മരണം ആസന്നമായാൽ
മരണം ആസന്നമായാൽ അത്തരം വ്യക്തികളും സമീപത്തുള്ളവരും നിർവഹിക്കേണ്ട പുണ്യകർമങ്ങളും മര്യാദകളും പ്രവാചക മാതൃകയില്ലാത്ത അനാചാരങ്ങളുമാണ്, കലിമ ചൊല്ലിക്കൊടുക്കല്‍, മൃതദേഹം കിടത്തല്‍, മരണം ഉറപ്പായാല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ അധ്യായങ്ങളിലായി ഇവിടെ ചർച്ച ചെയ്യുന്നത്.
ജനിച്ചവരെല്ലാം മരിക്കും. മരണത്തോടെ പുതിയ ജീവിതം ആരംഭിക്കും. മരണത്തിനു മുമ്പുള്ള ജീവിതത്തിൻറെ കണക്കുപുസ്തകമാണ് മരണാനന്തര ജീവിതത്തിലെ സുഖദുഃഖങ്ങൾക്ക് മാനദണ്ഡമാക്കപ്പെടുക. എപ്പോൾ, എവിടെ, എങ്ങനെയായിരിക്കും മരണം എന്ന് നിശ്ചയമില്ല. അതിനാൽ തന്നെ വിശ്വാസി വസ്വിയ്യത്ത് പോലുള്ള ബാധ്യതകൾ നിർവഹിച്ച് എപ്പോഴും മരണത്തെ സ്വീകരിക്കാൻ തയ്യാറായി നില്ക്കേണ്ടതുണ്ട്. അതോടൊപ്പം നമുക്കു മുമ്പിൽ ഒരു മുസ്‌ലിം മരണപ്പെടുമ്പോൾ ആ മയ്യിത്തിനോടുള്ള ഇസ്‌ലാമിക മര്യാദകൾ നിർവഹിച്ചു കൊടുക്കാൻ നാം പഠിച്ചുവെക്കേണ്ടതുമുണ്ട്. ഇവയെല്ലാം വിശദമായി വായിക്കാം.
മരണം ആസന്നമായവന്‍ നിര്‍വഹിക്കേണ്ടതില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്ന കാര്യമാണ് വസ്വിയ്യത്ത്. ഒരു മുസ്‌ലിം തന്റെ വസ്വിയ്യത്ത് രോഗബാധിതനാവുന്നതിനു മുമ്പ് തന്നെ രേഖപ്പെടുത്തിവെക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ‘വസ്വിയ്യത്ത് ചെയ്യേണ്ടതായുള്ള എന്തെങ്കിലും ഒന്ന് ഉള്ള മുസ്‌ലിമായ ഒരു മനുഷ്യന്ന് തന്റെയടുക്കല്‍ തന്റെ വസ്വിയ്യത്ത് എഴുതി വക്കാതെ രണ്ട് രാത്രി കഴിച്ചു കൂട്ടുവാന്‍ അവകാശമില്ല’ ‘ഇത് നബി(സ്വ)യില്‍നിന്ന് കേട്ട ശേഷം വസ്വിയ്യത്ത് രേഖപ്പെടുത്താതെ ഒരു രാത്രിപോലും താന്‍ കഴിച്ചുകൂട്ടിയിട്ടില്ല” എന്ന് ഇബ്‌നുഉമര്‍(റ) പ്രസ്താവിച്ചു (ബുഖാരി) 1. രോഗി മരണാസന്നനായാല്‍ വസ്വിയ്യത്ത് സഗൗരവം പരിഗണിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമായാല്‍ അയാളുടെ ധനത്തില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നീതിയനുസരിച്ച് വസ്വിയ്യത്ത് ചെയ്യുക എന്നത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മതയുള്ളവര്‍ക്ക് ഇത് ബാധ്യതയത്രെ” (2:180).
മരണം സംഭവിക്കുന്നതിനു മുമ്പായി കടബാധ്യതകള്‍ ഗൗരവപൂര്‍വം പരിഗണിക്കുകയും കൊടുത്തുവീട്ടാന്‍ ഏര്‍പ്പാട് ചെയ്യുകയും വേണം. അന്യരുടെ അവകാശം അപഹരിക്കുകയോ ‘സകാത്ത്’ നിഷേധിക്കുകയോ അഭിമാനത്തിന് ക്ഷതമേല്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനൊക്കെ പരിഹാരമുണ്ടാക്കുകയോ അതി ന്നായി വസ്വിയ്യത്ത് ചെയ്യുകയോ വേണം. നബി(സ്വ) പറയുന്നു: ”ഒരാള്‍ തന്റെ സഹോദരന്റെ അഭിമാനമോ ധനമോ അപഹരിച്ചിട്ടുണ്ടെങ്കില്‍ ‘ദിര്‍ഹമും’ ‘ദീനാറും’ സ്വീകരിക്കപ്പെടാത്ത അന്ത്യനാള്‍ വരുന്നതിനു മുമ്പായി അതവന് മടക്കിക്കൊടുക്കട്ടെ. അന്ന് അവന് വല്ല സത്കര്‍മവുമുണ്ടെങ്കില്‍ അവനില്‍ നിന്നെടുത്ത് അവന്റെ ബാധ്യതക്കാരനു നല്കും. സത്കര്‍മങ്ങളില്ലെങ്കില്‍ തന്റെ ബാധ്യതക്കാരന്റെ തിന്മകളെടുത്ത് ഇവന്റെ മേല്‍ ചുമത്തപ്പെടുന്നതാണ്” (ബുഖാരി) 2.
