മദ്ഹബുകള്‍
ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ (ഫിഖ്‌ഹ്) വളർച്ചയിലുണ്ടായ സ്വാഭാവികവും ക്രമാനുഗതവുമായ വികാസത്തിന്റെ ഫലമാണ് മദ്ഹബുകള്‍. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി, സഹാബിമാരുടെയും താബിഈന്മാരുടെയും കാലത്ത് രൂപപ്പെട്ട നിയമവ്യാഖ്യാന പാരമ്പര്യങ്ങളാണ് പിന്നീട് വ്യക്തമായ മദ്ഹബ് സംവിധാനങ്ങളായി വികസിച്ചത്. വ്യത്യസ്ത പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യങ്ങളും അറിവിന്റെ പ്രചാരവും ഹദീസ് ലഭ്യതയും ഫിഖ്‌ഹ് രീതികളിൽ വൈവിധ്യം സൃഷ്ടിച്ചു. അതാണ് ഹനഫീ, ശാഫിഈ, മാലിക്കീ, ഹംബലീ എന്നീ നാല് പ്രമുഖ സുന്നി മദ്ഹബുകളുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
അഭിപ്രായം, വീക്ഷണം, സരണി എന്നൊക്കെയാണ് ‘മദ്ഹബ്’ എന്ന അറബി വാക്കിന്റെ അര്‍ഥം. വിശ്വാസ, രാഷ്ട്രീയ, കര്‍മ വിഷയങ്ങളില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സഞ്ചരിച്ച വ്യത്യസ്ത കൈവഴികളെ (schools of thoughts)കുറിക്കാനാണ് പൊതുവില്‍ മദ്ഹബുകള്‍ എന്ന പദം പ്രയോഗിക്കാറുള്ളത്. ശീഈ, ഖവാരിജ് എന്നിവയാണ് രാഷ്ട്രീയ രംഗത്തെ മദ്ഹബുകള്‍. ജബ്‌രിയ്യ, മുര്‍ജിഅ:, മുഅ്തസില, അശ്അരീ, മാതുരീദീ തുടങ്ങിയവ മദ്ഹബുകളായും അറിയപ്പെടുന്നു.
മദ്ഹബ് എന്ന പദത്തിന്റെ ശ്രവണ മാത്രയില്‍ സാധാരണക്കാരന്റെ മനസ്സില്‍ അങ്കുരിക്കുക കര്‍മശാസ്ത്ര മദ്ഹബുകളാണ്. അവയില്‍ തന്നെ ഇന്ന് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നില നില്‍ക്കുന്ന മുഖ്യമായ നാല് മദ്ഹബുകള്‍. ഈ വിശദീകരണത്തില്‍ കൊണ്ടുവരുന്നതും കര്‍മ ശാസ്ത്ര മദ്ഹബുകളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ മാത്രമാണ്.
സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു, ജീവിതത്തെ ക്രമീകരിക്കാന്‍ ആവശ്യമായ കൃത്യവും വ്യക്തവുമായ നിയമങ്ങളും വിധി വിലക്കുകളും പ്രവാചകനായ മുഹമ്മദ് നബി(സ്വ)യിലൂടെ നല്‍കിയിട്ടുണ്ട് എന്ന് ലോക മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അത്തരം നിയമവിധികളും നിര്‍ദേശങ്ങളും അറിയാനുള്ള ആഗ്രഹം മുസ്‌ലിമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരിലൊക്കെ സ്വഭാവികമാണ്. നബി(സ്വ) ജീവിച്ചിരുന്നപ്പോള്‍ മതപരമായ എന്ത് പ്രശ്‌നത്തിന്റെയും പരിഹാരം തേടി അവര്‍ക്ക് അദ്ദേഹത്തെ നേരിട്ട് സമീപിക്കാമായിരുന്നു. നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ ദൗത്യ സംഘങ്ങളെ അയച്ചുകൊണ്ട് പോലും സംശയനിവൃത്തി വരുത്തുമായിരുന്നു. സകല പ്രശ്‌നങ്ങള്‍ക്കും നബി(സ്വ) പരിഹാരം നിര്‍ദേശിച്ചത് വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നു. അപൂര്‍വം ചില കാര്യങ്ങളില്‍ നബി(സ്വ) സ്വന്തമായി ഇജ്ത്തിഹാദ് (ഗവേഷണം) നടത്തിയിട്ടുമുണ്ട്.
നബി(സ്വ) മരിക്കുമ്പോള്‍ ഈ സമൂഹത്തിന് നല്‍കിയ രണ്ട് അമൂല്യ നിധികളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും. ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളെ അവലംബിച്ചു കൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തി. അവയില്‍ വിധികള്‍ കാണാന്‍ കഴിയാത്ത വിഷയങ്ങളില്‍ പ്രധാനപ്പെട്ട സ്വഹാബിമാരെ വിളിച്ചു വരുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും; ഇല്ലെങ്കില്‍ ഇജ്ത്തിഹാദിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തും.
ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിക രാജ്യം ഏറെ വിശാലമാവുകയും എത്രയോ അറബേതര ജനവിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തു. നവംനവങ്ങളായ പ്രശ്‌നങ്ങള്‍ മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കാനാരംഭിച്ചു. ദീനില്‍ പ്രവേശിച്ചവര്‍ക്ക് മതത്തിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങള്‍ പഠിപ്പിച്ചു കൊടുക്കേണ്ടതായി വന്നു. മൂന്നാം ഖലീഫ ഉസ്മാന്‍(റ)യുടെ കാലത്ത് സ്വഹാബിമാര്‍ക്ക് മദീന വിട്ട് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാനുള്ള ഉദാരമായ അനുവാദം നല്‍കപ്പെടുക കൂടി ചെയ്തു. വ്യത്യസ്ത പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത സ്വഹാബിമാര്‍ അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും അവര്‍ക്കറിയാവുന്ന സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയതനുസരിച്ച് ഫത്‌വകള്‍ നല്‍കി. ഖുര്‍ആനിലും സുന്നത്തിലും കാണാത്ത വിഷയങ്ങളില്‍ അവര്‍ ഗവേഷണം നടത്തി മതവിധികള്‍ മനസ്സിലാക്കി. ഇത് സ്വാഭാവികമായിത്തന്നെ അഭിപ്രായ വൈജാത്യങ്ങള്‍ക്കിടയാക്കി.
സ്വഹാബിമാരുടെ ശേഷം വന്ന താബിഉകളുടെ കാലത്തും ഏറെക്കുറെ സ്ഥിതി ഇതായിരുന്നു. അവര്‍ ഖുര്‍ആനും സുന്നത്തും സ്വഹാബത്തിന്റെ ഇജ്മാഉം ഇജ്തിഹാദുമൊക്കെ അവലംബമാക്കി മതവിധികള്‍ നല്‍കി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ വ്യത്യസ്ത രീതികള്‍ സ്വീകരിച്ചവര്‍ അവരിലുണ്ടായിരുന്നു. ചിലര്‍ ഖുര്‍ആനും സുന്നത്തും സഹാബികളുടെ ഇജ്മാഉം തന്നെ അവലംബമാക്കി മതവിധികള്‍ നല്‍കി. ഇത്തരക്കാരെ ‘മദ്‌റസതു അഹ്‌ലില്‍ ഹദീസ്’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മറ്റൊരു വിഭാഗം പ്രമാണങ്ങളുടെ ബാഹ്യാര്‍ഥം മാത്രം കണക്കിലെടുക്കാതെ അവയിലെ യുക്തിയും ന്യായവും കണ്ടെത്തി പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. ഇവരെ ‘മദ്‌റസതു അഹിലിര്‍റഅ്‌യ്’ എന്നു വിളിക്കുന്നു. അങ്ങനെയൊക്കെ യാണെങ്കിലും ഇന്ന് പ്രചാരത്തിലുള്ളതുപോലെയുള്ള ‘മദ്ഹബ്’ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല എന്നതാണ് വസ്തുത.
മദ്ഹബുകളുടെ ആവിര്‍ഭാവം
താബിഉകളുടെ ശിഷ്യന്മാരായ താബിഉത്താബിഉകളുടെ കാലഘട്ടത്തിലാണ് മദ്ഹബുകളുടെ ഇമാമുമാരുടെ ജീവിതകാലം. ഇമാം അബൂഹനീഫയെ ചിലരൊക്കെ താബിഉകളില്‍ എണ്ണാറുണ്ടെന്നത് ഇവിടെ അനുസ്മരിക്കട്ടെ. അനഭിലഷണീയമായ ഒട്ടേറെ കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തെ ഗ്രസിച്ചിരുന്ന സമയമായിരുന്നു ഇത്. വിവിധ കക്ഷികളായി അവര്‍ പിരിഞ്ഞു. ഓരോ കക്ഷിയും അവരവരുടെ വാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ ബദ്ധശ്രദ്ധരായി. പല വിഷയങ്ങളിലും ഇജ്തിഹാദ് നടത്തേണ്ടിവന്നു. ഒരു വിഷയത്തില്‍ ഒന്നിലധികം പണ്ഡിതന്മാര്‍ ഗവേഷണം നടത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരിലേക്ക് അവ ചേര്‍ത്തുപറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് വ്യത്യസ്ത മദ്ഹബുകള്‍ ആവിര്‍ഭവിച്ചത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നാലാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലത്തായി 138 മദ്ഹബുകള്‍ ജന്മമെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത്തരം വ്യത്യസ്താഭിപ്രായങ്ങള്‍ മതത്തിന്റെ ശാഖാപരമായ വിഷയങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഈ കാലയളവില്‍ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിധികള്‍ നല്‍കിയ പണ്ഡിത കേസരികളില്‍ ചിലരെ നമുക്കു പരിചയപ്പെടാം.
