നമസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ
നമസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ, നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍, രോഗിയുടെ നമസ്കാരം, ഖുനൂത്ത്, അദാഉം ഖദാഉം, നമസ്കാരം ആവര്‍ത്തിക്കല്‍ തുടങ്ങി നമസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ലേഖനത്തിൽ ചർച്ചയാവുന്നത്.
മുസ്ലിമിൻറെ ഏറ്റവും പ്രധാന ആരാധനയായ നമസ്കാരം അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലം പ്രതീക്ഷിച്ചും ശിക്ഷഭയന്നുമാണ് അവൻ നിർവഹിക്കുന്നത്. എന്നാൽ വളരെ ശ്രദ്ധയോടും ഭക്തിയോടും നിർവഹിക്കേണ്ട ഈ ആരാധന, മേൽപറഞ്ഞ കാര്യങ്ങളിലുള്ള തെറ്റിദ്ധാരണകളാലോ അറിവില്ലായ്മമൂലമോ നിഷ്ഫലമാകാറുണ്ട്. ഇവിടെ നബി(സ്വ )യുടെ ചര്യയനുസരിച്ച് ഈ ലേഖനം ഉപകരിക്കും.
മനഃപൂര്‍വം സംസാരിക്കുക
നമസ്കരിക്കുന്നവര് ലൗകികമായ സംസാരങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. ആദ്യകാലത്ത് മുസ്ലിംകള് അങ്ങനെ ചെയ്തിരുന്നു. പിന്നീട് അത് നിരോധിക്കപ്പെട്ടു.
”സൈദുബ്നു അര്‍ഖം പറയുന്നു: ഞങ്ങള്‍ നമസ്കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ തന്റെ സഹോദരനോട് തന്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ആ ഘട്ടത്തില്‍ ഈ വചനമിറങ്ങി: ‘നിങ്ങള്‍ നമസ്കാരത്തില്‍ സൂക്ഷ്മത പാലിക്കുക. പ്രത്യേകിച്ചും മധ്യ (അസ്ർ ) നമസ്കാരത്തില്‍. ഒതുക്കത്തോടെ അല്ലാഹുവിനുവേണ്ടി നിന്നു നമസ്കരിക്കുക.’ അപ്പോള്‍ നിശ്ശബ്ദത പാലിക്കാന്‍ ഞങ്ങള്‍ കല്പിക്കപ്പെട്ടു” (ബുഖാരി) 1.
നമസ്കാരത്തിലില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചെയ്യുക
ആവശ്യമില്ലാതെ നടക്കുക, തുടര്‍ച്ചയായി കൈ അനക്കുകയോ വെറുതെ കുടയുകയോ ചെയ്യുക എന്നിവയെ ല്ലാം നമസ്കാരത്തെ അസാധുവാക്കും.
ആഹാരപാനീയങ്ങള്‍ കഴിക്കുക
നമസ്കരിക്കുമ്പോള്‍ തിന്നുക, കുടിക്കുക എന്നിവ പാടില്ല. അങ്ങനെ ചെയ്താല്‍ നമസ്കാരം ശരിയാവുകയില്ല.
വുദൂ മുറിയുക
സലാം വീട്ടുന്നതിനു മുമ്പെ കീഴ്വായു പുറപ്പെടുകയോ മൂത്രം ഇറ്റിവീഴുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്താല്‍ നമസ്കാരം അസാധുവാകും. വിട്ടുമാറാത്ത മൂത്രസ്രാവമോ രക്തസ്രാവമോ ഉള്ളവര്‍ക്ക് ഇത് ബാധകമല്ല.
ചിരി, തൊണ്ടയനക്കല്‍ എന്നിങ്ങനെയുള്ളവ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. തൊണ്ടയനക്കല്‍ കൊണ്ടുദ്ദേശി ക്കുന്നത് മറ്റൊരാളുടെ ശ്രദ്ധ തിരിക്കാന്‍ ശബ്ദം പുറപ്പെടുവിക്കലാണ്. എന്നാല്‍ പുഞ്ചിരികൊണ്ട് നമസ്കാരം അസാധുവാകുകയില്ല.
ഖിബ്ലക്ക് എതിരായി നില്ക്കുക
നമസ്കാരത്തില്‍ ഖിബ്ലക്ക് അഭിമുഖമായി നില്ക്കണമല്ലോ. ഒരാള്‍ മന:പൂര്‍വം അതിനെതിരെ നിന്നാല്‍ നമസ്കാരം സ്വീകാര്യമാകില്ല. മന:പൂര്‍വമല്ലാതെ എതിര്‍വശത്തേക്ക് തിരിഞ്ഞുനിന്ന് നമസ്കരിക്കുന്നതു കൊണ്ട് വിരോധമില്ല.
നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍
കരച്ചില്
നമസ്കരിക്കുമ്പോള്‍ അല്ലാഹുവിനെ ഓര്‍ത്തോ, ഖുര്‍ആന്‍ പാരായണ വേളയില്‍ ചിന്തിച്ചുകൊണ്ടോ, സുജൂ ദില്‍ പാപമോചനത്തിന് അര്ഥിച്ചുകൊണ്ടോ കരയുന്നതിന് വിരോധമില്ല. കാരണം വിനയവും ഭക്തിയും പശ്ചാത്താപചിന്തയും ഉണ്ടാകുമ്പോഴുള്ള ഒരവസ്ഥയാണത്. മനസ്സിലെ വികാരം നിയന്ത്രണം വിട്ടു കരച്ചിലായി പുറത്തേക്കു വരുന്നു. ഇത്തരം അവസ്ഥ സത്യവിശ്വാസികള്ക്കുണ്ടാകുമെന്ന് ഖുര്‍ആന്‍ പറയുന്നു: ”പരമകാരുണികന്റെ വചനങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കപ്പെടുമ്പോള്‍ പ്രണമിച്ചും കരഞ്ഞും താഴെ വീഴുന്നതാണ് അവര്‍” (19:58).
