പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ കുറിക്കാൻ ഇസ്ലാമിക വിശ്വാസത്തിൽ ഉപയോഗിക്കുന്ന സംജ്ഞാ നാമമാണ് ‘അല്ലാഹു’. ഈ അടിസ്ഥാന നാമത്തിന് പുറമെ, ഖുർആനിലും ഹദീസുകളിലുമായി അൽ-അസ്മാഉൽ ഹുസ്നാ (ഉത്കൃഷ്ട നാമങ്ങൾ) എന്നറിയപ്പെടുന്ന നിരവധി വിശേഷണ നാമങ്ങൾ അല്ലാഹുവിനുണ്ട്. ഈ സവിശേഷ നാമങ്ങളിലൂടെയാണ് സർവ്വശക്തനായ അല്ലാഹുവിന്റെ ഗുണങ്ങളെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഖുർആനിലും ഹദീസിലുമായി പ്രതിപാദിക്കപ്പെട്ട പ്രധാനപ്പെട്ട അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ പരിചയപ്പെടാം.
അൽ ബാത്വിൻ (മറഞ്ഞിരിക്കുന്നവൻ), അൽ ബാഖീ (എന്നെന്നും ശേഷിക്കുന്നവൻ), അൽ ബദീഅ് (മാതൃകയില്ലാതെ നിർമിച്ചവൻ), അൽ ബർറ് (ഔദാര്യവാൻ), അൽ ബസ്വീർ (എല്ലാം കാണുന്നവൻ), അത്തവ്വാബ് (പശ്ചാത്താപം സ്വീകരിക്കുന്നവൻ), അൽ ജാമിഅ് (ഒരുമിച്ചു കൂട്ടുന്നവൻ), അൽ ജബ്ബാർ (പരമാധികാരി) തുടങ്ങിയ ഉത്കൃഷ്ട നാമങ്ങളാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്.
അല്‍ബാത്വിന്‍
الْبَاطِنُ
മറഞ്ഞിരിക്കുന്നവന്‍
The Hidden One
അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന അല്ലാഹുവിന്റെ നാമഗുണത്തിന്റെ വിശാല അര്‍ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്യുന്നതന് എന്ന ഒരു അര്‍ഥം കല്പ്പിക്കാറുണ്ട്. അല്ലാഹു അവന്റെ ഗുണങ്ങളിലും കഴിവിലും ജ്ഞാനത്തിലും ആധിപത്യത്തിലും എല്ലാം ഏറ്റവും ഔന്നത്യത്തില്‍ നില്ക്കുന്നവനാണ്. പ്രപഞ്ചത്തിലെ ഓരോ അണുവും ഗോളങ്ങളും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും സസ്യജന്തുജാലങ്ങളും എല്ലാം തന്നെ അല്ലാഹുവിന്റെ ഔന്നത്യവും കഴിവും വെളിപ്പെടുത്തുന്ന തെളിവുകളാണ്. പ്രപഞ്ചത്തിലെ സര്‍വ്വ വസ്തുക്കളും ദൈവാസ്തിക്യത്തെ കുറിക്കുന്നു. ദൈവത്തിന്റെ ഏകത്വത്തെ കുറിക്കുന്ന പ്രത്യക്ഷ നിദര്‍ശനങ്ങളാണ് അവയൊക്കെയും. അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന നാമവിശേഷണത്തിന്റെ പ്രധാനപ്പെട്ട അര്‍ഥം ഇതാണ്.

അല്ലാഹു പരമസത്യമാണ്. അല്ലാഹുവിന്റെ
ദീന് സത്യസമ്പൂര്‍ണമാണ്. ‘അദ്ദ്വാഹിര്‍’ എന്ന പദത്തിന് അതിജയിക്കുന്നത്, മികച്ചതായി പ്രത്യക്ഷപ്പെടുന്നത് എന്ന അര്‍ഥം നല്കിക്കാണുന്നു. അല്ലാഹുവിന്റെ സത്യസമ്പൂര്‍ണമായ ദീനിനെ അല്ലാഹു തന്നെ സര്‍വ മതങ്ങളെക്കാളും ലോകത്ത് മികച്ചതായി പ്രത്യക്ഷപ്പെടുത്തിത്തരുന്നതാണ്. എല്ലാറ്റിനേക്കാളും അത് അതിജയിച്ച അവസ്ഥയില്‍ നിലനിര്ത്തുന്നവന് അല്ലാഹുവാണ്. അവിശ്വാസികളുടെ കുതന്ത്രവും ധിക്കാരികളുടെ കുത്സിത നീക്കങ്ങളും വിട്ടുപോകാതെ അല്ലാഹു അത് പ്രത്യക്ഷപ്പെടുത്തികൊണ്ടിരിക്കുന്നു. അതിനാല്‍ അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) ആണ്.
