നിഷിദ്ധമായ ഭക്ഷ്യപദാര്‍ഥങ്ങള്‍
വിശപ്പ് ജന്തു സഹജമാണ്. മനുഷ്യനല്ലാത്ത ജന്തുക്കൾക്കും തൻറെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ ഏതാണ് എന്ന് പ്രകൃതിപരമായി തന്നെ തിരിച്ചറിയാൻ കഴിയും. എന്നാൽ വിവേചനശേഷി നൽകപ്പെട്ട മനുഷ്യൻ തൻറെ ആത്മീയവും ഭൗതികവുമായ സ്വസ്ഥിതിക്ക് ഉപയുക്തമായ ഭക്ഷണങ്ങൾ സ്വയം കണ്ടെത്തി ഉപയോഗിക്കേണ്ടതാണ്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ബുദ്ധി കൊണ്ടുമാത്രം പൂർണ്ണമായും കണ്ടെത്തുക സാധ്യമല്ല ധാർമികമായി മാനവികതക്ക് ചേരാത്ത ഭക്ഷണങ്ങളെക്കുറിച്ച് ദൈവിക പ്രമാണങ്ങളിലൂടെ അവൻ അറിയേണ്ടതുണ്ട് നിഷിദ്ധമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്ന ഈ അധ്യായം ഇസ്ലാം മുന്നോട്ടുവെക്കുന്ന ഭക്ഷണ സംസ്കാരത്തെക്കുറിച്ച് പഠനമാണ്.
ഭക്ഷണം : ചില മൗലിക തത്വങ്ങൾ, ഭക്ഷ്യവസ്തുക്കൾ : അനുവദനീയവും നിഷിദ്ധവും, നിഷിദ്ധമായ ഭക്ഷ്യ പദാർത്ഥങ്ങൾ, ശവം, രക്തം, പന്നിമാംസം, ദൈവേതരർക്കു വേണ്ടി അറുക്കപ്പെട്ടത് എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട ഹലാൽ ഹറാമുകൾ ഇവിടെ വായിക്കാം.
ഭക്ഷണം: ചില മൗലിക തത്ത്വങ്ങള്‍
സചേതന വസ്തുക്കളുടെ നിലനില്പിന്റെ ആധാരമാണ് ആഹാരം. വൃക്ഷലതാദികളും പക്ഷി മൃഗാദികളും സൂക്ഷ്മ ജീവികളുമെല്ലാം അവയ്ക്കു സ്രഷ്ടാവു നല്കിയ നൈസര്ഗികവഴികളിലൂടെ ആഹാരം തേടുന്നു; നേടുന്നു. അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് മനുഷ്യന്റെ കാര്യം. മനുഷ്യന്ന് വിശേഷ ബുദ്ധിയുണ്ട്. നിയമങ്ങള്‍ ബാധകമാണ്. അതുകൊണ്ടു തന്നെ മനുഷ്യന്ന് അതിരുകളും അരുതുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
ധര്‍മബോധവും മതചിട്ടയും പാലിക്കുക എന്നത് വിശ്വാസികള്‍ക്ക് ഏതു രംഗത്തും അനിവാര്യമാണ്. പ്രാഥമികാവശ്യമായ ആഹാരത്തിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പാലിക്കേണ്ട മൗലികമായ ചില തത്ത്വങ്ങള്‍ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. അനുവദനീയമായ ആഹാരം (ഹലാല്‍) മാത്രമേ കഴിക്കാവൂ. അനുവദീയമായ മാര്‍ഗത്തിലേ ആഹാരം സമ്പാദിക്കാവൂ. അനുവദനീയമായാല്‍ മാത്രം പോരാ വിശിഷ്ടമായ/നല്ല ആഹാരമേ കഴിക്കാവൂ. അഥവാ ത്വയ്യിബ് ആയിരിക്കണം ആഹാരം. ഹലാല്‍ ആത്മീയമായ നന്മയും ത്വയ്യിബ് ഭൗതികമായ നന്മയും ആണ്. ആഹാരം ഹലാലും ത്വയ്യിബും ആയാലും അമിതമാവരുത്. അമിതാഹാരം കഴിക്കരുതെന്നു മാത്രമല്ല, ആഹാരത്തിന്റെ കാര്യത്തില്‍ ദുര്‍വ്യയവും ധൂര്‍ത്തും പാടില്ല.
