക്ഷാധികാരം ഉണ്ടാവുകയില്ല. പിതാവുണ്ടാകുമ്പോള്‍ പിതാമഹനും പിതാമഹനുണ്ടാകുമ്പോള്‍ സഹോദരനും വലിയ്യ് ആകാന്‍ കഴിയില്ല. സഹോദരന്മാരില്‍ പിതാവും മാതാവും ഒന്നായവന് പിതാവ് മാത്രം ഒത്തവനേക്കാള്‍ പ്രാമുഖ്യം നല്‍കപ്പെടും.
വിവാഹകര്‍മത്തിന് രക്ഷാധികാരിയാവാനുള്ള അനുവാദം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നില്ല. സയംവരം ഇസ്‌ലാമിക വീക്ഷണത്തില്‍ അനുവദനീയമല്ല. രക്ഷാധികാരിയായി പുരുഷന്മാര്‍ ആരുമില്ലെങ്കില്‍ ഖാദി(വിധികര്‍ത്താവ്) ആണ് അവളെ വിവാഹം ചെയ്തുകൊടുക്കേണ്ടത്. അബുഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കരുത്. സ്ത്രീ സ്വയം തന്നെ വിവാഹം ചെയ്തുകൊടുക്കുകയും അരുത്. സ്വയം വിവാഹം ചെയ്യുന്ന സ്ത്രീ അഭിസാരികയാണ് (തന്‍ഖീഹുത്തഹ്ഖീഖ്) 3
രക്ഷാധികാരികള്‍ ഇല്ലാത്ത സ്ത്രീയുടെ രക്ഷാധികാരിയും ഖാദിയാണ്(ആഇശ(റ)യുടെ നിവേദനം (നസ്വ്ബുര്‍റായ) 4 രക്ഷാകര്‍ത്താവ് (വലിയ്യ്) ആവാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ സ്ത്രീക്ക് തന്റെ വിലായത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്.
ഉമ്മുഹകീം ബിൻത് ഖാരിദ്വ എന്ന സ്ത്രീ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ്(റ)നോട് പറഞ്ഞു. ‘എന്നെ പലരും വിവാഹം അന്വേഷിക്കുന്നു. നിങ്ങള്‍ക്ക് നല്ലതായിതോന്നുന്നവന് നിങ്ങള്‍ എന്നെ വിവാഹം ചെയ്തുകൊടുക്കുക’. അബ്ദുര്‍റഹ്‌മാനുബ്‌നുഔഫ് ചോദിച്ചു. ‘ആ ഉത്തരവാദിത്വം എന്നെ ഏല്പിക്കുകയാണോ?’ അതേയെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘നിന്നെ ഞാന്‍ വിവാഹം ചെയ്തിരിക്കുന്നു’ (ഇർവാഉൽ ഗലീൽ) 5.
മുന്‍ഗണനാക്രമപ്രകാരം ഏറ്റവും അടുത്ത ബന്ധുവിന്റെ അഭാവത്തിലോ അയാള്‍ക്ക് സന്നിഹിതനാകാന്‍ കഴിയാത്ത സാഹചര്യത്തിലോ തൊട്ടടുത്ത സ്ഥാനീയന്‍ വിവാഹം ചെയ്തുകൊടുക്കേണ്ടതാണ്. ഇങ്ങനെ അടുത്ത വലിയ്യിന് അധികാരച്ചുമതല ഏല്പിക്കുന്നതിനാണ് വകാലത്ത് എന്ന് പറയുന്നത്. വകാലത്ത് ലഭിച്ചവന് ഇത്തരം ഘട്ടത്തില്‍ മുവക്കലത്തിന് (അധികാരസ്ഥതയിലുള്ള സ്ത്രീ) വിവാഹം ചെയ്തുകൊടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്.
നിയമപരമായ കാരണങ്ങളാല്‍ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് വിസമ്മതം പ്രകടിപ്പിക്കുകയല്ലാതെ, അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ വലിയ്യ് വിവാഹം ചെയ്തുകൊടുക്കുന്നതിന് വിസമ്മതം പ്രകടിപ്പിക്കാന്‍ പാടില്ല. അകാരണമായി വിവാഹം ചെയ്തുകൊടുക്കില്ലെന്ന ശാഠ്യത്തില്‍ നിന്നാല്‍ രക്ഷാകര്‍തൃത്വം അവനില്‍നിന്ന് അടുത്ത ആളിലേക്ക് നീങ്ങും. മഅ്ഖല്ബ്‌നു യസാറിന്റെ സഹോദരിയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. വീണ്ടും അയാള്‍ തന്നെ വിവാഹാലോചന നടത്തിയപ്പോള്‍ വിവാഹം ചെയ്തുകൊടുക്കാന്‍ മഅ്ഖല്‍ വൈമനസ്യം കാണിച്ചു. ഈ സന്ദര്‍ഭത്തിലാണ് നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തിലേര്‍പ്പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത് എന്ന സൂക്തം (2:232)അവതരിച്ചത്.
