ബാധ്യതകള്‍ – 1
മനുഷ്യന് ധാരാളം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉള്ള ജീവിതമാണ് സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. മനുഷ്യജീവിതം സുഗമമാവണമെങ്കിൽ ഈ കാര്യങ്ങളിൽ പരസ്പരം വിശ്വസ്തത പൂർത്തീകരിക്കേണ്ടതുണ്ട്. സംസ്കാരമുള്ള ഒരു മനുഷ്യൻ നിർബന്ധമായും നിർവഹിച്ചിരിക്കേണ്ട ബാധ്യതകളാണ്, ബാധ്യതകള്‍ എന്ന ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്.
അല്ലാഹുവിനോടുള്ള ബാധ്യതകള്‍, നബിയോടുള്ള ബാധ്യതകള്‍, മക്കളോടുള്ള ബാധ്യതകള്‍, മാതാപിതാക്കളോടുള്ള ബാധ്യതകള്‍, അയൽവാസികളോടുള്ള ബാധ്യതകള്‍, ഭാര്യയോടുള്ള ബാധ്യതകള്‍, ഭർത്താവിനോടുള്ള ബാധ്യതകള്‍, ഗുരുശിഷ്യബന്ധം എന്നിവ വിശദമായി ഇവിടെ വായിക്കാം.
മനുഷ്യന്‍ സ്രഷ്ടാവിനോട് ഏറെ ബാധ്യതകളുള്ളവനാണ്. അതോടൊപ്പം വൈയക്തികവും കുടുംബപരവും സാമൂഹ്യപരവുമായ കടമകള്‍ സൃഷ്ടികളോടും നിര്‍വഹിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാവുന്നത്. ഐഹികജീവിതത്തില്‍ സുസ്ഥിതിയും സമാധാനവും പുലരുവാനും പാരത്രികജീവിതത്തില്‍ വിജയം കൈവരിക്കാനും അത് അനിവാര്യവുമാണ്. അല്ലാഹുവിന്റെ പ്രീതി നേടുവാനും പാരത്രിക ജീവിതത്തില്‍ വിജയം കൈവരിക്കാനും അനിവാര്യമായിട്ടുള്ള ബാധ്യതകള്‍ ജീവിതത്തിന്റെ പല തുറകളില്‍ വിശ്വാസിക്ക് നിര്‍വഹിക്കേണ്ടതായി വരും. അവ മനസ്സിലാക്കി നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ബന്ധങ്ങള്‍ക്ക് ഊഷ്മളതയും കെട്ടുറപ്പും ഉണ്ടാവുന്നത്. ബാധ്യതകള്‍ നിര്‍വഹിക്കുന്നിടത്ത് സംഭവിക്കുന്ന വീഴ്ചകള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. കുടുംബപരവും സാമൂഹികവും വൈയക്തികവുമായ ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്നതും അതില്‍ ഉലച്ചിലുകള്‍ തട്ടുന്നതും മുസ്‌ലിമിന്റെ പാരത്രിക ജീവിതത്തില്‍ പരാജയം വരുത്തി വെയ്ക്കും. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിന് പ്രഥമ പരിഗണന നല്കുന്നതോടൊപ്പം മനുഷ്യരോട് വിവിധ കാലങ്ങളില്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ ഇസ്‌ലാം സഗൗരവം പരിഗണിച്ചിട്ടുണ്ട്. നബി(സ്വ), മാതാപിതാക്കള്‍, മക്കള്‍, കുടുംബം, ദമ്പതികള്‍, ഭരണകര്‍ത്താക്കള്‍, ഭരണീയര്‍, അയല്‍വാസി, മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ തുടങ്ങി അനേകം തലങ്ങളിലേക്ക് വിശ്വാസിയുടെ ബാധ്യതകള്‍ നീളുന്നു. അതിനുപുറമെ പ്രകൃതിയോടും പരിസ്ഥിതിയോടും മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്.
മനുഷ്യജീവിതത്തിന് അഴകും അര്‍ഥവും നല്കുന്നത് ബന്ധങ്ങളാണ്. ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കുന്നത് ബാധ്യതാനിര്‍വഹണമാണ്. അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നു. അല്ലാഹു ഇക്കാര്യം ഗൗരവസ്വരത്തില്‍ ഇങ്ങനെ പറയുന്നു: ”അല്ലാഹുവിന്റെ ഉത്തരവ് അവന്‍ ശക്തിയുക്തം നല്കിയതിന് ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്പിച്ചതിനെ മുറിച്ച് വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രേ അധര്‍മകാരികള്‍ . അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍” (2:27).
അല്ലാഹുവിനോടുള്ള ബാധ്യതകള്‍
സൃഷ്ടികളില്‍ വിശേഷ ബുദ്ധി കൊണ്ട് അനുഗൃഹീതനായ മനുഷ്യന് പ്രഥമവും പ്രധാനവുമായ ബാധ്യത നിര്‍വഹിക്കാനുള്ളത് അവന്റെ സ്രഷ്ടാവിനോടാണ്. അല്ലാഹുവാണ് അവനെ സൃഷ്ടിച്ചത്. ഭൂമിയിലെ വാസത്തിന് മനുഷ്യനു വേണ്ടി സര്‍വതും സജ്ജമാക്കിയവനാണ് അല്ലാഹു. ഇല്ലായ്മയില്‍ നിന്ന് മനുഷ്യന് ജീവനും ജീവിതവും നല്കി പടിപടിയായി അവനെ വളര്‍ത്തിക്കൊണ്ടു വന്ന അല്ലാഹുവിനോട് നിര്‍വഹിക്കേണ്ട ബാധ്യതകളെ കുറിച്ച് അവന്‍ ബോധവാനാകുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളുടെ മാതാപിതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി’‘ (16:78).
അല്ലാഹുവിന്റെ പരിധിയില്ലാത്ത കാരുണ്യവും അളവറ്റ അനുഗ്രഹങ്ങളും ആസ്വദിച്ചു കൊണ്ടാണ് മനുഷ്യന്‍ ഇവിടെ ജീവിക്കുന്നത്. അതിനുള്ള നന്ദിസൂചകമായി സ്രഷ്ടാവ് നല്കിയ ജീവിതത്തെ അവന്നു വേണ്ടി സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ് മനുഷ്യന്‍. ഉപകാരം ചെയ്തവന്നുള്ള പ്രത്യുപകാരം പോലെ, നന്‍മ ചെയ്തവനുള്ള നന്ദിവാക്കു പോലെ ഒന്നല്ല ഇത്. ജീവിതം കൊണ്ട് മുഴുക്കെ സമര്‍പിക്കേണ്ട ബാധ്യതാനിര്‍വഹണമാണ്. അല്ലാഹു പറയുന്നു: ”നിന്നോട് ഞാന്‍ ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്കുകയാണ് ചെയ്യുന്നത്. ധര്‍മനിഷ്ഠയാകുന്നു ശുഭപര്യവസാനം” (20:132).
അല്ലാഹുവിന്റെ ശക്തിവിശേഷണങ്ങളും അവന്റെ ഗുണനാമങ്ങളും ഉള്‍കൊള്ളുന്ന തോടു കൂടി മനുഷ്യന്‍ സ്രഷ്ടാവിനെ തിരിച്ചറിയുകയും അവനിലുള്ള വിശ്വാസം ദൃഢപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ മുഖ്യമായതാണ് റഹ്‌മാന്‍(പരമകാരുണികന്‍), റഹീം(കരുണാനിധി) എന്നിവ. റബ്ബ് (രക്ഷിതാവ്) എന്ന വിശേഷണനാമവും ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പരിചയപ്പെടുത്തി യതാണ്. ഓരോ സൃഷ്ടിക്കും അന്യൂനവും ക്രമാനുഗതവുമായ വളര്‍ച്ചയും വികാസവും നല്കി അവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നവന്‍ എന്നതാണ് റബ്ബ് എന്നതിന്റെ സാരം. അതിന്ന് നന്ദി സൂചകമായി അവന്‍ നിര്‍വഹിക്കേണ്ട ബാധ്യത ഐഹിക ജീവിതത്തില്‍ ആയുസ്സ് അവസാനിക്കുന്നതു വരെ തന്റെ സ്രഷ്ടാവിന്റെ വിനീത ദാസനായി ഭക്തിയോടെ ജീവിക്കുക എന്നതാണ്. വിനയവും ഭക്തിയും നിറഞ്ഞ ജീവിതത്തിന് അനുപേക്ഷണീയമായ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്തു. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യം അംഗീകരിക്കുന്നതോടു കൂടിയാണ് ഒരാള്‍ വിശ്വാസിയാവുന്നത്. കൂടാതെ വിശ്വാസപരമായും അനുഷ്ഠാനപരമായും ഒരു മുസ്‌ലിം നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതായി വരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ഇസ്‌ലാം കാര്യങ്ങളായിട്ടും അല്ലാഹുവിലുള്ള വിശ്വാസം, പ്രവാചകന്‍മാരിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം എന്നിവ ഈമാന്‍ കാര്യങ്ങളായിട്ടുമാണ് പഠിപ്പിക്കപ്പെട്ടിട്ടു ള്ളത്.