അല്ലാഹു പറയുന്നു: ‘സന്മാര്ഗവും സത്യമതവും കൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ച് കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്. ബഹുദൈവാരാധകര്‍ക്ക് അനിഷ്ടകരമായാലും ശരി’ (61:9). ‘എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു’ (61:14).
അല്‍ബാത്വിന്‍ (പരോക്ഷന്‍) കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ മനുഷ്യന്റെ ശിക്ഷണമോ ഭാവനയോ അപര്യാപ്തമാണ്, അശക്തമാണ് എന്നിങ്ങനെയാണ്. അവന്റെ കണ്ണുകള്‍കൊണ്ട് അല്ലാഹുവിനെ കാണുക അസാധ്യമാണ്. എന്നാല്‍ അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തതും നിഗമനത്തിലോ തീരുമാനത്തിലോ എത്താന്‍ കഴിയാത്തതുമാണ് അല്ലാഹുവിന്റെ അസ്തിത്വം. ആ അര്‍ഥത്തില്‍ അല്‍ബാത്വിന്‍(പരോക്ഷന്‍) എന്ന നാമവിശേഷണത്തിന് അവന് അര്‍ഹനാണ്. അല്ലാഹു പറയുന്നു. ‘അവന് ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന് സര്‍വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്’ (57:3).
മനുഷ്യനെ സംബന്ധിച്ചിടത്തോളം നിഗൂഢം, രഹസ്യം എന്നൊക്കെ കാര്യങ്ങളെ അവന്റെ ജ്ഞാനപരിധിയുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ സാധിക്കുമെങ്കില്‍ അഗാധജ്ഞനായ അല്ലാഹു, ഏതൊരു കാര്യത്തിന്റെയും, മനുഷ്യന് നിഗൂഢവും അജ്ഞാതവുമായി കിടക്കുന്ന വശങ്ങള്‍കൂടി അതിസൂക്ഷ്മമായി അറിയുന്നവനാണ്. അങ്ങനെ അറിയുന്നവന് അവന് മാത്രമാണ്. അല്ലാഹു പറയുന്നു: ‘നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍, തീര്‍ച്ചയായും അല്ലാഹു രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയും എന്ന് നീ മനസ്സിലാക്കുക’ (20:7).
അല്ലാഹുവിന്റെ സത്തയില്‍തന്നെ അവനെ മനസ്സിലാക്കുക എന്നത് മനുഷ്യകഴിവിന് അസാധ്യമായതിനാല്‍ അവന്റെ അസ്തിത്വത്തില്‍ പരോക്ഷന്‍ (അല്‍ബാത്വിന്‍) എന്ന വിശേഷണത്തിന് അവന് അര്‍ഹനാവുന്നു. എന്നാല്‍, അദൃശ്യവും നിഗൂഢവുമായതും കൃത്യമായി അറിയുന്നവനായ അല്ലാഹുവിനെ,
വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയും പ്രവാചക മൊഴികളിലൂടെയും ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുകയാണ് വേണ്ടത്.
അല്‍ബാഖീ
الْبَاقِي
എന്നെന്നും ശേഷിക്കുന്നവന്
The Ever Lasting
അല്ലാഹു സ്വയംഭൂവും ശാശ്വതനുമാണ്. അനന്തമായി നിലനില്‍ക്കുന്നതിനാല്‍ അവന് അല്‍ബാഖീ എന്ന വിശേഷണത്തിന് അര്‍ഹനാണ്. ആ അനന്തത ഒരു കണക്കുകൊണ്ടും കണക്കാക്കാനാവില്ല. അതിനാല്‍ അല്ലാഹു ശാശ്വതനാണ്. ‘അബദിയ്യ്’ എന്ന വാക്കുകൊണ്ടും ഈ ആശയം കുറിക്കാറുണ്ട്. അല്ലാഹു അന്ത്യമില്ലാത്തവന്‍ എന്നതുപോലെ ആദ്യമില്ലാത്തവനുമാണ്. അനാദി എന്ന അര്ഥത്തിന് ‘അസലി’ എന്ന വാക്കും ഉപയോഗിക്കാറുണ്ട്.
ഉണ്മയെ ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ ബന്ധപ്പടുത്തുമ്പോഴാണ് ഈ പദങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുന്നത്. എന്നാല്‍ അല്ലാഹു സ്ഥലകാലങ്ങള്ക്കതീതനായതിനാല് അവന് അതിന്റെ പരിമിതികള്‍ ബാധകവുമല്ല. അവന് കാലം തുടങ്ങുന്നതിനു മുമ്പേയുണ്ട്. കാലത്തെ സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടാണ് റസൂല്‍(സ്വ) പറഞ്ഞ ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു ഇങ്ങനെ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഞാന്‍ തന്നെയാണ് കാലം, നിങ്ങള്‍ കാലത്തെ പഴിക്കരുത്, എന്റെ കൈകൊണ്ടാണ് രാത്രിയും പകലും മാറിമാറി വരുന്നത്’. (ബുഖാരി) .
