അബൂബക്ര് (റ)
ഖുലഫാഉര്‍റാശിദൂന്‍
മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിനുശേഷം ലോകാവസാനം വരെ ഒരു ദൈവദൂതനും വരില്ല. വ്യക്തി-കുടുംബ-സമൂഹജീവിതത്തിലെ സകല തലങ്ങളിലും മുഹമ്മദ് നബി (സ്വ) മാതൃക കാണിച്ചുതന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്മാര്-സ്വഹാബികള്‍-ഉത്തമ സമൂഹമായിരുന്നു. മുഹമ്മദ് നബി(സ്വ) ഭരണാധികാരി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം പ്രവാചകത്വം നിലച്ചു. എന്നാല്‍ മതപ്രബോധനം ഓരോ വ്യക്തിയുടേയും പ്രത്യേകിച്ച് പണ്ഡിതന്മാരുടെ ബാധ്യതയായിത്തീര്‍ന്നു. പ്രവാചകനു ശേഷം സമൂഹനേതൃത്വം ഏല്പ്പിക്കപ്പെട്ടവര് ഖലീഫമാര്‍ എന്നറിയപ്പെടുന്നു.
ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണര്‍ഥം. മുഹമ്മദ് നബിക്ക് ശേഷം രാജ്യം ഭരിക്കുവാനും സമൂഹത്തിന് നേതൃത്വം നല്കുവാനും ചുമതലയേറ്റ പിന്‍ഗാമികള്‍ എന്ന നിലയില്‍ ഖലീഫമാര്‍ ‘ഭരണാധികാരി’ എന്ന അര്‍ഥത്തിലും വ്യവഹരിക്കപ്പെട്ടു. നബി(സ്വ)ക്ക് ശേഷം നേതൃത്വത്തില്‍ വന്ന നാല് ഖലീഫമാര്‍ ‘അല്‍ ഖുലഫാഉര്‍റാശിദൂന്‍’ എന്നാണറിയപ്പെടുന്നത്. അവര്‍ യഥാക്രമം അബൂബക്ര്(റ), ഉമര്‍(റ), ഉസ്മാന്(റ), അലി(റ) എന്നിവരാണ്. ഖലീഫമാരുടെ ആസ്ഥാനം മദീനയായിരുന്നു. അലി(റ), തന്റെ തലസ്ഥാനം കൂഫയിലേക്ക് മാറ്റുന്നതുവരെ അത് തുടര്‍ന്നു. ഖലീഫമാരെ ‘അമീറുല്‍ മുഅ്മിനീന്‍’ എന്നായിരുന്നു ജനങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത്.
അബൂബക്ര് സിദ്ദീഖ് ബിന്‍ അബീ ഖുഹാഫ (ഉസ്മാനുബ്നു ആമിര്‍)
- ആദ്യത്തെ വിശ്വാസി
- ഒന്നാമത്തെ ഖലീഫ
- സ്വര്‍ഗം വാഗ്ദാനം നല്കപ്പെട്ടവരിലെ പ്രഥമ സ്വഹാബി
- ഗോത്രം: ഖുറൈശ്, ബനൂ തൈം
- സി.ഇ 573 ല്‍ മക്കയില്‍ ജനനം, സി.ഇ 634 ല്‍ മദീനയില്‍ മരണം
- പഴയ പേര്: അബ്ദുല്‍ കഅ്ബ്
കുഴിഞ്ഞ കണ്ണുകള്‍, ഉയര്‍ന്ന നെറ്റിത്തടം, നേര്‍ത്ത കവിളുകളും എല്ലുപൊന്തിയ മുഖവും, വളഞ്ഞ മുതുക്, വെളുത്ത് മെലിഞ്ഞ ശരീരം. പ്രൗഢിയില്ല. ഈ മനുഷ്യനായിരുന്നു, പ്രവാചകന് മുഹമ്മദി(സ്വ)ന്റെ ആത്മമിത്രവും വലംകൈയും ഒടുവില്‍ അവിടുത്തെ പിന്‍ഗാമിയുമായ അബൂബക്ര് സിദ്ദീഖ്(റ).