നബി(സ്വ)യുടെ അനുചരന്മാര്‍ ഈ കാര്യം വളരെയേറെ ശ്രദ്ധിച്ചിരുന്നു. ഉഹ്ദ് യുദ്ധത്തിന് പുറപ്പെടുകയായിരുന്ന അബ്ദുല്ല തന്റെ കടം വീട്ടാനും സഹോദരങ്ങളോട് നല്ല സഹവാസം പുലര്‍ത്താനും മകന്‍ ജാബിറിനോട് വസ്വിയ്യത്ത് ചെയ്തു (ബുഖാരി) 3.
മരണാനന്തരമുള്ള അനുഷ്ഠാനങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടേറെ അനാചാരങ്ങള്‍ നിലനില്ക്കുന്നുണ്ട്. മരണാനന്തരമുള്ള ഖുര്‍ആന്‍ പാരായണം, അടിയന്തരം, ഖബ്ര്‍ കെട്ടിപ്പൊക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. ഇത്തരം അനാചാരങ്ങള്‍ക്കും അതിന്റെ നടത്തിപ്പിനും വേണ്ടിയോ ഇതര പാപകൃത്യങ്ങള്‍ക്ക് വേണ്ടിയോ ചെയ്യുന്ന വസ്വിയ്യത്ത് അസാധുവാണെന്നത് പോലെതന്നെ ഇവയൊക്കെ ഉപേക്ഷിക്കാന്‍ വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നത് ഉത്തമവുമാകുന്നു. പ്രമുഖ സ്വഹാബികള്‍ ഇപ്രകാരം വസ്വിയ്യത്ത് ചെയ്തിരുന്നു. ഹുദൈഫ(റ) പറഞ്ഞു: ”ഞാന്‍ മരിച്ചാല്‍ ആരെയും അറിയിക്കരുത്. അത് ‘നഅ്‌യാ’യേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. നബി(സ്വ) ‘നഅ്‌യ്’ നിരോധിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (തിര്‍മുദി) 4. (ജാഹിലിയ്യാകാലത്തെ ഒരു ദുരാചാരമാണ് നഅ്‌യ്).
മരണാസന്നനാകുമ്പോള്‍ പശ്ചാതാപപ്രാര്‍ഥന അധികരിപ്പിക്കുന്നത് നല്ലതാണ്. ”ഊര്‍ധ ശ്വാസത്തിലെത്താതിരിക്കുവോളം അല്ലാഹു തന്റെ ദാസന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്” (തിര്‍മിദി) 5 അല്ലാഹുവിനെ കുറിച്ച നല്ല വിചാരങ്ങളും ലാ ഇലാഹ ഇല്ലല്ലാഹ്(9) എന്ന ദിക്‌റുമെല്ലാം ഈ സന്ദര്‍ഭത്തില്‍ പുണ്യകരമാണ്.
മരണത്തിന്റെ വെപ്രാളത്തില്‍നിന്നും വേദനയില്‍നിന്നും സദ്‌വൃത്തര്‍ പോലും രക്ഷ പ്രാപിച്ചെന്നുവരില്ല. മരണാസന്നന്‍ ആശ്വാസത്തിന്നായി അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു. മരണാസന്നനായ പ്രവാചകനെ സംബന്ധിച്ച് ആഇശ(റ) പറയുന്നു: ‘അവിടുന്ന് തന്റെ സമീപത്തുള്ള പാത്രത്തില്‍ നിന്ന് വെള്ളമെടുത്ത് മുഖം തടവിക്കൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു:
അല്ലാഹുമ്മ അഇന്നീ ആലാ ഗമറാതില്‍ മൗതി വ സകറാതില്‍ മൗത് (അല്ലാഹുവേ, മരണത്തിന്റെ വേദനയില്‍നിന്നും വെപ്രാളത്തില്‍നിന്നും നീ എന്നെ സഹായിക്കേണമേ) (തിര്‍മുദി) 6
മരണാവസരത്തിലെ അതികഠിനമായ ദാഹം ശമിപ്പിക്കാന്‍ വെള്ളം കൊടുക്കേണ്ടതാണ്. ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്കാന്‍ നബി(സ്വ) പൊതുവെ നിര്‍ദേശിച്ചിട്ടുണ്ട്.
