സദ്സ്വഭാവങ്ങള്‍ – 1
സദ്സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തിൽ മാനവികതയുടെ മഹത്തായ സംസ്കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്ലാമിൻ്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. വിശ്വാസവും ജീവിതവും എന്ന അധ്യായത്തിനു താഴെ ശുചിത്വം, സ്നേഹം, ഉത്തരവാദിത്വബോധം, വിനയം എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
മനുഷ്യന് സമൂഹജീവിയാണ്. തീര്‍ത്തും ആത്മനിഷ്ഠമായ വിശ്വാസം സ്വീകരിച്ച് മനുഷ്യന് ജീവിക്കേണ്ടത് സമൂഹവുമായി ഇടപഴകിക്കൊണ്ടാണ്. വിശ്വാസത്തിലധിഷ്ഠിതമായ സദ്പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വിജയത്തിന് നിദാനമെന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ ഉത്കൃഷ്ടസ്വഭാവത്തിന്റെ അനുകരണീയ മാതൃകയായ മുഹമ്മദ് നബി(സ്വ)യെ അനുധാവനം ചെയ്യാനാണ് കല്പിക്കുന്നത്. സ്വഭാവസംസ്കരണം പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ”അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില് തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു”(62:2). ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടത് എന്ന് നബി(സ്വ) പറയുകയുണ്ടായി.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടേണ്ടത് വീടിന്റെ അകത്തുനിന്നാണ്. അതുകൊണ്ട് വീട്ടിലും ചില ചിട്ടകളും രീതികളും പാലിച്ചുകൊണ്ടായിരിക്കണം ജീവിക്കേണ്ടത്. ഈ ചിട്ടകളും നിയമങ്ങളും തെറ്റിക്കുന്നത് തിന്മകളിലേക്കുള്ള വാതില്‍ തുറന്നു വെക്കുകയും അധാര്‍മികതക്ക് കളമൊരുങ്ങുന്ന സാഹചര്യം സംജാതമാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനും പ്രവാചകന്(സ്വ)യുടെ വചനങ്ങളും ഒരു വിശ്വാസി സ്വീകരിക്കാന്‍ നിര്‍ദേശിച്ച സദ്സ്വഭാവങ്ങള്‍ നിലനിര്‍ത്തുകയും ദുര്‍ഗുണങ്ങള്‍ വര്‍ജിക്കുകയും ചെയ്യുകയാണെങ്കില്‍ വ്യക്തിയിലും സമൂഹത്തിലുമൊക്കെ അതിന്റെ സദ്ഫലങ്ങള്‍ പ്രകടമാവുന്നു. അതിനെ അവഗണിച്ച് ദുര്‍ന്നടപ്പുകാരും ദുസ്വഭാവികളുമായി ജീവിച്ചാല്‍ പരലോക ശിക്ഷയ്ക്ക് പുറമെ ഐഹിക ജീവിതത്തിലും കെടുതി അനുഭവിക്കേണ്ടതായി വരും.
നബി(സ്വ) പറഞ്ഞു: ”നിങ്ങളില്‍ ഉത്കൃഷ്ടര്‍ നിങ്ങളിലെ സദ്സ്വഭാവികളാകുന്നു” (ബുഖാരി 1, മുസ്ലിം 2)). മറ്റൊരിക്കല്‍ പ്രവാചകന് പറഞ്ഞു: ”കര്‍മങ്ങള്‍ തൂക്കുന്ന തുലാസില്‍ (മീസാനില്‍) സദ്സ്വഭാവത്തേക്കാള് കനം തൂങ്ങുന്ന മറ്റൊന്നുമില്ല” (അബുദാവൂദ്) 3.
ഇസ്ലാമില്‍ നിര്‍ബന്ധമായ അനുഷ്ഠാന കര്‍മങ്ങളുടെ അന്തസ്സത്ത ചോര്‍ന്നു പോകാതെ, നിര്‍വഹിക്കുന്ന ഏതെരാള്‍ക്കും ദുഷ്കൃത്യങ്ങളില്‍ നിന്ന് വിട്ടു നിന്ന് സംസ്കാരസമ്പന്നനും ഉദാത്ത സ്വഭാവത്തിന്റെ ഉടമയുമായി ജീവിക്കാന്‍ കഴിയുന്നു. സഹനം, വിട്ടുവീഴ്ച, ഉദാരത, സത്യസന്ധത, സ്നേഹം, കാരുണ്യം, ആദരവ്, നീതി, കരാര്‍പാലനം തുടങ്ങിയ സദ്ഗുണങ്ങളെല്ലാം ജീവിതത്തില്‍ നിലനിര്‍ത്താനുള്ള പരിശീലനം കൂടിയാണ് ഇസ്ലാമിലെ അനുഷ്ഠാനകര്‍മങ്ങള്‍.
അഗതികള്‍, അനാഥര്‍, വിധവകള്‍, മുതലാളിമാര്‍, തൊഴിലാളികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, അയല്‍ക്കാര്‍, കുടുംബക്കാര്, മാതാപിതാക്കള്‍, ഗുരുക്കന്മാര്, അംഗപരിമിതര്‍, ഇതരമതസ്ഥര്‍, ഇണകള്‍ എന്നിവരോടൊക്കെയുള്ള ബാധ്യതകള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയും വളരെ കാര്യമായി പഠിപ്പിക്കുന്നു. രോഗികള്‍, നേതാക്കള്‍, അനുയായികള്‍, കടബാധിതര്‍, ജീവജാലങ്ങള്‍, പ്രകൃതി എന്നിവരോടൊക്കെയുള്ള ബാധ്യതകള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ട് നാം ജീവിക്കുമ്പോഴേ നാം സദ്സ്വഭാവികളും ഉന്നതസംസ്കാരത്തിന്റെ ഉടമകളുമായിത്തീരുകയുള്ളു. ദുര്‍ഗുണങ്ങള്‍ വര്ജിക്കാന് തയ്യാറായില്ലെങ്കില്‍ അത് വിശ്വാസത്തകര്‍ച്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സദ്സ്വഭാവത്തിന്റെ സ്വീകരണവും ദു:സ്വഭാവത്തിന്റെ വര്‍ജനവും മുഖമുദ്രയാക്കി ജീവിക്കുന്നവരാണ് വിശ്വാസികള്‍.
