ബാങ്കും ഇഖാമത്തും
ഇസ്ലാമിലെ ഏറ്റവും പ്രധാന ആരാധനയായ നമസ്കാരം സമയബന്ധിതമാണ്, പ്രത്യേകിച്ചും ദിവസവും നിർവഹിക്കേണ്ട അഞ്ചുനേര നമസ്കാരം. ഓരോന്നിനും പ്രത്യേകം സമയം നിർണയിക്കപ്പെട്ടിട്ടുണ്ട് ഈ സമയമായാൽ മാത്രമേ നമസ്കാരം നിർവഹിക്കാൻ പാടുള്ളൂ അപ്പോഴേ ആ നമസ്കാരം സ്വീകരിക്കപ്പെടുകയുമുള്ളൂ. ഇങ്ങനെ ഓരോ നമസ്കാരത്തിന്റെയും സമയമായി എന്ന് അറിയിക്കാനുള്ള പ്രഖ്യാപനമാണ് ബാങ്ക് അഥവാ അദാൻ. പള്ളികളിൽ, ചുറ്റുമുള്ള ആളുകൾക്ക് കേൾക്കാവുന്ന വിധത്തിൽ ഉച്ചത്തിൽ ഇത് നിർവഹിക്കുക എന്നത് നിർബന്ധമാണ്.
നമസ്കാരം നിർവഹിച്ചു തുടങ്ങുമ്പോൾ സ്വയം അറിയാനും കൂടെയുള്ളവരെ അറിയിക്കാനും ഉള്ളതാണ് ബാങ്കും ഇഖാമത്തും മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ഭാഷയിലും പദങ്ങളിലും തന്നെ നിർവഹിക്കണം. ഇഖാമത്ത്, സുന്നത്ത്, നമസ്കാരങ്ങൾക്കുള്ള വിളി, നവജാതശിശുവും ബാങ്കും, പ്രമാണികമല്ലാത്ത ബാങ്ക് വിളികൾ തുടങ്ങി ബാങ്കും ഇഖാമത്തും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ വിശദമായി വായിക്കാം.
നമസ്കാരത്തിന്റെ സമയമായി എന്ന് അറിയിച്ചുകൊണ്ടുള്ള വിളംബരത്തിനാണ് ‘അദാന്‍’ അഥവാ ബാങ്ക് എന്ന് പറയുന്നത്. അദാന്‍ എന്ന അറബി പദത്തിന് അറിയിപ്പ് അഥവാ വിളംബരം എന്നാണര്‍ഥം. ”നമസ്കാരത്തിനു സമയമായി എന്നറിയിക്കാനായി മതത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പദങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നതിനാണ് മതപരമായി അദാന്‍(ബാങ്ക്) എന്നു പറയുന്നത്”(അല്‍മിസ്വ്ബാഹ് 1, ഖല്‍യൂബി 2, മുഗ്നി 3, ശറഹുല്‍ കബീര്‍ 4). ബാങ്ക് എന്ന് സാധാരണ മലയാളികള്‍ ഇതിനു പറയാറുണ്ടെങ്കിലും അത് മലയാള പദമല്ല. പേര്‍ഷ്യന്‍ പദമത്രെ അത്. (ഇസ്ലാമിക് എന്‍സൈക്ലോപീഡിയ).
നമസ്കാരത്തിന്റെ സമയമായാല്‍ മുസ്ലിം സമൂഹത്തിന്റെ താമസസ്ഥലത്ത് ബാങ്ക് വിളിക്കല് നിര്‍ബന്ധമാണ്. പള്ളിയാണ് അതിനു നിശ്ചയിക്കപ്പെട്ട സ്ഥലം. ഒരു പ്രദേശത്തുള്ള ജനങ്ങള്‍ ആ പ്രദേശത്ത് ബാങ്ക് വിളിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ പാടില്ല. മുസ്ലിം സമൂഹത്തിന്റെ സാന്നിധ്യത്തെ അറിയിക്കുന്ന ഒരു ശിആര്‍ (ചിഹ്നം) കൂടിയാണ് ബാങ്ക്. ഒരു പ്രദേശത്തു നിന്ന് ബാങ്കിന്റെ നാദം കേട്ടാല്‍ ആ പ്രദേശത്തുകാരോട് യുദ്ധം ചെയ്യരുതെന്ന് നബി(സ്വ) അരുളിയിട്ടുണ്ട് (ബുഖാരി) 5.
