നമസ്കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നമസ്കാരം പൂര്‍ണമായും ഇബാദത്താണ്. അതിന്റെ രൂപമോ അതില്‍ ചൊല്ലേണ്ടതോ നമുക്ക് നിര്‍മിക്കാനോ രൂപഭേദം വരുത്താനോ പാടുള്ളതല്ല. നബി (സ്വ) ഏതു വിധമാണോ അത് കാണിച്ചുതന്നത് ആ വിധത്തില്‍ അതു നിര്‍വഹിക്കണം. അവിടുന്ന് പറഞ്ഞു: ”ഞാന്‍ ഏതുവിധം നമസ്കരിക്കുന്നത് നിങ്ങള്‍ കണ്ടുവോ ആ വിധം നിങ്ങളും നമസ്കരിക്കുക”.(ബുഖാരി) 1.
ആകയാല്‍ നമ്മുടെ നമസ്കാരത്തിന് മാതൃക പ്രവാചകനായിരിക്കണം. പ്രവാചകന്റെ കാലഘട്ടത്തില്‍ നമസ്കാരത്തിലെ ഓരോ ഭാഗത്തിനും പ്രാര്‍ഥനകള്‍ക്കും ഫര്‍ദ്വ്, സുന്നത്ത്, റുക്ന് എന്നിങ്ങനെയുള്ള സാങ്കേതിക നാമങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകന്റെ നമസ്കാരം സശ്രദ്ധം പഠിച്ച പില്ക്കാല കര്‍മശാസ്ത്ര പണ്ഡിതര്‍ നല്കിയ പേരുകളാണവ. നമസ്കാരത്തിലെ ചില ഭാഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്തവയും അവ ഒഴിച്ചാല്‍ നമസ്കാരം അസാധുവാകുന്നവയുമാണ്. ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍ രണ്ടു സുജൂദുകള്‍ക്കിടയിലെ പ്രാര്‍ഥന ഒരാള്‍ ഒഴിവാക്കിയാല്‍ നമസ്കാരം അസാധുവായി എന്നു പറയാവതല്ല. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് ഫര്‍ദ്വ്, സുന്നത്ത് എന്നീ പേരുകള്‍ വന്നത്. അതിനാല്‍ ആ പേരുകള്‍ നമുക്കും സ്വീകരിക്കാം. തദടിസ്ഥാനത്തില്‍ നമസ്കാരത്തില്‍ സുന്നത്തായവ ഏതെന്നും വര്‍ജിക്കേണ്ട ‘മക്റൂഹു’കള്‍ ഏതൊക്കെയെന്നും നമസ്കാരവേളയില് നാം ശ്രദ്ധിക്കേണ്ട മറ്റു പൊതു കാര്യങ്ങള്‍ ഏതൊക്കെയെന്നും മനസ്സിലാക്കേണ്ടതുണ്ട്.
നമസ്കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന ഈ അധ്യായത്തിൽ, നമസ്കാരത്തിലെ സുന്നത്തുകള്‍, നമസ്കാരത്തിന്റെ സമയക്രമം, നമസ്കാരത്തിലെ ഏകാഗ്രത, നമസ്കാരത്തിലെ ശ്രദ്ധ, നമസ്കാരം കഴിഞ്ഞാല്‍, നമസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന എന്നീ വിഷയങ്ങൾ വിശദമായി ചർച്ചചെയ്യുകയാണ്.
നമസ്കാരത്തിലെ സുന്നത്തുകള്‍
പ്രവാചകചര്യ എന്ന അര്‍ഥത്തിലല്ല ഇവിടെ ‘സുന്നത്ത്’ എന്ന പദം പ്രയോഗിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടാല്‍ കുറ്റമില്ലാത്തതും നമസ്കാരം സാധുവായി പരിഗണിക്കപ്പെടുന്നതിന് അനിവാര്യമല്ലാത്തതുമായ കാര്യങ്ങളാണ് ഇവിടെ ‘സുന്നത്തുകള്‍’ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവ കൂടി ഉള്‍പ്പെടുന്നതാണ് നമസ്കാരത്തിന്റെ പൂര്‍ണരൂപം എന്ന വസ്തുത വിസ്മരിക്കരുത്.
സുന്നത്തുകള്‍ പ്രബലമായവയും അല്ലാത്തവയുമുണ്ട്. പ്രബലമായ സുന്നത്ത് വിട്ടുപോയാല്‍ അതിന് പരിഹാരമായി നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പായോ നമസ്കാര ശേഷമോ രണ്ടു സുജൂദ് ചെയ്യണം. രണ്ടു റക്അത്ത് കഴിഞ്ഞ് ചൊല്ലുന്ന തശഹ്ഹുദ് പ്രബലമായ സുന്നത്താകുന്നു.
നമസ്കാരത്തില്‍ പ്രവേശിക്കുമ്പോഴും റുകൂഅ് ചെയ്യുമ്പോഴും റുകൂഇല്‍നിന്ന് തല ഉയര്‍ത്തുമ്പോഴും രണ്ടു കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തുക. പ്രാരംഭ പ്രാര്‍ഥന, ഇഅ്തിദാലിലും സുജൂദിലും സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തിലും റുകൂഇലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍, നിര്‍ത്തത്തില്‍ ഇടതു കൈയിന്മേല് വലതു കൈ വെക്കുക, ഒന്നും രണ്ടും റക്അത്തുകളില്‍ ഫാതിഹയ്ക്കു ശേഷം ഖുര്‍ആനില്‍നിന്ന് അല്പം ഓതുക എന്നിവ സുന്നത്തായാണ് പരിഗണിക്കപ്പെടുന്നത്. അതുപോലെ അവസാന തശഹ്ഹുദിനു ശേഷമുള്ള പ്രാര്‍ഥനകളും രണ്ടാമത്തെ സലാം വീട്ടലും സുന്നത്തുതന്നെ.
