സദ്‌സ്വഭാവങ്ങള്‍ – 6
സദ്‌സ്വഭാവങ്ങള്‍ എന്ന ഈ അധ്യായത്തില്‍ മാനവികതയുടെ മഹത്തായ സംസ്‌കാരം സഹസ്രാബ്ധങ്ങളായി പരിപാലിച്ചു പോരുന്ന വിശിഷ്ട സ്വഭാവങ്ങളെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ്. സമര്‍പ്പണം, പരോപകാരം, ദയ, ഹൃദയ വിശാലത, മാനവികത എന്നീ വിശിഷ്ട ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
സമര്‍പ്പണം
മനുഷ്യരെല്ലാം പരാശ്രയരാണ്. ജീവിത യാത്രയില്‍ മനുഷ്യരെപ്പോഴും അഭയമന്വേഷിച്ചുകൊണ്ടിരിക്കുന്നു. സര്‍വകാര്യങ്ങളിലും ആശ്രയമായി അവലംബിക്കാവുന്ന സങ്കേതങ്ങള്‍ ഭൂമിയില്‍ ഉള്ളത് നശ്വരം മാത്രമാണ്. അതു കൊണ്ടു തന്നെ പ്രപഞ്ചത്തിലെ ഏതിലെങ്കിലും അഭയമന്വേഷിക്കുന്നവര്‍ അനിവാര്യമായും അസ്വസ്ഥതക്കടിമപ്പെടുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ ജീവിതത്തിലെ സര്‍വകാര്യങ്ങളിലും സര്‍വശക്തനായ അല്ലാഹുവില്‍ സമര്‍പ്പിച്ച് അവനില്‍ അഭയം തേടുന്നവരാണ്. ഇതാണ് തവക്കുല്‍ (ഭരമേല്പിക്കല്‍). പരിമിതമായ സാധ്യതകളും കഴിവുകളും ഉപയോഗപ്പെടുത്തി ചെയ്യാന്‍ കഴിയുന്നത് നിര്‍വഹിച്ച ശേഷം സര്‍വജ്ഞനായ അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചു ജീവിക്കുക എന്നത് സത്യവിശ്വാസിയില്‍ പ്രകടമാകുന്ന സദ്ഗുണം കൂടിയാണ്. അല്ലാഹുവില്‍ ഭരമേല്പിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍(3:160). പ്രവാചകന്മാരും അവരുടെ പാത പിന്തുടര്‍ന്ന വിശ്വാസികളും പൂര്‍ണമായും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ്വ)യോട് അല്ലാഹു ആവശ്യപ്പെട്ടതും അവനില്‍ സര്‍വം സമര്‍പ്പിച്ച് സധൈര്യം ദൗത്യ നിര്‍വ്വഹണവുമായി മുന്നോട്ട് പോകാനാണ്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ പറയുക. ‘എനിക്ക് അല്ലാഹു മതി, അവനല്ലാതെ ഒരു ദൈവവുമില്ല, അവനിലാണ് ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത്, അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്‍’ (9:129).
അല്ലാഹുവില്‍ ഭരമേല്പിക്കുന്നതുകൊണ്ടുള്ള ഗുണഗണങ്ങളും അല്ലാഹുവും റസൂലും(സ്വ) നമുക്ക് വിശദീകരിച്ചുതന്നിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും ധൈര്യവും സ്ഥൈര്യവും നല്‍കുന്നതോടൊപ്പം ഭയാശങ്കകള്‍ക്കിടയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. ‘ആ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ സൈന്യത്തെ ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം, എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ ഏറ്റവും നല്ലത് അവനാണ്.‘ (3:173).
തീക്കുണ്ഡത്തിലെറിയപ്പെട്ടപ്പോള്‍ ഇബ്‌റാഹീം നബിക്കും, ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായ മക്കാ താഴ്‌വരയില്‍ തനിച്ചു താമസിക്കേണ്ടിവന്നപ്പോള്‍ ഹാജറിനും ധൈര്യപൂര്‍വം ‘ഞങ്ങള്‍ക്ക് അല്ലാഹു മതി’ എന്ന് പറയാന്‍ കഴിഞ്ഞത് സത്യവിശ്വാസത്തിന്റെ കരുത്തില്‍ സമര്‍പ്പണം എന്ന സദ്ഗുണം അവരെ ജീവിതത്തെ പരിവര്‍ത്തിച്ചപ്പോഴാണ്.
സര്‍വശക്തനായ അല്ലാഹുവില്‍ സര്‍വവും സമര്‍പ്പിച്ച് പ്രവര്‍ത്തനങ്ങളോ മൂന്നൊരുക്കങ്ങളോ ആസൂത്രണമോ നടത്താതെ അലസരും അശ്രദ്ധരുമായി ജീവിക്കാന്‍ ഇസ്‌ലാം കല്പിക്കുന്നില്ല. ഗുണകരമായത് സംഭവിക്കുവാനും ദോഷകരമായതിന്റെ വിപത്ത് തടയാനും മനുഷ്യസാധ്യമായതു ചെയ്തശേഷം അതിനപ്പുറമുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായത്തിന്നായി അവനില്‍ സമര്‍പിക്കുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകകളായിരുന്ന പ്രവാചകന്മാരുടെ ജീവിതത്തില്‍ കര്‍മപദ്ധതികളുടെ ആസൂത്രണവും മുന്നൊരുക്കങ്ങളും അവയുടെ പ്രയോഗവത്കരണവും നമുക്ക് കാണാന്‍ കഴിയും. അല്ലാഹുവിന്റെ കല്പനപ്രകാരം കപ്പലുണ്ടാക്കി അതില്‍ കയറിയതിനാലാണ് നൂഹ് നബിയും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യൂസുഫ് നബി(അ) തന്റെ കാലത്ത് ഈജിപ്തിനെ പിടിച്ചുകുലുക്കുമായിരുന്ന പട്ടിണിയെ പ്രതിരോധിച്ചത് വിളവെടുപ്പ് കാലത്ത് ധാന്യം സൂക്ഷിച്ചുവെച്ചാണ്. ദാവൂദ് നബി(അ)യും സുലൈമാന്‍ നബി(അ)യും വമ്പിച്ച മുന്നേറ്റവും വിജയവും നടത്തിയത് സൈന്യത്തെ സജ്ജീകരിച്ച് ആയുധങ്ങെളൊരുക്കിയാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ പുതിയ സംസ്‌കാരത്തിന്റെ പിറവിയ്ക്കും രാഷ്ട്രനിര്‍മിതിക്കും ഹേതുവായ ഏറ്റവും മഹത്തായ സംഭവമായിരുന്നു ഹിജ്‌റ. നബി(സ്വ) ഹിജ്‌റയുടെ ഭാഗമായി നടത്തിയ ആസൂത്രണവും മുന്നൊരുക്കവും