ആഹാരം അനുവദനീയമാകണം, അഹിതമോ അമിതമോ ആവരുത്. ഇതാണ് ഭക്ഷണ കാര്യങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച മൗലിക തത്ത്വങ്ങള്‍. കൂടാതെ ആഹാരം തേടുന്നേടത്തും കഴിക്കുന്നേടത്തും നല്കുന്നേടത്തും പാലിക്കേണ്ട നിരവധി മര്യാദകള്‍(ആദാബ്) നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കള്‍: അനുവദനീയവും നിഷിദ്ധവും
ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭക്ഷ്യപാനീയങ്ങള്‍ അനിവാര്യമാണ്. അല്ലാഹു പറയുന്നു: ഭൂമിയില്‍-അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന് സ്ഥാപിക്കുകയും അതില്‍ സമൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങള്‍ വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു (41:10).
ജന്തുജാലങ്ങള്‍ അല്ലാഹു നല്കിയ ജന്മബോധം മൂലം തങ്ങള്‍ക്ക് ആവശ്യമുള്ളവയും ദോഷകരമല്ലാത്തതും മാത്രമേ കഴിക്കൂ. അത് എവിടെ നിന്ന് കിട്ടിയാലും കഴിക്കും. മനുഷ്യനാകട്ടെ വിശേഷബുദ്ധിയും ത്യാജ്യഗ്രാഹ്യ ബുദ്ധിയും ഉപയോഗിച്ച് ആഹാരപാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നു. അതിന് അതിര്‍വരമ്പുകളും ഉണ്ട്. സ്വന്തം, പൊതുമുതല്‍, അപരന്റേത് തുടങ്ങിയ പരിഗണനകള്‍ ഉണ്ട്. അതിനുപുറമെ മതപരമായി അനുവദനീയവും നിഷിദ്ധവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ അനുവദനീയമായ ആഹാരപാനീയങ്ങളെപ്പറ്റിയാണ് ഇവിടെ വിശദീകരിക്കുന്നത്.
ഖുര്‍ആനിലും സ്വീകാര്യമായ നബിവചനങ്ങളിലും നിഷിദ്ധമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള ഭക്ഷണ പാനീയങ്ങള്‍ മാത്രമാണ് നിഷിദ്ധങ്ങളുടെ ഗണത്തില്‍ വരുന്നത്. നിഷിദ്ധമാക്കപ്പെട്ടവയല്ലാത്ത എല്ലാ പദാര്‍ഥങ്ങളും അനുവദനീയമാണ്. ഭക്ഷ്യവിഷയത്തില്‍ അനുവദനീയതയുടെ മേഖല ഇസ്ലാം വിശാലമാക്കി. ഏതൊക്കെയാണ് അനുവദിക്കപ്പെട്ടത് എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്കുന്ന മറുപടി ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: ഏതെല്ലാമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് അവര്‍ ചോദിക്കുന്നു. പറയുക, നല്ല വസ്തുക്കളൊക്കെ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (5:4). ചീത്തയും ഉപദ്രവകരവുമായ വസ്തുക്കള്‍ ഭക്ഷിക്കുന്നതാണ് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ)യുടെ ദൗത്യത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറഞ്ഞുതരുന്നു. അദ്ദേഹം മ്ലേഛമായവ അവര്‍ക്ക് നിഷിദ്ധമാക്കുകയും വിശിഷ്ടമായവ അവര്‍ക്ക് അനുവദിക്കുകയും ചെയ്യുന്നു (7:157).
ആഹാരപദാര്‍ഥങ്ങളും അലങ്കാരവസ്തുക്കളും ഇസ്ലാം അനുവദിച്ചിരിക്കുന്നു. അനുവദനീയതയുടെ അതിര്‍വരമ്പുകള്‍ അല്ലാഹുവും മുഹമ്മദ് നബി(സ്വ)യുമാണ് നമുക്ക് നിര്ണയിച്ചുതന്നിട്ടുള്ളത്. സന്ന്യാസത്തിന്റെയും വിരക്തിയുടെയും അമിത ഭക്തിയുടെയും പേരില്‍ അനുവദിക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളോ പാനീയങ്ങളോ മറ്റ് ജീവിതാലങ്കാരങ്ങളോ സ്വയം നിഷിദ്ധമായി പ്രഖ്യാപിക്കാന്‍ പാടില്ല.
അനുവദിക്കപ്പെട്ട കാര്യങ്ങള്‍ സ്വയം നിഷിദ്ധമായി പ്രഖ്യാപിച്ചവര്‍ക്ക് ഖുര്‍ആന്‍ നല്കുന്ന മാര്‍ഗദര്‍ശനം ഇപ്രകാരമാണ്. സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (5:87).