മരണം ആസന്നമാകുന്ന വേളയില്‍ ഹാജരാകുന്നവര്‍ തങ്ങളുടെ സംസാരത്തെ നിയന്ത്രിക്കേണ്ടതാണ്. സന്ദര്‍ ഭത്തിന് അനുയോജ്യമല്ലാത്ത വര്‍ത്തമാനങ്ങളും തമാശകളുമൊക്കെ വര്‍ജിക്കേണ്ടതാണ്. പ്രത്യുത ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്നിഹിതരാവുന്നവര്‍ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്. ഉമ്മസലമ പറയുന്നു: ”നബി (സ്വ) പറഞ്ഞു: ”നിങ്ങള്‍ രോഗിയെയോ മരണമടുത്ത ആളെയോ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക. കാരണം മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന് ആമീന്‍ ചൊല്ലുന്നതാണ്” (മുസ്‌ലിം) 7).
കലിമ ചൊല്ലിക്കൊടുക്കല്‍
രോഗി മരണാസന്നനാണെങ്കില്‍ അവിടെ സന്നിഹിതരായവര്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. രോഗിയുടെ മുഖത്ത് പരിഭ്രമവും വെപ്രാളവും പ്രത്യക്ഷപ്പെടുക, കൈകാലിട്ടടിക്കുക, ഗോഷ്ടികള്‍ കാണിക്കുക തുടങ്ങിയ മരണത്തിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗി പ്രകടിപ്പിച്ചേക്കാം.
മരണാസന്നനായ ഒരു മുസ്‌ലിമിന് ലാഇലാഹഇല്ലല്ലാ ചൊല്ലികേള്‍പ്പിക്കേണ്ടതാണ്. അബൂസഈദില്‍ഖുദ്‌രി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ മരണം ആസന്നമായവര്‍ക്ക് ‘ലാഇലാഹ ഇല്ലല്ലാ’ ചൊല്ലിക്കൊടുക്കുക” (മുസ്‌ലിം) 8).
മരണവേളയിലും ഏകദൈവവിശ്വാസത്തെക്കുറിച്ച് പ്രത്യേകം അയാളെ ബോധവാനാക്കുകയും ശരിയായ വിശ്വാസത്തിലായിക്കൊണ്ട് മരണം വരിക്കാന്‍ അയാളെ സഹായിക്കുകയുമാണ് ഇതിലടങ്ങിയ തത്വം.
ആവശ്യമെങ്കില്‍ ഇപ്രകാരം ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതിന് വിരോധമില്ല. ഒരിക്കല്‍ ഒരു അന്‍സ്വാരിയെ സന്ദര്‍ ശിച്ച നബി(സ്വ) പറഞ്ഞു: ”അമ്മാവാ, ‘ലാഇലാഹഇല്ലല്ലാ’ എന്ന് പറയൂ.’ അദ്ദേഹം ചോദിച്ചു: ‘അത് ചൊല്ലുന്നത് എനിക്ക് ഗുണപ്രദമാണോ?’ പ്രവാചകന്‍ പറഞ്ഞു: ‘അതെ’ (അഹ്‌മദ്) 9.
ഒരു തവണ ചൊല്ലിയാല്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. തിര്‍മിദി അബ്ദില്ലാഹിബ്‌നു മുബാറകിനെക്കുറിച്ച് പറയുന്നു: തന്റെ മരണാവസരത്തില്‍ ‘തല്‍ഖീന്‍’ കൂടുതല്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ഒരു പ്രാ വശ്യം ഞാന്‍ ചൊല്ലിയാല്‍ മറ്റൊന്നും സംസാരിക്കാത്തേടത്തോളം അത്തന്നെ മതി എനിക്ക്” (ഫത്ഹുല്‍ബാരി) 10.
പണ്ഡിതന്മാര്‍ പറയുന്നു: ”ഇങ്ങനെ ലാഇലാഹ ഇല്ലല്ലാ(9) ചൊല്ലിക്കേള്‍പ്പിക്കുന്നത് രോഗിയെ അലോസരപ്പെടു ത്തുന്ന രൂപത്തില്‍ ആകാവതല്ല. ഒരു പ്രാവശ്യം ചൊല്ലിയാല്‍ വീണ്ടും കേള്‍പ്പിക്കേണ്ടതില്ല. പിന്നീട് മറ്റെ ന്തെങ്കിലും സംസാരിച്ചുവെങ്കില്‍ മാത്രമേ അത് ആവര്‍ത്തിക്കേണ്ടതുള്ളൂ. അയാളുടെ അന്ത്യവചനം ശഹാദത്ത് ആയിരിക്കാന്‍ വേണ്ടിയാണത്” (ഫിഖ്ഹുസ്സുന്ന) 11.