സ്ത്രീയുടെ അവകാശം
വിവാഹം ചെയ്തുകൊടുക്കേണ്ട ബാധ്യത വലിയ്യിന് ഉണ്ടെങ്കിലും തന്റെ രക്ഷാകര്‍തൃത്വത്തിലുള്ളവളെ അവളുടെ സമ്മതവും ഇഷ്ടവും പരിഗണിച്ചുകൊണ്ടു മാത്രമേ വിവാഹം ചെയ്തു കൊടുക്കാന്‍ അയാള്‍ക്ക് അധികാരമുള്ളൂ. കാര്യങ്ങള്‍ അവളുമായി കൂടിയാലോചിച്ച് സമ്മതമാരായണം. അതിനുശേഷമേ വിവാഹമെന്ന തീരുമാനത്തിലെത്താവൂ. കന്യകയാണെങ്കില്‍ ലജ്ജയോ പ്രായക്കുറവോ മൂലം അവള്‍ മൗനം ദീക്ഷിച്ചേക്കാം. അതൃപ്തി പറഞ്ഞിട്ടില്ലെങ്കില്‍ മൗനം സമ്മതമായി കണക്കാക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കു തന്നെയാണ്, വലിയ്യിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം തേടേണ്ടതാണ്. അവളുടെ മൗനം, സമ്മതമായി കണക്കാക്കാം (ബുഖാരി 6,സുനനുത്തിര്‍മിദി 7 ).
ഇഷ്ടമില്ലാത്ത വിവാഹത്തിന് സ്ത്രീയെ നിര്‍ബന്ധിക്കരുത്. അനിഷ്ടം പ്രകടിപ്പിച്ചിട്ടും അത് പരിഗണിക്കാതെ വിവാഹം ചെയ്തുകൊടുത്താല്‍ അവര്‍ക്ക് കാര്യബോധമുണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ഇബ്‌നു അബ്ബാസി (റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുത്തുവന്ന് തന്റെ അനുമതികൂടാതെ പിതാവ് തന്നെ വിവാഹം ചെയ്തുകൊടുത്തതായി ആവലാതിപ്പെട്ടു. ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ നബി(സ്വ) അവള്‍ക്ക് സ്വാതന്ത്ര്യംകൊടുത്തു (സുനനു ദാറുഖുത്വ്‌നീ) 8
വിധവയെ പുനര്‍വിവാഹത്തിന് പരിഗണിക്കുകയാണെങ്കില്‍ അവളോട് സമ്മതം ആരായുകയും അവള്‍ അത് തുറന്നുപറയുകയും വേണം. പുനര്‍വിവാഹത്തിന് അവള്‍ ഒരുക്കമല്ലെങ്കില്‍ വിവാഹത്തിന് നിര്‍ബന്ധിക്കരുത്. വിവാഹമോചിതയാണെങ്കില്‍ ആദ്യഭര്‍ത്താവിനെ തന്നെ അവള്‍ ആഗ്രഹിക്കുകയോ പൂര്‍ണമായും വിവാഹജീവിതത്തില്‍ നിന്ന് വിട്ടുനില്ക്കാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവളോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയും അവളുടെ പൂര്‍ണ സമ്മതപ്രകാരം വിവാഹം ചെയ്തുകൊടുക്കുകയുമാണ് വേണ്ടത്. ഇതൊന്നും പരിഗണിക്കാതെയാണ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ വലിയ്യ് തീരുമാനിച്ചതെങ്കില്‍ വിവാഹമോചനം നേടാന്‍ അവള്‍ക്ക് അവകാശമുണ്ട്.
രക്ഷിതാക്കള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ സ്വതന്ത്രാധികാരമില്ല. ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു. ‘എന്റെ പിതാവ് അദ്ദേഹത്തിന്റെ സഹോദരപുത്രന് ഞാന്‍ മുഖേന അദ്ദേഹത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍വേണ്ടി എന്നെ വിവാഹം ചെയ്തുകൊടുത്തു. അപ്പോള്‍ പ്രവാചകന്‍ അവള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അധികാരം നല്‍കി. ആ വിവാഹം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ പിതാവിന്റെ ചെയ്തി ഞാന്‍ സമ്മതിച്ചിരിക്കുന്നു. അങ്ങയുടെ അടുക്കല്‍ ഞാന്‍ പരാതിയുമായി വന്നത് വിവാഹക്കാര്യത്തില്‍ പിതാക്കള്‍ക്ക് സ്വതന്ത്രാധികാരമില്ലെന്ന് മറ്റു സ്ത്രീകളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു’ (സുനനു ഇബ്‌നുമാജ 9, നൈലുല്‍ ഔത്വാര്‍ 10 )
വിവാഹവും ഉദ്‌ബോധനവും
വധൂവരന്മാര്‍ വിവാഹത്തോടുകൂടി പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ‘ബലവത്തായകരാര്‍’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച വിവാഹം പുരുഷനും സ്ത്രീക്കും സ്വപ്നവും പ്രതീക്ഷയും പകരുന്നതാണ്. ഒരുപാടു മോഹങ്ങളും അതിലേറെ പ്രതീക്ഷകളുമായി വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഇരുവര്‍ക്കും ബന്ധത്തിന്റെ അഴകും അര്‍ഥവും ഉള്‍ക്കൊള്ളാന്‍ ഒരു ഉദ്‌ബോധനത്തിലൂടെ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നിരുന്നാലും സാന്ദര്‍ഭികമായ സാരോപദേശം ജീവിതത്തെ മുന്നോട്ടു നയിക്കേണ്ട സമീപനങ്ങളെയും ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ച് അവരെ ബോധവാന്മാരാക്കും.