നിഷിദ്ധമായ ഭക്ഷ്യപദാര്‍ഥങ്ങള്‍
ശരീരപോഷണത്തിനായി മനുഷ്യന് ആഹരിക്കുന്നതിന് വിശിഷ്ടമായ ഭക്ഷ്യവിഭവങ്ങളെ അല്ലാഹു അനുവദനീയമാക്കിതന്നിരിക്കുന്നു. നല്ല ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കണമെന്ന് അല്ലാഹു വിശ്വാസികളെ പ്രത്യേകം ഉണര്‍ത്തുന്നു. ”സത്യവിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്കിയ വിഭവങ്ങളിലെ വിശിഷ്ടമായവയില്‍ നിന്ന് ഭക്ഷിക്കുക. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുന്നവരാണെങ്കില്‍ അവനോട് നന്ദി കാണിക്കുകയും ചെയ്യുക. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ നിങ്ങള്‍ക്ക് അവന് നിഷിദ്ധമാക്കിയിട്ടുള്ളൂ (2:172, 173).
ഇവിടെ പരാമര്‍ശിക്കപ്പെട്ട നാലിനങ്ങളാണ് നിഷിദ്ധങ്ങളുടെ പട്ടികയില്‍ വരുന്നത്. ഇവയുടെ ഒരു വിശദീകരണം സൂറത്തുമാഇദയില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണു ചത്തത്, മറ്റ് മൃഗങ്ങളുടെ കുത്തേറ്റ് ചത്തത്, വന്യമൃഗങ്ങള്‍ കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ജീവനോടെ നിങ്ങള്‍ അറുത്തത് ഇതിലുള്‍പ്പെടുകയില്ല. പ്രതിഷ്ഠകള്‍ക്കായി അറുക്കപ്പെട്ടതും നിഷിദ്ധമത്രെ (5:3). പത്ത് നിഷിദ്ധവസ്തുക്കളെ എണ്ണിപ്പറഞ്ഞ ഈ ഖുര്‍ആന്‍ സൂക്തം നാലെണ്ണത്തില്‍ പരിമിതപ്പെടുത്തിയ മുന്‍വാക്യത്തിന്റെ വിശദീകരണമാണ്.
ഈ നാലു വസ്തുക്കള്‍ കൂടി നബി(സ്വ) വിരോധിച്ചിട്ടുണ്ട്. കാട്ടുജീവികളില്‍ നിന്ന് ദന്തമുള്ളവ, നീണ്ട നഖമുള്ളവ, അഥവാ തേറ്റപ്പല്ലുകള്‍ വഴി ജന്തുക്കളെ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളും, കാലിലെ നഖം ഉപയോഗിച്ച് ജന്തുക്കളെ വേട്ടയാടിപിടിക്കുന്ന മാംസഭുക്കുകളായ പക്ഷികളും വളര്‍ത്തു കഴുത എന്നിവയുമാണ് നബി(സ്വ) നിരോധിച്ചത്. അതുകൊണ്ട് വിശുദ്ധഖുര്ആനില് പറഞ്ഞ നാലു വസ്തുക്കള്‍ക്ക് പുറമെ ഇവകൂടി ഭക്ഷിക്കാന്‍ പാടില്ലാത്തവയായിട്ടാണ് മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇസ്ലാമികദൃഷ്ട്യാ ഭക്ഷ്യവസ്തുക്കള്‍ രണ്ടുതരത്തില്‍ ഹറാം(നിഷിദ്ധം) ആയിത്തീരുന്നു. ഒന്ന്: വസ്തുത തന്നെ നിരോധിക്കപ്പെട്ടതാവുക. പന്നിമാംസവും ശവങ്ങളും ഈയിനത്തില്‍ പ്പെടുന്നു. രണ്ട്: നിഷിദ്ധമല്ലാത്ത വസ്തുവിലേക്ക് നിഷിദ്ധമായ ആശയം കടന്നുവരുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കിയ ആടും പ്രതിഷ്ഠക്കു മുന്നില്‍ ബലിയര്‍പ്പിച്ച കോഴിയും നിഷിദ്ധമാണ്. കാരണം അനുവദനീയവും വിശിഷ്ഠവുമായ ആടും കോഴിയും ശിര്‍ക്കായ ആശയം കലര്‍ന്നു. മോഷ്ടിച്ചെടുത്ത വസ്തു നിഷിദ്ധമായത് അത് വന്നവഴി നിഷിദ്ധമായതിലൂടെയാണ്.
