വലിയ അശുദ്ധി
നമസ്കാരം, ഇഅ്തിഖാഫ്, ത്വവാഫ് പോലുള്ള ഇസ്ലാമിക ആരാധന കർമ്മങ്ങൾ നിർവഹിക്കാൻ കുളി നിർബന്ധമാകുന്ന അവസ്ഥക്കാണ് വലിയ അശുദ്ധി അഥവാ ജനാബത്ത് എന്ന് കർമശാസ്ത്രപരമായി പറയുന്നത്. ലൈംഗിക ബന്ധം, സ്ഖലനം, ആർത്തവം, പ്രസവരക്തം എന്നിവ മൂലം ഇങ്ങനെ വലിയ അശുദ്ധി സംഭവിക്കുകയും കുളി നിർബന്ധമാവുകയും ചെയ്യും. ഇവർ പ്രത്യേക നിയ്യത്തോടുകൂടി കുളിച്ചാൽ മാത്രമേ അവരുടെ നമസ്കാരവും മറ്റു ചില ആരാധനങ്ങളും അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയുള്ളൂ.
ഈ കുളിക്കു നബി (സ) പഠിപ്പിച്ച ചില പ്രത്യേക രൂപവും മര്യാദകളുമുണ്ട്. നിർബന്ധമായ കുളിക്കുപുറമേ ചില സന്ദർഭങ്ങളിൽ കുളിക്കുന്നത്, വൃത്തിയുടെ മതമായ ഇസ്ലാം പുണ്യകരമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ഉപയോഗിക്കുന്ന വെള്ളം,ശുചീകരണ രീതി എന്നിവ വരെ റസൂലിൻറെ അധ്യാപനങ്ങളിൽ ഉൾക്കൊള്ളുന്നുണ്ട്. രക്തസ്രാവം, വലിയ അശുദ്ധിയുള്ളയാളുടെ കുളിയുടെ രൂപം, സുന്നത്തായ കുളികൾ, ശുചീകരണം, ശുദ്ധവെള്ളം, ഉപയോഗിച്ച വെള്ളം തുടങ്ങിയ വിഷയങ്ങളെല്ലാം ഇവിടെ വിശദമായി ചർച്ച ചെയ്യുന്നു
നമസ്കാരം സ്വീകാര്യമാകണമെങ്കില്‍ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിരിക്കണമെന്നു പറഞ്ഞുവല്ലോ. ചെറിയ അശുദ്ധി എന്നു പറഞ്ഞാല്‍ വുദൂ ഇല്ലാത്ത അവസ്ഥയാണ്. വുദൂ ചെയ്യുന്നതോടു കൂടി ശുദ്ധിയാവുകയും ചെയ്തു.
എന്നാല്‍, വലിയ അശുദ്ധിയില്‍ നിന്നു ശുദ്ധിയാകാന്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. വൃത്തിയും ശുദ്ധിയും വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന ഇസ്ലാമില്‍ ഈ കാര്യങ്ങള്‍ നിഷ്കര്‍ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തതായി കാണാം.
സ്ത്രീ പുരുഷ ലൈംഗിക ബന്ധം, സ്ഖലനം, ആര്‍ത്തവം, പ്രസവരക്തം എന്നീ കാര്യങ്ങള്‍ മൂലം വലിയ അശുദ്ധിയുണ്ടാകുന്നു. അതിനാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുളി നിര്‍ബന്ധമാകുന്നതിനുള്ള കാരണങ്ങളാകുന്നു. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ വലിയ അശുദ്ധി ഉള്ളവരാണെങ്കില്‍ ശുദ്ധിയായിക്കൊള്ളുക” (5:6). ”സത്യവിശ്വാസികളേ, നിങ്ങള്‍ പറയുന്നത് എന്തെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുന്ന അവസ്ഥയിലല്ലാതെ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്. ജനാബത്തുള്ളവരാകുമ്പോള് -വഴിയിലൂടെ കടന്നുപോകുന്നവരാണെങ്കിലല്ലാതെ- കുളിക്കുന്നതുവരെയും” (4:43).
വലിയ അശുദ്ധിയുണ്ടായിരിക്കെ നമസ്കരിക്കുകയോ നമസ്കാര സ്ഥലത്ത് (പള്ളി) കഴിച്ചു കൂട്ടുകയോ ചെയ്യരുത്. പള്ളിയിലൂടെ കടന്നുപോകുന്നതിനു വിരോധമില്ല എന്ന് ‘ഇല്ലാ ആബിരീ സബീല്‍’ എന്ന വാചകത്തില്‍ നിന്നു മനസ്സിലാക്കാം. സ്ത്രീ പുരുഷ സംഭോഗത്തിലേര്‍പ്പെട്ടാല്‍ കുളി നിര്‍ബന്ധമാണ്; ശുക്ല സ്ഖലനം ഉണ്ടായില്ലെങ്കിലും.
ആഇശ(റ) പറയുന്നു: ”അവളുടെ കൈകാലുകള്‍ക്കിടയില്‍ അവന് ഇരിക്കുകയും പുരുഷ സ്ത്രൈണ ലൈംഗികാവയവങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ കുളിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു”(മുസ്ലിം) 1. ‘സ്ഖലനമുണ്ടായിട്ടില്ലെങ്കിലും’ എന്ന് വേറെ ഹദീസിലും കാണാം. സ്ത്രീ പുരുഷ ശാരീരിക ബന്ധം കൂടാതെ, ഉറക്കത്തിലോ മറ്റോ സ്ഖലനമുണ്ടായാലും കുളി നിര്‍ബന്ധമാണ്.
ആഇശ(റ) പറയുന്നു: ”ഒരാള്‍ സ്വപ്നത്തെ ഓര്‍ക്കാതിരിക്കുകയും നനവു കാണുകയും ചെയ്യുന്നതിനെപ്പറ്റി നബി(സ്വ)യോട് ചോദിച്ചപ്പോള്‍ ‘അയാള്‍ കുളിക്കേണ്ടതാണെന്ന്’ അദ്ദേഹം ഉത്തരം നല്കി. ഒരാള്‍ സ്ഖലനം ഉണ്ടായതായി സ്വപ്നം കാണുകയും എന്നാല്‍ (ഉണര്‍ന്നപ്പോള്‍) നനവു കാണാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി (ചോദിച്ചപ്പോള്‍) അയാള്‍ക്ക് കുളിക്കല്‍ നിര്‍ബന്ധമില്ലെന്നും അവിടുന്ന് ഉത്തരം നല്കി.”(സുനനു അബീദാവൂദ്) 2.
ആര്‍ത്തവം
ഖുര്‍ആന്‍ പറയുന്നു: ”ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവ ഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാന്‍ പാടില്ല” (2:222).
