ദുഃസ്വഭാവങ്ങള്‍ – 3
നന്മയും തിന്മയും ആത്യന്തികമായി മനുഷ്യ ബുദ്ധികൊണ്ട് വിവേചിച്ചറിയുക സാധ്യമല്ല. മനുഷ്യസംസ്‌കാരത്തെ മഹത്വപ്പെടുത്തുന്ന സദ്ഭാവങ്ങള്‍ ഏതെല്ലാമാണ്, ദുഃസ്വഭാവങ്ങള്‍ ഏതെല്ലാമാണ് എന്ന് കണ്ടെത്തുക അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിക്ക് അസാധ്യമാണ്. അതിനാല്‍ തന്നെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, ഏതെല്ലാമാണ് സദ്ഭാവങ്ങള്‍ എന്നും ദുഃസ്വഭാവങ്ങളെന്നും കൃത്യമായി വിവരിക്കുന്നുണ്ട്. ഇസ്‌ലാം മ്ലേഛമായി കാണുന്ന ഊഹം, പരദൂഷണം, ഏഷണി, ചാരവൃത്തി, ഇരുമുഖനയം, മുഖപ്രശംസ, പ്രദര്‍ശനപരത തുടങ്ങിയ ദുഃസ്വഭാവങ്ങളെക്കുറിച്ച വിശദമായ പഠനമാണ് ചുവടെ.
ഊഹം
കണക്കുകൂട്ടലുകളും നിഗമനങ്ങളും ജീവിതത്തിലെ പൊതുകാര്യങ്ങളില്‍ മനുഷ്യന് അനിവാര്യമാണ്. ഇത്തരം ഊഹങ്ങളെ കുറ്റമായി കാണാന്‍ കഴിയില്ല. എന്നാല്‍ വ്യക്തികളെക്കുറിച്ച് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ധാരണ മെനയുന്നത് മിക്കപ്പോഴും അവാസ്തവമായിരിക്കും. മിഥ്യാധാരണകളാകുന്ന ഊഹങ്ങള്‍ മിക്കതും കുറ്റകരമാകുന്നുവെന്ന് അല്ലാഹു പഠിപ്പിക്കുന്നു. സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വെടിയുക തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു (49:12).
സത്യവിശ്വാസികളേ എന്ന അഭിസംബോധനയോടു കൂടിത്തന്നെ ഊഹത്തെ കര്‍ക്കശമായി വിലക്കിയത് അത് സാമൂഹ്യ ജീവിതത്തില്‍ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നതിനാലാണ്. ഇത് സംഘര്‍ഷങ്ങളിലേക്കു വരെ എത്തിക്കുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ പരത്തുകയും ചെയ്‌തേക്കാം. ചാരവൃത്തി, പരദൂഷണം, പരനിന്ദ എന്നിവ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നു.
വ്യക്തികളും കക്ഷികളും തമ്മിലുള്ള ഊഹാപോഹങ്ങളാണ് പലപ്പോഴും സാമൂഹ്യ വിപത്തിനൊക്കെ നിമിത്തമാകാറുള്ളത്.
ഐഹിക ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ ചിന്തിക്കാതെ ഊഹാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന സത്യനിഷേധികള്‍ പറയുന്നത് ഇപ്രകാരമായിരിക്കും. ”അവര്‍ പറയുന്നു ജീവിതം നമ്മുടെ ഇഹത്തിലുള്ള ജീവിതം മാത്രമാണ്. നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കാലമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല. പറയുക, അവര്‍ക്ക് ഈ വാദത്തിന് യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്’‘ (45:24). അവര്‍ ഊഹിച്ചു പറയുക മാത്രമാണ് ചെയ്യുന്നത് (10:66). ‘നിശ്ചയമായും സത്യത്തിന് പകരം ഊഹം ഒട്ടും ഫലം ചെയ്യുകയില്ല” (53:28).
അല്ലാഹു പറയുന്നു ”നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കണ്ണും കാതും മനസുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ’‘(17:36). കണ്ണും കാതും മനസുമൊക്കെ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലായാല്‍ അസത്യങ്ങള്‍ പെരുകയും പകയും വിദ്വേഷവും വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്‌തേക്കാം. ഊഹം എന്ന ദുര്‍ഗുണം വര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അസത്യഭാഷണവും അനഭിലഷണീയ പ്രവര്‍ത്തനങ്ങളും ഒഴിവാക്കും. നബി(സ്വ)പറഞ്ഞു. നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. ഏറ്റവും കള്ളമായ ഭാഷണമാണ് (ബുഖാരി) 1 സ്വകാര്യ സംഭാഷണങ്ങളും ഗുഡാലോചനകളും തെറ്റിദ്ധാരണകള്‍ പരത്തുകയും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ക്ക് അഹിതകരമായത് ചിന്തിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗൂഡസംസാരങ്ങള്‍ ഒഴിവാക്കി പരസ്പരം സദ് വിചാരം നിലനിര്‍ത്തി സൗഹാര്‍ദത്തോടെ ജീവിക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു.
ഊഹങ്ങള്‍, നിഗമനങ്ങള്‍, തിരുത്തലുകള്‍, കണ്ടെത്തലുകള്‍ ഇവയാണ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അടിത്തറ. പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്നാണ് ഊഹവും നിഗമനവും ഉണ്ടാവുന്നത്. നിഗമനം ശരിയെങ്കില്‍ കണ്ടെത്തലായി. നിഗമനം തെറ്റെങ്കില്‍ അടുത്ത പരീക്ഷണം ആരംഭിക്കുന്നു. ഇതാണ് ശാസ്ത്രവളര്‍ച്ചയുടെ കണ്ണികള്‍. കേസന്യേഷണങ്ങളുടെ ഗതിയും ഇതുതന്നെ.
