ദുഃസ്വഭാവങ്ങള്‍ – 4
നന്മയും തിന്മയും ആത്യന്തികമായി മനുഷ്യ ബുദ്ധികൊണ്ട് വിവേചിച്ചറിയുക സാധ്യമല്ല. മനുഷ്യസംസ്‌കാരത്തെ മഹത്വപ്പെടുത്തുന്ന സദ്ഭാവങ്ങള്‍ ഏതെല്ലാമാണ്, ദുഃസ്വഭാവങ്ങള്‍ ഏതെല്ലാമാണ് എന്ന് കണ്ടെത്തുക അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിക്ക് അസാധ്യമാണ്. അതിനാല്‍ തന്നെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, ഏതെല്ലാമാണ് സദ്ഭാവങ്ങള്‍ എന്നും ദുഃസ്വഭാവങ്ങളെന്നും കൃത്യമായി വിവരിക്കുന്നുണ്ട്. ഇസ്‌ലാം മ്ലേഛമായി കാണുന്ന അലസത, അക്രമം, ദുര്‍വ്യയം, ആത്മപ്രശംസ, നിരാശ, ദേഹേച്ഛയെ പിന്‍പറ്റല്‍, പിണക്കം തുടങ്ങിയ ദുഃസ്വഭാവങ്ങളെക്കുറിച്ച വിശദമായ പഠനമാണ് ചുവടെ.
അലസത
മനുഷ്യന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുകയും പരാജയത്തിന് ഹേതുവായിത്തീരുകയും ചെയ്യുന്ന ഒരു ദുര്‍ഗുണമാണ് അലസത. ‘മടിയന്‍ മല ചുമക്കുമെന്നത്’ കേവലം ഒരു ചൊല്ലല്ല. അലസത പരാജയവും അധോഗതിയും വിളിച്ചുവരുത്തുന്നതിന് പുറമെ ഈ ചെറിയ ആയുസില്‍, നഷ്ടപ്പെടുത്തിയാല്‍ വീണ്ടെടുപ്പിന് മാര്‍ഗമില്ലാത്ത, സമയമെന്ന സുപ്രധാന സമ്പത്തിനെ വൃഥാ നഷ്ടപ്പെടുത്തിയവര്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. സത്കര്‍മങ്ങള്‍ പ്രവൃത്തിക്കുന്നതില്‍ മത്സരിച്ച് മുന്നേറാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിന്നും സ്വര്‍ഗം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ ധൃതിപ്പെടുക (3:133). രോഗത്തിന് മുമ്പ് ആരോഗ്യത്തെയും വാര്‍ദ്ധക്യത്തിന് മുമ്പ് യൗവനത്തെയും ജോലിത്തിരിക്കിന് മുമ്പുള്ള ഒഴിവു സമയത്തെയും, ദാരിദ്യത്തിന് മുമ്പ് ധന്യതയേയും, മരണത്തിന് മുമ്പ് ജീവിതത്തെയും പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ വിശ്വാസികള്‍ ജാഗരുകരാവണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുന്നു (ബൈഹഖീ) 1
നബി(സ്വ)യുടെ ജീവിതം നല്‍കുന്ന സന്ദേശം ദൗത്യ നിര്‍വഹണത്തില്‍ വിശാലതയോടെയും ശുഭപ്രതീക്ഷയുടെയും സര്‍വോപരി സ്രഷ്ടാവില്‍ ഭരമേല്‍പ്പിച്ചും മുന്നേറിയപ്പോള്‍ ഇസ്‌ലാമിന്റെ യശസ്സുയര്‍ത്തുന്ന വിജയങ്ങളുണ്ടായി എന്നതാണ്. ത്യാഗ പരിശ്രമത്തിന്റെ കഠിന പാത തരണം ചെയ്യാനുള്ള റസൂലിന്റെ സന്നദ്ധതയായിരുന്നു വിജയത്തിന് നിദാനം.
അല്ലാഹു പറയുന്നു: അപ്പോള്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക, നിന്റെ രക്ഷിതാവിങ്കലേക്ക് നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക (94:7,8).
ഉഹ്ദ് യുദ്ധ സന്ദര്‍ഭത്തില്‍ ഒരാള്‍ വന്ന് നബിയോട് ഒരു ചോദ്യം. ഈ യുദ്ധത്തില്‍ ഞാന്‍ വധിക്കപ്പെട്ടാല്‍ എന്റെ സ്ഥാനം എവിടെയായിരിക്കും. നബി(സ്വ) പറഞ്ഞു: ”സ്വര്‍ഗത്തില്‍”. ഉടനടി കൈയിലുള്ള കാരക്ക ദൂരേക്ക് വലിച്ചെറിഞ്ഞു യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു. അദ്ദേഹം രക്തസാക്ഷിയാകുന്നതുവരെ അവരോട് പൊരുതി (ബുഖാരി) 2 നബി(സ്വ) അഞ്ചു നേരത്തെ നമസ്‌കാര ശേഷവും അലസതയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുന്ന പ്രാര്‍ഥന പതിവാക്കിയിരുന്നു. ”അല്ലാഹുവേ, അലസത, ഭീരുത്വം എന്നിവയില്‍ നിന്ന് അല്ലാഹുവോട് രക്ഷതേടുന്നു” (ബുഖാരി) 3 നെറ്റിത്തടത്തില്‍ വിയര്‍പ്പു കണവുമായിട്ടാണ് വിശ്വാസി മരണത്തെ കണ്ടുമുട്ടുക എന്ന വചനം സൂചിപ്പിക്കുന്നത് ആലസ്യമില്ലാത്ത കര്‍മനൈരന്തര്യം തന്നെയാണ്.
