മര്യാദകള്‍ – 2
മനുഷ്യ സംസ്‌കാരം മഹിതമാകുന്നത് അവര്‍ പുലര്‍ത്തുന്ന വിശ്വാസവും കര്‍മ്മവും സ്വഭാവവും എല്ലാം മാനവികമാകുമ്പോഴാണ്. സമൂഹമായി ജീവിക്കേണ്ട മനുഷ്യന്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ പലതരത്തിലുമുള്ള മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. സ്രഷ്ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തിലുമായി ഇത് വിശദമായി വിശദീകരിക്കുന്നുണ്ട്. ഗൃഹസന്ദര്‍ശന മര്യാദകള്‍, സദസ്സിലെ മര്യാദകള്‍, അഭിവാദന മര്യാദകള്‍, രോഗീസന്ദര്‍ശന മര്യാദകള്‍, പള്ളികളില്‍ പാലിക്കേണ്ട മര്യാദകള്‍, വഴിയില്‍ പാലിക്കേണ്ട മര്യാദകള്‍, മൈഥുന മര്യാദകള്‍ എന്നിവയെക്കുറിച്ച ഇസ്‌ലാമിക അധ്യാപനങ്ങള്‍ ഇവിടെ വായിക്കാം.
ഗൃഹസന്ദര്‍ശന മര്യാദകള്‍
മനുഷ്യര്‍ക്കിടയില്‍ ഊഷ്മളമായ സ്‌നേഹബന്ധം നിലനിര്‍ത്തുന്നതില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അന്യരുടെ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ വിശുദ്ധഖുര്‍ആനില്‍ നിന്നും തിരുവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അല്ലാഹു പറയുന്നു. ”വിശ്വാസികളേ, നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്, അവിടെയുള്ളവരുടെ അനുവാദം തേടുകയും അവര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നവരാകാന്‍ വേണ്ടി” (24:27). സ്വഭവനങ്ങളില്‍ പ്രവേശിക്കുമ്പോഴും ഇത്തരം മര്യാദകള്‍ പാലിക്കേണ്ടതാണ്. സമ്മതം ചോദിക്കുന്നതിന്റെ ഭാഗമായി സലാം പറയുന്നതോടൊപ്പം വാതിലില്‍ മുട്ടിവിളിക്കുന്നത് നബി(സ്വ) സ്വീകരിച്ച രീതിയായിരുന്നു. ഒരു രാത്രിയില്‍ നബി(സ്വ) അലി(റ)യുടെയും ഫാത്വിമ(റ)യുടെയും വീട്ടില്‍ വന്ന് വാതിലില്‍ മുട്ടി വിളിച്ചു. വീട്ടുകാര്‍ക്ക് ശല്യമാവാത്ത രൂപത്തില്‍ 3 പ്രാവശ്യം തുടര്‍ച്ചയായി മുട്ടുകയും വീട്ടുകാരുടെ വരവിനായി കാത്തിരിക്കുകയുമാണ് വേണ്ടത്. വന്ന ആളുടെ പേര് പറഞ്ഞുകൊണ്ട് വീട്ടുകാരെ അറിയിക്കുകയും ചെയ്യാം. ആളുടെ പേര് പറയാതെ വീട്ടുകാരെ പ്രയാസപ്പെടുത്തരുത്. വാതിലിന്റെ പാര്‍ശ്വഭാഗങ്ങളിലായിട്ടാണ് ആഗതന്‍ നില്‍ക്കേണ്ടത്. നബി(സ്വ) ഏതെങ്കിലും വീടിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ വാതിലിന്റെ നേരെ അഭിമുഖമായി നില്‍ക്കുമായിരുന്നില്ല. വാതിലില്‍ വലതുഭാഗത്തോ ഇടതുഭാഗത്തോ ആണ് നില്‍ക്കുക. സലാം പറയും. കാരണം അന്ന് വീടുകള്‍ക്ക് വാതില്‍ വിരികളുണ്ടായിരുന്നില്ല (സുനനു അബീദാവൂദ്) 1
ആഗതന്‍ വന്ന വിവരം വീട്ടുകാരെ അറിയിച്ചിട്ടും ആരും മുന്നോട്ട് വന്നില്ലെങ്കില്‍ ആ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു. ‘അപ്പോള്‍ ആരെയും നിങ്ങളവിടെ കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കനുവാദം ലഭിക്കുന്നതുവരെ നിങ്ങളവിടെ പ്രവേശിക്കരുത്. മടങ്ങുക എന്ന് നിങ്ങളോട് പറയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ മടങ്ങുവിന്‍. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അറിയുന്നവനത്രെ.” (24:28)
ജനല്‍പാളികളിലൂടെയോ വാതില്‍ ദ്വാരങ്ങളിലൂടെയോ എത്തിനോക്കുന്നത് അനുവദനീയമല്ല. അങ്ങനെ പാളിനോക്കുന്നത്, അനുവാദമില്ലാതെ അകത്ത് പ്രവേശിച്ചതിന് തുല്യമായ തെറ്റായിട്ടാണ് നബി(സ്വ) പഠിപ്പിച്ചത്. എന്നാല്‍ പ്രവേശിക്കുന്നതിന് അനുവാദം ചോദിക്കേണ്ടതില്ലാത്ത വീടുകളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
അല്ലാഹു പറയുന്നു: ”അന്ധനു മേല്‍ കുറ്റമില്ല. മുടന്തന്റെ മേല്‍ കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ സഹോദരന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ പിതൃവ്യന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍നിന്നോ നിങ്ങളുടെ അമ്മാവന്മാരുടെ വീടുകളില്‍ നിന്നോ നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കാന്‍ അപ്രകാരം നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു”(24:61)
