പാപങ്ങള്‍-2
ജീവിതത്തില്‍ ദൈവിക നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന കാര്യങ്ങള്‍ക്കാണല്ലോ പാപങ്ങള്‍ എന്ന് പറയുന്നത്. വിവേചന ശേഷിയുള്ള മനുഷ്യന് അബദ്ധങ്ങള്‍ ചെയ്തു പോവുക സ്വാഭാവികമാണ്. ഇവയില്‍ ഗൗരവം കുറഞ്ഞവയും വന്‍ പാപങ്ങള്‍ ആയവയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
പലിശ, വ്യഭിചാരം, ലിആന്‍, ദ്വിഹാര്‍, സ്വവര്‍ഗരതി തുടങ്ങിയ, വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും വിശദീകരിക്കുന്ന, പാപങ്ങളെ കുറിച്ച് ഇവിടെ വായിക്കാം.
പലിശ
ആധുനിക സാമ്പത്തിക മേഖലയുടെ ജീവനായി വ്യാഖ്യാനിക്കപ്പെടുന്ന അത്ഭുത സംവിധാനമാണ് പലിശ. പലിശയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ സാധ്യമല്ലെന്നിടത്താണ് ഇന്ന് ലോകം എത്തി നില്‍ക്കുന്നത്. എന്നാല്‍ ഇത് സാമ്പത്തിക മേഖലയുടെ ഏറ്റവും ഉത്തമമായ ചോദകമാണ് എന്ന വാദത്തിന് അത്രതന്നെ ബലം ഇപ്പോഴില്ല. തുപ്പാനും ഇറക്കാനും പറ്റാത്തത് എന്നാണ് ഇന്ന് സാമ്പത്തിക ലോകം പലിശയെ കാണുന്നത്. പലിശ ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ അത് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അവസാനമാകും എന്നിടത്തേക്കാണ് പുതിയ പഠനങ്ങളും കണക്കുകളും സൂചന നല്‍കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമാവുന്നതോടു കൂടിയാണ് പലിശ സമ്പ്രദായത്തിന് കൃത്യമായ ചിട്ടകളും വ്യവസ്ഥകളും രൂപപ്പെട്ടത്. ആദ്യകാലങ്ങളില്‍ വമ്പിച്ച മൂലധന സമാഹരണത്തിനും മുതല്‍ മുടക്കിനും ഉപകാരപ്പെട്ട ഈ മാഗ്നറ്റിക് ആശയം ‘പലിശ ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഇല്ല’ എന്ന ആത്യന്തികവാദം സൃഷ്ടിച്ചു. അതിന്റെ ദൂഷ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് സാമ്പത്തിക വിദഗ്ധരെ പിന്തിരിപ്പിച്ചു. എന്നാല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവുമെല്ലാം ഈ രംഗത്ത് പുതിയ ആലോചനകള്‍ നടത്താന്‍ അവരെ പ്രചോദിപ്പിക്കുകയാണ്. പലിശ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാനും അതുവഴി സംരംഭക മൂലധനം(റിസ്ക് കാപിറ്റല്‍) വര്‍ധിപ്പിച്ച് ഉത്പാദനമേഖലയെ പ്രചോദിപ്പിക്കാനുമുള്ള ആലോചനകള്‍ക്കു തുടക്കമിടുകയാണ്. പലിശ അഞ്ചോ പത്തോ ശതമാനമാണ് നിക്ഷേപകന് നല്കുന്നതെങ്കില് അത് കച്ചവടമോ കൃഷിയോ ആയി നല്‍കുന്നത് അതിനെക്കാള്‍ എത്രയോ കൂടുതലായിരിക്കുമെന്നതും അനുഭവയാഥാര്‍ഥ്യമാണ്.
പലിശ വളരുന്നില്ല(30:39), ഇടപെടുന്ന മേഖലയെ അത് ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത് എന്നുള്ള ഖുര്‍ആനിലെ അര്‍ഥശങ്കക്കിടമില്ലാത്ത പ്രഖ്യാപനവും (2:276) പലിശയുമായി ബന്ധപ്പെടുന്ന സാമ്പത്തിക ലോകത്തിന് സ്ഥിരതയുണ്ടാവില്ല, അത് പിശാചു ബാധിച്ചവനെപ്പോലെ വീണും എഴുന്നേറ്റും ആടിക്കൊണ്ടിരിക്കുമെന്ന നിരീക്ഷണവും (2:275) അന്വര്‍ഥമാവുന്ന അവസ്ഥയിലേക്കാണ് ആധുനിക സാമ്പത്തിക ലോകം കിതച്ചടുത്തുകൊണ്ടിരിക്കുന്നത്. പണത്തിന് മൂല്യമുണ്ടാക്കുന്നത് അതിനുമേലുള്ള അധ്വാനമാണ് എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്. പലിശ ഇതിനുവിരുദ്ധമാണ്. പണം സ്വന്തമായി വളരുന്നില്ല.