ആഇശ(റ) പറയുന്നു: ”അബൂഹുബൈശിന്റെ മകള്‍ ഫാത്വിമ നബി(സ്വ)യോട് ചോദിച്ചു: എനിക്ക് രക്ത സ്രാവമുണ്ടാകുന്നു. എന്നിട്ട് ശുദ്ധിയാകുന്നില്ല. അതിനാല്‍ എനിക്ക് നമസ്കാരം ഉപേക്ഷിക്കാമോ? നബി പ്രതിവചിച്ചു: പാടില്ല. അത് ഒരു ധമനിയുടെ ദോഷമാണ്. എന്നാല്‍ നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്കാരം ഉപേക്ഷിച്ചു കൊള്ളുക. പിന്നെ നീ കുളിച്ചു നമസ്കരിക്കണം.”(ബുഖാരി) 3.
ഇസ്ലാം നല്കുന്ന ശുദ്ധീകരണ അവബോധം എത്ര ഉദാത്തമാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാവും. സ്ത്രീകളെപ്പറ്റി വളരെ മോശമായ ധാരണ വെച്ചു പുലര്‍ത്തുകയും അധമമായി പെരുമാറുകയും ചെയ്തിരുന്ന കാലത്താണ് പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം മനുഷ്യന്റെ ശാരീരിക പ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ജ്ഞാനവും നേടിയിട്ടില്ലാത്ത സമൂഹം, സ്ത്രീ അധമയാണെന്ന് കണ്ടിരുന്ന അറബികള്‍, ജീവനോടെ അവരെ കുഴിച്ചുമൂടിയിരുന്ന സംസ്കാരം. ഈ സന്ദര്‍ഭത്തില്‍ സ്ത്രീയെ മാന്യമായി വീക്ഷിക്കുകയും പെരുമാറുകയും ചെയ്യാന്‍ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. ആര്‍ത്തവം പോലുള്ള ശാരീരിക പ്രത്യേകതകളെ വളരെ മാന്യമായി കൈകാര്യം ചെയ്തു.
ആര്‍ത്തവ കാലത്ത് സ്ത്രീ തൊട്ടതെല്ലാം അശുദ്ധമാകുമെന്ന് ചില മത വിഭാഗങ്ങള്‍ ധരിച്ചു വശായിട്ടുണ്ട്. ബൈബിള്‍ പഴയ നിയമത്തില്‍ കാണുന്നത് ഇങ്ങനെയാണ്: ”ഒരു സ്ത്രീക്ക് സ്രവമുണ്ടായി. അവളുടെ അംഗസ്രവം രക്തമായിരുന്നാല് അവള് ഏഴുദിവസം അശുദ്ധമായിരിക്കേണം. അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള് ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം” (ലേവ്യ 15: 19,20).
എന്നാല്‍, ആര്‍ത്തവ കാലത്ത് ലൈംഗികബന്ധം പോലും നടത്തുന്ന വിഭാഗവും ഉണ്ടായിരുന്നു. മേല്പറഞ്ഞ രണ്ട് നിലപാടും ബുദ്ധിപൂര്‍വകമോ സംസ്കാരത്തിനു യോജിച്ചതോ അല്ല. ഇസ്ലാം അത് മാന്യമായി കൈകാര്യം ചെയ്യുന്നു. സ്ത്രീയുടെ പ്രകൃതിപരമായ പ്രശ്നങ്ങള്‍ പരിഗണിക്കുകയും ശുദ്ധിക്ക് ഏറെ സ്ഥാനം കല്പിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ നബി(സ്വ)യോട് ഇതു സംബന്ധമായി നിരന്തരം സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉപരി സൂചിത വചനം (2:222) അവതരിച്ചത്. ജൂതന്മാരുടെ തെറ്റായ നിലപാടിനെ നബി(സ്വ) അംഗീകരിച്ചില്ല. മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ നിന്നും ഇത് വ്യക്തമാകുന്നു.
”അനസു ബ്നു മാലിക്(റ) പ്രസ്താവിക്കുന്നു: ”ജൂതന്മാര് അവരിലെ ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ അവരോടൊപ്പം ഭക്ഷണം കഴിക്കുകയോ വീടുകളില്‍ അവരൊന്നിച്ചു താമസിക്കുകയോ ചെയ്യുമായിരുന്നില്ല. നബിയുടെ സ്വഹാബികള്‍ അതിനെപ്പറ്റി നബി(സ്വ)യോടു അന്വേഷിക്കുകയുണ്ടായി. അപ്പോള്‍ 2:222 സൂക്തം അല്ലാഹു അവതരിപ്പിച്ചു. അനന്തരം റസൂല്‍(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ സംയോഗമല്ലാത്ത എല്ലാ കാര്യവും ചെയ്തുകൊള്ളുക.”(മുസ്ലിം) 4).
പ്രബുദ്ധ കേരളത്തില്‍ പോലും ആര്‍ത്തവകാരികള്‍ക്ക് ഭ്രഷ്ട് കല്പിക്കുക, തിരണ്ടു കല്യാണം നടത്തുക തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നുപോന്നതാണല്ലോ. സാധാരണഗതിയില്‍ സ്ത്രീയുടെ ആര്‍ത്തവകാലം 12 വയസ്സ് മുതല്‍ 50 വയസ്സ് വരെയാകുന്നു. ചിലപ്പോള്‍ 12നു മുമ്പ് ആര്‍ത്തവം തുടങ്ങുകയും 50നു ശേഷം അത് തുടരുകയും ചെയ്തെന്നും വരാം. ഏറ്റവും കുറഞ്ഞതോ കൂടിയതോ ആയ സമയത്തിന് ദിനങ്ങളുടെ പരിധിയില്ല. സാധാരണ ഗതിയില്‍ ആറോ ഏഴോ ദിവസം ഉണ്ടാകാം.
ആര്‍ത്തവകാരി ശുദ്ധിയായാല്‍ ശരീരം മുഴുവന്‍ വൃത്തിയാകുന്ന രൂപത്തില്‍ കുളിക്കേണ്ടതാണ്. കുളിച്ചു ശുദ്ധിയായാല്‍ നമസ്കാരം നിര്‍വഹിക്കണം. ആര്ത്തവകാരികള് നമസ്കാരം, നോമ്പ്, ത്വവാഫ് എന്നീ ആരാധനകള്‍ ചെയ്യാന്‍ പാടില്ല. വലിയ അശുദ്ധിയുണ്ടായിരിക്കെ പള്ളിയില്‍ ഇരിക്കാനും പാടില്ല. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പള്ളിയിലൂടെ കടന്നു പോകുന്നതിനു വിരോധമില്ല.
രക്തസ്രാവം
നിലയ്ക്കാതെയോ ഒന്നോ രണ്ടോ ദിവസം മാത്രം നില്ക്കുന്ന രൂപത്തിലോ സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടായെന്നുവരാം. അത് ആര്‍ത്തവമല്ല. അതിന് ഇസ്തിഹാദ്വ എന്ന് സാങ്കേതികമായി പറയുന്നു. അത്രോഗമാണ്. ഇസ്തിഹാദ്വ വലിയ അശുദ്ധിയില്‍ പെടില്ല.
