പള്ളികള്‍
പള്ളികള്‍ അഥവാ മസ്ജിദുകൾ ഇസ്‌ലാമിക സംസ്കാരത്തിന്റെ അടിസ്ഥാന ചിഹ്നങ്ങളാണ്. പ്രധാന ആരാധന കർമ്മമായ, ദിനേന വിശ്വാസികൾ നിർവഹിക്കേണ്ട അഞ്ചുനേര നമസ്കാരം പള്ളികളിൽ വെച്ച് സംഘമായി നിർവഹിക്കപ്പെടേണ്ടതുണ്ട്. ഇതാണ് പള്ളികളുടെ പ്രധാന ധർമമെങ്കിലും, ഇസ്‌ലാമിക സംസ്കാരത്തിൻറെ സാംസ്കാരിക കേന്ദ്രം കൂടിയാണ് മസ്ജിദുകൾ. ഒരേസമയം അത് ആരാധനാലയവും ആതുരാലയവും പള്ളിക്കൂടവും പാർപ്പിടവുമെല്ലാം ആകും.
ലോകത്ത് വലുപ്പം കൊണ്ടും ചരിത്രം കൊണ്ടുമെല്ലാം പ്രസിദ്ധമായ ധാരാളം പള്ളികളുണ്ട്. എങ്കിലും മൂന്നു പള്ളികൾക്കു മാത്രമാണ് പ്രത്യേകം പുണ്യവും മഹത്വവും നിർണയിക്കപ്പെട്ടത്. മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി,ബൈത്തുൽ മുഖദ്ദസിലെ മസ്ജിദുൽ അഖ്സ എന്നീ പള്ളികളാണവ. ആരാധന കേന്ദ്രം, ഇസ്‌ലാമിക ചിഹ്നം എന്നീ നിലകളാൽ പള്ളി നിർമ്മിക്കുന്നവർ, അത് സംരക്ഷിക്കുന്നവർ, അതിൽപ്രവേശിക്കുന്നവർ എല്ലാം പ്രത്യേകം മര്യാദകൾ പാലിക്കേണ്ടതുണ്ട്. അതൊരു വിനോദസഞ്ചാര കേന്ദ്രമോ വിപണന വേദിയോ ആകാൻ പാടില്ല. ഇങ്ങനെ പള്ളികളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക അധ്യാപനങ്ങൾ വിശദമായി ഇവിടെ ചർച്ച ചെയ്യുന്നു. പള്ളികൾ സാംസ്കാരിക കേന്ദ്രം, മൂന്നു പ്രധാന പള്ളികൾ, പള്ളികളിൽ പാലിക്കേണ്ട മര്യാദകൾ, പള്ളികളിൽ അനുവദനീയ കാര്യങ്ങൾ, പള്ളികൾ സ്ഥലംമാറ്റി പണിയിൽ എന്നീ ഉപ ശീർഷകങ്ങളാണ് ഈ അധ്യായത്തിൽ വരുന്നത്.
ഇസ്‌ലാമിക സമൂഹത്തില്‍ പള്ളികള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയില്‍ മാത്രമല്ല, സാംസ്‌കാരികകേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്. സാഷ്ടാംഗം(സുജൂദ്) ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ ‘മസ്ജിദ്’ എന്നാണ് പള്ളിക്ക് അല്ലാഹു നല്‍കിയ പേര്. നമസ്‌കാരം നിര്‍വഹിക്കാനും അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പള്ളികള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
നബി(സ്വ)യുടെ മക്കാ ജീവിതകാലത്ത് മസ്ജിദുല്‍ഹറാം അല്ലാത്ത പള്ളിയുണ്ടായിരുന്നില്ല. പ്രവാചകത്വലബ്ധിക്കു ശേഷം പതിമൂന്നുവര്‍ഷം കഴിഞ്ഞ് യസ്‌രിബിലേക്കു പലായനം ചെയ്ത പ്രവാചകന്‍, യസ്‌രിബിന്റെ അതിര്‍ത്തിയിലെത്തി ഏതാനും ദിവസം താമസിച്ച ‘ഖുബാ’ എന്ന സ്ഥലത്താണ് ആദ്യമായി പള്ളി നിര്‍മിച്ചത്. ‘മസ്ജിദുഖുബാ’ എന്നറിയപ്പെട്ട ഈ പള്ളിയെപ്പറ്റി ‘ഭക്തിയില്‍ സ്ഥാപിതമായ പള്ളി‘ എന്നാണ് ഖുര്‍ആന്‍ (9:108) പരിചയപ്പെടുത്തിയത്. ആദ്യമായി മുഹാജിറുകളെയും അന്‍സ്വാറുകളെയും കൂട്ടി നബി(സ്വ) അതില്‍ നമസ്‌കാരം നിര്‍വഹിച്ചു.
തുടര്‍ന്ന് നബി(സ്വ) യസ്‌രിബിലെത്തി. ബനുന്നജ്ജാര്‍ ഗോത്രത്തിന്റെ വാസസ്ഥലത്തിനു മുമ്പില്‍ നബി(സ്വ)യും അനുചരന്മാരും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പള്ളി പണിതു. അതാണു പ്രസിദ്ധമായ ‘മസ്ജിദുന്നബവി’. ഇഷ്ടികയും ഈത്തപ്പനത്തടിയും ഓലയും ഉപയോഗിച്ചുണ്ടാക്കിയ ആ പള്ളി അതീവ ലളിതമായിരുന്നു. നബി(സ്വ) തന്റെ അനുയായികളോടൊപ്പം പള്ളി നിര്‍മാണത്തില്‍ സജീവമായി പങ്കുകൊണ്ടു. ഈ പള്ളിയാണ് പ്രവാചകന്റെ ആസ്ഥാനവും പിന്നീട് ഭരണകേന്ദ്രവും ആയിത്തീര്‍ന്നത്. യസ്‌രിബ് മദീനതുര്‍റസൂല്‍ എന്നറിയപ്പെടാന്‍ തുടങ്ങി. അതാണ് പ്രസിദ്ധമായ മദീന. മുസ്‌ലിംകള്‍ വര്‍ധിച്ചപ്പോള്‍ ഓരോ ദിക്കിലും പിന്നീട് പള്ളികള്‍ ഉയര്‍ന്നുവന്നു.
