ജമാഅത്ത് നമസ്‌കാരം
ഇസ്‌ലാമിൻറെ പഞ്ചസ്തംഭങ്ങളിൽ പെട്ട നമസ്കാരം സംഘമായാണ് നിർവഹിക്കേണ്ടത്. പ്രത്യേക ഇളവുകൾ ഇല്ലാത്ത എല്ലാം പുരുഷന്മാരും ഇത് സംഘം ചേർന്ന് നിർവഹിക്കൽ നിർബന്ധമാണ് എന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജമാഅത്ത് നമസ്‌കാരം, അതിന്റെ പ്രാധാന്യവും അതിനോട് വിമുഖത കാണിക്കുന്നവർക്കുള്ള ശിക്ഷയും ഒക്കെ വിശദീകരിക്കുന്ന പ്രമാണങ്ങളാണ് ഈ അഭിപ്രായത്തിന് നിദാനം.
ഇമാം, ഇമാം പിറകിലുള്ളവരെ പരിഗണിക്കണം, ഇമാം പകരം ആളെ നിര്‍ത്തല്‍, കുട്ടികളുടെ ഇമാമത്ത്, സ്ത്രീയുടെ ഇമാമത്ത്, നമസ്‌കാരശേഷം, റക്അത്ത് കിട്ടുന്നതെപ്പോള്‍, നമസ്‌കാരത്തിലെ അണികള്‍, ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കല്‍ തുടങ്ങി, നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായ ജമാഅത്ത് നമസ്കാരവുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങൾ ദൂരീകരിക്കാനും പൂർണരൂപത്തിൽ അത് നിർവഹിക്കാനും ഈ അധ്യായം ഉപകരിക്കും.
അഞ്ചു സമയത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധൃതമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറഞ്ഞു: ”സംഘനമസ്‌കാരത്തിന് തനിയെ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി ശ്രേഷ്ഠതയുണ്ട്” (ബുഖാരി) 1.
ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് നമസ്‌കരിക്കുമ്പോള്‍ സമൂഹത്തിന്റെ ഐക്യവും ഒന്നിച്ച് അല്ലാഹുവിന് കീഴ്‌പ്പെടാനുള്ള സന്നദ്ധതയും തെളിയിക്കപ്പെടുന്നു. ഈ കൂട്ടായ്മ അവര്‍ക്ക് ഇഹ-പര നേട്ടങ്ങള്‍ ഉളവാക്കുന്നതാകുന്നു. സംഘനമസ്‌കാരം നിര്‍ബന്ധമാണെന്നതു പോലെയാണ് നബി(സ്വ) അത് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. പ്രബലമായ സുന്നത്ത് എന്നാണ് കര്‍മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. കണ്ണുകാണാത്ത സ്വഹാബിക്കു തന്നെ
പള്ളിയിലേക്കെത്തിക്കാന്‍ ആളില്ലാതിരുന്നിട്ടും ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രവാചകന്‍ ഇളവ് അനുവദിച്ചില്ല (മുസ്‌ലിം) 2).
ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നവരുടെ വിഷയത്തില്‍ ഗൗരവപൂര്‍വം പ്രവാചകന്‍(സ്വ) പറഞ്ഞു: ”അല്ലാഹുവാണ, ഒരാളോട് വിറക് കൊണ്ടുവരാന്‍ കല്പിക്കണമെന്ന് ഞാന്‍ കരുതിപ്പോകുന്നു. എന്നിട്ടയാള്‍ വിറകു കൊണ്ടുവരും. പിന്നീട് നമസ്‌കാരത്തിന് ബാങ്ക് വിളിക്കാന്‍ ഞാന്‍ കല്പി ക്കുകയും ഒരാളെ ഇമാമായി നിര്‍ത്തുകയും ചെയ്യും. പിന്നീട് ഞാന്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവരുടെ അടുക്കല്‍ചെന്ന് അവരുടെ വീടുകള്‍ കത്തിച്ചുകളയുവാന്‍ കരുതുന്നു. അല്ലാഹുവാണ, മാംസ നിബിഢമായ ഒരു അസ്ഥിയോ രണ്ട് തടിച്ച എല്ലുകളോ കിട്ടുമെന്ന് കണ്ടാല്‍ ഇശാ നമസ്‌കാരത്തിന് അവന്‍ പങ്കെടുക്കു മായിരുന്നു” (ബുഖാരി) 3.
ഇശാ നമസ്‌കാരവും സ്വുബ്ഹ് നമസ്‌കാരവും സംഘമായി നമസ്‌കരിക്കുന്നതിന് വളരെക്കൂടുതല്‍ പ്രാധാന്യ മുണ്ട്. കൂടുതല്‍ ഖുര്‍ആന്‍ ഓതി നമസ്‌കരിക്കേണ്ട രണ്ട് നമസ്‌കാരങ്ങളാണവ. നബി(സ്വ) പറഞ്ഞു: ”കപടവിശ്വാസികള്‍ക്ക് ഏറ്റവും ഭാരമേറിയ (പ്രയാസകരമായ) നമസ്‌കാരങ്ങളാണ് ഇശാ നമസ്‌കാരവും സ്വുബ്ഹ് നമസ്‌കാരവും. അവ രണ്ടിന്റെയും പ്രതിഫലം അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിരങ്ങിയിട്ടെങ്കിലും അവയില്‍ പങ്കെടുക്കാന്‍ അവര്‍ വരുമായിരുന്നു” (ബുഖാരി) 4.
സ്വുബ്ഹ് നമസ്‌കാരത്തില്‍ കൂടുതല്‍ ഖുര്‍ആന്‍ ഓതി നമസ്‌കരിക്കേണ്ടതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”സൂര്യന്‍ മധ്യത്തില്‍നിന്ന് തെറ്റിയാല്‍ രാത്രി ഇരുട്ടുന്നതുവരെ നിശ്ചിതസമയങ്ങളില്‍) നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും നിലനിര്‍ത്തുക. തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു” (വി.ഖു. 17:78). അതായത് മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കാന്‍ രാത്രിയും പകലും ചുമതലപ്പെട്ട ഇരുവിഭാഗം മലക്കുകളും സ്വുബ്ഹ് നമസ്‌കാരത്തിനു സാക്ഷികളായിരിക്കും എന്നു വിവക്ഷ.
