വിവാഹമോചനം
വിവാഹമോചനം വിവാഹബന്ധത്തിലെ ചില പ്രായോഗിക, നിയമപരമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന ഒരു നടപടിയാണ്. ഇസ്‌ലാമിക നിയമപ്രകാരം, ചില സാഹചരികളില്‍ വിവാഹം നിലനിര്‍ത്തുക കഴിഞ്ഞു പരസ്പരം അനുകൂലമല്ലാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ വിവാഹമോചനം അനുവദനീയമാണ്. ഖുര്‍ആനും ഹദീസും വിവാഹമോചനത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. വിവാഹബന്ധം ഇരുവര്‍ക്കും ശരിയായ ആശ്വാസവും നീതിയും ലഭിക്കുന്ന വിധത്തില്‍ മോചിപ്പിക്കേണ്ടതായിരിക്കണം. ഇതിലൂടെ സാമൂഹിക പരിപാലനവും കുടുംബശാന്തിയും നിലനിര്‍ത്തപ്പെടുന്നു.
വൈവാഹിക ബന്ധം ജീവിതാന്ത്യം വരെ നിലനില്‌ക്കേണ്ട സുദൃഢമായ ബന്ധമായാണ് ഇസ്‌ലാം വീക്ഷിക്കുന്നത്. വ്യത്യസ്ത ജീവിത ചുറ്റുപാടുകളില്‍ വളര്‍ന്നു വന്ന രണ്ട് വ്യക്തികള്‍ ഒന്നായി ജീവിക്കുമ്പോള്‍ അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും സ്വാഭാവികമാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച്ച ചെയ്തും സ്‌നേഹിച്ചും ഉപദേശിച്ചും തിരുത്തിയും ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുകയാണ് വേണ്ടത്. മനസ്സിണക്കത്തോടെ പെരുമാറിയും ബാധ്യതകള്‍ നിര്‍വഹിച്ചും അവകാശങ്ങള്‍ വകവെച്ചുകൊടുത്തും കുടുംബത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്. പിണക്കങ്ങളും അനുസരണക്കേടും ഉണ്ടായാല്‍ പോലും മാന്യമായി കൈകാര്യം ചെയ്യാനുള്ള രീതി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ശിക്ഷണ നടപടികളിലൂടെ തെറ്റ് ബോധ്യപ്പെടുത്തുകയും വീഴ്ചകള്‍ തിരുത്തി സ്‌നേഹവും കാരുണ്യവും നിലനിര്‍ത്തി ജീവിക്കുകയും വേണമെന്നാണ് ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം.
ദമ്പതിമാര്‍ക്കിടയിലുള്ള ബന്ധം മോശമാവുകയും മനസ്സിണക്കത്തോടെ മുന്നോട്ട് പോകാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ വേര്‍പിരിയാനും ഇസ്‌ലാം അനുവാദം നല്‍കുന്നു. ഈ വേര്‍പിരിയലിന് ത്വലാഖ്(വിവാഹമോചനം) എന്ന് പറയുന്നു. വിവാഹബന്ധം ഒഴിവാക്കാനുള്ള അധികാരം പുരുഷനാണ്. എന്നാല്‍ സ്ത്രീക്കും വിവാഹബന്ധം ഒഴിയാന്‍ ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. ഇതിന് ഖുല്‍അ് എന്നാണ് പറയുക.
പുരുഷന് സ്വന്തം ഇച്ഛക്കനുസൃതമായി വിവാഹമോചനം ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടിട്ടില്ല. സ്വഭാവദൂഷ്യം, അനുസരണക്കേട്, ദാമ്പത്യബന്ധത്തിന് തടസ്സമുണ്ടാക്കുന്ന ലൈംഗിക രോഗങ്ങള്‍, അവിഹിത ബന്ധം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം നടത്താം. അനിവാര്യമായ അവസ്ഥയില്ലാതിരിക്കുകയും മറ്റു പോംവഴികള്‍ നിലനില്‍ക്കുകയുമാണെങ്കില്‍ വിവാഹമോചനം നിഷിദ്ധമാണ്. പുരുഷന്നും സ്ത്രീക്കും ദാമ്പത്യം തുടരുന്നത് ദ്രോഹകരവും രണ്ടുപേര്‍ക്കും ലഭിച്ചേക്കാവുന്ന നന്മയെ അനാവശ്യമായി നശിപ്പിക്കലുമാണെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് എത്തേണ്ടിവരും.
വിവാഹമോചനത്തിന്റെ അനിവാര്യത
കുടുംബത്തിന്റെ നായകസ്ഥാനം പുരുഷനിലാണ്. ജീവിതത്തില്‍ പുരുഷനുള്ള ചുമതലകള്‍, ശാരീരഘടന, നൈസര്‍ഗികാവസ്ഥ, വിവാഹമൂല്യം നല്‍കല്‍, ജീവിതച്ചെലവുകള്‍ വഹിക്കാനുള്ള ബാധ്യത ഇവയെല്ലാമാണ് ഇതിന് കാരണം. അതിനാല്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിച്ചും തൃപ്തിപ്പെടുത്തിയും ജീവിക്കാന്‍ ബാധ്യതപ്പെട്ടവളാണ്. എന്നിരുന്നാലും ദമ്പതിമാര്‍ക്കിടയില്‍ പിണക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും രമ്യമായി പരിഹരിക്കേണ്ട രീതിയും ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. കൂടുതല്‍ അകല്‍ച്ചയിലേക്കോ പരസ്പരം വഴക്കടിച്ച് ബന്ധം തകരുന്ന അവസ്ഥയിലേക്കോ എത്താതെ വീട്ടിനുള്ളില്‍ വെച്ചുതന്നെ അത് പരിഹരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മുഖവിലക്കെടുത്ത് പിണക്കത്തില്‍ കഴിയുന്ന ദമ്പതിമാര്‍ യോജിപ്പിലെത്താന്‍ കഴിയുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒരുക്കുകയാണ് വേണ്ടത്.