ഉദ്‌ബോധനം ഉപകാരപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അത് നിര്‍വഹിക്കണമെന്നത് അല്ലാഹുവിന്റെ കല്പനയാണ് (87:9). അത് വിശ്വാസികള്‍ക്ക് ഉപകാരപ്പെടുമെന്നതും ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു (51:55). വിവാഹമെന്നത് ബന്ധുക്കള്‍ കൂടാതെ ഇതര മതവിഭാഗങ്ങളില്‍പ്പെട്ട സഹോദരങ്ങള്‍ കൂടി സംബന്ധിക്കുന്ന സന്തോഷകരമായ ചടങ്ങായതിനാല്‍ വിവാഹത്തിന്റെ പവിത്രതയും വധൂവരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമൊക്കെ ലളിതവും സുന്ദരവുമായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധസന്ദര്‍ഭത്തില്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍പിക്കാന്‍ അവസരമുണ്ടായാല്‍ അതുപയോഗപ്പെടുത്തണമെന്ന് ഖുര്‍ആന്‍(9:6) കല്പിക്കുന്നു.
അല്ലാഹു പറയുന്നു: ‘ബഹുദൈവവിശ്വാസികളില്‍ ആരെങ്കിലും താങ്കളോട് (യുദ്ധവേളയില്‍) രക്ഷതേടുകയാണെങ്കില്‍ നീ അവനു രക്ഷകൊടുക്കുക. അല്ലാഹുവിന്റെ വചനം(ഖുര്‍ആന്‍) അവന്‍ ശ്രവിക്കുന്നതുവരെ. അനന്തരം അവന്റെ രക്ഷാസ്ഥാനത്ത് അവനെ എത്തിക്കുക. അത് അവര്‍(അല്ലാഹുവിന്റെ മതത്തെ) അറിയാത്ത ജനതയായതിന്റെ ഫലമാണ് (9:6).
നബി(സ്വ) വിവാഹവേളയില്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഓതി ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നു. ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരുക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു (4:1). നമസ്‌കാരത്തില്‍ തശഹ്ഹുദ് പഠിപ്പിക്കുന്നതുപോലെ വിവാഹസന്ദര്‍ഭത്തില്‍ ഖുതുബ നബി(സ്വ) അനുചരര്‍ക്ക് പഠിപ്പിച്ചുകൊടുത്തു.
ആവശ്യത്തിന്റെ പ്രസംഗം (ഖുത്ബത്തുല്‍ ഹാജത്ത്) എന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഹംദ് ചൊല്ലി നബി(സ്വ) ഈ പ്രസംഗം ആരംഭിക്കുകയും സാന്ദര്‍ഭികമായ സാരോപദേശം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ശേഷം തിരുനബി(സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു. ‘അല്ലാഹു നിനക്ക് നന്മ ചെയ്യട്ടെ. നന്മയില്‍ അവന്‍ നിങ്ങളെ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ’ (സുനനു അബൂദാവൂദ്) 1
വിവാഹസത്കാരം
വിവാഹമെന്നത് ലളിതവും പവിത്രവുമായ ഒരു കര്‍മമാണ്. പുരുഷന്റെയും സ്ത്രീയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം സന്തോഷ സന്ദര്‍ഭമായിട്ടാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടു തന്നെ വിവാഹാനന്തരം വരന്‍ ബന്ധുമിത്രാദികള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഭക്ഷണം നല്‍കുന്നത് സുന്നത്തായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതാണ് വലീമ. ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാന്‍ ഇത് ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. നബി(സ്വ) സൈനബ്(റ)യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ കുറേ പേരെ സദ്യക്ക് ക്ഷണിച്ചിരുന്നു.
ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തു കൊടുത്തപ്പോള്‍ നബി(സ്വ) പറഞ്ഞു: വിവാഹത്തിന് സത്കാരം നിര്‍ബന്ധമാണ് (സ്വഹീഹുല്‍ ജാമിഅ്) 11
വിവാഹദിനത്തിലോ അതിനുശേഷമോ ഭാര്യ ഭര്‍തൃ ബന്ധത്തിനു ശേഷമോ വിവാഹസദ്യ നടത്താവുന്നതാണ്. വിവാഹ സദ്യയൊരുക്കേണ്ടത് അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ചാണ്. ആര്‍ഭാടവും ധൂര്‍ത്തും പൊങ്ങച്ചവും കൂടിക്കലര്‍ന്ന വേദികൂടിയാക്കി വിവാഹസദ്യയെ മാറ്റാന്‍ മതം അനുവാദം നല്‍കുന്നില്ല. അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ്(റ) വിവാഹിതനായെന്നറിഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ഒരാടിനെ അറുത്തിട്ടെങ്കിലും സദ്യ നല്കുക ( സ്വഹീഹുല്‍ ബുഖാരി) 12
സാമ്പത്തികമായ കഴിവും സാധ്യതയും പരിഗണിച്ചു കൊണ്ടാണ് വലീമത്ത് നല്‍കേണ്ടതെന്ന് നബിവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നബി(സ്വ) സൈനബ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഇതര ഭാര്യമാരുടെ വിവാഹവേളയിലൊന്നും നല്കിയിട്ടില്ലാത്ത വിധം ഒരു ആടിനെ അവിടുന്ന് വലുമത് നല്കി ( സ്വഹീഹുല്‍ ബുഖാരി) 13
നബി(സ്വ) സ്വഫിയ്യ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഒരുതരം ഹല്‍വ കൊണ്ട് സത്കാരമുണ്ടാക്കി (സ്വഹീഹുല്‍ ബുഖാരി) 14
വിവാഹസദ്യ കൊണ്ട് ദരിദ്രരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കുക എന്ന ഒരു ലക്ഷ്യം കൂടി നിറവേറ്റപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ദരിദ്രരെ ഒഴിവാക്കി സമ്പന്നരെ മാത്രം ക്ഷണിച്ചു വരുത്തിക്കൊണ്ടുള്ള വിവാഹസദ്യ ഇസ്‌ലാം നിഷിദ്ധമാക്കി. നബി(സ്വ) പറഞ്ഞു: സദ്യകളില്‍ ഏറ്റവും ചീത്തയായത് ദരിദ്രന്മാരെ ഉപേക്ഷിച്ച് ധനികരെ മാത്രം ക്ഷണിക്കുന്ന വിവാഹസദ്യയാണ് (ബുഖാരി) 15.
ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടിട്ട് ക്ഷണം സ്വീകരിക്കാത്തവന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ധിക്കരിച്ചിരിക്കുന്നു (സ്വഹീഹ്ഇബ്‌നുഹിബ്ബാന്‍) 16 പ്രവാചകന്റെ അനുചരന്മാര്‍ സുന്നത്ത് നോമ്പനുഷ്ഠിച്ചവരാണെങ്കില്‍ പോലും വിവാഹസദ്യയ്ക്ക് ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നു. നബി(സ്വ) അരുളി: ഈ ക്ഷണം നിങ്ങള്‍ സ്വീകരിക്കുവിന്‍. ഇബ്‌നു ഉമര്‍(റ) വിവാഹസദ്യയിലേക്കും മറ്റുള്ള സദ്യയിലേക്കും ക്ഷണിക്കപ്പെട്ടാല്‍ നോമ്പുകാരനായിട്ടുപോലും ഹാജരാവാറുണ്ടായിരുന്നു ( സ്വഹീഹുല്‍ ബുഖാരി ) 17
വിവാഹവും ആഘോഷവും
വിവാഹമെന്ന പവിത്ര കര്‍മത്തിലൂടെ രണ്ട് വ്യക്തികള്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളിലെ അംഗങ്ങളുടെ മനസ്സുകള്‍ കൂടി ഇണക്കപ്പെടുകയാണ്. ഇണങ്ങിച്ചേര്‍ന്ന മനസ്സുകള്‍ കൂടിച്ചേരുമ്പോള്‍ ഇമ്പമുള്ള ഒരു ജീവിതമുണ്ടാവും. സന്തോഷകരമായ ജീവിതത്തിന് അനിവാര്യമായതാണ് ഭദ്രമായ കുടുംബസംവിധാനം. ഭദ്രമായ കുടുംബത്തിന് അടിത്തറ പാകുന്ന മംഗളകര്‍മമാണ് വിവാഹം. ബന്ധുമിത്രാദികളെല്ലാം സംഗമിക്കുന്ന സന്തോഷ സന്ദര്‍ഭത്തില്‍ മതത്തിന്റെ വിധി വിലക്കുകള്‍ പാലിച്ച് വിനോദത്തിലേര്‍പ്പെടുന്നതില്‍ ഇസ്‌ലാം വിലക്കേര്‍പ്പെടുത്തുന്നില്ല. വിവാഹസദസ്സില്‍ പാട്ടുപാടുന്നത് നബി(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. സന്തോഷം പ്രകടിപ്പിക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടി നിഷിദ്ധമല്ലാത്ത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നല്ല ഗാനങ്ങള്‍ ആലപിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല.
മുഅവ്വദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: ‘ഞാന്‍ വിവാഹിതയായ സന്ദര്‍ഭത്തില്‍ നബി(സ്വ) എന്റെ അടുത്തു കയറി വന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ കൊച്ചുപെണ്‍കുട്ടികള്‍ ദഫ് മുട്ടി ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് പാട്ടുപാടുകയായിരുന്നു. നബി(സ്വ)യെ കണ്ടപ്പോള്‍ അവരില്‍ ഒരുവള്‍ ഇപ്രകാരം പാടി: ‘നാളത്തെ കാര്യം അറിയാവുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഈ വര്‍ണന നീ ഉപേക്ഷിക്കുക. മുമ്പ് നീ പാടിയത് പാടിക്കൊള്ളുക’ (സ്വഹീഹുല്‍ ബുഖാരി) 18
ആമിര്‍ബ്‌നു സഅ്ദി(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ ഖുറഇ(റ), ഇബ്‌നു മസ്ഊദില്‍ അന്‍സാരി(റ) എന്നിവരുടെ അടുത്ത് ഒരു കല്യാണ സദസ്സില്‍ പ്രവേശിച്ചു. അപ്പോള്‍ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടു. ഞാന്‍ പറഞ്ഞു. മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാരും ബദ്‌റില്‍ പങ്കെടുത്തവരുമായ ഞങ്ങളുടെ അടുത്തുവെച്ച് പാട്ടു പാടുകയോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുടെ കൂടെ ഇരുന്ന് പാട്ട് ശ്രവിച്ചുകൊള്ളൂ. അല്ലെങ്കില്‍ പുറത്ത് പോയിക്കൊള്ളുക. നിശ്ചയമായും വിവാഹത്തില്‍ വിനോദങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട് (നസാഈ) 19
അന്‍സ്വാരിയായ പുരുഷന്റെ അടുത്തേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി(സ്വ) പ്രിയപത്‌നി ആഇശ(റ)യോട് ചോദിച്ചു. ആഇശാ, നിങ്ങളുടെ കൂടെ വിനോദമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ് (സ്വഹീഹുല്‍ ബുഖാരി) 20
വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നവിധം ആഭാസകരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് അനുവദനീയമല്ല. നിയമങ്ങള്‍ പാലിച്ചു കൊണ്ട് അതിരുകവിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹം പോലുള്ള ഗൗരവമര്‍ഹിക്കുന്ന കര്‍മങ്ങളുടെ പവിത്രതയും ലാളിത്യവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നത്.