നിശ്ചിത സമയത്തും സമയം കഴിഞ്ഞും നമസ്കാരം നിര്വഹിക്കുന്നവന് ബാങ്കും ഇഖാമത്തും വിളിക്കല് അഭികാമ്യമാണ്. നബി(സ്വ) പറഞ്ഞു: ”നമസ്കാരത്തിന്റെ സമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്ക് വിളിക്കുകയും നിങ്ങളില്‍ വലിയവന്‍ ഇമാമായി നമസ്കരിക്കുകയും ചെയ്യുക” (ബുഖാരി) 5.
ഹിജ്റ ഒന്നാം വര്‍ഷത്തിലാണ് ബാങ്ക് നിയമമാക്കപ്പെട്ടത്. ഇമാം ബുഖാരിയും മുസ്ലിമും(റ) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”മുസ്ലിംകള് മദീനയില്‍ വന്ന ഘട്ടത്തില്‍ അവര്‍ നമസ്കാരത്തിന്റെ സമയം പ്രതീക്ഷിച്ചിരിക്കാറുണ്ടായിരുന്നു. അന്ന് ബാങ്ക് വിളിക്കാറുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ഒരുദിവസം അവര്‍ സംസാരിച്ചു. ചിലര്‍ പറഞ്ഞു: ക്രിസ്ത്യാനികളെപ്പോലെ ഒരു കുഴല്‍ ഉണ്ടാക്കുക. ചിലര്‍ പറഞ്ഞു: ജൂതരുടേതു പോലെ ഒരു കൊമ്പ് ഉണ്ടാക്കുക. അപ്പോള്‍ ഉമര്‍ പറഞ്ഞു: എന്തുകൊണ്ട് ഒരാളെ നമസ്കാരത്തിന് വിളിക്കാന്‍ നിയോഗിച്ചുകൂടാ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. ഓ ബിലാല്‍ താങ്കള്‍ എഴുന്നേറ്റുനിന്ന് നമസ്കാരത്തിന് വിളിക്കൂ”(ബുഖാരി) 6.
നമസ്കാരത്തിന് സമയമായെന്ന് അറിയിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നതിന് നിശ്ചിത പദങ്ങളുണ്ട്. അബൂഅബ്ദില്ലാഹിബ്നു സൈദി(റ)ല്‍ നിന്ന് മുസ്ലിം നിവേദനം ചെയ്യുന്ന ഒരുഹദീസിലൂടെ ആ പദങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 7).
ബാങ്ക് കേൾക്കാം
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍)
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
ഹയ്യഅല സ്സലാത് (നമസ്കാരത്തിലേക്ക് വരൂ)
ഹയ്യഅല സ്സലാത് (നമസ്കാരത്തിലേക്ക് വരൂ)
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ)
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍)
ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല)
സ്വുബ്ഹ് നമസ്കാരത്തിന്റെ ബാങ്കില്‍ ഹയ്യഅലല്‍ ഫലാഹ് എന്നു പറഞ്ഞ ശേഷം അസ്സലാതു ഖൈറുമ്മിനന്നൗം (10) (നമസ്കാരമാണ് ഉറക്കത്തേക്കാള്‍ ഉത്തമം) എന്ന് രണ്ട് തവണ പറയണം.
ബാങ്ക് വിളിക്കുന്നവര്‍ മുസ്ലിമായിരിക്കണം. സമയത്തെക്കുറിച്ചും ആരാധനാ കര്‍മങ്ങളെക്കുറിച്ചും ബോധമെത്തിയവനും പുരുഷനുമായിരിക്കണം. സ്ത്രീകള്‍ ബാങ്ക് വിളിക്കാന്‍ പാടില്ല. അവര്‍ തനിയെ നമസ്കരിക്കുകയാണെങ്കിലും ബാങ്കും ഇഖാമത്തും ആവശ്യമില്ല എന്നാണ് ഇബ്നു ഉമര്‍, അനസ്(റ) എന്നിവരുടെ അഭിപ്രായം. സ്ത്രീകള്‍ക്ക് അത് സുന്നത്താണോയെന്ന വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. ജാബിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നതനുസരിച്ച് അവര്‍ക്ക് ഇഖാമത്ത് വിളിക്കാം. അത്വാഅ്, മുജാഹിദ് എന്നിവരുടെ അഭിപ്രായവുമതാണ്. ആഇശ(റ) ബാങ്കും ഇഖാമത്തും വിളിക്കാറുണ്ടായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കുറ്റമില്ലെന്നാണ് ഇമാം ശാഫിഈയുടെ അഭിപ്രായം 8. ഇതാണ് കൂടുതല്‍ ശരിയായ അഭിപ്രായം.