തീര്‍ത്തും ചൂഷണാധിഷ്ഠിതമായ പലിശ പൂര്‍വ മതസമൂഹങ്ങളിലും നിഷിദ്ധമായിരുന്നു. യഹൂദര്‍ നിഷിദ്ധമായ പലിശ അനുവദനീയമാക്കിയതാണ് അല്ലാഹു അവരുടമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ഖുര്‍ആനില്‍ ഉണര്‍ത്തുന്നുണ്ട്. ”അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും, പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്”(4:160,161).
ബൈബിള്‍ പഴയ നിയമത്തില്‍ (പുറപ്പാട് 22:25, വേല്യപുസ്തകം 25: 35, ആവര്‍ത്തനപുസ്തകം23: 20, 21) പലിശ നിഷിദ്ധമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യഹൂദികളല്ലാത്തവരില്‍ നിന്ന് പലിശ വാങ്ങാം എന്ന വ്യാഖ്യാനത്തിലൂടെ അവര്‍ ക്രിസ്ത്യാനികളില്‍ നിന്നും മറ്റും പലിശ വാങ്ങി. ഇംഗ്ലണ്ടില്‍ ഇത് വ്യാപകമായപ്പോള്‍ ജൂതരോട് ക്രൈസ്തവ സമൂഹത്തിന് വിദ്വേഷം തുടങ്ങുകയും അവസാനം അവരെ അവിടെ നിന്ന് ആട്ടിയോടിക്കുന്ന അവസ്ഥയുണ്ടാവുകയും പലിശ നിരോധിക്കുകയും ചെയ്തു. പിന്നീട് ക്രൈസ്തവ മതനേതാക്കളുടെ ശാസനങ്ങള്‍ അനുസരിക്കാതെ ക്രൈസ്തവ ധനികന്മാര് പലിശ വ്യാപാരത്തിനിറങ്ങി. 1545ല്‍ ഹെന്‍ട്രി എട്ടാമന്റെ കാലത്താണ് ക്രൈസ്തവ സമൂഹവും പലിശയിലേക്കിറങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ പലിശ വ്യാപാരത്തിന് അടിത്തറ പാകിക്കൊണ്ട് ബാങ്ക് ഓഫ് ലണ്ടന്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴും ക്രൈസ്തവ സഭകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ, ഇന്ന് ലോക പലിശയുടെ എല്ലാ കേന്ദ്രങ്ങളും ഈ രണ്ടു സമൂഹത്തിലെ കുത്തകകളുടെ കൈയിലാണെന്നതാണ് വസ്തുത.
പലിശ വിവിധ പേരുകളില്‍ വരുമെന്നും അതിന്റെ പൊടിയെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ലെന്നുമുള്ള റസൂല്‍(സ്വ)യുടെ പ്രവചനം (അഹ്മദ്) പുലരുന്ന വിധത്തിലാണ് ഇന്ന് സാമൂഹിക ജീവിതത്തില്‍ പലിശയുടെ സ്വാധീനം. ഇസ്ലാം ഇതിനെ തീര്‍ത്തും നിഷിദ്ധമാക്കുന്നു. നബി(സ്വ) വരുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്നത് രണ്ടു തരം പലിശയായിരുന്നു. കച്ചവടക്കാര്‍ക്ക് ചരക്ക് കടം കൊടുക്കുകയും കച്ചവടം കഴിഞ്ഞു വരുമ്പോള്‍ നിശ്ചയിച്ച പലിശപ്രകാരം കൂടുതലാക്കി തിരിച്ചു വാങ്ങുകയുംചെയ്യുന്ന രീതി. ഇതിന് രിബല്‍ ഫദ്ല് (മിച്ചപ്പലിശ,റൊക്കപ്പലിക, വര്‍ധനപ്പലിശ) എന്നായിരുന്നു പേര്. ഇത് കച്ചവടമല്ലേ എന്ന സംശയത്തിനാണ്, ‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുംചെയ്തിരിക്കുന്നുവെന്ന്’ (2:175) തെളിച്ചു പറഞ്ഞത്. ഒരു വസ്തുവിന് പകരം അതേ വസ്തു ഏറ്റുക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്ന ഈ രീതി പാടില്ലെന്ന് നബി(സ്വ) വ്യക്തമാക്കി. ഒരു ദിര്‍ഹം രണ്ടു ദിര്‍ഹമിന്നു വില്‍ക്കരുത്, സ്വര്‍ണത്തിനു സ്വര്‍ണം, വെള്ളിക്കുവെള്ളി, ഗോതമ്പിനു ഗോതമ്പ്, ഉപ്പിനു ഉപ്പ് എന്നിവ തുല്യമായും റൊക്കമായുമല്ലാതെ കച്ചവടംചെയ്യരുതെന്ന് നബി(സ്വ) കല്പിച്ചു. ഇതില്‍ ആരെങ്കിലും വര്‍ധിപ്പിക്കുകയോ വര്‍ധന ആവശ്യപ്പെടുകയോ ചെയ്താല്‍ അവന് പലിശ ഇടപാടു നടത്തി. ഇതില്‍ വാങ്ങുന്നവനും കൊടുക്കുന്നവും തുല്യരാണ് എന്നും അദ്ദേഹം ഉണര്‍ത്തി (മുസ്ലിം) 1
മറ്റൊരു തരം പലിശയായിരുന്നു രിബന്നസീഅ. ഒരാള്‍ക്ക് നിശ്ചിത അവധിവെച്ച് പണം കടം കൊടുക്കും. അവധിയില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ സംഖ്യ വര്‍ധിപ്പിക്കും. അത് തിരിച്ചടക്കാതെ തുടരുമ്പോള്‍ പലിശക്കുമേല്‍ പലിശ ഇരട്ടി ഇരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. രിബല്‍ ഫദ്ല് വളരെ ചെറിയ അളവിലേ പലിശ വാങ്ങിയിരുന്നുള്ളൂവെങ്കില്‍ ഈ രീതിയില്‍ അധമര്ണന് വലിയ ബാധ്യതക്കാരനായി മാറുമായിരുന്നു.ഇതു പരാമര്‍ശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്, ”സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളാ യേക്കാം’‘(3:130).