വീട്ടുജോലിക്ക് നില്‍ക്കുന്ന വേലക്കാരും പ്രായപൂര്‍ത്തിയോട് അടുത്ത ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന കുട്ടികളും സ്വന്തം വീടുകളില്‍ സ്വാതന്ത്ര്യത്തോടുകൂടി പെരുമാറുന്നവരാണെങ്കിലും ശയനമുറികളിലേക്ക് 3 സ്വകാര്യ സന്ദര്‍ഭങ്ങളില്‍ സമ്മതമില്ലാതെ പ്രവേശിക്കരുത്. സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമസ്ഥത വഹിക്കുന്നവരും നിങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തവരും 3 സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (രഹസ്യമുറികളില്‍ പ്രവേശിക്കാന്‍) അനുവാദം ചോദിക്കട്ടെ. പ്രഭാത നമസ്‌കാരത്തിന് മുമ്പും ഉച്ചനേരത്ത് നിങ്ങളുടെ വസ്ത്രം നിങ്ങള്‍ അഴിച്ചുവെക്കുന്ന സന്ദര്‍ഭത്തിലും ഇശാ നമസ്‌കാരത്തിന് ശേഷവും. ഇവ നിങ്ങള്‍ വിവസ്ത്രരാവാന്‍ സാധ്യതയുള്ള സമയങ്ങളാണ്. ഇവയ്ക്ക് പുറമെയുള്ള സമയങ്ങളില്‍ അനുവാദം ചോദിക്കപ്പെടുന്നില്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല (24:58).
സദസ്സിലെ മര്യാദകള്‍
വിശ്വാസികളുടെ ജീവിതത്തില്‍ അനിവാര്യമായും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കപ്പെട്ട രംഗങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സദസ്സിലെ പെരുമാറ്റരീതികള്‍. ആരാധനകള്‍ നിര്‍വഹിക്കാനോ, അറിവും വിശ്വാസവും വര്‍ധിപ്പിക്കാനോ ആയി വിശ്വാസി ദിനേന പല സദസ്സുകളിലും പങ്കടുക്കേണ്ടതായി വരാറുണ്ട്. അതു കൂടാതെ സാമൂഹികജിവിതത്തില്‍ ബന്ധങ്ങള്‍ നിലനിര്‍ത്താനായി മറ്റു സഹോദരങ്ങളുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേരാനായി അത്തരത്തിലുള്ള സദസ്സുകളിലും പങ്കു കൊള്ളേണ്ടതായി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായി പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.
ഇരിക്കുന്ന സദസ്സുകളില്‍ മറ്റൊരാള്‍ക്കു കൂടി ഇരിക്കാനായി സൗകര്യം ചെയ്തു കൊടുക്കേണ്ടത് വിശാലമനസ്‌കതയുള്ള വിശ്വാസികളുടെ സ്വഭാവമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, സദസ്സുകളില്‍ വിശാലത ചെയ്യുവിന്‍ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ വിശാലത ചെയ്യുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് വിശാലത ചെയ്യും. എഴുന്നേല്‍ക്കുവിന്‍ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ എഴുന്നേല്‍ക്കുവിന്‍ (58:11).
ഒരു സദസ്സില്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ഒരാളെ എഴുന്നേല്‍പ്പിച്ചു കൊണ്ട് അവിടെയിരിക്കുക എന്നതല്ല ഇസ്‌ലാമിക രീതി. ഇരിപ്പിടത്തില്‍ വിശാലത കാണിച്ച് അയാളെകൂടി അവിടെയിരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. രണ്ടു പേര്‍ ഇരിക്കുന്നതിനിടയില്‍ അവരെ വേര്‍പ്പെടുത്തികൊണ്ട് മറ്റൊരാള്‍ ഇരിക്കുന്നത് ശരിയല്ല. വിടവുണ്ടെങ്കില്‍ അവരുടെ സമ്മതപ്രകാരം മറ്റൊരാള്‍ അവിടെയിരിക്കുകയോ, അല്ലെങ്കില്‍ അവരെ ഒന്നിപ്പിച്ചിരുത്തുകയോ ചെയ്യുക, നബി(സ്വ) പറഞ്ഞു. രണ്ടു വ്യക്തികളെ വേര്‍പ്പെടുത്തിക്കൊണ്ട് മറ്റൊരുവന്‍ അവരുടെ ഇടയില്‍ ഇരിക്കരുത്; അനുമതി ഇല്ലാതെ (സുനനു അബീദാവുദ്) 1
നബി(സ്വ) ഒരു സദസ്സിലേക്ക് കടന്നു ചെന്നാല്‍ ആ സദസ്സില്‍ ഒഴിവുള്ള ഇടത്ത് ഇരിക്കും. സ്വഹാബികള്‍ നബി(സ്വ)യുടെ സദസ്സില്‍ ചെന്നാല്‍ സദസ്സ് അവസാനിക്കുന്ന സ്ഥലത്ത് ഒരു ഒഴിവുണ്ടെങ്കില്‍ അവിടെയിരിക്കും. മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ നേരത്തെ സദസ്സില്‍ ഇരുപ്പുറപ്പിച്ച ആള്‍ക്ക് പ്രയാസമുണ്ടാകുന്നവിധം ശരീരത്തില്‍ ചവിട്ടിയും മറ്റും ഭേദിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നില്ല.
