നമസ്കാരത്തിന്റെ നിബന്ധനകള്‍
ഇസ്ലാമിലെ ആരാധനാകർമങ്ങളിൽ ഏറ്റവും പ്രധാനമാണ് നമസ്കാരം. നമസ്കാരം. ദിനേന അഞ്ചു നേരത്തെ നമസ്കാരം ഓരോ മുസ്ലിമിനും നിർബന്ധ ബാധ്യതയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വേറെയും നമസ്കാരങ്ങൾ ഉണ്ട്. നമസ്കാരത്തിന്റെ നിബന്ധനകള്‍ പാലിച്ചാലേ അത് അല്ലാഹു സ്വീകരിക്കുകയുള്ളൂ. നമസ്കാരത്തിന് മുമ്പ് പൂർത്തീകരിക്കേണ്ട ഇത്തരം നിബന്ധനകൾക്ക് കർമശാസ്ത്രത്തിൽ ശർത്വുകൾ എന്നാണ് പറയുക.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിബന്ധനയാണ് നമസ്കാരങ്ങൾ അതിന് നിശ്ചയിക്കപ്പെട്ട സമയത്ത് മാത്രം നിർവഹിക്കുക എന്നത്. ദിനബാധ്യതയാക്കപ്പെട്ട അഞ്ച് നമസ്കാരങ്ങൾക്കും നിർണിത സമയമുണ്ട്. അവ ശ്രദ്ധിച്ചില്ലെങ്കിൽ നമസ്കാരം നിഷ്ഫലമാവും. എന്നാൽ കാരുണ്യവാനായ സ്രഷ്ടാവ് ചില സാഹചര്യങ്ങിൽ സമയത്തിലും നിർവഹണരൂപത്തിലുമെല്ലാം ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നമസ്കാര സമയങ്ങള്‍, അഞ്ചു നമസ്കാരങ്ങള്‍, നമസ്കാര സമയനിര്‍ണയത്തിലെ യുക്തി, നമസ്കാരത്തിലെ ഇളവുകള്‍, നമസ്കാരം: ജംഉം ഖസ്വ്റും, നമസ്കരിക്കാന്‍ പാടില്ലാത്ത നേരം, അദാഉം ഖദാഉം എന്നീ അധ്യായങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ വിശദമായി ഇവിടെ ചർച്ചചെയ്യുന്നുണ്ട്.
നമസ്കാരം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകുന്നതിന് അത് നിര്‍വഹിക്കുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ഓരോ നമസ്കാരത്തിന്റെയും സമയമാവുക, നഗ്നത മറയ്ക്കുക, നമസ്കരിക്കുന്നവന്റെ വസ്ത്രം, ദേഹം, നമസ്കരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ മാലിന്യങ്ങളില്ലാതിരിക്കുക, വിശുദ്ധ കഅ്ബയെ അഭിമുഖീകരിക്കുക, വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍നിന്ന് വുദൂ ചെയ്തും ശുദ്ധിയായിരിക്കുക എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കണം. ഇവയ്ക്ക് സാങ്കേതികമായി നമസ്കാരത്തിന്റെ ശര്ത്വുകള് (നിബന്ധനകള്‍) എന്നാണ് പറയുക. ഇവയില്‍ ഏതെങ്കിലും മനപ്പൂര്‍വം വിട്ടുകളയുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്താല്‍ നമസ്കാരം പുണ്യകരമായി പരിഗണിക്കപ്പെടുകയില്ല.
നമസ്കാര സമയങ്ങള്‍
ഇസ്ലാമിലെ നമസ്കാരം രണ്ടു തരമാണ്. നിര്‍ബന്ധമായതും ഐഛികമായതും. ഒരു മുസ്ലിം നിര്‍ബന്ധമായും ദിനേന അനുഷ്ഠിക്കേണ്ട നമസ്കാരങ്ങള്‍ അഞ്ചെണ്ണമാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. മുആദ്(റ)വിനെ യമനിലേക്ക് പ്രബോധകനായി നിയോഗിച്ചപ്പോള്‍ നബി(സ്വ) അദ്ദേഹത്തോട് നിര്‍ദേശിച്ചു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല എന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ് എന്നുമുള്ള സത്യസാക്ഷ്യത്തിലേക്ക് നീ അവരെ ക്ഷണിക്കുക. അതവര് അംഗീകരിച്ചു കഴിഞ്ഞാല്‍, അല്ലാഹു അവര്‍ക്ക് ഓരോ ദിവസവും അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് താങ്കള്‍ അവരെ അറിയിക്കുക’ (ബുഖാരി) 1.
ഈ നമസ്കാരങ്ങള്‍ക്ക് പ്രത്യേകം സമയം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിശ്ചയമായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു (4:103). ഇവ സ്വീകാര്യമാകണമെങ്കില്‍ അതിന്റെ നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ നിര്‍വഹിക്കണം. ഓരോ നമസ്കാരവും സമയമാകുന്നതിനു മുമ്പോ ശേഷമോ നിര്‍വഹിച്ചാല്‍ അവ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. പ്രതിഫലം ലഭിക്കില്ല, നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കാത്തതിനാല്‍ ശിക്ഷാര്‍ഹനായി മാറുകയും ചെയ്യും. അതിനാല്‍ നമസ്കാരം സമയത്ത് നിര്‍വഹിക്കുക എന്നതിനെ ഇസ്ലാമിക കര്മശാത്രം നമസ്കാരത്തിന്റെ സ്വീകരാര്യമാകുന്നതിനുള്ള നിബന്ധനയായി (ശര്ത്വ്) എണ്ണുന്നു.
അഞ്ചു നമസ്കാരങ്ങള്‍
ദിനംപ്രതി അഞ്ചു നമസ്കാരം നിര്‍ബന്ധമാണ്. നമസ്കാരങ്ങള്‍ അതാതിന്റെ സമയങ്ങളുടെ പേരില്‍തന്നെയാണ് അറിയപ്പെടുന്നത്. ദുഹ്ര്‍, അസ്ർ, മഗ്രിബ്, ഇശാ, സ്വുബ്ഹ് എന്നിവയാണ് ആ പേരുകള്‍. ഉച്ച, അപരാഹ്നം, അസ്തമയം, സന്ധ്യ, പ്രഭാതം എന്നിങ്ങനെയാണ് യഥാക്രമം അവയുടെ അര്‍ഥം.
വിശുദ്ധ ഖുര്‍ആന്‍ ഈ പേരുകള്‍ ഇങ്ങനെ ക്രമമായി എണ്ണിപ്പറഞ്ഞിട്ടില്ല. മറ്റുവിഷയങ്ങള്‍ പോലെത്തന്നെ വിശുദ്ധ ഖുര്‍ആന്‍ ഈ കാര്യങ്ങള്‍ പൊതുവായി പ്രതിപാദിക്കുകയും നബി(സ്വ) അത് വിശദീകരിച്ചു പ്രാവര്‍ത്തികമായി കാണിച്ചുതരികയും ചെയ്തു. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ”പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യ യാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക” (11:114).