ഇങ്ങനെ രക്തസ്രാവം അനുഭവപ്പെടുന്നവര്‍ സാധാരണ ആര്‍ത്തവകാലം അശുദ്ധിയുടെ ഘട്ടമായി കണക്കാക്കുകയും ശേഷം രക്തസ്രാവം നിലച്ചിട്ടില്ലെങ്കിലും കുളിച്ച് നമസ്കാരം പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയും വേണം.
ആഇശ(റ) പറയുന്നു: ”അബൂഹുബൈശിന്റെ മകള്‍ ഫാത്വിമ നബി(സ്വ)യോട് ചോദിച്ചു: എനിക്ക് രക്ത സ്രാവമുണ്ടാകുന്നു. എന്നിട്ട് ശുദ്ധിയാകുന്നില്ല. അതിനാല്‍ എനിക്ക് നമസ്കാരം ഉപേക്ഷിക്കാമോ? നബി പ്രതിവചിച്ചു: പാടില്ല. അത് ഒരു ധമനിയുടെ ദോഷമാണ്. എന്നാല്‍ നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്കാരം ഉപേക്ഷിച്ചു കൊള്ളുക. പിന്നെ നീ കുളിച്ചു നമസ്കരിക്കണം.”(ബുഖാരി) 5. ഈ ഹദീസില്‍ പറഞ്ഞത് ഇസ്തിഹാദ്വത്തിനെപ്പറ്റിയാണ്. രക്തം നിലയ്ക്കാത്ത അവസ്ഥയാണെങ്കില്‍ രക്തം വാര്ന്നുകൊണ്ടിരിക്കെത്തന്നെ നമസ്കരിക്കാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. പരമാവധി സൂക്ഷിക്കണമെന്നു മാത്രം.
പ്രസവ രക്തം
കുളി നിര്‍ബന്ധമാകുന്ന വലിയ അശുദ്ധിയില്‍ പെട്ടതാണ് പ്രസവ രക്തം പുറപ്പെടല്‍. പ്രസവത്തിന്റെ കൂടെയോ അതിന് ശേഷമോ അല്ലെങ്കില്‍ അതിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പോ വേദനയോടുകൂടി ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്ന രക്തമാണ് ‘നിഫാസ്’ അഥവാ പ്രസവരക്തം. സാധാരണയായി ഇത് നാല്പതു ദിവസംവരെ നീണ്ടു നില്ക്കും. അതിനു മുമ്പ് തന്നെ രക്തം നിലച്ചാല്‍ കുളിച്ച് ശുദ്ധിയാകാം. നാല്പതു ദിവസത്തിലധികം രക്തം കാണുകയാണെങ്കില്‍ അതു ‘നിഫാസാ’യി ഗണിക്കേണ്ടതില്ല. കുളിച്ചു ശുദ്ധിയാകാം. അതു രക്തസ്രാവമായി (ഇസ്തിഹാദ) മാത്രം കണക്കാക്കിയാല്‍ മതി. അതിനു കുളി നിര്‍ബന്ധമില്ല.
വലിയ അശുദ്ധിയുള്ളയാളുടെ കുളിയുടെ രൂപം
വൃത്തിയും ശുദ്ധിയും പൊതു മര്യാദ എന്നതിലുപരി മതാചരണത്തിന്റെ ഭാഗമായി കണക്കാക്കിയ മതമാണ് ഇസ്ലാം. ചെറിയ അശുദ്ധി ഇല്ലാതിരിക്കാന്‍ വുദൂ ചെയ്യുന്നതുപോലെ വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ ഇസ്ലാം കുളി നിര്‍ബ്ബന്ധമാക്കി. ”നിങ്ങള്‍ ജനാബത്തുകാരായാല് ശുദ്ധിയാവുക’‘ (5:6) എന്ന് ഖുര്‍ആന്‍ പറഞ്ഞ കാര്യം പ്രവാചകന് പ്രാവര്‍ത്തികമായി കാണിച്ചുതന്നു. അതത്രെ നിര്ബന്ധമായകുളി.
വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാനുള്ള കുളിയാണെന്ന ഉദ്ദേശ്യത്തോടുകൂടി ശരീരമാസകലം വെള്ളം ചൊരിഞ്ഞു കുളിക്കുക എന്നതല്ലാതെ മറ്റു രീതിയിലുള്ള ഒരു ആചാരമോ ചടങ്ങോ ഈ കുളിയില്‍ ഇല്ല. കുളിക്കുന്നതിന്റെ മുന്നോടിയായി വുദൂ ചെയ്യുന്നതാണ് നബിചര്യ. നബി(സ്വ)യുടെ കുളിയെപ്പറ്റി ഉമ്മുല്മുഅ്മിനീന് ആഇശ(റ) ഇങ്ങനെ പറയുന്നു.
”നബി(സ്വ) ജനാബത്ത് നിമിത്തം കുളിക്കുന്നതായാല് ഇരു കൈകളും കഴുകിക്കൊണ്ടാണ് അത് ആരംഭിക്കുക. പിന്നെ അദ്ദേഹം വലതു കൈകൊണ്ടു വെള്ളം ചൊരിഞ്ഞ് ഇടതു കൈകൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകും. അതിനുശേഷം നമസ്കാരത്തിനെന്നപോലെ വുദൂ ചെയ്യും. തുടര്‍ന്ന് വെള്ളമെടുത്ത് മുടിയുടെ കടയ്ക്കല്‍ വിരലുകള്‍ കടത്തുന്നു. അങ്ങനെ എല്ലായിടത്തും വെള്ളം ചേര്‍ന്നുവെന്ന് കണ്ടാല്‍ രണ്ടു കൈകൊണ്ടും മൂന്നു കോരല്‍ വെള്ളമെടുത്ത് തലയില്‍ ഒഴിക്കും. തുടര്‍ന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളമൊഴിക്കും.” (ബുഖാരി) 6. കുളി കഴിഞ്ഞതിനു ശേഷം വീണ്ടും വുദൂ ചെയ്യേണ്ടതില്ല. ”റസൂല്‍(സ്വ) കുളിച്ചതിനു ശേഷം വുദൂ ചെയ്യാറില്ലായിരുന്നു.”(തിർമുദി ) 7.
കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തുറന്ന സ്ഥലങ്ങളില്‍ വെച്ച് കുളിക്കരുത്. ഏതെങ്കിലും തരത്തിലുള്ള മറ ആവശ്യമാണ്. നഗ്നരായി കുളിക്കരുത് എന്ന് നബി(സ്വ) നിര്‍ദേശിച്ചിരിക്കുന്നു (സുനനു അബൂദാവൂദ്) 8. ശുദ്ധിയും വെടിപ്പാര്‍ന്ന സംസ്കാരവുമാണ് ഇസ്ലാമിന്റെ മുഖമുദ്ര.
സുന്നത്തായ കുളികള്‍
നബി (സ്വ) കുളിക്കാന്‍ നിര്‍ദേശിച്ച ചില സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കുളിക്കുന്നത് സുന്നത്ത് (ഐഛികമായ ആരാധന) ആണെന്ന് മനസ്സിലാക്കാം.