വിശ്വാസ-അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമുള്ള മതരംഗത്ത് ഊഹവും നിഗമനങ്ങളും സ്വീകര്യമേ അല്ല. നിയതമായ പ്രമാണങ്ങളാണ് വിശ്വാസരംഗത്ത് ആധാരം. പ്രമാണം അവഗണിച്ച് ഊഹങ്ങളെ പിന്‍പറ്റിയാല്‍ അന്ധവിശ്വാസമാവും ഫലം.
സാമൂഹിക ജീവിതരംഗത്ത് ഊഹാപോഹങ്ങള്‍ തീര്‍ത്തും വര്‍ജ്യമാണ്. അത് സമൂഹത്തിന്റെ ഭദ്രതയെ ബാധിക്കുന്ന തിന്‍മയായിട്ടാണ് ഭവിക്കുക. അതുകൊണ്ടാണ് ഇസ്‌ലാം ഊഹാപോഹങ്ങളെ കര്‍ക്കശമായി നിയന്ത്രിക്കുന്നത്.
പരദൂഷണം
ഭിന്ന സ്വഭാവക്കാരും വ്യത്യസ്ത പ്രകൃതിക്കാരുമാണ് മനുഷ്യര്‍. ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും കാരണം മനുഷ്യരിലെ സ്വഭാവ പെരുമാറ്റരീതികളിലുള്ള യോജിപ്പും വിയോജിപ്പുമാണ്. അപരന്റെ തെറ്റിനോട് വിയോജിക്കുന്നതുപോലെ അതിനെ വേണ്ടവിധം തിരുത്താനുള്ള സൗമനസ്യം പ്രകടിപ്പിക്കാനും നന്മ ഉപദേശിക്കാനും വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സ് കാത്തു സൂക്ഷിക്കേണ്ടുന്ന വിശ്വാസിയില്‍ നിന്ന്, അന്യനെ ദുഷിച്ച് പറയുന്ന-വിശേഷിച്ചും അയാളുടെ അസാനിധ്യത്തില്‍- ദുസ്വഭാവം ഉണ്ടാവാന്‍ ഒട്ടും പാടില്ലാത്തതാണ്. പരദൂഷണം (ഗീബത്ത്) എന്ന ദുര്‍ഗുണം വളരെ മ്ലേഛമായി അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. ‘നിങ്ങളില്‍ ചിലര്‍ ചിലരെ ദൂഷണം പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചിട്ട് അവന്റെ മാംസം തിന്നുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ നിങ്ങള്‍ അത് വെറുക്കുന്നു (49:12).
അഭിമാനത്തിന് വിലകല്പിക്കാത്തവരായി ആരുമുണ്ടാവില്ല. മറ്റൊരാളുടെ സമ്പത്തും രക്തവും എത്ര പവിത്രമാണോ അതിനു സമാനമായി കാണേണ്ടതാണ് ആ വ്യക്തിയുടെ അഭിമാനവും. ഒരാളിലുളള തിന്മയെ നമുക്ക് തിരുത്താനുള്ള ഏറ്റവും നല്ല വഴി അയാളോട് നേരിട്ട് കാര്യമുണര്‍ത്തലാണ്. അങ്ങനെ തിരുത്തുമ്പോള്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തിനും അഭിമാനത്തിനും ഒരു പോറലുമേല്ക്കുന്നില്ല. എന്നാല്‍ മറ്റൊരാളിലുള്ള ദോഷങ്ങള്‍ അയാളുടെ അസാന്നിധ്യത്തില്‍ പറയുമ്പോള്‍ കേട്ട വ്യക്തി വസ്തുതകള്‍ അറിയാതെ പൊലിപ്പിച്ചും പെരുപ്പിച്ചും മറ്റുള്ളവരോട് അത് പങ്കു വെക്കുന്നു. കേട്ടതെല്ലാം പറയുക എന്നത് കളവ് പറയലാണ് എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം സഹോദരന്റെ അസാന്നിധ്യത്തിലുള്ള ദൂഷണം (ഗീബത്ത്) പറയുക വഴി നുണ പ്രചാരണത്തില്‍ കണ്ണികള്‍ തീര്‍ക്കുകയാണ് ആദ്യം പറഞ്ഞ വ്യക്തി ചെയ്യുന്നത്. നബി(സ്വ) പറഞ്ഞു. പരദൂഷണം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദുതനുമാണ് കൂടുതല്‍ അറിവുള്ളത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നിന്റെ സ്‌നേഹിതന്‍ വെറുക്കുന്ന സംഗതി നീ അവനെ സംബന്ധിച്ച് പറയലാണത്. ഞാന്‍ പറയുന്നത് അവനില്‍ ഉള്ളതാണെങ്കിലോ പ്രവാചകരേ? ഒരാള്‍ അവിടുത്തോട് ചോദിച്ചു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ അവനെ സംബന്ധിച്ച് നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണെങ്കില്‍ നീ കളവ് പറഞ്ഞു (മുസ്‌ലിം) 2
എന്നാല്‍ ഒരാളിലുള്ള തിന്മയെ ഇല്ലാതാക്കാനും അയാളില്‍ നന്മ വളര്‍ത്താനും വേണ്ടി ആവശ്യമായ ഉപദേശമോ, ഉണര്‍ത്തലോ വേണ്ടി വന്നേക്കാം. അതിന്റെ ഭാഗമായി തിന്മ ചെയ്യുന്ന വ്യക്തിയുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കാത്ത വിധം മറ്റൊരാളോട് അയാളുടെ ന്യൂനത പറയേണ്ടി വന്നേക്കാം. അത് ഇസ്‌ലാം അനുവദിക്കുന്നു. ആഇശ(റ) പറയുന്നു: അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ്വ)യോട് പറഞ്ഞു. അബുസുഫ്‌യാന്‍ പിശുക്കനായ ഒരു മനുഷ്യനാണ്. എനിക്കും എന്റെ കുട്ടിക്കും ആവശ്യമായ ചെലവ് അദ്ദേഹം തരുന്നില്ല. ഞാന്‍ അദ്ദേഹം അറിയാതെ വല്ലതും എടുത്താല്‍ (അതു കളവാകുമോ?) നബി(സ്വ) പറഞ്ഞു. ‘മാന്യമായ നിലക്ക് നിനക്കും നിന്റെ കുട്ടിക്കും ആവശ്യമുള്ളത് എടുത്തുകൊള്ളുക’ (ബുഖാരി 3 , മുസ്‌ലിം 4). നബി(സ്വ)യുടെ മുമ്പില്‍ സ്വന്തം ഭര്‍ത്താവില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അയാളുടെ ന്യൂനത എടുത്തു പറയുന്നത് പരദൂഷണമായി കാണാന്‍ കഴിയില്ല. റസൂല്‍(സ്വ) അത് വിരോധിച്ചതുമില്ല.