സ്ഥലകാലങ്ങള്‍ക്കതീതനായ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാകുന്നു. ‘അല്ലാഹു, അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്’ (2:255) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഭൂമുഖത്തുള്ള എല്ലാവരും നശിച്ചു പോകുന്നു. മഹത്ത്വവും ഉദാരതയുമുള്ള നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്’ (55:26,27).
സര്‍വവും സൃഷ്ടിച്ചവനും സര്വനിയന്താവുമായിട്ടുള്ളവന് മാത്രമേ എന്നെന്നും ജീവിച്ചിരിക്കുന്നവനും അവശേഷിക്കുന്നവനും ആകാന്‍ അര്‍ഹതയുള്ളൂ. അല്ലാഹു (അല്‍ബാഖീ) എന്നെന്നും അവശേഷിക്കുന്നവന്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ്.
അല്‍ ബദീഅ്
الْبَدِيعُ
മാതൃകയില്ലാതെ നിര്മിച്ചവന്
The Incomparable Originator
അല്‍ ബദീഅ് (മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്) എന്നത് അല്ലാഹുവിന്റെ മറ്റൊരു ഗുണവിശേഷണമാണ്.
ആകാശഭൂമികളുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനില്‍ നടത്തിയ പ്രയോഗം ഇപ്രകാരമാണ്.
‘ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും! അവനൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന് സൃഷ്ടിച്ചതാണ്. അവന് എല്ലാ കാര്യങ്ങളെപ്പറ്റിയും അറിയുന്നവനുമാണ്‘(6:101).
‘അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന് സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു’ (6:102).
‘ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ, ഉടനെ അതുണ്ടാകുന്നു’ (2:117).

ഏഴ് ആകാശങ്ങള്‍, വിശാലമായഭൂമി,
സൂര്യചന്ദ്ര നക്ഷത്രാദികള്‍, ഗാലക്സികള്‍, ഭൂമിയിലെ സസ്യ ജന്തുജാലങ്ങള്‍,
മനുഷ്യര്‍, പക്ഷികള്‍, വായു, വെള്ളം, തീ, സമുദ്രം, തിരമാലകള്‍, പര്‍വതങ്ങള്‍ എന്നിങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന, സചേതനവും അചേതനവുമായ ഈ സൃഷ്ടികളെയെല്ലാം മുന്‍ മാതൃകയില്ലാതെ നിര്മിച്ചവന് അല്ലാഹുവാണ്. അല്‍ ബദീഅ് (മുന്‍ മാതൃകയില്ലാതെ നിര്മിച്ചവന്) എന്ന വിശേഷണം അല്ലാഹുവിന് മാത്രം യോജിച്ചതാണ്. കാരണം മനുഷ്യരുടെ ഏത് നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകയെ അവലംബിച്ചുകൊണ്ട് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാതൃകകളില്‍ നിന്ന് മനുഷ്യന് ചിലത് രൂപകല്പന ചെയ്തെടുക്കുക മാത്രമാണ് ചെയ്യുന്നത്. അവന്റെ കഴിവിന്റെ പരിമിതിയെയാണ് അത് സൂചിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അതിലുള്ളവയെയും സൃഷ്ടിക്കുന്നത് മുന്‍ മാതൃകകളൊന്നും അലവംബിക്കാതെയാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പ് കുറ്റമറ്റതും പോരായ്മകളൊന്നും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തവിധം പൂര്‍ണ്ണതയുള്ളതുമാണ്. സൃഷ്ടിപ്പിലൂടെ അല്ലാഹുവിന്റെ മഹത്വമുള്‍ക്കൊണ്ട് അവന് മാത്രം ആരാധനകളര്പ്പിക്കാനാണ് അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നത്(6:102). മനുഷ്യന് നിര്‍മിച്ചതില്‍ പാകപ്പിഴവുകള്‍ കാണാന്‍ കഴിയും, അതില്‍ അപാകതകള്‍ സംഭവിക്കും. അവന്റെ സൃഷ്ടിപ്പില്‍ അപൂര്‍ണതകള്‍ ധാരാളമുള്ളതുകൊണ്ട് അതിനൊരു സ്ഥായീഭാവമുണ്ടാവില്ല. ആ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ നാശ നഷ്ടങ്ങള്‍ക്ക് വിധേയമാവും. എന്നാല്‍, അല്ലാഹു സൃഷ്ടിച്ചതില്‍ യാതൊരു ന്യൂനതയും ആര്‍ക്കും ദര്‍ശിക്കാന്‍ സാധ്യമേയല്ല. അല്ലാഹു പറയുന്നു:
‘മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ, എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല’ (50:6).
‘ഭൂമിയാകട്ടെ, നാമതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചു നില്ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു‘ (50:7).