പ്രവാചകനെ പലവട്ടം ആനന്ദക്കണ്ണീരണിയിച്ച ഈ മനുഷ്യനുമുന്നില്‍ ഇസ്ലാമിക ചരിത്രം വിസ്മയം കൊണ്ടിട്ടുണ്ട്; പലവട്ടം.
”അതീഖ് അറിഞ്ഞില്ലേ, താങ്കളുടെ കൂട്ടുകാരനോട് അല്ലാഹു സംസാരിച്ചത്രെ, അവനിപ്പോള്‍ ദൈവദൂതനാണ് പോലും!” സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞ് തിരിച്ചെത്തവെ അബൂബക്റി നോട് അബൂജഹ്ല് ഉച്ചത്തില്‍ പറഞ്ഞു. കൂടി നിന്നവര്‍ അതുകേട്ട് പൊട്ടിച്ചിരിക്കുന്നു. അബൂബക്റിന് ഒന്നും മനസ്സിലായില്ല.
”മുഹമ്മദ് അങ്ങനെ പറഞ്ഞോ?”
അദ്ദേഹം ആരാഞ്ഞു. ”അല്ലാഹു എനിക്ക് സന്ദേശം നല്‍കിയെന്നും അവനെ മാത്രമേ ആരാധി ക്കാവൂ എന്നും അദ്ദേഹം പറഞ്ഞത് ഞങ്ങളെല്ലാവരും കേട്ടതല്ലേ.” അവര്‍ ആവേശത്തോടെ പറഞ്ഞു.
”എങ്കില്‍ അത് സത്യമായിരിക്കും.” അബൂബക്റിന്റെ മറുപടി കേട്ടപ്പോള്‍ അബൂജഹ്ലിന്റെ നാവിറങ്ങിപ്പോയി.
മറ്റൊരിക്കല്‍
”ഖുറൈശികളേ, ഓടിവരൂ, മുഹമ്മദ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ?” ഓടിക്കൂടിയവര്‍ക്കു മുന്നില്‍ അബൂജഹ്ല് ആവേശപൂര്‍വം അവതരിപ്പിച്ചു: ”മുഹമ്മദ് ഇന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസില്‍ പോയി തിരിച്ചുവന്നുവത്രേ!.”
കേട്ടുനിന്നവരൊക്കെ തലയില്‍ കൈവെച്ചു. ”രണ്ടുമാസത്തെ വഴിദൂരമുള്ള ജറൂസലമില്‍ ഒറ്റ രാത്രികൊണ്ട് പോയി തിരിച്ചുവന്നെന്നോ?. ഇത് തനി ഭ്രാന്തു തന്നെ.” അവര്‍ പരസ്പരം പറഞ്ഞു. മുസ്ലിംകളില് ചിലരും ഇതു കേട്ട് ആശ്ചര്യം തൂകി.
നിഷേധികളില്‍ ചിലര്‍ നേരെ അബൂബക്റിനടുത്തേക്കോടി; ആത്മമിത്രം ഈ വങ്കത്തവും വിശ്വസിക്കുമോ എന്നറിയാന്‍.
അവര്‍ കാര്യം അവതരിപ്പിച്ചു. അവരുടെ വാക്കുകളില്‍ പരിഹാസം നിറഞ്ഞു നിന്നിരുന്നു. ഇത്തവണ ആത്മസുഹൃത്തും മുഹമ്മദിനെ കൈവിടും, അവര്‍ നിനച്ചു.
”ഇതിലെന്ത് അദ്ഭുതം? അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണ്.”നിഷേധികളുടെ ചങ്ക് വരണ്ടു. അവര്‍ അബൂബക്റിനെ ദയനീയമായി നോക്കി.
കഅ്ബാ പരിസരത്തേക്ക് ധൃതിയില്‍ ചെന്ന അബൂബക്ര് പരിഹാസക്കാര്‍ക്കിടയില്‍ തല താഴ്ത്തിയിരിക്കുന്ന നബി(സ്വ)യോടായി പറഞ്ഞു: ”റസൂലേ, അല്ലാഹു സത്യം, അങ്ങ് സത്യവാന് തന്നെ. അങ്ങ് പറഞ്ഞതും സത്യം തന്നെ.”