പലിശ പാടെ നിരോധിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ കല്പന, ഹിജ്റ പത്താം വര്‍ഷം ഹജ്ജതുല് വിദാഇലെ തന്റെ പ്രസിദ്ധമായ അറഫാ പ്രഭാഷണത്തില്‍ നബി(സ്വ) ഉള്‍പ്പെടുത്തി. എല്ലാ പലിശയും നിഷിദ്ധമാക്കുന്ന കല്പന നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്റെ പിതൃസഹോദരന് അബ്ബാസുബ്നു അബ്ദില്‍ മുത്തലിബിന് ലഭിക്കാനുള്ള പലിശ താന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂലധനത്തിനു മാത്രമേ ആര്‍ക്കും അവകാശമുണ്ടായിരിക്കുകയുള്ളൂവെന്നും ഖുര്‍ആനില്‍ വ്യക്തമാക്കി. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാ ണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് നിങ്ങള്‍ക്കെതിരിലുള്ള സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയുമരുത് ‘‘(2:278,279).
കടത്തിനുമേല്‍ നേടുന്ന ഏതു പ്രയോജനവും പലിശയാണ് എന്ന നിര്‍വചനത്തിലൂടെ എന്താണ് പലിശ എന്ന് വളരെ ലളിതമായി നബി(സ്വ) പഠിപ്പിച്ചു. പലിശവാങ്ങുന്നത് അല്ലാഹുവിനോടുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പലിശ വാങ്ങുന്നതു മാത്രമല്ല അത് കൊടുക്കുന്നതും അതിന് സാക്ഷി നില്ക്കുന്നതും അതിന്റെ എഴുത്തുകുത്തുകള്‍ നടത്തുന്നതുമെല്ലാം റസൂല്‍(സ്വ) നിഷിദ്ധമാക്കി. അദ്ദേഹം പറഞ്ഞു: അവരെല്ലാം സമന്മാരാണ്(മുസ്ലിം) 2 പലിശ തീറ്റിക്കുന്നവനെയും നബി(സ്വ) ശപിക്കുകയുണ്ടായി (ബുഖാരി) 3 ഏഴു മഹാപാപങ്ങളില്‍ ഒന്നായും നബി(സ്വ) പലിശയെ എണ്ണുന്നുണ്ട് (ബുഖാരി) 4
വ്യഭിചാരം
ഇണകളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്ത്രീയും പുരുഷനും വിവാഹമെന്ന ഉറച്ച കരാറിലൂടെ ഒന്നായിത്തീരുകയും പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ദാമ്പത്യബന്ധം നിലനിര്‍ത്തുകയും വേണമെന്നാണ് ഇസ്ലാം താത്പര്യപ്പെടുന്നത്. ദാമ്പത്യബന്ധത്തിലൂടെ മാത്രമേ ലൈംഗിക സംതൃപ്തി നേടാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുള്ളൂ. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള ദാമ്പത്യ ബാഹ്യമായ എല്ലാ മാര്‍ഗങ്ങളും അവിഹിതമാണ്. അവയെല്ലാം കര്‍ശനമായി ഇസ് നിരോധിക്കുന്നു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും മനുഷ്യരാശിക്ക് മുഴുവനായും ഗുരുതരമായ വിപത്തുകള്‍ വരുത്തിവെയ്ക്കുന്ന വളരെയേറെ മ്ലേച്ഛമായ ഒരു പാപമായിട്ടാണ് വ്യഭിചാരത്തെ ഇസ്ലാം കാണുന്നത്. ബഹുദൈവാരാധന (ശിര്‍ക്ക്), കൊലപാതകം എന്നിവ കഴിഞ്ഞാല്‍ ഇസ്്ലാമിന്റെ ദൃഷ്ടിയില് കൊടിയപാപം വ്യഭിചാരമാകുന്നു. കുടുംബശൈഥില്യം, ലൈംഗിക രോഗങ്ങള്‍, ദാരിദ്ര്യം, മാനസിക വൈകാരിക അസ്വസ്ഥതകള്‍ തുടങ്ങി ദൂരവ്യാപകമായ ദുരന്തഫലങ്ങളുളവാക്കുന്ന മ്ലേച്ഛ കൃത്യമായിട്ടാണ് നബി(സ്വ) അക്കാര്യം വിശദീകരിച്ചുതന്നത്.