വിശ്വാസവും ജീവിതവും
മനുഷ്യജീവിതത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കുന്ന ഊര്‍ജസ്രോതസ്സാണ് വിശ്വാസം. ചലനാത്മകവും ജീവിതത്തെ ചലിപ്പിക്കാന്‍ കഴിവുള്ളതുമാണത്. വിശ്വാസമുള്‍ക്കൊണ്ട വ്യക്തി ജീവിക്കേണ്ടത് സമൂഹത്തിലായതിനാല്‍ അവന് സ്വീകരിച്ച വിശ്വാസത്തിന്റെ സദ്ഫലങ്ങള്‍ വ്യക്തിയില്‍ മാത്രം പരിമിതപ്പെടാതെ, കുടുംബത്തിലേക്കും സമൂഹത്തിലേക്കും പ്രസരിക്കേണ്ടതുണ്ട്. സത്യവിശ്വാസി സമുന്നതമായ സംസ്കാരവും ഉത്കൃഷ്ടമായ വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണമെങ്കില്‍ സദ്ഗുണങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാനും ദുര്‍ഗുണങ്ങള്‍ വര്‍ജിക്കാനും തയ്യാറാവണം. വിശ്വാസമുള്‍ക്കൊണ്ട വ്യക്തി ഇവ്വിധം ജീവിക്കുമ്പോഴാണ് ഭക്തിപുലര്ത്തുന്നവന് എന്ന് ആ വ്യക്തിയെ സംബന്ധിച്ച് പറയാന്‍ സാധിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ‘തഖ്വാ’ എന്ന് പരിചയപ്പെടുത്തിയ ഭക്തി, വിശ്വാസത്തിന്റെ കര്‍മ രൂപമാണ് എന്ന് ചുരുക്കം.
ഇസ്ലാം മനുഷ്യജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനത്തിന്റെ ആധാരം ഏകദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ഏകദൈവ വിശ്വാസം മനുഷ്യന് ഇഹപര സൗഭാഗ്യവും സമാധാനവും പ്രദാനം ചെയ്യുന്നു. മരണാനന്തരം അനശ്വര സ്വര്‍ഗീയ സൗഭാഗ്യത്തിന് അവന് അര്ഹനായിത്തീരണമെങ്കില് ഏകദൈവവിശ്വാസത്തിലൂന്നിക്കൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മാനിച്ചുള്ള ജീവിതരീതി സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ആദര്‍ശവും സംസ്കാരവും സമം ചേര്‍ന്നുള്ള വിശ്വാസിയുടെ ജീവിതത്തില്‍ സ്രഷ്ടാവിനോടും സഹജീവികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കപ്പെടണം. വിശ്വാസത്തിലധിഷ്ഠിതമായ ഉത്കൃഷ്ട വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് സമുന്നത സംസ്കാരത്തിന്റെ ഉടമകളായി ജീവിക്കാനുള്ള മാര്‍ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍. ഉന്നത സ്വഭാവഗുണങ്ങളിലൂടെ ആത്മീയ ശുദ്ധീകരണം ഉണ്ടാകുന്നതിന് അനുപേക്ഷണീയമായ മാര്‍ഗനിര്‍ദേശങ്ങളാണ് അതിലുള്ളത്. മോശം പ്രവൃത്തികളും നീചകാര്യങ്ങളും മനുഷ്യമനസ്സിനെ മലിനപ്പെടുത്തുന്നതില്‍ നിന്ന് ഒരു രക്ഷാകവചമായി ആരാധനകര്‍മങ്ങളുടെ അന്തസ്സുള്ക്കൊണ്ട് നിര്‍വഹിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. സത്യവിശ്വാസംകൊണ്ട് മനസ്സിനെ സ്ഫുടം ചെയ്തെടുത്ത് സമുന്നത സംസ്കാരത്തിന്റെ അനുകരണീയമാതൃകയായി പിന്‍പറ്റാന്‍ മുഹമ്മദ് നബി(സ്വ)യുടെ മാതൃകയുണ്ട്. അതുകൊണ്ടു തന്നെ അല്ലാഹു നബി(സ്വ)യുടെ അനുകരണീയ ജീവിതത്തെ പുകഴ്ത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞു. ”തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു(68:4).
ഏകദൈവവിശ്വാസം ജീവിതത്തിന് ലക്ഷ്യബോധം നല്‍കുന്നതിന് പുറമെ നിസ്സഹായതകള്‍ക്ക് അത്താണിയായിത്തീരുകയും ചെയ്യുന്നു. അല്ലാഹുവുമായി വിശ്വാസിക്കുണ്ടാകുന്ന ദൃഢബന്ധത്തിലൂടെ നന്മതിന്മകള് വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു. ഈ ആവേശം വിശ്വാസിയുടെ ജീവിതത്തിന്റെ പരിമിത വൃത്തത്തില്‍ ഒതുങ്ങിപോവാതെ സമുദായത്തിലെ മറ്റുള്ളവരിലേക്കും ഇതര സൃഷ്ടികളിലേക്കും പടരുകയും തദ്വാരാ തന്റെ വിശ്വാസമനുസരിച്ചുള്ള ജീവിതം സമൂഹത്തിന് പൊതുവില്‍ നന്മയായി ഭവിക്കുകയും ചെയ്യുന്നു. നബി(സ്വ) യെ അല്ലാഹു സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടാണ് നിയോഗിച്ചിരിക്കുന്നത് എന്ന് വിശേഷിപ്പിച്ചതിന്റെ അര്‍ഥവും അതു തന്നെയാണ്.
