തയമ്മും
തയമ്മും എന്നത് വുദു, കുളി എന്നിവ നിർബന്ധമാകുന്ന അവസ്ഥകളിൽ അവ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പകരമായി നിർവഹിക്കാനുള്ള ശുചീകരണ രൂപമാണ്. നമസ്കാരം പോലുള്ള ചില ആരാധനകൾ നിർവഹിക്കണമെങ്കിൽ വലുതും ചെറുതുമായ അശുദ്ധികളിൽ നിന്ന് മുക്തമായിരിക്കണം. അഥവാ കുളിയും വുദുവും നിർവഹിച്ചിരിക്കണം. വെള്ളം ഉപയോഗിച്ചാണല്ലോ ഇവ നിർവഹിക്കേണ്ടത്. എന്നാൽ ചിലപ്പോൾ വെള്ളം ഉപയോഗിക്കാൻ പറ്റാതെയോ ലഭ്യമല്ലാതെയോ വരും. ഇത്തരം സന്ദർഭങ്ങളിലും നിർബന്ധ ആരാധനകൾ, നിബന്ധനയാക്കി (ശർത്വ്) വെക്കപ്പെട്ട ശുചിത്വത്തോടെ നിർവഹിക്കണം. ഇതിനായി സംവിധാനിച്ച ആനുകൂല്യമാണ് തയമ്മും. സത്യത്തിൽ, ശുദ്ധമായ ഉപരിതലത്തിൽ കൈപ്പടങ്ങൾ അടിച്ച് അതുകൊണ്ട് മുഖം, മുൻകൈകളുടെ പുറംഭാഗം എന്നിവ തടവുന്ന തയമ്മുമിലൂടെ വെള്ളം ഉപയോഗിച്ചാൽ ലഭിക്കുന്ന ശാരീരിക ശുദ്ധി ലഭിക്കുകയില്ല. എന്നാലും പ്രതീകാത്മകമായി ഈ കൃത്യം നിർവഹിക്കുന്നതിലൂടെ വിശ്വാസിക്ക് മാനസികമായി സംതൃപ്തി ആസ്വദിക്കാൻ കഴിയുന്നു.
രോഗം, യാത്ര പോലെ വെള്ളം കിട്ടാത്തതോ, പരിമിതമാകുന്നതോ ആയ, തയമ്മും നിർബന്ധമാകുന്ന പല ഘട്ടങ്ങളും ജീവിതത്തിൽ സർവ്വസാധാരണമാണ്. എന്നാൽ തയമ്മുമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഏറെയാണ്. തയമ്മും ചെയ്യേണ്ടത് എപ്പോൾ, തയമ്മുമിന്റെ രൂപം എന്നിവയിലെല്ലാം ശരിയായ അവബോധമുണ്ടാക്കാൻ ഈ ലേഖനം ഉപകരിക്കും
ഇസ്ലാം ശുദ്ധിയുടെ മതമാണ്. ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകിച്ചും അത് ശുചിത്വം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ശുദ്ധീകരണത്തിന്റെ പേരില്‍ മനുഷ്യന് ബുദ്ധിമുട്ടരുത്. ശുദ്ധീകരണത്തിനു വെള്ളം ഇല്ലാത്ത അവസ്ഥയില്‍ വുദുവിനും കുളിക്കും പകരം തയമ്മും ചെയ്താല്‍ മതി. ഭൂമിയുടെ ഉപരിതലത്തില്‍ മലിനമല്ലാത്തിടങ്ങളില്‍ കൈകൊണ്ടടിച്ച് മുഖവും കൈപ്പടവും തടവുന്നതിനാണ് തയമ്മും എന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
”സത്യ വിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടു കൈകളും കഴുകുക. നിങ്ങളുടെ തല തടവുക. നെരിയാണിവരെ രണ്ടു കാലുകള്‍ കഴുകുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധമാവുക. നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആണെങ്കിലും മലമൂത്ര വിസര്‍ജനം കഴിഞ്ഞു വരികയോ നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതെ വരികയാണെങ്കിലും ശുദ്ധമായ മണ്ണ് തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാന്് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച്, നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (5:6).