അക്രമം
കാരുണ്യത്തിന്റെ മതമാണ് ഇസ്‌ലാം. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായി ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ച പദം അവന്റെ വിശാലമായ കാരുണ്യത്തെ കുറിക്കുന്ന ‘റഹ്‌മത്ത്’ എന്നതില്‍ നിന്ന് നിഷ്പന്നമായ അര്‍റഹ്‌മാന്‍, അര്‍റഹീം എന്നിവയാണ്. കരുണാവാരിധിയായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ക്കും കാരുണ്യത്തിനും അവന്റെ ദാസന്മാര്‍ അര്‍ഹരാകണമെങ്കില്‍ തന്റെ സമസൃഷ്ടികളോടും മറ്റു ജീവജാലങ്ങളോടും കാരുണ്യപൂര്‍വം അവര്‍ ഇടപഴകേണ്ടതുണ്ട്. സ്രഷ്ടാവിന്റെ കാരുണ്യത്തിന് വേണ്ടി സദാ കേഴുന്ന വിശ്വാസികളുടെ മനസ്സില്‍ ക്രൂരതക്കും അക്രമവാസനയ്ക്കും ഇടമില്ല. പ്രതിയോഗികളോടും അക്രമം പ്രവര്‍ത്തിച്ചവരോടും ഏറ്റുമുട്ടേണ്ട ഘട്ടത്തില്‍ പോലും നീതിപൂര്‍വകമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്.
മനുഷ്യരോടും ഇതര ജീവിജാലങ്ങളോടും കാണിക്കുന്ന അക്രമവും ക്രൂരതയും മഹാപാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യുദ്ധം ചെയ്യാനുള്ള അനുമതി നല്‍കപ്പെട്ടത് തന്നെ മര്‍ദ്ദിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താലാണ്. അല്ലാഹു പറയുന്നു. ‘യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിക്കപ്പെട്ടത് കാരണമായി തിരിച്ചടിക്കാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു’ (22:39).
ഒന്നാം ഖലീഫ അബൂബക്ര്‍(റ) ഒരു സൈന്യത്തിന്റെ നേതാവായി ഉസാമ(റ)യെ നിയോഗിക്കുകയുണ്ടായി. സിദ്ദീഖ്(റ) അദ്ദേഹത്തിന് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു: വഞ്ചനയും ചൂഷണവും അരുത്. അംഗവിഛേദം നടത്തരുതെന്നും, കുട്ടികളെയും വയോവൃദ്ധരെയും സ്ത്രീകളെയും കൊലപ്പെടുത്തരുത്, വൃക്ഷങ്ങളൊന്നും മുറിക്കുകയോ എരിച്ചു കളയുകയോ ചെയ്യരുത്, ആട്, മാട്, ഒട്ടകം, എന്നിവയെ ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലരുത്, ആരാധനാലയങ്ങളിലും പ്രാര്‍ഥനാ മണ്ഡപങ്ങളിലും ധ്യാനനിരതരായി ഇരിക്കുന്നവരെ കടന്നാക്രമണം നടത്തരുത്.
ഒരോ മനുഷ്യന്റയും സമ്പത്ത്, ജീവന്‍, അഭിമാനം എന്നിവ പവിത്രമായി ഇസ്‌ലാം കാണുന്നു. ആ പവിത്രത കളങ്കപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും മറ്റൊരാളില്‍ നിന്ന് സംഭവിക്കുമ്പോള്‍ അത് അക്രമത്തിലേക്കു നയിക്കുന്നു. ‘ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാവുന്നത് മറ്റു മുസ്‌ലിംകള്‍ അയാളുടെ നാവില്‍ നിന്നും കൈയില്‍ നിന്നും രക്ഷപെടുമ്പോഴാണ്’ എന്നത്രെ തിരുനബി(സ്വ) പഠിപ്പിക്കുന്നത്. ‘സഹോദരന്‍ അക്രമിക്കപ്പെടുമ്പോള്‍ അയാള്‍ മനംനൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ യാതൊരു മറയുമില്ല’ എന്ന് തിരുനബിയുടെ മൊഴിയില്‍ നിന്ന് ദൈവികസഹായം അക്രമിക്കപ്പെട്ടവന് ലഭിക്കുമെന്ന് മനസ്സിലാക്കാം.
ഭൗതിക ലോകത്ത് മനുഷ്യന്‍ ചൂഷണത്തിനും അക്രമത്തിനും ഇരയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അല്ലാഹു അടിമകളോട് തരിമ്പും അനീതി കാണിക്കുന്നവനല്ല, പരലോകത്തെ വിചാരണയും രക്ഷാശിക്ഷകളുമെല്ലാം നീതി നടപ്പില്‍ വരുത്താനുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിനത്തില്‍ അക്രമം അന്ധകാരമായി പ്രത്യക്ഷപ്പെടുമെന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് മര്‍ദകര്‍ക്കും അക്രമികള്‍ക്കുമുള്ള നിന്ദ്യമായ പര്യവസാനത്തിലേക്കുള്ള സൂചന കൂടിയുണ്ട്.
റസൂല്‍(സ്വ) ഒരിക്കല്‍ ചോദിച്ചു. ദരിദ്രന്‍ (പാപ്പരായവന്‍) ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു. നാണയവും ജീവിത വിഭവവും ഇല്ലാത്തവനെയാണ് ദരിദ്രനായി ഞങ്ങള്‍ കാണുന്നത്. നബി(സ്വ) വിശദീകരണം നല്‍കി. നിശ്ചയം, എന്റെ സമുദായത്തിലെ ദരിദ്രന്‍ ഒരു വ്യക്തിയാണ്. അയാള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്തവനായിട്ട് ഉയിര്‍ത്തെഴുന്നല്‍പ്പിന്റെ നാളില്‍ വരുന്നതാണ്. എന്നാല്‍ അവന്‍ ചിലരെ ചീത്ത വിളിക്കുകയും ചിലരെക്കുറിച്ച് കുറ്റാരോപണം നടത്തുകയും ഇന്നവന്റെ രക്തം ഒഴുക്കുകയും ഇന്നവന്റെ ധനം മോഷ്ടിക്കുകയും ഇന്നവനെ മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. തത്ഫലമായി അവന്റെ പുണ്യകര്‍മം ഇവന് (മര്‍ദിക്കപ്പെട്ടവന്) നല്‍കി അവനെ നരകത്തില്‍ എറിയുന്നതാണ് (മുസ്‌ലിം) 4.