ആശ്വാസവാക്കുകള്‍ തിരുനബിയുടെ കണ്ണുകള്‍ നിറച്ചു. ആത്മമിത്രത്തെ അവിടുന്ന് ആലിംഗനം ചെയ്തു. അബൂജഹ്ലും സംഘവും പിന്നെയവിടെ നിന്നില്ല.
അബൂബക്ർ (റ )ന്റെ ജനനം, കുടുംബം
ഖുറൈശിഗോത്രത്തില്‍ ബനൂ തൈം കുടുംബത്തില്‍ ക്രിസ്താബ്ദം 573ലാണ് അബൂബക്ര് ജനിക്കുന്നത്. പിതാവ് അബൂഖുഹാഫ എന്ന പേരിലറിയപ്പെട്ട ഉസ്മാനുബ്നു ആമിര്‍. അബൂബക്റിന്റെ ആദ്യപേര് അബ്ദുല്‍ കഅ്ബ എന്നായിരുന്നു. പിന്നീട് നബി(സ്വ) അത് മാറ്റി അബ്ദുല്ല എന്നാക്കി. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടത് അബൂബക്ര് എന്ന പേരിലാണ്. ഇസ്റാഅ്, മിഅ്റാജ് സംഭവം കേട്ട അതേ നിമിഷം വിശ്വസിക്കുകയും അത് സത്യമാണെന്നംഗീകരിക്കുകയും ചെയ്തപ്പോള്‍ തിരുദൂതര്‍ വിളിച്ചതാണ് ‘സിദ്ദീഖ്’ എന്നത്. അതീഖ് എന്ന വിളിപ്പേരുമുണ്ട്.

ഭാര്യ ഉമ്മുറുമാന്‍. ഇവരില്‍ രണ്ടുമക്കളുമുണ്ട്. ആഇശയും അബ്ദുറഹ്മാനും. ഇസ്ലാമിനു മുന്‍പ് ഖുതൈല എന്ന സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. ഇവരിലും രണ്ട് മക്കളുണ്ട്. ഇരട്ടപ്പട്ടക്കാരി എന്നപേരില്‍ പ്രസിദ്ധയായ അസ്മാഉം അബ്ദുല്ലയും.
നബി(സ്വ)യെക്കാള്‍ മൂന്നു വയസ്സ് കുറവായിരുന്ന അബൂബക്ര് ചെറുപ്പം മുതല്‍ ദൂതരുടെ അടുത്ത കൂട്ടുകാരനായിരുന്നു. അതുകൊണ്ടുതന്നെ ജാഹിലിയ്യത്തിന്റെ ദൂഷ്യങ്ങളൊന്നും അദ്ദേഹത്തിലുണ്ടാ യിരുന്നില്ല. കച്ചവടമായിരുന്നു ജീവിതവൃത്തി. സത്യസന്ധത, സ്നേഹം, പരസഹായബോധം തുടങ്ങിയ മഹദ്ഗുണങ്ങള്‍ ആ ജീവിതത്തെ ധന്യമാക്കിയിരുന്നു. ജനങ്ങളുടെ കടബാധ്യതകള്‍ പോലും അദ്ദേഹം ഏറ്റെടുത്തിരുന്നതായി ചരിത്രം പറയുന്നു.
അബൂബക്ർ (റ ) നബി(സ്വ)യോടൊപ്പം
ബാല്യത്തിലും യൗവ്വനത്തിലും ഒപ്പമുണ്ടായിരുന്ന അബൂബക്ര്(റ) മുഹമ്മദിന് പ്രവാചകത്വം കിട്ടുന്ന സമയത്ത് മക്കയിലുണ്ടായിരുന്നില്ല. കച്ചവടത്തിനായി സിറിയയില്‍ പോയതായിരുന്നു. നാട്ടിലെത്തി വിവരമറിഞ്ഞപ്പോള്‍ വൈകാതെ കൂട്ടുകാരനെ പോയിക്കണ്ടു. വിശ്വസിക്കുകയും ചെയ്തു; ഖദീജക്കും അലിക്കും പിന്നാലെ മൂന്നാമനായി.