അഞ്ചുനേരത്തെ നമസ്കാരങ്ങളുടെ കണിശമായ സമയനിര്ണയമല്ല, ദിനരാത്രങ്ങളില്‍ മുറതെറ്റാതെ പ്രാര്‍ഥന നടത്താനുള്ള ഉദ്ബോധനമാണ് ഈ വചനത്തില്‍ അങ്ങിയിരിക്കുന്നത്. പകലിന്റെ ഒരറ്റത്തെ നമസ്കാരം സ്വുബ്ഹും മറ്റേ അറ്റത്തേത് അസ്വ്റുമാണ്. ‘സുലഫ്’ എന്ന പദത്തിന് പകലിനോട് അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ഥം. മഗ്രിബും ഇശാഉമാണ് ഈ സമയത്തെ നമസ്കാരങ്ങള്‍.
”സൂര്യന് ആകാശ മധ്യത്തില്‍ നിന്ന് തെറ്റിയതുമുതല്‍ രാത്രി ഇരുട്ടുന്നതുവരെ നിശ്ചിത സമയങ്ങളില്‍ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക; ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും. തീര്‍ച്ചയായും പ്രഭാത നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു” (17:78).
ഉച്ചതിരിഞ്ഞതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നാലു നമസ്കാരങ്ങളാണുള്ളത്. ദുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാ. ഈ വസ്തുതകള്‍ പൊതുവില്‍ വിശദീകരിക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങള്‍ കാണാം. ഉദാഹരണത്തിന് ചിലതുകൂടി ഉദ്ധരിക്കട്ടെ.
”സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇാവിന്റെ ചില യാമങ്ങളിലും പകലിന്റെ രണ്ടറ്റങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി കൈവന്നേക്കാം” (20:130).
”ആകയാല്‍, നിങ്ങള്‍ സന്ധ്യാവേളയിലും പ്രഭാതവേളയിലും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. ആകാശങ്ങളിലും ഭൂമിയിലും അവനു തന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ പ്രകീര്‍ത്തിക്കുക’‘ (30:17,18).
ഈ സൂചനകളെല്ലാം നിര്‍ബന്ധ നമസ്കാരങ്ങളെപ്പറ്റിയാണെന്ന കാര്യത്തില്‍ മുസ്ലിം ലോകത്ത് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ല. ഖുര്‍ആനിന്റെ ശൈലി ഇങ്ങനെയാണ്. മൊത്തത്തില്‍ കാര്യങ്ങള്‍ പറയുക. പ്രേരണയും പ്രോത്സാഹനവും നല്‍കുക. നിഷേധികളെ താക്കീതു ചെയ്യുക. പല വിശദാംശങ്ങളും നബിവചനങ്ങളിലാണ് കാണുക. നമസ്കാരത്തിന്റെ രൂപവും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും കാര്യവും എല്ലാം ഇങ്ങനെ തന്നെ.
ഈ വസ്തുതകള്‍ വ്യക്തമായി ഗ്രഹിക്കാതെ ചിലയാളുകള്‍ ‘നമസ്കാരം അഞ്ചു നേരങ്ങളില്‍ വേണമെന്ന് ഖുര്‍ആനിലില്ല; മൂന്നുനേരം മാത്രമേ വേണ്ടൂ’ എന്ന് വാദിച്ചു നോക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ നമസ്കാര സമയം കണ്ടെത്തുക എന്നതല്ല, നബിചര്യയുടെ പ്രാമാണികതയെ ചോദ്യം ചെയ്യുകയും സ്വഹാബിമാരെ തള്ളിപ്പറയുകയുമാണ് അവരുടെ ഗൂഢോദ്ദേശ്യം. അത്തരക്കാരുടെ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞതിനാല്‍ മുസ്ലിംകള്ക്കിടയില് അത് കാര്യമായ ഒരു ചര്‍ച്ചാ വിഷയമായില്ല.
വിശുദ്ധ ഖുര്‍ആനില്‍ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ക്കു പുറമെ ഇതേ ആശയം വേറെ ആയത്തുകളിലുമുണ്ട്. ‘സ്വലാതുല്ഫജ്ര്‘, ‘സ്വലാതുല്ഇശാ’ എന്നിവ (24:58) പേരെടുത്തുതന്നെ പറഞ്ഞിരിക്കുന്നു. കൂടാതെ ‘സ്വലാതുല്‍ അസ്വ്റിനെപ്പറ്റി ‘സ്വലാതുല്‍ വുസ്ത്വാ’ എന്ന് 2:238ലും പറഞ്ഞിരിക്കുന്നു. ഇതിനുപുറമെ ഉച്ച തിരിയുമ്പോള്‍ നമസ്കരിക്കണമെന്ന് 17:78ല്‍ വ്യക്തമാക്കിയിരിക്കുന്നു. 30:18ല്‍ ഇത് സൂചിപ്പിച്ചിട്ടുമുണ്ട്. 11:114ല്‍ ‘പകലിനോടടുത്ത യാമങ്ങള്‍’ എന്ന വാക്കിലും 30:18ല്‍ മഗ്രിബ് നമസ്കാരത്തെപ്പറ്റിയും സൂചനയുണ്ട്. ചുരുക്കത്തില്‍ എപ്പോഴെങ്കിലും ദൈവനാമങ്ങള്‍ ഉരുവിടുകയോ ജപിക്കുകയോ ചെയ്യുക എന്നതല്ല ഇസ്ലാമിലെ നമസ്കാരം. അതിനു കൃത്യമായ രൂപം ഉള്ളതുപോലെ നിശ്ചിതവും നിര്‍ണിതവുമായ സമയപരിധിയുമുണ്ട്. ”തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു’‘ (4:103).
”ജിബ്രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്നു. താങ്കള്‍ എഴുന്നേറ്റു നമസ്കരിക്കുക എന്നു പറഞ്ഞു. സൂര്യന് ആകാശ മധ്യത്തില്‍നിന്നു നീങ്ങിയ സമയത്ത് ‘ദുഹ്ര്‍’ നമസ്കരിച്ചു. പിന്നെ അദ്ദേഹം അപരാഹ്നത്തില്‍ വന്നു. നമസ്കരിക്കൂ എന്നു പറഞ്ഞു. ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്രയായ സമയത്ത് ‘അസ്വ്ര്‍’ നമസ്കരിച്ചു. പിന്നെ (ജിബ്രീല്‍) അസ്തമയ നേരത്ത് വന്നു. നമസ്കരിക്കൂ എന്നു പറഞ്ഞു. സൂര്യന് അസ്തമിച്ചപ്പോള്‍ ‘മഗ്രിബ്’ നമസ്കരിച്ചു. പിന്നെ (ജിബ്രീല്‍) രാത്രിയുടെ ആദ്യയാമത്തില്‍ വന്നു. നമസ്കരിക്കൂ എന്നു പറഞ്ഞു. അസ്തമന ശോഭ മാഞ്ഞുതീര്‍ന്ന നേരത്ത് ഇശാ നമസ്കരിച്ചു. പിന്നെ (ജിബ്രീല്‍) പ്രഭാതത്തില്‍ വന്ന് നമസ്കരിക്കൂ എന്ന് പറഞ്ഞു. പ്രഭാതം പൊട്ടിവിടര്ന്നപ്പോള് ‘സ്വുബ്ഹ്’ അഥവാ ‘ഫജ്ര്‍ നമസ്കരിച്ചു. (നസാഈ) 2.