ശ്രുതി മധുരമായി ഉച്ചത്തിലായിരിക്കണം ബാങ്ക് വിളിക്കേണ്ടത്. അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ‘താങ്കള്‍ ആടുകളെയും മലയോരത്തെയും ഇഷ്ടപ്പെടുന്നതായി ഞാന്‍ കാണുന്നു. താങ്കള്‍ ആടുകളുടെ കൂടെയായിരിക്കുമ്പോഴോ മലയോരത്തിലായിരിക്കുമ്പോഴോ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയാണെങ്കില്‍ ഉറക്കെ ബാങ്ക് വിളിക്കുക. കാരണം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം ഒരു മനുഷ്യനോ ജിന്നോ മറ്റെന്തെങ്കിലുമോ കേട്ടാല്‍ അവന് ഖിയാമത്ത് നാളില്‍ സാക്ഷിയാവാതിരിക്കില്ല” (ബുഖാരി) 9.
തനിച്ച് നമസ്കരിക്കുന്നവനും ശ്രുതിമധുരമായും ഉറക്കെയും ബാങ്ക് വിളിക്കണമെന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
ബാങ്ക് വിളി അതിപ്രധാനമായൊരു കാര്യമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. ബാങ്ക് വിളിക്കുന്നത് ഒരു കുറച്ചിലായി കാണുന്ന ചിന്ത ചിലര്‍ക്കെങ്കിലുമുണ്ട്. ”അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ”ബാങ്ക് വിളിക്കും ഒന്നാമത്തെ വരിക്കും ലഭിക്കുന്ന പ്രതിഫലം എന്തുമാത്രമാണെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിന് നറുക്കിടേണ്ടി വന്നാല്‍ അതിനുപോലും അവര്‍ സന്നദ്ധരാകുമായിരുന്നു”(ബുഖാരി) 10.
മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്: ”ബാങ്ക് വിളിക്കുന്നവര്‍ അന്ത്യനാളില്‍ കഴുത്ത് കൂടുതല്‍ നീണ്ടവരായിരിക്കും.” (മുസ്ലിം) 11).
ഇമാം തുര്‍മുദി ഇബ്നു ഉമറി(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: മൂന്നുപേര്‍ അന്ത്യനാളില്‍ കസ്തൂരിയുടെ കുന്നുകളിലായിരിക്കും. ആദ്യകാലക്കാരും അവസാന കാലക്കാരും അവരെക്കുറിച്ച് സന്തുഷ്ടരായിരിക്കും. അവരില്‍ ഒരാള്‍, ഓരോ ദിവസവും അഞ്ചു തവണ നമസ്കാരത്തിന് വിളിച്ചവനാണ്. മറ്റൊരാള്‍ ഒരു സമൂഹത്തിന് നമസ്കാരത്തിന് നേതൃത്വം കൊടുത്തവനാണ്. ജനം അയാളെക്കുറിച്ച് സംതൃപ്തരാണ്. മൂന്നാമത്തവന് ഒരടിമയാണ്. അല്ലാഹുവിനോടും തന്റെ യജമാനനോടുമുള്ള കടമകള്‍ അവന് നിറവേറ്റിയിട്ടുണ്ട് ”(തിര്‍മിദി) 12.
ബാങ്ക് വിളിക്കുന്നത് ഖിബ്ലക്ക് അഭിമുഖമായി നിന്നു കൊണ്ടായിരിക്കണം. ഇരുന്ന് ബാങ്ക് വിളിക്കുന്നത്, അതിനുതക്ക പ്രത്യേക കാരണമുണ്ടെങ്കില്‍ അനുവദനീയമാണ്. വുദൂ ഉണ്ടായിരിക്കണം. അല്ലാതെയും ആകാവുന്നതാണ്. എന്നാല്‍ വലിയ അശുദ്ധിയോടെ ബാങ്ക് വിളിക്കുന്നത് ഒട്ടും ഭൂഷണമല്ല. രണ്ട് ‘ഹയ്യഅല’കളില്‍ കഴുത്ത് വലത്തോട്ടും ഇടത്തോട്ടും തിരിക്കാം. ”അബൂജുഹൈഫ(റ) പറയുന്നു: ”ബിലാല്‍(റ) ബാങ്ക് വിളിക്കവേ ‘ഹയ്യഅലസ്സ്വലാ, ഹയ്യ അലല്‍ ഫലാഹ്’ എന്ന് പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും, വായ തിരിക്കുന്നത് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു” (ബുഖാരി) 13.