വളരെ പ്രധാനമാണ്. ഹിജ്‌റയ്ക്ക് മുമ്പെ, ചെന്നെത്തുന്ന മദീനയിലെ സുരക്ഷിതത്വം അഖബാ ഉടമ്പടിയിലൂടെ ഉറപ്പുവരുത്തി. യാത്രയ്ക്കാവശ്യമായ വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ അബൂബക്ര്‍ സ്വിദ്ദീഖ്(റ)നെ ചുമതലപ്പെടുത്തി. ശത്രുക്കള്‍ വീടുവളഞ്ഞപ്പോള്‍ താന്‍ കിടന്നുറങ്ങുന്നുണ്ടെന്ന ധാരണ എതിരാളികളിലുണ്ടാക്കാന്‍ തന്റെ വിരിപ്പില്‍ അലി(റ)യെ കിടത്തി. വീട്ടില്‍നിന്ന് രക്ഷപ്പെട്ട നബിതിരുമേനി(സ്വ) മദീനയുടെ ഭാഗത്തേക്ക് പോകുന്നതിനുപകരം എതിര്‍ദിശയില്‍ സഞ്ചരിച്ചു. ശത്രുക്കളുടെ തിരച്ചിലൊടുങ്ങുംവരെ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു. അപ്പോള്‍ ആവശ്യമായ ആഹാരം കൊണ്ടുവരാന്‍ അബൂബക്ര്‍ സ്വീദ്ദീഖിന്റെ മകള്‍ അസ്മയെ ചുമതലപ്പെടുത്തി. കുടിക്കാനാവശ്യമായ പാനീയത്തിന് അബൂബക്ര്‍ സ്വീദ്ദീഖിന്റെ ഭൃത്യന്‍ ആമിറിനോട് ആടുകളെ ഗുഹാമുഖത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശത്രുക്കളടെ വിവരമറിയാന്‍ അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകനെ ചുമതലപ്പെടുത്തി. ഗുഹയിലേക്കുള്ള ചവിട്ടടികള്‍ മായ്ക്കാനായി ആടുകളെ അതുവഴി തെളിച്ചുകൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഗുഹയില്‍ നിന്ന് പുറത്തിറങ്ങിയശേഷം മദീനയിലേക്ക് സാധാരണ വഴിയിലൂടെ പോകുന്നതിനുപകരം മറ്റൊരു വഴി തെരഞ്ഞെടുത്തു. വഴികാട്ടിയായി മുസ്‌ലിമല്ലാത്ത അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ നിശ്ചയിക്കുകയും ചെയ്തു.
ഇപ്രകാരം മനുഷ്യസാധ്യമായ എല്ലാവിധ ആസൂത്രണങ്ങളും നടത്തി കര്‍മപദ്ധതികളാവിഷ്‌കരിച്ച് അല്ലാഹുവില്‍ സര്‍വവും ഭരമേല്പിച്ചു പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ അവര്‍ മുന്നോട്ടുനീങ്ങി. ആസൂത്രണവും സമര്‍പണവും ലക്ഷ്യബോധവുമാണ് മുസ്‌ലിംകള്‍ക്ക് തുണയായത്. ഒട്ടകത്തെ കെട്ടിയിട്ടശേഷമാണ് അല്ലാഹുവില്‍ ഭരമേല്പിക്കേണ്ടത് എന്ന് തിരുനബി(സ്വ)പറഞ്ഞതില്‍ നിന്ന് ആസൂത്രണവും സമര്‍പ്പണവും (ഭരമേല്പിക്കലും) പരസ്പരപൂരകമായി സത്യവിശ്വാസിയില്‍ പ്രകടമാവേണ്ട സദ്ഗുണമാണന്ന പാഠം നമുക്ക് പകര്‍ന്നുതരുന്നു.
പരോപകാരം
സമൂഹ ജീവിയായ മനുഷ്യര്‍ നന്മകളില്‍ പരസ്പരം സഹകരിക്കുകയും തിന്മകളില്‍ നിസ്സഹകരിക്കുകയും ചെയ്തു കൊണ്ടുള്ള ഒരു ജീവിത ക്രമം ശീലിക്കുമ്പോള്‍ മാത്രമാണ് സമാധാനം പുലരുന്നത്. ഗുണ കാംക്ഷാനിര്‍ഭരമായ മനസ്സ് സദാ കാത്തു സൂക്ഷിക്കേണ്ട സത്യവിശ്വാസി, മറ്റുള്ളവര്‍ക്ക് നന്മയും ഉപകാരവും ചെയ്തു െകാടുക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കുകയില്ല. വഴിയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ശാഖയായി പഠിപ്പിച്ച പ്രവാചകന്‍(സ്വ) ഉപകാരങ്ങള്‍ ചെയ്യുന്നതും ഉപദ്രവങ്ങള്‍ നീക്കുന്നതും സത്യവിശ്വാസിയില്‍ സദാ പ്രതിഫലിച്ചു കാണേണ്ട ഒരു സത്ഗുണമായിട്ടാണ് പറഞ്ഞു തന്നിട്ടുള്ളത്. ‘ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യം സത്യ വിശ്വാസിയുടെ ജീവിതത്തില്‍ സ്ഥിരതയും കര്‍മ നൈരന്തര്യവും പ്രദാനം ചെയ്യുന്നു. ഭൂമിയിലേക്ക് വേരുകളാഴ്ത്തി ആകാശത്തിലേക്ക് ശാഖകളായി പന്തലിച്ച് നില്ക്കുന്ന വൃക്ഷത്തോടാണ് അല്ലാഹു ഈ വിശുദ്ധ വചനത്തെ ഉപമിക്കുന്നത് (14:24). ഋതുഭേദമില്ലാതെ ഫലങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ആ വൃക്ഷം സത്യവിശ്വാസിയുടെ കര്‍മനിരതമായ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. ഐഹിക ജീവിതത്തില്‍ നന്മയുടെയും പരോപകാരത്തിന്റെയും ഒരായിരം കൈവഴികള്‍ തീര്‍ത്ത് സദാ കര്‍മഗോദയില്‍ വിശ്രമമില്ലാതെ അധ്വാനിക്കുന്ന സത്യ വിശ്വാസി, പ്രത്യുപകാരമോ പ്രതിഫലമോ പ്രശംസാ വാക്യമോ പ്രതീക്ഷിക്കുന്നില്ല. ദൈവപ്രീതിയും വിശാലമായ സ്വര്‍ഗീയ ഭവനമെന്ന പ്രതിഫലവും പാപമോചനമെന്ന പ്രതീക്ഷയും മാത്രമാണ് പരോപകാരിയാവാന്‍ സത്യ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്.
സത്യവിശ്വാസിയുടെ ജീവിതത്തില്‍ നിന്ന് പ്രസരിക്കുന്ന അനേകായിരം നന്മകളുടെയും ഉപകാരങ്ങളുടെയും തണലില്‍ അഭയം തേടി നിര്‍വൃതിയടയുന്ന ആവശ്യക്കാരുടെ ദുരിതമനുഭവിക്കുന്നവരുടെയും നിഷ്‌കളങ്ക പ്രാര്‍ഥന ഇഹപര ഗുണത്തിന് അര്‍ഹമാവുന്നു. നന്മയുടെ സഹകാരികളാവാനുള്ള എളിയ ശ്രമം പോലും സമൂഹത്തിന് വലിയ നന്മകള്‍ വരുത്തിവെക്കുമെന്ന സത്ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുവിന്‍, പാപത്തിലും ശത്രുതയിലും സഹകരിക്കരുത്’‘ (5:2).
സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായുള്ള ബന്ധം സുഭദ്രമാവുന്നത് ആരാധനകളിലൂടെയാണ്. സൃഷ്ടികളോടുള്ള ബന്ധങ്ങളും ബാധ്യതകളും വിസ്മരിച്ച്, ആരാധന നിരതമായ ജീവിതം നയിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സമൂഹത്തിലെ വ്യക്തികളുമായി ബന്ധം നിലനിര്‍ത്തുന്ന വിധം സംഘടിതമായി നിര്‍വഹിക്കുന്ന രീതിയാണ് നബി(സ്വ) ആരാധനകളുടെ വിഷയത്തില്‍ പഠിപ്പിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് വല്ല ഉപകാരം ചെയ്യുന്നതിന് തടസ്സം നില്‍ക്കുകയും ജനങ്ങളെ കാണിക്കാന്‍ വേണ്ടി നമസ്‌ക്കരിക്കുകയും ചെയ്യുന്ന നമസ്‌ക്കാരക്കാര്‍ക്ക് നാശമെന്ന് അല്ലാഹു പറയുന്നു (107:4-7). പ്രസ്തുത സുക്തത്തില്‍ ‘അല്‍ മാഊല്‍’ എന്നതിന്റെ വിവക്ഷയായി വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത് ഇപ്രകാരമാണ്. കോടാലി, കുലം, തൊട്ടി, അരിപ്പ, ഉള്ളി, ഉപ്പ്, വെള്ളം, തീ മുതലായ പരോപകാരം വസ്തുക്കള്‍ തടയുന്നവര്‍ (തഫ്‌സീറു റാസ്വി) 1 സുചി, പിഞാണം പോലെയുള്ള നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ചെറിയ ഉപകാരം പോലും ചെയ്യാത്തവരുടെ നമസ്‌കാരം അസ്വീകാര്യം എന്ന് അല്ലാഹു അറിയിക്കുന്നു (തഫ്‌സീര്‍ ജലാലൈനി) 2
ജനങ്ങളോട് ഇടപഴകി അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ നബി(സ്വ) ശ്രമിച്ചു. മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തി വേദനിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി കണ്ടെത്താന്‍ തീരുമാനിച്ചു. ഒരിക്കല്‍ അനുചരന്മാരോട് പള്ളിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ അകലെ നിന്ന് ഒരു ഇരുണ്ട അടയാളം തന്റെ നേരെ വരുന്നത് നബി(സ്വ)യുടെ ശ്രദ്ധയില്‍ പെട്ടു. നജ്ദ് ഭാഗത്തുള്ള മുളര്‍ ഗോത്രത്തില്‍ നിന്നു വരുന്ന പട്ടിണിപ്പാവങ്ങളായിരുന്നു അത്. കടുത്ത ദാരിദ്ര്യം നിമിത്തം ഒരു കഷണം വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കി തലയിലൂടെ താഴ്ത്തിയിട്ട് ശരീരം മറച്ചവരായിരുന്നു അവരില്‍ അധികം പേരും ഇതു കണ്ടപ്പോള്‍ നബി(സ്വ)യുടെ മുഖം വിവര്‍ണമായി. വീട്ടില്‍ പോയി വല്ലതും നല്‍കാന്‍ ഉണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ഒന്നും അവിടെയുണ്ടായിരുന്നില്ല. പള്ളിയില്‍ പോയി മധ്യാഹ്‌ന നമസ്‌കാരശേഷം പ്രസംഗ പീഠത്തില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, നാളെക്ക് വേണ്ടി എന്താണ് കരുതി വെച്ചതെന്ന് ഒരോ ആത്മാവും ആലോചിച്ചുനോക്കട്ടെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ് (59;18). ദാനം ചെയ്യുന്നതിനെ നിസ്സാരമാക്കരുതെന്നും അതിനാല്‍ ഒരു ദിനാറോ ദിര്‍ഹമോ അല്പം ഗോതമ്പോ ബാര്‍ലിയോ കഴിയുന്നത് ദാനം ചെയ്യുക എന്നും തിരുനബി പറഞ്ഞു. ഒരു കാരക്കക്കീറെങ്കിലും നല്‍കൂ എന്ന് റസൂല്‍(സ്വ) പറഞ്ഞപ്പോള്‍ ഒരു അന്‍സ്വാരി ഒരു സഞ്ചി കാരക്കയുമായി മുന്നോട്ട് വന്നു. പ്രസംഗമധ്യേ പ്രവാചകന്‍(സ്വ) അത് ഏറ്റു വാങ്ങി. നബി(സ്വ) അത്യധികം സന്തോഷിക്കുന്നുണ്ടായിരുന്നു. ഉദാരമതിയായ അന്‍സാരിയുടെ നല്ല മാതൃക പിന്‍പറ്റി മറ്റുള്ളവരും വീടുകളിലേക്ക് പോയി. പണവും വസ്ത്രവും ഭക്ഷണ വസ്തുക്കളുമായി തിരിച്ചെത്തി. അങ്ങനെ പള്ളിയില്‍ ഭക്ഷ്യ വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും രണ്ട് കുമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതു കണ്ട പ്രവാചകന്‍(സ്വ)യുടെ മുഖം പൗര്‍ണമി പോലെ വെട്ടിത്തിളങ്ങി. എന്നിട്ടവ പട്ടിണിപാവങ്ങള്‍ക്കു വിതരണം ചെയ്തു (മുസ്‌ലിം) 3
സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപരിയായി മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്വഭാവമുണ്ടായിരിക്കണമെന്ന് തിരുനബി അനുചരരെ പഠിപ്പിച്ചു. മറ്റുള്ളവര്‍ അനുഭവിക്കുന്ന ദുഃഖം സ്വന്തം ഹൃദയ വേദനയായി കണ്ട് പരിഹാരം കാണാന്‍ ശ്രമിച്ചു. സ്വന്തം ആവശ്യങ്ങളെല്ലാം പരിഹരിച്ച് മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുകയായിരുന്നില്ല അവരുടെ രീതി. സ്വന്തം ആവശ്യങ്ങളെ തൃണവല്‍ഗണിച്ച് അന്യന്റെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്ന നന്മ നിറഞ്ഞ മനസ്സ് യുദ്ധക്കളത്തില്‍ പോലും മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഖുര്‍ആന്‍ ആ സദ്ഗുണത്തെ എടുത്തുപറയുകയും ചെയ്തു (59:9).