മൃഗങ്ങളോട് മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു 5. ജീവനുള്ള ഏതൊരു വസ്തുവിനോട് നിങ്ങള്‍ ഔദാര്യം കാണിച്ചാലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. ഒരു പൂച്ചക്ക് ഭക്ഷണം പോലും നല്‍കാതെ കെട്ടിയിട്ട ഒരു സ്ത്രീ നരകാവകാശിയായ കഥ നബി(സ്വ) വിവരിച്ചു തന്നിട്ടുണ്ട്. അമ്പെയ്ത്ത് പഠിക്കുവാന്‍ ജീവനുള്ളതിനെ ലക്ഷ്യസ്ഥാനമാക്കുന്നതിനെ റസൂല്‍(സ്വ) നിരോധിച്ചു. ഒരു ചെറിയ കുരുവിയോട് പോലും കാണിക്കുന്ന ക്രൂരതയുടെ പേരില്‍ വിചാരണക്ക് വിധേയമാകേണ്ടി വരുമെന്ന് തിരുനബി(സ്വ) പറഞ്ഞു.
അക്രമണത്തിന് ‘ദ്വുല്‍മ്’ എന്നാണ് ഖുര്‍ആനിലെ പ്രയോഗം. ക്രമരഹിതമായി ചെയ്യുന്നതെല്ലാം അക്രമമാണ്. മനുഷ്യന്‍ ചെയ്യുന്ന അക്രമത്തില്‍ ഏറ്റവും വലുത് ഏകനായ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (31:13).
ദുര്‍വ്യയം
സമ്പത്തിന്റെ വിനിയോഗത്തില്‍ മിതത്വം സ്വീകരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. മിതത്വമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. ദുര്‍വ്യയത്തിനും പിശുക്കിനും മധ്യേയുള്ള വിനിയോഗ രീതിയാണ് മിതത്വം. പരമകാരുണികന്റെ അടിമകള്‍ (ഇബാദുര്‍റഹ്‌മാന്‍) എന്ന വിശേഷണത്തിന് അര്‍ഹരായവരുടെ സദ് ഗുണങ്ങള്‍ അല്ലാഹു എടുത്തു പറയുന്നു. ‘ചെലവു ചെയ്യുകയാണെങ്കില്‍ അമിത വ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍‘ (25:67).
സമ്പത്തും മറ്റു ജീവിത വിഭവങ്ങളും ഭൂമിയില്‍ മനുഷ്യന് ഒരുക്കിത്തന്നത് അല്ലാഹുവാണ്. മനുഷ്യ ജീവിതത്തിന് വേണ്ട ഉപജീവനത്തിന്റെ വിഭവങ്ങള്‍ ഒരുക്കിത്തരിക എന്നത് അല്ലാഹു ബാധ്യതയായി എറ്റെടുത്തതുമാണ്. ആകാശ ഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്റെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അതുകൊണ്ട് അല്ലാഹു നല്കിയ വിഭവങ്ങള്‍ അവന്‍ നിര്‍ദേശിച്ചതനുസരിച്ച് വിനിയോഗിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവനത്രെ മനുഷ്യന്‍. അല്ലാഹു നല്‍കിയ സമ്പത്ത് അടക്കമുള്ള വിഭവങ്ങള്‍ ദുര്‍വ്യയം ചെയ്യാനുള്ള അവകാശം മനുഷ്യനില്ല. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ആക്ഷേപിക്കുന്നു. ‘നീ ധനം ദുര്‍വ്യയം ചെയ്തു കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സുഹൃത്തുക്കളായിരിക്കുന്നു (17:26,27).
വിഭവങ്ങളുടെ ആധിക്യവും സമ്പന്നതയുമാണ് ദുര്‍വ്യയത്തിന് പ്രേരിപ്പിക്കുന്നത്. സമ്പത്തോ മറ്റ് വിഭവങ്ങളോ കുടുതലുണ്ട് എന്നത് അത് ധൂര്‍ത്തടിക്കാനുള്ള ഉപാധിയല്ല. കാരണം ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് അത് വിനിയോഗിക്കാനുള്ള താല്ക്കാലിക ഉടമസ്ഥന്മാരെ മാത്രമാണ് അല്ലാഹു മനുഷ്യനെ ഏല്പിച്ചത്.
സമ്പത്തുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ലുബ്ധകാണിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും ദോഷമാത്രമാണ് വരുത്തിവെക്കുന്നത്. അതുപോലെ ദുര്‍വ്യയം വ്യക്തിയെ ദുഷിപ്പിക്കുകയും സമൂഹത്തില്‍ കെടുതികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു. ‘നിന്റെ കൈ നീ പിരടിയിലേക്ക് കെട്ടിവെക്കരുത്. അത് മുഴുവനായങ്ങ് നിവര്‍ത്തിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടി വരും’ (17:29).