നബിയോടുള്ള ബാധ്യതകള്‍
മുസ്‌ലിമിന് ജീവിതത്തില്‍ സൃഷ്ടികളോട് നിര്‍വഹിക്കേണ്ടതായിട്ടുള്ള ബാധ്യതകളില്‍ ഉന്നതസ്ഥാനത്ത് നില്ക്കുന്നതാണ് നബി(സ്വ)യോടുള്ള കടമകള്‍. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും അന്തിമപ്രവാചകനുമാണ്. അല്ലാഹുവിന്റെ കല്പനകള്‍ അനുസരിച്ചും അവന്നു വണങ്ങിയും മുസ്‌ലിം ജീവിക്കണമെങ്കില്‍ തിരുദൂതരുടെ ചര്യകള്‍ ജീവിതത്തില്‍ പിന്തുടരല്‍ അനിവാര്യമാണ്. അല്ലാഹുവിനോടുള്ള അനുസരണവും ഇഷ്ടവും പൂര്‍ത്തിയാവുന്നത് റസൂല്‍(സ്വ)യുടെ കല്പനകള്‍ അനുസരിക്കുകയും നബിയെ സ്‌നേഹിച്ചു കൊണ്ട് ആ മഹിത മാതൃക ജീവിതത്തില്‍ പിന്‍പറ്റി ജീവിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്റെ റസൂലിലും ഞങ്ങള്‍ വിശ്വസിക്കുവാനും അവനെ നിങ്ങള്‍ സഹായിക്കുവാനും അവന്റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുവാനും വേണ്ടി”(48:8,9).
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്റെ പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഒരാള്‍ നബി(സ്വ)യെ സ്‌നേഹിക്കുന്ന വനായി മാറുന്നത്. അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ‘തന്റെ സന്താനങ്ങളെക്കാളും മാതാപിതാക്കളെക്കാളും സര്‍വ ജനങ്ങളെക്കാളും ഞാന്‍ അവന്ന് ഇഷ്ടപ്പെട്ടവനാകുന്നതു വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല’ (ബുഖാരി) 1
നബി(സ്വ) ജീവിച്ചിരിക്കുമ്പോള്‍ അവിടുത്തെ അനുചരന്‍മാര്‍ അദ്ദേഹത്തെ സ്വജീവനുതുല്യം സ്‌നേഹിച്ചു. അദ്ദേഹത്തെ കണ്ടും കേട്ടും അറിഞ്ഞും പകര്‍ത്തി. ആ സ്‌നേഹബന്ധം ശത്രുക്കളെപ്പോലും അമ്പരപ്പിച്ചു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ നബി(സ്വ)യോട് സംഭാഷണം നടത്താന്‍ ഏല്പിക്കപ്പെട്ടത് ഉര്‍വത്ബ്‌നു മസ്ഊദ്(റ)യായിരുന്നു. അദ്ദേഹം ഖുറൈശികളുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പ്രസ്താവിച്ചു: ‘കിസ്‌റാ, കൈസര്‍, നജ്ജാശി തുടങ്ങിയ രാജാക്കന്‍മാരുടെ അടുത്ത് ഞാന്‍ പോയിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)യെ അദ്ദേഹത്തിന്റെ ആളുകള്‍ ബഹുമാനിക്കുന്നതു പോലെ അവരുടെ ആളുകള്‍ അവരെ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം കല്പിച്ചാല്‍ അവരത് ധൃതിയില്‍ പാലിക്കുന്നു. അദ്ദേഹം വുദു ചെയ്താല്‍ ആ വെള്ളത്തിനു വേണ്ടി അവര്‍ തിക്കിതിരക്കി ഏറ്റുമുട്ടാറുണ്ടായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ നിശബ്ദം ശ്രദ്ധിക്കുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് അവര്‍ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കുക പോലും ചെയ്യുന്നില്ല’. എന്നാല്‍ പ്രവാചകന്റെ വിയോഗാനന്തരം വിശ്വാസി സമൂഹം ചെയ്യേണ്ടത് അദ്ദേഹം പഠിപ്പിച്ച ചര്യ മുറുകെപ്പിടിക്കുകയാണ്.
അല്ലാഹുവിനെ അനുസരിക്കുക എന്നതിനര്‍ഥം അല്ലാഹുവിന്റെ വചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ പിന്‍പറ്റുക എന്നാണ്. മുഹമ്മദ് നബി(സ്വ)യെ അനുസരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും നബിചര്യ ജീവിതത്തില്‍ മുറുകെപ്പിടിക്കുക എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനമായി റസൂല്‍(സ്വ)ക്ക് അവതരിപ്പിച്ചതാണ്. അതില്‍ അസത്യം കൂടിക്കലരുകയോ നബി(സ്വ) വഞ്ചന കാണിക്കുകയോ ചെയ്തിട്ടില്ല. ഖുര്‍ആനിലെ കല്പനകള്‍ അനുസരിക്കുകയും അത് ജീവിതത്തില്‍ പ്രയോഗവത്കരിക്കുകയും ചെയ്യണമെങ്കില്‍ നബി(സ്വ)യുടെ ചര്യ കൂടി പ്രാവര്‍ത്തികമാക്കിയേ തീരൂ. മനുഷ്യസമൂഹത്തോട് നബിയുടെ ‘വസിയ്യത്ത്’ഇങ്ങനെയായിരുന്നു: ”ഞാന്‍ നിങ്ങള്‍ക്കായി രണ്ടു കാര്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അവ രണ്ടും മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ പിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്” (മുവത്വഅ്) 2
മക്കളോടുള്ള ബാധ്യതകള്‍
സ്‌നേഹവും കരുണയും മതിയായ അളവില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. കുഞ്ഞുനാളില്‍ തന്നെ അവര്‍ അനുഭവിക്കുന്ന സ്‌നേഹദാരിദ്ര്യം സ്വഭാവവൈകല്യങ്ങളും വ്യക്തിത്വ രൂപീകരണത്തിലെ പിഴവുകളും സംഭവിക്കുന്നതിന് നിമിത്തമായിത്തീരുന്നു.
സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല, അത് പ്രകടിപ്പിക്കണം. നബി(സ്വ) തന്റെ പേരക്കിടാവ് ഹസന്‍(റ)നെ ചുംബിച്ചു. നബി(സ്വ)യുടെ അടുത്ത് അഖ്‌റഅ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. എനിക്ക് പത്ത് സന്താനങ്ങളുണ്ട്. അവരില്‍ ഒരുവനെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. കരുണ കാണിക്കാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല (സ്വഹീഹുല്‍ ബുഖാരി) 3
തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുട്ടികള്‍ക്ക് സ്‌നേഹം നല്‍കാന്‍ നബി(സ്വ) സമയം കണ്ടെത്തിയിരുന്നു. കൊച്ചുകുട്ടികളുടെ അടുത്തുള്ളപ്പോള്‍ നബി(സ്വ) കുട്ടികളെപ്പോലെ പെരുമാറി. ബറാഅ്(റ) പറയുന്നു. ഒരിക്കല്‍ ഹസന്‍ നബി(സ്വ)യുടെ ചുമലില്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ട്. അല്ലാഹുവേ, നിശ്ചയമായും ഞാന്‍ ഇവനെ സ്‌നേഹിക്കുന്നുണ്ട്. നീയും ഇവനെ സ്‌നേഹിക്കേണമേ (സ്വഹീഹുല്‍ബുഖാരി) 4
കുട്ടികളൊടൊത്ത് കളിക്കാന്‍ സമയം കണ്ടെത്തിയ പ്രവാചകന്‍(സ്വ) അവരെ സന്തോഷിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. നബി(സ്വ) ഒരിക്കല്‍ ഹസനുബ്‌നു അലി(റ)യെ ചുമലിലേറ്റി പോകുകയായിരുന്നു. അത് ഒരാള്‍ കാണുകയും ഇപ്രകാരം പറയുകയും ചെയ്തു. ”കുട്ടീ, നീ കയറിയിരിക്കുന്ന വാഹനം എന്തൊരു നല്ല വാഹനമാണ്!”. നബി(സ്വ) പറഞ്ഞു. ”യാത്രക്കാരനും നല്ലവന്‍ തന്നെ” (സുനനുത്തിര്‍മിദി) 5
സന്താനങ്ങളോടുള്ള പ്രഥമബാധ്യതയെന്ന നിലയ്ക്ക് അവര്‍ക്ക് സ്‌നേഹവാത്സല്യങ്ങളും കരുണയും പിശുക്കില്ലാതെ ചൊരിഞ്ഞുകടുക്കുകയാണ് വേണ്ടത്. അവരുടെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. സാമ്പത്തികശേഷിയനുസരിച്ച് കുട്ടികളുടെ പഠനം, ചികിത്സ, ഭക്ഷണം, വസ്ത്രം, മറ്റു ജീവിതാവശ്യങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ്വ)യുടെ മൗലയായ സൗബാന്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ നാണയമാണ് തന്റെ ആശ്രിതര്‍ക്കായി ചെലവ് ചെയ്യുന്ന നാണയം (സ്വഹീഹു മുസ്‌ലിം) 6
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: താന്‍ ചെലവു കൊടുക്കേണ്ട, തന്റെ അധീനതയിലുള്ളവര്‍ക്ക് അത് തടഞ്ഞുവെക്കുകയെന്നത് മതി, ഒരാള്‍ക്ക് പാപമായിട്ട് (മുസ്‌ലിം) 7 അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് കുടുംബത്തിനുവേണ്ടി ചെലവു ചെയ്യുന്നതെല്ലാം ധര്‍മമായി പരിഗണിക്കപ്പെടുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് നല്‍കേണ്ട ശിക്ഷണം മാതാപിതാക്കളുടെ ബാധ്യതയാണ്. പ്രായത്തിനനുസരിച്ച് അവരില്‍ മൂല്യബോധവും സന്മാര്‍ഗചിന്തയും ഉണ്ടാക്കാനുപകരിക്കുന്ന ശിക്ഷണ പ്രക്രിയയാണ് ആവശ്യമായിട്ടുള്ളത്. കുട്ടികള്‍ക്ക് ഏഴു വയസ്സായാല്‍ നമസ്‌കാരം ശീലിപ്പിക്കുകയും പത്ത് വയസ്സായാല്‍ നിര്‍ബന്ധിക്കണമെന്നും നബി(സ്വ) നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഈ ശിക്ഷണത്തിന്റെ ഭാഗമായാണ്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം തന്നെയാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ശരിയായ ശിക്ഷണം. സദുപദേശങ്ങള്‍ സന്ദര്‍ഭോചിതം ആവശ്യമായി വന്നേക്കാമെങ്കിലും അനുകരണീയമായ പ്രവൃത്തികള്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കാണാനിടവന്നാല്‍ അത് കണ്ടുവളരുന്ന കുഞ്ഞുങ്ങളും നന്മ പകര്‍ത്തും.
സന്താനങ്ങള്‍ക്ക് നല്ല പേരിടുന്നതും മാതാപിതാക്കളുടെ ബാധ്യതയാണ്. മക്കള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ് വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മക്കള്‍ക്കിടയില്‍ തുല്യത പാലിച്ച് നീതി ചെയ്യുന്നവരെ അല്ലാഹു ഏറെ സ്‌നേഹിക്കുന്നു. തന്റെ മകന്ന് യുവാവായ ഒരു അടിമയെ നല്‍കിയെന്ന് സന്തോഷത്തോടെ വന്നുപറഞ്ഞ ഒരു പിതാവിനോട് നബി(സ്വ) ചോദിച്ചു. എല്ലാ മക്കള്‍ക്കും ഇതുപോലെ നല്‍കിയിട്ടുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. എങ്കില്‍ ഒരു മകനു മാത്രം നല്‍കിയത് തിരിച്ചുവാങ്ങുക എന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക.
പെണ്‍മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ മാതാപിതാക്കളെ ഇസ്‌ലാം ഉണര്‍ത്തുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ആര്‍ക്കെങ്കിലും അല്ലാഹു പെണ്‍കുട്ടികളെ പ്രദാനം ചെയ്തുകൊണ്ട് പരീക്ഷിക്കുകയും അവന്‍ ആ പെണ്‍കുട്ടികള്‍ക്ക് നന്മ ചെയ്യുകയുമാണെങ്കില്‍ അവര്‍ അവന്ന് നരകാഗ്നിയില്‍ നിന്ന് തടുക്കുന്ന ഒരു മറയാവുന്നതാണ്” (ബുഖാരി) 8
ഇസ്‌ലാം നിര്‍ദേശിക്കുന്ന വ്യവസ്ഥയും നിബന്ധനയും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെ മരണശേഷവും സന്താനങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ ധനം മുഴുവന്‍ ധര്‍മം ചെയ്യാന്‍ സന്നദ്ധനായ ഒരു സ്വഹാബിയോട് നബി(സ്വ) ഇപ്രകാരം പറഞ്ഞു: ”നിന്റെ അനന്തരാവകാശികളെ പരാശ്രയമുക്തരാക്കിക്കൊണ്ട് നീ മരിക്കുന്നതാണ് മറ്റുള്ളവരോട് കൈ നീട്ടി നടക്കുന്നവരാക്കിക്കൊണ്ട് മരിക്കുന്നതിനേക്കാള്‍ ഉത്തമം ( ബുഖാരി) 9
മാതാപിതാക്കളോടുള്ള ബാധ്യതകള്‍
അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് മാതാപിതാക്കളോടാണ്. അവരുടെ സംരക്ഷണം മനുഷ്യസഹജവും പ്രകൃതിപരവുമാണ്. എങ്കിലും അല്ലാഹുവിന്റെ തൃപ്തിനേടി പരലോകത്ത് വിജയം വരിക്കണമെങ്കില്‍ അവരോടുള്ള ബാധ്യതകള്‍ മക്കള്‍ നിര്‍വഹിച്ചേ തീരുവെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഊന്നിപ്പറഞ്ഞു. അവര്‍ക്ക് മഹിതമായ പദവി നല്‍കി ആദരിക്കുകയും പ്രായത്തിന്റെ അവശതയില്‍ അവര്‍ക്ക് തണലായി ജീവിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനുമാത്രം വഴിപ്പെട്ട് വണങ്ങി ജീവിക്കണമെന്ന് കല്പിച്ചതിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളോട് നന്മ ചെയ്തു ജീവിക്കണമെന്നതും അനുശാസിക്കപ്പെട്ടിരിക്കുന്നത്.
”നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. അവനല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം” (17:23).
ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശം തൗഹീദാണ്. അതിന് വിരുദ്ധമായി അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധിച്ചാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”നിനക്ക് യാഥാര്‍ഥ്യം വ്യക്തമായറിയാത്ത വസ്തുക്കളെ എന്നില്‍ പങ്കുചേര്‍ക്കണമെന്ന് അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ നീ അനുസരിക്കരുത്. അതോടൊപ്പം ഐഹിക ജീവിതത്തില്‍ അവരുമായി നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക” (31:15)
ബഹുദൈവത്വത്തെ ഇസ്‌ലാം നിരാകരിക്കുന്നുണ്ടെങ്കിലും ഒരു മുസ്‌ലിമിന്റെ മാതൃസ്‌നേഹത്തിന് തന്റെ മാതാവിന്റെ ബഹുദൈവവിശ്വാസം തടസ്സമാവരുത്. അബൂബക്‌റിന്റെ പുത്രി അസ്മാഅ്(റ) പറയുന്നു: ഖുറൈശികളുമായി യുദ്ധമില്ലാക്കരാര്‍ നിലവിലുള്ള സമയത്ത് എന്റെ മാതാവ് (മക്കയില്‍നിന്ന്) എന്റെ അടുത്തേക്ക് (മദീനയിലേക്ക്) വന്നു. അവര്‍ ബഹുദൈവവിശ്വാസിനിയായിരുന്നു. അപ്പോള്‍ ഞാന്‍ നബിയോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെയടുക്കല്‍ വന്നിരിക്കുന്നു അവര്‍ ഇസ്‌ലാമിനെ ഇഷ്ടപ്പെടാത്തവരാണ്, എന്നിരിക്കെ ഞാന്‍ അവരുമായി കുടുംബബന്ധം ചേര്‍ക്കണമോ? നബി(സ്വ) പറഞ്ഞു: അതേ, നീ അവരോട് കുടുംബബന്ധം ചേര്‍ക്കുക (ബുഖാരി) 10
അവശതയുടെയും ഒറ്റപ്പെടലിന്റെയും മാനസികാവസ്ഥ അനുഭവിക്കുന്ന വാര്‍ധക്യത്തില്‍ മക്കള്‍ മാതാപിതാക്കള്‍ക്ക് സ്‌നേഹപരിചരണം നല്‍കേണ്ടതുണ്ട്. മക്കള്‍ സ്വര്‍ഗാവകാശികളോ നരകാവകാശികളോ എന്ന് തീരുമാനിക്കപ്പെടുന്ന ദൈവികപരീക്ഷണമാണ് മക്കളെ സംബന്ധിച്ചിടത്തോളം വൃദ്ധരായ മാതാപിതാക്കള്‍. പ്രായത്തിന്റെ അവശതയുടെ സാഹചര്യത്തില്‍ അവരെ വൃദ്ധസദനത്തിലേക്ക് പറഞ്ഞുവിട്ട് മാസംതോറും സംഖ്യ അയച്ചുകൊടുത്ത് ബാധ്യത നിര്‍വഹിക്കുകയല്ല വേണ്ടത്. കൂടെ നിര്‍ത്തി അവര്‍ക്ക് സ്‌നേഹത്തണലൊരുക്കുകയാണ് വേണ്ടതെന്ന് അല്ലാഹു കല്പിക്കുന്നു. ”അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം ബാധിച്ചാല്‍ അവരോട് നീ ‘ഛെ’ എന്നുപോലും പറയരുത്. അവരോട് കര്‍ക്കുകയും അരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ’ എന്ന് നീ പറയുകയും ചെയ്യുക (17:23,24).
അനിഷ്ടകരമായ വാക്കുകളും പ്രവൃത്തികളും വാര്‍ധക്യത്തില്‍ മാതാപിതാക്കളില്‍ നിന്നുണ്ടായേക്കാം. അത് മക്കള്‍ക്ക് പ്രയാസകരമായി തോന്നിയിരുന്നാലും അവ ക്ഷമിച്ച് നല്ല നിലയില്‍ അവരുമായി സഹവസിക്കാന്‍ മക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അവന്‍ നിന്ദ്യനാവട്ടെ, വീണ്ടും അവന്‍ നിന്ദ്യനാവട്ടെ. അല്ലാഹുവിന്റെ ദൂതരേ, ആരാണത് എന്ന് ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു. വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവന്‍ (സ്വഹീഹു മുസ്‌ലിം) 11
നബി(സ്വ) പറഞ്ഞു: മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു.
മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നതിനു മുമ്പ് തന്നെ ഗര്‍ഭാവസ്ഥയില്‍ ഏതൊരു മാതാവും കുഞ്ഞിനുവേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മാതാവിനോട് നന്ദിചെയ്യാന്‍ കൂടുതല്‍ ബാധ്യതയുണ്ടെന്ന അല്ലാഹു ഓര്‍മപ്പെടുത്തുന്നത്. ”തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. പ്രസവിച്ചതോ കടുത്ത പാരവശ്യത്തോടെയും. ഗര്‍ഭധാരണവും മുലകുടിമാറ്റലും കൂടി മുപ്പത് മാസമത്രെ. പിന്നീട് പൂര്‍ണ ശക്തി പ്രാപിക്കുകയും 40 വയസ്സ് പ്രായമെത്തുകയും ചെയ്തപ്പോള്‍ അവനതാ പ്രാര്‍ഥിക്കുന്നു. എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും എനിക്ക് പ്രചോദനം നല്‍കണേ. എന്റെ സന്തതികളില്‍ നീയെനിക്ക് നന്‍മ ഉണ്ടാക്കിത്തരികയും ചെയ്യണേ. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവന്‍ തന്നെ, തീര്‍ച്ച’‘ (46:15).
ഭൂമിയില്‍ മനുഷ്യന് ഏറ്റവുമധികം ബാധ്യതയുള്ളത് മാതാവിനോടാണ്. പിന്നെ പിതാവിനോടും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ഇസ്‌ലാമില്‍ മാതാപിതാക്കളുടെ പരിരക്ഷണത്തിന് പ്രാധാന്യം കല്പിക്കുന്നു. അബ്ദുല്ല(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ഇപ്രകാരം പറഞ്ഞു. ഞാന്‍ ഹിജ്‌റ പുറപ്പെടുകയാണ് എന്ന് പ്രതിജ്ഞ ചെയ്യാന്‍ താങ്കളുടെ അരികില്‍ വന്നിരിക്കുന്നു. എന്റെ മാതാപിതാക്കളെ കരയുന്ന അവസ്ഥയിലാണ് ഞാന്‍ വിട്ടുപോന്നത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അവരെ നീ ചിരിപ്പിക്കുക; അവരെ നീ കരയിച്ചതുപോലെ. (സുനനു അബീദാവൂദ്) 12
അയല്‍വാസിയോടുള്ള ബാധ്യതകള്‍
നമ്മുടെ വീടിന് സമീപസ്ഥരായി താമസിക്കുന്നവരും ജോലിയിലോ യാത്രയിലോ സാമീപ്യം കൊണ്ട് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടവരുമാണ് അയല്‍ക്കാര്‍. അയല്‍വാസിയുമായി സദൃഢമായ ബന്ധം നിലനിര്‍ത്താല്‍ ഇസ്‌ലാം അനുശാസിക്കു ന്നുണ്ട്. കുടുംബ ബന്ധവും മുസ്‌ലിമുമായ അയല്‍വാസിയോട് മൂന്നു കടമകള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. അയല്‍പക്കത്തിന്റെയും ബന്ധുത്വത്തിന്റെയും ഇസ്‌ലാമി ന്റെയും പേരിലുള്ള കടമയാണത്. കുടുംബപരമായ ബന്ധമൊന്നുമില്ലെങ്കില്‍ ഇസ്‌ലാമിന്റെയും അയല്‍പക്കത്തിന്റെയും കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. മുസ്‌ലിമല്ലാത്ത അകന്നവനാണെങ്കില്‍ അയല്‍വാസിയോടുള്ള കടമകള്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക‘ (4:36).
ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. സ്വത്തില്‍ അയല്‍വാസികള്‍ക്ക് അനന്തരാവകാശം നല്കുവാന്‍ നിര്‍ദേശിക്കുമോ എന്ന് ഞാന്‍ വിചാരിക്കുവോളം അയല്‍വാസിക്ക് നന്‍മ ചെയ്യാന്‍ ജിബ്‌രീല്‍ മലക്ക് എന്നോട് ഉപദേശിക്കുകയുണ്ടായി (ബുഖാരി) 13 അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ (സ്വഹീഹു മുസ്‌ലിം) 14
തന്റെ അയല്‍വാസിക്ക് തന്നില്‍ നിന്ന് ദോഷകരമായ യാതൊന്നും സംഭവിക്കുക യില്ലെന്ന ഉറപ്പോടെ നിര്‍ഭയനായി ജീവിക്കുവാന്‍ സാധിക്കുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂര്‍ണമാവുന്നത്. അയല്‍വാസികളുമായുള്ള ബന്ധം അത്രമേല്‍ സൗഹൃദ പൂര്‍ണവും ഹൃദ്യവുമാവുമ്പോഴാണ് ഒരു വിശ്വാസിക്ക് അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു കൊണ്ട് സ്വര്‍ഗത്തിന് അവകാശിയായിത്തീരാന്‍ കഴിയുന്നത്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)യോട് ചോദിക്കപ്പെട്ടു. പ്രവാചകരേ, ഒരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്താണു പറയുന്നത്? അവള്‍ കൂടുതലായി (സുന്നത്ത്) നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യും. എങ്കിലും അവളുടെ അയല്‍വാസിയെ നാവുകൊണ്ട് ഉപദ്രവിക്കും. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവള്‍ നരകാഗ്‌നിയിലാണ്. അവര്‍ വീണ്ടും ചോദിച്ചു: പ്രവാചകരേ, മറ്റൊരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? അവള്‍ കൂടുതലായി നമസ്‌കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ഒന്നും ചെയ്യാറില്ല. തുഛമായതു മാത്രമാണ് ധര്‍മം ചെയ്യുന്നത്. എന്നാല്‍ അവളുടെ അയല്‍വാസിയെ ഉപദ്രവിക്കാറില്ല. നബി(സ്വ) പറഞ്ഞു: അവള്‍ സ്വര്‍ഗത്തിലാണ് (അത്തര്‍ഗീബുവത്തര്‍ഹീബ്) 15
അയല്‍വാസി ദരിദ്രനാണെങ്കില്‍ അയാളുടെ ദാരിദ്ര്യമകറ്റുകയും വിശപ്പിനു പരിഹാരം കാണുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കറി പാകം ചെയ്യുകയാണെങ്കില്‍ അതില്‍ വെള്ളം ചേര്‍ത്ത് അധികമാക്കിയെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അയല്‍വാസിക്ക് പാരിതോഷികങ്ങള്‍ നല്കുന്നതും നന്‍മയില്‍ പെട്ടതാണ്. അത് സ്‌നേഹം വര്‍ധിപ്പിക്കുകയും അകല്ച്ച ഇല്ലാതാക്കുകയും ചെയ്യും.