രണ്ട് വിരലുകള്‍ ചെവിയില്‍ വച്ചുകൊണ്ടാണ് ബാങ്ക് വിളിക്കേണ്ടതെന്ന് ഇമാം അഹ്മദും തുര്‍മുദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. പ്രഭാത നമസ്കാരത്തിനും തഹജ്ജുദ് നമസ്കാരത്തിനും വിളംബരം ചെയ്യാന്‍ രണ്ടുപേരെ ഒരേ പള്ളിയില്‍ നിശ്ചയിക്കാവുന്നതാണ്. നബി(സ്വ) പറഞ്ഞു: ”ബിലാല്‍ രാത്രിയില്‍ ബാങ്ക് വിളിക്കും. അപ്പോള്‍ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ഇബ്നു ഉമ്മിമക്തൂമി(റ)ന്റെ ബാങ്ക് നിങ്ങള്‍ കേള്‍ക്കുന്നത് വരെ” (ബുഖാരി) 14. നബി(സ്വ) ഇത് പറഞ്ഞത് റമദാനിലായിരുന്നു.
ബാങ്ക്വിളി കേള്‍ക്കുന്ന ആള് ഓരോ വാക്കും ശ്രദ്ധിക്കുകയും ബാങ്ക് വിളിക്കുന്നവന് പറയുന്നതുപോലെ ഏറ്റു പറയുകയും ചെയ്യണം. എന്നാല്‍ രണ്ടു ‘ഹയ്യ അല’കളില്‍ ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനാലല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല) എന്നാണ് പറയേണ്ടത് (മുസ്ലിം) 15. സ്വുബ്ഹിന്റെ ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്ന് കേള്‍ക്കുമ്പോള്‍ ‘സ്വദഖ്ത വബരിര്‍ത’ എന്ന് പറയണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് പറയുന്നുണ്ടെങ്കിലും ഹദീസില്‍ അതിന് പിന്‍ബലം കാണുന്നില്ല. ബാങ്ക്വിളി കഴിഞ്ഞാല്‍ വിളിച്ചവനും കേട്ടവനും നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും പ്രവാചകന് ‘വസീല’ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്. ‘ആരെങ്കിലും ബാങ്ക് കേള്‍ക്കുകയാണെങ്കില്‍ ‘അല്ലാഹുമ്മ റബ്ബഹാദിഹി….ര്റഫീഅ’ ചൊല്ലിയാല്‍ എന്റെ ശഫാഅത്ത് അവനില്‍ ഇറങ്ങുന്നതാണ് (ബുഖാരി) 16.
”അബ്ദുല്ലാഹിബ്നു അംറി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു. ബാങ്ക് വിളിക്കുന്നവനെ നിങ്ങള്‍ കേട്ടാല്‍ അദ്ദേഹം പറയുന്നതുപോലെ നിങ്ങള്‍ പറയുക. പിന്നീട് എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. കാരണം എന്റെ പേരില്‍ ഒരാള്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് തവണ സ്വലാത്ത് ചെയ്യും (കരുണ ചെയ്യുമെന്ന് സാരം). പിന്നീട് എനിക്ക് വേണ്ടി അല്ലാഹുവിനോട് വസീലയെ ചോദിക്കുക. അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്റെ ഒരടിമക്ക് മാത്രമാണത് ലഭിക്കുക. അത് ഞാനായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി അരെങ്കിലും വസീലയെ ചോദിച്ചാല്‍ അവന് എന്റെ ശിപാര്‍ശ ലഭിക്കും” (മുസ്ലിം) 17).
വസീലയെ ചോദിക്കേണ്ടത് ഇപ്രകാരമാണ്. അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്വതി ത്താമ്മ വസ്സ്വലാതില്‍ ഖാഇമ ആതി മുഹമ്മദനില്‍ വസ്വീലത വല്‍ഫദീലത വബ്അസ്ഹു മഖാമന്‍ മഹ്മൂദനില്ലദീ വഅത്ത. (പൂര്‍ണമായ ഈ പ്രാര്‍ഥനയുടെയും സ്ഥാപിതമായ നമസ്കാരത്തിന്റെയും ഉടമയായ നാഥാ, മുഹമ്മദ് നബിക്ക് നീ വസീലയെയും ശ്രേഷ്ഠതയെയും പ്രദാനം ചെയ്യേണമേ, നീ അദ്ദേഹത്തിനു വാഗ്ദാനംചെയ്ത സ്തുത്യര്‍ഹമായ പദവിയിലേക്ക് അദ്ദേഹത്തെ നീ നിയോഗിക്കേണമേ) (ബുഖാരി) 18.