ശവം
അറുക്കാനോ വേട്ടയാടാനോ ഉദ്ദേശിച്ച് കൊണ്ടുള്ള മനുഷ്യപ്രയത്നത്താലല്ലാതെ സ്വാഭാവികമായോ അപകടത്താലോ ചാവുന്ന മൃഗങ്ങളോ പക്ഷികളോ ആണ് ശവം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ശവം മനുഷ്യന് നിഷിദ്ധമാക്കിയതിലും അവ ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്ന് മതം നിഷ്കര്ഷിച്ചതിലുമുള്ള യുക്തി ഒട്ടൊക്കെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെ ശവത്തെ മലിനമായി കാണുകയും അതിനെ ഭക്ഷണമായി ഉപയോഗിക്കുന്നതിനെ വെറുക്കുകയും ചെയ്യുന്നു. വേദക്കാരായ സമുദായങ്ങളെല്ലാം അതിനെ നിഷിദ്ധമാക്കിയിട്ടുണ്ട്. അറുക്കാതെ ചത്തവ മിക്കപ്പോഴും വിഷച്ചെടികള്‍ തിന്നതോ യാദൃഛികമോ ദീര്‍ഘമോ ആയ രോഗത്താലോ മറ്റോ ജീവന് നഷ്ടപ്പെട്ടവ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അവ നിരുപദ്രവകരങ്ങളാണെന്ന് ഉറപ്പിക്കാനാവില്ല. ശവം മനുഷ്യന് നിഷിദ്ധമാക്കിയതിലൂടെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കും അവ ഉപയോഗിക്കാനും ഭക്ഷിക്കാനുമുള്ള സന്ദര്‍ഭമൊരുക്കുകയാണ് കരുണാവാരിധിയായ അല്ലാഹു ചെയ്തിരിക്കുന്നത്. നമ്മെപ്പോലെയുള്ള സമുദായങ്ങളായി അവയേയും പരിഗണിക്കണമെന്ന ആഹ്വാനം(വി.ഖു 6:38) ഈ ഒരു മതനിയമത്തിലൂടെ പ്രകടമായിക്കാണാം.
വിശുദ്ധഖുര്ആന് വിവരിച്ച വിരോധിക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളില്‍ ഒന്നാമത്തേത് ശവമാണ്. അല്ലാഹു പറയുന്നു: ശവം നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു (5:3, 2:173, 6:145, 16:115). എന്നാല്‍ നിഷിദ്ധമാക്കപ്പെട്ട ശവങ്ങളില്‍നിന്ന് മത്സ്യത്തെയും അതുപോലെയുള്ള ജല ജീവികളെയും ഒഴിവാക്കിയിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: ”ഒരിക്കല്‍ നബി(സ്വ) തന്റെ അനുരചരന്മാരില് ഒരു സംഘത്തെ ഒരിടത്തേക്ക് നിയോഗിച്ചു. സമുദ്രത്തില്‍ നിന്ന് കരക്കടിഞ്ഞ ഒരു വലിയ മത്സ്യം അവര്‍ക്കു ലഭിച്ചു. അവര്‍ അതില്‍ നിന്നുള്ള ആഹാരം ഇരുപതു ദിവസം കഴിച്ചു. അവര്‍ മദീനയിലെത്തിയപ്പോള്‍ വിവരം നബി(സ്വ)യെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്കു നല്കിയ ഭക്ഷണം നിങ്ങള്‍ കഴിക്കുക. നിങ്ങളുടെ അടുക്കല്‍ അതുണ്ടെങ്കില്‍ നമ്മെ ഭക്ഷിപ്പിക്കുകയും ചെയ്യുക. അപ്പോള്‍ ചിലര്‍ അതില്‍ നിന്ന് കുറച്ച് നബി(സ്വ)ക്ക് കൊടുക്കുകയും അദ്ദേഹം അത് ആഹരിക്കുകയും ചെയ്തു (ബൈഹഖീ) 1 വെട്ടുകിളിക്കൂട്ടങ്ങളെ അറുക്കുന്നത് അസാധ്യമാണ്. അവ ചത്തതാണെങ്കിലും അവ ഭക്ഷിക്കാവുന്നതാണ്. നബി(സ്വ)യുടെ അനുചരന്മാര് അത് ഭക്ഷിക്കാറുണ്ടായിരുന്നു. ഇബ്നു അബീഔഫാ(റ) പറയുന്നു. ”നബിയോടൊപ്പം വെട്ടുകിളിയെ തിന്നു കൊണ്ട് എഴു യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്’ (തിര്‍മിദി) 2
വിശുദ്ധഖുര്ആനില് ഖണ്ഡിതമായി നിരോധിക്കപ്പെട്ടിട്ടുള്ളത് പത്തുതരം മാംസങ്ങളാകുന്നു. ശവവും രക്തവും പന്നിമാംസവും ദൈവമല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും ശ്വാസം മുട്ടിയോ അടിയേറ്റോ ചത്തതും മുകളില്‍നിന്നു താഴോട്ട് വീണു ചത്തുപോയതും തമ്മില്‍ കുത്തി ചത്തതും ഹിംസ്രജന്തുക്കള്‍ പരിക്കേല്പിച്ചതും അനന്തരം ചാകുന്നതിന് മുമ്പ് നിങ്ങള്‍ അറുത്തിട്ടുള്ളത് ഒഴികെ-പ്രതിഷ്ഠകള്‍ക്ക് ബലിയറുക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (5:3).