അല്ലാഹുവിന്റെ ഭവനം(ബൈതുല്ലാഹ്) എന്നാണ് പള്ളികളെ വിശേഷിപ്പിക്കുന്നത്. ”പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ കൂടെ മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്”(72:18). ഇങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ പള്ളി നിര്‍മിക്കുന്നത് മഹത്തായ പുണ്യകര്‍മമത്രെ. ”ആരെങ്കിലും അല്ലാഹുവിനുവേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അവനുവേണ്ടി ഒരു ഭവനം ഒരുക്കിവെക്കും” (മുസ്‌ലിം) 1) എന്നു പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്.
പള്ളി നിര്‍മിക്കുക എന്നാല്‍ കേവലം പണിതു വയ്ക്കുക എന്നതല്ല. അതില്‍ അല്ലാഹുവിനെ സ്മരിക്കാനും നമസ്‌കാരം നിലനിര്‍ത്താനും മറ്റു ഇസ്‌ലാമിക കര്‍മങ്ങള്‍ സജീവമായി നിര്‍വഹിക്കാനും ആളുകള്‍ വേണം. പള്ളിനിര്‍ മാണം പോലെ തന്നെ പള്ളി പരിപാലനവും ഏറ്റവും പുണ്യകരമായ പ്രവര്‍ത്തനമാണ്.
മര്‍യം(റ)മിന്റെ മാതാവ് ഗര്‍ഭിണിയായിരിക്കെ, തന്റെ കുഞ്ഞിനെ ബൈത്തുല്‍മുഖദ്ദസ് പരിപാലനത്തിന്നായി നേര്‍ച്ചയാക്കിയ കാര്യം ഖുര്‍ആന്‍(3:35) ഉദ്ധരിക്കുന്നു. പള്ളിപരിപാലനം ഇന്ന് പലരും ഒരു തൊഴിലായി കാണുന്നു. അതുശരിയല്ല. അത് മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണ്. അത്യാവശ്യഘട്ടത്തില്‍ സ്ഥിരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ആളുകളെ ഏല്പിക്കുകയും കൂലികൊടുക്കുകയും ചെയ്യാം. എന്നാല്‍ പള്ളികള്‍ യഥോചിതം പരിപാലിക്കുക എന്നത് മുസ്‌ലിംകള്‍ സ്വമനസ്സാലെ ചെയ്യേണ്ടതാണ്.
”അല്ലാഹുവിന്റെ പളളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്’‘ (9:18).
ആകാശഭൂമികളെ ചൈതന്യവത്താക്കുന്ന അല്ലാഹുവിന്റെ ദിവ്യപ്രകാശത്തെപ്പറ്റി വിവരിച്ചശേഷം ആ പ്രകാശം അല്ലാഹുവിന്റെ ഭവനമായ പള്ളികളിലാണുള്ളത് എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘‘ചില ഭവനങ്ങളിലത്രെ ആ പ്രകാശമുള്ളത്. അവ പടുത്തുയര്‍ത്തപ്പെടുവാനും അവിടെ അവന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു”(24:36). ‘പരലോകശിക്ഷയെ ഭയപ്പെടുന്ന ആളുകളാണ് ആ ഭവനത്തില്‍ സ്ഥിരമായി ഉണ്ടാവുക’ എന്നും ഖുര്‍ആന്‍ (24:37) സൂചിപ്പിക്കുന്നു.
അല്ലാഹുവിന്റെ ഭവനമായ പള്ളികള്‍ ആരുടെയും സ്വന്തം വകയല്ല. അവിടെ ആരാധന നടത്തുന്നതിന് ആര്‍ക്കും വിലക്ക് കല്‍പിക്കപ്പെട്ടുകൂടാ.
”അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ തകര്‍ച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്?” (2:114).
അതിക്രമകാരികളായ ഭരണാധികാരികള്‍ പള്ളികള്‍ പൊളിച്ചുനീക്കിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം ഈ ആയത്തിന്റെ വരുതിയില്‍ പെടുന്നു. എന്നാല്‍ സാമൂഹിക നന്മയുടെ പേരില്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പള്ളി പൊളിച്ച് മാറ്റുകയോ കൂടുതല്‍ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളില്‍ നിര്‍മിക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്.
അല്ലാഹുവിന്റെ ഭവനങ്ങള്‍ അന്ധവിശ്വാസ ജടിലമായ ആചാരങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുകയും മഖ്ബറകള്‍ കെട്ടിപ്പൊക്കി അല്ലാഹു അല്ലാത്തവരെ ആരാധിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളുടെ പ്രവര്‍ത്തനവും ‘തകര്‍ച്ചക്കായി ശ്രമിക്കുക’ എന്നതില്‍പ്പെടുന്നു. പള്ളികളുടെ ഭൗതികനാശവും ആശയപരമായ നാശവും ഒരുപോലെതന്നെ. മാത്രമല്ല, ഇത്തരം അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയും തൗഹീദിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പള്ളിപ്രവേശം നിഷേധിക്കുന്ന സ്ഥിതി ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ, ഈ ആയത്ത് സഗൗരവം കണക്കിലെടുക്കണം. കൂടാതെ സാമ്പത്തികവും മാമൂല്‍ ബന്ധിതവുമായ കാര്യങ്ങളുടെ പേരില്‍ പള്ളി ഭ്രഷ്ട് കല്പിക്കുന്നതും പാടില്ലാത്തതാണ്.
ദൈവസ്മരണക്കുവേണ്ടി പള്ളിയിലെത്തേണ്ട സമുദായത്തിന്റെ അര്‍ധഭാഗമായ സ്ത്രീകള്‍ക്ക് പള്ളിപ്രവേശം നിഷേധിക്കുന്നവര്‍ ഈ ആയത്തിന്റെ ആശയം ഓര്‍ക്കുക. ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നു തടയരുത്” (ബുഖാരി) 2 എന്ന പ്രവാചകവചനവും ഇതോട് ചേര്‍ത്ത് വായിക്കണം.