ജുമുഅയുടെ കുളി
റസൂല്‍(സ്വ) അരുളിയതായി ഇബ്നു ഉമര്‍(റ) പ്രസ്താവിക്കുന്നു: ”നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നതായാല്‍ അയാള്‍ കുളിച്ചു കൊള്ളണം” (ബുഖാരി) 9.
അബൂസഈദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: ”പ്രായപൂര്‍ത്തിയായവര്‍ക്ക് ജുമുഅയുടെ കുളി നിര്‍ബന്ധമാണ്. ദന്തശുദ്ധി വരുത്തലും തനിക്കു സാധിക്കുന്ന സുഗന്ധദ്രവ്യം ഉപയോഗിക്കലും ജുമുഅക്ക് ഒഴിച്ചു കൂടാത്തതാണ്.”(ബുഖാരി) 10. ”റസൂല്‍(സ്വ) കുളിക്കാന്‍ കല്പിക്കാറുണ്ടായിരുന്നത് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ.” എന്ന് ഖലീഫ ഉമര്‍(റ) വെള്ളിയാഴ്ച മിമ്പറില്‍വെച്ച് ഉസ്മാനിനെ(റ) ശാസിച്ച സംഭവം പ്രസിദ്ധമാണ്. (ബുഖാരി) 11.
ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍, ജുമുഅയ്ക്ക് കുളി നിര്‍ബന്ധമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ താഴെ പറയുന്ന ഹദീസും മറ്റും കണക്കിലെടുത്താല്‍ നിര്‍ബന്ധമില്ലായെന്നും എങ്കിലും ഏറ്റവും പ്രധാനപ്പെട്ട സുന്നത്താണതെന്നും കഴിവതും നിര്‍വഹിക്കണമെന്നും മനസ്സിലാക്കാം.
ഉര്‍വ(റ) പറയുന്നു: ”ജനങ്ങള്‍ അവരുടെ ഭവനങ്ങളില്‍നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നും നീളന്‍ കോട്ടുകള്‍ ധരിച്ച് ജുമുഅക്ക് വരാറുണ്ടായിരുന്നു. പൊടിയും വിയര്‍പ്പും നിമിത്തം അവരില്‍ നിന്നും ദുര്‍ഗന്ധം പുറപ്പെടാറുണ്ട്. അവരില്‍പെട്ട ഒരാള്‍, നബി(സ്വ) എന്റെ അടുക്കലുള്ളപ്പോള്‍, അദ്ദേഹത്തിന്റെ അടുത്തു വരികയുണ്ടായി. നിങ്ങളുടെ ഈ ദിവസത്തിനു വേണ്ടി നിങ്ങളൊന്നു വൃത്തിയായാല്‍ നന്നായിരുന്നുവെന്ന് തിരുനബി അപ്പോള്‍ പറഞ്ഞു” (ബുഖാരി) 12.
അമുസ്ലിം മുസ്ലിമായാല്
”ഖൈസ്ബ്നു ആസ്വിം മുസ്ലിമായപ്പോള്‍ നബി(സ്വ) തന്നോട് താളിതേച്ച് കുളിക്കാന്‍ കല്പിച്ചു എന്നദ്ദേഹം പ്രസ്താവിക്കുന്നു.”(ശറഹുസ്സുന്നഃ) 13.
സുമാമ ഇസ്ലാംമതം സ്വീകരിച്ചപ്പോള്‍, അബൂത്വല്‍ഹയുടെ തോട്ടത്തില്‍ പോയി കുളിച്ചുവരാന്‍ കല്പിച്ചതായും ഹദീസില്‍ കാണാം. (ശറഹുസ്സുന്നഃ) 14.
ഇസ്ലാംമതം സ്വീകരിച്ചവന്ന് കുളി നിര്‍ബന്ധമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്ലാം സ്വീകരിച്ച എല്ലാവരോടും അങ്ങനെ കല്പിച്ചിരുന്നതായി കാണുന്നില്ല. അതുകൊണ്ട് നിര്‍ബന്ധമില്ലാത്ത ഒരു പ്രധാന സുന്നത്തായി ഈ കുളിയെ കണക്കാക്കാം.
മയ്യിത്ത് കുളിപ്പിച്ചാല്‍
അബ്ദില്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: മയ്യിത്ത് കുളിപ്പിച്ചു കഴിഞ്ഞാല്‍ അതിന് നിങ്ങള്‍ക്ക് കുളിക്കാന്‍ ബാധ്യതയില്ല. കാരണം മയ്യിത്ത് നജസല്ല. കൈ കഴുകിയാല്‍ മതിയാകുന്നതാണ് (ഹാകിം) 15.
മയ്യിത്ത് കുളിപ്പിച്ചവര്‍ കുളിക്കുന്നത് സുന്നത്താണ് എന്നു വ്യക്തമാക്കുന്ന ഒരു ഹദീസുണ്ട്. അതിന്റെ നിവേദക പരമ്പര പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്ക് അഭിപ്രായാന്തരമുണ്ട്.
ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം ചെയ്യുമ്പോള്‍
”നബി(സ്വ) ഇഹ്റാമിനു വേണ്ടി വസ്ത്രങ്ങള്‍ മാറുകയും കുളിക്കുകയും ചെയ്യുന്നതായി താന്‍ കണ്ടുവെന്ന് സൈദുബ്നു സാബിത്(റ) പറയുന്നു 16.
മക്കയില്‍ പ്രവേശിക്കുമ്പോള്‍
”ഇബ്നുഉമര്‍(റ) ഹറമിനോട് ഏറ്റവും അടുത്ത സ്ഥലത്ത് പ്രവേശിച്ചാല്‍ തല്‍ബിയത്ത് ചൊല്ലല്‍ നിര്‍ത്തുകയും ‘ദൂത്വുവാ’ എന്ന സ്ഥലത്ത് രാത്രി പാര്‍ക്കുകയും പിന്നെ സ്വുബ്ഹ് നമസ്കരിച്ചശേഷം കുളിക്കുകയും ചെയ്യുക പതിവായിരുന്നു. നബി(സ്വ) അങ്ങനെയാണ് ചെയ്തിരുന്നതെന്ന് അദ്ദേഹം പറയാറുണ്ട്” (ബുഖാരി) 17.
രണ്ടു പെരുന്നാളുകളില്‍
നബി(സ്വ)യുടെ സ്വഹാബിമാരില്‍ ഇബ്നു ഉമര്‍(റ), അലി(റ), ഉര്‍വതുബ്നു സുബൈര്‍(റ) മുതലായവര്‍ രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേകമായി കുളിക്കാറുണ്ടായിരുന്നുവെന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ്വ) കുളിച്ചതായും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. പെരുന്നാള്‍ സുദിനങ്ങളില്‍ കുളിക്കല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. (ശറഹുസ്സുന്ന) ശറഹുസ്സുന്നഃ, അബൂമുഹമ്മദ് അല്‍ ഹുസൈനുബ്നു മസ്ഊദ് അല്‍ ബഗവീ അശ്ശാഫിഈ, അല്‍ മക്തബതുല്‍ ഇസ്ലാമി, ദമസ്കസ്, ബൈറൂത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 167, ഹദീസ് 337)).