നബി(സ്വ) നമസ്കരിക്കുമ്പോള്‍ ഏങ്ങിക്കരയാറുണ്ടായിരുന്നു. ബദ്ര് യുദ്ധദിനത്തില്‍ നബി(സ്വ) പുലരുവോളം നമസ്കരിച്ചുവെന്നും ഏങ്ങിക്കരഞ്ഞുകൊണ്ട് അല്ലാഹുവിനോട് സഹായാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും ഹദീസുകളില്‍ കാണാം. നബി(സ്വ)യെപ്പോലെത്തന്നെയായിരുന്നു സ്വഹാബിമാരും. അബൂബക്റി(റ)നെ ക്കുറിച്ച് ആഇശ(റ) ഇപ്രകാരം പറയുന്നു: പ്രവാചകന് മരണപ്പെട്ട രോഗത്തെക്കുറിച്ചുള്ള ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ്വ) പറഞ്ഞു: ”ജനങ്ങളുമായി നമസ്കരിക്കുവാന്‍ അബൂബക്റി(റ)നോട് നിങ്ങള്‍ കല്പിക്കുവിന്.” ആഇശ(റ) പറഞ്ഞു: ”ദൈവദൂതരേ, അബൂബക്ര് ലോലമനസ്കനാണ്. കണ്ണീര് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്നാവില്ല. അദ്ദേഹം ഖുര്‍ആന്‍ ഓതിയാല്‍ കരഞ്ഞുപോകും.”(ബുഖാരി) 2.
ഉമര്‍ ഫാറൂഖ്(റ) സൂറത്തു യൂസുഫ് ഓതി സ്വുബ്ഹ് നമസ്കരിച്ചപ്പോള്‍ ”എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുണ്ട്’‘(യൂസുഫ്: 86). എന്ന വചനത്തിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉപദ്രവം നീക്കല്‍
ദോഷകാരികളായ തേള്, സര്‍പ്പം എന്നിവ നമസ്കരിക്കുന്നവന്റെ നേരെ വന്നാല്‍ അവയെ കൊല്ലാവുന്നതാണ്. പ്രവാചകന്റെ കാലത്ത് പള്ളി ഇന്നത്തെപ്പോലെയായിരുന്നില്ലല്ലോ. തറയില്‍ പൂഴിയായിരുന്നു. ചെറിയ വിഷജീവികള്‍ മണലിലൂടെ സഞ്ചരിച്ച് നമസ്കരിക്കുന്നവര്‍ക്ക് ശല്യം ചെയ്തിട്ടുണ്ടാവാം. ആ സമയത്ത് പ്രവാചകന് പറഞ്ഞു: ”നമസ്കാരവേളയില് സര്‍പ്പത്തെയും തേളിനെയും കൊല്ലാന്‍ നബി(സ്വ) നിര്‍ദേശിച്ചു” (അഹ്മദ്) 3.
പള്ളിയില്‍ വെച്ചല്ലാതെ പാടത്തോ പറമ്പിലോ നമസ്കരിക്കുമ്പോഴും പള്ളിയില്‍ തന്നെയാകുമ്പോഴും അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതിനു തടസ്സമില്ലെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
കുറഞ്ഞ നടത്തം
നബി(സ്വ) വീട്ടില്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഇശ(റ) വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഖിബ്ലക്ക് നേരെയായിരുന്ന വാതില്‍ പ്രവാചകന് തുറന്നുകൊടുത്തു (അബൂദാവൂദ്) 4 ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമസ്കാരത്തില്‍ കുറഞ്ഞ തോതില്‍ നടക്കേണ്ടി വന്നാല്‍ അതിനു വിരോധമില്ലെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
യുദ്ധവേളയില്‍ നടന്നുകൊണ്ടോ വാഹനപ്പുറത്തിരുന്നോ നമസ്കരിക്കാമെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവി ച്ചിട്ടുണ്ടല്ലോ. ”നിങ്ങള്‍ ശത്രുവിന്റെ ആക്രമണം ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ നിങ്ങള്‍ക്ക് നമസ്കരിക്കാം” (2:239).
കുട്ടികളെ ചുമക്കല്‍
വലിയവര്‍ നമസ്കരിക്കുമ്പോള്‍ കൊച്ചു കുട്ടികള്‍ ചുമലിലോ പുറത്തോ കയറിയിരുന്നാല്‍ നമസ്കാരത്തിന് തടസ്സമില്ല. നബി(സ്വ) നമസ്കരിക്കുമ്പോള്‍ പേരക്കുട്ടി ഉമാമ അങ്ങനെ ചെയ്തിരുന്നു. അത് സ്വുബ്ഹ് നമസ്കാരത്തിലായിരുന്നുവെന്ന് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.5. ഹസന് അല്ലെങ്കില്‍ ഹുസൈന്(റ)നെ ചുമന്നുകൊണ്ട് നബി(സ്വ) നമസ്കരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടി ചുമലില്‍ കയറി ഇരിക്കുകയാല്‍ പ്രവാചകന് സുജൂദ് ദീര്‍ഘിപ്പിക്കുകയുണ്ടായി (അഹ്മദ്) 6
സലാം മടക്കല്‍
നമസ്കരിക്കുന്നവനോട് സലാം പറഞ്ഞാല്‍ ആംഗ്യംകൊണ്ട് സലാം മടക്കാം. നബി(സ്വ) ജാബിറുബ്നു അബ്ദില്ല(റ)യെ ഒരു കാര്യത്തിന്നയച്ചു. അദ്ദേഹം മടങ്ങിവന്നപ്പോള്‍ നബി(സ്വ) നമസ്കരിക്കുകയായിരുന്നു. അദ്ദേഹം നബി(സ്വ)യോട് സലാം ചൊല്ലി. നബി(സ്വ) ആംഗ്യത്താല്‍ സലാം മടക്കി (മുസ്ലിം) 7).
