സദ്‌സ്വഭാവങ്ങള്‍ – 2
സദ്‌സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തില്‍ മാനവികതയുടെ മഹത്തായ സംസ്‌കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. ലജ്ജ, വിശ്വസ്ഥത, സത്യസന്ധത, ആത്മാര്‍ഥത, ഉദാരത, സംതൃപ്തി, മൗനം എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
ലജ്ജ
തിന്മകളുടെയും തെറ്റുകളുടെയും വാതിലടച്ചുകളയുന്ന ഒരു സദ്‌സ്വഭാവമായിട്ടാണ് ലജ്ജാശീലത്തെ ഇസ്‌ലാം കാണുന്നത്. അത് മനുഷ്യനെ സംസ്‌കാരസമ്പന്നനും മാന്യനുമാക്കുന്നു. ലജ്ജ എന്ന സദ്ഗുണം അവനില്‍നിന്ന് നീക്കപ്പെടുന്നതിലൂടെ അവന്റെ സാംസ്‌കാരികപതനം തുടങ്ങുന്നു. അതുകൊണ്ടാണ് നബി(സ്വ) ഇപ്രകാരം പറഞ്ഞത്. ”പൂര്‍വപ്രവാചക വചനങ്ങളില്‍ നിന്ന് ജനം പഠിച്ചിട്ടുണ്ട്; ലജ്ജയില്ലെങ്കില്‍ തോന്നിയതൊക്കെ ചെയ്തുകൊള്ളൂ” (ബുഖാരി) 1.
ലജ്ജ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. നഗ്നത മറയ്ക്കാനും കുറ്റകൃത്യങ്ങളോട് അകലം പാലിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവനിലുള്ള ലജ്ജാ ബോധമാണ്. നബി(സ്വ) പറഞ്ഞു: ”ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്” (ബുഖാരി) 2. ”ലജ്ജ നന്മയല്ലാതെയൊന്നും വരുത്തുകയില്ല” (മുസ്‌ലിം) 3. ”അന്തഃപുരത്തിലിരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലനായിരുന്നു നബി(സ്വ)” (ബുഖാരി) 4.
ലജ്ജ നന്മയുടെ ഉറവിടവും, വിശ്വാസത്തിന്റെ അനിവാര്യതയുമാണ്. വിശ്വാസവും ലജ്ജയും പരസ്പരബന്ധിതമാണ്. നബി(സ്വ) പറഞ്ഞു: ”ലജ്ജയും വിശ്വാസവും സഹചാരികളാണ്. ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും ഇല്ലാതാകും” (ഹാകിം) 5.
ലജ്ജയും മാന്യതയും അഭേദ്യമാംവിധം ബന്ധപ്പെട്ടു നില്‍ക്കുന്നു. മാന്യന്മാരെല്ലാം ലജ്ജയുള്ളവരായിരിക്കും. ലജ്ജ മാന്യതയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. നബി(സ്വ) പറഞ്ഞു: ‘അശ്ലീലത ഏതൊന്നിലുണ്ടോ അതിനെ അശ്ലീലത വികലമാക്കാതിരിക്കില്ല. ലജ്ജാബോധം ഏതൊന്നിലുണ്ടോ, അതിനെ ലജ്ജ അലംകൃതമാക്കാതെയുമിരിക്കില്ല’. (തിര്‍മിദി) 6.
തനിച്ചാകുമ്പോള്‍ പോലും പൂര്‍ണനഗ്‌നരാകാന്‍ ലജ്ജാബോധം മാന്യന്മാരെ അനുവദിക്കില്ല. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അരക്കച്ച ധരിക്കാതെ കുളിമുറിയില്‍ പ്രവേശിക്കരുത് എന്ന് നബി(സ്വ) നിര്‍ദേശിച്ചിരിക്കുന്നു.
പുരുഷന്മാരേക്കാള്‍ ലജ്ജാശീലം കൂടുതല്‍ ഉള്ളവരാണ് സ്ത്രീകള്‍. ലജ്ജ സ്‌ത്രൈണതയുടെ മികച്ച അടയാളമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അതിനെ സദ്ഗുണമായി എടുത്ത് കാണിച്ചിട്ടുണ്ട്. സ്വദേശം വെടിഞ്ഞ് മദ്‌യനിലെത്തിയ മൂസാ നബി ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കുക വഴി സഹായിച്ച രണ്ടു സ്ത്രീകളിലൊരുവള്‍ പിതാവിന്റെ നിര്‍ദേശാനുസരണം അദ്ദേഹത്തെ വിളിക്കാന്‍ വന്നത് പരാമര്‍ശിക്കവെ, ലജ്ജാവതിയായിട്ടായിരുന്നു എന്ന് പ്രത്യേകം എടുത്തുകാണിക്കുന്നു.
”അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ, അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു, താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്.” (28:25).
ആധുനിക ഭൗതിക സംസ്‌കാരം മനുഷ്യനിലെ ലജ്ജാശീലത്തെ നശിപ്പിക്കുമ്പോള്‍ കുറ്റകൃത്യ ങ്ങള്‍ പെരുകുന്നു. സത്യവിശ്വാസവും ലജ്ജ എന്ന സദ്ഗുണവുമാണ് മ്ലേഛ വൃത്തികളില്‍ നിന്നു മനുഷ്യനെ തടഞ്ഞ് സദാചാര ബോധമുള്ളവരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വിശ്വസ്തത
സത്യവിശ്വാസത്തിന്റെ അനിവാര്യതയാണ് വിശ്വസ്തത അഥവാ ‘അമാനത്ത്’. അല്ലാഹു പറയുന്നു: ”നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക എന്ന്” (4;58). സത്യവിശ്വാസികളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കവെ അല്ലാഹു പറയുന്നു: ”തങ്ങളുടെ കരാറുകളിലും അമാനത്തുകളിലും നിഷ്‌കര്‍ഷത പാലിക്കുന്നവരാണവര്‍” (23:8). നബി(സ്വ) അരുളി: ”വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാര്‍ പാലിക്കാത്തവന് ദീനുമില്ല” (അഹ്‌മദ്) 7. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളുമായി ബന്ധപ്പെട്ടതാണ് അമാനത്ത്. സംസാരത്തിലെ സ്വകാര്യതയുടെ സംരക്ഷണം വിശ്വസ്തതയുടെ ഭാഗമാണ്. പ്രവാചകന്‍(സ്വ) പറയുന്നു: ”ഒരാള്‍ മറ്റൊരാളോട് ഒരു കാര്യം പറഞ്ഞ് പിരിഞ്ഞുപോയാല്‍ അതൊരമാനത്താണ്” (അബൂദാവൂദ്) 8.