പിന്നെ കച്ചവടത്തേക്കാള്‍ പ്രാധാന്യം പ്രബോധനത്തിനു നല്കി. അബൂബക്റിന്റെ നാവില്‍ നിന്നാണ് ഉസ്മാനുബ്നു അഫ്ഫാനും സുബൈറുബ്നുല് അവ്വാമും അബ്ദുറഹ്മാനുബ്നു ഔഫും സഅദ്ബ്നു അബീവഖ്ഖാസും ത്വല്‍ഹത്തുബ്നു ഉബൈദില്ലയും ഇസ്ലാമിനെ കേട്ടതും വിശ്വസിച്ചതും. തിരുനബി പറയുന്നതെന്തും ശങ്കപോലുമില്ലാതെ അപ്പടി വിശ്വസിക്കുക. അതായിരുന്നു അബൂബക്റിന്റെ നയം.
‘രണ്ടില്‍ രണ്ടാമന്’ എന്ന് അല്ലാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ‘സിദ്ദീഖ്’ എന്നാണ് തിരുനബി തന്റെ സുഹൃത്തിനെ വിളിച്ചത്. മകള്‍ ആഇശ(റ)യെ വിവാഹം ചെയ്ത് സിദ്ദീഖിനെ ആദരിച്ച നബി(സ്വ), മദീന ഹിജ്റയില്‍ കൂടെ കൂട്ടിയതും ഈ മിത്രത്തെ മാത്രം. ഹിജ്റ ഒന്‍പതാം വര്‍ഷം മദീനയില്‍ നിന്നയച്ച പ്രഥമ മുസ്ലിം ഹജ്ജ്സംഘത്തിന്റെ അമീറാക്കിയത് സിദ്ദീഖിനെ. താന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ നമസ്കാരത്തിന് നേതൃത്വം നല്കാന് നിശ്ചയിച്ചതും ഈ ലോലഹൃദയനെത്തന്നെ. തന്റെ പിന്‍ഗാമി ഈ ‘രണ്ടാമന്’ തന്നെയായിരിക്കണമെന്ന സന്ദേശമാണ് നബി(സ്വ) നല്‍കിയിരുന്നത്.
നബി(സ്വ) ഹിജ്റ പോയത് തികച്ചും ഭീഷണമായ സാഹചര്യത്തിലാണ്. എന്നിട്ടും നബിയോടൊപ്പം പോകാനായി കാത്തിരുന്നു സിദ്ദീഖ്. ഒട്ടകങ്ങളെ ഒരുക്കിയതും സഹായികളെയും വഴികാട്ടി കളെയും മുന്‍കൂട്ടി സജ്ജരാക്കിയതും അദ്ദേഹം തന്നെ.
യുദ്ധങ്ങളില്‍ നബി(സ്വ)യുടെ മുന്നിലായിരുന്നു അബൂബക്റിന്റെ ഇടം. ബദ്റിലും ഉഹ്ദിലും ഇതര രണാങ്കണങ്ങളിലും ശത്രുക്കളെ സധൈര്യം നേരിട്ട സിദ്ദീഖ്; ഉഹ്ദ്, ഹുനൈന്‍ പോലുള്ള അടിപതറിയ യുദ്ധങ്ങളില്‍ തിരുമേനിയോടൊപ്പം ഉറച്ചു നിന്ന് ശത്രുക്കളോട് പോരാടി. തബൂക്ക് യുദ്ധത്തില്‍ നായക പദവിയും ദൂതര്‍ സിദ്ദീഖിനെ ഏല്പിച്ചിരുന്നു.