സംഘബോധത്തെ നബി(സ്വ) എല്ലാ സന്ദര്‍ഭത്തിലും പ്രോത്സാഹിപ്പിച്ചു. ഒരു സദസ്സില്‍ ഇരിക്കുമ്പോള്‍ തന്നെ വിവിധ സംഘങ്ങളായി ഇരിക്കുന്നത് നബി(സ്വ) നിരോധിച്ചു. ഒരിക്കല്‍ പള്ളിയില്‍ കടന്നുചെന്നപ്പോള്‍ അനുചരര്‍ വിവിധ സംഘങ്ങളായി ഇരിക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) ചോദിച്ചു; നിങ്ങളെ എന്താണ് വിത്യസ്ത സംഘങ്ങളായി കാണുന്നത്? (സുനനുഅബീദാവൂദ്) 2
ഒരു സദസ്സില്‍ സംബന്ധിക്കമ്പോള്‍ അവിടെയുള്ളവര്‍ക്ക് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു പ്രവര്‍ത്തനവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. ദുര്‍ഗന്ധം വമിക്കുന്ന വിധം വെളുത്തുള്ളിയോ, ചുവന്നഉള്ളിയോ തിന്നുകൊണ്ട് സദസ്സിന്‍ പങ്കെടുക്കുന്നത് നബി(സ്വ) വിലക്കി, മറ്റുള്ളവര്‍ക്ക് അരോചകവും അസ്വാസ്ഥ്യം ഉണ്ടാക്കുന്ന വേഷവിധാനങ്ങളോ പുകവലിയോ ശബ്ദശല്യങ്ങളോ ഒന്നും പാടുള്ളതല്ല.
നാം ഇരിക്കുന്ന സദസ്സുകളില്‍ നടക്കുന്ന സംസാരങ്ങളും പ്രവൃര്‍ത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നതായിരിക്കണം. മതത്തെ പരിഹസിക്കുന്ന, വ്യക്തികളെക്കുറിച്ച് ദൂഷണം പറയുന്ന, ഗുഡാലോചനകള്‍ നടത്തുന്ന സദസ്സുകളില്‍ വിശ്വാസി ഭാഗഭാക്കാവാന്‍ പാടില്ല. അല്ലാഹു പറയുന്നു. ‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കപ്പെടുന്നതായും പരിഹസിക്കപ്പെടുന്നതായും നിങ്ങള്‍ കേട്ടാല്‍ അതല്ലാത്ത മറ്റ് വര്‍ത്തമാനത്തിനു അവര്‍ പ്രവേശിക്കുന്നതു വരെ നിങ്ങള്‍ അവരോടൊപ്പമിരിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിങ്ങളും ആ (കുറ്റത്തില്‍) അവരെപോലെയാകുമെന്നും അല്ലാഹു ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ചിരിക്കുന്നു (4:140). സദസ്സില്‍ പങ്കെടുക്കുന്നവരെയെല്ലാം വിവേചനമൊന്നും കൂടാതെ പരിഗണിക്കാനും ആദരിക്കാനും കഴിയണം. ഉന്നതരെ ആദരിക്കുകയും. ദുര്‍ബലരെ അവഗണിക്കുകയും ചെയ്യുന്ന രീതി സദസ്സിലുണ്ടാവാന്‍ പാടില്ല. സദസ്സിലേക്ക് കയറിവരുന്ന ആളോടുള്ള ബഹുമാനര്‍ഥം സദസ്സിലിരിക്കുന്ന മറ്റുള്ളവര്‍ എഴുന്നേറ്റു നില്ക്കാറുണ്ട്. എന്നാല്‍ നബി(സ്വ) അനുചരര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനും ആദരണിയനുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കാണുമ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്നിരുന്നില്ല. കാരണം അദ്ദേഹത്തിനു അത് ഇഷ്ടമല്ലെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. താന്‍ കയറിയ സദസ്സിലേക്ക് വരുമ്പോള്‍ സദസ്യര്‍ എഴുന്നേറ്റു നിന്ന് തന്നോട് ആദരവ് കാണിക്കണമെന്ന് വല്ലവരും ആഗ്രഹിച്ചാല്‍ അയാളുടെ ഇരിപ്പിടം നരകമാണെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി.
തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി രഹസ്യ സദസ്സുകള്‍ (ഗൂഢാലോചന)സംഘടിപ്പിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഏതൊരു സദസ്സില്‍ സംബന്ധിക്കുമ്പോളും ആ സദസ്സിലിരിക്കുന്നവര്‍ക്ക് പുറമെ നിരീക്ഷിക്കാനായി അല്ലാഹു ഉണ്ടെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. ഇത്തരം രഹസ്യ സംഭാഷണ സദസ്സുകളില്‍ പങ്കെടുക്കുന്നത് ഖുര്‍ആന്‍ വിലക്കി. എന്നാല്‍ നന്മക്കും തെറ്റിനെ പ്രതിരോധിക്കാനും രഹസ്യ സംഭാഷണം വേണ്ടി വന്നാല്‍ അത് ആകാവുന്നതാണെന്നും അല്ലാഹു നിര്‍ദേശിച്ചു.
