സകാത്തിന്റെ അര്‍ഥവും നിര്‍വചനവും
സകാത്ത് ഇസ്‌ലാമിന്റെ നിർബന്ധ അനുഷ്ഠാനമായ പഞ്ചസ്തംഭങ്ങളിൽ മൂന്നാമതായി എണ്ണപ്പെടുന്ന സമ്പത്തുമായി ബന്ധപ്പെട്ട ആരാധനയാണ്. സകാത്തിന്റെ അര്‍ഥവും നിര്‍വചനവും എന്ന ഈ അധ്യായത്തിൽ സകാത്ത് പൂർവ്വ സമുദായങ്ങളിൽ, സകാത്ത് പൗരാണിക നാഗരിക സമൂഹങ്ങളിൽ, സകാത്ത് ബൈബിൾ പഴയ നിയമത്തിൽ, സകാത്ത് ബൈബിൾ പുതിയ നിയമത്തിൽ, സകാത്തിന്റെ പ്രാധാന്യം, സകാത്ത് നൽകാത്തവർക്കുള്ള ശിക്ഷ തുടങ്ങി ഇസ്‌ലാമിൻറെ പഞ്ചസ്തംഭങ്ങളിൽ പ്രധാനമായ സക്കാത്തിനെ കുറിച്ച് വിശദമായി പഠിക്കാം.
സകാത്ത് എന്ന പദത്തിന് ഭാഷാപരമായി വര്‍ധനവ്, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ഥ ങ്ങളാണ് ഉള്ളത്. കര്‍മശാസ്ത്ര നിര്‍വചനം പ്രകാരം നിര്‍ണിതമായ ചില സമ്പത്തുകളില്‍ നിന്ന് നിര്‍ബന്ധവും നിര്‍ണിതവുമായ ഒരു വിഹിതം, നിശ്ചിത അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ് സകാത്ത് എന്ന് പറയുന്നത്.
സകാത്തിന്റെ ഭാഷാര്‍ഥമായ വര്‍ധനവ്, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ഥങ്ങള്‍ സകാത്തിന്റെ പാരത്രികമായ അതിന്റെ നേട്ടങ്ങളെയും ഭൗതികമായ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങ ളെയും സൂചിപ്പിക്കുന്നു.
ദാനധര്‍മങ്ങള്‍ അത് നല്‍കുന്ന ആളുടെ പ്രതിഫലം പല മടങ്ങായി വര്‍ധിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യ മണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു’‘(2:261).
സകാത്ത് നല്‍കുന്ന ആളെ അത് ശുദ്ധീകരിക്കുന്നു അല്ലാഹു പറയുന്നു: ”ഓ പ്രവാചകരേ, അവരുടെ ധനങ്ങളില്‍ നിന്ന് നീ സകാത്ത് വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ്”(9:103).
ഇനി സകാത്തിന്റെ ഭാഷാര്‍ഥം ഭൗതികമായി പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് സകാത്ത് നല്കുന്നയാള്‍ക്കു ഭൗതികമായി ലഭിക്കുന്ന ഗുണവിശേഷണങ്ങളെയും അത് പ്രതിഫ ലിപ്പിക്കുന്നു എന്നാണ്.
മേല്‍ സൂക്തത്തിലെ ‘അവരെ ശുദ്ധീകരിക്കുക’ എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് ധനികരില്‍ സാധാരണ കണ്ടുവരാറുള്ള പിശുക്ക്, ധനത്തോടുള്ള അത്യാര്‍ത്തി, അല്പത്തരം, പാവപെട്ടവരോട് അനുകമ്പയില്ലാതിരിക്കല്‍ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന് അവരെ ശുദ്ധീകരിക്കുന്നു എന്നാണ്. അപ്രകാരം തന്നെ സകാത്ത് നല്‍കുകവഴി തനിക്കും തന്റെ സമൂഹത്തിനും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയും ഉണ്ടാകും എന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടി അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ്.
സകാത്ത് പൂര്‍വ സമുദായങ്ങളില്‍
ഇസ്‌ലാമിക ശരീഅത്തിലെ മൗലിക നിയമങ്ങള്‍ (മതനിയമം) തന്നെയായിരുന്നു മുന്‍ സമുദായങ്ങ ള്‍ക്കും എന്ന് വ്യക്തമാണ്. ഖുര്‍ആന്‍ പറയുന്നു: ”നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായകാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു’‘(42:13).
ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക ശരീഅ(മതനിയമ)ത്തിന്റെ വളരെ പ്രധാനപ്പെട്ട സകാത്തും പൂര്‍വ സമുദായങ്ങളിലും നിയമമാക്കപെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.
സൂറ: മര്‍യമില്‍ ഇസ്മാഈല്‍ നബി(അ)യെക്കുറിച്ച് പറയുന്നു: ”തന്റെ ആളുകളോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു” (19:55).
ഇതുപോലെ ഈസാ നബി(അ)യും തന്റെ ജനതയോട് സകാത്ത് നല്‍കാന്‍ കല്പിക്കുന്നതായി ഖുര്‍ആനില്‍ പറയുന്നു. എന്നാല്‍ ഇസ്‌ലാമിലെ സകാത്തിന്റെ അതേരൂപത്തിലുള്ള സകാത്ത് സംഭരണവിതരണക്രമമായിരുന്നോ ഇസ്‌ലാമിന് മുമ്പുള്ള സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല .
സകാത്ത് പൗരാണിക നാഗരിക സമൂഹങ്ങളില്‍
ദാരിദ്ര്യത്തിനും നിര്‍ഗതിക്കും ചരിത്രത്തോളം പഴക്കമുണ്ട്. എല്ലാ ജനപഥങ്ങളിലും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്നവരെ കണ്ടെത്താനാവുമെന്നു മാത്രമല്ല അവരിലെ തത്വചിന്തകരു ടെയും പ്രവാചകന്മാരുടെയും ഉപദേശങ്ങളും മറ്റും ഉണ്ടായിട്ടുപോലും കാലം ചെല്ലുംതോറും പട്ടിണിപ്പാവങ്ങളുടെയൊക്കെ അവസ്ഥ കൂടുതല്‍കൂടുതല്‍ വഷളായിക്കൊണ്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും.
സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കിവെക്കുന്ന ധനികവര്‍ഗം കൂടുതല്‍ സമ്പന്നതയിലേക്ക് കുതിക്കുമ്പോള്‍ ഇവരുടെ ചൂഷണത്തിനു വിധേയരാവുന്ന പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യത്തി ലേക്കും പ്രയാസത്തിലേക്കും കൂപ്പുകുത്തുന്നു. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാഠിന്യ ത്താല്‍ പൗരാണിക ഈജിപ്തില്‍ ഒരു രാജഭരണകാലത്ത് ഉണ്ടായ കൊടിയ ക്ഷാമം കാരണം അവിടെയുണ്ടായിരുന്ന ദരിദ്രര്‍ തങ്ങളെത്തന്നെ അവിടുത്തെ ധനികര്‍ക്ക് അടിമകളായി വില്‍ക്കുക യുണ്ടായി. പൗരാണിക റോം-പേര്‍ഷ്യന്‍- ബാബിലോണിയന്‍ സമുദായങ്ങളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
മനുഷ്യ നിര്‍മിതമതങ്ങളുള്‍പ്പെടെ എല്ലാ മതങ്ങളും ദരിദ്രരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവ രുടെ ഉന്നമനത്തിനുവേണ്ടിയും ശബ്ദിക്കുന്നുണ്ട്. ഇതില്‍ സെമിറ്റിക് മതങ്ങളായ ജൂത-ക്രൈസ്തവ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഈ വിഭാഗത്തെ സഹായിക്കേണ്ടതിന്റെയും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ടതിന്റെയും ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.
സകാത്ത് ബൈബിള്‍ പഴയ നിയമത്തില്‍
എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭി ക്കയില്ല – രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍കൊണ്ടുവരുന്ന സമ്മാനം ഉഗ്ര കോപത്തെയും ശമിപ്പിക്കുന്നു (സദൃശ്യവാക്യങ്ങള്‍ 21:13-14) 1
നിന്റെ ദൈവമായ യഹോവ നിനക്കുതരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം (ആവര്‍ത്തനം 15:6) 2.
