സദ്‌സ്വഭാവങ്ങള്‍ -3
സദ്‌സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തില്‍ മാനവികതയുടെ മഹത്തായ സംസ്‌കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. മുഖപ്രസന്നത, തഖ്‌വാ (സൂക്ഷ്മത), വിജ്ഞാന സമ്പാദനം, ജന സമ്പര്‍ക്കം, കാരുണ്യം, നന്‍മ കല്പിലും തിന്‍മ വിരോധിക്കലും, സദ്‌വൃത്തരുമായുള്ള സഹവാസം എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
മുഖപ്രസന്നത
മുഖം മനസ്സിന്റെ കണ്ണാടിയാണ്. മനസ്സിനെ മഥിക്കുന്ന വികാരങ്ങള്‍ കണ്ണാടിയിലെന്നപോലെ മുഖത്തു നിഴലിക്കുന്നു. സത്യവിശ്വാസിയുടെ സഹവാസത്തിലൂടെ അവനുമായി ഇടപെടുന്നവര്‍ക്ക് സദ്‌സ്വഭാവത്തിന്റെ സുഗന്ധം വാക്കിലും നോക്കിലും അനുഭവിക്കാനാവണം. മനോഗതമറിഞ്ഞ് പെരുമാറാനും ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തികൊണ്ട് അഭിവാദ്യവും ഹസ്തദാനവും ചെയ്യാനും മുഖപ്രസന്നതയോടെ എപ്പോഴും അഭിമുഖീകരിക്കാനും വിശ്വാസിക്ക് സദാ സാധിക്കേണ്ടതുണ്ട്. നബി(സ്വ) അരുളി ”യാതൊരു പുണ്യകര്‍മവും നിങ്ങള്‍ നിസ്സാരമായി കാണരുത്; നിന്റെ സ്‌നേഹിതനെ മുഖപ്രസന്നതയോടു കൂടി അഭിമുഖീകരിക്കുന്നതു പോലും” (മുസ്‌ലിം) 1
ഏറ്റവും കൂടുതല്‍ പുഞ്ചിരിക്കുന്ന വ്യക്തിയായിരുന്നു റസൂല്‍(സ്വ). തന്നോട് പരുഷമായി പെരുമാറുന്നവരോട് സൗമ്യമായി ഇടപ്പെട്ട് സ്‌നേഹവാക്ക് ചൊരിഞ്ഞ് നല്‍കിയ നബി(സ്വ) പുഞ്ചിരി കൈവിടാതെ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. കഴുത്തിലിട്ടിരുന്ന മുണ്ട് ശക്തിയായി പിടിച്ച് വലിച്ചുകൊണ്ട് ഒരു ഗ്രാമീണന്‍ ‘മുഹമ്മദേ, ധര്‍മം തരിക’ എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ പോലും മുഖപ്രസന്നതയോടെ തന്റെ അനുചരരോട് അയാള്‍ക്ക് വല്ലതും നല്‍കുവാന്‍ നബി(സ്വ) നിര്‍ദേശിച്ചു.
ഒരാള്‍ തന്റെ സഹോദരന്റെ മുഖത്തു നോക്കി ഒന്നു പുഞ്ചിരിക്കുമ്പോള്‍ അയാളെ സ്‌നേഹപൂര്‍വം പരിഗണിക്കുകയും സ്‌നേഹബന്ധം പുതുക്കുകയുമാണ് ചെയ്യുന്നത്. മുഖപ്രസന്നത പ്രകടിപ്പിക്കുന്നത് പുണ്യകര്‍മമാവുന്നത് പോലെ മുഖം ചുളിക്കുന്നത് തിന്മയുമാണ്. അത് അവഗണനയും അകല്‍ച്ചയും സൃഷ്ടിക്കുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുന്നു.
ലുഖ്മാന്‍(അ) പ്രിയപുത്രന് നല്‍കുന്ന സാരോപദേശങ്ങളുടെ കൂട്ടത്തില്‍ ഇങ്ങനെ വായിക്കാന്‍ സാധിക്കുന്നു.
”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല” (31:18).
തഖ്‌വാ (സൂക്ഷ്മത)
ഒരിക്കല്‍ ഖലീഫ ഉമര്‍(റ) മുഹമ്മദ് നബി(സ്വ)യുടെ അനുചരരില്‍ പ്രധാനിയായ ഉബയ്യ്(റ)നോട് ‘തഖ്‌വാ’യുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കുകയുണ്ടായി. തല്‍സമയം ഉബയ്യ്(റ) ഉമര്‍(റ)നോട് ഇപ്രകാരം ചോദിച്ചു. താങ്കള്‍ മുള്ള് ധാരാളമുള്ള ഇടവഴിയിലൂടെ സഞ്ചരിക്കാറുണ്ടോ? ഉമര്‍(റ): ‘അതേ’. ഉബയ്യ്: ‘അപ്പോള്‍ താങ്കള്‍ എന്താണ് ചെയ്യാറുള്ളത്?’ ഉമര്‍(റ): ‘ഞാന്‍ ശരിക്കും സൂക്ഷ്മത പുലര്‍ത്തി കാലുകളെടുത്ത് വെക്കും.’ ഉബ്ബയ്യ്(റ) പറഞ്ഞു: ‘ ‘തഖ്‌വാ’ എന്നതിന്റെ ഉദ്ദേശ്യവും അത് തന്നെയാണ്’ (തഫ്‌സീര്‍ ഖുര്‍തുബി) 2
ഐഹിക ജീവിതം തിന്മകളുടെയും നിഷിദ്ധങ്ങളുടെയും അപകടവഴികള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. ചുറ്റുവട്ടങ്ങളില്‍ കാഴ്ചയെയും കേള്‍വിയെയും മനസ്സിനെയും തിന്മകളിലേക്ക് മാടിവിളിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ടാവുമ്പോള്‍ അതില്‍ അകപ്പെടാതെ ജീവിക്കാന്‍ ധാര്‍മിക വിശുദ്ധി സദാ കൈകൊള്ളേണ്ട വിശ്വാസി ജാഗരൂകനായിരിക്കുകയും കരുതലോടെ വാഗ്‌വിചാരകര്‍മങ്ങളെ നിയന്ത്രിക്കുകയും വേണം. തിന്മകളിലേക്ക് വഴുതിവീഴാതെ നന്മയിലും ധര്‍മത്തിലും സ്ഥിരതയുള്ളവരായി ജീവിക്കാന്‍ വിശ്വാസി സ്വീകരിക്കേണ്ട സൂക്ഷ്മതയും നിയന്ത്രണവുമാണ് ‘തഖ്‌വാ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിശുദ്ധഖുര്‍ആന്‍ മാനവകുലത്തിന് ആകമാനമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. തിന്മകളുടെ കുരുക്കുകളെ ഭേദിച്ച് സദാചാര ബോധത്തിന്റെയും നന്മയുടെയും ശോഭയുള്ള സന്മാര്‍ഗികപാതയെ വിശുദ്ധ ഖുര്‍ആന്‍ വെട്ടിത്തെളിച്ചുതന്നു. അത് സന്മാര്‍ഗമായി ഉള്‍ക്കൊള്ളാനും ആ വഴി സഞ്ചരിക്കാനും സാധിക്കുന്നത് ‘തഖ്‌വാ’യുള്ളവര്‍ക്ക് മാത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
‘തഖ്‌വ’യുള്ളവര്‍ക്ക് ഖുര്‍ആന്‍ സന്മാര്‍ഗദര്‍ശനമാണ് (2:2).