നമസ്കാരത്തിന്റെ സമയക്രമം
നമസ്കാരം സമയം നിര്‍ണയിക്കപ്പെട്ട ആരാധനയാണ്. ഓരോ നമസ്കാരത്തിനും ആരംഭ സമയവും അവസാന സമയവുമുണ്ട്. ഓരോ നമസ്കാരവും അതിന്റെ സമയം അവസാനിക്കുന്നതിനു മുമ്പ് നിര്‍വഹിച്ചാല്‍ സാധുവാകുമെങ്കിലും, അതിന്റെ ആദ്യസമയത്ത് നിര്‍വഹിക്കുന്നതാണ് കുടുതല്‍ പുണ്യകരം.
ഇബ്നുമസ്ഊദ്(റ) പറയുന്നു: ”ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ‘ഏതു പ്രവര്‍ത്തനമാണ് ഏറ്റവും ശ്രേഷ്ഠമായത്?’ അവിടുന്ന് പറഞ്ഞു: ‘നമസ്കാരം അതിന്റെ ആദ്യസമയത്ത് നിര്‍വഹിക്കുക.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുക.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക” (ബുഖാരി) 2.
കഠിന ചൂട് നിമിത്തം ദ്വുഹ്ര്‍ സംഘനമസ്കാരത്തിന് പള്ളിയിലെത്താന്‍ വിഷമമാകുമ്പോള്‍ ദ്വുഹ്ര്‍ നമസ്കാരം വൈകിക്കാവുന്നതാണ്.
അബൂഹുറയ്റ (റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ”ചൂടുള്ള ദിവസമായാല്‍ നമസ്കാരത്തെ നിങ്ങള്‍ തണുപ്പിക്കുക. കഠിനചൂട് നരകജ്വാലയുടെ ഒരു ഭാഗമാകുന്നു” (മുസ്ലിം) 3.
അസ്ര് നമസ്കാരം ഒട്ടും വൈകിക്കാതെയാണ് നബി (സ്വ) നിര്‍വഹിച്ചിരുന്നത്. അനസുബ്നു മാലിക്(റ) പറയുന്നു: ”സൂര്യന് ഉയര്‍ന്ന് സജീവമായിരിക്കെ നബി(സ്വ) അസ്വ്ര്‍ നമസ്കരിച്ചിരുന്നു. എന്നിട്ട് (മദീനയുടെ) ഉയര്‍ന്ന ഭാഗത്തേക്ക് പോകുന്ന വ്യക്തി അവിടെയെത്തിയാലും സൂര്യന് ഉയര്‍ന്നുതന്നെ നില്ക്കുന്നുണ്ടാകും” (മുസ്ലിം) 4
ഖുബാഇലേക്ക് പോയി തിരിച്ചുവന്നാലും സൂര്യന് ഉയര്‍ന്നു നില്‍ക്കുന്നുണ്ടാകുമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അഹ്സാബ് യുദ്ധദിനത്തില്‍ അസ്വ്ര്‍ നമസ്കാരം നിര്‍വഹിക്കാന്‍ വൈകിപ്പോയി. അതിനു കാരണക്കാരായ അവിശ്വാസികള്‍ക്കെതിരെ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു:
”മധ്യമ (അസ്ര്) നമസ്കാരം നിര്‍വഹിക്കാന്‍ കഴിയാത്തവിധം അവര്‍ നമ്മെ വ്യാപൃതരാക്കി. സൂര്യന് അസ്തമിച്ചുപോയി. അവരുടെ ഖബ്റുകള്‍ അല്ലാഹു അഗ്നികൊണ്ട് നിറയ്ക്കട്ടെ.” അല്ലെങ്കില്‍ അവരുടെ വീടുകള്‍ എന്നോ വയറുകള്‍ എന്നോ ആണ് നബി(സ്വ) പറഞ്ഞത്. (മുസ്ലിം) 5).
മഗ്രിബ് ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ ഒട്ടും താമസിയാതെത്തന്നെ പ്രവാചകന് നമസ്കാരവും നിര്‍വഹിച്ചിരുന്നു. ചിലപ്പോള്‍ രണ്ടു റക്അത്ത് നമസ്കരിക്കാനുള്ള സമയംവരെ മാത്രം താമസിപ്പിച്ചിരുന്നു.
സലമ(റ) പറയുന്നു: ”സൂര്യന് അസ്തമിച്ച് മറഞ്ഞുകഴിഞ്ഞാല്‍ നബി(സ്വ) മഗ്രിബ് നമസ്കരിച്ചിരുന്നു.” (ബുഖാരി) 6.
റാഫിഉബ്നു ഖദീജ് പറയുന്നു: ”നബി(സ്വ)യുടെ കൂടെ ഞങ്ങള്‍ മഗ്രിബ് നമസ്കരിച്ച് പിരിഞ്ഞു പോകുമ്പോള്‍ അമ്പ് എറിഞ്ഞാല്‍ അത് ചെന്നു വീഴുന്ന സ്ഥലം ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കാണാമായിരുന്നു” (ബുഖാരി) 7.
ഇശാ അല്പം വൈകി നമസ്കരിക്കലാണ് ഉത്തമം. ജാബിറുബ്നു സമുറത്ത്(റ) പറയുന്നു: ”നബി(സ്വ) ഇശാഅ് നമസ്കാരം രാവിന്റെ മൂന്നിലൊന്നോളം വൈകിക്കാറുണ്ടായിരുന്നു” (മുസ്ലിം) 8.
സ്വുബ്ഹ് നമസ്കാരം ആദ്യ നേരത്ത്തന്നെ നമസ്കരിക്കുക പ്രവാചകന്റെ പതിവായിരുന്നു. ആ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍പോലും നേരത്തെ പള്ളിയിലെത്തുമായിരുന്നു.