മുസ്ഹഫ് നോക്കി ഓതല്‍
ഖുര്‍ആന്‍ കൂടുതല്‍ ഓതി നമസ്കരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മന:പാഠമില്ലാത്ത പക്ഷം മുസ്വ്ഹഫ് നോക്കി ഓതാവുന്നതാണ്. മുസ്ഹഫ് മറിക്കല്‍ കൊണ്ട് നമസ്കാരം ബാത്വിലാവുകയില്ലെന്ന് ഇമാം നവവി അഭിപ്രായപ്പെടുന്നു (റൗദ്വത്തുത്വാലിബീന്) 8 മുസ്ഹഫിലോ മറ്റേതെങ്കിലും വസ്തുവിലോ നോക്കിയാല്‍-എത്ര ദീര്‍ഘിച്ചാലും- അത് നമസ്കാരത്തിന് ഭംഗം വരുത്തുകയില്ലെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെടുന്നു.
രോഗിയുടെ നമസ്കാരം
പ്രായപൂര്‍ത്തിയായാല്‍ മരണംവരെ നമസ്കാരം വീഴ്ചകൂടാതെ നിര്‍വഹിക്കണം. രോഗം, യാത്ര, എന്നിങ്ങനെയുള്ളവയൊന്നും നമസ്കാരം നിര്‍വഹിക്കുന്നതിന് തടസ്സമാവരുത്; യുദ്ധം പോലും. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ചില ഇളവുകള്‍ മതം അനുവദിച്ചിട്ടുണ്ട്. മതത്തിന്റെ പൊതുതത്വത്തിന്റെ അടിസ്ഥാനത്തിലാണത്.
”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നിര്‍ബന്ധിക്കുന്നില്ല” (2:286). ”നിങ്ങള്‍ക്ക് മതകാര്യങ്ങളില്‍ അവന് യാതൊരു ഞെരുക്കവുമുണ്ടാക്കിയിട്ടില്ല” (22:78).
അതിനാല്‍ സാധാരണ അവസ്ഥയില്‍ നമസ്കാരത്തില്‍ പാലിക്കേണ്ട പൊതുനിയമത്തില്‍ രോഗിക്ക് ഇളവുണ്ട്. നമസ്കാരത്തിന്റെ രൂപം, സമയം എന്നിവയിലും ജമാഅത്തില്‍ പങ്കെടുക്കുന്നതിലുമാണ് ഇളവുകളുള്ളത്.
നിന്നുകൊണ്ടാണ് നമസ്കരിക്കേണ്ടത്. നില്ക്കാന് കഴിയാത്ത വിധം ക്ഷീണമോ തളര്‍ച്ചയോ പിടിപെട്ടാല്‍ ഇരിക്കാന്‍ കഴിയുമെങ്കില്‍ ഇരുന്നോ അതിനും കഴിയില്ലെങ്കില്‍ കിടന്നോ നമസ്കരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ റുകൂഅ്, ഇഅ്തിദാല്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം, സലാം വീട്ടല്‍ എന്നിവയിലൊക്കെ കുറവുകളും വ്യത്യാസങ്ങളും വരുന്നു. അതുപോലെ മൂത്രവാര്ച്ച, ഇസ്തിഹാദ്വത്ത് (രക്തസ്രാവം) എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രണ്ടുസമയത്തെ നമസ്കാരങ്ങള്‍ ഒരു വുദൂകൊണ്ട് നമസ്കരിക്കാന്‍ കഴിയുമാറ് ഒന്നിന്റെ സമയം വൈകിപ്പിക്കാം. കിടന്നു കൊണ്ട് നമസ്കരിക്കുമ്പോള്‍ റുകൂഇലും സുജൂദിലും മറ്റും ആംഗ്യം കാണിക്കാന്‍ പോലും കഴിയാത്തവന് അതൊക്കെ മനസ്സില്‍ വിചാരിച്ചാല്‍ മതി.
”ഇംറാനുബ്നു ഹുസൈൻ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: നീ നിന്നുകൊണ്ട് നമസ്കരി ക്കുക. അതിനു കഴിയില്ലെങ്കില്‍ ഇരുന്നുകൊണ്ട്. അതിനും കഴിയില്ലെങ്കില്‍ കിടന്നുകൊണ്ട്” (ബുഖാരി) 9.
നബി(സ്വ) ഒരിക്കല്‍ കുതിരപ്പുറത്തു നിന്നു വീണ് വലതുഭാഗം ഉരഞ്ഞുവീര്‍ത്തു. അന്ന് നബി(സ്വ) ഇരുന്നു നമസ്കരിക്കുകയും സ്വഹാബികള്‍ ഇരുന്നുകൊണ്ട് നബിയെ തുടരുകയും ചെയ്തു (മുസ്ലിം) 10)
ഇമാം ദീര്‍ഘമായി നമസ്കരിക്കുമ്പോള്‍ അസൗകര്യമനുഭവപ്പെടുന്ന രോഗികള്‍ക്ക് ജമാഅത്തില്‍ നിന്ന്മാറി തനിയെ നമസ്കരിക്കാം.