ദയ
സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന കരുത്തുറ്റ കണ്ണിയാണ് കാരുണ്യവും ദയയും കരുണ്യവാനായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ക്ക് മനുഷ്യന്‍ അര്‍ഹനാകണമെങ്കില്‍ അവന്‍ മനുഷ്യനുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടികളോടും ദയ കാണിക്കണമെന്ന് ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്നു. നബി(സ്വ) പറയുന്നു: ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എന്നാല്‍ ഉപരി ലോകത്തുള്ളവര്‍ നിന്നോടും കരുണ കാണിക്കും’ (ത്വബ്‌റാനി) 4
നബി(സ്വ)യുടെ ജീവിതം മുഴുക്കെ പഠനവിധേയമാക്കിയാല്‍ ദയയും അനുകമ്പയും അര്‍ഹിക്കുന്ന എല്ലാവരോടും അങ്ങേയറ്റം കരുണ ചൊരിയുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ആദര്‍ശപരമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരോടു പോലും കാരുണ്യത്തിന്റെ തിരുദൂതര്‍ സ്‌നേഹത്തോടെ പെരുമാറുന്നത് മഹത്തായ ഒരു ദൈവാനുഗ്രഹമായി അല്ലാഹു എടുത്തു പറയുന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് ദയാലുവായത്. നീ പരുഷപ്രകൃതനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റു നിന്നും അവരൊക്കെയും പിരിഞ്ഞു പോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുക, അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക, കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. (3:159).
ദയ എന്ന വികാരം മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലാതാകയാല്‍ ജനമനസ്സുകളിലും അവന് സ്ഥാനമുണ്ടായിരിക്കില്ല. പക്ഷേ പാരുഷ്യം കലര്‍ന്ന പെരുമാറ്റമുള്ളവര്‍ എത്ര വലിയ യോഗ്യതയുണ്ടായിരുന്നാലും ജനങ്ങള്‍ അവരെ വെറുക്കും. രണ്ടാം ഖലീഫ ഉമറുല്‍ ഫാറുഖ്(റ) ഭരണയോഗ്യതയും കര്‍മോത്‌സുകതയുമുള്ള ഒരാളെ കണ്ടെത്തി ഗവര്‍ണറായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. നിയമന ഉത്തരവ് എഴുതുകയും ചെയതു. ഇതിനിടയില്‍ സംസാര മധ്യേ, അയാള്‍ തന്റെ മക്കളെ പോലും ചുംബിക്കാറില്ലെന്ന് മനസ്സിലായി. ഉടനെ ഖലീഫ നിയമനം റദ്ദാക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സ്വന്തം സന്താനങ്ങളോട് കരുണകാണിക്കാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ജനങ്ങളോട് ദയാമയനാവാന്‍ കഴിയുക.
യന്ത്ര സംസകാരത്തിന്റെ ദുസ്വാധീനത്താല്‍ നിര്‍വികാരത ആധുനിക മനുഷ്യനെ അങ്ങേയററം ഗ്രസിച്ചിരിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു. ‘ദയ എല്ലാറ്റിനേയും മനോഹരമാക്കുന്നു. അതിന്റെ അഭാവം എല്ലാറ്റിനേയും വികൃതമാക്കുന്നു (മുസ്‌ലിം) 5
ലോകര്‍ക്ക് മുഴുവന്‍ കാരുണ്യത്തിന്റെ ദൂതനായി നിയുക്തനായ മുഹമ്മദ് നബി(സ്വ) സ്ത്രീകളോടും കുട്ടികളോടും വൃദ്ധന്മാരോടും മാത്രമല്ല, പക്ഷി മൃഗാദികളോടും, കൊച്ചു പ്രാണികളോടും വൃക്ഷങ്ങളോടു പോലും കാരണ്യം കാണിച്ചു. യുദ്ധത്തില്‍ പോലും ശത്രുക്കളിലെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നും പഴമില്ലാത്ത മരത്തെ കല്ലെറിയരുതെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചു.
ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മമാണ് നമസ്‌കാരം. അതിമഹത്തായ ഈ ആരാധന കര്‍മം പോലും കുട്ടികളോടുള്ളു കാരുണ്യത്തിന്റെ പേരില്‍ ലഘൂകരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. പ്രവാചകന്‍(സ്വ) പറയുന്നു: ‘ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. ഞാനത് ദീര്‍ഘിപ്പിക്കണമെന്നാഗ്രഹിക്കുന്നു അപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കാരണം അതിന്റെ മാതാവിന്റെ കഠിനമായ പ്രയാസം മനസ്സിലാക്കി ഞാനെന്റെ നമസ്‌കാരം ലഘുകരിക്കുന്നു’.
ഒരിക്കല്‍ ഒരു സ്ത്രീ, ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കാണപ്പെടുകയും അഃില്‍ അല്ലാഹുവിന്റെ റസൂല്‍ നീരസം പ്രകടിപ്പിക്കുകയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിക്കുകയും ചെയ്തു (തിര്‍മുദി) 6
ഇതര ജീവജാലങ്ങളും മനുഷ്യരുടെ സ്‌നേഹത്തണലില്‍ വളരേണ്ടവരാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അവയോട് ക്രൂരതയും നിഷ്‌കരുണമായ പെരുമാറ്റവും പാടില്ലെന്ന് അനുചരന്മാരോട് റസൂല്‍ ഉണര്‍ത്തി. അബ്ദുല്ലാഹ്ബ്‌നു മസ്ഊദ്(റ) പറയുന്നു: ‘ഞങ്ങള്‍ നബിയോടൊന്നിച്ച് ഒരുയാത്രയിലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു പ്രാവിനെ കണ്ടു. കൂടെ അതിന്റെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഞങ്ങള്‍ ആ കുട്ടികളെ എടുത്തു. അപ്പോള്‍ പ്രാവ് വന്ന് ചിറക്കിട്ടടിക്കാന്‍ തുടങ്ങി. നബി(സ്വ) വന്നപ്പോള്‍ ചോദിച്ചു. ആരാണ് അതിനെ തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വേദനിപ്പിച്ചത്. അതിന്റെ കുഞ്ഞുങ്ങളെ തിരിച്ച് നല്‍കുക’. പിന്നീട് ഞങ്ങള്‍ കരിച്ചു കളഞ്ഞ ഉറുമ്പുകളുടെ ഒരു ഗ്രാമപ്രദേശം പ്രവാചകന്‍ കാണാനിടയായി. അപ്പോള്‍ ചോദിച്ചു. ‘ആരാണിവിടം കരിച്ചത്’ ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. നബി(സ്വ) പ്രതിവചിച്ചു. അഗ്നിയുടെ അധിപന്നനല്ലാതെ അതു കൊണ്ട് ശിക്ഷിക്കാന്‍ അവകാശമില്ല. (രിയാളുസ്വാലിഹീന്‍) 7
മനസ്സില്‍ ദയാവായ്പും അനുകമ്പയും നിലനിര്‍ത്തി ഹൃദയം ലോലമാക്കാന്‍ റസൂല്‍ (സ്വ) പറഞ്ഞു തന്ന വഴി അനാഥയുടെ തല തടവുകയും അഗതിക്ക് അന്നം നല്‍കുകയും ചെയ്യുക എന്നതാകുന്നു (അല്‍ബാനീ) 8
ഹൃദയ വിശാലത
ജീവിതത്തില്‍ സദാ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിക്കുന്ന മുസ്‌ലിമിന്റെ സ്വഭാവ ഗുണത്തില്‍പ്പെട്ടതാണ് വിശാലമനസ്‌കത. അല്ലാഹുവിലും പരലോകത്തിലുമുള്ള ദൃഢ വിശ്വാസമാണ് വിശാലമനസ്‌കതയോടെ മറ്റുള്ളവരോട് ഇടപഴകുവാന്‍ സത്യവിശ്വാസിയെ പ്രചോദിപ്പിക്കുന്നത്. വിജ്ഞാനം, വിനയം, ഉദാരത, കാരുണ്യം, ക്ഷമ, വിട്ടുവീഴ്ച എന്നിവ ഹൃദയവിശാലതയുള്ളവരില്‍ നിന്ന് പ്രകടമാവുന്ന ഉത്കൃഷ്ട ഗുണങ്ങളാണ്. അതുകൊണ്ട് ഒരാളുടെ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹമാക്കുന്ന സദ്ഗുണങ്ങളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതാണ് ഹൃദയവിശാലത. അല്ലാഹുവിന്റെ അതിമഹത്തായ ഒരു അനുഗ്രഹമായി വിശുദ്ധഖുര്‍ആന്‍ അത് എടുത്ത് പറയുന്നുണ്ട്.