പള്ളികൾ: സാംസ്കാരിക കേന്ദ്രം
മുസ്‌ലിംകള്‍ താമസിക്കുന്ന ഓരോ പ്രദേശത്തും പള്ളികള്‍ സ്ഥാപിക്കപ്പെടുന്നു. പൂജക്കുവേണ്ടി നട തുറക്കുകയും അതിനുശേഷം നടയടയ്ക്കുകയും ചെയ്യുന്ന ആരാധനാലയം പോലെ അല്ല മുസ്‌ലിം പള്ളികള്‍. അവ, ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ സര്‍വീസിംഗിനുവേണ്ടി മാത്രം തുറക്കപ്പെടേണ്ടവയുമല്ല. നേരെമറിച്ച് സമൂഹത്തിന്റെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും യാത്രയില്‍ കഷ്ടപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും ആശ്രയമേകുകയും ചെയ്തുകൊണ്ട് ഏതുനേരവും സജീവമായി നിലകൊള്ളേണ്ട സാംസ്‌കാരിക കേന്ദ്രങ്ങളാണ് പള്ളികള്‍.
പ്രവാചകന്റെ പള്ളി (മസ്ജിദുന്നബവി) നമുക്കിതിനു മാതൃകയാണ്. അവിടെ അഞ്ചുനേരം ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ചകളില്‍ മുഴുവന്‍ മുസ്‌ലിംകളും ഒത്തുകൂടി ജുമുഅ നിര്‍വഹിച്ചിരുന്നു. നിരന്തരമായി ബോധവത്കരണം അവിടെ നടത്തി. പ്രവാചകന്‍(സ്വ) പറയുന്നു.
”അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഏതെങ്കിലും ഒരു ഭവനത്തില്‍ ഒരു കൂട്ടമാളുകള്‍ ഒരുമിച്ചുകൂടി, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അത് ചര്‍ച്ചചെയ്ത് പഠിക്കുകയും ചെയ്താല്‍ അവരില്‍ ശാന്തി വന്നണയുകയും അവരെ കാരുണ്യം മൂടുകയും മലക്കുകള്‍ അവര്‍ക്കു ചുറ്റും കൂടുകയും അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യുമെന്ന് ഉറപ്പാകുന്നു” (മുസ്‌ലിം) 3).
നബി(സ്വ)യുടെ പള്ളിയുടെ ഒരുഭാഗം സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചിരുന്നു. അഭയമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമായിരുന്നു മസ്ജിദുന്നബവി. അഹ്‌ലുസ്സ്വുഫ്ഫ എന്നറിയപ്പെടുന്ന പാവങ്ങളുടെ ഒരുസംഘം എപ്പോഴും പള്ളിയില്‍ ഉണ്ടായിരുന്നു.
പ്രവാചകന്‍(സ്വ) അനുയായികളെ മതകാര്യങ്ങള്‍ പഠിപ്പിച്ചിരുന്നത് പള്ളിയില്‍ വച്ചായിരുന്നു. ഒരു പ്രത്യേകകാര്യം അറിയിക്കാനുണ്ടങ്കില്‍ ആളുകളെ പ്രവാചകന്‍(സ്വ) പള്ളിയില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു.
സകാത്ത് സംഭരണവും വിതരണവും വ്യവസ്ഥാപിതമായി നിലവില്‍വന്നപ്പോള്‍ അതിന്റെ ആസ്ഥാനവും പള്ളി തന്നെയായിരുന്നു. സകാത്ത് ശേഖരണ-വിതരണം സമൂഹത്തിലെ ഒരു നിരന്തര പ്രക്രിയ ആയിരുന്നു.
നബി(സ്വ) മദീന ആസ്ഥാനമാക്കി ഭരണം നടത്തിയപ്പോള്‍ ഭരണത്തിന്റെ സിരാകേന്ദ്രവും മസ്ജിദുന്നബവി തന്നെയായിരുന്നു. കേസുകള്‍ കേട്ടിരുന്നതും വിധി പ്രസ്താവിച്ചിരുന്നതും അവിടെ വച്ചായിരുന്നു. അന്യനാടുകളില്‍ നിന്നും നിവേദകസംഘങ്ങളും സന്ദര്‍ശകരും എത്തിക്കൊണ്ടിരുന്നപ്പോള്‍ നബി(സ്വ) അവരെ സ്വീകരിച്ചിരുത്തിയതും പവിത്രമായ പള്ളിയില്‍തന്നെ ആയിരുന്നു. അന്യമതസ്ഥരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഹിജ്‌റ ഒന്‍പതാമത്തെ വര്‍ഷത്തില്‍ നജ്‌റാനില്‍ നിന്ന് ഒരു ക്രിസ്ത്യന്‍ ദൗത്യസംഘം മദീനയില്‍വന്നു. യമനീ ഉടുപ്പുകളും പട്ടിന്റെ ഉത്തരീയങ്ങളും സ്വര്‍ണമോതിരവും അണിഞ്ഞുകൊണ്ട് അവര്‍ പള്ളിയില്‍ പ്രവേശിച്ചു. അവര്‍ നബി(സ്വ)ക്ക് പാരിതോഷികങ്ങള്‍ നല്‍കി. അവരുടെ പ്രാര്‍ഥനാസമയം ആയപ്പോള്‍ പള്ളിയില്‍ (മസ്ജിദുന്നബവി) വച്ചുതന്നെ ഈലിയായിലെ വിശുദ്ധ പള്ളി(ബൈതുല്‍മുഖദ്ദസ്)യിലേക്കു തിരിഞ്ഞുനിന്നുകൊണ്ട് അവര്‍ തങ്ങളുടേതായ പ്രാര്‍ഥന നടത്തി (നൂറുല്‍യഖീന്‍, ഖുദ്‌രി) 4.