പിറ്റെദിവസം (ജിബ്രീല്‍) ‘ദുഹ്റി’നു വേണ്ടിവന്നു. എന്നിട്ട് (നബിയോട്) നമസ്കരിക്കൂ എന്നു പറഞ്ഞു. ഓരോ വസ്തുവിന്റെയും നിഴല്‍ അതിന്റെ അത്ര വലിപ്പമായപ്പോള്‍ ദുഹ്ര്‍ നമസ്കരിച്ചു. പിന്നെ അപരാഹ്നത്തില്‍ വന്നു. നമസ്കരിക്കൂ എന്നു പറഞ്ഞു. വസ്തുക്കളുടെ നിഴല്‍ രണ്ടിരട്ടി വലിപ്പമായപ്പോള്‍ അസ്വ്ര്‍ നമസ്കരിച്ചു. പിന്നെ അസ്തമയ സമയത്തുതന്നെ മഗ്രിബിനുവേണ്ടി വന്നു. പിന്നെ അര്‍ധരാത്രിയായപ്പോള്‍ വന്നു ഇശാ നമസ്കരിച്ചു. പിന്നെ നല്ലവണ്ണം നേരം പുലര്‍ന്നപ്പോള്‍ വന്നു. നമസ്കരിക്കൂ എന്ന് പറഞ്ഞു. ഫജ്ര്‍ നമസ്കരിച്ചു. എന്നിട്ട് പറഞ്ഞു: ‘ഈ രണ്ടു സമയങ്ങള്ക്കിടയിലുള്ളതാണ് (നമസ്കാര) സമയം” (നസാഈ) 2.
ഈ ഹദീഥില്‍ നിന്ന് അഞ്ചു നമസ്കാരത്തിന്റെ പേരുകളും അവയുടെ സമയവും വ്യക്തമായി. ഒന്നാംദിവസം നമസ്കരിച്ചത് ഓരോന്നിന്റെയും ആദ്യസമയങ്ങളിലും പിറ്റേന്ന് നമസ്കരിച്ചത് അവസാന സമയങ്ങളിലുമാണ്. സൂര്യന് മധ്യത്തില്‍ നിന്നു നീങ്ങിയതുമുതല്‍ ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്രയാവുന്നതുവരെ ദുഹ്റിന്റെ സമയവും ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്ര വലിപ്പമായതു മുതല്‍ സൂര്യാസ്തമയംവരെ അസ്വ്റിന്റെ സമയവുമാണ്. അസ്തമയം മുതല്‍ കുറഞ്ഞ സമയം മാത്രം മഗ്രിബിനും അസ്തമയശോഭ നീങ്ങിയതു മുതല്‍ അര്‍ധരാത്രിവരെയുള്ള വിശാലസമയം ഇശാഇന്നും നബി(സ്വ) പഠിപ്പിച്ചു. പ്രഭാതം മുതല്‍ സൂര്യോദയംവരെയാണ് സ്വുബ്ഹ് നമസ്കരിക്കാവുന്ന സമയം. മഗ്രിബിന്റെ സമയം അസ്തമയ ശോഭ അപ്രത്യക്ഷമാകുന്നതുവരെയാണെന്ന് നബി(സ്വ) പറഞ്ഞതായി ഇബ്നു അംറ്(റ)ല്‍ നിന്ന് മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് 3).
മേല്പറഞ്ഞ സമയങ്ങളുടെ രണ്ടറ്റങ്ങള്‍ക്കിടയില്‍ അതതു നമസ്കാരങ്ങള്‍ നിര്‍വഹിച്ചിരിക്കണം. സമയമായിട്ടു ചെയ്യുന്ന നമസ്കാരം മാത്രമേ സ്വീകാര്യമാകൂ. ചൂട്, തണുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ നമസ്കാരം അല്പം പിന്തിക്കുകയോ നേരത്തെ ആക്കുകയോ ചെയ്യാം. പക്ഷേ, ഈ സമയപരിധിക്കുള്ളിലായിരിക്കണം.
ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നുചോദിച്ച സ്വഹാബിയോട്, ‘നമസ്കാരം അതിന്റെ ആദ്യസമയത്തുതന്നെ നിര്‍വഹിക്കല്‍’ എന്നു പ്രവാചകന്(സ്വ) അരുളിയതില്നിന്ന് ആദ്യ സമയത്തിന്റെ പ്രാധാന്യം വ്യക്തമാണ്.
നമസ്കാര സമയനിര്‍ണയത്തിലെ യുക്തി
നമസ്കാരത്തിനുള്ള സമയം അല്ലാഹു നമുക്ക് നിര്‍ണ്ണയിച്ചുതന്നിരിക്കയും നബി(സ) അത് പഠിപ്പിച്ചു തരികയുമുണ്ടായി.
എന്നാല്‍, എപ്പോഴും ആരാധനാകര്‍മങ്ങളില്‍ തളച്ചിട്ടുകൊണ്ട്, ജീവിതായോധനം ലക്ഷ്യമാക്കി അധ്വാനിക്കുന്ന മനുഷ്യനെ വിഷമിപ്പിക്കുന്നതിന് ഈ നമസ്കാരസമയം കാരണമാകുന്നില്ല. പ്രഭാതത്തില്‍ എഴുന്നേല്ക്കുന്ന മനുഷ്യന്ന്- അതാണല്ലോ പ്രകൃതിയുടെ താല്പര്യവും.-ഫജ്ര്‍ നമസ്കാരം കഴിഞ്ഞാല്‍, ജീവിത സന്ധാരണത്തിന്നായി സുദീര്‍ഘമായ ഏഴെട്ടു മണിക്കൂറുകള്‍ ലഭിക്കുന്നു. ഏതു തരത്തിലുള്ള ജോലി ചെയ്യുന്നവനും സാധാരണയായി ഉച്ചഭക്ഷണത്തിനുള്ള വിശ്രമവേളയുണ്ടാകും. ആ സമയത്താണ് അടുത്ത നമസ്കാരം. ജോലികളില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുന്ന സായാഹ്നങ്ങളിലാണ് മറ്റു രണ്ടു നമസ്കാരങ്ങള്‍ നിര്‍വഹിക്കുവാനുള്ളത്. രാത്രി ശയ്യയെ അവലംബിക്കുന്നതിനു മുമ്പായി അവസാനത്തെതും നിര്‍വഹിക്കുന്നു. ജീവിതതാളവുമായി ഇണങ്ങിച്ചേരുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ.
നമസ്കാര സമയങ്ങളുടെ കാര്യത്തില്‍ നബി(സ്വ) സൂര്യന്റെയും ഭൂമിയുടെയും ഗതി വിഗതികളും നിഴലിന്റെ സ്ഥാനവും അടിസ്ഥാനമാക്കിക്കൊണ്ട് പ്രകൃതിയുടെ കൃത്യവും പിഴവുകള്‍ വരാത്തതുമായ കണക്കാണു സൂചിപ്പിച്ചത്. ആധുനിക ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും, സഹായത്തോടെ ഭൂഭ്രമണവും മറ്റും കൃത്യമായി കണക്കാക്കുകയും അതനുസരിച്ച് വാച്ചുകളും കലണ്ടറുകളും സംവിധാനിക്കുകയും ചെയ്ത ഇക്കാലത്ത് സമയമറിയാന്‍ മാനത്തേക്ക് നോക്കണമെന്നില്ല. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ മതി.