വരന്റെ കടമകള്‍
കുടുംബജീവിതത്തില്‍ നേതൃത്വം പുരുഷനാണ്. ഭാര്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ജീവിതവിഭവങ്ങള്‍ നേടാനുള്ള വഴികള്‍ തേടേണ്ടതും പുരുഷന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: ”പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയതുകൊണ്ടും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതു കൊണ്ടുമാണത് (4:34).
തന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ജീവിത സൗകര്യങ്ങള്‍ നല്‍കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ‘മുലകൊടുക്കുന്ന മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു (2:233).
ന്യായമായ കാരണങ്ങളാല്‍ ദാമ്പത്യം വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയാല്‍ പോലും ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ പ്രസവിക്കുന്നതുവരെയും ചെലവിനു കൊടുക്കേണ്ട ബാധ്യത പുരുഷനുണ്ട് എന്നതാണ് ഉപരിസൂചിത സൂക്തത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. കുടുംബത്തിന് ചെലവിന് കൊടുക്കേണ്ട ബാധ്യതയുള്ള പുരുഷന്മാര്‍ അത് നിര്‍വഹിക്കാത്തപക്ഷം ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ ധനത്തില്‍ നിന്ന് ആവശ്യമായത് എടുത്ത് ഉപയോഗിക്കാം. ആഇശ(റ) പറയുന്നു: അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ്വ)യോട് പറഞ്ഞു. ദൈവദൂതരേ, അബൂസുഫ്‌യാന്‍ ലുബ്ധനാണ്. എനിക്കും കുട്ടികള്‍ക്കും ചെലവിന് ആവശ്യമായത് അയാള്‍ തരാറില്ല. അയാളറിയാതെ ഞാന്‍ എടുക്കുന്നത് ഒഴികെ. നബി(സ്വ) പറഞ്ഞു: നിനക്കും നിന്റെ സന്തതികള്‍ക്കും മര്യാദപ്രകാരം വേണ്ടത് നീ എടുത്തു കൊള്ളുക (സ്വഹീഹുല്‍ ബുഖാരി) 21
മാന്യമായ പെരുമാറ്റമാണ് ഭാര്യയോട് ഉണ്ടാവേണ്ടത്. വിവാഹ സന്ദര്‍ഭത്തില്‍ പുരുഷന്‍ തന്റെ ഇണയില്‍ നിന്ന് പ്രതീക്ഷിച്ചത് പൂര്‍ണമായും ജീവിതത്തില്‍ ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. സ്ത്രീകളുടെ സ്വഭാവത്തിലും പ്രകൃതത്തിലും ചില പോരായ്മകള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നുവെങ്കിലും ക്ഷമിച്ച് മാന്യമായ സഹവാസമാണ് അവരുമായുണ്ടാവേണ്ടത്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. നിങ്ങള്‍ക്ക് അവരോട് ഇഷ്ടക്കേടു തോന്നുന്നുവെങ്കില്‍(ക്ഷമിക്കുവിന്‍). നിങ്ങള്‍ ഒരു സംഗതി വെറുക്കുകയും അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിശ്ചയിക്കുകയും ചെയ്‌തെന്നുവരാം (4:19). നബി(സ്വ) പറഞ്ഞു: ‘അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളിലുത്തമന്മാര്‍’ (അല്‍ബാനീ) 22
സ്ത്രീക്ക് കഴിവും സാധ്യതയുമുണ്ടെങ്കില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍ തേടിപ്പിടിക്കാനുള്ള തൊഴില്‍ ചെയ്യുക അവളുടെ ബാധ്യതയല്ല. ഭാര്യമാരോടുള്ള ഭര്‍ത്താക്കന്മാരുടെ ബാധ്യത റസൂല്‍(സ്വ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്. ”നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നതു പോലെ അവളെയും ധരിപ്പിക്കുക. മുഖത്ത് അടിക്കാതിരിക്കുക. ചീത്ത വിളിക്കാതിരിക്കുക. അനിവാര്യമാകുമ്പോള്‍ കിടപ്പറയില്‍ ഒഴികെ അവളെ വെടിഞ്ഞുനില്‍ക്കാതിരിക്കുക. ഒരാള്‍ തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഭക്ഷണം പോലും ധര്‍മമാണെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
കുടുംബ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും വസ്ത്രങ്ങളാണെന്ന് ഖുര്‍ആനില്‍ ഉപമിച്ചിട്ടുണ്ട്. ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും ഇണയും തുണയുമാകേണ്ടവരാണ്. അലങ്കാരവും അഭിമാനവും സുരക്ഷിതത്വബോധവും പരസ്പരം അനുഭവിക്കാന്‍ സാധിക്കുമ്പോഴാണ് ദാമ്പത്യജീവിതം സാര്‍ഥകമാവുന്നത്. കിടപ്പറരഹസ്യങ്ങള്‍ പരസ്യമാക്കുന്നതും കുടുംബജീവിതത്തില്‍ സൂക്ഷിക്കേണ്ട മറ്റു രഹസ്യങ്ങള്‍ മറ്റൊരാളോട് പങ്കുവയ്ക്കുന്നതും പാപമായി ഇസ്‌ലാം കാണുന്നു. നബി(സ്വ) പറഞ്ഞു. ”നിശ്ചയമായും പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ തന്റെ ഭാര്യയുമായി ഇഴുകിച്ചേര്‍ന്ന ശേഷം അവളുടെ രഹസ്യം പുറത്തുവിടുന്നവനാകുന്നു” (സ്വഹീഹു മുസ്‌ലിം) 23
ഭാര്യ ഭര്‍ത്താവില്‍നിന്ന് മാന്യമായ പെരുമാറ്റം മാത്രമല്ല ആഗ്രഹിക്കുന്നത്. വിനോദിക്കാനും സല്ലപിക്കാനുമുള്ള സമയം കൂടി ഭര്‍ത്താവ് കാണേണ്ടതുണ്ട്. ആഇശ(റ)യും നബി(സ്വ)യും തമ്മില്‍ ഓട്ടമത്സരം നടത്തിയ സംഭവം ഹദീസുകളില്‍ വന്നിട്ടുണ്ട്.
അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല. ആഇശ(റ) പറയുന്നു: നബി(സ്വ) വീട്ടിലെത്തിയാല്‍ ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു (സ്വഹീഹുല്‍ ബുഖാരി) 24
പരസ്പരം സഹകരിച്ചും വീഴ്ചകളില്‍ ക്ഷമിച്ചും ഗുണദോഷിച്ചും സന്തോഷപൂര്‍ണമായ ജീവിതമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ മുന്നോട്ട് നയിക്കേണ്ടത്. വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ വാക്കിലും പ്രവൃത്തിയിലും ഇടപെടലുകളിലും ഇടപാടുകളിലും ദമ്പതിമാര്‍ക്ക് കഴിയണം. ഭാര്യയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സംശയം പുലര്‍ത്തുന്നത് ശരിയല്ല, ചില സ്വഹാബിമാര്‍ ഭാര്യമാരുടെ രഹസ്യം പരിശോധിക്കാന്‍ രാത്രിയില്‍ കയറിവന്നു വാതിലില്‍ മുട്ടാറുണ്ടായിരുന്നു. നബി(സ്വ) അത് നിരോധിച്ചു. നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ആരും തന്നെ തങ്ങള്‍ വഞ്ചന നടത്തുന്നില്ലെന്നറിയിക്കാനും തന്റെ വീട്ടുകാരിയുടെ ന്യൂനതകള്‍ ഗ്രഹിക്കാനും വേണ്ടി രാത്രിയില്‍ പെട്ടെന്ന് കയറി വന്ന് വാതിലില്‍ മുട്ടരുത് (സ്വഹീഹുല്‍ ബുഖാരി) 25 ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കായി ഇങ്ങനെ വളരെ ചെറിയ കാര്യങ്ങള്‍ പോലും നബി(സ്വ) പഠിപ്പിച്ചു.
വധുവിന്റെ കടമകള്‍
സമാധാനപൂര്‍ണവും സന്തോഷദായകവുമായ കുടുംബാന്തരീക്ഷമാണ് വൈവാഹിക ജീവിതത്തിലൂടെ സാധ്യമാകേണ്ടത്. രണ്ട് വ്യത്യസ്ത കുടുംബസാഹചര്യത്തില്‍ ജീവിച്ചവര്‍ വിവാഹത്തിലൂടെ ഒന്നാകുന്നു. പുരുഷന്റെ കുടുംബ സാഹചര്യത്തിലേക്ക് സ്ത്രീ പറിച്ചു നടപ്പെടുന്നു. മോഹങ്ങളും സ്വപ്നങ്ങളുമായി ഇരുവരും കഴിച്ചുകൂട്ടിയ നാളുകള്‍ക്ക് വിവാഹത്തോടെ വിരാമം കുറിക്കുന്നു. ജീവിതയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ട സാഹചര്യങ്ങള്‍ ഇരുവര്‍ക്കും സംജാതമാവുന്നു. പരസ്പരം ഇണയും തുണയുമായി ജീവിച്ച് കുടുംബനൗക ആടിയുലയാതെ ലക്ഷ്യത്തിലെത്താന്‍ കടമകളെക്കുറിച്ച് കൃത്യമായ ബോധം അനിവാര്യമാണ്. അത് നിര്‍വഹിക്കുന്നതിലുള്ള സന്നദ്ധത ദാമ്പത്യത്തിന്റെ വിജയത്തിന് നിദാനമായിത്തീരും. പുരുഷനും സ്ത്രീക്കും ദാമ്പത്യജീവിതത്തിലുള്ള കടമകളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
അനസ്(റ) പറയുന്നു: ‘പ്രവാചകന്റെ അനുചരന്മാര്‍ ഒരു സ്ത്രീയെ ഭര്‍ത്താവിന്റെയടുക്കലേക്ക് അയക്കുമ്പോള്‍ ഭര്‍ത്താവിനെ സേവിക്കേണ്ടതെങ്ങനെയാണെന്നും ബാധ്യതകളെന്തെല്ലാമെന്നും ഉപദേശിക്കാറുണ്ടായിരുന്നു. ‘അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ മകള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്. ‘നീ രോഷം കൊള്ളുന്നത് സൂക്ഷിക്കുക. അത് ത്വലാഖിന്റെ താക്കോലാണ്. ആക്ഷേപം വര്‍ധിപ്പിക്കുന്നത് സൂക്ഷിക്കുക. അത് കോപത്തെ വരുത്തും. നീ സുറുമയിടുക. അത് ഏറ്റവും നല്ല കൗതുകമാണ്’. (ദുറൂസ് സഈദുബ്‌നു മുസ്ഫിര്‍) 26