ഭര്‍ത്താവില്‍ നിന്ന് പിണക്കം അനുഭവപ്പെടുന്നുവെങ്കില്‍ ഭാര്യ എന്താണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ കുറ്റമില്ല. ഒത്തുതീര്‍പ്പിലെത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു (4:128).
തനിക്ക് പ്രായം കൂടിയപ്പോള്‍ പ്രവാചകന്‍ തന്നെ അവഗണിക്കുമോയെന്ന് സൗദ(റ)ക്ക് ആശങ്കയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അവര്‍ ഒത്തുതീര്‍പ്പിലെത്തി. നബി(സ്വ)യോട് ഇങ്ങനെ നിര്‍ദേശിച്ചു. പ്രവാചകരേ, അങ്ങയുടെ പത്‌നിയായി കഴിഞ്ഞാല്‍ മതി എനിക്ക്, എന്റെ ദിവസം ഞാന്‍ ആഇശ(റ)ക്ക് അനുവദിച്ചിരിക്കുന്നു. ഭാര്യയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കുന്നതോടെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഉണ്ടായിരുന്നെങ്കില്‍ അത് തീരുകയും ബന്ധം ശക്തിപ്പെടുകയും ചെയ്യും.
പിണക്കം ഭാര്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് പരിഹരിക്കേണ്ട രീതിയും ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ‘എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്ക്കുക. അവരെ അടിക്കുകയും ചെയ്യാം. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു (4:34).
ഭര്‍ത്താവിനെ അനുസരിക്കാതിരിക്കുകയോ ഭര്‍തൃഗൃഹത്തിലെ മുതിര്‍ന്നവരോട് മര്യാദകേടായി പെരുമാറുകയോ മറ്റു ദുഃസ്വഭാവങ്ങള്‍ കാണിക്കുകയോ ചെയ്യുമ്പോള്‍ ഭാര്യയെ ഗുണദോഷിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. സദുപദേശം നല്‍കി അവളെ നന്നാക്കിയെടുക്കുകയാണ് വേണ്ടത്. ഈ മാര്‍ഗം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍ അവളെ വിട്ടു നില്‍ക്കാവുന്നതാണ്. ഈ രണ്ടു മാര്‍ഗവും ഫലപ്രദമാകുന്നില്ലെങ്കില്‍ മുറിവേല്പിക്കാത്തവിധം മുഖത്തല്ലാത്ത സ്ഥലത്ത് അവളെ അടിക്കാവുന്നതാണ്. മുഖത്ത് അടിക്കരുത്. അത് മാന്യതയെ അവഹേളിക്കലാണ്. അഹിതകരമായ വാക്കുകള്‍ കൊണ്ട് ഭത്സിക്കുകയുമരുത്. താക്കീതിലൂടെ കാര്യം സാധിക്കുമെങ്കില്‍ ശാരീരികമായി വേദനിപ്പിക്കരുത്. അത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി, അകല്‍ച്ച സൃഷ്ടിക്കുകയാണ് ചെയ്യുക. ആഇശ(റ)പറയുന്നു: ‘നബി(സ്വ) തന്റെ ഭാര്യയെയോ വേലക്കാരനെയോ ഒരിക്കലും അടിച്ചിട്ടില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്ലാലതെ ഒരു വിഷയത്തിലും ബലപ്രയോഗം നടത്തിയിട്ടില്ല. അല്ലാഹുവിന്റെ ആദരണീയതകളെ പിച്ചിച്ചീന്തിയാല്‍ അവനുവേണ്ടി പ്രതികാരം നിര്‍വഹിച്ചിരുന്നുവെന്നു മാത്രം (ഫത്ഹുല്‍ബാരി) 1
തന്നെ സന്തോഷിപ്പിക്കുന്നതല്ലാത്ത ചില സമീപനങ്ങള്‍ ഭാര്യയില്‍ നിന്ന് ഭര്‍ത്താവിന് കാണേണ്ടിവന്നാല്‍ സ്ത്രീ എന്ന നിലയ്ക്കുള്ള അവളുടെ ദൗര്‍ബല്യം മനസ്സിലാക്കി ക്ഷമിക്കാന്‍ സാധിക്കേണ്ടതുണ്ട്. തെറ്റുകളുടെ വശത്തെക്കാളേറെ നന്മയുടെ അംശത്തെ അംഗീകരിക്കണം. ഭാര്യയെ വെറുക്കാതെ ക്ഷമയും സഹനവും അവലംബിക്കണം. അല്ലാഹു പറയുന്നു: ‘ന്യായമായ നിലയില്‍ അവരോട് നിങ്ങള്‍ ഇടപെടുക. അഥവാ നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍ നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ ഉണ്ടാക്കിവെച്ചേക്കാം’ (4:19).