കിടന്നാണ് നമസ്കരിക്കുന്നതെങ്കില്‍ സാധിക്കുന്ന ഏത് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടുമാകാം. നബി(സ്വ) പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടില്ല. തന്നെയുമല്ല, രോഗവും വേദനയും ഏതെങ്കിലും പ്രത്യേക ഭാഗത്താണെങ്കില്‍ മറുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് മാത്രമാണല്ലോ നമസ്കരിക്കാന്‍ കഴിയുക.
അപ്രകാരംതന്നെ കിടന്നു നമസ്കരിക്കുമ്പോള്‍ ഖിബ്ലയും പരിഗണിക്കേണ്ടതില്ല. ചെരിഞ്ഞു കിടന്നുകൊണ്ടോ മലര്‍ന്നു കിടന്നുകൊണ്ടോ നമസ്കരിക്കുന്നവര്‍ക്ക് ഖിബ്ലയെ ശരിയാംവണ്ണം അഭിമുഖീകരിക്കാന്‍ സാധ്യവുമല്ല.
ഇരുന്നു നമസ്കരിക്കുമ്പോള്‍ റുകൂഅ് അല്പം കുനിഞ്ഞ് നിര്‍വഹിക്കണം. സുജൂദ് യഥാവിധി ചെയ്യാന്‍ കഴിയില്ലെങ്കില്‍ റുകൂഇനേക്കാള്‍ അല്പം കൂടുതല്‍ കുനിഞ്ഞാല്‍ മതി.
രോഗം ബാധിച്ചത് ശരീരത്തിന്റെ ഏത് അവയവങ്ങള്‍ക്കാണെന്ന് പരിഗണിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ചെയ്യുന്ന തില്‍ ഇളവുള്ളത്. ചിലര്‍ക്ക് ഇരിക്കാനും കുനിയാനും കഴിയില്ല. എന്നാല്‍ നില്‍ക്കുന്നതിന് വിഷമവുമില്ല എന്നു വരാം. ഈ സന്ദര്‍ഭത്തില്‍ നിന്നു നമസ്കരിക്കാം. റുകൂഇനും സുജൂദിനും ആംഗ്യം കാണിച്ചാല്‍ മതി.
മൂത്രവാര്ച്ചാ രോഗമുള്ളവരോ മലവും മൂത്രവും കൃത്രിമ ദ്വാരങ്ങളിലൂടെയോ ട്യൂബുകളിലൂടെയോ പുറത്തുവരു ന്നവരോ ആയ രോഗികള്‍ക്ക് നമസ്കരിക്കുന്നതിന്റെ തൊട്ടുമുമ്പ് വുദൂ എടുത്ത് രണ്ട് നമസ്കാരങ്ങള്‍ ഒരേ സമയത്ത് നിര്‍വഹിക്കാവുന്നതാണ്. അതിനു കഴിയുമാറ് ആദ്യ നമസ്കാരം വൈകിപ്പിക്കാം. അത്തരക്കാരുടെ ശരീരത്തില്‍ നജസിന്റെ അംശങ്ങള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് നമസ്കാരത്തിനു ഭംഗം വരുന്നില്ല. അതും ഒരിളവുതന്നെ.
ഖുനൂത്ത്
ഭയഭക്തി, വിനയം എന്നെല്ലാമാണ് ഖുനൂത്ത് എന്ന പദത്തിന്റെ അര്‍ഥം. വി.ഖു 2:238ല്‍ നമസ്കാരത്തിന്റെ പ്രത്യേകതയായി പറയുന്നത് ഭയഭക്തിയും വിനയവുമാണ്. വഖൂമൂ ലില്ലാഹി ഖാനിതീന്‍ എന്നാണ് അവിടെ പ്രയോഗിച്ചത്.
എന്നാല്‍ നമസ്കാരത്തിന്റെ അവസാനത്തെ റക്അത്തില്‍ റുകൂഇന് ശേഷം ഇഅ്തിദാലിന്റെ പ്രാര്‍ഥനാനന്തരം നിര്‍വഹിക്കപ്പെടുന്ന പ്രത്യേക പ്രാര്‍ഥനയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ഖുനൂത്ത്. മൂന്നുതരം ഖുനൂത്ത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
വിഷമഘട്ടത്തിലെ ഖുനൂത്ത്
മുസ്ലിം സമുദായത്തെ പൊതുവായി ബാധിക്കുന്ന ആപത്തുകളും അപകടങ്ങളുമുണ്ടാകുമ്പോള്‍ അവയില്‍ നിന്ന് രക്ഷ തേടിക്കൊണ്ടുള്ള പ്രാര്‍ഥനയാണ് ഖുനൂത്തുന്നാസില അഥവാ വിഷമഘട്ടത്തിലെ ഖുനൂത്ത്. മഹാരോഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, ശത്രുവിന്റെ ആക്രമണം എന്നിങ്ങനെയുള്ളവ അതില്‍പെടുന്നു.