ധൂര്‍ത്ത്, ദുര്‍വ്യയം എന്നീ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ തബ്ദീര്‍, ഇസ്‌റാഫ് എന്നെല്ലാമാണ്. ‘മനുഷ്യര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലെയും പരിധി കവിയല്‍’ എന്നാണ് ഇസ്‌റാഫ് എന്ന പദത്തിന് അര്‍ഥം. ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള ഈ പദ പ്രയോഗത്തില്‍ നിന്ന് ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന അതിരു കവിയലാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ജീവിതവുമായി ബന്ധപ്പെട്ട മറ്റു വ്യാപാര മേഖലകളിലൊന്നിലും (ഉദാ: വിവാഹം, വിദ്യാഭ്യസം, വിദേശം, വാഹനം) ധൂര്‍ത്ത് പാടില്ല. റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ തിന്നുക, കുടിക്കുക, ഉടുക്കുക, ദാനധര്‍മം ചെയ്യുക, ധൂര്‍ത്തും ആഡംബരവും ഇല്ലാതെ (സുബുലുസ്സലാം) 6
ആത്മപ്രശംസ
അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് ഭിന്നനിലവാരത്തിലും തോതിലുമാണ് ജീവിത വിഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഭൗതിക വിഭവങ്ങളിലും ശേഷികളിലും മനുഷ്യര്‍ തീര്‍ത്തും ഭിന്നാവസ്ഥയിലാണെന്ന് ചുരുക്കം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏത് കാര്യത്തിലായാലും ഉള്ളവന്‍ ഇല്ലാത്തവനോട് താരതമ്യപ്പെടുത്തി ആത്മപ്രശംസ നടത്തുന്നത് സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ദുര്‍ഗുണമാണ്. കാരണം ആത്മപ്രശംസ അഹങ്കാരത്തിലേക്ക് നയിക്കുകയും അതുവഴി അവന്‍ അല്ലാഹുവിലും പരലോകത്തിലും നിഷേധിക്കുന്നവനായി മാറുകയും ചെയ്യുന്നു.
പ്രവാചകന്‍മാര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ അഹങ്കാരികളും ആത്മപ്രശംസ നടത്തുന്നവരുമായ ആളുകളാണ് പ്രവാചകന്മാരെ നിഷേധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ‘ഞാനാണ് സര്‍വോന്നതനായ റബ്ബ് എന്ന് അഹങ്കരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തി മൂസാനബി(അ)യെ നിഷേധിക്കാന്‍ കാരണവും ആത്മപ്രശംസയാണ്. ഫിര്‍ഔന്‍ തന്റെ ജനതയോട് വിളിച്ചുപറഞ്ഞു. എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലയോ? ഈ നദി (നൈല്‍) എന്റെ താഴ്ഭാഗത്തുകൂടി ഒഴുകുന്നു. എന്നാല്‍ (എന്റെ മഹത്വം) നിങ്ങള്‍ ദര്‍ശിക്കുന്നില്ലയോ? അല്ലെങ്കില്‍ ഈ നിന്ദ്യനായ സംസാരിക്കാന്‍ കഴിയാത്ത മൂസായേക്കാള്‍ ഉത്തമന്‍ ഞാനല്ലയോ? (43:51, 52).
ഖാറൂന്‍ എന്ന മുതലാളിക്ക് തന്റെ ഖജനാവുകളുടെ താക്കോല്‍കൂട്ടങ്ങള്‍ വഹിക്കാന്‍പോലും വലിയ സംഘം വേണ്ടിവന്നു. ഈ സമ്പത്തിന്റെ വലിയ കൂമ്പാരങ്ങളത്രയും തന്റെ വിദ്യ (സാമര്‍ഥ്യം) കൊണ്ട് ലഭിച്ചതാണെന്ന ആത്മപ്രശംസ നടത്തിയ ആ അഹങ്കാരിക്ക് ഉണ്ടായ ദുരന്തപരിണതി അല്ലാഹു പറഞ്ഞുതരുന്നു. ‘അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂുമിയില്‍ ആഴ്ത്തികളഞ്ഞു. (28:81). ആത്മപ്രശംസ ധ്വനിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും പാടില്ലെന്ന് റസൂല്‍(സ്വ) ഗൗരവ സ്വരത്തില്‍ ഉണര്‍ത്തി. അബൂസലമയുടെ മകള്‍ സൈനബിന് അവരുടെ വീട്ടുകാര്‍ ബര്‍റ(പുണ്യവതി) എന്നു നാമകരണം ചെയ്തപ്പോള്‍ നബി(സ്വ) പറഞ്ഞ് ഇപ്രകാരമാണ് ”നിങ്ങള്‍ നിങ്ങളെ സ്വയം പരിശുദ്ധിപെടുത്തി പറയരുത്. നിങ്ങളിലുള്ള പുണ്യവാന്മാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ് (മുസ്‌ലിം) 7 ബര്‍റ എന്നതിന് പകരം സൈനബ് എന്ന് പേര് അവര്‍ക്ക് നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്തു.
സൂക്ഷ്മമായ ബീജകണത്തില്‍ നിന്ന് ഉത്ഭവം കുറിച്ച മനുഷ്യന്റെ തുടക്കവും ഒടുക്കവും വളര്‍ച്ചയും കൃത്യമായി അറിയുന്നവന്‍ അല്ലാഹുവായിരിക്കെ സ്വയം പരിശുദ്ധരായി പ്പറയുന്നത് സൂക്ഷ്മതയുള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്ന് ഖുര്‍ആന്‍ (53:32) പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ മക്കളും സ്‌നേഹഭാജനങ്ങളുമായ തങ്ങള്‍ മാത്രമാണ് സ്വര്‍ഗത്തിന് അവകാശികള്‍ എന്നായിരുന്നു വേദക്കാര്‍ ആത്മപ്രശംസ നടത്തിയത്. ഇതിനെയും കടുത്ത ഭാഷയില്‍ അല്ലാഹു (4:49) വിലക്കുകയും സത്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉഹ്ദ് യുദ്ധത്തില്‍ ശത്രുവിനെ വധിച്ചശേഷം ഞാന്‍ പേര്‍ഷ്യക്കാരനായ അടിമയാണെന്ന് ആത്മപ്രശംസ നടത്തിയ അനുചരനെ റസൂല്‍(സ്വ) വിലക്കി.