ആഇശ(റ) പറയുന്നു: ”സത്യവിശ്വാസിനികള്‍ പ്രവാചകനോടൊപ്പം സ്വുബ്ഹ് നമസ്കരിച്ചിരുന്നു. എന്നിട്ട് അവര്‍ അവരുടെ വസ്ത്രം പുതച്ചുകൊണ്ട് തിരിച്ചുപോകുമ്പോള്‍ അവരെ ആരും തിരിച്ചറിയുമായിരുന്നില്ല” (മുസ്ലിം) 9).
”നബി(സ്വ) ഇരുട്ടത്ത് നമസ്കരിച്ചിരുന്നതിനാല്‍ അവര്‍ മടങ്ങിപ്പോകുമ്പോള്‍ അവരെ ആരും തിരിച്ചറിയുമായിരുന്നില്ല” എന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം. (മുസ്ലിം) 10).
നബി(സ്വ) യുടെ നടപടി സംഗ്രഹിച്ചുകൊണ്ട് ഉദ്ധരിക്കപ്പെട്ട ഈ ഹദീസ് ശ്രദ്ധിക്കുക: ജാബിറുബ്നു അബ്ദില്ല(റ) പറയുന്നു: ”നട്ടുച്ച നേരത്ത് നബി(സ്വ) ദ്വുഹ്ര്‍ നമസ്കരിക്കുമായിരുന്നു. സൂര്യന് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കെ അസ്വ്റും സൂര്യന് അസ്തമിച്ച് സമയം എത്തിക്കഴിഞ്ഞാല്‍ മഗ്രിബും നമസ്കരിക്കുമായിരുന്നു. ഇശാ നമസ്കാരത്തെ ചിലപ്പോള്‍ വൈകിക്കുകയും ചിലപ്പോള്‍ വേഗത്തില്‍ നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. അതായത് ജനങ്ങള്‍ ഒരുമിച്ചുകൂടിയതായി കണ്ടാല്‍ ധൃതികൂട്ടും. അവര്‍ വൈകുന്നുവെന്ന് കണ്ടാല്‍ താമസിപ്പിക്കും. സ്വുബ്ഹ് ജനങ്ങള്‍ നമസ്കരിച്ചിരുന്നത് (അല്ലെങ്കില്‍ പ്രവാചകന് നമസ്കരിച്ചിരുന്നത്) ഇരുട്ടത്തായിരുന്നു” (ബുഖാരി) 11.
പ്രവാചകന് മാതൃക കാണിച്ചുതന്ന ഈ സമയങ്ങളില്‍ തന്നെ നമസ്കരിക്കലാണ് ഉത്തമം.
നമസ്കാരത്തിലെ ഏകാഗ്രത
നമസ്കാരം അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണ്. അതിലേക്കു വരേണ്ടത് മനോഹരമായി വസ്ത്രമുടുത്ത് ഭക്തിയോടും വിനയത്തോടുമായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക” (7:31).
നബി(സ്വ) പറഞ്ഞു: ”തന്റെ വീട്ടില്‍ നിന്ന് ഒരാള്‍ ശുദ്ധീകരണം നടത്തിയിട്ട് അല്ലാഹുവിന്റെ ഒരു ഭവനത്തിലേക്ക് ഒരു നിര്‍ബന്ധ നമസ്കാരം നിര്‍വഹിക്കാന്‍ നടന്നെത്തിയാല്‍ അവന്റെ ഓരോ കാല്‍വെപ്പിനും പകരം അല്ലാഹു അവന് ഒരു പദവി ഉയര്‍ത്തിക്കൊടുക്കുകയും ഒരു പാപത്തെ താഴ്ത്തിക്കൊടുക്കുകയും ചെയ്യാതിരിക്കില്ല” (മുസ്ലിം) 12).
ജാബിര്‍(റ) പറയുന്നു: ”ഞങ്ങളുടെ ഭവനങ്ങള്‍ പള്ളിയില്‍നിന്നും അകലെയായിരുന്നു. പള്ളിയുടെ അടുത്തേക്ക് വരാന്‍ വേണ്ടി ആ ഭവനങ്ങള്‍ വില്ക്കാന് ഞങ്ങള്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബി(സ്വ) ഞങ്ങളെ അതില്‍ നിന്ന് തടഞ്ഞു കൊണ്ട് പറഞ്ഞു. ഓരോ കാല്‍വെപ്പിനും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്” (മുസ്ലിം) 13).
പള്ളിയില്‍ പ്രവേശിച്ച ഉടനെ നിര്‍വഹിക്കേണ്ട തഹിയ്യത്ത് നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധ നമസ്കാരം പ്രതീക്ഷിച്ച് നിശ്ശബ്ദനായിരിക്കണം. അല്ലെങ്കില്‍ പ്രാര്ഥനയിലോ ദിക്റുകളിലോ മുഴുകാം. ഇതിന്റെ മാഹാത്മ്യം പ്രവാചകന് വ്യക്തമാക്കുന്നത് കാണുക.
”ഒരു ദാസന് നമസ്കാരം പ്രതീക്ഷിച്ചു കൊണ്ട് അവന്റെ നമസ്കാര സ്ഥലത്ത് ഇരിക്കുന്നേടത്തോളം അവന് നമസ്കാരത്തില്‍ തന്നെയാണ്. അവന് അവിടെ നിന്ന് പോകുന്നതുവരെ, അല്ലെങ്കില്‍ അവന്റെ വുദ്വൂ മുറിയുന്നതുവരെ മലക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കും: ”അല്ലാഹുവേ, ഇദ്ദേഹത്തിനു നീ പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഇദ്ദേഹത്തിനു നീ കരുണ ചെയ്യേണമേ” (മുസ്ലിം) 14).