മുസ്ലിംകളെ അല്ലാഹു വിശേഷിപ്പിക്കുന്നത് ‘നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായം എന്നാണ്.
വിശ്വാസിയുടെ ജീവിതം എല്ലാവിധ നന്മകളും സ്വീകരിക്കാന്‍ പ്രാപ്തമാവുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്വഭാവ പെരുമാറ്റങ്ങളില്‍ വിശ്വാസത്തിന്റെ കരുത്തില്‍ അവന് സ്വീകരിക്കുന്ന സദ്ഗുണങ്ങളും തിരസ്കരിക്കുന്ന ദുര്‍ഗുണങ്ങളും സമൂഹത്തിനും അനിവാര്യവും അതീവഹൃദ്യവുമായ സാന്നിധ്യമായി മാറുന്നു. നബി(സ്വ)യുടെയും അവിടത്തെ അനുചരരുടെയും ജീവിതങ്ങളാണ് ഇതിന്റെ ഉത്തമ ദൃഷ്ടാന്തം. പിതാവ്, പുരുഷന്, ഇണ, സ്നേഹിതന്, സഹോദരന്, ന്യായാധിപന്, സാമൂഹിക ജീവി, പ്രകൃതിസ്നേഹി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ നന്മകള്ക്കും ഈ ജീവിതങ്ങളില്‍ മാതൃകകള്‍ ലഭിക്കും.
ശുചിത്വം
വൃത്തിക്ക് അതീവ പ്രാധാന്യം നല്കിയ മതമാണ് ഇസ്ലാം. ഇസ്ലാമിലെ നിര്ബന്ധാനുഷ്ഠന കര്‍മങ്ങളുടെയെല്ലാം അടിസ്ഥാന ലക്ഷ്യം ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ്. അത്മീയ ശുദ്ധീകരണം ലക്ഷ്യമാക്കി ഒരു മുസ്ലിം നിര്‍വഹിക്കേണ്ട ആരാധന കര്‍മങ്ങളുടെ മുന്നോടിയായി ശാരീരിക ശുചിത്വവും കൈവരിച്ചിരിക്കേണ്ടത് അനിവാര്യമാണ്. ഒരു മുസ്ലിമിന്റെ ജീവിത രീതി ശുചിത്വത്തില്‍ നിലനിര്‍ത്താന്‍ സഹായകമാവുന്ന വിധമാണ് ആരാധന കര്‍മങ്ങളുടെ ക്രമീകരണം. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്ക്കാരത്തിന്റെ സ്വീകാര്യതക്ക് അംഗ ശുദ്ധി നിശ്ചയിക്കുകയും ദന്തശുദ്ധീകരണം പോലുള്ള ശുചീകരണ മാര്‍ഗങ്ങളും പാലിക്കണമെന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമസ്കാരസ്ഥലവും, വസ്ത്രവും വൃത്തിയുള്ളതാ വണമെന്ന് നിഷ്കര്‍ഷിച്ചു. നബി(സ്വ) വൃത്തിയെ വിശ്വാസവുമായി ബന്ധപ്പെടുത്തി ഇങ്ങനെ പറഞ്ഞു. ‘ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്.'(മുസ്ലിം) 4).
വൃത്തിയുള്ളതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് അഭികാമ്യമാണെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചു. പാറിപ്പറക്കുന്ന തലമുടിയും വൃത്തിഹീനമായ വസ്ത്രവുമായി വന്നവരെ നബി(സ്വ) ഉപദേശിച്ചു. ജടകുത്തിയ തലമുടിയുള്ളയൊരാളെ നബി(സ്വ) കാണാനിടയായി. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇയാള്‍ക്ക് തന്റെ തലമുടി ഒതുക്കാന്‍ ഒന്നും ലഭിച്ചില്ലേ? മറ്റൊരിക്കല്‍ അഴുക്കു പുരണ്ട വസ്ത്രം ധരിച്ച ഒരാളെ അദ്ദേഹം കാണുകയുണ്ടായി. അപ്പോള്‍ ചോദിച്ചു: ഇയാള്‍ക്ക് തന്റെ വസ്ത്രം കഴുകാന്‍ ഒന്നും ലഭിച്ചില്ലേ? (അബൂദാവൂദ്) 5.
പുരുഷന്റെ ലിംഗാഗ്ര ചര്‍മം മുറിക്കുക, നഖം വെട്ടുക, മുടി ചീകി വൃത്തിയാക്കുക, ഗുഹ്യ രോമം നീക്കുക, ദന്ത ശുചീകരണം നടത്തുക ഇവയൊക്കെ വിശ്വാസികളുടെ ജീവിതത്തില്‍ വൃത്തിയുമായി ബന്ധപ്പെട്ട് ശീലിക്കേണ്ട ശുചിത്വപാഠങ്ങളാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവം, പ്രസവരക്തം തുടങ്ങിയ അശുദ്ധാവസ്ഥയില്‍ നിന്ന് കുളിച്ച് ശുദ്ധി വരുത്തേണ്ടതിന്റെ അനിവാര്യത, ശാരീരിക ശുദ്ധിക്ക് ഇസ്ലാം വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്.
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ കൈകള്‍ വൃത്തിയായി കഴുകണമെന്ന് നബി(സ്വ) നിഷ്കര്‍ഷിച്ചു. ശരീരത്തില്‍ മാലിന്യമുണ്ടാകുന്നത് രോഗാവസ്ഥക്ക് ഹേതുവാകും. ഇന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്; ശാസ്ത്രവും. ദിനചര്യയായി കൈകള്‍ കഴുകുന്നത് പതിവാക്കുന്ന വിശ്വാസി ശുചിത്വ പാഠങ്ങളാണ് ജീവിതത്തില്‍ ശീലിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കണമെന്നും വലതു കൈകൊണ്ടാണ് കഴിക്കേണ്ടതെന്നും റസൂല്‍(സ്വ) പഠിപ്പിച്ചു.