‘മനുഷ്യസമൂഹമേ, നിങ്ങള്‍ വ്യഭിചാരത്തെ സൂക്ഷിക്കു. കാരണം, അതില്‍ ആറ്(ചീത്ത) കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നെണ്ണം ഇഹലോകത്തിലും മൂന്നെണ്ണം പരലോകത്തിലും ഉളളതാകുന്നു. ഇഹത്തില്‍ വെച്ചുള്ളവ; വ്യഭിചാരം മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കുകയും ദാരിദ്ര്യത്തിന് കാരണമാവുകയും ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ച് വെച്ചുണ്ടാകുന്നതാകട്ടെ, അത് അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ക്രോധത്തെയും കഠിന വിചാരണയെയും നരകത്തിന്റെ ശാശ്വത വാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുന്നു’ (ബയ്ഹഖി).
വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തെ നിരോധിക്കുന്ന രീതിയും അതിലടങ്ങിയ ഗൗരവവും പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കരുത്, നിശ്ചയം അത് ഒരു നീചകൃത്യമാണ്. ദുഷിച്ച മാര്‍ഗവുമാണ്’ (17:32). സ്വയം തന്നെ അധാര്‍മികവും നികൃഷ്ടവുമായ ഒരുദുര്വൃത്തിയാണ്വ്യഭിചാരമെന്നിരിക്കെ, മറ്റനേകം അധാര്‍മികതകളിലേക്കും തിന്മകളിലേക്കും ഉള്ള വാതില്‍ അത് തുറന്നുവെക്കുന്നു. അതിനാല്‍ വ്യഭിചാരത്തിലേര്‍പ്പെടുന്നത് മാത്രമല്ല, അതിലേക്ക് നയിക്കാനിടയുള്ള എല്ലാചിന്തകളെയും ആഗ്രഹങ്ങളെയും പ്രലോഭനങ്ങളെയും സാഹചര്യങ്ങളെയുമെല്ലാം വര്‍ജിക്കണമെന്നാണ് അല്ലാഹു കല്പിക്കുന്നത് (17:32). കാമാര്‍ത്തിപൂണ്ട് ലൈംഗിക സംതൃപ്തി ആഗ്രഹിച്ച് വ്യഭിചാരത്തിലേര്‍പ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ അവന് ലൈംഗിക സംതൃപ്തി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. കാരണം, അത് പ്രസ്തുത ലക്ഷ്യത്തിലേക്കുള്ള ദുഷിച്ച മാര്‍ഗമാണ്. ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതമാണ് യഥാര്‍ഥത്തില്‍ മനസ്സംതൃപ്തിയുള്ള ലൈംഗിക ജീവിതം പ്രദാനം ചെയ്യുന്നത്. പ്രസിദ്ധ ലൈംഗിക മനഃശാസ്ത്രജ്ഞനായ ഹാവ്ലോക്ക് എല്ലിസ് രേഖപ്പെടുത്തുന്നു. ചാരിത്ര്യ വിശുദ്ധി കൂടാതെ ലൈംഗിക പ്രേമത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ സാധ്യമല്ല. അതിനോടുള്ള ആദരവ്, ഏതൊരു സമൂഹത്തില്‍ ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് ചുരുങ്ങിപ്പോകുന്നുവോ, ആ സമൂഹം ജീര്‍ണതയുടെ അന്ത്യഘട്ടത്തിലെത്തുന്നു (ലൈംഗിക മനഃശാസ്ത്ര പഠനങ്ങള്‍ വാള്യം 2, പേജ് 143).