കൂടാതെ, ഈ സമയവ്യത്യാസം ബാധകമല്ലാത്ത ധ്രുവപ്രദേശങ്ങളിലും മറ്റും നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്. നിര്‍ബന്ധമായ ഈ അഞ്ചു നമസ്കാരങ്ങള്‍ അവയ്ക്കു നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ തന്നെ നിര്‍വഹിക്കണം. അതിനുമപ്പുറം, ബോധപൂര്‍വം അതു നീട്ടിവെക്കാവുന്ന ഒരവസ്ഥയും നബി(സ്വ) അംഗീകരിച്ചതായി കാണാന്‍ കഴിയില്ല. ഈ സമയപരിധിക്കുള്ളില്‍ നമസ്കരിക്കാന്‍ കഴിയാതിരിക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ടായേക്കാം. മനുഷ്യന്റെ ദൗര്‍ബല്യമായ മറവിയും ഉറക്കവും ഉദാഹരണമായെടുക്കാം. അതു രണ്ടും, തന്റെ നിയന്ത്രണത്തിന് അപ്പുറത്തായതുകൊണ്ടായിരിക്കാം, പ്രവാചകന് ആ കാരണങ്ങളുടെ പേരില്‍ ഇളവ് നല്‍കിയത്.
അനസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: ”ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാല്‍, ഓര്‍മ്മവന്ന ഉടനെ അതവന് നമസ്കരിക്കണം. അതല്ലാതെ അതിനു പ്രായശ്ചിത്തമില്ല” (ബുഖാരി) 4.
”നിങ്ങളില്‍ ആരെങ്കിലും നമസ്കാരം നിര്‍വഹിക്കാതെ ഉറങ്ങിപ്പോവുകയോ അശ്രദ്ധയില്‍ പെട്ട് മറന്നു പോവുകയോ ചെയ്താല്‍ ഓര്‍മ്മവന്ന ഉടനെ അതു നമസ്കരിക്കണം. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു: ‘എന്നെ സ്മരിക്കുവാന് വേണ്ടി നീ നമസ്കാരം നിര്‍വഹിക്കുക’ (മുസ്ലിം) 5).
മറ്റു ആരാധനകള്‍ക്ക് മാറ്റിവയ്ക്കാന്‍ അവസരമുണ്ട്. ഉദാഹരണത്തിന് റമദ്വാനില്‍ നോമ്പ് അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് വേറെ അവസരമുണ്ട്. എന്നാല്‍ നമസ്കാരത്തിന്റെ കാര്യം അങ്ങനെയല്ല. ഏതവസ്ഥയിലും നീട്ടിവെക്കാനോ മാറ്റിവെക്കാനോ പാടില്ല. നില്ക്കാന് വയ്യെങ്കില്‍ ഇരുന്നോ കിടന്നോ ആകാം. യാത്രയിലെങ്കില്‍ രണ്ടെണ്ണം ഒരേ സമയത്തേക്ക് കൂട്ടിയും റക്അത്തുകള്‍ ചുരുക്കിയും നിര്‍വ്വഹിക്കാം. വെള്ളം കിട്ടിയില്ലെങ്കില്‍, തയമ്മും ചെയ്താല്‍ മതി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അവസരത്തില്‍ ഭയത്തോടെ ചെയ്യാവുന്ന ‘സ്വലാതുല്‍ ഖൗഫും പഠിപ്പിച്ചിരിക്കുന്നു. അതൊക്കെയാവാമെങ്കിലും പക്ഷേ, സമയത്തിന്നപ്പുറം അത് മാറ്റിവെക്കുന്ന പ്രശ്നമേയില്ല.
നബിയുടെ ജീവിതത്തില്‍, ഒരിക്കല്‍ മാത്രം ഒരു നമസ്കാരം, സമയം തെറ്റിപ്പോയി. അഹ്സാബ് യുദ്ധാവസരത്തില്‍ അസ്വ്ര്‍ നമസ്കാരം നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതിനു മുമ്പ് സൂര്യന് അസ്തമിച്ചു കഴിഞ്ഞിരുന്നു. വര്‍ധിച്ച വേവലാതിയോടെ അദ്ദേഹം അതു നിര്‍വഹിക്കുകയുണ്ടായി. യുദ്ധവേളയിലെ നമസ്കാരത്തിന്റെ നിയമം അവതരിക്കുന്നതിനു മുമ്പായിരുന്നു അത്.
ജാബിര്‍(റ)വില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു: ”ഖന്ദഖ് ദിവസത്തില്‍ സൂര്യാസ്തമയത്തിനു ശേഷം അവിശ്വാസികളായ ക്വുറയ്ശികളെ പഴിച്ചുകൊണ്ട് ഉമര്‍ കടന്നുവന്നു. അദ്ദേഹം പറഞ്ഞു: പ്രവാചകരേ, സൂര്യനസ്തമിക്കുന്നതുവരെ എനിക്ക് അസ്വ്ര്‍ നമസ്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഞാനും നമസ്കരിച്ചിട്ടില്ല. അപ്പോള്‍ അദ്ദേഹം അംഗ ശുദ്ധി വരുത്തി; ഞങ്ങളും. എന്നിട്ട് ഞങ്ങള്‍ അസ്വ്ര്‍ നമസ്കരിച്ചു; പിന്നെ മഗ്രിബും” (ബുഖാരി) 6.
അത്രയും ശുഷ്കാന്തി നമസ്കാരത്തിന്റെ കാര്യത്തില്‍ പുലര്‍ത്തണം. അതാണ് സമയം നിര്‍ണയിക്കപ്പെട്ട ബാധ്യത’ എന്നു പറഞ്ഞതിന്റെ പൊരുള്‍.
നമസ്കാരത്തിലെ ഇളവുകള്‍
നമസ്കാരത്തിന്റെ സമയനിഷ്ഠയെപ്പറ്റി പറയുമ്പോള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യമാണ് യാത്രകളില്‍ നമസ്കാരത്തിന്റെ സമയനിഷ്ഠ എങ്ങനെ പാലിക്കുമെന്നത്. സ്വന്തം നാട്ടിലെയും വീട്ടിലെയും സൗകര്യങ്ങള്‍ പലതും ലഭിക്കാത്ത ഒരവസരമാണല്ലോ യാത്ര. ദീര്‍ഘദൂര യാത്രക്കാരന് റമദാനിലാണെങ്കില്‍ നോമ്പുപേക്ഷിച്ച്, പകരം മറ്റവസരങ്ങളില്‍ നിര്‍വഹിച്ചാല്‍ മതി. എന്നാല്‍ നമസ്കാരത്തില്‍ ആ സമ്പ്രദായമില്ല.
യാത്രക്കാര്‍ക്ക് നമസ്കാരത്തിന്റെ സമയം കൃത്യമായി പാലിക്കാന്‍ കഴിയില്ല. സൗകര്യവും കുറവായിരിക്കും. അതിനാല്‍ രണ്ടു നമസ്കാരങ്ങള്‍ ഒന്നിച്ച് ഒരു സമയത്ത് നിര്‍വഹിക്കാം. ഇതിനു ‘ജംഅ്’ അഥവാ കൂട്ടി നമസ്കരിക്കല്‍ എന്നു പറയുന്നു. നാലു റക്അത്ത് നമസ്കാരം രണ്ടു റക്അത്തായി നമസ്കരിച്ചാല്‍ മതി. ഇതിനു ‘ഖസ്ര്’ അഥവാ ചുരുക്കി നമസ്കരിക്കല്‍ എന്നും പറയുന്നു.