ശവം നിഷിദ്ധമാക്കി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചത്ത ജന്തുവിന്റെ മാംസം തിന്നുന്നത് നിഷിദ്ധമാക്കി എന്നതാണ്. മറ്റുള്ളവ ശുദ്ധവും പ്രയോജനപ്പെടുത്താവുന്നതുമാണ്. ശവത്തിന്റെ അസ്ഥി, കൊമ്പ്, നഖം, രോമം, തോല്, തൂവല്‍ എന്നിവയെല്ലാം ശുദ്ധമാകുന്നു. അവയുടെ മൗലിക സ്വഭാവം ശുദ്ധിയായതിനാല്‍ അത് ഉപയോഗിക്കുന്നത് അനുവദനീയമാണ്. ശവത്തിന്റെ തോല് ഊറക്കിട്ടു ശുദ്ധീകരിച്ച് പ്രയോജനപ്പെടുത്തണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. സലമത്ബ്നു മഹ്ബകി(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: തോല് ഊറക്കിടുന്നത് അതിന്റെ അറവാണ് (ഇബ്നുഹിബ്ബാന്‍) 3 മൈമൂന(റ)യുടെ അടിമസ്ത്രീക്ക് ദാനമായിക്കിട്ടിയ, ജീവന് പോയ ഒരാടിന്റെ അരികിലൂടെ കടന്നുപോകാനിടയായ നബി(സ്വ) ‘നിങ്ങള്‍ക്കതിന്റെ തോലെടുത്ത് ഊറക്കിട്ട് ഉപയോഗിച്ചു കൂടേ? എന്ന് ചോദിച്ചതായും, ‘അത് ശവമാണ്’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‘അത് തിന്നല് മാത്രമാണ് ഹറാമയിട്ടുള്ളത്’ എന്ന് അവിടുന്ന് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട് (ബുഖാരി 4, മുസ്ലിം 5 ). ”ചത്തതിന്റെ രോമവും മുടിയും ശുദ്ധിയുള്ളതാണ് കാരണം, ഉമ്മുസലമയില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. നബി(സ്വ) പറഞ്ഞു. ”ഊറക്കിട്ടാല്‍ ശവത്തിന്റെ തോലും കഴുകിയാല്‍ അതിന്റെ രോമവും മുടിയും ഉപയോഗിക്കുന്നതിന് വിരോധമില്ല” (തഫ്സീറുല്‍ ഖുര്‍തുബി) 6
ജീവനുള്ളതില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ട മാംസം നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: ജീവിക്കുന്ന ജന്തുവില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ടത് ശവമാകുന്നു (സുനനു അബൂദാവൂദ്) 7 ഈ റിപ്പോര്‍ട്ട് സ്വഹീഹ് ആണെന്ന് അല്‍ബാനീ വിശേഷിപ്പിച്ചിട്ടുണ്ട്.
രക്തം
നിരോധിക്കപ്പെട്ട ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രണ്ടാമതായ എണ്ണിയത് രക്തത്തെയാണ്. ഒഴുകുന്ന രക്തം എന്ന പരാമര്‍ശത്തിലൂടെ ഖുര്‍ആന്‍ വചനം (6:145) അതിന് വിശദീകരണവും നല്കി.