വ്യഭിചാരത്തെ നിഷിദ്ധമായ മ്ലേച്ഛ കാര്യമായി കണ്ട് വിലക്കിയ ഇസ്്ലാം അതിലേക്ക് നയിക്കാനിടയുള്ള കാരണങ്ങളെ ഇല്ലാതാക്കുകയും മാര്‍ഗങ്ങളെ കൊട്ടിയടക്കുക കൂടി ചെയ്യുന്നുണ്ട്. അവിഹിത ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിതെളിയിക്കുന്ന അനിയന്ത്രിതമായ സ്ത്രീപുരുഷ സങ്കലനം, കാമോദ്ദീപകമായ അംഗവിക്ഷേപങ്ങള്‍, നോട്ടം, സ്പര്‍ശം, സൗന്ദര്യപ്രകടനം, നഗ്നതാ പ്രദര്‍ശനം, വികാരോത്തേജകമായ വസ്ത്രധാരണം തുടങ്ങിയവയെല്ലാം ഇസ്്ലാം നിരോധിക്കുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അത് അവര്‍ക്ക് ഏറ്റവും വിശുദ്ധമായിട്ടുള്ളതാകുന്നു. നിശ്ചയം അല്ലാഹു പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്. സത്യവിശ്വാസിനികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്്ഷിക്കുകയും ചെയ്യട്ടെ. അവരുടെസൗന്ദര്യം അതില്‍നിന്ന് പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ മക്കനകള്‍ മാറിടങ്ങളിലേക്ക് താഴ്ത്തിയിടട്ടെ. സ്വന്തം ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്, ഭര്ത്താക്കന്മാരുടെ പുത്രന്മാര്, സ്വസഹോദരന്മാര്, സഹോദരപുത്രന്മാര്, സഹോദരീ പുത്രന്മാര്, തങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകള്‍, തങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയര്‍(അടിമകള്‍), കാമാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രീരഹസ്യങ്ങള് മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുമ്പിലല്ലാതെ അവര്‍ തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ സൗന്ദര്യാലങ്കാരങ്ങളില്‍ നിന്ന് മറച്ചു വെക്കുന്നത് അറിയപ്പെടാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ നിലത്തിട്ടടിക്കുകയും ചെയ്യാതിരിക്കട്ടെ. ഹേ സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം’ (24:30,31).
സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദംപോലും നിയന്ത്രിക്കണമെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു (24:32). അത് കാമാസക്തരായ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയും അവരില്‍ അനാശാസ്യാഭിലാഷങ്ങള്‍ ഉണരാന്‍ കാരണമാവുകയുംചെയ്യും. സ്ത്രീ ശബ്ദം പുരുഷനില്‍ ലൈംഗിക വികാരം ഉണര്‍ത്താന്‍ പര്യാപ്തമായതാണെന്ന വസ്തുത ഹാവ് ലോക്ക് എല്ലീസ് രേഖപ്പെടുത്തുന്നു. ശബ്ദവും സംഗീതവും ലൈംഗികാകര്‍ഷണത്തിനുള്ള ഒരുമാര്‍ഗമാണ്. കാതുകളിലൂടെ സാധാരണ വിശ്വസിക്കപ്പെടുന്നതിലേറെ ഇത് ലൈംഗികോത്തേജനമുണ്ടാക്കുന്നു (ലൈംഗിക മനശ്ശാസ്ത്രം പേജ് 61).
ലൈംഗിക സദാചാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ജീവിതത്തിന് അനുപേക്ഷണീയമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുന്നൂറിലൂടെ വിശദീകരിച്ചു തരുന്നുണ്ട്. വ്യഭിചാരം, വ്യഭിചാരാരോപണം, സ്ത്രീപുരുഷ സംസര്‍ഗം തുടങ്ങിയ തിന്മകളുടെ ഗൗരവം വ്യക്തമാക്കിത്തരുന്നു. ഇവയെല്ലാം കൃത്യമായി ബോധവത്കരിച്ച ശേഷം ഇനിയും വ്യഭിചാരമെന്ന സാമൂഹ്യതിന്‍മയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ഭൗതിക ശിക്ഷ ഇസ്ലാമിക ഭരണകൂടം നല്‍കണമെന്നും അല്ലാഹു പഠിപ്പിക്കുന്നു (24: 2).
ലിആന്‍
നാലു ദൃക്സാക്ഷികള്‍ ഇല്ലാതെ ഒരാളുടെ മേല്‍ വ്യഭിചാരം ആരോപിക്കരുത് എന്നാണ് ഇസ്ലാമിക നിയമം. തെളിവുകൂടാതെ, വ്യഭിചാരോപണം പരസ്യപ്പെടുത്തിയവരെ എണ്‍പത് അടി അടിക്കണമെന്നും അല്ലാഹു പ്രസ്താവിക്കുന്നു. എന്നാല്‍ ഭാര്യ വ്യഭിചരിക്കുന്നത് കണ്ടാല്‍ ഭര്‍ത്താവിന് ആ കുറ്റം പരസ്യപ്പെടുത്താതിരിക്കാന്‍ സാധ്യമല്ല. അതിന് സാക്ഷികള്‍ ഉണ്ടാവണമെന്നില്ല. മറ്റൊരാളുമായി കിടപ്പറ പങ്കിട്ട ഭാര്യയുമായി ജീവിതം മുന്നോട്ടുപോകലും അസാധ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ നാലുസാക്ഷികള്‍ ഇല്ലെങ്കിലും താന്‍ കണ്ട കാര്യം സത്യമാണെന്ന് അല്ലാഹുവിന്റെ പേരില്‍ നാലുതവണ സത്യം ചെയ്യണമെന്നതാണ് മതവിധി. ഈ അവസരത്തില്‍ കുറ്റം നിഷേധിക്കാനാണവള്‍ ഒരുങ്ങുന്നതെങ്കില്‍ അപ്രകാരം ഞാന്‍ ചെയ്തിട്ടില്ലായെന്നും അയാള്‍ കളവാണ് പറയുന്നതെന്നും അല്ലാഹുവിന്റെ പേരില്‍ അവള് നാലു പ്രാവശ്യം സത്യം ചെയ്യണം. അങ്ങനെ രണ്ടുപേരും സത്യം ചെയ്തുകഴിഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തണം. ഇനി അവള് കുറ്റം സമ്മതിക്കുകയാണെങ്കില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ അവള്‍ക്ക് നല്‍കുകയും വേണം. ‘ഞാന്‍ പറയുന്നത് കളവാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്നില്‍ ഉണ്ടാവട്ടെ’ എന്ന ശാപവാക്ക് ഇരുവരും പറയുന്നതിനാലാണ് ‘ലിആന്‍’ എന്ന് ഇതിന് പേരു വന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഈ നിയമം വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”തങ്ങളുടെ ഭാര്യമാരുടെ മേല്‍(വ്യഭിചാരം) ആരോപിക്കുകയും അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും ഞാന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലുപ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം). തീര്‍ച്ചയായും അവന് കളവുപറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള് നാലുപ്രാവശ്യം സാക്ഷ്യം വഹിക്കുന്നപക്ഷം അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അഞ്ചാമതായി, അവന് സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം)” (24:6-9).