ഹൃദയ വിശാലത കാണിക്കുന്നതില്‍ അനന്യമാതൃകയാണ് മുഹമ്മദ് നബി(സ്വ)യുടെ ജീവിതം. നബി(സ്വ)യോടും അനുചരന്മാരോടും ഖുറൈശികള്‍ കാണിച്ചിരുന്നത് കടുത്ത ശത്രുതയും ധിക്കാരവും ആയിരുന്നു ജന്മനാട്ടില്‍ നിന്ന് അഭയാര്‍ഥികളായി നാടുവിടേണ്ടി വന്ന ദുര്യോഗം ഉണ്ടായപ്പോഴും ക്ഷമ അവലംബിച്ചു. മക്ക ഒന്നടങ്കം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അധീനപ്പെടുമാറ് മക്കാ വിജയം സാധ്യമായപ്പോള്‍ അന്നേദിവസം നബി(സ്വ)യുടെ സന്നിധിയില്‍ അവര്‍ വന്നത് നബി(സ്വ)യുടെ ഭാഗത്ത് നിന്ന് ഏത് നടപടിയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നബി അവരോട് പറഞ്ഞു. ‘എല്ലാവരും പോയിക്കൊള്ളുക നിങ്ങള്‍ സ്വതന്ത്രരായിരിക്കുന്നു.’ തിരിച്ചടിക്ക് അനുകൂല സാഹചര്യം സംജാതമായപ്പോള്‍ പക്വമതിയായി അതിനോട് പ്രതികരിക്കുന്ന നബി(സ്വ) വിട്ടുവീഴ്ചയുടെയും വിശാലമനസ്‌കതയുടെയും ഉദാത്തമാതൃക അനുചരരെ പഠിപ്പിക്കുന്നു. ബന്ധുക്കളുടെ നാടായ ത്വാഇഫിനെ ലക്ഷ്യമാക്കി റസൂല്‍(സ്വ) നീങ്ങിയപ്പോള്‍ അവിടെ അഭയം ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ അങ്ങാടിപ്പിള്ളേരെ വിട്ട് കല്ലെറിഞ്ഞ് റസൂല്‍(സ്വ)യെ അവര്‍ അകറ്റി. കൈയില്‍ നിന്ന് രക്തം ഒഴുകി ഒടുവില്‍ നിസ്സഹായനായി റസൂല്‍(സ്വ) ഒരിടത്ത് വിശ്രമിച്ചപ്പോഴും ത്വാഇഫുകാരെ കുറിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ എന്റെ ജനങ്ങള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ, അവര്‍ അറിവില്ലാത്തവരാണ്.
പ്രബോധന മാര്‍ഗത്തില്‍ പ്രവാചകന്ന് പ്രതിസന്ധികള്‍ ഏറെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും സ്ഥിരചിത്തതയോടെ ദൗത്യനിര്‍വഹണം നടത്താന്‍ റസൂല്‍(സ്വ)ക്ക് സാധിച്ചത് ഹൃദയവിശാലതയോടെ ജനങ്ങളോട് ഇടപഴകാന്‍ സാധിച്ചതുകൊണ്ടാണ്. അല്ലാഹു പറയുന്നു: നബിയേ, നിന്റെ ഹൃദയം നിനക്ക് നാം വിശാലമാക്കിതന്നില്ലേ? നിന്റെ ഭാരം നിന്നില്‍ നിന്ന് നാം ഇറക്കി വെക്കുകയും ചെയ്തിരിക്കുന്നു. അതായത് നിന്റെ മുതുകിനെ ഞെരുക്കി കളഞ്ഞ ആ ഭാരം. നിന്റെ കീര്‍ത്തി നിനക്കു നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു (94:1-4).
പ്രവാചകന്‍(സ്വ)യുടെ ജീവിതം മുഴുവന്‍ വിശാലമനസ്‌കതയുടെ പ്രഭാവങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. പ്രബോധകര്‍ക്കുണ്ടാവേണ്ട പ്രധാന യോഗ്യതയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഹൃദയ വിശാലതയാണ്. സീനാ താഴ് വരയില്‍ വെച്ച് മൂസ(അ) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്ത ഒന്നാമത്തെ പ്രാര്‍ഥന, ‘റബ്ബേ, എനിക്ക് എന്റെ ഹൃദയം നീ വിശാലമാക്കി തരേണമേ’ എന്നായിരുന്നു (20:25).
ഗുണകാംക്ഷയുടെ മതമായ ഇസ്‌ലാമിന്റെ വഴിയിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് അവസരമുണ്ടായാല്‍ അയാളുടെ ഹൃദയം ഇസ്‌ലാമിന്റെ വിശ്വാസാചാര മുറ സ്വീകരിക്കാനും അംഗീകരിക്കാനും സന്നദ്ധതയുണ്ടാകുന്ന വിധം അതിന് വിശാലതയും വികാസവും അല്ലാഹു പ്രദാനം ചെയ്യുന്നു.