ചുമതലാബോധം അമാനത്താണ്. ഏല്‍പിക്കപ്പെടുന്ന തൊഴില്‍ സത്യസന്ധമായി പൂര്‍ത്തിയാക്കണം. അതിന്റെ ലംഘനം വഞ്ചനയാണ്. അത് അമാനത്ത് പൂര്‍ത്തീകരണത്തില്‍ ഭംഗം വരുത്തുന്നു. നബി(സ്വ) പറഞ്ഞു: ‘ഒരു ജോലിക്ക് ഒരാളെ നിശ്ചയിക്കുകയും, അവന്ന് നാം അതിനുള്ള വിഭവം നല്കുകയും ചെയ്തിട്ട്, അതിനപ്പുറത്ത് അവന്‍ എടുക്കുന്നതെന്തോ അത് ചൂഷണമാണ്’ (അബൂദാവൂദ്). 9
മാതാപിതാക്കള്‍, മക്കള്‍, ദമ്പതികള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരോടെല്ലാമുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കല്‍ അമാനത്തിന്റെ ഭാഗമാണ്. നബി(സ്വ) അരുള്‍ ചെയ്തു. ”നിങ്ങളെല്ലാം കൈകാര്യകര്‍ത്താക്കളാണ്, തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരും. ഭരണാധികാരി തന്റെ ഭരണീയരെ കുറിച്ച് ചോദിക്കപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിലെ കാരണവരാണ്. കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവനും. സ്ത്രീ ഭര്‍തൃഗൃഹത്തിലെ സംരക്ഷകയാണ്. തന്റെ നിയന്ത്രണത്തിലുള്ളവയെക്കുറിച്ച് ചോദിക്കപ്പെടുന്നവളും. ഭൃത്യന്‍ തന്റെ യജമാനന്റെ സമ്പത്തിന്റെ സംരക്ഷകനും അതേകുറിച്ച് ചോദിക്കപ്പെടുന്നവുമാണ്” (ബുഖാരി) 10.
വഞ്ചനയെ ഇസ്‌ലാം കണിശമായി വിലക്കുന്നു. നരകശിക്ഷക്കു നിമിത്തമാകുന്ന കുറ്റകൃത്യമായി കണക്കാക്കുന്നു. അല്ലാഹു പറയുന്നു ‘‘വിസ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത് (8:27).
പ്രവാചകന്‍(സ്വ) പറഞ്ഞതായി അദിയ്യബ്‌നു ഉമൈറ ഉദ്ധരിക്കുന്നു: ”നാം നിങ്ങളിലാരെയെങ്കിലും എന്തെങ്കിലും ജോലി ഏല്‍പിക്കുകയും എന്നിട്ട് അയാള്‍ ഒരു സൂചിയോ അതിനേക്കാള്‍ ചെറുതോ ആയ വല്ലതും ഒളിപ്പിച്ചുവെക്കുകയോ ആണെങ്കില്‍ അത് ഒരു വഞ്ചനയാണ്. പുനരുത്ഥാന നാളില്‍ അയാള്‍ അതുമായാണ് വരിക” (മുസ്‌ലിം) 11) വാക്കിലോ പ്രവൃത്തിയിലോ വിശ്വസ്തതയ്ക്ക് മങ്ങലേല്ക്കുംവിധം വഞ്ചന കടന്നുകൂടിയാല്‍ അത് കാപട്യത്തിന്റെ അടയാളമായിട്ട് നബി(സ്വ) വിശദീകരിച്ചു. നബി(സ്വ) പറയുന്നു: നാല് കാര്യങ്ങള്‍ ആരിലുണ്ടോ അവന്‍ തികഞ്ഞ കപടവിശ്വാസിയാണ്. അഥവാ അവയിലൊന്ന് ആരിലെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കുവോളം കാപട്യത്തിന്റെ ഒരംശം അയാളിലുണ്ടായിരിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക (ബുഖാരി) 12.
അല്ലാഹുവിനോടും സ്വന്തം മനഃസാക്ഷിയോടും സമൂഹത്തോടും വിശ്വസ്തത പുലര്‍ത്തി ജീവിക്കുന്നവര്‍ക്കേ സജ്ജനങ്ങളില്‍ ഉള്‍പ്പെട്ട് വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ.
സത്യസന്ധത
സത്യവിശ്വാസി വാക്കിലും പ്രവൃത്തിയിലും സദാസത്യസന്ധത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സത്യസന്ധര്‍ സര്‍വാംഗീകൃതരും സുസമ്മതരുമായിരിക്കും. അസത്യവാന്മാരെ ആരും വിശ്വസിക്കുകയില്ല. അവരുടെ കുഴപ്പങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് സത്യസന്ധത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇഹലോകത്തും വിജയിക്കാന്‍ സാധിക്കും. അസത്യവാന്മാര്‍ക്ക് ഇരു ലോകത്തും കനത്ത നഷ്ടങ്ങളും പരാജയവുമാണുണ്ടായിരിക്കുക.
വിശ്വാസം, വീക്ഷണം, വിചാരം, വികാരം, വാക്ക്, കര്‍മം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാം സത്യനിഷ്ഠമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ആദര്‍ശവും ലക്ഷ്യവും മാര്‍ഗവും സത്യനിഷ്ഠമായിരിക്കണം. കള്ളങ്ങളില്‍ ഏറ്റവും ഗുരുതരം അല്ലാഹുവിനെ സംബന്ധിച്ച് പറയുന്നവയാണ്. അങ്ങനെ ചെയ്യുന്നവരെ സംബന്ധിച്ച് ഖുര്‍ആന്‍ പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ”അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ കറുത്തിരുണ്ടവയായി നിനക്ക് കാണാം, നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം” (39:60). ”അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനേക്കാള്‍ കൊടിയ അക്രമി ആരാണ്? അവര്‍ തങ്ങളുടെ നാഥന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും. ഇവരാണ് തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍. അറിയുക, അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ കൊടിയ ശാപവുമുണ്ട്” (11:18).