ന്യൂനതകള്‍ മനുഷ്യര്‍ക്ക് കൂടപ്പിറപ്പുകളാണ്. പൂര്‍ണരായി ആരും ഇല്ല. സ്വന്തം തിന്മകളെയും ന്യൂനതകളെയും നിസ്സാരവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. മറ്റുള്ളവരുടെ തിന്മയെ പരസ്യപ്പെടുത്തുകയും പര്‍വതീകരിക്കുകയും ചെയ്യുന്നത് വലിയ അപരാധമാണ്. മറ്റുള്ളവരുടെ ന്യൂനതകളെ പരസ്യപ്പെടുത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍ സ്വന്തം തെറ്റു കുറ്റങ്ങളെ മറക്കുകയാണ്. തന്നിലേക്ക് തിരിഞ്ഞ് ന്യൂനതകളെ ഉള്‍ക്കൊണ്ട് തിരുത്തുകയാണ് സംസകരണത്തിന്റെ പ്രഥമപടി. എന്നാല്‍ മറ്റാരാളുടെ ന്യൂനതകളെ കാണുന്നവര്‍ സ്വയം സംസ്‌കരിക്കപ്പെടുകയോ സ്വജീവിതത്തിലുള്ള ഗൗരവമര്‍ഹിക്കുന്ന പോരായ്മകളില്‍ നിന്ന് മുക്തനാവുകയോ ചെയ്യുന്നില്ല. നബി(സ്വ) പറഞ്ഞു: ‘സ്വന്തം ന്യൂനതകള്‍ മറ്റുള്ളവരുടെ ന്യൂനതയെ സംബന്ധിച്ച് അശ്രദ്ധയിലാക്കിയ ഒരുവന് എന്റെ അശീര്‍വാദം (ബസ്സാര്‍) 5 പരദൂഷണം പറയുന്ന സദസ്സില്‍ നിന്ന് വിട്ട് നില്‍ക്കുക എന്ന സമീപനമായിരിക്കണം വിശ്വാസി സ്വീകരിക്കേണ്ടത്.
ഏഷണി
അന്യരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് അനിഷ്ടകരമായത് പറയുന്നതാണ് പരദൂഷണം. അതിനോടനുബന്ധമായിത്തന്നെ അല്ലാഹുവും റസൂലും വിരോധിച്ചിട്ടുള്ള മറ്റൊരു ദുര്‍ഗുണമാണ് ഏഷണി. ഒരു വ്യക്തിയെക്കുറിച്ച് മറ്റൊരു വ്യക്തിയില്‍ നിന്ന് കേട്ട വിവരം അവര്‍ തമ്മിലുള്ള ബന്ധം വഷളാക്കാനും അവര്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുമായി ജനങ്ങളില്‍ പ്രചരിപ്പിക്കലാണ് ഏഷണി.
മക്കാജീവിത കാലഘട്ടത്തില്‍ തന്നെ നബി(സ്വ)ക്കും അംഗുലിപരിമിതരായ അനുചരന്മാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ചത് ശത്രുക്കളുടെ ഏഷണിയും ആക്ഷേപങ്ങളുമായിരുന്നു. മക്കാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ നികൃഷ്ട സ്വഭാവത്തെ അധിക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. ‘നിര്‍ബാധം സത്യം ചെയ്യുന്നവനും കുത്തുവാക്ക് പറയുന്നവനും ഏഷണിക്കാരനുമായ ഒരാളെയും നീ അനുസരിക്കരുത് (68:10,11).
സൗഹാര്‍ദപരമായിത്തീരേണ്ട മാനുഷികബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന വില്ലനായി പ്രത്യക്ഷപ്പെടുന്നത് ഏഷണിയും പരദൂഷണവുമാണ്. അതുകൊണ്ട് തന്നെ ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് നബി(സ്വ) പഠിപ്പിച്ചു (മുസ്‌ലിം) 6
ഭദ്രതയുള്ള സമൂഹത്തിന്റെ ബീജാവാപം ഐക്യവും സ്‌നേഹവും ഊഷ്മളമായി നിലനില്‍ക്കുന്ന കുടുംബ സംവിധാനത്തില്‍നിന്നാണ്. വിശ്വാസികളുടെ സമൂഹത്തില്‍ ഛിദ്രതയ്ക്ക് വഴിതെളിയിക്കുന്നത് ശത്രുതയും പകയുംകൊണ്ട് ഹൃദയങ്ങള്‍ മലീമസമായിപ്പോകുമ്പോഴാണ്. അകന്നു കഴിഞ്ഞ മനസ്സുകള്‍ പകപോക്കലിനുള്ള അവസരങ്ങള്‍ക്കായി സഹോദരന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു.