മുആദുബ്‌നു ജബല്‍(റ) പറയുന്നു: നബിയോട് ചോദിച്ചു. അയല്‍വാസിയോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്? നബി(സ്വ) പറഞ്ഞു: ‘നിന്നോട് അവന്‍ കടം ചോദിച്ചാല്‍ നീ അവന്ന് കടം നല്കുക. സഹായം ചോദിച്ചാല്‍ നീ അവനെ സഹായിക്കുക. അവന്ന് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ നീ അതു നിര്‍വഹിച്ചു കൊടുക്കുക. ശേഷം നബി(സ്വ) ചോദിച്ചു. ഞാന്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം സിദ്ധിച്ച കുറച്ചു വ്യക്തികള്‍ മാത്രമേ അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുള്ളൂ (അത്തര്‍ഗീബു വത്തര്‍ഹീബ്) 16
നാം ഒരു വീടോ ഭൂമിയോ വില്‍ക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ നമ്മുടെ അയല്‍വാസിക്ക് താത്പര്യമുണ്ടോ എന്ന് ആദ്യമന്വേഷി ക്കണം. മറ്റുള്ളവര്‍ പറയുന്ന വിലയേക്കാള്‍ കുറഞ്ഞ വില അയല്‍വാസി പറയുകയാണെങ്കില്‍ പോലും ആ വസ്തു അയല്‍വാസിക്കു വില്‍ക്കണം. ഈ അവകാശത്തിന് ശുഫ്അത്തിന്റെ അവകാശം എന്നറിയപ്പെടുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ”വല്ലവനും തന്റെ ഭൂമി വില്‍ക്കുവാന്‍ ഉദ്ദേശിച്ചാല്‍ തന്റെ അയല്‍വാസിയുടെ മുമ്പില്‍ അവനത് അവതരിപ്പിക്കണം” (സ്വഹീഹുല്‍ ജാമിഅ്) 17
ഭാര്യയോടുള്ള ബാധ്യതകള്‍
വിവാഹമെന്ന ബന്ധത്തിലൂടെ ഇണയായി ജീവിക്കാന്‍ ബാധ്യതപ്പെട്ട വരായി മാറുകയാണ് ദമ്പതികള്‍. ദമ്പതിമാര്‍ പരസ്പരമുള്ള ബാധ്യതകള്‍ തിരിച്ചറിഞ്ഞ് കഴിയും വിധം അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ദാമ്പത്യജീവിതം ആഹ്ലാദകരമായിത്തീരുന്നത്. നല്ല സഹവാസത്തിലൂടെ സ്‌നേഹബന്ധത്തിന് പോറലേല്‍ക്കാതെ കാത്തുകൊള്ളാന്‍ ഇരുവരും ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു കല്പിക്കുന്നു. ”നിങ്ങള്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. നിങ്ങള്‍ക്ക് അവരോട് ഇഷ്ടക്കേട് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുവിന്‍. നിങ്ങള്‍ ഒരു സംഗതി വെറുക്കുകയും അല്ലാഹു അതില്‍ ധാരാളം നന്‍മകള്‍ നിശ്ചയിക്കുകയും ചെയ്തുവെന്നു വരാം” (4:19).
ഭിന്നസ്വഭാവങ്ങളും താത്പര്യങ്ങളും ഉള്ള രണ്ടു വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നായി ച്ചേരുമ്പോള്‍ പിണങ്ങളും അസ്വാരസ്യങ്ങളും സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കും ക്ഷമയ്ക്കും തയ്യാറാവുകയാണ് വേണ്ടത്. ഒരു മനുഷ്യന്റെ സത്‌സ്വഭാവം ഇസ്‌ലാം വിലയിരുത്തുന്നത് പുറംലോകത്തെ അവന്റെ പെരുമാറ്റത്തെ പരിഗണിച്ചല്ല. പ്രത്യുത കുടുംബത്തില്‍, ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് സത്‌സ്വഭാവി എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ ഭാര്യയോട് സൗമ്യമായി പെരുമാറുന്നവന്റെ വിശ്വാസമാണ് ഏറ്റവും പൂര്‍ണതയുള്ളത് (സുനനു തിര്‍മിദി) 18
ഭാര്യയ്ക്കു വേണ്ട ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയും അനുബന്ധമായ ചെലവുകളും നല്കല്‍ ഭര്‍ത്താവിന്റെ കടമയില്‍ പെട്ടതാണ്. അല്ലാഹു പറഞ്ഞു. ”അവര്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‌കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു (2:233). പുരുഷന്‍മാര്‍ സ്ത്രീകളുടെ സംരക്ഷകരാണ്. അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതിനാലും അവരുടെ ധനങ്ങളില്‍ നിന്നും അവര്‍ ചെലവഴിക്കുന്നതു കൊണ്ടും (4:34). അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവിതച്ചെലവ് വഹിക്കുവാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. ഭര്‍ത്താവിന്റെ സാമ്പത്തിക അവസ്ഥയ്ക്കനുസരിച്ച് ചെലവ് ചെയ്യാന്‍ അയാള്‍ ശ്രമിക്കണം. ഭാര്യയുടെ വായില്‍ എത്തിക്കുന്ന ഓരോ ഭക്ഷണത്തിനും പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഈ ബാധ്യത നിര്‍വഹിക്കാതെ ഭര്‍ത്താവ് പെരുമാറുകയാണെങ്കില്‍ അയാളുടെ അനുവാദം കൂടാതെ ചെലവിന് മതിയായ തുക എടുക്കുന്നതിനും അനുവാദം നല്കിയിട്ടുണ്ട്. ആഇശ(റ) പറയുന്നു: ഹിന്ദ് എന്ന സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ, അബൂസുഫ്‌യാന്‍ ഒരു പിശുക്കനാണ്. അദ്ദേഹം എനിക്കും കുട്ടികള്‍ക്കും ആവശ്യത്തിന് തികയുന്ന ചെലവ് നല്കുന്നില്ല. അദ്ദേഹമറിയാതെ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് ഞാന്‍ വല്ലതുമൊക്കെ എടുത്താലല്ലാതെ. നബി(സ്വ) പറഞ്ഞു: നിനക്കും നിന്റെ കുട്ടികള്‍ക്കും മിതമായ തോതില്‍ മതിയാകുന്നതു വരെയും നീ എടുത്തുകൊള്ളുക (സ്വഹീഹു മുസ്‌ലിം ) 19
ഭാര്യയുമായി വിനോദിക്കാനും ഉല്ലസിക്കാനും സമയം കണ്ടെത്തുമ്പോഴാണ് ജീവിതം ആഹ്ലാദകരമായിത്തീരുന്നത്. സംശുദ്ധ ദാമ്പത്യജീവിതത്തിലൂടെ തന്റെ വൈകാരിക ശമനം ഭര്‍ത്താവിലൂടെ മാത്രം കണ്ടെത്തുവാന്‍ അവള്‍ക്കു സാധിക്കുന്ന വിധത്തില്‍ സഹവസിക്കാന്‍ പുരുഷന്‍ ശ്രദ്ധിക്കേണ്ടതാണ്. അംറുബ്‌നു ആസ്വ്(റ) പരലോക രക്ഷ ലഭിക്കുവാന്‍ വേണ്ടി ആരാധനയില്‍ മുഴുകി ജീവിക്കുകയും ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയില്ലെന്ന് സത്യം ചെയ്തു പറയുകയും ചെയ്തപ്പോള്‍ നബി(സ്വ) അതിനെ ശക്തമായി എതിര്‍ത്തു. എന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു: ‘നിന്റെ ഭാര്യയോട് നീ ഒരു ബാധ്യത നിറവേറ്റേണ്ടതുണ്ട്’ (സ്വഹീഹ് ബുഖാരി) 20
ഇണക്കമുള്ള ദാമ്പത്യജീവിതത്തിന് ഇമ്പം പകരുന്ന വിധത്തിലായിരിക്കണം ഭാര്യ ഭര്‍ത്താക്കന്‍മാര്‍ വീടുകളില്‍ പെരുമാറേണ്ടത്. പരസ്പരം വിട്ടുവീഴ്ച ചെയ്തും കാര്യങ്ങളില്‍ കൂടിയാലോചന നടത്തിയും വീട്ടുജോലികളില്‍ പരസ്പരം സഹകരിച്ചും ഹൃദ്യമായ ബന്ധം ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കേണ്ടതുണ്ട്. നബി(സ്വ) സഹധര്‍മിണിയായ ആഇശ(റ)യുടെ കൂടെ അടുക്കള ജോലിയില്‍ ഏര്‍പ്പെടാറുണ്ടാ യിരുന്നെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പരസ്പരം സഹായിച്ചും സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്ന ദമ്പതിമാര്‍ വീടകങ്ങളെ സന്തുഷ്ടമാക്കുന്നു. സ്വാസ്ഥ്യം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന സന്താനങ്ങളും ധാര്‍മിക ബോധമുള്ളവരും ദീനീ ചിട്ടയുള്ളവരുമായി വളരുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിശ്ചയമായും നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അവരെ നിങ്ങള്‍ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പു ചെയ്യുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുക്കുകയുമാണെങ്കില്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധി യുമാണ്’ (64:14).