‘സത്യത്തിലേക്ക് മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കാനും അനുസ്മരിക്കാനും വേണ്ടി’ (50:8).
ഈ രൂപത്തില്‍, മുന്മാതൃകകളില്ലാതെ കുറ്റമറ്റ രൂപത്തില്‍ ഈ പ്രപഞ്ചത്തെയും അതിലെ സര്‍വതിനെയും സൃഷ്ടിച്ചത് ഏകനായ അല്ലാഹുവാണ്. സകലമാന ആരാധനകള്‍ക്കും അര്ഹനായവന്. അതുകൊണ്ട് അല്ലാഹുവിന്റെ അല്‍ ബദീഅ് എന്ന നാമ വിശേഷണത്തിന്റെ അര്‍ഥതലം ഉള്‍ക്കൊണ്ട് ആരാധന അല്ലാഹുവിന് മാത്രം സമര്‍പ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.
അല്‍ബര്‍റ്
الْبَرُّ
ഔദാര്യവാന്
The Source of All Goodness
‘നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന് തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും’ (52:28).
അല്‍ബര്‍റ് എന്നത് അല്ലാഹുന്റെ സര്‍വ ജീവ ജാലങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നതും തുല്യപ്പെടുത്താനാവാത്തതുമായ നന്മയുടെയും ധര്‍മത്തിന്റെയും ഔദാര്യത്തിന്റെയും വിശാലതയെ കുറിക്കുന്ന പദമാണ്. കാരുണ്യത്തിന്റ ഒരിക്കലും വറ്റാത്ത ഉറവയായ പരമകാരുണികനില്‍ നിന്ന് സദാ ഔദാര്യവും നന്മയും ഗുണവും എല്ലാവര്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ അതിന് പത്തിരട്ടിയും അതിലുമെത്രയോ ഏറെയും പ്രതിഫലം ലഭിക്കുന്നതും, തിന്മയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ പശ്ചാത്താപത്തിനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നത് അവന് നല്കുന്ന നന്മയാണ്. തിന്മക്ക് തത്തുല്യമായ ശിക്ഷ നടപ്പിലാക്കുകയല്ലാതെ ക്രൂരനിലപാടുകള് അടിമകളോട് അല്ലാഹു സ്വീകരിക്കുന്നില്ല. കാരണം, അവന് അല്‍ബര്‍റ് (അത്യുദാരന്‍) ആണ്.

അടിമകളോട് സദാ നന്മ ചെയ്തുകൊണ്ടിരിക്കുന്നവന് എന്ന് കൂടി അര്‍ഥം കല്പ്പിക്കാവുന്ന പ്രയോഗമാണ് അല്‍ബര്‍റ്. അടിമകളോട് അത്യധികം സ്നേഹവും ദയയും നന്മയും സദാകാണിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു കല്‍പ്പിക്കുന്നതാവട്ടെ, അടിമകള്‍ക്കിടയില്‍ പരസ്പരം സ്നേഹവും നന്മയും ധര്‍മവും ദയാവായ്പും നിലനിര്‍ത്തിപ്പോരുന്ന ജീവിത രീതി ഉണ്ടാവണമെന്നാണ്. മാതാപിതാക്കളോട് നന്മ ചെയ്യല്‍, അയല്‍വാസികളെ ആദരിക്കല്‍, കുടുംബ ബന്ധം ചേര്‍ക്കല്‍, അനാഥകളെ ആദരിക്കല്‍ മുതലായവയിലൂടെ സൃഷ്ടികള്‍ക്കിടയില്‍ നന്മയും ഔദാര്യവും നിലനില്ക്കുന്നു. നന്മകള് നിറഞ്ഞ ഇത്തരമൊരു ജീവിതത്തിന് അതീവ പ്രാധാന്യമുള്ളതുകൊണ്ടാണ്, മതവിശ്വാസത്തിന്റെ ഭാഗമായി ഇതെല്ലാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു അവന്റെ അടിമകളോട് അങ്ങേയറ്റം നന്മ ചെയ്യുന്നവനും ഉദാരസമീപനം സ്വീകരിക്കുന്നവനുമായതുകൊണ്ടാണ് സൃഷ്ടികള്‍ തമ്മിലുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന നന്മകളെ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സൃഷ്ടികള്‍ക്കിടയില്‍ സന്തോഷവും സ്നേഹവും ഉദാരചിന്തയും നിലനില്ക്കാതെ
ജീവിതം മുന്നോട്ട് പോയാല്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴും. സ്രഷ്ടാവില്‍ നിന്ന് കാരുണ്യവും സ്നേഹവും സദാ അനുഭവിക്കുന്ന മനുഷ്യര്‍, ഐഹിക ജീവിതത്തില്‍ സൃഷ്ടികള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ദയയും പ്രസരിപ്പിച്ചാല്‍ മാത്രമേ അത്യുദാരനായ അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക് ലഭിക്കുകയുള്ളൂ. ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കാത്തവനോട് ആകാശത്തുള്ളവന്‍ കാരുണ്യം കാണിക്കുകയില്ല. ‘നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കു’മെന്ന് നബി(സ്വ) പഠിപ്പിച്ചുതന്നിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ് (അബൂദാവൂദ്)
.