ശുചീകരണം
നമസ്കരിക്കുന്നവന്റെ ശരീരവും വസ്ത്രവും നമസ്കാര സ്ഥലവും നജസില്‍ നിന്ന് മുക്തമായെങ്കിലേ നമസ്കാരം സ്വീകാര്യമാവൂ.
നജസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിര്‍ബന്ധമായും കഴുകിക്കളയാനും വൃത്തിയാക്കാനും മുസ്ലിംകള് നിര്‍ദേശിക്കപ്പെട്ട ചില പ്രത്യേക മാലിന്യങ്ങളത്രെ. സാധാരണ ഗതിയില്‍ മണ്ണ്, പൊടി, വിയര്‍പ്പ്, മറ്റു അഴുക്കുകള്‍ ഇവയെല്ലാം മാലിന്യങ്ങള്‍ തന്നെ. അവയില്‍ നിന്നു ശുദ്ധമായിരിക്കലും അത്യാവശ്യമാണ്. എങ്കിലും ഇവ നമസ്കാരത്തിന്റെ സാധുതയെ ബാധിക്കില്ല. എന്നാല്‍ പ്രത്യേകം നിഷ്കര്‍ഷിച്ച നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ നമസ്കരിക്കുന്ന സ്ഥലത്തോ അറിഞ്ഞുകൊണ്ട് ഉണ്ടായാല്‍ നമസ്കാരം സാധുവാകുകയില്ല.
മലം, മൂത്രം, ശവം, രക്തം, പന്നി, നായ എന്നിവ നജസുകളാകുന്നു. ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞു: ”നബിയേ, പറയുക: എനിക്ക് ബോധനം നല്കപ്പെട്ടിട്ടുള്ളതില് നിന്ന് ഭക്ഷിക്കുന്നവന് ഭക്ഷിക്കാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആണെങ്കിലല്ലാതെ. കാരണം അതു മ്ലേച്ഛമാണ്’‘ (6: 145). ശവവും പന്നിമാംസവും രക്തവും നിരോധിക്കാന്‍ കാരണം പറഞ്ഞത് അവ ‘രിജ്സ്’ (മ്ലേച്ഛം) ആണെന്നാണ്.
ഭക്ഷിക്കാന്‍ വേണ്ടി അറുത്തതോ ചത്ത മത്സ്യമോ രക്തമില്ലാത്ത ചെറു പ്രാണികളോ മനുഷ്യന്റെ മൃതദേഹമോ നജസായ ശവങ്ങളുടെ കൂട്ടത്തില്‍ പെടുകയില്ല. മനുഷ്യരുടെയോ ജന്തുക്കളുടെയോ ശരീരത്തില്‍ നിന്ന് ഒലിക്കുന്ന രക്തവും നജസുതന്നെ. എന്നാല്‍ മുറിവിലോ മറ്റോ ഒലിക്കാതെ നില്ക്കുന്നതിനു വിരോധമില്ല. സ്വഹാബികള്‍ മുറിവില്‍ രക്തമുണ്ടായിരിക്കെ നമസ്കരിച്ചിരുന്നു. രക്തം പോലെത്തന്നെ പഴുപ്പില്‍ നിന്നുവരുന്ന ചലവും നജസുതന്നെ.
ജന്തുക്കളുടെ ശവം നജസ് ആണെങ്കിലും പ്രസ്തുത ശവത്തിന്റെ തോല് ഊറയ്ക്കിട്ടാല്‍ ശുദ്ധിയാകുന്നു. ”തോല് ഊറയ്ക്കിട്ടാല്‍ ശുദ്ധമായി” (മുസ്ലിം) 18).
പന്നി മാംസവും വിശുദ്ധ ഖുര്‍ആന്‍ വിലക്കിയ വസ്തുവാണ്. നായയെപ്പറ്റി പ്രവാചകന്(സ്വ) പറഞ്ഞത് ഇങ്ങനെയാണ്: ”നിങ്ങളിലാരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ടാല്‍ ഏഴു വട്ടം കഴുകിയാലേ അതു ശുദ്ധിയാകൂ. അതില്‍ ആദ്യത്തേത് മണ്ണ് ചേര്ത്തായിരിക്കുകയും വേണം” (മുസ്ലിം) 19). ഹദീസിന്റെ അടിസ്ഥാനത്തില്‍ നായയുടെ മുഖവും വായയും ഉമിനീരുമാണ് നജസെന്നും ബാക്കി ഭാഗത്തിന് ഇതു ബാധകമല്ല എന്നും അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുമുണ്ട്.
മലം, മൂത്രം, ഛര്‍ദിച്ചത് തുടങ്ങിയ വിസര്‍ജ്യങ്ങള്‍ നജസാണ്. നബി(സ്വ) പറഞ്ഞിരിക്കുന്നു: ”ഖബ്ര്‍ ശിക്ഷയില്‍ ഏറ്റവും സാധാരണമായത് ഈ മൂത്രത്തിന്റെ പേരിലാണ്. അതിനാല്‍ നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധരായിരിക്കുക.’ (സുനനു ദാറുഖുത്വ്നീ) 20.
എന്നാല്‍ മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയുടെ മൂത്രം വസ്ത്രത്തിലായാല്‍ വെള്ളം കുടഞ്ഞാല്‍ മതി, കഴുകേണ്ടതില്ല. ”ഉമ്മുഖൈസ്(റ) തന്റെ ഭക്ഷണം കഴിക്കാറായിട്ടില്ലാത്ത കുഞ്ഞിനെയുമായി നബിയുടെ അടുക്കല്‍ വന്നു. ആ കുഞ്ഞ് നബി(സ്വ)യുടെ മടിയില്‍ മൂത്രമൊഴിച്ചു. നബി(സ) അല്പം വെള്ളമാവശ്യപ്പെട്ടു. എന്നിട്ട് ആ വസ്ത്രത്തില്‍ വെള്ളം കുടഞ്ഞു; കഴുകിയില്ല (മുസ്ലിം) 21).
നമസ്കാരത്തിനു വേണ്ടി മാത്രമല്ല, നിത്യ ജീവിതത്തില്‍തന്നെ ശുചിത്വം പാലിക്കുന്നതിന്റെ ഏറ്റവും പ്രധാനകാര്യം മലമൂത്ര വിസര്‍ജനം ചെയ്താല്‍ വൃത്തിയാക്കുക എന്നതില്‍ അടങ്ങിയിരിക്കുന്നു. പരിഷ്കരിച്ചവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില സമൂഹങ്ങള്‍, മൂത്രിച്ചാല്‍ ശുദ്ധീകരിക്കുന്ന നിലവാരത്തിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ല.