മൃതദേഹം കിടത്തല്‍
മരണാസന്നനെയും മൃതദേഹത്തെയും കിടത്തേണ്ട രൂപം നബി(സ്വ) പ്രത്യേകം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ഈ വിഷയകമായി ഒരു ഹദീസ് ബൈഹഖിയും ഹാകിമും അബൂഖതാദയില്‍നിന്നും ഉദ്ധരിക്കുന്നു: ”നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ ബറാഉബ്‌നു മഅ്‌റൂറിനെ അന്വേഷിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം മരിച്ചുപോയിരി ക്കുന്നു. തന്റെ ധനത്തില്‍ മൂന്നിലൊരു ഭാഗം അങ്ങേക്ക് നല്കാനും മരണം ആസന്നമായാല്‍ ഖിബ്‌ലക്ക് അഭിമുഖമായി കിടത്താനും അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”അദ്ദേഹം ശുദ്ധപ്രകൃതി പ്രാപിച്ചിരിക്കുന്നു. സ്വത്തിന്റെ മൂന്നിലൊന്ന് ഞാന്‍ അദ്ദേഹത്തിന്റെ പുത്രന് തിരിച്ചു നല്കുന്നു.” ഹാകിം പറയുന്നു: ”മരണാസന്നനെ ഖിബ്‌ലക്ക് നേരെ കിടത്തുന്നത് സംബന്ധമായി മറ്റൊരു ഹദീസും എന്റെ അറിവിലില്ല.”(ബൈഹഖീ) 12.
ഇമാം ശൗകാനി പറയുന്നു: ”പ്രസ്തുത ഹദീസ് തല്‍ഖീസില്‍ ഇബ്‌നുഹജര്‍ ഉദ്ധരിച്ചിട്ടുണ്ട്” (തല്‍ഖീസ് 5:106). എന്നാല്‍ അതിനെക്കുറിച്ച് അദ്ദേഹം മൗനം ദീക്ഷിക്കുകയാണ്. ഖിബ്‌ലക്ക് അഭിമുഖമാക്കേണ്ട രൂപത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
ഈ വിഷയത്തില്‍ വന്ന തെളിവുകളില്‍ ഏറ്റവും പ്രബലമായത് ബറാഇന്റെ ഹദീസാണെങ്കിലും അതുതന്നെ ദുര്‍ബലതയില്‍നിന്ന് മുക്തമല്ല. പ്രമുഖ ഹദീസ് പണ്ഡിതനായ നാസ്വിറുദ്ദീന്‍ അല്‍ബാനി എഴുതുന്നു: ”രോഗിയെ ഖിബ്‌ലയ്ക്ക് നേരെ തിരിച്ചുകിടത്തേണ്ടത് സംബന്ധിച്ച ഒരു ഹദീസും ‘സ്വഹീഹാ’യി(സ്വീകാര്യം) വന്നിട്ടില്ല. മാത്രമല്ല, സഈദുബ്‌നു മുസയ്യബ്(റ) അപ്രകാരം ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം രോഗശയ്യയില്‍ കിടപ്പിലായപ്പോള്‍ സര്‍അത്തുബ്‌നു അബ്ദിര്‍റഹ്‌മാനും സലമത്തുബ്‌നു അബ്ദിര്‍റഹ്‌മാനും സന്നിഹിതരായിരുന്നു. സഈദിന് ബോധക്ഷയമുണ്ടായി. അപ്പോള്‍ അബൂസലമ അദ്ദേഹത്തിന്റെ വിരിപ്പ് കഅ്ബയിലേക്ക് തിരിക്കാന്‍ കല്പിച്ചു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു: ”നിങ്ങള്‍ എന്റെ വിരിപ്പ് തിരിച്ചിട്ടോ?” ”അതേ” – അവര്‍ മറുപടി പറഞ്ഞു: അദ്ദേഹം അബൂസലമയെ നോക്കിക്കൊണ്ട് പറഞ്ഞു: ”ഇത് നിന്റെ അറിവോടെയായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.” അബൂസലമ പറഞ്ഞു: ”അങ്ങനെ നിര്‍ദേശിച്ചത് ഞാനാണ്.” അനന്തരം സഈദ് തന്റെ വിരിപ്പ് പൂര്‍വസ്ഥിതിയില്‍ തന്നെ തിരിച്ചിടാന്‍ കല്പിച്ചു” (തല്‍ഖീസു അഹ്കാമില്‍ ജനാഇസ്) 13
പ്രസിദ്ധ പണ്ഡിതനും പ്രമുഖ താബിഈയുമായ സഈദുബ്‌നു മുസയ്യബിന്റെ ഈ പ്രവൃത്തി ഇവിടെ ശ്രദ്ധേ യമാണ്. ഇബ്‌നുറുശ്ദില്‍ ഖുര്‍തുബി പറയുന്നു: ഈ തിരിച്ചു കിടത്തല്‍ മതപരമായ വിധിയല്ല. ഇങ്ങനെ പ്രവാചകനെയോ പൂര്‍വിക സ്വഹാബികളെയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അത് ഉദ്ധരിക്കപ്പെടുമായിരുന്നു.” ഇമാം മാലിക് പറഞ്ഞു: ”ഇത് പൂര്‍വിക അനുഷ്ഠാനമല്ല” (അല്‍ബയാനു വത്തഹ്‌സ്വീല്‍) 14
ചുരുക്കത്തില്‍ പ്രയാസപ്പെട്ടുകൊണ്ട് രോഗിയെയും മൃതദേഹത്തെയും ഖിബ്‌ലയ്ക്ക് അഭിമുഖമാക്കി കിടത്തേണ്ടതില്ലെന്നും സൗകര്യപ്രദമായ രൂപത്തില്‍ കിടത്തുന്നത് നിഷിദ്ധമല്ലെന്നും ഉപര്യുക്ത തെളിവുകളില്‍ നിന്നും വ്യക്തമാണ്. തല വടക്കോട്ടും കാല്‍ തെക്കുഭാഗത്തേക്കുമായി ഖബ്‌റില്‍ കിടത്തുംപോലെ കിടത്തുന്നതാണ് ഏറ്റവും നല്ലത്.