ഉത്തമസ്ത്രീകളുടെ സ്വഭാവഗുണമായിട്ട് ഖുര്‍ആന്‍ എടുത്തുപറയുന്നു. ”അതിനാല്‍ നല്ല സ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു സംരക്ഷിച്ചപ്രകാരം പുരുഷന്മാരുടെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവരുമാണ്” (4:34)
ഭര്‍ത്താവിന്റെ വീട്ടിലെ നായികയാണ് ഭാര്യ. ഭാര്യയുടെ സാന്നിധ്യവും സഹവാസവും ഭര്‍ത്താവിന് സന്തോഷം പകരണം. നബി(സ്വ) പറഞ്ഞു: ”നീ നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കുകയും നീ കല്പിച്ചാല്‍ നിന്നെ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ നിന്റെ ധനവും അവളുടെ ശരീരവും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമവനിത” ( മുസ്‌നദുല്‍ ബസ്സാര്‍) 27
ഭര്‍ത്താവിനെ അനുസരിക്കുന്നതും അദ്ദേഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പരിഹരിച്ചുകൊടുക്കുന്നതും ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിന് തുല്യമായാണ് പരിഗണിക്കപ്പെടുന്നത്. ഏത് സന്ദര്‍ഭത്തിലും ഭര്‍ത്താവിന്റെ തൃപ്തി നിലനിര്‍ത്തി ജീവിക്കാന്‍ ഭാര്യ ശ്രദ്ധിക്കേണ്ടതാണ്. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: തന്റെ ഭര്‍ത്താവിന് സംതൃപ്തിയുള്ള നിലയില്‍ ഏതൊരു സ്ത്രീ മരണപ്പെടുന്നുവോ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (സുനനുത്തിര്‍മിദി) 28
ഭര്‍ത്താവിന്റെ ജീവിതവരുമാനം കണ്ടറിഞ്ഞ് തൃപ്തിയോടെ ജീവിക്കാന്‍ ഭാര്യയ്ക്ക് സാധിക്കണം. ഭര്‍ത്താവ് ചെയ്തുതരുന്ന നന്മകളെ നിസ്സാരവത്ക്കരിച്ച് നന്ദികേടിന്റെ വാക്കുകള്‍ പറയാന്‍ പാടില്ല. നരകത്തില്‍ കടക്കാനിടയാകുന്ന സ്ത്രീകളുടെ ദുഃസ്വഭാവമായി നബി(സ്വ) പറഞ്ഞുതരുന്നു: ”ഞാന്‍ നരകത്തിലേക്ക് നോക്കി. അതില്‍ സ്ത്രീകളെയാണ് അധികമായി കണ്ടത്. കുടുംബത്തോട് അവര്‍ നന്ദികേട് കാണിക്കുന്നു. കാലം മുഴുവന്‍ നീ അവള്‍ക്ക് നന്മ ചെയ്തശേഷം നിന്നില്‍നിന്ന് ഒരു ന്യൂനത കണ്ടാല്‍ അവള്‍ പറയും. നിങ്ങളില്‍നിന്നും ഒരു ഗുണവും എനിക്ക് കിട്ടിയിട്ടില്ല എന്ന് (സ്വഹീഹുല്‍ ബുഖാരി) 29
ഗൃഹഭരണം ഭാര്യയുടെ ചുമതലയാണ്. സന്താനപരിപാലനത്തിലും ഗൃഹജോലികള്‍ നിര്‍വഹിക്കുന്നതിലും പുരുഷനേക്കാളേറെ ഇടപെടാനുള്ള സാധ്യത സ്ത്രീക്കാണുള്ളത്. എന്നാല്‍ അവളെ സ ഹായിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. നബി(സ്വ)യുടെ വീടുകളില്‍ പത്‌നിമാര്‍ വീട്ടുജോലികള്‍ ചെയ്തിരുന്നു. നബി(സ്വ) അവരെ സഹായിക്കുകയും ചെയ്തു. ഫാത്വിമ(റ) ഗൃഹജോലിയുടെ ഭാരം നിമിത്തം വേലക്കാരനെ നിശ്ചയിക്കാന്‍ നബി(സ്വ)യോട് ആവശ്യപ്പെട്ടപ്പോള്‍ റസൂല്‍(സ്വ) അതിന് തയ്യാറായില്ല. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ 33 തവണ സുബ്ഹാനല്ലാഹ് എന്നും 33 തവണ അല്‍ഹംദുലില്ലാഹ് എന്നും 34 തവണ അല്ലാഹു അക്ബര്‍ എന്നും ഉരുവിടലാണ് നിങ്ങള്‍ക്കുത്തമം (ബുഖാരി) 30.