ദൈവികമതമായ ഇസ്‌ലാമിന്റെ അനുശാസനങ്ങളെല്ലാം മുഴുവന്‍ മനുഷ്യരുടെയും ഇഹപര നന്മയ്ക്ക് ഉതകുന്നവയാണ്. വ്യക്തിക്ക് മാത്രമല്ല, അവന്‍ ജീവിക്കുന്ന സമൂഹത്തിനു കൂടി ഇസ്‌ലാമിന്റെ തത്ത്വങ്ങളും അധ്യാപനങ്ങളും അനുസരിച്ചുള്ള ജീവിത ക്രമത്തിലൂടെ ഗുണഫലം ലഭിക്കണമെന്നാണ് മതത്തിന്റെ കാഴ്ചപ്പാട്. സകലമാന സങ്കുചിത ചിന്താഗതികളില്‍ നിന്നും മുക്തനായി വിശാലമായ കാഴ്ചപ്പാടും മഹാമനസ്‌കതയും നിലനിര്‍ത്തി സമൂഹത്തില്‍ ഇടപെടാന്‍ മുസ്‌ലിമിന് സാധിക്കുന്നു. അല്ലാഹു പറയുന്നു: ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവില്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ അവന്‍ ഹൃദയം കടുത്ത് പോയവനെപ്പോലെയാണോ? എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അവര്‍ വ്യക്തമായ ദുര്‍മാര്‍ഗ്ഗത്തിലാണ് (39:22).
മാനവികത
മനുഷ്യന്‍റെ ശാരീരികവും ആത്മീയവുമായ സകല പ്രശ്നങ്ങള്‍ക്കും ഇസ്ലാം പരിഹാരം നിര്‍ദേശിക്കുന്നു. ഇതിനായി സ്രഷ്ടാവ് നല്കിയ ജീവിതക്രമം അഥവാ ഇസ്ലാമിന്‍റെ നിയമനിര്‍ദേശങ്ങള്‍ (ശരീഅത്ത്) തികച്ചും മാനവികമാണ്.
ഒരു ജൂതന്‍റെ ജഡം മറവ് ചെയ്യുവാന്‍ കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ മുഹമ്മദ് നബി(സ്വ) എഴുന്നേറ്റ് നിന്ന് ആദരിച്ചു. ജൂതന്‍റെ ജഡമാണല്ലോ എന്ന് അനുയായികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു. അദ്ദേഹവും മനുഷ്യനല്ലേ? അതായത് മനുഷ്യന്‍റെ ഭൗതിക ശരീരത്തില്‍ നിന്ന് ജീവന്‍ നഷ്ടപ്പെട്ട് ശവമായാല്‍പ്പോലും ജാതിമത പരിഗണനയില്ലാതെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാമിക ശരീഅത്തിന്‍റെ മാനവികത പഠിപ്പിക്കുന്നു. മൃതശരീരത്തെ മുറിവേല്പിക്കരുതെന്ന് നിര്‍ദേശിക്കുന്നു. പരേതരെ ശകാരിക്കലും നിന്ദിക്കലും നിഷിദ്ധമാകുന്നു. ശത്രുവിന്‍റെ കോലം കത്തിക്കല്‍ ഇസ്ലാമിക ശരീഅത്തില്‍ കാണാന്‍ സാധ്യമല്ല.
മനുഷ്യന്‍റെ അവകാശ സംരക്ഷണം
ജീവിതത്തിന്‍റെ ഓരോ തലത്തിലും ഒരു മനുഷ്യന്‍റെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കൂടാ. അര്‍ഹരുടെ അവകാശ സംരക്ഷണം മാനവികതയുടെ പ്രത്യക്ഷ അടയാളമാണ്. ചില ഉദാഹരണങ്ങള്‍.
- ഭൂമിയില്‍ എല്ലാവര്‍ക്കും താമസിക്കുവാനുള്ള പാര്‍പ്പിടവും താമസ സൗകര്യവും ഉണ്ടായിരിക്കണം. ചിലര്‍ക്ക് ഇവ നിഷേധിക്കപ്പെട്ടു കൂടാ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി സ്ഥാപിച്ചിരിക്കുന്നു(55:10), നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ അവന്‍ ഒരുതരം വിരിപ്പാക്കി(2:22), ഒരാള്‍ക്കും ഈ വിരിപ്പ് നിഷേധിക്കപ്പെടുവാന്‍ പാടില്ല. നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ അവന്‍ ഒരുതരം തൊട്ടിലാക്കിത്തന്നു. നിങ്ങള്‍ക്കുവേണ്ടി അതില്‍ അവന്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും ചെയ്തു(20:53). അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പ്പുരയും ആക്കിയവന്‍(40 64).ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?(77:25,26), നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ട്(2:36). ഇവിടെയെല്ലാം പരിഗണന മനുഷ്യന്‍ എന്നതിനു മാത്രമാണ്.
- ഭക്ഷണം, വെള്ളം, ജീവിതവിഭവങ്ങള്‍, അലങ്കാരവസ്തുക്കള്‍ മുതലായവയില്‍ മനുഷ്യര്‍ക്കി ടയില്‍ ഏറ്റവ്യത്യാസം ഉണ്ടാവാം. അത് സ്വഭാവികം. എന്നാല്‍ ചിലര്‍ക്ക് ഇവ നിഷേധിക്കപ്പെടുവാന്‍ പാടില്ല. പട്ടിണി മരണം സംഭവിക്കുവാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നീ പറയുക, അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉത്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക, അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണ്. പരലോകത്ത് അവര്‍ക്ക് മാത്രമുള്ളതുമാണ് (7:32), നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സൗകര്യം നല്‍കി, നിങ്ങള്‍ക്കവിടെ നാം ജീവിത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു (7:10). ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു(11:6).
- തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം മനുഷ്യന്‍റെ പൊതുവായ അവകാശമാണ്. അത് ആര്‍ക്കും നിഷേധിക്കപ്പെടുവാന്‍ പാടില്ല. പകലിനെ നാം ഉപജീവനമാര്‍ഗമാക്കുകയും ചെയ്തു’ (78:11). അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍ ഭൂമിയില്‍ നിങ്ങള്‍ വ്യാപിക്കുകയും അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ അന്വേഷിക്കുകയും ചെയ്യുവിന്‍‘(62:10). നാമാണ് ഐഹിക ജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ചുകൊടുത്തത്‘(43:32)
- എല്ലാവരുടെയും സമ്പത്തും അഭിമാനവും രക്തവും സംരക്ഷിക്കപ്പെടണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: പ്രതിക്രിയയായിട്ടോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു(5:32), വിശ്വസിച്ചവരേ, ഒരു ജനതയും യാതൊരു ജനതയെയും പരിഹസിക്കരുത് (49:11), നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കരുത്(49:11).സ്ത്രീകള്‍
മനുഷ്യസമൂഹത്തിന്‍റെ പൊതു അവകാശസംരക്ഷണത്തിനു പുറമെ സ്ത്രീകളുടെ കാര്യം ഇസ്ലാം പ്രത്യേകം പരിഗണിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്(2:228) നബി(സ്വ) പറഞ്ഞു: മാന്യന്മാരാണ് സ്ത്രീകളെ ആദരിക്കുക. നീചന്മാരാണ് അവരെ അനാദരിക്കുക (ഇബ്നു മാജ). ഇസ്ലാം പുരുഷന് അനുവദിച്ച തൊഴില്‍ രംഗം, വിജ്ഞാന മേഖല മുതലായവ യാതൊന്നും സ്ത്രീകള്‍ക്ക് വിരോധിക്കുന്നില്ല. അവളുടെ ധനം കൈകാര്യം ചെയ്യുവാനുള്ള പരിപൂര്‍ണ അവകാശം ഇസ്ലാം അവള്‍ക്ക് നല്കുന്നു. അവള്‍ തൃപ്തിപ്പെട്ട പുരുഷനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം നല്കുന്നു. രക്ഷാധികാരി അവളുടെ വിവാഹത്തിന് തടസ്സം നില്ക്കുവാന്‍ പാടില്ല. വിവാഹമോചനം കരസ്ഥമാക്കുവാന്‍ അവള്‍ക്കും അനുമതി നല്‍കുന്നു. അനന്തരാവകാശവും ജീവിക്കാനുള്ള അവകാശവും ഇസ്ലാം അവള്‍ക്ക് നല്കി. ഒരു പുരുഷന്‍റെ ദൈവവിശ്വാസത്തിന്‍റെയും സല്‍സ്വഭാവത്തിന്‍റെയും മാന്യതയുടെയും പൂര്‍ത്തീകരണമായി ഇസ്ലാം കാണുന്നത് സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റമാണ്. ഭരണ പങ്കാളിത്തം പോലും സ്ത്രീക്ക് വിലക്കപ്പെട്ടിട്ടില്ല.കുട്ടികള്‍
കുട്ടികളോട് കരുണ കാണിക്കാത്തവര്‍ നമ്മളില്‍പ്പെട്ടവനല്ലെന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു. അവര്‍ക്ക് സ്നേഹം പകര്‍ന്നു കൊടുക്കുവാനും മര്യാദ ശീലിപ്പിക്കുവാനും അവരുടെ കൂടെ കളിക്കുവാനും മുഹമ്മദ് നബി(സ്വ) നിര്‍ദേശിച്ചു. ഭാരമുള്ള ജോലികള്‍ ചെയ്യിക്കുന്നത് വിരോധിച്ചു. രണ്ട് വര്‍ഷം മുലകുടിക്കുവാനുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്ന് ഇസ്ലാം ഉണര്‍ത്തി. വിവാഹമോചനം ചെയ്താല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മാതാവിന്‍റെ കൂടെ താമസിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയെത്തിയാല്‍ മാതാവിനെയോ പിതാവിനെയോ തെരഞ്ഞടുക്കുവാനുള്ള സ്വാതന്ത്ര്യം ഇസ്ലാം അവര്‍ക്ക് നല്കി. അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കല്‍ പിതാവിന് നിര്‍ബന്ധമാണ്. മതനിയമങ്ങളും ശിക്ഷകളും കുട്ടികള്‍ക്ക് ബാധകമല്ല. സര്‍വ കുട്ടികളും സ്വര്‍ഗത്തിലാണെന്ന് ഇസ്ലാം പ്രഖ്യാപിച്ചു. യുദ്ധക്കളത്തില്‍ വെച്ചു പോലും കുട്ടികളെ വധിക്കരുതെന്ന് ഇസ്ലാം കല്പിച്ചു.രോഗികള്‍
നബി(സ്വ) ജാതിമത പരിഗണനയില്ലാതെ രോഗികളെ സന്ദര്‍ശിക്കല്‍ ചര്യയാക്കി 9. രോഗിക്ക് ശരിയായ ചികിത്സ നല്കുകവാനും മരുന്നുകള്‍ നല്കുവാനും അവന്‍റെ ആഗ്രഹങ്ങള്‍ അവന് ഗുണകരമാണെങ്കില്‍ നിര്‍വഹിച്ചുകൊടുക്കുവാനും കല്പിച്ചു. പകര്‍ച്ച വ്യാധിക്ക് അടിമപ്പെട്ട രോഗിയാണങ്കിലും മുഹമ്മദ് നബി(സ്വ) അവരെ സന്ദര്‍ശിച്ചിരുന്നു. സമൂഹത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനായിരുന്നില്ല. രോഗികള്‍ക്ക് മതനിയമങ്ങളില്‍ ഇസ്ലാം ധാരാളം ഇളവുകള്‍ നല്കുന്നു.ദുര്‍ബലര്‍, വൃദ്ധര്‍
അംഗപരിമിതി കൊണ്ടോ വാര്‍ധക്യം കൊണ്ടോ അവശതയനുഭവിക്കുന്നവരെ ആദരിക്കാത്തവരും അവരുടെ ദുര്‍ബലത മനസ്സിലാക്കാത്തവരും ഇസ്ലാമില്‍ ഉള്‍പ്പെട്ടവരല്ലെന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു. മതനിയമങ്ങളില്‍ അവര്‍ക്ക് ധാരാളം ഇളവുകള്‍ അനുവദിച്ചു. അവരെ പരിഗണിച്ചുകൊണ്ടായിരിക്കണം ആരാധനയുടെയും യാത്രയുടെയും ദൈര്‍ഘ്യവും മറ്റും നിയന്ത്രിക്കേണ്ടതെന്ന് സമൂഹത്തോട് നിര്‍ദേശിച്ചു
യാത്രക്കാര്‍
കഴിവുറ്റവരെങ്കിലും പ്രയാസം നേരിടാവുന്ന രംഗമാണ് യാത്ര. മതനിയമങ്ങളില്‍ പ്രയാസങ്ങള്‍ ഇല്ലാതാക്കുവാന്‍ പല ഇളവുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. യാത്രക്കാരെ കൊള്ളയടിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ മതപരമാക്കി. അവരുടെ പ്രാര്‍ഥനക്ക് കൂടുതല്‍ പരിഗണന നല്കി. ഇരിപ്പിടങ്ങളില്‍ വിശാലത ചെയ്തുകൊടുക്കുവാന്‍ കല്പിച്ചു. വാഹനങ്ങളില്‍ സൗജന്യയാത്ര അനുവദിക്കല്‍ പുണ്യകര്‍മമായി ഉണര്‍ത്തി .ദരിദ്രര്‍
ദരിദ്രരെ അവഗണിക്കരുതെന്നും അപമാനിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ കര്‍ശനമായി നിര്‍ദേശിച്ചു. (80:1-12, 18:22, 11:29, 26:114, 6:52). വിശ്വാസികളുടെ നിര്‍ബന്ധ ദാനമായ സകാത്തില്‍ നിര്‍ണിഗത അവകാശം നിശ്ചയിച്ചു. ദരിദ്രരെ സ്നേഹിക്കുവാന്‍ കല്പിച്ചു. മതനിയമങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചു.