സംഘമായി നമസ്‌കരിക്കുമ്പോള്‍ ഒരാള്‍ മുമ്പില്‍ നില്ക്കുകയും മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ പിറകില്‍ നില്‍ക്കു കയും വേണം. മുമ്പില്‍ നില്ക്കുന്നവന് ‘ഇമാം’ എന്നും പിറകില്‍ നില്ക്കുന്ന ഓരോരുത്തരെയും ‘മഅ്മൂം’ എന്നും പറയുന്നു. ഇമാമിന്റെ ഓരോ പ്രവര്‍ത്തനവും മഅ്മൂം പിന്തുടരണം. ഇമാമിനെ മറികടക്കാന്‍ പാടില്ല. നബി(സ്വ) പറഞ്ഞു: ”തീര്‍ച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തെ പിന്തുടരാന്‍ വേണ്ടിയാകുന്നു.” (ബുഖാരി) 5.
നബി(സ്വ) ഗൗരവത്തോടെ ചോദിച്ചു: ”ഇമാമിനു മുമ്പേ തലയുയര്‍ത്തിയാല്‍ അല്ലാഹു അവന്റെ തല കഴുത ത്തല പോലെയോ, രൂപം കഴുതയെപ്പോലെയോ ആക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ?” 6.
മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: ”മനുഷ്യരേ, ഞാന്‍ നിങ്ങളുടെ ഇമാമാകുന്നു. അതിനാല്‍ റുകൂഇലോ സുജൂദിലോ നിറുത്തത്തിലോ ഇരുത്തത്തിലോ പിരിഞ്ഞു പോകുന്നതിലോ നിങ്ങള്‍ എന്നെ മറികടക്കരുത്” (മുസ്‌ലിം) 7).
ഇമാം
സംഘനമസ്‌കാരത്തില്‍ ഇമാമായി നില്ക്കുന്നവന് മറ്റുള്ളവരെക്കാള്‍ സവിശേഷത വേണം. കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവര്‍ ഇമാമായി നില്ക്കണമെന്നാണ് ഇസ്‌ലാമിക നിയമം. ഖുര്‍ആന്‍ പഠിക്കുകയെന്നതിന്റെ ഉദ്ദേശ്യം ഖുര്‍ആനിലെ നിയമങ്ങള്‍ പഠിക്കുകയെന്നാണ്; മന:പാഠമാക്കുക എന്ന അര്‍ഥത്തില്‍ മാത്രമല്ല. പ്രവാചകന്റെ കാലത്ത് ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ ഖുര്‍ആന്‍ നിയമങ്ങള്‍ അറിഞ്ഞിരുന്നവരുമായിരുന്നു. അനറബികള്‍ ഖുര്‍ആന്‍ മന:പാഠമാക്കിയതു കൊണ്ട് നിയമങ്ങള്‍ അറിയണമെന്നില്ലല്ലോ.
നബി(സ്വ) പറഞ്ഞു: ”മൂന്നു പേരുണ്ടായാല്‍ ഒരാള്‍ അവരുടെ ഇമാമായി നില്ക്കട്ടെ. കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവനാണ് ഇമാമത്തിന് കൂടുതല്‍ അര്‍ഹന്‍” (മുസ്‌ലിം) 8).
”ജനങ്ങള്‍ക്ക് ഇമാമായി നില്‌ക്കേണ്ടത് അവരില്‍ കൂടുതല്‍ ഖുര്‍ആന്‍ ഓതുന്നവന്‍ (അറിയുന്നവന്‍) ആണ്. ഖുര്‍ആന്‍ പാരായണത്തില്‍ (ഖുര്‍ആനിക ജ്ഞാനത്തില്‍) അവര്‍ തുല്യരാണെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രവാചകചര്യ അറിയുന്നവനായിരിക്കണം. ഇനി സുന്നത്തിലും അവര്‍ തുല്യഅറിവുള്ളവരാണെങ്കില്‍ ഏറ്റവും ആദ്യം ഹിജ്‌റ പോയവനായിരിക്കണം ഇമാമാവേണ്ടത്. ഹിജ്‌റ പോയതിലും അവര്‍ തുല്യരാണെങ്കില്‍ കൂടുതല്‍ പ്രായമുള്ളവനായിരിക്കണം. ഒരാള്‍ മറ്റൊരാള്‍ക്ക് അയാളുടെ അധികാരസ്ഥലത്ത് ഇമാമായി നില്‍ക്കരുത്. മറ്റൊരാളുടെ ഭവനത്തില്‍ അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയുമരുത്”(മുസ്‌ലിം) 9).
നാട്ടിലെ ജനങ്ങള്‍ ഭൗതിക പ്രതിഫലേച്ഛകൂടാതെ സ്വയം സന്നദ്ധരായി ഇമാമത്ത് നിര്‍വഹിക്കുന്ന സാഹചര്യ മുണ്ടെങ്കില്‍ മാത്രമേ പ്രവാചകന്‍ നിശ്ചയിച്ച ഈ ക്രമം പാലിക്കാന്‍ കഴിയൂ. ഇമാമിനെ ശമ്പളത്തിന് നിശ്ചയി ക്കുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ അതു പാലിക്കപ്പെടാന്‍ മിക്കപ്പോഴും കഴിയുകയില്ലെന്നത് വ്യക്തമാണല്ലോ. ബാങ്ക്, ഇമാമത്ത്, ഖുത്വ്ബ തുടങ്ങിയ കാര്യങ്ങള്‍ ശമ്പളമോ മറ്റു പ്രതിഫലമോ സ്വീകരിക്കാതെ നിര്‍വഹിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിലേ ഹദീസുകളിലെ ഇത്തരം തത്വങ്ങള്‍ ശരിയാംവിധം പ്രായോഗികമാക്കാന്‍ കഴിയൂ. ഈ രംഗത്ത് വളരെയേറെ മാറ്റം നമ്മുടെ സമൂഹത്തില്‍ വരേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞ ഹദീസുകളിലെ ക്രമം തന്നെയാണ് കര്‍മശാസ്ത്ര പണ്ഡിതരും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഖുര്‍ആന്‍ അറിയുന്നവനാണോ, ഖുര്‍ആന്‍ മന:പാഠമാക്കിയവനാണോ ഇമാമാകാന്‍ മുന്‍ഗണന അര്‍ഹിക്കു ന്നത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഖുര്‍ആന്‍ അറിയുന്നവനും മതവിധി അറിയുന്നവനു മാവണമെന്ന അഭിപ്രായമാണ് പ്രബലം. അതിന് അവര്‍ക്കുള്ള തെളിവ്, നബി(സ്വ) രോഗത്തിലായിരിക്കെ അബൂബക്‌റി(റ)നെ ഇമാമായി നിശ്ചയിച്ചുവെന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസാകുന്നു. (ഫിഖ്ഹുല്‍ഇമാം, അബൂസൗര്‍) 10.