മരണം ഉറപ്പായാല്‍
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അവിടെ സന്നിഹിതരായവര്‍ നിര്‍വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കണ്ണുകള്‍ അടയ്ക്കുക
മരിച്ചയുടനെ മയ്യിത്തിന്റെ തുറന്നിരിക്കുന്ന കണ്ണുകള്‍ പൂട്ടുകയും ശേഷം അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും വേണം. ഉമ്മുസലമയില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: നബി(സ്വ) അബൂസലമയുടെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നുകിടന്നിരുന്നു. നബി(സ്വ) അത് അടച്ചുപിടിച്ചു. പിന്നീട് പറഞ്ഞു: ”ആത്മാവ് പിടിക്കപ്പെടുമ്പോള്‍ ദൃഷ്ടികള്‍ അതിനെ അനുധാവനം ചെയ്യുന്നതാണ്.” ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തില്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. ”നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതാണ്.” അനന്തരം നബി(സ്വ) അബൂസലമക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു:
അല്ലാഹുമ്മഗ്ഫിര്‍ ലി (അബീ സലമ) വര്‍ഫഅ് ദറജതഹു ഫില്‍ മഹ്ദിയ്യീന വഖ്‌ലുഫ്ഹു ഫീ അഖിബിഹി ഫില്‍ഗാബിരീന വഗ്ഫിര്‍ ലനാ വലഹു യാ റബ്ബല്‍ ആലമീന്‍ വഫ്‌സഹ് ലഹു ഫീ ഖബ്‌രിഹി വനവ്വിര്‍ ലഹു ഫീഹ്(57) (അല്ലാഹുവേ, (അബൂസലമക്ക്) പൊറുത്തുകൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തേണമേ. അവശേഷിക്കുന്നവരില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളാല്‍ അദ്ദേഹത്തിന്റെ അഭാവം പരി ഹരിക്കേണമേ. അദ്ദേഹത്തിന് നീ ഖബ്‌റില്‍ വിശാലത നല്‌കേണമേ. അതില്‍ അദ്ദേഹത്തിന് നീ പ്രകാശം ചൊരിഞ്ഞുകൊടുക്കുകയും ചെയ്യേണമേ). (മുസ്‌ലിം) 15).
മൃതദേഹം മൂടുക
ദേഹം മുഴുവന്‍ മറയുന്ന ഒരു വസ്ത്രം കൊണ്ട് മയ്യിത്ത് മൂടേണ്ടതാണ്. തന്മൂലം നഗ്നത മറയുന്നതിന്റെ പുറമെ മൃതദേഹത്തില്‍ വരുന്ന മാറ്റം പ്രത്യക്ഷമാകാതിരിക്കാനും ഉപകരിക്കും. ആഇശ(റ) പറയുന്നു: ”നബി(സ്വ) നിര്യാതനായപ്പോള്‍ വരകളുള്ള ഒരു പുതപ്പുകൊണ്ട് അദ്ദേഹത്തെ മൂടുകയുണ്ടായി” (ബുഖാരി) 16.