ഒരിക്കല്‍ ചില അറബിഗോത്രങ്ങള്‍ പ്രവാചകന്റെ അടുക്കല്‍വന്ന് അവര്‍ക്ക് മതം പഠിപ്പിക്കാന്‍ യോഗ്യരായവരെ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. പ്രഗത്ഭരായ ഖുര്‍ആന്‍ പാരായണക്കാരെ അവരോടൊപ്പം നബി(സ്വ) അയച്ചു കൊടുത്തു. പക്ഷേ, ആ ഗോത്രപ്രതിനിധികള്‍ കള്ളം പറയുകയായിരുന്നു. തിരിച്ചു പോവുന്ന വഴിയില്‍ വെച്ച് ആ ഖുര്‍ആന്‍ പാരായണക്കാരെ അവര്‍ ചതിയില്‍ കൊലപ്പെടുത്തി. ഈ വിവരം വഹ്യ് മുഖേന നബി(സ്വ) അറിഞ്ഞപ്പോള്‍ ഒരു മാസക്കാലം ഇവര്‍ക്കെതിരായി പ്രവാചകന് ഖുനൂത്ത് നടത്തി.
അനസ്(റ) പറയുന്നു: ”ബിഅ്ര്‍ മഊന സംഭവത്തില്‍ വധം നടത്തിയവര്‍ക്കെതിരായി നബി(സ്വ) മുപ്പത് പ്രഭാതത്തില്‍ പ്രാര്‍ഥിച്ചു. ‘ഉസയ്യ’ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചു (മുസ്ലിം) 11)
അനസ്(റ) പറയുന്നു: ”ബിഅ്ര്‍ മഊന ദിനത്തില്‍ വധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവാചകന് ദുഃഖിച്ചത്ര യാതൊരു സൈനിക സംഘത്തിന്റെ പേരിലും പ്രവാചകന് ദുഃഖിച്ചതായി ഞാന്‍ കണ്ടിട്ടില്ല, അവര്‍ ഖുര്‍ആന്‍ പാരായണക്കാര്‍ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. അവരെ കൊന്നവര്‍ക്കെതിരില്‍ ഒരു മാസക്കാലം പ്രവാചകന് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു” (മുസ്ലിം) 12).
”നബി(സ്വ) സ്വുബ്ഹിലും മഗ്രിബിലും ഖുനൂത്ത് നിര്‍വഹിച്ചിരുന്നു.” (ഹദീസ്) 13
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരത്തിലെ ഖുര്‍ആന്‍ ഓത്തില്‍ നിന്ന് വിരമിച്ചാല്‍ തക്ബീര്‍ ചൊല്ലി (റുകൂഅ് ചെയ്ത ശേഷം) ‘സമിഅല്ലാഹു ലിമന് ഹമിദഹു‘(26) എന്നു പറഞ്ഞു തലയുയര് ത്തുകയും ‘റബ്ബനാ വ ലകല്‍ഹംദ്’(27) എന്നുചൊല്ലുകയും ചെയ്യുമായിരുന്നു. എന്നിട്ട് നിന്നുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. ”അല്ലാഹുവേ, വലീദുബ്നു വലീദിനെയും സലമത്തുബ്നു ഹിശാമിനെയും അയ്യാശുബ്നു അബീറബീഅത്തിനെയും സത്യവിശ്വാസികളായ ദുര്‍ബലരെയും രക്ഷപ്പെടുത്തേണമേ. അല്ലാഹുവേ, മുദര് ഗോത്രക്കാരില്‍ നിന്റെ ശിക്ഷ ശക്തിപ്പെടുത്തേണമേ. യൂസുഫ് നബി(അ)യുടെ കാലത്തെ വരള്‍ച്ചപോലെ അതിനെ നീ ആക്കേണമേ. അല്ലാഹുവേ, ലിഹ്യാനിനെയും റിഅ്ലിനെയും ദക്വാനിനെയും ഉസ്വയ്യയെയും നീ ശപിക്കേണമേ” (ബുഖാരി) 14.
”നബിയേ, കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന് (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന് അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു’‘ (3:128) എന്ന ഖുര്‍ആന്‍ വചനമിറങ്ങിയപ്പോള്‍ നബി(സ്വ) ആ പ്രാര്‍ഥന ഉപേക്ഷിച്ചുവെന്ന് ഞങ്ങളറിഞ്ഞു.”
മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിപത്തുകള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടി ഖുനൂത്ത് നടത്താമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുസ്ലിംകളെ ദ്രോഹിക്കുന്ന സമൂഹത്തിനെതിരെയും വ്യക്തികള്‍ക്കെതിരെയും പ്രാര് ഥിക്കാം എന്നും പറയുന്നു. എന്നാല്‍ നബി(സ)യുടെ ജീവിതത്തില്‍ പല വിപത്തുകളുണ്ടായിട്ടും ഈ സംഭവത്തിനു ശേഷം ഖുനൂത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
സ്വുബ്ഹിന്ന് മാത്രമായ ഖുനൂത്ത്
എല്ലാ ദിവസവും പ്രഭാത നമസ്കാരത്തില്‍ രണ്ടാമത്തെ റക്അത്തിന്റെ ഇഅ്തിദാലില്‍ നബി(സ്വ) ഖുനൂത്ത് നിര്‍വഹിച്ചുകൊണ്ടിരുന്നു എന്ന് പ്രബലമായ ഹദീസുകളിലൊന്നും തന്നെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഉസ്വയ്യ, റിഅ്ല്, ദക്വാന്‍, ലിഹ്യാന്‍ എന്നീ ഗോത്രങ്ങള്‍ക്കെതിരെ സ്വുബ്ഹില്‍ നബി(സ്വ) ഖുനൂത്ത് നടത്തിയിരുന്നുവെങ്കിലും ഒരു മാസക്കാലമേ അത് തുടര്‍ന്നുള്ളൂ. പിന്നീടത് ഉപേക്ഷിച്ചു.