സദുദ്ദേശ്യത്തോടു കൂടിയാണെങ്കിലും പ്രവാചകന്റെ പേരില്‍ കള്ളം പറയുന്നത് നരകശിക്ഷയ്ക്ക് കാരണമാകുന്ന ഗുരുതരമായ കുറ്റമാണ്. നബി തിരുമേനി അരുള്‍ ചെയ്തു: ”ആരെങ്കിലും എന്റെ പേരില്‍ മന:പൂര്‍വ്വം കള്ളം കെട്ടിച്ചമച്ചാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി) 13
ആഇശ(റ) പറയുന്നു: ”കള്ളം പറയുന്നതിനേക്കാള്‍ നബി തിരുമേനിക്ക് കോപമുണ്ടാക്കുന്ന മറ്റൊരു സ്വഭാവവുമില്ല. കള്ളം പറയുന്നവര്‍ക്ക് പ്രവാചക മനസ്സില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അയാള്‍ പശ്ചാത്തപിച്ചുവെന്ന് അറിയുന്നത് വരെ” (അഹ്‌മദ്) 14
ഇബ്‌നുമസ്ഊദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ”തീര്‍ച്ചയായും സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ സത്യസന്ധനെന്ന് രേഖപ്പെടുമാറ് ഒരാള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. തീര്‍ച്ചയായും കള്ളം അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ നുണയനെന്ന് രേഖപ്പെടുത്തുംവിധം ഒരാള്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു” (ബുഖാരി) 15
കള്ളമാവാന്‍ സാധ്യതയുള്ള സമീപനം പോലും വിശ്വാസിയില്‍ നിന്നുണ്ടാകാവതല്ല. സ്വന്തം മക്കളോടുപോലും പറയുന്ന കാര്യം സത്യമായിരിക്കണെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
അബ്ദുല്ലാഹിബ്‌നു അമീറില്‍ നിന്ന് നിവേദനം. ”നബി തിരുമേനി(സ്വ) ഞങ്ങളുടെ വീട്ടിലിരിക്കവെ ഉമ്മ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഇങ്ങു വാ, ഞാന്‍ നിനക്കൊരു സാധനം തരാം”. അപ്പോള്‍ അവിടുന്ന് അവരോട് ചോദിച്ചു. ”നീ അവന് എന്താണ് കൊടുക്കാനുദ്ദേശിക്കുന്നത്?” ഉമ്മ പറഞ്ഞു. ”കാരക്ക.” അപ്പോള്‍ പ്രവാചകന്‍ അറിയിച്ചു. ” നീ അവന് ഒന്നും കൊടുത്തിട്ടില്ലെങ്കില്‍ അതുതന്നെ നിന്റെ പേരില്‍ നുണയായി രേഖപ്പെടുത്തും” (അബൂദാവൂദ്) 16
നര്‍മത്തെ ഇഷ്ടപ്പെടുന്നവരും തമാശ പ്രകൃതക്കാരുമായി ചിലരെ കാണാന്‍ കഴിയും. അവര്‍ സംസാരത്തില്‍ കളവ് കലരുന്നതിനെക്കുറിച്ച് അശ്രദ്ധരുമായിരിക്കാം. നബി(സ്വ) പറഞ്ഞു: ”ജനത്തെ ചിരിപ്പിക്കാനായി കള്ളം പറയുന്നവന് നാശം. അവന് നാശം, അവന് നാശം” (തിര്‍മിദി) 17
ആത്മാര്‍ഥത
മനസ്സുകളില്‍ രുപപ്പെടുന്ന വികാര വിചാരങ്ങളാണ് മനുഷ്യനെ വ്യത്യസ്ത കര്‍മങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് മനസ്സിലെ വിചാരവിശുദ്ധി കര്‍മങ്ങള്‍ കുറ്റമറ്റതായി നിര്‍വഹിക്കാന്‍ പ്രേരണ നല്‍കുന്നു. സത്കര്‍മങ്ങളുടെ സ്വീകാര്യതയ്ക്കും അത് പ്രതിഫലാര്‍ഹമായിത്തീരുന്നതിനും നിദാനമാകുന്നത് പ്രവര്‍ത്തിക്കുന്നവന്റെ ഉദ്ദേശ്യശുദ്ധിയാണ്; അഥവാ ‘നിയ്യത്ത്’. സത്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതിനുള്ള ഉപാധിയായി വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത് ഈ നിയ്യത്താണ്. പ്രകടനപരതയുടെയും കാപട്യത്തിന്റെയും കളങ്കമേല്‍ക്കാതെ അല്ലാഹുവിന്റെ തൃപ്തിമാത്രം മുന്നില്‍ കണ്ട് സത്കര്‍മങ്ങളില്‍ നിരതരാവാനാണ് ഇസ്‌ലാം താത്പര്യപ്പെടുന്നത്. പ്രകടനപരത, കാപട്യം, അഹങ്കാരം തുടങ്ങിയ ദുഷ്ചിന്തകളില്‍ നിന്ന് മനസ്സിനെ ശുദ്ധമാക്കി അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് സത്കര്‍മങ്ങള്‍ ചിട്ടപ്പെടുത്താന്‍ സത്യവിശ്വാസിയില്‍ ഉണ്ടാവേണ്ട സത്ഗുണമാണ് ആത്മാര്‍ഥത (ഇഖ്‌ലാസ്).
മനുഷ്യരുടെ ഇഹപര ജീവിതവിജയത്തിന്റെ അടിസ്ഥാനം അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ഥത (ഇഖ്‌ലാസ്) യാണ്. മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന് പോലും ആത്മാര്‍ഥ മനസ്സിന്റെ ഉടമകളെ സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സാധ്യമല്ല. ‘പിശാച് പറഞ്ഞു: നാഥാ, നീ എന്നെ വഴിതെറ്റിച്ചതുകൊണ്ട് സത്യമായും അവര്‍ക്ക് ഞാന്‍ ഭൂമിയില്‍ പാപങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ മുഴുവന്‍ വഴിപിഴപ്പിക്കുകയും ചെയ്യും. നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെ ഒഴികെ” (15:39, 40).