സത്യവിശ്വാസത്താല്‍ പ്രേരിതമായി സത്കര്‍മങ്ങളില്‍ നിരതരാവുന്നതുപോലെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും അചഞ്ചലമായ ദൈവവിശ്വാസവും പരലോകഭയവുമാണ് കാരണമാവുന്നത്. പൈശാചിക പ്രേരണയാല്‍ തിന്മകളിലേക്ക് വഴുതിവീഴാതെ ജീവിക്കാന്‍ സര്‍വജ്ഞനായ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ദൃഢബോധ്യമാണ് വേണ്ടത്. സത്യവിശ്വാസികള്‍ക്ക് സത്കര്‍മങ്ങളിലേക്ക് പ്രചോദനമേകുന്നതും ദുഷ്‌കര്‍മങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുമായ ‘തഖ്‌വാ’ എന്ന സദ്ഗുണമുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (3:76). സ്വര്‍ഗം ‘തഖ്‌വാ’യുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (3:133). അല്ലാഹു ‘തഖ്‌വാ’യുള്ളവരുടെ രക്ഷകനാണ് (45:19). വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയതിന്റെ ഉദ്ദേശ്യലക്ഷ്യമായി അല്ലാഹു എടുത്തുപറയുന്നത് ‘തഖ്‌വാ’യുള്ളവരാകാന്‍ വേണ്ടി എന്നതാണ് (2:183). വിശുദ്ധ ഹജ്ജ് കര്‍മത്തിന് പാഥേയമൊരുക്കുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു ഇപ്രകാരം ഉണര്‍ത്തി ”നിങ്ങള്‍ യാത്രാഭക്ഷണം സജ്ജമാക്കുവിന്‍, യാത്രാഭക്ഷണങ്ങളില്‍ ഏറ്റവും ഉത്തമമായത് ‘തഖ്‌വാ’യാണ് (2:197).
മനുഷ്യകര്‍മങ്ങളുടെ നിയന്ത്രണകേന്ദ്രം മനസ്സാണ്. ദുഷ്ചിന്തകളില്‍നിന്ന് മനസ്സിനെ വിമലീകരിക്കാന്‍ ‘തഖ്‌വാ’ എന്ന സദ്ഗുണമുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നബി(സ്വ) ഹൃദയത്തിന് നേരെ ചൂണ്ടി പറഞ്ഞു ‘തഖ്‌വാ ഇവിടെയാണ്’ (തിര്‍മിദി) 3
വിജ്ഞാന സമ്പാദനം
ബുദ്ധിശക്തിയും ചിന്താശേഷിയുമാണ് സൃഷ്ടികളില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്നത്. വിജ്ഞാനമന്വേഷിക്കാനും വിവേചിച്ച് കാര്യങ്ങള്‍ തീര്‍പ്പിലെത്താനും മനുഷ്യന് സാധിക്കുന്നു. മനുഷ്യന്‍ തന്റെ ധിഷണ പ്രയോഗിക്കുമ്പോള്‍ നൂതനമായ കണ്ടു പിടിത്തങ്ങളിലൂടെ ഭൗതികമായ പുരോഗതിയും നാഗരികമായ വികാസവും സാധ്യമാവുന്നു. സര്‍വജ്ഞനായ സ്രഷ്ടാവിന്റെ മുമ്പില്‍ ദുര്‍ബലനായ സൃഷ്ടി എന്ന നിലക്ക് മനുഷ്യന് വിനയാന്വിതനാവാന്‍ സാധിക്കണമെങ്കില്‍ പരിമിതമായ മനുഷ്യന്റെ ജ്ഞാന മണ്ഡലത്തിലെ വിജ്ഞാനങ്ങളും അവന്റെ ബൂദ്ധി ശക്തിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള മനുഷ്യന്റെ ഒരോ യാത്രയും സ്വന്തം അസ്തിത്വമുള്‍പ്പെടെയുള്ള സൃഷ്ടിപ്പിന്റെ പിന്നിലുള്ള അത്ഭുത ശക്തിയെക്കുറിച്ച് ഉള്‍കാഴ്ച നല്‍കുന്നു. പ്രാപഞ്ചിക വ്യവസ്ഥ കേവലം യാന്ത്രികതയല്ലെന്നും മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളുടെയും സൃഷ്ടിപ്പ് അവ്യവസ്ഥാപിതമല്ലെന്നും മനസ്സിലാക്കാന്‍ ചിന്തകൊണ്ട് സാധിക്കുന്നു. സ്രഷ്ടാവിന്റെ കഴിവിന്റെ അപാരത അംഗീകരിക്കാന്‍ ദുര്‍ബലനായ മനുഷ്യനെ പ്രാപ്തനാക്കുന്നത് ബുദ്ധി ശേഷി ഉപയോഗപ്പെടുത്തിയുള്ള ചിന്താ പ്രക്രിയയും വിജ്ഞാനവുമാണ്. മനുഷ്യന്റെ വിജ്ഞാനവും സിദ്ധികളും പരിമിതമായതിനാല്‍ സര്‍വജ്ഞനായ സ്രഷ്ടാവിന്റെ അത്യുന്നതമായ മാര്‍ഗദര്‍ശനം അനിവാര്യമായിത്തീരുന്നു. വിജ്ഞാനമന്വേഷണത്തിന്റെ വഴിയായ വായന ചിന്തയുടെ ഊര്‍ജമായി വര്‍ത്തിക്കുന്നതിനാല്‍, ദിവ്യവെളിപാടിലൂടെ മുഹമ്മദ് നബിയോട് സ്രഷ്ടാവ് ആദ്യമായി കല്പിക്കുന്നത് സൃഷ്ടിച്ചവനായ നിന്റെ റബ്ബിന്റെ നാമത്തില്‍ നീ വായിക്കുക എന്നാണ്. ‘പേനകൊണ്ട് പഠിപ്പിച്ചവനായ അത്യുദാരനായ റബ്ബ്’ എന്ന വിശേഷണംകൊണ്ട് എഴുത്തിന്റെ പ്രാധാന്യം വിജ്ഞാന സമ്പാദനത്തില്‍ മികച്ചു നില്‍ക്കുന്നുവെന്ന് എളുപ്പം ഗ്രഹിക്കാം.