ഭാര്യയുടെ സ്വഭാവദൂഷ്യമോ അനുസരണക്കേടോ ഈ ക്രമത്തില്‍ പരിഹരിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചിട്ടും അത് ഫലപ്പെട്ടില്ലെങ്കില്‍ ദാമ്പത്യബന്ധത്തില്‍ ഭിന്നിപ്പ് മൂര്‍ഛിക്കുന്നു. അകല്‍ച്ചയുടെ ആഴം വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. അപ്പോള്‍ രണ്ടു പേരുടെയും പക്ഷത്തുനിന്ന് മധ്യസ്ഥന്മാര്‍ ഇടപെട്ട് യോജിപ്പിനായി ശ്രമിക്കണം. അല്ലാഹു പറയുന്നു: ‘ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ചു പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്നും ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരജ്ഞനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു (4:35).
ഈ ശ്രമങ്ങളത്രെയും പരാജയപ്പെടുകയും, ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലാത്തവിധം യോജിപ്പിനുള്ള വഴികളൊക്കെ ഫലിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭര്‍ത്താവിന് ഇസ്‌ലാം അനുവദിച്ച അവസാനത്തെ അവകാശമുപയോഗിക്കല്‍ അനുവദനീയമായത്. നിര്‍ബന്ധിതാവസ്ഥയുടെ താത്പര്യങ്ങള്‍ പരിഗണിച്ച് മാന്യമായ വേര്‍പിരിയലല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ ഇസ്‌ലാം ഇതിന് അനുവാദം നല്‍കിയത്.
വിവാഹമോചനത്തിന്റെ സമയം
വിവാഹമോചനത്തിന് ന്യായമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായാലും ധൃതിപിടിച്ച് വിവാഹമോചനം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ത്വലാഖ് ചൊല്ലേണ്ടത് സ്ത്രീ ശുദ്ധിയായിരിക്കുമ്പോഴാണ്. ആര്‍ത്തവമോ പ്രസവരക്തമോ ഇല്ലാത്ത ശുദ്ധികാലത്തായിരിക്കുകയും ആ സന്ദര്‍ഭത്തില്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കുകയും വേണം. സംയോഗം നടന്നു കഴിഞ്ഞാലോ ആര്‍ത്തവകാലത്തോ ത്വലാഖ് പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ അത് അസാധുവായ ത്വലാഖ് ബിദ്ഇയാണ്. അല്ലാഹു പറയുന്നു: നബിയേ വിശ്വാസികള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദ കാലത്തിന് കണക്കാക്കി വിവാഹമോചനം ചെയ്യുകയും ഇദ്ദകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക (65:1).
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലുകയുണ്ടായി. ഈ സംഭവമറിഞ്ഞ പ്രവാചകന്‍(സ്വ) ഉമറി(റ)നോട് പറഞ്ഞു. ‘അവളെ മടക്കിയെടുക്കാന്‍ അവനോട് കല്പിക്കുക. ആര്‍ത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും സമയം ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് അകന്നുനില്ക്കല്‍ നിര്‍ബന്ധമാണ് (ബുഖാരി) 2. വേഴ്ച നിഷിദ്ധമായ ഈ ഘട്ടത്തില്‍ വൈകാരിക സമ്മര്‍ദവും ലൈംഗികദാരിദ്ര്യവും വിവാഹമോചനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ശുദ്ധിയാകുന്നതുവരെ കാത്തിരിക്കാന്‍ കല്പിക്കുകയും വിവാഹമോചനം പിന്നീട് അവളുമായി ബന്ധപ്പെടുന്നതിന് മുമ്പായിരിക്കണമെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തിട്ടുള്ളത്. ആര്‍ത്തവഘട്ടത്തിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശുദ്ധിയുടെ ഘട്ടത്തിലും വിവാഹമോചനം നിഷിദ്ധമാക്കുന്നതുകൊണ്ട്, ശുദ്ധിയുടെ ഘട്ടത്തിലുണ്ടായ ബന്ധത്തിലൂടെ അവനില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കുകയോ അവള്‍ ഗര്‍ഭിണിയാണെന്ന് അവന്‍ അറിയുകയോ ചെയ്യുന്നത് വേര്‍പിരിയാനുള്ള തീരുമാനത്തെ മാറ്റിയേക്കുമെന്ന നേട്ടം കൂടിയുണ്ട്.
ത്വലാഖ് നടക്കുന്നതോടെ അവള്‍ അവന്റെ ഭാര്യയല്ലാതായി മാറുന്നില്ല. ത്വലാഖിനു ശേഷം മൂന്നു ആര്‍ത്തവമുണ്ടാകുന്നതുവരെ അവള്‍ ഇദ്ദയിലാണ്. ഈ കാലാവധിക്കുശേഷമേ യഥാര്‍ഥത്തില്‍ അവള്‍ മോചിതയാകുന്നുള്ളൂ. അല്ലാഹു പറയുന്നു. ”വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ കഴിയുന്നതുവരെ കാത്തിരിക്കേണ്ടതാണ്. (2:228). ഈ കാലാവധി തീരുന്നതിനുമുമ്പ് അവന്ന് അവളെ തിരിച്ചെടുക്കാവുന്നതാണ്. അങ്ങനെ തിരിച്ചെടുക്കുമ്പോള്‍ നിക്കാഹോ മഹ്‌റോ ആവശ്യമില്ല. തിരിച്ചെടുക്കാത്തപക്ഷം കാലാവധി എത്തിയാല്‍ അവളെ പിരിച്ചയക്കണം. പിരിച്ചയക്കുകയോ തിരിച്ചെടുക്കുകയോ എന്തുചെയ്താലും രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാവണമെന്ന നിബന്ധനയും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (65:2).