നബി(സ്വ) അരുളി: ”പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യശുദ്ധിയെ അടിസ്ഥാനമാക്കി മാത്രമാണ് വിലയിരുത്തപ്പെടുന്നത്” (ബുഖാരി) 18 നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ, രൂപങ്ങളിലേക്കോ നോക്കുന്നില്ല. അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണെന്ന് നബി(സ്വ) പഠിപ്പിച്ചു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള നമസ്‌കാരക്കാര്‍ക്ക് നാശമെന്ന് (107:4-7) അല്ലാഹു പറയുന്നു. ധീരനാണെന്ന ഖ്യാതി നേടാന്‍ പോര്‍ക്കളത്തില്‍ ഇറങ്ങുന്നവനും ഉദാരാനാണെന്ന ജനസംസാരത്തിനായി സമ്പത്ത് ചെലവഴിക്കുന്നവനും നരകശിക്ഷക്ക് വിധേയനാകേണ്ടിവരുമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. ഇവയത്രയും പ്രഥമാദൃഷ്ട്യാ സത്കര്‍മങ്ങള്‍ ആണെന്ന് പറയാന്‍ പറ്റുമെങ്കിലും അത് പ്രവര്‍ത്തിക്കുന്നവന്റെ മനസ്സില്‍ പ്രകടനപരതയും, കാപട്യവും കൂടിക്കലര്‍ന്നതിനാല്‍ ഉദ്ദേശ്യശുദ്ധിനഷ്ടപ്പെടും. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് പ്രവര്‍ത്തിക്കേണ്ട സത്കര്‍മങ്ങളില്‍ ആത്മാര്‍ഥതയില്ലാതെ പോകുമ്പോള്‍ അത് അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷാര്‍ഹമായിത്തീരുന്ന പാപങ്ങളായി മാറുന്നു. ഉമറുബ്‌നുല്‍ഖത്താബ്(റ) പറയുന്നു: നബി(സ്വ) ഇങ്ങനെ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘നിശ്ചയും പ്രവര്‍ത്തനങ്ങള്‍ അവയുടെ ഉദ്ദേശ്യങ്ങള്‍(നിയ്യത്തുകള്‍)ക്ക് അനുസരിച്ചു മാത്രമാണ്. സര്‍വമനുഷ്യര്‍ക്കും ലഭിക്കുന്നത് അവര്‍ ഉദ്ദേശിച്ചതുമാത്രമാണ്. ഐഹിക നേട്ടങ്ങള്‍ കരസ്ഥമാക്കുവാനോ അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുവാനോ ഉദ്ദേശിച്ചാണ് ഒരാള്‍ പലായനം ചെയ്യുന്നതെങ്കില്‍ അവന്നു ലഭിക്കുന്ന നേട്ടം അതുമാത്രമായിരിക്കും (ബുഖാരി) 18.
ഹൃദയശുദ്ധിയോടും, പ്രതിഫലേഛയോടും കൂടി സത്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമേ മതദൃഷ്ട്യാ അത് അര്‍ഥവത്തായിത്തീരുന്നുള്ളൂ. ഹൃദയങ്ങളിലുള്ളതിനെ വെളിപ്പെടുത്തിയാലും ഗോപ്യമാക്കിയാലും സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹുമാത്രമാണ് അതുകൊണ്ട് തന്നെ അല്ലാഹു അറിയുമെന്നും അവന്‍ പ്രതിഫലം നല്‍കണമെന്നുമുള്ള സത്‌വിചാരമായിരിക്കണം സത്പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാവേണ്ടത്. മനസ്സിനെ മലിനപ്പെടുത്തുന്ന സ്വാര്‍ഥതാത്പര്യങ്ങളില്‍നിന്നും ദുഷ്ചിന്തകളില്‍നിന്നും അതിനെ കാത്തുസൂക്ഷിക്കുന്നതിനാണ് ഇഖ്‌ലാസ് (നിഷ്‌കളങ്കത) എന്നു പറയുന്നത്.
അല്ലാഹു പറഞ്ഞു: ആത്മാര്‍ഥമായി അല്ലാഹുവിനെ കീഴ്‌വണങ്ങി, അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിറുത്തുവാനും സകാത്ത് നല്‍കുവാനുമല്ലാതെ അവര്‍ കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (98:5).
റസൂല്‍(സ്വ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: വല്ലവനും ഒരു നന്മചെയ്യാന്‍ ഉദ്ദേശിക്കുകയും അതു ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ പൂര്‍ണനന്മയായി അല്ലാഹു അത് രേഖപ്പെടുത്തും. ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പത്തു മുതല്‍ എഴുനൂറും അതില്‍ കൂടുതലും ഇരട്ടി നന്മയായി അത് രേഖപ്പെടുത്തും. അവര്‍ ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിച്ച് അത് ചെയ്യാതിരുന്നാല്‍ അതൊരു പൂര്‍ണനന്മയായി രേഖപ്പെടുത്തും. എന്നാല്‍ അവര്‍ അത് ചെയ്യാന്‍ ഉദ്ദേശിച്ച് അത് പ്രവര്‍ത്തിച്ചാല്‍ ഒരു തിന്മയായി മാത്രമേ അത് രേഖപ്പെടുത്തൂ (ബുഖാരി) 19 ഉദ്ദേശ്യശുദ്ധിക്കുപോലും പ്രതിഫലമുണ്ടെന്നര്‍ഥം.
ഉദാരത
സമ്പത്തിന്റെ സാക്ഷാല്‍ ഉടമ അല്ലാഹുവാണ്. സര്‍വ അനുഗ്രഹങ്ങളുടെയും ദാതാവും അവന്‍ തന്നെ. മനുഷ്യന് സമ്പത്തും മറ്റ് അനുഗ്രഹങ്ങളും പരീക്ഷണമായിട്ട് അല്ലാഹു നല്‍കിയതാണ്. ദാതാവ് ഇഛിക്കുംവിധം അവ കൈകാര്യം ചെയ്യാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ലുബ്ധ് കാണിക്കാതെ അതിന് അവകാശപ്പെട്ടവര്‍ക്ക് നല്‍കാനുള്ള വിശാല മനസ്‌കതയാണ് വേണ്ടത്. സമ്പത്ത് ചെലവഴിക്കുന്നതില്‍ പിശുക്കിന്റെയും ധൂര്‍ത്തിന്റെയും മധ്യേയുള്ള മിതസമീപനം വേണമെന്ന് അല്ലാഹു കല്പിക്കുന്നു. നന്മയുടെ വഴിയില്‍ സമ്പത്ത് ചെലവഴിക്കാനുള്ള ഉദാരമനസ്‌കത കാണിക്കുന്നവര്‍ക്ക് അല്ലാഹു കണക്കറ്റ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ”ദൈവ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യ മണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു‘ (2:261).