മദജലം പുറത്തുവന്നാല്‍ കുളി നിര്‍ബന്ധമില്ല. എന്നാല്വുദൂ മുറിയും. വസ്ത്രത്തിലായാല്‍ അവിടെ വെള്ളം കുടയണമെന്ന് പ്രവാചകന്(സ്വ) പറഞ്ഞിട്ടുണ്ട്. സഹ്ലിനോട് റസൂല്‍ പറഞ്ഞത്, ഒരു കോരല്‍ വെള്ളമെടുത്ത് വസ്ത്രത്തില്‍ കുടഞ്ഞാല്‍ മതിയാവുന്നതാണ് (അബൂദാവൂദ്) 22 എന്നാണ്. വുദൂ എടുക്കണം, ഗുഹ്യസ്ഥാനം കഴുകുകയും വേണം എന്ന് പ്രവാചകന് പറഞ്ഞതും മദ്യിന്റെ കാര്യത്തിലാണ്.
മൃഗങ്ങളുടെ വിസര്‍ജ്യവും നജസ്തന്നെയാണ്. ഇബ്നു മസ്ഊദ് (റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) മല വിസര്‍ജനത്തിനായി പോയി. എന്നോട് മൂന്നു കല്ല് കൊണ്ടുവരാന്‍ പറഞ്ഞു. എനിക്ക് രണ്ടെണ്ണം കിട്ടി. മൂന്നാമത്തേത് അന്വേഷിച്ചു; കിട്ടിയില്ല. ഞാന്‍ ഉണങ്ങിയ ചാണകക്കട്ട കൊണ്ടുപോയി കൊടുത്തു. എന്നാല്‍ അത് മലിനമാണെന്ന് അദ്ദേഹം പറഞ്ഞു (ബുഖാരി) 23. ഇതില്‍ ചാണകക്കട്ട എന്ന് പറഞ്ഞത് നാടന്‍ കഴുതയുടേതാണെന്ന് മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. ഭക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ കാഷ്ടവും മൂത്രവും നജസുകളില്‍ പെടുകയില്ല എന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
മദ്യം തുടങ്ങിയ ലഹരിവസ്തുക്കള്‍ നജസാണ് എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. നജസുകള്‍ കൊണ്ട് മലിനമായിത്തീര്‍ന്നത് വൃത്തിയാക്കാന്‍ ശുദ്ധമായ വെള്ളംകൊണ്ട് കഴുകണം. കാലിന്നടിയിലോ ചെരിപ്പിലോ നടന്നുപോകുമ്പോള്‍ നജസുകള്‍ ആകാന്‍ സാധ്യതയുണ്ട്. അത് തുടര്‍ന്ന് നടന്നു പോകുമ്പോള്‍ മണ്ണ് തന്നെ ശുദ്ധിയാക്കുന്നു എന്ന് പ്രവാചകന്(സ്വ) പറഞ്ഞിട്ടുണ്ട്. ഈ വൃത്തിയും ശുദ്ധിയും നമസ്കാരത്തിന്റെ കാര്യത്തില്‍ നിഷ്കര്‍ഷയോടെ ഒരു നിബന്ധനയെന്ന നിലയില്‍ പറഞ്ഞുവെന്ന് മാത്രം. ജീവിതത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഇതാവശ്യമാണ്. മേല്പറഞ്ഞ നജസുകള്‍ മാത്രമല്ല, മറ്റു മാലിന്യങ്ങളും കഴുകിക്കളഞ്ഞ് വൃത്തിയായി നടക്കാന്‍ മുസ്ലിം നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ദിവസവും അഞ്ചുനേരം ഒരാള്‍ നിര്‍ബന്ധപൂര്‍വം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധമാവുകയും വലിയ അശുദ്ധിയുണ്ടായാല്‍ കുളിക്കുകയും ചെയ്യുക. ജുമുഅ ദിവസം ഏതായാലും കുളിക്കുക. ജനങ്ങള്‍ കൂടുന്നിടത്തൊക്കെ വൃത്തിയോടെ പെരുമാറുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രവാചക ചര്യയില്‍ പെട്ടതാണ്. വിയര്‍പ്പും പൊടിയുമായി വന്ന മനുഷ്യനോട് ”നിങ്ങള്‍ ഈ ദിവസത്തില്‍ ശുദ്ധിയായാല്‍ എത്ര നന്നായിരുന്നു” എന്നാണ് നബി(സ്വ) പറഞ്ഞത് (ബുഖാരി) 12.
മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധംമൂലം വിഷമമുണ്ടാക്കുന്ന ഉള്ളി തിന്നുകൊണ്ട് പള്ളിയില്‍ വരരുത് എന്ന് നബി(സ്വ) പറഞ്ഞു: ”ഉള്ളിയോ വെള്ളുള്ളിയോ തിന്നവന്‍ പള്ളിയില്‍ നിന്ന് വിട്ടു നില്‍ക്കണം. അവര്‍ വീട്ടിലിരിക്കട്ടെ” (മുസ്ലിം) 24).
പല്ല്തേച്ച് വൃത്തിയാക്കാന്‍ നബി(സ്വ) ശക്തിയായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ദന്ത ശുദ്ധീകരണം ആരോഗ്യത്തിന്റെ ഒരു മുഖ്യ ഉപാധിയാണെന്ന് ആധുനിക ശാസ്ത്രം ഊന്നിപ്പറയുന്നു. ദന്തശുദ്ധി വരുത്താതെ, വായ്നാറ്റത്തിന് ഇടവന്നാല്‍ അതു മറ്റുള്ളവരെയും ബാധിക്കുന്ന പ്രശ്നമാണല്ലോ.
റസൂല്‍ (സ്വ) പറഞ്ഞതായി ആഇശ(റ) റിപ്പോര്‍ട്ട്ചെയ്യുന്നു: ”എന്റെ സമുദായത്തിനു പ്രയാസകരമല്ലായിരുന്നുവെങ്കില് ഓരോ നമസ്കാരത്തിന്റെ കൂടെയും വുദൂവിനോടൊപ്പം പല്ലു തേക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു.”(ബുഖാരി) 25. ഇതേ ആശയത്തില്‍ നിരവധി നബി വചനങ്ങള്‍ കാണാം.
ഹുദൈഫ (റ) പറയുന്നു: ”ഞങ്ങള്‍ രാത്രിയില്‍ എഴുന്നേറ്റാല്‍ പല്ലു തേയ്ക്കാന്‍ കല്‍പിക്കപ്പെടാറുണ്ടായിരുന്നു.” ”നബി(സ) രാത്രിയിലോ പകലിലോ ഉറങ്ങി ഉണര്‍ന്നാല്‍ ദന്തശുദ്ധി വരുത്താതിരിക്കില്ല.”(നസാഈ) 26. ഇങ്ങനെ ഒരു ദിവസത്തില്‍ പലതവണ പല്ലു ശുദ്ധിയാക്കുക നബി(സ്വ)യുടെ പതിവായിരുന്നു. അതു നമ്മോട് കല്പിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, മനുഷ്യന് ആഹരിച്ചതിന്റെ ബാക്കി നജസാവുകയില്ല എന്നതാണ്. മുസ്ലിമായാലും അമുസ്ലിമായാലും ആര്‍ത്തവകാരിയോ ജനാബത്തുകാരിയോ ആയാലും ശരി. കാരണം മനുഷ്യന് നജസല്ല.