വ്യപാരിയായിരുന്ന സിദ്ദീഖ് സമ്പന്നന് കൂടിയായിരുന്നു. ദൈവമാര്‍ഗത്തില്‍ എത്ര സമ്പത്ത് ചെലവഴിക്കാനും മടികാണിച്ചിരുന്നില്ല. ഇസ്ലാമിന്റെ ആദ്യകാലത്ത് മൃഗീയ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന അടിമകളെ കാണുമ്പോള്‍ അവരെ പണം കൊടുത്തു വാങ്ങി മോചിപ്പിച്ചിരുന്നു.
മദീനയിലെത്തിയ ഉടനെ നബി(സ്വ) പള്ളിനിര്‍മ്മിക്കാന്‍ സ്ഥലമന്വേഷിച്ചു. രണ്ട് അനാഥകളുടെ സ്ഥലമാണ് അനുയോജ്യമായി കണ്ടത്. അത് സൗജന്യമായി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നായി തിരുനബി. ഉടനെ അബൂബക്ര്(റ) പണം നല്കി ആ സ്ഥലം വാങ്ങി നല്കി.
മദീനയില്‍ വരള്‍ച്ചയും ക്ഷാമവും പിടിപെട്ട വേളയിലാണ് തബൂക്ക് യുദ്ധം വന്നുവീണത്. ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സൈനികരെ ഒരുക്കാന്‍ നബി(സ്വ) യുദ്ധഫണ്ട് രൂപവല്കരിച്ചു. എല്ലാവരും പരമാവധി സംഭാവന ചെയ്തപ്പോള്‍ അബൂബക്ര്(റ) വീട്ടിലുള്ളത് മുഴുവന്‍ നല്കി. അത് വാങ്ങുമ്പോള്‍ ദൂതര്‍ ചോദിച്ചു: ”അതീഖ്, ഇനി വീട്ടില്‍ എന്താണ് ബാക്കിയുള്ളത്?”.
അബൂബക്റിന്റെ മറുപടി ഇങ്ങനെയായിരുന്നു:”അല്ലാഹുവും അവന്റെ റസൂലും!”.
ഈ ദാനമനസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: ”അബൂബക്റിന്റെ സ്വത്ത് ഉപകരിച്ചതുപോലെ മറ്റൊരാളുടെയും സ്വത്ത് ഇസ്ലാമിന് ഉപകരിച്ചിട്ടില്ല”(തിര്‍മുദി) 1
ചില സംഭവങ്ങള്‍
ഖുറൈശികളുടെ പീഡനത്തില്‍ മുസ്ലിംകള് യാതന അനുഭവിക്കുമ്പോഴും അബൂബക്ര്(റ) സുരക്ഷിതനായിരുന്നു. എന്നാല്‍ ആരാധനയും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ അബൂബക്ര്(റ) പിന്നെപ്പിന്നെ നിഷേധികള്‍ക്ക് തലവേദനയായി. ഒരിക്കല്‍ കൈകാലുകള്‍ ബന്ധിച്ച് അബൂബക്റിനെയും ത്വല്‍ഹയെയും ചിലര്‍ തെരുവില്‍ തള്ളി. ഇത് പലര്‍ക്കും ആവേശമായപ്പോള്‍ അതീഖിന്റെ ജീവിതവും ദുസ്സഹമായി. നബി(സ്വ)യുടെ സമ്മതത്തോടെ ഹിജ്റ പുറപ്പെട്ടു. അബ്സീനിയ യാത്രയില്‍ ചെങ്കടല്‍ തീരത്തെത്തിയ അദ്ദേഹത്തെ ഖുറൈശി സഖ്യകക്ഷികളി ലൊന്നിലെ മുഖ്യനായ ഇബ്നുദഗ്ന തടഞ്ഞു.
”താങ്കളെപ്പോലുള്ളവര്‍ നിങ്ങളുടെ വംശത്തിന്റെ അലങ്കാരമാണ്. നിങ്ങള്‍ മക്കയിലേക്കു തന്നെ തിരിച്ചുപോകണം. താങ്കളിനി എന്റെ സംരക്ഷണത്തിലാണ്” ഇബ്നുദുഗ്ന അിറയിച്ചു.