”അടിമകളിലാരും പ്രഭാതം പ്രാപിക്കുന്നില്ല, രണ്ടു മലക്കുകള്‍ ഇറങ്ങിയിട്ടല്ലാതെ. അവരിലൊരാള്‍ പ്രാര്‍ഥിക്കും: അല്ലാഹുവേ, ധനം വ്യയം ചെയ്യുന്നവന് നീ പിന്നെയും നല്‍കേണമേ. അപരന്‍ പ്രാര്‍ഥിക്കും: ധനം ചെലവഴിക്കാതെ പിശുക്കുന്നവന് നീ നാശം വരുത്തേണമേ.” (ബുഖാരി) 20 ആഇശ(റ) പറയുന്നു. ”അവര്‍ ഒരാടിനെ അറുത്ത് ദാനം ചെയ്തു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ബാക്കി എന്തുണ്ട്? ആഇശ(റ) പറഞ്ഞു: അതിന്റെ ചുമലല്ലാതെ ഒന്നും ബാക്കിയില്ല. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു. ചുമലല്ലാത്തതെല്ലാം ബാക്കിയായിരിക്കുന്നു” (തിര്‍മിദി) 21
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് നാട്ടില്‍ കടുത്ത ക്ഷാമം ബാധിച്ചു. ഭക്ഷ്യവസ്തുക്കള്‍ വിലകൊടുത്താലും കിട്ടാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ് സിറിയയില്‍ നിന്ന് ധാരാളം ചരക്കുകളുമായി ഒരു കച്ചവടസംഘം മദീനയിലെത്തിയത്. അതോടെ വ്യാപാരികളെല്ലാം ഒത്തുകൂടി. അവര്‍ സാധനങ്ങള്‍ക്ക് വില പറഞ്ഞു. മൂന്നിരട്ടി വരെ ലാഭം നല്‍കാന്‍ അവര്‍ സന്നദ്ധരായി. പക്ഷേ, ചരക്കുകളുടെ ഉടമയായ ഉസ്മാനുബ്‌നുഅഫ്ഫാന്‍ അത് വില്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വമ്പിച്ച തുക വാഗ്ദാനം ചെയ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ”എനിക്ക് അതിന്റെ എത്രയോ ഇരട്ടി ലാഭം ലഭിച്ചുകഴിഞ്ഞു. ഇത് അവിടെ ഒരുമിച്ചുകൂടി കച്ചവടക്കാരെയൊക്കെ അത്ഭുതപ്പെടുത്തി. അവര്‍ ചോദിച്ചു. ”ഈ സാധനങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വില നല്‍കാന്‍ തയ്യാറായത് ആരാണ്?”. അല്ലാഹു. അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ തരാമെന്ന് പറഞ്ഞതിന്റെ എത്രയോ ഇരട്ടി ലാഭമാണ് അവന്‍ വാഗ്ദാനം ചെയ്തത്. അതിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? ഉസ്മാനുബ്‌നുഅഫ്ഫാന്‍ തിരിച്ചു ചോദിച്ചു. അതോടെ കച്ചവടക്കാരെല്ലാം പിരിഞ്ഞുപോയി. ഉസ്മാന്‍ ആ ചരക്കെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്തു.
ഉദാരത സമ്പന്നര്‍ക്കുമാത്രം ബാധകമല്ല. അതൊരു മാനസികാവസ്ഥയാണ്. ഓരോരുത്തരും അവരവരുടെ സാധ്യതയ്ക്കനുസരിച്ച് ഉദാരരായിരിക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ്വ) പറഞ്ഞു. ”ഒരു കാരക്കക്കീറുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. (ബുഖാരി) 22. ” നബി(സ്വ) പറഞ്ഞു; ”നീ നിന്റ കൂട്ടുകാരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ദാനമാണ്. കണ്ണില്ലാത്തവര്‍ക്ക് വഴി കാട്ടുന്നതും വഴിതെറ്റിയവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്നതും വഴിയില്‍നിന്ന് മാലിന്യവും മുള്ളും, എല്ലും നീക്കം ചെയ്യുന്നതും ദാനമാണ്. നിന്റെ പാത്രത്തില്‍ നിന്ന് സഹോദരന്റെ പാത്രത്തിലേക്ക് വെള്ളമൊഴിച്ചുകൊടുക്കുന്നതും കാഴ്ചക്കുറവുള്ളയാളെ വഴി നടത്തുന്നതും നിനക്കുള്ള ദാനമാണ്” (തിര്‍മിദി) 23
പ്രവാചകശിഷ്യന്മാരില്‍ സാമ്പത്തികശേഷിയുള്ള വ്യക്തിയായിരുന്നു അബൂത്വല്‍ഹ. അദ്ദേഹത്തിന് ബൈറുഹാ എന്ന പേരിലറിയപ്പെടുന്ന ഒരു തോട്ടമുണ്ടായിരുന്നു. ഫലസമൃദ്ധിയിലും ജലലഭ്യതയിലും അതിനെ കവച്ചുവെക്കുന്ന ഒരു തോട്ടവും മദീനയിലുണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം പ്രവാചക സന്നിധിയിലെത്തിയപ്പോള്‍ അവിടുന്ന് ”നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യും വരെ പുണ്യം നേടാനാവില്ല” എന്ന ഖുര്‍ആന്‍ സൂക്തം (3:92) പാരായണം ചെയ്തു. ഇതുകേട്ട അബൂത്വല്‍ഹ നബിതിരുമേനിയോട് പറഞ്ഞു. ”എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ബൈറുഹാ തോട്ടമാണ്. ഞാന്‍ അത് അല്ലാഹുവിന്റ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നു. അതിന്റെ പുണ്യവും പ്രതിഫലവും അല്ലാഹുവിങ്കല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു ഇഛിക്കുന്ന മാര്‍ഗത്തില്‍ അങ്ങ് അത് വിനിയോഗിച്ചാലും”
താങ്കളുടെ പ്രവൃത്തി വളരെ നന്നായിരിക്കുന്നു. അത് ലാഭകരമായ കച്ചവടം തന്നെ. നബി തിരുമേനി തന്റെ അനുചരനെ അനുമോദനമറിയിച്ചു. അങ്ങനെ മദീനയിലെ ഏറ്റവും വിലപിടിച്ച ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടം പൊതുസ്വത്തായി മാറി. അതിന്റെ ദാതാവ് അബൂത്വല്‍ഹ അനശ്വര സൗഭാഗ്യത്തിന്റെ ഉടമയും.