മണ്ണും വിണ്ണും വെള്ളവും ഇന്ന് മലിനമായിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതി മതമായ ഇസ്ലാം പഠിപ്പിക്കുന്ന ശുചിത്വ സംസ്കാരം മണ്ണും വായുവും വെള്ളവും മലിനമാക്കുന്ന ഇടപെടല്‍ വിശ്വാസിക്ക് ഒരിക്കലും പാടില്ലെന്ന് കാര്യമായി പഠിപ്പിക്കുന്നു. മലമൂത്ര വിസര്‍ജന മര്യാദകള്‍ ആയി നബി(സ്വ) പഠിപ്പിച്ചുതന്ന കാര്യങ്ങള്‍, മലീനികരണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നമ്മില്‍ നിന്നും ഉണ്ടായിക്കൂടെന്ന് നിഷ്കര്‍ഷിക്കുന്നു. നബി(സ്വ) അരുളി: സര്‍വരും ശപിക്കുന്ന മൂന്ന് സ്ഥലങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍. വിശ്രമിക്കുന്ന തണലില്‍, വഴികളില്‍, വെളളമെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നും നിങ്ങള്‍ മലമൂത്ര വിസര്‍ജനം നടത്തരുത് (അഹ്മദ്) 6.
കെട്ടി നില്ക്കുന്ന വെള്ളത്തിലും ഒഴുകുന്ന വെള്ളത്തിലും, ഒഴുകുന്ന നദിയുടെ കരയിലും മലമൂത്ര വിസര്‍ജനം നടത്തുന്നത് റസൂല്‍ വിലക്കി.
ഇസ്ലാം അനുവദിച്ചിട്ടുള്ള ഭക്ഷണ പാനീയങ്ങളും റസൂല്‍(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ള ജീവിത രീതിയും പരിശോധിച്ചാല്‍ ആത്മീയ ശുദ്ധീകരണത്തിന് പ്രാധാന്യം നല്കുന്നതു പോലെ തന്നെ ശാരീരിക ശുചിത്വവും അതീവ ഗൗരവത്തോടെ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ വിശ്വാസി ബാധ്യസ്ഥനാണെന്ന് വ്യക്തമാവും.
ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ശുചിത്വത്തിന് മൂന്നു തലങ്ങളുണ്ട്. ഒന്ന് വൃത്തികേടുകളില്‍ നിന്ന് മാറിനില്‍ക്കുക എന്നതു തന്നെ. മുടിയും നഖവും മറ്റും ഉള്‍പ്പടെ ശരീരവും വസ്ത്രവും വൃത്തിയാക്കുക എന്ന പ്രാഥമിക ശുചിത്വം ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ദേഹത്ത് മണ്ണു പുരണ്ടാലും വിയര്‍ത്താലും കുളിച്ചു വൃത്തിയാവുന്നതും മുഷിഞ്ഞ വസ്ത്രം അലക്കിത്തേക്കുന്നതും വീടും പരിസരവും അടിച്ചുവാരി വൃത്തി വരുത്തുന്നതും ഇതിന്റെ ഭാഗമാണ്.
വൃത്തികേടുകളില്‍ ചിലത് നജസ് എന്ന് വേര്തിരിക്കപ്പെട്ടുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഭാഗം. കാഷ്ടം, മൂത്രം, രക്തം, ഛര്‍ദിച്ചത് മുതലായവ ഈയിനത്തില്‍ പെടുന്നു. ശരീരമാസകലം മണ്ണു പുരണ്ടാലും നമസ്കാരം നിര്‍വഹിക്കാം. എന്നാല്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം ശരീരത്തിലായാല്‍ അത് കഴുകിക്കളഞ്ഞ ശേഷമേ നമസ്കാരം സാധുവാകൂ. നജസിന് മാലിന്യം എന്ന് സാമാന്യമായി പറയാമെങ്കിലും എല്ലാ മാലിന്യവും നജസല്ല. പ്രവാചകന് പഠിപ്പിച്ചവ മാത്രമാണ് നജസിന്റെ ഇനത്തില്‍ ഉള്‍പ്പെടുക.
തികച്ചും ആത്മീയമായ ശുദ്ധീകരണമാണ് മൂന്നാമത്തേത്. നമസ്കാരം, ത്വവാഫ് എന്നിവ സാധുവാകണമെങ്കില്‍ വുദു ചെയ്യണം. ബാഹ്യമായി പൂര്‍ണശുചിത്വം ഉണ്ടെങ്കിലും നമസ്കരിക്കാന്‍ വുദു ചെയ്യണം. അത് ദേഹത്ത് അഴുക്ക് ഉള്ളതു കൊണ്ടല്ല. വുദുവില്‍ കഴുകുന്ന കൈകാല്‍ മുഖങ്ങളിലെവിടെയെങ്കില് മണ്ണോ ചെളിയോ നജസ് പോലുമോ ആയാലും വുദു ഇല്ലാതാവുന്നില്ല. അവിടങ്ങളില്‍ കഴുകിയാല്‍ മതി. എന്നാല്‍ മൂത്രിച്ചാല്‍ വുദു ഇല്ലാതായി. ഇത് തികച്ചും ആത്മീയമായ ശുദ്ധീകരണമാണ്; മതപരമാണ്. അല്ലാഹുവും റസൂലും പഠിപ്പിച്ചതാണെന്നര്ഥം. സ്ഖലനം, ലൈംഗിക ബന്ധം, ആര്‍ത്തവം, പ്രസവരക്തം എന്നിവ ഉണ്ടായിക്കഴിഞ്ഞ ശേഷം കുളിച്ചു ശുദ്ധിയാവുക എന്നതും മതകീയവും ആത്മീയവുമായ ശുദ്ധിയില്‍ പെട്ടതാണ്.