ശാപവാക്കുകള്‍ ഇരവരും പറഞ്ഞുകഴിഞ്ഞാല്‍ രണ്ടുപേരും വേര്‍പിരിയണം. അവര്‍ പ്രസവിച്ച് കുഞ്ഞുണ്ടായാല്‍ കുഞ്ഞ് അവളുടേതായിരിക്കും. അവളുടെ അനന്തരസ്വത്തിന് ഈ കുഞ്ഞ് അവകാശിയായിരിക്കും. ലിആന്‍ സംഭവിക്കന്നതോടുകൂടി അത് ബാഇനായ(മടക്കിയെടുക്കാന്‍ പറ്റാത്ത) ത്വലാഖാണെന്നാണ് അബൂഹനീഫ(റ) പറയുന്നത്.
ദ്വിഹാര്‍
ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധമായ ഒരു സമ്പ്രദായമാണ് ദ്വിഹാര്‍. ഭര്‍ത്താവ് ഭാര്യയോട് ‘എനിക്ക് നീ എന്റെ മാതാവിന്റെ മുതുകുപോലെയാണ്’ എന്നു പറഞ്ഞ് അവളുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നതിനാണ് ദ്വിഹാര്‍ എന്ന് പറയുന്നത്. ഇസ്ലാം ‘ദ്വിഹാര്‍’ എന്ന സമ്പ്രദായത്തെ നിരോധിച്ചു. അതിന് ചില ശിക്ഷാവിധികള്‍ നിശ്ചയിക്കുകയും ചെയ്തു.
ഭാര്യയെ മാതാവായി പ്രഖ്യാപിക്കുന്ന ദ്വിഹാറോടുകൂടി അക്കാലത്ത് വിവാഹബന്ധം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. ഇസ്ലാമിക സമൂഹത്തിലും നാലുപേരുടെ ഭാഗത്തുനിന്ന് ഈ അത്യാചാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ഏറെ പ്രസിദ്ധമായത് ഔസുബ്നുസ്വാമിതിന്റെതാണ്. ഉബാദതുബ്നുസ്വാമിതിന്റെ സഹോദരനായ അദ്ദേഹം പ്രായാധിക്യത്തില്‍ വലിയ മുന്‍കോപിയായി മാറി. അദ്ദേഹത്തിന്റെ ഭാര്യ ഖസ്റജ് ഗോത്രക്കാരി ഖൗലയായിരുന്നു. സഅ്ലബയുടെ മകളായ ഖൗലയോട് ഔസുബ്നുസ്വാമിത് കോപാകുലനായിട്ട് ദ്വിഹാര്‍ ചെയ്തുവെന്ന് പറഞ്ഞു. വളരെയധികം ദു:ഖത്തോടെ ഖൗല പ്രവാചകനെ സമീപിച്ച് പ്രശ്നമവതരിപ്പിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെയും മക്കളുടെയും ജീവിതം തകരുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും പോംവഴി പറഞ്ഞുതരാമോ എന്ന് അന്വേഷിച്ചു. പ്രവാചകന് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ എനിക്ക് അല്ലാഹുവിന്റെ വിധിയൊന്നും വന്നുകിട്ടിയിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
ഇതുകേട്ടപ്പോള്‍ ഖൗലയുടെ പ്രയാസം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ തന്റെയും മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകരാതിരിക്കാന്‍ സഹായിക്കണമെന്ന് കേണപേക്ഷിച്ചു. പ്രവാചകന്(സ്വ) താന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോള്‍ തന്നെ തിരുനബിയില്‍ ദിവ്യബോധനത്തിന്റെ അടയാളങ്ങള്‍ പ്രകടമായി. അങ്ങനെ 58ാം അധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അവതീര്‍ണമായി. ‘തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേട്ടു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ അബദ്ധമാകുന്നു ചെയ്യുന്നത്. അവര്‍(ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവളുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പു നല്കുന്നവനും പൊറുക്കുന്നവനുമാണ് (58:1,2).