പരസ്യമായ ദാനത്തേക്കാള്‍ അല്ലാഹുവിനിഷ്ടം രഹസ്യമായി ചെയ്യുന്ന ദാനമാണ്. നബി (സ്വ) പറയുന്നു ”സദ്പ്രവര്‍ത്തനങ്ങളുടെ സദ്ഫലം തിന്മയുടെ വിപത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്നു. രഹസ്യമായ ദാനം അല്ലാഹുവിന്റെ കോപത്തെ കെടുത്തുന്നു. കുടുംബബന്ധം ചേര്‍ക്കുന്നത് ആയുസ് ദീര്‍ഘിപ്പിക്കുന്നു” (ത്വബറാനി) 24 പ്രവാചകന്‍(സ്വ) പറയുന്നു. ”നിങ്ങളുടെ സമ്പത്തിനെ സകാത്തുകൊണ്ട് ശുദ്ധീകരിക്കുക, രോഗത്തെ ദാനം കൊണ്ട് ചികിത്സിക്കുക, പ്രതിസന്ധികളുടെ അലകളെ പ്രാര്‍ഥനയും കീഴ്‌വണക്കവും വഴി നേരിടുക” (അബൂദാവൂദ്).
അത്യുദാരനായ അല്ലാഹു വാഗ്ദാനം ചെയ്ത സ്വര്‍ഗത്തില്‍ സവിശേഷമായ കവാടം ഉദാരമതികള്‍ക്ക് ഉണ്ടാവുമെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. വിശ്വാസി തന്റെ ജീവിതത്തിലുടനീളം നിലനിര്‍ത്തേണ്ട സത്ഗുണമാണ് ഉദാരമനസ്‌കത.
സംതൃപ്തി
ഐഹിക ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ഈ ലോകത്ത് നിശ്ചിത സമയപരിധിവരെ ജീവിക്കുന്ന ഓരോരുത്തരെയും സുഖദു:ഖങ്ങള്‍ക്കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. പരീക്ഷണവേദികൂടിയായ ഈ നശ്വര ജീവിതത്തില്‍ സത്യവിശ്വാസി ദു:ഖാവസ്ഥകളില്‍ വ്രണിതഹൃദയനായി നിരാശപ്പെട്ട് കഴിയുന്നില്ല. സന്തോഷവേളകളില്‍ മതിമറന്ന് ആഹ്ലാദചിത്തനായി അഹങ്കാരം കാണിക്കുന്നുമില്ല. നന്മയും തിന്മയും അല്ലാഹുവിന്റെ നിശ്ചയപ്രകാരം സംഭവിക്കുന്നതാണെന്ന ദൃഢവിശ്വാസത്താല്‍, ദു:ഖമുണ്ടാകുമ്പോള്‍ അവനില്‍ ഭരമേല്പിച്ച് ജീവിക്കുന്നു. സന്തോഷം സമ്മാനിച്ച കാര്യങ്ങളുടെ പേരില്‍ സര്‍വശക്തനോട് നന്ദി പ്രകടിപ്പിച്ച് വിനയാന്വിതനായി കഴിയുകയും ചെയ്യുന്നു. ദു:ഖവും നിരാശയും തീണ്ടാത്ത, സന്തോഷവും സമാധാനവും കളിയാടുന്ന മനസ്സിന്റെ ഉടമകളാവാന്‍ സത്യവിശ്വാസികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കാരണം ജീവിതം മുഴുക്കെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതോടൊപ്പം അതില്‍ വിജയം വരിക്കാന്‍ ഉള്ളതുകൊണ്ട് സംതൃപ്തിയടയാന്‍ മനസ്സിനെ പാകപ്പെടുത്തിയവരാണ് അവര്‍. അതുകൊണ്ട് സത്യവിശ്വാസിയില്‍ സദാ പ്രകടമാവുന്ന ഒരു സദ്ഗുണമായിട്ടാണ് സംതൃപ്തിയെ വിശുദ്ധ ഖ്വുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും പ്രവാചക മൊഴികളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.
നബി(സ്വ)യുടെ ജീവിതത്തില്‍ ദാരിദ്ര്യത്തിന്റെ ദുരിത നാളുകള്‍ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും നിറഞ്ഞ മനസംതൃപ്തിയോടു കൂടി ജീവിക്കാന്‍ തിരുദൂതരെയും അനുചരരെയും സഹായിച്ചിരുന്നത് ഭൗതിക വിഭവങ്ങളുടെ ആധിക്യമായിരുന്നില്ല; മനസ്സിന്റെ സംതൃപ്തിയായിരുന്നു. തിരുദൂതര്‍ പറഞ്ഞു. ”ഭൗതിക വിഭവങ്ങളിലെ വര്‍ധനവല്ല ഐശ്വര്യം, പ്രത്യുത മനഃസംതൃപ്തിയാണ് ഐശ്വര്യം” (ബുഖാരി) 25.