അതില്‍നിന്ന് വ്യക്തമാകുന്നത്, അബൂബക്‌റി(റ)നേക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ മന:പാഠമുള്ളവര്‍ ഉണ്ടായിട്ടും അബൂബക്‌റിനെ ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തിനു കൂടുതല്‍ മതനിയമങ്ങള്‍ അറിയാമെന്നതുകൊണ്ടാ യിരുന്നു. (മുഗ്‌നി) 11.
മതജ്ഞാനം (ഫിഖ്ഹ്), ഖുര്‍ആന്‍ പാരായണം (ഖിറാഅത്ത്) ഇവ രണ്ടിനും ഒരേ അര്‍ഥം നല്കുന്ന പണ്ഡിത ന്മാരുണ്ട്. പ്രവാചകന്റെ കാലത്ത് ‘ഖിറാഅത്തു’ള്ളവര്‍ എന്നാല്‍ ‘ഫിഖ്ഹു’ള്ളവര്‍ എന്നുതന്നെയാണ് അര്‍ഥമെന്ന് അവര്‍ അവകാശപ്പെടുന്നു. ഇബ്‌നു മസ്ഊദിന്റെ ഹദീസ് അവര്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു: ”ഖുര്‍ആനില്‍ നിന്ന് പത്ത് ആയത്തുകള്‍ ഓതിക്കഴിയുമ്പോഴേക്കും അതിലെ കല്പനകളും വിലക്കുകളും വിധികളും മനസ്സിലാക്കിക്കഴിയുമായിരുന്നു” (മുഗ്‌നി) 11.
അന്ധനും ഇമാമായി നില്ക്കാം. നബി(സ്വ) യുദ്ധത്തിനു പോകുന്ന ചില സന്ദര്‍ഭങ്ങളില്‍ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെ മദീനയില്‍ തന്റെ ചുമതലയില്‍ നിശ്ചയിച്ചിരുന്നു. അദ്ദേഹമാണ് ആ ഘട്ടത്തില്‍ ഇമാമായി നിന്നിരുന്നത്.
അതുപോലെ, ഇരുന്ന് നമസ്‌കരിക്കുന്നവനെ നില്ക്കുന്നവര്‍ക്കും, തയമ്മും ചെയ്തവനെ വുദ്വൂ എടുത്തവര്‍ക്കും യാത്രക്കാരനെ നാട്ടില്‍ താമസിക്കുന്നവര്‍ക്കും പിന്തുടര്‍ന്ന് നമസ്‌കരിക്കാം. ഒരിക്കല്‍ നമസ്‌കരിച്ചവനു തന്നെ അതേ നമസ്‌കാരത്തിന് മറ്റൊരു കൂട്ടര്‍ക്ക് ഇമാമായി നമസ്‌കരിക്കാം. മുആദുബ്‌നു ജബല്‍(റ) പ്രവാചകനോടൊപ്പം ഇശാ നമസ്‌കരിക്കുകയും എന്നിട്ട് തന്റെ ഗോത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ ഇമാമായി നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ആദ്യം നമസ്‌കരിച്ചത് ഫര്‍ദ്വും രണ്ടാമത് നമസ്‌കരിച്ചത് സുന്നത്തു (ഐച്ഛികം) മായാണ് പരിഗണിക്കുക.
മിഹ്ജനുബ്‌നുല്‍ അദ്‌റഅ് പറയുന്നു: ”നബി(സ്വ) പള്ളിയിലായിരിക്കെ ഞാന്‍ പ്രവാചകന്റെ അടുത്തു ചെന്നു. അപ്പോള്‍ നമസ്‌കാര സമയമായി. നബി(സ്വ) നമസ്‌കരിച്ചു. ഞാന്‍ നമസ്‌കരിച്ചില്ല. അപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: ‘നീ നമസ്‌കരിച്ചില്ലേ?’ ഞാന്‍ പറഞ്ഞു: ‘ദൈവദൂതരേ, ഞാന്‍ എന്റെ താമസ സ്ഥലത്തുവച്ച് നമസ്‌കരിച്ചിരുന്നു. എന്നിട്ടാണ് താങ്കളുടെ അടുത്തേക്ക് വന്നത്?’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നീ നമസ്‌കരിച്ചിട്ട് വീണ്ടും ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ അവരോടൊപ്പം നമസ്‌കരിക്കുക. ” 12.
ഇപ്രകാരം ഐച്ഛികമായി നമസ്‌കരിക്കുന്നവനെ മറ്റൊരാള്‍ക്ക് തുടരാമെന്നാണ് മുആദുബ്‌നു ജബലി(റ)ന്റെ പ്രസ്തുത നടപടിയില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
വുദൂ ഇല്ലാതെ നമസ്‌കരിക്കുന്നവനെ തുടരാമോ? ഇമാമിന്റെ ഈ സ്ഥിതിയെക്കുറിച്ച് അറിയാതെ തുടര്‍ന്നാല്‍ മഅ്മൂമിന്റെ നമസ്‌കാരം സ്വഹീഹാകും. (അല്‍ മുഗ്‌നി) 13.
താബിഉകളായ പല പണ്ഡിതന്മാരും ഈ അഭിപ്രായമുള്ളവരായിരുന്നു. ഇമാം മാലിക്, ശാഫിഈ, അഹ്‌മദ് എന്നിവരും അതേ അഭിപ്രായക്കാര്‍ തന്നെ. ഈ അഭിപ്രായത്തിന് തെളിവായിട്ട് ഈ ഹദീസ് ഉദ്ധരിക്കുന്നു: ”അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: അവര്‍ നിങ്ങള്‍ക്കു (ഇമാമായി) നമസ്‌കരിക്കുന്നു. അവര്‍ക്ക് ശരിയായാല്‍ നിങ്ങള്‍ക്കത് ബാധകമാണ്. അവര്‍ക്ക് അബദ്ധം പിണഞ്ഞാല്‍ നിങ്ങള്‍ക്കത് ശരിയാ യും അവര്‍ക്ക് അബദ്ധമായും പരിഗണിക്കപ്പെടും.'(ബുഖാരി) 14.