സകാത്ത് ബൈബിള്‍ പുതിയ നിയമത്തില്‍
നിങ്ങള്‍ക്കുള്ളതു വിറ്റ് ഭിക്ഷകൊടുപ്പിന്‍; കള്ളന്‍ അടുക്കയോ പുഴു കെടുക്കുകയോ ചെയ്യാത്ത സ്വര്‍ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കുണ്ടാക്കി ക്കൊള്‍വിന്‍ (ലൂക്കോസ് 12:33) 3
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും” എന്നു പറഞ്ഞു. (ലൂക്കോസ് 11:41) 4
ഇസ്ലാമികേതര മതങ്ങളുടെ ദാനധര്‍മങ്ങളോടുള്ള സമീപനം, അവയൊന്നും ഇസ്‌ലാമിലെ സകാത്ത്‌പോലെ നിശ്ചിത സ്വത്തുള്ളവര്‍ അതിന്റെ ഒരു നിര്‍ണിത ഭാഗം പാവപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും നല്‍കണം, അല്ലാത്തപക്ഷം അവര്‍ ദൈവീക ശിക്ഷക്ക് പാത്രമായിത്തീരുമെന്ന് പഠിപ്പിക്കുന്നില്ല. മറിച്ച് അത് വ്യക്തികള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്ന ഐഛിക കാര്യമായാണ് പഠിപ്പിക്കപ്പെടുന്നത്. അതിനാല്‍ ധനികരുടെ കനിവിനായി അവര്‍ക്കു വിധേയരായും കീഴ്‌പെട്ടും കഴിഞ്ഞുകൂടേണ്ട ഒരു വിഭാഗമായി പാവപ്പെട്ടവര്‍ എന്നും കഴിയേണ്ടിവരുന്നു. ഇത്തരം ദാനധര്‍മങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഒരു സംഘടിത രൂപത്തെക്കുറിച്ച് നേരിയ ഒരു പരാമര്‍ശംപോലും മറ്റു മതങ്ങളുടെ അധ്യാപനങ്ങളില്‍ ഇല്ല.
സകാത്തിന്റെ പ്രാധാന്യം
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. അത് നിര്‍ബന്ധമാണെന്ന് വിശ്വ സിക്കാതെയോ അത് നിര്‍വഹിക്കാതെയോ ഒരാള്‍ക്ക് യഥാര്‍ഥ വിശ്വാസിയാവാന്‍ കഴിയില്ല.
സകാത് എന്ന പദം 38 സ്ഥലങ്ങളിലും അതിന്റെ ക്രിയാരൂപം 20 സ്ഥലങ്ങളിലും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മേല്‍ നിര്‍വചിച്ച ദാനധര്‍മ്മം എന്ന അര്‍ഥത്തിലല്ലാതെ ശുദ്ധി, നിര പരാധിത്വം, ശ്രേഷ്ഠകരം, അനുഗൃഹീതം, അനുവദനീയം, ദാനം, സന്മാര്‍ഗം എന്നീ അര്‍ഥത്തിലും സകാത്ത് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിശ്ചിത ദാനധര്‍മ്മം എന്ന അര്‍ഥത്തിലുള്ള സകാത്ത് എന്ന പദം 26 സൂക്തങ്ങളില്‍ ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരത്തോടൊപ്പമാണ് പരാമര്‍ശിച്ചിരിക്കുന്നത്. സൂറ: മുഅ്മിനില്‍ അടുത്തടുത്ത ആയത്തുകളിലായി നമസ്‌കാരവും സകാത്തും പരാമര്‍ശിക്കുമ്പോള്‍ സകാത്ത് മാത്രമായി 5 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്.
മദീനയില്‍വെച്ചാണ് വ്യവസ്ഥാപിതവും സംഘടിതവുമായ രൂപത്തില്‍ സകാത്ത് നിലവില്‍ വരു ന്നത്. എങ്കിലും മക്കയില്‍വെച്ച് പ്രബോധനത്തിന്റെ ആദ്യകാലത്തുതന്നെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ ണം നല്‍കേണ്ടതിന്റെയും അവരെ സഹായിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന ധാരാ ളം വചനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
മുആദ് ബിന്‍ ജബലിനെ(റ) യമനിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചുകൊണ്ട് പ്രവാചകന്‍ (സ്വ) അദ്ദേഹത്തോട് പറഞ്ഞു: ”താങ്കള്‍ പോകുന്നത് വേദക്കാരുടെ സമൂഹത്തിലേക്കാണ്. അവരോട് ആദ്യമായി അല്ലഹുവല്ലാതെ ആരധ്യനില്ലെന്നും ഞാന്‍ (മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കുക. അവരത് അനുസരിച്ചാല്‍ അല്ലാഹു അവരുടെമേല്‍ രാത്രിയിലും പകലിലുമായി അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാ ക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചാല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങി അവരിലെ ദരിദ്രര്‍ക്ക് നല്‍കേണ്ട ഒരു ദാനം അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നും അവരെ അറിയിക്കുക.”(ബുഖാരി) 5.