ഇസ്‌ലാമിക ദൃഷ്ട്യാ വിദ്യ ഒരു മഹാധനമാണ്. വിജ്ഞാനം നേടിയവര്‍ക്കും വിജ്ഞാനം തേടുന്നവര്‍ക്കും മതം ആദരണീയമായ സ്ഥാനമാണ് കല്പിക്കുന്നത്. ”മനുഷ്യരില്‍ അല്ലാഹുവെ കൂടുതല്‍ ഭയപ്പെടുന്നത് വിജ്ഞരാണ്”(35:28). ദിവ്യവെളിപാടു കൊണ്ട് അനുഗൃഹീതരായ പ്രവാചകന്മാരുടെ അനന്തരാവകാശം ഏറ്റെടുത്തവര്‍ പണ്ഡിതന്മാരാണ് എന്ന് നബി(സ്വ) പറയുകയുണ്ടായി. ദിര്‍ഹമോ ദീനാറോ അല്ല അവര്‍ക്ക് അനന്തരമായി കിട്ടിയിരിക്കുന്നത്. മനുഷ്യമോചനത്തിന്റെയും ശാശ്വത വിജയത്തിന്റെയും സല്‍പന്ഥാവിലേക്ക് വഴി നടത്താനുതകുന്ന ദൈവിക മാര്‍ഗ ദര്‍ശനത്തിലധിഷ്ഠിതമായ വിജ്ഞാനമാണ്. ഉപകാരപ്രദമായ വിജ്ഞാനത്തിന്റെ അന്വേഷണം വിശ്വാസിയുടെ ബാധ്യതയായിത്തീരുന്നു. സ്വര്‍ഗപ്രവേശനത്തിന്റെ വഴി അവന് വിജ്ഞാന സമ്പാദനം കൊണ്ട് എളുപ്പമായി കിട്ടുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ് അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാകുന്നു”(58:11).
വിജ്ഞാനം തേടി ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു അവന് സുഗമമാക്കി കൊടുക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (തിര്‍മിദി) 4. നബി(സ്വ)യുടെ സദസ്സുകളില്‍ വിജ്ഞാനം തേടി വരുന്നവരെ റസൂല്‍(സ്വ) സ്‌നേഹപൂര്‍വം സ്വാഗതം ചെയ്തു. അറിവ് ആര്‍ജിക്കുന്നതിലും സംശയങ്ങള്‍ ദൂരികരിക്കുന്നതിലും ലജ്ജ വേണ്ടതില്ല എന്ന് റസൂല്‍(സ്വ) അനുചരരെ ഉണര്‍ത്തുകയും ചെയ്തു. അബൂഹുറയ്‌റ(റ)യെ പ്പോലെയുള്ള സ്വഹാബികള്‍ പ്രവാചകന്‍(സ്വ)യുടെ അടുക്കല്‍ നിന്ന് വിജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ ശ്രവിച്ച് അത് പകര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും അതീവ ഔത്സുക്യം പ്രകടിപ്പിച്ചു. ജീവിത സന്ധാരണത്തിനുള്ള മാര്‍ഗങ്ങളില്‍ വ്യാപരിക്കാന്‍ പോലും മറന്ന് വിജ്ഞാന സദസസ്സുകളില്‍ അവര്‍ നിറസാനിധ്യമായി. യുദ്ധ ഭീഷണിയുടെ കലുഷിത സാഹചര്യത്തില്‍പോലും ഒരുവിഭാഗം ജ്ഞാന സമ്പാദനത്തില്‍ മുഴുകണമെന്ന ഖുര്‍ആനിന്റെ കല്പന അവര്‍ക്ക് പ്രേരണയായി. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ ആകമാനം(യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷമത പാലിച്ചേക്കാം”(9:122)
വിജ്ഞാനം ഗുരുമുഖത്തു നിന്ന് ആര്‍ജിക്കുന്നതിനാണ് ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നത്. വിശുദ്ധ വേദഗ്രന്ഥത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും ഗുരുവര്യനായാണ് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ വിശേഷിപ്പിക്കുന്നത്(62:2). അറിവിന്റെ പ്രചാരണം നിര്‍വഹിക്കുന്നവര്‍, ഗുരുസ്ഥാനീയരായ പണ്ഡിതന്മാര്‍ ഇവര്‍ക്കെല്ലാം അനുഗൃഹീത പദവിയുണ്ടെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. അല്ലാഹുവും മലക്കുകളും ആകാശ ഭൂമികളിലുള്ള എല്ലാവരും ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിക്കുന്നര്‍ക്ക് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു, ജലത്തിലെ മത്‌സ്യം പോലും (തിര്‍മിദി) 5 അതീവ ഉത്സാഹവും ക്ഷമയും അവധാനതയും ഉള്ള ശിഷ്യര്‍ക്കാണ് ഗുരുമുഖത്തു നിന്ന് വിജ്ഞാനം നേടാന്‍ സാധിക്കുകയെന്ന് അല്ലാഹു ഉണര്‍ത്തുന്നു(18:61). നബി(സ്വ) സദസ്സില്‍ വിജ്ഞാന ദാഹത്തോടെ വന്നിരുന്ന അനുചരര്‍ക്ക് ഗൗരവ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്ന രീതി സ്വീകരിച്ചിരുന്നു. അറിവിന്റെ മാത്രമല്ല കനിവിന്റെയും ഗുണകാംക്ഷയുടെയും ഉദാത്ത മാതൃകയായിരിക്കണം ഗുരുവര്യന്മാര്‍ എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചു തരുന്നു(9:128).
അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്കനുസൃതം വിജ്ഞാനം വിനിയോഗിക്കണമെന്ന പ്രതിജ്ഞയും സ്വര്‍ഗ പ്രവേശനമെന്ന സദുദ്ദേശ്യവും മാത്രമായിരിക്കണം വിശ്വാസികളെ വിജ്ഞാന സമ്പാദത്തിന് പ്രേരിപ്പിക്കേണ്ടത് നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാതെ വിജ്ഞാനസമ്പാദനത്തിനിറങ്ങുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ലൗകികാവശ്യങ്ങള്‍ നേടാനായേക്കാം എന്നാല്‍ സ്വര്‍ഗത്തിന്റെ പരിമളം അവര്‍ക്ക് അനുഭവിക്കാനാവുകയില്ല (അബൂദാവൂദ്) 6 ഉപകാരപ്രദമായ അറിവ് ആര്‍ജിക്കാനാണ് വിശ്വാസി സദാ പരിശ്രമിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും. ഉപകാരപ്രദമായ ജ്ഞാനത്തെ നീ പ്രദാനം ചെയ്യേണമേ, നേടിയ വിജ്ഞാനത്തെ ഉപകാര പ്രദമാക്കുകയും ചെയ്യേണമേ അറിവ് നീ വര്‍ധിപ്പിച്ച് തരേണമേ, നിനക്കാണ് സര്‍വ്വ സ്തുതിയും.
ജന സമ്പര്‍ക്കം
സാമൂഹ്യ ജീവിയായ മനുഷ്യന്‍ പ്രകൃത്യാ പരസ്പരം ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നവനാണ്. സഹകരണത്തിലൂടെ സഹജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിലെ ഓരോ അംഗവുമായും ആരോഗ്യകരമായ ബന്ധംകാത്തു സൂക്ഷിക്കേണ്ടതുണ്ട്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതും ബന്ധങ്ങള്‍ ചേര്‍ക്കാതിരിക്കുന്നതും സമൂഹ ജീവിതത്തില്‍ സമാധാനന്തരീക്ഷം ഇല്ലാതെയാക്കുന്നു. വ്യക്തി എന്ന നിലയ്ക്ക് കുടംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരുന്നാല്‍ അത് മുസ്‌ലിമിന്റെ ഇഹപര വിജയത്തിന് വിഘാതമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ബന്ധങ്ങളെ ഏറെ പവിത്രമായി കാണുന്ന ഇസ്‌ലാം ജനങ്ങളോട് ഇടപഴകുന്നത് പ്രാധാന്യ പൂര്‍വം പരിഗണിച്ച് അതിന് നിയമങ്ങളും മര്യാദകളും ശീലിപ്പിക്കുക കൂടി ചെയ്യുന്നു. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ തന്നെ സംഘടിത സ്വഭാവത്തില്‍ നിര്‍വഹിച്ച് വ്യക്തി സംസ്‌കരണം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഓരോ വിശ്വാസിയും സമൂഹത്തോട് ഇണങ്ങിച്ചേര്‍ന്ന് ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിച്ചും ആവശ്യകാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയും നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണ് പ്രബോധനം. ആരാധനാലയങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഏകാന്ത ജീവിതത്തിലൂടെ ഭക്തികൈവരുമെന്ന വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നന്മ തിന്മകള്‍ കൂടിക്കലര്‍ന്ന ജീവിത സാഹചര്യത്തില്‍ നന്മകളെ സ്വാംശീകരിച്ചും തിന്മകളെ തിരസ്‌കരിച്ചും കരുതലോടെ ജീവിക്കാനുള്ള ഉള്‍ക്കരുത്ത് നേടേണ്ടവനാണ് വിശ്വാസി. സ്രഷ്ടാവിനോടെന്ന പോലെ സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ അവന്‍ ബാധ്യസ്ഥനാക്കിമാറ്റുന്നു. അല്ലാഹു പറയുന്നു: ”നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുക. പാപത്തിലും ശത്രുതയിലും സഹകരിക്കരുത്’‘(5:2).
മനുഷ്യരുടെ പ്രകൃതം, ജീവിത സാഹചര്യങ്ങള്‍ എന്നിവ വ്യത്യസ്തമാണ്. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ചിലപ്പോള്‍ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കും സാധ്യതയുണ്ട്. ഇണങ്ങിച്ചേരുന്നതു പോലെ പിണങ്ങിപ്പിരിയാനും സ്‌നേഹിക്കുന്നത് പോലെ വെറുക്കാനും മനുഷ്യന് സാധിക്കും. എന്നാല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇണങ്ങി ജീവിക്കാനും വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട് എന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. അതുകൊണ്ടാണ് സദ്‌സ്വാഭാവിയായി ജീവിക്കേണ്ട വിശ്വാസിയുടെ മഹിത ഗുണങ്ങളായി ക്ഷമ, വിട്ടുവീഴ്ച, ഗുണകാംഷ, സത്യസന്ധത, വിനയം, എന്നിവ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളുമായി ഇടപെഴകി ജീവിക്കുന്ന വിശ്വാസിയുടെ സ്വഭാവത്തെക്കുറിച്ച് റസൂല്‍ പറയുന്നു: ‘ജനങ്ങളുമായി കൂടിക്കലരുകയും അവരുടെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യുന്ന മനുഷ്യനാണ് അവരുമായി കൂടികലരാതിരിക്കുന്നവനേക്കാള്‍ കൂടുതല്‍ പ്രതിഫലത്തിന് അവകാശപ്പെട്ടവന്‍’ (ഇബ്‌നു മാജ) 7
ജനങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാതിരിക്കാന്‍ പരസ്പരം പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജന സമ്പര്‍ക്കത്തിലൂടെ ഉദാത്ത സംസ്‌കാരവും സമാധാന പൂര്‍ണമായ സാമൂഹിക ജീവിതവും നിലനില്‍ക്കണമെന്നാണ് ഇതുകൊണ്ട് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് ആദ്യമായി ഹിറാഗുഹയില്‍ വെച്ച് ദിവ്യവെളിപാട് ഉണ്ടായപ്പോള്‍ നബി(സ്വ) പരിഭ്രമ ചിത്തനായി ഭാര്യ ഖദീജ(റ) യെ സമീപിക്കുന്നു. സമാശ്വാസത്തിന്റെ വാക്കുകള്‍ ഖദീജ(റ) നബിയോട് പറയുന്നു. ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടംബ ബന്ധം ചേര്‍ക്കുന്നു. പ്രായാസപ്പെട്ടവന്റെ ഭാരം ഏറ്റെടുക്കുന്നു അതിഥിയെ സല്‍കരിക്കുന്നു പരാധീനത കൊണ്ട് പൊറുതിമുട്ടുന്നവന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നു, നബി(സ്വ) നയിച്ച ജന സമ്പര്‍ക്കത്തിലൂന്നിയ മാതൃകാ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന വാക്യങ്ങളാണ് ഖദീജ(റ) ഇവിടെ പറഞ്ഞിട്ടുള്ളത്. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ദിവ്യസന്ദേശം കേള്‍പ്പിക്കാനാണ് പ്രവാചകന്‍(സ്വ) ശ്രമിക്കുന്നത്. അതാണ് പ്രവാചക ദൗത്യം. ഏകാന്തപഥികനായി ആരാധനയില്‍ നിമഗ്‌നനായി ദൈവ സാമീപ്യം സാധിക്കുകയും അതില്‍ സായൂജ്യമടയുകയും ചെയ്യുന്ന ജീവിത രീതിയല്ല നബി(സ്വ) പഠിപ്പിക്കുന്നത്. നീ നിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ദൈവിക കല്പന അനുസരിച്ചു കൊണ്ട് തന്റെ അടുത്ത ബന്ധുക്കളോട് പ്രഥമ ഘട്ടത്തില്‍ തന്നെ പ്രബോധനം നിര്‍വഹിക്കുന്നു. രഹസ്യ പ്രബോധനത്തിന് ശേഷം പരസ്യ പ്രബോധനവും നിര്‍വ്വഹിച്ചു കൊണ്ട് സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളോടും സമ്പര്‍ക്കവും നല്ല ബന്ധവും നിലനിര്‍ത്തിപ്പോരാന്‍ ശ്രദ്ധിക്കുന്ന ഉത്തമ മാതൃകയാണ് നബി(സ്വ) കാണിച്ചു തന്നത്.
കാരുണ്യം
ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. പരമകാരുണികനായ അല്ലാഹുവിന്റെ ദയാവായ്പിന്റെയും അങ്ങേയറ്റത്തെ കാരുണ്യത്തിന്റെയും നിദര്‍ശനങ്ങള്‍ പ്രപഞ്ച സൃഷ്ടിയില്‍ വ്യാപിച്ചുകിടക്കുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ മുഖ്യമായത് പരമകാരുണികന്‍, കരുണാനിധി (അര്‍റഹ്‌മാന്‍, അര്‍റഹീം) എന്നിവയാണ്. കാരുണ്യത്തിന്റെ നിറകുടമായ പ്രവാചകന്‍(സ്വ) പഠിപ്പിച്ചു: ‘നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും'(തിര്‍മിദി) 8
കാരുണ്യം എന്നത് മനുഷ്യന്റെ ജന്മസിദ്ധവികാരമാണ്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്നത് കാരുണ്യത്തിലധിഷ്ടിതമായ സഹവാസം കൊണ്ടാണ്. ഒരിക്കല്‍ പ്രവാചകന്‍(സ്വ) തന്റെ പേരമക്കളെ ചുംബിക്കുന്നത് അഖ്‌റഅബ്‌നു ഹാബിസ് കാണാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എനിക്ക് പത്തു മക്കളുണ്ട് ഞാന്‍ അതിലൊരാളെയും ചുംബിച്ചിട്ടില്ല”. അപ്പോള്‍ നബി(സ്വ) യുടെ മറുപടി ഇപ്രകാരമായിനുന്നു. ”കരുണ കാണിക്കാത്തവന് കരുണ കിട്ടുകയില്ല (ബുഖാരി) 9
മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി നടത്തേണ്ട പ്രാര്‍ഥനയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുതന്നിട്ടുള്ള ‘എന്നെ ചെറുപ്രായത്തില്‍ പോറ്റി വളര്‍ത്തിയപോലെ നീ അവരോട് രണ്ട് പേരോടും കരുണ കാണിക്കേണമേ’ (17 :22) എന്ന സൂക്തത്തിലും സ്‌നേഹ കാരുണ്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലേക്ക് സൂചനയുണ്ട്.
രണ്ടാം ഖലീഫ ഉമര്‍ഫാറൂഖ്(റ) ഭരണ യോഗ്യതയും കര്‍മോത്സുകതയുമുള്ള ഒരാളെ കണ്ടെത്തി ഗവര്‍ണറായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. നിയമന ഉത്തരവ് എഴുതുകയും ചെയ്തു. ഇതിനിടെ സംസാരമധ്യേ മനസ്സിലായി, അയാള്‍ തന്റെ മക്കളെപ്പോലും ചുംബിക്കാറില്ലെന്ന്. ഉടനെ നിയമനം റദ്ദാക്കി. ഖലീഫ പറഞ്ഞു; ”സ്വന്തം സന്താനങ്ങളോട് കരുണ കാണിക്കാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ജനങ്ങളോട് ദയാമയനാവാന്‍ കഴിയുക!” കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍, തന്നെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്ന മാതാക്കളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി റസൂല്‍(സ്വ) നമസ്‌കാരം ലഘൂകരിച്ചിരുന്നു. യുദ്ധ സന്ദര്‍ഭങ്ങളില്‍പോലും സ്ത്രീകളെയും കുട്ടികളെയും അബലരെയും വധിക്കരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു.