- ഇമാം അബൂഹനീഫ (മരണം ഹി.150) കൂഫ
- അബ്ദുള്ളാഹിബ്‌നു ശുബ്‌റുമ (മരണം ഹി. 172) കൂഫ
- ഇബ്‌നു അബീലൈല (മരണം ഹി.148) കൂഫ
- സുഫ്‌യാനുസൗരി (മരണം ഹി. 161) കൂഫ
- ഇബ്‌നുജുറൈജ് (മരണം ഹി.150) മക്ക
- സുഫ്‌യാനുബ്‌നു ഉയൈന (മരണം ഹി. 198) മക്ക
- മാലികുബ്‌നു അനസ് (മരണം ഹി. 179) മദീന
- ഖൈസുബ്‌നു സഅ്ദ് (മരണം ഹി. 175) ഈജിപ്ത്
- ഇമാം ശാഫിഈ (മരണം ഹി. 204) ഈജിപ്ത്
- ഔസാഈ (മരണം ഹി. 204 ) ശാം
- ഇസ്ഹാഖുബ്‌നു റാഹവൈഹി (മരണം ഹി. 238 ) നൈസാബൂര്‍
- അബുസൗര്‍ (മരണം ഹി. 246 ) ബഗ്ദാദ്
- അഹ്‌മദ്ബ്‌നു ഹംബല്‍ (മരണം ഹി. 241) ബഗ്ദാദ്
- ദാവൂദ് അല്‍ ഇസ്വ്ബഹാനി (മരണം ഹി. 237) ബഗ്ദാദ്
- ഇബ്‌നു ജരീറുത്വബ്‌രീ (മരണം ഹി.231)ബഗ്ദാദ്
മുകളില്‍ സൂചിപ്പിച്ചവരും അല്ലാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ മതരംഗത്ത് ഗണനീയങ്ങളായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെയൊക്കെ പരിശ്രമത്തിന്റെ ഗുണം ഇസ്‌ലാമിക സമൂഹം അനുഭവിച്ചിട്ടുമുണ്ട്. ഇവരില്‍ വിരലിലെണ്ണാവുന്നവരുടെ മദ്ഹബുകള്‍ക്ക് മാത്രമേ ആധുനിക കാലത്ത് അനുയായികളുള്ളൂ എന്നതാണ് വസ്തുത. കാലാകാലങ്ങളായി നിലവില്‍ വന്ന ഭരണ കര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പിന്തുണ; അതാതു കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇമാമുമാരുടെ അനുയായികള്‍ നടത്തിയ പ്രചാരണത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് നിലവിലുള്ള മദ്ഹബുകളുടെ അതിജീവനം സാധ്യമാക്കിയതില്‍ മുഖ്യഘടങ്ങള്‍.
ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, തുര്‍ക്കുമാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും ഏറെ അനുയായികളുള്ള മദ്ഹബാണ് ഇമാം അബൂഹനീഫയുടെ പേരില്‍ അറിയപ്പെടുന്ന ഹനഫീ മദ്ഹബ്. അതുപോലെ ശാഫീഈ, മാലിക്കീ, ഹംബലീ മദ്ഹബുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. ഒമാനിലും മറ്റും സ്വാധീനമുള്ള ഇബാദ്വി മദ്ഹബ്, യമനിലും മറ്റും നിലവിലുള്ള ഉസൈദീ മദ്ഹബ് എന്നിവയ്ക്കും ഇന്നും അനുയായികളുണ്ട്.
മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ ചില വിഷയങ്ങളില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളതുകൊണ്ട് കൂടിയാണ് അവയത്രയും വ്യത്യസ്ത മദ്ഹബുകളായത്. എന്നാല്‍ മേലുദ്ധരിച്ച ഒരൊറ്റ ഇമാമും ജനങ്ങളത്രയും തങ്ങളുടെ അഭിപ്രായമാണ് സ്വീകരിക്കേണ്ടത് എന്ന് ആരോടും അനുശാസിച്ചിട്ടേയില്ല. നബിയില്‍ നിന്ന് വല്ല അധ്യാപനവും തങ്ങള്‍ പറഞ്ഞതിന് എതിരായിട്ടാണ് വന്നതെങ്കില്‍, തങ്ങളുടെ അഭിപ്രായം തള്ളിക്കളഞ്ഞ് ഹദീസുകള്‍ക്കനുസരിച്ച് ജീവിക്കണമെന്നാണ് എല്ലാ ഇമാമുകളും പ്രത്യേകം നിര്‍ദേശിച്ചത്.
ഖേദകരമായ വസ്തുത, ഇമാമുകളുടെ കാലശേഷം ഒരോ മദ്ഹബും പ്രത്യേകം പ്രത്യേകം കക്ഷികളായി മാറുകയും, തങ്ങളൊഴിച്ചുള്ളവര്‍ ശരിയായ മാര്‍ഗത്തിലല്ല എന്നൊരു ചിന്താഗതി മദ്ഹബു വാദികള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. നാലില്‍ ഒരു മദ്ഹബ് തഖ്‌ലീദ് (അനുകരിക്കല്‍) ചെയ്യുക നിര്‍ബന്ധമാണെന്ന് പറയുന്നേടം വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍ പക്വമതികളായ പണ്ഡിതന്മാര്‍ ഈ തഖ്‌ലീദ് വാദത്തെ തളളിക്കളയുകയും ഖുര്‍ആനും സ്വഹീഹായ സുന്നത്തിനുമനുസരിച്ചാണ് മുസ്‌ലിമിന്റെ ജീവിതം ക്രമീകരിക്കേണ്ടതെന്ന് പഠിപ്പിക്കയും ചെയ്തു.