മനുഷ്യര്‍ പൊതുവെ ഇല്ലായ്മകളെക്കുറിച്ച് ആവലാതിപ്പെടുന്നവനാണ്. ഉള്ളതിനെക്കുറിച്ച് ആത്മസംതൃപ്തിയടയാതെ ഇല്ലായ്മകളെക്കുറിച്ച് സദാ ആധികൊള്ളുമ്പോള്‍ ദൈവാനുഗ്രഹത്തെ ഒരിക്കലും തിരിച്ചറിയാനോ അതിന് നന്ദി കാണിക്കാനോ സാധ്യമല്ല. പ്രയാസങ്ങളുടെ നീണ്ട പട്ടിക തന്നെ നിരത്താനുണ്ടായിരുന്ന റസൂല്‍(സ്വ)യുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും അസംതൃപ്തിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. അലട്ടുന്ന ഒട്ടധികം കാര്യങ്ങള്‍ ഉണ്ടായിട്ടും അനുഗ്രഹങ്ങളെ ഓര്‍ക്കുകയും അതില്‍ ആത്മസംതൃപ്തിയടയാന്‍ കഴിയണമെന്ന ശിക്ഷണമാണ് അല്ലാഹു തിരുദൂതര്‍ക്ക് നല്‍കിയത്. ”നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവര്‍ ദരിദ്രനായി കണ്ടെത്തുകയും അവന്‍ ധൈര്യം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്, ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക’‘ (93:6-11).
ഭൗതിക വിഭവങ്ങളുടെയും മറ്റു ജീവിത സൗകര്യങ്ങളുടെയും കാര്യത്തില്‍ മനുഷ്യര്‍ ഭിന്നാവസ്ഥയിലാണ്. സാമ്പത്തികമായും, ശാരീരകമായും സുസ്ഥിതിലും ദുസ്ഥിതിയിലും ഉള്ളവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ഭൗതിക വിഭവങ്ങളും സുഖസൗകര്യങ്ങളും സമൃദ്ധമായി കിട്ടാനാണ് ഏവരും കൊതിക്കുന്നത്.
ഓരോരുത്തര്‍ക്കും ലഭിച്ച അനുഗ്രഹത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ സംതൃപ്തി മരീചികയായി തുടരും. സംതൃപ്തി കൈവരിക്കാനും അനുഗ്രഹങ്ങളെ അനുസ്മരിച്ച് നന്ദിയുള്ളവരായി ജീവിക്കാനും റസൂല്‍(സ്വ) ഒരു വഴി പറഞ്ഞു തരുന്നു. ”നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. (ജീവിത വിഭവങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും കാര്യത്തില്‍) നിങ്ങള്‍ നിങ്ങളേക്കാള്‍ മീതെയുള്ളവരിലേക്ക് നോക്കരുത്. അതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ഏറ്റവും യോഗ്യമായിട്ടുള്ളത്”. പ്രയാസങ്ങളേറെ ഉണ്ടായിട്ടും പരിഭവപ്പെടാതെ, അഭിമാനപുരസ്സരം മാന്യനായി ജീവിക്കുന്ന സാധുക്കളെ ദാനധര്‍മം നല്‍കുമ്പോള്‍ പ്രാധാന്യപൂര്‍വം പരിഗണിക്കണമെന്ന് പരിശുദ്ധ ഖ്വുര്‍ആന്‍ ഉണര്‍ത്തി. ”ദാനധര്‍മങ്ങള്‍ നല്‍കേണ്ടത് ചിലര്‍ക്കാണ്. അഭിമാനപുരസ്സരം വര്‍ത്തിക്കുന്നതിനാല്‍ അവരുടെ സ്ഥിതി അറിയാത്തവര്‍ അവരെ ഐശ്വര്യവാന്മാരാണെന്ന് തെറ്റിദ്ധരിക്കും. (ക്ലേശത്തിന്റെ പാടുകള്‍) മൂലം അവരെ നിനക്ക് മനസ്സിലാക്കാം. ജനങ്ങളോട് അവര്‍ തീരെ യാചിക്കുകയില്ല” (2:273).
ഭൂമിയിലുള്ള മുഴുവന്‍ ജീവികള്‍ക്കും അനുയോജ്യമായ ഉപജീവനത്തിന്റെ വഴി അല്ലാഹു ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. അതില്‍ ഏറ്റ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. അല്ലാഹു തനിക്ക് നല്കിയതില്‍ സംതൃപ്തിയടയാന്‍ കഴിയുന്നവനായിരിക്കും വിശ്വാസി. നബി(സ്വ) അരുളി: ‘മുസ്‌ലിമാവുകയും ഉപജീവനത്തിന് മാത്രം ആവശ്യമായത്ര ലഭിക്കുകയും, താന്‍ എന്തൊന്ന് അവന്ന് നല്കിയോ അതിലൂടെ അവനെ അല്ലാഹു സംതൃപ്തനാക്കുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു, തീര്‍ച്ച (മുസ്‌ലിം) 26.