ഒരു സംഘനമസ്കാരം കാണുമ്പോള്‍ റക്അത്തു കിട്ടുക എന്ന ഉദ്ദേശ്യത്തോടെ ധൃതികാണിച്ച് ഓടിച്ചെല്ലാന്‍ പാടില്ല. സാവകാശം നടന്നടുത്ത് നമസ്കാരത്തില്‍ തുടരണം. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ഇഖാമത്ത് വിളി കേട്ടാല്‍ നമസ്കാരത്തിലേക്ക് സാവകാശത്തോടെയും ഭക്തിയോടെയും നടന്നുചൊല്ലുക. ധൃതികാണിക്കരുത്. നിങ്ങള്‍ക്ക് (ഇമാമിനോടൊപ്പം) ലഭിച്ചത് നമസ്കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക” (ബുഖാരി) 15.
നമസ്കാരത്തില്‍ ഏകാഗ്രത വേണം. അതിനാല്‍ വിശന്നുകൊണ്ടോ വിസര്‍ജനത്തിന് തോന്നുമ്പോഴോ നമസ്കരിക്കരുത്. അത്തരം ആവശ്യം പൂര്‍ത്തിയാക്കി സ്വസ്ഥമനസ്സോടെയാണ് നമസ്കാരത്തിനു വരേണ്ടത്. നബി (സ്വ) പറഞ്ഞു: ”നമസ്കാരത്തിന് വിളിക്കപ്പെട്ടിരിക്കെ ഭക്ഷണം തയ്യാറാക്കപ്പെട്ടിട്ടുണ്ടെങ്കില് ആദ്യം ഭക്ഷണം കഴിക്കുക. ധൃതിപ്പെടരുത്; അത് കഴിച്ചു തീരുന്നതുവരെ” (ബുഖാരി) 16.
”ഭക്ഷണത്തിന്റെ സാന്നിധ്യത്തിലോ, മലമൂത്ര വിസര്‍ജനത്തിനു മുട്ടുമ്പോഴോ നമസ്കരിക്കാന്‍ പാടുള്ളതല്ല” (മുസ്ലിം) 17).
നമസ്കാരത്തില്‍നിന്ന് ശ്രദ്ധ അകറ്റുന്ന ചിത്രങ്ങളോ അലങ്കാരങ്ങളോ മുമ്പിലുണ്ടാവാതിരിക്കണം. ആഇശ(റ) യുടെ വീട്ടിലെ ഒരു വിരി ചിത്രപ്പണികളുള്ളതായിരുന്നു. അത് നമസ്കാരത്തില്‍ പ്രവാചകനെ അശ്രദ്ധനാക്കിയപ്പോള് അവിടുന്ന് പറഞ്ഞു: ”നിന്റെ ഈ വിരി എടുത്തു മാറ്റൂ. എന്റെ നമസ്കാരത്തില്‍ അതിലെ ചിത്രങ്ങള്‍ എനിക്കു മുമ്പില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു” (ബുഖാരി) 18.
നമസ്കാരം വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്തു വെച്ചാണ് നിര്വ്വഹിക്കേണ്ടതെന്നതില് സംശയമില്ല. നമസ്കാരത്തിന്റെ പവിത്രതയ്ക്കും നമസ്കരിക്കുന്നവന്റെ ഏകാഗ്രമനസ്സിനും ഉതകാത്ത അറപ്പും വെറുപ്പും തിരക്കും ഉണ്ടാകുന്ന സ്ഥലത്തുവെച്ച് നമസ്കരിക്കാവതല്ല.
സൂര്യന് ഉദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തും സൂര്യന് ആകാശമധ്യത്തില്‍ നില്ക്കുന്ന സമയത്തും നമസ്കരിക്കുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്.
നമസ്കാരത്തിലെ ശ്രദ്ധ
നമസ്കാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഏകാഗ്രമായ മനസ്സോടെയായിരിക്കണം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. ഭയഭക്തി നമസ്കാരത്തിലുണ്ടായിരിക്കണം. അതില്ലാത്ത നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. ”തീര്‍ച്ചയായും നമസ്കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു” (24:1,2).
”എന്നാല്‍ തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് ശ്രദ്ധയില്ലാത്ത നമസ്കാരക്കാര്‍ക്ക് നാശം” (107:4,5).
അതിനാല്‍ നമസ്കാരത്തില്‍ അശ്രദ്ധ വരുന്ന കാര്യങ്ങളോ ഭക്തിക്ക് തടസ്സമാകുന്ന ചിന്തകളോ പ്രവര്‍ത്തനങ്ങളോ പാടുള്ളതല്ല. പ്രാര്‍ഥനകള്‍ ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും മനസ്സാന്നിധ്യത്തോടും അര്‍ഥബോധത്തോടും കൂടിയായിരിക്കണം.
നമസ്കാരത്തിനു നിന്നുകഴിഞ്ഞാല്‍ ദൃഷ്ടി സുജൂദിന്റെ സ്ഥാനത്തായിരിക്കണം. അങ്ങുമിങ്ങും തിരിയുകയോ നമസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ചലനങ്ങള്‍ ഉണ്ടാവുകയോ പാടില്ല.
നമസ്കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് പ്രവാചകന് പറഞ്ഞതിപ്രകാരമാണ്: ”അടിമയുടെ നമസ്കാരത്തില്‍ നിന്ന് പിശാചിന്റെ തട്ടിയെടുക്കലാണത്” (ബുഖാരി) 19.
നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ മേലോട്ട് നോക്കുകയോ ഊരക്ക് കൈകൊടുത്ത് നില്‍ക്കുകയോ ചെയ്യരുത് (ബുഖാരി) 20.