എല്ലാഅര്‍ഥത്തിലും മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്നു പള്ളി. എന്നാല്‍ ഈ വസ്തുതകള്‍ വിസ്മരിച്ചുകൊണ്ടാണ് ഇന്നു സമുദായം പെരുമാറുന്നത്. പല സ്ഥലങ്ങളിലും വെള്ളിയാഴ്ചകളില്‍ അല്പസമയം മാത്രമാണ് പള്ളികള്‍ സജീവമാവുന്നത്. അഞ്ചുനേരം ജമാഅത്തായി നമസ്‌കാരം നടക്കുന്നതുപോലും പേരിനുമാത്രം. അതും നടക്കാത്ത എത്രയോ പള്ളികള്‍ പല പ്രദേശങ്ങളിലുംഉണ്ട്. ഇങ്ങനെ പോയാല്‍ പരിപാലിക്കാന്‍ ആളില്ലാതെ അന്യാധീനപ്പെട്ടുപോകുന്ന അവസ്ഥപോലും ചില പള്ളികള്‍ക്ക് സംഭവിച്ചുകൂടായ്കയില്ല. സമുദായം ഈ കാര്യത്തില്‍ സഗൗരവം ശ്രദ്ധ പതിപ്പിക്കണം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘റാബിത്വത്തുല്‍ ആലമില്‍ഇസ്‌ലാമി’ മുന്‍കൈയെടുത്ത് മക്ക കേന്ദ്രമാക്കി ‘രിസാലത്തുല്‍മസ്ജിദ്’ എന്ന പേരില്‍ ഒരു മസ്ജിദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് സ്മരണീയമാണ്. പള്ളിയുടെ യഥാര്‍ഥ ദൗത്യമെന്തെന്ന് പ്രസ്തുത കോണ്‍ഫറന്‍സ് വിലയിരുത്തുകയും അതിലേക്ക് ലോകമുസ്‌ലിംകളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
മൂന്നു പ്രധാന പള്ളികള്‍
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അവന്റെ നാമങ്ങള്‍ വാഴ്ത്തപ്പെടുവാനും സമുദായത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കാനും പള്ളികള്‍ സ്ഥാപിക്കുന്നത് പുണ്യകര്‍മമത്രെ. സ്ഥാപിക്കുക മാത്രം പോരാ, ശരിയായ രീതിയില്‍ അവ കൈകാര്യം ചെയ്യുകയും വേണം.
പള്ളികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല, പൊതുസ്വത്താണ്. പുണ്യത്തിന്റെ കാര്യത്തില്‍ പള്ളികള്‍ തുല്യമാണ്. എന്നാല്‍ ലോകത്തില്‍ പ്രധാനപ്പെട്ട മൂന്നു പള്ളികള്‍ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു. അവയ്ക്ക് കൂടുതല്‍ പുണ്യവും പ്രാധാന്യവും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നാമതായി മക്കയിലെ മസ്ജിദുല്‍ ഹറാം തന്നെ. ലോകത്തില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി സ്ഥാപിതമായ ഭവനം മക്കയിലെ പുരാതന ഗേഹം(കഅ്ബ) ആണന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും കൂടി പടുത്തുയര്‍ത്തിയതാണത്. അതിന്റെ അടിത്തറയും ആസ്ഥാനവും അതിനുമുമ്പുതന്നെ സ്ഥാപിതമാണ് എന്നും അഭിപ്രായമുണ്ട്. കഅ്ബയും അതിനു ചുറ്റുമുള്ള പള്ളിയും അഥവാ നമസ്‌കാരസ്ഥലവും ചേര്‍ന്നതാണ് മസ്ജിദുല്‍ ഹറാം. അതിന്റെ ചുറ്റിലുള്ള ഏതാനും സ്ഥലം ഹറം അഥവാ പവിത്ര സ്ഥലം ആയി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ലോക മുസ്‌ലിംകളുടെ നമസ്‌കാരത്തിലെ ഖിബ്‌ലയും ഹജ്ജിന്റെ കേന്ദ്രവും ഇതുതന്നെ. അതിനാല്‍ തന്നെ ആ പള്ളി ഏറ്റവും പുണ്യകരമായ പള്ളിയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
രണ്ടാമത്തേത് പ്രവാചകന്‍(സ്വ) അനുയായികളോടൊത്ത് നിര്‍മിച്ച മദീനയിലെ പള്ളിയാണ്. മസ്ജിദുന്നബവി എന്നറിയപ്പെടുന്ന ഈ പള്ളിയായിരുന്നു പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം. പ്രവാചകന്‍(സ്വ) വളര്‍ത്തിയെടുത്ത ലോകോത്തര മാതൃകാ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രവും മസ്ജിദുന്നബവി തന്നെ. നബി(സ്വ) ആ നാട്ടിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും ആ പള്ളിയില്‍ നിന്നു തന്നെയായിരുന്നു. ഈ മസ്ജിദുന്നബവിയത്രെ പദവിയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നത്.
ഇമാമുമാരായ ബുഖാരിയും 5 മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”എന്റെ ഈ പള്ളി(മസ്ജിദുന്നബവി)യില്‍ നിന്നു നമസ്‌കരിക്കുന്നത്, മസ്ജിദുല്‍ ഹറാമല്ലാത്ത മറ്റേതു പള്ളിയില്‍ നിന്നു നമസ്‌കരിക്കുന്നതിനേക്കാളും ആയിരം മടങ്ങ് ഉത്തമമാണ്.”
മസ്ജിദുന്നബവിയുടെ പാര്‍ശ്വത്തില്‍ തന്നെയായിരുന്നു നബി(സ്വ) താമസിച്ചിരുന്ന വീട്. നബി(സ്വ) വീട്ടില്‍നിന്ന് പള്ളിയുടെ മിമ്പറിലേക്ക് (പ്രസംഗപീഠം) പതിവായി നടന്നുകൊണ്ടിരുന്ന ആ സ്ഥലം കൂടുതല്‍ ശ്രേഷ്ഠമാണെന്ന് ഹദീസില്‍ കാണാം. ”എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ തോട്ടങ്ങളിലൊന്നാണ്” (ബുഖാരി) 6. മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത വിശദീകരിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്.
ശ്രേഷ്ഠതയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഖുദ്‌സിലെ(ജറൂസലം) ‘മസ്ജിദുല്‍ അഖ്‌സ്വയാണ്. ഇബ്‌റാഹീം (അ) മുതല്‍ അനേകം പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഈ പുരാതന പുണ്യഗേഹത്തെ ജൂതന്മാരും ക്രൈസ്തവരുമെല്ലാം ആദരിക്കുന്നു. ‘ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചത്’ എന്നാണ് മസ്ജിദുല്‍ അഖ്‌സ്വയെപറ്റി ഖുര്‍ആന്‍ (17:1) പറഞ്ഞത്.