മനുഷ്യരോട് മാത്രമല്ല മിണ്ടാപ്രാണികളായ ജീവികളോട് പോലും കരുണയോടെ വര്‍ത്തിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ”വഴിയിലൂടെ സഞ്ചരിക്കുന്ന ദാഹാര്‍ത്തനായ വ്യക്തി ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. ദാഹം ശമിച്ചു. കരക്ക് കയറിയപ്പോള്‍ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു. അയാള്‍ പറഞ്ഞു: എന്നെ വിഷമിപ്പിച്ചപോലുള്ള ദാഹം ഈ നായയെയും ബാധിച്ചിരിക്കുന്നു. അയാള്‍ കിണറ്റിലിറങ്ങി പാദരക്ഷയില്‍ വെള്ളം നിറച്ച് കടിച്ചു പിടിച്ച് കരപറ്റി. വെള്ളം നായയുടെ മുമ്പില്‍ വെച്ച് കൊടുത്തു. നായയുടെ ദാഹമകറ്റി. അല്ലാഹു അയാളെ തൃപ്തിപ്പെട്ടു. അയാള്‍ക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു.” ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരേ, നാല്‍കാലികളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?” തിരുമേനി പ്രതികരിച്ചു. ”പച്ചക്കരളുള്ള എല്ലാറ്റിലും പുണ്യമുണ്ട്.”(ബുഖാരി) 10
കഷ്ടതയനുഭവിക്കുന്നവരോട് കരുണ കാണിച്ച് അവന്റെ പ്രായസങ്ങളകറ്റിക്കൊടുക്കാന്‍ അല്ലാഹു ശക്തമായി നിര്‍ദേശിക്കുന്നു. മതനിഷേധിയുടെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആനില്‍ വിവരിച്ചത് ഇപ്രകാരമാണ്. ”ദരിദ്രന്മാര്‍ക്ക് ആഹാരം നല്‍കുന്നതിന് അവര്‍ പ്രേരിപ്പിക്കാത്തവരുമായിരുന്നു” (69:34) (107:3).
ഒരു പൂച്ച കാരണമായി ഒരു സ്ത്രീ നരകവകാശിയായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍ അവളതിനെ കെട്ടിയിട്ടു. ആഹാരം നല്‍കിയില്ല. ഭൂമിയിലെ പ്രാണികളെ ഭക്ഷിക്കാന്‍ അഴിച്ചുവിട്ടതുമില്ല. കാരുണ്യം തീണ്ടാത്ത ഇത്തരം ക്രൂരത നിറഞ്ഞ പെരുമാറ്റം ജീവികളോട് പോലും കാണിക്കാന്‍ പാടില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചുതന്ന ഒരു കഥയാണിത്.
രോഗിയോട് കരുണ കാണിക്കേണ്ടതിന്റെ ഭാഗമായിട്ടാണ് നബി(സ്വ) രോഗിയെ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും പഠിപ്പിച്ചത്. കുഷ്ഠരോഗികളുടെ കൂടെ മുഹമ്മദ് നബി ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷിക്കാറുണ്ടായിരുന്നു (തിര്‍മിദി) 11
അനാഥര്‍, അഗതികള്‍, വിധവകള്‍ എന്നിവരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു തന്നതിലൂടെ ഇസ്‌ലാമിന്റെ കാരുണ്യത്തിന്റെ മുഖമാണ് നബി(സ്വ) നമുക്ക് വ്യക്തമാക്കിത്തരുന്നത്.
വിധവകളായി കഴിയുന്ന സ്ത്രീകളുടെ വിഷമത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയെക്കുറിച്ച് റസൂല്‍(സ്വ) പറഞ്ഞു. ”വിധവകള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയാണ്.” 12
കടബാധ്യതയടക്കമുള്ള പ്രയാസങ്ങളില്‍പെട്ട് ഞെങ്ങിഞെരുങ്ങി കഴിയുന്നവന്റെ ആശ്വാസത്തിനായി പ്രയത്‌നിക്കുന്നവന്റെ പ്രയാസങ്ങള്‍ ഇഹത്തിലും പരത്തിലും അല്ലാഹു ദുരീകരിച്ചുകൊടുക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. യാചന പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വല്ലവരും ചോദിച്ചുവന്നാല്‍ അവരെ ആട്ടിയകറ്റരുതെന്ന് അല്ലാഹു പഠിപ്പിക്കുന്നു (93:10). തൊഴിലാളിയെക്കൊണ്ട് ഭാരിച്ച തൊഴിലുകള്‍ ചെയ്യിക്കുന്നതും ചെയ്ത ജോലിക്ക് കൂലി നല്‍കാതെ ചൂഷണം ചെയ്യുന്നതുമെല്ലാം അന്ത്യദിനത്തില്‍ ശിക്ഷയര്‍ഹിക്കുന്ന പാപമായി ഇസ്‌ലാം പഠിപ്പിക്കുന്നു. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ അനുശാസനങ്ങളിലും പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ജീവിതരീതികളിലും സഹജീവി സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അടയാളങ്ങള്‍ കാണാന്‍ കഴിയും. പ്രവാചകന്‍(സ്വ)യുടെ ദൗത്യനിര്‍വഹണം പോലും പൂര്‍ണ വിജയം നേടാനായത് അദ്ദേഹത്തിന്റെ കരുണനിറഞ്ഞ, സൗമ്യത പുലര്‍ത്തുന്ന പെരുമാറ്റം കൊണ്ടാണെന്ന് അല്ലാഹു അറിയിക്കുന്നു. ”നബിയേ, അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക (3:159).
നന്മ കല്പിക്കലും തിന്മ വിരോധിക്കലും
സമൂഹത്തില്‍ സദാചാരം നിലനില്‍ക്കണമെന്നും ദുരാചാരം നിര്‍മാര്‍ജനം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നവനാണ് മുസ്‌ലിം. സ്വയം സദാചാര നിഷ്ഠമായ ജീവിതം നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും അതിലേക്ക് ക്ഷണിക്കുകയും സ്വയം ദുരാചാരങ്ങളില്‍ നിന്നും മ്ലേഛ വൃത്തികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തോട് ഗുണകാംക്ഷയുള്ളവനായി മാറുന്നത്. നന്മ ചെയ്യുന്നതോടൊപ്പം നന്മകല്പിക്കുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതോടൊപ്പം തിന്മയില്‍ നിന്ന് ജനങ്ങളെ വിലക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ബാധ്യത നിര്‍വഹിക്കുന്നവനായി മാറുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. നന്മയിലേക്ക് ക്ഷണിക്കുകയും സത്കര്‍മം ഉപദേശിക്കുകയും ദുഷ്‌കര്‍മം വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളായിരിക്കട്ടെ-അക്കൂട്ടര്‍ തന്നെയാണ് വിജയികള്‍(3:104).