ദ്വുഹ്ര്‍, അസ്ര് എന്നീ നമസ്കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് – സൗകര്യംപോലെ- നിര്‍വഹിക്കാം. മഗ്രിബ്, ഇശാ എന്നിവ അവയിലൊന്നിന്റെ സമയത്ത് നിര്‍വഹിക്കാം. സ്വുബ്ഹ് നമസ്കാരത്തിന് ജംഉം ഖസ്വ്റും ബാധകമല്ല. ദ്വുഹ്ര്‍, അസ്ര് എന്നിവ ദ്വുഹ്റിന്റെ സമയത്ത് നിര്‍വഹിക്കുകയാണെങ്കില്‍ ‘ജംഉത്തഖ്ദീം’ എന്നും അസ്വ്റിന്റെ സമയത്താണെങ്കില്‍ ‘ജംഉത്തഅ്ഖീര്‍’ എന്നും പറയുന്നു. മഗ്രിബിന്റെയും ഇശാഇന്റെയും കാര്യത്തിലും ഇങ്ങനെത്തന്നെ പറയാം. മഗ്രിബിന് ഖസ്വ്ര്‍ ഇല്ല. ജംഉം ഖസ്വ്റും ഒരേ സമയത്ത് നിര്‍വഹിക്കാവുന്നതാണ്.
”നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്കു നാശം വരുത്തുമെന്ന് ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല’‘ (4:101).
”നബി(സ്വ) യാത്രചെയ്യുമ്പോള്‍ വേഗം പോകേണ്ടതുണ്ടെങ്കില്‍ മഗ്രിബ് നമസ്കാരം ഇശായോടു കൂടി നിര്‍വഹിക്കാന്‍ കഴിയുമാറ് പിന്തിക്കുകയാണ് ചെയ്തിരുന്നത്” (ബുഖാരി) 7.
”നബി(സ്വ) ധൃതിയായി യാത്ര പുറപ്പെടുമ്പോള്‍ മഗ്രിബ് പിന്തിക്കുമായിരുന്നു. പിന്നീട് അത് മൂന്ന് റക്അത്ത് നമസ്കരിക്കുകയും സലാം വീട്ടുകയും ചെയ്യും. അല്പനേരം അവിടെ ഇരുന്ന ശേഷം ഇശാ നമസ്കാരത്തിന് ഇഖാമത്ത് വിളിക്കുകയും അത് (ഇശാ) രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്യും” (ജംഉം ഖസ്റും ഒരുമിച്ച് ചെയ്തിരുന്നു എന്നര്‍ഥം) (ബുഖാരി) 8.
”സൂര്യന് മധ്യാഹ്നത്തില്‍ നിന്നു തെറ്റുന്നതിനു മുമ്പായി റസൂല്‍(സ്വ) യാത്ര പുറപ്പെടുകയാണെങ്കില്‍ ദ്വുഹ്റിനെ അസ്വ്റിന്റെ സമയത്തേക്ക് പിന്തിക്കുകയും പിന്നെ രണ്ടും ഒന്നിച്ചു നമസ്കരിക്കുകയും ചെയ്യുമായിരുന്നു. യാത്രയ്ക്കു മുമ്പായി ഉച്ചതിരിഞ്ഞുവെങ്കില് ദ്വുഹ്ര്‍ നമസ്കരിച്ച് യാത്ര പുറപ്പെടുമായിരുന്നു” (ബുഖാരി) 9. ഇബ്നുഉമര്‍(റ) പ്രസ്താവിക്കുന്നു: ”ഞാന്‍ നബി(സ്വ)യുടെ കൂടെ സഹവസിച്ചിട്ടുണ്ട്. അദ്ദേഹം യാത്രയില്‍ രണ്ടു റക്അത്തില്‍ കൂടുതല്‍ നമസ്കരിക്കാറുണ്ടായിരുന്നില്ല. അബൂബക്ര്, ഉമര്‍, ഉഥ്മാന്(റ) എന്നിവരും അങ്ങനെത്തന്നെ” (ബുഖാരി) 10.
ഇംറാനുബ്നു ഹുസയ്ന്‍ പറയുന്നു: ”മഗ്രിബ് അല്ലാത്തതെല്ലാം രണ്ടു റക്അത്തായി നമസ്കരിച്ചുകൊണ്ടല്ലാതെ നബി(സ്വ) യാത്രചെയ്തിട്ടില്ല” (തിര്‍മിദി) 11.
ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ജംഉം ഖസ്റും വേണമെങ്കില്‍ ചെയ്താല്‍ മതി എന്ന രീതിയിലല്ല പ്രവാചകനും(സ്വ) സ്വഹാബികളും കണ്ടിരുന്നത്. യാത്രചെയ്യുമ്പോള്‍ നമസ്കാരം കൂട്ടിയും ചുരുക്കിയും (ജംഉം ഖസ്വ്റും) നിര്‍വഹിക്കുകയെന്നതു തന്നെയായിരുന്നു അവരുടെ പതിവ്.
എന്നാല്‍, മുസ്ലിം സമുദായത്തിലെ വിവരമില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ യാത്രക്കാര്‍ക്ക് അല്ലാഹു അനുവദിച്ച ഈ ആനുകൂല്യവും ഇളവും കണക്കിലെടുക്കാതെ നമസ്കാരം വിട്ടുകളയുകയോ ആവശ്യത്തിലധികം വിഷമിച്ചുകൊണ്ട് നിര്‍വഹിക്കുകയോ ചെയ്യുന്നു. യുദ്ധത്തിനു പോകുമ്പോഴും ഹജ്ജുവേളയിലും മാത്രമേ ജംഉം ഖസ്വ്റും പാടുള്ളൂ എന്നു കരുതുന്ന ആളുകള്‍ ഏറെയുണ്ട്. ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ യാത്രയുടെ ദൂരപരിധി ചര്‍ച്ചചെയ്ത് തിട്ടപ്പെടുത്തി ഏറെ ദുഷ്കരമാക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ ഫലമെന്തെന്നല്ലേ? യഥാസമയം നമസ്കാരം നിര്‍വഹിക്കണമെന്ന ബോധമുള്ളവര്‍ വളരെ ക്ലേശിച്ച് യാത്രയുടെ പല സൗകര്യങ്ങളും നഷ്ടപ്പെടുത്തി നമസ്കരിക്കാന്‍ ശ്രമിക്കുന്നു. വേറെ ചിലര്‍ യാത്രകഴിഞ്ഞിട്ട് ‘ഖദാ വീട്ടാമല്ലോ’ എന്ന ലാഘവത്തോടെ നമസ്കാരം ഉപേക്ഷിക്കുകയും യാത്രയ്ക്കു ശേഷം എല്ലാം കൂടി ഒന്നിച്ചു നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതു രണ്ടും പ്രവാചക ചര്യക്കു വിരുദ്ധമാണു താനും.
അല്ലാഹു നല്കിയ ഈ ഇളവ്, പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് വളരെ സൗകര്യമാണു യാത്രയിലെ നമസ്കാരം. ദ്വുഹ്ര്‍ ആയ ഉടനെ- സൗകര്യപ്പെടുമെങ്കില്‍- ദുഹ്ര്‍, അസ്വ്ര്‍ എന്നിവ ഒരുമിച്ച് രണ്ടു റക്അത്ത് നമസ്കരിക്കുകയും(ജംഉത്തഖ്ദീം) സന്ധ്യയായാല്‍ മഗ്രിബു നമസ്കാരം നിര്‍വഹിക്കാതെ പാതിരാത്രിവരെ നീട്ടിക്കൊണ്ടുപോയി മഗ്രിബ് ഇശാഅ് എന്നിവ ഒരുമിച്ച് നമസ്കരിക്കുകയും ചെയ്താല്‍ (ജംഉത്തഅ്ഖീര്‍) സുദീര്‍ഘമായ പന്ത്രണ്ടു മണിക്കൂറോളം സമയം ആ യാത്രക്കാരന് നമസ്കാരങ്ങള്ക്കിടയില് ലഭിക്കുന്നു. ഇതൊരു ഉദാഹരണം മാത്രം. യാത്രയുടെ സ്വഭാവമനുസരിച്ച് നമുക്കിത് ക്രമീകരിക്കാം.