‘സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത്വരെ. വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ നിങ്ങള്‍ കുളിക്കുന്നതുവരെയും നമസ്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ വഴി കടന്നുപോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളാവുകയോ യാത്രയിലായിരിക്കുകയോ ചെയ്താല്‍ – അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജനം കഴിഞ്ഞുവരികയോ സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള മണ്ണ് തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്” (4:43).
ഈ രണ്ടു ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും തയമ്മുമിന്റെ ആവശ്യകതയും കാരണങ്ങളും രൂപവും വ്യക്തമാകുന്നു. രോഗം, യാത്ര, വെള്ളം കിട്ടാതിരിക്കല്‍ ഇവയില്‍ ഏതെങ്കിലുമൊരു കാരണം ഉണ്ടായാല്‍ വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യാം. വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യുന്നത് ബാഹ്യമായി നോക്കിയാല്‍ ശുദ്ധീകരണമല്ലല്ലോ. കൈ മണ്ണിലടിച്ച് തടവിയതുകൊണ്ട് ബാഹ്യ മാലിന്യങ്ങള്‍ ഒരിക്കലും നീങ്ങുകയില്ല. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ വുദൂഉം നിര്‍ബന്ധ കുളിയും കേവലം ബാഹ്യമായ ശുദ്ധീകരണമല്ല. ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ശരീരഭാഗങ്ങളില്‍ കാണുന്ന വൃത്തികേടുമല്ല. അത് ആത്മീയവും ആരാധനാപരവുമായ ഒരു കാര്യവും കൂടിയാണ്. എന്നാല്‍, വുദൂഇലൂടെയും കുളിയിലൂടെയും ശാരീരികോന്മേഷവും ആത്മഹര്‍ഷവും ഒരുപോലെ സിദ്ധിക്കുന്നു. അതിനു സാധിക്കാതെ വരുമ്പോള്‍, അതിനു പകരമായി അല്ലാഹു നിര്‍ദേശിച്ച തയമ്മുമിന്റെ യുക്തി നമുക്കറിയില്ല. ഏതായാലും വെള്ളവും മണ്ണും പ്രകൃതിയിലെ ശുദ്ധീകരണത്തിന്റെ ഘടകങ്ങള്‍ തന്നെ. മണ്ണ് എല്ലാ മാലിന്യങ്ങളെയും ലയിപ്പിച്ചു ചേര്‍ക്കുകയും ഒരു തരത്തില്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നത് സുവിദിതമാണല്ലോ.
‘തയമ്മും’ എന്ന പദത്തിന്റെ അര്‍ഥം ഉദ്ദേശിക്കുക, കരുതുക എന്നൊക്കെയാണ്. നമസ്കാരം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത കാര്യമാണ്. എന്നാല്‍ നമസ്കാരത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ ബുദ്ധിമുട്ടാന്‍ പാടില്ല. പ്രവാചകന് (സ്വ) പറയുന്നു.
”എനിക്കും എന്റെ സമുദായത്തിനും ഭൂമി മുഴുവന്‍ നമസ്കരിക്കാനും ശുദ്ധീകരിക്കാനും പറ്റുന്നതായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഏതൊരാള്‍ക്ക് എവിടെ വെച്ച് നമസ്കാരത്തിന് സമയമായാലും അയാള്‍ക്ക് തന്റെ ശുദ്ധീകരണത്തിനുള്ളത് അടുത്തുതന്നെയുണ്ട്” (അഹ്മദ്) 1.
ഭൂമിയില്‍ ഏതു പ്രദേശത്തുവെച്ചും നമസ്കരിക്കാമെന്നര്‍ഥം. ഇത് അല്ലാഹു നല്കിയ സൗകര്യവും ഔദാര്യവുമത്രെ. അതു സ്വീകരിക്കുന്നതാണ് അവന്നിഷ്ടം.
തയമ്മും ചെയ്യേണ്ടത് എപ്പോള്‍?
വുദൂഇനും കുളിക്കും പകരം തയമ്മും സ്വീകാര്യമാകുന്ന സാഹചര്യങ്ങള്‍ മേല്പറഞ്ഞ ആയത്തുകളില്‍ വിശദീകരിച്ചിട്ടുണ്ട്. രോഗം, യാത്ര, വെള്ളം കിട്ടാതിരിക്കല്‍ എന്നീ മൂന്നു കാരണങ്ങളാലാണ് മുഖ്യമായും തയമ്മും നിര്‍ദേശിക്കപ്പെട്ടത്.