അജ്ഞാന കാലത്തെ സമൂഹത്തില്‍ മൂര്‍ച്ചയുള്ള ആയുധമോ അസ്ഥിയോ എടുത്ത് മൃഗത്തെ മുറിവേല്‍പ്പിച്ച് അതില്‍ നിന്നൊഴുകുന്ന രക്തം ശേഖരിച്ചു കുടിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരം മൃഗപീഡന രീതികള്‍ ഇസ്ലാം വിലക്കി. ഇത് ജീവജാലങ്ങള്‍ക്ക് ദ്രോഹം വരുത്തിവെക്കുന്നതോടൊപ്പം അവയില്‍ നിന്നൊഴുകുന്ന രക്തം ഭക്ഷ്യപദാര്‍ഥമായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒഴുകുന്ന രക്തം ഖണ്ഡിതമായി വിരോധിച്ചു. മാംസത്തിലും അതിന്റെ ഞരമ്പുകള്‍ക്കിടയിലും അറവിന് ശേഷം അവശേഷിക്കുന്ന കുറഞ്ഞ രക്തത്തിന്റെ കാര്യത്തില്‍ ഇളവ് അവസാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശാസ്ത്രവസ്തുതകളും ഇസ്ലാമിന്റെ തത്ത്വത്തിനനുകൂലമാണ്.
ഒഴുകുന്ന രക്തമാണ് നിഷിദ്ധ ഭക്ഷ്യത്തിന്റെ ഗണത്തില്‍പ്പെടുന്നത്. പ്ലീഹ, കരള്‍ തുടങ്ങിയവ രക്തക്കട്ടകള്‍ പോലെ തോന്നുമെങ്കിലും നിഷിദ്ധമാകുന്നില്ല. പാത്രത്തില്‍ രക്തത്തിന്റെ വരകളുണ്ടായിരിക്കെ നബി(സ്വ) മാംസം ഭക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആഇശ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്ലീഹയെക്കുറിച്ച് ഇബ്നു അബ്ബാസി(റ)നോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങളത് ഭക്ഷിക്കുക. അവര്‍ ചോദിച്ചു. അത് രക്തമാണല്ലോ? അദ്ദേഹം പറഞ്ഞു. ”ഒഴുക്കപ്പെട്ട രക്തം മാത്രമാണ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്.
പന്നി മാംസം
നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യപദാര്ഥങ്ങളില്പ്പെട്ടതാണ് പന്നിമാംസം. നിഷിദ്ധ ഭക്ഷ്യപദാര്‍ഥങ്ങള്‍ എണ്ണി പറഞ്ഞപ്പോള്‍ ഖുര്‍ആനില്‍ നാലിടങ്ങളില്‍ (2:173, 5:3, 6:145, 16:115) പന്നിമാംസം (ലഹ്മുല്‍ ഖിന്‍സീര്‍) എന്ന് പ്രയോഗിച്ചിട്ടുണ്ട്. സാധാരണ നിലക്ക് ഭക്ഷ്യയോഗ്യമായത് മാംസം ആയത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. എങ്കിലും പന്നിയുടെ എല്ല് മുതലായ അംശങ്ങളും വിരോധത്തിന്റെ പരിധിയില്‍പെടുന്നു. മ്ലേഛകരം (രിജ്സ്) എന്ന് പറഞ്ഞുകൊണ്ടാണ് അല്ലാഹു പന്നിമാംസത്തെ നിരോധിച്ചിരിക്കുന്നത്. പന്നി അറുക്കപ്പെടാതെയും അല്ലെങ്കിലും എല്ലാവിധത്തിലുള്ള മ്ലേഛങ്ങള് അതിലുള്ളതിനാല്‍ അത് നിഷേധം തന്നെയാണ്.
ആധുനിക വൈദ്യശാസ്ത്രവും പന്നിമാംസം ഭുജിക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ പിന്നില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ മുഖേന വെളിപ്പെട്ട കാര്യങ്ങള്‍ക്കുപരി മറ്റു ചില ലക്ഷ്യങ്ങളും തത്ത്വങ്ങളുമൊക്കെ ഉണ്ടാകുകയും ചെയ്യും.