സ്നേഹം
സ്നേഹം എന്നത് മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജന്മസിദ്ധ വികാരമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏവരും കൊതിക്കുന്നു. സഹജമായ ഈ മോഹം സഫലമാവുമ്പോള്‍ മന:സമാധാനം ലഭിക്കുന്നു. സ്നേഹദാരിദ്ര്യം കൊണ്ട് മനസ്സ് അശാന്തി അനുഭവിക്കുകയും ചെയ്യുന്നു.
സ്നേഹം നല്കാന് സത്യവിശ്വാസം വ്യക്തിയെ പ്രേരിപ്പിക്കുന്നു. സ്നേഹത്തിന്റെ ആദാനം പ്രദാനത്തിന് വഴിയൊരുക്കുന്നു. ജീവന് നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായപോലെ സാമൂഹിക ബന്ധങ്ങള്‍ കിളിര്‍ക്കാന്‍ സ്നേഹത്തിന്റെ നീരുറവ നിര്‍ബന്ധമാണ്. അത് വറ്റി വരളുമ്പോള്‍ മനുഷ്യമനസ്സുകള്‍ ഊഷരമാകുന്നു. ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലുകള്‍ ആണ് സ്നേഹം. മനുഷ്യമനസ്സുകളെ അഗാധമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് സ്നേഹം.
മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍, സഹോദരിസാഹോദരന്മാര്‍, കുടുംബങ്ങള്‍, നാട്ടുകാര്‍, കൂട്ടുകാര്‍, വീട്, നാട്, സമ്പത്ത്, കൗതുകവസ്തുക്കള്‍, പ്രകൃതി എന്നിവയോടൊക്കെ മനുഷ്യന് സ്നേഹമുണ്ടാകാറുണ്ട്. ഇവയൊക്കെ സ്വാഭാവികവും നൈസര്‍ഗികവുമായ സ്നേഹമാണ്. എന്നാല്‍ എപ്പോഴും പരമമായ സ്നേഹം പ്രപഞ്ചനാഥനായ അല്ലാഹുവിനോടായിരിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘‘പറയുക; നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നഷ്ടം നേരിടുമോയെന്ന് ഭയപ്പെടുന്ന കച്ചവടവും ഏറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളും ആണ് അല്ലാഹുവിനേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാന പരിശ്രമങ്ങളേക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെങ്കില്‍ അല്ലാഹു തന്റെ കല്പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്ന് കൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (9:24).
മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹത്തിന് ഇസ്ലാം ഏറെ പ്രാമുഖ്യം നല്കുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് മതിയായ സ്നേഹവും കാരുണ്യവും വാത്സല്യവും മാതാപിതാക്കളില്‍ നിന്നു ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സന്തതികളോട് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ഇതിന്റെ സമസ്ത തലങ്ങളും ഉള്‍ച്ചേര്‍ന്നത് കാണാം. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ’ (17:24). മാതൃശിശുബന്ധം സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉജ്വലവും സജീവവുമായ പ്രക്രിയയാണ്. ഉമ്മയുടെ നിരുപാധിക സ്നേഹം എന്ന വലിയ അനുഗ്രഹം ആസ്വദിച്ചു കൊണ്ട് കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഉമ്മയോട് തനിക്കും ബാധ്യതകളേറെയുണ്ടെന്ന് കുട്ടി തിരിച്ചറിയണം. കുട്ടിക്ക് പിതാവില്‍നിന്ന് ലഭിക്കേണ്ടത് നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പാഠങ്ങളാണ്. സ്നേഹവും അംഗീകാരവും കൊതിക്കുന്ന കുട്ടിയോട് സ്നേഹം പ്രകടിപ്പിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും മാതാപിതാക്കള്‍ തയ്യാറായാല്‍ കുട്ടിയുടെ വ്യക്തിത്വത്തില്‍ വികാസമുണ്ടാവും.
നല്‍കുന്നവര്‍ക്ക് തിരിച്ചു ലഭിക്കുന്ന അമൂല്യനിധിയാണ് സ്നേഹം. അതുകൊണ്ട് തന്നെ സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നതിന് പകരം പ്രകടിപ്പിക്കുകയാണ് വേണ്ടത്, അക്കാര്യത്തിലും നബി(സ്വ) മാതൃകയായിരുന്നു.
ഒരിക്കല്‍ നബി(സ്വ) തന്റെ പേരമകന് ഹസനെ ചുംബിച്ചു. അപ്പോള്‍ അഖാഅ്ബ്നുഹാബിസ്(റ) അടുത്തുണ്ടായിരുന്നു. ഇതു കണ്ട അഖാഅ് പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട് അവരില്‍ ഒരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ”സ്നേഹിക്കാത്തവന് സ്നേഹിക്കപ്പെടുകയില്ല” (ബുഖാരി) 7.
കുട്ടികളോട് കുശലാന്വേഷണം നടത്തിയും അവരോടൊത്ത് സമയം ചെലവഴിച്ചും സ്നേഹം പ്രകടിപ്പിക്കാന്‍ പ്രവാചകന്(സ്വ) ശ്രമിച്ചിരുന്നു. അബൂഹുറയ്റ പറയുന്നു: ഒരു ദിവസം നബി തിരുമേനി വീട്ടില്‍ നിന്ന് പുറപ്പെട്ടു. ഞാനും നബിയോടൊപ്പമുണ്ടായിരുന്നു. ഖൈനുഖാഅ് അങ്ങാടിയിലെത്തും വരെ ഞങ്ങളൊന്നും ഉരിയാടിയില്ല. പിന്നീട് ഞങ്ങള്‍ ഫാത്വിമയുടെ വീട്ടുമുറ്റത്തിരുന്നു. പ്രവാചകന് ചോദിച്ചു: കുഞ്ഞുമോന് അവിടെയുണ്ടോ? കുഞ്ഞുമോന് അവിടെയുണ്ടോ? ഫാത്വിമ അല്പം താമസിച്ചാണ് കുട്ടിയെ പ്രവാചകന്റെ അടുക്കലേക്കയച്ചത്. അവര്‍ കുട്ടിയെ മാലയണിക്കുകയോ കുളിപ്പിക്കുകയോ ആണെന്നെനിക്ക് തോന്നി. അല്പം കഴിഞ്ഞപ്പോള്‍ കുട്ടി പ്രവാചകന്റെ അടുക്കല്‍ വന്നു. അവിടുന്ന് കുട്ടിയെ കൈപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു. അല്ലാഹുവേ നീ ഇവരെ സ്നേഹിക്കേണമേ, ഇവനെ സ്നേഹിക്കുന്നവനെയും സ്നേഹിക്കേണമേ (ബുഖാരി) 8.