ദ്വിഹാര്‍ നടത്തിയാല്‍ പിന്നീട് സ്ത്രീയെ തിരിച്ചെടുത്ത് അവളുമായിട്ടുള്ള ശാരീരികബന്ധം പുലര്‍ത്തുന്നതിന് മുമ്പെ പ്രായശ്ചിത്തം നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നു. അതിന് മുമ്പ് ലൈംഗിക ബന്ധം പാടില്ല. അല്ലാഹു പറയുന്നു: ‘തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി ഒരടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും അടിമയെ ലഭിക്കാത്തപക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ടു മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിനും അല്ലാഹുവിന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് (58:3,4).
വൃദ്ധനായ ഔസുബ്നുസ്വാമിതിന് അടിമയെ മോചിപ്പിക്കാനും നോമ്പനുഷ്ഠിക്കാനും സാധ്യമല്ല. നന്നേ സാധുവായ അദ്ദേഹം എങ്ങനെ അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യുമെന്ന് ഖൗല വിഷമത്തോടെ നബി(സ്വ)യോട് ചോദിച്ചു. ആ സമയത്ത് ഒരു വട്ടി ഈത്തപ്പഴം അവര്‍ക്ക് ലഭിച്ചു. അവര്‍ ചോദിച്ചു. ഞാന്‍ ഇത് മുഖേന അദ്ദേഹത്തെ സഹായിക്കട്ടെയോ? നബി(സ്വ) പറഞ്ഞു. നല്ലത്. അദ്ദേഹത്തിനുവേണ്ടി അറുപത് സാധുവിനെ ഭക്ഷിപ്പിക്കുക. എന്നിട്ട് നിന്റെ ഭര്‍ത്താവിന്റെയടുത്തേക്ക് തിരിച്ചുപോവുക.
ഈ സൂക്തങ്ങളിലൂടെ അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന ദുരാചാരത്തിന് അറുതിവരുത്തി. ഇങ്ങനെ പറയുന്നത് ഗുരുതരമായ തെറ്റായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ ഇടപെടലിന് ഇടയാക്കിയ ആലവാതിക്കാരിയെന്ന നിലയില്‍ ഖൗല ശ്രദ്ധേയയായി. ദൈവവിധി ചോദിച്ചുവാങ്ങിയവള്‍ എന്ന മഹത്വം അവര്‍ക്ക് ലഭിച്ചു.
അസാധാരണമായ ലൈംഗികാസക്തിയുള്ള സലമതുബ്നു സഖര്‍ റമദാന്റെ പകല്‍ വേളയില്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ സമീപിച്ചുപോയേക്കുമെന്ന് ആശങ്കയാല്‍ റമദാന് കഴിയുന്നതുവരെ ഭാര്യയെ ദ്വിഹാര്‍ ചെയ്തുവെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് പാലിക്കാന്‍ കഴിഞ്ഞില്ല. പ്രായശ്ചിത്തത്തിന് മുമ്പെ ഭാര്യയുമായി ബന്ധപ്പെട്ടു. ഈ വിവരം അദ്ദേഹം പ്രവാചകനെ ധരിപ്പിച്ചു. പ്രായശ്ചിത്തം നല്കാന് അദ്ദേഹത്തിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ബനൂസുറയ്ഖ് ഗോത്രത്തില്‍ ചെന്ന് സ്വദഖ വാങ്ങി അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യാനും ശേഷിച്ചത് അദ്ദേഹത്തോടും ഭാര്യയോടും ഭക്ഷിച്ചുകൊള്ളാനും പ്രവാചകന് നിര്‍ദേശിച്ചു. നബി(സ്വ)യുടെ ഈ നിര്‍ദേശത്തില്‍ എളുപ്പവും വിശാലതയും ഞാന്‍ കണ്ടുവെന്ന് അദ്ദേഹം പറയുകയും ചെയ്തു. അതിഗുരുതരമായ പാപമായിട്ടാണ് അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന വിവാഹമോചനരീതിയെ ഖുര്‍ആന്‍ കണ്ടിട്ടുള്ളത്. അത് കൊണ്ടാണ് അതിന് പ്രായശ്ചിത്തം നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുള്ളത്. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ദ്വിഹാറിന് പ്രായശ്ചിത്തം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ഈ ഹീനവൃത്തി തുടച്ചുമാറ്റാന്‍ ഖുര്‍ആനിന്റെ പ്രഖ്യാപനത്തിന് സാധിച്ചു.