യാത്രക്കിടയില്‍ വെള്ളം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. വെള്ളമുണ്ടായിട്ടും അതുപയോഗിക്കാന്‍ വയ്യെങ്കിലും തയമ്മും ചെയ്താല്‍ മതി. കുടിക്കാന്‍ മാത്രമേ വെള്ളം തികയുന്നുള്ളൂവെങ്കില്‍ അവിടെയും തയമ്മും മതി. നനയ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ശരീരത്തിലുണ്ടെങ്കില്‍ വുദൂ, കുളി എന്നിവ നടത്തി അപകടം ക്ഷണിച്ചു വരുത്തേണ്ടതില്ല. കഠിന ശൈത്യം മൂലം വെള്ളം ഉപയോഗിക്കാന്‍ പ്രയാസമാണെങ്കിലും തയമ്മും മതിയാകുന്നതാണ്.
അംറുബ്നുല്‍ ആസ്വ്(റ) ദാറുസ്സലാസില്‍ യുദ്ധത്തിന് നിയോഗിക്കപ്പെട്ട ഘട്ടത്തില്‍ ഒരു രാത്രി അദ്ദേഹത്തിന് ജനാബത്തുണ്ടായി. അതിശൈത്യം കാരണം കുളിച്ചാല്‍ അപകടം പറ്റുമോ എന്നു ഭയന്ന് അദ്ദേഹം തയമ്മും ചെയ്ത് സ്വുബ്ഹ് നമസ്കരിച്ചു. തിരിച്ചുവന്നപ്പോള്‍ ആളുകള്‍ നബിയോട് ഇക്കാര്യം ഉണര്‍ത്തി. നബി അംറിനോട് വിശദീകരണം ചോദിച്ചു. അംറ് ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കാരുണ്യമുള്ളവനാണ്” എന്ന സൂറതുന്നിസാഇലെ ആയത്ത് ഓര്‍ത്തുകൊണ്ട് ഞാന്‍ തയമ്മും ചെയ്ത് നമസ്കരിച്ചു. അപ്പോള്‍ നബി(സ്വ) ചിരിച്ചു. ഒന്നും പറഞ്ഞില്ല. അംഗീകരിച്ചുവെന്നര്‍ഥം (അഹ്മദ്) 2.
വെള്ളം കണ്മുന്നിലുണ്ട്. അതെടുത്ത് ഉപയോഗിക്കാന്‍ പറ്റാത്ത ന്യായമായ കാരണവുമുണ്ട്. എങ്കില്‍ വെള്ളം ഇല്ലാത്തതിനു തുല്യമാണ്. അതുപോലെ യാത്രയിലും മറ്റും അല്പം വെള്ളം മാത്രം കൈവശമുണ്ടെങ്കില്‍ അതു കുടിക്കാനുപയോഗിക്കുകയും ശുദ്ധീകരണത്തിന് തയമ്മും അവലംബിക്കുകയും ചെയ്യാം. ഇങ്ങനെ ഏതെങ്കിലും കാരണത്താല്‍ തയമ്മും ചെയ്താല്‍ വുദൂ പോലെ അതും സാധുവാണ്. തയമ്മും ചെയ്തു നമസ്കരിച്ച ശേഷം വെള്ളം കിട്ടിയെങ്കില്‍ മാറ്റി നമസ്കരിക്കേണ്ടതില്ല. ഒരു തയമ്മും കൊണ്ട് എത്ര നമസ്കാരവും നിര്‍വഹിക്കാം. വുദൂ ദുര്‍ബലപ്പെടുന്ന കാരണങ്ങള്‍ കൊണ്ട് തയമ്മുമും ദുര്‍ബലപ്പെടുന്നു.