കുഴപ്പവും നാശവും ആഗ്രഹിച്ചുകൊണ്ടോ കുതന്ത്രങ്ങളും സ്ഥാനമാനങ്ങളും ഉദ്ദേശിച്ചുകൊണ്ടോ താന്‍ കേട്ട ചീത്ത സംസാരം മറ്റുള്ളവരോട് പറഞ്ഞുപരത്തുന്നവനെ ഇസ്‌ലാം വളരെയേറെ വെറുക്കുന്നു. നന്മ കേട്ടാല്‍ ഒളിച്ചുവെക്കുകയും തിന്മ കേട്ടാല്‍ പ്രചരിപ്പിക്കുകയും കേട്ടില്ലെങ്കില്‍ നുണ പറയുകയും ചെയ്യുന്ന ഒരാള്‍ ഉമര്‍ബ്‌നു അബ്ദില്‍ അസീസിന്റെ അടുത്ത് വന്ന് മറ്റൊരാളെക്കുറിച്ച് അയാള്‍ വെറുക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ബ്‌നു അബ്ദുല്‍ അസീസ് പറഞ്ഞു. താങ്കള്‍ സത്യമാണ് പറഞ്ഞതെങ്കില്‍ ഈ വാക്യം സൂചിപ്പിച്ചവരുടെ കൂട്ടത്തിലാണ്. ”കുത്തുവാക്ക് പറയുന്നവനും ഏഷണിക്കാരനുമായ ഒരുത്തനെയും താങ്കള്‍ അനുസരിക്കരുത്.” താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് നാം മാപ്പ് നല്‍കാം. അപ്പോള്‍ ആഗതന്‍ പറഞ്ഞു. അമീറുല്‍ മുഅ്മിനീന്‍, എനിക്ക് മാപ്പ് തന്നാലും. ഞാന്‍ ഒരിക്കലും ഇത് ആവര്‍ത്തിക്കുകയില്ല. ഇബ്‌നു അബ്ബാസ്(റ)പറയുന്നു: ഒരിക്കല്‍ നബി(സ്വ) രണ്ട് ഖബ്‌റുകളുടെ അരികിലൂടെ നടന്നുപോകവേ ഇപ്രകാരം പറഞ്ഞു: അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്. ശിക്ഷയുടെ കാരണം അത്ര വലുതല്ല. എന്നാല്‍ അല്ലാഹുവിങ്കല്‍ അത് വലിയ കുറ്റമാണ്. ഒരാള്‍ ഏഷണി പരത്തിയിരുന്നു. മറ്റൊരാള്‍ മൂത്രമൊഴിക്കുമ്പോള്‍ മറഞ്ഞിരിക്കാറുണ്ടായിരുന്നല്ല (ബുഖാരി 7 , മുസ്‌ലിം 8 ).
ചാരവൃത്തി
വീഴ്ചകള്‍ ഇല്ലാത്തവരായി സമൂഹത്തില്‍ ആരുമുണ്ടാവില്ല. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവെ സൂക്ഷിച്ച് ഭക്തരായി ജീവിക്കുന്നവരായിരിക്കണം സത്യവിശ്വാസികള്‍. സ്വാകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികളെ നയിക്കുന്നത്, സദാ അല്ലാഹു നീരിക്ഷിക്കുന്നുണ്ടെന്ന ബോധമാണ്. തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരും വീഴ്ചകള്‍ സംഭവിക്കുന്നവരും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവും. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതും തെറ്റുകുറ്റങ്ങള്‍ ചികഞ്ഞ് അന്വഷിക്കുന്നതും ഇസ്‌ലാം വിരോധിക്കുന്നു. ഇതരരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഏറെ മ്ലേഛമാണ്. മറ്റൊരുവന്റെ രഹസ്യങ്ങളെ, നിങ്ങള്‍ ഒളിഞ്ഞു കേള്‍ക്കരുത് (49:12). നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ വ്യക്തികളുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞു നോക്കുന്ന ചാരവൃത്തി നടത്തരുത്’ (ബുഖാരി) 9 അഭിമാനം പോലെത്തന്നെ വ്യക്തികളുടെ സ്വകാര്യതകളും ഓരോ വ്യക്തിക്കും പ്രധാനമാണ്.
ആശയവിനിമയത്തിനുള്ള നൂതനോപാധികള്‍ അതിവേഗം വികസിച്ചുകഴിഞ്ഞ ഇന്നത്തെ കാലത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാനും ഏതൊരു സ്വകാര്യതയും ഒപ്പിയെടുത്ത് സമൂഹ മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനും എളുപ്പമാണ്. മറ്റൊരാളുടെ കിടപ്പറ രഹസ്യങ്ങള്‍ പോലും കണ്ടും കേട്ടും ആഘോഷമാക്കാനുള്ള മാധ്യമങ്ങളുടെയടക്കം കുത്സിത നീക്കങ്ങള്‍ നമ്മുടെ വീടകങ്ങളെപോലും കലുഷമാക്കുന്നു. ധാര്‍മ്മികതക്കും കുടുംബ ഭദ്രതക്കും ശക്തമായ പ്രഹരം ഇതേല്‍പ്പിക്കുന്നു. ഇവിടെ റസൂല്‍(സ്വ) വിശ്വാസികളോട് ഉണര്‍ത്തുന്നു. ‘ഇഹലോകത്ത് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ന്യൂനത ഗോപ്യമാക്കിവെച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ന്യൂനതയെ ഗോപ്യമാക്കും’ (മുസ്‌ലിം) 10
സാമൂഹിക ജീവിതത്തില്‍ ഏതൊരു വ്യക്തിയും തെറ്റു ചെയ്യാനും പലപ്പോഴും അത് മറ്റുള്ളവര്‍ അറിയാനുമുള്ള സാഹചര്യം എപ്പോഴും നിലനില്ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരുമുണ്ടായേക്കാം. തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, തെറ്റുകാരനായി ധരിക്കപ്പെടാനിടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടവരാണ് ഓരോ വ്യക്തിയും. ഊഹത്തിന്റെ ബലത്തില്‍ ഒരാളെ തെറ്റുകാരനായി മുദ്ര കുത്തുന്നതും അയാളുടെ ചെയ്തികള്‍ക്കോരോന്നിനും പിന്നാലെ ചികഞ്ഞന്വേഷിക്കാന്‍ മെനക്കെടുന്നതും ഇസ്‌ലാം വിലക്കി.