ഖുറൈശികള്‍ അതംഗീകരിച്ചു. അബൂബക്ര്(റ) വീടിനു സമീപം ഒരു മുറിയുണ്ടാക്കി പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി അതില്‍ കഴിഞ്ഞുകൂടി. തരളഹൃദയനായ അബൂബക്റിന്റെ കണ്ണീര് തൂകിയുള്ള ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ രാത്രിയില്‍ ഖുറൈശി യുവാക്കള്‍ ഒളിഞ്ഞുവരാന്‍ തുടങ്ങി. വീണ്ടും അദ്ദേഹം ശല്യമാവുന്നുവെന്നറിഞ്ഞ ഖുറൈശികള്‍ ഇബ്നുദുഗ്നയോട് പരാതി പറഞ്ഞു. ഇത് ഇബ്നുദുഗ്ന അദ്ദേഹത്തോട് പറയുമ്പോള്‍ മറുപടി ഇതായിരുന്നു: ”ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥിക്കാനും എനിക്ക് അല്ലാഹുവിന്റെ സംരക്ഷണം തന്നെ ധാരാള മാണ്.” ഇബ്നുദുഗ്ന സംരക്ഷണം പിന്‍വലിച്ചു.
ഹുദൈബിയ സന്ധിയിലെ കരാര്‍ വ്യവസ്ഥകള്‍ ഓരോന്നെഴുതുമ്പോഴും ഉമറി(റ)ന്റെ രോഷം പതയുകയായിരുന്നു. പ്രത്യക്ഷത്തില്‍ എല്ലാം മുസ്ലിംകള്ക്കെതിര്. കരാര്‍ ഒപ്പിട്ടതിന് പിന്നാലെ, സുഹൈലിന്റെ പുത്രന് അബൂജന്ദല് ചങ്ങലകളില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടി തിരു മുന്‍പിലെത്തി: ‘ദൂതരേ, എന്നെ സ്വീകരിക്കണം’. നബി(സ്വ) മുന്നിലിരിക്കുന്ന ഖുറൈശി പ്രതിനിധി കൂടിയായ സുഹൈലിനെ നോക്കി. ”കരാര്‍പ്രകാരം പറ്റില്ല”. ദൂതര്‍ വേദനയോടെ നിസ്സഹായത അറിയിച്ചു. അബൂജന്ദലിന്റെ കഴുത്തിന് പിടിച്ചു സുഹൈല്‍ തള്ളുകയും ചെയ്തു.
ഇതു കൂടി കണ്ടതോടെ ഉമറി(റ)ന്റെ നിയന്ത്രണം വിട്ടു. ”താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകന് തന്നെയല്ലേ?.” ഉമര്‍ ദൂതരോട് ചോദിച്ചു.
”അതേ, ഉമര്‍. ഞാന്‍ ദൈവദൂതന് തന്നെ. ഞാന്‍ നാഥനെ ധിക്കരിക്കില്ല അവന് എന്നെ സഹായിക്കുകയും ചെയ്യും”. നബി(സ്വ) പറഞ്ഞു. തര്‍ക്കം തുടര്‍ന്നെങ്കിലും അപമര്യാദയാണെ ന്നതിനാല്‍ ഉമര്‍(റ) പിന്തിരിഞ്ഞു. അബൂബക്റിനോടായി പിന്നെ ഉമറി(റ)ന്റെ തര്‍ക്കം. അദ്ദേഹം ഉമറി(റ)ന്റെ കൈപിടിച്ച് പറഞ്ഞു:
”ഹേ, ഉമര്‍ അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. സത്യത്തിലാണ് അദ്ദേഹം നിലകൊള്ളുന്നത്. അതിനാല്‍ നാം ആ ദൂതന്റെ പിന്നില്‍ ഉറച്ചുനില്ക്കുക.” ഉമര്‍ പിന്നീട് ശാന്തനായി. പ്രിയനബി യോട് വികാരപ്രകടനം നടത്തിയതിനാല്‍ ആ മനസ്സ് വിങ്ങുകയും ചെയ്തു. എന്നാല്‍ നബി(സ്വ) ഉമറിനെ ആശ്വസിപ്പിച്ചു.