അല്ലാഹുവെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന വിശ്വാസിയുടെ മനസ്സില്‍ നിന്നുള്ള നിറഞ്ഞ സംതൃപ്തി പുഞ്ചിരിയായി വിടരണം. സഹജീവികളോടും പ്രായത്തില്‍ ഇളയവരോടും മുതിര്‍ന്നവരോടും ദുര്‍ബലരോടും ആ സ്നേഹത്തിന്റെ പ്രകടഭാവങ്ങള്‍ കാണിക്കണം. സ്വാര്‍ഥ താത്പര്യങ്ങളില്ലാതെ സ്നേഹം നല്കിയാല് സ്നേഹിക്കപ്പെടാതിരിക്കില്ല. അല്ലാഹുവിന് പ്രിയപ്പെട്ടവനായിത്തീര്‍ന്നപോലെ കൂടെ ജീവിക്കുന്നവര്‍ക്കും ഇഷ്ടപ്പെട്ടവനായി ത്തീരാന് ഈ നിഷ്കളങ്കസ്നേഹം കാരണമാവും.
ഉത്തരവാദിത്വബോധം
സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം സഹായ സഹകരണങ്ങള്‍ ചെയ്തും സഹവര്‍ത്തനത്തിലൂടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തികരിച്ചും മാത്രമേ നില നില്ക്കാന് സാധിക്കുകയുള്ളൂ. സാമൂഹികതയുടെ അടിസ്ഥാന യൂണിറ്റായ കുടുംബത്തില്‍ നിന്ന് തുടങ്ങി അവന് ഇടപെടുന്ന വ്യത്യസ്ത രംഗങ്ങളില്‍ പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബാധ്യത നിര്‍വഹണമാണ് അവനെ സമൂഹത്തോട് ഇണങ്ങി ജീവിക്കാന്‍ പ്രാപ്തനാക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ഉള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാനും സ്നേഹവും സൗഹാര്‍ദവും നില നില്‍ക്കാനും അനിവാര്യമായും ഉണ്ടാകേണ്ട ഒരു സദ്ഗുണമാണ് ഉത്തരവാദിത്വബോധം. ഇത് പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതനിര്വഹണവും സത്യസന്ധമായ ജീവിത നിലപാടുമായതിനാല് ഇതിന്റെ പ്രാധാന്യം ഇസ്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇതുതന്നെയാണ് അമാനത്ത് എന്നു പറയുന്നത്.
സമൂഹത്തിലെ ഓരോ വ്യക്തിയും ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്ക് ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളവരാണ്. പ്രവാചകത്വമെന്ന ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളവരും അതു നിര്‍വഹിച്ചു പോന്നവരുമായിരുന്നു പ്രവാചകന്മാര്. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിച്ചോ എന്ന് അല്ലാഹുവിന് മുമ്പില്‍ വിചാരണ നേരിടേണ്ടവരാണെന്ന ദൃഢ വിശ്വാസമുള്ളവരായിരുന്നു അവര്‍. പ്രതിയോഗികളെയും പ്രതിസന്ധികളെയും ഏറെ നേരിടേണ്ടി വന്നിട്ടും ദൗത്യ നിര്‍വഹണം അവര്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിച്ചു. നബി(സ്വ) പറഞ്ഞു ‘നിങ്ങളെല്ലാവരും ഓരോ ഭരണാധികാരികളാണ്. ഓരോരുത്തരും ഭരണീയരെക്കുുറിച്ച് അല്ലാഹുവിന്റെയടുക്കല്‍ ചോദിക്കപ്പെടും. നേതാവ് ഭരണാധികാരിയാണ്. തന്റെ കീഴിലുള്ള പ്രജകളെക്കുുറിച്ച് ചോദിക്കപ്പെടും’.(ബുഖാരി) 9.
പുരുഷന് തന്റെ കുടുംബത്തിന്റെ നായകനാണ്. തന്റെ കീഴിലുള്ളവരെക്കുറിച്ചു ചോദിക്കപ്പെടും. സ്ത്രീ ഭര്‍തൃഗൃഹത്തിലെ നായികയാണ്. തന്റെ കീഴിലുള്ളവരെക്കുുറിച്ച് ചോദിക്കപ്പെടും. ഭൃത്യന് തന്റെ യജമാനന്റെ ധനം സംരക്ഷിച്ച് ഭരിക്കുന്നവനാണ്. അവന്റെ കീഴിലുള്ളവരെക്കുറിച്ച് അവന് ചോദിക്കപ്പെടും. നിങ്ങള്‍ എല്ലാവരും ഭരണാധികാരികളാണ്. നിങ്ങളെല്ലാവരും തന്റെ പ്രജകളെ കുറിച്ച് ചോദിക്കപ്പെടും (മുസ്ലിം) 10). കുടുംബത്തിലും സമൂഹത്തിലും നാം നിര്‍വ്വഹിക്കേണ്ട ഉത്തരവാദി ത്വത്തിന്റെ ഗുണഭോക്താക്കള്‍ പലരുമായിരിക്കും. ഏല്പിക്കപ്പെട്ട വസ്തുവകകളോ മറ്റു ബാധ്യതകളോ ഒക്കെയാവാം ഇത്.