നബി(സ്വ)യുടെ അനുചരനായ ഇബ്‌നു മസ്ഊദ്(റ)ന്റെ അടുത്ത് ഒരാളെ കൊണ്ടുവന്നു. പ്രസ്തുത വ്യക്തിയുടെ താടിരോമങ്ങളിലൂടെ മദ്യം ഉറ്റിവീഴുന്നത് ഞങ്ങള്‍ കണ്ടുവെന്ന് ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു. ‘അയാളുടെ തെറ്റുകള്‍ ചികഞ്ഞു അന്വേഷിക്കുന്നത് നമ്മോട് വിരോധിക്കപ്പെട്ടിരിക്കുന്നു. തെറ്റ് വ്യക്തമായാല്‍ നാം അതിന്റെ പേരില്‍ പിടികൂടും (അബൂദാവുദ്) 11 ബാഹ്യമായ തെളിവുകള്‍ ഉണ്ടായിട്ടും ശിക്ഷിക്കാന്‍ അദ്ദേഹം മുതിരാതിരുന്നത് ഒരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുന്നു. നബി(സ്വ) പറഞ്ഞു: നാവുകൊണ്ട് മാത്രം മുസ്‌ലിമായവരേ, നിങ്ങള്‍ മറ്റുളളവരുടെ രഹസ്യങ്ങള്‍ ചികഞ്ഞു നടക്കരുത് (തുര്‍മുദി) 12
മറ്റൊരാളുടെ വ്യക്തിപരമായ എഴുത്തുകളും സന്ദേശങ്ങളും വായിക്കുക, പരസ്യപെടുത്താല്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പൊതുചര്‍ച്ചക്ക് വിഷയീഭവിപ്പിക്കുക, ഒളിഞ്ഞു കേള്‍ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമായി ഇസ്‌ലാം പഠിപ്പിക്കുന്നു. മാനഹാനിയും ജീവഹാനിയും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തി വെക്കുന്ന കൊടിയ തെറ്റിലേക്കുള്ള വാതിലുകള്‍ തുറന്നിടുകയാണ് ചാരവൃത്തിയിലുടെ. അതിനാല്‍ മറ്റൊരാളുടെ തെറ്റുകുറ്റങ്ങളെ ചുഴിഞ്ഞ് അന്വേഷിക്കാനുള്ള ത്വര ഇല്ലാതാക്കി വ്യക്തികളിലുള്ള നന്മകളെ കാണുവാനും. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ വിലയിരുത്താതിരിക്കാനുമാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
സാമൂഹനന്‍മ, രാഷ്ട്രത്തിന്റെ സുരക്ഷ, ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍ മുതലായ കാര്യങ്ങള്‍ക്കായി ഉത്തരവാദപ്പെട്ടയാളുകള്‍ക്ക് ചാരവൃത്തി ചെയ്യേണ്ടി വരും. അത് ഇസ്‌ലാം വിലക്കുന്നില്ല.
ഇരുമുഖനയം
ജീവിതത്തില്‍നീതിയിലും നന്മയിലും അധിഷ്ഠിതമായ നിലപാടു സ്വീകരിക്കേണ്ടവനാണ് വിശ്വാസി. ജനങ്ങളുടെ തൃപ്തിയോ അതൃപ്തിയോ പരിഗണിക്കാതെ അല്ലാഹുവിന്റെ ഹിതം മാനിച്ച് ഒരു നിലപാടിലുറച്ച് നില്‍ക്കാന്‍ മാത്രമേ സത്യവിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ. സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് വീക്ഷണഗതികള്‍ മാറുന്നത് സ്വഭാവികമാണ്. ആളുകളുടെ സ്വന്തം താല്പര്യം സംരക്ഷിക്കാനും തൃപ്തി നേടിയെടുക്കാനും വേണ്ടി സമീപനകളില്‍ ദ്വിമുഖനയം സ്വീകരിക്കുന്നത് കാപട്യത്തിന്റെ ലക്ഷണമായിട്ടാണ് ഖുര്‍ആന്‍ വ്യക്തമാക്കിയത്. അല്ലാഹു പറയുന്നു. ‘വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് എന്നാല്‍ അവരുടെ (സ്‌നേഹിതന്മാരായ) പിശാച്ചുക്കളുമായി തനിച്ചാകുമ്പോള്‍ അവര്‍ പറയും. നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്. ഞങ്ങള്‍ (വിശ്വാസികളെ) പരിഹസിക്കുക മാത്രമാണ് (2:14).