ഉറക്കം തൂങ്ങിക്കൊണ്ടുള്ള നമസ്കാരം നിഷ്ഫലമാണ്. അതിനാല്‍ ഉറക്കം വരുന്നുവെങ്കില്‍ വേഗത്തില്‍ നമസ്കരിച്ച് കിടക്കണം. നബി(സ്വ) പറഞ്ഞു: ”നമസ്കാരത്തിലായിരിക്കെ നിങ്ങള്‍ ഉറക്കം തൂങ്ങിയാല്‍ വേഗത്തില്‍ കിടക്കുക; ഉറക്കം പോകുന്നതുവരെ. നിങ്ങള്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയാല്‍ ഒരുപക്ഷേ പാപമോചനത്തിന്നര്ഥിക്കുമ്പോള് തന്നെത്തന്നെ ശകാരിക്കുകയായിരിക്കും ചെയ്യുക” (ബുഖാരി) 18.
നമസ്കാരം കഴിഞ്ഞാല്‍
നമസ്കാരം കഴിഞ്ഞ ഉടനെ വീണ്ടും അല്ലാഹുവിനോട് മാപ്പിരക്കണം. നബി(സ്വ) നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്നുതവണ അസ്തഅ്ഫിറുല്ലാഹ് (أَسْتَغْفِرُ اللَّهَ) (അല്ലാഹുവേ, ഞാന്‍ നിന്നോട് മാപ്പിരക്കുന്നു) എന്ന് പറയാറുണ്ടായിരുന്നു. എന്നിട്ട് പറയും: അല്ലാഹുമ്മ അന്തസ്സലാം, വമിന്‍കസ്സലാം, തബാറക്ത യാദല് ജലാലി വല്‍ ഇക്റാം( اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ) (അല്ലാഹുവേ, നീ സമാധാനമാണ്. സമാധാനം നിന്റെ പക്കല്‍ നിന്നാണ്. മഹത്വവും ഉദാരതയും ഉള്ള നാഥാ, നീ അനുഗൃഹീതനായിരിക്കുന്നു) (മുസ്ലിം) 21).
തുടര്‍ന്ന് ധാരാളം പ്രാര്‍ഥനകളും ദിക്റുകളും നിര്‍വഹിക്കണം. നമസ്കാരാനന്തര പ്രാര്‍ഥനകള്‍ കൂടുതല്‍ ഉത്തരം ലഭിക്കുന്നവയാണെന്ന് പ്രവാചക വചനങ്ങളിലുണ്ട്. താഴെ പറയുന്ന ദിക്റുകളും പ്രാര്‍ഥനകളും പതിവാക്കുന്നത് നല്ലതാണ്.
നബി(സ്വ) പറഞ്ഞു: ”ഓരോ നിര്‍ബന്ധ നമസ്കാരത്തിന് പിറകെയും 33 തവണ സുബ്ഹാനല്ലാ (سُبْحَانَ اللَّهِ) എന്നും 33 തവണ അല്‍ഹംദുലില്ലാ (الْحَمْدُ لِلَّهِ )എന്നും 33 തവണ അല്ലാഹുഅക്ബര്‍ (اللَّهُ أَكْبَرُ)എന്നും നൂറ് തികയ്ക്കാന്‍, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ (لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) (യഥാര്‍ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന് സര്‍വകാര്യത്തിനും ശക്തിയും കഴിവുമുള്ളവനാണ്) എന്നും ചൊല്ലിയാല്‍ സമുദ്രത്തിലെ നുര പോലെ പാപങ്ങളുണ്ടെങ്കിലും പൊറുക്കപ്പെടും.” (മുസ്ലിം) 22).
മുആദുബ്നു ജബല്‍(റ) പറയുന്നു: ”നബി(സ്വ) എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ഓ മുആദ്, തീര്‍ച്ചയായും താങ്കളെ ഞാന്‍ സ്നേഹിക്കുന്നു. എന്നിട്ട് നബി(സ്വ) പറഞ്ഞു: മുആദേ, ഓരോ നമസ്കാരത്തിനു പിറകെയും ഇപ്രകാരം പ്രാര്‍ഥിക്കണമെന്ന് താങ്കളോട് ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു: അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക, വശുക്രിക, വഹുസ്നി ഇബാദത്തിക (اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِك) (സ്വഹീഹുല്‍ ജാമിഇസ്സ്വഗീറി) 23.
അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി കാണിക്കാനും നല്ല നിലയില്‍ നിനക്ക് ആരാധന നിര്‍വഹിക്കാ നും എന്നെ നീ സഹായിക്കേണമേ” (അബൂദാവൂദ്) 24.
ഓരോ നമസ്കാരാനന്തരവും നബി(സ്വ) ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു: ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍മുല്‍കു വ ലഹുല്‍ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന് ഖദീര്‍. ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി ലാഇലാഹ ഇല്ലല്ലാഹു ലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, അഹ്ലുന്നിഅ്മതി വല്‍ ഫദ്ലി, വസ്സനാഇല് ഹസനി, ലാ ഇലാഹ ഇല്ലല്ലാഹു മുഖ്ലിസ്വീന ലഹുദ്ദീന വലൗ കരിഹല്‍ കാഫിറൂന്‍.(لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاَللَّهِ، لَا إِلَهَ إِلَّا اللَّهُ، وَلَا نَعْبُدُ إِلَّا إِيَّاهُ، أَهْلَ النِّعْمَةِ وَالْفَضْلِ وَالثَّنَاءِ الْحَسَنِ، لَا إِلَهَ إِلَّا اللَّهُ، مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ ) (മുസ്ലിം) 25).
(യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും അവനാണ്. അവന് സര്‍വകാര്യത്തിനും ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നില്ല. അവനാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും നാഥന്! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ഥത്തില്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല. നിഷേധിക്കുന്നവര്‍ വെറുത്താലും, ദീന് അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍.)
അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല് ജദ്ദി മിന്കല് ജദ്ദ്.(اللَّهُمَّ لَا مَانِعَ لِمَا أُعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ) (അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! നീ ഉദ്ദേശിക്കാതെ ഒന്നും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു എല്ലാ കഴിവുകളും.)