ഈ വിഷയത്തെക്കുറിച്ച് പൂര്‍വകാല പണ്ഡിതന്മാര്ക്കിടയില് വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. അനസുബ്നു മാലിക്(റ) പറയുന്നു: ‘ഒരു മാസക്കാലം സുബ്ഹില്‍ ചില അറബി ഗോത്രങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചു കൊണ്ട് ഖുനൂത് നിര്‍വഹിച്ചു’ (ബുഖാരി) 14.
സഈദുബ്നു ത്വാരിഖ് പറയുന്നു: ”ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: പിതാവേ, താങ്കള്‍ പ്രവാചകന്, അബൂബക്ര്, ഉമര്‍, ഉസ്മാന്, അലി എന്നിവരുടെ പിറകില്‍നിന്ന് നമസ്കരിച്ചിട്ടുണ്ടല്ലോ. അവര്‍ പ്രഭാത നമസ് കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നുവോ?’ അദ്ദേഹം പറഞ്ഞു: മകനേ, അത് പുത്തന്‍ നടപടിയാകുന്നു.”(നൂറുന്‍ അലദ്ദര്‍ബ്) 15.
വിത്റിലെ ഖുനൂത്ത്
വിത്ര്‍ നമസ്കാരത്തിന്റെ അവസാനത്തെ റക്അത്തില്‍ ഇഅ്തിദാലില്‍ നിര്‍വഹിക്കുന്ന ഖുനൂത്താണിത്. ഈ പ്രാര്‍ഥന എല്ലാ രാത്രിയിലും വിത്റില്‍ നടത്തണം എന്നാണ് ഹമ്പലികളുടെ അഭിപ്രായം. ഹസനുബ്നു അലി(റ)യില്നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസാണ് അവര്‍ക്ക് അതിന് തെളിവ്. ആ അടിസ്ഥാനത്തില്‍ ഇബ്നു മസ്ഊദ്, ഇബ്റാഹീം, ഇസ്ഹാഖ്, അസ്വ്ഹാബുര്‍റഅ്യ് തുടങ്ങിയവര്‍ ആ ഖുനൂത്തിനെ അനുകൂലിക്കുന്നു. അബൂദാവൂദും തിര്മിദിയും ഹസനി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: 16
എന്നാല്‍ ഈ പ്രാര്‍ഥന കുട്ടിയായിരുന്ന ഹസന്(റ)ന്ന് നബി(സ്വ) പഠിപ്പിച്ചതാണെന്നും മഹാന്മാരായ സ്വഹാബി മാരുടെ നടപടികളില്‍നിന്ന് ഇത്തരത്തില്‍ ഒരു പ്രാര്‍ഥന ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വിത്റില്‍ ഖുനൂത്ത് ഇല്ല എന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.
ഈ വിഷയത്തില്‍ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ ഐക്യമില്ല. നബി(സ്വ) ഇപ്രകാരം സാധാരണ വിത്റിലോ റമദാനിലെ രണ്ടാം പകുതിയിലെ വിത്റിലോ ഖുനൂത്ത് ഓതിയതായി ഒറ്റ ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ വിത്റിലെ ഖുനൂത്ത് പ്രവാചകചര്യയില്‍ പെട്ടതാണെന്ന് ഉറപ്പിച്ചു പറയാവുന്നതല്ല.
നബിചര്യയുടെ പിന്‍ബലമുള്ള ഖുനൂത്ത് ഇമാം നിര്‍വഹിക്കുമ്പോള്‍ പിറകിലുള്ളവര്‍ (മഅ്മൂമുകള്) ആമീന്‍ ചൊല്ലുകയാണ് വേണ്ടത്. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തണം. മുഖം തടവേണ്ടതില്ല.
അദാഉം ഖദാഉം
ഫര്‍ദ് നമസ്കാരത്തിന് നിശ്ചിത സമയമുണ്ട്. ആ സമയത്തിനകത്തുതന്നെ അത് നിര്‍വഹിക്കണം. ഇപ്രകാരം നിശ്ചിത സമയത്തിനകത്ത് നമസ്കാരം നിര്‍വഹിക്കുന്നതിന് ‘അദാഅ്’ എന്നും നിശ്ചിത സമയത്തിനു ശേഷം നമസ്കാരം നിര്‍വഹിക്കുന്നതിന് ‘ഖദാഅ്’ എന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നാമകരണം ചെയ്യപ്പെട്ടതായി കാണാം. അദാഅ്, ഖദാഅ് എന്നീ രണ്ടു പദങ്ങളുടെയും അര്‍ഥം നിര്‍വ്വഹണം എന്നതാണ്.
ഒരു മുസ്ലിമിന്റെ നമസ്കാരത്തിന്റെ കാര്യത്തില്‍ ബോധപൂര്‍വം ‘ഖദാഅ്’ എന്ന പ്രശ്നം വരാന്‍ പാടില്ല. കാരണം രോഗം, യാത്ര, യുദ്ധം എന്നിങ്ങനെ ഏത് അവസരത്തിലും നമസ്കാരം ഒഴിവാക്കാനോ വീഴ്ചവരുത്താനോ പാടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നമസ്കാരം നിര്‍വഹിക്കുന്ന രീതിയില്‍ ഇളവുകളുണ്ട്. ഉറക്കം, മറവി എന്നീ കാരണങ്ങളാല്‍ നിശ്ചിത സമയത്തിനകത്ത് നിര്‍വഹിക്കാന്‍ കഴിയാതിരുന്നാല്‍, ഉണര്‍ന്നാലോ ഓര്മവന്നാലോ ഉടന്‍ നമസ്കരിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ”ഉറക്കത്തില്‍ (നമസ്കരിക്കാന്‍ കഴിയാതിരിക്കുന്നത്) വീഴ്ചയല്ല. ഉണര്‍വിലാണ് വീഴ്ച വരുന്നത്. അതിനാല്‍ ഒരാള്‍ നമസ്കാരം മറക്കുകയോ അത് നിര്‍വഹിക്കാതെ ഉറങ്ങുകയോ ചെയ്താല്‍ ഓര്മ വന്നാല്‍ അത് നിര്‍വഹിക്കട്ടെ.”(നസാഈ) 17.