ഉത്തമ സമൂഹമെന്ന വിശേഷണത്തിന് അര്‍ഹമാകുന്ന ഒരു ഗുണമായിട്ട് അല്ലാഹു പറയുന്നത്, നന്മകല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്(3:110).
മതം ഗുണകാംക്ഷയാണ്. സ്വന്തം സഹോദരന് നന്മ വരണം എന്നതാണ് ഓരോരുത്തരും ആഗ്രഹിക്കേണ്ടത്. തിന്മ മറ്റൊരാള്‍ക്ക് ഉണ്ടാവുന്നതിനെയും അതിന്റെ കെടുതിയില്‍ പെട്ടുപോകുന്നതിനെയും പറ്റി ജാഗ്രത വേണം. നന്മയില്‍ പരസ്പരം സഹകാരികളാവുന്നത് പോലെ തിന്മ പരസ്പരം വിരോധിക്കുകയും ചെയ്യുമ്പോഴാണ് ഗുണകാംക്ഷയില്‍ അധിഷ്ഠിതമായ മതത്തിന്റെ ധര്‍മം നിര്‍വഹിക്കാന്‍ സാധിക്കുക.
അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: തിരുമേനി(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ”നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധ കര്‍മം കണ്ടാല്‍ തന്റെ കൈകൊണ്ട് അതു തടഞ്ഞുകൊള്ളട്ടെ. അതിനു കഴിയില്ലെങ്കില്‍ തന്റെ നാവു കൊണ്ടത് തടയട്ടെ. അതിനും സാധ്യമല്ലെങ്കില്‍ തന്റെ മനസ്സ് കൊണ്ട് വെറുത്തുകൊള്ളട്ടെ. അതാണ് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ പടി” (മുസ്‌ലിം) 13)
സദാചാരം നിലനിര്‍ത്തി ജീവിക്കുന്നവരും ദുഷ്‌കര്‍മങ്ങളില്‍ മുഴുകി ജീവിക്കുന്നവരും സമൂഹത്തിലുണ്ടാവും. പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ട സമൂഹങ്ങളുടെ ചിത്രം വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്. അവരെ അനുസരിക്കുന്നവരേക്കാള്‍ ധിക്കരിക്കുന്നവരും പരിഹസിക്കുന്നവരും ആയിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. നന്മതിന്മകള്‍ സമ്മിശ്രമായ സാമുഹികാന്തരീക്ഷത്തില്‍ തിന്മ ചെയ്യുന്നവരുടെ ദുഷ്പ്രവൃത്തിയുടെ ദുരന്തഫലം സമൂഹം മൊത്തത്തില്‍ അനൂഭവിക്കേണ്ടതായി വരുന്നു. അപരാധികളുടെ പാപഭാരം നിരപരാധികള്‍ ഏല്‍ക്കേണ്ടി വരില്ലെങ്കിലും അവര്‍ ചെയ്തുകൂട്ടിയ ദുഷ്‌ചെയ്തികളുടെ പരിണതി ചിലപ്പോള്‍ സമൂഹത്തെ പൊതുവില്‍ അപകടപ്പെടുത്തിയേക്കാം. കുറ്റവാളികള്‍ വിരലിലെണ്ണുന്നവര്‍ മാത്രമാണെങ്കിലും അത് ചെയ്യാന്‍ അവരെ അനുവദിക്കാതെ കൈക്ക് പിടിച്ച് നിരുത്സാഹപ്പെടുത്തിയാല്‍ തിന്മയുെട ദുഷിച്ച വലയില്‍ നിന്ന് ഒരു സമൂഹം രക്ഷപ്പെടുക തന്നെ ചെയ്യും.
നബി(സ്വ) ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നു: അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുന്നവന്റെയും അത് ലംഘിക്കുന്നവന്റെയും ഉദാഹരണം ഒരുവിഭാഗം ജനങ്ങളെപ്പോലെയാണ്. യാത്രാ കപ്പലില്‍ അവര്‍ നറുക്കിട്ട് ചിലര്‍ കപ്പലിന്റെ മുകള്‍ തട്ടിലും ചിലര്‍ താഴെ തട്ടിലുമായി, താഴ്ന്ന ഭാഗത്തുള്ളവര്‍ക്ക് വെള്ളത്തിന്റെ ആവശ്യം നേരിടുമ്പോള്‍ മുകള്‍ ഭാഗത്തുള്ളവരുടെ ഇടയില്‍കൂടി നടക്കേണ്ടിവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: നമ്മുടെ ഭാഗത്ത് തന്നെ ഒരു ദ്വാരമുണ്ടാക്കിയാല്‍ മുകള്‍ ഭാഗത്തുള്ളവരെ നമ്മുക്ക് ശല്യത്തപ്പെടുത്താതിരിക്കാമല്ലോ. അവരുദ്ദേശിച്ചത് പോലെ അവരെ വെറുതെയങ്ങ് വിട്ടാല്‍ എല്ലാവരും നശിക്കും. എന്നാല്‍, ആ ശ്രമത്തില്‍ നിന്ന് തടഞ്ഞാല്‍ അവരും മറ്റുള്ള എല്ലാവരും രക്ഷപ്പെടും (ബുഖാരി) 14
സമൂഹത്തില്‍ ഇട്‌പെട്ട് ജീവിക്കേണ്ട വിശ്വാസി ഏത് സാഹചര്യത്തിലും തന്റെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കണം. നന്മ ചെയ്യുന്നതോടൊപ്പം തിന്മയുടെ സാഹചര്യങ്ങളില്‍ നിന്ന് വിശ്വാസി വിട്ടു നില്‍ക്കുകയും വേണം.
നടപ്പാതകളിലിരിക്കുന്നത് സൂക്ഷിക്കണമെന്ന് ഉണര്‍ത്തിക്കൊണ്ട് പ്രവാചകന്‍(സ്വ) പറഞ്ഞു ”വഴിയോടുള്ള ബാധ്യത നിര്‍വഹിക്കണം. അനുചരര്‍ ചോദിച്ചു വഴിയോടുള്ള ബാധ്യതകള്‍ എന്താണ്? തിരുമേനി(സ്വ) അരുളി: കണ്ണു നിയന്ത്രിക്കുക, ശല്യങ്ങള്‍ അകറ്റുക, സലാം മടക്കുക, നന്മ പ്രോത്സാഹിപ്പക്കുകയും തിന്മ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക” (ബുഖാരി) 15.