അല്ലാഹു മനുഷ്യര്‍ക്കു നല്കിയ ഈ വക ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതാണ് അല്ലാഹുവിന്നിഷ്ടം. യാത്രക്കിടയില്‍ പൂര്‍ത്തിയാക്കി നമസ്കരിക്കുക എന്നത് കൂടുതല്‍ പുണ്യമാണെന്ന് ധരിക്കേണ്ടതില്ല. യാത്രയില്‍ നോമ്പെടുക്കല്‍ പുണ്യകരമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പ്രവാചകന്റെ(സ്വ) മറുപടി.
യാത്രയില്‍ ഖസ്ര് ആവാമെന്നല്ലാതെ അത് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുള്ള യാത്രയെന്നോ പ്രത്യേക രൂപത്തിലുള്ള യാത്രയെന്നോ ഖുര്‍ആനിലോ ഹദീഥിലോ പറഞ്ഞിട്ടില്ല. അതുകൊണ്ട് അനുവദനീയമായ ഏതു യാത്രയും ഇതില്‍ പെടുന്നുവെന്ന് മനസ്സിലാക്കാം.
ഹജ്ജ്, ജിഹാദ് തുടങ്ങിയ ദീനീ ആവശ്യങ്ങള്‍ക്കോ കച്ചവടം, പഠനപര്യടനം, ഉല്ലാസം തുടങ്ങിയ ജീവിതാവശ്യങ്ങള്‍ക്കോ ഏതിന്നായാലും വിരോധമില്ല. യാത്ര കാല്‍നടയായാലും ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളുടെ പുറത്തായാലും (അത് ഇന്ന് വിരളമാണെങ്കിലും) അങ്ങനെത്തന്നെ. ബസ്, കാര്‍, കപ്പല്‍, വിമാനം തുടങ്ങിയ വാഹനങ്ങളിലായാലും ജംഉം ഖസ്വ്റും ബാധകമാണ്.
”യഅ്ലബ്നു ഉമയ്യ(റ) പറയുന്നു: ഉമറിനോട്(റ) ഞാന്‍ ചോദിച്ചു: ‘സത്യനിഷേധികള്‍ നിങ്ങള്‍ക്ക് ശല്യമുണ്ടാക്കുമെന്നു നിങ്ങള്‍ ഭയപ്പെട്ടാല്‍ നമസ്കാരത്തില്‍ നിന്നും കുറയ്ക്കുന്നതിനു നിങ്ങള്‍ക്കു തെറ്റില്ല’ (എന്നല്ലേ പറഞ്ഞിരിക്കുന്നത്?) എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ നിര്ഭയരായിരിക്കുന്നുവല്ലോ. ഉമര്‍(റ) മറുപടിനല്കി: ‘നിനക്ക് അത്ഭുതം തോന്നിയ ഈ കാര്യത്തെപ്പറ്റി എനിക്കും അത്ഭുതം തോന്നി. അപ്പോള്‍ ഞാന്‍ റസൂലി(സ)നോട് ചോദിച്ചു. അദ്ദേഹം ഇപ്രകാരം മറുപടി പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങള്‍ക്ക് നല്കിയ ഒരു ഔദാര്യമാണിത്. അതുകൊണ്ട് അവന്റെ ഔദാര്യം നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക” (മുസ്ലിം) 12).
നമസ്കാരം: ജംഉം ഖസ്വ്റും
جمع ، قصر
നമസ്കാരവുമായി ബന്ധപ്പെട്ട രണ്ട് സാങ്കേതിക പദങ്ങളാണ് ജംഉം ഖസ്വ്റും. സമയ ബന്ധിതമായി നിത്യേന നിര്‍വഹിക്കേണ്ട അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവാണ് ഇത്. അല്ലാഹു നല്കിയ ഈ ഇളവുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഉത്തമം. ഇതാണ് സലഫുസ്സ്വാലിഹുകളുടെ മാതൃക.
ജംഅ്: തൊട്ടടുത്തുള്ള രണ്ടു നമസ്കാരങ്ങള്‍ ഏതെങ്കിലും ഒരു നമസ്കാരത്തിന്റെ സമയത്ത് ഒരുമിച്ച് നമസ്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ഉദാഹരണത്തിന് ദ്വുഹ്ര്‍, അസ്വ്ര്‍ എന്നിവ ദ്വുഹ്റിന്റെ സമയത്തോ അസ്വ്റിന്റെ സമയത്തോ നിര്‍വഹിക്കുക. കൃത്യസമയങ്ങളില്‍ നമസ്കരിക്കാന്‍ പ്രതിബന്ധങ്ങളുള്ളവര്ക്കും യാത്രക്കാര്‍ക്കും അനുവദിച്ച ഇളവാണ് ജംഅ്.
ഖസ്ര്: നാലു റക്അത്തുള്ള നമസ്കാരങ്ങള്‍ രണ്ടു റക്അത്തായി ചുരുക്കി നമസ്കരിക്കുന്നതിനാണ് ഖസ്വ്ര്‍ എന്നു പറയുന്നത്. യാത്രക്കാര്‍ക്ക് നമസ്കാരങ്ങളില്‍ അനുവദിച്ച ഇളവാണ് ഇത്.
ജംഉം ഖസ്വ്റും: യാത്രക്കാരായ നമസ്കാരക്കാര്‍ക്ക് ഇത് രണ്ടും ഒരുമിച്ചോ ഒന്നുമാത്രമായോ ഉപയോഗിക്കാം. ഉദാഹരണമായി ഒരാള്‍ക്ക് ദ്വുഹ്റും അസ്വ്റും രണ്ടു റക്അത്തു വീതം ഏതെങ്കിലും ഒരു നമസ്കാരത്തിന്റെ സമയത്ത് (ജംഉം ഖസ്വ്റും) ഒരുമിച്ച് നമസ്കരിക്കാം. അല്ലെങ്കില്‍ ദ്വുഹ്ര്‍ അതിന്റെ സമയത്ത് രണ്ടു റക്അത്താക്കി ഖസ്വ്ര്‍ ചെയ്തും അസ്വ്ര്‍ അതിന്റെ സമയത്ത് രണ്ടു റക്അത്തായി ഖസ്വര്‍ ചെയ്തും വേറെ വേറെ നമസ്കരിക്കാം.
ഖസ്ര് നമസ്കരിക്കുന്നതിനുള്ള ദൂരപരിധി
നമസ്കാരം, ജംഉം ഖസ്വ്റും ആക്കാന്‍ അനുമതിയുള്ള യാത്രയ്ക്ക് ചുരുങ്ങിയത് എത്ര ദൂരം വേണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്ക് ഭിന്ന വീക്ഷണങ്ങള്‍ ഉള്ളതായികാണാം. എന്നാല്‍, പ്രവാചകന്(സ) ഈ യാത്രയ്ക്ക് പ്രത്യേക ദൂരപരിധി നിജപ്പെടുത്തിയിട്ടില്ല എന്നതാണു വാസ്തവം. ഇവ്വിഷയകമായി നബി(സ്വ)യുടെ സന്തത സഹചാരിയായിരുന്ന അനസുബ്നു മാലികില്‍(റ) നിന്ന് ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീഥ് ഇപ്രകാരമാണ്: ”ഞാന്‍ നബി(സ്വ)യോടൊത്ത് മദീനയില്‍ വെച്ച് ദ്വുഹ്ര്‍ നാലുറക്അത്ത് നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസ്ര് രണ്ടു റക്അത്തും നമസ്കരിച്ചു” (മുസ്ലിം) 13).