നബി(സ്വ)യുടെ മുഅ്ജിസത്തില്‍(അമാനുഷിക ദൃഷ്ടാന്തം)പെട്ട ‘ഇസ്‌റാഅ്’ എന്നത് മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ഒരു രാത്രിയില്‍ അല്ലാഹു പ്രവാചകനെ കൊണ്ടുപോയി എന്നതായിരുന്നു. നബി(സ്വ) മദീനയിലെത്തി പള്ളി സ്ഥാപിച്ച് നമസ്‌കാരം തുടങ്ങിയപ്പോള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനില്‍ക്കാന്‍ ആദ്യത്തില്‍ കല്‍പിക്കപ്പെട്ട ഖിബ്‌ല മസ്ജിദുല്‍ അഖ്‌സ്വ ആയിരുന്നു.
ശ്രേഷ്ഠമായ ഈ മൂന്നു പള്ളികളെപ്പറ്റി നബി(സ്വ) പറയുന്നു. ”മൂന്നു പള്ളികളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര(തീര്‍ഥാടനം) പുറപ്പെടാവതല്ല. എന്റെ ഈ പള്ളിയും (മസ്ജിദുന്നബവി) മസ്ജിദുല്‍ഹറാമും മസ്ജിദുല്‍ അഖ്‌സ്വയുമത്രെ അവ.”(ബുഖാരി) 7.
ഈ മൂന്നു പള്ളികള്‍ അല്ലാത്ത മറ്റു മുഴുവന്‍ പള്ളികളും പുണ്യത്തിന്റെയും പദവിയുടെയും കാര്യത്തില്‍ തുല്യമാണ്.
പള്ളികളില്‍ പാലിക്കേണ്ട മര്യാദകള്‍
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഭക്തിയോടും പ്രതിഫലേഛയോടും കൂടിയാണ് പള്ളിയില്‍ പ്രവേശിക്കേണ്ടതും പെരുമാറേണ്ടതും.
റസൂല്‍ (സ്വ) പറഞ്ഞതായി അബൂഹുമൈദ്, അബൂഉസൈദ് എന്നിവര്‍ പറയുന്നു: ”നിങ്ങളിലൊരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ ‘അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്‌മതിക'(2) (അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നു തരേണമേ) എന്ന് പറഞ്ഞു കൊള്ളട്ടെ. പള്ളിയില്‍ നിന്നു പുറത്തിറങ്ങുന്നതായാല്‍ ‘അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക'(3) (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്നും നിന്നോടു ഞാന്‍ ചോദിക്കുന്നു) എന്നും പറഞ്ഞുകൊള്ളട്ടെ.”(മുസ്‌ലിം) 8.
പള്ളിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇരിക്കുകയോ മറ്റേതെങ്കിലും കാര്യത്തില്‍ വ്യാപൃതനാവുകയോ ചെയ്യുന്നതിനു മുമ്പായി രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതുണ്ട്. ഇതിന് തഹിയ്യത്തുല്‍ മസ്ജിദ് എന്നു പറയുന്നു. അല്ലാഹുവിന്റെ ഭവനത്തോടുള്ള ആദരവത്രെ ഈ നമസ്‌കാരം.
റസൂല്‍(സ്വ) അരുളിയതായി അബൂഖതാദതുസ്സലമി(റ) പ്രസ്താവിക്കുന്നു: ”നിങ്ങളില്‍ വല്ലവരും പള്ളിയില്‍ പ്രവേശിക്കുന്നതായാല്‍ അയാള്‍ ഇരിക്കുന്നതിനു മുമ്പായി രണ്ടു റക്അത്ത് നമസ്‌കരിക്കണം.” പള്ളിയില്‍ ജമാഅത്തായി നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ആ ജമാഅത്തില്‍ പങ്കെടുത്താല്‍ മതി. പ്രത്യേകം തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല. എന്നാല്‍ ഖുത്വ്ബ(ജുമുഅയിലെ പ്രസംഗം) നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ തഹിയ്യത്ത് നമസ്‌കരിക്കണം (ബുഖാരി) 9.
ജാബിര്‍(റ) പറഞ്ഞതായി അംറ് ഉദ്ധരിക്കുന്നു.”നബി(സ്വ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാള്‍ കടന്നുവന്നു. താങ്കള്‍ നമസ്‌കരിച്ചോ എന്ന് നബി(സ്വ) ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ നബി(സ്വ) പറ ഞ്ഞു: എന്നാല്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുക”(ബുഖാരി) 10.
പള്ളികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പള്ളിയില്‍ നിന്ന് വൃത്തികേടുകള്‍ നീക്കുന്നതുപോലും പുണ്യകരമായ കാര്യമാണ്. ആഇശ(റ) പറയുന്നു.”ജനവാസ കേന്ദ്രങ്ങളില്‍ പള്ളിയുണ്ടാക്കാനും അതു വൃത്തിയുള്ളതും സുഗന്ധമുള്ളതുമായി സൂക്ഷിക്കാനും നബി(സ്വ) കല്പിച്ചിട്ടുണ്ട്.”(അഹ്‌മദ്) 11. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലമാണ് പള്ളികള്‍. മറ്റുള്ളവര്‍ക്ക് പ്രയാസകരമാകുമാറ് ദുര്‍ഗന്ധവുമായി പള്ളിയില്‍ വരാന്‍ പാടില്ല എന്ന് പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.
നബി(സ്വ) അരുളിയതായി ജാബിര്‍(റ) പറയുന്നു: ”വെളുത്തുള്ളിയോ ചുവന്ന ഉള്ളിയോ കുര്‍റാസോ (ഒരുതരം ഉള്ളി) തിന്നുകൊണ്ട് ആരും നമ്മുടെ പള്ളിയോടടുക്കരുത്. മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന കാര്യങ്ങളില്‍ മലക്കുകള്‍ക്കും ഉപദ്രവമുണ്ടാകുന്നതാണ്” (മുസ്‌ലിം) 12).