നിരാശ
അല്ലാഹുവിലുള്ള ദൃഡവിശ്വാസം മനസ്സില്‍ വേരുറക്കുമ്പോള്‍ മാത്രമാണ് നിരാശ തൊട്ടു തീണ്ടാത്ത ജീവിതം നയിക്കാന്‍ നമുക്കു സാധിക്കുന്നത്. പാരത്രിക ലോകത്തെ വിജയമെന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഇഹലോകത്ത് കര്‍മനിരതനാകവേ വിശ്വാസിക്ക് വന്നു ഭവിക്കുന്ന വിപത്തുകള്‍പോലും പ്രതിഫലാര്‍ഹമാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷമ അവലംബിക്കുന്നവര്‍ക്ക് കണക്കറ്റ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തു. സുപ്രതീക്ഷയുള്ള മനസ്സില്‍ നേരിയ തോതിലെങ്കിലും നിരാശ പടര്‍ന്നു പിടിക്കുകയില്ല എന്ന് ഖുര്‍ആന്‍ പ്രവാചകന്മാരുടെ ജീവിതസംഭവങ്ങളിലൂടെ നമ്മെ ബോധിപ്പിക്കുന്നു. ദുരിത പര്‍വങ്ങള്‍ ഏറെ താണ്ടിക്കടക്കേണ്ടിയിരുന്ന ജീവിത സാഹചര്യമായിരുന്നു പ്രവാചകന്മാര്‍ക്കുണ്ടായിരുന്നത്. പക്ഷേ അല്ലാഹുവിലുള്ള ദൃഡവിശ്വാസവും പ്രാര്‍ഥനയിലൂടെ അവനില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മനസ്സും അവര്‍ക്ക് എല്ലാവിധ വിഷമതകളില്‍ നിന്നും പോംവഴി കാണിച്ചുകൊടുത്തു. പ്രാര്‍ഥനയുടെ രീതിയും ശൈലിയും വിഷയവും പരിശോധിച്ചവരില്‍ നിരാശ തൊട്ടുതീണ്ടാത്ത ദൃഡമനസ്സ് കാണാനാവും. വാര്‍ധക്യത്തിന്റെ അവശതയിലും ഒരു കുഞ്ഞിനു വേണ്ടി അതിയായി ആഗ്രഹിച്ച് അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തിയ സകരിയ്യാ നബി പ്രാര്‍ഥിക്കുന്നു. ”എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചുതിളങ്ങുന്നതായിരിക്കുന്നു. രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല (19:4).
ബാലനായ യൂസുഫിനെ നഷ്ടപ്പെട്ട യഅ്ഖൂബ്(അ) അങ്ങേയറ്റം വ്യസനിച്ചു. ആ ദുഃഖങ്ങളും പ്രയാസങ്ങളും തപിക്കുന്ന മനസ്സോടെ അല്ലാഹുവെ ബോധിപ്പിച്ചു. പ്രതീക്ഷ കൈവിടാതെ മറ്റു മക്കളോട് പോയി അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുന്നു. യഅ്ഖൂബ് നബി(അ) പറയുന്നു. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപറ്റി നിരാശപ്പെടുകയില്ല (12:87).
അല്ലാഹുവിലുള്ള ദൃഢവിശ്വാസം കൊണ്ട് പ്രതീക്ഷ ഒരിക്കലും മങ്ങലേല്‍ക്കാതെ ധീരമായ പ്രതിസന്ധികളെ മറികടന്ന പ്രവാചകനാണ് ഇബ്രാഹീം(അ). അദ്ദേഹത്തിന്റെ പ്രാര്‍ഥന ഇക്കാര്യം വെളിപ്പെടുത്തിത്തരുന്നു. ‘അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്തവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നവന്‍. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍ (26:78-82), രോഗങ്ങളും ശാരീരിക അവശതകളും സമ്പത്തിലും സന്താനങ്ങളിലുമുള്ള കഷ്ടനഷ്ടങ്ങളും മനുഷ്യനെ വ്യാകുലചിത്തനാക്കുന്നു. അപ്പോള്‍ നിരാശ ജീവിതത്തില്‍ ഇരുള്‍പടര്‍ത്താതെ വിശ്വാസംകൊണ്ടും പ്രാര്‍ഥനകൊണ്ടും പ്രിതസന്ധികളെ മറികടന്ന് കര്‍മനിരതരാവാന്‍ വിശ്വാസികള്‍ക്കല്ലാതെ സാധ്യമല്ല.
കഠിനരോഗത്തിന് വിധേയനായ അയ്യൂബ് നബി(അ) അല്ലാഹുവോട് നടത്തിയ പ്രാര്‍ഥന ഖുര്‍ആന്‍ പറഞ്ഞു തരുന്നു. ”എനിക്കിതാ ദീനം ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ (21:83). ആ പ്രാര്‍ഥനയില്‍ പ്രതിഫലിക്കുന്നത് അല്ലാഹുവിന്റെ സഹായത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷയാണ്. അല്ലാഹു അദ്ദേഹത്തിന് രോഗശമനം നല്‍കി മനഃക്ലേശത്തെ ദുരീകരിച്ചു. ഉഹ്ദ് രണാങ്കണത്തില്‍ മുസ്‌ലിംകള്‍ക്ക് പരാജയവും നഷ്ടങ്ങളും ഏറ്റ് വാങ്ങേണ്ടിവന്നു. നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് കുറേ മനോവിഷമമുണ്ടാക്കിയ ഉഹ്ദിന്റെ പശ്ചാത്തലത്തില്‍ അല്ലാഹു അവരെ സ്വാന്തനിപ്പിക്കുന്നു. വിശ്വാസത്തിന്റെ അകബലം കൊണ്ടു മുന്നേറാനാണ് അല്ലാഹുവിന്റെ കല്പന. ”നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ (3:139).