ഹദീസുകള്‍ കുറ്റമറ്റ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടത് മദ്ഹബ് ഇമാമുകളുടെ കാലശേഷമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കാതെ പോയ നിരവധി പ്രവാചക മാതൃകകള്‍ ഇന്ന് നമ്മുടെ മുമ്പിലുണ്ട്. ഒരു യഥാര്‍ഥ വിശ്വാസി ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും, നബിചര്യയുമായി മദ്ഹബിന്റെ അഭിപ്രായങ്ങള്‍ വിരുദ്ധമായി കണ്ടാല്‍ ഖുര്‍ആനിന്നും സുന്നത്തുമനുസരിച്ചാണ് നിലകൊള്ളുക. ഇത് തന്നെയായിരുന്നു ഇമാമുകളുടെ ഉപദേശവും. ആ ഉപദേശം സ്വീകരിച്ച മദ്ഹബീ പണ്ഡിതന്മാര്‍ തന്നെ, തങ്ങളുടെ ഗുരുക്കന്മാരുടെ നിരവധി വീക്ഷണങ്ങള്‍ മാറ്റി നിറുത്തിയത് കാണാന്‍ കഴിയും.
മുസ്‌ലിം സമൂഹത്തില്‍ നിരവധി മദ്ഹബുകള്‍ ആവിര്‍ഭവിച്ചെങ്കിലും അവയില്‍ ബഹുഭൂരി പക്ഷവും നാമാവശേഷമായി. ഏതാനും ചില മദ്ഹബുകള്‍ മാത്രമാണിന്ന് നിലനില്‍ക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട 4 മദ്ഹബുകളെക്കുറിച്ച് നമുക്ക് ലഘുവായി പരിചയപ്പെടാം.
ഹനഫീ മദ്ഹബ്
ഹിജ്റ 86ല്‍ ജനിച്ച് 150ല്‍ പരലോകം പ്രാപിച്ച ഇമാം അബൂഹനീഫയുടെ പേരിലാണ് ഹനഫീ മദ്ഹബ് നിലനില്‍ക്കുന്നത് നുഅ്മാനുബ്‌നു സാബിത്ത് എന്നാണദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ചില ചരിത്രകാരന്മാര്‍ ഇമാമിനെ താബിഉകളില്‍ എണ്ണിയിട്ടുണ്ട്. യാഥാര്‍ഥത്തില്‍ ‘ഹനീഫയുടെ മദ്ഹബ്’ എന്നൊരു സവിശേഷസരണി ഇമാം കെട്ടിവെക്കുകയോ ഫിഖ്ഹില്‍ ഗ്രന്ഥ രചന നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഗ്രന്ഥരചന നടത്തിയത്.
ധാരാളം നാടുകളില്‍ ഇന്ന് ഹനഫീ മദ്ഹബ് പ്രചാരത്തിലുണ്ട്. ഈജിപ്ത്, ഇാറഖ്, സിറിയ, യമന്‍, ഇന്ത്യ, ചൈന, റഷ്യ, അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ആദ്യകാലത്ത് അബ്ബാസികളുടെയും പിന്നെ ഉസ്മാനീ ഖിലാഫത്തിന്റെയും അവസാനം മുഗുളന്മാരുടെയും ഔദ്യോഗിക മദ്ഹബായി സ്വീകാര്യത ലഭിച്ചത് ഈ മദ്ഹബിന്റെ പ്രചാരത്തിന് ശക്തി കൂട്ടി.
ഖിയാസിന് ഹദീസുകളേക്കാള്‍ പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം എതിരാളികള്‍ അദ്ദേഹത്തെക്കുറിച്ചു പ്രചരിപ്പിച്ചു. വിവിധ താല്പര്യക്കാര്‍ വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില വ്യവസ്ഥകള്‍ അദ്ദേഹം ഏര്‍പ്പെടുത്തി എന്നത് ശരിയാണ്. റിപ്പോര്‍ട്ടര്‍മാരുടെ വിശ്വാസത്തില്‍ സംശയങ്ങളുള്ളവ, ഖുര്‍ആന്‍ വചനത്തിനും അറിയപ്പെട്ട ഹദീസുകള്‍ക്കും വിരുദ്ധമായവ, സ്വഹാബത്തിന്റെ അഭിപ്രായങ്ങളുമായും, പൊതു തത്ത്വങ്ങളുമായും വിപരീതമാകുന്ന ഹദീസുകള്‍ അദ്ദേഹം തിരസ്‌കരിച്ചു. അതുകൊണ്ട് തന്നെ പരിമിതമായ ഹദീസുകള്‍ മാത്രമേ അദ്ദേഹം കുറ്റമറ്റതായി കണ്ടിട്ടുള്ളു.
അബൂ ഹനീഫയുടെ വീക്ഷണം പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം ഉദ്ധരിക്കപ്പെട്ടു കാണാം. ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു ‘താങ്കള്‍ ഒരഭിപ്രായം പറയുകയും അതിനെതിരില്‍ ഒരു നബി വചനം സ്ഥിരപ്പെടുകയും ചെയ്താല്‍ എന്ത് ചെയ്യും’ അദ്ദേഹം പറഞ്ഞു: ”ഞാന്‍ എന്റെ അഭിപ്രായം ഉപേക്ഷിക്കും”.
ചോദ്യം: സഹാബികളുടെ അഭിപ്രായം താങ്കളുടെ അഭിപ്രായത്തിന് എതിരായാലോ? അദ്ദേഹം പറഞ്ഞു. ”ഞാന്‍ എന്റെ അഭിപ്രായം പിന്‍വലിക്കും”. ചോദ്യം: താബിഉകളുടെ അഭിപ്രായം താങ്കളുടെ അഭിപ്രായവുമായി എതിരായാലോ? അദ്ദേഹം പറഞ്ഞു: ”ഞാനും അവരെ പോലെ ഒരാണ്‍കുട്ടിയാണ്”.