സൃഷ്ടികളോട് ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതിനും അവര്‍ക്ക് നന്മചെയ്യുന്നതിനും അല്ലാഹു വമ്പിച്ച പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്.
അല്‍ ബസ്വീര്‍
الْبَصِيرُ
എല്ലാം കാണുന്നവന്
The All-Seeing
അല്ലാഹു എല്ലാം കാണുന്നു. ഭൂമിയുടെ അഗാധതയില്‍ കിടക്കുന്ന വസ്തുക്കള്‍ പോലും. അവന് കാണാന്‍ കണ്ണോ കൃഷ്ണമണിയോ ആവശ്യമില്ല. മനഷ്യന്റെ കാഴ്ചക്ക് പരിധിയും പരിമിതിയും ഉണ്ട്. അവന് കാണുന്ന വസ്തുക്കളുടെ രൂപവും നിറവും മനസ്സില്‍ പതിയുന്നു. എന്നാല്‍ അല്ലാഹുവിന് അതിന്റെ ഒന്നും ആവശ്യമില്ല. അവന്റെ കാഴ്ച്ചശക്തി അതിനെല്ലാം അതീതമാണ്. കാണുന്ന വസ്തുവിനെക്കുറിച്ച് സമ്പൂര്‍ണമായ ജ്ഞാനം നേടിക്കൊടുക്കുന്ന ഒരു ഗുണമാണ് അല്ലാഹുവിന്റെ കാഴ്ച്ച. മനഷ്യന്റെ കാഴ്ച്ചകൊണ്ട് ദൃശ്യവസ്തുക്കളുടെ ബാഹ്യഭാഗങ്ങള്‍ മാത്രമേ കാണാനാകൂ. എന്നാല്‍ അതുകൊണ്ട് ലഭിക്കുന്നതിനേക്കാള്‍ മനുഷ്യസങ്കല്പ്പത്തിനതീതമാണ് ദിവ്യദൃഷ്ടികൊണ്ട് ലഭിക്കുക. ദുര്‍ബലമായ കാഴ്ച്ച കൊണ്ട് മനഷ്യന് സമീപത്തുള്ള വസ്തുവിന്റെ തന്നെ ആന്തരിക ഭാഗം കാണില്ല.
അല്ലാഹുവിന്റെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്ന സര്‍വ്വദ്രഷ്ടാവ് എന്ന് അര്‍ത്ഥം ലഭിക്കുന്ന ‘അല്‍ ബസ്വീര്‍’ വിശുദ്ധ ഖുര്‍ആനില്‍ 42 സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങള്‍ എവിടെ ആയിരുന്നാലും അവന് നിങ്ങളുടെ കൂടെയുണ്ട്.
”അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (57:4). അല്ലാഹുവിന്റെ ജ്ഞാനം സമഗ്രവും സമ്പൂര്‍ണവുമാകുന്നത് അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമായതുകൊണ്ടാണ്.
ജനനം, മരണം,
സൃഷ്ടിപ്പ്, ഉപജീവനം തുടങ്ങിയ ഓരോ അവസ്ഥകളെയും അതിസൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു അല്ലാഹു. അവന്റെ കാഴ്ച്ചയും ജ്ഞാനവും എത്താത്ത ഒരിടവും പ്രപഞ്ചത്തിലില്ല. അല്ലാഹു പറയുന്നു: ‘
‘നബിയേ നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍നിന്ന് വല്ലതും ഓതികേള്‍പ്പിക്കുകയോ നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടുപോവുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടാത്തതായി ഇല്ല” (10:61). ഫിര്‍ഔനിന്റെ അരികിലേക്ക് പ്രബോധന ദൗത്യവുമായി പോകാന്‍ മൂസാ(അ)നോടും ഹാറൂന്‍ നബിയോടും അല്ലാഹു കല്പ്പിക്കുന്നു. ഫിര്‍ഔനിന്റെ പ്രതികരണവും പര്യവസാനവും എങ്ങനെയാകുമെന്ന് അല്ലാഹുവിന് നിശ്ചയമുണ്ട്. ആ രണ്ട് പ്രവാചകന്മാരോട് അല്ലാഹുവിന്റെ സമാശ്വാസവാക്കുകളായിട്ട് അല്ലാഹു കൂടെയുണ്ട് എന്ന് പറയുമ്പോള്‍ അവന്റെ അപാരമായ രണ്ട് കഴിവുകള്‍ (കേള്‍വിയും കാഴ്ച്ചയും) എടുത്ത് പറയുന്നു. അല്ലാഹു പറഞ്ഞു: ‘
‘നിങ്ങള്‍ ഭയപ്പെടേണ്ട, നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്” (20:40).