പന്നിമാംസം നിഷിദ്ധമാക്കപ്പെട്ടതുപോലെ അതിന്റെ കൊഴുപ്പും നിഷിദ്ധമാണ്. മാംസത്തില്‍ കൊഴുപ്പ് കൂടി ഉള്‍പ്പെടുമെന്ന് ഒരു സംഘം പണ്ഡിതന്മാര് പറഞ്ഞത് ഇമാം ശൗകാനി ഫത്ഹുല്‍ ഖദീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.8 എന്നാല്‍ പന്നിയുടെ രോമം നിഷിദ്ധത്തിന്റെ പരിധിയില്‍ പെടുന്നില്ല എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഖുര്‍തുബി രേഖപ്പെടുത്തുന്നു. ”പന്നി മുഴുവന്‍ നിഷിദ്ധമാണെന്നതില്‍ ഭിന്നാഭിപ്രായമില്ല. രോമം അതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തുന്നുന്നത് അനുവദനീയമാണ്.(ഫത്ഹുല്‍ ഖദീര്‍) 8 നബി(സ്വ)യോട് അത് തുന്നാന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അത് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഇബ്നുഖുവൈസ് മന്ദാദ്(റ) പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ”നബി(സ്വ)യുടെ കാലത്തും പിന്നീടും ഇങ്ങനെ അത് ഉപയോഗിക്കപ്പെട്ടിരുന്നു. നബി(സ്വ)യോ ഇമാമുകളോ അത് വിലക്കിയതായി നമ്മുക്കറിവില്ല (തഫ്സീറുല്‍ ഖുര്‍തുബി) 9 ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയും പന്നിയുടെ രോമം മലിനമായി കാണാന്‍ കഴിയില്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിക്കാണുന്നത്. ”ജീവനുള്ളപ്പോള്‍ ശുദ്ധിയുള്ള എലി, ആട് മുതലായവയുടെ രോമം അവ ചത്തതിന് ശേഷവും മലിനമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നായ, പന്നി എന്നിവയടക്കമുള്ള മുഴുവന്‍ ജന്തുക്കളുടെയും രോമം ശുദ്ധിയുള്ളതാണെന്ന അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത് (മജ്മുഅ് ഫതാവാ) 10
പന്നിയുമായി പേരില്‍ മാത്രം സാദൃശ്യമുള്ള മുള്ളന്‍പന്നി, കടല്‍പന്നി എന്നിവ നിഷിദ്ധമാക്കപ്പെട്ട പന്നിയുടെ ഗണത്തില്‍ ഉള്‍പ്പെടുകയില്ല. ഖുര്‍ആനിലോ നബിവചനങ്ങളിലോ അത് പ്രത്യേകം നിരോധിക്കപ്പെട്ടിട്ടില്ല. മുള്ളന്‍പന്നിയുടെ മുള്ള് ശുദ്ധിയുള്ളതാണെന്ന് പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുണ്ട്. അത് ചത്തതിന് ശേഷം എടുത്തതാണെങ്കിലും അത് ശുദ്ധിയുള്ളതാണെന്ന അഭിപ്രായമാണ് ഇമാം അഹ്മദിന്റെയും ഭൂരിപക്ഷ പണ്ഡിതന്മരുടെയുമെന്ന് ഇമാം ഇബ്നു തൈമിയ്യ പ്രസ്താവിച്ചിട്ടുണ്ട് (മജ്മുഅ് ഫതാവാ) 11
മുള്ളന്‍ പന്നി, കടല്‍പന്നി എന്നിവ ഖുര്‍ആനിലെ നിരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെന്നും അത് പന്നിയോട് പേരില്‍ മാത്രം സാദൃശ്യമുള്ളതാണെന്നും ഇബ്നുഹസം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദൈവേതരര്ക്കു വേണ്ടി അറുക്കപ്പെട്ടത്
അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കായി അറുക്കപ്പെട്ടതിന്റെ മാംസം ഭക്ഷിക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കി. സകല ജീവജാലങ്ങളുടെയും സ്രഷ്ടാവായ അല്ലാഹു മനുഷ്യനു വേണ്ടി അവയെയെല്ലാം അധീനപ്പെടുത്തി കൊടുത്തു. ജീവജാലങ്ങളെ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. മനുഷ്യനന്മയ്ക്കായി അവയുടെ ജീവന് ഹനിക്കുന്നത് അനുവദനീയമാക്കുകയും ചെയ്തു. അല്ലാഹുവല്ലാത്തവരുടെ പ്രീതിക്കായി അറുക്കുന്നതോടുകൂടി ആ മാംസം നിഷിദ്ധമായിത്തീരുന്നു. അജ്ഞാനകാലത്തെ ബിംബാരാധകര്‍ ലാത്ത, ഉസ്സാ എന്നീ വിഗ്രഹങ്ങളുടെ നാമത്തില്‍ ബലിയറുക്കാറുണ്ടായിരുന്നു. അത് അവര്‍ക്കുള്ള ആരാധനയും സമര്പ്പണവുമായതിനാല് കൊടിയ പാപമായ ശിര്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)ല്‍ പറയുന്നു: നബി(സ്വ) പറഞ്ഞു. ”അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു”(മുസ്ലിം) 12