സദ്‌വൃത്തരുമായുള്ള സഹവാസം
ഏതൊരാളുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ സഹവസിക്കുന്ന കൂട്ടുകാര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് കേവലം ചൊല്ലായി അവഗണിക്കാവുന്നതല്ല. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി. ഒരാള്‍ തന്റെ സ്‌നേഹിതന്റെ നിലപാടിലായിരിക്കും അതിനാല്‍ ആരോടാണ് ചങ്ങാത്തം ഉണ്ടാക്കുന്നതെന്ന് നിങ്ങളോരോരുത്തരും ചിന്തിക്കണം’ (അബൂദാവൂദ്) 16
നല്ല ചങ്ങാത്തമാണ് നന്മയിലേക്ക് നയിക്കുന്നത്, ചീത്ത കൂട്ടുകെട്ട് വഴികേടിലേക്ക് എത്തിക്കും. ധാര്‍മിക ബോധമുള്ള സഹോദരനെ ചങ്ങാതിയായി സ്വീകരിച്ചാല്‍ സദാചാര നിഷ്ഠമായ ജീവിതത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. നബി(സ്വ) നല്ല ചങ്ങാതിയെയും ചീത്ത കൂട്ടുകാരനെയും ഉപമിക്കുന്നത് കാണുക. ‘ഒരു നല്ല സ്‌നേഹിതന്റെയും ചീത്ത സ്‌നേഹിതന്റെയും ഉപമ കസ്തൂരി വഹിക്കുന്നവന്റെയും ഉലയില്‍ ഊതുന്നവന്റെയും ഉപമയാണ്. കസ്തൂരി വഹിക്കുന്നവന്‍ നിനക്ക് സൗജന്യമായി അത് നല്‍കിയേക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് നല്ല വാസന നിനക്ക് അനുഭവിക്കുകയെങ്കിലും ചെയ്യാം. ഉലയില്‍ ഊതുന്നവനോ ചിലപ്പോള്‍ നിന്റെ വസ്ത്രം കരിക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് ദുര്‍ഗന്ധമാണ് നിനക്കനുഭവപ്പെടുക’ (ബുഖാരി) 17
മുഹമ്മദ് നബി(സ്വ)യുടെ സന്തത സഹചാരിയും വിശ്വസ്ത സുഹൃത്തുമായിരുന്നു അബൂബക്ര്‍ സിദ്ദീഖ്(റ). അതുകൊണ്ട് തന്നെ നബി(സ്വ)യുടെ വാക്കുകള്‍ സംശയലേശമന്യേ അപ്പടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന അബൂബക്കര്‍ സിദ്ദീഖ്(റ) ആദ്യവിശ്വാസികളില്‍ ഒരാളായി ചരിത്രത്തില്‍ അറിയപ്പെട്ടു. നബി(സ്വ)യുടെ വിയോഗാനന്തരം മുസ്‌ലിംകളുടെ നേതൃത്വമെറ്റെടുക്കാനുള്ള യോഗ്യത നബിയുടെ ഉറ്റ സുഹൃത്ത് എന്ന നിലക്ക് അബൂബക്കര്‍ സിദ്ദീഖ്(റ)നായിരുന്നു.
നന്മയിലേക്ക് നമ്മെ നയിക്കുന്നവരും തിന്മയില്‍ നിന്ന് നമ്മെ തടഞ്ഞുനിര്‍ത്തുന്നവരുമായിരിക്കണം നമ്മുടെ കൂട്ടുകാര്‍. സമ്പത്ത്, സൗന്ദര്യം, ഭൗതികമായ സ്ഥാനമാറ്റങ്ങള്‍, അധികാര പദവികള്‍, കുടുംബ മഹിമ മുതലായവ മാനദണ്ഡമാക്കി സുഹൃത്തുക്കളെ തിരഞ്ഞെടുത്താല്‍ ആ സൗഹൃദം സദാചാര നിഷ്ഠമായ ജീവിതത്തിലേക്ക് നമ്മെ എത്തിച്ചുകൊള്ളണമെന്നില്ല. അല്ലാഹുവിനെയും റസൂലിനേയും സ്‌നേഹിക്കുന്ന, പരലോക നന്മ ആഗ്രഹിക്കുന്ന സദ്‌വൃത്തരായ സുഹൃത്തുക്കളുമായുള്ള സഹവാസം, സ്വര്‍ഗം എന്ന സൗഭാഗ്യം നമുക്ക് നേടിത്തരും. ഇതിനു വിരുദ്ധമായി സൗഹൃദ ബന്ധം ഉണ്ടാക്കിയാല്‍ പരലോകത്ത് നഷ്ടക്കാരില്‍ ഉള്‍പ്പെട്ടു പോകുകയും ചെയ്യും. അല്ലാഹു പറയുന്നു. അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം അവന്‍ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്റെ കഷ്ടമേ, ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എനിക്ക് ബോധനം വന്നു കിട്ടിയതിന് ശേഷം അതില്‍ നിന്ന് അവരെന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു(25:27-29).
അല്ലാഹുവിന്റെ പേരില്‍ സൗഹൃദബന്ധം നിലനിര്‍ത്താനും സ്‌നേഹത്തിന്റെ ഇഴയടുപ്പം ആദര്‍ശത്തിന്റെ പേരില്‍ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ തണല്‍ അല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസം അല്ലാഹു പ്രത്യേകം നിഴലിട്ടു കൊടുക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്(ബുഖാരി) 18
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 37, ഹദീസ് 2626[↩]
- തഫ്‌സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു അബീബക്‌റിബ്‌നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്‌രിയ്യ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 161-163[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 325, ഹദീസ് 1927 [↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 617, ഹദീസ് 2877[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 48, ഹദീസ് 2682[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 361, ഹദീസ് 3664[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1338, ഹദീസ് 4032[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 323, ഹദീസ് 1924[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 07, ഹദീസ് 5997[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 09, ഹദീസ് 6009[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 266, ഹദീസ് 1817[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 09, ഹദീസ് 6006[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 50, ഹദീസ് 49 (78[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 139, ഹദീസ് 2493[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 51, ഹദീസ് 6229[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 259, ഹദീസ് 4833[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 96, ഹദീസ് 5534[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 111, ഹദീസ് 1423[↩]