അനുവദനീയവും വിശിഷ്ടവുമായ ഭോജ്യവസ്തുവത്രേ ഉള്ളി. എങ്കിലും അതു തിന്നയുടനെ ഉണ്ടാകാറുള്ള ദുര്‍വാസന മറ്റുള്ളവര്‍ക്ക് ഉപദ്രവമായിത്തീരുമെന്നു കരുതിയാണ് അവര്‍ ആ വാസനയുമായി പള്ളിയില്‍ വരാതിരിക്കണമെന്നു നിര്‍ദേശിച്ചത്. ഉള്ളി ഒരുദാഹരണം മാത്രം. ബീഡി, സിഗരറ്റ്, പുകയില, ചുരുട്ട്, മൂക്കുപൊടി തുടങ്ങി ദുര്‍ഗന്ധമുണ്ടാക്കുകയും മറ്റുള്ളവര്‍ വെറുക്കുകയും ചെയ്യുന്ന വസ്തുക്കള്‍ ഒരിക്കലും പള്ളിയില്‍ ഉപയോഗിക്കുകയോ ഉപയോഗിച്ച ഉടനെ അവയുടെ വാസനയുമായി പള്ളിയില്‍ വരികയോ ചെയ്യരുത്. വിശിഷ്ട ഭോജ്യങ്ങള്‍ പോലും വാസനയുടെ പേരില്‍ വിലക്കിയിരിക്കെ എല്ലാ നിലയിലും മോശമായ വസ്തുക്കള്‍ ഒട്ടും അനുവദനീയമല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പള്ളികളിൽ അനുവദനീയ കാര്യങ്ങള്‍
നമസ്‌കാരത്തിനും പ്രാര്‍ഥനക്കും പുറമെ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉള്ളതാണ് പള്ളികള്‍. അനാവശ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതിന് വിരോധമില്ല. മാത്രമല്ല, പള്ളിയില്‍ വച്ച് ആഹാരം കഴിക്കുകയും പള്ളിയില്‍ കിടന്നുറങ്ങുകയും ആവാം.
അബ്ദുല്ലാഹിബ്‌നു ഹാരിസ് പറയുന്നു: ”നബി(സ്വ)യുടെ കാലത്ത് ഞങ്ങള്‍ പള്ളിയില്‍ വെച്ച് റൊട്ടിയും മാംസവും കഴിക്കാറുണ്ടായിരുന്നു” (ഇബ്‌നുമാജ) 13.
”റസൂല്‍ (സ്വ) തന്റെ ഒരു കാല്‍ മറ്റേക്കാലില്‍ കയറ്റിവെച്ച് പള്ളിയില്‍ മലര്‍ന്നു കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന്” അബ്ബാദുബ്‌നു തമീം(റ) തന്റെ പിതൃവ്യനില്‍ നിന്നും ഉദ്ധരിക്കുന്നു (ബുഖാരി) 14.
‘താന്‍ അവിവാഹിതനായ യുവാവായിരുന്നപ്പോള്‍ റസൂലിന്റെ പള്ളിയില്‍ ഉറങ്ങാറുണ്ടായിരുന്നു’ എന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു (ബുഖാരി) 15.
ഒരു പെരുന്നാള്‍ സുദിനത്തില്‍ എത്യോപ്യയില്‍ നിന്നെത്തിയ നിവേദകസംഘം മസ്ജിദുന്നബവിയില്‍ വച്ച് അവരുടേതായ ചില കളികള്‍ പ്രദര്‍ശിപ്പിക്കുകയും നബി(സ്വ) അത് നോക്കി നില്‍ക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ‘അബ്‌സീനിയക്കാര്‍ വന്നു പള്ളിയില്‍ വച്ച് കളിച്ചിരുന്നു’ എന്ന് മുസ്‌ലിമിലും ”അബിസീനിയന്‍ നിവേദകസംഘം മദീനയില്‍ എത്തിയപ്പോള്‍ അവര്‍ പള്ളിയില്‍ വച്ച് കളിച്ചിരുന്നു’ എന്ന് ഇബ്‌നുഹിബ്ബാന്റെ റിപ്പോര്‍ട്ടിലും 16 കാണാം. ആഇശ(റ) നബി(സ്വ)യുടെ അനുമതിയോടെ ആ കളി കണ്ടിരുന്നു എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു 17. പള്ളിയുടെ പവിത്രത കളങ്കപ്പെടുത്താത്ത തരത്തിലുള്ള കളികളും അനുവദനീയമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
സ്വഹാബികള്‍ പള്ളിയില്‍ വച്ച് തിരുസന്നിധിയില്‍ കവിതാലാപനം നടത്തിയതായും, എന്നാല്‍ ഇതിനെ നബി(സ്വ) നിരുത്സാഹപ്പെടുത്തിയതായും ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി പള്ളി ഉപയോഗപ്പെടുത്തരുത്. പള്ളിയില്‍ കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. കളഞ്ഞുപോയ വസ്തുക്കള്‍ അന്വേഷിക്കാനും പള്ളി ഉപയോഗപ്പെടുത്തരുത്. റസൂല്‍(സ്വ) അരുളിയതായി അബൂഹുറയ്‌റ(റ) പ്രസ്താവിക്കുന്നു: ”പള്ളിയില്‍ വച്ച് ആരെങ്കിലും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ ‘നിന്റെ കച്ചവടത്തിന് അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ’ എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. കാണാതായ വസ്തു പള്ളിയില്‍വച്ച് വല്ലവനും അന്വേഷിക്കുന്നതായി നിങ്ങള്‍ കണ്ടാല്‍ ‘അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ’ എന്നു നിങ്ങള്‍ പറഞ്ഞുകൊള്ളുക” (തിര്‍മിദി) 18.
നമസ്‌കരിക്കുന്ന ആളുടെ ശ്രദ്ധ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള ചിത്രപ്പണികളോ കൊത്തുവേലകളോ പള്ളിയില്‍ പാടില്ല. നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കണം. അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ വിശേഷിച്ചും ചേതോഹരമായ കാഴ്ചയും കര്‍ണാനന്ദകരമായ ശബ്ദവുമൊക്കെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നവയാണ്. അതുകൊണ്ടു തന്നെ കൊട്ടും കുരവയും താളമേളങ്ങളും മുസ്‌ലിംകളുടെ പള്ളികള്‍ക്കന്യമാണ്.