ഓരോ നമസ്കാരാനന്തരവും നബി(സ്വ) ‘ആയത്തുല്‍ കുര്‍സിയ്യ്’ ഓതാറുണ്ടായിരുന്നു. 26
അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഖുദുഹു സിനതുന്‍ വലാ നൗം, ലഹു മാഫിസ്സമാവാത്തി വ മാഫില് അര്‍ദ്, മന് ദല്ലദീ യശ്ഫഉ ഇന്ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഖല്ഫഹും, വലാ യുഹീത്വൂന ബിശയ്ഇന് മിന് ഇല്മിഹി ഇല്ലാ ബിമാ ശാഅ, വസിഅ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ദി വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അദ്വീം (ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ)(2:255). (അല്ലാഹു–അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശിപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ).
അല്ലാഹുമ്മ അസ്വ്ലിഹ് ലീ ദീനീ അല്ലദീ ജഅല്തഹൂ ഇസ്വ്മത അംരീ വ അസ്വ്ലിഹ് ലീ ദുന്യായ അല്ലത്തീ ജഅല്‍ത ഫീഹാ മആശീ, വ അസ്ലിഹ്ലീ ആഹിറതിയല്ലതീ ജഅല്‍ത ഇലയ്ഹാ മആദീ, അല്ലാഹുമ്മ ഇന്നീ അഊദു ബിരിദ്വാക മിന് സുഖ്ത്വിക, വബി അഫ്വിക മിന് നിഖ്മതിക വ അഊദു ബിക മിന്‍ക ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല് ജദ്ദി മിന്കല് ജദ്ദ്(اللَّهُمَّ أَصْلِحْ لِي دِينِي الَّذِي جَعَلْتَهُ لِي عِصْمَةً وَأَصْلِحْ لِي دُنْيَاىَ الَّتِي جَعَلْتَ فِيهَا مَعَاشِي اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَأَعُوذُ بِعَفْوِكَ مِنْ نِقْمَتِكَ وَأَعُوذُ بِكَ مِنْكَ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ) (അല്ലാഹുവേ, എന്റെ കാര്യത്തിന്റെ അവലംബമാക്കിയ മതത്തെ എനിക്ക് നീ നന്നാക്കിത്തരേണമേ. നീയെനിക്ക് ഉപജീവനം നിശ്ചയിച്ച ദുന്‍യാവിനെ നന്നാക്കിത്തരേണമേ. അല്ലാഹുവേ, നീയെനിക്ക് മടക്കസ്ഥാനമാക്കിയ പരലോകത്തിനെ നന്നാക്കിത്തരേണമേ. അല്ലാഹുവെ നിന്റെ കോപത്തില്‍ നിന്നും നിന്റെ സംതൃപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നിന്റെ ശിക്ഷയില്‍നിന്നും നിന്റെ മാപ്പില്‍ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്നും നിന്നോട് തന്നെ ഞാന്‍ അഭയം തേടുന്നു. നീ തന്നത് തടയാനോ നീ തടഞ്ഞത് തരാനോ ആരുമില്ല. മഹത്വമുള്ളവന് അവന്റെ മഹത്വം നിന്നില്‍ നിന്നും ഒരു പ്രയോജനവും നേടിക്കൊടുക്കുകയില്ല).
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനല്‍ ബുഖ്ലി വ അഊദു ബിക മിനല്‍ ജുബ്നി വ അഊദുബിക മിന് അന് ഉറദ്ധ ഇലാ അര്‍ദലില്‍ ഉമുരി വ അഊദുബിക മിന് ഫിത്നതിദ്ദുന്യാ വ അഊദുബിക മിന് അദാബില്ഖബ്ര്(اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ) (അല്ലാഹുവേ, പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും അവശ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നതില്‍ നിന്നും ദുന്‍യാവിലെ കുഴപ്പത്തില്‍ നിന്നും ക്വബ്റിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ അഭയംതേടുന്നു).
അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫി സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്രി വല്ഫഖ്രി, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന് അദാബില്‍ ഖബ്രി ലാ ഇലാഹ ഇല്ലാ അന്ത(اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلَهَ إِلاَّ أَنْتَ) (അല്ലാഹുവേ, എന്റെ ശരീരത്തിനും കേള്‍വിക്കും കാഴ്ചക്കും നീ സൗഖ്യം നല്കേണമേ. അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഖബ്റിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല).
ഇതുപോലെയുള്ള വേറെയും പ്രാര്‍ഥനകള്‍ നിര്‍വഹിക്കാം. ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രാര്‍ഥനകളും തന്റെ ഭൗതികവും പാരത്രികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളും ആകാവുന്നതാണ്. നമസ്കാരത്തില്‍ പങ്കെടുത്ത ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ക്ക് പ്രാര്‍ഥിക്കുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും ഓരോ ആവശ്യമാണല്ലോ ഉള്ളത്.
നമസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന
നബി(സ്വ) ഇമാമായി നമസ്കരിച്ചപ്പോഴെല്ലാം അല്പസമയം അവിടെ ഇരിക്കുകയും പിന്നീട് എഴുന്നേറ്റു പോവുകയോ ജനങ്ങള്‍ക്ക് അഭിമുഖമായി ഇരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. എന്നിട്ട് ദിക്റുകളും പ്രാര് ഥനകളും സ്വന്തമായി നിര്‍വഹിക്കും. മഅ്മൂമുകളും അങ്ങനെത്തന്നെ ചെയ്യും. പ്രവാചകന്റെ ഈ ചര്യക്ക് വിരുദ്ധമാണ് ഫര്‍ദ്വ് നമസ്കാരാനന്തരം കൂട്ടുപ്രാര്‍ഥന നടത്തുന്ന സമ്പ്രദായം. ഇതിനു ഇസ്ലാമിന്റെ അടി സ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലോ സുന്നത്തിലോ തെളിവുകളില്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും തെളിവില്ലെന്നു മാത്രമല്ല, സലാം വീട്ടിക്കഴിഞ്ഞാല്‍ ഇമാം നമസ്കാര സ്ഥലത്തു നിന്ന് വേഗത്തില്‍ വിട്ടുപോകണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. ഇമാം ശാഫിഈ തന്റെ ‘അല്‍ഉമ്മി’ല്‍ രേഖപ്പെടുത്തുന്നു:
ഉമ്മുസലമ(റ) പറയുന്നു: ”നബി(സ്വ) നമസ്കാരത്തില്‍നിന്ന് വിരമിച്ചാല്‍ അവിടുന്ന് അല്പസമയം തന്റെ സ്ഥല ത്തിരിക്കുമായിരുന്നു. ഇബ്നുശിഹാബ് പറയുന്നു: അവിടുന്ന് ഇങ്ങനെ ഇരിക്കുന്നത് – അല്ലാഹുവിന്നറിയാം – പുരുഷന്മാര് പിരിഞ്ഞു പോകുമ്പോള്‍ ഒപ്പം എത്താതിരിക്കാന്‍ കഴിയാത്തവിധം സ്ത്രീകള്‍ക്ക് നേരത്തെ പിരിഞ്ഞുപോകാന്‍ വേണ്ടിയായിരുന്നു.”(ബുഖാരി) 27.
ഇമാം ശാഫിഈ ദിക്റിനെക്കുറിച്ച് പറയുന്നു: ‘നമസ്കാരത്തില്‍നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ഇമാമും മഅ്മൂമും അല്ലാഹുവിനെ സ്മരിക്കണമെന്ന് (ദിക്റുകള്‍ ചൊല്ലണമെന്ന്) ഞാന്‍ അഭിപ്രായപ്പെടുന്നു. അവര്‍ ദിക്റുകള്‍ പതുക്കെ പറയണം; തന്നില്‍നിന്ന് ജനം പഠിക്കണമെന്ന് ഉദ്ദേശിക്കുന്ന ഇമാം ഒഴികെ. അയാള്‍ ഉച്ചത്തില്‍ ചൊല്ലണം. അങ്ങനെ ജനങ്ങള്‍ പഠിച്ചുവെന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നെ പതുക്കെ ചൊല്ലണം. കാരണം അല്ലാഹു പറയുന്നു: ”നിന്റെ പ്രാര്‍ഥന നീ ഉറക്കെയാക്കുകയോ നന്നെ പതുക്കെയാക്കുകയോ ചെയ്യരുത്.” അല്ലാഹു അറിയുന്നു: അതുകൊണ്ട് നീ ഉച്ചത്തിലാക്കുകയോ നീ തന്നെ കേള്‍ക്കാത്ത വിധം പതുക്കെയാക്കുകയോ ചെയ്യരുത്” (അല്‍ഉമ്മ്) 28.
ഇമാം എന്ത് ചെയ്യണമെന്ന് ഇമാം ശാഫിഈ പറയുന്നു: ”ഉമ്മുസലമ(റ) പറഞ്ഞ പോലെ സ്ത്രീകള്‍ക്ക് പിരിഞ്ഞുപോകാന്‍ അവസരമൊരുക്കിക്കൊണ്ട് ഇമാം തന്റെ സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് അല്ലാഹുവിനെ സ്മരിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അവര്‍ പോയിക്കഴിഞ്ഞാല്‍ ഇമാം എഴുന്നേല്‍ക്കണം. ഇനി അതിനു മുമ്പേ എഴുന്നേല്ക്കുകയോ കുറച്ചധികം സമയം അവിടെ ഇരിക്കുകയോ ചെയ്താല്‍ അതുകൊണ്ട് വിരോധമൊന്നുമില്ല.”(അല്‍ ഉമ്മ്) 29.
ഇമാം ശാഫിഈ ഇവിടെ കാര്യം വ്യക്തമായി പറയുന്നു: അതായത്, ഇമാം പതുക്കെ ദിക്ര് ചൊല്ലണം. നമസ്കാരം കഴിഞ്ഞാല്‍ സ്ത്രീകള്‍ എഴുന്നേറ്റു പോകാനുള്ള സൗകര്യത്തിനു വേണ്ടി മാത്രം അല്പസമയം നമസ്കരിച്ച സ്ഥലത്ത് ഇരിക്കാം. ഇരിക്കുന്ന സമയത്ത് സ്വന്തമായി ദിക്ര് പതുക്കെ ചൊല്ലാമെന്നല്ലാതെ ഉറക്കെ പ്രാര്‍ഥിക്കാനോ മറ്റുള്ളവര്‍ ആമീന്‍ ചൊല്ലാനോ അദ്ദേഹം നിര്‍ദേശിക്കുന്നില്ല. ശാഫിഈയുടെ ഈ അഭിപ്രാ യങ്ങള്‍ സ്വീകരിച്ചു കൊണ്ടുതന്നെയാണ് മദ്ഹബിലെ പില്ക്കാല ഗ്രന്ഥകാരന്മാരും അഭിപ്രായങ്ങളെഴുതിയത്.
”പിറകില്‍ സ്ത്രീകളില്ലെങ്കില്‍ സലാംവീട്ടിയ ഉടനെ തന്റെ നമസ്കാര സ്ഥലത്തുനിന്ന് എഴുന്നേല്ക്കലാണ് ഇമാമിന് ശ്രേഷ്ഠമായ കാര്യം” (തുഹ്ഫ) 30.
”ഇമാം എഴുന്നേറ്റു പോകണമെന്ന് പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ദിക്റ് ചൊല്ലല്‍ സുന്നത്തില്ലെന്ന് വരുന്നില്ല; അത് അദ്ദേഹം എഴുന്നേറ്റു പോയി ഇരിക്കുന്ന സ്ഥലത്തുവെച്ച് ചെയ്യണം” (തുഹ്ഫ) 30.