വിവാഹത്തിലെ ലാളിത്യം
വിവാഹം ഓരോ മനുഷ്യന്റെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവമാണ്. വിവാഹത്തെ പവിത്രതയോടെയും ലാളിത്യപൂര്‍വവും സമീപിക്കാനാണ് മുസ്‌ലിംകള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ ഒന്നായിച്ചേരുന്ന സന്തോഷവേള എന്ന നിലയ്ക്ക് ബന്ധുമിത്രാദികളെയും സ്‌നേഹിതന്മാരെയും ക്ഷണിച്ച് ആഘോഷപൂര്‍വം വിവാഹം നടത്താവുന്നതാണ്. എന്നാല്‍ വിവാഹസദ്യ, വസ്ത്രധാരണം, മഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ ധൂര്‍ത്ത് കടന്നുവരുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.
വിവാഹം പരസ്യപ്പെടുത്തണമെന്ന് റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹാനന്തരം ബന്ധുമിത്രാദികള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഭക്ഷണം നല്‍കുന്നതും സുന്നത്താണ്. വിവാഹസത്കാരം(വലീമ) ലളിതമായ തോതിലും നല്‍കാം. സാധ്യതയനുസരിച്ച് വലീമ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതാണ് നബി(സ്വ)യുടെ ചര്യ. അനസ്(റ) പറയുന്നു: സൈനബ്(റ)നെ വിവാഹം ചെയ്തപ്പോള്‍ നബി(സ്വ) സദ്യനടത്തിയതുപോലെ മറ്റൊരു ഭാര്യയുടെയും വിവാഹത്തെതുടര്‍ന്ന് സദ്യ നടത്തിയിട്ടില്ല. (സ്വഹീഹുല്‍ ബുഖാരി) 31
സ്വഫിയ്യ(റ)യുമായുള്ള വിവാഹാനന്തരം പായസമുണ്ടാക്കിയാണ് അടുത്തുള്ളവരെ വിളിച്ച് വലീമ നല്‍കിയത്. സന്തോഷവേള എന്ന നിലയ്ക്ക് വിവാഹത്തിന് പാട്ടുപാടുന്നതും നബി(സ്വ) അനുവദിച്ചിട്ടുണ്ട്. മതദൃഷ്ട്യാ നിഷിദ്ധമായ ഒന്നും വിവാഹാഘോഷത്തിലും പാടില്ല.
References
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 207, ഹദീസ് 2130[↩][↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 251, ഹദീസ് 1844[↩]
- തന്‍ഖീഹുത്തഹ്ഖീഹി ഫീ അഹാദീസിത്തഅ്‌ലീവ്, അബൂ അബ്ദില്ല ശംസുദ്ദീന്‍ മുഹമ്മദു ബ്‌നു അഹ്‌മദ് ബ്‌നി ഉസ്മാന്‍ അദ്ദഹബീ, ദാറുല്‍ വത്വന്‍, റിയാദ്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 296, ഹദീസ് 2680[↩]
- നസ്വ്ബുര്‍റായ, ജമാലുദ്ദീന്‍ അസ്സൈലഈ, വാള്യം 03, പേജ് 189[↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 256, ഹദീസ് 1855[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 17, ഹദീസ് 5136[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 408, ഹദീസ് 1108[↩]
- സുനനുദ്ദാറുഖുത്വ്‌നീ, അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഉമറബ്‌നി അഹമദ് ബ്‌നി മഹ്ദിയ്യിബ്‌നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 339, ഹദീസ് 3566[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 03, പേജ് 73, ഹദീസ് 1847[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 06, പേജ്: 152, ഹദീസ് 2675[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്‍റഹ്‌മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, വാള്യം 01, പേജ് 475, ഹദീസ് 2415[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1982, ഹദീസ് 4870[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1983, ഹദീസ് 4873[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1983, ഹദീസ് 4874[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1985, ഹദീസ് 4882[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 109, ഹദീസ് 1007[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 25, ഹദീസ് 5179[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 82, ഹദീസ് 4001[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 135, ഹദീസ് 3383[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 22, ഹദീസ് 5162[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 71, ഹദീസ് 7180[↩]
- സില്‍സിലത്തു അഹാദീസിസ്സ്വഹീഹ, നാസ്വിറുദ്ദീന്‍ അല്‍ബാനി, മക്തബുല്‍ മആരിഫ് ലിന്നശ്‌രി വത്തൗസീഗ്, ഒന്നാം പതിപ്പ്, 1995, വാള്യം 04, പേജ് 451, ഹദീസ് 1835[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 157, ഹദീസ് 1437[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2245, ഹദീസ് 5692[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2008, ഹദീസ് 4944[↩]
- ദുറൂസ് സഈദുബ്‌നു മുസ്ഫിര്‍, വാള്യം 109, പേജ് 28 ദുറൂസു ല്ലിശൈഖ് സഈദ് ബ്‌നു മുസ്ഫിര്‍, സഈദ് ബ്‌നു മുസ്ഫിര്‍, വാള്യം 109, പേജ് 28 ഡിജിറ്റല്‍ ബുക്ക്, http://www.islamweb.net[↩]
- മുസ്‌നദുല്‍ ബസാര്‍, അബൂബക്ര്‍ അഹ്‌മദ് ബ്‌നു അംറ് അല്‍ബസ്സാര്‍, മക്തബുല്‍ ഉലൂം വല്‍ ഹിഖം, മദീനത്തുല്‍ മുനവ്വിറ, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 175, ഹദീസ് 8537[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 458, ഹദീസ് 1161[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 19, ഹദീസ് 29 [↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1133, ഹദീസ് 2945[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1983, ഹദീസ് 4876[↩]