സ്വവര്‍ഗരതി
മനുഷ്യന്റെ നൈസര്‍ഗികമായ ലൈംഗിക ബന്ധത്തിന്റെ സ്വഭാവം സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ചയാണ്. മനുഷ്യ പ്രകൃതി അംഗീകരിക്കുന്നതും അതുതന്നെ. സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിപ്പിലെ ഘടനാപരമായ സവിശേഷതകള്‍ പ്രകൃതിക്ക് യോജ്യവും പരസ്പര പൂരകവുമാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി ഒരേ വര്‍ഗത്തില്‍ നിന്നുള്ള ലൈംഗിക വേഴ്ച പ്രകൃതിവിരുദ്ധമാണ്. അത് ഇസ്ലാം വിലക്കിയതുമാണ്. മനുഷ്യവംശ നിലനില്പിന്നാധാരം സ്ത്രീ പുരുഷ ലൈംഗികബന്ധവും ഇണജീവിതവുമാണല്ലോ. എന്നാല്‍, ഇതിന് വിരുദ്ധമായി ഒരേവര്‍ഗത്തില്‍ പെട്ടവര്‍ തമ്മില്‍ നടക്കുന്ന ലൈംഗികവേഴ്ച പൗരുഷത്തെ അവമതിക്കുകയും സ്ത്രീയുടെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ഹീനവൃത്തിയാണ്. ഈ മ്ലേച്ഛ വൃത്തിയുടെ വ്യാപനം ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പുരുഷ സ്വവര്‍ഗരതിയുടെ കേന്ദ്രമായിരുന്ന സദൂം നിവാസികളോട് ലൂത്വ് നബി(അ) ചോദിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘ലോകത്തിലെ മനുഷ്യരില്‍ നിന്ന് നിങ്ങള്‍(മാത്രം) പുരുഷന്മാരുടെ അടുക്കല്‍(ലൈംഗികവേഴ്ചയ്ക്ക്) ചെല്ലുകയാണോ? നിങ്ങള്‍ക്കായി നിങ്ങളുടെ രക്ഷിതാവ് സൃഷ്ടിച്ചു തന്ന ഇണകളെ നിങ്ങള്‍ ഉപേക്ഷിക്കുകയാണോ? എന്നാല്‍ നിങ്ങള്‍ അക്രമകാരികളായ ഒരു ജനത തന്നെ‘ (26:165,166). അല്ലാഹു നിശ്ചയിച്ചതും അനുവദിച്ചുതന്നതുമായ ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച് അരാജകത്വത്തിന്റെയും നിന്ദ്യതയുടെയും പാപവഴിയിലേക്ക് ലൂത്വിന്റെ ജനത എത്തിപ്പെട്ടതായി ഖുര്‍ആന്‍ ഗൗരവസ്വരത്തില്‍ താക്കീത് ചെയ്യുകയാണ്.
പുരുഷനും പുരുഷനുമായും സ്ത്രീയും സ്ത്രീയുമായും നടത്തുന്ന ലൈംഗികവേഴ്ചയാണ് സ്വവര്‍ഗരതി. ഒരേ വര്‍ഗത്തില്‍പെട്ട വ്യക്തികളുടെ ലൈംഗികത എന്ന അര്‍ഥത്തില്‍ ഹോമോ സെക്ഷ്വാലിറ്റി (Homo sexuality) എന്ന പേരില്‍ ഇതറിയപ്പെടുന്നു. പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക വേഴ്ചയ്ക്ക് സോദോമി എന്നും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതിയെ സാഫിസം എന്നും വിളിക്കാറുണ്ട്.
ലൂത്വ് നബിയുടെ നഗരമായ സദൂം നശിപ്പിക്കപ്പെട്ടത് പ്രകൃതി വിരുദ്ധമായ ഈ രതിവൈകൃതം മൂലമായിരുന്നു. അദ്ദേഹത്തിന്റെ അതിഥികളായി മനുഷ്യരൂപം പ്രാപിച്ചിരുന്ന മലാഖമാരെപ്പോലും അവര്‍ അപമാനിച്ചുവെന്ന് ഖുര്‍ആനിലും ബൈബിളിലും(ഉല്പത്തി 19) കാണാം. പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതി എന്ന നീചകാര്യത്തില്‍ ഏര്‍പ്പെട്ട സദൂം നിവാസികളെ പരീക്ഷിക്കാനായി മനുഷ്യരൂപത്തില്‍ മാലാഖമാരെ അയക്കുകയുണ്ടായി. ആ സമൂഹം അല്ലാഹുവിന്റെ കടുത്ത ശിക്ഷയ്ക്ക് വിധേയമായി (11:77-81).
സ്വവര്‍ഗരതിയും സ്വവര്‍ഗ പ്രേമക്കാര് തമ്മിലുള്ള വിവാഹവും അനുവദനീയമാക്കിയ രാജ്യങ്ങളില്‍ എയ്ഡ്സ് പോലുള്ള ഗുരുതര ലൈംഗിക രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
References- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 44, ഹദീസ് 1588[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 50, ഹദീസ് 1597[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2045, ഹദീസ് 5032[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 2515, ഹദീസ് 6465[↩]