”ഇമാം ശാഫിഈയും അനുചരന്മാരും പറയുന്നു: തന്റെ പിറകില്‍ സ്ത്രീകളില്ലെങ്കില്‍ സലാംവീട്ടിയ ഉടനെ തന്റെ നമസ്കാര സ്ഥലത്തുനിന്ന് എഴുന്നേറ്റ് പോകല്‍ ഇമാമിന് അഭികാമ്യമാണ്. ഇമാം ശാഫിഈ മുഖ്ത സ്വറില്‍ പറഞ്ഞത് അപ്രകാരമാണ്. അനുചരന്മാര്ക്ക് അതിനോട് അഭിപ്രായ ഐക്യമാണുള്ളത്. എന്നാല്‍ പിറകില്‍ സ്ത്രീകളുണ്ടെങ്കില്‍, പിരിഞ്ഞുപോകുന്ന പുരുഷന്മാര്ക്ക്, ഏറ്റവും പിറകില്‍ പോകുന്ന സ്ത്രീയെ കണ്ടുമുട്ടാന്‍ ഇടവരാത്ത നിലയ്ക്ക് അവര്‍ ഒഴിഞ്ഞു പോകുന്നതുവരെ ഇമാമും മറ്റു പുരുഷന്മാരും കുറച്ചു സമയം അവിടെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കേണ്ടതാണ്.
ഇമാം സലാം വീട്ടിയാല്‍ എഴുന്നേറ്റുപോകല്‍ സ്ത്രീകള്‍ക്ക് അഭികാമ്യമാകുന്നു. അങ്ങനെ അവര്‍ എഴുന്നേറ്റു പോയാല്‍ ഇമാമും മറ്റുള്ളവരും എഴുന്നേറ്റു പോകണം. ഗ്രന്ഥകാരന് (ശറഹുല്‍ മുഹദ്ദബ്) ഉദ്ധരിച്ച ഉമ്മുസലമ (റ)യുടെ ഹദീസാണ് ഈ അഭിപ്രായത്തിന് ഇമാം ശാഫിഈയും അനുചരന്മാരും തെളിവായെടുത്തത്. ഉമ്മുസലമ(റ) പറയുന്നു: ‘നബി(സ്വ) സലാം വീട്ടിക്കഴിയുമ്പോള്‍ സ്ത്രീകള്‍ എഴുന്നേല്ക്കുമായിരുന്നു. പുരുഷന്മാര്ക്ക് ഒപ്പമെത്താന്‍ കഴിയാത്തവിധം സ്ത്രീകള്‍ എഴുന്നേറ്റ് പോകാന്‍ വേണ്ടി നബി(സ്വ) കുറച്ചു സമയം അവിടെ ഇരിക്കുമായിരുന്നു” (ശര്‍ഹുല്‍മുഹദ്ദബ്) 31.
ഇതേ ആശയത്തിലുള്ള വാക്യങ്ങള്‍ എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും കാണാം. ഈ വാക്യങ്ങളില്‍നിന്ന് വ്യക്ത മാകുന്ന ഒരു കാര്യം കൂടിയുണ്ട്. സര്‍വ സാധാരണയായി പ്രവാചകനോടൊപ്പം ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. അത് മദ്ഹബിലെ ഇമാമുകളും പണ്ഡിതന്മാരും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുകളില്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഒന്നും തന്നെ ഇമാം ഉറക്കെ പ്രാര്‍ഥിക്കണമെന്നും കൂടെയുള്ളവര്‍ ആമീന്‍ ചൊല്ലണമെന്നും പറയുന്നില്ല.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2238, ഹദീസ് 5662[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 02, ഹദീസ് 5970 [↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 430, ഹദീസ് (615) – 181[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 433, ഹദീസ് (621) – 192[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 445, ഹദീസ് 226 (643[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 205, ഹദീസ് 536[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 205, ഹദീസ് 534[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 120, ഹദീസ് 647[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 446, ഹദീസ് 232 (645[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 446, ഹദീസ് 231 (645[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 116, ഹദീസ് 560[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 459, ഹദീസ് 649 (272[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 461, ഹദീസ് 279 (664[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 459, ഹദീസ് 273 (649[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 129, ഹദീസ് 636[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 135, ഹദീസ് 674[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 393, ഹദീസ് 67 (560[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 53, ഹദീസ് 212[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 150, ഹദീസ് 751[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 150, ഹദീസ് 750[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 414, ഹദീസ് 135 (591[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 418, ഹദീസ് 146 (597[↩]
- സ്വഹീഹു ജാമിഉസ്സ്വഗീര്‍ വ സിയാദാതുഹൂ, നാസ്വിറുദ്ദീന്‍ അല്‍ബാനി, അല്‍ മക്തബതുല്‍ ഇസ്ലാമി, വാള്യം 02, പേജ് 1320, ഹദീസ് 3063-7969[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 86, ഹദീസ് 1522[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 415, ഹദീസ് 139 (594[↩]
- അന്നുകതു അലാ കിതാബി ഇബ്നിസ്വലാഹ്, വാള്യം 01, പേജ് 126[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 173, ഹദീസ് 870[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 150[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 151[↩]
- മുഖ്തസ്വറു തുഹ്ഫത്തുല്‍ മുഹ്താജു ബിശറഹില്‍ മിന്‍ഹാജ്, മുസ്വ്തഫാ ബ്നു ഹാമിദ് ബ്നു ഹസനു ബ്നു സമീത്വ്, മറകസുന്നൂര്‍ ലിദ്ദിറാസാതി വല്‍ബുഹൂസ്, 2008, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 203[↩][↩]
- ശറഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 03, പേജ് 489[↩]