വിവാഹമോചനക്രമം
ഇദ്ദ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ഭാര്യയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അവളെ പ്രയാസപ്പെടുത്താതെ വിവാഹമോചനക്കാര്യം വ്യക്തമായോ സൂചനാവാക്യത്തിലൂടെയോ ധരിപ്പിക്കാവുന്നതാണ്. മൊഴിചൊല്ലി, വേര്‍പിരിച്ചു എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയോ അര്‍ഥം വ്യക്തമാക്കുന്ന സൂചനപ്രയോഗങ്ങളിലൂടെയോ രേഖാമൂലം അറിയിക്കാവുന്നതാണ്. സംസാരശേഷിയില്ലാത്തവര്‍ ആംഗ്യം കാണിച്ചും പ്രത്യേക ദൂതന്‍ വശം കാര്യം അറിയിച്ചും ത്വലാഖ് ചെയ്യാം.
മൂന്ന് പ്രാവശ്യമായി മൂന്നു വിവാഹമോചനം നടത്താന്‍ മതം സൗകര്യം നല്‍കുന്നുണ്ട്. ഓരോ പ്രാവശ്യവും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധിയുടെ ഘട്ടത്തില്‍ വിവാഹമോചനം ചെയ്യാവുന്നതാണ്. ഇദ്ദ പൂര്‍ത്തിയാവുന്നതുവരെ അവളെ തിരികെ എടുത്തിട്ടില്ലെങ്കില്‍ പുതിയ വിവാഹത്തിലൂടെ അവളെ സ്വീകരിക്കാവുന്നതാണ്. ഭര്‍ത്താവ് അവളെ മടക്കി എടുക്കുന്നില്ലെങ്കില്‍ മറ്റൊരാള്‍ക്ക് അവളെ സ്വീകരിക്കുന്നതില്‍ വിരോധമില്ല.
ഒന്നാമത്തെ വിവാഹത്തിനുശേഷം വീണ്ടും ബന്ധത്തിലേക്ക് മടങ്ങുകയും രണ്ടാമതും അവര്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും സംഭവിക്കുകയും നന്നാകാനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുകയും ചെയ്താല്‍ രണ്ടാം തവണയും അവളെ വിവാഹമോചനം നടത്താം. അയാള്‍ക്ക് വീണ്ടും ഇദ്ദയുടെ കാലത്ത് പുതിയ വിവാഹം കൂടാതെയും ഇദ്ദയ്ക്ക് ശേഷമാണെങ്കില്‍ പുതിയ വിവാഹത്തിലൂടെയും അവളെ ഭാര്യയായി സ്വീകരിക്കാവുന്നതാണ്. മൂന്നാം തവണയും അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ അവളെ മടക്കിയെടുക്കുവാന്‍ അനുവാദമില്ല. മറ്റൊരാള്‍ നിയമാനുസൃതം വിവാഹം ചെയ്ത് അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം ചെയ്ത് ഇദ്ദ കാലം കഴിഞ്ഞശേഷമല്ലാതെ അയാള്‍ക്ക് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. രണ്ടാമത്തെയാള്‍ വിവാഹം ചെയ്യുന്നത് ആദ്യഭര്‍ത്താവിന് അവളെ അനുവദനീയമാക്കാന്‍ വേണ്ടി ചടങ്ങുതീര്‍ക്കലാവരുത്. ഇങ്ങിനെയൊരു ചടങ്ങ് വിവാഹം ഇസ്‌ലാമിലില്ല. അത് നിഷിദ്ധമാണുതാനും.
നിഷ്‌കൃഷ്ടമായ പ്രകിയകളിലൂടെ കടന്നുപോകേണ്ട ഈ മൂന്ന് വിവാഹമോചനവും ഒന്നിച്ചു നടത്തുന്നതും ഒരുമിച്ചു പറയുന്നതും അല്ലാഹു നിശ്ചയിച്ച നിയമത്തിനും പ്രവാചകന്റെ നിര്‍ദേശത്തിനും വിരുദ്ധമാണ്. അല്ലാഹു പറഞ്ഞത് മര്‍റത്(തവണ) എന്നാണ്. ഇത് പ്രായോഗികമാകണമെങ്കില്‍ മൂന്നു ഘട്ടങ്ങളിലായി വിവാഹമോചനം ചെയ്തിരിക്കണം. അല്ലാതെ ഒരാള്‍ തന്റെ ഭാര്യയെ താന്‍ ഒരു മൊഴി ചൊല്ലി, രണ്ട് മൊഴി ചൊല്ലി, മൂന്ന് മൊഴി ചൊല്ലി എന്ന് പറയുന്ന സമ്പ്രദായം ഇസ്‌ലാമികമല്ലാത്ത പുത്തനാചാരമാണ്.
റുകാന എന്ന സ്വഹാബി തന്റെ ഭാര്യയെ ഒരു ഇരുപ്പില്‍ തന്നെ മൂന്നു മൊഴി ചൊല്ലി. പിന്നീട് അദ്ദേഹം ഖേദിച്ചു. പ്രവാചകനോട് അതിനെക്കുറിച്ച് ചോദിച്ചു. പ്രവാചകന്‍ അന്വേഷിച്ചു: എപ്രകാരമാണ് നീ അവളെ മൊഴി ചൊല്ലിയത്? അദ്ദേഹം പറഞ്ഞു. ”മൂന്നും”. ”ഈ ഇരുപ്പിലോ?” നബി(സ്വ) വീണ്ടും ചോദിച്ചു. ”അതേ”. അദ്ദേഹം മറുപടി പറഞ്ഞു. ”എന്നാലത് ഒന്നു മാത്രമേ ആയിട്ടുള്ളൂ”. നബി(സ്വ) പറഞ്ഞു. അതിനാല്‍ നിനക്കാവശ്യമെങ്കില്‍ അവളെ തിരിച്ചെടുക്കുക, അങ്ങനെ അദ്ദേഹം അവളെ തിരിച്ചെടുത്തു (അഹ്‌മദ്) 3
ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത് വിവാഹമോചനം മൂന്നു ഘട്ടങ്ങളിലായി നടക്കണമെന്നതാണ്. രണ്ടു തവണ ബന്ധം പുനസ്ഥാപിച്ചശേഷം മൂന്നാമതായി ത്വലാഖ് ചൊല്ലുമ്പോള്‍ മാത്രമേ അന്തിമമായ വിവാഹമോചനമാകുന്നുള്ളൂ. അലി(റ), ഇബ്‌നുഅബ്ബാസ്(റ), അത്വാഅ്(റ), ജാബിര്‍(റ) തുടങ്ങിയ സ്വഹാബികളെല്ലാം ഈ അഭിപ്രായക്കാരാണ്.