ദമ്പതിമാര്‍ തമ്മിലുണ്ടാവേണ്ട ബന്ധത്തെ ഖുര്‍ആന്‍ ഉപമിച്ചത് വസ്ത്രത്തോടാണ്. അത്രമേല്‍ പവിത്രമായ ഹൃദയബന്ധം കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ദമ്പതികള്‍. കിടപ്പറ രഹസ്യങ്ങളും ന്യൂനതകളും മറ്റുള്ളവരോട് പറയുന്നത് ഇസ്‌ലാം ശക്തിയായി നിരോധിക്കുന്നു. നബി(സ്വ) പറഞ്ഞു: നിശ്ചയം പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ തന്റെ ഭാര്യയുമായി ഇണങ്ങി ച്ചേര്‍ന്നതിനു ശേഷം അവളുടെ രഹസ്യം പുറത്തുവിടുന്നവനാകുന്നു (സ്വഹീഹ് മുസ്‌ലിം) 21
മാന്യവും പക്വവുമായ പെരുമാറ്റത്തിലൂടെ തണലും തുണയുമായി നില്ക്കാന്‍ ദമ്പതിമാര്‍ക്ക് സാധിക്കേണ്ടതുണ്ട്. ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ നീതി പാലിക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്. ഭക്ഷണം, പാര്‍പ്പിടം, കൂടെയുള്ള താമസം തുടങ്ങിയ നീതി പാലിക്കാന്‍ സാധിക്കാവുന്നതിലെല്ലാം നീതി പാലിക്കണം. നബി(സ്വ)പറഞ്ഞു. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാവുകയും എന്നിട്ട് അവരിലൊരാളി ലേക്ക് അവന്‍ ചായുകയും ചെയ്താല്‍ അവന്‍ ഒരു ഭാഗം ചെരിഞ്ഞായിരിക്കും അന്ത്യനാളില്‍ വരിക (ഇബ്‌നുമാജ) 22 നബി(സ്വ) ഭാര്യമാര്‍ക്കിടയില്‍ നീതിപൂര്‍വം കാര്യങ്ങള്‍ ഭാഗിച്ചിരുന്നു. ഭര്‍ത്താവ് തന്റെ കഴിവിനനുസരിച്ച് സാധ്യമായ കാര്യങ്ങളില്‍ നീതിമുറയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ജാഗ്രതയാണ് ഉണ്ടാവേണ്ടത്. മാനുഷികമായ പരിമിതികള്‍ ഉണ്ടായേക്കാം. അല്ലാഹു പറയുന്നു. ”നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ സാധിക്കുകയില്ല”. ബോധപൂര്‍വമല്ലാത്ത വീഴ്ചകള്‍ അല്ലാഹു മാപ്പാക്കുമെങ്കിലും കഴിവതും എല്ലാവര്‍ക്കുമിടയില്‍ നീതി പാലിച്ചുവെന്ന് ഉറപ്പിക്കുന്ന വിധം ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കണം.
ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍
ശാന്തിയും സന്തോഷവും കളിയാടുന്ന കുടുംബാന്തരീക്ഷത്തിന്റെ അടിസ്ഥാനം ഇണകള്‍ തമ്മിലുള്ള സ്‌നേഹജീവിതമാണ്. പരസ്പരം ബാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് സംതൃപ്തമായ ദാമ്പത്യം നിലനില്ക്കുന്നത്. ഭര്‍ത്താവിന് ഭാര്യയോടുള്ളതു പോലെത്തന്നെ പ്രാധാന്യപൂര്‍വം നിര്‍വഹിക്കേണ്ടതായ ബാധ്യതകള്‍ ഭാര്യയ്ക്കുമുണ്ട്. നീതിനിഷ്ഠയും സ്വഭാവമഹിമയുമുള്ള സ്ത്രീയെയാണ് ഇണയായി തെരഞ്ഞെടുക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചു തന്നു. കുടുംബ ജീവിതത്തിലെ സ്വാസ്ഥ്യം നിലനിര്‍ത്തുന്നതിലും സംസ്‌കാരമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പിനും ഇത് അനുപേക്ഷണീയമായതിനാലാണ് ഇസ്‌ലാം സഗൗരവം ഈ വിഷയത്തെ പരിഗണിച്ചത്. ഉത്തമസ്ത്രീയുടെ സ്വഭാവഗുണമായിട്ട് ഖുര്‍ആന്‍ (4:34) എടുത്തു പറയുന്നു. ‘ഉത്തമ സ്ത്രീകള്‍ ഭര്‍ത്താവിനോട് അനുസരണമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമത്രെ. അല്ലാഹുവിന് എതിരില്ലാത്ത കാര്യത്തില്‍ ഭര്‍ത്താവിനെ അനുസരിക്കുകയും അവന്റെ സ്വകാര്യതയും സമ്പത്തും സംരക്ഷിക്കുകയും ചെയ്യല്‍ ഭാര്യയുടെ കടമയാണ്. അബ്ദുല്ലാഹിബ്‌നു അബീ ഔഫ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഞാന്‍ ആരോടെങ്കിലും ആര്‍ക്കെങ്കിലും സാഷ്ടാംഗം ചെയ്യാന്‍ കല്പിക്കുമായിരുന്നെങ്കില്‍ ഭാര്യയോട് തന്റെ ഭര്‍ത്താവിന് സാഷ്ടാംഗം ചെയ്യുവാന്‍ കല്പിക്കുമായിരുന്നു (തിര്‍മുദീ) 23
ഭര്‍ത്താവ് ഭാര്യയെ സംബന്ധിച്ച് തൃപ്തനാകുന്നത് അവളുടെ സ്വര്‍ഗപ്രവേശനത്തിന് കാരണമാകുന്ന കാര്യമാണ്. ഭാര്യ തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന വിധം പെരുമാറുകയും അനുസരണവും സഹകരണ മനോഭാവവും നിലനിര്‍ത്തുകയും ചെയ്താല്‍ ഊഷ്മളമായ ബന്ധത്തിന്റെ ഹൃദ്യത അനുഭവിക്കാന്‍ കഴിയും.