അഭിവാദന മര്യാദകള്‍
പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന രീതികള്‍ സമൂഹത്തില്‍ വ്യത്യസ്ത തരത്തില്‍ കാണാന്‍ കഴിയും. സാമൂഹിക മര്യാദ എന്ന നിലക്ക് ഒരാളെ സ്വീകരിക്കുമ്പോള്‍ ഇസ്‌ലാം അനുവര്‍ത്തിക്കാന്‍ പറഞ്ഞിട്ടുള്ള അഭിവാദനരീതി ഒരു പ്രാര്‍ഥനയാണ്. ദരിദ്ര സമ്പന്ന വിവേചനമോ, പണ്ഡിതപാമര വിത്യാസമോ സ്ത്രീപുരുഷ ഭേദമോ കൂടാതെ ‘അല്ലാഹുവില്‍ നിന്നുള്ള ശാന്തി നിങ്ങളിലുണ്ടാവട്ടെ എന്ന പ്രാര്‍ഥനയാണത്. ‘അസ്സലാമുഅലൈക്കും (നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള ശാന്തിയുണ്ടാകും) എന്ന അഭിവാദ്യത്തോട് കൂടി ഹസ്തദാനം ചെയ്യുകയാണ് വേണ്ടത്. ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അഭിവാദന രീതിയില്‍പ്പെട്ടതല്ല. പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ സലാം പറയുക എന്നതാണ് പ്രവാചകന്റെ അധ്യാപനം. എണ്ണകൂടുതലുള്ള സംഘത്തോട് എണ്ണകുറവുള്ളവര്‍ സലാം പറയുക, ചെറിയവന്‍ വലിയവനോട് പറയുക രണ്ട് ചെറിയവരെ പ്രായംചെന്ന ആള്‍ കണ്ടാല്‍ പ്രായം ചെന്ന ആള്‍ പറയുക എന്നതാണ് ഇസ്‌ലാമിക രീതി. ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. ഇസ്‌ലാമിക മര്യാദകളില്‍ ഉത്തമമായത് ഏതാണ്? നബി(സ്വ)പറഞ്ഞു നീ വിശന്നവന് ഭക്ഷണം നല്‍കുക. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക (സ്വഹീഹുല്‍ ബുഖാരി) 3
അമുസ്‌ലിംകളും മുസ്‌ലിംകളും കൂടിക്കലര്‍ന്നിരിക്കുന്ന സദസ്സില്‍ എല്ലാവര്‍ക്കും ഒന്നിച്ച് സലാം പറയുക എന്നതാണ് നബി(സ്വ) സ്വീകരിച്ച രീതി. ഒരിക്കല്‍ മുസ്‌ലിംകളും ബിംബാരധകരും യഹുദികളും കലര്‍ന്നിരിക്കുന്ന ഒരു സദസ്സിനരികിലൂടെ നബി(സ്വ) നടന്നുപോയപ്പോള്‍ അവിടുന്ന് സലാം പറയുകയാണ് ചെയ്തത്. വീട്ടിലേക്കോ മറ്റോ കടന്ന് ചെല്ലുമ്പോള്‍ അനുവാദം ചോദിക്കേണ്ടതിന്റെ മര്യാദ പാലിക്കേണ്ടത് സലാം പറഞ്ഞുകൊണ്ടാണ്. സലാം പ്രചരിപ്പിക്കുന്നത് വിശ്വാസികള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢപെടുന്നതിന് കാരണമായിത്തീരുമെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.
അഭിവാദനത്തിന് അതിനേക്കാള്‍ നല്ലരീതിയില്‍ പ്രത്യദിവാദനം ചെയ്യുക എന്നതാണ് ഇസ്‌ലാമിക രീതി, മുസ്‌ലിംകള്‍ തമ്മിലുള്ള പ്രഥമബാധ്യതയായി നബി (സ്വ) പഠിപ്പിച്ചിള്ളതും കണ്ടുമുട്ടിയാല്‍ സലാം പറയുക എന്നതാണ്. സലാം പറയുന്നത് ഇസ്‌ലാമിക മര്യാദയാണെങ്കിലും സലാം പറയാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമല്ല. സലാം മടക്കേണ്ടത് നിര്‍ബന്ധവുമാണ്. വിശ്വാസികള്‍ തമ്മിലുള്ള സൗഹൃദബന്ധത്തിന് പോലും ചിലപ്പോള്‍ പരിക്കുകളേല്‍ക്കുകയും പിണക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുക സ്വഭാവികമാണ്. അത്തരം സന്ദര്‍ഭത്തില്‍ ബന്ധം വിഛേദിക്കാതെ, തെറ്റിദ്ധാരണകള്‍ അകറ്റി പുഞ്ചിരിച്ച് സലാം പറഞ്ഞ് ഹസ്തദാനം ചെയ്ത് ബന്ധത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ പുണ്യകരമായ കാര്യമാണെന്ന് നബി തിരുമേനി പഠിപ്പിച്ചു. മൂന്നു ദിവസത്തിലധികം തന്റെ സഹോദരനോട് ഒരു മുസ്‌ലിം പിണങ്ങി നില്‍ക്കാന്‍ പാടില്ല എന്നതാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ആ പിണക്കം ശത്രുതയിലേക്ക് വഴിമാറാതെ ആദ്യം സലാം പറഞ്ഞ് കൊണ്ട് ബന്ധത്തെ നിലനിര്‍ത്തുന്നവനാണ് കൂടുതല്‍ ഉത്തമന്‍
പുരുഷന്മാര്‍ സ്ത്രീകള്‍ക്കും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കും സലാം പറയാവുന്നതാണ്. മുസ്‌ലിംകളും മുശ്‌രിക്കുകളും എല്ലാം ഇടകലര്‍ന്നുണ്ടായിരുന്ന സദസ്സില്‍ ചെന്ന് എല്ലാവര്‍ക്കുമായി സലാം പറയാവുന്നതാണ് (ഫത്ഹുല്‍ ബാരി) 4
സത്യനിഷേധികള്‍ക്ക് അങ്ങോട്ട് സലാം പറഞ്ഞു തുടങ്ങുന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്.