നിലപാടുകളിലുള്ള ദ്വിമുഖ നയം വഞ്ചനയുടെ പൊയ്മുഖം ആണ് വിളിച്ചറിയിക്കുന്നത്. നീതിപൂര്‍വകമായ നിലപാട് സ്വീകരിക്കുമ്പോള്‍ നന്മയോടാവണം പ്രതിബദ്ധതയു ണ്ടാവേണ്ടത്. എന്നാല്‍ സത്യത്തിന് വേണ്ടി നിലനില്‍ക്കുന്നവരെന്ന വ്യാജേന സ്രഷ്ടാവിന്റെ തൃപ്തി കംക്ഷിക്കാതെ സൃഷ്ടികളില്‍ തനിക്ക് അടുപ്പമുള്ളവരുടെ അടുക്കല്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കാന്‍ സാഹചര്യത്തിനനുസരിച്ച് നിലപാട് മാറുന്ന ദുഷ് പ്രവണത ഇസ്‌ലാമിക വ്യക്തിത്വത്തിന് ഒട്ടും ചേര്‍ന്നതല്ല. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ ഇഹലോകത്ത് ഇരുമുഖനായാല്‍ പുനരുത്ഥാനനാളില്‍ അതവന് ഒരു തീനാളമായിത്തീരുന്നതാണ് (ദാരിമി) 13 വിശ്വാസത്തില്‍ കാപട്യമുള്ളവര്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടിയും സ്ഥാന മാനങ്ങള്‍ നേടിയെടുക്കാനും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ ഒരിക്കലും ‘കൂടെക്കൂട്ടികളായി’രിക്കുകയില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഷം കെട്ടുന്ന ദ്വിമുഖ നയം സ്വീകരിക്കുകയില്ല, പ്രതികൂലസാഹചര്യങ്ങളിലും തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയാണ് നയ നിലപാടുകളിലൂടെ വിശ്വാസി ചെയ്യുന്നത്.
നബി(സ്വ)യുടെ പ്രബോധന ജീവിതത്തില്‍ കടുത്ത എതിര്‍പ്പുകള്‍ ഉള്ളിലൊതുക്കി ഇസ്‌ലാമിന്റെ മിത്രങ്ങളായി ചമഞ്ഞിരുന്നു കപട വിശ്വാസികളുടെ ദ്വിമുഖനയം വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ കുതന്ത്രങ്ങളെ കരുതിയിരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ റസൂല്‍(സ്വ)ക്ക് പല സന്ദര്‍ഭങ്ങളില്‍ വഹ്‌യിലൂടെ അല്ലാഹു നല്‍കിയിട്ടുണ്ട്. കപട വിശ്വാസികളുടെ ഇരട്ടത്താപ്പ് നയത്തെ തുറന്നുകാണിക്കുന്ന ഒരു അധ്യായം തന്നെ ‘അല്‍ മുനാഫിഖൂന്‍’ എന്ന പേരില്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്.
ഈ കക്ഷിയിലേക്കോ ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല (4:143).
അപ്പോഴപ്പോഴത്തെ താത്പര്യങ്ങള്‍ സംരക്ഷിക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കൂട്ടരുടെ ഹൃദയങ്ങളില്‍ മുദ്ര വെക്കപ്പെട്ടിരിക്കുന്നു(63:3). ഇവരുടെ ദുഷ്‌ചെയ്തികൊണ്ട് വലിയ അപകടങ്ങള്‍ സമൂഹത്തിലും ഉണ്ടാകാനിടയുള്ളത് കൊണ്ട് നബി(സ്വ) ഇപ്രകാരം ഉണര്‍ത്തി. ജനങ്ങളില്‍ ഏറ്റവും ദുഷ്ടന്മാരായി ഇരുമുഖികളെ നിങ്ങള്‍ക്ക് കാണാം. ഇവരുടെ അടുത്ത് ഒരു അഭിപ്രായവും മറ്റുള്ളവരുടെ അടുത്ത് മറ്റൊരു അഭിപ്രായവുമായി അവര്‍ ചെല്ലുന്നതാണ് (ബുഖാരി) 14
മുഖപ്രശംസ
ഒരാള്‍ നബി(സ്വ)യുടെ അടുത്ത് വന്ന് സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠനേ (യാ ഖൈറുല്‍ ബരിയ്യ) എന്നു വിളിച്ചു. നബി(സ്വ) പറഞ്ഞു. അത് ഇബ്രാഹീം ആണ് (മുസ്‌ലിം) 15 സൃഷ്ടികളില്‍ ഉത്തമന്‍ (അശ്‌റഫുല്‍ ഖല്‍ഖ്) എന്ന ബഹുമതി നാമത്തിന് തിരുദൂതര്‍ അര്‍ഹനായിട്ടും അങ്ങനെയുള്ള അഭിസംബോധന നബി(സ്വ) ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം അത് മുഖസ്തുതിയിലേക്ക് നീങ്ങിയപ്പോള്‍ അതില്‍ തിരുദൂതര്‍ക്കുള്ള അനിഷ്ടം പ്രകടിപ്പിക്കുകയാണ് ചെയ്തത്. പ്രശംസയും പരിഗണനയും അതര്‍ഹിക്കുന്നവിധം പ്രകടിപ്പിക്കുന്നത് പ്രോത്സാഹജനകവും നന്മ ചെയ്യാനുള്ള പ്രേരകവുമാണ്. എന്നാല്‍ അര്‍ഹിക്കുന്ന വിഷയങ്ങളില്‍തന്നെ അതിരുവിട്ട പ്രശംസ തിരുദൂതര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല അത് ആരാധന മനോഭാവവും വിധേയത്വവും ഒക്കെ സൃഷ്ടിക്കുന്ന സ്വഭാവ ദൂഷ്യമായിട്ടാണ് വിശുദ്ധഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിച്ചുതരുന്നത്.