സുഖദുഃഖ സമ്മിശ്രമാണ് ഐഹിക ജീവിതം. സത്യവിശ്വാസി സന്തോഷകരമായ കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അല്ലാഹുവിനെ സ്തുതിച്ച് നന്ദി പറയുകയാണ് വേണ്ടത്. ദുഃഖമുണ്ടാകുമ്പോള്‍ ക്ഷമയവലംബിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണം. സുഖവും ദുഃഖവും ദൈവിക പരീക്ഷണത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ മുന്‍നിശ്ചയമനുസരിച്ചാണെന്നും നന്മയും, തിന്മയും അല്ലാഹുവില്‍ നിന്നാണെന്നും ഉറച്ച് വിശ്വസിക്കേണ്ട സത്യവിശ്വാസിക്ക് ഒട്ടും നിരാശ ഉണ്ടാവുകയില്ല. അതുകൊണ്ട് നിരാശ സത്യനിഷേധികളുടെ സ്വാഭാവമായിട്ട് ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ (29:23, 22:15, 12:87) പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ വിശുദ്ധഖുര്‍ആനില്‍ കൂടുതല്‍ ആവര്‍ത്തിച്ച് വന്നിട്ടുള്ളതാണ് റഹ്‌മാന്‍, റഹീം പരമകാരുണികന്റെ കരുണാനിധി എന്നത്. തെറ്റുകുറ്റങ്ങളില്‍ മുഴുകി ജീവിച്ചവരോടും അല്ലാഹു സുവാര്‍ത്ത അറിയിക്കുന്നതും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശയടയാതെ ജീവിക്കാനാണ് തെറ്റുകള്‍ തിരുത്തി നിഷ്‌കളങ്ക മനസ്സോടെയുള്ള പശ്ചാത്താപം മഹാപാപികള്‍ക്കും രക്ഷയിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കുമെന്ന് അല്ലാഹു ഉണര്‍ത്തുന്നു (39:53).
ദേഹേച്ഛയെ പിന്‍പറ്റല്‍
മനുഷ്യന്‍ അല്ലാഹുവിന്റെ ആദരണീയ സൃഷ്ടിയാണ്. വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ മനുഷ്യനില്‍ ശാരീരികവും ആത്മീയവുമായ രണ്ടുതരം ശക്തികള്‍ കുടികൊള്ളുന്നു. ദേഹവും ദേഹിയും കൂടിയ സൃഷ്ടി എന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. മനുഷ്യനിലെ ദേഹിയാണ് ദേഹത്തെ അതിന്റെ ലക്ഷ്യത്തിലേക്ക് വഴിനടത്തുന്നത്. മനുഷ്യനില്‍ നിരന്തരമായി ദേഹവും ദേഹിയും തമ്മില്‍ സംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങളും മൃഗതൃഷ്ണകളും മനുഷ്യനില്‍ മേല്‍ക്കൈ നേടുന്നത് അവനിലുള്ള ദേഹി അഥവാ ആത്മീയ ശക്തി ദുര്‍ബലമാവുമ്പോഴാണ്. മനുഷ്യന്‍ ദേഹത്തിന്റെ ഇച്ഛാനുവര്‍ത്തികളായി മാറുകയും കടിഞ്ഞാണില്ലാത്ത വിധം മൃഗീയമായ ആസക്തി അവനെ അതിജയിക്കുകയും ചെയ്യുമ്പോഴാണ് ദുര്‍മാര്‍ഗിയായി അധഃപതിച്ച് പോവുന്നത്. മനുഷ്യനെ ദുര്‍മാര്‍ഗിയാക്കുന്നത് സത്യനിഷേധം, ബഹുദൈവ വിശ്വാസം, ദുര്‍ഗുണങ്ങള്‍, ദുരാചാരങ്ങള്‍ എന്നിവയാണ്. ഇത്തരം വഴികേടുകളുടെ ചളിക്കുണ്ടില്‍ മനുഷ്യന്‍ ആണ്ടുപോകുന്നത് അവന്‍ ദേഹേഛക്ക് അടിമപ്പെടുമ്പോഴാണ്. സത്യവിശ്വാസം മുറുകെ പിടിക്കുന്നവരില്‍പോലും സദാ ദേഹേഛക്ക് കടിഞ്ഞാണിട്ട് ജീവിക്കാനുള്ള പരിശീലന മുറകള്‍ അനിവാര്യമാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളുടെ അടിസ്ഥാന ലക്ഷ്യവും വിശ്വാസിയെ ദേഹേച്ഛക്ക് അടിമപ്പെടുന്നതില്‍ നിന്നും വിമോചിപ്പിച്ച് ആത്മീയ ദൃഢീകരണം സാധ്യമാക്കുക എന്നതാണ്.
മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനം ശാസ്ത്രലോകത്തിന് ഇന്നും നിഗൂഢമാണ്. ധര്‍മബോധത്തിന്റെയും ദുഷ്ടതയുടെയും രണ്ട് ശക്തികള്‍ മനുഷ്യമനസ്സിനെ സ്വാധീനിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേഹത്തിന്റെ ഇഛകള്‍ സ്വാനുഭവ തിന്മയുടെ വഴിയില്‍ സഞ്ചരിക്കാനാണ് താത്പര്യപ്പെടുന്നത്. ദുഷ്‌പ്രേരണയില്‍ നിന്ന് മനുഷ്യമനസ്സിനെ വിമോചിപ്പിക്കാന്‍ അല്ലാഹുവിന്റെ കാരുണ്യം അനിവാര്യമാണെന്ന് ഖുര്‍ആന്‍ (12:53) പഠിപ്പിക്കുന്നുണ്ട്. ദേഹേഛക്ക് വശംവദനായി ജീവിക്കുന്നവന്‍ അധാര്‍മികതയില്‍ കൂപ്പുകുത്തുന്നു. നരകം എന്ന നിന്ദ്യമായ പര്യവസാനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു. നരകം ദേഹേച്ഛകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു (ബുഖാരി 8, മുസ്‌ലിം 9).