ബാങ്ക് കേള്‍ക്കുമ്പോള്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം: അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു റദീതു ബില്ലാഹി റബ്ബന്‍ വബി മുഹമ്മദിന് റസൂലന്‍ വബില്‍ ഇസ്ലാമി ദീനാ (മുസ്ലിം) 19) (14). (അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന് ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ രക്ഷിതാവായും മുഹമ്മദിനെ നബിയായും ദൈവദൂതനായും ഇസ്ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.)
ഇഖാമത്ത്
ബാങ്ക് നമസ്കാരത്തിന് സമയം ആയെന്നറിയിക്കാനും ജമാഅത്തിന് ക്ഷണിക്കാനുമുള്ളതാണ്. ജനങ്ങള്‍ നമസ്കാരത്തിന് എത്തിക്കഴിഞ്ഞാല്‍ നമസ്കാരം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഇഖാമത്ത് വിളിക്കണം അത് ഇപ്രകാരമാണ്:
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവാണ് ഏറ്റവും വലിയവന്‍
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു)
ഹയ്യഅല സ്സലാത് (നമസ്കാരത്തിലേക്ക് വരൂ)
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ)
ഖദ് ഖാമതി സ്സ്വലാ ഖദ് ഖാമതിസ്സലാ (നമസ്കാരം ആരംഭിക്കുകയായി)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍)
ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല)
അബൂഉമാമ(റ) പറയുന്നു: ബിലാല്‍ ബാങ്ക് വിളിച്ചു തുടങ്ങി. ‘ഖദ്ഖാമതിസ്സ്വലാത്’ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ നബി(സ്വ) ‘അകാമല്ലാഹു വ അദാമഹാ’ എന്നു പറഞ്ഞു. (ബൈഹഖി) 20 എന്നത് ഇബ്നു ഉമര്‍(റ)ന്റെ പ്രാര്‍ഥനയായിട്ടാണ് സ്ഥിരപ്പെടുത്തിയിട്ടുള്ളത്. നബി ചൊല്ലിയതായി അബൂദാവൂദില്‍ വന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഇഖാമത്തിനു ശേഷം പ്രത്യേകമായ പ്രാര്‍ഥനകളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.
രണ്ടു നമസ്കാരങ്ങള്‍ ഒന്നിച്ച് (ജംഅ്) നമസ്കരിക്കുന്നവര് ആദ്യനമസ്കാരത്തിന് ബാങ്കും തുടര്‍ന്ന് ഇഖാമത്തും രണ്ടാമത്തെ നമസ്കാരത്തിന് ഇഖാമത്ത് മാത്രവും നിര്‍വഹിച്ചാല്‍ മതി.
സുന്നത്ത് നമസ്കാരങ്ങള്‍ക്കുള്ള വിളി
ഫര്‍ദ് നമസ്കാരത്തിന് അറിയിച്ചുകൊണ്ടു മാത്രമാണ് ബാങ്കുവിളി നിയമമാക്കിയിട്ടുള്ളത്. പെരുന്നാള്‍ നമസ്കാരം, മയ്യിത്ത് നമസ്കാരം, ഗ്രഹണ നമസ്കാരം, മഴയ്ക്കു വേണ്ടിയുള്ള നമസ്കാരം എന്നിവയ്ക്കൊന്നും തന്നെ ബാങ്കോ ഇഖാമത്തോ പ്രവാചകചര്യയിലില്ല. ഗ്രഹണ നമസ്കാരത്തിനും മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരത്തിനും അസ്സ്വലാതു ജാമിഅ (17) (സംഘ നമസ്കാരം) എന്ന് ഉറക്കെ വിളിക്കുന്നത് നബിചര്യയില്‍ പെട്ടതാകുന്നു.
നവജാതുശിശുവും ബാങ്കും
ഒരു ശിശു പിറന്നാല്‍ ചെവിയില്‍ ബാങ്ക് വിളിക്കുന്നത് സുന്നത്താണ്. ”അബൂറാഫിഅ് പറയുന്നു: ഫാത്വിമ ഹസന്(റ)വിനെ പ്രസവിച്ചപ്പോള്‍ റസൂല്‍(സ്വ) അവന്റെ ചെവിയില്‍ ബാങ്ക് വിളിച്ചത് ഞാന്‍ കണ്ടു” (അബൂദാവൂദ്) 21.