നബി(സ്വ) ജനങ്ങളെ അഭിമുഖീകരിക്കവെ ഒരിക്കല്‍ ജിബ്രീല്‍(അ) വന്ന് പ്രവാചകനോട് ചോദിച്ചു എന്താണ് ഇഹ്സാന്‍, നബി(സ്വ) പറഞ്ഞു അല്ലാഹുവെ നീ നേരില്‍ കാണുന്നത്പോലെ ആരാധിക്കുക നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കണ്ടുകൊണ്ടിരിക്കുകയാണ് (ബുഖാരി) .
അല്ലാഹു സര്‍വ്വ കാര്യങ്ങളും നിരീക്ഷിച്ചറിയുന്നവനാകുന്നു എന്ന ബോധമാണ് വിശ്വാസിയെ ഭയഭക്തനും കര്‍മങ്ങളില്‍ സൂക്ഷ്മതയുള്ളവനാക്കി മാറ്റുന്നത്.
അത്തവ്വാബ്
التَّوَّابُ
പശ്ചാത്താപം സ്വീകരിക്കുന്നവന്
The Ever-Pardoning
അല്ലാഹു ആദരിച്ചിരിക്കുന്ന സൃഷ്ടിയാണ് മനുഷ്യന്. ബുദ്ധിയും വിവേചന ശേഷിയും ആവിഷ്കാര മികവുമെല്ലാം ഇതര സൃഷ്ടികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നു. അതോടൊപ്പം മനുഷ്യനല്ലാത്ത സൃഷ്ടികള്‍ക്കൊക്കെ മനുഷ്യനില്ലാത്ത പല സിദ്ധികളും മികവുകളുമുണ്ട്. ഘ്രാണശേഷിയും കേള്‍വിശക്തിയും മൂര്‍ച്ചയേറിയ കാഴ്ച്ചശേഷിയും മനുഷ്യനെ തോല്‍പ്പിക്കും വിധം പല ജന്തുക്കള്‍ക്കുമുണ്ട്. പക്ഷേ മനഷ്യന്റെ വിശേഷ ബുദ്ധിയും ചിന്താ ശേഷിയുമാണ് അവനെ ഉത്കൃഷ്ടനാക്കുന്നത്. എന്നാല്‍ മനുഷ്യനുള്ള ദൗര്‍ബല്യങ്ങളും അശക്തിയും ചിലപ്പോള്‍ അവന്റെ ജീവിതത്തില്‍ പരാജയത്തിന് കാരണമാകും. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് അറിയുന്ന അവന്റെ സ്രഷ്ടാവ് തന്നെ അത് മറികടക്കാനുള്ള വഴികളും പറഞ്ഞുകൊടുത്തിട്ടുണ്ട്. തിന്മകളിലേക്ക് ചായുന്ന മനസ്സും, പാപങ്ങളില്‍ മുഴുകി ജീവിക്കാനുള്ള സഹജമായ താത്പര്യവും മനുഷ്യനുണ്ട്. അന്ധത മൂലമോ അജ്ഞതയാലോ പാപങ്ങള്‍ ചെയ്തുകൂട്ടിയവര്ക്കുപോലും വിശ്വാസത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കിയവനാണ് അല്ലാഹു. പശ്ചാത്താപം സ്വീകരിക്കുന്നവനാണ് അല്ലാഹുവെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നതിലൂടെ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ അനന്യമായ ദയാവായ്പിന്റെയും അനുകമ്പയുടെയും ഔദാര്യത്തിന്റയും വഴിയാണ് നമ്മെ അത് ബോധ്യപ്പെടുത്തുന്നത്. പശ്ചാത്താപം സ്വീകരിക്കുന്നവന് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അത്തവ്വാബ് എന്ന ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് തവണ വന്നിട്ടുണ്ട്.
ഇബ്രാഹിം നബിയും(അ) മകന്
ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥനയില്‍ ഈയൊരു നാമത്തെ എടുത്തുപറഞ്ഞിട്ടുണ്ട്.

‘
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു‘ (2:128).
അത്തവ്വാബ് എന്ന, അല്ലാഹുവിന്റെ ഗുണനാമത്തില്‍ അടങ്ങിയിരിക്കുന്നത് താഴെപറയുന്ന കാര്യങ്ങളാണ്.
- അല്ലാഹുവിന്റെ ഔദാര്യം: മനുഷ്യന് ചെയ്ത അപരാധങ്ങള്‍ മാപ്പാക്കി വിശുദ്ധമായ ജീവിത വഴിയിലേക്ക് അവനെ തിരിച്ചുനടത്താന്‍ ദയാനിധിയായ അല്ലാഹു അത്യധികം ആഗ്രഹിക്കുന്നതുകൊണ്ടാണ് പശ്ചാതാപത്തിനുള്ള അവസരം നല്‍കിയത്. ഇത് അല്ലാഹുവിന്റെ ഔദാര്യം എന്ന സദ്ഗുണത്തെക്കൂടി അറിയിക്കുന്നു.