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്നതാണു അടിസ്ഥാന വിശ്വാസം. മതത്തിന്റെ ഈ മൗലിക അടിത്തറയില്‍ നിന്ന് മനുഷ്യന്‍ വ്യതിചലിച്ച് മറ്റു പലതിനെയും ആരാധ്യന്മാരായി സ്വീകരിക്കുന്നു. ആരാധ്യന്മാരെ തങ്ങളുടെ ഇച്ഛക്കനുസരിച്ച് മാറ്റുവാന്‍ തയ്യാറാവുന്ന ഇക്കൂട്ടര്‍ ചിന്തിക്കാനോ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ ഗ്രഹിക്കാനോ സന്നദ്ധരല്ല. മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണെന്ന് അവരെക്കുറിച്ച് ഖുര്‍ആനില്‍ (25:43) പറയുന്നു. ‘തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍ (25:44).
ഈ വിശ്വാസം പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംവിധായകനുമായ അല്ലാഹു മാത്രമാണ് സാക്ഷാല്‍ ആരാധ്യന്‍. ഈ പ്രപഞ്ചത്തിന് ഒന്നിലധികം സ്രഷ്ടാവും നിയന്താവുമുണ്ടായിരിക്കുക എന്നത് കേവല ബോധനത്തിന് എതിരുമാണ്.
നീതിയും നന്മയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. കണിശമായി നീതി മുറ പാലിക്കണം. നന്മയുടെ പാതയില്‍ സഞ്ചരിക്കാനും അനുശാസിക്കപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്കിടയിലേക്ക് പോലും അനീതി കടന്നുവരുന്നത് ദേച്ഛേ പിടിമുറുക്കുമ്പോഴാണ്. ഭരണാധികാരിയും പ്രവാചകനുമായ ദാവൂദ് നബിയോട് പോലും അല്ലാഹുവിന്റെ കല്പന ജനങ്ങളില്‍ നീതി മുറയനുസരിച്ച് വിധിക്കാനും ദേഹേച്ഛക്ക് വശംവദനാവാതിരിക്കാനുമാണ് (38:26).
അല്ലാഹുവില്‍ അചഞ്ചല വിശ്വാസമുള്ള ഒരാള്‍ പാരത്രിക ജീവിത്തിലെ നന്മയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവനാണ്. നശ്വരമായ ജീവിതത്തിലെ ഭൗതിക താല്പര്യങ്ങളും സ്വാര്‍ഥമോഹങ്ങളും ദേഹേഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ദുഷ്‌പ്രേരണ നല്‍കുന്നു. പ്രേമം, സമ്പത്ത്, ആര്‍ഭാഡ ജീവിതം, ഭൗതിക സൗകര്യങ്ങള്‍ എന്നിവ സ്വദേഹങ്ങളുടെ ഇഛാനുവര്‍ത്തികള്‍ക്ക് അലങ്കാരവും അതിരുകളില്ലാത്ത സുഖജീവിതത്തിന്റെ ഉപാധികളുമാണ്. ആത്യന്തിക പരാജയം ഇക്കൂട്ടര്‍ക്കാണെന്ന നബി(സ്വ)യുടെ മുന്നറിയിപ്പ് നാം സഗൗരവം പരിഗണിക്കുക
പിണക്കം
ജീവിക്കുന്ന സമൂഹത്തിലെ ഓരോ അംഗവുമായി ഇണങ്ങിക്കഴിയേണ്ടവനാണ് സത്യവിശ്വാസി. നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്തുകൊണ്ട് ആദര്‍ശ വ്യതിര്യക്തതയോടെ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനാവുകയും വേണ്ടതുണ്ട്. അതോടൊപ്പം സുഹൃദ്ബന്ധത്തിനും കുടുംബബന്ധത്തിനും ഊഷ്മളത പകരുന്ന സമ്പര്‍ക്കങ്ങളും സഹവാസങ്ങളുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. വാക്കിലോ നോക്കിലോ പ്രവൃത്തികളിലോ ഇടപാടുകളിലോ ഇടപെടലിലോ മാനസികമായി അകല്‍ച്ചയുണ്ടാകുന്നതും ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നതുമായ യാതൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനിഷ്ടങ്ങളും അഭിപ്രായ ഭിന്നതകളും വ്യക്തികള്‍ക്കിടയില്‍ വീട്ടിലും നാട്ടിലും ഉള്ള സമൂഹ കൂട്ടായ്മകളിലെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അത് പിണക്കങ്ങളായി പടര്‍ന്ന് പകയും ശത്രുതയും ആയി വളര്‍ന്ന് ബന്ധങ്ങള്‍ വഷളാവുന്ന തരത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്.
ഒരു മുസ്‌ലിം തന്റെ മുസ്‌ലിം സഹോദരനുമായി പിണങ്ങിനില്‍ക്കുന്നതും ബന്ധം മുറിച്ചുകളയുന്നതും അയാളെ ഉപേക്ഷിക്കുന്നതും നിഷിദ്ധമാണ്. പരസ്പരം തെറ്റിയ രണ്ടാളുകള്‍ക്ക് കോപമടക്കാന്‍ മൂന്നുദിവസത്തിലധികം അവധി നല്‍കപ്പെട്ടിട്ടില്ല. പിന്നീടവര്‍ അനുരഞ്ജനത്തിലെത്തി വിദ്വേഷ മുക്തരായിത്തീരാന്‍ ശ്രമിക്കണം. നബി(സ്വ) പറഞ്ഞു.