അബൂസഈദില്‍ ഖുദ്രീ(റ) പറയുന്നു: ”രണ്ടാളുകള്‍ യാത്ര പുറപ്പെട്ടു. നമസ്കാര സമയമായി. അവരുടെ പക്കല്‍ വെള്ളമില്ല. അവര്‍ ഭൂമിയുടെ ഉപരിഭാഗത്തെ അവലംബിച്ച് (തയമ്മും ചെയ്ത്) നമസ്കരിച്ചു. പിന്നീട് അവര്‍ക്ക് ആ നമസ്കാരത്തിന്റെ സമയത്തിനുള്ളില്‍തന്നെ വെള്ളംകിട്ടി. അവരിലൊരാള്‍ വുദൂ എടുത്ത് വീണ്ടും നമസ്കരിച്ചു. മറ്റെയാള്‍ ആവര്‍ത്തിച്ചില്ല. അവര്‍ നബിയുടെ അടുക്കലെത്തി ഈ വിവരം പറഞ്ഞു. രണ്ടാമത് നമസ്കരിക്കാത്ത ആളോട് പ്രവാചകന് പറഞ്ഞു: നീ നബിചര്യയെ പ്രാപിച്ചു. നിന്റെ നമസ്കാരം നിനക്കു മതിയാവുന്നതാണ്. മറ്റെ ആളോട് നിനക്ക് രണ്ടു പ്രാവശ്യം നമസ്കരിച്ച പ്രതിഫലം കിട്ടി എന്നും അവിടുന്ന് പറഞ്ഞു” (അബൂദാവൂദ്) 3.
വീണ്ടും നമസ്കരിക്കേണ്ടതില്ല എന്നു വളരെ വ്യക്തം. അതാണു നബിചര്യ. എന്നാല്‍ തയമ്മും ചെയ്തിട്ട് നമസ്കരിക്കുന്നതിന് മുമ്പായി വെള്ളം കിട്ടിയാല്‍ തയമ്മും ദുര്‍ബലപ്പെടും.
തയമ്മുവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍
വുദൂഇനു പകരം നില്ക്കുന്ന തയമ്മും ചെയ്യേണ്ടത് എന്തുപയോഗിച്ചുകൊണ്ടാണ് എന്നു നോക്കാം ”വൃത്തിയുള്ള ‘സ്വഈദി’നെ നിങ്ങള്‍ അവലംബിച്ചുകൊള്ളുക’‘ (4:43, 5:6) എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ‘എനിക്കും എന്റെ സമുദായത്തിനും ഭൂമി മുഴുവന്‍ നമസ്കാര സ്ഥലവും ശുദ്ധീകരണത്തിന് ഉപയുക്തവും ആക്കിയിരിക്കുന്നു. എവിടെ വെച്ച് നമസ്കാരം ആസന്നമായാലും അവന്റെ അടുത്ത് നമസ്കാര സ്ഥലവും ശുദ്ധീകരണ സൗകര്യവുമുണ്ട് എന്ന ഹദീസ് തയമ്മുമിന്റെ ആയത്തിനു വിശദീകരണം നല്കുന്നു.
‘സ്വഈദ്’ എന്നാല്‍ ഭൂമിയുടെ ഉപരിതലം എന്നര്‍ഥം. മണ്ണ്, പാറ, മഞ്ഞുപാളികള്‍, പുല്‍ത്തകിടി, മണല്‍പ്പരപ്പ് തുടങ്ങി ഏതെല്ലാം തരത്തില്‍ ഭൂതലമുണ്ടോ അവിടെയെല്ലാം തയമ്മും ചെയ്യാം. വാഹനങ്ങളിലാണെങ്കില്‍ അതിന്റെ പാര്‍ശ്വങ്ങളില്‍ കൈവച്ചും തയമ്മും നിര്‍വഹിക്കാം. അംറുബ്നു ശുഐബ്(റ) ശുഐബില് നിന്നും അദ്ദേഹം പിതാവില്‍ നിന്നും അഹ്മദ്(റ) ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം: ”എവിടെവെച്ച് നമസ്കാരം ആസന്നമായാലും ഞാന്‍ തടവുകയും നമസ്കരിക്കുകയും ചെയ്യും.” (മുസ്നദ് അഹ്മദ്) 4.
നബി(സ്വ) ചുമരില്‍ കൈവെച്ച് തയമ്മും ചെയ്തതായി ഇമാം ബുഖാരി ഉദ്ധരിച്ച നിണ്ട ഹദീസില്‍ നബി(സ്വ) പറഞ്ഞതായി ഇങ്ങനെ കാണാം: ”ഒരാള്‍ നബി(സ്വ)യെ കണ്ടുമുട്ടി. അയാള്‍ നബി(സ്വ)മിന് സലാം ചൊല്ലി. അപ്പോള്‍ നബി(സ്വ) സലാം മടക്കാതെ ചുമരിന്റെ നേരെ തിരിഞ്ഞ് (അതിന്മേല് അടിച്ച്) തന്റെ മുഖവും രണ്ടു കൈയും തടവിയതിനു ശേഷം സലാം മടക്കി.”(മുസ്ലിം) 5).