തൊഴിലാളികള്‍
എല്ലാ തരം തൊഴിലിനെയും തൊഴിലാളികളെയും ഇസ്ലാം ആദരിക്കുന്നു. തൊഴിലാളികള്‍ക്ക് അവരുടെ ശരിയായ വേതനം നല്കുവാന്‍ തൊഴിലുടമയോട് കല്പിക്കുന്നു 10. വിയര്‍പ്പ് വറ്റുന്നതിന്‍റെ മുമ്പുതന്നെ കൂലി നല്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. തനിക്ക് ലഭിക്കുന്ന ലാഭത്തില്‍ തൊഴിലാളിയുടെ വിയര്‍പ്പിന്‍റെ വാസനയെ ദര്‍ശിക്കുവാന്‍ മുഹമ്മദ് നബി(സ്വ) കല്പിച്ചു (മുസ്ലിം). കൂലിക്ക് പുറമെ ലാഭവിഹിതവും (ബോണസ്) നല്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.കര്‍ഷകര്‍
സമൂഹത്തിന്‍റെ അടിസ്ഥാന വര്‍ഗമാണ് കര്‍ഷകര്‍. കര്‍ഷകന്‍ കൃഷി ഇറക്കി പ്രസ്തുത കൃഷി നശിപ്പിക്കപ്പെടുന്ന പക്ഷവും പരലോകത്ത് അവന് പ്രതിഫലം ലഭിക്കുന്നതാണ്. ഉത്പാദനത്തിന് ശരിയായ വില ലഭിക്കണം. അതിനാല്‍ വില്പനയ്ക്ക് ഉത്പന്നവുമായി അങ്ങാടിയില്‍ എത്തി വിപണിയിലെ വില ഗ്രഹിക്കുന്നതിന്‍റെ മുമ്പായി ആ ഉത്പന്നം വിലയ്ക്ക് വാങ്ങുവാന്‍ പാടില്ലെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. പട്ടണവാസികള്‍ ഗ്രാമീണമായ കര്‍ഷകനെ വഞ്ചിക്കുന്ന നിലക്ക് ഏജന്‍റായി പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും ഇസ്ലാം നിര്‍ദേശിച്ചു.
അനാഥ
അനാഥയെ ആദരിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു (സൂറ 89:17), അവരെ പീഡിപ്പിക്കുന്നവര്‍ മുസ്ലിംകളല്ലെന്ന് ഉണര്‍ത്തി(107:2). അവര്‍ക്ക് ശരിയായ സംരക്ഷണം നല്കുവാന്‍ കല്പിച്ചു. അവര്‍ക്ക് ധനം ഉണ്ടെങ്കില്‍ ധനം കൈകാര്യം ചെയ്യുന്നവര്‍ അത് നശിപ്പിക്കുവാനോ തന്‍റെ ധനമായി പരിവര്‍ത്തനം ചെയ്യുവാനോ ശ്രമം നടത്തരുതെന്നും ശക്തിയായി കല്പിച്ചു(4:2). പ്രായപൂര്‍ത്തിയും ബുദ്ധിയും ഉണ്ടായാല്‍ അവരുടെ ധനം അവര്‍ക്കു തന്നെ ഏല്പിച്ചുകൊടുക്കുവാന്‍ നിര്‍ദേശിക്കുന്നു(4:6).അതിഥികള്‍
അതിഥികളെ അപമാനിക്കരുതെന്ന് ഇസ്ലാം കല്പിക്കുന്നു(11:78). അവരെ ആദരിക്കുവാന്‍ ശക്തിയായി നിര്‍ദേശിച്ചു. തന്‍റെ ആവശ്യങ്ങള്‍ നീക്കിവെച്ച് അതിഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുവാന്‍ കല്പിച്ചു(59:9)
അയല്‍വാസികള്‍
അയല്‍വാസി ബന്ധുവാണെങ്കിലും അന്യനാണെങ്കിലും നന്മ ചെയ്തുകൊടുക്കുവാന്‍ ഇസ്ലാം കല്പിക്കുന്നു(4:36). അയല്‍വാസി പട്ടിണികിടക്കവേ വയര്‍ നിറക്കുന്നവന്‍ മുസ്ലിമല്ലെന്ന് പ്രഖ്യാപിച്ചു. അയല്‍വാസിയെപ്പറ്റി മുസ്ലിം അമുസ്ലിം എന്ന വ്യത്യാസം ഇസ്ലാം ദര്‍ശിക്കുന്നില്ല. തന്‍റെ ഭൂമിയോ പുരയിടമോ വില്ക്കുകയാണെങ്കില്‍ തന്‍റെ അയല്‍വാസിയോട് അതു വാങ്ങുന്നുവോ എന്ന് അന്വേഷിച്ച ശേഷമേ വില്ക്കുവാന്‍ പാടുള്ളൂവെന്ന് ഇസ്ലാം കല്പിക്കുന്നു. അയല്‍വാസിയെ വഞ്ചിക്കല്‍ മഹാപാപമായി എണ്ണി.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ആയതിനാല്‍ സമൂഹത്തിന്‍റെ ഏതുതലത്തിലുമുള്ളവരോടുള്ള ബാധ്യത നിറവേറ്റുകയും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ദുര്‍ബലര്‍ക്ക് പ്രത്യേകിച്ചും. ഇത് മാനവികതയുടെ ഉയര്‍ന്ന തലമാണ്. ഇസ്ലാം പ്രകൃതി മതമാണ്. മനുഷ്യര്‍ക്കു വേണ്ടിയാണ് സ്രഷ്ടാവ് ഈ മതം നിശ്ചയിച്ചിരിക്കുന്നത്.
References
- തഫ്‌സീറുല്‍ കബീര്‍, ഫഖ്‌റുദ്ദീന്‍ അര്‍റാസീ, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബീ, ബൈറൂത്ത്, മൂന്നാം പതിപ്പ്, 1420, വാള്യം 32, പേജ് 305[↩]
- തഫ്‌സീറുല്‍ ജലാലൈനി, ജാലുദ്ദീന്‍ അല്‍ മഹല്ലീ & ജലാലുദ്ദീന്‍ അസ്വുയൂഥീ, ദാറുല്‍ ഹദീസ്, കെയ്‌റോ, ഒന്നാം പതിപ്പ്, പേജ് 824[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 86, ഹദീസ് 1017[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 178, ഹദീസ് 281[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 22, ഹദീസ് 2594[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 136, ഹദീസ് 1569[↩]
- രിയാളുസ്സ്വാലിഹീന്‍, ഇമാം നവവീ, മുഅസ്സിസത്തുരിസാല, ബെയ്‌റൂത്ത്, മൂന്നാം പതിപ്പ്, 1998, പേജ് 451, ഹദീസ് 1610[↩]
- സില്‍സിലത്തു അഹാദീസിസ്സ്വഹീഹ, നാസ്വിറുദ്ദീന്‍ അല്‍ബാനി, മക്തബുല്‍ മആരിഫ് ലിന്നശ്‌രി വത്തൗസീഗ്, ഒന്നാം പതിപ്പ്, 1995, വാള്യം 02, പേജ് 509, ഹദീസ് 853[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 455, ഹദീസ് 1290[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 792, ഹദീസ് 215[↩]