ഇദ്ദ വേളയിലോ ഇദ്ദയ്ക്കു ശേഷമോ വീണ്ടും ഭാര്യയായി സ്വീകരിക്കാന്‍ അവസരമുള്ള ത്വലാഖിന് ‘ത്വലാഖ് റജഇയ്യ്’ എന്നു പറയും. രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അത് റജഇയ്യാണ്. ഈ സന്ദര്‍ഭത്തില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ മടക്കിയെടുക്കാം. ഈ വേളയില്‍ ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ പരസ്പരം അനന്തരാവകാശമുണ്ടാകും. മടക്കിയെടുക്കാന്‍ പാടില്ലാത്ത വിവാഹമോചനത്തിന് ‘ത്വലാഖ് ബാഇന്‍’ എന്നു പറയുന്നു.
മൂന്നുത്വലാഖും ചൊല്ലപ്പെട്ടാല്‍ താമസസൗകര്യവും ചെലവും കിട്ടാന്‍ അവര്‍ക്ക് അവകാശമില്ല. ഫാത്വിമ ബിന്‍തു ഖയ്‌സ് മൂന്നുത്വലാഖും ചൊല്ലപ്പെട്ടപ്പോള്‍ അവള്‍ക്ക് പാര്‍പ്പിടത്തിനും ചെലവിനും അവകാശമില്ലെന്ന് നബി(സ്വ) വിധിച്ചു (മുസ്‌ലിം) 4.
ഇദ്ദ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ പുനര്‍വിവാഹം ചെയ്യപ്പെടുന്നതിനു മുമ്പ് അനുഷ്ഠിക്കേണ്ട ദീക്ഷാകാലത്തിനാണ് ‘ഇദ്ദ’ എന്ന് പറയുന്നത്. സാധാരണ ആര്‍ത്തവമുണ്ടായിക്കൊണ്ടിരിക്കുന്നവര്‍ മൂന്നു തവണ ആര്‍ത്തവമുണ്ടാകുന്നതുവരെയാണ് ഇദ്ദ ആചരിക്കേണ്ടത്. അവള്‍ക്ക് ഗര്‍ഭമില്ലെന്ന് ഉറപ്പിക്കാനും അതോടൊപ്പം ഭര്‍ത്താവ് മാനസാന്തരപ്പെട്ട് അവളെ വീണ്ടെടുക്കാനുള്ള ഒരു അവസരം നല്‍കുക എന്നതും ഇതിന്റെ ഉദ്ദേശ്യമാണ്. ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവര്‍ക്കും ആര്‍ത്തവം നിലച്ചവര്‍ക്കം ഗര്‍ഭിണികള്‍ക്കുമുള്ള ഇദ്ദ കാലം ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നത് ഇങ്ങനെയാണ്. ‘നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെതന്നെ. ഗര്‍ഭവതികളായ സ്ത്രീകളാവട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു’ (65:4).
വിവാഹമോചനാനന്തരം എത്ര ചുരുങ്ങിയ കാലത്തിനിടയില്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ അവസാനിച്ചു. ഇദ്ദ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അവള്‍ക്ക് വേറെ വിവാഹിതയാവാം. വിവാഹാനന്തരം സംയോഗം നടക്കുന്നതിന് മുമ്പ് വിവാഹമോചനം ചെയ്യപ്പെട്ടുവെങ്കില്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ട് നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും അവരെ മാന്യമായി പിരിച്ചയക്കുകയും ചെയ്യുക‘ (33:49).
ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ ഇദ്ദ ആചരിക്കേണ്ടതാണ്. നാലുമാസവും പത്തുദിവസവും ആണ് അതിന്റെ കാലാവധി. അല്ലാഹു പറയുന്നു: ‘തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ 4 മാസവും 10 ദിവസവും കാത്തിരിക്കേണ്ടതാണ്‘ (2:234).
ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതോടുകൂടി ഇദ്ദ അവസാനിക്കുന്നു. സഅ്ദുബിന്‍ ഹവാലയുടെ ഭാര്യ സുബയ്അത്തുല്‍ അസ്‌ലമിയ്യ ഗര്‍ഭിണിയായിരിക്കെ അദ്ദേഹം മരണപ്പെട്ടു. താമസിയാതെ അവര്‍ പ്രസവിച്ചു. പ്രസവാനന്തരം രക്തസ്രാവം അവസാനിച്ചപ്പോള്‍ അവര്‍ വിവാഹിതയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇദ്ദ അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് ചിലര്‍ വിവാഹത്തില്‍ നിന്ന് അവരെ വിലക്കി. അപ്പോള്‍ അവള്‍ വന്ന് നബി(സ്വ)യുടെ സന്നിധിയില്‍ പ്രശ്‌നമവതരിപ്പിച്ചു. വിവാഹിതയാകാന്‍ നബി(സ്വ) അവള്‍ക്ക് അനുമതി നല്കി (മുസ്‌ലിം) 4.