- അല്ലാഹുവിന്റെ രക്ഷ: തെറ്റുകളില്‍ മുഴുകി ജീവിക്കുന്നവന് അതില്‍ ഉറച്ചു നില്‍ക്കാതെ അത് ആവര്‍ത്തിക്കുകയില്ലെന്ന ശപഥത്തോടെ മാറ്റത്തെക്കുറിച്ചുള്ള പ്രതിജ്ഞയോടുകൂടി തൗബക്ക് ഒരുങ്ങുമ്പോള്‍ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടാകുന്നു. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനാണെന്ന് പറയുന്നതിലൂടെ അവന് പാപിക്ക് പ്രതീക്ഷ നല്കി അവനെ രക്ഷിക്കുന്നു.
- അല്ലാഹുവിന്റെ സഹായം: അടിമകളോട് ചെയ്ത തെറ്റിന് അടിമകള്‍ തന്നെ മാപ്പാക്കിക്കൊടുക്കുന്നില്ലെങ്കില് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. അല്ലാഹുവോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിച്ച് അടിമകളോട് ഏതെങ്കിലും ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച്ച പറ്റിയാല്‍ പശ്ചാത്താപത്തിന്റെ മുന്നോടിയായി ആ അടിമകളില്‍ നിന്ന് മാപ്പ് വാങ്ങിയാല്‍ അല്ലാഹു അത് പൊറുക്കും. പശ്ചാത്താപത്തിന് അവസരം നല്‍കുന്നതിലൂടെ ഒരു മനുഷ്യന് മറ്റുമനുഷ്യരോട് കാണിച്ച തെറ്റില്‍ നിന്ന് മോചിതനാകാനുള്ള സഹായമാണ് അല്ലാഹു നല്‍കുന്നത്.
ആത്മശുദ്ധീകരണത്തിന് തൗബക്ക് വഴിയൊരുക്കുന്നതിലും അല്ലാഹു അവന്റെ അടിമകളോട് തെളിമയാര്‍ന്നതും കളങ്കമില്ലാത്തതുമായ മനസ്സ് കാത്തുസൂക്ഷിക്കാന്‍ കല്പ്പിക്കുകയാണ് ചെയ്യുന്നത്. ഇതും അവരുടെ ഇഹപര ജീവിത വിജയത്തിന് അവനെ പാകപ്പെടുത്താനുള്ള മാര്‍ഗം കൂടിയാണ്.
അത്തവ്വാബ് എന്ന വിശേഷണം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ പശ്ചാത്താപം സ്വീകരിക്കുന്നവന് എന്ന അര്‍ഥത്തിലും മനുഷ്യരിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ പശ്ചാത്തപിച്ചു മടങ്ങുന്നവന് എന്ന അര്‍ഥത്തിലുമാണ് പരിഗണിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഈ രണ്ട് പ്രയോഗവും ഉണ്ട്.
അല്‍ ജാമിഅ്
الْجَامِعُ
ഒരുമിച്ചു കൂട്ടുന്നവന്
The Gatherer, the Uniter
ഭൂമുഖത്ത് അല്ലാഹു സൃഷ്ടിച്ചുവെച്ചതില്‍ അദൃശ്യമായതും വൈവിധ്യങ്ങള്‍ നിറഞ്ഞതും വൈരുധ്യങ്ങള്‍ കലര്‍ന്നതും ഉണ്ട്. ഒരേ ജീവി വര്ഗത്തില്പെട്ടതൊക്കെ ജൈവിക പ്രകൃതികൊണ്ട് സദൃശമായതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതിന് ഉദാഹരണങ്ങളാണ് ആകാശങ്ങള്‍, നക്ഷത്രങ്ങള്‍, വായു, ഭൂമി, സമുദ്രങ്ങള്‍ എന്നിവ. ചൂട്, തണുപ്പ്, ഈര്‍പ്പം, ശുഷ്കത എന്നിവയാണ് ജന്തു ശരീരത്തില്‍ പ്രകടമാകുന്നതെങ്കില്‍ അത് വിരുദ്ധമായതാണ്. പുനരുത്ഥാനനാളില്‍ അല്ലാഹു എല്ലാവരെയും സമ്മേളിപ്പിക്കുന്നു. അങ്ങനെ ഒരുമിച്ചുകൂട്ടാന്‍ കഴിയുന്നവന് അല്ലാഹു മാത്രമാണ്. അതുകൊണ്ടത്രെ ‘അല്‍ ജാമിഅ്’ (ഒരുമിച്ചുകൂട്ടുന്നവന്‍) എന്ന വിശേഷണനാമം അല്ലാഹുവിന് യോഗ്യമാകുന്നത്. അല്ലാഹു ജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനെപ്പറ്റി ഇപ്രകാരം പറയുന്നു: ‘ഞങ്ങളുടെ നാഥാ തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ച് കൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല‘ (3:9).