നബി(സ്വ)യുടെ മരണ വേളയിലും ഈ ആത്മമിത്രത്തിന്റെ മനസ്സാനിധ്യവും ഉറച്ച നിലപാടുമാണ് ഉമറുള്‍പ്പെടെയുള്ള വിശ്വാസി വൃന്ദത്തെ യാഥാര്‍ഥ്യബോധമുള്ളവരാക്കിയത്.
അബൂബക്ർ (റ ) ഖലീഫ പദവിയില്‍
മദീനയെ കണ്ണീരണിയിച്ച് തിരുനബി(സ്വ) മരണപ്പെട്ടു. കദനഭാരവുമായി നിരാശയോടെ നിന്ന സമുഹത്തെ പക്ഷേ, സിദ്ദീഖ്(റ) ഉയര്‍ത്തിയെടുത്തു.
”ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. ആരെ ങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നുവെങ്കില്‍ അവന് എന്നെന്നും ജീവിച്ചിരിക്കുന്ന വനുമാണ.്”
തിരുനബി(സ്വ)യുടെ മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ മുസ്ലിംകള് ബനൂസാഇദ ഹാളില്‍ സമ്മേളിച്ചു. പ്രവാചകന് പിന്‍ഗാമിയെക്കുറിച്ച് വ്യക്തമായ സൂചന നല്കിയിരുന്നതിനാല് ഉമര്‍(റ) നിര്ദേശിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അബൂബക്റി(റ)ന്റെ പേര് ഐകകണ്ഠ്യേന അംഗീകരിക്ക പ്പെട്ടു.
വിനയവും ലാളിത്യവും ജീവിതസന്ദേശമാക്കിയ ഖലീഫ ആദ്യമായി തന്റെ കീഴിലുള്ളവരെ അഭിസംബോധന ചെയ്തു: ”സഹോദരന്മാരേ, ഞാന്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠനേയല്ല. എന്നാലും ഞാന്‍ നിങ്ങളുടെ ഖലീഫയാണിപ്പോള്. ഞാന്‍ നേര്‍വഴിയിലാണെങ്കില്‍ നിങ്ങളെന്നെ സഹായിക്കണം. വഴി തെറ്റിയാല്‍ എന്നെ നേര്‍വഴിയിലാക്കുകയും വേണം.”
അബൂബക്റി(റ)ന്റെ മുന്നില്‍ മൂന്ന് പ്രതിസന്ധികളാണ് ഉണ്ടായത്. മുഹമ്മദ് നബിയുടെ മതം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു എന്ന വാദവുമായി മതപരിത്യാഗം നടത്തിയ ഒരു വിഭാഗം. സകാത്ത് നല്‍കിയിരുന്നത് മുഹമ്മദിനാണ്. അദ്ദേഹം മരിച്ചതിനാല്‍ ഇനി നല്‍കേണ്ടതില്ല എന്ന വീക്ഷണവുമായി സകാത്ത് നിഷേധിച്ച മറ്റൊരു വിഭാഗം. മുഹമ്മദ് നബിയോടെ നുബുവ്വത്ത് നിലച്ചിട്ടില്ലെന്ന നിലപാടുമായി വ്യാജപ്രവാചകന്മാരായി ചമഞ്ഞു മൂന്നാമതൊരു വിഭാഗം.
അബൂബക്ര്(റ) ഇവര്‍ക്കെല്ലാം മുന്നറിയിപ്പു നല്കി. പിന്തിരിയാത്തവര്ക്കെതിരെ വിട്ടുവീഴ്ച ചെയ്തില്ല അദ്ദേഹം. ഖാലിദുബ്നുല്‍ വലീദ്(റ), ഇക്രിമ(റ), അംറുബ്നുല്‍ ആസ്വ്(റ) എന്നിവരുടെ നായകത്വത്തില്‍ സൈന്യം ഒരുക്കി. കുഴപ്പക്കാരെ മുഴുവന്‍ അടിച്ചമര്‍ത്തിയ ഖലീഫ സമുദായത്തിന്റെ പ്രതാപം വീണ്ടെടുത്തു.