മൂത്രവാര്‍ച്ച, വേഗത്തില്‍ വുദൂ മുറിയുക തുടങ്ങിയ അസ്വസ്ഥതയുള്ളവര്‍ ഇമാമത്തിന് അനുയോജ്യരല്ലെ ന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. വിരോധമില്ലെന്നാണ് മാലിക്കികളുടെ അഭിപ്രായം.
ഇമാമിന്റെ ‘തക്ബീറു’കള്‍ പിറകിലേക്ക് കേള്‍ക്കാത്ത പക്ഷം എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തില്‍ മറ്റൊരാള്‍ പറയുന്നത് നല്ലതാണ്.
ഇമാമിന് മറവി പറ്റിയാല്‍ പിറകിലുള്ളവര്‍ക്ക് അത് ഓര്‍മപ്പെടുത്താം. രണ്ടു റക്അത്തു കഴിഞ്ഞാല്‍ തശഹ്ഹു ദിന്നിരിക്കാതെ എഴുന്നേല്ക്കുക, മൂന്നാം റക്അത്തിനൊടുവില്‍, നാലു റക്അത്തുള്ള നമസ്‌കാരങ്ങളില്‍ അവസാനത്തെ തശഹ്ഹുദിന്നിരിക്കുക, അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേല്ക്കുക എന്നിങ്ങനെയുള്ള മറവികളാണ് ഓര്‍മിപ്പിക്കേണ്ടത്. ഓര്‍മിപ്പിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുകയും സ്ത്രീയാണെങ്കില്‍ കൈ കൊട്ടുകയുമാണ് വേണ്ടത്. നബി(സ്വ) പറഞ്ഞു: ഇമാം ഖുര്‍ആന്‍ ഓതുമ്പോള്‍ മറവി സംഭവിക്കുകയാണെങ്കില്‍ ഓര്‍മപ്പെടുത്തുകയും, തെറ്റായി ഓതുകയാണെങ്കില്‍ അത് തിരുത്തുകയും ചെയ്യണം.
ഇമാം പിറകിലുള്ളവരെ പരിഗണിക്കണം
നമസ്‌കാരം പൊതുവെ ദീര്‍ഘിപ്പിച്ചും ഭംഗിയോടെയും നിര്‍വഹിക്കേണ്ടതാണ്. തനിയെ നമസ്‌കരിക്കുന്നവര്‍ക്ക് എത്രയും നീട്ടാം. എന്നാല്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ഇമാം പിറകിലുള്ളവരുടെ സ്ഥിതി പരിഗണി ക്കേണ്ടതാണ്. പിറകിലുള്ളവരില്‍ കുട്ടികള്‍, വൃദ്ധന്മാര്‍, അവശര്‍, ഏതെങ്കിലും ആവശ്യത്തിന് വേഗം പോകേ ണ്ടവര്‍ ഇങ്ങനെ പലരുമുണ്ടാകും. ഇവരെ പരിഗണിക്കാതെ ദീര്‍ഘമായി നമസ്‌കരിക്കരുത്.
”മുആദ് തന്റെ ആള്‍ക്കാരുമായി ഇശാ നമസ്‌കാരം വളരെ ദീര്‍ഘമായി നമസ്‌കരിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഓ മുആദ്; താങ്കള്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ ഒരു കുഴപ്പക്കാരനാകാന്‍ ശ്രമിക്കുകയാണോ? ‘സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ, വല്ലയ്‌ലി ഇദാ യഗ്ശാ’ എന്നീ സൂറത്തുകള്‍ ഓതുക” (മുസ്‌ലിം) 15).
ഒരു കേസിന് തീര്‍പ്പുകല്പിച്ചുകൊണ്ടാണ് നബി(സ്വ) ഇപ്രകാരം പറഞ്ഞത്: ഒരു ഇശാഅ് നമസ്‌കാരത്തില്‍ മുആദ്(റ) സൂറത്തുല്‍ ബഖറ ഓതി. ആ അവസരത്തില്‍ ഒരാള്‍ കൂട്ടത്തില്‍ നിന്ന് പിന്മാറി തനിയെ നമസ്‌കരിച്ചു. ഈ മനുഷ്യന്‍ കപടനാണെന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ നബിയുടെ മുമ്പില്‍ വന്ന് പരാതിപ്പെട്ടു. അപ്പോഴാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകും വിധം ദീര്‍ഘമായി നമസ്‌കരിക്കരുതെന്ന് നബി(സ്വ) ഗുണദോഷിച്ചത് (മുസ്‌ലിം) 15).
തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുന്നുവെങ്കിലും ഇമാമിനെ വിട്ടുപിരിഞ്ഞ് തനിയെ നമസ്‌കരിച്ചു പൂര്‍ത്തിയാക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ഹദീസാണതിന് തെളിവ്. മുആദി(റ)നെ വിട്ടുപിരിഞ്ഞ വ്യക്തിയെ നബി(സ്വ) ആക്ഷേപിച്ചില്ല, പ്രത്യുത ദീര്‍ഘമായി നമസ്‌കരിച്ച മുആദിനെ ശാസിക്കുകയാണ് ചെയ്തത്. അടിയന്തിര ഘട്ടങ്ങളില്‍ ഇമാമിനെ പിരിഞ്ഞാല്‍ നമസ്‌കാരം നിഷ്ഫലമാകില്ല എന്നര്‍ഥം.
ഇമാം സര്‍വ സമ്മതനാവണം. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവന്‍ ഇമാമായി നില്ക്കരുത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞിരിക്കുന്നു: മൂന്നു പേരുടെ നമസ്‌കാരം അവരുടെ തലയ്ക്കുമീതെ നിന്ന് ഒരു ചാണ്‍ പോലും ഉയര്‍ത്തപ്പെടുകയില്ല. ജനം വെറുക്കുന്ന സ്ഥിതിയില്‍ അവര്‍ക്ക് ഇമാമായി നിന്നവന്‍, ഭര്‍ത്താവിന്റെ കോപത്തിനു പാത്രമായിക്കൊണ്ട് രാത്രി കഴിച്ചുകൂട്ടിയ സ്ത്രീ, പരസ്പരം കലഹിച്ചുകഴിയുന്ന സഹോദരന്മാര്‍” (ഖുലാസ്വതുല്‍ അഹ്കാം) 16.
തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്: ”മൂന്നു പേരുടെ നമസ്‌കാരം അവരുടെ ചെവിക്കപ്പുറം പോവുകയില്ല. ഓടിപ്പോയ അടിമ; മടങ്ങിയെത്തുന്നതു വരെ, ഭര്‍ത്താവിന്റെ കോപത്തിനു പാത്രമായിക്കൊണ്ട് രാത്രി കഴിച്ചുകൂട്ടിയവള്‍, ജനം വെറുക്കുന്ന ഇമാം.”(ഖുലാസ്വതുല്‍ അഹ്കാം) 17.
ഇമാം പകരം ആളെ നിര്‍ത്തല്‍
നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ വുദൂ മുറിയുകയോ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍, പിറകില്‍ നിന്ന് ഒരാളെ മുന്നിലേക്ക് പിടിച്ചു നിര്‍ത്തണം. ഉമര്‍, അലി, അല്‍ഖമ, അത്വാഅ്, ഹസന്‍, നഖ്ഈ, സൗരി, ഔസാഈ, ശാഫിഈ എന്നിവരും അസ്ഹാബുര്‍റഅ്‌യും അതിന്റെ അനുവദനീയത അംഗീകരിക്കുന്നു. ഉമറി(റ)ന് കുത്തേറ്റ ഘട്ടത്തില്‍ തന്റെ കരംകൊണ്ട് സുഹയ്ബ്(റ)നെ പിടിച്ച് മുന്നോട്ട് നിര്‍ത്തി. അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കി.(ഹാകിം) 18. ഇപ്രകാരം രണ്ടാമതായി വരുന്ന ഇമാം ആദ്യ ഇമാം നമസ്‌കരിച്ചതിന്റെ ബാക്കി പൂര്‍ത്തിയാക്കണം.
കുട്ടികളുടെ ഇമാമത്ത്
അംറുബ്‌നു സലമ എന്ന ഏഴു വയസ്സുകാരന്‍ ഇമാമായി നമസ്‌കരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നു:
നമസ്‌കാര സമയം ആസന്നമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്കു വിളിക്കുകയും കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവന്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യുക. അദ്ദേഹം പറയുന്നു: അപ്പോള്‍ അവര്‍ നോക്കിയപ്പോള്‍ കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവനായി എന്നെയാണ് കണ്ടത്. അന്ന് ഞാന്‍ ആറോ ഏഴോ വയസ്സുള്ളവനായിരുന്നു. അവരെന്നെ മുന്നോട്ടു നിര്‍ത്തി” (ബുഖാരി) 19.
കൂടുതല്‍ ഖുര്‍ആന്‍ ഓതാനറിയുന്നവന്‍ എന്ന ഹദീസ് പൊതുവായ അര്‍ഥത്തിലെടുത്ത് അബൂസൗര്‍ അഭിപ്രായപ്പെടുന്നതും ബാലന്മാര്‍ക്ക് ഇമാമായി നില്‍ക്കാമെന്നാണ്. ഇമാം ശാഫിഈയും ഇതേ അഭിപ്രായ ക്കാരനാണ് (മജ്മൂഅ്) 20.
സ്ത്രീയുടെ ഇമാമത്ത്
സ്ത്രീകള്‍ക്ക് ഇമാമായി സ്ത്രീക്ക് നില്‍ക്കാം. ആഇശ(റ) സ്ത്രീകള്‍ക്ക് ഇമാമായി നില്‍ക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളിലുണ്ട്. 21.
നബി(സ്വ) അതിനു പ്രത്യേക അനുമതി ഉമ്മുസലമ(റ)ക്ക് നല്കിയിരുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് സ്ത്രീ ഇമാമാകാവുന്നതല്ല. 22
നമസ്‌കാരശേഷം
നമസ്‌കാരം കഴിയുന്നതോടെ (സലാം വീട്ടുന്നതോടെ) ഇമാമും മഅ്മൂമും തമ്മിലുള്ള ബന്ധം മുറിഞ്ഞു. സ്ത്രീകള്‍ പിറകിലുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞുപോകാനുള്ള സമയം മാത്രം ഇമാമിന് അവിടെ ഇരിക്കാം. അതു കഴിഞ്ഞാല്‍ ഇമാം എഴുന്നേറ്റു പോകണം. വലതുവശത്തു കൂടെയോ ഇടതു വശത്തു കൂടെയോ എഴുന്നേറ്റു പോകാവുന്നതാണ്.
”ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിച്ച നബി(സ്വ) തന്റെ ഇരുഭാഗങ്ങളിലേക്കും പിരിഞ്ഞുപോകാറുണ്ടായിരുന്നു” (ഇബ്‌നുമാജ) 23.
പിരിഞ്ഞു പോകാന്‍ പ്രത്യേകം തടസ്സങ്ങളില്ലെങ്കില്‍ ഇമാം അവിടെ തന്നെ ഇരുന്ന് മഅ്മൂമുകളെപോലെ ദിക്ര്‍, ദുആകള്‍ നിര്‍വഹിക്കുന്നത് നബി(സ)യുടെ മാതൃകയില്ലാത്ത കാര്യമാണ്. അതുപോലെ അവിടെ തന്നെ തിരിഞ്ഞിരുന്ന് മഅ്മൂമുകള്‍ക്ക് ദിക്ര്‍, ദുആ നിര്‍വഹിക്കാന്‍ ഇമാം നേതൃത്വം വഹിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂട്ടുപ്രാര്‍ഥന നടത്തുന്നതും നബിചര്യക്ക് വിരുദ്ധമാണ്. മഅ്മൂമുകളെ ഇവ പഠിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മാത്രം അങ്ങനെയാവാമെന്ന് ചില മദ്ഹബീ ഇമാമുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
റക്അത്ത് കിട്ടുന്നതെപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന ഒരു ജമാഅത്തില്‍ വൈകിവന്ന ഒരാള്‍ തുടരുമ്പോള്‍ ഇമാമിനോടൊപ്പം റുകൂഅ് ചെയ്യാന്‍ കഴിഞ്ഞാല്‍ റക്അത്ത് കിട്ടിയതായി പരിഗണിക്കപ്പെടും. പിന്തിവരുന്നവര്‍ ഫാതിഹയോ ദുആഉല്‍ ഇസ്തിഫ്താഹോ ഓതണമെന്നില്ല. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം.
അബൂബക്‌റത്(റ) പറയുന്നു: ”നബി (സ്വ) റുകൂഇലായിരിക്കെ, അണിയിലെത്തും മുമ്പെ ഞാന്‍ റുകൂഅ് ചെയ്തു. നബി(സ്വ)യോട് ഞാന്‍ അത് പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് താത്പര്യം വര്‍ധിപ്പിക്കട്ടെ. ഇത് (ഈ ചെയ്തത്) ആവര്‍ത്തിക്കരുത്” (ബുഖാരി) 24.