രോഗീ സന്ദര്‍ശന മര്യാദകള്‍
രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികളുടെ പരസ്പര ബാധ്യതകളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. പ്രവാചകന്‍ (സ്വ) രോഗികളെ സന്ദര്‍ശിക്കാന്‍ കല്പിക്കുകയും അത് നാഥന്റെ അടുത്ത് വമ്പിച്ച പ്രതിഫലാര്‍ഹമായ കാര്യമാണെന്ന് പഠിപ്പിക്കുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ”ഒരു മുസ്‌ലിം തന്റെ രോഗിയെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതു വരെ അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ഫലങ്ങള്‍ പറിച്ചെടുക്കാവുന്ന സൗകര്യത്തിലാണ്”(മുസ്‌ലിം) 5 രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പ്രവാചകന്‍ ഉണര്‍ത്തുകയും ചെയ്തു.
- രോഗിയുടെ അടുക്കല്‍ നല്ലതു മാത്രം പറയുക.
- രോഗിയെ പേടിപ്പിക്കുകയോ നിരാശനാക്കുകയോ ചെയ്യരുത്.
- രോഗിക്ക് പ്രതീക്ഷയും മനക്കരുത്തും വളര്‍ത്തുന്ന കാര്യങ്ങള്‍ സംസാരിക്കുക.
- രോഗിയുടെ കൈയിലോ നെറ്റിയിലോ തടവി ആശ്വസിപ്പിക്കുക.
- രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുക.
- രോഗിക്കു വേണ്ടി പ്രാര്‍ഥിക്കുക.
اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً
ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ. നീ രോഗശമനം നല്‌കെണമേ. നീയാണ് രോഗശമനം നല്കുന്നവന്‍. നീ നല്കുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമൊന്നും ഇല്ലാതാക്കുന്ന യഥാര്‍ഥ ശമനം (ബുഖാരി) 6
പള്ളികളില്‍ പാലിക്കേണ്ട മര്യാദകള്‍
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഭക്തിയോടും പ്രതിഫലേഛയോടും കൂടിയാണ് പള്ളിയില്‍ പ്രവേശിക്കേണ്ടതും പെരുമാറേണ്ടതും.
റസൂല്‍ (സ്വ) പറഞ്ഞതായി അബൂഹുമൈദ്, അബൂഉസൈദ് എന്നിവര്‍ പറയുന്നു: ”നിങ്ങളിലൊരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ ‘അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്‌മതിക'(2) (അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നു തരേണമേ) എന്ന് പറഞ്ഞു കൊള്ളട്ടെ. പള്ളിയില്‍ നിന്നു പുറത്തിറങ്ങുന്നതായാല്‍ ‘അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക'(3) (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്നും നിന്നോടു ഞാന്‍ ചോദിക്കുന്നു) എന്നും പറഞ്ഞുകൊള്ളട്ടെ.”(മുസ്‌ലിം) 7.
പള്ളിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇരിക്കുകയോ മറ്റേതെങ്കിലും കാര്യത്തില്‍ വ്യാപൃതനാവുകയോ ചെയ്യുന്നതിനു മുമ്പായി രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതുണ്ട്. ഇതിന് തഹിയ്യത്തുല്‍ മസ്ജിദ് എന്നു പറയുന്നു. അല്ലാഹുവിന്റെ ഭവനത്തോടുള്ള ആദരവത്രെ ഈ നമസ്‌കാരം.
റസൂല്‍(സ്വ) അരുളിയതായി അബൂഖതാദതുസ്സലമി(റ) പ്രസ്താവിക്കുന്നു: ”നിങ്ങളില്‍ വല്ലവരും പള്ളിയില്‍ പ്രവേശിക്കുന്നതായാല്‍ അയാള്‍ ഇരിക്കുന്നതിനു മുമ്പായി രണ്ടു റക്അത്ത് നമസ്‌കരിക്കണം.” പള്ളിയില്‍ ജമാഅത്തായി നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ആ ജമാഅത്തില്‍ പങ്കെടുത്താല്‍ മതി. പ്രത്യേകം തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല. എന്നാല്‍ ഖുത്വ്ബ(ജുമുഅയിലെ പ്രസംഗം) നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ തഹിയ്യത്ത് നമസ്‌കരിക്കണം (ബുഖാരി) 8.