ഇദ്ദ ആചരണസമയത്ത് സ്ത്രീകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി വീടുവിട്ട് പുറത്തുപോകാമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അവര്‍ തിരിച്ചുവന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കണം. ഈ കാലയളവില്‍ താമസവും ഭക്ഷണവും ലഭിക്കാനവള്‍ക്ക് അവകാശമുണ്ട്.
ഇദ്ദ ആചരണസമയത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതും ഭൂഷണല്ല. എന്നാല്‍ വെള്ള വസ്ത്രം ധരിച്ച് വീട്ടില്‍ ഒരു പ്രത്യേക ഇരുട്ടറ ഒരുക്കി കഴിയേണ്ടതായ ആവശ്യമില്ല. അത് അത്യാചാരമാണ്; മതനിയമമല്ല. ഇദ്ദയിലുള്ള സ്ത്രീകള്‍ സാധാരണ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതിനും വിലക്കില്ല.
ഇദ്ദകാലത്തെ താമസം
വിവാഹമോചിതയായ സ്ത്രീ ഇദ്ദയുടെ കാലത്ത് വൈവാഹിക ജീവിതഘട്ടത്തില്‍ വസിച്ചിരുന്ന വീട്ടില്‍ തന്നെയാണ് താമസിക്കേണ്ടത്. അവള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടതില്ല. ന്യായമായ കാരണം കൂടാതെ ഭര്‍ത്താവ് അവളെ പുറത്താക്കാനും പാടില്ല. ഇദ്ദയുടെ കാലത്ത് അവളെ മടക്കിയെടുക്കാനും വീണ്ടും ദാമ്പത്യത്തിേേലക്ക് തിരിച്ചുകൊണ്ടുവരാനും ഭര്‍ത്താവിന് അവകാശമുണ്ട്.
ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും ഭര്‍ത്താവിന്റെ അവകാശങ്ങളും ദാമ്പത്യത്തിന്റെ ആദരണീയതയും പരിരക്ഷിക്കാനും വേണ്ടി നിശ്ചയിച്ച ഇദ്ദയുടെ മാസങ്ങള്‍ അവസാനിക്കുന്നതോടെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും മനസ്സുകള്‍ മാറിത്തുടങ്ങാന്‍ സാധ്യതയുണ്ട്. പുനര്‍വിചിന്തനത്തിലൂടെ വെറുപ്പും വിദ്വേഷവും മാറി സ്‌നേഹമുണ്ടാവുകയും ബന്ധത്തിന്റെ ഊഷ്മളത വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പറയുന്നു. ‘നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുക. ആ സ്ത്രീകളെ അവര്‍ താമസിച്ചുവരുന്ന വീടുകളില്‍ നിന്ന് നിങ്ങള്‍ പുറത്താക്കരുത്. അവര്‍ സ്വയം പുറത്തുപോവുകയും അരുത്. എന്നാല്‍ അവര്‍ വ്യക്തമായ ദുര്‍നടപ്പില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരോധമില്ല. അല്ലാഹുവിന്റെ നിയമങ്ങളാണിവ. വല്ലവനും അല്ലാഹുവിന്റെ പരിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ തന്നോട് തന്നെയാണ് അവന്‍ അക്രമം പ്രവര്‍ത്തിച്ചത്. അതിനുശേഷം വല്ല കാര്യവും അല്ലാഹു പുതുതായി ഉണ്ടാക്കുമോയെന്ന് അവന്നറിയുകയില്ലല്ലോ‘ (65:1).
ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം നടത്തുകയും നിശ്ചിത അവധി ഇദ്ദ കഴിയുകയും ചെയ്താല്‍ അവര്‍ക്ക് ഒന്നുകില്‍ നല്ലനിലയില്‍ അവളെ സ്വീകരിക്കുകയോ അല്ലെങ്കില്‍ മര്യാദപ്രകാരം വിട്ടയയ്ക്കുകയോ ചെയ്യാവുന്നതാണ്. വേര്‍പിരിയല്‍ പ്രയാസപ്പെടുത്തുന്ന അവസ്ഥയില്‍ ആവാതിരിക്കാന്‍ ഇദ്ദ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ സാധ്യമായ സാമ്പത്തിക സഹായം നല്‍കുകയും വേണമെന്ന് അല്ലാഹു കല്പിക്കുന്നുണ്ട് (2:241).
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ സ്ത്രീകളുമായുള്ള ബന്ധം വേര്‍പെടുത്തുകയും അവരുടെ അവധിയെത്തുകയും ചെയ്താല്‍ അവരെ നല്ല നിലയില്‍ കൂടെ താമസിപ്പിക്കുക. അതിക്രമം കാണിച്ച് ദ്രോഹിക്കാനായി മാത്രം നിങ്ങള്‍ അവരെ പിടിച്ചുവെക്കരുത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ തന്നോടുതന്നെയാണവര്‍ അക്രമം പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്റെ കല്പനകളെ നിങ്ങള്‍ പരിഹാസ്യമാക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ക്ക് ഉപദേശം നല്കിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥവും തത്ത്വങ്ങളും നിങ്ങളോര്‍ക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (2:230).