എന്നാല്‍ ഹജ്ജില്‍ പ്രവേശിച്ച വ്യക്തിയാണ് മൃതിയടയുന്നതെങ്കില്‍ അയാളുടെ മുഖവും തലയും മറയ്ക്കു ന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: അറഫയില്‍ നില്ക്കുമ്പോള്‍ ഒരു ഹാജി വാഹനത്തില്‍ നിന്ന് താഴെ വീണു മരിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”താളിയും വെള്ളവും കൊണ്ട് അദ്ദേഹത്തെ കുളിപ്പിക്കുക. അദ്ദേഹത്തിന്റെ രണ്ടു വസ്ത്രത്തില്‍ ‘കഫന്‍’ ചെയ്യുക. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്. തലയും മുഖവും മറയ്ക്കുകയും അരുത്. അദ്ദേഹം ഖിയാമത്ത് ദിനത്തില്‍ എഴുന്നേല്ക്കുന്നത് ‘തല്‍ബിയത്ത്’ ചൊല്ലിക്കൊണ്ടായിരിക്കും.”(ബുഖാരി) 17.
നമസ്‌കാരത്തിലെപ്പോലെ മയ്യിത്തിന് കൈ കെട്ടിക്കൊടുക്കുന്ന സമ്പ്രദായം ചിലേടങ്ങളിലുണ്ട്. ഇത് നബി( സ്വ)യുടെ ചര്യയായി വന്നിട്ടില്ല. ഭാരമുള്ള വല്ലതും മയ്യിത്തിന്റെ ഉദരത്തിന്മേല്‍ വെക്കുന്നതും വായ തുറന്നു പോവാതിരിക്കാന്‍ കെട്ടുന്നതും ഇപ്രകാരം തന്നെ നിര്‍ദേശിക്കപ്പെട്ട സുന്നത്തുകളില്‍ പെട്ടതല്ല. തന്റെ ഭൃത്യന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വയറിന്മേല്‍ ഭാരമുള്ള ഒരു വസ്തുവെക്കാന്‍ അനസ്(റ) നിര്‍ദേശിച്ചിരുന്നു. (ശര്‍ഹുല്‍ മുഹദ്ദബ്) 18. ഇത് വയറ് വീര്‍ത്തുപൊട്ടാതിരിക്കാന്‍ ചിലപ്പോള്‍ ഉപകരിക്കും. മരിച്ചയുടനെ ആ വീട്ടില്‍നിന്ന് അശുദ്ധിയുള്ളവരും ഋതുമതികളും പുറത്താക്കപ്പെടുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഇതര മതസ്ഥരുടെ ആചാരങ്ങളില്‍ നിന്ന് പകര്‍ന്നതായിരിക്കാമിത്.
സംസ്‌കരണക്രിയകള്‍ വേഗം നിര്‍വഹിക്കുക
മരണം സ്ഥിരീകരിക്കപ്പെട്ടാല്‍ അനന്തരകാര്യങ്ങളൊക്കെ വേഗം ചെയ്യേണ്ടതാണ്. അധികം താമസിപ്പിക്കുന്നത് മൃതദേഹം വികൃതമാവാനിടയാക്കിയേക്കും. അടുത്ത ബന്ധുക്കളുടെ ആഗമനത്തിന്നായി കാത്തിരിക്കുന്നതില്‍ വിരോധമില്ല; അതുതന്നെ മൃതദേഹത്തെ ബാധിക്കുകയില്ലെങ്കില്‍ മാത്രം. നബി(സ്വ) അലിയെ വിളിച്ചുകൊണ്ട് പറഞ്ഞു: ”അലീ, മൂന്നു കാര്യങ്ങള്‍ പിന്തിക്കരുത്. നമസ്‌കാരം-സമയമായാല്‍, ജനാസ-മരണം സംഭവിച്ചാല്‍, അവിവാഹിത-യോജിച്ച ഇണയെ കണ്ടെത്തിയാല്‍” (അഹ്‌മദ്) 19.
ഹുസൈനുബ്‌നു വഹബ് പ്രസ്താവിക്കുന്നു: ”ത്വല്‍ഹത്തുബ്‌നു ബര്‍റാഅ്(റ) രോഗബാധിതനായപ്പോള്‍ നബി (സ്വ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ത്വല്‍ഹയ്ക്ക് മരണം ആസന്നമായതായിട്ടാണ് ഞാന്‍ കാണുന്നത്. മരിച്ചാല്‍ നിങ്ങളെന്നെ അറിയിക്കുക. ശേഷക്രിയകളൊക്കെ വേഗത്തില്‍ നിര്‍വഹിക്കുക. കാരണം, ഒരു മുസ്‌ലിമിന്റെയും ജഡം തന്റെ ബന്ധുക്കള്‍ക്കിടയില്‍ അധികസമയം വെച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമല്ല” (അബൂദാവൂദ്) 20.