മദീനയില്‍ നിന്നും ദുല്‍ഹുലൈഫയിലേക്ക് ഏതാനും കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത് ദൂരപരിധി വിവരിച്ചതല്ല. എങ്കിലും അത്ര ചുരുങ്ങിയ ദൂരം യാത്ര ചെയ്താലും ഖസ്വ്റാക്കുന്നതിനു വിരോധമില്ല എന്ന് നമുക്ക് ഇതില്‍ നിന്നു മനസ്സിലാക്കാം.
”റസൂല്‍(സ്വ) മൂന്ന് ‘മീലോ’ മൂന്ന് ‘ഫര്‍സഖോ’ ദൂരത്തേക്ക് യാത്ര പുറപ്പെട്ടാല്‍ രണ്ടു റക്അത്തായിരുന്നു നമസ്കരിച്ചിരുന്നത്” (മുസ്ലിം) 14)
അത്ര കുറഞ്ഞ ദൂരത്തേക്കുള്ള യാത്രയിലും ഖസ്വ്ര്‍ ആക്കാറുണ്ടായിരുന്നു എന്നര്‍ഥം. അന്നത്തെ ഒരു അളവായിരുന്നു ‘മീല്‍’ എന്നത്. ഇന്നത്തെ 1847 മീറ്ററാണത്രെ. (അനുഷ്ഠാനമുറകള്‍- എ കെ അബ്ദുല്ലത്വീഫ് മൗലവി). ചുരുക്കത്തില്‍ അഞ്ചോ ആറോ കിലോമീറ്റര്‍ ദൂരമാണ് യാത്രയെങ്കിലും ഖസ്ർ ആക്കാമെന്നര്‍ഥം.
‘സാദുല്‍ മആദി’ലെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്: ”(യാത്രയില്‍) നമസ്കാരം ചുരുക്കുന്നതിനും നോമ്പു വിടുന്നതിനും നിശ്ചിതമായ ഒരു ദൂരം നബി(സ്വ) തന്റെ അനുയായികള്‍ക്ക് നിര്‍ണയിച്ചു കൊടുത്തിട്ടില്ല. കേവലം യാത്ര എന്ന നിലയില്‍ നിരുപാധികമായി അനുമതി നല്‍കുകയാണ് ചെയ്തത്.” 15.
യാത്രക്കിടയില്‍ മാത്രമല്ല, യാത്രാമധ്യേ തങ്ങുന്ന സ്ഥലത്തുവെച്ചും ഖസ്വ്ര്‍ ആക്കാം. താല്‍ക്കാലികമായി താമസിക്കുകയാണെങ്കിലും ഖസ്വ്ര്‍ ആക്കാം. നാട്ടില്‍ തിരിച്ചെത്തുന്നതുവരെ ഈ ആനുകൂല്യം സ്വീകരിക്കാം.
നബി(സ്വ) ‘ഹജ്ജതുല്‍വദാഇ’ന്റെ സന്ദര്‍ഭത്തില്‍ മക്കയിലേക്കു പുറപ്പെട്ട് മദീനയില്‍ തിരിച്ചെത്തുന്നതു വരെ നമസ്കാരം ചുരുക്കിയാണ് നിര്‍വഹിച്ചിരുന്നത്. അനസ്(റ) പറഞ്ഞു: ”ഞങ്ങള്‍ റസൂലിന്റെ കൂടെ മദീനയില്‍ നിന്ന് മക്കയിലേക്കു പുറപ്പെട്ടു. നബി(സ്വ) മടങ്ങിവരുന്നതുവരെ നമസ്കാരം രണ്ടു റക്അത്ത്വീതം നമസ്കരിച്ചു. ഞാന്‍ ചോദിച്ചു: ‘മക്കയില്‍ എത്ര താമസിച്ചു?’ അദ്ദേഹം പറഞ്ഞു: ‘പത്തു ദിവസം’ (മുസ്ലിം) 16).
മക്കാ വിജയത്തിന്റെ വര്‍ഷം പത്തൊന്‍പതു ദിവസം മക്കയില്‍വെച്ചു നബി(സ്വ) നമസ്കാരം ചുരുക്കി നിര്‍വഹിച്ചു എന്ന് ബുഖാരി ഉദ്ധരിക്കുന്നു. 17
ഈ അടിസ്ഥാനത്തില്‍ യാത്രയില്‍ ഞങ്ങള്‍ പത്തൊന്‍പതു ദിവസത്തില്‍ കൂടുതല്‍ നമസ്കാരം ചുരുക്കാറില്ലായിരുന്നു എന്ന് ഇബ്നു അബ്ബാസ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി(സ്വ) യാത്ര ചെയ്യുമ്പോള്‍ മദീനയുടെ അതിര്‍ത്തിവിട്ട ശേഷമേ ഖസ്വ്ര്‍ ആക്കാറുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് നാം സ്വന്തം നാടിന്റെ അതിര്‍ത്തിക്കപ്പുറത്തു വെച്ച് മാത്രമേ ഖസ്ർ ആക്കാവൂ എന്നു മനസ്സിലാക്കാം.
പ്രതിബന്ധമുണ്ടെങ്കില്‍ നാട്ടില്‍ വെച്ചും ‘ജംഅ്’ ആക്കി നമസ്കരിക്കാമെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, നബി(സ്വ) മദീനയില്‍വെച്ച് തന്നെ ചിലപ്പോള്‍ ‘ജംഅ്’ ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാത്രയിലല്ലാതെ ചുരുക്കി നമസ്കരിക്കാന്‍ അനുവാദമില്ല. ഇമാം അഹ്മദ്(റ)ന്റെ അഭിപ്രായം രോഗം കാരണം ഖസ്വ്റാക്കി നമസ്കരിക്കാമെന്നാണ്. എന്നാല്‍ സുന്നത്തിന്റെ (പ്രവാചകാധ്യാപനം) പിന്‍ബലം ഈ അഭിപ്രായത്തിനില്ല.
നമസ്കരിക്കാന്‍ പാടില്ലാത്ത നേരം
ചില പ്രത്യേക സമയങ്ങളില്‍ നമസ്കരിക്കുന്നത് പ്രവാചകന്(സ്വ) വിലക്കിയിട്ടുണ്ട്. അസ്വ്ര്‍ നമസ്കരിച്ച ശേഷം സൂര്യന് അസ്തമിക്കുന്നതുവരെയും, സ്വുബ്ഹ് നമസ്കരിച്ച ശേഷം സൂര്യന് ഉദിക്കുന്നതുവരെയും നമസ്കരിക്കരുത് എന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ സൂര്യന് ഉദിച്ചുകൊണ്ടിരിക്കുമ്പോഴും അസ്തമിച്ചു കൊണ്ടിരിക്കുമ്പോഴും സൂര്യന് നേരെ തലയ്ക്കുമീതെ ആയിരിക്കുമ്പോഴും നമസ്കരിക്കരുത് എന്നും ഉണര്‍ത്തിയിട്ടുണ്ട്.