വിശ്വാസത്തില്‍ കാപട്യം കലര്‍ത്തുന്നവരുടെ അടയാളമായി റസൂല്‍(സ്വ) പഠിപ്പിച്ചത് വാഗ്ദത്തലംഘവും വിശ്വാസ വഞ്ചനയുമാണ്. അബൂ ഹുറയ്റ(റ)പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവ് പറയുക. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക(ബുഖാരി) 11.
മാതാപിതാക്കളും മക്കളും തമ്മിലും ഭാര്യഭര്ത്താക്കന്മാര് തമ്മിലും നിര്‍വഹിക്കപ്പെടേണ്ട ബാധ്യതകള്‍ അമാനത്തിന്റെ പരിധിയില്‍ വരുന്നതാണ്. തൊഴിലാളി, മുതലാളി, നേതാവ്, അനുയായി, ഭരണാധിപന്, ഭരണീയര്‍ തുടങ്ങിയ ബന്ധങ്ങളൊക്കെ വിശ്വാസപൂര്‍വം ഏല്‍പ്പിക്കപ്പെട്ട ഉറച്ച കരാറാണ്. ഉത്തരവാദിത്വ ബോധമുള്ളവനായ വിശ്വാസി ഇവയത്രയും സഗൗരവം പരിഗണിച്ച് വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ ബാധ്യസ്ഥനാകുന്നു.
വിനയം
വിശ്വാസിയുടെ ജീവിതത്തെ വ്യതിരിക്തമാക്കുന്ന മഹിതഭാവമാണ് വിനയം. വിശ്വാസികള്‍ ദിനംപ്രതി ഏറ്റവും കൂടുതല്‍ ഉച്ചരിക്കുന്ന വാക്യം ‘അല്ലാഹുഅക്ബര്‍’ (അല്ലാഹുവാണ് ഏറ്റവും മഹാന്) എന്നാണ്. താന്‍ സര്‍വശക്തനായ അല്ലാഹുവിന്റെ വിനീതദാസനാണെന്ന വിശ്വാസിയുടെ ആത്മാര്‍ഥമായ പ്രഖ്യാപനം ജീവിതത്തിലുടനീളം വിനയം കാത്തുസൂക്ഷിക്കാന്‍ അവന് പ്രേരണയാവുന്നു. മനുഷ്യകുലത്തിന്റെ ആജന്മശത്രുവായ പിശാചിനെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച ദുര്‍ഗുണം അഹങ്കാരമായിരുന്നു. പിശാചിന്റെ കൂട്ടാളികളായി ദൈവധിക്കാരത്തിന്റെ വഴിയില്‍ സഞ്ചരിച്ചവരും വഴിപിഴച്ചുപോവാനുള്ള കാരണം അഹങ്കാരംതന്നെ. എന്നാല്‍ ദൈവത്തിന്റെ കല്പന അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധനാവുന്ന വിശ്വാസിയുടെ ആരാധനാകര്‍മങ്ങളുടനീളം വിനയത്തിന്റെ ഭാവമാണ് അവനില്‍ വളര്‍ത്തുന്നത്. അഹങ്കാരത്തിന് അറുതിവരുത്തി വിശ്വാസി കൂടുതല്‍ താഴ്മയും വിനയവും പ്രകടിപ്പിക്കുന്നവനായി മാറാന്‍ ഇസ്ലാമിലെ അനുഷ്ഠാനങ്ങള്‍ നിമിത്തമായിത്തീരുന്നു. അല്ലാഹു നബി(സ്വ)യോട് പറയുന്നു: ”താങ്കളെ പിന്‍പറ്റിയവര്‍ക്ക് വിനയത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക” (26:215). വിനയം വ്യക്തിത്വത്തിന് മാറ്റു കൂട്ടുകയും വ്യക്തിയുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: ദാനം ധനത്തെ കുറയ്ക്കുകയില്ല, വിട്ടുവീഴ്ച അടിമയുടെ അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്നവനെ അവന് ഉന്നതനാക്കും (മുസ്ലിം) 12).
വിനയത്തിന്റെ പ്രതിരൂപമായിട്ടാണ് നബി(സ്വ) ജീവിച്ചത്. യാത്ര ചെയ്യുമ്പോള്‍ അനുയായികളുടെ പിന്നിലായിരിക്കും നബി(സ്വ). വീട്ടില്‍ വന്നാല്‍ ബാങ്കുകേട്ട് പള്ളിയില്‍ പോകുന്നത് വരെ അദ്ദേഹം വീട്ടുകാരെ വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നബി(സ്വ)ക്ക് പ്രത്യേക വേഷഭൂഷകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്ന് അപരിചിതര്‍ക്ക് നബി (സ്വ)യെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ‘ആരെങ്കിലും നബി(സ്വ)ക്ക് കൈകൊടുത്താല്‍ അയാള്‍ കൈവിട്ടിട്ടല്ലാതെ നബി(സ്വ) കൈവിടുമായിരുന്നില്ല (തിര്‍മിദി) 13.
എത്ര നിസ്സാരന്റെ ക്ഷണവും നബി(സ്വ) സ്വീകരിക്കുമായിരുന്നു. നബി(സ്വ) പറഞ്ഞു: ”ഒരു മൃഗത്തിന്റെ കൈയോ കാലോ തിന്നാന്‍ എന്നെ ആരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ ആ ക്ഷണം സ്വീകരിക്കും. ആരെങ്കിലും കൈയോ കാലോ എനിക്ക് സമ്മാനിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും” (ബുഖാരി) 14.