ഖുര്‍ആന്‍ പാരായണം
മയ്യിത്തിന്റെ അടുത്തുവെച്ച് ഖുര്‍ആന്‍ പാരായണം നടത്തുന്ന പതിവ് നാട്ടിലുണ്ട്. ”നിങ്ങളില്‍ നിന്ന് മരണം ആസന്നമായവരുടെ-മരണപ്പെട്ടവരുടെ- അടുക്കല്‍ യാസീന്‍ ഓതുക.” എന്ന ഹദീസ് ആണ് അവലംബം. എന്നാല്‍ ഈ ഹദീഥ് സ്വീകാര്യമല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ഈ ഹദീസിന്റെ ആശയം അവ്യക്തവും നിവേദകപരമ്പര നബിയിലേക്ക് എത്താത്ത അപൂര്‍ണവും, നിവേദകരിലെ അബൂഉസ്മാനും അദ്ദേഹ ത്തിന്റെ പിതാവും അജ്ഞാതരുമാണ്. തന്മൂലം ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നുല്‍ഖത്താന്‍ പ്രസ്താ വിച്ചു. ദാറഖുത്‌നിയില്‍ നിന്ന് ഇബ്‌നുല്‍ അറബി ഇങ്ങനെ ഉദ്ധരിച്ചു: ഇത് പരമ്പര ദുര്‍ബലവും വചനം അജ്ഞാതവുമായ ഹദീസാണ്. (അത്തല്‍ഖീസ്) 21 മരിച്ചവരുടെ അരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധിച്ച് ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല.
ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നു: ”മഅ്ഖലിന്റെ ഈ ഹദീസ് ഇബ്‌നുമാജയും അബൂദാവൂദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പരമ്പരയില്‍ അറിയപ്പെടാത്ത രണ്ടു വ്യക്തികളുണ്ട്.”(ശറഹുല്‍ മുഹദ്ദബ്) 22.
”മയ്യിത്തിന്റെ അരികില്‍വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച് ഇമാം മാലിക്കിനോട് ചോദി ച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഇത് കേട്ടിട്ടുണ്ട്. ജനങ്ങളുടെ (മദീനയിലെ മുസ്‌ലിംകള്‍) പ്രവൃത്തിയില്‍ പെട്ടതല്ല” (അല്‍ബയാനു വത്തഹ്‌സ്വീല്‍) 23.
കടം വീട്ടുക
മയ്യിത്തിന്റെ കടങ്ങള്‍ വീട്ടുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ്. പരേതന്റെ ഭാവിജീവിതത്തെ കടവുമായി പ്രവാചകന്‍(സ്വ) ബന്ധിപ്പിച്ചു. അബൂഹുറയ്‌റ(റ) പറയുന്നു: ”നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസിയുടെ ആത്മാവ് അവന്റെ കടവുമായി ബന്ധപ്പെട്ടിരിക്കുന്നു; അത് അവനുവേണ്ടി വീട്ടപ്പെടുവോളം’ (അഹ്‌മദ്) 24.
മരണാവസരത്തില്‍ കടബാധ്യതകള്‍ വീട്ടാന്‍ മതിയായ ധനം അവശേഷിച്ചവരെ കുറിച്ചാണ് ഈ പറഞ്ഞത്. എന്നാല്‍ വീട്ടാന്‍ ആഗ്രഹമുണ്ടായിട്ടും മാര്‍ഗമില്ലാതെ മരണപ്പെട്ടവന് ഇത് ബാധകമല്ല. അവന്റെ ബാധ്യതകള്‍ അല്ലാഹു തന്നെ പരിഹരിക്കുന്നതാണ്.
നബി(സ്വ) പറഞ്ഞു: ജനങ്ങളുടെ ധനം മടക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരാള്‍ കടം വാങ്ങിയാല്‍ അവനുവേണ്ടി അല്ലാഹു വീട്ടുന്നതാണ്. നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഒരാള്‍ വാങ്ങിയതെങ്കില്‍ അവനെ അല്ലാഹു നശിപ്പിക്കുന്നതുമാണ്” (ബുഖാരി) 25.
ഹാകിമിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: ”ഒരാള്‍ കടം വാങ്ങി. അവന്റെ മനസ്സില്‍ അത് വീട്ടണമെന്നുണ്ടായിരിക്കെ മരിച്ചുപോയാല്‍ അല്ലാഹു അവന് മാപ്പുനല്കുകയും അയാള്‍ക്ക് കടം കൊടുത്തയാളെ അല്ലാഹു ഉദ്ദേശിച്ചവിധം തൃപ്തിപ്പെടുത്തുകയും ചെയ്യും.”
കടത്തിന്റെ കാര്യം ഗൗരവപൂര്‍വം പ്രവാചകന്‍(സ്വ) പരിഗണിച്ചിരുന്നു. കടബാധ്യതയുള്ളവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ ആദ്യകാലങ്ങളില്‍ നബി(സ്വ) വിസമ്മതിച്ചിരുന്നു. ഒരിക്കല്‍ രണ്ടുദീനാര്‍ മാത്രം കടമുണ്ടായിരുന്ന ഒരു മനുഷ്യന്റെ പേരില്‍ നമസ്‌കരിക്കാന്‍ അവിടുന്ന് തയ്യാറായില്ല. ”നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക” എന്നു പറയുകയും ചെയ്തു. ആ കടം അബൂഖതാദ ഏറ്റെടുത്ത ശേഷമാണ് നബി(സ്വ) നമസ്‌കരിച്ചത്. പിന്നീട് അബൂഖതാദയോട് നബി(സ്വ) പറഞ്ഞു: ”താങ്കള്‍ അദ്ദേഹത്തെ നരകശിക്ഷയില്‍ നിന്ന് രക്ഷിച്ചു” (ഇര്‍വാഉല്‍ ഗലീലി) 26.