പരിശുദ്ധമായ ലൈംഗികജീവിതം നയിക്കുക എന്നതാണ് ദാമ്പത്യം കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്ന സുപ്രധാനമായ കാര്യം. പുരുഷന് ലൈംഗിക സംതൃപ്തി തന്റെ ഭാര്യയിലൂടെ ലഭിക്കേണ്ടതുണ്ട്. അത് നിവര്‍ത്തിച്ചു കൊടുക്കാന്‍ ഭാര്യ ശ്രദ്ധിക്കണം. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു. ഒരാള്‍ തന്റെ ഭാര്യയെ കിടപ്പറയി ലേക്കു ക്ഷണിച്ചപ്പോള്‍ അവള്‍ വിസമ്മതം കാണിക്കുകയും അതിന്റെ പേരില്‍ അവളോട് കോപിച്ച നിലയില്‍ അയാള്‍ രാത്രി കഴിച്ചു കൂട്ടുകയും ചെയ്താല്‍ പ്രഭാതം വരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും (സ്വഹീഹുല്‍ ബുഖാരി) 24
നോക്കിയാല്‍ സന്തോഷിപ്പിക്കുന്ന, കല്പിച്ചാല്‍ അനുസരിക്കുന്ന, വിഷമസന്ധിയില്‍ സ്‌നേഹവും കരുതലും നല്കുന്ന, ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലും സമ്പത്തും അഭിമാനവും കാത്തു സൂക്ഷിക്കുന്ന സദ്‌വൃത്തരാവണം ഭാര്യമാര്‍. ഭര്‍ത്താവിന്റെ നന്‍മകള്‍ നന്ദിയോടെ സ്മരിക്കാനും പേരായ്മകളെ രഹസ്യമാക്കി വെയ്ക്കാനും സാമ്പത്തിക സ്ഥിതിയനുസരിച്ച് ചെലവ് നിയന്ത്രിക്കാനും നല്ല ഭാര്യമാര്‍ക്ക് സാധിക്കേണ്ടതുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. അവര്‍ നല്ല പെരുമാറ്റത്തെ നിഷേധിക്കും. ഭര്‍ത്താവ് കാലം മുഴുവന്‍ ഒരു സ്ത്രീക്ക് നന്‍മ ചെയ്തതിനു ശേഷം വെറുപ്പുണ്ടാക്കുന്ന ഒരു സംഗതി അവള്‍ അദ്ദേഹത്തില്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങളില്‍ നിന്ന് ഒരു നന്‍മയും ഞാനിതുവരെ ദര്‍ശിച്ചിട്ടില്ല (സ്വഹീഹുല്‍ ബുഖാരി) 25
സ്ത്രീകള്‍ കൂടുതലായി നരകത്തില്‍ പ്രവേശിക്കുന്നതിന് കാരണമായിത്തീരുന്നത് ഭര്‍ത്താവിനോടു കാണിക്കുന്ന ഈ നന്ദികേടാണെന്ന് റസൂല്‍(സ്വ) വ്യക്തമാക്കി യിട്ടുണ്ട്.
ഭര്‍തൃവീട്ടിലെ ഭരണാധികാരി ഭാര്യയാണ്. ശിശുക്കളെ പരിപാലിക്കുന്നതിലും അവര്‍ക്ക് നല്ല മര്യാദയും ഉത്തമ സംസ്‌കാരവും പഠിപ്പിക്കുന്നതിലും കാര്യമായ പങ്കു വഹിക്കേണ്ട ബാധ്യത ഭാര്യമാര്‍ക്കുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിന്റെയും കുട്ടികളുടെയും ഭരണാധികാരിയാണ്. അവളുടെ പ്രജകളെക്കുറിച്ച് അവള്‍ വിചാരണ ചെയ്യപ്പെടുന്നതാണ് (സ്വഹീഹ് ബുഖാരി) 26
സമാധാനവും സന്തോഷവും കളിയാടുന്ന കുടുംബ ജീവിതത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കേണ്ട ദമ്പതിമാര്‍ പരസ്പരം ബാധ്യതകള്‍ ഗൗരവപൂര്‍വം പരിഗണിച്ചു നിര്‍വഹിച്ചാല്‍ ഇഹപരജീവിതം വിജയകരമായിത്തീരും. സമ്പത്തിന്റെ ആധിക്യമോ ഭൗതിക വിഭവങ്ങളുടെ സമൃദ്ധിയോ ഒരിക്കലും സമാധാനവും സന്തോഷവും ജീവിതത്തില്‍ പ്രദാനം ചെയ്യുന്നില്ല. അതിലുപരി അല്ലാഹുവിനെ സൂക്ഷിച്ചും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തും ജീവിക്കാന്‍ തയ്യാറായാല്‍ സമാധാന പൂര്‍ണമായ ജീവിതം ഇരുലോകത്തുമുണ്ടാവും. അല്ലാഹുവിനോട് ഭക്തിയും താഴ്മയും കനിയുന്ന ഒരു മനസ്സുണ്ടായിരിക്കുക എന്നതാണ് വിശ്വാസിയുടെ വിജയത്തിന്റെ നിദാനം. അതു കഴിഞ്ഞാല്‍ വിശ്വാസി നേടുന്ന ഏറ്റവും നല്ല സൗഭാഗ്യമായി റസൂല്‍(സ്വ) പഠിപ്പിച്ചത് സദ്‌വൃത്തയായ ഭാര്യയാണ്. അവളിലൂടെ ജീവിതം സന്തോഷകരവും സമാധാന പൂര്‍ണവുമായിത്തീരുമെന്നാണ് നബി(സ്വ) പറഞ്ഞതിന്റെ പൊരുള്‍.
ഗുരുശിഷ്യ ബന്ധം
വിജ്ഞാനസമ്പാദനം ശ്രേഷ്ഠ കര്‍മമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തില്‍ ആദരണീയ സ്ഥാനമര്‍ഹിക്കുന്നവരാണ് അറിവുള്ളവര്‍. അറിവുള്ളവരും അറിവില്ലാത്തവരും സമമല്ല(39:9). അറിവ് അംഗീകാരത്തിന്റെയും ആദരവിന്റെയും മാനദണ്ഡമാകുന്നുവെന്ന് ഈ ആയത്ത് വ്യക്തമാവുന്നു. ഇസ്‌ലാമികദൃഷ്ട്യാ വിദ്യ മഹാധനമാണ്. മതം, ലൗകികം എന്നിങ്ങനെ വിജ്ഞാനങ്ങളെ വേര്‍തിരിച്ചു കാണാതെ വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായ വിജ്ഞാനങ്ങളെയെല്ലാം വിലമതിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന വീക്ഷണമാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത് .ഉപകാരപ്രദമായ വിജ്ഞാനം ആര്‍ജിക്കുവാനും ആര്‍ജിക്കുന്ന വിജ്ഞാനങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും ഗുണകരമായും സര്‍വജ്ഞനായ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായും വിനിയോഗിക്കാനുള്ള പ്രതിജ്ഞയാണ് വിദ്യാര്‍ഥിക്കുണ്ടാവേണ്ടത്. പ്രപഞ്ച സ്രഷ്ടാവിനെ മനസിലാക്കാനും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം തിരിച്ചറിയുവാനുമുള്ള ജ്ഞാനാന്വേഷണം സ്വര്‍ഗത്തിലേക്കുള്ള വഴി സുഗമമാക്കു മെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപകാരപ്രദമായ ഏതുവിജ്ഞാനത്തിന്റെയും പ്രചരണം പുണ്യകര്‍മമായിക്കണ്ട് അതില്‍ അത്യുത്‌സാഹം കാണിക്കേണ്ടവരാണ് വിശ്വാസികള്‍. വിദ്യ പ്രചരിപ്പിക്കുന്നവരുടെ ആദരണീയസ്ഥാനത്തെ സൂചിപ്പിച്ച് നബി(സ്വ) പറഞ്ഞു: അല്ലാഹുവും മലക്കുകളും ആകാശഭൂമികളിലുള്ള എല്ലാവരും ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിക്കുന്നവര്‍ക്ക് അനുഗ്രഹത്തിന്നായി പ്രാര്‍ഥിക്കുന്നു. മാളത്തിലുള്ള ഉറുമ്പു പോലും (തിര്‍മിദി) 27
സമൂഹത്തിന് ദിശാബോധം നല്‌കേണ്ടവരാണ് അറിവുള്ളവര്‍. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറയ്ക്കാരാണെന്ന് റസൂല്‍(സ്വ) പറഞ്ഞതില്‍ നിന്നും അറിവുള്ളവര്‍ നിര്‍വഹിക്കേണ്ട ദൗത്യമെന്താണെന്ന് വ്യക്തമാവും. ധാര്‍മിക മൂല്യങ്ങളുടെ അധ്യാപനവും സമൂഹജാഗരണവുമാണ് നബി(സ്വ)യുടെ നിയോഗലക്ഷ്യം(62:2). ആ പാത പിന്തുടര്‍ന്ന് ദൈവ പ്രീതി കാംക്ഷിച്ച് വിജ്ഞാനം സമ്പാദിക്കുവാനും വിനിയോഗിക്കാനുമാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാതെ വിജ്ഞാന സമ്പാദനത്തി നിറങ്ങുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ലൗകികാവശ്യങ്ങള്‍ നേടാനായേക്കും. എന്നാല്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അവര്‍ക്കനുഭവിക്കാനാവുകയില്ല.