അതിരുകവിഞ്ഞ് പുകഴ്ത്തല്‍ എന്നതിന് അറബി ഭാഷയിലുള്ള പ്രയോഗം ”ഇത്വ്‌റാഅ്” എന്നാണ്. അതിരുവിട്ടുള്ള പുകഴ്ത്തലില്‍ നുണയും കൂടികലര്‍ന്ന് വ്യാജമായി അവതരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ക്രൈസ്തവര്‍ മര്‍യം ബീവിയുടെ പുത്രന്‍ ഈസാ(അ)നെ അമിതമായി വാഴ്ത്തി. ഒടുവില്‍ ദിവ്യത്വവും കല്പിച്ചു. റസൂല്‍(സ്വ) ഈ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് ഇത്വ്‌റാഅ്‌നെ വിലക്കുന്നു. ഉമര്‍(റ) പറയുന്നു: നബി(സ്വ) മിമ്പറില്‍ വെച്ച് പറയുന്നതായി ഞാന്‍ കേട്ടു. ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രന്‍ ഈസാ(അ)നെ അതിരുകവിഞ്ഞ് പുകഴ്ത്തിയപോലെ നിങ്ങളെന്നെ അതിരുകവിഞ്ഞ് പുകഴ്ത്തരുത് (ബുഖാരി) 16
നബി(സ്വ)യുടെ സാന്നിധ്യത്തില്‍ ഒരാള്‍ മറ്റൊരാളെ വാഴ്ത്തിപ്പറയുന്നത് കേട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ‘നിന്റെ സ്‌നേഹിതന്റെ പിരടി നീ മുറിച്ചുകളഞ്ഞു’. മൂന്നു പ്രാവശ്യം ഇത് നബി(സ്വ) ആവര്‍ത്തിച്ചു (അബൂദാവൂദ്) 17 ഒരാള്‍ മറ്റൊരാളെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നത് ആക്ഷേപാര്‍ഹമല്ല. ആവശ്യമായ കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും അത് അനിവാര്യമാണുതാനും. എന്നാല്‍ അനാവശ്യമായ വര്‍ണനകളും അനൗചിത്യമായ പ്രയോഗങ്ങളും നടത്തി പൊലിപ്പിച്ചും പെരുപ്പിച്ചും പറയുന്നതും അതുകേട്ട് ആനന്ദ നിര്‍വൃതിയടയുന്നതും വിശ്വാസിള്‍ക്ക് ചേര്‍ന്നതല്ല. അതുകെണ്ട് മുഖപ്രശംസ നടത്തുന്നവരെ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരി എറിയുവിന്‍ എന്ന് റസൂല്‍(സ്വ) പറഞ്ഞു. മുഖസ്തുതി പറയുന്നത് ചിലരുടെ ഒരു പതിവ് സംസാരശൈലിയാകുമ്പോള്‍ ആ സംസാരം ശ്രവിക്കുന്നവരിലും പ്രശംസിക്കപ്പെടുന്നവരിലും അഹങ്കാരചിന്ത മുളപൊട്ടുകയും ചെയ്യും. സ്തുതിപാഠകരായ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ പ്രശംസിക്കപ്പെടുന്നവര്‍ പെരുമ നടിക്കുകയും അനര്‍ഹമായ കാര്യങ്ങളില്‍പോലും പ്രശംസ കൊതിക്കുകയും ചെയ്യും. മുഖസ്തുതി എന്ന ദുര്‍ഗുണം വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നതും നരകാവകാശിയാക്കിത്തീര്‍ക്കുന്നതുമായ പാപമായി വിശുദ്ധഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത് അക്കാരണം കൊണ്ടാണ്.
അല്ലാഹു പറയുന്നു: ”തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (3:188)
പ്രദര്‍ശനപരത
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് സത്യവിശ്വാസത്താല്‍ പ്രചോദിതരായി ചെയ്യുന്ന സത്കര്‍മങ്ങള്‍ മാത്രമാണ് പാരത്രിക വിജയം നേടിത്തരുന്നത്. ജനങ്ങളെ കാണിക്കാനും അവര്‍ക്കിടയില്‍ ആദരവും അംഗീകാരവും നേടിയെടുക്കാനുമായി ചെയ്യുന്ന നന്മകളത്രയും പരലോകത്ത് നിഷ്ഫലമായിത്തീരുന്നു. പ്രദര്‍ശന പരതയും പ്രശസ്തി മോഹവുമാണ് കര്‍മങ്ങള്‍ നിഷ്ഫലമാവാന്‍ ഒരു കാരണം. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് നിര്‍വഹിക്കേണ്ട ആരാധന കര്‍മങ്ങളും സത്കര്‍മങ്ങളും ജനപ്രീതി നേടിയെടുക്കാനായി ചെയ്യുമ്പോള്‍ വിശ്വാസത്തിലുള്ള വ്യതിയാനവും കാപട്യവുമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നില്ക്കുന്നത് ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മ്മിക്കുകയുള്ളൂ (4:142).
അല്ലാഹു പറയുന്നു. ‘ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കുട്ടുകാരാനാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച കൂട്ടുകാരന്‍ (4:38).