ജാബിര്‍(റ) പറഞ്ഞതായി അംറ് ഉദ്ധരിക്കുന്നു.”നബി(സ്വ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാള്‍ കടന്നുവന്നു. താങ്കള്‍ നമസ്‌കരിച്ചോ എന്ന് നബി(സ്വ) ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ നബി(സ്വ) പറ ഞ്ഞു: എന്നാല്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുക”(ബുഖാരി) 9.
പള്ളികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പള്ളിയില്‍ നിന്ന് വൃത്തികേടുകള്‍ നീക്കുന്നതുപോലും പുണ്യകരമായ കാര്യമാണ്. ആഇശ(റ) പറയുന്നു.”ജനവാസ കേന്ദ്രങ്ങളില്‍ പള്ളിയുണ്ടാക്കാനും അതു വൃത്തിയുള്ളതും സുഗന്ധമുള്ളതുമായി സൂക്ഷിക്കാനും നബി(സ്വ) കല്പിച്ചിട്ടുണ്ട്.”(അഹ്‌മദ്) 10. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലമാണ് പള്ളികള്‍. മറ്റുള്ളവര്‍ക്ക് പ്രയാസകരമാകുമാറ് ദുര്‍ഗന്ധവുമായി പള്ളിയില്‍ വരാന്‍ പാടില്ല എന്ന് പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.
നബി(സ്വ) അരുളിയതായി ജാബിര്‍(റ) പറയുന്നു: ”വെളുത്തുള്ളിയോ ചുവന്ന ഉള്ളിയോ കുര്‍റാസോ (ഒരുതരം ഉള്ളി) തിന്നുകൊണ്ട് ആരും നമ്മുടെ പള്ളിയോടടുക്കരുത്. മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന കാര്യങ്ങളില്‍ മലക്കുകള്‍ക്കും ഉപദ്രവമുണ്ടാകുന്നതാണ്” (മുസ്‌ലിം) 11).
അനുവദനീയവും വിശിഷ്ടവുമായ ഭോജ്യവസ്തുവത്രേ ഉള്ളി. എങ്കിലും അതു തിന്നയുടനെ ഉണ്ടാകാറുള്ള ദുര്‍വാസന മറ്റുള്ളവര്‍ക്ക് ഉപദ്രവമായിത്തീരുമെന്നു കരുതിയാണ് അവര്‍ ആ വാസനയുമായി പള്ളിയില്‍ വരാതിരിക്കണമെന്നു നിര്‍ദേശിച്ചത്. ഉള്ളി ഒരുദാഹരണം മാത്രം. ബീഡി, സിഗരറ്റ്, പുകയില, ചുരുട്ട്, മൂക്കുപൊടി തുടങ്ങി ദുര്‍ഗന്ധമുണ്ടാക്കുകയും മറ്റുള്ളവര്‍ വെറുക്കുകയും ചെയ്യുന്ന വസ്തുക്കള്‍ ഒരിക്കലും പള്ളിയില്‍ ഉപയോഗിക്കുകയോ ഉപയോഗിച്ച ഉടനെ അവയുടെ വാസനയുമായി പള്ളിയില്‍ വരികയോ ചെയ്യരുത്. വിശിഷ്ട ഭോജ്യങ്ങള്‍ പോലും വാസനയുടെ പേരില്‍ വിലക്കിയിരിക്കെ എല്ലാ നിലയിലും മോശമായ വസ്തുക്കള്‍ ഒട്ടും അനുവദനീയമല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വഴിയില്‍ പാലിക്കേണ്ട മര്യാദകള്‍
ഭൂമിയിലൂടെയുള്ള സഞ്ചാരത്തിനായി അല്ലാഹു മനുഷ്യന് പല വഴികളും വിധേയമാക്കിക്കൊടുത്തിട്ടുണ്ട്. കരയിലും കടലിലും ആകാശത്തും സഞ്ചാരവഴികള്‍ കണ്ടെത്തി, അതിന്റെ സാധ്യതകളെ മനുഷ്യന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടേയിരുന്നു. ചിന്തനീയമായ ദൈവിക ദൃഷ്ടാന്തം കൂടിയാണിത്. ‘‘അല്ലാഹു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കാന്‍ വേണ്ടി” (71:19,20).