ബോധക്കേട് വന്നവന് ആ സമയത്ത് നമസ്കരിക്കാന്‍ കഴിയില്ലല്ലോ. അത് ഒരു നമസ്കാരത്തിന്റെ സമയം മുഴുവന്‍ നീണ്ടുനിന്നതിനു ശേഷം ഓര്മതെളിഞ്ഞാല് വിട്ടുപോയ നമസ്കാരം നിര്‍വഹിക്കേണ്ടതില്ല. ഇമാം സുഹ്രി, ഹസനുല്‍ബസ്വരി, മുഹമ്മദ്ബ്നു സീരീന് എന്നിവരെല്ലാം ആ അഭിപ്രായക്കാരാണ്. ഇബ്നു ഉമറി(റ)ന് ഒരിക്കല്‍ ബോധക്ഷയം ഉണ്ടായി. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം വിട്ടുപോയ നമസ്കാരം നിര്‍വഹിച്ചില്ല (അല്‍ മുഹല്ല ബില്‍ ആസാര്‍) 18
യാദൃച്ഛികമായി സംഭവിക്കുന്ന മറവിയോ ഉറക്കമോ മൂലം നമസ്കാരം വിട്ടുപോകുന്നതിനെക്കുറിച്ചാണ് ഈ പറഞ്ഞത്. എന്നാല്‍ ഒരാള്‍ മന:പൂര്‍വം നമസ്കാരം അകാരണമായി ഉപേക്ഷിക്കുന്നു. അയാള്‍ എന്തു ചെയ്യണം? പ്രവാചകന്റെ കാലത്ത് അങ്ങനെ സ്ഥിരമായി നമസ്കരിക്കാത്ത ‘മുസ്ലിം’കള്‍ ഉണ്ടായിരുന്നില്ല. അന്ന് കപടവിശ്വാസികള്‍ പോലും നമസ്കരിച്ചിരുന്നു. ഇപ്രകാരം നമസ്കരിക്കാത്തവന് ഓരോ നമസ്കാരവും ‘ഖദാ’ വീട്ടണമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇത്തരക്കാര്‍ ഖദാ വീട്ടേണ്ടതില്ലെന്നും അവര്‍ കൂടുതല്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നുമാണ് ഇബ്നുതൈമിയ്യയുടെ അഭിപ്രായം 19
ഇബ്നുഹസം വ്യക്തമാക്കുന്നത് കാണുക: ”നമസ്കാരം മന:പൂര്‍വം ഉപേക്ഷിച്ചവനെ സംബന്ധിച്ചിടത്തോളം അത് വീണ്ടും നമസ്കരിച്ചു തീര്‍ക്കുകയെന്നത് കഴിയാത്ത കാര്യമാണ്. അതിനാല്‍ അന്ത്യനാളില്‍ തന്റെ തുലാസ് ഘനം തൂങ്ങുന്നതിന് അവന് കൂടുതല്‍ നന്മ ചെയ്യുകയും സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യട്ടെ.” (അല്‍ മുഹല്ല ബില്‍ ആസാര്‍) 20.
നബി(സ്വ)യുടെ ജീവിതത്തില്‍ ഖന്ദഖ് യുദ്ധവേളയില്‍ മാത്രമാണ് ഒരു അസ്വര്‍ നമസ്കാരം സമയംവിട്ട് വൈകിപ്പോയത്. ആ നമസ്കാരം പ്രവാചകന് പിന്നീട് നമസ്കരിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. ഇതുതന്നെ യുദ്ധ നമസ്കാരം നിയമമാക്കുന്നതിന്റെ മുമ്പായിരുന്നു.
‘ഖദാ’ ആയ നമസ്കാരം നിര്‍വഹിക്കുന്നവര്‍ വിട്ടുപോയതിന്റെ ക്രമപ്രകാരം നിര്‍വഹിക്കണം. ഒരു ജമാഅത്ത് നമസ്കാരം നടക്കുമ്പോള്‍ അതിനു തൊട്ടുമുമ്പുള്ള നമസ്കാരം നിര്‍വഹിക്കേണ്ട ഒരാള്‍ പള്ളിയില്‍ കയറി വന്നാല്‍ ജമാഅത്തില്‍ പങ്കെടുക്കുകയും പിന്നീട് ‘ഖദാ’ ആയ നമസ്കാരം നിര്‍വഹിക്കുകയും ചെയ്താല്‍മതി.
നമസ്കാരം ആവര്‍ത്തിക്കല്‍
ഒരിക്കല്‍ നിര്‍വഹിച്ച നമസ്കാരം വീണ്ടും നിര്‍വഹിക്കാമോ? അങ്ങനെ ചെയ്യാമെന്നാണ് പ്രവാചകന്റെ അരുളപ്പാട്. അതായത് ഒരാള്‍ തനിച്ച് നമസ്കരിച്ചു. പിന്നീട് ആ നമസ്കാരത്തിന്റെ സമയത്ത് തന്നെ ഒരു ജമാഅത്ത് നമസ്കാരം കണ്ടാല്‍ അവരോടൊപ്പം വീണ്ടും നമസ്കരിക്കാം.