സത്യമാര്‍ഗത്തിലുള്ള ധര്‍മസമരത്തെപ്പോലും പ്രകടനപരത സ്വാധീനിച്ചാല്‍ അതോടെ കര്‍മം നിഷ്ഫലമായിത്തീരുന്നു. അല്ലാഹു പറയുന്നു. ‘ഗര്‍വോട് കുടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും. തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’ (8:47). അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ചെയ്യേണ്ട സത്കര്‍മങ്ങള്‍ ജനങ്ങളെ കാണിക്കാനും അവര്‍ക്കിടയില്‍ സത്കീര്‍ത്തി സമ്പാദിക്കാനും വേണ്ടി ചെയ്താല്‍ അത് ശിര്‍ക്കില്‍ പെടുന്നുവെന്ന് നബി(സ്വ) അരുളി. അല്ലാഹു പറയുന്നു: ‘എന്നില്‍ പങ്കു ചേര്‍ക്കുന്നവരുടെ പങ്കു ചേര്‍ക്കലുകളില്‍ നിന്നെല്ലാം ഞാന്‍ മുക്തനാണ്. അതിനാല്‍ ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കു ചേര്‍ത്താല്‍ അവനെയും അവന്‍ പങ്ക് ചേര്‍ത്തതിനേയും ഞാന്‍ നിരാകരിക്കും’ (മുസ്‌ലിം) 18 പ്രദര്‍ശതത്പരത ചെറിയ ശിര്‍ക്കായാണ് റസൂല്‍(സ്വ)യുടെ കാലത്ത് ഞങ്ങള്‍ എണ്ണിയിരുന്നത് ( ഹാകിം) 19
സത്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യയോഗ്യമാകുന്നതിനുള്ള മൂന്നുപാധികള്‍: ഒന്ന്: സത്യവിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുക. രണ്ട്: അല്ലാഹുവില്‍ നിന്നുളള പ്രതിഫലേഛയോട് കൂടി സത്കര്‍മം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പോലും അത് പ്രതിഫലാര്‍ഹമായിത്തീരുന്നു. ഉദ്ദേശ്യമനുസരിച്ച് പ്രവര്‍ത്തിക്കുക കുടി ചെയ്താല്‍ പൂര്‍ണനന്മയായി പ്രതിഫലം നല്‍കപ്പെടും. മൂന്ന്: ആത്മാര്‍ഥത. ജനങ്ങളുടെ ഇടയില്‍ പേരും പ്രശസ്തിയും ആദരിച്ച് സത്കര്‍മങ്ങള്‍ ചെയ്യുന്നതോടു കൂടി ആതാമാര്‍ഥതയ്ക്ക് പരിക്കു പറ്റുന്നു. ഒടുവില്‍ സത്കര്‍മങ്ങളെല്ലാം ചെയ്തിട്ടും നിന്ദ്യമായ പര്യവസാനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും. അബുഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ‘അല്ലാഹു അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്പിക്കുക രക്തസാക്ഷിയുടെ കാര്യത്തിലാണ്. രക്തസാക്ഷിയെ ഹാജരാക്കി അദ്ദേഹത്തിനു നല്‍കിയ അനുഗ്രഹങ്ങള്‍ അറിയിക്കുകയും അയാള്‍ അത് ഉള്‍ക്കൊളളുകയും ചെയ്യും. അപ്പോള്‍ താങ്കള്‍ അത് എങ്ങനെ വിനിയോഗിച്ചുവെന്ന് അല്ലാഹു അന്വേഷിക്കും. രക്ത സാക്ഷി മരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ പടപൊരുതിയെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും. നീ കള്ളം പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ്. നീ യുദ്ധം ചെയ്ത് അത് സംഭവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. പിന്നീട് അയാള്‍ ശിക്ഷിക്കാന്‍ വിധിക്കപ്പെടുകയും മുഖം നിലത്തിട്ട് വലിച്ച് നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും. വിജ്ഞാനം നേടുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും, ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയത ആള്‍ ഹാജരാക്കപ്പെടുന്നു. അയാള്‍ക്ക് അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങളെ അയാള്‍ക്ക് ബോധ്യം വരുന്നു. അപ്പോള്‍ അത് എന്തിനു വേണ്ടി വിനിയോഗിച്ചുവെന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയും. ഞാന്‍ നിനക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും അതിലെ വിജ്ഞാനം നേടി അത് അഭ്യസിപ്പിക്കുകയും ചെയ്തുവെന്ന് അയാള്‍ പറയുന്നു. ഉടനെ അല്ലാഹു പറയും നീ കള്ളം പറയുകയാണ് പണ്ഡിതന്‍ എന്ന് ജനം പറയാന്‍ വേണ്ടിയാണ് നീ പഠിച്ചത്. ഓത്തുകാരന്‍ എന്ന് ജനങ്ങള്‍ വിശേഷിപ്പിക്കാന്‍ നീ ഖുര്‍ആന്‍ പാരായണം ചെയ്തു. അത് എല്ലാം സംഭവിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ക്ക് ശിക്ഷ വിധിക്കപ്പെടുകയും മുഖം നിലത്ത് വലിച്ചിഴച്ച് നരകത്തിലെറിയപ്പെടുകയും ചെയ്യും (മുസ്‌ലിം ) 20
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 148, ഹദീസ് 6724[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 21, ഹദീസ് 2589[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 71, ഹദീസ് 7180[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 129, ഹദീസ് 1714[↩]
- മുസ്‌നദുല്‍ ബസാര്‍, അബൂബക്ര്‍ അഹ്‌മദ് ബ്‌നു അംറ് അല്‍ബസ്സാര്‍, മക്തബുല്‍ ഉലൂം വല്‍ ഹിഖം, മദീനത്തുല്‍ മുനവ്വിറ, ഒന്നാം പതിപ്പ്, വാള്യം 15, പേജ് 175, ഹദീസ് 8537[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 70, ഹദീസ് 105[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 53, ഹദീസ് 218[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 166, ഹദീസ് 292[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 19, ഹദീസ് 6064[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 18, ഹദീസ് 2580[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 423, ഹദീസ് 4890[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 378, ഹദീസ് 2032[↩]
- മുസ്‌നദുദ്ദാരിമി, അബൂമുഹമ്മദ് അബ്ദുല്ലാഹി ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അദ്ദാരിമി, ഒന്നാം പതിപ്പ് (ഹി:1436), വാള്യം 01, പേജ് 238, ഹദീസ് 657[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 18, ഹദീസ് 6058[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 97, ഹദീസ് 2369[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 167, ഹദീസ് 3445[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 401, ഹദീസ് 4805[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 233, ഹദീസ് 2985[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 04, പേജ്: 365, ഹദീസ് 7937[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 47, ഹദീസ് 1905[↩]