മനുഷ്യ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വഴികളോടും അവന് ചില ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. വഴികളില്‍ മാലിന്യങ്ങള്‍ ഇടുന്നതും അങ്ങനെ ജനങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ഉപദ്രവമുണ്ടാക്കുന്നതും പാപമായിട്ടാണ് റസൂല്‍ പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസം എന്നതിന് എഴുപതില്‍പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല എന്നതാണ്. അതില്‍ ഏറ്റവും താഴ്ന്ന പടിയിലുള്ളത് വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യലാണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി(സ്വ)യുടെ അരികില്‍ വന്ന് അബൂഹുറയ്‌റ(റ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ, അങ്ങ് മരണപ്പെട്ടു പോവുകയും ഞാന്‍ അങ്ങേക്കു ശേഷവും അവശേഷിക്കുകയും ചെയ്യുമോ എന്ന് എനിക്കറിയില്ല. അതിനാല്‍, അല്ലാഹു എനിക്ക് പ്രയോജനം ചെയ്യാനിടയാക്കുന്ന ഒരു കാര്യം എനിക്ക് പറഞ്ഞു തരിക. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വഴിയില്‍നിന്ന് ഉപദ്രവം നീക്കിക്കളയുക (സ്വഹീഹ് മുസ്‌ലിം) 12
പൊതുവഴികളിലും ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്ന ദുഷിച്ച സംസ്‌കാരത്തിന്റെ വക്താക്കളായി ഇന്ന് ചിലരെങ്കിലും അധഃപതിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന വിധം വിസര്‍ജ്യവസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യകൂമ്പാരങ്ങളും പൊതുവഴികളിലും മറ്റും തള്ളുന്നത് മതദൃഷ്ട്യാ വലിയ പാപമാണ്. ഫലവൃക്ഷച്ചുവട്ടിലോ കുളക്കടവിലോ, പൊതുവഴികളിലോ മലമൂത്ര വിസര്‍ജനം പാടില്ലെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിശ്വാസി സദാ മറ്റുള്ളവര്‍ക്കെല്ലാം നന്മ മാത്രം ചൊരിയുന്ന ഒരു വടവൃക്ഷമാണ്. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നത് എല്ലാം നീക്കം ചെയ്ത് ഉപകാരങ്ങള്‍ നല്‍കികൊണ്ടിരിക്കുക എന്നതാണ് അവന്റെ ജീവിതശൈലി. സദഖ (ധര്‍മം) എന്നതിന്റെ ഇനങ്ങള്‍ നബി(സ്വ) എണ്ണിയ കൂട്ടത്തില്‍ മുസ്‌ലിമിന്റെ ഓരോ സന്ധികൊണ്ടും ഓരോ നന്മകള്‍ (ദാനം) ചെയ്യാനുണ്ടെന്ന് പഠിപ്പിച്ചു. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് അതില്‍പ്പെട്ട ഒരു ധര്‍മമാണെന്ന് ഉണര്‍ത്തി. വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുമ്പോള്‍ അത് വലിയ നന്മയും നന്ദിയുമായി പഠിപ്പിക്കാന്‍ കാരണം നിസ്സാരമെന്ന് തോന്നാവുന്ന ആ പ്രവൃത്തി കൊണ്ടായിരിക്കാം വലിയ അപകടങ്ങള്‍ ഒഴിവായിത്തീരുന്നത്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു മനുഷ്യന്‍ നടന്നുപോകുമ്പോള്‍ വഴിയിലേക്ക് ഒരു മുള്ളിന്റെ കൊമ്പ് തൂങ്ങിനില്‍ക്കുന്നത് കാണുകയും അയാള്‍ അത് എടുക്കുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുത്തു (സ്വഹീഹുല്‍ ബുഖാരി) 13
വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ചില ബാധ്യതകള്‍ നിര്‍വ്വഹിക്കാനുണ്ട്. വഴിയില്‍ യാത്രക്കാര്‍ക്ക് അവരുടെ സഞ്ചാരത്തിനിടയില്‍ തണലേകുന്ന മരങ്ങളോ, മറ്റ് ഫലവൃക്ഷങ്ങളോ ഉണ്ടെങ്കില്‍ അത് മുറിച്ചുമാറ്റാന്‍ പാടില്ല. സഞ്ചാരികള്‍ക്ക് ശല്യമുണ്ടാകുന്നവിധം വഴിമുടക്കികളാകുന്ന പ്രവൃത്തികള്‍ ചെയ്യുന്നത് വിശ്വാസികള്‍ക്ക് ഒട്ടും ചേര്‍ന്നതല്ല. നബി(സ) പറഞ്ഞു. അബ്ദുല്ലാഹിബ്‌നു ഹുബ്ശിയ്യ് (റ) നിവേദനം. വഴിയരികിലുള്ള ഒരു തണല്‍മരം ആരെങ്കിലും മുറിച്ചുകളഞ്ഞാല്‍ അവനെ അല്ലാഹു നരകത്തില്‍ തലകുത്തി വീഴ്ത്തുന്നതാണ്. (സുനനു അബീദാവൂദ്) 14
വഴിയരികില്‍ ആളുകള്‍ക്ക് വെള്ളം കുടിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നത് പുണ്യകരമാണ്. അതിനായി കിണറുകള്‍ക്ക് കുഴിക്കുന്നത് നിലനില്‍ക്കുന്ന ധര്‍മത്തിന്റെ ഗണത്തില്‍പെടുകയും ചെയ്യുന്നു. വഴിയില്‍ ഇരുന്ന് സംസാരിക്കുന്നത് സൂക്ഷിക്കണമെന്ന് നബി പഠിപ്പിച്ചു. വഴിയില്‍ നില്‍ക്കുകയോ, സംസാരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വഴിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും വേണം. എന്താണ് വഴിയോട് ബോധ്യതകള്‍ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ദൃഷ്ടി താഴ്ത്തുക, അഭിവാദ്യം സ്വീകരിക്കുക, ഉപദ്രവത്തെ തടയുക, നന്മ കല്പിക്കുക, തിന്മ വിരോധിക്കുക (ബുഖാരി) 15
മൈഥുന മര്യാദകള്‍
ഇണ ചേരാനുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. വിവാഹത്തിലൂടെ അനുവദിക്കപ്പെട്ടിട്ടുള്ള ജീവിത പങ്കാളിയുമായി ലൈംഗികവേഴ്ച നടത്തുന്നതിന്‍റെ ലക്ഷ്യങ്ങളിലൊന്ന് സന്താനോല്പാദനമാണ്. അതോടൊപ്പം വ്യക്തിയുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും. അതിനാല്‍ ദമ്പതികളുടെ ലൈംഗികസംതൃപ്തിക്ക് കൂടി പ്രകൃതിമതമായ ഇസ്‌ലാം പരിഗണന നല്കുന്നുണ്ട്. ആരോഗ്യകരമായ വിവാഹജീവിതത്തിന് ആരോഗ്യകരമായ ലൈംഗിക ജീവിതം ആവശ്യമായതുപോലെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് വിവാഹജീവിതം ആരോഗ്യകരമായിരിക്കണം. 2004ല്‍ സിഡിസി(സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം അവിവാഹിതരേക്കാള്‍ വിവാഹിതരില്‍ മരണനിരക്ക് കുറവാണ്. വിവാഹിതര്‍ കൂടുതല്‍ ആരോഗ്യസുരക്ഷ അനുഭവിക്കാന്‍ കാരണം സംതൃപ്തമായ ലൈംഗിക ജീവിതമാണെന്ന് പഠനങ്ങള്‍ അടിവരയിടുന്നു.