ഇന്ന് ഹനഫീ മദ്ഹബിലെ പ്രധാന ഗ്രന്ഥമായി പരിഗണിക്കുന്ന പ്രമാണങ്ങള്‍ പില്‍കാലത്ത് ഹനഫീ പണ്ഡിതന്മാരാല്‍ ഉണ്ടാക്കപ്പെട്ടവയാണ്.
ഹനീഫ് മദ്ഹബിലെ പ്രമാണങ്ങള്‍
1.ഖുര്‍ആന്‍
2. ഹദീസ്.
3. സഹാബികളുടെ ഫത്വ്‌വകള്‍
4.അല്‍ ഇജ്മാഅ്
5. ഖിയാസ്
ശാഫിഈ മദ്ഹബ്
ഇസ്‌ലാമിക ലോകത്ത് അനുയായികളുടെ എണ്ണത്തില്‍ രണ്ടാമത്തെ മദ്ഹബായി കരുതപ്പെടുന്നത് ശാഫിഈ മദ്ഹബാണ്. ഹിജാസ്, യമന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിഴക്കന്‍ പ്രദേശങ്ങള്‍, ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, മലേഷ്യ, സിങ്കപ്പൂര്‍, ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ശാഫീഈ മദ്ഹബിന് ഇന്നും സ്വാധീനമുണ്ട്.
ഹിജ്‌റ 150ല്‍, ഫലസ്ത്വീനിലെ ഗസ്സയിലാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈ ജനിച്ചത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ശാഫിഈയെയും കൂട്ടി മാതാവ് മക്കയില്‍ വന്നു താമസമാക്കി. സമര്‍ഥനായ കുട്ടിയെ മാതാവ് ഖുര്‍ആന്‍ പാഠശാലയില്‍ ചേര്‍ത്തു. 7 വയസ്സാവുമ്പോഴേക്കും അവന്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി. ശേഷം മസ്ജിദുല്‍ ഹറമിലെ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ നിന്ന് ഹദീസും ഫിഖ്ഹുമൊക്കെ പഠിക്കാനാരംഭിച്ചു. അറബി ഭാഷയും സാഹിത്യവും, അതിന്റെ ശുദ്ധതയില്‍ പഠിക്കാന്‍ വേണ്ടി അദ്ദേഹം കുറച്ചുകാലം ഹുദൈല്‍ ഗോത്രക്കാരുടെ കൂടെ താമസിച്ചു. മക്കയിലേക്ക് തിരിച്ചു വരികയും മസ്ജിദുല്‍ ഹറമിലെ ഹദീസ്-ഫിഖ്ഹ് വിജ്ഞാന സദസ്സുകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു. ഇമാം സുഫ്‌യാനുബ്‌നു ഉയയ്‌നയില്‍ നിന്ന് കര്‍മശാസ്ത്രം പഠിച്ചു. 15 വയസ് പൂര്‍ത്തിയാകുമ്പോഴേക്കും ഫത്‌വ നല്‍കാനുള്ള അനുവാദം ലഭ്യമാവുംവിധം പാണ്ഡിത്യത്തില്‍ അദ്ദേഹം മികവ് നേടി.
തുടര്‍ന്ന് അദ്ദേഹം മദീനയിലേക്ക് പോവുകയും ഇമാം മാലിക്കിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. മദീനയില്‍ താമസിച്ചുകൊണ്ടിരിക്കെ, ഇമാം മാലിക്കിനു പുറമെ മറ്റു പല പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും കീഴിലുള്ള പഠന ക്ലാസുകളിലും ഇമാം ശാഫിഈ സോത്സാഹം പങ്കെടുക്കാറുണ്ടായിരുന്നു. ഇമാം മാലിക്കിന്റെ മരണശേഷം ഇമാം ശാഫിഈ മക്കയിലേക്ക് തന്നെ തിരിച്ചു പോയി. അദ്ദേഹം മക്കയിലെത്തിയ സമയത്താണ് യമനിലെ ഗവര്‍ണര്‍ മക്ക സന്ദര്‍ശിക്കുന്നത്. അദ്ദേഹം മുഖേന ശാഫിഈക്ക് യമനില്‍ ജോലി ലഭിക്കുകയും ചെയ്തു. നജ്‌റാന്‍ ഗവര്‍ണരുടെ അപവാദ പ്രചാരണത്തിനു വിധേയനായ ഇമാമിനെ ഖലീഫ ഹാറൂന്‍ റശീദിന്റെ മുമ്പില്‍ വിചാരണക്ക് ഹാജറാക്കി. രക്ഷപ്പെട്ട അദ്ദേഹം ജോലി ഉപേക്ഷിച്ചു മക്കയിലേക്ക് തന്നെ തിരിച്ചു വരികയും വൈജ്ഞാനിക മേഖലയില്‍ സജീവമാവുകയും ചെയ്തു.
ശാഫിഈയുടെ നിദാന ശാസ്ത്രം
ആദ്യമായി ഫിഖ്ഹിന്റെ മൗലിക ഘടകങ്ങളെ ക്രോഡീകരിച്ചത് ഇമാം ശാഫിഈയാണ്. അദ്ദേഹത്തിന്റെ നിദാന ശാസ്ത്ര ഗ്രന്ഥം ‘അര്‍റിസാല’ എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹം പ്രധാനമായും 4 പ്രമാണങ്ങളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.