അനസ്(റ) പറയുന്നു: ”ആഇശ(റ)ക്ക് ബഹുവര്‍ണ ചിത്രങ്ങളുള്ള ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീടിന്റെ ഭാഗത്ത് (പള്ളിയോട് ചേര്‍ന്ന്) അതുകൊണ്ട് അവര്‍ മറ തൂക്കിയിരുന്നു. നബി(സ്വ) അവരോടിങ്ങനെ പറഞ്ഞു: നിന്റെ ഈ വിരി എന്നില്‍ നിന്നും നീ നീക്കിക്കളയുക. അതിലെ ചിത്രങ്ങള്‍ നമസ്‌കാരത്തില്‍ എനിക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു” (ബുഖാരി) 19.
മക്കാവിജയത്തിനുശേഷം നബി(സ്വ) കഅ്ബയില്‍ പ്രവേശിച്ചപ്പോള്‍ അതിന്റെ ചുമരിലുണ്ടായിരുന്ന രണ്ട് ആട്ടിന്‍കൊമ്പുകള്‍ മൂടിവെക്കാന്‍ ഉസ്മാനുബ്‌നു ത്വല്‍ഹ(റ)യോട് അദ്ദേഹം കല്പിച്ചു. അതിനു കാരണം പറഞ്ഞത് ഇങ്ങനെയാണ്: ”കഅ്ബയില്‍ (നമസ്‌കാര സമയത്ത്) തിരിഞ്ഞുനില്‍ക്കുന്നേടത്ത് നമസ്‌കരിക്കുന്ന ആളുടെ ശ്രദ്ധ തിരിക്കുന്ന ഒന്നും ഉണ്ടായിക്കൂടാ.”(അല്‍ബാനീ) 20.
ഇന്ന് നമ്മുടെ പള്ളികളില്‍ ഈ രംഗത്ത് വേണ്ടത്ര നിഷ്‌കര്‍ഷ പുലര്‍ത്തപ്പെടുന്നുണ്ടോ എന്നു സംശയമാണ്. കൊത്തുവേലകളാല്‍ ആകര്‍ഷകമായ മിമ്പറുകളും ചിത്രപ്പണികളാല്‍ അലംകൃതമായ വാതിലുകളും ബഹുവര്‍ണങ്ങളില്‍ അക്ഷരങ്ങളും മറ്റും ആലേഖനംചെയ്ത ചുമരുകളും മനോഹരമായ പരവതാനികളും പള്ളികളുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കയാണ്. യഥാര്‍ഥത്തില്‍ വൃത്തിയും ലാളിത്യവും കൊണ്ട് അനുഗൃഹീതമായിരിക്കണം പള്ളികള്‍. നബി(സ്വ)യുടെ പള്ളിയും മിമ്പറും നമസ്‌കാരസ്ഥലവും നമുക്ക് മാതൃകയാവണം.
ബാങ്ക് വിളിച്ചതിനുശേഷം നമസ്‌കരിക്കുന്നതിനു മുമ്പ് മതിയായ കാരണം കൂടാതെ പള്ളിയില്‍ നിന്നു പോവാന്‍ പാടില്ല. അബൂഹുറയ്‌റ(റ) പറയുന്നു: ”നിങ്ങള്‍ പള്ളിയിലായിരിക്കുമ്പോള്‍ നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ നമസ്‌കരിച്ചിട്ടല്ലാതെ ആരും പുറത്തു പോകരുതെന്ന് നബി(സ്വ) ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു” (അഹ്‌മദ്) 21.
പള്ളികള്‍ സ്ഥലം മാറ്റിപണിയല്‍
പള്ളികള്‍ ഇന്ന സ്ഥലത്തുണ്ടാക്കണമെന്ന നിബന്ധനയില്ല. അതതു പ്രദേശത്തു സൗകര്യപ്പെട്ടേടത്തും ആവശ്യമനുസരിച്ചും പള്ളി പണിയാം. എന്നാല്‍ ഒരിക്കല്‍ പള്ളിയായി നിശ്ചയിച്ച സ്ഥലത്തു നിന്ന് അതു മാറ്റുവാനോ പകരം വേറൊരു സ്ഥലത്തേക്കു നീക്കുവാനോ പാടുണ്ടോ? അത് അനുവദനീയമല്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. അതിന്റെ പേരില്‍ ചിലപ്പോള്‍ നാട്ടില്‍ കുഴപ്പം വരെ ഉണ്ടാകാറുണ്ട്.