പൊടി മണ്ണ് മാത്രമേ തയമ്മുമിന്ന് പറ്റൂ എന്ന ഒരു ധാരണ ആളുകള്‍ക്കിടയിലുണ്ട്. ”ഭൂമിയിലെ മണ്ണ് നമുക്ക് ശുചീകരണത്തിന്നുള്ളതാക്കിയിരിക്കുന്നു” എന്ന ഹദീസിലെ വചനമായിരിക്കാം ഈ ധാരണക്ക് കാരണം. എന്നാല്‍ മറ്റു ഹദീസുകളില്‍ നിന്ന് കാര്യം വ്യക്തമാണ്. ചില ആളുകള്‍ ഭൂമിയുടെ മുകളില്‍ നജസുകള്‍ ഉണ്ടാകാമല്ലോ എന്നു കരുതി മണ്ണ് കിളച്ചെടുത്ത് തരിച്ച ശേഷം അതുപയോഗിച്ച് തയമ്മും ചെയ്യാറുണ്ട്. ഇതില്‍ അനൗചിത്യമുണ്ട്. ഒന്ന്, നബി(സ്വ)യില്‍ നിന്ന് അങ്ങനെ മാതൃകയില്ല. രണ്ട്, പടച്ചവന് സൗകര്യം നല്‍കിയത് നാം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മൂന്ന്, മണ്ണ് മാത്രമേ പറ്റൂ എന്ന അബദ്ധധാരണ.
ഇസ്ലാം എളുപ്പമാണ്. അതിന്റെ ആരാധനാ കാര്യങ്ങള്‍ യുക്തിഭദ്രവും സമയനിഷ്ഠവുമാണ്. മനുഷ്യര്‍ അനുഷ്ഠാനങ്ങളുടെ പേരില്‍ വിഷമിക്കരുത്. എന്നാല്‍ ആരാധനകള്‍ ഉപേക്ഷിക്കുകയുമരുത്. നബി(സ്വ)യുടെ കല്പനകളും സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചാല്‍ അതു മനസ്സിലാവുന്നതാണ്. എന്നാല്‍ ഭക്തിയുടെ പേരില്‍ കൂടുതല്‍ വിഷമങ്ങള്‍ സ്വയം അനുഭവിക്കുകയോ, വിഷമത്തിന്റെ പേരില്‍ കര്‍മങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ സമൂഹത്തില്‍ എമ്പാടും കാണാം. യാത്രയില്‍ നമസ്കരിക്കാത്തവരാണ് പലരും. ഒരു മുറിവുണ്ടായാല്‍ സാധാരണക്കാര്‍ നമസ്കാരം ഒഴിവാക്കുന്നു, കൂടുതല്‍ സൂക്ഷ്മതയുണ്ട് എന്ന് ധരിക്കുന്ന ചില ആളുകള്‍ മുറിവുണങ്ങാന്‍ സമ്മതിക്കാതെ നനച്ച് വുദൂ ചെയ്യുന്നു. ഇതു രണ്ടും ശരിയല്ല. മനുഷ്യരുടെ പ്രയാസങ്ങള്‍ അടുത്തറിയുന്ന അല്ലാഹുവിന്റെ നിയമങ്ങള്‍ മനുഷ്യന് പാലിക്കാന്‍ കഴിയുന്നതാണ്. അവന് അനുവദിച്ച ഇളവും സൗകര്യവുമാണ് തയമ്മും, നമസ്കാരത്തിലെ ജംഅ്, ഖസ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ. അതു സ്വീകരിക്കുകയാണേറെ നല്ലത്.
”നിങ്ങള്‍ക്ക് മതത്തില്‍ ഒരു ബുദ്ധിമുട്ടും വരുത്തിവയ്ക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച് നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവനുദ്ദേശിക്കുന്നു; നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (5:6). ഏതു പ്രയാസകരമായ സാഹചര്യത്തിലും നിര്‍വഹിക്കാവുന്ന തരത്തിലാണ് തയമ്മുമിന്റെ രീതി എന്നുകൂടി ഓര്‍ക്കുക.