‘ഇന്നമല്‍ മുശ്രികൂന നജസുന്‍’ (തീര്‍ച്ചയായും ബഹുദൈവാരാധകര്‍ മാലിന്യമാണ്) എന്ന് ഖുര്‍ആന്‍ പറഞ്ഞത് അവരെ തൊട്ടാല്‍ കഴുകണം എന്ന അര്‍ഥത്തിലല്ല. ബഹു ദൈവാരാധന എന്ന ആശയം മലിനമാണ് എന്നത്രെ അതിന്റെ താല്പര്യം. നബിയുടെ അടുത്തുവരുന്ന വിവിധ മതക്കാരായ നിവേദക സംഘങ്ങള്‍ക്ക് പള്ളിയില്‍ ആതിഥ്യം നല്‍കിയിരുന്നു. അവര്‍ പോയശേഷം ഒരു സാധനവും കഴുകാനോ വൃത്തിയാക്കാനോ നബി(സ്വ) കല്പിച്ചിട്ടില്ല.
നായയോ പന്നിയോ അല്ലാത്ത മൃഗങ്ങള്‍ കുടിച്ചതിന്റെ ബാക്കി വെള്ളവും നജസാവുകയില്ല. അത് ശുദ്ധീകരണത്തിന് പറ്റും. നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിശീലനം നല്കിയ വേട്ടനായ്ക്കള്‍ പിടിച്ചുകൊണ്ടുവന്ന മൃഗങ്ങളുടെ മാംസം കഴിക്കാം. (ഖുര്‍ആന്‍ 5:4) പരിശീലിപ്പിച്ച വേട്ടനായ മൃഗത്തെ പിടികൂടിയാല്‍ അത് ഭക്ഷിക്കാന്‍ ഖുര്‍ആന്‍ അനുവദിച്ചു. പ്രത്യേകമായി കഴുകണമെന്നോ മറ്റോ പറഞ്ഞില്ല. ചുരുക്കത്തില്‍ ശുദ്ധിയുടെ കാര്യത്തില്‍ ഇസ്ലാം വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മുസ്ലിംകള് തന്നെ അതു ശരിയായി മനസ്സിലാക്കുന്നില്ല. തനിക്കും തന്റെ ചുറ്റുപാടിനും വൃത്തികേടുണ്ടാക്കുന്ന ഒരു കാര്യവും ഒരു മുസ്ലിമില് നിന്ന് ഉണ്ടായിക്കൂടാ. അഴുക്കുകളും മാലിന്യങ്ങളും നമ്മില്‍ നിന്നു നീങ്ങിയാല്‍ മാത്രം പോരാ. അയല്‍ക്കാരനും സമൂഹത്തിനും അതു ദോഷകരമാവാതിരിക്കുകയും വേണം.
ശ്രദ്ധേയമായ മറ്റൊരു കാര്യവും കൂടിയുണ്ട്. മേല്‍ പറഞ്ഞ ഏതാനും നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ആകാതിരിക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ മറ്റു വൃത്തികേടുകളും അഴുക്കുകളും വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തരുത്. പ്രവാചകന് ഏറെ വൃത്തിയില്‍ നടന്നിരുന്നു. മുടി ചീകി വൃത്തിയാക്കി വയ്ക്കുമായിരുന്നു. യാത്രയില്‍ മുടി പാറിപ്പറക്കാതിരിക്കാന്‍ ചീര്‍പ്പ് കയ്യില്‍ കരുതുമായിരുന്നു. അതുകൊണ്ട് വൃത്തിയുടെ പര്യായമായി മുസ്ലിം സമുദായം മാറണം. മുസ്ലിംകള്ക്ക്, ബാഹ്യമായ വൃത്തിക്ക് പുറമെ മാനസികമായ ശുദ്ധി (വുദൂ) കൂടി നിഷ്കര്‍ഷിച്ച സ്ഥിതിക്ക് ഏറ്റവും ശുദ്ധിയുള്ള സമൂഹമായിത്തീരണം.
പ്രബോധന പ്രവര്‍ത്തനത്തിനിറങ്ങുന്ന പ്രവാചകനോട് അല്ലാഹുവിന്റെ നിര്‍ദേശം: ”നിന്റെ വസ്ത്രങ്ങള്‍ നീ ശുദ്ധിയാക്കുക” (74:4) എന്നായിരുന്നു. ”അല്ലാഹു പാശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധിയുള്ളവരെയും ഇഷ്ടപ്പടുന്നു.’‘ (വി.ഖു. 2:222)
പ്രവാചകന് പറയുന്നു: അത്ത്വഹൂറു ശത്വ്റുല്‍ ഈമാന്‍ ”ശുദ്ധി ഈമാനിന്റെ പകുതിയത്രെ.”(മുസ്ലിം) 27).
ശുദ്ധ വെള്ളം
നജസുകളില്‍ നിന്നും മറ്റു മാലിന്യങ്ങളില്‍ നിന്നും വൃത്തിയാവുന്നത് വെള്ളം ഉപയോഗിച്ച് കഴുകിയിട്ടാണ്. ചെറിയ അശുദ്ധിയില്‍ നിന്ന് വുദൂവിലൂടെയും വലിയ അശുദ്ധിയില്‍ നിന്ന് കുളിയിലൂടെയും മുക്തമാകുന്നു. ശുദ്ധീകരണത്തിന്റെ കാര്യത്തില്‍ വെള്ളം ഒരു പ്രധാന ഘടകമത്രെ.
അല്ലാഹു മനുഷ്യന് അനുഗ്രഹമായിട്ടാണ് ആകാശത്തു നിന്നു മഴയും ഭൂമിയില്‍ നിന്ന് ഉറവയും ഉണ്ടാക്കിത്തന്നത്. ”അവന് നിങ്ങള്‍ക്ക് ആകാശത്തു നിന്ന് നിങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടി വെള്ളമിറക്കിത്തരികയും ചെയ്തു” (8:11). ”ആകാശത്തു നിന്ന് നാം ശുദ്ധീകരണ യോഗ്യമായ ജലം ഇറക്കിത്തന്നു” (25:48).
പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലമത്രെ മഴവെള്ളം. മഴമൂലം ജലാശയങ്ങളില്‍ തങ്ങി നില്ക്കുന്ന ജലവും അങ്ങനെത്തന്നെ. ഉപ്പുകലര്ന്നതാണെങ്കിലും സമുദ്രജലം ശുദ്ധമായതു തന്നെ. കടലിനെപ്പറ്റി പ്രവാചകന്(സ്വ) പറഞ്ഞത് ഇപ്രകാരമാണ്: ”അതിലെവെള്ളം ശുദ്ധവും അതിലെ ശവം (മത്സ്യം) അനുവദനീയവുമത്രെ.”(ഇബ്നുമാജ) 28.