ഒരിക്കല്‍ പ്രവാചകനും അനുചരന്മാരും യാത്രയിലായിരിക്കെ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് തമ്പടിച്ചു. കൂടിയാലോചനക്ക് ശേഷം ഒരാടിനെ അറുത്ത് അവര്‍ പാകം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: അറവ് ഞാന്‍ നടത്തിക്കൊള്ളാം. തൊലിയുരിയുന്നത് ഞാന്‍. മറ്റൊരാള്‍ പറഞ്ഞു. പാകം ചെയ്യുന്നത് ഞാനാവട്ടെ മൂന്നാമന് പറഞ്ഞു. അങ്ങനെ അവര്‍ ഓരോ ജോലിയും ഭാഗിച്ചെടുത്തു. ഉടനെ പ്രവാചകന് പറഞ്ഞു. വിറക് കൊണ്ടുവരുന്നത് എന്റെ ചുമതലയായിരിക്കും. വേണ്ട, അതും ഞങ്ങള്‍ ചെയ്തുകൊള്ളാം. അനുചരര്‍ അറിയിച്ചു. നബി(സ്വ) അംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ ചെയ്തു. ”നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും നിങ്ങള്‍ അത് ചെയ്യുമെന്നും എനിക്കറിയാം എന്നാല്‍ ഞാന്‍ എന്നെ നിങ്ങളേക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമല്ല. കൂട്ടുകാരേക്കാള്‍ തന്നെ ഉയര്‍ന്നവനായി കാണുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. തുടര്‍ന്ന് വിറക് ശേഖരിക്കാനായി നബി(സ്വ) പുറത്തേക്കിറങ്ങി.
അബൂബക്ര്(റ)ന്റെ ഭരണകാലത്ത് മദീനയിലെ അവശയായ ഒരു അന്ധയ്ക്ക് എല്ലാ സേവനങ്ങളും ചെയ്തുകൊടുത്തിരുന്നത് ഉമര്‍ ഫാറൂഖ്(റ) ആയിരുന്നു. ഇടക്കൊരു ദിവസം താനെത്തും മുമ്പ് വൃദ്ധക്കാവശ്യമായതെല്ലാം മറ്റാരോ ചെയ്തുകൊടുത്തതായി കണ്ടു. പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. ഉമര്‍(റ)ന് ആശ്ചര്യമായി. തനിക്ക് മുമ്പെ ആരാണിതൊക്കെ ചെയ്യുന്ന ആളെന്ന് അറിയാനായി ഉമര്‍ ഒരു നാള് പ്രഭാതമാകുംമുമ്പെ വൃദ്ധയുടെ വീടിന്റെ പിന്നില്‍ ഒളിച്ചിരുന്നു. അപ്പോഴാണ് ഖലീഫ അബൂബക്ര്(റ) വൃദ്ധയ്ക്ക് ആവശ്യമായ സാധനങ്ങളുമായി നടന്നുവരുന്നത് കണ്ടത്. ഉടനെ ഉമറുല്‍ ഫാറൂഖ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഓ എനിക്ക് മുമ്പേ ഇത് ചെയ്യുന്നത് താങ്കളാണല്ലേ?, ഭരണാധികാരിയായിരിക്കെ ഒന്നാം ഖലീഫ എത്ര വിനീതനായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു: ജനങ്ങളേ, എന്നില്‍ വല്ല പാകപ്പിഴവും കണ്ടാല്‍ നിങ്ങളത് തിരുത്തുക. ഉടനെ ഒരു ഗ്രാമീണന് ഊരിപ്പിടിച്ച വാളുമായി എഴുന്നേറ്റു നിന്നു. അയാള്‍ പറഞ്ഞു: താങ്കളില്‍ വല്ല വക്രതയും കണ്ടാല്‍ ഈ വാളുകൊണ്ടാണ് ഞങ്ങള്‍ നേരെയാക്കുക. ”എന്നില്‍ വീഴ്ച കണ്ടാല്‍ വാളുകൊണ്ട് തിരുത്താന്‍ മാത്രം കരുത്തരായ വ്യക്തികളെ ഈ സമൂഹത്തിന് സമ്മാനിച്ച സര്‍വശക്തനായ അല്ലാഹുവിന് സര്‍വസ്തുതിയും” എന്നായിരുന്നു ഖലീഫയുടെ പ്രതികരണം.
ഭൂമിയിലൂടെ വിനയാന്വിതരായിട്ടാണ് നടക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നാല് സൂക്തങ്ങളിലായി അല്ലാഹു പഠിപ്പിക്കുന്നു. യഥാര്‍ഥ ഭക്തന്മാരുടെ ഗുണവിശേഷണങ്ങളില്‍ ഒന്നാമതായി ഖുര്‍ആന്‍ എടുത്തു പറഞ്ഞത് വിനയത്തോടെയുള്ള നടത്തത്തെപ്പറ്റിയാണ്. ‘പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര് ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്നവരാണ്’ (25:63). നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല (31:18). നബി(സ്വ) പറയുന്നു: ‘അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു കടാക്ഷിക്കുകയില്ല’ (ബുഖാരി) 15.
സത്യവിശ്വാസിയുടെ ഉടുപ്പിലും നടപ്പിലും ലാളിത്യവും വിനയവും പ്രകടമാവണമെന്നാണ് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നത്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 189, ഹദീസ് 3559[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 78, ഹദീസ് 68 (2321[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 400, ഹദീസ് 4799[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 140, ഹദീസ് 1 (223[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 90, ഹദീസ് 4062[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 449[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 07, ഹദീസ് 5997 [↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 66, ഹദീസ് 2122[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 120, ഹദീസ് 2409 [↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 07, ഹദീസ് 20 (1829[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 16, ഹദീസ് 33[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 21, ഹദീസ് 69 (2588[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 654, ഹദീസ് 2490[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 25, ഹദീസ് 5178[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 141, ഹദീസ് 5783[↩]