എന്നാല്‍ പില്‍ക്കാലത്ത് രാജ്യങ്ങളുടെ നേതൃത്വം ലഭിക്കുകയും ഖജനാവില്‍ ധനം വര്‍ധിക്കുകയും ചെയ്തപ്പോള്‍ പ്രവാചകന്‍(സ്വ) കടബാധ്യതയുള്ളവരുടെ പേരില്‍ നമസ്‌കരിക്കുകയും അവരുടെ കടം അവിടുന്ന് വീട്ടുകയും ചെയ്തിരുന്നു. നബി(സ്വ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളോട് അവരെക്കാള്‍ ബന്ധപ്പെട്ടവനാണ് ഞാന്‍. ഒരാള്‍ കടക്കാരനായി മരണപ്പെടുകയും അത് വീട്ടാനുള്ള വക അവശേഷിക്കാതിരിക്കുകയും ചെയ്താല്‍ അത് വീട്ടേണ്ട ബാധ്യത നമുക്കാണ്. വല്ലവനും ധനം വിട്ടേച്ചുപോയാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്കാണ്.”(ബുഖാരി) 27.
ഒരാള്‍ കടബാധ്യതയുമായി മരിച്ചാല്‍ മുസ്‌ലിംകളുടെ പൊതുഖജനാവില്‍ നിന്ന് അത് വീട്ടേണ്ടതാണ്. ഋണബാധിതര്‍ക്ക് നിശ്ചയിക്കപ്പെട്ട സകാത്തിന്റെ വിഹിതം ഇതിന്നായി ഉപയോഗിക്കേണ്ടതാണ്. കടക്കാരന്റെ ഈ അവകാശം മരണം കൊണ്ട് നഷ്ടപ്പെടുകയില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി കടം വാങ്ങുന്നവര്‍ ഈ ആനുകൂല്യത്തിലൂടെ രക്ഷപ്പെടുകയില്ല. അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ കടക്കാരായി അവശേഷിക്കുക തന്നെചെയ്യും.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 02, ഹദീസ് 2738[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 29, ഹദീസ് 2449[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 93, ഹദീസ് 1351[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 304, ഹദീസ് 986[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 547, ഹദീസ് 3537[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 299, ഹദീസ് 978[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 633, ഹദീസ് 6 (919[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 631, ഹദീസ് 2 (917[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 20, പേജ് 18, ഹദീസ് 12543[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 109, ഹദീസ് 1237[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 501[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 539, ഹദീസ് 6604[↩]
- തല്‍ഖീസു അഹ്കാമില്‍ ജനാഇസ്, മുഹമ്മദ് നസ്വിറുദ്ദീന്‍ അല്‍ബാനീ, മക്തബതുല്‍ മആരിഫ്, മൂന്നാം പതിപ്പ്, പേജ് 94[↩]
- അല്‍ ബയാനു വത്തഹ്‌സ്വീലു വശ്ശര്‍ഹു വത്തൗജീഹു വത്തഅ്‌ലീലു ലി മസാഇലില്‍ മുസ്തഖ്‌റജ, അബുല്‍ വലീദ് മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു റുശ്ദ് അല്‍ ഖുര്‍ത്വുബീ, ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമി, ബൈറൂത്ത, ലെബനാന്‍, രണ്ടാംപതിപ്പ്, വാള്യം 02, പേജ് 290[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 634, ഹദീസ് 7 (920[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 147, ഹദീസ് 5814[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 75, ഹദീസ് 1265[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 120[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 526, ഹദീസ് 828[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 200, ഹദീസ് 3159[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 244, 245, ഹദീസ് 734[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 111[↩]
- അല്‍ ബയാനു വത്തഹ്‌സ്വീലു വശ്ശര്‍ഹു വത്തൗജീഹു വത്തഅ്‌ലീലു ലി മസാഇലില്‍ മുസ്തഖ്‌റജ, അബുല്‍ വലീദ് മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു റുശ്ദ് അല്‍ ഖുര്‍ത്വുബീ, ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമി, ബൈറൂത്ത, ലെബനാന്‍, രണ്ടാംപതിപ്പ്, വാള്യം 02, പേജ് 234[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 16, പേജ് 352, ഹദീസ് 10599[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 115[↩]
- ഇര്‍വാഉല്‍ ഗലീലി ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍, മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 57,58[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 150, ഹദീസ് 6731[↩]