ഗുരുവിനെയും ശിഷ്യനെയും ഗുരുശിഷ്യബന്ധത്തെയും പവിത്രമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വിജ്ഞാന സമ്പാദനം സ്ഥിരോത്‌സാഹവും ക്ഷമയും ഉള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ഗുരുവിനെ അറിഞ്ഞും അംഗീകരിച്ചും അര്‍ഹിക്കുന്ന ആദരവ് നല്കിയും വിനയാന്വിത മനസ്സിന്റെ ഉടമയായിത്തീരണമെന്നാണ് അല്ലാഹു കല്പിക്കുന്നത് (അല്‍കഹ്ഫ്: 69-76).
പ്രവാചകന്‍മാരെല്ലാം പ്രബോധിത സമൂഹത്തോട് പ്രഖ്യാപിച്ചത് വിശ്വസ്തരായ ഗുണകാംക്ഷികളാണ് തങ്ങളെന്നായിരുന്നു. ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സോടെ വിശ്വസ്തതയോടെ വിജ്ഞാനവും വിശ്വാസവും പകര്‍ന്നു നല്കിയപ്പോഴായിരുന്നു സമൂഹത്തില്‍ സംസ്‌കരണം സാധ്യമായത്. പ്രവാചകന്‍മാരുടെ പിന്‍മുറയ്ക്കാരായ പണ്ഡിതന്‍മാരും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച കൂടാതെ ഈ ദൗത്യമാണ് നിറവേറ്റേണ്ടത്. ഗുരുമുഖം അറിവിന്റെ മാത്രമല്ല, കനിവിന്റെയും സകല സദ്ഗുണങ്ങളുടെയും പ്രഭവസ്ഥാനമായിരിക്കണമെന്നാണ് അല്ലാഹു (തൗബ:128) താത്പര്യപ്പെടുന്നത്. അറിവന്വേഷിച്ച് നബി(സ്വ)യുടെ സന്നിധിയിലേക്ക് കടന്നു വരുന്ന ആളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യാറുണ്ടായിരുന്നു. ‘വിദ്യാര്‍ഥിക്ക് എന്റെ സ്വാഗതം’ എന്ന് നബി(സ്വ) പറയുകയും ചെയ്തിരുന്നു. ഉപകാരപ്രദമായ അറിവ് ഒരാള്‍ക്കു പകര്‍ന്നു നല്കുന്നത് സ്ഥായിയായ നന്‍മയ്ക്കു കാരണമായിത്തീരുന്നു. നന്‍മയുടെ വഴിയില്‍ കിട്ടിയ വിജ്ഞാനം പ്രയോഗവത്കരിക്കുമ്പോള്‍ അതിന്റെ സദ്ഫലം തലമുറകളിലേക്കു പടരുന്നു.
മരണത്തോടെ മനുഷ്യകര്‍മങ്ങള്‍ക്കു വിരാമമാകുമെങ്കിലും അവിരാമമായി നിലനില്ക്കുന്ന മൂന്നു കാര്യങ്ങള്‍ നബി(സ്വ) ഉണര്‍ത്തി. അവയിലൊന്ന് പ്രയോജനപ്രദമായ വിജ്ഞാനമാണ്. സമൂഹത്തോടു തന്നെ വലിയ ബാധ്യതയാണ് താന്‍ നിര്‍വഹിക്കുന്നതെന്ന അഭിമാന ബോധമാണ് ഗുരുക്കന്‍മാര്‍ക്കു വേണ്ടത്. ശിഷ്യരില്‍ സംശയനിവാരണത്വര ജനിപ്പിച്ചും അവരുടെ ജിജ്ഞാസയെ വളര്‍ത്തിയും ആശയാവിഷ്‌കാരശേഷി പരിപോഷിപ്പിച്ചും ഘട്ടം ഘട്ടമായി ഗുരു, ശിഷ്യരെ ഉന്നതിയിലെത്തിക്കുന്നു. അനുകരണീയ വ്യക്തിത്വത്തിന്റെ അടയാളങ്ങള്‍ ശിഷ്യര്‍ക്ക് ഗുരുവില്‍ ദര്‍ശിക്കാന്‍ കഴിയണം. ജീവിതത്തിലുടനീളം മഹനീയ മാതൃക കാഴ്ച വെയ്ക്കാന്‍ ഗുരു ബാധ്യസ്ഥനാണ് (33: 21).
വിദ്യ വ്യക്തിയില്‍ നിന്ന് വ്യക്തികളിലേക്കും അതുവഴി തലമുറകളിലേക്കും പകര്‍ന്നു നല്കാനുള്ളതായതിനാല്‍ ബോധപൂര്‍വം അറിവ് മറച്ചു വെയ്ക്കുന്നതും സത്യത്തെ മൂടിവക്കെുന്നതും ഗുരുതരമായ കുറ്റമായി ഖുര്‍ആനില്‍ (3: 187) പഠിപ്പിക്കുന്നു.
ഇസ്‌ലാം വിജ്ഞാനത്തിന് പരിധി വെയ്ക്കുന്നില്ല. പ്രയോജനകരമായ എല്ലാ വിജ്ഞാനത്തെയും അത് പ്രോത്‌സാഹിപ്പിക്കുന്നു. നബി(സ്വ) ഒരിക്കല്‍ സൈദ് ബ്‌നു സാബിത്(റ)നോടു ചോദിച്ചു: ‘താങ്കള്‍ക്ക് സുറിയാനി ഭാഷ അറിയുമോ? അതിലെനിക്ക് എഴുത്തുകള്‍ വരുന്നുണ്ട്. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ നബി(സ്വ) കല്പിച്ചു: താങ്കളതു പഠിക്കുക’. അങ്ങനെ സൈദുബ്‌നു സാബിത്(റ) സുറിയാനി ഭാഷ പഠിച്ചു. സുറിയാനി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം നബി(സ്വ)ക്കു വരുന്ന എഴുത്തുകുത്തുകള്‍ വായിക്കാന്‍ പ്രയോജനപ്പെടുകയും ചെയ്തു. (ബയാനുല്‍ വഹ്‌മി വല്‍ ഈഹാന്‍) 28
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 12, ഹദീസ് 15[↩]
- മുവത്വഅ്, ഇമാം മാലിക്, വാള്യം 05, പേജ് 1323, ഹദീസ് 3338[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2235, ഹദീസ് 5651[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 2235, ഹദീസ് 3539[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 661, ഹദീസ് 3784[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 78, ഹദീസ് 994[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03 പേജ് 78, ഹദീസ് 996[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 110, ഹദീസ് 1418[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 62, ഹദീസ് 5354[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 164, ഹദീസ് 2620[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 05, ഹദീസ് 2551[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 324, ഹദീസ് 2528[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 10, ഹദീസ് 6014[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 018 പേജ് 11, ഹദീസ് 6018[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 242[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 243[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്‍റഹ്‌മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, വാള്യം 02, പേജ് 1110, ഹദീസ് 65[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 09, ഹദീസ് 2612[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 129, ഹദീസ് 1714[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 39, ഹദീസ് 1974[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 157, ഹദീസ് 1437[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 633, ഹദീസ് 1969[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 457, ഹദീസ് 1159[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 116, ഹദീസ് 3237[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 15, ഹദീസ് 29[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 05, ഹദീസ് 2751[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 50, ഹദീസ് 2685[↩]
- ബയാനുല്‍ വഹ്‌മി വല്‍ ഈഹാം, ഇബ്‌നുല്‍ ഖത്ത്വാന്‍ അല്‍ഫാസീ, വാള്യം 05, പേജ് 209[↩]