ജാബിറുബ്നു യസീദ് തന്റെ പിതാമഹനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ നബി(സ്വ)യോടൊപ്പം ഹജ്ജില്‍ പങ്കെടുത്തു. ഖൈഫിലെ പള്ളിയില്‍വെച്ച് നബിയോടൊപ്പം ഞാന്‍ പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ഞാന്‍ അന്ന് ഒരു ചെറുപ്പക്കാരനായിരുന്നു. നമസ്കാരം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്കു പിറകില്‍ രണ്ടാള് നില്ക്കുന്നു. അവര്‍ നമസ്കരിച്ചിട്ടില്ല. നബി(സ്വ) പറഞ്ഞു: അവരെ എന്റെ അടുത്തു കൊണ്ടുവരിക. അവരെ നബി(സ്വ)യുടെ അടുത്തേക്ക് കൊണ്ടു വന്നു. അവരുടെ പേശികള്‍ വിറക്കുന്നുണ്ടായിരുന്നു. നബി(സ്വ) ചോദിച്ചു: ഞങ്ങളോടൊപ്പം നമസ്കരിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സമായത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ തമ്പുകളില്‍ വച്ച് നമസ്കരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിങ്ങളുടെ തമ്പുകളില്‍ വച്ച് നിങ്ങള്‍ നമസ്കരിച്ചശേഷം ജമാഅത്തു നടക്കുന്ന പള്ളിയില്‍ നിങ്ങള്‍ വന്നാല്‍ അവരോടൊപ്പം നിങ്ങള്‍ നമസ്കരിക്കുക. അത് നിങ്ങള്‍ക്ക് ഐച്ഛികമായ പുണ്യകര്‍മമായിരിക്കും” (അബൂദാവൂദ്) 21.
ഈ ഹദീസിന്റെയും ഇതേ അര്‍ഥത്തിലുള്ള മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ ഒരു ഫര്‍ദ് നമസ്കാരം മറ്റൊരു വലിയ ജമാഅത്തിന്റെ കൂടെ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 30, ഹദീസ് 4534 [↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 251, ഹദീസ് 680[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 12, പേജ് 334, 335, ഹദീസ് 7379[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 346, ഹദീസ് 922[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 37, പേജ് 276, ഹദീസ് 22584[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 484, ഹദീസ് 9779[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 384, ഹദീസ് 38 (540[↩]
- റൗളതുത്വാലിബീന്‍, അബൂ സകരിയ്യാ, വാള്യം 01, പേജ് 294[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 48, ഹദീസ് 1117[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 309, ഹദീസ് 82 (412[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 468, ഹദീസ് 299 (677[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 469, ഹദീസ് 302 (671[↩]
- സുനനുദ്ദാറുഖുത്വ്നീ, അബുല്‍ ഹസന് അലിയ്യുബ്നു ഉമറബ്നി അഹമദ് ബ്നി മഹ്ദിയ്യിബ്നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 366, ഹദീസ് 1685[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 105, ഹദീസ് 4090[↩][↩]
- നൂറുന്‍ അലദ്ദര്ദബ്, അബ്ദുല്‍ അസീസ് ബനൂ അബ്ദില്ലാഹിബ്നു ബാസ്, വാള്യം 10, പേജ് 226, 227).
ഈ ഹദീസിന്റെ വെളിച്ചത്തിലാണ് അധിക പണ്ഡിതന്മാരും സ്വുബ്ഹിന് മാത്രമായി ഖുനൂത്തില്ലെന്ന് പറയുന്നത്. അഹ്മദുബ്നു ഹമ്പലും അബൂഹനീഫയും സൗരി(റ)യുമെല്ലാം ഈ അഭിപ്രായക്കാരാണ്.
അലി(റ) ആണ് സ്വുബ്ഹിന്ന് ഖുനൂത്ത് ഓതിത്തുടങ്ങിയതെന്ന് ഇബ്റാഹീം നഖ്ഈ അഭിപ്രായപ്പെടുന്നു. അതിനു കാരണം അദ്ദേഹത്തിന് നിരന്തരമായി ശത്രുക്കളോട് പടവെട്ടേണ്ടി വന്നിരുന്നതാണത്രെ. അദ്ദേഹം ഖുനൂത്ത് ഓതിയപ്പോള്‍ ജനങ്ങള്‍ അനിഷ്ടം പ്രകടിപ്പിച്ചുവെന്ന് ശുഅ്ബിയില്‍ നിന്ന് സഈദ് ഉദ്ധരിക്കുന്നുണ്ട്. അപ്പോള്‍ അലി(റ) പറഞ്ഞുവത്രെ: ”ഞങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശത്രുക്കള്‍ക്കെതിരെ സഹായം തേടുകയാണ്.” (മുഗ്നി) ((അല്‍ മുഗ്നി ലി ഇബ്നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു അഹ്മദ് ബ്നി ഖുദാമ, ഇബ്നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 114[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 537, ഹദീസ് 1427[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 294, ഹദീസ് 615[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്നു അഹ്മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, വാള്യം 02, പേജ് 9[↩]
- ശറഹു ഉംദത്തില്‍ ഫിഖ്ഹി, ഇബ്നു തൈമിയ്യ, വാള്യം 2, പേജ് 237[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്നു അഹ്മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, വാള്യം 02, പേജ് 10[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 157, ഹദീസ് 575[↩]