ഇടതു ചെവിയില്‍ ഇഖാമത്ത് വിളിക്കുന്നത് സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിന് തെളിവായി ഉദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമാണ്.
”നബി(സ്വ)പറഞ്ഞു: ആര്‍ക്കെങ്കിലും ഒരു കുട്ടി പിറന്നാല്‍ അതിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും വിളിച്ചാല്‍ അതിന് അപസ്മാര രോഗം ഉണ്ടാവുകയില്ല.” (ഈ റിപ്പോര്‍ട്ട് മൗദൂഅ് ആണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി ദഈഫു അല്‍ജാമിഉസ്സഗീറില്‍ രേഖപ്പെടുത്തിയിരിക്കുന്നു (അല്‍ബാനി) 22.
പ്രാമാണികമല്ലാത്ത ബാങ്കുവിളികള്‍
നമസ്കാരസമയം അറിയിക്കാനും കുഞ്ഞ് പിറന്നാല്‍ അതിന്റെ ചെവിയിലും ബാങ്ക് വിളിക്കാനേ മതത്തില്‍ നിര്‍ദേശമുള്ളൂ. കഅ്ബാലയം ശിര്‍ക്കില്‍ നിന്ന് മോചിതമായപ്പോള്‍ അന്ന് കഅ്ബക്ക് മുകളില്‍ നിന്ന് ബാങ്ക് വിളിക്കാന്‍ നബി(സ്വ) ബിലാലിനെ ചുമതലപ്പെടുത്തുകയുണ്ടായി.
യാത്രക്കാരന് പുറപ്പെട്ടാല്‍ പിറകില്‍ ബാങ്ക് വിളിക്കുന്നത് സുന്നത്താണെന്ന് ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട്. അതിന് തെളിവുകളില്ല. നബി(സ്വ)യുടെ യുദ്ധയാത്ര, ഹജ്ജ് യാത്ര എന്നിവയ്ക്ക് പിറകില്‍ അപ്രകാരം ബാങ്കുവിളി ഉണ്ടായിട്ടില്ല. മതവിരുദ്ധമായ ചികിത്സാരംഗത്ത് (ഹോമം, മാട്ട്, മാരണം) വീട്ടുവളപ്പിന്റെ നാലു മൂലകളിലും കൂട്ടബാങ്ക് വിളിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
References
- അല്‍ മിസ്ബാഹുല്‍ മുനീറു ഫീ ഗരീബിശ്ശര്ഹില് കബീര്‍, അഹ്മദ് ബ്നു മുഹമ്മദ് ബ്നു അലി അല്‍ഫയൂമി, വാള്യം 01, പേജ് 09[↩]
- ഹാശിയതാ ഖല്‍യൂബി വ ഉമൈറ, അഹ്മദ് സലാമ അല്‍ ഖല്‍യൂബി & അഹ്മദുല്‍ ബറല്സി ഉമൈറ, വാള്യം 01, പേജ് 142[↩]
- അല്‍ മുഗ്നി ലി ഇബ്നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാ ബ്നു അഹ്മദ് ബ്നു ഖുദാമ, വാള്യം 01, പേജ് 292[↩]
- അശ്ശര്‍ഹുല്‍ കബീര്‍ അലാ മത്നില്‍ മുഖന്നഅ്, വാള്യം 01, പേജ് 400[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 128, ഹദീസ് 628[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 125, ഹദീസ് 604[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 289, ഹദീസ് 12 (385[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 103[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 127, ഹദീസ് 3296[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 126, ഹദീസ് 615[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 290, ഹദീസ് 14 (387[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 697, ഹദീസ് 2566[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 129, ഹദീസ് 634[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 127, ഹദീസ് 622[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 126, ഹദീസ് 613[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 222, ഹദീസ് 589[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 288, ഹദീസ് 11 (384[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 126, ഹദീസ് 614[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 290, ഹദീസ് 13 (386[↩]
- അസ്സുനനുല്‍ കുബ്റാ, അഹ്മദ് ബ്നുല്‍ ഹുസൈന് അല്‍ ഖുറാസാനി അബൂബക്ര് ബൈഹഖീ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 01, പേജ്: 605, ഹദീസ് 1940[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 328, ഹദീസ് 5105[↩]
- ളഈഫുല്‍ ജാമിഇസ്സ്വഗീറി വസിയാദതുഹൂ, മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി, വാള്യം 01, പേജ് 848, ഹദീസ് 5881[↩]