തയമ്മുമിന്റെ രൂപം
ഭൂമുഖത്ത് മണ്ണിലോ മറ്റോ രണ്ടു കൈകൊണ്ട് ഒരടി അടിച്ച് മുഖവും കൈപ്പടങ്ങളും തടവുക എന്നതാണ് തയമ്മുമിന്റെ രൂപം. അമ്മാര്‍(റ) പറയുന്നു: ”റസൂല്‍(സ്വ) ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ആ സന്ദര്‍ഭത്തില്‍ എനിക്ക് ജനാബത്തുണ്ടായി. വെള്ളം കിട്ടിയതുമില്ല. അപ്പോള്‍ മൃഗങ്ങള്‍ ചെയ്യുന്നതുപോലെ ഞാന്‍ തറയില്‍ കിടന്നുരുണ്ടു. അനന്തരം ഞാനതു നബി(സ്വ)യോടു പറഞ്ഞു. നബി(സ്വ)യുടെ മറുപടി. ‘നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു’ എന്നായിരുന്നു. എന്നിട്ട് തന്റെ മുന്‍കൈ കൊണ്ട് നബി(സ്വ) തറയിലടിച്ചു. അവ കുടഞ്ഞതിനുശേഷം അവ രണ്ടും കൊണ്ട് അദ്ദേഹം വലതു മുന്‍കൈയുടെ പുറം ഇടതുകൈകൊണ്ടും ഇടതു മുന്‍കൈയുടെ പുറം (മറ്റെ) മുന്‍കൈ കൊണ്ടും തടവി. പിന്നെ അതുകൊണ്ട് തന്റെ മുഖവും തടവി (ബുഖാരി) 6.
ഏറ്റവും പ്രബലമായ ഈ ഹദീസില്‍ തയമ്മുമിന്റെ പൂര്‍ണരൂപവും പശ്ചാത്തലവും ഉണ്ട്. ഇതേ ആശയത്തില്‍ നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൈ തറയിലടിച്ച് മുഖവും കൈപ്പടവും തടവുക. ചില ഹദീസുകളില്‍ ആദ്യം മുഖവും പിന്നെ മുന്‍ കൈയും തടവിയതായി കാണാം. ഏതായാലും രണ്ടിനും കൂടി ഒറ്റ അടി മതി. മുന്‍ കൈ മാത്രം തടവിയാല്‍ മതി. അതില്‍ കൂടുതല്‍ തടവേണ്ടതില്ല.
തയമ്മും ചെയ്യുമ്പോള്‍ വുദൂഇന്റെ അവയവങ്ങളിലൊക്കെ വെള്ളത്തിന് പകരം മണ്ണു പുരട്ടണമെന്ന് നിര്‍ദേശിച്ചിട്ടില്ല എന്ന് ആദ്യമേ ഓര്‍ക്കുക. തടവിയ ഭാഗത്ത് മണ്ണ് പറ്റിപ്പിടിക്കേണ്ടതില്ല. അടിച്ച കൈ കുടഞ്ഞ ശേഷമാണ് തടവേണ്ടത്. എന്നുവെച്ചാല്‍ തയമ്മും കൊണ്ടുള്ള ശുദ്ധി പ്രധാനമായും ആത്മീയമാണ്. അത് ഭൗതികമായി വിലയിരുത്തേണ്ടതില്ല.
എന്നാല്‍ ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് കിതാബുകളില്‍ ഇതില്‍ നിന്നും ഭിന്നമായ അഭിപ്രായം കാണാം- രണ്ടടി വേണം, കൈ കുടഞ്ഞുകളയരുത്, കൈമുട്ടു വരെ തടവണം എന്നിങ്ങനെ. എന്നാല്‍ ഹദീസുകള്‍ക്ക് വിരുദ്ധമാണ് ഈ വീക്ഷണങ്ങള്‍. ഹദീസുകളില്‍ നിന്നു തെളിഞ്ഞ കാര്യമാണ് നാം ആചരിക്കേണ്ടത്. ആരാധനാപരമായ കാര്യമായതിനാല്‍ നിയ്യത്ത് വേണമെന്നും ആരംഭത്തില്‍ ബിസ്മി ചൊല്ലണമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
References
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 36, പേജ് 451, ഹദീസ് 22137[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 346, ഹദീസ് 17812[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 93, ഹദീസ് 338[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 639, ഹദീസ് 7068[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 281, ഹദീസ് 114 (369[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 77, ഹദീസ് 347[↩]