നബി(സ്വ)യുടെ കാലത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പള്ളി എന്ന പേരില്‍ കപടവിശ്വാസികള്‍, നബി(സ്വ) യെയും സ്വഹാബികളെയും വഞ്ചിക്കാനായി നിര്‍മിച്ച കെട്ടിടം നബി(സ്വ) പൊളിച്ചു നീക്കിയിട്ടുണ്ട് എന്നുമാത്രം. മസ്ജിദുദ്ദ്വിറാര്‍ (ഉപദ്രവത്തിന്റെ പള്ളി) എന്നാണ് ആ കെട്ടിടത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വേറെ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യം പരിഗണിച്ച് ആവശ്യമെങ്കില്‍ പള്ളി സ്ഥലം മാറ്റാവുന്നതാണ്. ഖലീഫ ഉമര്‍(റ) കൂഫയിലെ ഏറ്റവും പഴയ പള്ളി മറ്റൊരു സ്ഥലത്തേക്ക് പൊളിച്ചു മാറ്റുകയുണ്ടായി. പള്ളി നിന്നിരുന്ന സ്ഥാനത്ത് ഈത്തപ്പഴം സൂക്ഷിക്കുന്ന കളം സ്ഥാപിച്ചു. ഉമറി(റ)ന്റെ ഭരണകാലത്ത് മറ്റൊരു സംഭവമുണ്ടായി. കാരക്കക്കച്ചവടക്കാരുടെ അടുത്ത് ബൈതുല്‍മാലിനടുത്തായി, ഒരു പള്ളി നിര്‍മിച്ചിരുന്നു. ബൈതുല്‍മാലില്‍ ഒരു കളവ് നടന്നു. അതിനെപ്പറ്റി സഅ്ദുബ്‌നു അബീവഖാസും ഇബ്‌നുമസ്ഊദും(റ) ഖലീഫയോടന്വേഷിച്ചപ്പോള്‍ ഉമര്‍(റ) ആ പള്ളി പൊളിച്ച് മറ്റൊരുസ്ഥലത്ത് നിര്‍മിക്കുവാന്‍ കല്പിച്ചു. ഇബ്‌നുമസ്ഊദ്(റ) പള്ളി പൊളിച്ചു മറ്റൊരു സ്ഥലത്തു നിര്‍മിച്ചു. പള്ളി നിന്ന സ്ഥലം ചന്തയാക്കി മാറ്റി.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ഇമാം അഹ്‌മദ്(റ) പള്ളിയുള്‍പ്പെടെ വഖ്ഫ് സ്വത്തുക്കള്‍ ആവശ്യമെങ്കില്‍ സ്ഥലം മാറ്റുകയും പകരമാക്കുകയും ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ ‘മജ്മൂഉ ഫതാവ’യില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട് 22. ഇത് സംബന്ധമായി ഇമാം നവവി(റ)യുടെ ‘ശറഹുല്‍ മുഹദ്ദബി’ലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. ഇമാം അഹ്‌മദിന്റെ അനുയായികള്‍ പറയുന്നു: ”വഖ്ഫ് സ്വത്ത് ഉപകാരമെടുക്കാന്‍ സാധിക്കാത്ത വിധം ഉപയോഗശൂന്യമായാല്‍ അതു വില്‍ക്കാവുന്നതാണ്. ഒരാള്‍ ഒരു വീട് വഖ്ഫ് ചെയ്തു; അത് പൊളിയുവാന്‍ തുടങ്ങി. അല്ലെങ്കില്‍ ഒരു ഭൂമി വഖ്ഫ് ചെയ്തു; അവിടെ ആളുകള്‍ ഇല്ലാതെ നിര്‍ജീവമായി; അല്ലങ്കില്‍ ഒരു പള്ളി വഖ്ഫ് ചെയ്തു; അതിന്റെ ചുറ്റുഭാഗത്തു നിന്നും മുസ്‌ലിംകള്‍ മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ ജനങ്ങളെക്കൊണ്ട് ആ പള്ളിയില്‍ സ്ഥലമില്ലാതായി. ആ സ്ഥലത്ത് പള്ളി വിശാലമാക്കുവാന്‍ സാധിക്കുന്നുമില്ല. അല്ലെങ്കില്‍ പള്ളി നന്നാക്കാന്‍ അതിന്റെ ചില ഭാഗങ്ങള്‍ വിറ്റാല്‍ മാത്രമേ സാധിക്കുകയുള്ളൂ. എങ്കില്‍ കുറച്ചുഭാഗം വില്‍ക്കാവുന്നതാണ്. മുകളില്‍ പറഞ്ഞവ (വീട്, ഭൂമി, പള്ളി) തീരെ ഉപകാരപ്പെടുത്താന്‍ സാധ്യമല്ലാതെ വന്നാല്‍ അവ മുഴുവന്‍ വില്‍ക്കല്‍ അനുവദനീയമാണ്” (ശറഹുല്‍ മുഹദ്ദബ്) 23.
പ്രവാചകചര്യയില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യത്തില്‍ ഖലീഫയുടെ പ്രവര്‍ത്തനവും സ്വഹാബികളുടെ അംഗീകാരവും പില്‍ക്കാല പണ്ഡിതന്മാരുടെ നിരീക്ഷണവും നാം കണ്ടു. ബുദ്ധിപരമായി സ്വീകാര്യവും ഇതുതന്നെ. ഒരു രാജ്യത്ത് ഒരു അണക്കെട്ട് നിര്‍മിക്കാനോ റെയില്‍വേ ലൈന്‍ കൊണ്ടുപോകാനോ ഒരു വിമാനത്താവളം ഉണ്ടാക്കാനോ വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു എന്നിരിക്കട്ടെ. ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി അക്വയര്‍ ചെയ്യുമ്പോള്‍ അതിനിടയില്‍ പള്ളികളും ഉണ്ടാകാമല്ലോ. ഒരു രാജ്യത്തിന്റെ മൊത്തം താല്‍പര്യത്തിനു വേണ്ടി ആ പള്ളി സ്ഥലംമാറ്റി പണിയുന്നത് ഒരിക്കലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരല്ല. ശറഹുല്‍ മുഹദ്ദബിലെ വാക്കുകള്‍ ഈ കാര്യം സുതരാം വ്യക്തമാക്കുന്നു.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 318, ഹദീസ് 24 (533[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 06, ഹദീസ് 900[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2074, ഹദീസ് 38 (2699[↩]
- നൂറുല്‍ യഖീന്‍ ഫീ സീറതി സയ്യിദില്‍ മുര്‍സലീന്‍/മുഹമ്മദ് ഖുദ്‌രി, മുഹമ്മദ് ബ്‌നു അഫീഫി അല്‍ ബാജൂരി (ഖുദ്‌രി), ദാറുല്‍ ഫൈഹാഅ്, ഡമസ്‌കസ്, രണ്ടാം പതിപ്പ്, പേജ് 230[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 398, ഹദീസ് 1133[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 61, ഹദീസ് 1195[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 43, ഹദീസ് 1995[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 155, ഹദീസ് 713[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 96, ഹദീസ് 444[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 12, ഹദീസ് 931[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 43, പേജ് 397, ഹദീസ് 26386[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 395, ഹദീസ് 74 (564[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1097, ഹദീസ് 3300[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 64, ഹദീസ് 6287[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 96, ഹദീസ് 440[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 13, പേജ് 186, ഹദീസ് 5876[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 38, ഹദീസ് 5236[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 602, ഹദീസ് 1321[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 168, ഹദീസ് 5959[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്‍റഹ്‌മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, വാള്യം 01, പേജ് 491, ഹദീസ് 1171-2504[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 16, പേജ് 546, ഹദീസ് 10934[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 283[↩]
- ശറഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 362[↩]