അല്ലാഹു വീണ്ടും ചോദിക്കുന്നു: ‘എന്നാല്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാല്‍ അവരുടെ സ്ഥിതി എങ്ങനെയായിരിക്കും? അന്ന് ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിന്റെ ഫലം പൂര്‍ണമായി കൊടുക്കപ്പെടുന്നതാണ്. ഒരനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല‘ (3:25).
സംശയമില്ലാത്ത ഒരു ദിനത്തില്‍ (പുനരുത്ഥാന നാളില്‍) ഇങ്ങനെ എല്ലാവരെയും ഒരുമിച്ചുകൂട്ടാന്‍ കഴിയുന്നവന് അല്ലാഹു മാത്രമാണ്. അതിനാല്‍ തന്നെ അല്‍ ജാമിഅ് (ഒരുമിച്ചു കൂട്ടാന്‍ കഴിയുന്നവന്) എന്ന വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.
അല്‍ ജബ്ബാര്‍
الْجَبَّارُ
പരമാധികാരി
The Compeller, The Restorer
അല്‍ ജബ്ബാര്‍ എന്ന അല്ലാഹുവിന്റെ ഗുണനാമം കൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ ഇഛ സകലരിലും നടപ്പാക്കുന്നവന് എന്നതാണ്. എന്നാല്‍ അവനില്‍ മറ്റാരുടെയും ഇച്ഛ നടപ്പാവുകയില്ല. അവന്റെ നിയന്ത്രണത്തില്‍ നിന്ന് ആരും പുറത്താവുകയില്ല. അവന്റെ സഹായം എല്ലാവര്ക്കും അത്യാവശ്യമായി വേണ്ടിവരും. അതിനാല്‍ അല്‍ ജബ്ബാര്‍ അല്ലാഹു മാത്രമാണ്. അവന് സകലതിനെയും അടക്കി ഭരിക്കുന്നു. അവനെ ഭരിക്കാന്‍ ആര്‍ക്കും കഴിയില്ല. സര്‍വവിധ അധികാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവിന് മാത്രമേ അല്‍ ജബ്ബാര്‍ (അടക്കി ഭരിക്കുന്നവന്) എന്ന ഗുണനാമത്തിന് അര്‍ഹതയുള്ളൂ.

ജബ്ബാര്‍ എന്ന നാമം വിശുദ്ധഖുര്ആനില് മനുഷ്യനുമായി ബന്ധപ്പെടുത്തി പ്രയോഗിച്ചിട്ടുള്ളത് ആക്ഷേപാര്‍ഹമായ ദുര്‍ഗുണമായിട്ടാണ് അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ടരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു(40:35). അവര്‍ പറഞ്ഞു: ”ഓ മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്”(5:22). ഈസാ(അ) പറഞ്ഞ വാക്കുകളായി അല്ലാഹു പറയുന്നു: ”അവന് എന്നെ നിഷ്ഠൂരനും (ജബ്ബാറന്‍ അസ്വിയ്യ) ഭാഗ്യം കെട്ടവനും ആക്കിയിട്ടില്ല”(19:32). അധികാരവും, മഹത്വവും, ഒക്കെ മനുഷ്യനെ അഹങ്കാരിയും ദുരഭിമാനിയും പൊങ്ങച്ചക്കാരനും ആക്കി മാറ്റുന്നു. ഭൂമിയില്‍ വഴിവിട്ട് ജീവിക്കാനും അക്രമം നടത്താനും മറ്റുള്ളവരോട് അവിഹിതമായ ഇടപെടലുകള്‍ നടത്താനും അനര്‍ഹമായ സ്വാധീനവും ഉപയോഗിക്കാനും അത് കാരണമാകുന്നു. അതുകൊണ്ട് തന്നെ സൃഷ്ടികളോട് ബന്ധപ്പെടുത്തി ഈ നാമം ആക്ഷേപാര്‍ഹമായ ദുര്‍ഗുണമായിട്ടാണ് ഉപയോഗിച്ചത്. സാക്ഷാല്‍ മഹത്വവും അന്തസ്സും അധികാരവും അല്ലാഹുവിനാണെന്നിരിക്കെ അവന് മാത്രമേ അതിന്റെ പേരില്‍ അഹങ്കാരം കാണിക്കാനും പ്രതാപം നടിക്കാനും അവകാശമുള്ളൂ. ആ അര്‍ഥതലമാണ് ‘അല്‍ ജബ്ബാര്‍’ എന്ന അല്ലാഹുവിന്റെ ഗുണവിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
References