1 -ഖുര്‍ആനും പ്രവാചക സൂക്തങ്ങളും
2-ഇജ്മാഅ്
3- സ്വഹാബത്തിന്റെ ഫത്‌വ
4-ഖിയാസ്
ഇമാം ശാഫിഇയുടെ കാലത്ത് ഹദീസ് മുഴുവന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തനിക്ക് ലഭ്യമായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഫത്‌വ നല്‍കിയത്. തന്റെ അഭിപ്രായത്തിനെതിരെ ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് തന്റെ അഭിപ്രായമായി ഗണിക്കേണ്ടത് എന്ന് മറ്റ് ഇമാമുകളെപ്പോലെ അദ്ദേഹവും ഉണര്‍ത്തിയിട്ടുണ്ട്.
മാലിക്കീ മദ്ഹബ്
ഹിജ്റ: 93ല്‍ മദീനയില്‍ ജനിച്ച ഇമാം മാലികുബ്‌നു അനസിബ്‌നി മാലിക്ക് അബീ ആമിര്‍ ഇസ്ബഹീ അല്‍ യമനിയിലേക്ക് ചേര്‍ത്തുപറഞ്ഞുകൊണ്ടാണ് മാലികീ മദ്ഹബ് അറിയപ്പെടുന്നത്. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാമിന് ഹദീസുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പണ്ഡിതന്മാരുമായുള്ള സഹവാസത്തില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. ജീവിതത്തിന്റെ പ്രാരംഭദശയില്‍ അദ്ദേഹം അനുഭവിച്ച ദാരിദ്ര്യമോ അവസാന കാലഘട്ടങ്ങളില്‍ കൈവന്ന സുഭിക്ഷതയോ ദീനീ തല്പരതയില്‍ നിന്ന് അദ്ദേഹത്തെ ഒട്ടും അകറ്റിയില്ല. അബ്ദുറഹ്‌മാനുബ്‌നു ഹുര്‍മുസ്, അബുസ്സനാദ്, റബീഅ തുടങ്ങിയ അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ നിന്നാണ് ഇമാം മാലിക് വിജ്ഞാനം ശേഖരിച്ചു തുടങ്ങിയത്. 40 വര്‍ഷം അമവീ ഭരണത്തിന് കീഴില്‍ ഇമാം ജീവിച്ചു. അദ്ദേഹത്തിന്റെ മുഖ്യ രചനയാണ് ‘അല്‍മുവത്ത്വഅ്’ ഹദീസിലും ഫിഖ്ഹിലും ഉള്ള റിപ്പോര്‍ട്ടുകള്‍ ക്രോഡീക്കപ്പെട്ട അമൂല്യമായൊരു ഗ്രന്ഥമത്രെ ഇത്. വേറെയും ചില രചനകള്‍ ഇമാമിലേക്ക് ചേര്‍ത്തു പറയുന്നുവെങ്കിലും ആധാകാരികത അവകാശപ്പെടാനാവാത്തവയാണ് അവ.
മാലികീ മദ്ഹബിലെ ഉസ്വൂലുകള്‍
ഇമാം അബൂഹനീഫയെപ്പോലെ ഇമാം മാലിക്കും പ്രത്യേകമായ നിദാന ശാസ്ത്രങ്ങളൊന്നും (ഉസ്വൂല്‍) ഉണ്ടാക്കിയിട്ടില്ല. മാലികീ മദ്ഹബിലെ പില്കാല പണ്ഡിതന്മാര്‍ ഇമാമിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം അവയ്ക്ക് അനുയോജ്യമായ ഉസ്വൂലുകള്‍ ആവിഷ്‌കരിക്കുകയാണുണ്ടായത്. ഈയടിസ്ഥാനത്തില്‍ ഇമാം ഖര്‍റാഫി തന്റെ തന്‍ഖീഹുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥത്തില്‍ മാലിക്കീ മദ്ഹബിന്റെ ഉസ്വൂലുകള്‍ 11 എണ്ണമായി രേഖപ്പെടുത്തുന്നു.
1- ഖുര്‍ആന്‍
2- സൂന്നത്ത്
3-ഇജ്മാഅ്
4-മദീനക്കാരുടെ പ്രവൃത്തി
5-ഖിയാസ്
6- സ്വഹാബികളുടെ വാക്കുകള്‍
7-മസാലിഹ് മുര്‍സല
8- അല്‍ ഇസ്തിഹ്‌സാന്‍
9-ഉര്‍ഫ്
10- സദ്ദ്വുദ്ദറാഇഅ്
11- അല്‍ ഇസ്തിസ്വ്ഹാബ്
ഹംബലീ മദ്ഹബ്
ഇമാം അഹ്‌മദുബ്‌നു ഹംബല്‍ ഹിജ്‌റ 164 റബീഉല്‍ അവ്വല്‍ മാസത്തില്‍ ബഗ്ദാദില്‍ ജനിച്ചു. അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. ആ കാലഘട്ടത്തിലെ ബഗ്ദാദ്, ഇസ്‌ലാമിക നാഗരികതയുടെ തലസ്ഥാനമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാം പിന്നീട് ഹദീസും അറബി ഭാഷയും നബിയുടെയും സ്വഹാബിത്തിന്റെയും ചരിത്രവും പഠിക്കാന്‍ സമയം വിനിയോഗിച്ചു. ഇമാം അബൂഹനീഫയുടെ ശിഷ്യന്‍, അബൂയൂസുഫില്‍ നിന്ന് ഹദീസും ഫിഖ്ഹും പഠിച്ചു. പല രാജ്യങ്ങളിലും ചിതറിക്കിടക്കുന്ന ഹദീസ് പണ്ഡിതന്മാരെ കണ്ടുമുട്ടാന്‍ ഇമാം ദീര്‍ഘയാത്രകള്‍ നടത്തി. ഇമാം ശാഫിഇയുടെയും മാലിക്കിന്റെയും, ശിഷ്യനാകാന്‍ അഹമദുബ്‌നു ഹംബലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മനഃപാഠമാക്കിയ മുഴുവന്‍ ഹദീസുകളും അദ്ദേഹം ‘മുസ്‌നദി’ല്‍ ക്രോഡീകരിച്ചു.