അതായത് റുകൂഇലേക്ക് പോയ പ്രവാചകനെ കണ്ടപ്പോള്‍ പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം അണിയില്‍ വന്നു ചേരും മുമ്പെ റുകൂഅ് ചെയ്തു. ഇതിനെയാണ് റസൂല്‍(സ്വ) ആക്ഷേപിച്ചത്. എന്നാല്‍ വരിയില്‍ ചേര്‍ന്ന് ഇമാമിനോടൊപ്പം റുകൂഅ് ചെയ്തിരുന്നുവെങ്കില്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കപ്പെടും. അദ്ദേഹത്തോട് ആ റക്അത്ത് വീണ്ടും നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നുമില്ല.
ഫാതിഹ ഓതാത്തവന്ന് നമസ്‌കാരം തന്നെയില്ല എന്നും, വൈകിവന്ന് ഇമാമിനെ തുടര്‍ന്നവന്‍ വിട്ടുപോയ ഭാഗം പൂര്‍ത്തിയാക്കണമെന്നും നബി(സ്വ) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഫാതിഹ ഓതാനവസരം ലഭിക്കാതെ റുകൂഇല്‍ മാത്രം ഇമാമിനെ തുടര്‍ന്നവന് ആ റക്അത്ത് കിട്ടുകയില്ലെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ(റ)യുടെ അഭിപ്രായം ഇപ്രകാരമാണെന്ന് ഹാഫിദ് ഇബ്‌നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതാണ് രണ്ടാമത്തെ വീക്ഷണം. സൂക്ഷ്മതയും തെളിവുകളുടെ വ്യക്തതയും പരിഗണിക്കുമ്പോള്‍ ഈ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യം. മാത്രമല്ല, എല്ലാ റക്അത്തുകളിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണെന്നതും ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നു.
നമസ്‌കാരത്തിലെ അണികള്‍
ഇമാം മുമ്പില്‍ നില്ക്കുകയും മഅ്മൂമുകള്‍ അദ്ദേഹത്തിന്റെ പിറകില്‍ വരിയായി നില്ക്കുകയുമാണ് വേണ്ടത്. ഒന്നാമത്തെ വരിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അതിനാല്‍ വരിയുടെ നീളം കൂട്ടുകയാണ് വേണ്ടത്; എണ്ണം വര്‍ധിപ്പിക്കുകയല്ല. വലിയവര്‍ നിരന്ന് നിന്നു കഴിഞ്ഞാല്‍ കുട്ടികള്‍ അവരുടെ പിറകില്‍ നില്‍ക്കണം. അതിനു പിറകില്‍ സ്ത്രീകള്‍ നില്ക്കണം. ഇതാണ് നില്‌ക്കേണ്ട രീതിയും ക്രമവും. വരിയില്‍ നില്‍ക്കുന്നവര്‍ തൊട്ടുരുമ്മി നില്‍ക്കണം. ഇടയ്ക്ക് വിടവോ അകല്‍ച്ചയോ പാടില്ല. മടമ്പുകള്‍ ഒരേ നേര്‍രേഖയില്‍ വരത്തക്ക വിധം നിര്‍ത്തേണ്ട ചുമതല ഇമാമിനുണ്ട്.
ഇമാം അദ്ദേഹത്തിന് നില്‍ക്കാന്‍ പ്രത്യേകമായി നിശ്ചയിച്ച മിഹ്‌റാബിലാണ് നില്‌ക്കേണ്ടത്. എന്നാല്‍ അത്തരമൊരു സ്ഥലം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമല്ല. ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കരുത്. മഅ്മൂമിനെ പഠിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. നബി(സ്വ) മിമ്പറില്‍ നിന്നുകൊണ്ട് നമസ്‌കരിച്ചാണ് സ്വഹാബികള്‍ക്ക് നമസ്‌കാരം പഠിപ്പിച്ചത്. പിറകിലേക്കിറങ്ങി സുജൂദ് ചെയ്യുകയും ചെയ്തു. ഇസ്‌ലാമിന്റെ ആരംഭദശയില്‍ പള്ളി വിദ്യാഭ്യാസ കേന്ദ്രവും കൂടിയായിരുന്നു. ഇന്ന് മദ്‌റസകളില്‍ നമസ്‌കാരവും മറ്റും പഠിപ്പിക്കാന്‍ സംവിധാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കാരവേളയില്‍ പഠിപ്പിക്കേണ്ട ആവശ്യം സാധാരണഗതിയില്‍ വരുന്നില്ല. തന്നെയുമല്ല, സ്വഹാബികള്‍ക്ക് എല്ലാവര്‍ക്കും ഒരേസമയത്ത് തന്നെ നമസ്‌കാരം പഠിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇന്ന് മുസ്‌ലിം സമൂഹത്തില്‍ വളരുന്ന കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ നമസ്‌കാരക്രമം കണ്ടുശീലിച്ചു വരുന്നുണ്ട്.
”അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു. പുരുഷന്മാരുടെ അണികളില്‍ ഉത്തമം ആദ്യത്തേതും മോശമായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ ഉത്തമം അവസാനത്തേതും മോശമായത് ആദ്യത്തേതുമാകുന്നു.”(മുസ്‌ലിം) 25).
”അനസ്(റ) പറയുന്നു: റസൂല്‍(സ്വ) നമസ്‌കരിച്ചു. ഞാനും ഒരു അനാഥനും പ്രവാചകന്റെ പിറകില്‍ നിന്നു; ഉമ്മുസുലൈം ഞങ്ങളുടെ പിറകിലും” (ബുഖാരി) 26.
ഇമാമിന്റെ പിറകില്‍ ഒരാള്‍ മാത്രമാണെങ്കില്‍ അയാള്‍ കൂടുതല്‍ പിന്നോട്ട് നീങ്ങാതെ ഇമാമിന്റെ വലതുവശത്ത് നില്ക്കണം. പിന്നീട് ഒരാള്‍കൂടി വന്നാല്‍ അതേ രീതിയില്‍ ഇടതുവശത്തേക്ക് നില്ക്കണം. പിന്നീട് രണ്ടു പേരും ഒന്നിച്ച് പിറകോട്ട് നീങ്ങി ഒരു വരിയായി നില്ക്കണം. രണ്ടാമത് വരുന്ന മഅ്മൂം ഒന്നാമത് വന്നയാളെ തോണ്ടിയോ വലിച്ചോ പിറകോട്ട് കൊണ്ടുവരരുത്.
”ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെകൂടെ നമസ്‌കരിച്ചു. അപ്പോള്‍ ഞാന്‍ ഇടതു വശത്ത് നിന്നു. നബി(സ്വ) എന്റെ തലക്കു പിടിച്ച് പിറകിലൂടെ എന്നെ വലതുവശത്തു നിര്‍ത്തി” (ബുഖാരി) 27.
ഇമാമിന്റെ പിറകില്‍ നില്ക്കുന്നവര്‍ രണ്ടു വശത്തേക്കും തുല്യമായ നിലയില്‍ നില്‍ക്കണം. ഒരു വശത്ത് കൂടുതല്‍ പേരും മറുവശത്ത് കുറച്ചുമാകുന്ന സ്ഥിതി വരരുത്.
വരിയില്‍ നില്‍ക്കാതെ ഒറ്റയ്ക്ക് നില്‍ക്കരുത്. ആ നമസ്‌കാരം തന്നെ അസാധുവാണെന്ന് ഹദീസ് സൂചിപ്പിക്കു ന്നു. ഒറ്റപ്പെടല്‍ ഇസ്‌ലാം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
”വാബിസ്വ(റ) പറയുന്നു: ”ഒരാള്‍ വരിക്ക് പിറകില്‍ തനിച്ചുനിന്ന് നമസ്‌കരിക്കുന്നത് നബി(സ്വ) കണ്ടു. അദ്ദേഹ ത്തോട് നബി(സ്വ) നമസ്‌കാരം വീണ്ടും നിര്‍വഹിക്കാന്‍ കല്പിച്ചു” (അഹ്‌മദ്) 28.
അപ്പോള്‍ വരി പൂര്‍ത്തിയായതിനു ശേഷം നമസ്‌കരിക്കാന്‍ എത്തുന്ന വ്യക്തി എന്ത് ചെയ്യണം? ഒന്നുകില്‍ വരിയിലുള്ളവരെ അടുപ്പിച്ച് നിര്‍ത്തി അവിടെ കടന്നു നില്ക്കുകയോ, അല്ലെങ്കില്‍ വരിയില്‍ നിന്ന് ഒരാളെ പിന്നോട്ട് നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് ഒരു അണിയായി നില്ക്കുകയോ ചെയ്യണമെന്ന് നബി(സ്വ) നിര്‍ദേശിച്ച തായി വാബിസ്വയില്‍നിന്ന് ത്വബ്‌റാനിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ നിവേദകപരമ്പര അന്യൂനമല്ല. വരിയില്‍ സ്ഥലമുണ്ടായിരിക്കെ പിന്നില്‍ തനിച്ചുനിന്ന് നമസ്‌കരിക്കുന്നത് അനുവദനീയമല്ലെന്നും ആ നമസ്‌കാരം സാധുവാകില്ലെന്നും പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ വരിയില്‍ തീരെ സ്ഥലമില്ലാത്ത പക്ഷം പിന്നില്‍ തനിച്ചു നിന്ന് നമസ്‌കരിക്കുന്നതില്‍ തെറ്റില്ലെന്ന് ചില പ്രമുഖ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരിയില്‍ നിന്ന് ഒരാളെ പിറകോട്ടു വലിച്ചാല്‍ വരിയില്‍ വിടവ് വരുമെങ്കില്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജമാഅത്ത് നമസ്‌കാരം കാണുമ്പോള്‍ റക്അത്ത് കിട്ടണമെന്ന ഉദ്ദേശ്യത്തോടെ ധൃതിപ്പെട്ട് ചെല്ലുന്ന സമ്പ്രദാ യം ശരിയല്ല. സാവകാശം നടന്നു ചെല്ലുകയാണ് വേണ്ടത്.
”അനസ്(റ) പറയുന്നു: നിങ്ങളുടെ സ്വഫഫുകള്‍ നേരെയാക്കുക, തീര്‍ച്ചയായും സ്വഫ്ഫുകള്‍ നേരെയാക്കുന്നത് നമസ്‌കാരം ഇഖാമത് ചെയ്യുന്നതിന്റെ ഭാഗമാണ്” (ബുഖാരി) 29.
”ഇബ്‌നു ഉമര്‍(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ‘അണിയോട് ചേര്‍ന്നവനോട് അല്ലാഹുവും ചേര്‍ന്നുനില്ക്കും. അണി മുറിച്ചവനോട് അല്ലാഹുവും (ബന്ധം) മുറിക്കും” (നസാഈ) 30.
നബി(സ്വ) പറഞ്ഞു: ”മുന്നോട്ട് വരുവിന്‍. എന്നെത്തുടര്‍ന്നു നില്ക്കുവിന്‍. നിങ്ങള്‍ക്കു പിറകിലുള്ളവര്‍ നിങ്ങളെയും തുടര്‍ന്നു നില്ക്കട്ടെ. ജനം പിന്തുന്നുവെങ്കില്‍ അല്ലാഹു അവരെ പിന്നിലാക്കുന്നതാണ്” (മുസ്‌ലിം) 31).
”ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ‘അല്ലാഹുവും അവന്റെ മലക്കുകളും വലതുവശം ചേര്‍ന്നു നില്ക്കുന്നവരുടെ മേല്‍ കാരുണ്യം ചൊരിയുന്നതാണ്.” (അബൂദാവൂദ്) 32.
സ്ത്രീ ഇമാമായി നില്ക്കുമ്പോള്‍ വരിയുടെ ഇടയ്ക്ക് മധ്യത്തിലാണ് നില്‌ക്കേണ്ടത്. പുരുഷന്മാരെപ്പോലെ മുമ്പിലേക്ക് കയറി നില്‍ക്കരുത് (മുഗ്‌നി) 33.