ഈ ഹദീസില്‍ നിന്ന് സകാത്തിന് ഇസ്ലാമില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കാവു ന്നതാണ്. അബൂബക്ര്‍(റ) പ്രവാചകന്റെ നിര്യാണത്തിനുശേഷം സകാത്ത് നല്‍കുകയില്ല എന്ന് പറഞ്ഞവരോട്, ”അല്ലാഹുവാണെ സത്യം, നമസ്‌കാരത്തിന്റെയും സകാത്തിന്റെയും ഇടയില്‍ വിവേചനം കാണിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യുകതന്നെ ചെയ്യും നബി(സ്വ)ക്ക് (സകാത്തിന്റെ ഒട്ടകത്തോടൊപ്പം നല്‍കാറുണ്ടായിരുന്ന) ഒരു കയര്‍ എനിക്ക് തരാതിരിക്കുകയാണെങ്കില്‍ അത് തടയുന്നതിന്റെ പേരില്‍ ഞാന്‍ അവരോട് യുദ്ധം ചെയ്യും” എന്ന് പ്രഖ്യാപിച്ചത് സകാത്തിന് ഇസ്ലാമിലുള്ള പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. നമസ്‌കാരം പോലെത്തന്നെ ഇസ്ലാമും കുഫ്റും വേര്‍തിരിക്കുന്ന അടയാളമാണ് സകാത്തും. ഖുര്‍ആന്‍ പറയുന്നു: ”അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക” (9:5).
സകാത്ത് നിഷേധം നരകത്തിലെത്തിക്കും. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളെ നരകത്തി ലെത്തിച്ചതെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ദരിദ്രര്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുത്തിരുന്നില്ല’‘ (74: 42-44).
സകാത്ത്, ദരിദ്രന്റെ അവകാശമാണ്. ധനികന്റെ ഔദാര്യമല്ല. ഖുര്‍ആന്‍ പറയുന്നു: ”അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശമുണ്ട്’‘ (5:19).
”അടുത്ത ബന്ധുവിനും ദരിദ്രനും വഴിപോക്കനും അവരുടെ അവകാശം കൊടുക്കുക” (17:26).
”അത് വിളവ് നല്‍കിയാല്‍ നിങ്ങളതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. വിളവെടുപ്പു ദിവസം അതിന്റെ അവകാശം നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക” (6:141).
സകാത്ത് നല്കാത്തവര്‍ക്കുള്ള ശിക്ഷ
പരലോകത്ത്
സകാത്ത് നല്കാതിരിക്കുന്നവര്‍ക്ക് പരലോകത്ത് അതികഠിനമായ ശിക്ഷയാണ് ലഭിക്കാനിരിക്കു ന്നത്. ഖുര്‍ആന്‍ പറയുന്നു: ”സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷവാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടുപഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചുവെച്ചതാണിത്. നിക്ഷേപം അനുഭവിച്ചുകൊള്ളുക” (9:35).
പ്രവാചകന്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: ”ഏതൊരു മനുഷ്യനാണോ തന്റെ ധനത്തിന്റെ സകാത്ത് നല്‍ കാതിരിക്കുന്നത്, അവന്റെ കഴുത്തില്‍ അല്ലാഹു അതൊരു ഭീകരസര്‍പ്പമാക്കി അണിയിക്കുന്നതാ യിരിക്കും. പിന്നീട് പ്രവാചകന്‍(സ്വ) അതിന് തെളിവായി വിശുദ്ധ ഖുര്‍ആന്‍ ആലുഇംറാന്‍ അധ്യായത്തിലെ താഴെ പറയുന്ന വചനം പാരായണം ചെയ്തു കേള്‍പ്പിച്ചു: ”അല്ലാഹു തന്റെ അനുഗ്രഹമായി തങ്ങള്‍ക്ക് തന്നിട്ടുള്ള സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍, അത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചുപോകരുത്. അല്ല, അതവര്‍ക്ക് ദോഷകരമായിരിക്കും. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്” (3:180) (ബുഖാരി) 6.