രചനകള്‍
ബിദ്അത്തുകള്‍ക്ക് പ്രചാരം സിദ്ധിച്ച ഒരു സാമൂഹികാന്തരീക്ഷണത്തിലാണ് ഇമാം ജീവിച്ചത്. ഇമാമാകട്ടെ, അവയുടെ നിര്‍മിതികളെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം ഊന്നല്‍ നല്‍കിയത് ഹദീസുകള്‍ക്കായിരുന്നു. നബി വചനങ്ങളുടെ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ രചനകളത്രയും. ഫിഖ്ഹില്‍ അദ്ദേഹം ഗ്രന്ഥം രചിചിട്ടില്ല. ഹദീസിലുള്ള അദ്ദേഹത്തിന്റെ പ്രധാന രചന മുസ്‌നദ് തന്നെ. സ്വഹാബത്തിന്റെ മഹത്വങ്ങളെ പ്രതിപാദിക്കുന്ന ഒരു ചെറിയ രചന ഇമാമിന്റേതായുണ്ട്. കൂടാതെ ഭൗതിക വിരക്തിയെക്കുറിച്ചും അദ്ദേഹം ഗ്രന്ഥം രചിച്ചു. തന്റെ കാലഘട്ടത്തില്‍ ജീവിച്ച നവീന വാദക്കാരായ വിഭാഗങ്ങള്‍ക്ക് ഖണ്ഡനമെന്ന നിലയില്‍ അദ്ദേഹം രചിച്ചതാണ് ‘കിതാബുര്‍റദ്ദി അലസ്സനാദിഖ വല്‍ ജഹ്‌മിയ്യ’.
ഏതെങ്കിലും വിഷയത്തില്‍ ഖുര്‍ആനിലും, സുന്നത്തിലും സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളിലും മുര്‍സലോ ദുര്‍ബലമോ ആയ ഹദീസുകളിലും വിധിയില്ലെങ്കില്‍ മാത്രമേ ഇമാം ഖിയാസിനെ അവലംബിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഖിയാസിനെ നിഷേധിച്ചിരുന്നില്ല. മസ്വാലിഹ് മുര്‍സല, ഇസ്തിഹ്‌സാന്‍, ഇസ്തിസ്വ്ഹാബ്, സദ്ദുദ്ദറാഇഅ് ഇവയൊക്കെ ഖിയാസിന്റെ വിശാല പരികല്പനയില്‍ വരുമെന്ന വീക്ഷണമാണ് ഹംബലീ മദ്ഹബിലെ പണ്ഡിതന്മാര്‍ക്കുള്ളത്.
മറ്റ് ഇമാമുകളെപ്പോലെത്തന്നെ, ഹദീസ് സ്വഹീഹായി വന്നാല്‍ അതായിരിക്കും എന്റെ ആ വിഷയത്തിലെ വീക്ഷണം എന്നായിരുന്നു അഹ്‌മദുബ്‌നു ഹംബലിന്റെയും അഭിപ്രായം.
പേര്‍ഷ്യ, ശാം, ജസീറത്തുല്‍ അറബ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ഇമാം അഹമ്മദിന്റെ വീക്ഷണങ്ങള്‍ ക്രോഡീകരിച്ച അബൂബക്ര്‍ ഇബ്‌നു ജഅ്ഫര്‍(ഖലാല്‍) ആണ് ഹംബലീ മദ്ഹബിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത്.
ഇതര മദ്ഹബുകള്‍
മുസ്‌ലിം ലോകത്ത് പ്രചുരപ്രചാരം സിദ്ധിച്ച നാലു മദ്ഹബുകള്‍ക്കു പുറമെ വേറെയും പല മദ്ഹബുകളുമുണ്ട്. അവയില്‍ ചിലത് ഇന്നും ചില പ്രവിശ്യകളില്‍ നിലനില്‍ക്കുന്നവ യാണെങ്കില്‍ മറ്റു ചിലത് ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നവയാണ്.