”ഫജ്റിനു ശേഷം സൂര്യന് ഉദിച്ചുയരുന്നതു വരെയും അസ്വ്റിനു ശേഷം സൂര്യാസ്തമയം വരെയും അല്ലാഹുവിന്റെ റസൂല്‍(സ്വ) വിലക്കി” (ബുഖാരി) 18.
”നിങ്ങളിലാരും സൂര്യന് ഉദിച്ചുകൊണ്ടിരിക്കുമ്പോഴും അസ്തമിച്ചു കൊണ്ടിരിക്കുമ്പോഴും നമസ്കരിക്കാനായി കാത്തിരിക്കരുത്” (ബുഖാരി) 19.
”ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നു: മൂന്നു സമയങ്ങളില്‍ നമസ്കരിക്കുന്നതും ആ സമയങ്ങളില്‍ നമ്മുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതും റസൂല്‍(സ്വ) നമ്മോടു വിരോധിച്ചിരിക്കുന്നു. സൂര്യന് ഉദിച്ചുവരുമ്പോള്‍ അത് അല്പം പൊങ്ങുന്നതുവരെയും, സൂര്യന് മധ്യാഹ്നത്തില്‍ നില്‍ക്കുമ്പോഴും, സൂര്യന് അസ്തമിക്കാറാകുമ്പോള്‍ അത് അസ്തമിച്ചു കഴിയുന്നതുവരെയും” (മുസ്ലിം) 20).
നിരോധിക്കപ്പെട്ട അഞ്ചു നേരങ്ങളില്‍ രണ്ടെണ്ണം മറ്റു നമസ്കാരങ്ങളുമായും മൂന്നെണ്ണം കേവലം സമയങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. സൂര്യന്റെ ഉദയാസ്തമയങ്ങളെയാണ് ഇവിടെ പ്രധാനമായും പരിഗണിച്ചുകാണുന്നത്. മുസ്ലിം ഉദ്ധരിച്ച സുദീര്‍ഘമായ ഒരു ഹദീഥില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 21
എന്നാല്‍ ഈ നിരോധം കേവല നമസ്കാരങ്ങള്‍ക്കാണ്. കാരണമുണ്ടെങ്കില്‍ വിരോധമില്ല. ഉദാഹരണത്തിന് ഒരാള്‍ പള്ളിയില്‍ കയറിയത് അസ്വ്റിനുശേഷമാണെങ്കിലും തഹിയ്യത്ത് നമസ്കരിക്കാവുന്നതാണ്.
അദാഉം ഖദാഉം
أداء ، قضاء
എന്നാല്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇവ്വിഷയകമായി ‘അദാഅ്, ഖദാഅ് എന്നീ രണ്ടു പ്രയോഗങ്ങള്‍ കാണാം. നിശ്ചിത സമയപരിധിക്കുള്ളില്‍ നമസ്കാരം നിര്‍വഹിക്കുന്നതിന് അദാഅ് എന്നും സമയം കഴിഞ്ഞതിനു ശേഷം നിര്‍വഹിക്കുന്നതിന് ഖദാഅ് എന്നും അവര്‍ പേരു നല്കിയിരിക്കുന്നു. മേല്പറഞ്ഞ സംഭവത്തില്‍ സൂര്യാസ്തമയത്തിനു ശേഷം നബി(സ്വ) അസ്വ്ര്‍ നമസ്കരിച്ച സംഭവത്തെ ആസ്പദമാക്കിയാണിത്. അതായത് മാനുഷികമായ നിയന്ത്രണങ്ങള്‍ക്ക് അതീതമായ എന്തെങ്കിലും അത്യാഹിതത്തില്പെട്ടു പോയിട്ട് നമസ്കാരം തെറ്റിപ്പോയാല്‍ സൗകര്യപ്പെട്ട ഉടനെ അതു നിര്‍വഹിക്കണമെന്നര്‍ഥം. അതിന്നായി രണ്ടു സാങ്കേതിക സംജ്ഞകള്‍ ഉപയോഗിച്ചു എന്നു മാത്രം. ഈ രണ്ടു പദങ്ങളും (അദാഉം ഖദാഉം) ഭാഷയില്‍ ഒരേ അര്ഥത്തിന് ഉപയോഗിക്കുന്നതാണ്. നിര്‍വഹിക്കുക എന്നാണ് രണ്ടിനുമര്ഥം.
അദാഉം ഖദാഉം സാധാരണക്കാര്‍ മനസ്സിലാക്കിയേടത്തും അവരെ പഠിപ്പിച്ചേടത്തും ഭീമമായ അബദ്ധം പറ്റിയിട്ടുണ്ട് എന്നാണ് ജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നമസ്കാരം ‘അദാ’ ആയിട്ടോ ‘ഖദാ’ ആയിട്ടോ നിര്‍വഹിച്ചാല്‍ മതി എന്ന് ലാഘവത്തോടെ ജനങ്ങള്‍ മനസ്സിലാക്കി. ജോലിക്കു പോകുന്നവരും അങ്ങാടിയില്‍ പോകുന്നവരും വിവാഹാഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരും തങ്ങളുടെ ജോലി കഴിഞ്ഞ ശേഷം ദ്വുഹ്റും അസ്വ്റും മഗ്രിബും ഒന്നിച്ചു നിര്‍വഹിക്കുന്ന രീതി, ഇന്ന് കേരള മുസ്ലിംകള്ക്കിടയില് വ്യാപകമായി കാണുന്നു. ചിലര്‍ ദ്വുഹ്റിന്റെ കൂടെ സ്വുബ്ഹ് പോലും ഖദാ വീട്ടുന്നതു കാണാം! യാഥാര്‍ഥ്യവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഇത് പ്രവാചകന്(സ്വ) പഠിപ്പിച്ച രീതിയുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അദാഉം ഖദാഉം വിശദീകരിക്കപ്പെട്ടത് നമസ്കാരത്തിന്റെ സമയക്രമത്തെ ഇത്ര ലാഘവത്തോടെ കാണാന്‍ വേണ്ടിയുമല്ല.
വിശുദ്ധ ഖുര്‍ആനില്‍ നമസ്കാരത്തെപ്പറ്റി പറഞ്ഞ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിങ്ങള്‍ നമസ്കാരം മുറ പ്രകാരം നിര്‍വഹിക്കുക എന്നാണ് പറഞ്ഞത്; എങ്ങനെയെങ്കിലും ചെയ്തുകൂട്ടുക എന്നല്ല.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 104, ഹദീസ് 1395[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 255, ഹദീസ് 513[↩][↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 427, ഹദീസ് 174 (612[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 122, ഹദീസ് 597[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 471, ഹദീസ് 309 (680[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 111, ഹദീസ് 4112[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 58, ഹദീസ് 3000[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 46, ഹദീസ് 1109[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 46, ഹദീസ് 1111[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 45, ഹദീസ് 1102[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 402 പേജ് 437, ഹദീസ് 552[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 478, ഹദീസ് 4 (686[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 480, ഹദീസ് 11 (690[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 480, ഹദീസ് 12 (691[↩]
- സാദുല്‍ മആദി ഫീ ഹദ്യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്നു അബീബക്ര് ബ്നു അയ്യൂബി ബ്നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 463[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 481, ഹദീസ് 15 (693[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 150, ഹദീസ് 4298[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 121, ഹദീസ് 588[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 60, ഹദീസ് 1192[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 568, ഹദീസ് 293 (831[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 206, ഹദീസ് 825[↩]