തിരിച്ചെടുക്കാന്‍ പാടില്ലാത്ത വിധം മൂന്നാം ഘട്ടമായി ത്വലാക്ക് ചൊല്ലപ്പെട്ടാല്‍ (ത്വലാഖ് ബാഇന്‍) അവള്‍ക്ക് ഇഷ്ടമുള്ള ഇടത്ത് ഇദ്ദ ആചരിക്കാം. ഈ ഘട്ടത്തില്‍ ഭര്‍ത്താവില്‍ നിന്നും ഭക്ഷണത്തിനും പാര്‍പ്പിടത്തിനും അവള്‍ക്ക് അവകാശമില്ല. എന്നാല്‍ പാര്‍പ്പിടത്തിന് അവകാശമുണ്ട് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്. വിവാഹമോചിതയാകുന്ന സന്ദര്‍ഭത്തില്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ കുഞ്ഞിനുവേണ്ടി അവള്‍ക്ക് ചെലവിന് കൊടുക്കേണ്ടതുണ്ട് എന്നതാണ് ബലപ്പെട്ട അഭിപ്രായം.
ഖുല്‍അ്, ഫസ്ഖ് എന്നിവ ചെയ്യപ്പെട്ട് ഇദ്ദ ആചരിക്കുന്ന സ്ത്രീകള്‍ക്കും പാര്‍പ്പിടവും ചെലവും ലഭിക്കാന്‍ അര്‍ഹതയില്ല.
വിവാഹമോചിതയുടെ അവകാശങ്ങള്‍
ഇദ്ദയുടെ കാലാവധി കഴിഞ്ഞാല്‍ ഭര്‍ത്താവിനോ അവളുടെ രക്ഷിതാവിനോ മറ്റാര്‍ക്കെങ്കിലുമോ അവള്‍ ഉദ്ദേശിക്കുന്ന മറ്റൊരാളുമായുള്ള വിവാഹം തടയാവതല്ല. വിവാഹമോചനം നടത്തിയ ആള്‍ അവരെ മടക്കിയെടുക്കാന്‍ ഉദ്ദേശിക്കുകയും അവര്‍ പരസ്പരം തൃപ്തിപ്പെടുകയും ആഗ്രഹിക്കുകയും അവര്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ പരിഹരിക്കുകയും ചെയ്താല്‍ അവളുടെ ബന്ധുക്കളും രക്ഷിതാക്കളും ആ മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിക്കുന്നതും നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം നടത്തുകയും അവരുടെ അവധി എത്തുകയും ചെയ്താല്‍ മര്യാദയനുസരിച്ച് അവര്‍ ആലോചിച്ച് ഇഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നതില്‍ വിരോധമില്ല. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നല്‍കുന്ന ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്കേറ്റവും വിശുദ്ധവും പ്രയോജനകരവുമായ മാര്‍ഗം. അല്ലാഹു അറിയുന്നവനാണ്. നിങ്ങള്‍ അറിയുന്നില്ല’‘ (2:231)
വിവാഹസമയത്ത് മഹ്‌റ് നിശ്ചയിക്കാതെയും സംയോഗം നടക്കുന്നതിനു മുമ്പും ആണ് വിവാഹമോചനം ചെയ്യുന്നതെങ്കില്‍ വിവാഹമോചിതയ്ക്ക് വിവാഹമൂല്യമായി ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് എന്തെങ്കിലും പാരിതോഷികം നല്‍കി അവളെ തൃപ്തിപ്പെടുത്തുന്നത് നല്ലതാണ്. ”നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങള്‍ അവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍(മഹ്ര്‍ നല്കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് മര്യാദയനുസരിച്ച് ജീവിതവിഭവമായി(മതാഅ്) എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവിനനുസരിച്ചും ഞെരുക്കമുള്ളവന്‍ തന്റെ ഞെരുക്കത്തിനനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ” (2:236)
വിവാഹമോചിതയ്ക്ക് ഇദ്ദ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ സാധ്യമായ സാമ്പത്തിക സഹായം ആശ്വാസധനമായി മുന്‍ ഭര്‍ത്താവ് അവള്‍ക്ക് നല്‍കണം. ഈ ആശ്വാസധനത്തിന് മതാഅ് എന്നാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ‘ (2:241).
ഇബ്‌നു അബ്ബാസ്(റ) തന്റെ ഭാര്യയ്ക്ക് പതിനായിരം ദിര്‍ഹം മതാഅ് നല്‍കുകയുണ്ടായി. വിവാഹജീവിതത്തില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഇപ്രകാരം നല്‍കിയത് വിവാഹമോചനസമയത്ത് തിരിച്ചുവാങ്ങാവുന്നതല്ല. നല്‍കിയ മഹ്‌റ് തിരിച്ചുവാങ്ങരുത്. അല്ലാഹു പറയുന്നു:
”നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് യാതൊന്നുംതന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മം ചെയ്തുകൊണ്ടും നിങ്ങളത് വാങ്ങുകയോ? നിങ്ങളന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ വാങ്ങും?” (4:20,21).
മഹ്ര്‍ നിശ്ചയിക്കുകയും ലൈംഗികബന്ധം നടക്കുന്നതിനു മുമ്പായി വിവാഹമോചനം നടക്കുകയും ചെയ്താല്‍ നിശ്ചയിക്കപ്പെട്ട മഹ്‌റിന്റെ പകുതി നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നു. ”ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പുതന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ചിരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി നല്‍കേണ്ടതാണ്. ഭാര്യമാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്ന ഭര്‍ത്താവ് മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ ഭര്‍ത്താക്കന്മാര്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ട്” (2:237).