വിഗ്രഹം, കുരിശ്, ഈസാ, മൂസാ, കഅ്ബ ഇങ്ങിനെയുള്ളതിന്റെ പേരിലൊക്കെ അറുക്കപ്പെടുന്നത് നിഷിദ്ധങ്ങളുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. കഅ്ബക്ക് ചുറ്റുഭാഗങ്ങളിലായി മുന്നൂറ്റി അറുപത് പ്രതിഷ്ഠകളുായിരുന്നു. ആ പ്രതിഷ്ഠകളുടെ അരികില്‍ വെച്ച് നേര്‍ച്ചയാക്കപ്പെട്ട ബലിമൃഗങ്ങള്‍ അറുക്കപ്പെട്ടിരുന്നു. ആ ബലിക്കല്ലുകള്ക്കും പ്രതിഷ്ഠകള്‍ക്കും മഹത്വവും ആദരവും അവര്‍ കല്പിച്ചുപോന്നിരുന്നു. ഇത് ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണ് എന്നതിനാല്‍ അത് നിരോധിക്കപ്പെട്ടു. അല്ലാഹുവല്ലാത്തവര്‍ക്കായി ശബ്ദിക്കപ്പെട്ടവ നിഷിദ്ധമാണെന്ന് പരാമര്‍ശിച്ചശേഷം പ്രതിഷ്ഠകള്‍ക്കായി അറുക്കപ്പെട്ടത് പ്രത്യേകം പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ് (5:3).
അല്ലാഹു അല്ലാത്തവരുടെ പ്രീതി നേടണമെന്നാഗ്രഹിച്ചുകൊണ്ട് അറുക്കുന്നത് എല്ലാം നിഷിദ്ധമാണ്. അറുക്കുന്നവന് മുസ്ലിമായാലും അവന് അല്ലാഹുവിന്റെ നാമമുച്ചരിച്ച് ബലി നടത്തിയാലും ആ അറുത്ത മാംസം നിഷിദ്ധമാണ്. അവ ഭക്ഷിക്കാവതല്ല. മഹാന്മാരുടെ ഖബ്റുകളെ ആദരിക്കാന്‍ ബലിമൃഗത്തെ അറുക്കുന്നതും നബി(സ്വ) നിരോധിച്ചു.
ലഹരി
സുഖം തേടിയുള്ള യാത്രയിൽ പുരാതനകാലം മുതൽ മനുഷ്യർ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷണപാനീയങ്ങളായും മരുന്നായും ശാരീരിക – മാനസിക ഉല്ലാസം ലഭിക്കാനും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ എല്ലാത്തരം ലഹരികളെയും ഇസ്ലാം കർശനമായി വിരോധിച്ചിരിക്കുന്നു.
മദ്യം, മദ്യവ്യാപാരവും പാരിതോഷികം നൽകലും, മദ്യ ചികിത്സ, പുകവലി എന്നീ ഉപാധ്യായങ്ങളിലൂടെ ലഹരിയോടുള്ള ഇസ്ലാമിക നിലപാട് മനസ്സിലാക്കാം.
References
- അസ്സുനനുല്‍ കുബ്റാ, അഹ്മദുബ്നുല്‍ ഹുസൈനിബ്നി അലി, അബൂബക്റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 09, പേജ് 426, ഹദീസ് 18978[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 268, ഹദീസ് 1822[↩]
- സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 479, ഹദീസ് 2786[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 128, ഹദീസ് 1492[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 190, ഹദീസ് 363[↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 219[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 111, ഹദീസ് 2858[↩]
- ഫത്ഹുല്‍ ഖദീര്‍,മുഹമ്മദ് ബ്നു അലി അല്‍ ശൗക്കാനി, ദാറുബ്നി കസീര്‍, ദാറുല്‍ കലിമിത്വയ്യിബ്, ദമസ്കസ് & ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 196[↩][↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 223[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്റാ, തഖിയുദ്ദീന് അബുല്‍ അബ്ബാസ് അഹ്മദ് ഇബ്നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ഒന്നാം പതിപ്പ്, വാള്യം 21, പേജ് 617[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്റാ, തഖിയുദ്ദീന് അബുല്‍ അബ്ബാസ് അഹ്മദ് ഇബ്നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ഒന്നാം പതിപ്പ്, വാള്യം 21, പേജ് 622[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 84, ഹദീസ് 1978[↩]