മൗനം
ആശയാവിഷ്‌കാര സിദ്ധിയുള്ള സവിശേഷ സൃഷ്ടിയാണ് മനുഷ്യര്‍. വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ അവന്‍ വിചാര വികാരങ്ങളെയും വിജ്ഞാനങ്ങളെയും ആവിഷ്‌കരിക്കുമ്പോഴാണ് സമൂഹത്തിലടപെടാന്‍ സാധിക്കുന്നത്. വാചികമായോ, ലിഖിത രൂപത്തിലോ, ആശയങ്ങളെ ആവിഷ്‌കരിക്കുന്ന മനുഷ്യന്റെ അംഗചലനങ്ങള്‍ പോലും ആശയവിനിമയത്തിന് ഉപകരിക്കുന്നവയാണ്. വാമൊഴിയായോ വരമൊഴിയായോ ആശയാവിഷ്‌കാരം നടത്തുമ്പോള്‍ അപരന്റെ അഭിമാനത്തിനോ സമ്പത്തിനോ രക്തത്തിനോ ക്ഷതമേല്‍പ്പിക്കുവാന്‍ ഒരിക്കലും പാടില്ലാത്തതാണ്. നബി(സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ (ഹജ്ജത്തുല്‍ വിദാഇല്‍) മനുഷ്യന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവ മക്ക നാടിന്റെ പവിത്രതപോലെ, ദുല്‍ഹിജ്ജ മാസത്തിന്റെയും അറഫാദിനത്തിന്റെയും പവിത്രതപോലെ ആദരണീയത കല്പിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്. മനുഷ്യന്റെ തൂലികയിലൂടെയോ, നാവിലൂടെയോ പുറത്തു വരുന്ന വാക്കുകള്‍ വിഷം വമിക്കുന്നതായാല്‍ അപരന്റെ ഹൃദയത്തെ അത് മുറിപ്പെടുത്തും. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. ഒരു പക്ഷേ ഒരു നാട് മുഴുവന്‍ കലാപഭൂമിയായി മാറാന്‍ നിമിഷാര്‍ധങ്ങള്‍ മതിയാവും. അതുകൊണ്ട് വാക്കുകളെ നിയന്ത്രിക്കാനും നാവിന് കടിഞ്ഞാണിടാനും സാധിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയായി മാറുന്നതെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചു. സംസാരം വര്‍ധിപ്പിക്കുന്നത് കുറ്റങ്ങളിലേക്കുള്ള വഴി എളുപ്പമാക്കുന്നതുപോലെ സംസാരങ്ങള്‍ നിയന്ത്രിക്കുന്നതും ഔചിത്യബോധത്തോടെ മൗനമവലംബിക്കുന്നതും വിശ്വാസിയുടെ അടയാളമായി നബി(സ്വ) പറഞ്ഞു തന്നു.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലതു സംസാരിക്കട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ (ബുഖാരി) 27
ആളുകളുടെ സംസാരം കൊണ്ട് മനസ്സ് വേദനിക്കുന്ന അവസ്ഥയെ മറികടക്കാന്‍ മര്‍യമിനോട് അല്ലാഹു കല്‍പിക്കുന്നത് മൗനവ്രതം ആചരിക്കാനാണ്. വ്രതം അനുഷ്ഠിക്കുമ്പോള്‍ സംസാരിക്കാതെ മൗനമവലംബിക്കുന്ന സമ്പ്രദായം യഹൂദരുടെ പതിവായിരുന്നു. ഇസ്‌ലാം പഠിപ്പിക്കുന്ന വ്രതാനുഷ്ഠാനവും ചൈതന്യവത്തവാണമെങ്കില്‍ അനാവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ വാക്കും നോക്കും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. സംസാരിക്കുന്നതിനേക്കാള്‍ മൗനമവലംബിക്കുക എന്നത് സൂക്ഷ്മതയുടെ ഭാഗമായി വിശ്വാസി ശീലിച്ചെടുക്കേണ്ട സദ്ഗുണമായിത്തീരുന്നത് അതുകൊണ്ടാണ്. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന സകരിയ്യ(അ)നബിക്ക് യഹ്‌യാ എന്ന പേരുള്ള കുഞ്ഞുണ്ടാവാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: റബ്ബേ, എനിക്ക് എങ്ങനെയാണ് ഒരു കുട്ടിയുണ്ടാവുക! എനിക്ക് വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു. എന്റെ ഭാര്യ വന്ധ്യയുമാകുന്നു. അല്ലാഹു പറഞ്ഞു: അപ്രകാരം തന്നെയാണ് (കാര്യം). അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. റബ്ബേ എനിക്ക് ഒരു അടയാളം ഏര്‍പ്പെടുത്തിത്തരണേ! അവന്‍ പറഞ്ഞു: നിന്റെ അടയാളം, സൂചനയായിട്ട് (ആംഗ്യം മുഖേന) അല്ലാതെ മൂന്ന് ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും വൈകീട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം ചെയ്തുകൊള്ളുക (3:40, 41).
വ്രതം എന്നത് ദുഷ്ടചിന്തകളില്‍നിന്നം തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രതിരോധം തീര്‍ക്കുന്ന ശക്തമായ ഒരു പരിച ആണ്. ആ വ്രതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അനുഷ്ഠിക്കുന്നതോടെ ശീലിച്ചെടുക്കേണ്ടതുണ്ട്. അനാവശ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കാനും മൗനം പാലിക്കുന്നതിലൂടെ സൂക്ഷ്മത കാണിക്കാനുമുള്ള പക്വതയാണ് വിശ്വാസിക്ക് വേണ്ടത്. ജനങ്ങളെ അനാവശ്യ ചോദ്യങ്ങളും ആക്ഷേപങ്ങളും മറികടക്കാന്‍ സകരിയ്യ നബിക്ക് അല്ലാഹു ഒരു ദൃഷ്ടാന്തമായി കൊടുക്കുന്നതും ആംഗ്യഭാഷയിലൂടെയല്ലാതെ മൂന്ന് ദിവസം സംസാരിക്കാതിരിക്കുക എന്നതാണ്. രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും രണ്ട് കാലുകള്‍ക്കിടയിലുള്ളതും നല്ല നിലയില്‍ സൂക്ഷിച്ചുകൊള്ളാമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കാമെന്നും റസൂല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നാവിനെയും ഗുഹ്യാവയവത്തെയും അനുവദനീയ മാര്‍ഗത്തിലൂടെ മാത്രം സൂക്ഷ്മതയോടെ ഉപേയാഗിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അത് സുഗമമാക്കുമെന്നാണ് പ്രവാചകന്‍(സ്വ) പറഞ്ഞതിന്റെ പൊരുള്‍. മിക്കപ്പോഴും സംസാരം അധികരിപ്പിക്കുന്നതാണ് പാപങ്ങള്‍ പെരുകാന്‍ ഇടയാകുന്നത്. ഒടുവില്‍ വേദനിക്കേണ്ടി വരികയും ചെയ്യും.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 177, ഹദീസ് 3484[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 11, ഹദീസ് 09[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 29, ഹദീസ് 6117[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 190, ഹദീസ് 3562[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 73, ഹദീസ് 58[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 349, ഹദീസ് 1974[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 32, പേജ് 20,21, ഹദീസ് 12567[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 418, ഹദീസ് 4868[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 94, ഹദീസ് 2943[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 150, ഹദീസ് 2558[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 12, ഹദീസ് 30 (1833[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 131, ഹദീസ് 2459[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 33, ഹദീസ് 108[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 42, പേജ് 100,101, ഹദീസ് 25183[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 25, ഹദീസ് 6094[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 455, ഹദീസ് 4991[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 557, ഹദീസ് 2315[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 06, ഹദീസ് 01[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 103, ഹദീസ് 6491[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 115, ഹദീസ് 1442[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 644, ഹദീസ് 2470[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2400, ഹദീസ് 6195[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 399, ഹദീസ് 1956[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 261, ഹദീസ് 14[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 95, ഹദീസ് 6446[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 102, ഹദീസ് 1054[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 32, ഹദീസ് 6135[↩]