കിടപ്പറയില്‍ ദമ്പതികള്‍ അനുഭവിക്കുന്ന ലൈംഗിക അസംതൃപ്തിയാണ് നിഷിദ്ധമായ വഴികളിലേക്ക് ചെന്നുപെടാനും നീചവൃത്തികള്‍ക്കും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയില്‍ മനശാസ്ത്രപരവും ആരോഗ്യപ്രധാനവുമായ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകൃതി മതത്തിലുണ്ട്. ലൈംഗിക വേഴ്ചയുടെ ലക്ഷ്യം കാമവികാര പൂര്‍ത്തീകരണം മാത്രമല്ല, ആത്മീയ ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിന് നിമിത്തമാകുന്ന ശാരീരികബന്ധം എന്ന നിലയ്ക്ക് അത് പവിത്രമായി കാണേണ്ട പുണ്യകര്‍മമായി പ്രവാചകന്‍(സ്വ) പഠിപ്പിച്ചു.
പ്രവാചകന്‍ പറഞ്ഞു: നിങ്ങളിലാരെങ്കിലും തന്‍റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ, ഞങ്ങള്‍ക്ക് നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ അകറ്റിത്തരേണമേ എന്ന് പ്രാര്‍ഥിച്ചാല്‍ അതില്‍ ആ സംയോഗത്തില്‍ ഒരു സന്താനം വിധിക്കപ്പെടുകയാണെങ്കില്‍ പിശാച് അതിനെ ഒരിക്കലും ഉപദ്രവിക്കുകയില്ല (ബഖാരി, മുസ്‌ലിം)
സംഭോഗമെന്നത് നൈമിഷിക സുഖത്തിനുവേണ്ടിയുള്ള സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ കൂടിച്ചേരുന്ന പ്രക്രിയയല്ല. വിവാഹത്തിലൂടെ ഒന്നായിത്തീര്‍ന്ന ഭിന്നതാല്പര്യങ്ങളുള്ള രണ്ട് വ്യക്തികള്‍ പരസ്പരം അറിഞ്ഞും പരിഗണിച്ചുമുളള സ്നേഹവികാരങ്ങളുടെ പ്രകടനമാണ്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളായ ലിംഗയോനീ സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.
നബി(സ്വ) പറഞ്ഞു. നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം. അനുചരന്മാരിലൊരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ആരാണാ ദൂതന്‍. നബി(സ്വ) പറഞ്ഞു: ചുംബനവും പ്രേമസല്ലാപവും.
സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീയുടെ ലൈംഗികാസക്തിയെ കടലിനോടും പുരുഷന്‍റെ ലൈംഗികാസക്തിയെ കരയോടുമാണ് ലൈംഗിക മനശാസ്ത്രജ്ഞര്‍ താരതമ്യപ്പെടുത്തുന്നത്. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
നബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാള്‍ സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്ക് കുറെ ദാനമായി നല്‍കണം. തന്‍റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ. ആദ്യരാത്രിയില്‍ തന്നെ പുതുമണവാട്ടിയോട് അനുകമ്പയും ദയയും കാണിക്കുന്നതും പാനീയങ്ങളും മധുരപദാര്‍ഥങ്ങളും നല്‍കി അവളെ സന്തോഷിപ്പിക്കുന്നതും പ്രവാചകചര്യയില്‍ പെട്ടതാണ്.
References
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 412, ഹദീസ് 4845[↩][↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 405, ഹദീസ് 4823[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 15, ഹദീസ് 28[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 11, പേജ്: 39[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 12, ഹദീസ് 2568[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 134, ഹദീസ് 5750[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 155, ഹദീസ് 713[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 96, ഹദീസ് 444[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 12, ഹദീസ് 931[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 43, പേജ് 397, ഹദീസ് 26386[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 395, ഹദീസ് 74 (564[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 35, ഹദീസ് 2618[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 135, ഹദീസ് 2472[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 530, ഹദീസ് 5239[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 132, ഹദീസ് 2465[↩]