കര്‍മശാസ്ത്ര പണ്ഡിതന്മാര് ജലം ത്വഹൂര്‍, ത്വാഹിര്‍ എന്നിങ്ങനെ തരം തിരിച്ചതായി കാണാം. സ്വയം ശുദ്ധമായതോടെ ശുദ്ധീകരിക്കാന്‍ പറ്റുന്നതുമാണ് ത്വഹൂര്‍. ശുദ്ധമെങ്കിലും ശുദ്ധീകരണത്തിന് പറ്റാത്തതത്രെ ത്വാഹിര്‍. കരിക്കിന് വെള്ളം പ്രകൃതിയിലെ ശുദ്ധമായ പാനീയമാണെങ്കിലും അതു ശുദ്ധീകരണത്തിന് ഉപയോഗിച്ചുകൂടാ. പ്രകൃത്യാ തന്നെ വെള്ളത്തിന് അല്പം നിറം മാറിയതുകൊണ്ടു ശുദ്ധീകരിക്കുന്നതിന് വിരോധമില്ല. വെള്ളത്തില്‍ നജസ് കലര്‍ന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ അതു ശുദ്ധീകരണത്തിന് പറ്റില്ല. എന്നാല്‍ കൂടുതല്‍ വെള്ളമുണ്ടെങ്കില്‍ അല്പം നജസു കലര്‍ന്നാലും വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുന്നില്ല. തോട്ടിലും പുഴയിലും അഴുക്കുകളും ചീഞ്ഞളിഞ്ഞ വസ്തുക്കളും ഒഴുകിപ്പോകുന്നുവെങ്കിലും ആ വെള്ളം ശുദ്ധീകരണത്തിന് പറ്റുന്നതാണ്. വെള്ളം അശുദ്ധമാകുന്നത് നജസുകൊണ്ട് അതിന്റെ സ്വഭാവത്തിന് – നിറം, മണം, രുചി – മാറ്റം വരുമ്പോള്‍ മാത്രമാണ്.
ഉപയോഗിച്ച വെള്ളം
വുദൂവിനോ മറ്റോ ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ശുദ്ധീകരണത്തിന് പറ്റില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിന്നു യാതൊരു അടിസ്ഥാനവുമില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ വസ്വാസില് അകപ്പെടുന്നു. ബക്കറ്റിലോ മറ്റു പാത്രത്തിലോ ആണ് വെള്ളമെങ്കില്‍ വുദൂ ചെയ്യുന്നതില്‍ നിന്ന് ഒരു തുള്ളി പോലും അതിലേക്ക് വീഴാതിരിക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എളുപ്പമായ മത കര്‍മങ്ങള്‍ കുടുസ്സാക്കിത്തീര്ക്കുന്ന ഇത്തരം മസ്അലകള്‍ നാം വര്‍ജിക്കേണ്ടതുണ്ട്.
മൈമൂന(റ) കുളിച്ചതിന്റെ ബാക്കി വെള്ളം കൊണ്ട് നബി(സ) കുളിച്ചിരുന്നു. നബിയുടെ ഭാര്യ ഉമ്മുസലമ(റ) പറയുന്നു: ”വലിയ അശുദ്ധി നീക്കാന്‍ ഞാനും റസൂലും(സ്വ) ഒരേ പാത്രത്തില്‍ നിന്ന് കുളിച്ചിരുന്നു” (ബുഖാരി) 29.
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, വുദൂവിനോ കുളിക്കോ ഉപയോഗിച്ചു എന്നതുകൊണ്ട് വെള്ളം ത്വഹൂര്‍ അല്ലാതാകുന്നില്ല എന്നത്രെ. അതില്‍ നജസ് (മാലിന്യങ്ങള്‍) ചേര്‍ന്നിട്ടുണ്ടെങ്കില്‍ പറ്റില്ല.
നബി(സ്വ), പാത്രങ്ങളില്‍ നിന്ന് വെള്ളം മുക്കിയെടുത്ത് തന്നെയായിരുന്നു വുദൂ ചെയ്തിരുന്നതും കുളിച്ചിരുന്നതും. ആദ്യം കൈവൃത്തിയാക്കിയ ശേഷം പാത്രത്തില്‍ കൈയിട്ട് വെള്ളം കോരിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ഇത്രയും സ്പഷ്ടമായി കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടും കിണറില്‍ നിന്ന് കോരിയെടുത്ത ഉടനെ കൈ വൃത്തിയാക്കിയിട്ടും ആ വെള്ളത്തില്‍ തൊടാന്‍ പാടില്ല എന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വെച്ചത് വലിയ അബദ്ധം തന്നെയാണ്.
References- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 186, ഹദീസ് 349[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 61, ഹദീസ് 236[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 124, ഹദീസ് 319 [↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 246, ഹദീസ് 16 (302[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 72, ഹദീസ് 325[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 59, ഹദീസ് 248[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, പേജ് 129, 1130, ഹദീസ് 107[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 39, ഹദീസ് 14012[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 02, ഹദീസ് 877[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 03, ഹദീസ് 880[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 03, ഹദീസ് 882[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 06, ഹദീസ് 902[↩][↩]
- ശറഹുസ്സുന്നഃ, അബൂമുഹമ്മദ് അല്‍ ഹുസൈനുബ്നു മസ്ഊദ് അല്‍ ബഗവീ അശ്ശാഫിഈ, അല്‍ മക്തബതുല്‍ ഇസ്ലാമി, ദമസ്കസ്, ബൈറൂത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 06, ഹദീസ് 340[↩]
- ശറഹുസ്സുന്നഃ, അബൂമുഹമ്മദ് അല്‍ ഹുസൈനുബ്നു മസ്ഊദ് അല്‍ ബഗവീ അശ്ശാഫിഈ, അല്‍ മക്തബതുല്‍ ഇസ്ലാമി, ദമസ്കസ്, ബൈറൂത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 81[↩]
- അല്‍ മുസ്തദ്റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാ ള്യം 05, പേജ്: 243, ഹദീസ് 7513[↩]
- അല്‍ മുഹദ്ദബു ഫീ ഫിഖ്ഹില് ഇമാമി ശ്ശാഫിഈ, അബൂഇസ്ഹാഖ് ഇബ്റാഹീമുബ്നു അലിയ്യിബ്നി യൂസുഫ് അശ്ശീറാസി, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, വാള്യം 01, പേജ് 374[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 181, ഹദീസ് 1769[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 277, ഹദീസ് 105 (366[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 234, ഹദീസ് 91 (279[↩]
- സുനനുദ്ദാറുഖുത്വ്നീ, അബുല്‍ ഹസന് അലിയ്യുബ്നു ഉമറബ്നി അഹമദ് ബ്നി മഹ്ദിയ്യിബ്നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 233, ഹദീസ് 466[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1734, ഹദീസ് 86 (287[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 84, ഹദീസ് 210[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 43, ഹദീസ് 156[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 394, ഹദീസ് 73 (564[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 04, ഹദീസ് 887[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 212, ഹദീസ് 1624[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 203, ഹദീസ് 01 (223[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1081, ഹദീസ് 3246[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 60, ഹദീസ് 253[↩]