രണ്ടു വര്‍ഷവും മൂന്നു മാസവും നീണ്ടുനിന്ന അബൂബക്റി(റ)ന്റെ ഭരണ കാലത്താണ് ഇസ്ലാമിക സാമ്രാജ്യം വികസിക്കാന്‍ തുടങ്ങിയത്. ശാമിലെയും ഇറാഖിലെയും പലഭാഗങ്ങളും മുസ്ലിംകള് ക്കധീനമായി. യര്‍മൂക്ക് യുദ്ധത്തിലൂടെ റോമയിലേക്കും പ്രവേശിച്ചു തുടങ്ങി. ഇവിടങ്ങളിലേക്ക് പ്രബോധകസംഘങ്ങളെയും ഖലീഫ അയച്ചു.
കള്ളപ്രവാചകനെതിരെ നടത്തിയ യമാമ യുദ്ധത്തില്‍ നിരവധി ഖുര്‍ആന്‍ മനപ്പാഠമുള്ള സ്വഹാബിമാര്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഖുര്‍ആന്‍ ക്രോഡീകരണ ശ്രമവും ഖലീഫ തുടങ്ങി.
അബൂബക്ർ (റ ) സാധാരണക്കാരനായ ഖലീഫ
മറ്റുള്ളവരെ സേവിക്കല്‍ ജീവിതമാക്കിയ അബൂബക്ര്(റ) ഖലീഫയായപ്പോഴും അതിന് മാറ്റം വരുത്തിയില്ല. സത്ഹിലെ പാവപ്പെട്ട കുടുംബങ്ങളുടെ പാല് കറന്നുകൊടുക്കാന്‍ ഖലീഫയായതിനു ശേഷവും അദ്ദേഹം സമയം കണ്ടു.
ജീവിതച്ചെലവിന് ബൈത്തുല്‍മാലില്‍ നിന്ന് പണമെടുക്കാമായിരുന്നിട്ടും അതെടുക്കാതെ ചന്തയില്‍ വസ്ത്ര വില്‍പ്പന നടത്തി വക കണ്ടെത്തി. വീട്ടില്‍ നിന്ന് കാല്നടയായിക്കൊണ്ടു തന്നെ ഖിലാഫത്ത് ആസ്ഥാനത്തെത്തി. ആരില്‍ നിന്നും സൗജന്യം സ്വീകരിച്ചില്ല. എന്നാല്‍ കൈയില്‍ ബാക്കിയുള്ളതെല്ലാം ദാനം ചെയ്യാന്‍ മറന്നതുമില്ല. നബി(സ്വ)യുടെ കാലത്ത് ധനികനായി ജീവിച്ച സിദ്ദീഖ് ഒരു ദിനാറുപോലും കൈയിലില്ലാത്ത അവസ്ഥയിലാണ് അന്ത്യശ്വാസം വലിച്ചത്.
പാപവും തിന്മയും എന്താണെന്നു പോലുമറിയാത്ത സിദ്ദീഖ് ഖലീഫയായപ്പോള്‍ പ്രാര്‍ഥനയും ആരാധനകളും വര്‍ധിപ്പിച്ചു. രാത്രികാലങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും സുജൂദില്‍ കിടന്ന് കരഞ്ഞും നാഥനുമായുള്ള ബന്ധം കൂട്ടിയിണക്കും. എന്നിട്ടും തന്റെ ജീവിതത്തിലും ഭരണത്തിലും വീഴ്ചകള്‍ സംഭവിക്കുമോ എന്നോര്‍ത്ത് വിലപിക്കുമായിരുന്നു തിരുനബി(സ്വ)യുടെ കൂട്ടുകാരന്.
ഹിജ്റ വര്‍ഷം 13ല്‍(ക്രിസ്ത്വബ്ദം 634) സിദ്ദീഖ് വിടപറഞ്ഞു. 63 വയസ്സായിരുന്നു. തിരുനബി(സ്വ) യുടെ ഖബറിനടുത്തായി അദ്ദേഹത്തെയും മറമാടി.
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 245, ഹദീസ് 3990[↩]