അസാധുവായ വിവാഹമോചനങ്ങള്‍
വികാര വിക്ഷോഭങ്ങള്‍ക്ക് വശംവദനായി എടുത്തുചാടി പ്രഖ്യാപിക്കേണ്ട ഒന്നല്ല വിവാഹമോചനം. ബോധപൂര്‍വവും വിവേകപൂര്‍ണവുമായ അവസ്ഥയിലാണ് വിവാഹമോചനം നടക്കേണ്ടത്. അതുകൊണ്ടുതന്നെ കോപിഷ്ഠന്‍, ലഹരിബാധിതന്‍, നിര്‍ബന്ധിതന്‍, രോഗികള്‍, ബുദ്ധിഭ്രംശം വന്ന വയോവൃദ്ധര്‍ എന്നിവരുടെയൊന്നും വിവാഹമോചനം മതദൃഷ്ട്യാ സാധൂകരിക്കപ്പെടുന്നതല്ല. കോപാന്ധത കൊണ്ട് സമനില തെറ്റിയ ഒരാള്‍ ഭാര്യയെ വിവാഹമോചനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് സാധൂകരിക്കപ്പെടാവതല്ലെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു. കോപത്തില്‍ ത്വലാഖോ അടിമമോചനമോ സാധ്യമാകുകയില്ല (സുനനു അബീദാവൂദ്) 5
ലഹരിബാധയാല്‍ ബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ സുബോധമില്ലാത്ത അവസ്ഥയില്‍ ത്വലാഖ് ചൊല്ലിയാല്‍ അത് അംഗീകരിക്കപ്പെടുകയില്ല. ലഹരി ബാധിതനായിക്കൊണ്ട് നമസ്‌കരിക്കരുതെന്ന് വിധിച്ചിട്ടുള്ളത്, വിളിച്ചുപറയുന്ന വാക്കുകളെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടാണ്. മതനിയമങ്ങള്‍ ബാധകമാകുന്നതും ബുദ്ധിയും ബോധവുമുള്ളവര്‍ക്കാണ്. ബുദ്ധിയില്ലാതെ പറയുന്ന വാക്കുകള്‍ക്ക് നിയമസാധുതയില്ലാത്തതിനാല്‍ ഭ്രാന്തന്റെയും ലഹരിബാധിതന്റെയും വിവാഹമോചനം അബോധാവസ്ഥയില്‍ സാധൂകരിക്കപ്പെടാവതല്ലെന്ന് യഹ്‌യബ്‌നുസഈദ്, ഹുമൈദുബ്‌നു അബ്ദുര്‍റഹ്‌മാന്‍, റബീഅ്, അബൂസൗര്‍, ശാഫിഈ തുടങ്ങിയവരെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നു. ലഹരിബാധിതനായി തന്റെ ഭാര്യയെ ത്വലാഖ് ചെയ്ത ഒരുത്തനെ ഉമറുബ്‌നു അബ്ദുല്‍അസീസിന്റെ അടുക്കല്‍ കൊണ്ടുവരികയുണ്ടായി. ബുദ്ധിയില്ലാതെ ചെയ്തതാണെന്ന് അയാളെക്കൊണ്ട് ശപഥം ചെയ്യിച്ചു. ഭാര്യയെ മടക്കിയെടുപ്പിച്ചു. ശിക്ഷയായി അടിയും നല്‍കി.
മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങി ഒരാള്‍ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകുകയില്ല. ദമ്പതികള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാവുന്നതോ പരിഹരിക്കാവുന്നതോ ആയ ചെറിയ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് ദമ്പതികള്‍ക്കിടയിലുള്ള പിണക്കത്തെ വിവാഹമോചനത്തിലേക്ക് എത്തിക്കുന്ന വിധം മാതാപിതാക്കളോ ബന്ധുവീട്ടുകാരോ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇപ്രകാരം നിര്‍ബന്ധിതനായി മൊഴിചൊല്ലിയാല്‍ അത് സാധുവാകുകയില്ല എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന് അബദ്ധം, മറവി, നിര്‍ബന്ധിതാവസ്ഥ എന്നിവയ്ക്ക് അല്ലാഹു കുറ്റമില്ലാതാക്കിയിരിക്കുന്നു. (അല്‍ മുഹല്ല ബില്‍ ആസാര്‍) 6 ഇമാം മാലിക്, ശാഫിഈ, അഹ്‌മദ് തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ നിര്‍ബന്ധിതന്റെ ത്വലാഖ് സാധുവാകുമെന്നാണ് അബൂഹനീഫ(റ)യുടെ അഭിപ്രായം.
വാര്‍ധക്യത്തിന്റെ അവശതയില്‍ സുബോധമില്ലാതെ കഴിയുന്നവരും ബുദ്ധിഭ്രംശം വന്നുപെട്ട രോഗികളും ബോധമില്ലാതെ മൊഴിചൊല്ലിയാല്‍ അത് അംഗീകരിക്കപ്പെടില്ല. എന്നാല്‍ തമാശയായി ഒരാള്‍ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ അംഗീകരിക്കപ്പെടും. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസ് ഇപ്രകാരമാണ്. ‘മൂന്നു കാര്യങ്ങളില്‍ കളിയും കാര്യവും കാര്യമാകുന്നു. വിവാഹം, ത്വലാഖ്, തിരിച്ചെടുക്കല്‍ (സുനനുത്തിര്‍മിദി) 7
References
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 09, പേജ്: 304[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2011, ഹദീസ് 4953[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 215, ഹദീസ് 2387[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 201, ഹദീസ് 1485[↩][↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 224, ഹദീസ് 2193[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്‌നു അഹ്‌മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്, വാള്യം 04, പേജ് 356[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 482, ഹദീസ് 1184[↩]