ഇബാദ്വി മദ്ഹബ്
ഒമാനാണ് പ്രധാനമായും ഈ മദ്ഹബിന്റെ കേന്ദ്രം. ആ രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബു കൂടിയാണിത്. അബുല്ലാഹിബ്‌നു ഇബാദ്വിലേക്ക് ചേര്‍ത്തിയാണ് ഇവര്‍ക്ക് ഇബാദ്വികള്‍ എന്ന പേര്‍ ലഭിച്ചത്. അമവീ ഖലീഫ അബ്ദുല്‍ മലിക്കിന്റെ കാലത്ത് ഭരണാധികാരികളിലെ വീഴ്ചകളെ ശക്തമായി വിമര്‍ശിച്ചതിന് അമവികള്‍ നല്‍കിയ പേരാണ് ഇബാദ്വിയ എന്നത്.
സൈദീ മദ്ഹബ്
ഏറെ അനുയായികള്‍ നിലവിലുള്ള മറ്റൊരു മദ്ഹബാണ് സൈദീ മദ്ഹബ്. ഹിജ്റ 80ല്‍ ജനിച്ച ഇമാം സൈദുബ്‌നു അലിയിലേക്ക് ചേര്‍ത്തി കൊണ്ടാണിത് അറിയപ്പെടുന്നത്. ഇദ്ദേഹം നാലാം ഖലീഫ അലി(റ)യുടെ മകന്‍ ഹുസൈന്‍(റ)യുടെ പുത്രനാണ്. ഇമാം അലിയുടെ പാര്‍ട്ടി എന്ന പേരില്‍ രൂപംകൊണ്ട ശിയാക്കളുടെ തെറ്റായ വിശ്വാസ ആചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ആളായിരുന്നു ഇമാം സൈദുബ്‌നു അലി.
അമവികളുമായുള്ള യുദ്ധത്തില്‍ കൂഫയില്‍ വെച്ച് ഇമാം രക്തസാക്ഷിയായി. ഇമാം സൈദിന്റെ നിദാന ശാസ്ത്രം മറ്റു ഭൂരിപക്ഷ പണ്ഡിതന്മാരുടെ ഉസ്വൂലുകളില്‍ നിന്നും ഭിന്നമല്ല. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് മസ്വ്‌ലഹത്ത്, ഇസ്തിഹ്‌സാന്‍ എന്നിവയാണവരുടെ പ്രധാന അവലംബങ്ങള്‍.
ദ്വാഹിരീ മദ്ഹബ്
ദാവൂദുബ്‌നുല്‍ അബ്ത്വഹാനിയാണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ബാഹ്യാര്‍ഥം അനുസരിച്ചുകൊണ്ടാണ് ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് എന്ന് ഇവര്‍ സിദ്ധാന്തിക്കുന്നു. അല്ലാഹു യാതൊരു വീഴ്ചയും വരുത്താതെ പൂര്‍ത്തിയാക്കി അനുഗ്രഹിച്ച ദീനില്‍, പുറത്തു നിന്ന് തെളിവുകളുടെ ആവശ്യമില്ല എന്നതാണ് ദ്വാഹിരീ പക്ഷം.
ഔസാഈ മദ്ഹബ്
ഹിജ്റ 88ല്‍ ജനിച്ച അബു അംറ് അബ്ദുര്‍റഹ്‌മാനുബ്‌നുല്‍ ഔസാഈയിലേക്ക് ചേര്‍ത്തിയാണ് ഈ മദ്ഹബ് അറിയപ്പെട്ടത്. മദ്‌റസതുല്‍ ഹദീസിന്റെ വക്താവായിരുന്നു ഇദ്ദേഹം. യുക്തിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കുന്നത് ഇദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഹിജ്‌റ 3ാം നൂറ്റാണ്ടിന്റെ മധ്യം വരെ സിറിയയിലും സ്‌പെയിനിലുമൊക്കെ ഈ മദ്ഹബ് നിലവിലുണ്ടായിരുന്നു.
സനരീ മദ്ഹബ്
ഹിജ്റ 91ല്‍ കൂഫയില്‍ ജനിച്ച സുഫ്‌യാനുബുനു സഈദ് ബുനു മര്‍സൂഖസ്ഗരിയുടെ വീക്ഷണമാണ് സനരീമദ്ഹബ്. കിതാബുല്‍ ഫറാഇദ്, ജാമിഉല്‍ കബീര്‍, ജാമിഉസ്സഗീര്‍ എന്നിവയാണ് ഗ്രന്ഥങ്ങള്‍.
ലൈസീമദ്ഹബ്
ഹിജ്‌റ 94ല്‍ ഈജിപ്തില്‍ ജനിച്ച അബുല്‍ ഹാരിസ് ലൈസുബുനു സക്ക്ദല്‍ ഫഹ്‌മിയിലേക്ക് ചേര്‍ക്കപ്പെടുന്ന മദ്ഹബാണിത്.
ത്വബ്‌രീ മദ്ഹബ്
അബുജഅ്ഫര്‍ മുഹമ്മദ്ബ്‌നു ജരീറുത്ത്വബ്‌രിയാണിതിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനും കൂടിയാണ്. ഇദ്ദേഹത്തിന്റെ ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ താരീഖുല്‍ ഉമമി വല്‍ മുലൂക്ക് എന്നിവ വിശ്വ പ്രശസ്ത ഗ്രന്ഥങ്ങളാണ്.
ബസ്വരീമദ്ഹബ്
പ്രമുഖ താബീഊ പണ്ഡിതനായ ഹസനുല്‍ ബസ്വരിയിലേക്ക് ചേര്‍ക്കപ്പെടുന്ന മദ്ഹബാണിത്.