ഒരു സ്ത്രീയോടുകൂടി മറ്റൊരു സ്ത്രീ മാത്രമാണെങ്കില്‍ ആ സ്ഥിതിയില്‍ രണ്ടു പുരുഷന്മാര്‍ നില്ക്കുന്നതു പോലെ നില്‍ക്കണം. ഒരു പുരുഷനെ ഒരു സ്ത്രീ തുടരുകയാണെങ്കില്‍ പുരുഷന്റെ നേരെ പിറകില്‍ അടുത്തവരിയിലായി അവള്‍ നില്ക്കണം. നബി(സ്വ) പറഞ്ഞു: ”അല്ലാഹു പിന്തിച്ചേടത്തേക്കവളെ നിങ്ങള്‍ പിന്തിക്കുക.” രണ്ടു പുരുഷന്മാരോടൊപ്പം ഒരു സ്ത്രീയുണ്ടെങ്കില്‍, ഇമാമില്‍നിന്ന് കൂടുതല്‍ പിന്നോട്ട് നീങ്ങാതെ വലതു വശത്ത് മഅ്മൂമായ പുരുഷന്മാര്‍ നില്ക്കണം. രണ്ടാളുടെയും നേരെ പിറകില്‍ അടുത്ത വരിയിലായി അവള്‍ നില്ക്കണം. അനസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ”നബി (സ്വ) യോടൊപ്പം അദ്ദേഹവും മാതാവും നമസ്‌കരിച്ചപ്പോള്‍ അദ്ദേഹത്തെ നബി വലതുവശത്ത് നിര്‍ത്തി; മാതാവിനെ പിറകിലും നിര്‍ത്തി” (മുഗ്‌നി) 34.
ഇഖാമത്തിനു ശേഷം സുന്നത്ത് നമസ്‌കരിക്കല്‍
ഇഖാമത്ത് വിളിച്ചു കഴിഞ്ഞാല്‍ പിന്നീട് ജമാഅത്ത് നമസ്‌കാരമല്ലാതെ മറ്റൊന്നും നമസ്‌കരിക്കരുത്. അതായത് ജമാഅത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈകിവരുന്നവര്‍, തഹിയ്യത്ത് നമസ്‌കാരമോ ഫര്‍ദുകള്‍ക്കു മുമ്പെ യുള്ള സുന്നത്തോ നമസ്‌കരിക്കരുത്. അബൂഹുറയ്‌റ, ഇബ്‌നുഉമര്‍, ഉര്‍വ, ഇബ്‌നുസീരീന്‍, സഈദുബ്‌നു ജുബൈര്‍, ശാഫിഈ, ഇസ്ഹാഖ്, അബൂസൗര്‍ എന്നിവരുടെയെല്ലാം അഭിപ്രായമാണത്. നബി(സ്വ) പറഞ്ഞു: ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ ആ ഫര്‍ദ് നമസ്‌കാരമല്ലാതെ വേറെ നമസ്‌കാരമില്ല (മുസ്‌ലിം) 35).
ഇബ്‌നുമസ്ഊദ്(റ) ഒരിക്കല്‍ പള്ളിയില്‍ വന്നപ്പോള്‍ ജമാഅത്തു നടക്കുകയായിരുന്നു. അദ്ദേഹം വേഗത്തില്‍ സ്വുബ്ഹിന് മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌കരിച്ചു. (നുഖബുല്‍ അഫ്കാര്‍) 36.
ഇഖാമത്ത് വിളിക്കുമ്പോള്‍ സുന്നത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്; ജമാഅത്തിലെ റക്അത്ത് നഷ്ടപ്പെടുകയുമില്ല എങ്കില്‍ ആ സുന്നത്ത് നമസ്‌കാരം പൂര്‍ത്തിയാക്കണം.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 131, ഹദീസ് 645[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 452, ഹദീസ് 255 (653[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 82, ഹദീസ് 7224[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 132, ഹദീസ് 657[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 145, ഹദീസ് 722 [↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 245, ഹദീസ് 659[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 320, ഹദീസ് 112 (426[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 464, ഹദീസ് 289 (672[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 465, ഹദീസ് 290 (673[↩]
- അല്‍ കാഫി ഫീ ഫിഖ്ഹില്‍ ഇമാം അഹ്‌മദ്, അബൂ മുഹമ്മദ് മുവഫ്ഫഖുദ്ദീന്‍ അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നുമുഹമ്മദ് ബ്‌നു ഖുദാമ അല്‍ മുഖദ്ദസി, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ഓന്നാം പതിപ്പ്, വാള്യം 01, പേജ് 297[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 134[↩][↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 164, ഹദീസ് 2405[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 304[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 140, ഹദീസ് 694[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 340, ഹദീസ് 179 (465[↩][↩]
- ഖുലാസ്വതുല്‍ അഹ്കാം ഫീ മുഹിമ്മാതിസ്സുനനി വ ഖവാഇദില്‍ ഇസ്‌ലാം, അബൂസകരിയ്യാ മുഹ്‌യിദ്ദീനുബ്‌നു ശറഫ് അന്നവവീ, മുഅസ്സസതുര്‍റിസാല, ലെബനോന്‍, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 903, ഹദീസ് 2456[↩]
- ഖുലാസ്വതുല്‍ അഹ്കാം ഫീ മുഹിമ്മാതിസ്സുനനി വ ഖവാഇദില്‍ ഇസ്‌ലാം, അബൂസകരിയ്യാ മുഹ്‌യിദ്ദീനുബ്‌നു ശറഫ് അന്നവവീ, മുഅസ്സസതുര്‍റിസാല, ലെബനോന്‍, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 703, ഹദീസ് 2458[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 07, പേജ്: 118, ഹദീസ് 5830[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 150, ഹദീസ് 4302[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 248[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 691, ഹദീസ് 742[↩]
- തമാമുല്‍ മിന്ന ഫിത്തഅ്‌ലീഖി അലാ ഫിഖ്ഹിസ്സുന്ന, നാസ്വിറുദ്ദീന്‍ അല്‍ബാനി, ദാറു റായാ, അഞ്ചാം പതിപ്പ്, പേജ് 154[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 300, ഹദീസ് 929[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 156, ഹദീസ് 783[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 326, ഹദീസ് 132 (440[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 173, ഹദീസ് 871[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 141, ഹദീസ് 699[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 529, ഹദീസ് 18002[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 145, ഹദീസ് 723[↩]
- അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 93, ഹദീസ് 819[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 325, ഹദീസ് 130 (438[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 181, ഹദീസ് 676[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 428[↩]
- അല്‍ മുഗ്‌നി ലി ഇബ്‌നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബ്‌നി ഖുദാമ, ഇബ്‌നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 02, പേജ് 157,158[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 493, ഹദീസ് 63 (710[↩]
- നുഖബുല്‍ അഫ്കാരി ഫീ തന്‍ഖീഹി മബാനില്‍ അഖ്‌സാരി ഫീ ശര്‍ഹി മആനില്‍ ആസാര്‍, ബദ്‌റുദ്ദീന്‍ ഐനി, ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം, ഖത്വര്‍, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 75[↩]