”ഒരു മുസ്‌ലിമിന് തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ല. മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ തന്റെ സഹോദരനെ കാണുകയും അയാള്‍ക്ക് സലാം പറയുകയും ചെയ്യട്ടെ. സലാം മടക്കിയാല്‍ രണ്ടുപേരും പ്രതിഫലത്തില്‍ പങ്കാളിയായി. സലാം മടക്കിയില്ലെങ്കില്‍ അയാള്‍ പാപവുമായി മടങ്ങേണ്ടി വരും. സലാം ചൊല്ലിയ മുസ്‌ലിം കുറ്റത്തില്‍ നിന്ന് മോചിതനാവുകയും ചെയ്യും” (അബൂദാവൂദ്) 10
കുടുംബ ബന്ധത്തിന്റെ ആദരണീയത ഊന്നിപ്പറഞ്ഞിട്ടുള്ള ഇസ്‌ലാമില്‍ ഓരോ അംഗവും ആ ബന്ധത്തിന് പോറലേല്‍ക്കുന്ന യാതൊന്നും ഉണ്ടാവാതിരിക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം സഹായങ്ങള്‍ ചോദിക്കുന്നത് അവനെയും കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (4:17). നബി(സ്വ) ബന്ധം ചേര്‍ക്കുന്നതിന്റെ ഗൗരവമുണര്‍ത്തിയതിങ്ങനെയാണ്. ”കുടുംബബന്ധം ദിവ്യസിംഹാസനമായി ബന്ധപ്പെട്ടതാണ്. അതുപറയും, ആരെങ്കിലും എന്നെ ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ക്കും. ആരെങ്കിലും എന്നെ മുറിച്ചാല്‍ അല്ലാഹു അവനെയും അകറ്റിക്കളയും (ബുഖാരി) 11
നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള പിണക്കങ്ങള്‍ പരസ്പരം കോപവും ശത്രുതയും ഉള്ളിലൊതുക്കി കഴിയുന്ന ദുരവസ്ഥയിലേക്ക് എത്തിക്കുന്നു. വിട്ടുവീഴ്ചയുടെയും സഹനത്തിന്റെയും മാര്‍ഗവമലംബിക്കുന്നതിന് പകരം അഹങ്കാരത്തിന്റെ ശൈലിയില്‍ പെരുമാറുകയും ചെയ്യുന്നു. പരസ്പരമുള്ള വിനയം എന്ന സദ്ഗുണമാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിശ്വാസികളുടെ സ്വഭാവമായി എടുത്തുകാണിക്കുന്നത്. വിനയമുള്ള മനസ്സുകളില്‍ പിണക്കങ്ങള്‍ക്ക് അല്പായുസ്സ് മാത്രമേ ഉണ്ടാകുകയുള്ളൂ.
അല്ലാഹുവിലുള്ള സുദൃഢ വിശ്വാസംകൊണ്ട് പരസ്പരം സ്‌നേഹിക്കുകയും ഒരൊറ്റ ശരീരംപോലെ സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നവരായിരുന്ന തിരുദൂതരുടെ അനുചരന്മാര്‍. അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുന്നവരും അല്ലാഹുവിനുവേണ്ടി കോപിക്കുന്നവരുമായിരുന്നു അവര്‍.
വ്യത്യസ്ത സ്വഭാവ ഗതിക്കാരും അഭിപ്രായമുള്ളവരുമുള്ള ഏതൊരു സാമൂഹിക കൂട്ടായ്മയിലും തര്‍ക്കങ്ങളും ഭിന്നതകളും തലപൊക്കുക സ്വാഭാവികമാണ്. എന്നാല്‍ അതെല്ലാം മാനസികമായി അകല്‍ച്ചയുണ്ടാക്കുന്നതോ പിണക്കം മൂര്‍ഛിച്ച് ശത്രുത വളരുന്നതിനോ നിമിത്തമായിക്കൂടാ. പിണങ്ങിക്കഴിയുന്ന രണ്ടാളുകളുടെ ഇടയില്‍ അനുരഞ്ജനശ്രമത്തിലൂടെ സൗഹാര്‍ദത്തിന് പരുക്കേല്‍ക്കാത്തവിധം ബന്ധം ശക്തിപ്പെടുത്താനുള്ള റോള്‍ നിര്‍വ്വഹിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അനുരഞ്ജനശ്രമമെന്നത് വിശ്വാസികളുടെ ബാധ്യതയായി ഖുര്‍ആന്‍ (49:16) ഉണര്‍ത്തുന്നുണ്ട്. ജാബിര്‍(റ)ല്‍ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ നമസ്‌കരിക്കുന്ന ഒരാളും തന്നെ ആരാധിക്കുകയില്ല എന്ന കാര്യത്തില്‍ പിശാച് നിരാശപ്പെട്ടിരിക്കുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതില്‍ അവന്‍ വിജയിച്ചിരിക്കുന്നു (മുസ്‌ലിം) 12
References
- ശുഅബുല്‍ ഈമാന്‍, ബൈഹഖീ, വാള്യം 07, പേജ് 263, ഹദീസ് 10248[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 95, ഹദീസ് 4046[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 79, ഹദീസ് 6371[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 18, ഹദീസ് 2581[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2238, ഹദീസ് 5663[↩]
- സുബുലുസ്സലാം, മുഹമ്മദ് ബ്‌നു ഇസ്മാഈലിബ്‌നി സ്വാലിഹ് അസ്സ്വന്‍ആനി, ദാറുല്‍ ഹദീസ്, വാള്യം 04, പേജ്: 626, ഹദീസ് 1366[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 173, ഹദീസ് 2142[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 102, ഹദീസ് 6487[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 142, ഹദീസ് 287[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 07, പേജ് 273, ഹദീസ് 4912[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 06, ഹദീസ് 5989[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 138, ഹദീസ് 2812[↩]