ഇഹലോകത്ത് പരീക്ഷണങ്ങള്‍
സകാത്ത് നല്‍കാതിരിക്കുന്നത്മൂലം പാരത്രിക ശിക്ഷ മാത്രമല്ല ലഭിക്കുക, മറിച്ച് ഭൂമിയില്‍ മഴ പോലും തടയപ്പെടുന്ന അവസ്ഥയുണ്ടാകും പ്രവാചകന്‍(സ) പറയുന്നു. ”ഏതൊരുസമൂഹം സകാത്ത് നല്‍കാതിരിക്കുന്നുവോ അവര്‍ക്ക് ആകാശത്തുനിന്ന് മഴ തടയപ്പെടുന്നതാണ്. നല്‍കാലി കളില്ലായിരുന്നുവെങ്കില്‍ മഴ ഒട്ടും വര്‍ഷിക്കുമായിരുന്നില്ല” (ഇബ്‌നുമാജ) 7.
സകാത്ത് നല്‍കാതിരിക്കുന്നത്‌കൊണ്ട് വരള്‍ച്ച പോലെയുള്ള പ്രകൃതി വിപത്തുകള്‍ കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നതാണ്. ബുറൈദ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: ”ഏതൊരു ജനതയാണോ സകാത്ത് തടഞ്ഞുവെക്കുന്നത് അവരെ അല്ലാഹു വരള്‍ച്ചമൂലം പരീക്ഷിക്കുന്നതാണ്”. (സ്വഹീഹുത്തര്‍ഗീബി വത്തര്‍ഹീബ്) 8).
അതാതുവര്‍ഷത്തെ സകാത്ത് ഒരാള്‍ക്ക് നിര്‍ബന്ധമായിക്കഴിഞ്ഞാല്‍ ശറഇയ്യായ കാരണങ്ങളാ ലല്ലാതെ അത് വൈകിപ്പിക്കാന്‍ പാടില്ല. അഥവാ അതിന്റെ അവകാശികളെ കണ്ടെത്താന്‍ എടുക്കുന്ന സമയം, നല്‍കാനുള്ള പണം കൈവശം ഇല്ലാതിരിക്കല്‍, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളില്‍ അവരില്‍നിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകര്‍ത്താവ് സ്വയം കൈപ്പറ്റുന്നത് വൈകല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്.
കൊടുത്ത് വീട്ടാത്ത സകാത്ത് എത്ര വര്‍ഷം പിന്നിട്ടാലും ഒരാളുടെമേല്‍ ബാധ്യതയായിത്തന്നെ നിലനില്‍ക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടു തന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ട് പോയ ആള്‍ സകാത്ത് കൊടുത്ത് വീട്ടാന്‍ ഉണ്ടെങ്കില്‍ അയാളുടെ ധനത്തില്‍നിന്നും അനന്തര സ്വത്ത് വിഹിതംവെക്കുന്നതിന് മുമ്പായി വീട്ടേണ്ട കടങ്ങളില്‍ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.
References
- https://www.wordproject.org/bibles/ml/20/21.htm#0[↩]
- https://www.wordproject.org/bibles/ml/05/15.htm[↩]
- https://www.wordproject.org/bibles/ml/42/12.htm#0[↩]
- https://www.wordproject.org/bibles/ml/42/11.htm#0[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 128, ഹദീസ് 1496[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 38, ഹദീസ് 4565[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1332, ഹദീസ് 4019[↩]
- സ്വഹീഹുത്ത്വര്‍ഗീബി വത്തര്‍ഹീബ്, നാസ്വിറുദ്ദീന്‍ അല്‍ബാനി, മക്തബതുല്‍ മആരിഫി ലിന്നശ്‌റി വത്തൗസീഅ്, ഒന്നാം പതിപ്പ് 2000, വാള്യം 01, പേജ് 467, ഹദീസ് 10 (763[↩]
